സിമിയുടെ ബ്ലോഗ്

10/20/2007

പ്രണയം, പരിണാമം

കൈപിടിച്ചു നടന്നപ്പോള്‍ വിടര്‍ന്ന കണ്ണുകളുയര്‍ത്തി കണ്ണിലേക്കു നോക്കിയ അവളോട് പതുക്കെ പറഞ്ഞു. കൈപിടിക്കുന്നതും പ്രണയിക്കുന്നതും പരിണാമത്തിന്റെ ഓരോ തന്ത്രങ്ങളാണ്. ഇണചേരാനുള്ള തന്ത്രങ്ങള്‍. വംശം നിന്നുപോവാതെയിരിക്കാൻ പ്രകൃതി ഒളിപ്പിച്ച തന്ത്രങ്ങളല്ലേ ഇതൊക്കെ. ഒടുവില്‍ കിടപ്പറയിലെത്തി വിയര്‍പ്പൊഴുക്കി ജനിമൃതികളുടെ ചങ്ങല നീട്ടിക്കൊണ്ടു പോവാനുള്ള ഗൂഢതന്ത്രങ്ങള്‍.

അപ്പോള്‍ പ്രണയമോ? അതും ഒരു പരിണാമത്തിന്റെ തന്ത്രം. സ്നേഹവും വിഷാദവുമൊക്കെ തലച്ചോറിലുണ്ടാവുന്ന ഓരോ രാസ മാറ്റങ്ങളല്ലേ. ഇപ്പൊ തന്നെ ചിരിക്കുവാനും വിഷാദമകറ്റുവാനും ദു:ഖിക്കാനും കരയുവാനുമൊക്കെ മരുന്നുകള്‍ കടയില്‍ കിട്ടുമല്ലോ. നാളെ പ്രണയത്തിനുമുള്ള മരുന്നുമുണ്ടാവും.

ഈ രസതന്ത്രമല്ലാതെ ഒന്നുമില്ലേ? ഇല്ല, മറ്റൊന്നുമില്ല. നമ്മള്‍ വിഷമിക്കുന്നതും ചിന്തിക്കുന്നതും ചലിക്കുന്നതും എല്ലാം തന്നെ പ്രകൃതി എന്ന ഭീമാകാര ജീവിയുടെ നിലനില്‍പ്പിനുള്ള തന്ത്രങ്ങള്‍ മാത്രം.

ഓരോ മരണം കാണുമ്പൊഴും ദു:ഖിക്കുന്നത് നമ്മുടെ മരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ടല്ലേ. വഴിയോരത്തെ ഓരോ അപകടങ്ങള്‍ കണ്ട് ഞെട്ടുന്നതും അവിടെ നിലത്തു കിടക്കുന്നത് നമ്മളായാലോ എന്നുള്ള ഓര്‍മ്മകളല്ലേ. ഓരോ ജനനത്തിലും സന്തോഷിക്കുന്നതും പ്രകൃതിയുടെ പരിപാലനത്തിനുള്ള, നിലനില്‍പ്പിനുള്ള ഓരോ തന്ത്രങ്ങളല്ലേ. കൂട്ടുകൂടുന്നതും ചിലരെ മഞ്ചലിലേറ്റുന്നതും മറ്റു ചിലരെ കൊലയാളിയെന്നു വിളിച്ച് തൂക്കിലേറ്റുന്നതും ഒക്കെ പ്രകൃതിയുടെ നിലനില്‍പ്പു തന്ത്രങ്ങള്‍ മാത്രം. മരണമില്ലാത്തത് അവനുമാത്രമല്ലേ.

അവള്‍: ഈ ഡാര്‍വിനും രസതന്ത്രവുമല്ലാതെ മറ്റൊന്നുമില്ലേ? എന്റെ ഓര്‍മ്മകളില്‍ നീ നിറയുന്നതും ഉടുപ്പിനുള്ളില്‍ നിന്റെ വിരലുകള്‍ പായുമ്പോള്‍ ഞാന്‍ പുളയുന്നതും ഒക്കെ രസതന്ത്രമെന്നോ? നിന്റെ നിശ്വാസം എന്റെ കഴുത്തില്‍ വീഴാന്‍ കൊതിച്ച് രാത്രികളില്‍ ഞാന്‍ കരഞ്ഞതോ? ഒക്കെ ക്രൂരനായ പ്രകൃതിയുടെ ഫലിതങ്ങളാണോ?

അല്പനേരത്തെ മൌനത്തിനു ശേഷം അവൾ തുടർന്നു. “നമുക്ക് ഒന്ന് അമ്പലത്തില്‍ പോവാം“.

അവന്‍ ഒന്നും മിണ്ടിയില്ല. ക്ഷേത്രത്തിനുള്ളില്‍ കയറാതെ പരിണാമവാദിയായ അവന്‍ പുറത്തുനിന്നു. എന്തു ദൈവം. അബലനായ മനുഷ്യന്റെ പ്രയാണത്തില്‍ മനുഷ്യന്‍ കണ്ടുപിടിച്ച ഒരു വഴിത്താങ്ങ്. അവനു പുച്ഛം തോന്നി.

അമ്പലത്തിലെ അരയാലിലകള്‍ ഒരു കുളിര്‍കാറ്റിലിളകി. അമ്പലത്തിനുള്ളില്‍ നിന്ന് മധുരമായ മുരളീനാദമുണര്‍ന്നു. സൃഷ്ടിയുടെ ആദിമശബ്ദം അവന്റെ കാതുകളില്‍ അലതല്ലി. കുളിച്ച് ഈറനുടുത്ത് അമ്പലത്തെ ഒന്ന് വലംവെച്ചുവന്ന അവള്‍ അവനെ നിമിഷാര്‍ദ്ധത്തില്‍ ഒന്നു നോക്കി. വലിയ കണ്മിഴികള്‍ പകുതി തുറന്ന്, മന്ദഹാസത്തിന്റെയും വിഷാദത്തിന്റെയും ഇടയ്ക്കുള്ള ഒരു വികാരം മുഖത്തോളിപ്പിച്ച്, പ്രണയാതുരമായ ഒരു നോട്ടം. എന്തൊക്കെയോ ഓര്‍മ്മകളുടെ പുഞ്ചിരി ആ മുഖത്തു തിളങ്ങി. തലതാഴ്ത്തി അവള്‍ ക്ഷേത്രത്തെ വീണ്ടും വലംവെച്ചു. അനിര്‍വചനീയമായ ഒരാ‍നന്ദം. ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരായിരം വികാരങ്ങളുടെ തായമ്പക. നമ്രശിരസ്കനായി അവള്‍ക്കു പിന്നാലെ അവന്‍ ക്ഷേത്രത്തിനുള്ളിലേക്കു നടന്നു.

No comments:

Google