സിമിയുടെ ബ്ലോഗ്

10/20/2007

നല്ല മാലാഖ

യാത്ര നല്ല രസമായിരുന്നു. കൂട്ടുകാരുടെ ബൈക്കില്‍ അള്ളിപ്പിടിച്ചിരുന്ന് ദുബൈ നിരത്തുകളിലൂടെ അതിവേഗത്തില്‍ ഒരു യാത്ര. ഞങ്ങള്‍ അങ്ങനെ പറക്കുമ്പോള്‍ ചുറ്റും ചിറകുള്ള ആയിരത്തിപ്പതിമൂന്ന് വെള്ളക്കുതിരകള്‍ വന്ന് ഞങ്ങളുടെ ഒപ്പം പറന്നുനടന്നു. ആകെ ഒരു വെള്ളനദി. അതില്‍ മുങ്ങിയും പൊങ്ങിയും ഞാന്‍ ഇവിടെ എത്തി.

കൂട്ടുകാരന്‍ ഡോക്ടറോടു പറഞ്ഞത് എനിക്കെന്തോ മാനസിക രോഗമാണ്, കിടത്തി ചികത്സിക്കണം എന്നായിരുന്നു. എനിക്കെന്റെ ഫ്ലാറ്റില്‍ കിടക്കാനാ ഇഷ്ടം. ആദ്യം ഡോക്ടര്‍ ചിരിച്ചു. എന്നിട്ട് ഡോക്ടര്‍ എന്നോടു ചോദ്യങ്ങള്‍ ചോദിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ആരാ (മന്മോഹന്‍ സിങ്ങ്), സിറാലിയോണിന്റെ പ്രധാനമന്ത്രി ആരാ? (ഏണസ്റ്റ് ഭായ് കൊറോമ) ഇങ്ങനെ കുറെ ചോദ്യങ്ങള്‍. എനിക്കു നൂറില്‍ നൂറുമാര്‍ക്കും കിട്ടി. ഞാന്‍ മലയാളം വിക്കിപീഡ്യേലെ വല്യ കൊണാണ്ടറാ. ഡോക്ടര്‍ എനിക്കു കൈതന്ന് എന്നെ തിരിച്ചയക്കാന്‍ വാതില്‍ വരെ വന്നതാണ്. അപ്പൊഴാണ് കൂട്ടുകാരന്‍ എന്റെ കഥകളുടെ പ്രിന്റൌട്ട് ഡോക്ടര്‍ക്കു കൊടുക്കുന്നത്. പിന്നീടുവന്ന ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് ഉത്തരമറിയില്ലായിരുന്നു. രഘു ആരാ? (എനിക്കറിയില്ല) രഘുവും ഞാനും തമ്മില്‍ എന്താ ബന്ധം? (എനിക്കറിയില്ല) എന്റെ സ്വന്തത്തിലുള്ള ആരെങ്കിലും ആണോ? (എനിക്കറിയില്ല) ഞാന്‍ കഥകള്‍ എഴുതുമോ? (എഴുതില്ല, സത്യം) പിന്നെ ഈ കഥകള്‍ ആരെഴുതിയതാണ്? (ഞാന്‍), ഇതില്‍ പറയുന്ന രഘു ആരാണ്? (എനിക്കറിയില്ല) എന്റെ കഥകളില്‍ രഘു എന്ന ഒരു കഥാപാത്രം ഉണ്ടോ? (ഇല്ല). ഈ കഥകള്‍ ആരെഴുതി (ഞാന്‍).

ഞാന്‍ കിടന്നത് ഒരു വലിയ മുറിയില്‍ ആയിരുന്നു. ഒരു കട്ടിലില്‍ ഡൂഡു. മറ്റൊരു കട്ടിലില്‍ ചമതകന്‍. മറ്റൊരു കട്ടിലില്‍ ഡാകിനി അമ്മൂമ്മ. ചമതകന്‍ എനിക്കു കുടിക്കാന്‍ തേന്‍ തന്നു. നല്ല ആശുപത്രി. പക്ഷേ തേനീച്ച എന്നെ കുത്തി.

പിന്നെ എന്നെ ഒറ്റയ്ക്ക് ഒരു മുറിയില്‍ ആക്കി. ഒരു സുന്ദരിയായ മാ‍ലാഖ ആയിരുന്നല്ലോ എന്നെ മുറിയില്‍ നോക്കിയത്. മുറി നിറയെ പല നിറത്തിലുള്ള ബലൂണുകള്‍ ഇങ്ങനെ പറന്നുനടന്നു. ഒരു ബലൂണില്‍ക്കയറി ഡൊറോത്തിവന്നു. പിന്നെയും മാലാഖ വന്നു. നല്ല മാലാഖ. രാത്രി എനിക്കു ഒറ്റയ്ക്കു കിടക്കാന്‍ പേടിയായിരുന്നു. ജനലില്‍ കൂടി കണ്ണാടി തുറന്ന് പാമ്പുവരുമല്ലോ. പാമ്പ് എന്നെ കടിച്ചാലോ? എനിക്കു മരിക്കാന്‍ ഇഷ്ടമല്ല. ഇതു പറഞ്ഞപ്പോള്‍ മാലാഖ രാത്രി വന്ന് എന്നെ കെട്ടിപ്പിടിച്ചുകിടന്നു. മാലാഖ എനിക്കു നല്ല പാട്ടുപാടിത്തന്നു, കുറെ കഥയും പറഞ്ഞുതന്നു. രാവിലെ എണീറ്റപ്പോള്‍ ഇന്നലെ നേഴ്സിനെ കെട്ടിപ്പിടിച്ചുകിടന്ന് ഉറങ്ങിയത് നല്ല സുഖമായിരുന്നു, ഇന്നുരാത്രിയും നേഴ്സിനെ കെട്ടിപ്പിടിച്ച് കിടന്നോട്ടെ എന്നു ഞാന്‍ ചോദിച്ചു. നേഴ്സ് പറയുന്നത് ഇന്നലെ രാത്രി നേഴ്സ് അപ്പുറത്തെ വാര്‍ഡിലായിരുന്നു, ഞാന്‍ നേഴ്സിനെ കെട്ടിപ്പിടിച്ചു കിടന്നതായി സ്വപ്നം കണ്ടതാ, ഇവിടെ വരുന്ന കല്യാണം കഴിക്കാത്ത എല്ലാ മലയാളി പയ്യന്മാരും ഇങ്ങനത്തെ സ്വപ്നം കാണും എന്നാ. ഇതു കേട്ടപ്പോള്‍ ഇന്നലെ എന്നെ പാമ്പുകടിച്ചാലോ എന്നോര്‍ത്ത് ഞാന്‍ കരഞ്ഞു. നേഴ്സ് ചിരിച്ചുകൊണ്ട് ഇന്നും എന്റെ സ്വപ്നത്തില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു കിടക്കാമെന്നു സമ്മതിച്ചു. എനിക്ക് സ്വപ്നങ്ങള്‍ കാണുന്നത് എന്തിഷ്ടമാണെന്നോ?


ഞാന്‍ ഇന്നലെ ഒരു പടം വരച്ചു.


ഡോക്ടറിനു പഠിക്കാന്‍ ആ പഠം വേണമെന്ന്. ഞാന്‍ കൊടുക്കൂല്ല.

ഇവിടെ കമ്പ്യൂട്ടര്‍ ഉണ്ട്. പക്ഷേ എനിക്ക് ഇവരതു തൊടാന്‍ തരൂല്ല. എന്റെ ചികത്സയുടെ ഭാഗമാണത്രേ. ഞാന്‍ ഇപ്പൊ പേപ്പറില്‍ എഴുതാം. പിന്നെ മാലാഖവന്ന് അത് റ്റൈപ്പ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇടും. പക്ഷേ മാലാഖ പോവുമ്പൊ ബാക്കി മൊത്തം ഞാന്‍ റ്റൈപ്പ് ചെയ്യാട്ടോ.

നാളെ രാവിലെ രണ്ടു കൊമ്പന്മീശകള്‍ വന്നു. അവര്‍ കാശിയില്‍ നിന്നാ വന്നത്. അവരും രഘുവിനെ കുറിച്ച് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷേ എനിക്ക് ഒന്നിനും ഉത്തരം അറിയില്ലായിരുന്നു. ഇവിടെ ഷോക്ക് അടിപ്പിക്കും :-( അതു ഭയങ്കര വേദനയാണ്. എന്തിനാ ഷോക്ക് അടിപ്പിക്കുന്നത്? അവര്‍ക്ക് കാശിയില്‍ കടവത്തുനിന്ന് ഒരു പുസ്തകം കിട്ടിയത്രേ. മരുന്നുതന്നാല്‍ പോരേ? എന്തിനാ ഷോക്ക് അടിപ്പിക്കുന്നത്? അതില്‍ എന്റെ ദുബൈയിലെ ഫ്ലാറ്റിലെ അഡ്രസ് ഉണ്ടായിരുന്നെന്ന്. ഞാന്‍ ദുബൈ ഇല്‍ പോയിട്ടില്ലല്ലോ. എന്റെ വീട് കൊല്ലത്താ. കോളെജ് ജങ്ങ്ഷനില്‍. ആ പുസ്തകത്തില്‍ എല്ലാ പേജിലും ഒരു പേരുമാത്രം വെട്ടിയിരിക്കുന്നെന്ന്. എന്തിനാ വെട്ടിയത്?

മാലാഖചോദിക്കുവാ, ഞാന്‍ പുസ്തകങ്ങള്‍ വായിക്കുമോന്ന്! മൂന്നാം ക്ലാസില്‍ കൊല്ലം പബ്ലിക് ലൈബ്രറിയില്‍ പോയിത്തുടങ്ങിയതാ ഞാന്‍. നാലാം ക്ലാസില്‍ മെറ്റമോര്‍ഫസിസ് വായിച്ചു. മൂന്നാം ക്ലാസില്‍ യുളീസിസ് വായിച്ചു. അഞ്ചാം ക്ലാസില്‍ കരമസോവ്, വാറാന്‍പീസ്, ക്രൈമാന്റ്ഗ്രേറ്റ്ഗാറ്റ്സ്ബി, ഫെയര്‍വെല്‍റ്റുദ്ബെല്‍ടോള്‍സ്, രണ്ടാം ക്ലാസില്‍ ലോര്‍ഡ് ഓഫ് ദ് ഫ്ലൈസ്, എട്ടാം ക്ലാസില്‍ ലോര്‍ഡ് ഓഫ് ദ് റിങ്ങ്സ്, ഒന്നാം ക്ലാസില്‍ ഇതിഹാസം, ഗുരുസാഗരം, അമ്മയുടെ വയറ്റില്‍ കിടന്നിന്റഗ്രല്‍ കാല്‍ക്കുലസ്, ഹരിനാമകീര്‍ത്തനം. പിന്നെ പ്രീഡീഗ്രീയ്ക്കായിരുന്നു അനുരാഗത്തിന്റെ ദിനങ്ങള്‍. എന്റെ അച്ചന്‍ ഇംഗ്ലീഷ് പി.എച്.ഡി ആയിരുന്നല്ലോ. വീട്ടിന്റെ അപ്പുറത്തു താമസിച്ചിരുന്ന ആന്റിയും ഇംഗ്ലീഷ് സ്കോളര്‍ ആയിരുന്നല്ലോ. അതോണ്ട് എനിക്കു ഇംഗ്ലീഷ് സാഹിത്യമാ ഇഷ്ടം. ഡോക്ടര്‍ ചോദിക്കുന്നു എനിക്ക് കൊല്ലത്ത് തിരിച്ചുപോണോന്ന്. പാവം അച്ചന്‍. അച്ചനു വിഷമം ആവും. എനിക്കുപോണ്ടാ. എനിക്കുയുഏയീ വര്‍ക്ക് വിസാ ഉണ്ടല്ലോ. എന്നാലും എനിക്ക് എല്ലാം ഇഷ്ടമാ. എല്ലാരേം ഇഷ്ടമാ. പത്താംക്ലാസില്‍ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി. ടോട്ടോച്ചാന്‍!

ഡോക്ടര്‍ ചോദിക്കുന്നു ഇനി ഞാന്‍ കഥ എഴുതുമോന്ന്. ഇല്ല. ഇനി കഥ എഴുതിയാല്‍ അതില്‍ രഘു എന്ന കഥാപാത്രം കാണുമോന്ന്. ഇല്ല. എന്നെ ഉടനെ ഇവിടെനിന്നും പുറത്തുവിടുമെന്നാ പറയുന്നത്. പക്ഷേ ഈ മുറിക്ക് വല്യ ജനാലയുണ്ട്. ജനാലയില്‍ക്കൂടി ഈന്തപ്പന കാണാം. അതിന്റെ അപ്പുറം റോഡുകാണാം. അതിന്റെ അപ്പുറം കടല്‍ത്തീരം കാണാം. ഈ രഘു ആരാ? അതിന്റെ അപ്പുറം കടല്‍ കാണാം. അതിന്റെ അപ്പുറം ആകാശം കാണാം. പക്ഷേ ജനാലയ്ക്ക് ഇരുമ്പഴിയുണ്ട്. അതിന്റെ അപ്പുറം ദ്ദ്ഫ്ഹ്ഗ് എറ്റ്വ് ദ്ദ്ഗ് സ്സ്ദ്സ്വ്ഫ് ദ്ഫ്ഗ്ദ്ദ് ദ്ഫ്ദ്വ് ദ്ദ്സ്ഗ് സ്ദ്ഫ് ദ്ഗ്സ് സ്ദ്സ്ഫ്സ് സ്ദ്ഗ്സ് സ്ദ്ഫ്സ്ദ്ഫ് സ്ദ്ഫ്സ് സ്ദ്ഫ്സ്ഫ്ദ് സ്ദ്ഫ്സ് ദ്സ്ദ്ഫ് സ്ദ്ഫ്സ്സ്ദ്ഫ്സ് ദ്ഫ് ഫ്ദ്സ്ദ് സ്ദ്ഫ്സ്ദ്സ്ദ്സ്ദ്സ്ദ്സ്രെറ്റെര്‍റ്റെസ്ദ്ഫ്സ്ഝൊല്വ്ഹെര്‍റ്റ്വ്ര്റ്റിഉപ്വ്സദ്ജ്ഫ്ക്ദഫ്ദ്ഫ്സ്ദ്ഫപിഫ്ഹ്വെര്‍ക്ക്വെര്‍\ഫ്ജദ്പദ്സ്ഫ്സ്ദ്ഫ്സ്ദിദുഗ്ദ്ഫ്ഗ്ജ്ജാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഫ്സ്ദ്സ്പ്ദൊഫിസ്പ്ദുഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ഹ്ബാന്‍ നി ഫ്ഗഥ എഴുദൂല്ല്ല്ല്ല്ല്ല്ല
-മിമി

No comments:

Google