സിമിയുടെ ബ്ലോഗ്

10/20/2007

പ്രവാചകന്‍

രഘുവിനെ എനിക്കുപേടിയാണ്.

കഴിഞ്ഞതവണ അബുദാബി - ദുബൈ സംസ്ഥാനപാതയായ ഷേക്ക് സായിദ് റോഡിലൂടെ അവന്റെ വണ്ടിയില്‍ ഇരുന്ന് യാത്രചെയ്തത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങുന്നു. അല്പം പഴയ ജീപ്പ് ഷെറൂക്കീ വാഹനം അവന്‍ മണിക്കൂറില്‍ നൂറ്റിയറുപത് - നൂറ്റിയെണ്‍പത് കിലോമീറ്റര്‍ സ്പീഡില്‍ പറപ്പിക്കുകയായിരുന്നു. തേഞ്ഞ ടയറുകള്‍. അല്പം വിറയ്ക്കുന്ന വണ്ടി. അതിലൊന്നുമല്ല ഞാന്‍ വിരണ്ടത്. ഏകദിശയിലുള്ള നാലുവരിപ്പാതയിലൂടെ അവന്‍ വിപരീതദിശയിലായിരുന്നു വണ്ടിയോടിച്ചത്!. എതിരേ വരുന്ന എല്ലാ വണ്ടികളും ഹോണ്‍ നീട്ടിയടിച്ച് വെട്ടിച്ചുമാറുന്നു. അറബികള്‍ കയ്യും തലയും പുറത്തിട്ട് ചീത്തവിളിക്കുന്നു. ആളുകള്‍ ദൂരെനിന്നേ ഹസാര്‍ഡ് ലൈറ്റുമിട്ട് വണ്ടി പതുക്കെ ഓടിച്ച് ഒഴിഞ്ഞുമാറുന്നു. പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് അപായസൂചന‍ കൊടുക്കുന്നു. സാധാരണ ആ പാതയില്‍ അറബികളും തലതെറിച്ച മലയാളികളും നൂറ്റെണ്‍പതിനു മുകളില്‍ ആണ് വണ്ടിയോടിക്കുക. അങ്ങനെ വരുന്ന വണ്ടികള്‍ക്ക് എതിരേ വണ്ടിയോടിച്ചാല്‍ മുന്നൂറ്റിച്ചില്വാനം വേഗത തോന്നും എന്ന് എനിക്ക് അപ്പോള്‍ മനസിലായി. വണ്ടിനിറുത്തെടാ എന്ന് ഞാന്‍ അലറിവിളിക്കുന്നതു ശ്രദ്ധിക്കാതെ പുഞ്ചിരിച്ചുകൊണ്ട് വണ്ടിയോടിക്കുകയായിരുന്നു അവന്‍. ടി.വി. ഇല്‍ ഫോര്‍മുലാ വണ്‍ കാണുമ്പോഴൊരിക്കലും ഞാന്‍ ഇത്രയും വിചാരിച്ചിരുന്നില്ല. ആകാശത്ത് ഒരു ഹെലിക്കോപ്ടര്‍ ഞങ്ങളെ ലക്ഷ്യമാക്കി കുതിച്ചുവരുന്നതിന്റെ കടകടാ ശബ്ദം. അപ്പുറത്തെ ട്രാക്കില്‍ സൈറണിട്ട് നീല ലൈറ്റും കത്തിച്ച് ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും കുതിച്ചുവരുന്നു. മുന്‍പില്‍ എവിടെയോ പോലീസുവണ്ടികള്‍ തിരക്കുള്ള പാത തടഞ്ഞ് കുറുകെ നിറുത്തിയിട്ടിരിക്കുന്നതിനെ ഇടിച്ചു, ഇടിച്ചില്ല എന്നമട്ടില്‍ രഘു വണ്ടി ചവിട്ടിനിറുത്തി. വിയര്‍ത്തുകുളിച്ച് ദേഹം ആകെ വിറച്ച് ഞാനും ഉന്മാദത്തോടെ ചിരിച്ചുകൊണ്ട് രഘുവും വണ്ടിയിറങ്ങി. കഴുത്തിനു കുത്തിപ്പിടിച്ച് തള്ളി അവനെയും അറിയാതെ ഈ കൊലപാതക-ആത്മഹത്യാ ശ്രമത്തില്‍ സാക്ഷിയും പങ്കാളിയുമായിപ്പോയ എന്നെയും വെള്ളയും പച്ചയും നിറമടിച്ച ഒരു പോലീസ് ജീപ്പിലേക്കുതള്ളിക്കയറ്റുന്ന പോലീസുകാരോട് അവന്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു, “ദിസ് ഹോള്‍ കണ്ട്രി ഇസ് ഗോയിങ്ങ് ഇന്‍ ദ് റോങ്ങ് ഡയറക്ഷന്‍“.. ഈ രാജ്യം മുഴുവന്‍ വിപരീത ദിശയിലാണ് ഓടുന്നതെന്ന്.

No comments:

Google