സിമിയുടെ ബ്ലോഗ്

12/13/2008

അംനീഷ്യ



ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്.

കട്ടിത്തലയണകൊണ്ട് മൂക്കും വായും അടച്ചുപിടിച്ച് കൈമുട്ടുകുത്തി മുഖത്തമര്‍ത്തണം, ശക്തിയായി അമുക്കണം, പിടിവിടാതെ പിടഞ്ഞുപിടഞ്ഞ് കൈനഖം കൊണ്ട് ഇര സ്വന്തം ശരീരം വലിച്ചുകീറുന്നതവഗണിച്ച്, കൈത്തണ്ടയില്‍ മരണപ്പിടിത്തം പിടിക്കുന്നതവഗണിച്ച്, തുറിച്ച് പുറത്തുചാടാന്‍ തുള്ളുന്ന ചോരക്കണ്ണുകളെ അവഗണിച്ച് - തലയണ അമര്‍ത്തിപ്പിടിക്കുമ്പോള്‍ പ്രാണന്‍ പുറത്തുവരുന്നത് മൂക്കിലൂടെയോ വായിലൂടെയോ? - ആത്മാവ് നീലജ്വാലപോലെ വായുവില്‍ ഉയരാതെ തലയണയിലെ പഴന്തുണികള്‍ക്കിടയില്‍ കുടുങ്ങിപ്പോയിക്കാണണം - തലയണ ഞാന്‍ ദൂരെയെറിഞ്ഞു - പിഞ്ഞിയ വിടവിലൂടെ അകത്തുനിന്നും ചുവന്ന പഴന്തുണികള്‍ പുറത്തുചാടുന്നു - നീളുന്ന ചുവന്ന നാവുപോലെ - ഞാന്‍ ശവത്തിന്റെ കൈകാലുകള്‍ നേരെയാക്കി - സ്വാഭാവിക മരണം - എന്തിനാണ് എന്നെ ജയിലിലടച്ചത്?

ഇളംനീല ആസ്ബസ്റ്റോസ് തകിടുകൊണ്ടുള്ള ജയിലിന്റെ പുറംവാതിലില്‍ ഒരു ചുവന്ന ചതുരമുണ്ട്. മീശയുള്ള പോലീസുകാരന്‍ പാളിതാഴ്ത്തി നരച്ച കഷണ്ടിത്തല കാണിച്ചു. കിരുകിരാ ശബ്ദത്തോടെ - എല്ലാ വാതിലുകള്‍ക്കും ഈ ശബ്ദമുണ്ടോ - വാതില്‍ തുറന്ന് ഒരക്ഷരം മിണ്ടാതെ അവര്‍ എന്നെ അകത്തേയ്ക്കു നടത്തി. തന്ന പ്ലാസ്റ്റിക്ക് കൂടുതുറന്ന് ഞാന്‍ നരച്ച വെള്ള വസ്ത്രം ധരിച്ചു. കൈ വിയര്‍ക്കുന്നു, ഷര്‍ട്ടില്‍ തുടച്ചപ്പോള്‍ ചുവന്ന നിറം പുരണ്ടു. എനിക്കിനി പേരില്ല, നമ്പറേയുള്ളൂ. നമ്പര്‍ 666.

ജയിലിന്റെ നടുവില്‍ പൊള്ളുന്ന വെയിലാണ്. വെയിലിനു നടുവില്‍ ഒരു ചതുരം. അതില്‍ പറ്റംകൂടിനില്‍ക്കുന്ന കണ്ണുകള്‍ - ക്ഷീണിച്ച കണ്ണുകള്‍‍, കൂര്‍ത്ത കണ്ണുകള്‍, വിരണ്ട കണ്ണുകള്‍, മയങ്ങുന്ന കണ്ണുകള്‍, കുഴിഞ്ഞ കണ്ണുകള്‍, ചിരിക്കുന്ന കണ്ണുകള്‍, നിലവിളിക്കുന്ന കണ്ണുകള്‍, തുറിച്ച കണ്ണുകള്‍, അലറുന്ന കണ്ണുകള്‍ എന്നെ നോക്കുന്നു. കൊലപ്പുള്ളിയാണ്. തലയണകൊണ്ടു ഞെരിച്ചുഞെരിച്ച്, പ്രാണന്‍ പിഴിഞ്ഞുപിഴിഞ്ഞ് - ആരാണ് ഇടതുകയ്യില്‍ ഇറുക്കിപ്പിടിച്ച് എന്നെ നടത്തുന്നത്? - കഫവും രക്തവും തലയണയില്‍ കട്ടിപിടിച്ചുകിടന്നു - എന്റെ മുറി - ലോക്കപ്പ് - സെല്ല് - ചതുരം - ഇരുമ്പഴികള്‍ക്കുള്ളില്‍ ഇരുട്ട് ഇടതുവശത്താണ്. പോലീസുകാരന്‍ കൈത്തണ്ടയിലെ ലോഹപ്പൂട്ട് ഊരി, സ്വതന്ത്രമായ കൈകള്‍ പിടഞ്ഞു. മുറിക്കുള്ളിലെ ഇരുട്ടില്‍ കണ്ണു പഴകി, തണുത്ത നിലം. രണ്ടു കട്ടില്‍. ഒന്നില്‍ എനിക്കുള്ള പുതപ്പ്, പഴകിയ പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം, ഭക്ഷണത്തിനുള്ള പാത്രം, മൂത്രമൊഴിക്കാനുള്ള പാത്രം - മറ്റേതില്‍ പറ്റെവെട്ടിയ വെള്ളത്താടിയുള്ള വൃദ്ധന്‍ ചിരിക്കുന്നു. ഇത് ജയിലാണ്. ലോഹക്കൂടാണ്. അഴികളാണ്, പാരതന്ത്ര്യമാണ് - വൃദ്ധന്‍ ചിരിക്കുന്നു. ഞാന്‍ ഇരുന്നു. “എന്താ അമ്മാവന്റെ പേര്?”

“പേരോ? എനിക്കറിയില്ല മോനേ”
“ഉം”.

ഇരുമ്പഴികളോട് ചേര്‍ന്ന് പേടിപിടിച്ച കണ്ണുകളുള്ള മെലിഞ്ഞ കുറിയ മനുഷ്യന്‍ ഒട്ടിനിന്നു. “അങ്ങോരുടെ പേര് ശങ്കരന് പിള്ള‍. പഴയ കൊലപ്പുള്ളിയാ. ഒന്നും ഓര്‍മ്മയില്ല”. അപ്പൂപ്പന്‍ വീണ്ടും ചിരിച്ചു. വെളുത്ത നിഷ്കളങ്കമായ ചിരി. പാല്‍പ്പുഞ്ചിരി. “മോന്റെ പേരെന്താ?”. ചെവിതുളയ്ക്കുന്ന മണിയടിച്ചു. പോലീസുകാരന്‍ വന്ന് വാതില്‍ തുറന്നു. ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. ശങ്കരന്‍ പിള്ള പുറത്തിറങ്ങിയില്ല. നോക്കിയപ്പോള്‍ വീണ്ടും ചിരിച്ചു. നടുമുറ്റത്ത് ആള്‍ക്കൂട്ടം. കൂട്ടം കൂടി നില്‍ക്കുന്നവര്‍ മാറിമാറി ഒരാളുടെ ചെകിടത്ത് അടിക്കുകയാണ്. അടികൊണ്ടയാള്‍ വീഴുന്നു, എഴുന്നേല്‍ക്കുന്നു, അടിച്ചവരും അടികൊണ്ടവനും ചിരിക്കുന്നു. വീണ്ടും അടിക്കുന്നു. ഞാന്‍ അരികത്തുചെന്നപ്പോള്‍ അവര്‍ അടി നിറുത്തി. അടികൊള്ളുന്നവന്‍ ചെവിട് തടവിത്തടവി വേച്ചുവേച്ചു വന്നു. “ഇതൊക്കെയല്ലേ ഇവിടത്തെ ഒരു സന്തോഷം. ചേട്ടന് എന്നെ അടിക്കണോ?”

അടിക്കണോ? കയ്യില്‍ ചോരയാണ്. തലയണ കുതിര്‍ന്നുപോയി. വിരലുകള്‍ ഒട്ടുന്നു. കാലുകള്‍ പിടഞ്ഞുകുതിച്ച്, ശരീരം വില്ലുപോലെ വളഞ്ഞ്, നിവര്‍ന്ന്, കരയില്‍ പിടിച്ചിട്ട വെളുത്ത മത്സ്യം പിടച്ചുപിടച്ച്, പിടിവിടരുത്, വിടരുത്, വിടരുത് - വീണ്ടും മണിയടിച്ചു. പേടിപിടിച്ച കണ്ണുകള്‍ വീണ്ടും അടുത്തുവന്നു.

“എന്റെ പേര് ബാബു. കൊലപ്പുള്ളിയാണല്ലേ”.
“അതെ”.
“എങ്ങനെയാ കൊന്നത്?”
“ശ്വാസം മുട്ടിച്ച്”

“ഉവ്വോ, നിങ്ങടെ സെല്ലില്‍ കിടക്കുന്ന ശങ്കരന്‍ പിള്ളയും അങ്ങനെതന്നെയാ ഇതിനകത്തെത്തിയത്. പത്തു മുപ്പത് കൊല്ലമായി. അയാളുടെ കാര്യം സാറമ്മാര്‍ മറന്നുപോയി. അയാളും മറന്നുപോയി. അയാള്‍ എല്ലാം മറന്നുപോയെന്നേ. ഒരു തരം കൂടിയ മറവി. വല്ലൊ മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടാക്കാമായിരുന്നു”

ബാബു പോയി. ഇരുമ്പഴികള്‍ തുരുമ്പുപിടിച്ചിരിക്കുന്നു. രണ്ടെണ്ണം പിടിച്ച് വളയ്ക്കാന്‍ നോക്കി - ബലമുണ്ട്. അവയില്‍ പല കൈപ്പാടുകളും അമര്‍ന്നുകിടക്കുന്നു. മുകളില്‍ മച്ചിനോട് ചേര്‍ന്ന് ഒരു ചെറിയ കിളിവാതിലേയുള്ളൂ. സെല്ലിനുള്ളിലെ വായു ഉള്ളില്‍ തന്നെ വട്ടം കറങ്ങുന്നു. പുറത്തുപോവാനാവാതെ കട്ടപിടിക്കുന്നു. മൂത്രത്തിന്റെ നേര്‍ത്ത ഗന്ധമുണ്ട്. മൂക്കും വായുമമര്‍ത്തി ശ്വാസം മുട്ടുമ്പോള്‍ മൂത്രം പോവും. ചോര ഒട്ടുന്നു. കൈ കഴുകണം. ഞാന്‍ കമ്പിയഴിയില്‍ പാത്രം കൊണ്ട് തട്ടി ശബ്ദമുണ്ടാക്കി. പുറത്തുപോവണം. തിരിഞ്ഞുനോക്കിയപ്പോള്‍ കിഴവന്‍ കിടന്നുകൊണ്ട് ചിരിക്കുന്നു. ചുണ്ടനക്കി ചോദിക്കുന്നു. “ആരാ?”. നേരത്തേ ഞാന്‍ മുറിയിലെത്തിയത് കിഴവന്‍ മറന്നുപോയിരിക്കുന്നു. എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ - ഓര്‍മ്മക്കുറവ് എന്തൊരനുഗ്രഹമാണ്.

കൈ സോപ്പിട്ട് കഴുകിയിട്ടും ചോര ഒട്ടുന്നു. ഒരു വിധത്തില്‍ തുടച്ച് ഞാന്‍ മുറിയിലെത്തി. കിഴവന്‍ കട്ടിലില്‍ കുന്തിച്ചിരിക്കുന്നു. കൈകളിലെ തളര്‍ന്ന ഞരമ്പുകള്‍ക്ക് നേര്‍മ്മ. വിരിഞ്ഞ നെറ്റിയില്‍ വെള്ളിരോമങ്ങള്‍. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട. “അമ്മാവാ, നിങ്ങള്‍ക്ക് വീട്ടിലാരുമില്ലേ?”

“ഞാനിവിടെയാ താമസം മോനേ”
“ആരുമില്ലേ വിളിച്ചോണ്ടുപോവാന്‍?”
“എനിക്ക് ആരെയും അറിയില്ല”

ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. കണ്ണുകളടയ്ക്കുമ്പോള്‍ തലയ്ക്കകത്ത് മുറി. മങ്ങിയ വെളിച്ചത്തില്‍ ചുവന്ന നിറത്തില്‍ ഒരു ശരീരം കിടന്നു പിടയുന്നു. ഓര്‍മ്മകളാണ്. കഴുകിക്കളയണം. ഒരു ബക്കറ്റില്‍ ഡെറ്റോള്‍ കലക്കി കുളിക്കണം. ഉറങ്ങണം - എത്ര ദിവസമായി എന്നറിയില്ല. കണ്ണുകള്‍ തൂങ്ങുന്നു. വീണ്ടും കിഴവനെ നോക്കി. അയാള്‍ എന്നെ കണ്ടിട്ടില്ലാത്തതുപോലെ അമ്പരന്നു നോക്കി. “ആരാ?”

“കിഴവാ, നിങ്ങളുടെ നാടെവിടെയാ?”
“എനിക്കറിയില്ല മോനേ”
“നിങ്ങളുടെ മക്കളുടെ പേരെന്താ?”
“മക്കളോ?”
“നിങ്ങള്‍ക്കൊന്നും ഓര്‍മ്മയില്ലേ?”
“ആരാ?”

പുറത്തുപോവാത്ത ശ്വാസം എവിടെയാണ് കുടുങ്ങിക്കിടക്കുക? തൊണ്ടയിലോ? നെഞ്ചിന്‍‌കൂടിലോ? എല്ലാം മറക്കണം, ഉറങ്ങണം, ഉറങ്ങണം. പാറാവുകാരില്‍ ആരോ ലൈറ്റ് അണച്ചു. മുറിയിലെ സീറോവാട്ട് ബള്‍ബ് മാത്രം അണയാതെ കിടന്നു. അതിന് ചുവട്ടില്‍ ഒരു പല്ലി പ്രതിമപോലെയിരിക്കുന്നു. പല്ലിക്കണ്ണുകള്‍ അനങ്ങുന്നില്ല. ചത്ത പല്ലി ചുമരില്‍ ഒട്ടിയിരിക്കുമോ? അതോ റബ്ബര്‍ പിടിത്തം വിട്ട് നിലത്തേയ്ക്ക് അടര്‍ന്നുവീഴുമോ? ചാരനിറമുള്ള ഒരു പ്രാണി ലൈറ്റിനു ചുറ്റും പറക്കുന്നു. പൊടിപിടിച്ച ചിറകുകള്‍ വീശി വായുവില്‍ അസമവൃത്തങ്ങള്‍ വരച്ച് അത് ചുമരിലൊരിടത്തിരുന്നു. നനുത്ത മുഖമുയര്‍ത്തി പ്രാണി പല്ലിയെ നോക്കി. ശിശുവിനെപ്പോലെ ചിരിച്ചു. പല്ലി അനങ്ങിയില്ല. പ്രാണിയുടെ വെള്ളിത്താടി വിറച്ചു. അതിന്റെ വെള്ളപ്പിരികങ്ങള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട വിറച്ചു. പല്ലി നിശബ്ദമായി ചോദിച്ചു. “നിങ്ങള്‍ക്കെന്നെ ഓര്‍മ്മയില്ലേ?”

പ്രാണി ചിറകുകള്‍ കുടഞ്ഞു. വീണ്ടും ചിരിച്ചു. “ഇല്ലല്ലോ. എനിക്കൊന്നും ഓര്‍മ്മയില്ല. ഇന്നലെ ഓര്‍മ്മയില്ല. ഇന്ന് ഓര്‍മ്മയില്ല. നിന്നെ ഓര്‍മ്മയില്ല. ഒന്നും ഓര്‍മ്മയില്ല. ഓര്‍ക്കാതിരിക്കുന്നത് എന്തൊരു സുഖമാണ്!”

പല്ലിയുടെ തലച്ചോറില്‍ മിന്നല്‍പ്പിണറുകള്‍ പുളഞ്ഞു. ഓര്‍ക്കാതിരിക്കുന്നതിന്റെ സുഖം. ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതിന്റെ സുഖം. മറവിയുടെ സുഖം. കഴുത്തില്‍ കൈക്കുഴയമര്‍ത്തുമ്പോള്‍ പിടഞ്ഞുപിടഞ്ഞ് - പല്ലിയുടെ കണ്ണുകള്‍ കുഴഞ്ഞു. പല്ലിക്ക് ഉറക്കമില്ല. പ്രാണി വീണ്ടും ചിരിച്ചു. മിന്നല്‍ പോലെ പല്ലിയുടെ നാവു ചലിച്ചു, കൂര്‍ത്ത അരിപ്പല്ലുകള്‍ക്കിടയിലിരുന്ന് പ്രാണി പിടഞ്ഞു, ചിറകുകളില്‍ നിന്നും വേര്‍പെട്ട്, കാലുകളില്ലാതെ, ഉടലില്ലാതെ, പ്രാണിത്തല ചിരിച്ചു, അതിലെ വെള്ളിരോമങ്ങള്‍ എഴുന്നുനിന്നു, “എനിക്കൊന്നും ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ”.

ഓര്‍മ്മകളില്ലാതെ ഞാന്‍ സുഖമായി ഉറങ്ങി.

കമ്പിയഴികളില്‍ക്കൂടി അകത്തുകടന്ന പ്രഭാതത്തില്‍ ജയിലിലെ സെല്ലില്‍ ഇരുമ്പുകട്ടിലില്‍ വൃദ്ധന്‍ ചത്തുകിടന്നു. ഒന്നുമറിയാതെ, ഉറക്കത്തില്‍ സംഭവിച്ച സ്വാഭാവിക മരണം. വായില്‍ നിന്നും പുറത്തേയ്ക്കൊഴുകിയ കഫവും രക്തവും മെത്തയിലേയ്ക്കു പടര്‍ന്നുകിടന്നു. മഞ്ഞനിറമുള്ള നരച്ച തലയണ രക്തത്തില്‍ക്കുതിര്‍ന്ന് അല്പം മാറി നിലത്തുകിടന്നു.

ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്. ശങ്കരന്‍ പിള്ള എന്ന കിഴവനെ.

11/12/2008

പോത്ത്

ഒരു കഥ - ചിന്തയില്‍ വായിക്കു.

10/27/2008

പുസ്തക പ്രകാശനം


(ഇടതുനിന്നും വലതേയ്ക്ക് - ഡി. വിനയചന്ദ്രൻ, റെയ്ൻബോ രാജേഷ്, കാക്കനാടൻ, ഞാൻ, ബി. മുരളി) - തുളസി ഒപ്പിയ ചിത്രം.

അങ്ങനെ പുസ്തകം പുറത്തിറങ്ങി.

ഇന്ന് വൈകുന്നേരം കാക്കനാടൻ ബി.മുരളിക്ക് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡി. വിനയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. റെയിൻബോ രാജേഷ് സ്വാഗതം പറഞ്ഞു, മനു ഗോപാൽ ആശംസകളർപ്പിച്ച് ഒരു കഥ വായിച്ചു. ഞാൻ നന്ദി പറഞ്ഞു.

പുസ്തകം വാങ്ങേണ്ടവർക്ക് മോബ് ചാനലിൽ നിന്നോ സ്മാർട്ട് നീ‍ഡ്സിൽ നിന്നോ വാങ്ങാവുന്നതാണ്. റെയ്ൻബോയുടെ ചെങ്ങന്നൂരുള്ള ഓഫീസിൽ നിന്നും പുസ്തകം വാങ്ങാം. യു.എ.ഇ-ഇൽ പുസ്തകം ആവശ്യമുള്ളവർ എനിക്ക് ഒരു മെയിൽ അയയ്ക്കൂ.

10/26/2008

കക്കയം

കോഴിക്കോട് നഗരത്തില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. ഡാമിലേയ്ക്ക് പോകുന്ന വഴി കാടാണ്. ഇടതുവശത്തായി ആ‍കാശം മറച്ചുനില്‍ക്കുന്ന വന്മരങ്ങളുടെ ഇടയില്‍ അല്പം അകത്തേയ്ക്കു ചെന്നാല്‍ ഒരു ചെറിയ കെട്ടിടം കാണാം. അതാണ് കക്കയം കാമ്പ്. ആളനക്കം കുറഞ്ഞ ഒരു പഴയ കെട്ടിടം. അത്രയേ ഉള്ളൂ.

തുരുമ്പുപിടിച്ച ഗേറ്റ് കടക്കുമ്പോള്‍ ചീഞ്ഞ ഇലകളുടെ പതുപതുപ്പും മണവുമുള്ള ഇടവഴി കെട്ടിടത്തിലേയ്ക്കു നീളുന്നു. വലിയ വളപ്പില്‍ ഉയര്‍നുനിന്ന മഹോഗണിമരങ്ങളുടെ പുറമ്പട്ടകളില്‍ മുറിവടയാളങ്ങളില്ല. പാതയില്‍ പൊട്ടിയ ചെരുപ്പുകളോ തുരുമ്പിച്ച വാക്കത്തികളോ കിടക്കുന്നില്ല. കെട്ടിടത്തിന്റെ വിളറിയ മഞ്ഞച്ചായമടിച്ച ചുമരില്‍ ചുമരില്‍ ചോര പുരണ്ടിട്ടില്ല. ചുറ്റും സൌന്ദര്യമാണ്. സ്റ്റേഷനു മുന്‍പിലെ പൂന്തോട്ടത്തില്‍ മനോഹരമായ റോസാപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു. അല്പം ദൂരെയായി ചക്രങ്ങളില്ലാതെ തുരുമ്പിച്ചുകിടക്കുന്ന പോലീസ് വാഹനത്തിന്റെ അസ്ഥികൂടത്തില്‍ പടര്‍ന്നുകയറിയ മുല്ലവള്ളികള്‍ പൂത്തുനില്‍ക്കുന്നു. മഞ്ഞ് മേഘം പോലെ കെട്ടിടത്തെ ചൂഴ്ന്നുനില്‍ക്കുന്നു. ഇന്‍സ്പെക്ടറുടെ മുറി പുറത്തുനിന്നും താഴിട്ട് പൂട്ടിയിരിക്കുന്നു. അതിനു മുന്‍പില്‍ ഒരു പീഠത്തില്‍ പാറാവുകാരന്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നു.

ക്രമമായ ശ്വാസോച്ഛ്വാസത്തില്‍ പാറാവുകാരന്റെ കൊമ്പന്മീശ വിറയ്ക്കുന്നുണ്ടായിരുന്നു. സുനില്‍ ചുമച്ചു. ഞങ്ങളെ നോക്കാന്‍ തുറന്ന പാറാവുകാരന്റെ കണ്ണുകള്‍ അകത്തേയ്ക്ക് കുഴിഞ്ഞ് പീളകെട്ടിയിരുന്നു. തുരുമ്പുപിടിച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ഏമാന്‍ സ്ഥലത്തില്ല. നാളെ വാ”.
“സര്‍, ഞങ്ങള്‍ പത്രത്തില്‍ നിന്നാണ്. ക്യാമ്പ് ഒന്നു ചുറ്റി കണ്ടോട്ടേ?”.
“നാളേ വരൂ, ഇന്ന് പറ്റില്ല”.
സുനില്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ നിന്നും വിത്സ് പാക്കറ്റ് പുറത്തെടുത്തു. പോലീസുകാരന് നേരേ നീട്ടിയ സിഗരറ്റ് അയാള്‍ വാങ്ങിയെങ്കിലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചതേയുള്ളൂ. സിഗരറ്റ് കത്തിക്കാന്‍ ലൈറ്ററില്ല. “സര്‍, തീപ്പട്ടി കാണുമോ?”

പോലീസുകാരന്‍ അലോസരത്തോടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. പാന്‍സിന്റെ മുന്‍പോക്കറ്റില്‍ നിന്നും മഞ്ഞ ലേബലൊട്ടിച്ച തീപ്പട്ടി പുറത്തെടുത്തു. അത് തുറന്ന് കത്തിക്കാനായി കൊള്ളിയെടുത്ത നിമിഷത്തില്‍ എല്ലുദ്രവിപ്പിക്കുന്ന നീണ്ട നിലവിളി കെട്ടിടത്തിനുള്ളില്‍ നിന്നുയര്‍ന്നു. അതിന്റെ ആവൃത്തിയില്‍ കെട്ടിടത്തിന്റെ ചുമരില്‍ തൂങ്ങിനിന്ന പഴയ കലണ്ടര്‍ വിറച്ചു. തുടങ്ങിയതുപോലെതന്നെ നിലവിളി പൊടുന്നനെ നിന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ പോലീസുകാരന്‍ സിഗരറ്റിനു തീ കൊളുത്തി, കത്തുന്ന കൊള്ളി സുനിലിന് നേര്‍ക്കുനീട്ടി. മരവിച്ചുനിന്ന സുനില്‍ ഞെട്ടിയതുപോലെ പെട്ടെന്ന് സിഗരറ്റ് കത്തിച്ചു. “അതാരുടെ ശബ്ദമാണ്?”. “ആ, ചത്തുപോയ ഏതോ ഒരു - നിങ്ങള്‍ പോണം”. സുനിലിന്റെ കണ്ണുകള്‍ ശൂന്യമായി. പോലീസുകാരന്‍ സിഗരറ്റ് ചുണ്ടുകൊണ്ട് കടിച്ചുപിടിച്ച് സാവധാനത്തില്‍ അകത്തേയ്ക്കു വലിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും പുക ഒഴുകി തണുത്ത അന്തരീക്ഷത്തില്‍ കെട്ടിനിന്നു. “ആരാണ് സര്‍?”. “ആ, ഏതോ ഒരുത്തന്‍. അവനൊന്നും തന്തയുമില്ല, തള്ളയുമില്ല, പേരുമില്ല. പോണം മിസ്റ്റര്‍”.

ഗേറ്റു കടന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ പാറാവുകാരന്‍ ചുമരില്‍ ചാഞ്ഞിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. മഞ്ഞും മരങ്ങളും കെട്ടിടവും ഉറങ്ങുന്നുണ്ടായിരുന്നു.

10/22/2008

മരണത്തിന്റെ വക്കില്‍ നിന്നും ഒരു യുവതി രക്ഷപെടുന്നു

കഴിഞ്ഞ ഈദ് അവധിയ്ക്ക് ഞങ്ങള്‍ രണ്ടുപേര്‍ ഒമാനില്‍ പോയി. മസ്കറ്റില്‍ താമസിക്കുന്ന കൂട്ടുകാരനുമൊത്ത് ഒമാനിലെ ഒരു വലിയ പ്രദേശമാകെ മൂന്നു ദിവസം ഞങ്ങള്‍ ഡ്രൈവ് ചെയ്തു. തിവി എന്ന കടലോര ഗ്രാമം, സൂര്‍ എന്ന പുരാതന തുറമുഖനഗരം, വലിയ കടലാമകള്‍ മുട്ടയിടാന്‍ വരുന്ന റാസ് അല്‍-ജിന്‍സ് എന്ന സംരക്ഷിത തീരം, വാദി അല്‍-കബീര്‍ എന്ന സുന്ദരമാ‍യ കാട്ടുറവ, വാദി ബനി-ഖാലിദ്, നിസ്വ എന്ന പഴയ നഗരവും കോട്ടയും, ഇതെല്ലാം ആസ്വദിച്ച് ഒടുവില്‍ ജബല്‍-ഷംസ് എന്ന മലയുടെ അടിവാരത്തിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 2900 മീറ്റര്‍ ഉയരമുള്ള ഈ മല ഒമാനിലെ ഏറ്റവും ഉയരം കൂടിയ ഭൂ‍പ്രദേശമാണ്. 4-വീല്‍ ഡ്രൈവ് വാഹനങ്ങളെ മാത്രമേ മുകളിലേയ്ക്ക് കടത്തിവിടുകയുള്ളൂ. അത്രയും ചരിവു കൂടിയ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. ഞങ്ങള്‍ മലമുടിയിലേയ്ക്ക് വണ്ടിയോടിച്ചു. മുകളില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തിട്ട് നടന്നുതുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ കൂട്ടുകാരെക്കാള്‍ പിറകിലായി. മലയിടുക്കുകളില്‍ പഴയ നാഗരികതയുടെ അവശിഷ്ടങ്ങള്‍, ചെങ്കല്‍ വീടുകള്‍, കാട്ടാടുകള്‍, ഇവയ്ക്കിടയിലൂടെ നടന്ന് ഒരു കൊക്കയുടെ അടുത്തെത്തി. ഒരു ചെറിയ കരച്ചില്‍ കേള്‍ക്കുന്നതുപോലെ.

ഞാന്‍ ശബ്ദം കേട്ട ദിക്കിലേയ്ക്ക് നടന്നു. ഒരു യുവതി കൊക്കയുടെ വക്കില്‍ നിന്ന് കരയുകയാണ്. ആത്മഹത്യ ചെയ്യാന്‍ വന്നതാവണം. ധൈര്യമില്ലാതെ ചാടാനും വയ്യ, തിരിയാനും വയ്യ എന്ന അവസ്ഥയിലാണ്. എനിക്കു വിചിത്രമായി തോന്നിയത് അല്പം വട്ടമുഖമുള്ള ഈ പെണ്‍കുട്ടി ഒരു കസവുസാരി ഉടുത്തിരിക്കുന്നു എന്നതാണ്. കയ്യിലും കാതിലും അലങ്കാരങ്ങള്‍ അണിഞ്ഞിട്ടുണ്ട്, സുന്ദരിയാണ് - ഈ പ്രവാസഭൂമിയില്‍, വരണ്ട ലോകത്തിന്റെ ഒരു കോണില്‍, ഓണം കേറാമൂലയില്‍ ഒരു മലയാളി യുവതി - ഈശ്വരാ, ആരെങ്കിലും ചതിച്ചിട്ടുപോയതാവണം. പല ക്രൂരകഥകളും എന്റെ മനസിലെത്തി. ഇവള്‍ ഈ കൊക്കയില്‍ നിന്ന് - നിമിഷങ്ങള്‍ മാത്രം അകലമുള്ള ദുരന്തം മനസില്‍ കണ്ട് ഞാന്‍ നടുങ്ങി.

“എന്താ ഈ കാണിക്കുന്നത്? അബദ്ധം കാണിക്കാതെ, തിരിച്ചുവരൂ”.
കരച്ചില്‍ കൂടിയതേ ഉള്ളൂ.

ഞാന്‍ കുറെ നേരം എന്തൊക്കെയോ പറഞ്ഞു. പെണ്‍കുട്ടികളെ പറഞ്ഞുമയക്കുന്നതിന് ഒരു മര്‍മ്മം ഉണ്ട്. അതെനിക്കറിയാം. എന്നിട്ടും അവള്‍ മനസു തുറക്കുന്നില്ല; ഞാന്‍ പറയുന്നതെല്ലാം നിശബ്ദം കേട്ടുകൊണ്ട് നില്‍ക്കുന്നതേയുള്ളൂ. കുറെ നേരത്തിനു ശേഷം ഇമ്പമുള്ള സ്വരത്തില്‍ ഇത്രമാത്രം ചോദിച്ചു. “നിങ്ങള്‍ ആരാണ്?”

“ഞാനോ? ഞാനാരുമല്ല - അല്ല, ഞാനൊരു കഥാകൃത്താണ്”.

ഇതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ക്ക് കഥകള്‍ ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളിലെവിടെയോ പൊള്ളി. തോള്‍സഞ്ചിയില്‍ നിന്നും ഞാനെന്റെ പുസ്തകം പുറത്തെടുത്തു. “താഴെ വരൂ, ഞാനെഴുതിയ കഥകള്‍ വായിച്ചുതരാം”.

അവള്‍ മടിച്ചുനിന്നു. ഒടുവില്‍ നീട്ടിക്കൊടുത്ത വിരല്‍ത്തുമ്പുപിടിച്ച് താഴെയിറങ്ങി. മലഞ്ചരുവിലിരുന്ന് ഞാനവള്‍ക്കു കഥകള്‍ വായിച്ചുകൊടുത്തു.

സുഹൃത്തുക്കളേ, ഞാന്‍ പുസ്തകം ഇറക്കിയതുകൊണ്ടു മാത്രം രക്ഷപെട്ട ആ പെണ്‍കുട്ടി മറ്റാരുമല്ല, മലയാള സാഹിത്യമായിരുന്നു.

10/21/2008

കാമം (ആമുഖം)

വീടിനു പിറകില്‍ ആകെ എട്ടുസെന്റ് സ്ഥലമേയുള്ളൂ. മൂന്നുചുറ്റും ചുടുകട്ട കെട്ടി തിരിച്ച വളപ്പ് മൊത്തം കാടാണ്. രണ്ട് മാവും ആറ് തെങ്ങുകളും നില്‍പ്പുണ്ടെങ്കിലും ഒന്നിനും അടുത്തെത്താന്‍ വയ്യാതെ കാടുപിടിച്ചു കിടന്നതുകൊണ്ടാണ് വെട്ടിത്തെളിക്കാന്‍ ആളെ വിളിച്ചത്.

രാജീവിന് വേണമെങ്കില്‍ തനിയേ വെട്ടിത്തെളിക്കാവുന്നതേ ഉള്ളൂ. പക്ഷേ പറയുന്നത് അവിടൊക്കെ പാമ്പ് കാണുമെന്നാണ് - കള്ളനാണ്; അധികം മേലനങ്ങുന്ന ജോലിയൊന്നും രാജീവ് ചെയ്യാറില്ല. അവധി ദിവസങ്ങള്‍ ഉറങ്ങിയും മാസിക വാ‍യിച്ചും ടി.വി. കണ്ടും തീര്‍ക്കാനുള്ളതാണെന്നാണ് മൂപ്പരുടെ വിചാരം. മുപ്പത്തിനാലു വയസ്സിലേ വയറ് കുടം പോലെയായി. നിധിയ്ക്ക് മോനെ നോക്കണം. വീട്ടിലെ ജോലികള്‍ ചെയ്യണം. എന്നിട്ടും തടിവെച്ചിട്ടുണ്ട് - കൊഴുത്തിട്ടുണ്ട് എന്നു പറയുന്നതാവും ശരി. കണ്ണാടിക്കു മുന്നില്‍ നിന്ന് വലിപ്പം വര്‍ദ്ധിച്ച കവിളുകളിലും മുലകളിലും ഇടുപ്പിലും തുടകളിലും പഴയ സൌന്ദര്യം തിരയുമ്പോള്‍ അവള്‍ക്ക് വിഷമമാണ് - രാജീവേട്ടന്‍ പെണ്ണുകാണാന്‍ വന്ന് ഒന്നേ നോക്കിയുള്ളൂ - ഇല്ല, ഇന്നും സൌന്ദര്യം അത്ര കുറഞ്ഞിട്ടില്ല.

അവള്‍ ഒരു കപ്പ് ചായ രാജീവിനു കൊടുത്തു. ട്രേയില്‍ പണിക്കാര്‍ക്കു കൊടുക്കാന്‍ മോളെ വിട്ടതാണ്. അവള്‍ പണിക്കാരുടെ അടുത്ത് കളിച്ചുകൊണ്ടു നില്‍ക്കുന്നു. “സുന്നരിക്കോതേ” - പോച്ച വെട്ടിക്കൊണ്ടിരുന്നയാളുടെ കയ്യില്‍ മോള്‍ തൂങ്ങി ഊഞ്ഞാലാടുന്നു. മുഷ്ടിചുരുട്ടി നീട്ടിപ്പിടിച്ച കയ്യില്‍ ഞരമ്പുകള്‍ തെറിച്ചു നില്‍ക്കുന്നു. അരയില്‍ ഞാത്തിയിട്ടിരിക്കുന്ന കത്താളിന്റെ വായ്ത്തല വെയിലടിച്ച് തിളങ്ങുന്നു. വടിവൊത്ത കഴുത്തില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന വിയര്‍പ്പുതുള്ളികള്‍ തോളെല്ലില്‍ ഉരുളുന്ന പേശികള്‍ കടന്ന് കൊത്തിയെടുത്ത ഉരുക്കുകൈകളിലൂടെ - വിയര്‍പ്പിറ്റുന്ന മുതുകിലെ ഉയര്‍ന്നുതാഴുന്ന കുഴികളിലൂടെ, ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ് വിരിഞ്ഞുയര്‍ന്ന മാറിലൂടെ, എണ്ണിയെടുക്കാവുന്ന വാരിയെല്ലുകളിലൂടെ, പേശികള്‍ തെറിച്ച വയറിലൂടെ ഒതുങ്ങിയ അരക്കെട്ടില്‍ - അയാള്‍ തിരിഞ്ഞുനോക്കി. കുറ്റിത്താടി വടിക്കാത്ത കവിളിനും മെലിഞ്ഞ കൊമ്പന്‍ മീശയ്ക്കും ഇടയ്ക്ക് വരണ്ട ചുണ്ടുകള്‍ ഭവ്യതയോടെ ചിരിച്ചു. “വാ” - അവള്‍ മോളെയും വിളിച്ച് അകത്തേയ്ക്കു പോയി. പണിക്കാര്‍ പുല്ലുവെട്ട് തുടര്‍ന്നു.

ടി.വി. പരിപാടികള്‍ മിക്കതും ചവറാണ്. നിധി ചാനലുകള്‍ മാറ്റി - കാണാന്‍ കൊള്ളാവുന്നത് ഒന്നുമില്ല. കറങ്ങി പഴയ ചാനലില്‍ തന്നെ തിരിച്ചെത്തി.

“എടീ, അവര്‍ക്ക് ഈ കാശെടുത്തു കൊടുക്കൂ” - ഇരുന്നൂറു രൂപ ഊണുമേശപ്പുറത്തുവെച്ച് രാജീവ് കുളിക്കാന്‍ കയറി. അഞ്ചുമിനിട്ട് കഴിഞ്ഞില്ല, പണിക്കാരന്‍ മുന്നില്‍ വന്നു. മുന്‍പ് മരത്തില്‍ ഞാത്തിയിട്ടിരുന്ന ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. “എത്രയായി”? “ഇരുന്നൂറ് ചേച്ചീ”. “ഇരുന്നൂറോ? ഇത്രയും പോച്ച വെട്ടിയതിനോ? നൂറു രൂപയുടെ പണിയില്ല. ഇതാ, നൂറ്റി ഇരുപതുണ്ട്”. അയാള്‍ ഇടതുകൈ കൊണ്ട് ചുരുണ്ട തലമുടി ചൊറിഞ്ഞു. “എന്നു പറഞ്ഞാലെങ്ങനെയാ ചേച്ചീ. ഞാന്‍ സാറിന്റടുത്ത് പറഞ്ഞിരുന്നതാണല്ലോ. കൂടെ വന്ന പയ്യനുതന്നെ എഴുപതു രൂപാ കൊടുക്കണം” - അയാള്‍ക്ക് തന്നെക്കാളും പ്രായം കാണും. എന്നിട്ടും ചേച്ചീ എന്ന് വിളിക്കുന്നു. ക്ഷോഭമില്ലാത്ത സ്വരത്തില്‍ ഭവ്യതയോടെ, കാലിലെ റബര്‍ ചെരുപ്പില്‍ നോക്കിയാണ് - “ഇല്ല, നൂറ്റിയിരുപത് രൂപയേ പറ്റൂ” - അയാള്‍ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ നിധി വിയര്‍ക്കുന്നു. അവളുടെ നെറ്റിയില്‍ തിളങ്ങുന്ന വിയര്‍പ്പുതുള്ളികള്‍. കഴുത്തില്‍ നനവ് - അവള്‍ കയ്യുയര്‍ത്തി കഴുത്തു തുടച്ചു. - “നൂറ്റിയിരുപത്” എന്ന് ശബ്ദം ഉയര്‍ന്നപ്പോള്‍ ചുണ്ടുകള്‍ വിറച്ചു, അയാളുടെ മുഖത്ത് ഒരു പുഞ്ചിരിപോലെ എന്തോ ഒരു നിമിഷം മാത്രം മിന്നിമറഞ്ഞു, വീണ്ടും ഭവ്യതയോടെ “ഓ” എന്നുപറഞ്ഞ് അയാള്‍ കാശ് കൈനീട്ടിവാങ്ങിച്ച് പടിയിറങ്ങി. അവള്‍ വാതിലടച്ചു.

“മോളേ, ഇന്നു വന്ന പണിക്കാരനെ ഇനി വിളിക്കരുതെന്ന് അച്ഛനോടു പറയണം”.
“എന്താ അമ്മേ, നല്ല അങ്കിളായിരുന്നു”.
“ഛി, അസത്തേ, പറയുന്നത് കേട്ടാല്‍ മതി” - നിധി ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു.

10/19/2008

ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്?

ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്? സമയം ഇതാ, കാലത്തേ 5.17 ആയിരിക്കുന്നു. ഞാന്‍ ഇതുവരെ ഉറങ്ങിയിട്ടില്ല. ഇന്നലെവരെ നന്നായി ഉറങ്ങിക്കൊണ്ടിരുന്നതാണ്. സന്തോഷത്തോടെ ഇരുന്നതാണ്. ഇന്ന് രാവിലെ എനിക്കൊരു കസ്റ്റമറിന്റെ അടുത്ത് പോവേണ്ടതാണ്. 10 മണിക്ക്. ഓഫീസില്‍ പോവാന്‍ 28 കിലോമീറ്റര്‍ കാറോടിക്കണം. കസ്റ്റമറിന്റെ അടുത്തേയ്ക്ക് പിന്നെയും ഓടിക്കണം. വൈകിട്ട് 5 മണിവരെ ഓഫീസില്‍ ഇരുന്ന് വീണ്ടും തിരിച്ച് കാറോടിക്കണം. കാര്‍ എവിടെയെങ്കിലും ഇടിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷേ പുതിയ കാറാണ്, 8 മാസമേ ആയുള്ളൂ. ഞാന്‍ ഇതുവരെ ഈ കാര്‍ ഒരിടത്തും കൊണ്ടിടിച്ചില്ല. അങ്ങനെ ഒരു വിഷമമേ ഉള്ളൂ. ആരെങ്കിലും ആഭിചാരം ചെയ്യാതെ ഉറക്കം പോവില്ല. ആരാണ്?

ഞാന്‍ ബ്ലോഗില്‍ അധികം ആരെയും ദ്രോഹിച്ചിട്ടില്ല. ഒരു യുവ കവിയെ കുറെയൊക്കെ ദ്രോഹിച്ചിട്ടും കളിയാക്കിയിട്ടും ഉണ്ട്. അദ്ദേഹം അല്ല. അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ല. രാജീവ് ചേലനാട്ടിനെയും മാരീചനെയും നമതിനെയും ഒക്കെ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ദേഷ്യമുണ്ടാവാന്‍ വഴിയില്ല. പിന്നെ ആരാണ്. എന്തിനാണ്. പുസ്തകം ഇറക്കുന്നതിലുള്ള കണ്ണുകടിയാണോ? അതില്‍ വല്യ കാര്യമില്ല. ഞാന്‍ അഹങ്കാരിയും കൂട്ടുകൂടാത്തവനും ആയതാണോ? അഹങ്കാരം ഒട്ടൊക്കെ ഉണ്ട്, അത് സത്യമാണ്, പക്ഷേ എനിക്കു പുതിയ കൂട്ടുകാരെ പേടിയാണ്. സ്ഥിരം സംസാരിക്കുന്ന നാലോ അഞ്ചോ കൂട്ടുകാരുണ്ട്. പിന്നെ ബി.ടെക്കിനു കൂടെപ്പഠിച്ച കുറച്ച് കൂട്ടുകാരും ഉണ്ട്. അവരെ മാത്രമേ വിശ്വാസമുള്ളൂ. എന്റെ സ്വഭാവം കാരണമാണ്. ഞാന്‍ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. തോന്നുന്നതൊക്കെ വിളിച്ചു പറയും. അതിലും നല്ലത് അധികം കൂട്ടുകൂടാത്തതാണ്. ഏകാന്തത സാരമില്ല. ഞാന്‍ അതുമായി യൂസ്ഡ് ആയി. സ്വന്തം കൂട്ട് ആസ്വദിക്കാന്‍ പഠിച്ചു.

സ്ഥിരം കിടക്കുന്ന കട്ടിലില്‍ മൂന്നു വരികള്‍ക്കു മീതേ ഒരു പ്ലൈവുഡ് പലക വെച്ചിട്ടാണ്. അതില്‍ ഒരു വരി ഇളകി. ഇന്നലെ മെത്തവിരിച്ച് തറയില്‍ കിടന്നതാണ്. ഉറക്കം വന്നില്ല. കമ്പ്യൂട്ടര്‍ ഇടയ്ക്കിടെ തനിയെ സ്ലീപ്പ് മോഡിലേക്ക് പോയും വീണ്ടും എഴുന്നേറ്റ് ബഹളമുണ്ടാക്കിയും ഇരുന്നു. ഞാന്‍ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു കഥ തുടക്കം മുതല്‍ അവസാനം വരെ സ്വപ്നം കണ്ടു - quite depressing one. 4 മണി ആ‍യപ്പോള്‍ സോഫയില്‍ വന്നു കിടന്നു. എന്നിട്ടും ഉറങ്ങിയില്ല. അകത്തെ മുറിയില്‍ ഒരു വലിയ കട്ടിലുണ്ട്. അവിടെയും കിടന്നുനോക്കി. അതല്ല - എനിക്കറിയാം.

ആരോ എന്റെ ഒരു നൂല്‍പ്പാവ ഉണ്ടാക്കിയിട്ട് അത് തിരിച്ചും മറിച്ചും കളിക്കുവാണ്. ഞാന്‍ ഉറങ്ങിത്തുടങ്ങുമ്പോള്‍ ഒന്നു കുടയും, തിരിച്ചിടും, മറിച്ചിടും, കാലില്‍ നിന്നും പുതപ്പുവലിക്കും. നീളമുള്ള കമ്പിളിപ്പുതപ്പാണ്. ഇന്നലെമാത്രമെന്താ നീളമെത്താത്തത്?

നോക്കിക്കോ, നിങ്ങള്‍ എവിടെയായാലും ഞാന്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കും. എനിക്ക് നിങ്ങളെ ദ്രോഹിക്കണമെന്നില്ല. പക്ഷേ പോലീസ് ഈ നൂല്‍പ്പാവ നിങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങിക്കും. അതിനെ ഒരു കണ്ണാടിക്കൂട്ടില്‍ കിടത്തി തലവഴിയേ പുതപ്പിക്കും. അനക്കാന്‍ സമ്മതിക്കില്ല. ഞാന്‍ സുഖമായി ഉറങ്ങും.

ആരായാലും എന്നെ എന്തിനാണിങ്ങനെ ദ്രോഹിക്കുന്നത്? എനിക്ക് ഉറങ്ങണം.

അവകാശികളുണ്ടോ?

വഴിയില്‍ക്കിടന്ന് ഒരു സ്വപ്നം കളഞ്ഞുകിട്ടി. ഉടമസ്ഥന്‍ തെളിവുസഹിതം അവകാശപ്പെട്ടാല്‍ തിരിച്ചുനല്‍കുന്നതാണ്.

---
എന്റെ പൊന്നേ, ജീവിതം എന്തൊരു സാധനമാണ്. Life seems suddenly good. I'm starting to DREAM again!

10/18/2008

100-ആം പോസ്റ്റ് - ശില്പി

കൊല്ലം ജവഹര്‍ ബാലഭവനും പബ്ലിക് ലൈബ്രറിയും വീട്ടിന് അടുത്താണ്. അഞ്ഞൂറു മീറ്റര്‍ നടന്ന് കര്‍ബല ജങ്ങ്ഷന്‍ കഴിഞ്ഞ് റെയില്‍‌വേ നടപ്പാലം കടന്നാല്‍ ബാലഭവന്‍ എത്തും. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ അവിടെ കുറച്ചുനാള്‍ വരപ്പും പിന്നീട് രണ്ടു വര്‍ഷത്തോളം ക്ലേ മോഡലിങ്ങും പഠിക്കാന്‍ പോയിരുന്നു.

തിരക്കുപിടിച്ച സ്ഥലത്താണെങ്കിലും ബാലഭവന്‍ വളരെ ശാന്തമാണ്. ഓടിട്ട കെട്ടിടം. അതിന്റെ വശത്തായി ബേക്കര്‍ മാതൃകയില്‍ നിര്‍മ്മിച്ച ഒരു വലിയ ആഡിറ്റോറിയം ഉണ്ട്. കെട്ടിടത്തിനു മുന്‍പില്‍ ഒരു പഴയ റ്റൂ-സീറ്റര്‍ പ്ലെയിന്‍. (അതിലൊക്കെ കയറിയിരുന്ന് സീറ്റിനു മുകളിലെ കണ്ണാടിക്കൂടു വലിച്ചിട്ട് വിമാനം പറപ്പിക്കുന്നതുപോലെ അഭിനയിക്കാം). ബാലഭവനില്‍ ശാസ്ത്രീയസംഗീതം, ഗിറ്റാര്‍, വയലിന്‍, തബല, വര, യോഗാഭ്യാസം, ക്ലേ മോഡലിങ്ങ്, തുടങ്ങിയ കോഴ്സുകളും മുതിര്‍ന്നവര്‍ക്കായി കമ്പ്യൂട്ടര്‍ ക്ലാസുകളും നടത്തിയിരുന്നു‍. (ഇപ്പൊഴും മിക്ക കോഴ്സുകളും കാണണം).

എന്നെ ക്ലേ മോഡലിങ്ങ് പഠിപ്പിച്ചിരുന്നത് മോഹന്‍‌രാജ് എന്ന സര്‍ ആയിരുന്നു. മദ്രാസ് ഫൈന്‍ ആട്ട്സ് കോളെജില്‍ നിന്നും പഠിച്ചിറങ്ങിയ ആള്‍. മറ്റ് കുട്ടികള്‍ കുറവാണ്. മിക്കപ്പൊഴും ക്ലാസിന് ഞാനും സാറുമേ കാണൂ. ചിലപ്പോള്‍ എന്റെ അനിയത്തിയും കാണും. മറ്റ് മൂന്നുനാല് പേര്‍ തോന്നുമ്പോള്‍ വരും, തോന്നുമ്പോള്‍ പോവും. അന്ന് ബാലഭവനിലെ ശമ്പളം വളരെ കുറവായിരുന്നു. (ഇന്നെങ്ങനെയാണെന്ന് അറിയില്ല). ശില്പികള്‍ എന്നു കേള്‍ക്കുമ്പോള്‍ എം.വി. ദേവനെയും കാനായി കുഞ്ഞിരാമനെയുമൊക്കെയേ നമുക്ക് സാധാരണ ഓര്‍മ്മവരാറുള്ളൂ. പക്ഷേ ഇങ്ങനെ ശില്പകല പഠിച്ചിറങ്ങി വളരെ കഷ്ടപ്പെട്ടു ജീവിക്കുന്ന പലരും ഉണ്ടെന്ന് സാറിനെ പരിചയപ്പെട്ടപ്പൊഴാണ് അറിഞ്ഞത്. (രണ്ട് വര്‍ഷത്തിനു ശേഷം സാറും കുടുംബവും ബോംബെയിലേയ്ക്കു പോയി - സാറിന് ഏതോ ഒരു പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനിയില്‍ ജോലികിട്ടി). സര്‍ ഒരിക്കല്‍ മനോഹരമാ‍യ ശില്പം ഉണ്ടാക്കിയതും, അതുകണ്ട് ബാലഭവന്‍ അധികൃതര്‍ “നിങ്ങള്‍ ശില്പം ഉണ്ടാക്കുകയല്ല, കുട്ടികളെക്കൊണ്ട് ഉണ്ടാക്കിക്കുയാണ് വേണ്ടത്” എന്നു പരാതിപ്പെട്ടതും, സര്‍ പിന്നീട് സ്വന്തമായി ഒന്നും ഉണ്ടാക്കാത്തതും ഓര്‍മ്മവരുന്നു. ഒരു ബാലഭവന്‍ കാമ്പിന് കാനായി കുഞ്ഞിരാമന്‍ ക്ലാസെടുക്കാന്‍ വന്നിരുന്നു. കാമ്പുകള്‍ കലാപരിപാടികളുടെ മേളമായിരുന്നു.

ഒരിക്കല്‍ റോട്ടറി ക്ലബ്ബുകാര്‍ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ക്ലേ മോഡലിങ്ങ് മത്സരം നടത്തി. ഒരുപാട് സ്കൂളുകളിലെ കുട്ടികള്‍ മത്സരത്തിന് വന്നു. ബാലഭവനു മുന്‍പിലെ ആഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം നറത്തിയത്. ‘അമ്മയും കുഞ്ഞും’ ആയിരുന്നു വിഷയം. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രണ്ടു മണിക്കൂര്‍ മത്സര സമയം.

ഞാന്‍ സാമാന്യം നന്നായി ചെയ്തു എന്നാണ് ഓര്‍മ്മ. പിയാത്തയുടെ മോഡലില്‍, കൊച്ചു കുഞ്ഞിനെ മടിയില്‍ കിടത്തി അവന്റെ മുഖത്തേയ്ക്ക് നോക്കുന്ന അമ്മ. കളിമണ്ണ്‍ ഉരുട്ടിവെയ്ച്ച് ഹാക്സോ ബ്ലേഡ് കൊണ്ടും ഈര്‍ക്കിലികൊണ്ടും രാകി രൂപവടിവ് ഒപ്പിക്കണം. അഞ്ചുമണിയോടെ ഭലം പ്രഖ്യാപിച്ചു. എനിക്ക് രണ്ടാം സമ്മാനം കിട്ടി.

സമ്മാനം കിട്ടാത്ത ശില്പങ്ങളുടെ കൂട്ടത്തില്‍ അല്പം വലിയ ഒരു ശില്പവുമുണ്ടായിരുന്നു. അമ്മ കുഞ്ഞിനെ രണ്ടുകൈകള്‍ കൊണ്ടും ആകാശത്ത് ഉയര്‍ത്തിനില്‍ക്കുന്ന അര്‍ദ്ധകായ പ്രതിമ. ഒരടിയോളം വലിപ്പമുണ്ടായിരുന്നു അതിന്. ഒരു ഫിനിഷും ഇല്ലാത്തതുകൊണ്ടാവാം, അതിന് സമ്മാനമൊന്നും കിട്ടിയില്ല. അമ്മയുടെയോ കുഞ്ഞിന്റെയോ മുഖം കൊത്തിയുണ്ടാക്കിയിട്ടില്ല. വെറുതേ നീണ്ട ഗോളങ്ങള്‍ മാത്രം. ശരീരത്തിനു പോലും നേരേ രൂപം കൊടുത്തിട്ടില്ല. സത്യത്തില്‍, മത്സരം തീരേണ്ട സമയം ആയപ്പൊഴും അതുണ്ടാക്കിയ പയ്യന്‍ - പ്രത്യേകിച്ച് ഒന്നും എടുത്തുപറയാനില്ലാത്ത, മുടി ചീവാത്ത ഒരു പൊക്കമില്ലാത്ത കറുത്ത പയ്യന്‍ - പണിതു തീര്‍ന്നിട്ടുണ്ടായിരുന്നില്ല. മത്സരം തീര്‍ന്നു എന്നു പറഞ്ഞിട്ടും അവന്‍ ശില്പം മിനുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ മാര്‍ക്കിടാന്‍ വന്ന സാറന്മാര്‍ വന്ന് ‘മോനേ, മത്സരം തീര്‍ന്നു, മതി, വീട്ടില്‍ പോവൂ’ എന്നു പറയേണ്ടി വന്നു, അവനെ എഴുന്നേല്‍പ്പിച്ചു വിടാന്‍.

സമ്മാനദാനം പിന്നെയും ഒരാഴ്ച്ച കഴിഞ്ഞാണ്. മത്സരത്തിനുണ്ടാക്കിയ ശില്പങ്ങളെല്ലാം ഉടച്ച് വീണ്ടും ചെളിയാക്കി മാറ്റുമായിരുന്നു. ബാലഭവനില്‍ ഉണ്ടാക്കുന്ന ശില്പങ്ങളുടെയും ഗതി അതുതന്നെയാണ്. ശില്പങ്ങള്‍ വീട്ടില്‍ കൊണ്ടുപോവാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പിറ്റേ ദിവസം ക്ലേ മോഡലിങ്ങ് ക്ലാസിന് ഞാനും സാറും ഇരിക്കുമ്പൊഴാണ്, ആഡിറ്റോറിയം വൃത്തിയാക്കാന്‍ വന്ന രാജമ്മ വന്ന് “സാറേ‍, നല്ലൊരു ശില്പം, തൂത്തുവാരാന്‍ തോന്നുന്നില്ല, ഒന്നു വന്ന് നോക്കണം” എന്നു പറഞ്ഞത്.

സാര്‍ പോയി, പിന്നാലെ ഞാനും. ആഡിറ്റോറിയത്തിലതാ, അതുവരെ കണ്ടിട്ടില്ലാത്തത്ര മനോഹരമായ ശില്പം. ജീവനുണ്ടെന്നു തോന്നുന്ന കുഞ്ഞിനെ വായുവില്‍ രണ്ടു കൈകൊണ്ടും ഉയര്‍ത്തിപ്പിടിച്ച് അവന്റെ മുഖത്തേയ്ക്കു നോക്കിനില്‍ക്കുന്ന അമ്മ. അമ്മയുടെ കൈകളിലെ വളകള്‍ പോലും യഥാര്‍ത്ഥം പോലെ. അവരുടെ മുഖത്ത് കരുണ. മന്ദഹസിക്കുന്ന ചുണ്ടുകള്‍. ഒരു കണ്ണിലെ കൃഷ്ണമണി നേര്‍ത്ത വൃത്തംപോലെ കാണാം. ഒരു കണ്ണുമാത്രം പണിതീരാതെ മൂടിക്കിടക്കുന്നു. മറ്റെന്തുകൊണ്ടും പരിപൂര്‍ണ്ണം, ഉജ്വലം, മനോഹരം.

ഇന്നലെ ഇങ്ങനെ ഒരു ശില്പമില്ലായിരുന്നു. അത് ഉറപ്പാണ്. സാര്‍ പോയി ബാലഭവന്റെ ഡയറക്ടറെ വിളിച്ചുകൊണ്ടു വന്നു. മൂക്കിലും ചെവിയിലും വെള്ളിരോമങ്ങളുള്ള കണ്ണടവെച്ച മനുഷ്യനാണ് ഡയറക്ടര്‍. ചിത്രരചനയും സംഗീതവും മൃദംഗവും പഠിപ്പിക്കുന്ന അദ്ധ്യാപകരും എത്തി. ആര്‍ക്കും ഈ ശില്പം ആര് ചെയ്തു എന്ന് അറിയില്ല. ആഡിറ്റോറിയം രാത്രി അടച്ചിടുന്നതാണ്.

ആഡിറ്റോറിയത്തിന്റെ വാച്ചറായ തോമാച്ചേട്ടനെ ഒരു കുട്ടിയെ പറഞ്ഞുവിട്ട് വിളിപ്പിച്ചു. തോമാച്ചേട്ടന് ഒരു കണ്ണില്ല. പണ്ട് പാമ്പുകടിച്ചതാണ്. കൃഷ്ണമണിയുടെ സ്ഥാനത്ത് മഞ്ഞനിറം പരന്നുകിടക്കും. തോമാച്ചേട്ടന്‍ എപ്പൊഴും ഷര്‍ട്ട് ഇല്ലാതെ ഒരു തോര്‍ത്തും ഉടുത്ത് നടക്കും. രാത്രി വാച്ച്മാനായി കിടക്കുന്നതു കൂടാതെ തോമാച്ചേട്ടന്‍ രണ്ട് എരുമകളെയും വളര്‍ത്തുന്നുണ്ട്. കൂലിപ്പണിയും ചെയ്യും. കുട്ടികള്‍ക്ക് തോമാച്ചേട്ടനെ പേടിയാണ്.

“സാറെ, എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍ ഏഴരമണിക്കാണ് ഞാന്‍ വന്നത്. ഇത്തിരി താമസിച്ചുപോയി. ബാലഭവന്‍ പൂട്ടിക്കഴിഞ്ഞ് ആഡിറ്റോറിയത്തിലെ കതകടയ്ക്കാന്‍ വന്നപ്പോള്‍ ഒരു പയ്യന്‍ ഇരുന്ന് കൊത്തുന്നു. പൊക്കമില്ലാത്ത കറുത്ത പയ്യന്‍. ഞാന്‍ അവനെ എണീപ്പിച്ചു വിടാന്‍ ചെന്നു. “ഇവിടെ പൂട്ടണം, വീട്ടീപ്പോടാ”, എന്നു പറഞ്ഞിട്ടും അവന്‍ കേട്ടതുകൂടിയില്ല. അത്രയും ശ്രദ്ധയോടെ തലയും കുനിച്ച് ഇരുന്നു കൊത്തുന്നു. ഞാന്‍ തട്ടിവിളിച്ചപ്പൊഴാണ് അവന്‍ എണീറ്റത്”.

“ചേട്ടാ, അല്പനേരം കൂടി, ഇത് ഇപ്പൊ തീരും, എന്ന് അവന്‍ കെഞ്ചിയപ്പോള്‍ ഞാന്‍ സമ്മതിച്ചു. എനിക്ക് കുറച്ചുനേരമെങ്കിലും കൂട്ടായല്ലോ. പിന്നെ ഒന്നു ചുറ്റിയടിച്ച് ഞാന്‍ എട്ടരയ്ക്കു വന്നപ്പൊഴും ഇവന്‍ കൊത്തിത്തീര്‍ന്നിട്ടില്ല. പക്ഷേ ഉണ്ടാക്കുന്ന ശില്പത്തിന് വല്ലാത്ത ഭംഗി. എന്നാലും കൊച്ചു പയ്യനല്ലേ. അവനു വീട്ടില്‍ പോവണ്ടേ? അവന്റെ വീട്ടുകാര് വിഷമിക്കില്ലേ? എന്റെ നെഞ്ച് ആളി. ഞാന്‍ അവനെ വീണ്ടും വിളിച്ചു. വിളി കേട്ടില്ല. തട്ടിവിളിച്ചു. കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി. വലിച്ചുപൊക്കിയപ്പോള്‍ അവന്റെ കയ്യിലെ ബ്ലേഡ് കൊണ്ട് ശില്പത്തില്‍ അല്പം വര വീണു. അവനു വേദനിച്ചു. അതുകണ്ട് എനിക്കും വിഷമമായി. സാറേ, ഇതേ പ്രായത്തിലുള്ള ഒരു മോന്‍ എനിക്കും ഒള്ളതാ”.

“രാത്രി പത്തുമണിക്ക് ഒരു കാലിച്ചായയും മൂന്നു ചപ്പാത്തിയുമാ സാറേ എന്റെ അത്താഴം. പ്രമേഹം കൂടിയതില്‍പ്പിന്നെ ചോറു തിന്നാറില്ല. ഞാന്‍ ഒരു ചപ്പാത്തിയും അര ഗ്ലാസ് ചായവും അവന്റെ മേശയ്ക്കടുത്തു കൊണ്ടുവെച്ചു. തട്ടിവിളിച്ച് മോന്‍ ഇതും തിന്ന് വീട്ടീപ്പോ എന്നു പറഞ്ഞു. അവന്‍ ദൈന്യം പിടിച്ച ഒരു നോട്ടം നോക്കിയിട്ട് വീണ്ടും കൊത്തു തുടര്‍ന്നു. ഞാന്‍ എന്തു ചെയ്യാനാ സാറേ. ബാക്കി ചപ്പാത്തിയും ചായയും കഴിച്ച് ഞാന്‍ അവനു കൂട്ടിരുന്നു. പന്ത്രണ്ടു മണിയായിട്ടും അവന്‍ തലയുയര്‍ത്തി നോക്കിയില്ല, കഴിക്കാന്‍ കൊടുത്ത ഭക്ഷണം തൊട്ടുപോലുമില്ല. രാവിലെ തൊട്ട് പണിചെയ്തതുകൊണ്ട് എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. ഞാന്‍ രണ്ട് ബെഞ്ച് പിടിച്ചിട്ട് കിടക്കാന്‍ പുതപ്പുവിരിച്ചു. ലൈറ്റ് അണച്ചിട്ട് കിടന്നോണം എന്നും പറഞ്ഞ് ഞാന്‍ കിടന്നു”.

“രാവിലെ ഒരു ബഹളം കേട്ടാ സാറേ ഞാന്‍ എണീറ്റത്. ഒരു സ്ത്രീ നിന്ന് എന്റെ മോനേ എന്നുവിളിച്ച് കരയുന്നു. കൂടെ വന്ന രണ്ട് പുരുഷന്മാരില്‍ ഒരാള്‍ അവനെ ഇരുന്ന ബെഞ്ചില്‍ നിന്നും വലിച്ചുമാറ്റി ഒരു വടിയെടുത്ത് അടിക്കുന്നു. അവന്റെ കണ്ണ് അപ്പോഴും ശില്‍പ്പത്തിലാണ്. അവര് എന്നെ നോക്കി ചീറുന്നു, “നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ? ഇവനെ വീട്ടില്‍ പറഞ്ഞുവിടേണ്ടതിനു പകരം കിടന്നുറങ്ങുന്നു” എന്നുപറഞ്ഞ്. അടികൊണ്ടിട്ടും അവന് പോവാന്‍ മനസ്സില്ലായിരുന്നു. തുടയും തടവിക്കൊണ്ട് അവന്‍ ശില്‍പ്പത്തില്‍ നോക്കി നില്‍ക്കുവാണ്. രാത്രി മുഴുവന്‍ അവന്‍ ഇരുന്ന് പണിതുകാണണം.കയ്യില്‍ പിടിച്ചുവലിച്ച് അവര്‍ അവനെ കൊണ്ടുപോയി”.

തോമാച്ചേട്ടനും ശില്‍പ്പത്തെ നോക്കിനിന്നു. ആരു കണ്ടാലും കണ്ണെടുക്കാത്തത്ര സുന്ദരമായിരുന്നു അത്. അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം “ഈ കുട്ടി ഏതു സ്കൂളില്‍ നിന്ന്‍?” എന്ന് ഡയറക്ടര്‍ ചോദിച്ചു. കണ്ടുപിടിക്കുക എളുപ്പമല്ലായിരുന്നു. “അവനെ കണ്ടെത്തിയാല്‍ അവന് ഒരു പ്രത്യേക സമ്മാനം കൊടുക്കണം. ഇങ്ങനെയുള്ള പ്രതിഭകള്‍ വിരളമാണ്. അവരെ പാഴായിപ്പോകാന്‍ അനുവദിക്കരുത്” - ഡയറക്ടര്‍ പറഞ്ഞു.

ഞങ്ങള്‍ അവിടെ കൂടിനിന്ന് സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു പയ്യന്‍ - അതേ പയ്യന്‍ - സ്കൂള്‍ ബാഗും പിടിച്ച് ഓടിവരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ ആരെയും ഗൌനിക്കാതെ ശില്‍പ്പത്തിനു മുന്നില്‍ ചെന്നിരുന്നു. ബാഗില്‍ നിന്നും രണ്ട് ഈര്‍ക്കിലിക്കമ്പുകളും ഒടിഞ്ഞ ഒരു ബ്ലേഡും ഒരു കുപ്പി വെള്ളവുമെടുത്ത് പണിതുടങ്ങി. വെള്ളം തൊട്ട് ശില്‍പത്തിന്റെ പണിതീരാത്ത കണ്ണ് നനച്ചപ്പൊഴേയ്ക്കും അവന്റെ അമ്മ ഓടിവന്നു.

“എന്റെ സാറന്മാരേ, ഇവന്‍ ഇവിടത്തന്നെ കാണുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ മോന് എന്തു പറ്റിയോ ദൈവമേ”. കരഞ്ഞുകൊണ്ട് അവനെ വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ച അമ്മയെ ഡയറക്ടര്‍ സമാധാനിപ്പിച്ചു. ഒരു കസാര നീക്കിയിട്ട് അല്പനേരം കൂടി കാത്തുനില്‍ക്കാന്‍ പറഞ്ഞു. അരമണിക്കൂര്‍ കൊണ്ട് അവന്‍ ജീവനുള്ള ഒരു കണ്ണും ശില്‍പ്പത്തില്‍ മറ്റാരും ശ്രദ്ധിക്കാത്ത ചില കുറവുകളും തീര്‍ത്തു. ശില്‍പ്പത്തിന്റെ കണ്ണുകള്‍ വായുവില്‍ ഉയര്‍ത്തിപ്പിടിച്ച കുഞ്ഞിനെനോക്കി നിറഞ്ഞുനില്‍ക്കുന്നു. പണിനിറുത്തി വല്ലാത്തൊരു മുഖഭാവത്തോടെ അല്പം മാറിനിന്ന് ശില്പത്തെ നോക്കിക്കൊണ്ടു നിന്ന അവന്റെ തോളത്ത് ഡയറക്ടര്‍ ഇടംകൈ ചുറ്റി.

“മിടുക്കന്‍, മോന്‍ വലുതായി വരും. മോന്റെ സ്കൂളിലും ഞങ്ങള്‍ ഇത് അറിയിക്കുന്നുണ്ട്. ഇപ്പോള്‍ ഈ ശില്പമെടുത്ത് ഞങ്ങള്‍ അനക്കാതെ അകത്തുകൊണ്ടു വയ്ക്കട്ടെ. ഇതിനെ ഒരു കണ്ണാടിക്കൂട്ടില്‍ സ്ഥാപിച്ച് ഒരു മുറിയില്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും! മിടുമിടുക്കന്‍”.

മറ്റ് സാറന്മാരും വന്ന് അവനെ അഭിനന്ദിച്ചു. പക്ഷേ പ്രോത്സാഹനമോ സമ്മാനങ്ങളോ അവനെ സ്പര്‍ശിച്ചെന്നു തോന്നിയില്ല. അവന്‍ അതു കേട്ടെന്നു പോലും തോന്നിയില്ല. ശില്പത്തില്‍ നിന്നും കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. “സാറേ, ഞാന്‍ കുറച്ചുനേരം കൂടി ശില്പം നോക്കിക്കോട്ടെ”.

അനങ്ങാതെ നിന്ന അവന്റെ അമ്മയോടും ഡയറക്ടര്‍ മോനെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. ആ സ്ത്രീയുടെ കണ്ണുനിറഞ്ഞു. നേരം ഇരുട്ടിത്തുടങ്ങി. എല്ലാവരോടും നന്ദിപറഞ്ഞ് ചിരിച്ച് ഭവ്യമായ മുഖത്തോടെ അവര്‍ മകനെ വിളിച്ചു. അപ്പൊഴും ശില്പത്തില്‍ നിന്നും കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. “അമ്മേ, ഞാന്‍ കുറച്ചു നേരം കൂടി ഇതു നോക്കിക്കോട്ടെ”.

ഇടയ്ക്കിടെ ശില്പത്തെ തിരിഞ്ഞുനോക്കിക്കൊണ്ട് നടക്കുന്ന അവനെ കയ്യില്‍ പിടിച്ചു നടത്തിക്കൊണ്ട് ആ അമ്മ നടന്നുപോയി.

10/17/2008

കഥപുസ്തകം വെളിച്ചംകാണുന്നു.

പ്രിയപ്പെട്ടവരെ,

എന്റെ കഥപുസ്തകം ഇറങ്ങുന്നു. "ചിലന്തി" എന്ന പേരില്‍, 28 ചെറുകഥകള്‍.

കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ചതിരിഞ്ഞ് 4-നു കാക്കനാടന്‍ പുസ്തകം പ്രകാശിപ്പിക്കും. ഡി. വിനയചന്ദ്രനും ബി. മുരളിയും ചടങ്ങിനു വരും. ദീപാവലി ആയതുകൊണ്ട് അന്ന് അവധി ആയിരിക്കും. കഴിയുമെങ്കില്‍ ചടങ്ങിനു വരൂ.

റെയ്ന്‍ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.



ഉന്മേഷ് ദസ്താക്കിര്‍ വരച്ച പുസ്തകത്തിന്റെ കവര്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

പുസ്തകം വാങ്ങാന്‍

പുസ്തകം എവിടെനിന്നും ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മോബ് ചാനലില്‍ നിന്നോ സ്മാര്‍ട്ട് നീഡ്സില്‍ നിന്നോ വാങ്ങാവുന്നതാണ്.

പുസ്തകം ആവശ്യമുള്ളവര്‍ക്ക് (ഇന്ത്യയില്‍) റെയിന്‍ബോ ബുക്സിനെ ഇപ്പൊഴേ ബന്ധപ്പെടാവുന്നതാണ്. പുസ്തകം റെയിന്‍ബോയുടെ കടയില്‍ നിന്നും നേരിട്ടു വാങ്ങാവുന്നതാണ്.

Rainbow Book Publishers,
Kallissery PO
Chengannur
PIN: 689124,
Kerala.

പുസ്തകം വി.പി.പി. വഴി ലഭിക്കാന്‍ ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ മതിയാവും. റെയിന്‍ബോ ബുക്സിന്റെ ഉടമസ്ഥനായ രാജേഷിനെ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Phone (office): 0479 2426427
Phone (mobile): Rajesh : +91 98460 95624

75.ക ആണ് പുസ്തകത്തിന്റെ വില.

യു.എ.ഇ. ഇല്‍ പുസ്തകം ആവശ്യമുള്ളവര്‍ എനിക്ക് ഒരു ഇ-മെയില്‍ അയച്ചാലോ ഫോണ്‍ വിളിച്ചാലോ (+050 2722184) മതിയാവും. ഞാന്‍ ഹോം ഡെലിവറി ചെയ്യാം.(വെള്ളിയാഴ്ച്ചകളില്‍, ഒരു പുസ്തകത്തിനു 8 ദിര്‍ഹം നിരക്കില്‍).

എഴുത്തിന്റെ വഴി

ബ്ലോഗില്‍ വന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്. അല്ലെങ്കില്‍ വല്ലപ്പോഴും ഒരു കഥ എഴുതി കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമായീരുന്നു.

ബ്ലോഗിലെ ആദ്യ കഥയ്ക്ക് കമന്റിട്ടത് സി.കെ. ബാബു ആയിരുന്നു.

വിഷ്ണുമാഷിന്റെ പ്രോത്സാഹനം ആദ്യകാലങ്ങളില്‍ വളരെ വിലപ്പെട്ടതായിരുന്നു. ഞാന്‍ എഴുതുന്നത് നല്ലതാണ് എന്ന ആത്മവിശ്വാസം കിട്ടിയത് വിഷ്ണുമാഷിന്റെ പ്രോത്സാഹനം കൊണ്ടാണ്.

കഥകള്‍ പുസ്തകമാക്കാനും, പല കഥകളും തിരുത്തിത്തരാനും ഹാരോള്‍ഡ് ജെയിംസ് വളരെ ഉത്സാഹിച്ചു. എഴുത്തില്‍ എപ്പോഴും ഹാരോള്‍ഡ് ജെയിംസിന്റെ പ്രോത്സാഹനങ്ങള്‍ ഉണ്ടായിരുന്നു.

പുസ്തകത്തിലേയ്ക്കുള്ള പ്രധാന കഥകള്‍ തിരഞ്ഞെടുത്തുതന്നത് സനാതനന്‍ ആണ്.

പുസ്തകത്തിന്റെ കവര്‍ വരച്ചുതന്നത് ഉന്മേഷ് (പേരക്ക) ആണ്.

കഥകള്‍ ആദ്യം ഡി.സി. ബുക്സിന് അയച്ചുകൊടുത്തിരുന്നു. അവര്‍ നിരസിച്ചു. അതുകഴിഞ്ഞ് റെയിന്‍‌ബോയെ ബന്ധപ്പെടാന്‍ എന്നെ നിരന്തരം നിര്‍ബന്ധിച്ചത് കുറുമാന്‍ ആണ്. വിശാലന്റെയും ഉപദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു.

എഴുത്തില്‍ ഗുപ്തന്‍, ശ്രീ, സിജി, ബാജി, തുടങ്ങിയവര്‍ എപ്പൊഴും ഒരു താങ്ങായിരുന്നു.

ആരും കമന്റിട്ടില്ലെങ്കില്‍ ഞാന്‍ പണ്ടേ ബ്ലോഗെഴുത്തുനിറുത്തുമായിരുന്നു.

ഈ പുസ്തകം പുറത്തിറക്കാന്‍ സഹായിച്ച എല്ലാര്‍ക്കും എന്റെ നന്ദി.

സ്നേഹത്തോടെ,
ഫ്രാന്‍സിസ് സിമി നസ്രത്ത്.
+971 50 2722184

10/11/2008

റോഡപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്ക്.

ട്രാഫിക്ക് വിളക്ക് പച്ചയായതു കണ്ട് റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങുമ്പോള്‍ ഇടതുവശത്ത് അല്പം ദൂരെനിന്നും വേഗത്തില്‍ വന്ന വലിയ ലോറി ബ്രേക്ക് ചവിട്ടുന്ന ശബ്ദം കേട്ട് നീ ഒരു നിമിഷം പകച്ചു നോക്കിയപ്പോള്‍ ബ്രേക്ക് കിട്ടാതെ അലറിക്കൊണ്ട് വണ്ടി ഉരുണ്ടുവരുന്നതു കണ്ട് മിന്നല്‍ പിണര്‍ പോലെ ഇടത്തേയ്ക്കു ചാടൂ എന്ന് നിന്റെ മനസ്സ് അലറിവിളിച്ചെങ്കിലും, ഇരുകൈകളിലും വളയം പിടിച്ച് ബ്രേക്കില്‍ ചവിട്ടി എഴുന്നേറ്റുനിന്ന ഡ്രൈവറുടെ വിളറിയ നെറ്റിയില്‍ നിമിഷാര്‍ദ്ധം കൊണ്ട് വിയര്‍പ്പുപൊടിഞ്ഞത് കൌതുകത്തോടെ നോക്കിക്കൊണ്ട് അതേ നിമിഷം തന്നെ ‘ഓ, എന്തിനാ’ എന്ന്‍ അലസമായി ചിന്തിച്ച് നീ ചിരിച്ചുകൊണ്ട് റോഡിനു നടുവില്‍ത്തന്നെ നിന്നുകൊടുത്തതുകൊണ്ടല്ലേ - എന്റെ പൊന്നേ, നിനക്ക് മരണത്തെ അത്രയ്ക്കിഷ്ടമായിരുന്നോ?

10/08/2008

രാഗ ബൈരാഗി

1908, ആഗസ്റ്റ് 10, ഹോട്ടല്‍ ഫെയര്‍ലാണ്‍, കല്‍ക്കട്ട. ഇവിടെ തണുപ്പാണ്. പുറംലോകം നനഞ്ഞുകിടക്കുന്നു. തെരുവുകളില്‍ ഇപ്പോള്‍ ചെളിനിറഞ്ഞുകാണണം. മണ്ണിന്റെ നനഞ്ഞ മണം ഹോട്ടലിനകത്തേയ്ക്കും കയറിവരുന്നുണ്ട്. ആകാശം ഇരുണ്ടുമൂടിയിരിക്കുന്നു. ചുമരില്‍ കത്തിച്ച പന്തങ്ങളുടെ മഞ്ഞ വെളിച്ചത്തില്‍ വിശാലമായ സ്വീകരണമുറിയിലെ ഭീമാകാരമായ തൂണുകളും അവയില്‍ തൂക്കിയിരിക്കുന്ന സുന്ദരിമാരെയും കാണാം. ലോബിയില്‍ നില്‍ക്കുന്ന മദ്ധ്യവയസ്കന്റെ മുഖം കര്‍ക്കശമാണ്. കൊമ്പന്‍ മീശയും കുഴിഞ്ഞ കുറുക്കന്‍ കണ്ണുകളുമുള്ള ആ മെലിഞ്ഞ മനുഷ്യന്‍ - ലഖന്‍ സിങ്ങ് - കൈകള്‍ പിണച്ച് കെട്ടിയിരിക്കുന്നു. ലഖന്‍ സിങ്ങിന്റെ തലയ്ക്കു മുകളില്‍ വായ തുറന്ന് കൂര്‍ത്ത കോമ്പല്ലുകള്‍ കാട്ടി മീശരോമങ്ങള്‍ തെറിച്ചുനില്‍ക്കുന്ന ഒരു വലിയ കടുവാത്തല സ്റ്റഫ് ചെയ്ത് തൂക്കിയിരിക്കുന്നു. അതേ കടുവയുടെ തോലാവണം ഹാളിന്റെ മദ്ധ്യത്തില്‍ വിരിച്ചിരിക്കുന്നത്. കറുപ്പും ചുവപ്പും വരകള്‍ വീണ മങ്ങിയ കടുവത്തോലില്‍ ഞാന്‍ കാലമര്‍ത്തിനോക്കി. പതുപതുപ്പ്. ലഖന്‍ ചിരിച്ചു. അപ്പോള്‍ ഇറുക്കിയടച്ച ചുണ്ടിന്റെ നേര്‍‌രേഖ ചെറുതായി വശത്തേയ്ക്കു വളഞ്ഞു. അയാള്‍ പതുക്കെ തല മുന്‍പോട്ടു കുനിച്ചു. ലഖന്‍ സിങ്ങ് ബാറിലെ ഹെഡ് വെയ്റ്ററാണ്.

ബാറില്‍ വെളിച്ചം വിശേഷമാണ്. മദ്യം എടുത്തുതരുന്ന മേശയ്ക്കു പിന്നിലാണ് പന്തങ്ങള്‍ മുഴുവന്‍. മഹാഗണിയില്‍ തീര്‍ത്ത കൂറ്റന്‍ മേശ വെളിച്ചത്തില്‍ കുളിച്ചുകിടക്കുന്നു. ഞാന്‍ എന്റെ മേശപ്പുറത്ത് ശബ്ദാലേഖന യന്ത്രം കറക്കിവച്ചു. അതില്‍ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ എന്ന് ആലേഖനം ചെയ്ത, പട്ടിയുടെ പടമുള്ള റെക്കാഡ് എടുത്തുവച്ചു. മെഴുകു പുരട്ടിയ റെക്കോഡില്‍ സൂചി ശരിപ്പെടുത്തി. ഇന്ത്യയില്‍ ഗ്രാമഫോണ്‍ റെക്കോഡിങ്ങ് തുടങ്ങുന്നതേയുള്ളൂ. ഇന്ത്യയുടെ തനതു ശബ്ദങ്ങളും വാദ്യങ്ങളും സംഗീതവും പാശ്ചാത്യലോകം ഇതുവരെ കേട്ടിട്ടില്ല. അവിടെ പാമ്പാട്ടി മകുടിയൂതുന്നില്ല, വെള്ളിച്ചിലങ്കകള്‍ കിലുങ്ങുന്നില്ല, സിതാര്‍ വായുവില്‍ പരന്നൊഴുകുന്നില്ല. ഞാന്‍ ജോലിചെയ്യുന്ന സ്ഥാ‍പനം - ഗ്രാമഫോണ്‍ കമ്പനി - ബ്രിട്ടനും മറ്റ് വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ തനതു ശബ്ദങ്ങളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ തേങ്ങയും പുതിനയിലയും കലര്‍ത്തിയ കോക്ക്ടെയ്ല്‍ ചോദിച്ചു. വലിയ തലപ്പാവുവച്ച ലഖന്‍ സിങ്ങ് പരിചയം പുതുക്കി. മധുശാലയ്ക്കു മുന്‍പിലെ വേദിയില്‍, ഒരു വശത്തായി തബലയും സിതാറും വാദകര്‍ നാദം ശരിപ്പെടുത്തുന്നു. സംഗീതം നീചസ്ഥായിയില്‍ തുടങ്ങി പതുക്കെ മുറുകിവരുന്നു, വീണ്ടും അയയുന്നു. ഗ്രാമഫോണ്‍ റെക്കോഡ് മെല്ലെ കറങ്ങി സംഗീതം ഒപ്പിയെടുത്തു.

ലഖന്‍ സിങ്ങ് നിശബ്ദമായി ഹിത്സയും ചോറും വിളമ്പി. മൂന്നാമതും മദ്യം നിറയ്ക്കുമ്പോള്‍ സംഗീതം പെട്ടെന്ന് ഉയര്‍ന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ എല്ലാ തലകളും ആകാംഷയോടെ ഇടതുവശത്തെ തിളങ്ങുന്ന പടുതയിട്ട് മറച്ചിരിക്കുന്ന വാതിലിനുനേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. മറ്റ് വാദ്യങ്ങള്‍ നിലച്ചു. തബലയിലെ കൊട്ട് മാത്രം മുറുകി മുറുകി ശബ്ദം ഉയര്‍ന്നുവരുന്നു. പെട്ടെന്ന് വാതില്‍ തുറന്ന് അഭൌമമായ ഒരു നദി ഒഴുകിവരുന്നതുപോലെ, മഴ പോലെ, പ്രകാശം പോലെ, വസന്തം പോലെ, പരാഗം പോലെ, മുറിയിലേയ്ക്ക് അവള്‍ തെന്നിവന്നു. അവളോടൊപ്പം വാദ്യഘോഷകരുടെയും നര്‍ത്തകരുടെയും ഒരു സംഘവും മുറിയില്‍ നിറഞ്ഞു. എന്തൊരു സൌന്ദര്യം! കണ്ണുകള്‍ - ആദ്യം നിങ്ങള്‍ ശ്രദ്ധിക്കുക പിടയ്ക്കുന്ന കണ്ണുകളാണ്. കൈകള്‍ വിടര്‍ത്തി മുഖം മറച്ച് ഇടയ്ക്ക് വിരലുകള്‍ മാറ്റുമ്പോള്‍ ഇന്ദ്രനീലം ജ്വലിക്കുന്ന കണ്ണുകള്‍. അവളുടെ തിളക്കം പിടിപ്പിച്ച പാവാട വായുവില്‍ ഉയര്‍ന്ന് വൃത്തത്തില്‍ കറങ്ങുന്നു. പാദങ്ങള്‍ ദ്രുതഗതിയില്‍ ചലിക്കുന്നു. ഇടയ്ക്ക് അവള്‍ എന്റെ നേര്‍ക്ക് ഒരു പ്രതിമപോലെ നില്‍ക്കുന്നു. വീണ്ടും നൃത്തം തുടരുന്നു. വാദ്യ സംഗീതം പരക്കുന്നു. കുയിലിലും മധുരമായ ശബ്ദത്തില്‍ അവള്‍ പാടുന്നു.

‘കൃഷ്ണാ നിന്റെ ചിരിയില്‍ മയങ്ങുവാന്‍
കൃഷ്ണാ നിന്റെ മാറില്‍ പടരുവാന്‍
രാധയെവിടെ?‘

രാഗ ബൈരാഗി. ഹിന്ദുസ്ഥാനി രാഗം. സംഗീതം ആഴങ്ങളില്‍ നിന്ന് ഒഴുകി, ചുമരുകളില്‍ നിന്നു കത്തി, തോര്‍ന്നുപെയ്തു, ഗ്രാമഫോണ്‍ റെക്കോഡിലേയ്ക്ക് വീണുകൊണ്ടിരുന്നു. പക്ഷേ കണ്ണുകള്‍! ഹാ, കണ്ണുകള്‍. അവ എന്റെ നേര്‍ക്കു തിളങ്ങി. ഞാന്‍ നശിച്ചവനാണ്. മധുപാത്രം ചരിഞ്ഞതെപ്പോഴാണ് - ഞാന്‍ ഒരുപാട് കുടിച്ചുകാണണം. എപ്പൊഴോ സംഗീതം നിലച്ചു. അവള്‍ നിശ്ചലയായി. വടിവൊത്ത സൌന്ദര്യം സദസ്സിനെ വണങ്ങിക്കൊണ്ട് മൊഴിഞ്ഞു. “നമസ്കാരം, ഞാന്‍ ഗൌഹര്‍ ജാന്‍”.

അരങ്ങൊഴിഞ്ഞു. കാണികളൊഴിഞ്ഞു. ഞാന്‍ സ്വനലേഖി യന്ത്രവും റെക്കോഡുകളും പെട്ടിക്കകത്താക്കി. മദ്യം എന്നെ നടത്തി. ഹോട്ടലിനു പുറത്ത് വിരിച്ചുകെട്ടിയിരിക്കുന്ന റ്റെന്റുകള്‍. അതിനു കാവല്‍ നില്‍ക്കുന്ന ആജാനബാഹു. “ഗൌഹര്‍ ജാന്‍ എവിടെ?” “ഹുസൂര്‍, നിങ്ങള്‍ ആരാണ്?” “എനിക്ക് ഗൌഹര്‍ ജാനിനെ കാണണം. എനിക്കവളെ അത്രയ്ക്കിഷ്ടപ്പെട്ടു”. അയാളുടെ മൌനത്തിനു നേര്‍ക്ക് ഞാന്‍ ഒരുരൂപാ നോട്ട് നിവര്‍ത്തിപ്പിടിച്ചു. അയാളെ കവച്ചു നടന്ന് ഏതൊക്കെയോ റ്റെന്റുകള്‍ക്കു മുന്നില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു. “ഗൌഹര്‍ ജാന്‍, എനിക്കു നിന്നെ അത്രയ്ക്കിഷ്ടപ്പെട്ടു”. ഒരിടത്ത് വിളക്കുകള്‍ തെളിഞ്ഞു. റ്റെന്റിന്റെ വിരിപ്പുകള്‍ മാറി. കിണറുകളുടെ ആഴമുള്ള ശബ്ദം പ്രതിവചിച്ചു. “ഞാന്‍ നിങ്ങളെ അറിയില്ലല്ലോ”. “കള്ളം. നീ എന്നെ സ്നേഹിക്കുന്നു. നാം പരസ്പരം സ്നേഹിക്കുന്നു”. ഉള്ളില്‍ നിന്നും ഇമ്പമുള്ള ചിരി. വിരിപ്പുകള്‍ക്കിടയില്‍ നിന്നും മൈലാഞ്ചിയെഴുതിയ കൈകള്‍ പുറത്തുവന്നു. സൌന്ദര്യധാമം പുറത്തുവന്നു. “ഹുസൂര്‍, സ്നേഹമോ? നമ്മള്‍ ആദ്യമായി കണ്ടത് ഇന്നാണല്ലോ”. അവള്‍ വീണ്ടും ചിരിച്ചു. “ഗൌഹര്‍, നീ എന്നെ സ്നേഹിക്കുന്നില്ലേ? ഇത്രയും ഗാഢമായി ഞാനാരെയും സ്നേഹിച്ചിട്ടില്ല. ഒരാളെയും സ്നേഹിച്ചിട്ടില്ല. സ്നേഹത്തെ ഞാന്‍ അറിഞ്ഞിട്ടില്ല”. അവള്‍ വീണ്ടും പുഞ്ചിരിച്ചു. എന്റെ മുഖത്തുനോക്കിക്കൊണ്ട് നദികളുടെ ശബ്ദത്തില്‍ കുലുങ്ങിച്ചിരിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു. “ഗൌഹര്‍, നിന്നെ ഞാനൊന്നു തൊട്ടോട്ടെ? നിന്റെ കവിളില്‍, കണ്ണില്‍, ചുണ്ടില്‍‍, കഴുത്തില്‍ - ഹാ, ഞാനൊന്നു തൊട്ടോട്ടെ?”

എന്റെ നീണ്ടുവന്ന കൈത്തണ്ടയില്‍ കയറിപ്പിടിച്ച് അവള്‍ പറഞ്ഞു. “ഹുസൂര്‍, നിങ്ങള്‍ വല്ലാതെ മദ്യപിച്ചിരിക്കുന്നു. ഇതാണോ പ്രണയം? ആദ്യമായി കാണുന്ന ഗൌഹറിനോട് പ്രണയം. ഇല്ല ഹുസൂര്‍, ഞാനാരെയും പ്രേമിച്ചിട്ടില്ല”. എന്റെ മുഖം മങ്ങിയതു കണ്ട് അവള്‍ തുടര്‍ന്നു. “കാരണമെന്തെന്നോ? എന്റെ സംഗീതം കേള്‍ക്കൂ - രാഗ ബൈരാഗി. അതു നിറയെ സന്തോഷമാണ്. സന്തോഷം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞ് അത് തുളുമ്പുകയാണ്. പ്രണയം വിരഹമാണ്. വിരഹത്തിന്റെ ഗാനങ്ങള്‍ എനിക്കുവേണ്ടാ, ഈ ഗൌഹറിന് സന്തോഷത്തിന്റെ ഗാനങ്ങള്‍ മതി”. ഇതു പറയുമ്പോള്‍ അവള്‍ എന്റെ വിരല്‍ത്തുമ്പില്‍ മുറുകെപ്പിടിച്ചു. പ്രണയത്തിന്റെ ലഹരിയിലും എന്റെ ചെറുവിരല്‍ത്തുമ്പ് വേദനിച്ചു. “ഗൌഹര്‍, ഞാന്‍ നിന്നെ പ്രണയിക്കുന്നു, ഹാ, പ്രണയിക്കുന്നു”. “ഹുസൂര്‍, പ്രണയം മഴപോലെയാണ്, പെയ്തു തീരും. വിഷമിക്കരുത്. നിങ്ങളുടെ മുറിയിലേയ്ക്കു പോകൂ, സുഖമായി ഉറങ്ങൂ”. ഞാന്‍ നടന്നു. അവള്‍ പിന്നില്‍ നിന്നും പതുക്കെപ്പറഞ്ഞു. “ഹുസൂര്‍, നാളെയും വരില്ലേ?, ആരും കേള്‍ക്കാത്ത രാഗങ്ങളാണ് നാളെ, ആരും കാണാത്ത നൃത്തങ്ങളാണു നാളെ.”

കോണിപ്പടികള്‍ കയറി ഞാന്‍ എങ്ങനെ മുറിയിലെത്തി എന്നറിയില്ല. പുറത്ത് മഴ. ചെവിയില്‍ സംഗീതം. കണ്ണുകളില്‍ ഗൌഹര്‍. ഘടികാരം ഒറ്റമണിനാദം മുഴക്കുന്നു. ഗൌഹര്‍. തെറിച്ചുപോവുന്ന ചുവടുകള്‍. പറക്കുന്ന വസ്ത്രങ്ങള്‍, മണിനാഗശരീരം. ഗൌഹര്‍. ഘടികാരം രണ്ടുമണി മുഴക്കുന്നു. ലാസ്യമായി ഒഴുകുന്ന വിരല്‍ത്തുമ്പുകള്‍, മെലിഞ്ഞ വെണ്ണക്കല്‍ കൈകള്‍. വിയര്‍പ്പ് വേര്‍പെടാന്‍ മടിക്കുന്ന കഴുത്ത്, വിവരിക്കാന്‍ പറ്റാത്ത കണ്ണുകള്‍, നാലുമണി. സംഗീതം, ഹാ, ഒഴുകിപ്പരക്കുന്ന സംഗീതം. തലയ്ക്കുള്ളില്‍ സംഗീതം മുഴങ്ങുന്നു. ഇല്ല ഗൌഹര്‍, ഞാന്‍ ഉറങ്ങില്ല.

1908, ആഗസ്റ്റ് 11: ഗൌഹര്‍ ജാന്‍ ഒരു സ്വപ്നമായിരുന്നോ? വിരല്‍ത്തുമ്പ് നീലിച്ചുകിടക്കുന്നു. എനിക്ക് പനിക്കുന്നു. ഹോട്ടലിലെ പരിചാരകര്‍ എന്നെ കമ്പിളികൊണ്ടു പുതപ്പിച്ചു. എപ്പൊഴോ അവര്‍ കൊണ്ടുവന്ന പ്രാതല്‍ കാത്തിരുന്നു തണുത്തുപോയി. രാത്രിയാവാന്‍ ഇനി പത്തുമണിക്കൂര്‍.

ഉച്ച കഴിഞ്ഞു. ഏതോ ചവര്‍പ്പുള്ള മരുന്നു കഴിച്ചു. പനി കൂടുന്നതേയുള്ളൂ. കിടുങ്ങുന്നു. കമ്പിളിപ്പുതപ്പിന് അകത്തും തണുപ്പ്. ഞാന്‍ എന്റെ വസ്ത്രസഞ്ചിയുടെ രഹസ്യ അറ തുറന്ന് പണമെടുത്തു. മൂടിപ്പുതച്ച് മുറിക്കു പുറത്തിറങ്ങി. കോണിപ്പടികള്‍ പിടിച്ചുപിടിച്ച് ഇറങ്ങേണ്ടിവന്നു. ലഖന്‍ സിങ്ങ് വാതില്‍ക്കല്‍ നില്‍ക്കുന്നു. “സര്‍ക്കാര്‍, എവിടേയ്ക്കാണു പോവുന്നത്? പുറത്ത് ഇപ്പോഴും മഴയാണ്. ഈ പനിയും കൊണ്ട് പുറത്തിറങ്ങിയാല്‍ താങ്കള്‍ ചത്തുപോവും”. പാവം ലഖന്‍ സിങ്ങ്. എന്റെ മനസ്സില്‍ എന്തെന്ന് അയാള്‍ക്കറിയില്ല. “എനിക്കു പോണമല്ലോ”. “സര്‍ക്കാര്‍ നില്‍ക്കൂ, ഒരു നിമിഷം.” - അയാള്‍ മഴയിലേയ്ക്ക് ഓടിപ്പോയി. നനഞ്ഞ തലപ്പാവും ചൂടി ഒരു ജഢ്കയില്‍ കയറിവന്നു. “ക്ഷമിക്കണം സര്‍ക്കാര്‍, ഇതേ കിട്ടിയുള്ളൂ”. ഞാന്‍ ചിരിച്ച് ലഖന്‍ സിങ്ങിനെ താണുവണങ്ങി. അയാള്‍ നാണിച്ച് ചിരിച്ചു, തിരികെ വണങ്ങി. ജഢ്ക വലിക്കുന്നത് പ്രായമായ ഒരു മനുഷ്യനാണ്. ജഢ്ക വലിക്കുന്ന എല്ലാവരെയും പോലെ മെലിഞ്ഞ കാലുകളും എല്ലുന്തിയ നെഞ്ചിന്‍ കൂടും വളഞ്ഞ മുതുകുമുള്ള മനുഷ്യന്‍. “ഹുസൂര്‍, എങ്ങോട്ടാണ് പോവേണ്ടത്?” “കാളി ബസാര്‍, വണ്ടി വലിക്കൂ, ഞാന്‍ പറയാം“. ജഢ്കയുടെ മേല്‍ക്കൂര ടാര്‍പ്പാളിന്‍ വലിച്ചുകെട്ടിയതാണ്. മഴ അതിന്റെ വിള്ളലുകളിലൂടെ ഊര്‍ന്ന് അകത്തെത്തി. മഴവെള്ളം ധാരയായി തലമുടിയില്‍ വീണപ്പോള്‍ ഐസ് പോലെ തണുത്ത് ഞാന്‍ വിറച്ചു. പുതച്ചിരുന്ന കമ്പിളിയൂരി തലതുവര്‍ത്തി. കമ്പിളിയും തണുക്കുന്നു. “നശിച്ച മഴ അല്ലേ സര്‍ക്കാര്‍” . അയാള്‍ തലയില്‍ ഒരു പാള വെച്ചു കെട്ടിയിട്ടുണ്ട്. ഷര്‍ട്ടിടാത്ത മുതുകത്ത് മഴത്തുള്ളികള്‍ ചിത്രം വരയ്ക്കുന്നു. കല്‍ക്കത്തയിലെ ചെളിയിലൂടെ അയാള്‍ വേഗത്തിലോടി. വഴിക്കു കുറുക്കുചാടിയ പശുക്കളെയും കഴുതകളെയും മനുഷ്യരെയും അയാള്‍ നാക്കുവളച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ആട്ടിയകറ്റി. എല്ലുമാത്രമായ ഈ മനുഷ്യനെക്കണ്ടാല്‍ ഒരിക്കലും ഇത്ര വേഗത്തില്‍ വണ്ടിവലിക്കും എന്നു പറയില്ല.

പാതയുടെ ഇരുവശങ്ങളിലും കല്‍ക്കട്ട നനഞ്ഞുനിന്നു. പുകയില വില്‍ക്കുന്ന കടകളും വെടിക്കോപ്പുകള്‍ വില്‍ക്കുന്ന കടകളും സുഗന്ധദ്രവ്യ ശാലകളും മൂടിക്കിടന്നു. തെരുവുകള്‍ മഴയില്‍ കുതിര്‍ന്നു. വഴിവക്കില്‍ നിരത്തിവച്ചിരുന്ന തക്കാളിയും പഴവര്‍ഗ്ഗങ്ങളും മഴയില്‍ നനഞ്ഞുകിടന്നു. കൂട്ടിയിട്ടിരുന്ന നദീമത്സ്യങ്ങളില്‍ ചിലത് പിടച്ചുപിടച്ച് ചെളിവെള്ളത്തിലേയ്ക്കു ചാടിപ്പോയി. വില്‍പ്പനക്കാര്‍ വിഷാദത്തോടെ ജഢ്കയിലേയ്ക്കു നോക്കി. കാളി ബസാറില്‍ ഞങ്ങള്‍ വലതുവശത്തായി ഒരു ചെറിയ ഇടവഴിയിലേയ്ക്കു തിരിഞ്ഞു. ഞാന്‍ പറഞ്ഞുകൊടുത്തത് അനുസരിച്ച് അയാള്‍ വണ്ടി പലവഴികളിലും തിരിച്ചു. ഒടുവില്‍ ഒരു ചെറിയ ഒറ്റമുറിക്കടയുടെ മുന്‍പിലെത്തി. അതിനകത്തിരുന്ന വൃദ്ധ എന്നെനോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. അവരുടെ കാതില്‍ നിന്നും വലിയ കടുക്കനുകള്‍ തുങ്ങിക്കിടന്നു. വിധവയുടെ വെളുത്ത വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. വണ്ടിവലിച്ചയാള്‍ക്ക് നാലണ കൊടുത്ത് ഞാനയാളെ പറഞ്ഞുവിട്ടു. വൃദ്ധയുടെ കടയ്ക്കകത്ത് ചില്ലലമാരകളില്‍ല്‍ പലതരം മോതിരങ്ങള്‍ നിരത്തിവെച്ചിരുന്നു. രത്നമോതിരങ്ങളാ‍ണ് അവയെന്ന് ഒറ്റനോട്ടത്തില്‍ പറയില്ല. അവരെന്നെ ഒരു പഴകിയ പീഠത്തില്‍ ഇരുത്തി. “എന്റെ മോതിരം വിരലില്‍ ഇറുകിപ്പോയി. നിങ്ങള്‍ ഇതൊന്ന് ഊരി പകരം ഒരു നല്ല മോതിരം തരണം”. വൃദ്ധ വീണ്ടും മോണകാട്ടി ചിരിച്ചു.

“ഇതത്ര ഇറുകിയിട്ടില്ലല്ലോ ഹുസൂര്‍, വേണമെങ്കില്‍ വലുതാക്കിത്തരാം.” ആവശ്യക്കാര്‍ക്ക് എന്താണു വേണ്ടതെന്ന് വൃദ്ധയ്ക്ക് പെട്ടെന്നു മനസിലാവും. “ഇല്ല, ഇതു പഴയതായി. എനിക്ക് ഇതിനു പകരം വേറൊരു മോതിരം തരൂ”. “നോക്കട്ടെ”. വൃദ്ധ ഒരു പഴയ പഞ്ഞിക്കഷണം രാസലായനിയില്‍ കുതിര്‍ത്ത് വിരലില്‍ തടവി. ഒരു കൈകൊണ്ട് തൊലിയില്‍ അമര്‍ത്തിപ്പിടിച്ച് വിദഗ്ധമായി മോതിരം വലിച്ചൂരി. മഴനൂലില്‍ ഒലിച്ചുവന്ന സൂര്യകിരണങ്ങള്‍ തട്ടി അതിലെ നീലക്കല്ല് തിലങ്ങി. അവര്‍ മോതിരം തിരിച്ചും മറിച്ചും നോക്കി. “ആഹാ, ഇതാരുടെ പേരാ ഇതില്‍ കൊത്തിവെച്ചിരിക്കുന്നത്? വിവാഹമോതിരമാണല്ലേ.” ഞാന്‍ ഒന്നും മിണ്ടാതെ ചില്ലലമാരയിലിരുന്ന ഒരു മോതിരത്തിലെയ്ക്ക് ചൂണ്ടിക്കാട്ടി. ചുവന്ന രത്നം പതിച്ച ഒരു മോതിരം. ഞാന്‍ ഊരിക്കൊടുത്തതിനോളം മാറ്റ് വരില്ല, പക്ഷേ സുന്ദരം. “എനിക്ക് ആ മോതിരം തരൂ. അതിന്റെ ലോഹത്തില്‍ ഗൌഹര്‍ എന്ന് കൊത്തിത്തരൂ”. “അതിനു വിലക്കുടുതലാണ് ഹുസൂര്‍. നിങ്ങള്‍ തരുന്നത് പഴയ മോതിരമാണ്. പണവും തരേണ്ടിവരും” - വൃദ്ധ ചില‍മ്പിച്ച ശബ്ദത്തില്‍ പറഞ്ഞു. “എന്റെ മോതിരത്തിന് അധികം പഴക്കമില്ല, മൂന്നു വര്‍ഷം പോലും പഴക്കമില്ല”. “ഹുസൂര്‍, എനിക്കു പ്രായമായി, അധികം തര്‍ക്കിക്കാന്‍ വയ്യ. അന്‍പതു രൂപാ അധികം തരേണ്ടിവരും”. “അന്‍പതോ? അത് വളരെ കൂടുതലാണ്”. അവര്‍ മുറുക്കിക്കൊണ്ടിരുന്ന വെറ്റില നീലച്ചായം പുരട്ടിയ കോളാമ്പിയിലേയ്ക്കു തുപ്പി. ചുണ്ടില്‍ നിന്നും ചുവപ്പു നിറം പുറംകൈകൊണ്ടു തുടച്ച് പരിഹാസവും വിഷാദവും കലര്‍ന്ന ഒരു ചിരി ചിരിച്ചു. തെല്ലുനേരം മിണ്ടാതെയിരുന്നിട്ട് അവര്‍ പറഞ്ഞു. “പ്രണയത്തിനു വിലപേശുന്നോ?”.

തിരിച്ച് ജഢ്കയിലിരുന്നു കിടുങ്ങുന്നവഴി കയ്യില്‍ ബാക്കിയുള്ള കാശ് കഷ്ടിയാണെന്നു കണക്കുകൂട്ടി. ഏറിയാല്‍ ഒരാഴ്ച്ചകൂടി ഹോട്ടലില്‍ തങ്ങാനാവും. തിരിച്ചുപോണം. ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് മോതിരം ഞെരിച്ചു. ഹോട്ടലിന്റെ വാതില്‍ക്കല്‍ തന്നെ ലഖന്‍ സിങ്ങ് നില്‍ക്കുന്നുണ്ടാ‍യിരുന്നു.

മഴതോര്‍ന്നു. നേരം ഇരുണ്ടു. ഞാന്‍ നേരത്തേ തന്നെ ബാറിലേയ്ക്കു നടന്നു. വേദിക്കു മുന്നിലെ ഒരു കസാരയില്‍ ഇരിപ്പുറപ്പിച്ചു. കുരുമുളകും ഇഞ്ചിയും ഇട്ട് തണുപ്പില്ലാതെ ബ്രാന്‍ഡി കഴിച്ചു. തബല വായിക്കുന്നവരുടെ സംഗീതം മുറുകുന്നില്ല - മഴ നനഞ്ഞ സംഗീതം പോലെ. മേശകള്‍ക്കു ചുറ്റും കാണികള്‍ നിറഞ്ഞു.

സമയം ഇഴയുന്നു. മറ്റു മേശകള്‍ക്കു ചുറ്റും ഇരിക്കുന്നവരും അക്ഷമരാവുന്നു. എല്ലാവരും ഗൌഹറിനെ കാത്തിരിക്കുകയാണ്. പക്ഷേ അവള്‍ വരുന്നത് എനിക്കുവേണ്ടി മാത്രമാണ്. മൂന്നാമത്തെ ഗ്ലാസ് മദ്യം പതിയെ കുടിച്ചു. കുറെ പേര്‍ എഴുന്നേറ്റു പോയി.

എത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കുന്നില്ല. നേരം എത്രയായെന്ന് ഒരൂഹവുമില്ല. പന്തങ്ങള്‍ മുനിഞ്ഞുകത്തുന്നു. അവസാനത്തെ കാഴ്ച്ചക്കാരനും എഴുന്നേറ്റു. ഗൌഹര്‍ വന്നില്ല. ഞാന്‍ ഒറ്റയ്ക്കായി.

ലഖന്‍ സിങ്ങ് വന്നു. “ഹുസൂര്‍, അവളെ കാണുന്നില്ല. അവള്‍ വിട്ടുപോയി”.

ഞാന്‍ ഒന്നും പറഞ്ഞില്ല.

“ഹുസൂര്‍, ആട്ടക്കാരികള്‍ അങ്ങനെയാണ്. വിശ്വസിക്കാന്‍ പറ്റാത്ത വര്‍ഗ്ഗം. വാക്കിനു വിലയില്ലാത്തവര്‍. വരൂ, ഞാന്‍ താങ്കളെ മുറിയിലേയ്ക്ക് നടത്തിക്കാം”.

എന്തു പറയാനാണ്. പ്രണയം വേദനയാണ്. വേദനയില്‍ അവള്‍ക്കു പാടാനാവില്ല. ഞാനവളെ പ്രണയിക്കുന്നതുപോലെ - അതിലും ആഴത്തില്‍ - ഗൌഹര്‍ എന്നെ സ്നേഹിക്കുന്നു. അവള്‍ വരില്ല. പാവം ലഖന്‍ സിങ്ങ്. അയാള്‍ക്കെന്തറിയാം. ഞാന്‍ നീലിച്ച വിരലുകള്‍ കൊണ്ട് മോതിരം തിരുമ്മി. എനിക്കവളെ കാണണം. ഞാന്‍ കസേരയില്‍ ഇടതുകൈകുത്തി എഴുന്നേറ്റു. അവള്‍ വേദനിക്കുന്നുണ്ടാവും. “ലഖന്‍, നിങ്ങള്‍ എന്റെ കൂടെ വരുന്നോ? നമുക്ക് അവളെ കണ്ടുപിടിക്കാം”.

മെലിഞ്ഞതെങ്കിലും ശക്തമായ കൈകള്‍ കൊണ്ട് തോളില്‍പ്പിടിച്ച് ലഖന്‍സിങ്ങ് എന്നെ കസാരയില്‍ ഇരുത്തി. കുപ്പി തുറന്ന് ബ്രാന്‍ഡി ഒഴിച്ചുതന്നു. ഹുസൂര്‍, കുടിക്കൂ. അവള്‍ പോട്ടെ. ഷബാബ് ഓര്‍ ഷരാബ് തോ ഏക് ഹീ ജൈസേ ഹേ (കാമുകിയും മദ്യവും ഒരേപോലെയാണ്). പോയവര്‍ പോകട്ടെ, കുപ്പി ഒഴിഞ്ഞിട്ടില്ല. നിങ്ങള്‍ കുടിക്കൂ.

ഞാന്‍ കസാരയുടെ പിന്നിലേയ്ക്കു ചാഞ്ഞു.

-----

കല്‍ക്കത്തയുടെ ‘ഡാന്‍സിങ്ങ് ഗേള്‍’ എന്ന് അറിയപ്പെട്ട ഗൌഹര്‍ ജാന്റെ സ്വനലേഖി ഇന്ത്യയിലെ ആദ്യ ഗ്രാമഫോണ്‍ റെക്കോഡിങ്ങുകളില്‍ ഒന്നാണ്. ഈ കഥ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നില്ല.

*ആ പാട്ട് റെക്കോഡിങ്ങ് ഇവിടെ കേള്‍ക്കാം.

10/06/2008

കറുത്ത പെണ്ണുങ്ങളോ?

ഞാന്‍ കറുത്ത പെണ്ണുങ്ങളെ കണ്ടിട്ടില്ല.

9/28/2008

കടുവവേട്ട



ചക്രവാളത്തില്‍ ഒട്ടിപ്പിടിച്ച സൂര്യന്‍ താഴേയ്ക്ക് ഒലിച്ചിറങ്ങി. തവിട്ടുനിറത്തില്‍ ചോളവയലുകള്‍ തിളങ്ങി. ആളോളം പൊക്കത്തില്‍ നിന്ന ചോളച്ചെടികള്‍ കാറ്റില്‍ കിഴക്കോട്ട് ഇളകുമ്പോള്‍ വരമ്പിലൂടെ നടന്നുപോയ പൂനം ചോളച്ചെടികള്‍ക്കിടയില്‍ക്കിടന്ന് മുടിവിടര്‍ത്തി അവന്റെ മുഖം മൂടിക്കൊണ്ട് രഞ്ജയെ ഉമ്മവെയ്ച്ചത് കിനാവുകാണ്ട് ഒരുനിമിഷം തരിച്ചുനിന്നുപോയി. ഒന്നു മന്ദഹസിച്ച്, വായുവില്‍ തന്റെ മുഖത്തിനു മുന്നില്‍ നിന്ന ശൂന്യതയെ ഇടതുകൈകൊണ്ട് തട്ടിക്കളഞ്ഞ്, വീണ്ടും അന്നു കിടന്ന വയലിലേയ്ക്ക്, ഇടത്തേയ്ക്കു നോക്കിയപ്പോള്‍ വയല്‍ ആരോ പിടിച്ചുലച്ചതുപോലെ ഇളകുന്നു. തവിട്ടാര്‍ന്ന ചെടികള്‍ക്കിടയിലേയ്ക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ തവിട്ടുനിറത്തില്‍ കറുത്തവരകളും വട്ടച്ചെവികളും സൂര്യപ്രകാശമടിച്ച് തിളങ്ങുന്ന പച്ചക്കണ്ണുകളും നീണ്ട മീശരോമങ്ങളും ഭീമാകാരമാ‍യ ഉടലും -- തെന്നിനീങ്ങുന്ന ഒരു കടുവ. കയ്യിലിരുന്ന കുടം നിലത്തുവീണതും അലറിക്കൊണ്ട് ഓടിയതും തട്ടിവീണതും ഉടുപ്പ് കീറിയതും ആളുകള്‍ കൂടിയതും അവള്‍ക്ക് ഓര്‍മ്മയില്ല. തലയ്ക്കുള്ളില്‍ അതിരൌദ്രമായ, ഉച്ചത്തിലുള്ള ഒരലറല്‍ മാത്രം നിറുത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

നൊടിയിടയില്‍ വയലില്‍ കടുവയിറങ്ങിയ വാര്‍ത്ത പടര്‍ന്നു. വയലിനു ചുറ്റും പെരുമ്പറ മുഴക്കി ഇടതുകയ്യില്‍ കത്തിച്ചുപിടിച്ച പന്തങ്ങളും വലതുകയ്യില്‍ കിട്ടാവുന്ന ആയുധങ്ങളും തടിക്കഷണങ്ങളുമായി ഗ്രാമത്തിലെ പുരുഷന്മാര്‍ കൂടി. വയലിന്റെ മൂന്നുവശത്തുനിന്നും അവര്‍ വളഞ്ഞു. ആരൊക്കെയോ കൊണ്ടുവന്ന തുകല്‍‌വാദ്യങ്ങള്‍ താളത്തില്‍ മുഴങ്ങിയ ശബ്ദം കേട്ട് അകലെ മരങ്ങളിലിരുന്ന കാക്കകള്‍ പോലും കരഞ്ഞുകൊണ്ട് പറന്നുയര്‍ന്നു. വീടുകള്‍ക്കു മുമ്പിലും ഇടവഴികളിലും തെരുവുനായ്ക്കള്‍ നിറുത്താതെ കുരച്ചു. പൂനം കണ്ട കടുവ ജനങ്ങളുടെ ഭാവനയില്‍ പല ഭീകര രൂപങ്ങളും പൂണ്ടു. കുടിലുകളില്‍ നിറുത്താതെ കരഞ്ഞ കുഞ്ഞുങ്ങളെ ശാന്തരാക്കാന്‍ വിരണ്ടകണ്ണുകളുമായി അമ്മമാര്‍ പാടിയ താരാട്ടുകള്‍ പാതിവഴിയില്‍ മുറിഞ്ഞു. ഭീതിപൂണ്ട മുഖങ്ങളുമായി ഗ്രാമീണര്‍ ചമച്ച അര്‍ദ്ധവൃത്തം ചുരുങ്ങിച്ചുരുങ്ങി വന്നു. പെട്ടെന്ന് ആള്‍ക്കൂട്ടത്തിലെ വിടവിലൂടെ ഒരു മിന്നല്‍പ്പിണര്‍പോലെ വെളുത്ത അടിവയര്‍ കാണിച്ചുകൊണ്ട് കടുവ ഉയര്‍ന്നുചാടി പാഞ്ഞ് വലിയ ശബ്ദത്തോടെ പുഴയിലേയ്ക്കു വീണു. എന്നിട്ട് അത് നീന്തി ഗ്രാമത്തിനരികിലെ കാട്ടിലേയ്ക്കു കയറി.

‘കടുവയെ ജീവനോടെ വിടാന്‍ പറ്റില്ല. ആപത്താണ്. രാത്രി ഉറങ്ങാതെ കാവലിരുന്നാലും ആരുടെ പശുവിനെയാണ്, ആരുടെ കുഞ്ഞിനെയാണ്, പുറത്തുകിടന്നിറങ്ങുന്ന നമ്മളിലാരെയാണ് അത് കഴുത്തില്‍ക്കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുക?’. കൂട്ടത്തില്‍ പ്രായം കൂടിയ കുന്‍‌വര്‍ എന്ന കാരണവര്‍ പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ലെങ്കിലും വള്ളങ്ങളിലേറിയും പന്തമുയര്‍ത്തിപ്പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നടന്നും ജനക്കൂട്ടമാകെയും പുഴകടന്നു. ഇരുണ്ട കാടിന്റെ വഴികളില്‍ ആരൊക്കെയോ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടു. ‘ഇതാ, ഇവിടെനിന്നും അധികദൂരം പോയിക്കാണില്ല. ഇടത്തേയ്ക്ക് രണ്ടുനാഴിക നടന്ന് നിങ്ങള്‍ എതിരേനിന്നും വരൂ’. കൂട്ടത്തിലെ കാടറിഞ്ഞ വേട്ടക്കാരന്റെ ഉത്തരവുകള്‍ ചെറുപ്പക്കാര്‍ അനുസരിച്ചു. കാവിമുണ്ടും മടക്കിക്കുത്തി തലയിലെ കെട്ടുമുറുക്കി, എല്ലുന്തിയ കാലില്‍ കടിച്ച കുളയട്ടയെ പന്തത്തിന്റെ മഞ്ഞത്തീയില്‍ കരിച്ചുകളഞ്ഞ് അവര്‍ കല്ലും മുള്ളും ചവിട്ടി. നടവഴിയിലെവിടെയും കടുവയെക്കാണാം എന്നോര്‍ത്ത് അവരുടെ ഹൃദയം ഊക്കോടെ മിടിച്ചു. ഒട്ടകലെ എത്തിയപ്പോള്‍ ദൂരെനിന്നും നീളത്തിലുള്ള കൂവല്‍ മുഴങ്ങി. അവര്‍ തിരിഞ്ഞുനിന്നു, പെരുമ്പറമുഴക്കി പ്രതിവചിച്ചു. ഇപ്പോള്‍ കാടിന്റെ രണ്ടു വശങ്ങളില്‍ നിന്നും ചെണ്ടമുഴങ്ങി. കഴച്ച കാലടികള്‍ ഊഹം വച്ച് എതിര്‍വശങ്ങളിലേയ്ക്കു നടന്നു.

ശരീരത്തിലെ വെള്ളം കുടഞ്ഞുകളഞ്ഞ് കടുവ ഒരു വലിയ മരത്തിനു ചുറ്റും നടന്നു. എന്നിട്ട് ശബ്ദം കേട്ടു വിരണ്ട് മരത്തിന്റെ പൊത്തുകളില്‍ നഖമമര്‍ത്തി അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിച്ച്, ഭാരം കാരണം ഊര്‍ന്നിറങ്ങി, വീണ്ടും ശ്രമിച്ച്, മരത്തിന് ഒരു വലംകൂടി വയ്ച്ചു. അതിനരികിലെ പൊന്തക്കാടുകളില്‍ ഇരപിടിക്കാനെന്നവണ്ണം അമര്‍ന്ന് പതിയിരുന്നു. എന്നിട്ടും പുറത്തേയ്ക്കു തള്ളിനിന്ന അതിന്റെ മുതുകില്‍ ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്ന സൂര്യപ്രകാശമടിച്ചപ്പോള്‍ അസ്വാരസ്യത്തോടെ തലയുയര്‍ത്തി. അപ്പോള്‍ അതിന്റെ പച്ചക്കണ്ണുകള്‍ അപകടം മണത്ത് തിളങ്ങി. പെരുമ്പറയുടെ ശബ്ദം അടുത്തടുത്തുവന്നു. കടുവയുടെ പ്രാകൃതചോദനകള്‍ അതിനെ തിരിഞ്ഞ് ഇടത്തേയ്ക്ക് ഓടാന്‍ പ്രേരിപ്പിച്ചു. മൂരിനിവര്‍ത്തി നഖങ്ങള്‍ അകത്തേയ്ക്കുവലിച്ച് പതിയെ പാദങ്ങള്‍ ചവിട്ടിയപ്പോള്‍ ഇടത്തുനിന്നും വലത്തുനിന്നും മുന്‍പില്‍ നിന്നും പിന്‍പില്‍ നിന്നും പെരുമ്പറ മുഴങ്ങി. അടുത്തുകണ്ട ഒരു പാറക്കെട്ടിനുമുകളിലേയ്ക്ക് അത് ഓടിക്കയറി. വീണ്ടും ഓടി താഴെയിറങ്ങി കുന്നുകൂടിയിരിക്കുന്ന വലിയ പാറകളിലൊന്നില്‍ ഇടതുകൈകൊണ്ട് അടിച്ചു. ഒന്നു മടിച്ച് വീണ്ടും ഇടതുകൈ നീട്ടി പാറയെ ഞരക്കി. രണ്ട് പാറകള്‍ക്കിടയില്‍ക്കണ്ട വിടവിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഒരു വിഫലശ്രമം നടത്തി. ഒടുവില്‍ ചാഞ്ഞുനിന്ന ഒരു വലിയ പാറയുടെ കീഴേ കടുവ നൂണ്ടുകയറി. അതിന്റെ ശ്വാസം തട്ടി താഴെയുള്ള മണ്ണ് ചിതറി. പെരുമ്പറകള്‍ അടുത്തുവന്നു.

ഗ്രാമീണരുടെ കൂട്ടത്തിലുണ്ടായിരുന്ന നായ്ക്കള്‍ മണം പിടിച്ച് മുന്നോട്ടോടി എന്തിനെയോ നോക്കി കുരച്ചു. പടിഞ്ഞാറു വശത്തുനിന്ന ഗ്രാമീണര്‍ തെക്കുനിന്നും വന്നവരെയും കിഴക്കുനിന്നു വന്നവര്‍ വടക്കുനിന്നു വന്നവരെയും കണ്ടു. അവര്‍ പരസ്പരം കാണാവുന്ന ദൂരത്തില്‍ നിന്ന് മൈലുകള്‍ നീളുന്ന ഒരു വലിയ വൃത്തം തീര്‍ത്തു. ‘ഇനി കടുവ രക്ഷപെടില്ല’. ഇറുകിയ അന്തരീക്ഷത്തിലും ആരോ ഇതു പറഞ്ഞ് ചിരിച്ചു. ഒരാള്‍ നീട്ടിപ്പാടി. ‘കടുവത്തോല്‍ കൊണ്ടെനിക്കൊരു കുപ്പായം വേണം. കടുവപ്പാലൊഴിച്ചൊരു ചായ വേണം‘. അവനെ നിശബ്ദനാക്കിയിട്ട് അവര്‍ വീണ്ടും ചുരുങ്ങി. ഇടയ്ക്ക് ഒരനക്കം കേട്ട് പെട്ടെന്ന് ചിതറി, അത് ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞ് വീണ്ടും ചെറുതായി.

കടുവ പതിയിരിക്കുന്ന മടയും ഗ്രാമീണരും തമ്മിലുള്ള അകലം കുറഞ്ഞുകുറഞ്ഞു വന്നു. നാ‍യ്ക്കളുടെ കുര ഭീഷണമായി. ഏകദേശം മുപ്പതുവാര അകലെ അവരിലൊരാള്‍ മടയില്‍ പതിയിരിക്കുന്ന കടുവയെക്കണ്ടു. ആര്‍പ്പുവിളിച്ച് പന്തങ്ങളും ആയുധങ്ങളും നീട്ടിപ്പിടിച്ച്, തോളോടുതോള്‍ ചേര്‍ന്ന് അവര്‍ വന്യമൃഗത്തെ വളഞ്ഞു. ആ വൃത്തം ഒരേ ബിന്ദുവിലേയ്ക്ക് ചുരുങ്ങിച്ചുരുങ്ങിവന്നു.

അടുപ്പുപോലെ ചുറ്റും ആളുന്ന തീയുടെ ചൂടിനുള്ളില്‍നിന്ന് ഓടാന്‍ പഴുതില്ലാതെ ജന്തു വിയര്‍ത്തു. അതിന്റെ കണ്ണുകള്‍ പ്രാണഭയത്തില്‍ തിളങ്ങി. ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ വെറുതേ ഇടത്തേക്കയ്യുയര്‍ത്തി മുഖം മറച്ചു. കൈ താഴ്ത്തി അത് വായ തുറന്നെങ്കിലും ബീഡിക്കറപിടിച്ച പല്ലുകള്‍ക്കിടയില്‍ നിന്ന് ശബ്ദമൊന്നും പുറത്തുവന്നില്ല. വെട്ടാത്ത താടിരോമങ്ങളില്‍ നിന്ന് വിയര്‍പ്പ് ഇറ്റുവീണു. ഇനി രക്ഷയില്ല എന്നുകണ്ട് അതിന്റെ കൈത്തണ്ടയിലെ രോമങ്ങള്‍ എഴുന്നുനിന്നു. മുഷിഞ്ഞ ബനിയനുയര്‍ത്തി അത് നെറ്റിതുടച്ചു. എന്നിട്ട് കൈലി വരിഞ്ഞുടുത്തു. ചെരുപ്പിടാത്ത ഇടതുകാല്‍ മുന്നോട്ടുവെയ്ച്ച് ഊര്‍ന്നിറങ്ങി ആദ്യം കാണുന്നവനെ കുത്താന്‍ അലറിക്കൊണ്ട് പിശ്ശാത്തി നിവര്‍ത്തിപ്പിടിച്ച് പാ‍റമടയില്‍ നിന്ന് അയാള്‍ കുതിച്ചുചാടി. പക്ഷേ ആള്‍ക്കൂട്ടത്തിനടുത്തെത്തും മുന്‍പേ തെറ്റിവന്ന ഉരുളന്‍ കല്ലുകള്‍ കൊണ്ട് അയാള്‍ വീണുപോയി. പാഞ്ഞുവന്നവരില്‍ ആരുടെയോ അടിയേറ്റ് നിമിഷം കൊണ്ട് പിടഞ്ഞുമരിക്കുകയും ചെയ്തു.

----

കടപ്പാട്: ദേവന്‍ എഴുതിയ ഹീറോയുടെ പേന എന്ന കഥയും കമന്റുകളും വായിച്ചപ്പോള്‍ തോന്നിയത്.

9/27/2008

ഇനി ചോദ്യങ്ങളില്ല

ഉന്മാദവും കാമവും പൂക്കുന്ന മരങ്ങള്‍ എവിടെയാണു സര്‍?
പ്രണയത്തിന്റെ നിറമെന്താണു സര്‍,
മരണത്തിന്റെ മണമെന്താണ്?.
നടുറോഡില്‍ക്കിടക്കുന്ന ഒറ്റച്ചെരുപ്പ് ആരുടേതാണു സര്‍
ഇരുളില്‍.. ഇരുളിലിടവഴില്‍ നടന്നുപോയപ്പോള്‍
അവരെന്നെ തല്ലിയതെന്തിനാണ്?
നദികളുടെ ആഴമെന്താണു സര്‍,
മരങ്ങളുടെ പേരെന്താണ്?


ഇല്ല സര്‍,
ഞാന്‍ വേതാളത്തെ കൊന്നിട്ടില്ല.
കൈയും കാലും കൂട്ടിക്കെട്ടി, തലയും കുനിച്ചുപിടിച്ച് ഇഴച്ചുനടത്തുമ്പോള്‍,
പിന്നില്‍നിന്ന് - അല്ലല്ല -
പല്ലും നഖവും വിടര്‍ത്തി, മരച്ചില്ലയില്‍ നിന്നു പറന്നുവരുമ്പോള്‍
(വെടികൊണ്ട്) വേതാളത്തിന്റെ തല പൊട്ടിത്തെറിച്ചുപോയീ സര്‍,
ആത്മരക്ഷാര്‍ത്ഥമായിരുന്നു.
ചോദ്യങ്ങള്‍ കൊണ്ടെന്നെ കൊല്ലാന്‍ വന്നു.
ഇല്ല സര്‍, വേതാളം ഇനി വരില്ല,
ഇനി ചോദ്യങ്ങളില്ല.
നമുക്കിനി കെട്ടിപ്പിടിച്ചുറങ്ങാം.
എന്റെ ഉന്മാദം ഞാനാര്‍ക്കും മറിച്ചുവില്‍ക്കില്ല സര്‍,
നമുക്കിനി കെട്ടിപ്പിടിച്ചുറങ്ങാം.

9/24/2008

യാത്ര




ജനാലകളൊന്നും തുറക്കാന്‍ പറ്റാത്ത ബസ്സ് ഒരു കൂടാണ്. ഇമ്പത്തില്‍ മൂളിക്കൊണ്ട് നിരത്തിലൂടെ തെന്നിനീങ്ങുന്ന ലോഹകുമിള. പുറത്ത് ജൂണ്‍ മാസത്തെ ചൂടും പൊടിക്കാറ്റുമാണെങ്കിലും ബസ്സിനകത്ത് എയര്‍ കണ്ടീഷനിങ്ങിന്റെ ഈര്‍പ്പവും ശൈത്യവുമാണ്. പുറം ലോകത്തെ വിഹ്വലതകളില്‍ നിന്നും ബസ്സ് നല്‍കുന്ന ഒരു സുരക്ഷിതത്വമുണ്ട്. വേഗത്തിലോടുന്ന ബസ്സില്‍ നിന്ന് പെട്ടെന്ന് എല്ലാം മടുത്ത് ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോവാന്‍ പറ്റില്ലെന്ന സുഖകരമായ നിസ്സഹായതയുമുണ്ട്. നരച്ച നഗരത്തില്‍ നിന്നും കയറി ചാരിയിരുന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പുതിയൊരു ലോകത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാന്‍ പറ്റുന്ന മായാജാലമുണ്ട്. എനിക്ക് ബസ്സുയാത്രകള്‍ ഇഷ്ടമാണ്. ചില്ലുജാലകത്തോട് ചേര്‍ന്ന സീറ്റുകളാണ് എനിക്കിഷ്ടം. എനിക്ക് ജനാല തുറന്ന ബസ്സുകള്‍ ഇഷ്ടമല്ല. അവയില്‍ പുറംലോകം എപ്പോഴും തുറന്നിട്ട ജനാലകളിലൂടെ അകത്തേയ്ക്ക് അടിച്ചുകയറുന്നു, മുടിപിടിച്ചുലയ്ക്കുന്നു, അഴുകിയ ജീവിതത്തിന്റെ പൊടിയില്‍ കുളിപ്പിക്കുന്നു.

കൊല്ലാന്‍ വരുന്ന ലോകത്തില്‍ നിന്നും ഒളിച്ചോടി നിങ്ങള്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കതകടയ്ക്കുന്നു എന്നു വിചാരിക്കുക. അകത്തുകയറി സുഖശീതളമായ അന്തരീക്ഷത്തില്‍ പതുപതുത്ത സോഫയില്‍ മലര്‍ന്നുകിടന്ന് വസ്ത്രങ്ങള്‍ അയച്ചിട്ട് നിലക്കടലയും കൊറിച്ച് ശീതളപാനീയം പതുക്കെ നുകര്‍ന്ന് ടി.വി കാണുന്നു എന്നു വിചാരിക്കുക. ദുരന്തവാര്‍ത്തകള്‍ കാണിക്കുന്ന ചാനല്‍ വരുമ്പോള്‍ ബോറടിച്ച് റിമോട്ടില്‍ ഒരു ക്ലിക്ക് - നിങ്ങളതാ, പാട്ടുപാടുന്ന ചാനലിലേയ്ക്ക് എത്തുന്നു. സുഖകരമായ സംഗീത്തിന്റെ താളത്തോടെ അവര്‍ നൃത്തം വെയ്ക്കുന്നു - ബസ്സ് യാത്ര അതാണ്, ജാലകക്കാഴ്ച്ചകള്‍ മാറിക്കൊണ്ടിരിക്കുന്നു. മരം, വീട്, വയല്‍, ലോറി, കുന്ന്, പുസ്തകങ്ങള്‍ അടുക്കിപ്പിടിച്ച് നടന്നുപോവുന്ന പെണ്‍കുട്ടികള്‍. ചാനല്‍ പോലും മാറ്റേണ്ട കാര്യമില്ല.

ബസ്സ് വിടുന്നതിന് തൊട്ടുമുന്‍പാണ് ഞാന്‍ ഓടിപ്പിടിച്ച് ബസ് സ്റ്റാന്റില്‍ എത്തിയത്. എന്റേത് പന്ത്രണ്ടാം നമ്പര്‍ സീറ്റാണ്. പുറത്തെ അഴുക്കില്‍ നിന്നും ബസ്സിലേയ്ക്ക് കയറിയത് ആറുമണിക്കാണ്. മറ്റൊരു സ്റ്റോപ്പില്‍ നിന്നും വരുന്ന ബസ്സാണ്. പന്ത്രണ്ടാം നമ്പര്‍ സീറ്റ് ജനാലയോട് ചേര്‍ന്നതാണ്. അതില്‍ ഒരാള്‍ ചാരിയിരുന്ന് ഉറങ്ങുന്നു. അത് എന്റെ സീറ്റാണ്. തട്ടി എഴുന്നേല്‍പ്പിക്കുന്നത് മോശമാണ്. എഴുന്നേല്‍ക്കുമ്പോള്‍ മാറിത്തരാന്‍ പറയാം. നടുവരിയോട് ചേര്‍ന്ന സീറ്റിലിരുന്നാല്‍ ജാ‍ലകക്കാഴ്ച്ചകളുടെ ഒരു കഷണമേ കിട്ടുകയുള്ളൂ.

നിങ്ങള്‍ മറ്റൊരാളുടെ സീറ്റില്‍ കയറി ഇരിക്കരുത്. എന്ത് അസഹ്യമാണ് അതെന്ന് അറിയാമോ. യാത്ര ബുക്ക് ചെയ്യുമ്പോള്‍ ജനാലയോട് ചേര്‍ന്ന സീറ്റ് ഞാന്‍ ചോദിച്ചുവാങ്ങിയതാണ്. വെള്ളയില്‍ നീല വരകളുള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റുമിട്ട് ചെരുപ്പ് അഴിച്ചുവെച്ച് അയാള്‍ ഉറങ്ങുകയാണ്. വായ അല്പം തുറന്നിരിക്കുന്നു. ഭാഗ്യത്തിന് ഇടയ്ക്കിടെ അയാള്‍ ചാഞ്ഞ് വീഴുന്നത് ജനാലയിലേയ്ക്കാണ്, എന്റെ മേലോട്ടല്ല. കറുത്തുമെലിഞ്ഞ കൈകള്‍ അയാള്‍ സ്വന്തം മടിയില്‍ത്തന്നെ വയ്ച്ചിരിക്കുന്നതുകൊണ്ട് സീറ്റുകള്‍ക്കിടയിലുള്ള കൈത്താങ്ങ് എനിക്കു സ്വന്തമായി. അയാള്‍ നന്നെ മെലിഞ്ഞിട്ടാണ്. കവിളുകള്‍ ഒട്ടി കുഴിഞ്ഞിരിക്കുന്നു. നെറ്റിയിലെ ചുളിവുകള്‍ ഇടയ്ക്കിടെ അയയുകയും മുറുകുകയും ചെയ്യുന്നുണ്ട്. അഴുക്കുപിടിച്ച് മങ്ങിയ വിലകുറഞ്ഞ സ്വര്‍ണ്ണക്കണ്ണട ഉറക്കത്തിനുമുന്‍പ് ഊരിവെയ്ച്ചിട്ടില്ല.

ഇപ്പോള്‍ ബസ്സിന്റെ വലതുവശത്ത് കൊയ്ത്തുകഴിഞ്ഞ പാടങ്ങളാണ്. ഉണങ്ങി വരണ്ടുകിടക്കുന്ന പാടങ്ങള്‍ ചൂടത്ത് വെടിച്ചു കീറിയിരിക്കുന്നു. ജാലകക്കാഴ്ച്ച പകുതി മറച്ച് അയാള്‍ പതുക്കെ കൂര്‍ക്കം വലിക്കുന്നു. കാണാവുന്ന പകുതി പാളിയിലൂടെ കാണുന്നതിന് പൂര്‍ണ്ണത കിട്ടുന്നില്ല. ദൃശ്യങ്ങള്‍ മനസ്സില്‍ വീണ് പെട്ടെന്ന് കണ്ണില്‍ നിന്നും മാഞ്ഞുപോവുന്നു. പകുതിയും ഊഹിച്ചെടുക്കണം. ദൂരെ പാടത്തുകൂടി ഒരു മുത്തശ്ശി കുറുവടിയും പിടിച്ച് നടന്നുപോവുന്നു. മെലിഞ്ഞ മുത്തശ്ശി, ചെരുപ്പിടാത്ത മുത്തശ്ശി, കവിളുകള്‍ തൂങ്ങിക്കിടക്കുന്ന മുത്തശ്ശി. ഒരു കൈ നീളമുള്ള, തടിച്ച കുറുവടി. കുറുവടി ആരെത്തല്ലാനാണ്. നേരം ഇരുണ്ടുവരുന്നു. കാഴ്ച്ചകള്‍ മറയുന്നു.

അടുത്തിരിക്കുന്നയാള്‍ എന്തോ സ്വപ്നം കാണുകയാണെന്ന് തോന്നുന്നു. ചുണ്ടുകള്‍ വിറപ്പിച്ച് അയാള്‍ എന്തോ പറയുന്നുണ്ട്. എന്താണെന്ന് വ്യക്തമാവുന്നില്ല. അയാളുടെ നെറ്റി വിയര്‍ക്കുന്നുണ്ട്. കൈവിരലുകള്‍ പതുക്കെ വിറയ്ക്കുന്നുണ്ട്.

ബസ്സിലെ ടെലിവിഷനില്‍ ഒരു സിനിമ നടക്കുന്നു. പണ്ട് കണ്ട സിനിമയാണ്. പക്ഷേ നിറങ്ങളില്ല. ശബ്ദവുമില്ല. സിഡി പ്ലെയറില്‍ നിന്നും ടിവിയിലേയ്ക്ക് കുത്തിയ വയറുകള്‍ അയഞ്ഞുകിടക്കുന്നതാണ്. ആരെങ്കിലും പോയി നേരെ കുത്തിയെങ്കില്‍ നിറത്തില്‍ കാണാമായിരുന്നു. ആരും അനങ്ങുന്നില്ല. പ്രണയ ചിത്രമാണ്. നിറമില്ലാത്ത പ്രണയം. നിശബ്ദ പ്രണയം. നായിക മിണ്ടാതെ കരയുന്നു. നായകന്‍ ശബ്ദമില്ലാതെ ബസ്സുകയറിപ്പോവുന്നു. ബസ്സിനു നിറമില്ലാത്ത തീപിടിക്കുന്നു. നായകന്‍ ചാരനിറമുള്ള ആശുപത്രിയില്‍ കിടക്കുന്നു. നിറമില്ലാത്ത സാരിയുമുടുത്ത് നായിക തിരഞ്ഞുവരുന്നു. നായകന്‍ നിശബ്ദം മരിക്കുന്നു. എന്റെ ദൈവമേ, ആരെങ്കിലും ഇതൊന്ന് മാറ്റിയെങ്കില്‍.

ബസ്സ് ഇപ്പോള്‍ വളരെ പതിയെയാണ് പോവുന്നത്. മുന്‍പില്‍ എന്തോ അപകടം നടന്നു എന്നു തോന്നുന്നു. എന്റെ വശത്തുള്ള ജനാല പതുക്കെ വിറയ്ക്കുന്നുണ്ട്. അയലത്തെ സീറ്റില്‍ ഇരിക്കുന്നയാളുടെ ചുണ്ടുകളും വിറയ്ക്കുന്നു. അയാള്‍ ഇപ്പോള്‍ നന്നായി വിയര്‍ക്കുന്നുണ്ട്. എന്നിട്ടും രസം, കണ്ണുകള്‍ ഇപ്പോഴും അടഞ്ഞ് തന്നെ ഇരിക്കുന്നു എന്നതാണ്. യാത്ര തുടങ്ങിയിട്ട് ഇതുവരെ കണ്ണുതുറന്നിട്ടില്ല. കണ്ണുതുറന്നാല്‍ ഞാന്‍ മാറിത്തരാന്‍ പറയും എന്ന് ഭയന്നിട്ടാണോ? അതോ ഉറക്കം ഉണരാത്തതോ. ഇപ്പോള്‍ വിറയല്‍ കൂടിക്കൂടി വരുന്നുണ്ട്. മുഖം ചുളിയുന്നുണ്ട്. ചുണ്ടുകള്‍ക്കിടയില്‍ നിന്നും ഒരു ശബ്ദവും പുറത്തുവരുന്നില്ല.

സമയം രാത്രി ഒന്നരയായി. ബസ്സ് നിറുത്തിയിട്ടിരിക്കുകയാണ്. ഉറക്കം വരുന്നില്ല. സീറോ വാട്ട് ബള്‍ബുകളുടെ അരണ്ട നീല വെളിച്ചം മാത്രം അണച്ചിട്ടില്ല. മുകളിലെ വരിയില്‍ വെച്ചിരിക്കുന്ന ബാഗില്‍ നിന്നും ഒരു പുസ്തകം എടുക്കാനായി ഞാന്‍ എഴുന്നേറ്റു. വായിക്കാന്‍ പറ്റില്ല, അതിനുള്ള വെളിച്ചമില്ല. എന്നിട്ടും വെറുതേ പുസ്തകം എടുക്കാന്‍ തോന്നി. എഴുന്നേറ്റപ്പോള്‍ പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കി. നീല വെളിച്ചത്തില്‍ മനുഷ്യരുടെ കണ്ണുകള്‍ തിളങ്ങുന്നു. എല്ലാവരും എന്നെ നോക്കുകയാണ്. ആരും ഉറങ്ങിയിട്ടില്ല. ഞാന്‍ പുസ്തകമെടുത്ത് ബാഗ് അടച്ച് ഇരുന്നു.

മുന്നില്‍ ഒരു ലോറി കത്തുന്നു. അതാണ് ഗതാഗത തടസം. ലോറിയെ പിന്നിട്ട് ബസ് മുന്നോട്ടുപോയി. അതിര്‍ത്തി ചെക്ക് പോസ്റ്റിലേയ്ക്കുള്ള ദൂരം അടയാളപ്പെടുത്തിയ ചൂണ്ടുപലകകള്‍ കണ്ടുതുടങ്ങി. അതിര്‍ത്തിയിലേയ്ക്ക് ഇനി ഏതാനും കിലോമീറ്ററുകള്‍ മാത്രം. അയാളുടെ വിറയല്‍ കൂടിവരുന്നു. കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ച് വൃത്തികെട്ട ഒരു ശബ്ദം വരുന്നു. താടിയും വിറയ്ക്കുന്നുണ്ട്. ചെക്ക് പോസ്റ്റ് അടുത്തു വരുംതോറും അയാളുടെ വിറയല്‍ കൂടിവരുന്നു. താടിയെല്ലുകള്‍ കൂട്ടിമുട്ടി കിടുങ്ങിത്തുടങ്ങി. നെറ്റി നന്നായി വിയര്‍ത്തു. എന്നിട്ടും കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുന്നു.

ചെക്പോസ്റ്റില്‍ നിന്നും ഒരു പട്ടാളക്കാരന്‍ ബസ്സിന്റെ പിന്നിലെ വാതിലില്‍ കൂടി അകത്തേയ്ക്കു കയറി. മെലിഞ്ഞ്, പൊക്കമുള്ള പട്ടാളക്കാരന്‍. ചാ‍ര നിറത്തിലെ പൂക്കളും ചെടികളും വരച്ചുവെച്ച യൂണിഫോം. അയാള്‍ പിന്നിലെ സീറ്റിലിരിക്കുന്ന ഓരോ മുഖത്തേയ്ക്കും കയ്യിലുള്ള നീളന്‍ ടോര്‍ച്ച് അടിച്ചുതുടങ്ങി. ആദ്യം വലതുവശത്ത് ഇരിക്കുന്നവര്‍, പിന്നീട് ഇടതുവശം. ഓരോ മുഖവും വ്യക്തമായി പരിശോധിച്ച് അയാള്‍ ഒച്ചിഴയുന്ന വേഗതയില്‍ മുന്നോട്ടു നീങ്ങി. അടുത്തിരിക്കുന്നയാള്‍ പെട്ടെന്ന് ഉറക്കത്തില്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു. ഇറുക്കിയ പിടിത്തം. ഞാന്‍ കുടഞ്ഞുകളഞ്ഞിട്ടും അയാള്‍ പിടിത്തം വിട്ടില്ല. കൈ വേദനിച്ച് ഞാന്‍ ഇടത്തേ കൈകൊണ്ട് അയാളുടെ കൈ വിടര്‍ത്തിമാറ്റി. പട്ടാളക്കാരന്‍ എന്റെ സീറ്റിനു പിന്നില്‍ എത്തി. ആദ്യം വലതുവശം. പിന്നീട് ഇടതുവശം. പിന്നീട് ടോര്‍ച്ചിന്റെ കൂര്‍ത്ത വെളിച്ചം എന്റെ മുഖത്തേയ്ക്ക്. ഞാന്‍ മുഖം ചുളിച്ചു. ടോര്‍ച്ച് മാറ്റിയപ്പോള്‍ പട്ടാളക്കാരന്റെ മുഖത്തേയ്ക്ക് നോക്കി. നിര്‍വ്വികാരമായ, ഉറച്ച മുഖം. ബലമുള്ള താടിയെല്ലുകള്‍. കണ്ണുകള്‍ കാണാന്‍ വയ്യ. അയാള്‍ ടോര്‍ച്ച് എന്റെ അടുത്തിരിക്കുന്നയാളുടെ മുഖത്തേയ്ക്ക് ചൂണ്ടി.

അയാള്‍ കുളിച്ചതുപോലെ വിയര്‍ത്തു. കണ്ണുകള്‍ ഇറുക്കിയടച്ച് വിറയ്ക്കുകയാണ്. അയാളുടെ വായ അസാധാരണമാം വിധം തുറന്ന് വായ താഴേയ്ക്കു തൂങ്ങി. മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകി. പട്ടാളക്കാരന്‍ അല്പനേരം അയാളുടെ മുഖത്തേയ്ക്ക് ശ്രദ്ധിച്ചുനോക്കി. എന്നിട്ട് ടോര്‍ച്ച് മാറ്റി മുന്‍ സീറ്റില്‍ ഇരിക്കുന്നവരെ പരിശോധിച്ചുതുടങ്ങി. അല്പം കഴിഞ്ഞ് പട്ടാളക്കാരന്‍ ഇറങ്ങിപ്പോയി. ചായകുടിക്കാനോ മൂത്രമൊഴിക്കാനോ ബസ്സില്‍ നിന്നും ആരും ഇറങ്ങിയില്ല.

ബസ് വിട്ടു. അടുത്തിരിക്കുന്നയാള്‍ വിറച്ചുകൊണ്ടിരുന്നു. അയാളുടെ വിറയലുമായി ഞാന്‍ പരിചയപ്പെട്ടുകഴിഞ്ഞതാണോ എന്നറിയില്ല - വിറയല്‍ കുറഞ്ഞുവരുന്നതുപോലെ തോന്നി. എപ്പൊഴോ ഇരുട്ടിനെ കീറി നിലവിളിച്ചുകൊണ്ട് ഒരു ആംബുലന്‍സ് ബസ്സിനെ മറികടന്ന് പാഞ്ഞുപോയി. അല്പം കഴിഞ്ഞപ്പോള്‍ പരിചിതമായ തെങ്ങിന്‍തോപ്പുകളും മൊട്ടക്കുന്നുകളും കാണായി. പിന്നീ‍ട് പണ്ടേ അറിയുന്ന മരങ്ങളും പീടികത്തിണ്ണകളും ദൃശ്യമായി. ഇപ്പോഴും കണ്ണു തുറക്കാത്ത അയാളുടെ വിറയല്‍ നേര്‍ത്ത് നേര്‍ത്തുവരുന്നുണ്ടായിരുന്നു.

ഞാന്‍ കണ്ടക്ടറിനെ മുട്ടിവിളിച്ച് ബസ്സ് നിറുത്തിച്ചു. എന്റെ ബാഗുമെടുത്ത് തണുത്ത ഇരുട്ടിലേയ്ക്ക് ഇറങ്ങിനടന്നു.

9/10/2008

ബാച്ചിലര്‍

രഘൂ, നിന്നെ തൃപ്തിപ്പെടുത്താന്‍ ഈ ലോകത്ത് ആര്‍ക്കും പറ്റില്ല. നിനക്ക് ഒന്നിലും തൃപ്തിയില്ല.
എനിക്കു മടുത്തു.
എന്താണിത്ര മടുപ്പ്. ഞാനുണ്ടാക്കിത്തരുന്ന ആഹാരമോ? ഈ വീടോ? അതോ എന്നെയോ? നിനക്കത്ര മടുത്തെങ്കില്‍ ഇറങ്ങിപ്പോ.
...
ഇറങ്ങിപ്പോവാന്‍.

വീട്ടിലുണ്ടായത് ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഒരു പൊട്ടിത്തെറിയായിരുന്നെങ്കിലും അലസമായി കാറോടിക്കുന്നതിനിടയില്‍ അത് രഘുവിന്റെ മനസ്സിനെ കലുഷിതമാക്കിയില്ല. കാറോടിക്കവേ എന്തൊക്കെയാണ് തനിക്ക് മടുത്തത് എന്നതിന്റെ എണ്ണമെടുക്കുകയായിരുന്നു അയാള്‍. ഭാര്യയെ മടുത്തു എന്ന് വെറുതേ പറഞ്ഞ് ഒഴിഞ്ഞിട്ട് കാര്യമില്ല. മാത്രമല്ല, അത് ക്രൂരമായി പോവുകയും ചെയ്യും. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായിട്ടില്ല. പണ്ട് പുസ്തകം വായിക്കാന്‍ ഇഷ്ടമായിരുന്നു. എങ്ങനെയോ അതുമടുത്തു. കൂട്ടുകാരുമായി കറങ്ങാന്‍ ഇഷ്ടമായിരുന്നു. അതും മടുത്തു. യാത്രചെയ്യാന്‍ ഇഷ്ടമായിരുന്നു. വണ്ടിയോടിക്കാനിഷ്ടമായിരുന്നു. ടിവി. കാണാനിഷ്ടമായിരുന്നു. ബാസ്കറ്റ്ബാള്‍ കളിക്കാനിഷ്ടമായിരുന്നു. അതെല്ലാം മടുത്തു. ഇപ്പോള്‍ എന്താണ് അത്രയ്ക്കിഷ്ടം? ഒരു ആവേശം എന്നുപറയാന്‍ എന്തുണ്ട് ബാക്കി? എന്തോ, ജീവിതം മടുത്തു. ഇങ്ങനെ ജീവിക്കാതെ ജീവിക്കുന്നതിലും ഭേദം ചാവുന്നതാണ്.

ഇപ്പോള്‍ വിജനമായ റോഡിലൂടെയാണ് വണ്ടിയോടിക്കുന്നത്. രണ്ടുവരിപ്പാതയുടെ രണ്ട് അരികുകളിലും ക്രമമില്ലാതെ പൊങ്ങിയും താണും കിടക്കുന്ന മരുഭൂമിയാണ്. റോഡിന്റെ ചില ഭാഗങ്ങള്‍ മണല്‍ അടിച്ചുകയറി മറഞ്ഞുകിടന്നു. റോഡിലിറങ്ങിനിന്ന ഒരു ഒട്ടകത്തിനെ തട്ടാതിരിക്കാന്‍ രഘു വണ്ടി വെട്ടിച്ച് മണലിലേയ്ക്കു കയറ്റി. ഇതു കൊള്ളാം. ഡെസെര്‍ട്ട് ഡ്രൈവിങ്ങ്. ഒരുപാടുനാളത്തെ ആഗ്രഹമാണ്. അല്പം അകത്തേയ്ക്ക് പോയിനോക്കാം. രഘു വണ്ടി 4-വീല്‍ ഡ്രൈവിലാക്കി, പതുക്കെ, ശ്രദ്ധയോടെ, മരുഭൂമിയുടെ ഉള്ളിലേയ്ക്ക് ഓടിച്ചുതുടങ്ങി. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും. വണ്ടി ഇതുവരെ ചരിഞ്ഞിട്ടില്ലാത്ത കോണുകളില്‍ ചരിഞ്ഞോടുന്നു. മരുഭൂമിയില്‍ വണ്ടിയോടിക്കുന്നത് ആദ്യമായാണ്. സമയം നാലുമണിയാവുന്നു. അല്പം കൂടി മുന്നോട്ടുപോയിട്ട് തിരിച്ചുവന്നാല്‍ ഇരുട്ടുന്നതിനു മുന്‍പേ വീടെത്താം.

മരുഭൂമി, പതിവുപോലെ, വിജനമായിരുന്നു. മണലിലൂടെ വണ്ടിയോടിക്കവേ പെട്ടെന്ന് ലോകത്തിന്റെ അപാരതയും അതില്‍ ഒരു പുഴുവിനെപ്പോലെ അരിക്കുന്ന തന്റെ നിസ്സാരതയും രഘുവിന്റെ മനസ്സില്‍ അടിച്ചുകയറി. കണ്ണെത്താവുന്ന ദൂരത്തോളം മണല്‍ക്കുന്നുകളല്ലാതെ മറ്റൊന്നുമില്ല. ഒരു കുന്ന് സൂക്ഷത്തോടെ കയറുമ്പോള്‍ വണ്ടി ഇരമ്പിയിരമ്പി നിന്നു. താഴേയ്ക്കും മുകളിലേയ്ക്കും അനങ്ങുന്നില്ല. ടയറിന്റെ കാറ്റ് നേരത്തേ കുത്തിവിടേണ്ടതായിരുന്നു. രഘു വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. ടയറുകള്‍ മണലില്‍ നന്നായി പുതഞ്ഞിട്ടുണ്ട്. വണ്ടിയില്‍ നിന്നും അധികം അകലേയ്ക്കു പോകരുത്, മൊബൈലെടുത്ത് പോലീസിനെ വിളിക്കണം. എവിടെയാണെന്നു പറയും? അല്പം നടന്നുനോക്കാം. എന്തെങ്കിലും അടയാളം കാണും.

അധികം നടക്കേണ്ടിവന്നില്ല. മണല്‍പ്പരപ്പിന്റെ നടുവില്‍ ഒരു മരം. എണ്ണാ‍വുന്നത്ര ഇലകളുള്ള മരം രണ്ട് ചില്ലകള്‍ മാത്രം വിരിച്ച് നില്‍ക്കുന്നു. മരത്തിനു കീഴെ തണലില്ല. ഇങ്ങനെ എത്ര മരം കാണും? രഘുവിന് മരത്തിനെ വിട്ടുപോവാന്‍ തോന്നിയില്ല. തന്നെപ്പോലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ മരത്തോട് അല്പം സ്നേഹം തോന്നി. ഒരു ജീവനുള്ള വസ്തുവിനെയെങ്കിലും കണ്ടു എന്നതില്‍ അല്പം ആശ്വാസവും തോന്നി. എന്തോ, പോലീസിനെ വിളിക്കാന്‍ തോന്നിയില്ല. സമയമുണ്ടല്ലോ. എപ്പൊഴെങ്കിലും വിളിക്കാം.

കുറെ നേരം വെറുതേ മരവും ചാരിനിന്നപ്പോള്‍ എന്തെങ്കിലും മിണ്ടണം എന്നുതോന്നി. പണ്ടു വായിച്ച പുസ്തകങ്ങളിലും കണ്ട സിനിമകളിലും ഏകാന്തത മാറ്റാന്‍ വലിയ മത്സ്യത്തോട് സംസാരിക്കുന്ന കിഴവനുണ്ട്, ഒരു റഗ്ബി ബാളിനോട് സംസാരിക്കുന്ന നായകനുണ്ട്. നായകനൊന്നുമല്ല. എന്നാലും മരമേ, എനിക്കു ബോറടിക്കുന്നു.

വായിച്ചതിനും കണ്ടതിനും കേട്ടതിനുമൊക്കെ വിപരീതമായി മരം പ്രതിവചിച്ചു. ‘എനിക്കും ബോറടിക്കുന്നു’.

വായുംപൊളിച്ച് നിന്ന രഘു അല്പനേരം ഒന്നും മിണ്ടാത്തതിനാലാവാം, മരം തന്നെ വീണ്ടും സംസാരിച്ചുതുടങ്ങി. ഞാനും പണ്ട് നിങ്ങളെപ്പോലെയൊക്കെ ആയിരുന്നു. തട്ടിയും മുട്ടിയും ജീവിച്ച ഒരു സാധാരണ മനുഷ്യന്‍.

എന്നിട്ട്?

ഒരു ബാങ്കിലായിരുന്നു എനിക്ക് ജോലി. കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാന്‍ ധാരാളം സിനിമ കാണുമായിരുന്നു. ചില്ലി ചിക്കന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു.

എന്നിട്ട്?

എന്നിട്ട് ഒരു ദിവസം കൂട്ടുകാരുമൊത്ത് റെസ്റ്റാറന്റിലിരുന്ന് മൂക്കുമുട്ടെ തിന്നുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ചില്ലിച്ചിക്കന്‍ ബോറടിച്ചു. അതോടെ ഞാന്‍ ചിക്കന്‍ തീറ്റ നിറുത്തി. പിന്നെ ഒരു ദിവസം സിനിമ മടുത്തു. സിനിമ കാണാന്‍ പോവാതെയായ എനിക്ക് കൂട്ടുകാരും മടുത്തു. ജോലി, വീട്, ജോലി, വീട് എന്നിങ്ങനെ ജീവിച്ചുവരുമ്പോള്‍ ജോലിയും മടുത്തു. എല്ലാം മടുത്തപ്പോള്‍ ഞാന്‍ ഇറങ്ങിനടന്നു. അങ്ങനെ ഇവിടെയെത്തി.

എന്നിട്ട്?

എന്നിട്ടോ? ഇവിടെ എത്തിയപ്പോള്‍ എനിക്കു നടത്തവും മടുത്തു. ഞാനിവിടെ നില്‍പ്പായി. നിന്നുനിന്ന് വേരിറങ്ങി. ആഹാരം മടുത്തുകഴിഞ്ഞതുകൊണ്ട് വിശപ്പില്ലായിരുന്നു. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കൈകള്‍ വിരിച്ചുപിടിച്ചു. അതില്‍ ഇലകിളിര്‍ത്തു. ഇപ്പൊ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, അതുകൊണ്ട് മടുക്കാനായി അധികമൊന്നും ബാക്കിയില്ല.

അപ്പൊ ശ്വാസം വിടുന്നില്ലേ? അതും മടുത്താലോ?

മരം ചിരിച്ചു. ശ്വാസോച്ഛ്വാസം മടുത്തു തുടങ്ങിയിട്ടുണ്ട്. താമസിയാതെ അതും നിറുത്തും.

മരത്തിന്റെ ജീവിതം രഘുവിന് പെട്ടെന്ന് ആകര്‍ഷകമായിത്തോന്നി. ഭാര്യയില്ല, കുടുംബമില്ല, പണത്തെക്കുറിച്ചുള്ള ആവലാതികളില്ല, ഒന്നിലും ടെന്‍ഷനില്ല, വെറുതേ നില്‍ക്കുക, ജീവിക്കുക. ഞാനും ഇവിടെ നിന്നോട്ടേ? നിന്നുനിന്ന് എനിക്കും വേരിറങ്ങിയാലോ?

അല്പം മാറി നില്‍ക്കൂ. അടുത്തുനിന്നാല്‍ നിങ്ങള്‍ ഇടയ്ക്കിടെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും. എനിക്ക് നിങ്ങളോട് മിണ്ടുന്നതും മടുത്തുതുടങ്ങി.

രഘു ആവുന്നത്ര അകലത്തില്‍, എന്നാല്‍ മരത്തെ കാണാനാവുന്ന വിധം, നില്‍പ്പുറപ്പിച്ചു. സൂര്യന്‍ മരുഭൂമിയില്‍ മുങ്ങിമരിക്കാന്‍തുടങ്ങി. രഘു കൈകള്‍ വിടര്‍ത്തിപ്പിടിച്ചപ്പോള്‍ മരുഭൂമിയിലെ തണുത്തകാറ്റ് വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുപോയി. കാല്‍പ്പാദങ്ങള്‍ പൂഴിമണലടിച്ച് മറഞ്ഞു. തന്റെ പുതിയ അവസ്ഥ രഘുവിന് ഇഷ്ടപ്പെട്ടു. രാത്രി തുടങ്ങിയപ്പോള്‍ ഏതോ മാളത്തില്‍നിന്നിറങ്ങിയ ഒരു കരിന്തേള്‍ രഘുവിന്റെ കാലിലേയ്ക്ക് പതുക്കെ അരിച്ചുകയറി. രഘുവിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. തേള് വാലും വളച്ച് കാല്‍മുട്ടിന്റെ ഭാഗത്ത് ഇരിപ്പായി.

കുറച്ചുകഴിഞ്ഞ് മരുഭൂമിയും ഇരുട്ടും ഇനി അനന്തമായ ഭാവിയിലേയ്ക്കു നീളുന്ന തന്റെ അവസ്ഥയും രഘു ആസ്വദിച്ചുതുടങ്ങിയ നിമിഷത്തില്‍ ദൂരെനിന്ന്‍ ഏതാനും കാറുകളുടെ ബീം ലൈറ്റുകള്‍ തെളിഞ്ഞു. അവ രണ്ട് വശത്തുകൂടി വളഞ്ഞുപുളഞ്ഞ് രഘു നില്‍ക്കുന്നതിന് അല്പം അകലെ നിറുത്തി. വെളിച്ചമടിച്ച് അസ്വസ്ഥനായ തേള് കാല്‍മുട്ടുവിട്ട് താഴേയ്ക്ക് ഇറങ്ങിപ്പോയി. മുന്‍പിലെ പോലീസ് കാറില്‍നിന്നും ഭാര്യ ഓടിയിറങ്ങിവന്ന് രഘുവിനെ കെട്ടിപ്പിടിച്ചു. കുറ്റിത്താടിയുള്ള പോലീസുകാരന്‍ ഒരു കമ്പിളിപ്പുതപ്പുകൊണ്ട് രഘുവിനെ പുതപ്പിച്ചു. പോലീസുകാരന്റെ തോളില്‍ ചാരി നടക്കുന്നതിനിടയില്‍ ഒറ്റയ്ക്കുനില്‍ക്കുന്ന മരത്തെക്കണ്ട് രഘു പറഞ്ഞു.

‘സോറി, എന്റെ ഭാര്യ തിരക്കി വന്നു. എനിക്കു പോയേ തീരൂ’.

മരം ചിരിച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു. ‘പറയാന്‍ മറന്നു. ഞാന്‍ ബാച്ചിലറായിരുന്നു‘.

9/08/2008

ചുവന്ന ഹോട്ടല്‍ (L'hôtel Rouge)

ഇന്നു രാവിലെ എനിക്ക് രോമാഞ്ചം വന്നു. ഞാന്‍ ഇന്ന് ഇന്ത്യയിലിറങ്ങി. കൃത്യമായിപ്പറഞ്ഞാല്‍ കേരളത്തില്‍, കൊച്ചിയിലിറങ്ങി‍. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇവിടെ ബന്ദാണ്.

വിമാനത്താവളത്തിനു പുറത്ത് യാത്രക്കാരുടെ ബാഗുകള്‍ കുന്നുകൂടിക്കിടക്കുന്നു. ചുമരിലെ തിളങ്ങുന്ന കണ്ണാടിപ്പാളികളില്‍ വിദേശികള്‍ ചാരിയിരുന്നുറങ്ങുന്നു. എണ്ണപ്പാടങ്ങളില്‍ നിന്നും കരുവാളിച്ച് തിരിച്ചുവന്ന ഇന്ത്യന്‍ തൊഴിലാളികള്‍ സര്‍ക്കാരിന്റെ വരാത്ത ബസ്സുകാത്ത് ഉലാത്തുന്നു. രണ്ടുപേര്‍ ആഗതരുടെ പേരെഴുതിയ ബോര്‍ഡും പിടിച്ചുനില്‍ക്കുന്നു. അതിലൊന്ന് എന്റെ പേരാണ്. ഞാന്‍ അയാളുടെ നേര്‍ക്ക് നടന്നു. അഭിവാദ്യങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് സ്വാഗതം. എന്റെ പേര് ഗോപാലക്കുറുപ്പ് എന്നാണ്. യാത്ര സുഖമായിരുന്നില്ലേ?

ഗോപാലന്‍ എന്നത് ഭഗവാന്‍ കൃഷ്ണന്റെ പേരാണ്. ഈ ഗോപാലക്കുറുപ്പും കൃഷ്ണനെപ്പോലെ കറുത്തിട്ടാണ്. പക്ഷേ കഷണ്ടിയാണ്. മുഖത്ത് സ്വര്‍ണ്ണപ്പിടിയുള്ള കണ്ണട. ഒരു നീല ജാക്കറ്റും വെളുപ്പില്‍ ബ്രൌണ്‍ വരകളുള്ള ടൈയും ധരിച്ചിരിക്കുന്നു. പൊക്കമില്ല. ശരീരം മെലിഞ്ഞിട്ടാണ്. കുടവയറുണ്ട്. മുഖത്ത് പഴുതാരമീശ. വെളുത്ത് തിളങ്ങുന്ന പല്ലുകള്‍. കൈ പിടിച്ചുകുലുക്കിയപ്പോള്‍ എന്റെ തടിച്ച കൈകളില്‍ അയാളുടെ മെലിഞ്ഞ വിരലുകളൊതുങ്ങി. ഗോപാലക്കുറുപ്പ് ചിരിച്ചു.

കേരളത്തിനു മാറ്റമുണ്ടോ സര്‍.
ഞാന്‍ തിരിച്ചു ചിരിച്ചു.

ഗോപാലക്കുറുപ്പ് എന്റെ ബാഗെടുത്ത് മുന്നിലേയ്ക്കു നടന്നു. ഞങ്ങള്‍ കാറില്‍ക്കയറി. ഏകദേശം വിജനമായ വഴിയിലൂടെ കാറ് ബൈപ്പാസ് റോഡിലേയ്ക്ക് കയറി.

ബന്ദായിട്ടും റോഡില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലല്ലോ.

അതിന്റെ ആവശ്യമില്ല സര്‍. ആ‍രും നിരത്തിലിറങ്ങാറില്ല. മെന്റല്‍ കണ്ടീഷനിങ്ങ് ആണ്. ബന്ദെന്നു കേട്ടാല്‍ നിരത്തിലിറങ്ങരുത് എന്ന് ജനത്തിനറിയാം. പാവ്‌ലോവിന്റെ കഥ കേട്ടിട്ടില്ലെ. റഷ്യന്‍ ശാസ്ത്രജ്ഞനായ പാവ്ലോവ് തന്റെ നായയ്ക്ക് ആ‍ഹാരം കൊടുക്കുന്നതിനു മുന്‍പ് ഒരു മണിയടിക്കുമായിരുന്നു. തുപ്പലുമൊലിപ്പിച്ച് നായ പിറകേ നടക്കും. ഒടുവില്‍ ആഹാരമൊന്നും ഇല്ലാതെ വെറുതേ മണിയടിക്കുമ്പോള്‍ത്തന്നെ പട്ടിയുടെ വായില്‍ വെള്ളം വരും.

ഗോപാലക്കുറുപ്പ് മിടുക്കനാണ്. നല്ല വായനയുണ്ടെന്ന് തോന്നുന്നു. വഴിവക്കില്‍ രാഷ്ട്രീയ നേതാക്കന്മാരുടെ കട്ടൌട്ടുകള്‍‍, വലിയ ഫ്ലാറ്റുകളുടെ പരസ്യങ്ങള്‍. ഇടയ്ക്ക് നെല്‍‌വയല്‍! നീളത്തില്‍ പച്ചനിറം. എന്റെ കേരളം മാറിയിട്ടില്ല. എതിരേ രണ്ട് വലിയ കാറുകള്‍ ചെളിതെറിപ്പിച്ചുകൊണ്ട് പാഞ്ഞുപോയി.

ബന്ദായിട്ടും റോഡില്‍ വാഹനങ്ങള്‍ ഓടുന്നുണ്ടല്ലോ.

അതെ സര്‍, ഇത് ലാ റൂഷ് ഗ്രൂപ്പിന്റെ വാഹനങ്ങളാണ്. അവര്‍ക്ക് ഇന്നും വാഹനങ്ങളോടിക്കാനുള്ള അംഗീകാരമുണ്ട്. ഈ കാറും അവരുടേതാണ്. സ്വന്തം കാറിനു മുന്‍പിലെ കൊടിയിലേയ്ക്ക് ഗോപാലക്കുറുപ്പ് ചൂണ്ടിക്കാണിച്ചു.

വഴിവക്കില്‍ ഏതാനും കടകള്‍ തുറന്നിരിക്കുന്നു‍.

ഇതില്‍ എന്തോ പന്തികേടില്ലേ? ജനങ്ങള്‍ക്ക് ഒരു നിയമം, ചിലര്‍ക്ക് മറ്റൊരു നിയമം.

ഇല്ല സര്‍, റൂഷ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തോടെയാണ്. റൂഷ് ലിമോ സര്‍വ്വീസ്, ലാ റൂഷ് ഹോട്ടലുകള്‍, തുണിക്കടകള്‍, വ്യവസായങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിദ്യാലയങ്ങള്‍. അവര്‍ കേരളത്തിലെ വ്യവസായ ഭീമന്മാരാണ് സര്‍.

താങ്കളും ഈ ഗ്രൂപ്പിലെ അംഗമല്ലേ.
ഉവ്വ് സര്‍. ഞാന്‍ വെറുമൊരു തൊഴിലാളി മാത്രം. ഹോട്ടലിലെ റിലേഷന്‍സ് ഓഫീസര്‍.

നമ്മള്‍ നഗരഹൃദയത്തിലെത്തിയിരുന്നു. ഇവിടെ ധാരാളം കടകള്‍ തുറന്നിരിക്കുന്നു. വാഹനങ്ങളുടെ എണ്ണം കുറവാണെങ്കിലും ആവശ്യത്തിന് തിരക്കുണ്ട്.

അപ്പോള്‍ മറ്റ് വ്യവസായങ്ങളോ?

സര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ പറത്തിയിരിക്കുന്ന കൊടികള്‍ നോക്കൂ. മിക്ക വ്യവസായികളും റൂഷ് ഗ്രൂപ്പുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. സഹകരണമേഖലയില്‍ റൂഷ് ഗ്രൂപ്പ് തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നികുതിയിളവ് ഉണ്ട്. അവിടെ സമരമില്ല. ബന്ദില്ല. റൂഷ് പ്രവര്‍ത്തിക്കുന്ന മേഖലകളിലും മറ്റ് കുറച്ചുപേര്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നുണ്ട്‍. വൈകാതെ അവയും ഒരു ധാരണയിലെത്തും. വേറെ മാര്‍ഗമില്ല. സാറിനും ഇവിടെ വ്യവസായം തുടങ്ങാന്‍ പദ്ധതിയുണ്ടോ?

അതിനാണ് ഞാന്‍ വന്നത്. നിങ്ങളുടെ ഹോട്ടലുകളില്‍ ഓരോ റെസ്റ്റാറന്റുകള്‍.

പൊടുന്നനെ ഇടതുവശത്തുനിന്ന് ഒരു ഉരുണ്ട പാറക്കല്ല് അതിവേഗതയില്‍ ചീറിവന്ന് കാറിന്റെ ജനാലയില്‍ വീണു. സേഫ്റ്റി ഗ്ലാസ് പൂക്കുറ്റിപോലെ ചിതറി മഴയായി തെറിച്ചുവീണു. കല്ല് എന്റെ മുഖത്തുകൊള്ളാതെ കാറിന്റെ മേല്‍ക്കൂരയില്‍ തട്ടിത്തെറിച്ച് ഗോപാലക്കുറുപ്പിന്റെ മടിയില്‍ വീണു. ഡ്രൈവര്‍ ഊക്കോടെ ബ്രേക്ക് ചവിട്ടി വണ്ടി നിറുത്തി. ആല്‍മരത്തിന്റെ പിന്നില്‍നിന്ന് മീശപൊടിഞ്ഞുതുടങ്ങിയ ഒരു മെലിഞ്ഞ പയ്യന്‍ ഓടുന്നു. ഞാന്‍ വിറച്ചുപോയി. തലയും പൊത്തി സീറ്റില്‍ ഞാന്‍ പേടിച്ച് ചുരുണ്ടിരിക്കുന്നതുകണ്ട് ഗോപാലക്കുറുപ്പ് ചിരിച്ചു. ക്ഷമിക്കണം. ചുരുക്കം ചില സാമൂഹിക വിരുദ്ധര്‍ ഇപ്പോഴുമുണ്ട്. അവനെ ഉടനെ പോലീസ് പിടികൂടും. പത്തുമിനിട്ട്. ഏറിയാല്‍ പതിനഞ്ച്. എങ്ങോട്ടോടാനാണ്?. സര്‍, ഇത് സാധാരണമല്ല.

ഗോപാലക്കുറുപ്പ് കോട്ടിന്റെ കീശയില്‍ നിന്ന് ഫോണ്‍ എടുത്ത് ആരെയൊക്കെയോ വിളിച്ച് സംസാരിച്ചു.

അയാളുടെ ശബ്ദത്തിലെ ഭവ്യത മാഞ്ഞ് ഉറപ്പും നിശ്ചയദാര്‍ഡ്യവും വന്നിരിക്കുന്നു. ഗോപാലക്കുറുപ്പ് വീണ്ടും റൂഷ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ഒന്നും തലയില്‍ കയറിയില്ല. മനസ്സിന്റെ ഒരു കോണില്‍ നിന്ന് മെലിഞ്ഞ ഒരു പയ്യന്‍ ഓടുന്നു. മരത്തിന്റെ പിന്നില്‍ മറഞ്ഞുനിന്ന് കിതയ്ക്കുന്നു, വിയര്‍ക്കുന്നു. വിപ്ലവം ജയിക്കട്ടെ എന്ന് തൊണ്ടപൊട്ടി അലറുന്നു. ചുരുട്ടിപ്പിടിച്ച മുഷ്ടിയോങ്ങി ഉരുളന്‍ കല്ല് വലിച്ചെറിയുന്നു. വായുവിലൂടെ ദീര്‍ഘവൃത്തം വരച്ച് വേഗത്തിലോടുന്ന കാറിനു നേര്‍ക്ക് അത് വളഞ്ഞുവരുന്നു. പയ്യന്റെ കണ്ണുകള്‍ തിളങ്ങുന്നു. കല്ലുകൊണ്ട് ജനാല പൊട്ടിച്ചിതറുമ്പോള്‍ അവന്റെ ചുണ്ടുകളില്‍ കുസൃതിച്ചിരി വിടരുന്നു. പിടിക്കാനോടിവരുന്ന ആരുടെയോ മുന്നിലൂടെ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് അവന്‍ പറന്നുപോവുന്നു. പീപ്പിയും നീട്ടിയടിച്ച് പോലീസുകാര്‍ പിന്നാലെയോടുന്നു. അവനെ കിട്ടില്ല. ഇല്ല, അവനെ കിട്ടില്ല. അവന്‍ രക്ഷപെടും. അവനെ കിട്ടില്ല. - സര്‍, നമ്മള്‍ ഹോട്ടലെത്തി.

ചുവന്ന ഹോട്ടല്‍ (ല്‌‍’ഓട്ടല്‍ റൂഷ്) എന്ന ഹോട്ടല്‍ ശൃംഖലയിലെ എറണാകുളത്തെ ഹോട്ടല്‍. വാതില്‍ക്കല്‍ പട്ടുകൊണ്ടുള്ള ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. കൂത്തമ്പലത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടം. കുടിക്കാന്‍ ചെന്തെങ്ങിന്റെ കരിക്ക് തന്ന് അവര്‍ എന്നെ ആനയിച്ചു. മൃദുവായ ചുവന്ന തുകല്‍ വിരിച്ച കസാരകള്‍. റിസപ്ഷനിലിരുന്ന് ഇരുണ്ടനിറമുള്ള സുന്ദരി ഭവ്യതയോടെ ചിരിച്ചുവണങ്ങി. മെറൂണ്‍ സാരിയില്‍ കുത്തിയിരിക്കുന്ന നെയിംപ്ലേറ്റില്‍ നീലിമ ഗോപിനാഥ് എന്ന് എഴുതിയിരിക്കുന്നു. സര്‍, താങ്കള്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭിക്കും. എന്തും? ഉവ്വ് സര്‍. റൂഷ് ഗ്രൂപ്പ് ആരെയും നിരാശപ്പെടുത്തില്ല. നന്ദി. എന്തെങ്കിലും വേണമെങ്കില്‍ ഞാന്‍ വിളിച്ചുപറയാം. എന്റെ റൂം എവിടെയാണ്?

സുന്ദരമായ റൂം. ചുമരില്‍ ഉടലില്ലാത്ത കഥകളിത്തല. ഞാന്‍ ഷൂസും വസ്ത്രങ്ങളും ഊരി നിലത്തെറിഞ്ഞു. പതുപതുത്ത മെത്തയില്‍ കിടന്ന് ടെലിവിഷന്‍ ഓണ്‍ ചെയ്തു. വണ്ടിയിടിച്ചു ചത്ത ഏതോ ചെറുപ്പക്കാരന്റെ പടം. മെലിഞ്ഞ പയ്യന്‍, മീശ പൊടിഞ്ഞുതുടങ്ങിയ മുഖം. ചിരിക്കുന്ന കണ്ണുകള്‍.

ഫ്രിഡ്ജ് തുറന്ന് ഒരുകുപ്പി വിസ്കി പുറത്തെടുത്തു. വെള്ളം ചേര്‍ത്താണോ കുടിച്ചതെന്ന് ഓര്‍മ്മയില്ല. എത്ര കുടിച്ചെന്നും ഓര്‍മ്മയില്ല. വാതിലില്‍ ആരോ മുട്ടുന്നു. കടന്നുവരൂ. നീലിമ ഗോപിനാഥ് മുന്‍പില്‍ നില്‍ക്കുന്നു.

സര്‍, കുടിക്കാനെന്താ വേണ്ടെ?
കുടിച്ചുകൊണ്ടിരിക്കയാണല്ലോ. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല.
തൊഴിലാളികളുടെ പാനീയം അല്പം രുചിച്ചുനോക്കൂ.
ആയ്ക്കോട്ടെ.
അവള്‍ പുഞ്ചിരിച്ചു. തിളങ്ങുന്ന അരിപ്പല്ലുകള്‍. ഇരുണ്ട കൃഷ്ണമണികള്‍ക്കുമീതേ ഇമവെട്ടുന്നു. കയ്യിലിരുന്ന താലത്തില്‍ നിന്ന് ചുവന്നനിറമുള്ള കുപ്പിയെടുത്ത് അവള്‍ തണുത്തുനുരഞ്ഞ പാനീയം ഭംഗിയുള്ള കട്ട്ഗ്ലാസിലേയ്ക്കൊഴിച്ചു. പനങ്കള്ളിന്റെ മണം.
എയറേറ്റഡ് ആണ്. മുന്‍പ് കുടിച്ചിട്ടുണ്ടോ? ദേ ഇതുകൊണ്ട് ചെത്തുന്നതാണ്. മേശവലിപ്പുതുറന്ന് അവള്‍ ഒരരിവാള്‍ പുറത്തെടുത്തു. അതിന്റെ പിടിയില്‍ പൊന്നുപൂശിയിരിക്കുന്നു.
പേടിക്കണ്ട, വായ്ത്തല പ്ലാസ്റ്റിക്ക് ആണ്.
ഉവ്വോ? നോക്കട്ടെ, ഇങ്ങു കൊണ്ടുവാ - അടുത്തുവന്നപ്പോള്‍ അവളുടെ കൈത്തണ്ടയില്‍ കയ്യെത്തി. നോക്കട്ടെ. പെണ്ണിന് നിറഞ്ഞൊഴുകുന്ന തോടിന്റെ നിറം. പുഴപോലൊരു പെണ്ണ്. പുഴയില്‍ ഞാന്‍ നീന്തട്ടെ. നീ കെട്ടിയതാണോ? അനവസരത്തിലെ സദാചാരബോധം.
ഓ, കെട്ടിയോന്‍ ചത്തുപോയി. കൂലിപ്പണിക്കാരനായിരുന്നു. ഈ ഹോട്ടലിന്റെ സിമന്റുറയ്ക്കാന്‍ അങ്ങേരെ ചേര്‍ത്തുവെയ്ച്ചാ ബീമുകള്‍ വാര്‍ത്തത്.
കള്ളീ, അതൊരു പഴയ കവിതയല്ലേ.
അവള്‍ ചിരിച്ചു. മെത്തയില്‍ കിടന്ന് അരിവാള്‍ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു. മുതലാളീ, എന്റെ അമ്മ ഇതുപോലൊരരിവാള്‍ കൊണ്ട് കൊയ്തിരുന്നു.
ഉവ്വൊ.
അമ്മൂമ്മയും കൊയ്തിരുന്നു. അമ്മൂമ്മ മാറുമറയ്ക്കാതെയാണ് കൊയതത്.
എടീ നീലിയേ.
എന്താമ്പ്രാ.
നീയതുപോലൊന്നു കൊയ്തേ.
അയ്യോ തമ്പ്രാ. കൊയ്ത്തുകൂലി കൂടുതലാണ്.
ഞാന്‍ പേഴ്സ് പുറത്തെടുത്തു. നിലയ്ക്കാതെ മദ്യം കുടിച്ചതാണോ അവളുടെ ഉടല്‍ തട്ടിയതാണോ എന്നെ കൂടുതല്‍ മത്തുപിടിപ്പിച്ചതെന്ന് അറിയില്ല. തൊഴിലാളി ഐഐഐഐ.

ഉറക്കമെഴുന്നേറ്റപ്പോള്‍ ഉച്ചയായി. ഫോണ്‍ വന്നു. റൂഷ് ഗ്രൂപ്പിന്റെ ഒരു മാനേജര്‍ ലോബിയില്‍ കാത്തിരിക്കുന്നു. ഗോപാലക്കുറുപ്പും കൂടെയുണ്ട്.
സര്‍, പേപ്പറുകള്‍ എല്ലാം ഇതില്‍ ഉണ്ട്. ഇതാ, ഇവിടെയെല്ലാം ഓരോ ഒപ്പ്.
ഇന്നലെ ഞാന്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിഞ്ഞ പയ്യനെ ഓര്‍മ്മയുണ്ടോ.
ഉവ്വ്, അവനെ പോലീസ് പിടികൂടിയിട്ടുണ്ട്.
എനിക്ക് അവനെയൊന്നു കാണണം.
അത് പറ്റുമെന്ന് തോന്നുന്നില്ല.
മിസ്റ്റര്‍, അവനെ കാണേണ്ടത് എന്റെ ആവശ്യമാണ്. അല്ലാതെ ഞാനൊന്നിലും ഒപ്പിടില്ല.
മാനേജര്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം ഉപചാരപൂര്‍വ്വം എന്നെ യാത്രയാക്കി. ഗോപാലക്കുറുപ്പ് എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ പേപ്പറുകള്‍ എനിക്കുതന്നു. എപ്പൊഴെങ്കിലും മനസ്സ് മാറിയാല്‍ ഒപ്പിട്ട് അയച്ചുതരൂ.
ഗോപാലാ, നിങ്ങള്‍ എനിക്ക് ഒരു സുഹൃത്തിനെപ്പോലെയാണ്. ആ പയ്യന്‍ എവിടെയാണ്.
സര്‍, അതില്‍ നിങ്ങള്‍ എന്നെ നിര്‍ബന്ധിക്കരുത്.
അവന്‍ ചത്തോ, അതോ ജീവനോടെയുണ്ടോ?
അവനെ പോലീസ് പിടികൂടി.
ഞാന്‍ ടെലിവിഷനില്‍ ഒരു വണ്ടിയിടിച്ച് മരിച്ച പയ്യന്റെ ചിത്രം കണ്ടു. അതേ മുഖം. അതേ ചിരി.
സര്‍, വിശ്വസിക്കൂ. അവനെ പോലീസ് പിടികൂടി. റൂഷ് ഗ്രൂപ്പിനെക്കുറിച്ച് താങ്കള്‍ക്കുള്ള സങ്കല്‍പ്പങ്ങള്‍ തെറ്റാണ്. ഇതൊരു ഒരു ജനകീയ സംരംഭമാണ്. ജനങ്ങളുടെ വ്യവസായം. പോലീസിന്റെ കര്‍ത്തവ്യങ്ങളില്‍ ഞങ്ങള്‍ ഇടപെടില്ല. താങ്കള്‍ക്ക് ഇപ്പോള്‍ അവനെ കാണാന്‍ പറ്റില്ല.

എനിക്ക് വിശ്വാസം വന്നില്ല. ഒരുപക്ഷേ ഏതെങ്കിലും ലോക്കപ്പിലാവാം. ഏതെങ്കിലും മോര്‍ച്ചറിയിലാവാം. അല്ലെങ്കില്‍ പിടികൊടുക്കാതെ, ഒളിവിലിരുന്ന് ഒരു കല്ല് വലിച്ചെറിയുന്നത് സ്വപ്നം കാണുകയാവാം. ഇപ്പോള്‍, ഇതാ, ഈ വഴിവക്കില്‍, ഒരു മരത്തിന്റെ മറവിലിരുന്ന്, ഒരു വെള്ളാരംകല്ല് ഈ കാറിനു നേരെ എറിയാന്‍ കയ്യോങ്ങുകയാവാം. ഏതു നിമിഷവും ആ കല്ല് ചില്ലുതകര്‍ത്ത് എന്റെ നെറ്റിതുളയ്ക്കാം. ദൈവമേ, ആ കല്ല് വരണേ, ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. അതേസമയംഏറുകൊള്ളാ‍തിരിക്കാന്‍ കാറിന്റെ പതുപതുത്ത സീറ്റിലേയ്ക്ക് അമര്‍ന്നിരുന്ന് തല കൈകൊണ്ട് മറച്ചു. ഏറ് വന്നില്ല. യാത്ര സുഗമമായിരുന്നു.

വിമാനത്താവളത്തില്‍ ഗോപാ‍ലക്കുറുപ്പ് എന്നെ ഭവ്യതയോടെ യാത്രയാക്കി.

വിമാനമിറങ്ങിയാലുടന്‍ വ്യവസായം തുടങ്ങാനുള്ള രേഖകള്‍ ഒപ്പിട്ട് തിരിച്ചയയ്ക്കണം. ഞാന്‍ മനസില്‍ പറഞ്ഞു.

9/07/2008

പാമ്പ്

പണ്ട് ദമാസ്കസില്‍ കലീഫ മുര്‍ത്താസയുടെ മകനായി ഹെല്‍മ് എന്ന രാ‍ജകുമാരന്‍ ജീവിച്ചിരുന്നു. അതിസുന്ദരനും സല്‍‌സ്വഭാവിയുമായ ഈ രാജകുമാരന്‍ അപാര പണ്ഠിതനും ആയോധന കലകളില്‍ സമര്‍ത്ഥനുമായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ഹെല്‍മ് സംസാരത്തില്‍ മിതത്വം പാലിച്ചിരുന്നു. കാലപ്രവാഹത്തില്‍ കലീഫ മുര്‍ത്താസ മരിച്ചു.

ഹെല്‍മ് ലൈല എന്ന സുന്ദരിയെ വിവാഹം ചെയ്തു. വിവാഹശേഷം ഇരുവരും രാജ്യത്തിന്റെ അതിര്‍ത്തിയിലെ മനോഹരമായ കൊട്ടാരത്തിലേയ്ക്കുപോയി. കൊട്ടാരത്തില്‍ നിന്ന് എല്ലാ ഭൃത്യന്മാരെയും ലൈല പുറത്താക്കി. മുത്തും പവിഴവും പാകിയ മുറികളില്‍ അവര്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിച്ചു. ഹെല്‍മ് അറബി ഭാഷയിലെ അതിവിശിഷ്ടമായ കവിതകള്‍ ചൊല്ലി. ലൈല പ്രണയഗീതങ്ങള്‍ പാടി നൃത്തം ചെയ്തു. ജീ‍വിതം പളുങ്കുനദിപോലെ സുന്ദരമായി മുന്നോട്ടൊഴുകി. വിവാഹത്തിനുശേഷം പതിമൂന്നാം ദിവസം അവന് സുഗന്ധദ്രവ്യങ്ങളിട്ട ചായ കൊടുക്കാന്‍ ലൈല സ്വര്‍ണ്ണക്കോപ്പയെടുത്തപ്പൊള്‍ അതിന്റെ വക്കില്‍ പുഴുപോലെ എന്തോ നുളയുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ പുഴുവല്ല, പാമ്പാണ്. മൊട്ടുസൂചിക്കടയോളം മാത്രം വലിപ്പമുള്ള തലയുയര്‍ത്തി ചീറ്റുന്ന ഒരു ചെവിപ്പാമ്പ്.

രാജകുമാരി പാമ്പിനെ കുടഞ്ഞ് നിലത്തിട്ടു. തന്റെ കണ്ണാടിച്ചെരുപ്പുകൊണ്ട് അതിനെ ഞെരിച്ചുകൊന്നു. ഹെല്‍മിനോട് അവള്‍ ഇത് പറഞ്ഞില്ല. എന്നാല്‍ വൈകിട്ട് കുളിമുറിയിലെ മിനുസമുള്ള കുളിത്തൊട്ടിയില്‍ വെള്ളം നിറയ്ക്കാന്‍ പോയപ്പോള്‍ അവിടെ ഒരു മഞ്ഞച്ചേര കിടക്കുന്നു. തിളക്കമുള്ള തറയില്‍ ഇഴയാന്‍ സാധിക്കാതെ അത് പിടയുന്നു. അവള്‍ അലറിവിളിച്ചപ്പോള്‍ ഹെല്‍മ് വന്ന് തന്റെ ഉടവാള്‍ കൊണ്ട് അതിനെ രണ്ട് തുണ്ടമാക്കി.

പാമ്പുകള്‍ എവിടെനിന്ന് വന്നു എന്നവര്‍ക്ക് മനസിലായില്ല. പിറ്റേ ദിവസം പാമ്പിനെ കണ്ടത് കൊട്ടാരത്തിന്റെ നടുമുറ്റത്തായിരുന്നു. ഒരു വെള്ളിക്കെട്ടന്‍. ഏറെ ശ്രമപ്പെട്ട് അതിനെ തല്ലിക്കൊന്ന് ഹെല്‍മ് പറഞ്ഞു. ‘മതി, നമുക്ക് ഇവിടെനിന്നും പോവാം’. അവര്‍ തിടുക്കത്തില്‍ വസ്ത്രങ്ങളെടുക്കാന്‍ കിടക്കമുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ ഒരു അണലി ചുരുണ്ടുകിടക്കുന്നു. അലമാര വലിച്ചുതുറന്നപ്പോള്‍ അതില്‍ ഒരു കരിമ്പാമ്പ് തൂങ്ങിനിന്നാടുന്നു. മുറി വലിച്ചടച്ച് ഇരുവരും കൊട്ടാരത്തില്‍ നിന്ന് ഓടിയിറങ്ങി. കട്ടിലിനടിയിലും കസാരക്കാലുകളിലും തൂക്കിയിട്ടിരിക്കുന്ന ശരറാന്തലുകളിലും പാമ്പുകള്‍ പുളയുന്നുണ്ടായിരുന്നു. ലൈലയെയും വലിച്ചുകൊണ്ട് ഹെല്‍മ് തന്റെ കുതിരപ്പുറത്തുകയറി. കുട്ടിക്കാലം മുതല്‍ ഹെല്‍മിന്റെ കളിക്കൂട്ടുകാരനായിരുന്ന കറുത്ത കുതിര വായൂവേഗത്തില്‍ പറന്നു.

രാജ്യത്തിലെ ജനവാസമുള്ള പ്രദേശങ്ങളിലെത്താന്‍ ഒരു മരുഭൂമി കടന്നുപോവണം. അമീന്‍ എന്ന ആ കുതിര ഈ മരുഭൂമി ഒരായിരം തവണ മുറിച്ചുകടന്നതാണ്. എന്നാല്‍ സ്വപ്നങ്ങളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന മരുപ്പച്ചയിലെത്തിയപ്പോള്‍ കുതിര കുഴഞ്ഞുവീണു. കുതിരയുടെ വാലില്‍ ഒരു ചെറിയ പാമ്പിന്‍‌കുഞ്ഞ് തൂങ്ങിക്കിടക്കുന്നതു കണ്ട് ഹെല്‍മ് ശപിച്ചുകൊണ്ട് അതിനെ തല്ലിക്കൊന്നു. മരുപ്പച്ചയില്‍ നിന്ന് വേണ്ടുവോളം വെള്ളം കോരിക്കുടിച്ച് ഹെല്‍മ് തളര്‍ന്നുറങ്ങി. ഹെല്‍മിന്റെ നെഞ്ചില്‍ക്കിടന്ന് ലൈലയും ഉറക്കമായി.

രാത്രി മരുഭൂമിയിലെ ശീതക്കാറ്റില്‍ അപസ്വരം പോലെ ഒരു സീല്‍ക്കാരം കേട്ടാണ് അവള്‍ ഉണര്‍ന്നത്. ഹെല്‍മ് കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അവന്റെ വായ അല്പം തുറന്നിട്ടുണ്ട്. അതില്‍ നിന്ന് രണ്ട് തലകളുള്ള ഒരു പാമ്പ് ഇഴഞ്ഞ് ഇറങ്ങിവരുന്നു. ശരീരത്തിന്റെ പകുതിയും പുറത്തിറക്കി അത് പത്തിവിടര്‍ത്തി ആടി. പാമ്പിന്റെ പത്തികളില്‍ പവിഴങ്ങള്‍ തിളങ്ങി.

ഹെല്‍മിന്റെ വാള് അവന്റെ വശത്ത് കിടക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പകച്ച് അവള്‍ തിരിഞ്ഞോടി. തണുത്ത മണലില്‍ നിന്നും കുതിച്ച് വീശിയടിക്കുന്ന മണല്‍ക്കാറ്റും ഈന്തപ്പനകളും ചന്ദ്രനും കടന്ന് ഒരു പറവയായി അവള്‍ പറന്നുപോയി.

അന്നുമുതല്‍ക്കാണ് പരുന്തുകള്‍ക്ക് പാമ്പുകളെ ഇത്രയും ദേഷ്യം.

9/02/2008

തവളകള്‍

രഘു ചിരിക്കയാണ്‌. അവന്‍ പ്രണയത്തിലാണ്. മുടി പിന്നിലേയ്ക്ക് ചീകി, ഒരു കൂളിങ്ങ് ഗ്ലാസും ധരിച്ച്, കോമോസ്‍ ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് തന്റെ സ്പ്ലെന്‍ഡര്‍ ഓടിക്കുമ്പോഴും മഴവെള്ളത്തിലിറക്കാതെ വണ്ടി റോഡിന്റെ തിട്ടയിലൂടെ വളച്ചെടുക്കുമ്പൊഴും ട്രാഫിക്ക് ജാമില്‍ കിടക്കുമ്പൊഴും ബൈക്ക് വീണ്ടും ഇരപ്പിച്ച് മുന്നോട്ടെടുക്കുമ്പൊഴും രഘു ചിരിച്ചുകൊണ്ടിരുന്നു. പ്രണയം വല്ലാത്തൊരവസ്ഥയാണ്. അവന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ആ പുഞ്ചിരി മുന്‍പില്‍ പോകുന്ന ബസ്സിന്റെ വലതുവശത്തെ സീറ്റിലിരിക്കുന്ന മദ്ധ്യവയസ്കകള്‍ക്കും ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്ന സ്കൂള്‍ക്കുട്ടികള്‍ക്കും ചായക്കടയില്‍ സൊറപറഞ്ഞിരിക്കുന്ന അപ്പൂപ്പന്മാര്‍ക്കും കാണാന്‍ കഴിയില്ലായിരുന്നു. രഘുവിന് സിന്ധുവിനെ ഇഷ്ടമാണ്. സിന്ധു പുഞ്ചിരിക്കുന്നതു കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. നുണക്കുഴികള്‍ തെളിഞ്ഞ്, താഴേയ്ക്കു നോക്കിക്കൊണ്ട് നാണിച്ചുള്ള അവളുടെ ചിരി. പിന്നെ മുഖമുയര്‍ത്തി പെട്ടെന്ന് മുഖത്തേയ്ക്കു നോക്കുമ്പോള്‍ അവളുടെ കവിളുകള്‍ ചുവന്നുവരുന്നത്. ഓരോന്നും ഓര്‍ത്ത് രഘു വീണ്ടും ചിരിച്ചു. ട്രാഫിക്ക് ജാം. അതിനിടയിലൂടെ, ഓട്ടോറിക്ഷകള്‍ക്ക് ഇടയിലൂടെ, ആള്‍ക്കൂട്ടത്തിനിടയിലൂടെ ബൈക്ക് ഓടിക്കുമ്പൊഴും രഘു ചിരിച്ചുകൊണ്ടിരുന്നു.

റോഡില്‍ ഒരാള്‍ക്കൂട്ടം. കോളെജില്‍ എത്താന്‍ താമസിക്കും. ഹോണ്‍ പലതവണ നീട്ടിയടിച്ചപ്പൊഴാണ് മുന്‍പില്‍ കൂടിനിന്നവരില്‍ രണ്ടുമൂന്നുപേര്‍ പിറുപിറുത്തുകൊണ്ട് മാറിയത്. അവര്‍ മാറിയ വിടവിലൂടെ അതിനു നടുവില്‍ ഒരാള്‍ റോഡില്‍ കിടക്കുന്നത് കാണാം. രഘു ബൈക്ക് നിറുത്തി. അയാളുടെ വെള്ളഷര്‍ട്ട് നിറയെ ചുവന്ന നിറം. അമ്മേ എന്നുവിളിച്ച് അയാള്‍ കിടന്ന് ഞരങ്ങുന്നുണ്ട്. ‘ട്രാന്‍സ്പോര്‍ട്ട് ബസ് നിറുത്താതെ പോയി’ എന്ന് ആരോ പറഞ്ഞു. നടന്നുപോയ ചിലര്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് എത്തിനോക്കിയിട്ട് വീണ്ടും സംസാരിച്ചുകൊണ്ട് നടന്നുപോയി. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വഴിയേപോയ ഒരു ആട്ടോറിക്ഷ നിറുത്തി അതില്‍ക്കയറിപ്പോയി. ഇത് സ്ഥിരമാണ്. കുറെ നേരം അവിടെക്കിടക്കുമ്പോള്‍ ആരെങ്കിലും എടുത്ത് ആശുപത്രിയിലെത്തിക്കും. രഘു ബൈക്ക് വിട്ടു. പെട്രോള്‍ കുറവാണ്. തിരിച്ചുവരുന്ന വഴിയ്ക്ക് അന്‍പതുരൂപയ്ക്ക് അടിക്കണം.

ഒന്നാമത്തെ പീരിയഡ് ഇംഗ്ലീഷ് ആണ്. ടീച്ചര്‍ വന്നിട്ടില്ല. പഞ്ചാര പീരിയഡ്. ക്ലാസില്‍ ആകെ പത്തുപന്ത്രണ്ടുപേരേ ഉള്ളൂ. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ നടുക്കിരുന്ന് സൊറപറഞ്ഞു ചിരിക്കുന്നു. സിന്ധു ആ കൂട്ടത്തിലില്ല. കൂട്ടുകാരെ നോക്കി കൈവീശിക്കൊണ്ട് രഘു ക്ലാസിനു പുറത്തിറങ്ങി. കോളെജിന്റെ നടുമുറ്റത്തില്‍ ചുറ്റും നടന്നുനോക്കി. മനോജ് പിന്നില്‍നിന്നുവന്ന് തോളില്‍ കയ്യിട്ടു. കോളെജ് കാമ്പസിനു പുറത്തിറങ്ങിയാല്‍ ഒരു സിഗരറ്റ് വലിക്കാം. അടുത്ത പീരിയഡ് വരെ രാജന്റെ ചായക്കടയില്‍ പോയി വെടിപറഞ്ഞിരിക്കാം.

രണ്ടും മൂന്നും പിരിയഡുകള്‍ ലതികാമാമിന്റെ സുവോളജി പ്രാക്ടിക്കല്‍ ക്ലാസ് ആണ്. സിന്ധു എത്തിയിട്ടുണ്ട്. ഇറുകിയ ഒരു ചുവന്ന ചുരിദാര്‍ ആണ് അവള്‍ ഇട്ടിരിക്കുന്നത്. നീണ്ട മുടി കെട്ടാതെ നിവര്‍ത്തിയിട്ടിരിക്കുന്നു. അവള്‍ക്ക് പൊക്കം രഘുവിന്റെ തോളോളം വരും. അവള്‍ ടീച്ചറിന്റെ മുഖത്തുതന്നെ കണ്ണും നട്ട് ഇരിക്കുകയാണ്. ലാബിലെ മേശപ്പുറത്ത് വെള്ളമില്ലാത്ത ഒരു ഫിഷ്‌റ്റാങ്ക് വെച്ചിട്ടുണ്ട്. അതില്‍ മൂന്ന് തവളകള്‍. ലതികാമാമിന്റെ സ്ഫുടവും ശക്തവുമായ ശബ്ദത്തിനിടയ്ക്ക് രണ്ട് തവളകള്‍ മാറിമാറി ക്രോം ക്രോം എന്ന് കരഞ്ഞു. ഓരോ കരച്ചിലിലും കുട്ടികള്‍ ചിരിച്ചു. ആണുങ്ങളില്‍ ചിലര്‍ ക്രോം എന്ന് പ്രതിവചിച്ചു. പെണ്‍കുട്ടികള്‍ തല കുമ്പിട്ടിരുന്ന് ചിരിച്ചു. ടീച്ചര്‍ പെട്ടെന്ന് ക്ലാസ് നിറുത്തി. ‘ഇറങ്ങിപ്പോണമെന്നുള്ളവര്‍ക്ക് പോവാം. ആന്റണി ഇറങ്ങിപ്പോണം. പ്ലീസ്, ഇറങ്ങിപ്പോണം’. ആന്റണി എഴുന്നേറ്റുനിന്നു. താഴേയ്ക്കുനോക്കിക്കൊണ്ട് സോറി ടീച്ചര്‍ എന്നുപറഞ്ഞ് അവന്‍ വീണ്ടും ബെഞ്ചില്‍ ഇരുന്നു. ടീച്ചര്‍ പത്തുനിമിഷത്തോളം ഒന്നും പറഞ്ഞില്ല. വീണ്ടും ക്ലാസ് തുടര്‍ന്നു. പതിയെ കുട്ടികള്‍ ക്ലാ‍സില്‍ ശ്രദ്ധിച്ചുതുടങ്ങി. സിന്ധു അപ്പോഴും ടീച്ചറിന്റെ മുഖത്തുനിന്ന് കണ്ണെടുത്തില്ല.

ടീച്ചര്‍ തവളയുടെ ശരീരഘടന പല നിറങ്ങളിലുള്ള ചാക്ക് കൊണ്ട് ബോര്‍ഡില്‍ വൃത്തിയായി വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തി. അവ വിശദീകരിച്ചതിനു ശേഷം പ്ലാസ്റ്റിക്ക് ബാഗില്‍ നിന്ന് രണ്ട് റബ്ബര്‍ കയ്യുറകള്‍ പുറത്തെടുത്ത് ധരിച്ചു. ആദ്യത്തെ ഡിസക്ഷന്‍ ക്ലാസാണ്. അറ്റെന്‍ഡര്‍ രാജപ്പന്‍ ചേട്ടനെ വിളിക്കാന്‍ മുന്‍‌ബെഞ്ചിലിരുന്ന ഒരാളെ പറഞ്ഞുവിട്ടു. വൃത്തിയാക്കിയ ഒരു തടിപ്പലകയും ഫോര്‍മാലിന്റെ ഒരു കുപ്പിയും കുറെ മൊട്ടുസൂചികളും ഡിസക്ഷനുള്ള കത്തികളും ഫോര്‍സെപ്സും ടീച്ചര്‍ ചിട്ടയായി നിരത്തിവെച്ചു. തവളകള്‍ ഫിഷ്റ്റാങ്കിന്റെ കണ്ണാടിച്ചുമരിലൂടെ മേശപ്പുറത്ത് നിരത്തിവെയ്ച്ച വസ്തുക്കളിലേയ്ക്ക് സാകൂതം നോക്കി. ഒരു വലിയ ചൊറിത്തവളയും രണ്ട് ചെറിയ തവളകളുമായിരുന്നു ഫിഷ് റ്റാങ്കില്‍.

രാജപ്പന്‍ചേട്ടന്‍ റ്റാങ്ക് അടച്ചുവെച്ചിരുന്ന കാര്‍ഡ്ബോര്‍ഡ് പാളി ചെറുതായി മാറ്റി അകത്തേയ്ക്ക് കയ്യിട്ട് ഒരറപ്പുമില്ലാതെ ഒരു ചെറിയ തവളയെപ്പിടിച്ചു. വലിയ പിന്‍‌കാലുകളും ചെറിയ മുന്‍‌കാലുകളും ചലിപ്പിച്ച് തവള കഴുത്ത് വീര്‍പ്പിച്ച് ചുരുക്കി. രാജപ്പന്‍ചേട്ടന്‍ പിടിവിടാതെതന്നെ കുപ്പിതുറന്ന്‍ ഫോര്‍മാലിന്‍ ശ്രദ്ധയോടെ ചരിച്ച് തവളയുടെ തലയിലൊഴിച്ചു. ഫോര്‍മാലിന്റെ രൂക്ഷഗന്ധം ലാബില്‍ നിറഞ്ഞു. അയാള്‍ തവളയെ മേശപ്പുറത്ത് കിടത്തി.തവള മന്തനായി ഇഴഞ്ഞു. വീണ്ടും അല്പം കൂടി ഫോര്‍മാലിന്‍ ചരിച്ച് തവളയുടെ മീതേ ഒഴിച്ചു. തവള അനക്കം നിറുത്തി.

ഇതിനിടയില്‍ മറ്റ് രണ്ട് തവളകള്‍ ഇടവിട്ട് ‘ക്രോം, ക്രോം’ എന്ന്‍ കരഞ്ഞുതുടങ്ങി. ടീച്ചര്‍ മൊട്ടുസൂചികള്‍ കുത്തേണ്ട വിധം ക്ലാസിന് വിശദീകരിച്ചു. തവളയെ മലര്‍ത്തിക്കിടത്തി ഓരോ മുന്‍‌കാലുകളും നിവര്‍ത്തിപ്പിടിച്ച് ശ്രദ്ധയോടെ മൊട്ടുസൂചി കടത്തി പലകയിലേയ്ക്ക് തറച്ചു. എന്നിട്ട് ഒരു ബ്ലേഡ് കൊണ്ട് തവളയുടെ നെഞ്ചുഭാഗത്തെ തൊലിമുറിച്ചു. ബിസ്ലെരി കുപ്പിയില്‍ നിന്ന് വെള്ളമൊഴിച്ച് ചോര കഴുകി വൃത്തിയാക്കി. കത്രികകൊണ്ട് ശ്രദ്ധയോടെ അകത്തേയ്ക്ക് വെട്ടി. ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ മുറിയാതെ മാംസം വെട്ടുന്നത് ശ്രമകരമായ ജോലിയാണ്.

ഇതിനിടയില്‍ ഫിഷ്റ്റാങ്കിലെ വലിയ തവള വിദ്യാര്‍ത്ഥികളെ നോക്കുന്ന തരത്തില്‍ മുന്‍‌കാലുകള്‍ കണ്ണാടിച്ചുമരിലേയ്ക്കുവെച്ച് കുട്ടികള്‍ക്ക് അഭിമുഖമായിക്കിടന്നു. ചെറിയതവള ഇഴഞ്ഞുവന്ന് അതിന്റെ മുന്‍‌കാലുകള്‍ വലിയതവളയുടെ തലയ്ക്കുമീതേ വെച്ചുകൊണ്ട് വലിയതവളയുടെമേല്‍ വലിഞ്ഞുകയറി. മനോജാണ് തവളകളുടെ രതി ആദ്യം കണ്ടത്. അവന്‍ കൈ ചൂണ്ടി ചിരിച്ചുകൊണ്ട് രഘുവിനെഞോണ്ടി. അല്പസമയത്തിനകം മറ്റ് കുട്ടികളും അത് കണ്ടു. വലിയ തവള ഇടയ്ക്കിടയ്ക്ക് ക്രോം എന്ന് കരഞ്ഞു. പെണ്‍കുട്ടികള്‍ പുസ്തകവും കര്‍ച്ചീഫും കൊണ്ട് മുഖം മറച്ചും തലകുനിച്ചിരുന്നും ചിരിച്ചുതുടങ്ങി. ക്ലാസ് മുഴുവന്‍ കൂട്ടച്ചിരിയായി. ടീച്ചര്‍ ഡിസക്ഷന്‍ ടേബിളില്‍ നിന്ന് കണ്ണെടുത്തു. എന്താണിത്? ആരോ ഫിഷ് റ്റാങ്കിലേയ്ക്ക് കൈചൂണ്ടി. ടീച്ചര്‍ ദേഷ്യത്തോടെ ഫിഷ് റ്റാങ്കിന്റെ മൂടി തുറന്ന് പുറം കൈകൊണ്ട് ചെറിയതവളയെ അടിച്ചുതെറിപ്പിച്ചു. അത് വീണ്ടും കരഞ്ഞു. ഫിഷ് റ്റാങ്ക് മൂടിക്കൊണ്ട് റ്റീച്ചര്‍ ഡിസക്ഷന്‍ പലകയിലേയ്ക്ക് തിരിഞ്ഞു. തവളയുടെ മിടിക്കുന്ന ഹൃദയം അകത്തിവെയ്ച്ച മാംസത്തിനിടയിലൂടെ അപ്പോള്‍ വ്യക്തമായി കാണാമായിരുന്നു. മുഖം പൊത്തിക്കൊണ്ട് സിന്ധു എഴുന്നേറ്റ് പുറത്തേയ്ക്കു പോയി.

സിന്ധു പുറത്തുപോയത് അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും രഘു കണ്ടു. അവന്‍ കുനിഞ്ഞ് ടീച്ചര്‍ കാണാതെ അവള്‍ക്കു പിന്നാലെ പുറത്തേയ്ക്കു നടന്നു. സിന്ധു ഒറ്റയ്ക്ക് ലൈബ്രറിയിലേയ്ക്കുപോവുന്നു. രഘു പെട്ടെന്ന് നടന്നുവരുന്നതു കണ്ടപ്പോള്‍ അവള്‍ കണ്ണുതുടച്ചു.

നിനക്ക് തവളകളെ മുറിക്കുന്നതു കണ്ടിട്ട് അറച്ചോ?
അവള്‍ ഒന്നും പറയാതെ വിതുമ്പി.
ഇത്ര പേടിക്കാനെന്തിരിക്കുന്നു. തവളയല്ലേ. അതിന് ബോധം തെളിയില്ല.
അതല്ല.
പിന്നെ?

സിന്ധുവിന്റെ കവിളില്‍നിന്ന് കണ്ണീര്‍ ചുരിദാറില്‍ ഉയര്‍ന്നുനിന്ന അവളുടെ മുലയിലേയ്ക്ക് വീഴുന്നത് ശ്രദ്ധിച്ചുകൊണ്ട് രഘു മനസില്‍ വിചാരിച്ചു. ‘പാവം’.

8/31/2008

കള്ളന്‍

നല്ല പ്രഭാതമാണ്. പുലര്‍കാലത്ത് പശുവിനെ കറന്ന്‍ തുടങ്ങുന്ന പ്രഭാതങ്ങള്‍ രഘുവിന് ഇഷ്ടമാണ്. വെണ്ണ തടവി ആദ്യം തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തും പിന്നീട് അഞ്ചുവിരലുകള്‍ കൊണ്ടും അകിടുഞെരിക്കുമ്പോള്‍ ഇളം ചൂടുള്ള നറുംപാല് ചീറ്റിവന്ന് തൊട്ടിയില്‍ വീണ് പതയും. പാലു കറക്കുമ്പോള്‍ അനങ്ങാതെ നിന്നുതരുന്ന പുള്ളിപ്പശു നേരംതെറ്റിയുണരുന്ന കുരുട്ടീച്ചകള്‍ ശരീരത്തില്‍ മുച്ചുമ്പോള്‍ ദേഹമൊട്ടാകെ പടപടാവിറപ്പിച്ച് വാലുചുഴറ്റിവീശും. തൊഴുത്ത് വീട്ടിനു മുന്‍പിലാണ്. മച്ചില്‍ തൂക്കിയിട്ടിരിക്കുന്ന തത്തക്കൂടില്‍ മൈഥിലി ഉറക്കമാണ്. എന്നാലും അവള്‍ എല്ലാം അറിയുന്നുണ്ട്. ഇരുട്ടില്‍ അറിയാത്ത ആരെങ്കിലും പതുങ്ങിവന്നാല്‍ അവള്‍ ‘കള്ളന്‍ കള്ളന്‍‘ എന്ന് വിളിച്ചുകൂവും. പുള്ളിപ്പശുവിന്റെ ഇടവിട്ടുള്ള ഉച്ഛ്വാസങ്ങള്‍ക്കും പാല് ചീറ്റിവീഴുന്ന ശബ്ദത്തിനുമിടയ്ക്ക് രഘു പിന്നില്‍ പതിഞ്ഞു പതിഞ്ഞുവന്ന കാല്‍പ്പാദങ്ങളെ ശ്രവിച്ചു. ഒരു കൈ പിന്നോട്ടു നീട്ടി അവളുടെ നാണിച്ച കയ്യില്‍പ്പിടിച്ച് പെണ്ണിനെ മുന്നോട്ടുവലിച്ചു. ഇരുട്ടില്‍ ശബ്ദമില്ലാതെ ചിരിച്ചുകൊണ്ട് അവള്‍ ഇടത്തേക്കൈ രഘുവിന്റെ ചുമലില്‍ വെച്ച് അവനോട് ഒട്ടിനിന്നു. തണുപ്പത്തും അവളുടെ കൈപ്പത്തിയ്ക്ക് ഇളംചൂടാണ്. രഘുവിന്റെ വീടിനോടു ചേര്‍ന്നായിരുന്നു സ്വര്‍ണ്ണനദി മെലിഞ്ഞൊഴുകിയിരുന്നത്. അകലെ മലകളിലെ പാറമടകളിലായിരുന്നു രഘുവിന് ജോലി. തെളിഞ്ഞ് തടസ്സങ്ങളില്ലാതെ നീങ്ങിയ നദിയെപ്പോലെ അവരുടെ ജീവിതവും പതിയെ ഒഴുകി. സ്നേഹമുള്ള ഭാര്യ. സന്തോഷമുള്ള ജീവിതം. ഇനി ഒരു കുഞ്ഞുവേണം. അവനെ മിടുക്കനായി വളര്‍ത്തണം. ഭാര്യ അകത്തുപോയി ആവിപാറുന്ന കട്ടന്‍ചായയുമായി വന്നു. അപ്പോള്‍ക്കറന്ന പാല് അല്പം ചായയിലൊഴിച്ച് രഘു ഊതിക്കുടിച്ചു. ചായയ്ക്ക് നല്ല മധുരം.

ഇരുട്ടിലൂടെ ആരോ ഓടിവരുന്ന ശബ്ദം കേട്ട് രഘുവിന്റെ കഴുത്തില്‍ പിണച്ചിരുന്ന കൈകള്‍ മാറ്റി അവള്‍ പിന്നിലേയ്ക്കുമാറി. രഘു എഴുന്നേറ്റുനിന്നു. രാജനാണ്. ‘രഘൂ, രഘൂ, കള്ളനെപ്പിടിച്ചെടാ. ഓടിവാ’. ‘എവിടെ? എവിടെ?’. ‘കള്ളനെ മുരിക്കില്‍ കെട്ടിയിട്ടിട്ടുണ്ട്. നീ വേഗം വാ’.

ചരല്‍ വഴിയിലൂടെ രഘുവും രാജനും ഓടിക്കിതച്ച് വളവുതിരിഞ്ഞ് മുക്കിലെത്തിയപ്പോള്‍ അവിടെ വലിയൊരാള്‍ക്കൂട്ടം. ഗ്രാമത്തില്‍ കളളന്മാരുടെ ശല്യം തുടങ്ങിയിട്ട് കുറച്ചുനാളായി. ആദ്യമാദ്യം ചെറിയ മോഷണങ്ങളായിരുന്നു. വീടുകള്‍ക്ക് പുറത്തുകിടന്ന ചെരുപ്പുകള്‍, കൂടുകളില്‍ പൂട്ടിയിട്ട കോഴി, താറാവ്, എന്നിവയായിരുന്നു തുടക്കത്തില്‍ മോഷണം പോയത്. ങ്ങനെ തുടങ്ങിയ ശല്യം ആദ്യമാദ്യം മോഷണത്തിനിരയായ വീട്ടുകാരുടെ മാത്രം പ്രശ്നമായിരുന്നു. പീടികക്കട നടത്തുന്ന ഗംഗാധരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതോടെ ഗ്രാമവാസികള്‍ ഉറക്കമിളിച്ച് കാവലിരുന്നു തുടങ്ങി. കുറുവടികളുമായി സംഘം ചേര്‍ന്ന് അവര്‍ റോന്തുചുറ്റി. ഇടയ്ക്ക് ഗ്രാമത്തില്‍ എന്തിനോ വന്ന പോലീസുകാരോട് ചിലര്‍ പരാതിപറഞ്ഞു. മോഷണങ്ങള്‍ ഇടവിട്ട് തുടര്‍ന്നുകൊണ്ടിരുന്നു. ഇന്നലെ രാജനും കുറച്ചുപേരുമാണ് കാവല്‍ കിടന്നത്. ‘എങ്ങനെ, എവിടെവെച്ചു പിടിച്ചു?’. ഒച്ചയില്‍ രഘു ചോദിച്ചത് രാജന്‍ കേട്ടതായി തോന്നിയില്ല. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അവര്‍ മുന്‍പോട്ടുനടന്നു. നടുവില്‍, ഒരു മുരിക്കില്‍ കൈകള്‍ പിന്നോട്ടുപിണച്ചു കെട്ടിയിട്ട മെലിഞ്ഞുകറുത്ത ഒരാള്‍. ഷര്‍ട്ടില്ല. ഒരു ചുവന്ന നിക്കര്‍ മാത്രം ധരിച്ചിരിക്കുന്നു. പോളിയോ വന്നതുപോലെ ശുഷ്കിച്ച കാലുകള്‍. സമൃദ്ധമായ തലമുടി. തല താഴേയ്ക്കു കൂമ്പിനില്‍ക്കുന്നു. നെഞ്ചില്‍ വാരിയെല്ലുകള്‍ തള്ളിനില്‍ക്കുന്നു. ജനക്കൂട്ടം കുശുകുശുക്കുന്നു. മുഖത്ത് അടിവീണ പാടുകളില്‍ നിന്നും ചോര പൊടിയുന്നുണ്ട്. ‘പറ. എവിടെനിന്നു പിടിച്ചു?’. നാരായണിയുടെ വീട്ടില്‍ നിന്ന്. ഇന്നലെരാത്രി ഗോവിന്ദന്‍ അവളുടെ വീട്ടിലേയ്ക്ക് കയറാന്‍ നേരം പെരയ്ക്കു പിന്നില്‍ ഒരാളനക്കം. നാരായണിയെക്കാണാന്‍ വന്ന മറ്റാരെങ്കിലുമാവും എന്നുകരുതി ഗോവിന്ദന്‍ മുരടനക്കിയപ്പോള്‍ അതാ ഓടുന്നു. കള്ളന്‍ കള്ളന്‍ എന്നുവിളിച്ച് ഗോവിന്ദന്‍ പിന്നാലെ ഓടിയതാണ്. ഗോവിന്ദനെത്ര ഓടാനാണ്. ഇവന്റെ കാലുകള്‍ കണ്ടോ? ഇവന്‍ പറന്നു രക്ഷപെട്ടേനെ. പക്ഷേ എവിടെയോ തട്ടിവീണു. ഗോവിന്ദന്‍ ഇവന്റെ മീതേ മറിഞ്ഞുവീണ് പൂണ്ടടക്കം പിടിച്ചു. അപ്പൊഴേയ്ക്കും നമ്മള്‍ ഓടിക്കൂടി. ‘എന്നിട്ട് ഗോവിന്ദന്‍ എവിടെ?’. അയാളുടെ കൈ ഇവന്‍ കടിച്ചുമുറിച്ചു. മരുന്നുവെച്ചു കെട്ടാന്‍ പോയി. ഇവനെ നാട്ടുകാര്‍ നന്നായിട്ട് പെരുമാറിയിട്ടുണ്ട്. കൊച്ചു കുട്ടികള്‍ പോലും ചാടി മുഖത്തടിക്കുകയായിരുന്നു. ഇടിച്ചപ്പോള്‍ അവന്റെ പല്ലുകൊണ്ട് എന്റെ കൈ മുറിഞ്ഞു. ദേണ്ടെ, നാരായണി.

ആള്‍ക്കൂട്ടത്തിനു നടുവില്‍ മങ്ങിനരച്ച സാരിത്തലപ്പുകൊണ്ട് മുഖം മറച്ച് നാരായണി നില്‍ക്കുന്നു. വെളുത്തുമെലിഞ്ഞ അവളുടെ കഴുത്തില്‍ വിലകുറഞ്ഞ കാശിമാല പറ്റിക്കിടന്നു. മുഖം പാതി മറച്ചിട്ടുപോലും അവളുടെ സൌന്ദര്യം കാണാമായിരുന്നു. രഘു അവളെ നോക്കിയപ്പോള്‍ അവള്‍ മുരിക്കില്‍ കെട്ടിയിട്ടയാളെ നോക്കി വിളറുന്നതുപോലെ തോന്നി. രാജന്‍ രഘുവ്ന്റെ കൈപിടിച്ചുവലിച്ചു. ‘പോലീസിനെ വിളിക്കണ്ടെ?‘. ‘വേണ്ട’. ജനക്കൂട്ടമായിരുന്നു മറുപടി പറഞ്ഞത്. ആള്‍ക്കൂട്ടത്തിനു ശബ്ദം വെച്ചതുപോലെ. കൂടിനിന്നവര്‍ ഒരുമിച്ച് സംസാരിച്ചു. ‘ഓ, പിന്നേ, പോലീസ്’. ‘ഇവന്‍ ജാമ്യത്തിലിറങ്ങി വീണ്ടും കക്കും’. ഒരു വലിയ മൃഗം ഉറക്കമുണരുന്നതുപോലെ ആള്‍ക്കൂട്ടം അനങ്ങി. എന്നിട്ട് അത് പല രൂപത്തില്‍ മുരണ്ടു. ‘പോലീസോ, നമുക്ക് ഇവനെ ഒരു പാഠം പഠിപ്പിക്കണം.‘. മുഖമില്ലാത്ത ജനക്കൂട്ടത്തിന്റെ ശബ്ദം ആക്രോശമായി. ‘ഇനി ഈ ഗ്രാമത്തില്‍ ആരും കക്കരുത്.’ ‘ഇവനെ പാഠം പഠിപ്പിക്കണം.’. ‘കൊല്ലണം, കല്ലെറിയണം‘. നാരായണി മുഖം മൂടിയിരുന്ന സാരിത്തലപ്പ് താഴ്ത്തി ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഒരാളെ തറച്ചുനോക്കിക്കൊണ്ട് ഉറക്കെച്ചോദിച്ചു. ‘ച്ഛീ, രാം പ്രസാദ്, നിങ്ങളാണോ ഇവനെ കൊല്ലണമെന്നു പറയുന്നത്? നാ‍ണമില്ലേ നിങ്ങള്‍ക്ക്?’. ജനക്കൂട്ടം നിശബ്ദമായി. ഒരു കുറിയ മനുഷ്യന്‍ മാത്രം തലതാഴ്ത്തി തിരിഞ്ഞുനടന്നു. നിശബ്ദതമുറിഞ്ഞ് വീണ്ടും ശബ്ദംവെയ്ച്ച് മുറുമുറുത്തുകൊണ്ട് ജനക്കൂട്ടം കൊല്ലണം, കൊല്ലണം എന്ന് മുരണ്ടു. ഇടയ്ക്ക് നാരായണി ‘അഹമ്മദ്, നിറുത്തൂ’, ‘ബാലു, കൊല്ലരുത്’ എന്നിങ്ങനെ പേരെടുത്ത് വിളിക്കുന്നുണ്ടായിരുന്നു. ആരും വിളികേട്ടില്ല. അവളുടെ ശബ്ദം ആള്‍ക്കൂട്ടത്തെ അലോരസപ്പെടുത്തിത്തുടങ്ങിയപ്പോള്‍ ആള്‍ക്കൂട്ടം മുഖം തിരിച്ച് ഇവളും ഈ കള്ളന്റെ കൂടെയാണ്, ഇവളെയും കൊല്ലണം എന്നുമുരണ്ടു. കുത്തുന്ന കണ്ണുകളും നീണ്ടുവരുന്ന കൈകളും കണ്ട് ജനക്കൂട്ടത്തിനിടയിലൂടെ നൂഴ്ന്നിറങ്ങി നാരായണി ഓടി. ഉരുളന്‍ കല്ലുകള്‍ വായുവിലൂടെവളഞ്ഞ് നീട്ടിമൂളിക്കൊണ്ട് നാരായണിയെ പിന്തുടര്‍ന്നു. മുതുകത്തും തോളിലും കല്ലുകള്‍ വീ‍ണിട്ടും അവള്‍ തിരിഞ്ഞുനോക്കാതെ ഓടി. വളവുകടന്ന് അമ്പലമതിലും കടന്ന് നാരായണി മറഞ്ഞു.

ജനക്കൂട്ടം ഉത്സവപ്പറമ്പുപോലെ ഇളകി. ആരൊക്കെയോ പോയി കള്ളന്റെ മുഖത്തും നെഞ്ചിലും ഇടിച്ചു. ചിലരൊക്കെ അവന്റെ മുഖത്തടിച്ച് പൊട്ടിച്ചിരിച്ചു. ചെവിമുഴക്കുന്ന ഇരമ്പലില്‍ രഘുവിന് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. അവന്റെ രോമങ്ങള്‍ എഴുന്നുനിന്നു. എവിടെനിന്നൊക്കെയോ ഉരുളന്‍ കല്ലുകള്‍ പല കൈകള്‍ മാറി രഘുവിന്റെയും രാജന്റെയും കൈകളിലുമെത്തി. ‘ഇനി ഇവന്‍ കക്കരുത്’. ജനങ്ങള്‍ തിരയായി കള്ളന്റെ മുന്‍പില്‍ നിന്നും വകഞ്ഞുമാറി. ജനക്കൂട്ടം ‍പെട്ടെന്ന് ഇരുവശങ്ങളിലേയ്ക്കും മാറിയപ്പോള്‍ തലയും കുമ്പിട്ട് ഞാത്തിയിട്ടതുപോലെ നില്‍ക്കുന്ന കള്ളന്റെ ശരീരവും ശിരസ്സും കാണായി. ‘കൊല്ലണം, കൊല്ലണം’. എവിടെനിന്നോ മൂളിക്കൊണ്ട് ഒരു കല്ല് അവന്റെ നെഞ്ചില്‍ച്ചെന്നുവീണു. അതുവരെ അനക്കമില്ലാതെ ചത്തതുപോലെ തൂങ്ങിനിന്ന അവന്‍ ‘ഏ’ എന്ന് ഒരു ശബ്ദം പുറപ്പെടുവിച്ച് ശരീരം ഒരു വശത്തേയ്ക്ക് പുളച്ചു. കല്ലുകള്‍ രഘുവിന്റെ തലയ്ക്കു മുകളിലൂടെ പറന്ന് ചിലത് അവന്റെ ദേഹത്തും കൂടുതലും ഉന്നം തെറ്റി മരത്തിന്റെ ചുറ്റിലും വീണുകൊണ്ടിരുന്നു. രഘു അവന്റെ തലയിലേയ്ക്ക് ഉന്നം നോക്കി ഇടത്തേക്കയ്യിലെ ചൂണ്ടുവിരല്‍ മുന്നിലേയ്ക്കു നീട്ടി വലത്തേക്കയ്യിലെടുത്ത കല്ല് ഊക്കോടെ വലിച്ചെറിഞ്ഞു. തലയില്‍ കൊള്ളുന്നതിനു പകരം ഇടനെഞ്ചിലാണ് കല്ലുവീണത്. വീണ്ടും എറിയണമെന്നുണ്ടായിരുന്നെങ്കിലും കല്ല് കിട്ടിയില്ല. തിരിഞ്ഞുനോക്കിയപ്പോള്‍ രാജന്‍ ഓങ്ങി എറിയുകയായിരുന്നു. ഏതോ കല്ലുവീണ് കള്ളന്റെ തലയില്‍ നിന്ന് കുടം ചരിച്ചതുപോലെ ചോര ഒഴുകിത്തുടങ്ങി. മഴപോലെ കല്ലുകള്‍ പെയ്തു. കള്ളന് അനക്കമില്ല എന്നുകണ്ടിട്ടും പിന്നെയും കല്ലുകള്‍ വന്ന് വീണുകൊണ്ടിരുന്നു. വാ, ഇനി നിക്കണ്ടാ, പോവാം. രാജന്‍ രഘുവിന്റെ മുന്നേ നടന്നു. ജനങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും പതിയെ പിരിഞ്ഞുപോയി. കള്ളന്റെ അനാഥപ്രേതം മാത്രം മുരിക്കില്‍ കെട്ടിയിട്ട കയറില്‍ത്തൂങ്ങി മുന്നോട്ട് ചാഞ്ഞു തൂങ്ങിക്കിടന്നു.

ഉച്ചതിരിഞ്ഞ് പാറമടയില്‍ കൂടം പിടിക്കുമ്പോള്‍ രഘുവിന് കൈ ചോരയില്‍ കുതിര്‍ന്ന് ചുറ്റികപ്പിടിയില്‍ ഒട്ടുന്നതുപോലെ തോന്നി. അവന്‍ പണിനിറുത്തി മണ്ണുവാരി‍ കൈകള്‍ക്കിടയിലിട്ടുരച്ചു. കുടിക്കാനുള്ള വെള്ളമെടുത്തുചരിച്ച് കൈകഴുകി. എന്നിട്ടും ഒട്ടുന്ന തോന്നല്‍ മാറിയില്ല. ഇടയ്ക്ക് ഒരു ജീപ്പില്‍ രണ്ട് പോലീസ് വന്നിറങ്ങി. പണിക്കാരെ ഓരോരുത്തരെയായി വിളിച്ച് ആരൊക്കെയാണ് കല്ലെറിയാനുണ്ടായിരുന്നത് എന്ന് ഭീഷണസ്വരത്തില്‍ തിരക്കി. ആരും കല്ലെറിഞ്ഞിട്ടില്ലായിരുന്നു. പോലീസ് ആരുടെയൊക്കെയോ പള്ളയില്‍ കൈചുരുട്ടിയിടിച്ചു. ആരുടെയൊക്കെയോ ചെകിടത്ത് അടിച്ചു. ഇനിയും വരും എന്നുപറഞ്ഞ് തിരികെപ്പോയി.

വൈകിട്ട് ചായ്പ്പിലിരുന്ന് കള്ളുകുടിച്ചുകൊണ്ടിരുന്നപ്പോള്‍ രഘുവും രാജനും ഒന്നും മിണ്ടിയില്ല. വിശപ്പില്ലായിരുന്നു. കാശുകൊടുത്ത് ഇറങ്ങാന്‍ നേരം രാജന്‍ വിളിച്ചു.

രഘൂ.
ഉം?
വേണ്ടായിരുന്നു അല്ലേടാ.
ഉം.
രാജന്റെ നെറ്റിവിയര്‍ത്തു. മുഖം വിളറി.
അന്നേരം എന്തോ, എറിയാന്‍ തോന്നി.
ഉം.
ഷാപ്പിനു മുന്‍പിലെ ലൈറ്റിനു ചുറ്റും ഈയാമ്പാറ്റകള്‍ നിരയില്ലാതെ പറന്നു. ചിറകുകുഴഞ്ഞ് അവ നിലത്തുവീണു. ചിറകുനഷ്ടപ്പെട്ട പുഴുക്കള്‍ രാജന്റെ പാദങ്ങളില്‍ വലിഞ്ഞുകയറി. മുന്നില്‍ നിറഞ്ഞ ഈയാമ്പാറ്റകള്‍ക്കു കുറുകേ അവന് രഘുവിന്റെ മുഖം വ്യക്തമായില്ല.
രഘൂ.
ഉം?
എനിക്കൊറ്റയ്ക്കു പോവാന്‍ വയ്യ. നിയ്യ് എന്റെ വീട്ടില്‍ വാ
ഇല്ല, എന്റെ ഭാര്യ കാത്തിരിക്കും. എനിക്കു പോണം
എന്നെ ഒറ്റയ്ക്കു വിടരുത്. എനിക്കു വയ്യ. നീ വാ
ഞാന്‍ പോണു.
രാജന്‍ എങ്ങോട്ടും പോവാതെ അവിടെത്തന്നെ ചുറ്റിനിന്നു.

ടാറ് പൊളിഞ്ഞുകിടക്കുന്ന നിരത്തിലൂടെ ഓരംപറ്റി രഘു നടന്നുതുടങ്ങി. അറ്റമില്ലാതെ വഴി നീണ്ട് കിടക്കുകയാണ്. ദൂരെദൂരെ തെരുവിളക്കുകള്‍ കത്തുന്നു. ഇരുള് വെളിച്ചത്തിലേയ്ക്കു വഴുതി വീഴുന്നു. ഇരുവശത്തും നരച്ച മതിലുകള്‍. മതിലില്‍ ഒട്ടിച്ച പിഞ്ഞിയ സിനിമാപ്പോസ്റ്ററില്‍ നിന്ന് അധികം തുണിയുടുക്കാത്ത സിനിമാനടി കണ്ണുതുറിച്ചുനോക്കുന്നു. നായകന്‍ തോക്കുചൂണ്ടുന്നു. വേഗത്തില്‍ നടക്കണം. കാലിനടിയില്‍ പാഴ്ക്കടലാസും പുല്ലും ഞെരിയുന്നു. കട്ടിയുള്ള ഇരുട്ട്. ഇടതുവശത്തെ പച്ചിലക്കൂട്ടം ചലിക്കുന്നു. അവിടെ ആരാണ് പതിയിരിക്കുന്നത്? പാഴ്ച്ചെടികള്‍ക്കിടയില്‍ എന്തോ ഒന്ന് പുളഞ്ഞ് പായുന്നു. ഒരു തവള കരയുന്നു. നടക്കും തോറും ശബ്ദം കൂടിവരുന്നു. മരണക്കരച്ചില്‍. അകലെനിന്നും ഒരു വെളിച്ചം മിന്നിമറയുന്നു. ഒറ്റച്ചീവീട് അലറിവിളിച്ച് ചെവിതുളയ്ക്കുന്നു. ചീഞ്ഞ മുട്ടയുടെ നാറ്റം. തവളയെ പാമ്പ് വിഴുങ്ങിയതാണ്. കാലിനടിയില്‍ പുല്ല് ഞെരിയുന്ന ശബ്ദം കൂടിവരുന്നു. എത്ര ശബ്ദങ്ങള്‍. ഇരുളിന് എന്തൊരൊച്ച! അകലെനിന്നും - ഒരു റ്റോര്‍ച്ച് വീശിക്കൊണ്ട് ആരോ നടന്നുവരികയാണ്. വഴിക്കു കുറുകേ വണ്ടികയറി നടുചതഞ്ഞ ഒരു പട്ടി ചത്തുകിടക്കുന്നു. കണ്ണുകള്‍ തുറിച്ച്, വായ തുറന്നുകിടക്കുന്നു. പുറത്തേയ്ക്കു തള്ളിനില്‍ക്കുന്ന കോമ്പല്ലുകള്‍. അതിനിടയില്‍ക്കൂടെ നിലത്തെ മണ്ണില്‍ത്തട്ടുന്ന കറുത്ത നാവ്. നക്ഷത്രങ്ങളുടെ വെളിച്ചം വീണ് അതിന്റെ പച്ചക്കണ്ണുകള്‍ തിളങ്ങി. പട്ടി രഘുവിനെ നോക്കി ബീഭത്സമായി ചിരിച്ചു. അതിന്റെ തലയ്ക്കുചുറ്റും കൂടിനിന്ന ഈച്ചകള്‍ മുരണ്ടു. എതിരേ വരുന്നയാള്‍ അയാളുടെ രൂപം കാണാവുന്നത്ര അടുത്തെത്തി. ടോര്‍ച്ചിന്റെ മിന്നായത്തില്‍ അയാളുടെ മുഖം തിളങ്ങി. ചോരയൊലിക്കുന്ന മുഖം.

രഘു ചായ്പ്പിനുമുന്നിലേയ്ക്ക് കുതിച്ചോടിവന്നപ്പോള്‍ ഒരു കുപ്പിയും വീശിക്കൊണ്ട് രാജന്‍ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പരസ്പരം തോളില്‍ കയ്യിട്ട് അവര്‍ രാജന്റെ വീട് ലക്ഷ്യമാക്കി നടന്നു.

Google