സിമിയുടെ ബ്ലോഗ്

12/17/2007

നിറങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി

ദൂ‍രെ ഒരു ഗ്രാമത്തിലായിരുന്നു നിള താമസിച്ചിരുന്നത്. അധികമൊന്നും മിണ്ടാത്ത പെണ്‍കുട്ടിയായിരുന്നു നിള. ഒന്‍പതാം ക്ലാസിലെ രണ്ടാമത്തെ ബെഞ്ചില്‍ നിള ആരോടും മിണ്ടാതെ സ്വപ്നവും കണ്ടിരിക്കും. തലയും ചിരിച്ച് മച്ചില്‍ നോക്കിയുള്ള നിളയുടെ ഇരിപ്പുകണ്ടാല്‍ത്തോന്നും ടീച്ചര്‍ പറയുന്നതൊന്നും നിളയ്ക്ക് മനസ്സിലാവുന്നില്ലെന്ന്. എന്നാലും എല്ലാ പരീക്ഷയ്ക്കും നിള ജയിക്കുമായിരുന്നു. ഒന്നും മിണ്ടാത്തതുകൊണ്ടാവാം, നിളയ്ക്കു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. കൂട്ടുകാരികളൊക്കെ ഇന്റര്‍വെല്‍ സമയത്ത് കളിക്കാന്‍ പോവുമ്പൊ നിളയെ വിളിക്കില്ല. വീട്ടിലും അച്ചനോടും അമ്മയോടും പോലും നിള അധികമൊന്നും മിണ്ടാറില്ല. തൊടിയിലും പറമ്പിലുമൊക്കെ അവള്‍ ഇങ്ങനെ സ്വപ്നവും കണ്ട് വെറുതേ ചുറ്റിനടക്കും. മോള്‍ അവളുടേതായ ഒരു ലോകത്താണെന്ന് അച്ചന്‍ വിഷമിച്ച് അമ്മയോടു പറയും. അപ്പോള്‍ അമ്മ വാതിലില്‍ ചാരി അവളെയും നോക്കിക്കൊണ്ട് നില്‍ക്കും.

ഗ്രാമത്തിലെ പുഴയുടെ അക്കരെയായിരുന്നു നിളയുടെ വിദ്യാലയം. പച്ച നിറമുള്ള ഒരു പഴയ വള്ളത്തില്‍ കയറി നീലനിറമുള്ള പുഴ കടന്ന് മഞ്ഞയും ചുവപ്പും പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പൂന്തോട്ടവും കടന്നായിരുന്നു സ്കൂളില്‍ പോവേണ്ടത്. നിളയ്ക്ക് ദിവസത്തില്‍ ഏറ്റവും ഇഷ്ടമുള്ള സമയങ്ങള്‍ ആയിരുന്നു സ്കൂളില്‍ പോവുന്നതും പതുക്കെ നടന്ന് സ്കൂളില്‍ നിന്നും തിരിച്ചു നടന്നു വരുന്നതും. നിളയ്ക്ക് നിറങ്ങള്‍ വളരെ ഇഷ്ടമായിരുന്നു. കുട്ടിക്കാ‍ലത്ത് നിളയുടെ അച്ചന്‍ ഒരു പ്രദര്‍ശനത്തില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ഒരു കഥപുസ്തകം ഉണ്ടായിരുന്നു. കാപ്പിപ്പൊടി നിറമുള്ള പുറംചട്ടയിട്ട ആ കഥപുസ്തകം നിള എപ്പൊഴും തുറന്ന് വായിച്ചുകൊണ്ടിരിക്കും. കഥകള്‍ എത്രപ്രാവശ്യം വായിച്ചു എന്ന് അവള്‍ക്കുതന്നെ അറിഞ്ഞുകൂടാ. ഓരോ കഥയും ഒരു നൂറുവെട്ടം എങ്കിലും വായിച്ചുകാണും. ദിവസവും വഴിയില്‍ നിന്നും കിട്ടുന്ന പല നിറങ്ങളിലുള്ള ഇലകളും പൂക്കളും മിഠായിപ്പൊതികളും വര്‍ണ്ണക്കടലാസുകളും വളപ്പൊട്ടുകളുമൊക്കെ നിള ആ പുസ്തകത്തിലെ താളുകള്‍ക്കിടയ്ക്കു വെക്കും. സ്കൂളില്ലാത്ത ദിവസങ്ങളില്‍ നിറങ്ങളും തിരഞ്ഞ് നിള ഗ്രാമത്തിലെ വഴിയിലെല്ലാം ചുറ്റിക്കറങ്ങും. എന്നിട്ട് നിറങ്ങള്‍ പെറുക്കും. “നിനക്കു പതിനാലു വയസ്സായി എന്ന് ഓര്‍മ്മവേണം“ എന്ന് അമ്മ എപ്പോഴും പറയും. പക്ഷേ നിള കേള്‍ക്കില്ല.

ഒരു ദിവസം സന്ധ്യയ്ക്ക് നിള ഇടവഴിയിലൂടെ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ വേലിപ്പത്തലില്‍ ഒരു ചിത്രശലഭം ഇരിക്കുന്നു. ഇത്രയും സുന്ദരമായ ചിത്രശലഭത്തെ നിള കണ്ടിട്ടില്ല. പല നിറങ്ങളില്‍ തിളങ്ങുന്ന ചിറകുകളായിരുന്നു ചിത്രശലഭത്തിന്. ചിറകുകളിലെ നാലു കണ്ണുകള്‍ക്കുതന്നെ ഏഴു നിറങ്ങളായിരുന്നു. അവള്‍ പതുങ്ങിപ്പതുങ്ങി ചിത്രശലഭത്തിന്റെ അടുത്തെത്തി. പിടിക്കാന്‍ കൈ നീട്ടിയപ്പൊഴേയ്ക്കും അത് പറന്നുപറന്ന് ഒരു കിണറ്റിന്‍ തൊടിയില്‍ പോയി ഇരുന്നു. വീണ്ടും പതുക്കെ അടുത്തെത്തിയപ്പൊഴേയ്ക്കും ചിത്രശലഭം പറന്നുപറന്ന് വഴിയിലെ ഒരു തുമ്പച്ചെടിയില്‍ പോയി ഇരുന്നു. വളരെ സൂക്ഷിച്ച്, ശബ്ദമുണ്ടാക്കാതെ നടന്ന് നിള ചിത്രശലഭത്തിന്റെ തൊട്ടടുത്തെത്തി. മുട്ടുകുത്തിനിന്ന് പതുക്കെ തന്റെ മെലിഞ്ഞ കൈനീട്ടി ചിത്രശലഭത്തെ പിടിച്ചു. ചിത്രശലഭത്തിനെ മുഖത്തിന്റെ അടുത്തു പിടിച്ചു നോക്കിയപ്പോള്‍ അതിന്റെ ചിറകില്‍ ആയിരം വര്‍ണ്ണങ്ങള്‍ ഉണ്ടെന്നു തോന്നി. ഈ ചിത്രശലഭത്തിനെ പുസ്തകത്താളിനകത്തു വെയ്ക്കാം എന്ന് നിള വിചാരിച്ചു. അവളുടെ മനസ്സു വായിച്ചതുപോലെ ശലഭം പറഞ്ഞു. "എന്നെ പുസ്തകത്താളിനകത്തു വെയ്ക്കരുതേ, ശ്വാസം മുട്ടി ഞാന്‍ ചത്തുപോവും”. നിള ആലോചിച്ചു. ശരിയാണ്, ചിത്രശലഭത്തിനു പുസ്തകത്താളിനകത്ത് ശ്വാസം മുട്ടും.

“പക്ഷേ നിന്റെ ചിറകിലെ നിറങ്ങള്‍ എന്റെ ശേഖരത്തില്‍ ഇല്ലല്ലോ. എനിക്കീ നിറം വേണം”.
“നീയെന്നെ വെറുതേ വിടൂ. ഞാന്‍ നിനക്ക് എന്റെ നിറങ്ങള്‍ തരാമല്ലോ”

ശലഭം പറയുന്നതു വിശ്വസിച്ച് അവള്‍ അതിനെ വെറുതേ വിട്ടു. ശലഭത്തിനു സന്തോഷമായി. അത് അവള്‍ക്കു ചുറ്റും പാറിനടന്നു. എന്നിട്ട് പറന്നുവന്ന് അവളുടെ കൈത്തണ്ടയില്‍ ഇരുന്നു. അപ്പോള്‍ അവളുടെ കൈത്തണ്ടയിലേയ്ക്ക് ചിത്രശലഭത്തിന്റെ നിറങ്ങള്‍ പടര്‍ന്നു. ചിത്രശലഭം പറന്നുപോയി.

നിളയ്ക്കു വളരെ സന്തോഷമായി. അവള്‍ കൈകള്‍ പാവാ‍ടയുടെ പോക്കറ്റിനകത്താക്കി വീട്ടിലേയ്ക്കോടി. ആരും കാണാതെ പുസ്തകം തുറന്നു. ഇടത്തേ കൈകൊണ്ട് വലതു കൈത്തണ്ടയില്‍ തൊട്ടപ്പോഴതാ, നിറങ്ങള്‍ ഓരോന്നോരോന്നായി വിരല്‍ത്തുമ്പിലേയ്ക്കു വരുന്നു. അവള്‍ നിറങ്ങളെ ശ്രദ്ധയോടെ തൊട്ടെടുത്ത് പുസ്തകത്താളുകള്‍ക്കകത്താക്കി. എല്ലാ നിറങ്ങളെയും പുസ്തകത്തിനു അകത്താക്കിയപ്പോള്‍ കൈത്തണ്ടയ്ക്ക് വീണ്ടും വെള്ള നിറമായി. നിറങ്ങളെ ഇങ്ങനെ തൊട്ടെടുക്കാമെന്നത് അവള്‍ക്കു പുതിയ അറിവായിരുന്നു. അവള്‍ പതുക്കെ പുസ്തകത്തിന്റെ പുറംചട്ടയില്‍ തൊട്ടു. പുസ്തകത്തിന്റെ പുറംചട്ടയിലെ കാപ്പിപ്പൊടി നിറം അവളുടെ വിരലിലായി. അതിനെയും പുസ്തകത്തിനകത്താക്കിയപ്പോള്‍ പുസ്തകത്തിനു ചാരനിറമായി. ആഹ്ലാദത്തോടെ അവള്‍ മേശയുടെ ഇളം പച്ചനിറവും മെത്തയിലെ പുതപ്പിന്റെ നീലപ്പുള്ളികളുടെ നിറവും വീട്ടിലെ പൂച്ചയുടെ കറുത്ത നിറവും പട്ടിക്കുട്ടിയുടെ കാവിനിറവും പുസ്തകത്തിനകത്താക്കി. അമ്പലത്തില്‍ പോയിരുന്ന അച്ചനും അമ്മയും തിരിച്ചുവന്നപ്പോള്‍ വീട്ടിലേയ്ക്കുള്ള വഴി ആകെ ചാരനിറം. വീട്ടിന്റെ മുറ്റം ചാര നിറത്തില്‍. ബോഗന്‍‌വില്ലയ്ക്കും ചെമ്പരത്തിച്ചെടിക്കും മന്ദാരപ്പൂവിനും ചാരനിറം. വീട്ടിലെ മഞ്ഞമതിലുകള്‍ക്കും ചാരനിറം! നോക്കിയപ്പൊഴതാ, നിള നിറങ്ങളെ ഓരോന്നോരോന്നായി എടുത്ത് പുസ്തകത്തിനു അകത്തുവെയ്ക്കുന്നു. മോളേ നിറങ്ങളെ തിരിച്ചുവെയ്ക്കൂ എന്നുപറഞ്ഞ് അച്ചനും അമ്മയും അവളുടെ അടുത്തേയ്ക്കോടി. ഇല്ലാ എന്നുവിളിച്ച് നിള പുറത്തിറങ്ങി ഓടി. ഓടുന്ന വഴിയില്‍ അവള്‍ തൊടുന്നിടത്തെന്നെല്ലാം നിറങ്ങള്‍ ഇളകി പുസ്തകത്തിനു അകത്തേയ്ക്കു പോവുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഗ്രാമത്തിലെ ആളുകള്‍ എഴുന്നേറ്റപ്പോള്‍ ഗ്രാമം മുഴുവന്‍ കറുപ്പു നിറത്തിന്റെ വിവിധ ഭാവങ്ങളില്‍ കുളിച്ചുനിന്നു. കടുംചാരനിറത്തിലുള്ള വള്ളത്തില്‍ കയറി ചാരപ്പുഴയും ചാരപ്പൂന്തോട്ടവും കടന്ന് ചാരനിറത്തിലുള്ള സ്കൂളിലെത്തിയ മാഷന്മാര്‍ വെള്ളയും നീലയും യൂണിഫോം ഇട്ടോണ്ടു വരാത്തതിനു കുട്ടികളോടു ചൂടായി. നിള തന്റെ കഥ പുസ്തകം നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു. മാഷന്മാര്‍ സ്കൂളിനു അവധികൊടുത്തു. നിളയുടെ ക്ലാസില്‍ പഠിപ്പിക്കുന്ന വിഷ്ണുമാഷ് നിളയോട് നിറങ്ങള്‍ തിരിച്ചു കൊടുക്കാമോ എന്നു ചോദിച്ചു. നിള പതുക്കെ മാഷിന്റെ മുഖത്തോട്ടു നോക്കി ഇല്ല എന്നു തലയാട്ടി. അപ്പൊഴേയ്ക്കും ക്ലാസിലെ കുട്ടികള്‍ എല്ലാം നിളയുടെ ചുറ്റും കൂടി നിറങ്ങള്‍ തിരിച്ചുതരാന്‍ നിര്‍ബന്ധിച്ചുതുടങ്ങി. ഗ്രാമത്തിലുള്ള എല്ലാവരും സ്കൂളിന്റെ ചുറ്റും കൂടിയിരുന്നു. മുതിര്‍ന്ന ക്ലാസിലെ ഒരു കുട്ടി നിളയുടെ കയ്യില്‍ നിന്നും പുസ്തകം തട്ടിപ്പറിച്ചു. നിറങ്ങള്‍ ഓരോന്നായി അവള്‍ അടര്‍ത്തിയെടുക്കാന്‍ നോക്കിയെങ്കിലും നിറങ്ങളൊന്നും പുസ്തകത്തില്‍ നിന്നും ഇളകിവന്നില്ല. കുട്ടികളുടെ പിടിവലിയില്‍ പുസ്തകത്തിന്റെ ഏതാനും താളുകള്‍ കീറിയും പോയി. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്നും വിഷ്ണുമാഷ് നിളയെ പിടിച്ചുമാറ്റി. കുട്ടികളുടെ കയ്യില്‍ നിന്നും പുസ്തകം തിരിച്ചുവാങ്ങി നിളയുടെ കയ്യില്‍ കൊടുത്തു. “അവള്‍ ഒരു കൊച്ചുകുട്ടിയല്ലേ, സ്നേഹത്തോടെ പറയുമ്പോള്‍ അവള്‍ നിറങ്ങളൊക്കെ തിരിച്ചുതന്നോളും“ എന്നുപറഞ്ഞ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു.

വിഷ്ണുമാഷ് ഒരു നല്ല മാഷായിരുന്നു. ഒരിക്കലും കുട്ടികളെ തല്ലാത്ത മാഷായിരുന്നു വിഷ്ണുമാഷ്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കൊക്കെ വിഷ്ണുമാഷിനെ വളരെ ഇഷ്ടമായിരുന്നു. മാഷിന്റെ ഭാര്യ മാഷുമായി വഴക്കിട്ട് ഒരു പട്ടണത്തിലായിരുന്നു താമസിച്ചിരുന്നത്. മാഷിന്റെ മോന്‍ വിനുവും അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭാര്യയെയും മകനെയും കാണാത്ത വിഷമം മാഷിനു ഒരുപാട് ഉണ്ടായിരുന്നെങ്കിലും കുട്ടികളുടെ മുന്‍പില്‍ മാഷ് ഒരിക്കലും അതു കാണിക്കില്ലായിരുന്നു. എല്ലാ കുട്ടികളെയും മാഷിനു വലിയ സ്നേഹമായിരുന്നു.

നിളയോട് മാഷു പറഞ്ഞു, “സാരമില്ല, മോള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ മോള്‍ നിറങ്ങള്‍ തിരിച്ചുകൊടുക്കണ്ട“. നിള ഒന്നും മിണ്ടാതെ വീട്ടിലേയ്ക്ക് ഓടിപ്പോയി. ആള്‍ക്കാര്‍ക്കെല്ലാം തന്നെ ദേഷ്യമാണെന്നു നിളയ്ക്കു തോന്നി. അവള്‍ മുറിയില്‍ കയറി കതകടച്ച് പുസ്തകത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അതിന്റെ പിറ്റേ ദിവസം സ്കൂളില്‍ ക്രിസ്തുമസ് അവധി തുടങ്ങുകയായിരുന്നു. വിഷ്ണുമാഷിന്റെ മോന്‍ വിനു സ്കൂള്‍ അടപ്പിനു മാഷിന്റെ കൂടെ താമസിക്കാന്‍ വന്നു. എപ്പോഴും ചിരിച്ച് ഉല്ലസിച്ചുനടക്കുന്ന ഒരു കുട്ടിയായിരുന്നു വിനു. അവന്റെ ക്ലാസിലെ കുട്ടികള്‍ക്കെല്ലാം വിനുവിനെ വലിയ ഇഷ്ടമായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ കുറച്ചുനേരം വിനുവിന്റെ കൂടെ ഇരുന്നാല്‍ മതി, വിഷമം എല്ലാം മറന്ന് അവര്‍ ചിരി തുടങ്ങും. എപ്പോഴും അത്രയ്ക്കും സന്തോഷമായിരുന്നു വിനുവിന്. “അമ്മ സുഖമായി ഇരിക്കുന്നോ” എന്ന് മാഷ് ചോദിച്ചു. “അമ്മയ്ക്കു സുഖമാണ്, പക്ഷേ എപ്പൊഴും വിഷമമാണ്. എന്താ അച്ചാ, ഇവിടെ നിറങ്ങളൊന്നും ഇല്ലാത്തത്“ എന്ന് വിനു ചോദിച്ചു. മാഷ് നടന്ന കാര്യങ്ങളൊക്കെ മോനോടു പറഞ്ഞു. വിനു ഉടനേ തന്നെ മാഷിനെയും വിളിച്ച് നിളയുടെ വീട്ടിലേയ്ക്കു പോയി.

വിനുവിനെ കണ്ടപ്പോള്‍ വിനു തന്റെ പുസ്തകം എടുക്കാന്‍ വന്നതാണോ എന്ന് ആലോചിച്ച് നിള പുസ്തകത്തെ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു. വിനു അവളെനോക്കി ചിരിച്ചുകൊണ്ട് പേടിക്കണ്ടാ എന്നുപറഞ്ഞു. അവനെ നിളയ്ക്ക് ആദ്യം ഇഷ്ടപ്പെട്ടില്ല. അവന്റെ ചുവന്ന ഉടുപ്പിലെ നിറങ്ങള്‍ ഇളക്കിയെടുക്കാം എന്നുവിചാരിച്ച് നിള അവന്റെ ഉടുപ്പില്‍ തൊട്ടു. പക്ഷേ അല്‍ഭുതം, വിനുവിന്റെ ഉടുപ്പിലെ നിറങ്ങള്‍ ഇളകിവന്നില്ല. അവള്‍ അവന്റെ തലമുടിയില്‍ തൊട്ടു. പക്ഷേ തലമുടി എണ്ണക്കറുപ്പില്‍ തിളങ്ങി. നിളയ്ക്ക് അല്‍ഭുതമായി. വിനു അവളുടെ കയ്യില്‍ പിടിച്ചുവലിച്ച് “നമുക്കു കളിക്കാന്‍ പോവാം“ എന്നുപറഞ്ഞു.

നേരം വൈകുന്നതുവരെ വിനുവും നിളയും ഗ്രാമത്തിലെ വയലുകളിലും വഴികളിലും മൈതാനങ്ങളിലും വായനശാലയുടെ മുന്‍പിലും പച്ചക്കറിത്തോട്ടത്തിലുമൊക്കെ കളിച്ചും ചിരിച്ചും നടന്നു. അവളെ ആരെങ്കിലും കളിക്കാന്‍ വിളിക്കുന്നത് ആദ്യമായിട്ടായിരുന്നു. അവള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ ഓരോരോ നിറങ്ങളായി ഗ്രാമത്തില്‍ തിരിച്ചുവന്നുകൊണ്ടിരുന്നു. പശുക്കള്‍ക്ക് ഒക്കെ വീണ്ടും കറുപ്പും വെളുപ്പും പാണ്ടുകള്‍ വന്നു. പശുക്കള്‍ സന്തോഷത്തോടെ നീട്ടി അമറി. നായകള്‍ക്കൊക്കെ ചാരവും കറുപ്പും നിറവും വന്നു. പാടങ്ങളിലെഒക്കെ സ്വര്‍ണ്ണനിറത്തില്‍ നെല്‍ക്കതിരുകള്‍ തിളങ്ങിനിന്നു. സ്കൂളിലെ ചുമരുകളില്‍ മഞ്ഞയും പച്ചയും നിറങ്ങളായി. കുട്ടികളുടെ ഉടുപ്പുകളില്‍ നീലയും പച്ചയും വെള്ളയും നിറങ്ങള്‍ തിരിച്ചുവന്നു. ഗ്രാമത്തില്‍ എല്ലാവര്‍ക്കും സന്തോഷമായി. പക്ഷേ നേരം ഇരുട്ടാറായിട്ടും ചുവപ്പുനിറം മാത്രം മാനത്തു വന്നില്ല. നിറങ്ങള്‍ തിരിച്ചുവന്ന ആകാശത്തിനു നല്ല ഭംഗിയായിരുന്നെങ്കിലും ചുവപ്പുനിറം ഇല്ലാത്തതുകൊണ്ട് എന്തോ ഒരു കുറവു തോന്നുമായിരുന്നു. വിനു ഇത് ശ്രദ്ധിച്ചു. നേരം വൈകാറായപ്പോള്‍ ചിരിച്ചുകൊണ്ട് അവളെ അടുത്തുപിടിച്ച് വിനു അവളുടെ കവിളില്‍ ഒരു ഉമ്മകൊടുത്തു. നിളയുടെ കവിളുകള്‍ രോമാഞ്ചം കൊണ്ടു ചുവന്നു. അപ്പോള്‍ ആകാശത്തിലും ചുവപ്പുനിറം പടര്‍ന്നു.

നിറങ്ങള്‍ തിരിച്ചുവന്നപ്പോള്‍ ഗ്രാമത്തില്‍ എല്ലാവര്‍ക്കും സന്തോഷമായെങ്കിലും നിളയുടെ അമ്മാവനു മാത്രം എന്തോ ഒരു വല്ലായ്മ തോന്നി. വിനു നിളയുടെ കവിളില്‍ ഉമ്മകൊടുക്കുന്നത് അതുവഴി നടന്നുപോയ അമ്മാവന്‍ കണ്ടിരുന്നു. വിഷ്ണുമാഷിനോടും നിളയുടെ അച്ചനമ്മമാരോടും അമ്മാവന്‍ പറഞ്ഞു, “ഇതു ശരിയാവില്ല. വിനു ഇനി ഈ ഗ്രാമത്തില്‍ നില്‍ക്കരുത്”. ഇതുകേട്ടപ്പോള്‍ മാഷിനു വളരെ വിഷമം ആയി. എങ്കിലും മാഷ് മോന്റെ അടുത്തു പറഞ്ഞു, “മോന്‍ തിരിച്ചു പൊയ്ക്കോ. അമ്മയുമായി കൂട്ടാവുമ്പൊ അച്ചന്‍ അങ്ങോട്ടു വരാം”. നിളയുടെ അച്ചനും അമ്മയ്ക്കും വിഷമം ആയി. എങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല. വിനു നിളയോടു പറഞ്ഞു - “ഞാന്‍ പോയാലും നീ ഗ്രാമത്തിലെ നിറങ്ങള്‍ ഒന്നും ഇനിയും എടുത്ത് പുസ്തകത്തിനു അകത്തുവെയ്ക്കില്ല എന്നു സത്യം ചെയ്യണം”. വിനു പോവുന്നതില്‍ അവള്‍ക്കു വളരെ വിഷമം ആയി. അവള്‍ സത്യം ചെയ്തു. എന്നിട്ട് മുറിയ്ക്കകത്തുപോയി കതകും അടച്ചുകിടന്ന് കരഞ്ഞു. രാത്രിത്തെ ബസ്സില്‍ മാഷ് മോനെ വണ്ടികയറ്റിവിട്ടു. നിളയുടെ അച്ചനും അമ്മയും ബസ് സ്റ്റോപ്പുവരെ മാഷിന്റെ കൂടെപ്പോയി. എത്രവിളിച്ചിട്ടും നിള മാത്രം വന്നില്ല.

നിള രാത്രിമുഴുവന്‍ കിടന്നു കരഞ്ഞു. കരഞ്ഞുകരഞ്ഞ് അവള്‍ എപ്പൊഴോ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ വയലുകളിലും തൊടികളിലും ഒക്കെ വിനുവിന്റെ കയ്യും പിടിച്ച് ഓടിനടക്കുന്നത് അവള്‍ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന് ഇനി ഒരിക്കലും വിനുവിനെ കാണാന്‍ പറ്റില്ല എന്ന് ആലോചിച്ച് അവള്‍ക്ക് ഒരുപാടു വിഷമം ആയി. എല്ലാ നിറങ്ങളും ഇളക്കിയെടുക്കാന്‍ തോന്നിയെങ്കിലും അവനോടു കൊടുത്ത വാക്കോര്‍ത്ത് അവള്‍ കൂനിക്കൂടിയിരുന്നു. ഗ്രാമത്തിലെ നിറങ്ങള്‍ ഇളക്കില്ല എന്നല്ലേ പറഞ്ഞുള്ളൂ, എന്റെ നിറങ്ങള്‍ എനിക്കെടുക്കാമല്ലോ എന്നുവിചാരിച്ച് അവള്‍ അവളുടെ ഉടുപ്പില്‍ തൊട്ട് പുസ്തകത്തില്‍ വെച്ചു. ഉടുപ്പ് ചാരനിറമായി. കൈത്തണ്ടയില്‍ തൊട്ടപ്പോള്‍ കൈകാലുകള്‍ക്കും ചാരനിറമായി. മുടിയിലും മുഖത്തും തൊട്ട് മുടിയുടെ എണ്ണക്കറുപ്പും കവിളുകളുടെ ഇളം ചുവപ്പുനിറവും അവള്‍ പുസ്തകത്തിനകത്തുവെച്ചു.

അച്ചനും അമ്മയും രാവിലെ മോളെ വിളിച്ചുണര്‍ത്താന്‍ വന്നപ്പോള്‍ അവള്‍ ആകെ ചാര നിറമായി ഇരുന്ന് കരയുകയായിരുന്നു. പുറത്ത് ആകാശത്ത് ഒരു വലിയ മഴക്കോള്‍ വന്നു. ഒരു വലിയ മഴമേഖം ചാര നിറത്തില്‍ വന്ന് ഗ്രാമത്തിനു മുകളില്‍ നിന്നു. ഒരുപാടു നേരം മൂടിനിന്നിട്ടും മഴപെയ്തില്ല. അവര്‍ പലതും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ നോക്കി. പക്ഷേ നിള ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരുപാട് നിര്‍ബന്ധിച്ച് അവളെ അവര്‍ കഴിക്കാന്‍ കൊണ്ടിരുത്തി. അവള്‍ മനസ്സില്ലാമനസ്സോടെ വാരിത്തിന്നുന്ന ആഹാരവും അവളുടെ പാത്രത്തില്‍ മാത്രം ചാര നിറമായി മാറിക്കൊണ്ടിരുന്നു. അച്ചനും അമ്മയ്ക്കും ഇതുകണ്ട് വളരെ വിഷമം ആയി. അവര്‍ ഒരുപാടു നിര്‍ബന്ധിച്ചെങ്കിലും അവള്‍ അവളുടെ നിറങ്ങള്‍ തിരിച്ചെടുക്കാന്‍ കൂട്ടാക്കിയില്ല. നിളയുടെ അമ്മാവനെയും വിളിച്ച് അവര്‍ കാര്യം പറഞ്ഞു. അമ്മാവനും അവളെ കുറെ നിര്‍ബന്ധിച്ചു. എന്നിട്ടും നിള കേട്ടില്ല. അമ്മാവനും വിഷമം ആയി. അമ്മാവന്‍ പോയി വിഷ്ണുമാഷിനോടു പറഞ്ഞു, “ഞാന്‍ ഇന്നലെ ദേഷ്യം വന്നപ്പൊ പറഞ്ഞതാ, അതൊന്നും കാര്യമാക്കണ്ടാ, നമുക്ക് വിഷ്ണുവിനെ തിരിച്ചുകൊണ്ടുവരാം”.

വിഷ്ണുമാഷ് ഫോണ്‍ ബൂത്തില്‍ പോയി വിനുവിന്റെ അമ്മയെ ഫോണ്‍ വിളിച്ചു. “വിനുവിനെ ഒന്നൂടെ വിടാമോ, അവന്‍ കുറച്ചുനാള്‍ ഇവിടെ നില്‍ക്കട്ടെ” എന്നുപറഞ്ഞു. മാഷിന്റെ ഭാര്യ “മ്മ്മ്മ്” എന്നുപറഞ്ഞു. “നീ കൂടെ വരാമോ” എന്ന് മാഷ് ചോദിച്ചു. മാഷിന്റെ ഭാര്യ കുറെ നേരം ഒന്നും മിണ്ടിയില്ല. എന്നിട്ട് ഫോണ്‍ വെച്ചു.

ക്രിസ്തുമസിനു തലേദിവസം വൈകുന്നേരമായിരുന്നു വിനു വന്നത്. വിനുവിനെ കണ്ട് നിളയ്ക്ക് വളരെ സന്തോഷമായി. അവര്‍ ഇരുവരും കൈകള്‍ കോര്‍ത്ത് അവിടെയെല്ലാം ഓടിനടന്നു. മഴമേഖം ഒരു വലിയ ശബ്ദത്തോടെ നിറഞ്ഞുപെയ്തു. നിളയുടെ നിറങ്ങളെല്ലാം തിരിച്ചുവന്നു. അവളുടെ കവിളുകള്‍ ചുവന്നുവന്നു. നേരം ഇരുട്ടാറായപ്പോള്‍ മഴ നിന്നു. ഗ്രാമത്തിലെ വീടുകളിലെല്ലാം പല നിറങ്ങളിലെ ക്രിസ്തുമസ് വിളക്കുകള്‍ തെളിഞ്ഞു. തോട്ടിന്റെ കടവത്തുനിന്നും ദൂരെ സ്കൂളിന്റെ മതിലുവരെ ഏഴുനിറങ്ങളിലെ ഒരു മഴവില്ല് വിരിഞ്ഞുനിന്നു. നിളയും വിനുവും പോയി തോട്ടിലേയ്ക്കു കാലിട്ട് മഴവില്ലിനെ തൊട്ടുകൊണ്ട് കടവത്ത് ഇരുന്നു. വിഷ്ണുമാഷും നിളയുടെ അമ്മാവനും അപ്പോള്‍ അങ്ങോട്ടു വന്നു. “അച്ചാ, അമ്മ നാളെ വരും, എനിക്ക് ഉറപ്പാ” എന്ന് വിനു പറഞ്ഞു. വിഷ്ണുമാഷും അമ്മാവനും കുട്ടികളെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു.

12/15/2007

സ്വര്‍ണ്ണക്കലമാന്‍



വര: സനാതനന്‍.
------------


എനിക്ക് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലാണ് ജോലി. എസ്.ഐ. ഉദ്യോഗമാണ്. കരുണയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പേര് (സല്‍പ്പേരോ ദുഷ്പേരോ എന്നറിയില്ല) എങ്ങനെയോ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ ഇടിയും കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുന്ന പലരും “എന്റെ പൊന്നുസാറേ, എന്നെയൊന്നു രക്ഷിക്കൂ” എന്നും “ഞാനൊരു തെറ്റും ചെയ്തിട്ടില്ല” എന്നുമൊക്കെ നിലവിളിക്കാറുണ്ട്. എത്ര ഇടികൊണ്ടാലും ഒന്നും മിണ്ടാതെ കൂനിക്കൂടിയിരിക്കുന്ന കുറ്റവാളികളും ഒരുപാടുണ്ട്. നിറുത്താതെ കള്ളം പറയുന്നവരും ധാരാളം. നീണ്ട സര്‍വ്വീസുകൊണ്ട് കുറ്റവാളികളുടെ മന:ശാസ്ത്രം ഒട്ടൊക്കെ എനിക്കു വശമായിരുന്നു. സാധാരണ കുറ്റവാളികളുടെ പ്രതികരണങ്ങള്‍ നോക്കി അവന്‍ എന്തു തരക്കാരനാണെന്ന് പെട്ടെന്നു പറയാന്‍ പറ്റും. ഏതു പോലീസ് സ്റ്റേഷന്‍ എടുത്താലും കാര്യങ്ങള്‍ ഏറെക്കുറെ ഒരേപോലെയാണ്. കുറ്റം ചെയ്യുന്നവര്‍ ചിന്തിക്കുന്നത് എല്ലായിടത്തും ഒരേപോലെയാണ്. കള്ളനും പോലീസും കളി കുറെ കളിച്ചുകഴിയുമ്പോള്‍ ബോറടിക്കുന്ന കളിയാണ്. ഈ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. എന്നാല്‍ കൂനിക്കൂടിയിരിക്കുന്ന ഒരുവനെ ലാത്തികൊണ്ട് താടിയില്‍ തട്ടിയുയര്‍ത്തുമ്പോള്‍ “സാറിന്റെ ഭാര്യ സ്വപ്നം കാണാറുണ്ടോ” എന്ന ചോദ്യം ഞാന്‍ ഇത്രയും നീണ്ട കരിയറില്‍ ആദ്യമായായിരുന്നു കേള്‍ക്കുന്നത്. “ഡാ നിന്നെഞാന്‍” എന്നുപറഞ്ഞ് സഹപ്രവര്‍ത്തകനായ രാജേഷ് അവന്റെ കവിളില്‍ ഊക്കോടെ ഒന്നു പൊട്ടിച്ചു. പേടിച്ച് എന്നെനോക്കിയിരുന്നു വിറച്ച അവനെ ഞാനെന്റെ മുറിയിലേയ്ക്കു വിളിപ്പിച്ചു. അവന്റെ കേസ് ഫയലും എടുപ്പിച്ചു.

“നേരത്തേ ചോദിച്ച ചോദ്യം മനസിലായില്ലല്ലോഡാ”.
“സാറിന്റെ ഭാര്യ സ്വപ്നം കാണാറുണ്ടോ. ഉണ്ടെങ്കില്‍ എന്തുതരം സ്വപ്നമാണു സര്‍ അവര്‍ കാണുക”.
“എന്റെ കിടപ്പറ വിശേഷങ്ങളൊക്കെ നിങ്ങളുടെ അടുത്ത് ഞാന്‍ എന്തിനു വിവരിക്കണം മിസ്റ്റര്‍. എന്റെ ഭാര്യ എന്തു സ്വപ്നം കണ്ടാല്‍ തനിക്കെന്താടോ?”
“അവര്‍ ഒരു സ്വര്‍ണ്ണക്കലമാനെ സ്വപ്നം കാണാറുണ്ടോ സര്‍”.
“ഇല്ല. എന്തേ?”

അവന്‍ ആശ്വാസത്തോടെ ഒന്നു നെടുവീര്‍പ്പെട്ടു. കൌതുകം പുറത്തുകാണിക്കാതെ ഞാന്‍ അവന്റെ മുഖത്തേയ്ക്കു നോക്കി. രാജേഷിനെ വിളിച്ച് ഇയാള്‍ക്കെന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്നു ചോദിച്ചു.

“തോന്നുന്നില്ല സര്‍. കാണുന്നവരോടെല്ലാം അവരുടെ ഭാര്യ കാണുന്ന സ്വപ്നം തിരക്കുന്നു. വേറെ കുഴപ്പമൊന്നുമില്ല. വേണമെങ്കില്‍ മാനസികാശുപത്രിയിലേയ്ക്കു റെഫര്‍ ചെയ്യാം. പക്ഷേ സാര്‍ കേസ് നോക്കിയോ? കേസ് വേറെയാണു സാര്‍.“

“ഇല്ല, എനിക്കു മാ‍നസിക രോഗമൊന്നും ഇല്ല. എന്റെ കഥ കേട്ടുകഴിയുമ്പോള്‍ സാറിനു മനസിലാവും. ഞാന്‍ കുറ്റമൊന്നും ചെയ്തില്ലെന്നും സാധാരണ ഏതു ഭര്‍ത്താവും ചെയ്തുപോവുന്ന കാര്യങ്ങളേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നും സാറിനു മനസ്സിലാവും”.

രാജേഷും എന്റെ അടുത്ത് ഇരിപ്പായി. മുഖം കൊണ്ട് കഥ തുടരാന്‍ രാജേഷ് ആംഗ്യം കാണിച്ചു.

ഒരു സാധാരണ കുടുംബജീവിതമായിരുന്നു സര്‍ എന്റേത്. അഞ്ജലി മാര്‍ ഇവാനിയോസ് കോളെജില്‍ എന്റെ സഹപാഠിയായിരുന്നു. പ്രേമവിവാഹമായിരുന്നു ഞങ്ങളുടേത്. ഏഴു വര്‍ഷത്തെ പ്രണയം. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷങ്ങളായി. കുട്ടികള്‍ ഇല്ല. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കില്‍ ഒരു സ്ഥാപനത്തിലാണ് എന്റെ ജോലി. പട്ടത്തിനടുത്ത് രാജാജി നഗറില്‍ ഒരു വാടകവീട്ടില്‍ താമസം. സാറിനു ഗണപതി ലേന്‍ അറിയാമോ? അതില്‍ വഴിയുടെ അറ്റത്തുള്ള പതിനാലാം നമ്പര്‍ വീട്. വീട്ടിന്റെ മുന്‍പിലെ മുറിയിലെ ജനാലയില്‍ക്കൂടി നോക്കിയാല്‍ മെയ്ന്‍ റോഡ് വരെ കാണാം. ദൂരെനിന്നേ അവള്‍ക്കു ഞാന്‍ വരുന്നത് കാണാം. നല്ല വീട്. അഞ്ജലിയ്ക്ക് ജോലിയില്‍ താല്പര്യമില്ലായിരുന്നു. ഒരു നല്ല കലാകാരിയായിരുന്നു അവള്‍. വല്ലപ്പൊഴും ചിത്രങ്ങള്‍ വരച്ച് കരകൌശല കടകളില്‍ കൊടുക്കും. നിറമുള്ള ചിത്രങ്ങള്‍. ഒരുപാട് സ്വപ്നം കാണുന്ന പെണ്‍കുട്ടി. അല്ലെങ്കിലും രണ്ടുപേര്‍ ജോലിചെയ്യേണ്ട സാമ്പത്തിക ബാദ്ധ്യതകള്‍ ഞങ്ങള്‍ക്കില്ലായിരുന്നു. ഞാന്‍ വരുന്നതും കാത്ത് അവള്‍ ജനാലയുടെ കമ്പിയില്‍ പിടിച്ച് ദൂരേയ്ക്കു നോക്കി നില്‍ക്കും. എന്നെക്കാണുമ്പോള്‍ അവളുടെ മുഖം പുലരിപോലെ തെളിഞ്ഞു തെളിഞ്ഞുവരും. എന്റെ ഭാര്യയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു സര്‍. ഞാനവളെ ഒരുപാടു സ്നേഹിച്ചു. ഒരുപാടൊരുപാട് സ്നേഹിച്ചു സര്‍.

“ഇരുന്നു മോങ്ങാതെ ബാക്കി പറയെടോ. നിന്റെ ഭാര്യ ചത്തൊന്നും പോയില്ലല്ലൊ. നിര്‍ത്തെടാ നിന്റെ കരച്ചില്‍”.

ഒരു സാധാരണ ജീവിതത്തിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളുമായി ജീവിക്കുമ്പോള്‍, അന്നു രാത്രി - കഴിഞ്ഞ ഏപ്രില്‍ പതിനാലിനു രാത്രി രണ്ടുമണിക്കാണ് സര്‍ അവളാദ്യമായി ആ സ്വപ്നം കണ്ടത്. എന്നെ കെട്ടിപ്പിടിച്ചു കിടന്ന അവളുടെ കൈകള്‍ പെട്ടെന്ന് ഇറുകി. പതുക്കെ അവളുടെ വിരലുകള്‍ എന്റെ മൂക്കിലൂടെയും കണ്ണിലൂടെയും വരഞ്ഞു. ഉറക്കത്തില്‍ ഞെട്ടിയെണീറ്റ ഞാന്‍ അവള്‍ ഗാഢനിദ്രയിലാണെന്നു കണ്ടു. എന്റെ മുഖത്ത് വിരലുകള്‍ ഇറുക്കിക്കൊണ്ട് അവള്‍ പറഞ്ഞു. “എന്റെ സ്വര്‍ണ്ണക്കലമാന്‍”.

ഉറക്കത്തില്‍ നിന്നും ഞാനവളെ വിളിച്ചുണര്‍ത്തി. സ്വപ്നത്തിന്റെ പാതിയില്‍ എഴുന്നേറ്റതുകൊണ്ട് അവള്‍ക്ക് കണ്ടതെല്ലാം പകല്‍ പോലെ ഓര്‍മ്മയുണ്ടായിരുന്നു. കുറ്റാക്കുറ്റിരുട്ടില്‍, ഒരു കാട്ടിന്റെ നടുക്ക് അവള്‍ നില്‍ക്കുന്നു. മരങ്ങളുടെ വേരുകള്‍ ശിഖരങ്ങളില്‍ നിന്നും താഴേയ്ക്കു തൂങ്ങിയാടുന്നു. ദൂരെ ഒറ്റയടിപ്പാതയുടെ അറ്റത്ത്, പ്രകാശം പരത്തുന്ന സ്വര്‍ണ്ണക്കലമാന്‍ അവളെ നോക്കിക്കൊണ്ട് നില്‍ക്കുന്നു. മരച്ചില്ലകളെപ്പോലെ വിടര്‍ന്നു നില്‍ക്കുന്ന രണ്ട് സ്വര്‍ണ്ണക്കൊമ്പുകള്‍. ഇളംചുവപ്പു നിറമുള്ള ശരീരത്തില്‍ സ്വര്‍ണ്ണപ്പുള്ളികള്‍. മെലിഞ്ഞ കാലുകള്‍. ശില്‍പ്പം പോലെ ഒതുങ്ങിയ ഉടല്‍. മാറിമാറി നിലത്തു ചവിട്ടുന്ന സ്വര്‍ണ്ണക്കുളമ്പുകള്‍. ശരീരത്തില്‍ നിന്നും മഞ്ഞ വെളിച്ചം ഒറ്റയടിപ്പാതയിലേയ്ക്ക് ഒഴുകുന്നു. മാനിന്റെ കണ്ണുകള്‍ - മാനിന്റെ കണ്ണുകള്‍ മനുഷ്യന്റേതുപോലെ. സ്ത്രൈണമായ കണ്ണുകളല്ല, ഒരു പുരുഷന്റെ കണ്ണുകള്‍ പോലെ. പ്രണയാര്‍ദ്രമായ കണ്ണുകള്‍. ജ്വലിക്കുന്ന കണ്ണുകള്‍. അവളെ അടുത്തേയ്ക്കു വിളിക്കുന്ന കണ്ണുകള്‍. അവള്‍ അറിയാതെ മരങ്ങളുടെ വേരുകള്‍ വകഞ്ഞ് മാനിന്റെ അടുത്തേയ്ക്കു നടന്നു. മാന്‍ അവളുടെ നേര്‍ക്കു നോക്കിക്കൊണ്ട് അനങ്ങാതെ നിന്നു. അങ്ങനെ നടന്നു തുടങ്ങിയപ്പോഴായിരുന്നു, മാനിനു പത്തുവാര അകലത്തെത്തിയപ്പൊഴായിരുന്നു ഞാന്‍ സ്വപ്നത്തില്‍ നിന്ന് അവളെ വിളിച്ചെണീപ്പിച്ചതെന്ന് . ഞാന്‍ ഒന്നും മിണ്ടിയില്ല. ജഗ്ഗില്‍ നിന്നും ഒരു കവിള്‍ വെള്ളം കുടിച്ച് കോട്ടുവായിട്ട് അവള്‍ വീണ്ടും ഉറക്കത്തിലേയ്ക്കാഴ്ന്നു. മാനിന്റെ നേര്‍ക്കു നടന്നു തുടങ്ങിയ അവളുടെ കൈകള്‍ എങ്ങനെ സ്വര്‍ണ്ണക്കലമാനെന്നു വിളിച്ച് എന്റെ മുഖത്തു വരിഞ്ഞുമുറുകി എന്ന ചോദ്യം എന്റെ തൊണ്ടയില്‍ ചോദിക്കാതെ കിടന്നു. ഏറെനേരം ഉറങ്ങാതെ ഞാന്‍ കറങ്ങുന്ന ഫാനിലേയ്ക്കു നോക്കിക്കൊണ്ട് കിടന്നു. പിന്നീടെപ്പൊഴോ ഞാനും ഉറങ്ങിപ്പോയി. ഞങ്ങള്‍ പിന്നീട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല.

പിന്നീട് കുറെനാള്‍ അവള്‍ക്ക് ഇങ്ങനെ സ്വപ്നങ്ങളൊന്നും വന്നില്ല. ജൂണില്‍ ഒരു ദിവസം ഓഫീസില്‍ നിന്നും ഞാന്‍ വൈകി വീട്ടില്‍ വന്നപ്പോള്‍ മുന്‍പിലെ മുറി നിറയെ വരയ്ക്കുന്ന കാന്‍‌വാസ് പേപ്പറുകള്‍ ചിതറിക്കിടന്നിരുന്നു. മഞ്ഞയും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ത്തി അവള്‍ എല്ലാ പേപ്പറിലും സ്വര്‍ണ്ണക്കലമാന്റെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. നീലപ്പുല്‍മേടുകളില്‍ മേയുന്ന സ്വര്‍ണ്ണക്കലമാന്‍. മേഖങ്ങളില്‍ക്കൂടി ചിറകുകള്‍ വിടര്‍ത്തി കുതിച്ചുപായുന്ന സ്വര്‍ണ്ണക്കലമാന്‍. കടലില്‍ നീന്തുന്ന സ്വര്‍ണ്ണക്കലമാന്‍. പട്ടത്തെ ഞങ്ങളുടെ വീട്ടിന്റെ വഴിയില്‍, അടച്ചുകിടക്കുന്ന ഗേറ്റിനു മുന്‍പില്‍, അഴികളിലൂടെ തല അകത്തേയ്ക്കിട്ടു നില്‍ക്കുന്ന സ്വര്‍ണ്ണക്കലമാന്‍.

ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ തന്നെ അവള്‍ പറഞ്ഞു, “ഇന്നു ഉച്ചയുറക്കത്തില്‍ ഞാന്‍ സ്വര്‍ണ്ണക്കലമാനെ സ്വപ്നത്തില്‍ കണ്ടു. എന്തു രസമായിരുന്നു അതിനെ കാണാന്‍“. എന്റെ മുഖത്തെ മ്ലാനത കണ്ടതുകൊണ്ടാവാം, അവള്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. ഞാനും ചിത്രങ്ങളെക്കുറിച്ചോ സ്വപ്നത്തെക്കുറിച്ചോ ഒന്നും സംസാരിച്ചില്ല. ചിത്രങ്ങളെല്ലാം ഞാന്‍ അടുക്കിവെച്ചു. “അതു വിറ്റാലോ” എന്നു ഞാന്‍ അറിയാതെ ചോദിച്ചുപോയി. “വേണ്ട” എന്ന് അവള്‍ മറുപടി പറഞ്ഞു.

പിന്നെയും പല രാത്രികളില്‍ അവളുടെ സ്വപ്നത്തില്‍ സ്വര്‍ണ്ണക്കലമാന്‍ വന്നുതുടങ്ങി. ഉറക്കത്തില്‍ അവളുടെ കൈകള്‍ എന്നെ വരിയുന്നത് എനിക്ക് അസഹ്യമായിത്തുടങ്ങി. അവള്‍ എന്നെ സ്നേഹത്തോടെ തൊടുമ്പോള്‍ പോലും അവളുടെ ചുണ്ടുകള്‍ സ്വര്‍ണ്ണക്കലമാന്‍ എന്നു മന്ത്രിക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിക്കും. ചില രാത്രികളില്‍ അറിയാതെ അവള്‍ “എന്റെ സ്വര്‍ണ്ണക്കലമാന്‍“ എന്നു ഉറക്കെത്തന്നെ പറഞ്ഞുപോവുന്നുണ്ടായിരുന്നു. ഞാന്‍ അതുകേള്‍ക്കുമ്പോള്‍ വരാന്തയിലെ സോഫയില്‍ പോയിക്കിടന്നുറങ്ങും. പതിയെപ്പതിയെ ഞാന്‍ കിടപ്പ് വരാന്തയിലെ നിലത്തേയ്ക്കു മാറ്റി. ഒരു പായും തലയണയും വരാന്തയിലെ മൂലയില്‍ സ്ഥിരപ്രതിഷ്ഠയായി. അവള്‍ക്കും ഈ സ്ഥിതിയില്‍ വിഷമമുണ്ടായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. സ്വപ്നങ്ങളുടെ കടിഞ്ഞാണ് അവളുടെ കയ്യിലല്ലല്ലോ. സ്വര്‍ണ്ണക്കലമാനാണെങ്കില്‍, കടിഞ്ഞാണില്ലാത്ത ഒരു ജീവിയും.

ഒരു മന:ശാസ്ത്രജ്ഞനെ കണ്ടുകൂടേ എന്നായിരിക്കും സര്‍ ചോദിക്കാന്‍ വരുന്നത്. കണ്ടു സാര്‍. ഒന്നല്ല, രണ്ടു മന:ശാസ്ത്രജ്ഞരുടെ അടുത്ത് ഞങ്ങള്‍ പോയി. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. സ്വപ്നങ്ങളുടെ അപഗ്രഥനം പഴയ ശാസ്ത്രമാണ്. ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ ഇന്നത്തെ ശാസ്ത്രലോകം അംഗീകരിക്കുന്നില്ല. കുട്ടിക്കാലത്ത് വായിച്ച ഏതെങ്കിലും കഥകള്‍ അവള്‍ക്ക് ഓര്‍മ്മവരുന്നതായിരിക്കും എന്നും ഞാന്‍ അതില്‍ വിഹ്വലനാവേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ എനിക്കാണെന്നായിരുന്നു അവരുടെ അഭിപ്രായം. സാറിതില്‍ ചിരിക്കേണ്ട കാര്യമില്ല. അവള്‍ക്കും എനിക്കും അറിയാമായിരുന്നു, പ്രശ്നം എന്റേതല്ല എന്ന്. പ്രശ്നം അവളുടെ നിയന്ത്രണത്തിലുള്ളതും അല്ലെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ചുരുക്കത്തില്‍, എനിക്കും അവള്‍ക്കും ഇടയില്‍ ഒരു മതില്‍ പോലെ, ഞാന്‍ വെറുക്കുന്നതും അവളേറെ സ്നേഹിക്കുന്നതുമായ ഒരു വളര്‍ത്തുജീവി വളര്‍ന്നുവരുന്നു. എന്റെ ഉടലില്‍ വരിഞ്ഞിരുന്ന അവളുടെ കൈകള്‍ അഴിഞ്ഞ് ആ വളര്‍ത്തുജീവിയുടെ കഴുത്തില്‍ പടര്‍ന്നു. ഇല്ല സര്‍, ഈ വേദന സ്വന്തം വീട്ടില്‍ വരുമ്പൊഴേ അതു മനസിലാവൂ. അവളുടെ ലോകത്തു‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഞാന്‍ പതുക്കെ പുറത്താക്കപ്പെടുന്നതുപോലെ. പൂന്തോട്ടത്തിന്റെ വാതില്‍ എന്റെനേരെ കൊട്ടിയടച്ചതുപോലെ. ഞങ്ങളുടെ വിവാഹ ജീവിതത്തിന്റെ കുത്തഴിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. ദിവസവും പൊട്ടലും ചീറ്റലും വളര്‍ന്ന് അന്യോന്യം ചീത്തവിളിയും കരച്ചിലുമായി. കാര്യങ്ങള്‍ വളര്‍ന്ന് ഒരു വീട്ടില്‍ ഞങ്ങള്‍ക്കിരുവര്‍ക്കും താമസിക്കാന്‍ പറ്റാത്ത വിധമായി. ജോലിയില്‍ എന്റെ ശ്രദ്ധ പതറി. മേലുദ്യോഗസ്ഥര്‍ പലതവണ എന്നെവിളിച്ചു സംസാരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഞാന്‍ വീട്ടിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഭാര്യ വീട്ടിലില്ല. മൂന്നുമണിയോടെ വീണ്ടും വിളിച്ചു. അവള്‍ ഇല്ല. അവളുടെ മൊബൈല്‍ ഫോണിലേയ്ക്കു വിളിച്ചു. ആദ്യം അവള്‍ ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലാണെന്നു പറഞ്ഞു. അധികം സംസാരിക്കാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ബൈക്കുമെടുത്ത് മൃഗശാലയിലേയ്ക്കു പോയി.

അവളെ എവിടെത്തിരയണം എന്ന് എനിക്കു നല്ല ഉറപ്പായിരുന്നു. മാനുകളെ വളര്‍ത്തുന്ന വേലിക്കു പുറത്ത്, മൃഗങ്ങള്‍ക്കു തീറ്റകൊടുക്കരുത് എന്ന മുന്നറിയിപ്പ് അവഗണിച്ച് ഒരു കലമാനിനു തീറ്റകൊടുക്കുകയായിരുന്നു അവള്‍. നല്ല ഉയരമുള്ള ഒരു കലമാന്‍. ആ കൂട്ടിലെ ഏറ്റവും ആണത്തമുള്ള ജീവി അവനാണെന്നു തോന്നും. ചുവന്ന തോലില്‍ കറുത്ത പുള്ളികളും അറ്റം അല്പം പൊട്ടിയ കൊമ്പും ഉള്ള കലമാന്‍. മാന്‍ അവളുടെ കയ്യില്‍ നക്കിക്കൊണ്ട് നില്‍ക്കുമ്പൊഴായിരുന്നു ഞാന്‍ അടുത്തെത്തിയത്. എന്നെക്കണ്ടതോടെ ഭയപ്പെടേണ്ട എന്തിനെയോ കണ്ടതുപോലെ അവന്‍ കുതിച്ചോടി. അഞ്ജലി ദേഷ്യത്തോടെ എന്നെ നോക്കി. എന്തേ വന്നത് എന്നു ചോദിച്ചു. ഞാന്‍ അല്പം സ്വരമുയര്‍ത്തി “വാ, പോവാം” എന്നു പറഞ്ഞു. അവള്‍ക്ക് അഞ്ചുമിനിട്ടും കൂടി അവിടെ നില്‍ക്കണം എന്നായിരുന്നു. തെല്ലുദൂരെയായി മൃഗശാലയിലെ മാന്‍‌കൂടിന്റെ സൂക്ഷിപ്പുകാരന്‍ ആണെന്നു തോന്നുന്നു, മൃഗശാലയിലെ ജോലിക്കാരുടെ യൂണിഫോമുമിട്ട് വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഈ മാനിനെക്കുറിച്ച് ചോദിച്ചറിയണമല്ലോ. ഞാന്‍ അയാളുടെ അടുത്തേയ്ക്കു പോയി. ഞാന്‍ ദൂരേയ്ക്കു ചെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കലമാന്‍ ഓടി അവളുടെ അടുത്തെത്തിയിരുന്നു. അതിന്റെ കണ്ണുകളില്‍ അപ്പൊഴും എന്റെനേര്‍ക്കുള്ള ഭയവും ദേഷ്യവും തിളങ്ങിയിരുന്നു.

മൃഗശുശ്രൂഷകന്‍ കേരളത്തില്‍ നിന്നുള്ളയാളല്ല എന്നു ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി. ജോലിയുടെ ഭാഗമായി ഞാന്‍ ഒരുപാടു സ്ഥലങ്ങളില്‍ യാത്രചെയ്തിട്ടുണ്ട്. ഒരുപാടു മനുഷ്യരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇയാള്‍ അവരെയാരെയും പോലെ അല്ലായിരുന്നു. ഒരുപക്ഷേ റഷ്യയില്‍ എവിടെനിന്നെങ്കിലും ആവാം, പക്ഷേ റഷ്യക്കാരുടെ മുഖഭാവങ്ങളും അല്ലായിരുന്നു അയാള്‍ക്ക്. കൂര്‍ത്ത മൂക്കും ചെറിയ ചുണ്ടുകളും, നീണ്ടു കിടക്കുന്ന ചെമ്പിച്ച മുടിയുമുള്ള ഒരു ആരോഗ്യദൃഢഗാത്രന്‍.

“ഈ മാന്‍ എവിടെനിന്നാണ്“?
“വളരെ ദൂരെനിന്ന്”.
“ദൂരെ എന്നാല്‍ എവിടെ? ഏതു രാജ്യത്തുനിന്ന്? ഏതു മൃഗശാലയില്‍ നിന്ന്?
“വളരെ വളരെ ദൂരെനിന്ന്”

അയാള്‍ക്ക് എന്നെ ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും എന്നെ കളിയാക്കുകയാണെന്നും എനിക്കു തോന്നി. അയാളെ തുറിച്ചുനോക്കിക്കൊണ്ട് ഞാന്‍ തിരിച്ചുനടന്നു. അഞ്ജലിയുടെ അടുത്തെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ, മാന്‍ കുതറിയോടി. അവള്‍ ബൈക്കിലിരുന്ന് ഒന്നും മിണ്ടിയില്ല. വീട്ടിലെത്തിയിട്ടും ഒന്നും മിണ്ടിയില്ല. അവളുടേതായ ഒരു ലോകത്തായിരുന്നു അവള്‍. എന്റെ അഞ്ജലിയെ എനിക്കു പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതുപോലെ തോന്നി. എന്റെ മനസ്സില്‍ ഭ്രാന്തമായ ചിന്തകള്‍ ഉരുണ്ടുകൂടി. അവളെ വീട്ടിലാക്കി പുറത്തിറങ്ങിയപ്പോള്‍ നല്ല മഴ പെയ്തുതുടങ്ങി. ഓഫീസില്‍ നിന്ന് എന്റെ മൊബൈലിലേയ്ക്കുള്ള കാളുകള്‍ വകവെയ്ക്കാതെ ഞാന്‍ ചാല ചന്തയിലേയ്ക്കുപോയി ഒരു മീന്‍‌വല വാങ്ങിച്ചു. മറ്റൊരു കടയില്‍ നിന്നും മൂര്‍ച്ചയുള്ള ഒരു കത്തിവാങ്ങിച്ചു. വല ഒരു സഞ്ചിയ്ക്കകത്ത് ആക്കിയിട്ട് ഞാന്‍ വീണ്ടും മൃഗശാലയില്‍പ്പോയി. സിംഹങ്ങളുടെ കൂട്ടിനടുത്ത് ഞാന്‍ ചുറ്റിപ്പറ്റി നിന്നു. നേരം വൈകി സന്ദര്‍ശകര്‍ എല്ലാം ഒഴിഞ്ഞുപോയപ്പോള്‍ മൃഗശാലയിലെ ഒരു തോട്ടത്തില്‍ കുറ്റിച്ചെടികളുടെ ഇടയ്ക്ക് ഞാന്‍ ഒളിച്ചിരുന്നു. മൃഗ ശുശ്രൂഷകര്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു.

ഏകദേശം ഇരുട്ടായപ്പോള്‍ ഞാന്‍ മാന്‍‌കൂടിനു അടുത്തെത്തി. ആരും കാണുന്നില്ല എന്ന് ഉറപ്പായപ്പോള്‍ പതുക്കെ മാന്‍‌കൂടിന്റെ ഉയരമുള്ള വേലിയുടെ മുകളിലേയ്ക്കു പിടിച്ചു കയറി. വേലി ചാടി കൂട്ടിനകത്തെത്താന്‍ അത്ര പ്രയാ‍സമില്ലായിരുന്നു. മാനുകളെല്ലാം എന്നെക്കണ്ടപ്പോള്‍ കാലനെക്കണ്ടതുപോലെ കൂട്ടിന്റെ മറ്റേ അറ്റത്തേയ്ക്കോടി. അവയ്ക്കു നടുവില്‍, അവള്‍ താലോലിച്ച സ്വര്‍ണ്ണക്കലമാന്‍. ഇപ്പോള്‍, ഈ ഇരുട്ടത്ത്, അവന്റെ ശരീരത്തിലെ പുള്ളികള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. അവന്റെ കൊമ്പുകളില്‍ നിന്നും പ്രകാശം പരക്കുന്നു. കുളമ്പുകള്‍ സ്വര്‍ണ്ണപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. ഇതുപോലെ ഒരു മാനിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. മാനിന്റെ കണ്ണുകള്‍ ഒരു പുരുഷന്റേതുപോലെ. ഗാംഭീര്യമുള്ള കണ്ണുകള്‍. എന്നാല്‍ ആ കണ്ണുകളില്‍ പ്രാ‍ണഭയം നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവനു പിന്നാലെയോടി. കലമാന്‍ അതിവേഗത്തില്‍ കുതിച്ചോടുന്നുണ്ടായിരുന്നു. അവന്‍ ഓടുന്ന വഴികള്‍ പ്രകാശം മങ്ങുന്നതു വരെ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങി. കൂട്ടില്‍ പക്ഷേ മാനുകള്‍ക്ക് ഓടാന്‍ സ്ഥലം കുറവാണ്. ഉയരത്തിലുള്ള വേലിയ്ക്കു മീതേ അവന്‍ കുതിച്ചു ചാടാന്‍ നോക്കി. ഏകദേശം അവന്‍ അപ്പുറം എത്തിയതാണ്. പക്ഷേ വേലിയുടെ മുകളില്‍ തട്ടി കൂട്ടിനുള്ളിലേയ്ക്കു തന്നെ വീണു. വീണ്ടും അവന്‍ പിടഞ്ഞെണീക്കുമ്പൊഴേയ്ക്കും ഞാന്‍ വലവീശി അവന്റെ കഴുത്തിലേയ്ക്കിട്ടു. കുതറിയെണീക്കാന്‍ നോക്കുന്ന മാനിന്റെ മുകളിലേയ്ക്ക് ഞാന്‍ ചാടിവീണു. മാനിന്റെ ശരീരമേത്, കൊമ്പേത് എന്നറിയാതെ ആകെ സ്വര്‍ണ്ണനിറത്തില്‍ കുളിച്ചുനിന്നു. കത്തിയെടുത്ത് ഞാന്‍ എവിടെയോ കുത്തിയിറക്കി. അവന്റെ ശരീരത്തില്‍ നിന്നും സ്വര്‍ണ്ണനിറത്തിലുള്ള ഒരു ദ്രവം കത്തിയിലും എന്റെ കയ്യിലും വസ്ത്രങ്ങളിലും പടര്‍ന്നു. ചോര മണത്ത് കൂടുകളില്‍ നിന്നും സിംഹങ്ങളും കടുവകളും അപാരമായ ശബ്ദത്തില്‍ മുരണ്ടു. ഞാന്‍ പിടഞ്ഞെണീറ്റ് എങ്ങനെയോ കൂട്ടിനു പുറത്തേയ്ക്കു ചാടാന്‍ നോക്കി. മാനുകള്‍ ചാടിവന്ന് എന്നെ കുത്തുന്നുണ്ടായിരുന്നു. ഒരു തവണ നിലത്തുവീണെങ്കിലും ഞാന്‍ പിടഞ്ഞെണീറ്റ് വീണ്ടും കൂട്ടിന്റെ വേലി പിടിച്ചു കയറി. എങ്ങനെയോ അപ്പുറത്തു ചാടി കണ്ട വഴികളിലൂടെ ഓടി. മൃഗങ്ങളുടെ ശുശ്രൂഷകര്‍ ശബ്ദം കേട്ട് മൃഗശാലയ്ക്കുള്ളില്‍ ഓടിനടക്കുന്നുണ്ടായിരുന്നു. കുരങ്ങന്‍മാര്‍ അവരുടെ കൂട്ടില്‍ നിന്നും എന്നെ നോക്കി പഴങ്ങളും പാത്രങ്ങളും വലിച്ചെറിയുന്നുണ്ടായിരുന്നു. എവിടെയൊക്കെയോ പാമ്പുകള്‍ ചീറ്റുന്നുണ്ടായിരുന്നു. സ്വര്‍ണ്ണാരക്തം പുരണ്ട കത്തി ഞാന്‍ ഓടുന്ന വഴിയില്‍ എവിടെയോ വലിച്ചെറിഞ്ഞു. ഏതൊക്കെയോ വഴികളിലൂടെ ഞാന്‍ മൃഗശാലയുടെ പ്രവേശന കവാടത്തിനു മുന്നിലെത്തി. അവിടെ കാവല്‍ നിന്ന പോലീസുകാരെ തള്ളിമാറ്റി ഞാന്‍ ഇറങ്ങിയോടി. എതിലെയൊക്കെയോ ഓടി ഞാന്‍ ഏതോ ഓട്ടോറിക്ഷായില്‍ കയറി എന്റെ വീട്ടിലെത്തി. ഓട്ടോക്കാരന്‍ എന്റെ കൈകളിലെ സ്വര്‍ണ്ണനിറവും മുഖത്തെ പരിഭ്രമവും കിതപ്പും കണ്ട് അമ്പരന്നു കാണണം. ഇരുന്നൂറു രൂപായെടുത്തു കൊടുത്തപ്പോള്‍ അയാള്‍ ഒന്നും പറയാതെ വണ്ടിയോടിച്ചു.

അഞ്ജലി കാണാതെ വീട്ടിനുള്ളില്‍ കയറി കൈകളും വസ്ത്രവും കഴുകണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വീട്ടിന്റെ ഗേറ്റ് തുറന്നുകിടന്നു. അഞ്ജലി അകത്ത് ഇല്ലായിരുന്നു. വരാന്തയില്‍ മേശയില്‍ ഒരു കത്തുമാത്രം കിടന്നിരുന്നു.

“ഇപ്പോള്‍ സമയം അഞ്ചര. ഉണര്‍ന്നിരിക്കുമ്പൊഴും എന്റെ മനസ്സില്‍ സ്വര്‍ണ്ണക്കലമാന്‍ കടന്നുവരുന്നു എന്ന് നീ ശ്രദ്ധിച്ചുകാണുമല്ലോ. ഒരുപാടു നാളായി എന്റെ ഓര്‍മ്മകളില്‍ നീ ഇല്ല. കുറ്റബോധം കൊണ്ട് എന്റെ മനസ്സു മുറിയുന്നു. നിന്നോടുള്ള പ്രണയം അലിഞ്ഞ് ഇല്ലാതാവുന്നതുപോലെ. ഏതാനും മാസങ്ങള്‍ക്കു മുന്‍പുവരെ നീയില്ലാതെ ഒരു ജീവിതം എനിക്കു ചിന്തിക്കാന്‍ പോലുമായിരുന്നില്ല. നിന്നെ എനിക്കിനിയും എന്റെ സ്വപ്നങ്ങളില്‍ വേണം. നമ്മുടെ സ്വര്‍ഗ്ഗങ്ങള്‍ നമുക്കു തിരിച്ചുപിടിക്കണം. നിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ് ഞാനിതാ ജനലഴികളില്‍ പിടിച്ച് നിന്നെയും കാത്തു നില്‍ക്കുന്നു”.

ഇപ്പോള്‍ സമയം ആറരയാവുന്നു. ഇരുട്ട് നേരത്തേ വീണുതുടങ്ങുന്നതുപോലെ. അതാ, നമ്മുടെ വഴിയുടെ അറ്റത്ത് മൃഗശാലയിലെ ശുശ്രൂഷകന്‍ നില്‍ക്കുന്നു. അവന്റെ മുടിയിഴകള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. അവന്റെ ചുമലുകളില്‍ നിന്നും പ്രകാശം പൊഴിയുന്നു. ഞാന്‍ ഇതെഴുതുമ്പോള്‍ അവന്‍ നമ്മുടെ വീട്ടിലേയ്ക്കു പതിയെ നടക്കുകയാണ്. അവന്‍ ഇങ്ങോട്ടാണു വരുന്നതെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ഇല്ല, നീ കരുതുന്നതുപോലെ അയാളെ ഞാന്‍ മുന്‍‌പു കണ്ടിട്ടില്ല. അയാളെ ഞാന്‍ ആദ്യമായി കാണുന്നതുതന്നെ ഇന്നലെയാ‍ണ്. നിന്നെയല്ലാതെ ഒരു പുരുഷനെ ഞാന്‍ നോക്കിയിട്ടില്ല. ഒരു വാക്കുപോലും അയാളോടു ഞാന്‍ സംസാരിച്ചിട്ടില്ല. എങ്കിലും അയാളുടെ കാലടികള്‍ മാനിന്റെ കുളമ്പടികള്‍ പോലെ ശബ്ദമുണ്ടാക്കാതെ വഴിയിലെ ചരലില്‍ അലിയുന്നു. അയാളുടെ കണ്ണുകളിലെ നോട്ടം ഒരു കയറുപോലെ എന്റെ നേര്‍ക്കുനീളുന്നു. അയാള്‍ നമ്മുടെ ഗേറ്റിനു അടുത്തെത്തി. അയാള്‍ കതകില്‍ വന്നുമുട്ടിയാല്‍ എനിക്കു കതകു തുറന്നുകൊടുക്കാതിരിക്കാനാവില്ല. അവന്‍ വന്നു വിളിച്ചാല്‍ എനിക്കു പോവാതിരിക്കാനാവില്ല. അവന്‍ കൈകള്‍ നീട്ടിയാല്‍ എനിക്കതിലേയ്ക്കു ”

ഇന്‍സ്പെക്ടര്‍ രാജേഷ് നെറ്റിയിലെ വിയര്‍പ്പുതുടച്ചു. മൃഗശാലയില്‍ അതിക്രമിച്ചു കയറി ഒരു മൃഗത്തെ കൊന്നതിനാണു സര്‍ ഇയാളുടെ പേരില്‍ കേസ്. മൃഗശാലയില്‍ നിന്നും ഇയാള്‍ ഇറങ്ങി ഓടുന്നതു കണ്ടവരുണ്ട്. മൃഗശാലയില്‍ നിന്നും ഒരു മാനിന്റെ ചോരപുരണ്ട കത്തിയും കണ്ടുകിട്ടി. ഇയാളുടെ ഭാര്യയെ കാണാനില്ല. വീട്ടില്‍ പിടിവലി ഒന്നും നടന്ന ലക്ഷണമില്ല. അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വീട്ടില്‍ത്തന്നെയുണ്ട്. ഇയാള്‍ പറയുന്നതു സത്യമാണെന്നു തോന്നുന്നു - അവരുടെ കൈപ്പടയില്‍ അവര്‍ എഴുതിയ കത്തും വീട്ടില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. വരികള്‍ ഏകദേശം ഇതുപോലെത്തന്നെയാണ്. അയല്‍ക്കാരോടു തിരക്കി. അവരെക്കാണാന്‍ അങ്ങനെ ആരും വീട്ടില്‍ വന്നിട്ടില്ല. പുറത്ത് കറങ്ങാന്‍ പോവുന്ന പതിവും അവര്‍ക്കില്ല.

ഞാന്‍ മൃഗശാലയില്‍ വിളിച്ചു. അവിടെ മാന്‍‌കൂടിന്റെ ശുശ്രൂഷകനായി അങ്ങനെയൊരു ജോലിക്കാരനേ ഇല്ലായിരുന്നു. അവിടെനിന്നും ഒരു ജോലിക്കാരെയും കാണാതെയായിട്ടും ഇല്ല. മാനിന്റെ ശരീരം കുഴിച്ചിട്ടു എന്നും വേണമെങ്കില്‍ പുറത്തെടുക്കാം എന്നും അവര്‍ അറിയിച്ചു. ആ സ്ത്രീയുടെ രൂപഭാവങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. അയാള്‍ എനിക്കെതിരേ ഇരുന്നു കിതയ്ക്കുന്നുണ്ടായിരുന്നു. രാജേഷ് അയാള്‍ക്കു കുടിക്കാന്‍ ഒരു ചായപറഞ്ഞു. റെയില്‍‌വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും എയര്‍പ്പോര്‍ട്ടിലും വിളിച്ച് ചെറുപ്പക്കാരിയായ ഒരു മലയാളി സ്ത്രീയെയും വിദേശി എന്നു തോന്നുന്ന ഒരു പുരുഷനെയും കണ്ടാല്‍ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം കൊടുത്തു. എങ്കിലും അവളെ ഒരിക്കലും കണ്ടുകിട്ടില്ല എന്ന് എന്റെ മനസ്സു പറയുന്നുണ്ടായിരുന്നു.

12/08/2007

വീണ്ടും ഒരു പ്രണയകഥ

==1==
പ്രണയത്തെക്കുറിച്ച് ആവശ്യത്തിലധികം എഴുതിക്കഴിഞ്ഞു. സത്യത്തില്‍ ഒരുപാട് ഒരുപാട് എഴുതി. പ്രണയം, പ്രണയനൈരാശ്യം ഒക്കെ എഴുതി മടുത്തില്ലേ എന്ന് കൂട്ടുകാര്‍ ചാറ്റിലും മെയിലിലും ഒക്കെ ചോദിച്ചു തുടങ്ങി. എന്നിട്ടും...

എന്നിട്ടും നടുക്കമുള്ള ചില ഓര്‍മ്മകള്‍ പറയാതെ വയ്യ. പറഞ്ഞില്ലെങ്കില്‍ മരിച്ചുപോയ ചിലരോടു ചെയ്യുന്ന അപരാധമാവും. ഇപ്പോള്‍ പറഞ്ഞില്ലെങ്കിലും മുള്ളുകള്‍ നിറഞ്ഞ ഓര്‍മ്മകള്‍ തലച്ചോറില്‍ കുത്തിക്കയറുമ്പോള്‍ എവിടെയെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞുപോവും. കൊഴുപ്പടിഞ്ഞുകേറി രക്തം കിതച്ചുതുപ്പുന്ന ഹൃദയം തണുപ്പിക്കാന്‍ കുടിക്കുന്ന ചുവന്ന വീഞ്ഞിന്റെ ബലത്തിലെങ്കിലും വരികള്‍ കുറിച്ചില്ലെങ്കില്‍ ഉറക്കമില്ലാത്ത രാവുകളില്‍ പതുക്കെ മുരളുന്ന ശീതീകരണിയുടെ കുളിരിലും ഞാന്‍ വിയര്‍ത്തൊലിക്കും. പ്രണയത്തെക്കുറിച്ച് എനിക്കിത്രയേ പറയാനുള്ളൂ. പ്രണയം എന്ന ആശയം കൊണ്ടുവന്നവനെ തൂക്കിലേറ്റണം. പ്രണയത്തെക്കുറിച്ച് എഴുതിയതെല്ലാം കത്തിക്കണം. പ്രണയിക്കുന്നവരെ തല്ലണം. മക്കള്‍ ആരെയെങ്കിലും പ്രണയിക്കുന്നു എന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ വാവിട്ടു കരയണം. പ്രണയം അത്രയും ശപ്തമായ വികാരമാണ്. മാലാഖമാരുടെ ചോര പുരണ്ട വികാരം.

പ്രണയത്തെ വെറുക്കാന്‍മാത്രം ഞാന്‍ പ്രണയിച്ചിരുന്നു. ഇത്രയും വെറുക്കാന്‍ അത്രമാത്രം സ്നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മ്മയില്‍ നിന്ന് എഴുതുമ്പൊഴും നെറ്റിയില്‍ വിയര്‍പ്പു ചോരയായി പൊടിയുന്ന വിധത്തില്‍. അത്രയും ആഴത്തില്‍ അവളെ ഞാന്‍ പ്രേമിച്ചിരുന്നു.

==2==

റിനി സുന്ദരിയായിരുന്നു. അല്പം വെളുത്തു തടിച്ച പെണ്‍കുട്ടി. പൂച്ചക്കണ്ണുകള്‍. ക്ലാസിലെ കൈനോട്ടക്കാരി എന്നായിരുന്നു റിനി അറിയപ്പെട്ടത്. അധികം മിണ്ടാത്ത പ്രകൃതം. ഒന്നുരണ്ടുപേരുടെ കൈനോക്കി ഭാവി പറഞ്ഞുതുടങ്ങിയ കൌതുകം. സാധാരണയായി ആണ്‍കുട്ടികളായിരുന്നു ഏറെനേരം പെണ്‍കുട്ടികളുടെ കൈപിടിച്ച് കൈനോക്കുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടി ആദ്യം കൂട്ടുകാരികളുടെ കൈനോക്കിത്തുടങ്ങിയതാണ്. പിന്നെ വരുന്ന എല്ലാവരുടെയും കൈനോക്കുന്നതിലും ഇണക്കുരുവികളുടെ കൈനോക്കി കുലുങ്ങിച്ചിരിക്കുന്നതിലും മറ്റു ചിലരുടെ കൈനോക്കി ഒരുപാട് വിഷമിച്ച് കുമ്മായമടിച്ച ചുമരില്‍ കണ്ണും നട്ട് ഇരിക്കുന്നതിലും എന്തോ പന്തികേട് അന്നേ ഞങ്ങളില്‍ ചിലര്‍ക്കു തോന്നിയിരുന്നു. എന്റെ കൈനോക്കിപ്പറയാന്‍ അവള്‍ക്കെതിരേയിരുന്നപ്പോള്‍ എനിക്കിതിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു. ‘ബാസ്കറ്റ് ബാള്‍ കളിക്കും അല്ലേ?’ (അവള്‍ ഞാന്‍ കളിക്കുന്നതു കോളെജ് വിട്ട് നടന്നുപോവുമ്പോള്‍ കണ്ടുകാണും). ‘നാ‍ളെ മറ്റൊരു ക്ലാസുമായി മത്സരം ഉണ്ട് അല്ലേ?‘ (ഇത് കുറെപ്പേര്‍ക്ക് അറിയാവുന്നതാണല്ലോ). ‘അനിലിന് നാളെ നല്ല ദിവസമല്ല’ (ഒരു പൊതു പ്രസ്ഥാവന. അല്ലെങ്കില്‍ എന്നാണ് ഇത്ര നല്ല ദിവസം). ‘നാളത്തെ കളിയില്‍ അനില്‍ ഇടുന്ന ഷോട്ട് ഒന്നും വീഴില്ല. കാല് ഉളുക്കി കളി മുഴുമിക്കാതെ പുറത്തിരിക്കേണ്ടിയും വരും‘ (ആഹാ, കാണാമല്ലോ. ഞാന്‍ കൈനോട്ടക്കാരിയെ തുറിച്ചുനോക്കി).

കളി തുടങ്ങി പത്തുമിനിട്ടുനേരം കൊണ്ട് ഞാന്‍ എറിഞ്ഞു പുറത്തുകളഞ്ഞ പന്തുകള്‍ ടീമിനെ നാണിപ്പിക്കുന്ന തരത്തിലായിരുന്നു. കുറച്ചുകഴിഞ്ഞ് പന്തുപിടിക്കാന്‍ ഉയര്‍ന്നുചാടിയപ്പോള്‍ ആരോ തള്ളിയിട്ട് കാലുമുളുക്കി പുറത്ത് ഇരിപ്പുമായി. ആകെ മോശം ദിവസം എന്നുപറഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് പിന്നിലെ സിമന്റു കട്ടയില്‍ ഇരിപ്പുണ്ടായിരുന്നു. ആകെ ദേഷ്യം വന്നു. ചിലപ്പോള്‍ അവള്‍ ഇന്നലെ പറഞ്ഞതു മനസ്സില്‍ കിടന്ന് കളി മോശമായതാവാം. പക്ഷേ കളിക്കളത്തില്‍ ഓടിനടന്നപ്പോള്‍ അവള്‍ പറഞ്ഞതൊന്നും തന്നെ ഓര്‍ത്തിരുന്നില്ല. അവളെ തിരിഞ്ഞുപോലും നോക്കാതെ ടീമിന്റെ കളിയും നോക്കി ബെഞ്ചില്‍ ഇരുന്നു. എന്റെ ക്ലാസ് കളിയില്‍ ജയിച്ചു. ഞാന്‍ ബെഞ്ചിലിരുന്ന് വയ്യാത്ത കാലുമായി ടീമിന്റെ വിജയം ആഘോഷിച്ചു.

ദിവസവും അവളെക്കൊണ്ട് കൈനോക്കിക്കാന്‍ മറ്റു ക്ലാസില്‍ നിന്നും വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അവള്‍ പറയുന്നതെല്ലാം സത്യമായിക്കൊണ്ടിരുന്നു. ചിലരുടെ മുഖം നോക്കിയും നെറ്റിയിലെ വരകള്‍ നോക്കിയും അവള്‍ വരാന്‍ പോവുന്ന കാര്യങ്ങള്‍ പറയും. പരീക്ഷയില്‍ ജയിക്കുമോ ഇല്ലയോ എന്നുപറയും. അടുത്ത പിരിയഡില്‍ സാറ് ക്ലാസില്‍ വരുമോ ഇല്ലയോ എന്നുപറയും. മുതിര്‍ന്ന ക്ലാസില്‍ നിന്നും അവളെ തിരഞ്ഞുവന്ന പെണ്‍കുട്ടിയുടെ കല്യാ‍ണം ഉടനെ നടക്കുമോ എന്നു പറയും. ഇംഗ്ലീഷ് ടീച്ചറിന്റെ വീടിന്റെ അതിര്‍ത്തി തര്‍ക്കത്തിന്റെ കേസ് എന്നു തീര്‍പ്പാവും എന്നുപറയും. രാഷ്ട്രീയം കളിച്ചുനടക്കുന്ന ചേട്ടന്മാര്‍ക്ക് പി.എസ്.സി. ടെസ്റ്റ് കിട്ടുമോ ഇല്ലയോ എന്നുപറയും. നടക്കാത്ത കാര്യങ്ങള്‍ നടത്താന്‍ അവള്‍ പരിഹാരം ഒന്നും നിര്‍ദ്ദേശിച്ചു കൊടുക്കില്ല. പറയുന്ന കാര്യങ്ങളില്‍ അവള്‍ക്ക് അത്രയ്ക്കും വിശ്വാസമായിരുന്നു. ഒരിക്കല്‍ പോലും അവള്‍ പറഞ്ഞകാര്യങ്ങള്‍ തെറ്റിയില്ല.

ഒരുദിവസം ക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍ മൂന്നുകൂട്ടുകാരികളോട് “ഇപ്പോള്‍ പോവല്ലേ, പ്ലീസ് ഒരു അരമണിക്കൂര്‍ കഴിഞ്ഞുപോവൂ” എന്നുപറഞ്ഞ് കരഞ്ഞു. അവര്‍ അവളെ വകവെയ്ക്കാതെ ആരുടെയോ കൂടെ നടന്നുപോയി. ക്ലാസില്‍ ഒറ്റയ്ക്ക് കരഞ്ഞുകൊണ്ടിരിക്കുന്നതുകണ്ട് പാവം തോന്നി ആശ്വസിപ്പിക്കാന്‍ ഞാന്‍ ചെന്ന് അടുത്തിരുന്നു. അവള്‍ നിറുത്താതെ കരയുന്നുണ്ടായിരുന്നു. “റിനീ, പോട്ടെന്നേ“ എന്നുപറയുമ്പോള്‍ അവള്‍ വിതുമ്പിക്കൊണ്ട് എന്റെ കൈത്തണ്ടയില്‍ കയറിപ്പിടിച്ചു. “കൈവിടൂ“ എന്നുപറഞ്ഞിട്ടും കൂര്‍ത്ത നഖങ്ങളുള്ള വലത്തേക്കൈകൊണ്ട് ഇറുക്കി നോവിക്കുന്ന തരത്തില്‍ എന്റെ കൈയ്യില്‍ പിടിച്ച് വിതുമ്പിക്കൊണ്ട് റിനി ഏറെനേരം ഇരുന്നു. പലതും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. താഴെ കോളെജ് കാന്റീനില്‍ പോയി ചായ വാങ്ങിക്കൊടുത്തു. അവളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ബസ്സുമറിഞ്ഞ് ശങ്കേഴ്സ് ആശുപത്രിയില്‍ കിടക്കുന്ന കൂട്ടുകാരികളെ കാണാന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോയത്. ഓട്ടോറിക്ഷായില്‍ ഇരിക്കുമ്പോള്‍ “ഇങ്ങനെ ഭാവി എങ്ങനെ അറിയാന്‍ പറ്റുന്നു“ എന്ന് ഞാന്‍ ചോദിച്ചു. അവള്‍ അല്പം വിഷാദത്തോടെ ചിരിച്ചു. “ഓട്ടോ ഡ്രൈവര്‍ ഭാര്യയെ ദിവസവും കുടിച്ചിട്ട് തല്ലും“ എന്ന് എന്റെ ചെവിയില്‍ രഹസ്യം പറഞ്ഞു. ആശുപത്രിയുടെ മുന്‍പിലെ പെട്ടിക്കടയില്‍ ഒരു നാരങ്ങാ വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ കടയിലെ അപ്പൂപ്പനെ കണ്ട് റിനി പേടിച്ച് വീണ്ടും എന്റെ കയ്യില്‍ ഇറുക്കിപ്പിടിച്ചു. കൊല്ലത്ത് ഒരുപാടുപേര്‍ക്ക് എന്നെയും എന്റെ കുടുംബക്കാരെയും അറിയാവുന്നതാണ്. എങ്ങനെയും പെട്ടെന്ന് നാരങ്ങാവെള്ളവും കുടിച്ച് അവളെയും വലിച്ച് ആശുപത്രിക്ക് അകത്തുകയറി. കൂട്ടുകാരികളില്‍ ഒരാളുടെ മാത്രം പരിക്ക് അല്പം ഗുരുതരമായിരുന്നു. ഭാഗ്യത്തിനു മൂന്നുമാസം കൊണ്ട് എല്ലാവരും ആശുപത്രിയില്‍ നിന്നും ഇറങ്ങി. ഒഴിവുള്ള ദിവസങ്ങളിലെല്ലാം ഞങ്ങള്‍ അവരെ കാണാന്‍ വരുമായിരുന്നു. പക്ഷേ പിന്നീടു വന്നപ്പൊഴെല്ലാം ആശുപത്രിയുടെ മുന്‍പിലെ മുറുക്കാന്‍ കട എന്തോ, അടഞ്ഞുകിടന്നു.

ഒരുപക്ഷേ ഏതെങ്കിലും പെണ്‍കുട്ടി ഒരളവില്‍ കൂടുതല്‍ കൂട്ടാവുമ്പോള്‍ പുരുഷന്മാര്‍ക്ക് പ്രണയം തോന്നുമായിരിക്കാം. അവള്‍ക്കു മറ്റാരുമില്ല, വീട്ടുകാരുമായി ഒരു മാനസിക അടുപ്പവുമില്ല, അവള്‍ക്കു ഞാനേയുള്ളൂ എന്ന തോന്നലുകൊണ്ടായിരിക്കാം ഇങ്ങനെ. ഒരുപാടു ദിവസങ്ങളില്‍ കഴിഞ്ഞകാലത്തെ ദു:ഖങ്ങളും അതിലും ഒരുപാടു ദിവസങ്ങളില്‍ ഇനിയും വരാന്‍ പോവുന്ന ദു:ഖങ്ങളും പറഞ്ഞ് അവള്‍ കരഞ്ഞതുകൊണ്ടാവാം. ചിലപ്പോള്‍ എല്ലാവരും ഒരു തുണ, ഒരു കൈത്താങ്ങ്, ഒരു സഖിയെ കൊതിക്കുന്നുണ്ടാവാം. എന്തോ, എനിക്ക് റിനിയെ ഓര്‍ക്കാത്ത മണിക്കൂറുകള്‍ ഇല്ലാതെയായി. ഇല്ല, പ്രണയത്തെക്കുറിച്ച് അധികമൊന്നും വര്‍ണ്ണിക്കാനില്ല. ഇതു വായിക്കുന്നവരെല്ലാം ജീവിതത്തില്‍ ഒരുതവണയെങ്കിലും പ്രണയിച്ചിട്ടുണ്ടാവണം. ഒളിഞ്ഞോ തെളിഞ്ഞോ ആരെയെങ്കിലും സ്നേഹിക്കാത്തവര്‍ ആരുമില്ല. പ്രണയം അങ്ങനെയാണ്. എത്ര കനമുള്ള അണകെട്ടിയിട്ടും തടുത്തുനിറുത്താനാവാത്ത നദി. ഹൃദയത്തിന്റെ കനമുള്ള ഭിത്തികളില്‍ തുരന്നുകയറുന്ന ആല്‍മരം. എന്നിട്ടും ഞാനെന്റെ ഹൃദയം കൊടുത്തപ്പോള്‍ അവള്‍ അരുതെന്നു പറഞ്ഞു. അവളുടെ കണ്ണുകളില്‍ നിന്ന്, എന്റെ കൈത്തണ്ടയില്‍ ഇറുകുന്ന പിടിത്തത്തില്‍ നിന്ന്, ഉയര്‍ന്നുതാഴുന്ന അവളുടെ നിശ്വാസത്തില്‍ നിന്ന്, ചുവന്നുതുടുക്കുന്ന കവിളില്‍നിന്ന്, അതില്‍നിന്നെല്ലാം എനിക്കറിയാം അവള്‍ക്കെന്നെ ജീവനോളം ഇഷ്ടമാണേന്ന്. എന്നിട്ടും ആരെത്തോല്‍പ്പിക്കാന്‍, എന്തിനുവേണ്ടി, അവളുടെ ചുണ്ടുകള്‍ മാത്രം മാസങ്ങളോളം മറുത്തു പറഞ്ഞു - എന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ലെന്ന്. ഒരു നല്ല സുഹൃത്തില്‍ കൂടുതല്‍ ഒന്നുമില്ലെന്ന്. എങ്കിലും അവള്‍ എന്നെ കാണുന്നതു നിറുത്തിയില്ല. ചിന്നക്കടയിലെ ഇന്ത്യന്‍ കോഫിഹൌസിന്റെ പഴയ മതിലുകള്‍ക്കുള്ളില്‍ തലപ്പാവുവെച്ച വെയ്റ്റര്‍മാര്‍ക്കു നടുവിലും തങ്കശ്ശേരി കടല്‍ത്തിട്ടയുടെ ആളൊഴിഞ്ഞ, നാലുപാടും കടല്‍ നിറഞ്ഞ മുനമ്പിലെ കൂറ്റന്‍ പാറക്കല്ലുകളിലും വൈകും വരെ എന്നോടു സംസാരിച്ചിരിക്കുന്നതു നിറുത്തിയില്ല. തിരുമുല്ലവാരത്തെ കടല്‍ത്തീരത്ത് മണ്ണുകൂട്ടി വീടുണ്ടാക്കുന്നതും കാലുകള്‍ നനഞ്ഞ മണ്ണില്‍ പൂഴ്ത്തിവെയ്ക്കുന്നതും നിറുത്തിയില്ല. രാത്രി ഉറങ്ങുന്നതിനു മുന്‍പ് എന്നെവിളിച്ച് “നാളെക്കാണാംട്ടോ“ എന്നുപറയുന്നതു നിറുത്തിയില്ല. എന്നെ ദൂരെനിന്നു കാണുമ്പൊഴേ മുഖം സന്തോഷം കൊണ്ടു വിടരുന്നതു നിറുത്തിയില്ല.

ജോലികിട്ടി ഞാന്‍ ബാംഗ്ലൂരിലേയ്ക്കു പോവുന്നതുവരെ ഇതു തുടര്‍ന്നു. പക്ഷേ ബാംഗ്ലൂരില്‍ പോയതോടെ എനിക്കു വാശിയായി. അവള്‍ക്ക് എന്നോടു സ്നേഹം ഇല്ല, ഞാന്‍ കൊടുക്കുന്നതൊന്നും എനിക്കു തിരിച്ചുകിട്ടുന്നില്ല എന്ന് എനിക്കു തോന്നിത്തുടങ്ങി. അവള്‍ എന്നെ ജീവനെക്കാള്‍ സ്നേഹിക്കുന്നില്ലെങ്കില്‍, എന്നെ കല്യാണം കഴിക്കില്ലെങ്കില്‍, ഞാന്‍ നാട്ടില്‍ തിരിച്ചുവരില്ല എന്നുപറഞ്ഞു കത്തെഴുതി. ഫോണ്‍ വിളിച്ച് “എന്നെ നിര്‍ബന്ധിക്കല്ലേ” എന്നുപറഞ്ഞ് അവള്‍ ഒരുപാടു കരഞ്ഞു. അവളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ എനിക്കു വാശി കൂടിയതേയുള്ളൂ. ഒരുപക്ഷേ എന്നെ പ്രേമിക്കാന്‍ അവള്‍ക്കു തോന്നില്ല, അവളുടെ സ്വപ്നത്തിലെ ഭര്‍ത്താവു ഞാനല്ല, എന്നൊരപകര്‍ഷതാബോധമായിരിക്കാം, അല്ലെങ്കില്‍ ആശിച്ചതെന്തും കിട്ടണം എന്ന കുട്ടിക്കാ‍ലം മുതല്‍ക്കുള്ള പിടിവാശിയായിരിക്കാം, മാസങ്ങളോളം ഞാന്‍ ബാംഗ്ലൂരില്‍ നിന്നും വരാതെയായി. വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ വല്ലപ്പൊഴും കൊല്ലത്തുവന്നാല്‍ത്തന്നെ അവളെ അറിയിക്കാതെ, വിളിക്കാതെ, കാ‍ണാതെ തിരിച്ചുപോയിത്തുടങ്ങി.

വാ‍ക്കുകള്‍ കൊണ്ടു പറയുന്നതല്ല പ്രണയം. വാക്കുകള്‍ പൊള്ളയാണ്. കണ്ണുകള്‍ കൊണ്ടും ഒരു നിശ്വാ‍സം കൊണ്ടും ഒരുനിമിഷാര്‍ദ്ധത്തില്‍ മിന്നിമറയുന്ന പുഞ്ചിരികൊണ്ടും നിനച്ചിരിക്കാതെ വന്നെത്തുന്ന ഒരു സ്പര്‍ശംകൊണ്ടുമാണ് പ്രണയം പ്രകാശിക്കുന്നത്, വെറും വാക്കുകള്‍ കൊണ്ടല്ല. വെട്ടിപ്പിടിച്ചു സ്വന്തമാക്കുന്ന ഒന്നല്ല പ്രണയം, നഷ്ടപ്പെടുന്നതിന്റെ വേദനയിലും മനസ്സില്‍ കുളിരുകോരുന്ന ഒരു വികാരമാണത്. എങ്കിലും പിടിവാശിയുടെ മൂഢത്വത്തില്‍, സ്വന്തം മനസ്സിന്റെ അപകര്‍ഷതാബോധത്തിലും വിഹ്വലതകളിലും, വിട്ടുപോകാതെ, എന്നെന്നേയ്ക്കുമായി അവളെ എന്റെ സ്വന്തമാക്കാനായി, എന്റെ ബോധത്തോടുതന്നെ ജയിക്കാ‍നായി, ഞാനവളെ വിവാഹത്തിനു നിര്‍ബന്ധിച്ചു. ഒരുപാടു കരഞ്ഞുകലങ്ങിയ ഒരു ദിവസം ഒട്ടേറെ പൊട്ടിത്തെറികള്‍ക്കുശേഷം അവള്‍ വിവാഹത്തിനു സമ്മതിച്ചു.

വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞു. വിചാരിച്ചത്ര എതിര്‍പ്പുകള്‍ രണ്ടുവീട്ടില്‍ നിന്നും വന്നില്ല. ഒരേ ജാതിയും മതവും. നല്ല രണ്ടു കുടുബങ്ങള്‍. നല്ല ജോലി. പോരെങ്കില്‍ രണ്ടു വീട്ടുകാര്‍ക്കും വളരെനാളായി ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. കൊല്ലത്ത് ഞങ്ങളെ പരിചയമുള്ള മിക്കവാറും എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നുപറയാം. വിവാഹ നിശ്ചയത്തിനു തീയതി ഉറപ്പിച്ചു. അവള്‍ ഫോണില്‍ക്കൂടി കരച്ചില്‍ മാത്രം. എന്തിനാണ് വിവാഹത്തെ ഇത്ര പേടിക്കുന്നത്? എന്നെ ഇഷ്ടമല്ലെങ്കില്‍ ഇട്ടിട്ടുപോവാന്‍ ഞാന്‍ പലവെട്ടം പറഞ്ഞു. “ഇല്ല, സമ്മതമാണ്“ - എങ്കിലും കരച്ചില്‍ മാത്രം. പാവം പെണ്‍കുട്ടി. എന്റെ റിനി. ഞാനവള്‍ക്ക് സന്തോഷത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ നല്‍കും. ആരും കാണാത്തത്ര ഉയരങ്ങള്‍ നല്‍കും.

==3==

അവളുടെ വീട്ടില്‍ വിവാഹമുറപ്പിക്കാന്‍ സ്വന്തക്കാരുമൊത്ത് സന്തോഷത്തോടെ വന്നിറങ്ങുമ്പോള്‍ മുറ്റത്തൊരാള്‍ക്കൂട്ടം. ഇത്രയും പേര്‍ വരുമെന്ന് അവള്‍ പറഞ്ഞില്ലല്ലോ. ഞാന്‍ വിടര്‍ന്നു പുഞ്ചിരിച്ചുകൊണ്ട് കാറില്‍ നിന്നിറങ്ങുമ്പോള്‍ മുറ്റത്തുകൂടിനിന്ന പുരുഷന്മാരുടെ കണ്ണുകള്‍ നനഞ്ഞു. ഉള്ളില്‍ നിന്നും സ്ത്രീകളുടെ നിലവിളി ഉച്ചത്തിലായി. പുഞ്ചിരിച്ചുകൊണ്ട് മുകളില്‍ നിന്നും താഴേയ്ക്ക് ഓടിയിറങ്ങിവരേണ്ട നീ, എന്റെ അച്ഛനമ്മമാരെ കൈപിടിച്ചെതിരേല്‍ക്കേണ്ട നീ, വെറുതേ ഒരു വെള്ളപ്പുതപ്പും പുതച്ചു വരാന്തയില്‍ കിടക്കുന്നു. തലയ്ക്കുമുകളില്‍ ഒരു പീഠത്തില്‍ വേദപുസ്തകത്തിനു ഇരുവശവും മെഴുകുതിരികള്‍ കത്തുന്നു. മുറിയില്‍ കുന്തിരിക്കത്തിന്റെ കട്ടിയുള്ള ഗന്ധം നിറയുന്നു. തുരുമ്പിച്ച ബ്ലേഡുകൊണ്ടു വരഞ്ഞ് ഞരമ്പുമുറിച്ച നിന്റെ കൈകള്‍ നീലിച്ചിരിക്കുന്നു. കൈത്തണ്ടകളില്‍ ചുറ്റിയ വെളുത്ത തുണിയില്‍ ചുവപ്പുനിറം പടര്‍ന്നിരിക്കുന്നു. മുഖത്തുനിന്നും ചോരവാര്‍ന്ന് നീ വിളറിയിരിക്കുന്നു. എന്റെ നേരെ കണ്ണുകളുയര്‍ത്താനാവാതെ നീ കണ്ണുകള്‍ പൂട്ടിക്കിടക്കുന്നു. എന്തിന്? ഇല്ല, ഞാന്‍ കരയില്ല. നിന്ന നില്‍പ്പില്‍, നിമിഷങ്ങള്‍ കൊണ്ട് എന്റെ ലോകം മാറിമറയുന്നതും കണ്ണുകള്‍ക്കുമുന്‍പില്‍ കത്തിനിന്ന പൂത്തിരികള്‍ ഒരുമാത്രയില്‍ മറഞ്ഞ് ഇരുട്ടുപരക്കുന്നതും ഞാനറിയുന്നു. ഇരുട്ടില്‍ ഒന്നും കാണാനാവാതെ പതറുന്ന എന്റെ കൈയ്യില്‍ നിന്നും നിന്റെ ഇറുകിയ പിടിത്തം അയയുന്നതും പെട്ടെന്ന് നനുത്തവായുവില്‍ എന്നെവിട്ടു നിന്റെ സാന്നിദ്ധ്യം മറയുന്നതും ഞാനറിയുന്നു. ഇല്ല, ഞാന്‍ കരയില്ല. പക്ഷേ എന്തിന്? നമ്മുടെ പ്രണയത്തിന്റെ അവസാനം മരണമാണെന്ന് ആരാണു നിന്നെ പഠിപ്പിച്ചത്? നിന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുവരുമെന്നും സന്തോഷത്തിന്റെ ഒരുപിടി ദിനങ്ങള്‍ വാരിത്തരുമെന്നും ഒടുവില്‍ ജീവിതത്തിന്റെ വാതിലുകള്‍ക്കുമുന്‍പില്‍ നമ്മള്‍ കൈപിടിച്ച്, പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ നിനക്ക് എന്നെ വിട്ടുപോവേണ്ടിവരുമെന്നുമാണോ നീ നിന്റെ ഭാവിയില്‍ കണ്ടത്? അതാണോ നിന്റെ നിലക്കണ്ണാടിയും മഷിവിരിച്ച പളുങ്കുപാത്രവും പറഞ്ഞത്? അതിനുവേണ്ടിയാണോ നീ എന്നെ പ്രണയിച്ചത്? ആരാണു നിന്നെ ഭാവി നോക്കാന്‍ പഠിപ്പിച്ചത്? നീ പഠിച്ചതെല്ലാം തെറ്റാണ്. ഭാവിയെപ്പറ്റി നിനക്കൊരു ചുക്കും അറിഞ്ഞുകൂടാ. പറയൂ, ആരാണെടീ നിന്നെ ഇതൊക്കെ പഠിപ്പിച്ചത്. വാ തുറന്നു മിണ്ടെടീ എന്നോട്. നിനക്കൊന്നും അറിഞ്ഞുകൂടാ. എന്തിനാണ് ഇതെല്ലാം?

ഒരു കറുത്ത പെട്ടിയില്‍ വെളുത്ത കയ്യുറയും തൂവെള്ള വസ്ത്രങ്ങളും ധരിച്ച് നീണ്ട നീലക്കണ്ണുകളടച്ച് ഒരു മെഴുകുതിരിയും പിടിച്ച് ഒരു മണവാട്ടിയെപ്പോലെ അവള്‍ കിടന്നതെന്തിന്?. ചോരവാര്‍ന്ന കവിളുകള്‍ എന്റെ ചുണ്ടുകള്‍ തൊടുമ്പോള്‍ വീണ്ടും ചുവക്കുമെന്നറിഞ്ഞിട്ടും അവളുടെ അടുത്തേയ്ക്കു പോവാന്‍ അലറിവിളിക്കുന്ന എന്നെ കൂട്ടുകാര്‍ പിടിച്ചുനിറുത്തിയതെന്തിന്. പ്രണയത്തിനു ശക്തിയുണ്ടെങ്കില്‍, എന്റെ ആത്മാവിനു സത്യമുണ്ടെങ്കില്‍, ആ കിടപ്പില്‍ നിന്നും പുഞ്ചിരിച്ചുകൊണ്ട് അവള്‍ എഴുന്നേറ്റു വരാത്തതെന്ത്?. നിലത്തുവെട്ടിയിട്ടിരുന്ന ചൂ‍ടുള്ള മണ്ണും ചുവന്ന റോസാപ്പൂക്കളും വാരി അവളെ മൂടുമ്പോള്‍ ഒരു കുതിപ്പിനു അവളോടൊപ്പം വീണ് അവളെക്കെട്ടിപ്പിടിക്കാന്‍ എന്നെ അനുവദിക്കാത്തതെന്ത്? കണ്ണില്‍ച്ചോരയില്ലാതെ ഈ സുന്ദരമായ ലോകത്തില്‍ നിന്ന്, പൂക്കളും ചെടികളും സംഗീതവും പ്രണയവും നിറഞ്ഞ ഈ ലോകത്തു നിന്ന്, അവളെ കുഴിച്ചുമൂടിയതെന്തിന്? എന്നെ തനിച്ചാക്കിയതെന്തിന്? ദൈവമേ, എന്റെ ലോകം നീ തകര്‍ത്തതെന്തിന്? ചവിട്ടിനില്‍ക്കുന്ന ഈ ഭൂമിതകര്‍ത്ത് നീ എന്നെ വിഴുങ്ങാത്തതെന്ത്?

ഇവിടെ ഇതെഴുതുമ്പോള്‍ പനി എന്നെപ്പിടിച്ചു കുലുക്കുന്നു. സന്നിപാതം പോലെ വിരലുകള്‍ വിറയ്ക്കുന്നു. കട്ടിക്കണ്ണാ‍ടിയിട്ട ജനാലയില്‍ പുറത്തുനിന്നും ഒരു മണല്‍ക്കാറ്റ് ആഞ്ഞടിക്കുന്നു. ജനാല തുറക്കൂ എന്നു മുട്ടിവിളിച്ചു കരയുന്ന നിന്നെപ്പോലെ കാറ്റ് ശബ്ദമുണ്ടാക്കുന്നു. ഞാനിത് എഴുതുന്നതു നീ കാണുന്നുണ്ടെന്ന് എനിക്കറിയാം. നീ വന്നു മുട്ടിവിളിക്കുന്നതാണെന്ന് എനിക്കറിയാം. നിനക്ക് ഒരു മണല്‍ക്കാറ്റായി എന്റെമേല്‍ പാറിവീണ് എന്നെപ്പുണരണം എന്നെനിക്കറിയാം. പക്ഷേ എനിക്കു പേടിയാണ്. ജനാലതുറന്നാല്‍ നിന്റെ മുടിയിലെ നല്ലെണ്ണയുടെ മണം എന്റെ ചുറ്റും നിറയും. മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ എന്റെ മുഖത്തുകൂടി ഇഴയും. നിന്റെ മണവും സ്പര്‍ശവുമേറ്റ് അവ കഴുകിക്കളയാനാവാതെ എന്റെ ഇനിയുള്ള രാവുകളും പകലുകളും ഞാന്‍ വിയര്‍പ്പില്‍ കുളിക്കും. ഇല്ല, ജനാലതുറക്കാന്‍ എനിക്കാവില്ല.

12/07/2007

ആസ്ത്രെലോ പിത്തേക്കസ്. (കഥയുടെ കരട്)

കഥ വിസ്തരിച്ച് എഴുതാനുള്ള മടി കൊണ്ട് എഴുതിവെച്ചിരുന്ന കരട് പോസ്റ്റുന്നു
----



500,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഭാഷ ഇല്ല. ആയുധങ്ങള്‍ ഇല്ല. മരത്തില്‍ നിന്നും മനുഷ്യന്‍ നിലത്തിറങ്ങിയതേ ഉള്ളൂ. ആകെ ഉരുളന്‍ കല്ലുമാത്രം. പ്രേമം, വിവാഹം ഒന്നും ഇല്ല.

ഗോത്രത്തിലെ കുഞ്ഞുങ്ങളെപ്പിടിക്കാന്‍ കടുവ വരുന്നു. ഉരുളന്‍ കല്ലുകള്‍ പെറുക്കി എറിയുന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരും. എഴുന്നു നിന്ന് ഒരു തടിയെടുത്ത് കടുവയുടെ തലയ്ക്കടിക്കുന്ന ഗോത്രത്തലവന്‍. തലയ്ക്കുമുകളിലൂടെ ഒരു ചാട്ടുളിപോലെ പറന്നുവരുന്ന കടുവ. കടുവയുടെ തലയ്ക്കടിച്ചു വീഴ്ത്തുന്ന ഗോത്രത്തലവന്‍.

സ്ത്രീകളെ പ്രാപിക്കണമെങ്കില്‍ ശക്തി തെളിയിക്കണം
കയ്യൂക്കു വേണം
ഗുസ്തിയില്‍ തോല്‍പ്പിക്കണം
നെഞ്ചത്തടിച്ചു ശബ്ദമുണ്ടാക്കണം
നൃത്തം ചവിട്ടണം
ഉറക്കെ കൂവണം

കഥാനായകനു ഇതിനൊന്നും പറ്റിയില്ല.
അതിശക്തനാ‍യ നാല്‍പ്പതു വയസ്സുള്ള ഗോത്രത്തലവന്‍ ആയിരുന്നു ഇതിനൊക്കെ മുന്‍പില്‍
ഗോത്രത്തലവനും കുറെ കൂട്ടുകാരും
ശക്തരായവരുടെ സംഘം
അവരുടെ സ്ത്രീകള്‍.
ശക്തികുറഞ്ഞ കുറച്ചുപേര്‍.
സ്ത്രീകളില്ലാത്ത പുരുഷന്മാര്‍.

ഗോത്രത്തലവനെ കാണാത്തപ്പോള്‍ മാത്രം
ശക്തി കുറഞ്ഞവര്‍ കാട്ടില്‍ നിന്നും കയറിവന്നു
ഗോത്രത്തലവന്റെ സ്ത്രീകളെ തൊടും

കഥാനായകന്‍ ഒരു മുള്ളന്‍ പന്നിയെ കാണുന്നു.
ശരീരം കുലുക്കി മുള്ളുകളെറിഞ്ഞ് കടുവയെ പ്രതിരോധിക്കുന്ന മുള്ളന്‍ പന്നി.
മരത്തില്‍ നിന്നും ചാഞ്ഞുനിന്ന ഒരു മുളയെടുക്കുന്നു.
കുന്തം ഉണ്ടാക്കുന്നു. കല്ലുകൊണ്ട് ഇടിച്ച് പതം വരുത്തുന്നു. അറ്റം ഉരച്ച് കൂര്‍പ്പിക്കുന്നു.
ഒരു മുള്ളന്‍ പന്നിയെ കുത്തിക്കൊന്ന് അച്ഛനെ കാണിക്കുന്നു.
അത് ദൂരെക്കളയാന്‍ അമ്മ പറയുന്നു.
കല്ലുകള്‍ പെറുക്കി കൊടുക്കുന്നു.

ഒരു പാട്ടുപാടി സുന്ദരിയെ ആകര്‍ഷിക്കുന്നു.
ശബ്ദം ഉയര്‍ത്തി പൌരുഷം കാട്ടിയുള്ള പാട്ടല്ല.
കാട്ടുചോല ഒഴുകുന്നതുപൊലെ ശാന്തമാ‍യ പാട്ട്
അവള്‍ അടുത്തുവരുന്നു.
ഒരു ആനക്കൂട്ടത്തില്‍ നിന്നും അവനെ രക്ഷിക്കുന്നു.
ഒരുമിച്ച് കൈകള്‍ കോര്‍ത്തിരിക്കുന്നു.
മടിയില്‍ തലവെച്ചു കിടക്കുന്നു

പെണ്‍കുട്ടിയ്ക്ക് ആംഗ്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നു.
ഇഷ്ടമാണ് എന്നു പറയാന്‍ മ്ം എന്ന ശബ്ദം
ഇഷ്ടമല്ല എന്നു പറയാന്‍ മ്മ്മ്മ്മ്ം എന്ന ശബ്ദം.

വില്ലന്‍ വരുന്നു.
നായകനെ ഇടിച്ചു ദൂരെക്കളയുന്നു.
പെണ്ണിന്റെ എതിര്‍പ്പു വകവെയ്ക്കാതെ അവളെ പ്രാപിക്കുന്നു.

അവന്‍ പ്രാപിച്ചതു നിനക്ക് ഇഷ്ടപ്പെട്ടോ?

ആദ്യം മ്മ്മ്മ്മ്ം. പിന്നെ മ്ം

നായകന്‍ എറിഞ്ഞുകളഞ്ഞ കുന്തം എടുക്കുന്നു.
വീണ്ടും തിരഞ്ഞു വരുന്നു.
നായികയെ വീണ്ടും പ്രാപിക്കുന്ന വില്ലനെ കൊല്ലുന്നു.
അമ്പരന്നു നില്‍ക്കുന്ന നായികയെയും കൊല്ലുന്നു.
നായികയെ എന്തിനു കൊന്നു എന്ന് അവനു മനസിലാവുന്നില്ല.

ഗോത്രത്തിലെ സ്ത്രീകളും കുട്ടികളും ഉരുളന്‍ കല്ലുകള്‍ എറിഞ്ഞ് അവനെ ഓടിച്ചതെന്തിനാണെന്നും അവനു മനസിലാവുന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവര്‍ അവനെ വീണ്ടും ഓടിക്കുന്നു - കല്ലുകള്‍ എറിഞ്ഞല്ല, കൂര്‍പ്പിച്ച കുന്തം എറിഞ്ഞ്.

12/01/2007

കഥകളുടെ കിണറ് വറ്റി.
മഴ എപ്പൊ പെയ്യുമോ ആവോ.

11/28/2007

Happiness is an elusive lover

Happiness is an elusive lover. It somehow manages to stay away no matter how hard you try.

Its like - you love a girl. You love her so much, you wait everyday to talk to her, but she doesnt want to talk to you. You want to make her happy but she doesnt want your company. You want to call her but she's disinterested. You want to spend time with her, be with her, make her smile, make her laugh, But your efforts are met with a cold heart. She ignores all your attempts at getting her attention, and turns her attention to others, ignoring you completely. And slowly, sadly, you give up. One day, when you are dejected, when there is no more hope left, she comes from behind, puts her arms around your shoulders and kisses you on your cheek and smiles the fullest smile. Happiness is like that - its a pleasant surprise. You find it when you expect it the least.

11/24/2007

രാജകുമാരനും രാക്ഷസിയും

“രാജകുമാരിയുടെരും രാജകുമാരന്റെയും കഥ തീര്‍ന്നു. ഇനി നാളെ അച്ഛന്‍ ചുവന്ന കണ്ണുള്ള മന്ത്രവാദിയുടെ കഥ പറഞ്ഞുതരാം. എല്ലാരും കിടന്നുറങ്ങ്. എടീ, നീ വന്ന് ആലീസിനെ പിടിച്ചോണ്ടുപോ“. എന്നും പറഞ്ഞ് ഞാന്‍ ലൈറ്റ് അണച്ചു.

പതിനെട്ടു വയസ്സുള്ള മനുവും പന്ത്രണ്ടു വയസ്സുള്ള സുനിലും ഒരുമിച്ചായിരുന്നു കിടക്കുന്നത്. ആറുവയസ്സുകാരി ആലീസ് അമ്മയുടെ കൂടെ വേറെ ഒരു മുറിയിലും.ഞാനാണെങ്കില്‍ രാത്രിമുഴുവന്‍ കമ്പ്യൂട്ടറുമായി ഇരുന്ന് വരാന്തയില്‍ തന്നെ സോഫയില്‍ കിടന്ന് ഉറങ്ങിപ്പോവുമായിരുന്നു. എന്തൊക്കെ ജോലിത്തിരക്കുണ്ടെങ്കിലും മക്കള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാതെ ഉറങ്ങുന്ന ശീലമില്ലായിരുന്നു.

പറഞ്ഞുവന്നപ്പോള്‍ ഈ കഥകള്‍ പറഞ്ഞുകൊടുക്കുന്ന ശീലം പുതിയതാണ്. ആലീസിനെ ഉറക്കാന്‍ കഥകള്‍ പറഞ്ഞുകൊടുത്തു തുടങ്ങിയതായിരുന്നു. പതുക്കെപ്പതുക്കെ സുനിലും കഥകള്‍ കേള്‍ക്കാന്‍ കൂടിത്തുടങ്ങി. പക്ഷേ കോളെജില്‍ പഠിക്കാന്‍ പോവുന്ന മൂത്തമകന്‍ കുട്ടിക്കഥകളും അല്‍ഭുത കഥകളുമൊക്കെ കേട്ട് കണ്ണും വിടര്‍ത്തി ഇരിക്കുന്നത് ഞങ്ങള്‍ക്ക് അല്‍ഭുതമായിരുന്നു. “അവനാ എന്റെ ഏറ്റവും ചെറിയ കുട്ടി” എന്ന് പിള്ളേരുടെ അമ്മ വാത്സല്യത്തോടെ പറയുമായിരുന്നു.

എപ്പൊഴോ കിടന്ന് ഉറങ്ങിയിട്ട് രാത്രി മൂന്നരമണിയ്ക്ക് തൊണ്ടവരണ്ട് വെള്ളം കുടിയ്ക്കാന്‍ എഴുന്നേറ്റപ്പോള്‍ എല്ലാ മുറിയിലും ലൈറ്റ് കത്തിക്കിടന്നിരുന്നു. രാത്രി ഇവര്‍ എന്തെടുക്കുവാ എന്ന് നോക്കാനായി ആണ്മക്കളുടെ മുറിയില്‍ ചെന്നപ്പോള്‍ മക്കള്‍ മെത്തയില്‍ ഇല്ല!. ഓടിച്ചെന്ന് ഭാര്യയുടെ കട്ടിലില്‍ നോക്കിയപ്പോള്‍ മകളും അവിടെ ഇല്ലായിരുന്നു. ഭാര്യ മാത്രം കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു.

ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണര്‍ത്തി. കുട്ടികളുടെ ചെരുപ്പ് നോക്കിയപ്പോള്‍ ചെരുപ്പില്ല. ജനാലകള്‍ ഒന്നും പൊട്ടിയിട്ടില്ല. വാതില്‍ താക്കോല്‍ കൊണ്ടുതന്നെ തുറന്നതാണ്. മൂത്തമകന്റെ ബൈക്ക് മുറ്റത്തില്ല. മക്കളുടെ സ്കൂള്‍ ബാഗും വീട്ടിലില്ല. ആരും തട്ടിക്കൊണ്ടുപോയതാവാന്‍ വഴിയില്ല. കുട്ടികള്‍ പക്ഷേ ഈ രാത്രി തനിയേ എവിടെ ഇറങ്ങിപ്പോവാനാണ്? മൂത്തവന്‍ വല്ലപ്പൊഴും താമസിച്ച് വീട്ടില്‍ വരാറുണ്ട്. പക്ഷേ ഇളയവര്‍? ഈ രാത്രിയില്‍ പോലീസിനെ വിളിച്ചു പറയണോ? ഭാര്യ കിടന്നു കരച്ചില്‍ തുടങ്ങി. അയല്‍ക്കാരനായ പോളിനെ ഫോണ്‍ വിളിച്ചു. ഉറക്കച്ചടവോടെ പോള്‍ വന്നു. വാതില്‍ പതിയെ തുറന്നിരിക്കുകയാണ്. മക്കള്‍ തനിയേ പോയതാണ്. രാവിലെ വരെ കാക്കാം, എന്നിട്ടും കണ്ടില്ലെങ്കില്‍ പോലീസിനെ വിളിക്കാം, വേണമെങ്കില്‍ കവല വരെ ഒന്നു പോയിനോക്കാം.

പോളിന്റെ കാര്‍ സ്റ്റാര്‍ട്ടാക്കുമ്പൊഴേയ്ക്കും മുറ്റത്ത് ബൈക്ക് വന്നുനിന്നു. ബൈക്കിന്റെ മുന്‍പില്‍ നിന്നും പൊന്നുമോള്‍ ചിരിച്ചുകൊണ്ട് ചാടിയിറങ്ങിവന്നു. ആണ്മക്കള്‍ രണ്ടുപേരും കള്ളിവെളിച്ചത്തായ പരുങ്ങലില്‍ ഒതുങ്ങി അകത്തുകയറിപ്പോവാന്‍ പോവുന്നു.

“നില്‍ക്കെടാ അവിടെ”.
“അച്ഛാ അച്ഛാ ഞങ്ങള്‍ രാക്ഷസനെ കണ്ടു”.

അടി പൊട്ടിക്കാനുള്ളത് പോളിനെ പറഞ്ഞുവിട്ടിട്ടാവാം എന്നുവിചാരിച്ച് പോളിനെ യാത്രയാക്കി. ഭാര്യ കരഞ്ഞുകൊണ്ടു നിന്നു കുരിശുവരയ്ക്കുന്നു. അമ്മയെ കെട്ടിപ്പിടിച്ചോണ്ട് മകള്‍ പറയുന്നു - “ഭയങ്കര രാക്ഷസനായിരുന്നു അമ്മേ”.

മൂത്തമകന്‍ പരുങ്ങിനിന്നു പറഞ്ഞുതുടങ്ങി. “ഈ സുനിലാ നിര്‍ബന്ധിച്ചത്. അവനു രാക്ഷസനെയും രാജകുമാരിയെയും കാണണമെന്ന്. ആര്യങ്കാവില്‍ രാക്ഷസന്‍ കാണും എന്നുവിചാരിച്ച് ഞങ്ങള്‍ ബൈക്ക് ഓടിച്ചുപോയി“.

രണ്ടാമത്തവന്‍ തുടങ്ങി. “നല്ല രസമായിരുന്നു അച്ഛാ. ഇത്തിരി ഓടിച്ചപ്പൊഴേ ഒരു റോഡിന്റെ അറ്റത്തെത്തി. അവിടെ ചുറ്റിലും മരങ്ങള്‍ ഒന്നുമില്ല. തെരുവു വിളക്കുകളും ഇല്ല. വഴിയുടെ അറ്റത്ത് ഒരു ലൈറ്റു മാത്രം കത്തുന്ന ഒരു വീട്. ഈ ചേട്ടന്‍ ബൈക്ക് നിറുത്താതെ വീട്ടിന്റെ അകത്തേയ്ക്കു വണ്ടി ഓടിച്ചു കയറ്റി. വീട്ടിന്റെ അകത്തെ മുറിയില്‍ എത്തിയപ്പോള്‍ മുറിയുടെ അകത്തൂടെ ദൂരേയ്ക്ക് ഒരു വഴി. അതിലേ വണ്ടിയോടിച്ചപ്പോള്‍ രണ്ടു വശത്തും ഭയങ്കര വല്യ മരങ്ങള്‍. മരങ്ങളില്‍ നിറയെ കടവാതിലുകള്‍. ചരലിട്ട വഴി. ആ വഴിയുടെ അറ്റത്ത് മാനം മുട്ടെ പൊക്കമുള്ള ഒരു കോട്ട. കോട്ടയ്ക്കു ചുറ്റും ഒരു കിടങ്ങ്. കോട്ടയുടെ ഒരു ജനലില്‍ മാത്രം ചന്ദ്രന്‍ കത്തിനില്‍ക്കുന്നു. ബാക്കി എല്ലായിടത്തും അരണ്ട വെളിച്ചം“.

മകള്‍ പൂരിപ്പിച്ചു. “അച്ഛാ, ഈ ചേട്ടന്‍ കിടങ്ങിന്റെ മുകളിലെ തടിപ്പാലത്തിലൂടെ ബൈക്ക് ഓടിച്ചുകയറ്റി. കിടങ്ങില്‍നിന്നും വലിയ ഒരു മുതല ഞങ്ങളെ കടിക്കാന്‍ ചാടിവന്നു. കഷ്ടിച്ചാ ഞങ്ങള്‍ രക്ഷപെട്ടത്. കോട്ടയ്ക്ക് അകത്തെത്തിയപ്പോള്‍ നിറയെ വളഞ്ഞുപുളഞ്ഞ വഴികള്‍. വഴി എല്ലാം അറിയാവുന്നതുപോലെ ഈ ചേട്ടന്‍ ബൈക്ക് ഓടിച്ച് കോണിപ്പടികള്‍ക്കു മുന്‍പില്‍ വരെ പോയി. എന്നിട്ട് മിണ്ടരുത് എന്ന് ചുണ്ടത്തു വിരല്‍ വെച്ചുകാണിച്ചു. എനിക്കു പേടിയായി. എന്നിട്ടും ഞങ്ങളെയും വലിച്ചോണ്ട് ചേട്ടന്‍ പടികള്‍ കയറി. കുറേ പടിയുണ്ടായിരുന്നു. കേറിയിട്ടും കേറിയിട്ടും തീരുന്നില്ല.

മൂത്തവന്‍ അപ്പൊഴും മിണ്ടാതെ നില്‍ക്കുവാണ്. ഇളയവന്‍ വീണ്ടും പറഞ്ഞു: “അച്ഛാ, ഒരായിരം പടി എങ്കിലും കേറിക്കാണും. ആകെ കിതച്ചുപോയി. കേറി എത്തിയപ്പൊഴതാ, ഒരു വലിയ വാതില്‍. ഇത്രയും വലിയ വാതില്‍ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. വാതിലിനു മുകളില്‍ തീ തുപ്പിക്കൊണ്ട് ഒരു വലിയ വ്യാളി ഇങ്ങനെ കിടക്കുന്നു. കണ്ടാല്‍ത്തന്നെ പേടിയാവും. ഈ ആലീസ് പേടിച്ചു കരഞ്ഞു. പക്ഷേ ഞാന്‍ കരഞ്ഞില്ല. ചേട്ടന്‍ ഞങ്ങളെ രണ്ടുപേരെയും പിടിച്ച് ചേട്ടന്റെ പിറകില്‍ ഒളിപ്പിച്ചു. എന്നിട്ടു പറയുവാ, നമുക്ക് വ്യാളിയെ കൊല്ലാം എന്ന്. പക്ഷേ അപ്പൊഴേയ്ക്കും വ്യാളി നീളത്തില്‍ വാലുചുഴറ്റി. കഷ്ടിച്ചാ ചേട്ടന്‍ വാലുകൊള്ളാതെ ചാടി രക്ഷപെട്ടത്“.

അപ്പൊ ദേ ഇവള്‍ കരഞ്ഞോണ്ട് കയ്യിലിരുന്ന ചോക്ലേറ്റ് താഴെയിട്ടു. വ്യാളി ഇഴഞ്ഞുവന്ന് നീണ്ട നാക്കു നീട്ടി ചോക്ലേറ്റ് നക്കിയെടുത്തു. വ്യാളി ഇവളെ കടിക്കുമോ എന്നു വിചാരിച്ച് ഞാന്‍ പേടിച്ചുപോയി. പക്ഷേ ചോക്ലേറ്റ് വ്യാളിക്ക് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അടുക്കളയില്‍ ഇരുന്ന ചോക്ലേറ്റ് എല്ലാം എടുത്തോണ്ട് പോയിരുന്നു. കുറെ ചോക്ലേറ്റ് കൊടുത്തപ്പൊ വ്യാളി ഞങ്ങളുടെ അടുത്തു കൂട്ടായി. എന്നിട്ട് മുറിയില്‍ കയറി രാജകുമാരിയെയും രാക്ഷസനെയും കാണാന്‍ സമ്മതിച്ചു.

രാത്രി മക്കള്‍ ഇറങ്ങിപ്പോയ ദേഷ്യം മറന്ന് ഞാന്‍ അറിയാതെ ചോദിച്ചുപോയി. “എന്നിട്ട്“?

“പക്ഷേ വ്യാളി പറയുവാ, മുറിയില്‍ ഒരു സമയം ഒരാള്‍ക്കേ കയറാന്‍ പറ്റൂ എന്ന്. ഈ ചേട്ടനു പേടിയായി. എന്നിട്ടും ആദ്യം ചേട്ടന്‍ തന്നെ കയറി”.

ഇതുവരെ മിണ്ടാതെ നിന്ന മൂത്തമകന്‍ വാ‍യതുറന്നു. “അച്ഛാ, ഞങ്ങള്‍ കള്ളം പറഞ്ഞതല്ല. എല്ലാം അച്ഛന്‍ പറഞ്ഞുതന്ന കഥയിലെപ്പോലെ തന്നെ. വലിയ കോട്ട. ആ മുറിയ്ക്കകത്ത് ഒരു വലിയ കസേരയും ഇട്ട് ഒരു ഭീമാകാരനായ രാക്ഷസന്‍ ഇരിക്കുന്നു. ഉണ്ടക്കണ്ണും തുറിച്ച നാക്കും തടിയന്‍ കയ്യും ഒക്കെയുള്ള രാക്ഷസനെ കണ്ടാല്‍ തന്നെ പേടിതോന്നും. ഒരു നാലാളുടെ വലിപ്പം. കട്ടിലില്‍ പതുപതുത്ത മെത്തയ്ക്കു നടുവില്‍ രാജകുമാരി ഇരുന്ന് കരയുന്നു. പാവം. ഇതുപോലൊരു സുന്ദരിപ്പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. നല്ല മന്ദാരപ്പൂവിന്റെ നിറം. നീലക്കണ്ണുകള്‍. മെലിഞ്ഞ കൈകള്‍. എന്തു ഭംഗിയുള്ള ഉടുപ്പാണെന്നോ രാജകുമാരിയുടേത്. രാക്ഷസനാണെങ്കില്‍ ഒന്നും മിണ്ടാതെ താഴോട്ടു നോക്കി ഇരിക്കുന്നു. രാക്ഷസനെ ഓടിച്ച് രാജകുമാരിയെ രക്ഷിക്കണം എന്ന് ഞാന്‍ വിചാരിച്ചതാ. പക്ഷേ ഇവര്‍ പുറത്തു നില്‍ക്കുവല്ലേ. ഇവരെ വ്യാളി പിടിച്ചു തിന്നാലോ എന്നുവിചാരിച്ച് ഞാന്‍ മിണ്ടാതെ പുറത്തിറങ്ങി“.

രണ്ടാമത്തെ മകന്‍ ശ്വാസം പിടിച്ച് ആവേശത്തോടെ പറഞ്ഞുതുടങ്ങി. “പക്ഷെ അച്ഛാ, ഞാന്‍ മുറിക്കകത്തു കയറിയപ്പോള്‍ കണ്ടത് കട്ടിലില്‍ ഒരു രാക്ഷസി ഇരിക്കുന്നതാ. ഉണ്ടക്കണ്ണും തുറിച്ച നാക്കും തടിയന്‍ കയ്യും ഒക്കെയായി അലറിക്കൊണ്ട് ഒരു രാക്ഷസി. കണ്ടാല്‍ത്തന്നെ പേടിയാവും. കസേരയില്‍ ആകെ ക്ഷീണിച്ച് ഒന്നും മിണ്ടാതെ ഒരു പാവം രാ‍ജകുമാരന്‍ ഇരിക്കുന്നു. ഒരു വെളുത്ത ഫുള്‍ക്കൈ ടീഷര്‍ട്ടും ഒരു തൊപ്പിയും ഒക്കെ വെച്ച് നല്ല ഒരു രാജകുമാരന്‍. രാജകുമാരന്‍ ഈ രാക്ഷസിയുടെ അലറല്‍ ഒക്കെ കേട്ട് ആകെ തളര്‍ന്നെന്നു തോന്നുന്നു. രാക്ഷസിയെ ഓടിച്ച് രാജകുമാരനെ രക്ഷിക്കണം എന്ന് ഞാന്‍ വിചാരിച്ചതാ. പക്ഷേ രാജകുമാരനോ രാക്ഷസിയോ എന്നെ കണ്ടാലോ എന്ന് എനിക്കു പേടിയായി. ഞാനും ഒരു ശബ്ദവും ഉണ്ടാക്കാതെ പുറത്തേയ്ക്ക് ഇറങ്ങിപ്പോന്നു.

അവന്‍ പറഞ്ഞു നിറുത്തുന്നതിനു മുന്‍പേ ഇളയമകള്‍ പറഞ്ഞുതുടങ്ങി. “അച്ഛാ അച്ഛാ, ഞാന്‍ മുറിക്കകത്തു കയറിയപ്പോള്‍ അതാ, പതുപതുത്ത കട്ടിലിനു നടുവില്‍ ഒരു ഭയങ്കര രാക്ഷസി. അതിനപ്പുറത്ത് വലിയ കസേരയില്‍ ഒരു ഭയങ്കര രാക്ഷസന്‍. രാക്ഷസനെയും രാക്ഷസിയെയും കണ്ടപ്പോള്‍ എനിക്കു പേടിയായി. ഞാന്‍ അമ്മേന്നു വിളിച്ചോണ്ട് ഉടനെ പുറത്തേയ്ക്കോടി.

“അച്ഛാ, എന്നിട്ടു ഞങ്ങള്‍ ഓടി എങ്ങനെ എങ്കിലും ബൈക്ക് ഓടിച്ച് കിടങ്ങും കടന്ന് വീട്ടിലെത്തി. ബൈക്ക് സ്റ്റാര്‍ട്ട് ആക്കുമ്പൊ തന്നെ കോട്ടയിലെ ലൈറ്റ് എല്ലാം തെളിഞ്ഞിരുന്നു. ചേട്ടന്‍ നല്ല സ്പീഡില്‍ ബൈക്ക് ഓടിച്ചു. വ്യാളി കോട്ടയുടെ മുകളില്‍ കയറിനിന്ന് തീതുപ്പുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ രക്ഷപെട്ടല്ലോ. എന്നാലും അച്ഛാ, ഞാന്‍ കണ്ടതല്ലേ ശരി?”.

രാജകുമാരിയും രാക്ഷസനുമാ, അല്ല രാക്ഷസിയും രാജകുമാരനുമാ, എന്നൊക്കെ പറഞ്ഞ് മക്കള്‍ വഴക്കുകൂടിത്തുടങ്ങി. മോള്‍ നിന്നു ചിണുങ്ങിക്കരഞ്ഞുതുടങ്ങി. ഭാര്യ ചൂടായി അടിയും കൊടുത്ത് എല്ലാത്തിനെയും കിടപ്പുമുറിയിലേയ്ക്ക് ഓടിച്ചു. എന്നിട്ട് എന്റെ നേരെ കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു. “ഇനി മേലാല്‍ കുട്ടികള്‍ക്ക് ഇങ്ങനത്തെ കഥകള്‍ പറഞ്ഞുകൊടുക്കരുത്“.

------

ഇതിനു മുന്‍പത്തെ രാത്രികളില്‍ മക്കള്‍ക്കു പറഞ്ഞുകൊടുത്ത കഥകള്‍:

രാക്ഷസന്‍ നമ്പര്‍ ഒന്ന്
രാക്ഷസന്‍ നമ്പര്‍ രണ്ട്
രാക്ഷസന്‍ നമ്പര്‍ മൂന്ന്
രാക്ഷസന്‍ നമ്പര്‍ നാല്

ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്മാര്‍ഗ്

സെപ്റ്റംബരില്‍ രണ്ടാഴ്ച്ച അവധിക്ക് നാട്ടില്‍ പോയിരുന്നതുകൊണ്ടാണ് കുറച്ചുനാള്‍ കഥയെഴുത്തു മുടങ്ങിയത്. നാട്ടില്‍ എന്നാല്‍ എറണാകുളം, ബാംഗ്ലൂര്‍, ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്മാര്‍ഗ്, ഡെല്‍ഹി, കൊല്ലം, അങ്ങനെ ഒരു യാത്ര. ദുബൈലെ ചൂടടിച്ച് കത്തിനിന്ന തല ഒന്നു തണുക്കട്ടെ എന്നുവിചാരിച്ചാണ് മൂന്നുദിവസത്തേക്ക് ശ്രീനഗറില്‍ പോയത്. മൂന്നു മുറികളും ഒരു ഹാളും ഡൈനിങ്ങ് റൂമും എല്ലാം ഉള്ള ഒരു ഹൌസ്ബോട്ടില്‍ രണ്ടാഴ്ച്ചയായി ആകെ വന്ന റ്റൂറിസ്റ്റ് ഞാനായിരുന്നു. ഈ ഭീകരന്മാരുടെ ഒരു കാര്യമേ. അതുപോലെ ഹൌസ്ബോട്ടിനു ദിവസ വാടക 950 രൂപ മാത്രം. കേരളത്തില്‍ ആണെങ്കില്‍ 3000 മുതല്‍ 15,000 വരെ ആണ്.

ശ്രീനഗറില്‍ ആദ്യത്തെ ദിവസം ചഷ്മാഷാഹി, മുഗള്‍ ഗാര്‍ഡന്‍ (ഷാലിമാര്‍ ഗാര്‍ഡന്‍), നിഷാത് ഗാര്‍ഡന്‍, പിന്നെ കുറെ നേരം ദാല്‍ തടാകത്തില്‍ ഷികാര യാത്ര, ഇങ്ങനെ പോയി. രണ്ടാമത്തെ ദിവസം ഗുല്‍മാര്‍ഗ്ഗ് എന്ന മനോഹരമായ സ്ഥലത്തേയ്ക്കുപോയി. ഇവിടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള റോപ്പ്‌വേ ഉണ്ട് (ഗൊണ്ടോല). സമുദ്രനിരത്തില്‍ നിന്നും ഏകദേശം 8500 അടി ഉയരത്തില്‍ ഉള്ള ഗുല്‍മാര്‍ഗ്ഗില്‍ നിന്നും രണ്ട് റോപ്പ്‌വേയില്‍ കേറി 13,500 അടി ഉയരെ വരെ പോവാം. ഇന്തോ പാക് അതിര്‍ത്തിയാണ് അങ്ങനെ കേറി എത്തുന്ന മല (ആരവത്ത് പര്‍വ്വതം ആണെനു തോന്നുന്നു). അസീസ് എന്ന ഗൈഡ് ഇനി വരുമ്പൊ എന്നെ സ്കീയിങ്ങ് പഠിപ്പിക്കാം എന്ന് ഏറ്റിട്ടുണ്ട്. പുള്ളിയുടെ വീട്ടില്‍ ഇനി വരുമ്പൊ ഒരു ദിവസം താമസിക്കണമെന്നും. പണ്ട് (ഭീകരന്മാരൊക്കെ വരുന്നതിനു പണ്ട്) ഗുല്‍മാര്‍ഗ്ഗില്‍ റ്റൂറിസ്റ്റുകള്‍ ഗൈഡുകളുടെയും കുതിരക്കാരുടെയും പിറകേ നടന്നിരുന്നുപോലും. അത്ര ടൂറിസ്റ്റുകളായിരുന്നു പണ്ട്. വോ ദിന്‍ സരൂര്‍ വാപസ് ആയേഗാ എന്ന് ഞാന്‍ മുറി ഹിന്ദിയില്‍ കാച്ചി. ഇന്‍ഷഅല്ലാ.

ഹൌസ്‌ബോട്ടില്‍ കണ്ട ഒരു നല്ല കഥാപാത്രം ഹൌസ്‌ബോട്ടിന്റെ മാലിക്ക് ആയ യൂസഫ് പാലാ ആണ്. ജീവിതകാലം മുഴുവന്‍ നദിയില്‍ താമസിച്ച ഒരാളുടെ സ്വഭാവത്തില്‍ നദിയുടെ ശാന്തതയും ഇരുത്തവും ഇഴുകിച്ചേര്‍ന്നിരിക്കുന്നത് കൌതുകകരമായിരുന്നു. എഴുപതോളം വയസ്സ് പ്രായം വരുന്ന പുള്ളിയുടെ മക്കളും ചെറുമക്കളും ഒക്കെയായി തൊട്ടടുത്ത ഹൌസ്ബോട്ടില്‍ അവര്‍ താമസിക്കുന്നു. ഇര്‍ഫാന്‍ പാലാ എന്ന പുള്ളിയുടെ ചെറുമോന്‍ ശ്രീനഗറില്‍ ബി.എ. കൊമേഴ്സ് പഠിക്കുന്നു. കൂടെ സൈഡ് ബിസിനസ് ആയി ഷികാരയില്‍ യാത്രചെയ്യുന്ന സഞ്ചാരികള്‍ക്ക് മറ്റൊരു ചെറുവള്ളത്തില്‍ പോയി മാലയും വളയും ഒക്കെ വില്‍ക്കുന്നു. കാശ്മീരില്‍ സര്‍ക്കാരുദ്യോഗം അല്ലാതെ മറ്റൊരു ഉദ്യോഗവും ഇല്ലാത്തതിനാല്‍ ചെറുപ്പക്കാര്‍ ഒക്കെ നാടുവിട്ട് ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും പോയി ജോലിചെയ്യുവാണ് എന്നും എന്തെങ്കിലും ബിസിനസ് തുടങ്ങി ഇവിടെ വിജയിപ്പിക്കാന്‍ പാടാണെന്നും പുള്ളി പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ച് ഹൌസ്ബോട്ടില്‍ ഇരുന്ന് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് കളികണ്ടു. അവസാന ഓവര്‍ വരെ പിടിച്ചുനിന്ന് തകര്‍ത്തടിച്ച് ഊത്തപ്പ കളിജയിപ്പിച്ചു.

പിറ്റേ ദിവസം സോന്മാര്‍ഗ്ഗില്‍ പോയി. നാലുപാടും സുന്ദരമായ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലം. ടൂറിസ്റ്റ് ഗൈഡും കുതിരക്കാരനും ഫയാസ് എന്ന 22 വയസ്സുള്ള പയ്യനായിരുന്നു. പുള്ളി നല്ല സ്കീയിങ്ങ്, ട്രക്കിങ്ങ് സ്പെഷ്യലിസ്റ്റ് ആണ്. ഞങ്ങള്‍ കുറെ ദൂരം കുതിരയില്‍ കയറിപ്പോയിട്ട് ഒടുവില്‍ കുറേ ദൂരം ഒരു മല കയറി മഞ്ഞിന്റെ ഒരു വലിയ കട്ട വരെ പോയി. ഇടയ്ക്ക് കിതച്ച് അയ്യോ വയ്യേ എന്നുവിളിച്ച് ഞാന്‍ നിലത്തിരുന്നു. പുള്ളി അവസാനം കൈ പിടിച്ചുവലിച്ച് എന്നെ എങ്ങനെയോ ഐസ് വരെ എത്തിച്ചു. പിന്നീട് തിരിച്ചുള്ള യാത്ര മുഴുവന്‍ ഞാന്‍ കുതിരപ്പുറത്തായിരുന്നു. അതിന്റെ കൂടെ ഫയസ് കുറെ നേരം കുതിരയെ പിടിച്ച് ഓടുന്നുണ്ടായിരുന്നു. ഇത്ര സ്റ്റാമിന എങ്ങനെ എന്ന് എനിക്ക് അല്‍ഭുതം. ഫയസ് അതിനു മുന്‍പത്തെ ആഴ്ച്ച ഒരു ഇസ്രയേലി കൂട്ടുകാരനുമായി ലഡാക്കില്‍ മലകയറാന്‍ പോയി വന്നതേ ഉള്ളൂ. സ്കീ 100-നു മുകളില്‍ കിലോമീറ്ററില്‍ ഓടിക്കാന്‍ വിരുതന്‍. അത്രയും സ്പീഡില്‍ പായുന്ന സ്കീ വെറും അഞ്ചുമീറ്റര്‍ ദൂരത്തില്‍ നിറുത്താന്‍ പറ്റുമത്രേ!. ഞാന്‍ ഫയസ് എന്ന പേരുകേട്ട് പാക്കിസ്ഥാന്റെ ദേശീയകവിയായ ഫൈസ് അഹ്മെദ് ഫൈസിന്റെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. വിക്കിപീഡിയയുടെ കൃപ. പുള്ളിക്കും ഈ കവിയുടെ കവിതകള്‍ അറിയാമായിരുന്നു.

തിരിച്ചുവരുമ്പോള്‍ മഴതുടങ്ങി. കേരളത്തില്‍ അഞ്ചുമാസം മണ്‍സൂണ്‍ ആണെന്നും ഞാനെത്ര മഴകണ്ടെതാണെന്നും ഞാന്‍ വീമ്പടിച്ചു. ഇത് പര്‍വ്വതങ്ങളിലെ മഴയാണെന്നും നല്ല മനസ്സുള്ളവര്‍ക്ക് മഴനനഞ്ഞാലും പനിക്കില്ലെന്നും ഫയസ് പറഞ്ഞു. തലയില്‍ വെക്കാന്‍ പുള്ളിയുടെ തൊപ്പി ഊരി തരികയും ചെയ്തു. ഇതു കേട്ടപ്പോള്‍ രഘു വരാത്തത് നന്നായി എന്നും മഴ നനഞ്ഞാല്‍ അവനു തുള്ളപ്പനി ആയേനെ എന്നും വിചാരിച്ച് ഞാന്‍ ചിരിച്ചു. പിറ്റേ ദിവസം കറക്കം മതിയാക്കി ഫ്ലൈറ്റില്‍ കയറിയപ്പോള്‍ എനിക്ക് ദേഹമാകെ വേദനയും അതിഭയങ്കരമായ തലവേദനയും നല്ല പനിയും! എയര്‍ഹോസ്റ്റസ് സ്നേഹത്തോടെ തന്ന ക്രോസിന്‍ കഴിച്ച് പനി എന്തായാലും ഒരു ദിവസം കൊണ്ട് മാറി.

--------------- ഓടോ.

മടക്കയാത്രയില്‍ ദില്ലിയില്‍ നിന്ന് ബാംഗ്ലൂരേയ്ക്ക് ഫ്ലൈറ്റ് കേറാന്‍ പോകവേ എയര്‍പോര്‍ട്ടിലെ ബസ്സില്‍ നാലഞ്ച് സുന്ദരിമാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. ടെലിപ്പതി അറിയാവുന്നതുകൊണ്ട് ഞാന്‍ മനസ്സുകൊണ്ട് “വെറുതേ നോക്കണ്ടാ, ചത്താലും ഞാന്‍ നിന്നെ കെട്ടൂല്ലാ“ എന്നുപറഞ്ഞു. അവള്‍ തലയും കുമ്പിട്ട് ഇരിപ്പായി. കുറച്ചുനേരം കൊണ്ട് ബസ്സിനകത്തെ നാലഞ്ചുസുന്ദരിമാരും തലയും കുമ്പിട്ട് ഇരിപ്പായി എന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ഒരു സായിപ്പ് കണ്ണുരുട്ടി എന്നെ ഒരു നോട്ടം. അവന്റെ കൂട്ടുകാരിയും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തുറിച്ചുനോക്കി ബസ്സ് ചൂടായി. പനിയുടെ കൂടെ ചൂട് താങ്ങാന്‍ വയ്യാതെ ഞാന്‍ നോട്ടം മാറ്റി. പനി ഇല്ലായിരുന്നേല്‍ ഞാന്‍ അവനെ ദഹിപ്പിച്ചേനെ.

എന്തായാലും ഫ്ലൈറ്റില്‍ ഞാന്‍ പനിയടിച്ച് തലയും കുമ്പിട്ടിരിക്കുമ്പോള്‍ സായിപ്പ് എന്റെ അപ്പുറത്തെ സീറ്റിലായിരുന്നു. അവന്‍ സ്നേഹത്തോടെ അവന്റെ ബാഗ് തുറന്ന് എന്തോ മരുന്നെടുത്ത് എനിക്കുനീട്ടി. ഞാന്‍ വാങ്ങിയില്ല. എനിക്ക് സള്‍ഫാ അലര്‍ജി ആണ്, എല്ലാ മരുന്നും തിന്നാന്‍ പറ്റൂല്ലാ. സായിപ്പ് കൂട്ടാവാന്‍ ശ്രമിച്ചതാണെന്നു തോന്നുന്നു. ഞാന്‍ ഫ്ലൈറ്റിലെ മാഗസിന്‍ എടുത്ത് മറിച്ചുനോക്കി.

അതില്‍ “എവെരിത്തിങ്ങ് ഇറ്റാലിയന്‍ ഇസ് ബ്യൂട്ടിഫുള്‍” എന്ന് പറഞ്ഞ് കുറെ ബാത്ത്രൂം ഫിറ്റിങ്സിന്റെ കൂടെ ചിരിച്ച് ആത്മവിശ്വാസത്തോടെ കാണികളെ നോക്കുന്ന ഒരു ഇറ്റാലിയന്‍ സുന്ദരിയുടെ പടം. സാനിവെയര്‍ ആണെന്നു തോന്നുന്നു. ഞാന്‍ കുറച്ചുനേരം ആ പടത്തില്‍ ശ്രദ്ധിച്ചുനോക്കിയപ്പോള്‍ ആ പടത്തിലെ സുന്ദരി തലയും കുമ്പിട്ട് ഇരിക്കുന്നു. ഭാഗ്യം, സായിപ്പ് കണ്ടില്ല. ഞാന്‍ ഒന്നും അറിയാത്തതുപോലെ മാഗസിന്‍ അടച്ചുവെച്ച് കിടന്നുറങ്ങി.


സോന്മാര്‍ഗ്ഗിലേയ്ക്കുള്ള വഴി. താഴ്വാരത്തില്‍ പഞ്ഞിക്കൂട്ടങ്ങള്‍ പോലെ ചെമ്മരിയാടുകള്‍.


സോന്മാര്‍ഗ്


സോന്മാര്‍ഗ്


ഗുല്‍മാര്‍ഗ്ഗിലെ ഗൊണ്ടോല


ഗുല്‍മാര്‍ഗ്ഗ്


ദാല്‍ തടാ‍കം. വൈകുന്നേരത്തെ ഷിക്കാര യാത്ര


ദാല്‍ തടാ‍കം.

11/23/2007

ജിമ്മി

ഒരിടത്തൊരിടത്ത് അതിമനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ഒരു വലിയ മൈതാനത്തിന്റെ അറ്റത്തായിരുന്നു നീളത്തിലുള്ള ഈ പൂന്തോട്ടം. സാമാന്യം നല്ല വലിപ്പമുള്ള ഒരു തോട്ടമായിരുന്നു അത്. പല നിറങ്ങളിലും വലിപ്പത്തിലുമുള്ള പൂക്കളും തണല്‍ മരങ്ങളും നിറഞ്ഞതായിരുന്നു ഈ പൂന്തോട്ടം. പതിനാലു നിറങ്ങളിലെ റോസാപ്പൂക്കളും നാല്‍പ്പതോളം ഓര്‍ക്കിഡുകളും ജമന്തിയും മന്ദാരവും പാരിജാതവും ഒക്കെ നിറഞ്ഞ് സുന്ദരമായ ഒരു തോട്ടമായിരുന്നു അത്. തോട്ടത്തിനു നടുവില്‍ സുന്ദരമായ ഒരു കുളവും കുളത്തില്‍ അരയന്നങ്ങളും ഉണ്ടായിരുന്നു. അധികൃതര്‍ എല്ലാ പൂച്ചെടികള്‍ക്കും മുന്‍പില്‍ പൂക്കള്‍ പറിക്കരുത് എന്ന ഒരു ബോര്‍ഡും സ്ഥാപിച്ചിരുന്നു. എങ്കിലും പൂക്കള്‍ പറിക്കുന്നോ ഇല്ലയോ എന്ന് പരിശോധിക്കുവാന്‍ തോട്ടത്തില്‍ കാവല്‍ക്കാരെ ആരെയും അധികൃതര്‍ നിയമിച്ചിരുന്നില്ല.

സത്യത്തില്‍ അങ്ങനെ ഒരു ഔദ്യോഗിക കാവല്‍ക്കാ‍രന്റെ ആവശ്യമില്ലായിരുന്നു. പൂന്തോട്ടത്തില്‍ അതിഭയങ്കരനായ ഒരു പട്ടി ജീവിച്ചിരുന്നു. പ്രഭാത സവാരിക്കാരും വഴിയാത്രക്കാരുമൊക്കെ തോട്ടത്തിലെ വഴികളിലൂടെ നടക്കുമ്പോള്‍ പട്ടി അവരെ നോക്കി വാലാട്ടിക്കൊണ്ടു നില്‍ക്കാറേ ഉള്ളൂ. വഴിയാത്രക്കാര്‍ അവനെ സ്നേഹത്തോടെ ജിമ്മി എന്നുവിളിച്ചു. സാമാന്യം തടിയും കുറുകിയ കഴുത്തും വലിയ താടിയെല്ലും കൂര്‍ത്ത പല്ലുകളുമുള്ള ഒരു ബുള്‍ഡോഗ് ആയിരുന്നു ജിമ്മി. എഴുതിവെച്ചിരിക്കുന്ന മുന്നറിയിപ്പ് അവഗണിച്ച് കമിതാക്കളോ കുസൃതിക്കുട്ടികളോ സായാഹ്നസവാരിക്കാരോ ഒരു പൂ പറിച്ചാല്‍ ജിമ്മി ഓടിവന്ന് അവരെ കടിക്കും. കൊച്ചുകുട്ടികള്‍ പൂ പറിക്കാന്‍ പോകുന്നു എന്നുതോന്നിയാല്‍ അവന്‍ അതിഭയങ്കരമായി കുരയ്ക്കും. എന്തുകൊണ്ടോ, ഇതില്‍ ആരും പരാതി പറഞ്ഞില്ല. ഇങ്ങനെ തോട്ടത്തിലെ പൂക്കളും ചെടികളുമെല്ലാം ജിമ്മിയുടെ സംരക്ഷണയില്‍ തഴച്ചുവളര്‍ന്നു. തോട്ടത്തിലെ പൂത്തടങ്ങളില്‍ കുഴികുത്തുന്ന പെരുച്ചാഴികളെത്തിന്ന് അവന്‍ പ്രതാപിയായി ജീവിച്ചു. തോട്ടത്തില്‍ രാത്രികാലങ്ങളില്‍ ആരും കടക്കാന്‍ ജിമ്മി സമ്മതിച്ചില്ല. അവന്റെ കുര ആ നാട്ടിലെങ്ങും പ്രശസ്തമായി.

ഒരു ദിവസം ജിമ്മി തോട്ടത്തില്‍ റോന്തുചുറ്റുകയായിരുന്നു. ഏതാനും മാസങ്ങളായി തോട്ടത്തില്‍ നിന്നും ആരും പൂക്കള്‍ പറിച്ചിരുന്നില്ല. പൂച്ചെടികളെല്ലാം തഴച്ചുവളര്‍ന്ന് തോട്ടം വളരെ സുന്ദരമായിരുന്ന വസന്തകാലമായിരുന്നു അത്. അതിലേ വട്ടത്തില്‍ നടന്നുകൊണ്ടിരുന്ന വെളുത്ത വസ്ത്രവും ചുവന്ന തൊപ്പിയുമണിഞ്ഞ ഒരു സായാഹ്നസവാരിക്കാരന്‍ ജിമ്മിയെ അടുത്തുവിളിച്ചു. ആ പാര്‍ക്കില്‍ നടക്കാന്‍ വരുന്ന പതിവുകാരനായിരുന്നു അയാള്‍. ജിമ്മി വിളി ഗൌനിക്കാതെ അയാളെ നോക്കി കുരച്ചതേയുള്ളൂ. ജിമ്മിയെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ ഒരു പൊതി തുറന്ന് ജിമ്മിയുടെ മുന്‍പില്‍ വെച്ചിട്ട് ചിരിച്ചുകൊണ്ട് നടന്നുപോയി. ആവി പറക്കുന്ന ചിക്കന്‍ ബിരിയാണിയായിരുന്നു ആ പൊതിയില്‍. അയാള്‍ കണ്‍‌വെട്ടത്തുനിന്നും മറയുന്നതു വരെ ജിമ്മി ആഹാരം ഗൌനിക്കാതെ അയാളെ നോക്കി കുരച്ചുകൊണ്ടിരുന്നു. അയാള്‍ പാര്‍ക്കിന്റെ വാതില്‍ കടന്നയുടനെ ജിമ്മി ഓടിപ്പോയി ആ ബിരിയാണി തിന്നുതുടങ്ങി. ജിമ്മിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും രുചികരമായ ആഹാരമായിരുന്നു അത്. പിന്നീട് എല്ലാ ദിവസവും ജിമ്മിയ്ക്ക് ചിക്കന്‍ ബിരിയാണി പതിവായി. ആദ്യം മടിച്ചെങ്കിലും പിന്നീട് അയാളുടെ മുന്‍പില്‍ വെച്ചുതന്നെ ബിരിയാണി തിന്നാനും പിന്നീട് അയാളുടെ കാലുനക്കാനും അയാളോടൊത്ത് പാര്‍ക്കിനു ചുറ്റും നടക്കാനും ജിമ്മി ശീലിച്ചു. തണുപ്പത്ത് ജിമ്മിയ്ക്കു താമസിക്കാന്‍ ഒരു കൂടും അയാള്‍ പാര്‍ക്കില്‍ കെട്ടിക്കൊടുത്തു. തണുപ്പുകടക്കാത്ത പലകകളും ചണം കൊണ്ടുള്ള മെത്തയുമുള്ള ഒരു നല്ല പട്ടിക്കൂടായിരുന്നു അത്.

ഒരു ദിവസം ജിമ്മിയ്ക്ക് ആഹാരം കൊടുത്തുകഴിഞ്ഞ് പോകുന്ന വഴി അയാള്‍ ഒരു സുന്ദരമായ റോസാപ്പുഷ്പം തോട്ടത്തില്‍ നിന്നും പിച്ചിയെടുത്തു. ജിമ്മിയെ നോക്കി ചിരിച്ചുകൊണ്ട് ആ റോസാപ്പൂവ് അയാള്‍ തന്റെ വെള്ളക്കുപ്പായത്തിന്റെ കീശയില്‍ വെച്ചു. ഈ ഹൃദയഭേദകമായ കാഴ്ച്ചകണ്ട് ഉറക്കെ കുരയ്ക്കുവാന്‍ ഒരു കുര ജിമ്മിയുടെ നെഞ്ചില്‍ നിന്നും ഉയര്‍ന്നുവന്നെങ്കിലും എന്തോ അത് തൊണ്ടയില്‍ തടഞ്ഞു നിന്നുപോയി. അയാളെ കണ്ണുതുറിച്ച് ഒന്നുനോക്കുവാന്‍ മാത്രമേ ജിമ്മിയ്ക്കു കഴിഞ്ഞുള്ളൂ. രാത്രി പാര്‍ക്കില്‍ ആളൊഴിഞ്ഞപ്പോള്‍ ജിമ്മി തന്റെ പുതിയ കൂട്ടില്‍ കിടന്ന് ചന്ദ്രനെനോക്കി ഒരുപാടുനേരം ഓരിയിട്ടു. ഓരിയിട്ടു തളര്‍ന്നപ്പോള്‍ എപ്പൊഴോ ജിമ്മി ഉറങ്ങിപ്പോയി. പാര്‍ക്കിലെ പൂ പറിക്കുവാന്‍ ഒരുപാടുപേര്‍ വരുന്നതും താന്‍ അവരെയൊക്കെ കടിക്കുന്നതും ആളുകള്‍ പൂക്കളെ തോടാതെ പേടിച്ചോടുന്നതും ജിമ്മി സ്വപ്നം കണ്ടു. ഒടുവില്‍ തന്റെ ബലഹീനതകള്‍ക്കു മുമ്പില്‍ ഒരു പൊതി ചിക്കന്‍ ബിരിയാണിയും വെച്ച് അയാള്‍ ഒരു ചെറിയ മുല്ലമൊട്ടൊടിക്കുമ്പോള്‍ താന്‍ അയാളെ ഭയങ്കരമായി കടിക്കുന്നതായി ജിമ്മി സ്വപ്നം കണ്ടു. ഈ നല്ല സ്വപ്നത്തില്‍ നിന്നും ജിമ്മി ഉണര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നു. ആളുകള്‍ പാര്‍ക്കിനു ചുറ്റും നടന്നു തുടങ്ങിയിരുന്നു. പാര്‍ക്കിന്റെ നടുവില്‍ പത്തുവയസ്സോളം വരുന്ന ഒരു സ്കൂള്‍ പയ്യന്‍ നിന്ന് പൂക്കള്‍ പറിച്ച് ഒരു നാണം കുണുങ്ങിയായ പെണ്‍കുട്ടിയ്ക്ക് ഓരോന്നായി നീട്ടുന്നുണ്ടായിരുന്നു. മടിച്ചുമടിച്ച് അവന്റെ മുഖത്തുനോക്കാതെ വെറുതേ ചിരിച്ചുകൊണ്ട് പൂക്കള്‍ വാങ്ങിച്ച് കുറച്ചുനേരം കയ്യില്‍ പിടിച്ച് അവള്‍ തറയില്‍ കളയുന്നുണ്ടായിരുന്നു. അരിശം വന്ന് ജിമ്മി ഓടിച്ചെന്ന് അവന്റെ കണങ്കാലില്‍ കടിച്ചു. കരഞ്ഞുകൊണ്ട് പയ്യനും പെണ്‍കുട്ടിയും പാര്‍ക്കിനു പുറത്തേയ്ക്കോടി. പാര്‍ക്കിന്റെ വാതില്‍ വരെ ജിമ്മി അവരെ കുരച്ചുകൊണ്ട് ഓടിച്ചു.

വൈകിട്ട് വീണ്ടും അയാള്‍ നടക്കാന്‍ വന്നു. തലേ ദിവസത്തെ സ്വപ്നം ജിമ്മിയ്ക്ക് ഓര്‍മ്മവന്നു. പതിവുപോലെ അയാളെ കാണുമ്പോള്‍ ഓടിയടുക്കാനോ വാലാട്ടാനോ ജിമ്മി പോയില്ല. എന്നാല്‍ ചിക്കന്‍ ബിരിയാണിയുടെ മണം അതീവ ഹൃദ്യമായിരുന്നു. ജിമ്മി ചിക്കന്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അയാള്‍ തോട്ടത്തില്‍ നിന്നും മൂന്നുപൂക്കള്‍ പിച്ചിയത്. കാലുകളും നാവും മരവിച്ചതുപോലെ ജിമ്മി നിന്നുപോയി. ഒന്ന് ഓരിയിടാനെങ്കിലും കഴിഞ്ഞെങ്കില്‍ എന്ന് ജിമ്മി അതിയായി ആഗ്രഹിച്ചു. എന്നാല്‍ തൊണ്ടയില്‍ ഒരു കോഴിക്കാലു കുടുങ്ങിനിന്നു. ജിമ്മിയുടെ തലയില്‍ തലോടി ചിരിച്ചുകൊണ്ട് അയാള്‍ പതിയെ നടന്നുപോയി.

ഇത് ഒരു പതിവായി. അയാള്‍ പൂക്കള്‍ പറിക്കുന്നതിനു ജിമ്മി സ്വയം ന്യായീകരണങ്ങള്‍ കണ്ടെത്തി. ഒരാള്‍ മാത്രം പൂക്കള്‍ പറിച്ചതുകൊണ്ട് തോട്ടത്തിലെ പൂക്കള്‍ തീരില്ല എന്നും ചിലപ്പോള്‍ പഴയ പൂക്കള്‍ പറിച്ചാലേ പുതിയ പൂക്കള്‍ക്കു വളരാന്‍ കഴിയൂ എന്നും ജിമ്മിയ്ക്കു തോന്നി. അയാള്‍ പൂക്കള്‍ പറിക്കുന്നത് ജിമ്മി കാണാതെയായി. എന്നും നടക്കുന്ന ഒരു സാധാരണ കാര്യം എന്നേ ജിമ്മിയ്ക്കു തോന്നിയുള്ളൂ.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം അയാളും നാലു കൂട്ടുകാരും വന്നു. നാലുപേരും ജിമ്മിയെ തലോടി. ഒരാള്‍ ജിമ്മിയുടെ രോമങ്ങള്‍ ചീവിക്കൊടുത്തു. പിന്നെ കുറെ പൂക്കളും പറിച്ച് ജിമ്മിയെ ഗൌനിക്കാതെ അവര്‍ പോയി. തോട്ടത്തില്‍ പൂപറിക്കാന്‍ വന്ന ബാക്കിയുള്ളവരെ ഓടിച്ചിട്ടു കടിച്ച് ജിമ്മി തന്റെ അരിശം തീര്‍ത്തു.

ജിമ്മി കടി നിറുത്തിയ സാഹചര്യം വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞാണു വന്നത്. മുന്‍പ് തോട്ടത്തില്‍ നിന്നു പൂക്കള്‍ പറിച്ച് പെണ്‍കുട്ടിയ്ക്കു കൊടുത്ത പയ്യന്‍ അയാളുടെ ഒരു കൂട്ടുകാരന്റെ മകനായിരുന്നു. ഒരു ദിവസം ഈ കൂട്ടുകാരനും മകനുമൊത്തായിരുന്നു അയാള്‍ വന്നത്. ചിക്കന്‍ ബിരിയാണിയിലുള്ള താല്പര്യം നശിച്ചു കഴിഞ്ഞെങ്കിലും ജിമ്മി ഒന്നും മിണ്ടാതെ ബിരിയാണി തിന്നു. ജിമ്മിയുടെ കഴുത്തില്‍ അയാള്‍ സ്നേഹത്തോടെ പിടിച്ചിരുന്നു. പയ്യന്‍ തോട്ടത്തില്‍ ഓടിനടന്ന് പൂക്കള്‍ പറിച്ചു. ജിമ്മി ഒന്നു അനങ്ങിയതുപോലുമില്ല. ജിമ്മിയെ നോക്കി കൊഞ്ഞനം കാണിച്ചു. എന്നിട്ടും മതിവരാതെ ഒരു ചെറിയ കല്ലെടുത്ത് ജിമ്മിയുടെ പള്ളനോക്കി എറിഞ്ഞു. നന്നായി വേദനിച്ചെങ്കിലും ചിരിച്ചുകൊണ്ട് അയാള്‍ നോക്കിനില്‍ക്കുമ്പോള്‍ ജിമ്മിയ്ക്കു കുരയ്ക്കാന്‍ പറ്റിയില്ല. ഒന്നു മുരളുകപോലും ചെയ്യാതെ ആ പയ്യനെ ദയനീയമായി നോക്കാനേ ജിമ്മിയ്ക്കു പറ്റിയുള്ളൂ. പൊട്ടിച്ചിരിച്ചുകൊണ്ട് അവന്‍ ജിമ്മിയെ എറിയാന്‍ വീണ്ടും കല്ലുകള്‍ എടുത്തെങ്കിലും അയാള്‍ ചിരിച്ചുകൊണ്ട് അവനെത്തടഞ്ഞു. ജിമ്മിയ്ക്കു കഴിക്കാന്‍ ഒരു പൊതി ബിരിയാണികൂടി തുറന്നുവെച്ചുകൊടുത്തു. വേദന മറച്ചുവെച്ചുകൊണ്ട് ജിമ്മി അയാളുടെ കാല്‍ക്കല്‍ തന്റെ മുഖമുരുമ്മി.

അതില്‍പ്പിന്നെ ജിമ്മി ആരെയും കടിക്കാതെയായി. രാത്രികളില്‍ ജിമ്മിയ്ക്ക് ഉറക്കം വന്നില്ല. പൂക്കള്‍ പറിക്കാന്‍ വരുന്നവരെ നോക്കി ജിമ്മി ഉറക്കെ കുരച്ചുതുടങ്ങി. ആദ്യമാദ്യം തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കാരികളും കാമുകീ കാമുകന്മാരും ജിമ്മിയുടെ ശക്തമായ കുരകണ്ട് വിരണ്ട് പൂക്കള്‍ പറിക്കുന്നതു നിറുത്തിയെങ്കിലും പിന്നീട് ഈ പട്ടി കുരയ്ക്കാറേയുള്ളൂ, കടിക്കാറില്ല എന്ന് ആള്‍ക്കാര്‍ക്കു മനസിലായി. ജിമ്മിയുടെ കുര ഗൌനിക്കാതെ അവര്‍ തോട്ടത്തില്‍ നിന്നും ഇഷ്ടം പോലെ പൂക്കള്‍ പറിച്ചുതുടങ്ങി. ഒരുകാലത്ത് മനോഹരമായിരുന്ന ആ തോട്ടം പൂക്കളില്ലാതെ പുല്‍ച്ചെടികളെക്കൊണ്ടു നിറഞ്ഞു. പല സായാഹ്നസവാരിക്കാരും മറ്റു പൂന്തോട്ടങ്ങള്‍ തിരക്കി പോയിത്തുടങ്ങി. കാമുകീ കാമുകന്മാര്‍ കൂട്ടത്തോടെ തോട്ടം വിട്ടുപോയി. ഒട്ടിയ വയറുമായി വേശ്യകള്‍ തോട്ടത്തിലെ ബെഞ്ചുകളില്‍ ഇരിപ്പായി. അവരും തോട്ടത്തിലെ അവശേഷിക്കുന്ന പൂക്കള്‍ പറിച്ച് തങ്ങളുടെ ചെവിയില്‍ വെച്ചു. സ്കൂള്‍കുട്ടികള്‍ പാര്‍ക്കില്‍ വരാതെയായി. ആകെ അങ്ങുമിങ്ങും ഏതാനും പൂച്ചെടികള്‍ മാത്രം മുളച്ചുനിന്നു. ചിക്കന്‍ ബിരിയാണിയുടെ രുചി എന്നും കുറഞ്ഞുകുറഞ്ഞുവന്നു. ആഹാരം ഒരുപാട് അകത്തുചെന്ന് ജിമ്മിയ്ക്കു തടികൂടി നേരേ നടക്കാന്‍ വയ്യാതെയായി. വീട്ടിനകത്തു പൂട്ടിയിട്ട് ചലനസ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്ന നായ്ക്കള്‍ക്കുമാത്രം വരുന്ന അസുഖങ്ങള്‍ ജിമ്മിയ്ക്കും വന്നുതുടങ്ങി.

നന്നേ തണുത്ത ഒരു രാത്രിയായിരുന്നു അത്. ചന്ദ്രന്‍ ആകാശത്തു പൂര്‍ണ്ണവൃത്തത്തില്‍ തിളങ്ങിനിന്നു. പഴകിയ പട്ടിക്കൂടിന്റെ പൊട്ടിയ തടിപ്പലകകളിലൂടെ മഞ്ഞ് അരിച്ചരിച്ചുവന്നു. ചന്ദ്രനിലിരുന്ന് ഒരു പട്ടി ജിമ്മിയെ നോക്കി ഓരിയിട്ടു. തിരിച്ച് ഒരു നീണ്ട ഓരിയിടണം എന്ന് ജിമ്മി അതിയായി ആശിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഒരുപാടുനേരം ശ്രമിച്ചെങ്കിലും ഒന്നു മൂളാന്‍ പോലും കഴിഞ്ഞില്ല. തൊണ്ടയില്‍ നിന്നും ശ്വാസം മാത്രമേ പുറത്തുവന്നുള്ളൂ. അവന്റെ പച്ചക്കണ്ണുകള്‍ നിറഞ്ഞുവന്നു. ചന്ദ്രനിലെ പട്ടി രാത്രിമുഴുവന്‍ നിറുത്താതെ ഓരിയിട്ടുകൊണ്ടിരുന്നു.

ആരെയും കടിക്കാത്ത, ഒന്നു കുരയ്ക്കുക പോലും ചെയ്യാത്ത പട്ടി ഒരു കാഴ്ച്ചവസ്തുവായി. സ്കൂള്‍ കുട്ടികള്‍ ഈ പട്ടിയെ എറിഞ്ഞ് ഉന്നം പരീക്ഷിക്കാന്‍ വേണ്ടി മാത്രം തോട്ടത്തില്‍ വന്നുതുടങ്ങി. പത്രത്തില്‍ ജിമ്മിയെക്കുറിച്ചുള്ള വാര്‍ത്തവന്നു. ചിക്കന്‍ ബിരിയാണിയുമായി അയാള്‍ ജിമ്മിയെ കാണാന്‍ വരുന്നത് ആഴ്ച്ചകള്‍ കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമായി. അങ്ങനെയിരിക്കുമ്പൊഴായിരുന്നു പാര്‍ക്കിന്റെ നടുക്ക് അയാളും കൂട്ടുകാരും ഒരു സമ്മേളനം സംഘടിപ്പിച്ചത്.

പാര്‍ക്കിലെ പൂച്ചെടികളെല്ലാം അവര്‍ പിഴുതെറിഞ്ഞു. പുല്‍ത്തകിടികളിലൂടെ അവര്‍ ചവിട്ടിമെതിച്ചുനടന്നു. സമ്മേളനത്തിന്റെ തോരണങ്ങള്‍ പൂച്ചെടികള്‍ക്കു മുകളില്‍ കൂനകൂട്ടിയിട്ടു. പാര്‍ക്കിനു ഏറ്റവും നടുക്ക് ജിമ്മിയ്ക്കു പ്രിയപ്പെട്ട ഒരു റോസാച്ചെടിയുണ്ടായിരുന്നു. വളരെനാള്‍ പൂക്കാതിരുന്ന ആ ചെടി പൂത്ത് ഒരു ചുവന്ന ഒറ്ററോസാപ്പൂവുമാത്രം വിടര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു അത്. മറ്റെല്ലാ ചെടികളും പറിച്ചു ദൂ‍രെയെറിയുന്നതു കണ്ടിട്ടും ഒന്നു കുരയ്ക്കാനാവാതെ നിസ്സഹായനായി നോക്കിനിന്ന ജിമ്മി അയാളുടെ ഒരു കൂട്ടുകാരന്‍ ഈ ചെടിയുടെ അടുത്തെത്തിയപ്പോള്‍ പതുക്കെ ഒന്നു മുരണ്ടു. ശബ്ദം പുറത്തുവന്നു. കൂട്ടുകാരന്‍ അമ്പരന്നു തിരിഞ്ഞുനോക്കി. കുരയ്ക്കാനുള്ള ശക്തി തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ ജിമ്മി ഉറക്കെ ഉറക്കെ കുരച്ചു. റോസാച്ചെടിയുടെ ചുറ്റും നിറുത്താതെ കുരച്ചുകൊണ്ട് ജിമ്മി വട്ടത്തില്‍ ഓടി. ഇടത്തേ പിന്‍കാലു പൊന്തിച്ച് റോസാച്ചുവട്ടില്‍ മൂത്രമൊഴിച്ചു. ജിമ്മിയുടെ കുര അത്യുച്ചത്തിലായപ്പോള്‍ അയാള്‍ വന്നു. ജിമ്മിയെ രൂക്ഷമായി നോക്കിക്കൊണ്ട് അയാള്‍ ഒരു കൈകൊണ്ട് ജിമ്മിയുടെ നെറ്റിയില്‍ തലോടി. മറുകൈകൊണ്ട് റോസാച്ചെടിയുടെ കടയില്‍ പിടിച്ചു. അയാള്‍ റോസാച്ചെടിയുടെ മൂടില്‍ ശക്തിയായി വലിച്ചതും ജിമ്മി അയാളുടെ കൈത്തണ്ടയില്‍ കടിച്ചതും ഒരേ നിമിഷമായിരുന്നു.

ആരൊക്കെയോ പേപ്പട്ടി എന്നു വിളിച്ചുപറയുന്നത് ഒരു സ്വപ്നം പോലെ ജിമ്മിയ്ക്കു കേള്‍ക്കാമായിരുന്നു. പോലീസിനെ വിളിക്കൂ‍, ഓടിക്കോ, കല്ലെടുക്കൂ, എന്നൊക്കെയുള്ള ശബ്ദങ്ങള്‍ക്കു നടുവില്‍ ആര്‍ക്കൊക്കെയോ കടികിട്ടി. എല്ലാവരെയും ഓടിനടന്നു കടിക്കുമ്പൊഴും ജിമ്മി സ്വപ്നം കണ്ടുകൊണ്ടിരുന്നു. തോട്ടത്തില്‍ ചിക്കന്‍ ബിരിയാണികൊണ്ടുവരുന്ന കൈനോക്കി കടിക്കുന്നത്. പൂപറിക്കുന്ന കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും കാമുകരെയും ഓട്ടക്കാരെയും എല്ലാരെയും ഓടിച്ചിട്ടു കടിക്കുന്നത്. തോട്ടം നിറയെ ചുവന്ന റോസാപ്പൂക്കളും വെളുത്ത മന്ദാരപ്പൂക്കളും പൂക്കുന്നത്. പച്ച ഇലകള്‍ കാണാനാവാതെ ചുവപ്പിലും വെളുപ്പിലും കുളിച്ചുനില്‍ക്കുന്ന തോട്ടം. ആരുടെയോ വെളുത്ത മുണ്ടില്‍ കടികൊണ്ട ചുവന്ന ചോര. നാലുപാടും ഓടുന്ന സംഘാടകരെ ഓടിച്ചിട്ടു കടിക്കുന്നത്. തന്റെ പാര്‍ക്ക്. തന്റെ തോട്ടം. തോട്ടത്തില്‍ പൂക്കളൊന്നും പൊഴിയാതിരുന്നെങ്കില്‍. തോട്ടം ഇതുവരെ സൂക്ഷിക്കാ‍ത്തതിനു സ്വന്തമായി കടിക്കാന്‍ കഴിഞ്ഞെങ്കില്‍. വട്ടത്തിലോടാതെ വാലിന്റെ അറ്റത്തു കടിക്കാന്‍ കഴിഞ്ഞെങ്കില്‍. ആ കാവിനിറമിട്ടു ഓടിവരുന്നവരെ ചാടിക്കടിക്കാന്‍ കഴിഞ്ഞെങ്കില്‍. തോക്കു ചൂണ്ടി നിലത്തുകിടക്കുന്ന, കാതടപ്പിക്കുന്ന ഒച്ചയുണ്ടാക്കിയ ആ കണ്ണടക്കാരനെ കടിക്കാന്‍ - കഴുത്തില്‍ ആയിരം തേനീച്ചകള്‍ കുത്തുന്ന വേദനയ്ക്ക് ചുവന്ന റോസാപ്പൂവിന്റെ നിറം, കാലുകള്‍ക്കടിയില്‍നിന്നു നാലുദിക്കിലേയ്ക്കും ഓടിമറയുന്ന ഭൂമി. പൂപറിക്കുന്ന എല്ലാവരെയും ഒന്നുകൂടി.. ബൌവൌ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ.....

11/21/2007

കാറോടിക്കുമ്പോള്‍ പാട്ട് ഇടരുത്.

രഘുവിന്റെ ഒരു ദുശ്ശീലമായിരുന്നു കാറില്‍ സംഗീതം വളരെ ഉച്ചത്തില്‍ വെയ്ക്കുക എന്നത്. കാറില്‍ ബാലമുരളീകൃഷ്ണയുടെ ശാസ്ത്രീയ സംഗീതവും ഉച്ചത്തിലിട്ട് രഘു ദുബൈയിലെ തിരക്കുനിറഞ്ഞ സത്‌വ റോഡിലൂടെ ഓടിച്ചുപോവുകയായിരുന്നു. വഴിവക്കിലൂടെ ഒരുപാട് സുന്ദരികളായ ഫിലിപ്പീനികളും കുര്‍ത്തയിട്ട പാക്കിസ്ഥാനികളും ജോലിചെയ്തുതളര്‍ന്ന ഇന്ത്യക്കാരും നടക്കുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ക്കു മുറിച്ചു കടക്കാനുള്ള ഒരു ട്രാഫിക്ക് ലൈറ്റ് രഘു അറിയാതെ ചാടി. ഇതു കണ്ട രണ്ട് പോലീസുകാര്‍ രഘുവിന്റെ കാര്‍ കൈകാണിച്ചുനിറുത്തി ജനാലയില്‍ തട്ടി. രഘു കാറിന്റെ ജനാല താഴ്ത്തി. അറബിപ്പോലീസുകാര്‍ പിടിച്ചാല്‍ ഫൈന്‍ ഉറപ്പാണ്. വെപ്രാളം കൊണ്ട് എങ്ങനെയോ, രഘു പാട്ട് ഓഫ് ചെയ്യാന്‍ മറന്നുപോയി. ജനലില്‍ കൂടി പുറത്തേയ്ക്കൊഴുകിയ സംഗീതത്തില്‍ പോലീസുകാരും സുന്ദരികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും എല്ലാം നിലയില്ലാതെ ഒഴുകിപ്പോയി. റോഡുകളിലെല്ലാം സംഗീതം നദിപോലെ ഒഴുകി. സത്‌വയിലെ ചേരികളുടെ വാതില്‍പ്പടികള്‍ വരെ സംഗീതം പൊങ്ങി നിറഞ്ഞു. കടകളില്‍ വില്‍ക്കാന്‍ വെച്ചിരുന്ന പലചരക്കു സാധനങ്ങളും അത്തറും കാര്‍ ടയറുകളുമെല്ലാം സംഗീതത്തില്‍ നനഞ്ഞുകുതിര്‍ന്നു. അബദ്ധം മനസ്സിലാക്കി രഘു പാട്ട് ഓഫ് ചെയ്തെങ്കിലും സംഗീതം വാര്‍ന്ന് പലചരക്കു സാധനങ്ങളും റോഡും പൊങ്ങിനടന്ന ബസ്സുകളും ഒക്കെ ഉണങ്ങി പഴയ നിലയിലാവാന്‍ മണിക്കൂറുകള്‍ എടുത്തു. എന്നിട്ടും ഫിലിപ്പീനി പെണ്‍കുട്ടികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും അറബിപ്പോലീസുകാരും ഒക്കെ താളത്തില്‍ തലയുമാട്ടി റോഡിലിരുന്നും പരസ്പരം ചാരിനിന്നും നൃത്തം ചവിട്ടിയും അവരവരുടെ ഗാനങ്ങള്‍ ഉറക്കെപ്പാടുന്നുണ്ടായിരുന്നു.

-----

*ആശയത്തിന്റെ കോപ്പിയടി - ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസ് എഴുതിയ വെളിച്ചം വെള്ളം പോലെ എന്ന കഥ. പുസ്തകം: അപരിചിത തീര്‍ത്ഥാടകര്‍ (Strange Pilgrims). പുസ്തകത്തില്‍ രണ്ട് കുട്ടികള്‍ മുറിയിലെ ബള്‍ബ് തല്ലിപ്പൊട്ടിച്ച് അതില്‍നിന്ന് ഒഴുകുന്ന വെളിച്ചം മുറിയില്‍ നിറച്ച് അതില്‍ തോണിയോടിക്കുന്നു :-)

11/20/2007

കൊതുക്

ഞാനിന്നലെ ഉറങ്ങിയപ്പോള്‍ ഒരു കൊതുകു കടിച്ച് എന്റെ സ്വപ്നങ്ങളെല്ലാം വലിച്ചെടുത്തു.

11/19/2007

പൂ‍തന

പൂതനയ്ക്ക് ഒരു കുഞ്ഞുവേണം.

പതിനേഴാം വയസ്സില്‍ വിവാഹം കഴിച്ചിട്ടും പൂതനയ്ക്ക് കുഞ്ഞുങ്ങളുണ്ടായില്ല. ഭര്‍ത്താവിനോടൊത്ത് പത്തുവര്‍ഷം ശയിച്ചിട്ടും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ നൊയമ്പുകള്‍ നോറ്റിട്ടും നനുത്ത കുഞ്ഞിക്കൈകള്‍ കൊണ്ട് പൂതനയുടെ മനസ്സിന്റെ ചുമരുകളില്‍ പിടിച്ചുകൊണ്ട് അവളുടെ മോഹങ്ങളില്‍ മാത്രം ഒരു കുഞ്ഞ് പിച്ചവെച്ചുനടന്നു. ഒടുവില്‍ കൊട്ടാരവളപ്പില്‍ യുദ്ധത്തിനുപോവുന്ന തന്റെ ഭര്‍ത്താവിനെ യാത്രയയ്ക്കാന്‍ പോയദിവസം ഭര്‍ത്താവ് പടക്കളത്തിലേയ്ക്ക് ആശ്ലേഷിച്ചു പിരിയുമ്പൊഴും പെറാത്ത കുഞ്ഞിനെയോര്‍ത്ത് വിതുമ്പിപ്പോയപ്പോള്‍ രാജരാജന്‍ കംസന്‍ തിരിഞ്ഞുനിന്നു. ചിരിക്കുന്ന കംസന്റെ കണ്ണുകള്‍ പൂതനയോടു പറഞ്ഞു - "നിനക്കു ഞാനൊരു കുഞ്ഞിനെത്തരാം".

രാജ്യാതിര്‍ത്തികളില്‍ യുദ്ധം വെള്ളിടിനാദം മുഴക്കുമ്പോള്‍ ധനുമാസക്കുളിരില്‍ മൂടിപ്പുതച്ച് പൂതന കംസന്റെ വിരിമാറില്‍ തലചായ്ച്ചുകിടന്നു. കംസന്‍ ചിരിച്ചുകൊണ്ട് പൂതനയുടെ അടിവയറ്റിലൂടെ കയ്യോടിച്ചു. തളരാത്ത കറുത്ത പടക്കുതിരയെപ്പോലെ കംസന്‍ പൂതനയുടെ മേല്‍ ഉയര്‍ന്നുതാഴുമ്പോഴും യുദ്ധോത്സുകരായി കംസന്റെ ശക്തബീജങ്ങള്‍ അലറിവിളിച്ച് പൂതനയുടെ ഗര്‍ഭപാത്രത്തിന്റെ അറകളിലോരോന്നും കയറിയിറങ്ങി ആരെയോ തിരക്കുമ്പൊഴും അവളുടെ അടിവയര്‍ താണുതന്നെ കിടന്നു. അവിടെ ഒരു കുഞ്ഞിക്കാല്‍ ചവിട്ടുന്ന നോവിനായി പനിനീര്‍പ്പൂക്കളുടെ മദഗന്ധം നിറഞ്ഞ ആ പട്ടുമെത്തയിലും പൂതന പിടഞ്ഞു. കംസന്റെ നഗ്നശരീരം അവളുടെ മനസ്സു വായിച്ചതുപോലെ ഒരു നിമിഷം ശാന്തമായി. വീര്യമടങ്ങിയ രാജാവ് പതിയെപ്പറഞ്ഞു. 'എന്റെ പ്രതിയോഗിയെ നീ കൊല്ലണം, പകരമായി നിന്നെ ഞാനെന്റെ പട്ടമഹിഷിയാക്കാം. രാജ്യവും സമ്പത്തുമെല്ലാം നമുക്ക് ഒരുമിച്ചനുഭവിക്കാം. നറും പാലില്‍ നിന്റെ സൌന്ദര്യത്തെ ഞാന്‍ കുളിപ്പിക്കാം. രാജകൊട്ടാരത്തിലെ മഹര്‍ഷിമാരുടെയും മന്ത്രവാദികളുടെയും യോഗവിദ്യയിലൂടെ, എന്റെ പുരുഷത്വം മുഴുവന്‍ ആവാഹിച്ച്, നിനക്കു ഞാനൊരു കുഞ്ഞിനെത്തരാം. പതിനാലു ലോകങ്ങളും കീഴടക്കാന്‍ ജനിച്ച ഒരു പ്രതാപിയായ മകന്‍. തേജസ്വിയായ നമ്മുടെ മകന്‍. അവനെ ഞാന്‍ നിനക്കു തരാം'. ഇതും പറഞ്ഞ് രാജാവു മുലക്കണ്ണുകളില്‍ ചും‌ബിച്ചൂറിയപ്പോള്‍ പക്ഷേ പാലിനുപകരം ഒരു തുള്ളി ചോരയേ പൊടിഞ്ഞുള്ളൂ.

എങ്കിലും രാജ്യം വിട്ട് കൃഷ്ണനെത്തിരഞ്ഞു നടക്കുമ്പോള്‍ മുലകളില്‍ ഒരു കടച്ചില്‍. ആര്‍ക്കോ വേണ്ടി മുലകള്‍ നിറയുന്നു. ഒരിറ്റു പാല് പൊടിഞ്ഞ് മുലക്കച്ച നനയ്ക്കുന്നു.

--------
രൈവാതകമല കയറിയിറങ്ങുമ്പോള്‍ സൂര്യന്‍ പൂതനയുടെ നെറ്റിയില്‍ നിന്നു ചിരിക്കുന്നുണ്ടായിരുന്നു. വെണ്ണപോലെ വസ്ത്രത്തിനുള്ളില്‍ തുളുമ്പിനിന്ന അടിവയറിനോടു ചേര്‍ന്ന് അരയില്‍ ഒരു സ്ഫടികക്കുപ്പി വെയിലടിച്ചു തിളങ്ങി. ഇടയ്ക്കെപ്പൊഴോ കുസൃതികാണിച്ച് ആ കുപ്പിയില്‍ കുരുങ്ങിപ്പോയ സൂര്യരശ്മികള്‍ നീലനിറത്തില്‍ വിഷാദിച്ച് കുപ്പിയില്‍ നിന്നും കുളിച്ചിറങ്ങി. കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ കാട്ടുപാതയുടെ അവസാനം തന്റെ സുന്ദരമായ കണങ്കാലുകളില്‍ പൊടിഞ്ഞ ചോര കാളിന്ദിയില്‍ കഴുകിക്കളയുമ്പോള്‍ പൂതനയുടെ മുഖം അവളറിയാതെ സന്തോഷം കൊണ്ടു വിങ്ങിയിരുന്നു. വിയര്‍പ്പുകൊണ്ട് നെറ്റിയും മുലപ്പാലുകൊണ്ട് മുലക്കച്ചകളും നനഞ്ഞിരുന്നു.

പൂതന കണ്ണാടിപോലെ തെളിഞ്ഞ കാളിന്ദിയിലേയ്ക്കു നോക്കി. ഒട്ടിയ വയറില്‍ നിന്നും ഒരു ശില്പം പോലെ മാറിടം ഉയര്‍ന്നുനിന്നിരുന്നു. നനുത്ത വസ്ത്രത്തില്‍നിന്നും വാഴത്തണ്ടുകള്‍ പോലെ വടിവൊത്ത തുടകള്‍ തെളിഞ്ഞുനിന്നു. വെള്ളത്തില്‍ ചാടിയുയര്‍ന്ന് നീന്തിപ്പോയ പരല്‍മീനുകളോടൊത്തു നീന്താതെ അവളുടെ വിടര്‍ന്നകണ്ണുകള്‍ ജലത്തില്‍ നിശ്ചലമായി നിന്നു പിടച്ചു. മുറുക്കിച്ചുവപ്പിച്ച ചെഞ്ചുണ്ട് പതുക്കെ അകറ്റി പൂതന തന്റെ അരിപ്പല്ലുകളെക്കാട്ടി. സ്വന്തം സൌന്ദര്യത്തില്‍ മയങ്ങി പൂതന ഇറ്റുനേരം നിന്നു. നദിക്കരയില്‍ ഒരു മരത്തിനു പിന്നില്‍ രണ്ടു ഗോപകുമാരന്മാര്‍ അല്‍ഭുതത്തോടെ തന്നെ ഒളിച്ചുനോക്കുന്നതുകണ്ട് അവള്‍ അവരെനോക്കി പുഞ്ചിരിച്ചു. ചുണ്ടുകള്‍ പകുതിവിടര്‍ത്തി ചിരിച്ചപ്പോള്‍ പൂതനയുടെ തുടുത്ത കവിളുകള്‍ ചുവന്നു. നാണിച്ചുകൊണ്ട് ഇടയന്‍‌മാര്‍ മരത്തിനു പിന്നിലേയ്ക്കു മറഞ്ഞു. അമ്പാടിയിലെ ആട്ടിന്‍‌കുട്ടികള്‍. മരത്തിനു പിന്നില്‍ നിന്ന് വിരഹാര്‍ദ്രമായ മുരളീനാദം നദിയിലേയ്ക്കൊഴുകിവീണു. നിറച്ചുവെച്ച മധുചഷകങ്ങള്‍ കാളവണ്ടിയിലിരുന്ന് ഇളകുന്നതുപോലെ നിതംബം പതിയെച്ചലിപ്പിച്ച് പൂതന അമ്പാടിയിലേയ്ക്കു നടന്നു. അസ്തമയത്തിന്റെ ശോണിമ അവളുടെ ഇരുണ്ടനിറമാര്‍ന്ന കവിളുകളില്‍ വീണ് ചിത്രങ്ങള്‍ വരച്ചു. നടവഴിയില്‍ പല ഗോപസ്ത്രീകളും തങ്ങളുടെ പൈതങ്ങളെയും ഏറ്റി ഒരേ ലക്ഷ്യത്തിലേയ്ക്കു നടക്കുന്നുണ്ടായിരുന്നു. വലിയ ഒരു വീട്ടിനു മുന്‍പില്‍ പശുക്കളും മനുഷ്യരും കൂടിനിന്നിരുന്നു. പൂതന ആള്‍ക്കൂട്ടത്തെ വകഞ്ഞ് ചിരിച്ചുകൊണ്ട് വീട്ടിനകത്തേയ്ക്കു കയറി.

പടികടക്കവേ യശോദ കുഞ്ഞിനെയുമെടുത്ത് പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നു. മുറ്റത്തുകൂടിനിന്ന അമ്മമാരുടെ കൈകളില്‍ അതുവരെ തളര്‍ന്നുറങ്ങിയിരുന്ന പെണ്‍കുട്ടികള്‍ പെട്ടെന്നു കണ്മിഴിച്ചതുപോലെ അവള്‍ക്കു തോന്നി. യശോദയുടെ ഒക്കത്തിരുന്ന് പൂര്‍ണ്ണചന്ദ്രന്റെ ഒരു കഷണം വരുന്നു. മുലകുടിമാറാത്ത കണ്ണുകള്‍ അമ്മമാരുടെ കൈകളിലിരുന്ന് ആ മുഖത്തേയ്ക്കു തിരിയുന്നു. എന്തൊരാലസ്യം. മുലകളുടെ കടച്ചില്‍ ഒരു വിങ്ങലാവുന്നു. പിറക്കാത്ത മകന്‍ അവിടെ യശോദയുടെ കൈകളില്‍. ദാഹം മാറാതെ യശോദയുടെ മാറില്‍ കൈകള്‍ കൊണ്ടു പരതുന്ന പൈതല്‍. പൂതന മുന്‍പോട്ടുചെന്ന് യശോദയുടെ കയ്യില്‍ പിടിച്ചു. താനാരെന്നു പറയുന്നതിനു മുന്‍പേ, മനസില്‍ പലവുരു പറഞ്ഞുപഠിച്ച കള്ളങ്ങള്‍ നിരത്തുന്നതിനു മുന്‍പേ, അറിയാതെ പറഞ്ഞുപോയി. 'ഞാനവനു മുലകൊടുക്കട്ടേ'? അതുവരെ തന്റെ മുഖത്തേയ്ക്ക് അലസമായി നോക്കിക്കൊണ്ടുനിന്ന ഗോപസ്ത്രീകള്‍ ചിരിക്കുന്നതെന്തെന്നു പൂതനയ്ക്കു മനസിലായില്ല. പരിചയമില്ലാത്ത തനിക്ക് യശോദ സന്തോഷത്തോടെ കുഞ്ഞിനെ തന്നതെന്തെന്നും പൂതനയ്ക്കു മനസ്സിലായില്ല.

വീട്ടുമുറ്റത്ത് തൊടിയോടു ചേര്‍ന്ന് ഒരൊഴിഞ്ഞ മൂലയിലിരുന്ന് പൂതന കണ്ണനെ ഇളംചൂടുള്ള മടിയില്‍ കിടത്തി. വീട്ടുമുറ്റത്തുനിന്നും ഒരു ചാവാലിപ്പട്ടി എഴുന്നേറ്റ് പൂതനയുടെയും കണ്ണന്റെയും അടുത്ത് വാലും ആട്ടിയാട്ടി നിന്നു. അവളുടെ കാല്‍ക്കല്‍ നായ ചുരുണ്ടുകൂടി കാവല്‍കിടപ്പായി. പൂതന കുതിര്‍ന്ന മുലക്കച്ച മാറ്റുമ്പൊഴേ, വിങ്ങിയ മുലക്കണ്ണ് കണ്ണന്റെ വായിലേയ്ക്ക് അടുപ്പിക്കുന്നതിനു മുന്നേ തന്നെ, മുലയില്‍ നിന്നും പാല്‍ത്തുള്ളികള്‍ കണ്ണന്റെ ഇളം ചുണ്ടിലേയ്ക്ക് തെറിച്ചുവീണു. പതിയെ നാക്കുനീട്ടി മേല്‍ച്ചുണ്ടിന്റെ പുറത്തുവീണ പാല്‍ത്തുള്ളി നക്കിയെടുത്ത്, പാലുറുഞ്ചി ഒരു നൊട്ടയിട്ട് കണ്ണന്‍ കുഞ്ഞുങ്ങളുടെ ഭാഷയില്‍ കുറുകി. എന്നിട്ട് നീലക്കാണ്ണുകള്‍ വിടര്‍ത്തി പൂതനയെ നോക്കി വിടര്‍ന്നു ചിരിച്ചു. ഇടതുകൈ നീട്ടി പൂതനയുടെ നീണ്ട മുടിയില്‍പ്പിടിച്ചു വലിച്ചു. പൂതന കണ്ണനെ താലൊലിച്ച് കാലുകള്‍ താളത്തിലാട്ടിയപ്പോള്‍ മടിയില്‍ക്കിടന്ന് അവന്‍ മൂത്രമൊഴിച്ചു. എന്നിട്ട് വീണ്ടും കുറുകി. പൂതന തിരിച്ച് കുഞ്ഞുങ്ങളുടെ ഭാഷയില്‍ കുറുകിക്കൊണ്ടു വിളിച്ചു - 'എന്റെ കണ്ണാ'. മടിയില്‍ കിടന്ന് പൂതനയുടെ വയറിലും മാറിലും തന്റെ ഇളം കൈകള്‍കൊണ്ടു തൊട്ടുനോക്കി കണ്ണന്‍ നാലു പല്ലുകള്‍ മാത്രം മുളച്ച വായകാട്ടി വിടര്‍ന്നുചിരിച്ചു. മുത്തേ എന്നുവിളിച്ച് പൂതന ഉണ്ണിയെ പൊക്കിയെടുത്ത് തന്റെ തോളില്‍ കിടത്തി. തലയില്‍ ഏതോ ശപ്തനിമിഷത്തില്‍ കടന്നുവന്ന കംസനും ദ്വാരകയും രാജകൊട്ടാരവുമെല്ലാം നെറ്റിയില്‍ വിയര്‍പ്പുകണങ്ങളായി തിളങ്ങിനിന്നു. പൂതന ഇടതുകൈകൊണ്ട് അവ വടിച്ചുകളഞ്ഞു. വീണ്ടും കുഞ്ഞുങ്ങളുടെ ഭാഷയില്‍ കൃഷ്ണനെ കൊഞ്ചിപ്പിച്ചപ്പോള്‍ അവളെ ഒട്ടല്‍ഭുതപ്പെടുത്തിക്കൊണ്ട് കണ്ണന്‍ പതുക്കെ പറഞ്ഞു. 'പൂതന'.

ആര്‍ദ്രമായി ഉണ്ണീ എന്നുവിളിച്ചുകൊണ്ട് പൂതന വലതുകൈകൊണ്ട് അവന്റെ മുടിയില്‍ കോതി. മുലക്കണ്ണുകള്‍ ആരെയോ തേടുന്നതുപോലെ കണ്ണന്റെ തേന്‍ചുണ്ടുകളിലേയ്ക്കു കൂമ്പി.

'ഇതെന്റെ അമ്മയല്ലല്ലോ. എനിക്കീ പാലു വേണ്ട', തുടുത്തുനില്‍ക്കുന്ന മുലകള്‍ കുഞ്ഞിക്കൈകൊണ്ട് കണ്ണന്‍ ഒരു വശത്തേയ്ക്കു തള്ളിമാറ്റി.

'പാലാഴികടഞ്ഞു വന്ന അമൃതിന്റെ കഥ അറിയാമോ കണ്ണാ? ആ അമൃത് അമ്മയുടെ മുലകളില്‍ ചുരത്തിത്തരാം'. എന്റെ മോനിതു കുടിച്ചാല്‍ ദേവന്മാരെപ്പോലെയാവും.

'അമൃതു ഞാന്‍ കുടിച്ചതാണല്ലോ. എനിക്കെല്ലാം ഓര്‍മ്മയുണ്ടല്ലോ. മത്സ്യമായി അന്നു മഹാനദികളില്‍ നീന്തിനടന്നത്. ആമയായി വലിയൊരു തോടും അതിലും വലിയ ഭാരവും ചുമലേറ്റിയത്. ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്നപ്പോള്‍ ആ രാജാവിന്റെ കണ്ണുകളടഞ്ഞിട്ടും ശ്വാസം നിലച്ചിട്ടും കൈകാലുകള്‍ തണുത്തിട്ടും ഹൃദയം മാത്രം തുടിച്ചുകൊണ്ടിരുന്നത്. എന്റെ സീതയെ കാട്ടില്‍ക്കളഞ്ഞത്. കലപ്പയേന്തി പൊന്നുവിളയിച്ചത്. കുരുക്ഷേത്രത്തില്‍ തേരുപറപ്പിച്ച് അര്‍ജ്ജുനന്റെ വിഷാദം ശമിപ്പിച്ചത്. മറ്റൊരുരാജാവില്‍ നിന്നും മൂന്നുചുവടുകൊണ്ട് മൂന്നുലോകങ്ങള്‍ അളന്നെടുത്തത്. കല്‍പ്പാന്തത്തില്‍ വന്നെല്ലാം മുടിച്ചത്. എന്നിട്ടും എന്റെയുള്ളില്‍ എന്തോ വരളുന്നു. വല്ലാത്ത ദാഹം. തൊണ്ട വറ്റിപ്പോവുന്നു. പക്ഷേ ഇതെന്റെ അമ്മയല്ലല്ലോ.'

'ഉണ്ണീ, ഒരമ്മയാവാന്‍ നീയെന്റെ വയറ്റില്‍ പിറക്കണമെന്നില്ല. പ്രാണവേദനകൊണ്ട് നിന്നെ പെറണമെന്നില്ല. നിന്നെ കാണുന്നതിനു മുന്‍പേ ഞാന്‍ നിന്റെ അമ്മയായിരുന്നല്ലോ. മാതൃത്വം കൊണ്ട് എന്റെ വയറു കടഞ്ഞപ്പൊഴും ഞാന്‍ തേടിയതു നിന്നെയായിരുന്നല്ലോ. മോനീ പാലുകുടിക്കൂ. ആരും പറഞ്ഞുതരാത്ത കഥകള്‍ ഞാന്‍ നിനക്കു പറഞ്ഞുതരാം'.

കണ്ണന്‍ ചിരിച്ചുകൊണ്ട് ഇടത്തേ മുല രണ്ട് കുഞ്ഞിക്കൈകള്‍കൊണ്ടും പിടിച്ചു. ചുണ്ടുനുണഞ്ഞ് മുല വലിച്ചുകുടിച്ചു. അരിപ്പല്ലുകള്‍കൊണ്ടു കടിക്കുമ്പോഴുണ്ടാകുന്ന നനുത്ത വേദനയിലും ചിരിച്ച് പൂതന കണ്ണന്റെ മുഖത്തേയ്ക്കു നോക്കിയിരുന്നു. പതിയെ ഒരു താരാട്ടു പാടിത്തുടങ്ങി. പൂതനയുടെ സ്നേഹം മുലപ്പാലായി കണ്ണന്റെ ചുണ്ടിലേയ്ക്കു ചുരന്നു. ഏറെനേരം കഴിഞ്ഞിട്ടും നദിപോലെ പാലൊഴുകിയിട്ടും കണ്ണന്റെ ദാഹം മാറിയില്ല. 'മകനേ ഈ മുല വറ്റുന്നല്ലോ. അമ്മയുടെ സ്നേഹം വലത്തേ മുലയില്‍ ചുരത്തട്ടെ'.

മുലപ്പാല്‍ വറ്റിയെങ്കിലും പൂതന കൃഷ്ണന്റെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ നെഞ്ചില്‍ മാതൃത്വം കടഞ്ഞു. വീണ്ടും മുല നിറഞ്ഞൊഴുകി. കൃഷ്ണന്‍ മതിവരാതെ തന്റെ ഇളംചുണ്ടുകള്‍ കൊണ്ട് മുലവലിച്ചുകുടിച്ചു. 'കണ്ണാ, ആ ഗോപസ്ത്രീയുടെ ഒക്കത്തിരുന്ന് നിന്നെ നുണക്കുഴികളുള്ള ഒരു പെണ്‍കുട്ടി നോക്കുന്നതുകണ്ടോ? ഞാന്‍ നോക്കുമ്പോള്‍ അവള്‍ മുഖം മാറ്റുന്നതുകണ്ടോ? അതു രാധയാണ്. ആയിരം ഗോപസ്ത്രീകളുമൊത്ത് നീ കളിച്ചുനടക്കുമ്പോള്‍ നിന്നെക്കാണാതെ അലഞ്ഞുനടക്കുന്ന നിന്റെ കാമുകി. അവളില്‍ നിന്റെ ദാഹം തീരില്ല. രുഗ്മിണിയിലും സത്യഭാമയിലും ജാംബവതിയിലും നിന്റെ ദാഹം തീരില്ല. നിലയ്ക്കാത്ത നിന്റെ ദാഹം പതിനാറായിരത്തെട്ടു ഭാര്യമാരിലും തീരില്ല. കരള്‍ പിളര്‍ന്നുനല്‍കുന്ന സ്നേഹം കൊണ്ട് നിന്റെ ദാഹം ശമിപ്പിക്കാനാവാതെ ഗോപികമാരും രാജകുമാരിമാരും നിനക്കായി കാത്തിരിക്കും. എങ്കിലും സ്ത്രീകളില്‍ നിന്റെ ദാഹം തീരില്ലല്ലോ ഉണ്ണീ'.

കണ്ണന്‍ നിറുത്താതെ മുലകുടിച്ചുകൊണ്ടേയിരുന്നു. പൂതനയുടെ മുലകള്‍ വറ്റിവരണ്ടു. ശരീരത്തിലെ ജലാംശം വാര്‍ന്നുപോയി. വിഷത്തിന്റെ കുപ്പി അയഞ്ഞ അരക്കെട്ടിലിരുന്നു പിടച്ചു. പൂതന കണ്ണനെ വീണ്ടും തന്റെ ഇടതേ മുലയിലേയ്ക്കു മാറ്റി.

'മുലക്കണ്ണില്‍ കടിക്കാതെ കണ്ണാ, വരുന്നതു ചോരയാണല്ലോ'.

'അമ്മേ ദാഹം മാറുന്നില്ലല്ലോ'.

'സാരമില്ല. എന്റെ കണ്ണന്‍ വലിച്ചു കുടിച്ചോളൂ. നാളെ പടപാളയങ്ങളില്‍ രക്തം കൊണ്ടുനീ ആറാടുമ്പൊഴും നിന്റെ ദാഹം മാറില്ല. ചില ദാഹങ്ങള്‍ അങ്ങനെയാണ്. നിലയ്ക്കാദാഹങ്ങള്‍. പതിനെട്ട് അക്ഷൌഹിണികള്‍ നിന്റെ കണ്മുന്‍പില്‍ എരിഞ്ഞുതീരുമ്പൊഴും വീരന്മാരുടെ ചോരകൊണ്ട് ഗംഗചുവക്കുമ്പൊഴും ദാഹമൊടുങ്ങില്ല. അലയാഴിയില്‍ ഉണ്ണിയുടെ നാവു വരളും. ദാഹം അങ്ങനെയാണ്. തൊണ്ടയില്‍ കത്തുന്ന ദാഹം എത്രയെരിഞ്ഞിട്ടും വിശപ്പുതീരാത്ത തീപോലെയാണ്. എന്നിരുന്നാലും ഒരു മുട്ടുശാന്തിക്കെങ്കിലും എന്റെ ഉണ്ണി അമ്മയുടെ ചോര വലിച്ചു കുടിച്ചുകൊള്ളൂ. അമ്മയുടെ ശരീരത്തില്‍ ചോര ധാരാളമുണ്ടല്ലോ. കടിച്ച് ഈമ്പിക്കുടിച്ചുകൊള്ളൂ'

കൃഷ്ണന്റെ മണിച്ചുണ്ടുകള്‍ ചുവന്നു. വേനല്‍ക്കാലത്തെ നിളപോലെ പൂതനയുടെ ഞരമ്പുകള്‍ ചുരുങ്ങി. പൂതനയുടെ ചോര വറ്റി. സുന്ദരമായ മുഖവും തുടുത്ത കൈകളും വിളറി. കൃഷ്ണന്‍ മുലകുടി നിറുത്തി പൂതനയുടെ മുഖത്തേയ്ക്കു നോക്കി. 'അമ്മേ അമ്മ മരിച്ചുപോകുമല്ലോ'.

'സാരമില്ല, നീ കുടിച്ചുകൊള്ളൂ. മോന്റെ ദാഹം മാറട്ടെ'. അമ്മയ്ക്ക് ഇനി പറഞ്ഞുതരാന്‍ അധികമില്ലല്ലോ. എങ്കിലും ഓര്‍ക്കുക. കണ്ണാ നിന്റെ ജീവിതമാണു വലുത്. ഈ അമ്മയുടെ ജീവിതവും ശത്രുക്കളുടെയും മിത്രങ്ങളുടെയും ജീവിതവും രാധമാരും അന്ത:പുരവാസികളും ലോകാലോകങ്ങളൊക്കെയും അതുകഴിഞ്ഞേയുള്ളൂ. നിന്റെ ദാഹമാണു വലുത്. അതിലും വലുതായി ഒന്നുമില്ല'.

'അമ്മേ, അമ്മയുടെ ജീവിതം എന്റെ ചുണ്ടിലെരിക്കുന്നതെന്തിന്? കംസന്‍ കൊടുത്തുവിട്ട വിഷം മുലക്കണ്ണുകളില്‍ പുരട്ടാത്തതെന്തിന്?'

'ഉണ്ണീ അതാണു മാതൃത്വം. നീയൊരാണ്‍‌തരിയാണ്. അതുനിനക്കു മനസിലാവില്ല'. പൂതന കണ്ണന്റെ വായ തന്റെ വലത്തേ മുലയോടു ചേര്‍ത്തു.

'അമ്മേ ഈ പാലിനെന്താണു പച്ചനിറം'?
'അതെന്റെ ജീവനാണു കണ്ണാ‍. ഞരമ്പുകളില്‍ ചോര വറ്റിക്കഴിഞ്ഞു, മുലകളില്‍ പാല്‍ വറ്റിക്കഴിഞ്ഞു. ഇനി നിന്റെ ചുണ്ടില്‍ ചുരത്താന്‍ പച്ചനിറത്തിലൂറുന്ന അമ്മയുടെ പ്രാണനേ ബാക്കിയുള്ളല്ലോ'.

'അമ്മേ ഞാനീ കാളിന്ദി കുടിച്ചുവറ്റിക്കട്ടെ. സമുദ്രങ്ങളായ സമുദ്രങ്ങളൊക്കെയും ഞാന്‍ കുടിച്ചുവറ്റിക്കാം. അങ്ങനെ എന്റെ ദാഹമടങ്ങട്ടെ. അമ്മയുടെ പ്രാണനിലൂടെ എന്റെ ദാഹമടക്കുന്നതെന്തിന്?'.

'പോകരുതു മകനേ. നദിയുടെ ജലപാളികളില്‍ നീ ഊളിയിട്ടിറങ്ങുമ്പോള്‍ അമ്മയുടെ പേടി നിന്റെ ശ്വാസം വറ്റുമോ എന്നല്ല കണ്ണാ. ജലകന്യകമാരുടെ മായാലോകം കാണുമ്പോള്‍ തിരിച്ചുവരാതെ നീയീ ലോകം മറന്ന് ഒരു ജലകുമാരനായി ഭൂമിയെക്കാള്‍ നാലിരട്ടിയുള്ള സമുദ്രത്തില്‍ ചിരകാലം വാഴുമെന്നാണ്. അവിടെ മത്സ്യകന്യകമാരുടെ കൃഷ്ണനായി നീ‍ കടലിന്നുള്ളിലെ ദ്വാരകയില്‍ ശയിക്കുമ്പോള്‍, തിമിംഗലത്തെക്കാള്‍ വലിയ ജലകംസനെ വധിക്കുമ്പോള്‍, ഇവിടെ കണ്ണീരു വറ്റാതെ ഒരു രാധയും പൂക്കാതെ ഒരു വൃന്ദാവനവും കണ്ണടയ്ക്കാതെ ഒരു യശോദയും ബാക്കിയാവില്ലേ. സാരമില്ല, എന്റെ ഉണ്ണി പോവണ്ട. പച്ചദ്രവത്തിന്റെ ഉറവ വറ്റിയിട്ടില്ല. ഉണ്ണി വലിച്ചുകുടിച്ചുകൊള്ളൂ'.

കാവല്‍നിന്ന പട്ടി ഓരിയിട്ടുകൊണ്ട് ഓടിപ്പോയി. മരങ്ങളുടെ മറവില്‍ നിന്ന് ശരീരമില്ലാത്ത ഒരു കറുത്ത നിഴല്‍ നടന്നുവന്ന് പൂതനയുടെ തലയ്ക്കല്‍ നിന്നു. പൂതന ആ നിഴലിനെ നോക്കി ഒന്നുമന്ദഹസിച്ചു. ആര്‍ദ്രമായി ഉണ്ണിയുടെ മുഖത്തേയ്ക്കു നോക്കി. പിന്നീട് പൂതനയുടെ കണ്ണു ചിമ്മിയില്ല.

കണ്ണനെ തിരക്കി യശോദയും ഗോപസ്ത്രീകളും വന്നപ്പോള്‍ പ്രാണവേദന കൊണ്ട് പൂതനയുടെ കവിളുകള്‍ രാക്ഷസീയമായെങ്കിലും കണ്ണുകള്‍ വിടര്‍ന്നിരുന്നു. ചുണ്ടുകള്‍ കോടിയെങ്കിലും അവയില്‍ മാതൃത്വത്തിന്റെ പുഞ്ചിരി നിറഞ്ഞിരുന്നു. വീട്ടുമുറ്റത്ത് നറും മുലപ്പാലിന്റെ സുഗന്ധം പരന്നിരുന്നു. അപ്പൊഴും പൂതനയുടെ ശരീരത്തില്‍ ഇഴയുന്ന കണ്ണനെ വാരിയെടുത്ത് യശോദ കിണറ്റിന്‍ കരയിലേയ്ക്കു നടന്നു. കണ്ണന്‍ യശോദയുടെ കൈകളിലിരുന്നു കുറുകി. വസുദേവനും മറ്റു ഗോപന്മാരും പൂതനയുടെ ചുറ്റും കൂടി. പൂതനയുടെ അരയില്‍ തിരുകിയിരുന്ന തുറക്കാത്ത വിഷക്കുപ്പികണ്ട് രാക്ഷസി എന്ന് അലറിവിളിച്ചുകൊണ്ട് ജനക്കൂട്ടം ശവം ദഹിപ്പിക്കാന്‍ ചിതകൂട്ടി. കണ്ണന്‍ ഭാഗ്യത്തിനു കൊടിയ വിഷത്തില്‍ നിന്നും രക്ഷപെട്ടു എന്ന് ആഹ്ലാദിച്ച് ഗോപസ്ത്രീകള്‍ ആള്‍ക്കൂട്ടത്തില്‍ മധുരം വിളമ്പി. ചുറ്റും കൂടിനിന്ന സ്ത്രീകള്‍ക്കു യാത്രപറഞ്ഞ് ആരും കാണുന്നില്ല എന്നുതോന്നിയപ്പോള്‍ കിണറ്റില്‍ നിന്നും വെള്ളംകോരി മുലകളില്‍ പുരട്ടിയിരുന്ന കൈപ്പുനിറഞ്ഞ കാഞ്ഞിരച്ചാറ് യശോദ കഴുകിക്കളഞ്ഞു. മടിയില്‍ നിന്നും പൊതിതുറന്ന് വെണ്ണയെടുത്ത് മുലകളില്‍ പുരട്ടി. മരിച്ചുകിടക്കുന്ന പൂതനയുടെ നേര്‍ക്ക് അസൂയയോടെയും ഈര്‍ഷ്യയോടെയും നോക്കിക്കൊണ്ട് യശോദ കണ്ണനെയെടുത്ത് തന്റെ മുലക്കണ്ണുകളിലേയ്ക്ക് അടുപ്പിച്ചു. കൈകൊണ്ട് യശോദയുടെ മുലകളെ തള്ളിമാറ്റിക്കൊണ്ട് കണ്ണന്‍ പറഞ്ഞു. 'അമ്മേ എന്റെ ദാഹം മാറിയല്ലോ'.

11/17/2007

കൂയ്

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

11/16/2007

വിഷ്ണുമാഷിന്റെ കവിത, എന്റെ കഥ

വിഷ്ണുമാഷ് ഒരു കവിത അയച്ചുതന്ന് അതിനെ കഥയായി എഴുതാമോ എന്നു ചോദിച്ചു. അത്രയും ശ്രമിക്കാനുള്ള മനസ്ഥിതി ഇല്ലാത്തതുകൊണ്ട് കവിത അതേപടി ചേര്‍ക്കുന്നു. കവിതയുടെ ബാക്കിയായി എന്തൊക്കെ സംഭവിക്കാമെന്നു മാത്രം ഞാന്‍ കഥയായി എഴുതുന്നു.
- സ്നേഹത്തോടെ, സിമി.

വറുഗീസ്
======

വറുഗീസേ, വറുഗീസേ
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.

സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും

സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.

എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല,

അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.

എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.

രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?

എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല

പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.

ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.

അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?

വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...

ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....
(രചന: വിഷ്ണുപ്രസാദ്)

--------
ഭാഗം 2
--------

വറുഗീസിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലായിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലമുണ്ടായ സാധാരണ മരണം. പുകവലിയോ മദ്യപാനമോ ഇല്ലെങ്കിലും ഹൃദയസ്തംഭനം ഉണ്ടാവാമെന്നും കൊളസ്ട്രോള്‍ കൂടുതലുണ്ടായിരുന്ന വറുഗീസ് യഥാസമയം വ്യായാമം ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ ജീവിതം കൂടുതല്‍ നീണ്ടേനെ എന്നും കുടുംബ സുഹൃത്തായ ഡോക്ടര്‍ ജോസഫ് മരണവീട്ടിനു മുന്‍പില്‍ കൂടിനിന്ന പരിചയക്കാരോട് പറഞ്ഞു. ആകെ അസ്വാഭാവികമായി ഉണ്ടായിരുന്നത് വറുഗീസിന്റെ കട്ടിലിനു കീഴെ കിടന്ന ക്രൂശിതനായ ഈശോയുടെ ചിത്രമായിരുന്നു. ചിത്രം രൂക്ഷഗന്ധമുള്ള, മഞ്ഞനിറമുള്ള മൂത്രത്തില്‍ മുങ്ങിക്കിടന്നതായിരുന്നു ജനങ്ങളെ അസ്വസ്ഥരാക്കിയത്. സത്യക്രിസ്ത്യാനിയായ വറുഗീസ് വിചാരിച്ചുകൊണ്ട് ദൈവത്തിന്റെ ചിത്രത്തില്‍ ഒരിക്കലും മൂത്രം ഒഴിക്കില്ല എന്നും ഹൃദയസ്തംഭനത്തിന്റെ നിമിഷങ്ങളില്‍ അങ്ങനെ സംഭവിച്ചുപോയതാവാം എന്നും പള്ളിവികാരി പറഞ്ഞപ്പോള്‍ ജനക്കൂട്ടത്തിന്റെ കുശുകുശുപ്പ് അല്പം അടങ്ങി. എന്നിരുന്നാലും വെള്ളപ്പൂക്കളുള്ള നീല കിടക്കവിരിയും ആറിഞ്ചു കട്ടിയുള്ള ഡണ്‍ലപ്പ് മെത്തയും കടന്ന് കട്ടിലിന്റെ തടിപ്പലകയും കടന്ന് മഞ്ഞ മൂത്രം എങ്ങനെ കട്ടിലിനു താഴെക്കിടന്ന ചിത്രത്തില്‍ വീണു എന്ന് പള്ളിയില്‍ കയറാത്ത ചില ചെറുപ്പക്കാര്‍ കൂടിനിന്ന് കുശുകുശുത്തു. അയലത്തെ വീട്ടില്‍ നിന്നും വറുഗീസിന്റെ തലയ്ക്കല്‍ വെയ്ക്കാന്‍ മറ്റൊരു ദൈവത്തിന്റെ പടം കൊണ്ടുവന്നു. വറുഗീസിന്റെ മരണവീട് മറ്റെല്ലാ മരണവീടുകളെയും പോലെയായിരുന്നു. വഴിതെറ്റിപ്പോയെങ്കിലും മക്കള്‍ മൂന്നുപേരും വഴിതെറ്റാതെ വന്ന് വറുഗീസിന്റെ ശവശരീരത്തിനു മുന്‍പില്‍ അപ്പാ എന്നുവിളിച്ച് ഉച്ചത്തില്‍ കരഞ്ഞു. ഡോക്ടര്‍ ജോസഫ് പരേതന്റെ അടുത്തേയ്ക്കു വരുമ്പോള്‍ മാത്രം അല്പം കലങ്ങി കുറ്റബോധത്തോടെ കരച്ചില്‍ ഒതുക്കിയെങ്കിലും മറിയാമ്മയും നെഞ്ചത്തടിച്ച് അലമുറയിട്ടു കരഞ്ഞു. പള്ളി സിമിത്തേരിയില്‍ പ്രമാണിമാരുടെ കൂടെയായിരുന്നു വറുഗീസിനെ അടക്കം ചെയ്തത്. നല്ലവനായ വറുഗീസിനെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞുകൊണ്ട് നാട്ടുകാര്‍ പതിയെ കുഴിമാടത്തില്‍ നിന്നും പൊഴിഞ്ഞുപോയി.

--------
ഭാഗം 3
--------

സ്വര്‍ഗ്ഗത്തെപ്പറ്റി വര്‍ഗ്ഗീസിനുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ കുറെയൊക്കെ ശരിവെയ്ക്കുന്നതായിരുന്നു മരണശേഷം നടന്ന കാര്യങ്ങള്‍. സ്വര്‍ഗ്ഗകവാടത്തില്‍ നിന്ന വിശുദ്ധ പത്രോസ് വര്‍ഗീസിനെ കൈപിടിച്ച് സ്വര്‍ഗ്ഗത്തിന്റെ വഴിത്താരകളിലൂടെ നടത്തി. മനോഹരമായ ഏദന്‍ തോട്ടത്തില്‍ അപ്പോള്‍ ശിശിരമായിരുന്നു. മരങ്ങളും പൂച്ചെടികളുമെല്ലാം ഇലകളും പൂക്കളും അഴിച്ച് നഗ്നരായി നാണം മറയ്ക്കാനാവാതെ കൈകള്‍ വിരിച്ചു നിന്നു. മരങ്ങള്‍ക്കു കീഴെ അങ്ങിങ്ങായി പല വിശുദ്ധരും തപസ്സുചെയ്യുന്നുണ്ടായിരുന്നു. കുന്തിരിക്കത്തിന്റെയും ഉരുകിയ മെഴുകുതിരികളുടെയും ഗന്ധം ഏദന്‍ തോട്ടത്തില്‍ നിറഞ്ഞുനിന്നു. ശോകസുന്ദരമായ വാദ്യോപകരണസംഗീതം എവിടെനിന്നൊക്കെയോ പതിയെ ഒഴുകിവരുന്നുണ്ടായിരുന്നു. അപ്പൂപ്പന്‍ താടിപോലെ ഒരു മാലാഖ വറുഗീസിന്റെ മുന്‍പില്‍ക്കൂടെ പറന്നുപോയി.

ഒരു വലിയ വെളുത്ത മതില്‍ തോട്ടത്തിന്റെ വശത്തായി കണ്ടപ്പോള്‍ വറുഗീസിനു മതിലിനു അപ്പുറത്ത് എന്താണെന്ന് സംശയം തോന്നി. അതിനപ്പുറം നരകമാണെന്ന് വിശുദ്ധ പത്രോസ് മറുപടി പറഞ്ഞു. ഇഹലോകത്ത് ദുഷ്ടജീവിതം നയിച്ചവര്‍ നരകത്തില്‍ കിടന്നു നരകിക്കുന്നത് ഒരു നോക്കു കാണുമ്പോഴെങ്കിലും തന്റെ ജീവിതത്തിനു അര്‍ത്ഥം ഉണ്ടാവുമെന്ന് വറുഗീസ് ചിന്തിച്ചു. മതിലിനപ്പുറം കാണണമെന്ന് വറുഗീസ് വാശിപിടിച്ചു. നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ പത്രോസ് വറുഗീസിനെ മതിലിന്റെ കുറ്റിച്ചെടികള്‍ തിങ്ങി മറഞ്ഞ ഒരു ഭാഗത്തേയ്ക്കു കൊണ്ടുപോയി. അവിടെ പൊന്തക്കാടുകള്‍ക്കു നടുവില്‍ മതിലില്‍ കട്ടിക്കണ്ണാ‍ടിയിട്ട ഒരു വലിയ ജാലകം ഉണ്ടായിരുന്നു. ജാലകത്തില്‍ കൂടി നോക്കിയാല്‍ നരകത്തിന്റെ ഒരു വലിയ ഭാഗം കാണാമായിരുന്നു. വറുഗീസും പത്രോസും എത്തിവലിഞ്ഞ് നരകത്തിലേയ്ക്കു നോക്കി.

വറുഗീസിന്റെ അയല്‍ക്കാരനും ദുഷ്ടനുമായ ജൂഡ് നരകത്തില്‍ നാലു സുന്ദരിമാരുടെ നടുവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അല്‍‌പ്പവസ്ത്രധാരിയായ ഒരു സുന്ദരി മദ്യപിച്ച് ആടിയാടി ജൂഡിന്റെ മേലേയ്ക്കു വീഴുന്നുണ്ടായിരുന്നു. മറ്റു സുന്ദരിമാര്‍ പൊട്ടിച്ചിരിച്ച് അവളെ പിടിച്ചു നേരേ നിറുത്തി. അവരുടെ മുന്‍പില്‍ക്കൂടി രണ്ടു കമിതാക്കള്‍ ഒരു നാ‍ണവുമില്ലാതെ കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് കടന്നുപോയി. സാത്താന്‍ അതുവഴി ആറു കറുത്ത കുതിരകളെപ്പൂട്ടിയ ഒരു കറുത്ത കുതിരവണ്ടിയില്‍ പാഞ്ഞുവന്നു. സാത്താനെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് നരകത്തില്‍ മദ്യപിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ഒരു ചീമുട്ട വലിച്ചെറിഞ്ഞു. ചീമുട്ട കുതിരവണ്ടിയുടെ ജനാലയില്‍ പതിച്ച് പറ്റിപ്പിടിച്ച് താഴേയ്ക്ക് പതിയെ ഒലിച്ചിറങ്ങി. കുതിരവണ്ടി ഒന്നു വേഗതകുറച്ച് വീണ്ടും വേഗത്തില്‍ ഓടിച്ചുപോയി. നരകത്തിലെ തെരുമദ്ധ്യത്തില്‍ ഒരാള്‍ക്കൂട്ടം മദ്യക്കുപ്പികളുമായി തിങ്ങിനിന്നിരുന്നു. വലിയ രണ്ടു റൌഡിമാര്‍ തമ്മില്‍ ദ്വന്ദയുദ്ധം നടക്കുകയായിരുന്നു അവിടെ. ആളുകള്‍ ചേരിതിരിഞ്ഞ് റൌഡിമാരില്‍ ഓരോരുത്തരെ കയ്യടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചു. അതിനിടയില്‍ പെട്ടെന്നു തട്ടിക്കൂട്ടിയ ഒരു വേദിയില്‍ മയക്കുമരുന്നിനടിമകളായ കുറെ ഗായകര്‍ ഗാനമേള തുടങ്ങി. കറുത്ത പല്ലുകള്‍ കൊണ്ട് അലങ്കരിച്ച ഗിറ്റാറുകള്‍ അതീന്ദ്രിയങ്ങളായ ഇമ്പത്തില്‍ മുഴക്കിക്കൊണ്ട് അവര്‍ ആവേശപൂര്‍വ്വം പാടി. പാട്ടിനൊത്ത് സ്ത്രീകളും പുരുഷന്മാരും കെട്ടിമറിഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ജനക്കൂട്ടം അലറിവിളിച്ചു. ആരൊക്കെയോ യന്ത്രത്തോക്കുമായി ഓടിവന്ന് ആകാശത്തേയ്ക്കു വെടിവെച്ചെങ്കിലും സാത്താന്റെ കിങ്കരന്മാര്‍ അവരുടെ തോക്കുകള്‍ പിടിച്ചുവാങ്ങി പകരം മറ്റേതോ തോക്കുകള്‍ കൊടുത്തു. അതില്‍നിന്നും വെടിവെച്ചപ്പോള്‍ ആകാശത്ത് പല നിറങ്ങളില്‍ അമിട്ടുകള്‍ പൊട്ടി. ആള്‍ക്കൂട്ടത്തില്‍ നിന്നും വറുഗീസിന്റെ വീട്ടിനടുത്ത് താമസിച്ചിരുന്ന പണിക്കാരി മുന്നോട്ടുവന്ന് സ്വര്‍ഗ്ഗത്തെയും നരകത്തെയും വേര്‍തിരിക്കുന്ന കണ്ണാടി ജനാലയോടു ചേര്‍ന്നുനിന്നു. നാട്ടില്‍ തന്നെ കുപ്രസിദ്ധയായിരുന്ന അവളുടെ കല്ലന്‍ മുലകള്‍ എഴുന്ന് കണ്ണാടിയില്‍ അമര്‍ന്നുനിന്നു. കൈയുയര്‍ത്തി ആ മുലകളില്‍ തലോടണം എന്ന് വറുഗീസിനു തോന്നി എങ്കിലും കണ്ണാടിയും വിശുദ്ധ പത്രോസിന്റെ നോട്ടവും തടസ്സം നിന്നു. പെട്ടെന്ന് സാത്താന്റെ ഒരു കിങ്കരന്‍ ജനലിനു മുന്‍പില്‍ വന്ന് വിരല്‍ പതിയെ വീശിക്കൊണ്ട് വിശുദ്ധ പത്രോസിനോട് അരുത് എന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് ഒരു കറുത്ത കര്‍ട്ടന്‍ വലിച്ചിട്ട് നരകത്തിലേയ്ക്കുള്ള കാഴ്ച്ച അടച്ചു.

മരിച്ച ഏതോ നല്ല കുടുംബിനി അപ്പോള്‍ തോട്ടത്തിന്റെ ഇടവഴികളിലൂടെ ഓടി വര്‍ഗീസിന്റെ മുന്‍പില്‍ വന്നു കിതച്ചുനിന്നു. തോമസ് അല്ലേ എന്നുചോദിച്ച് അവര്‍ ഒരുനിമിഷം പ്രതീക്ഷയോടെ വറുഗീസിന്റെ മുഖത്തേയ്ക്കു നോക്കി. എന്നിട്ട് കരഞ്ഞുകൊണ്ട് മറ്റൊരിടവഴിയിലൂടെ ഓടിപ്പോയി. അവരുടെ ഭര്‍ത്താവ് നരകത്തിലാണ് എന്ന് വിശുദ്ധ പത്രോസ് വറുഗീസിനു വിശദീകരിച്ചുകൊടുത്തു. പിന്നാലെ ഇടവഴികളില്‍ എവിടെനിന്നൊക്കെയോ ആര്‍ത്തനാദങ്ങള്‍ സ്വര്‍ഗ്ഗത്തിന്റെ പ്രശാന്തതയെ ഭേദിച്ചുകൊണ്ട് ഉയര്‍ന്നുതാണു. ഒരേ കരച്ചില്‍ പല വഴികളിലും പല മുഖങ്ങളിലും പ്രതിഫലിച്ചതുകൊണ്ടാവാം, ഒരേ സമയം തന്നെ അവയെല്ലാം അടങ്ങി താണ് വീണ്ടും നിശബ്ദമായി.

തോട്ടത്തിനു നടുവില്‍ ഒരു ജലാശയത്തിനു മുന്‍പില്‍ അരയന്നങ്ങള്‍ക്കു തീറ്റകൊടുത്തുകൊണ്ട് നരച്ചതാടിയുള്ള ഒരു വൃദ്ധന്‍ ഇരിക്കുന്നുണ്ടായിരുന്നു. “ദൈവമേ, വര്‍ഗ്ഗീസ്“ എന്ന് വിശുദ്ധ പത്രോസ് പതിയെ പറഞ്ഞു. ദൈവം പതുക്കെ വടികുത്തി എഴുന്നേറ്റു. ഇണയറ്റ മാലാഖമാര്‍ കിന്നരിത്തലപ്പാവുകളും വെച്ച് വികാരമറ്റ മുഖങ്ങളോടെ ദൈവത്തിന്റെ തലയ്ക്കുമുകളില്‍ പൂമ്പാറ്റകളെപ്പോലെ പറന്നുനടന്നു. വറുഗീസിനു കടുത്ത നിരാശതോന്നി. “ദൈവമേ, നരകം..“ - വര്‍ഗീസ് ചോദ്യഭാവത്തില്‍ ദൈവത്തിന്റെ മുഖത്തേയ്ക്കു നോക്കി. ദൈവം വിഷാദത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ വര്‍ഗ്ഗീസിനെയും വിശുദ്ധ പത്രോസിനെയും കൈവീശി യാത്രയാക്കി. എന്നിട്ട് അരയന്നങ്ങള്‍ക്കു തീറ്റകൊടുക്കാന്‍ തിരിഞ്ഞു. നിരാശയോടെ തിരിഞ്ഞുനടക്കുമ്പോഴും ദൈവത്തിന്റെ വസ്ത്രത്തില്‍ നിന്നും വന്ന കടുത്ത മൂത്രനാറ്റം വറുഗീസിന്റെ മൂക്കുതുളയ്ക്കുന്നുണ്ടായിരുന്നു.

Google