സിമിയുടെ ബ്ലോഗ്

10/27/2008

പുസ്തക പ്രകാശനം


(ഇടതുനിന്നും വലതേയ്ക്ക് - ഡി. വിനയചന്ദ്രൻ, റെയ്ൻബോ രാജേഷ്, കാക്കനാടൻ, ഞാൻ, ബി. മുരളി) - തുളസി ഒപ്പിയ ചിത്രം.

അങ്ങനെ പുസ്തകം പുറത്തിറങ്ങി.

ഇന്ന് വൈകുന്നേരം കാക്കനാടൻ ബി.മുരളിക്ക് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡി. വിനയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. റെയിൻബോ രാജേഷ് സ്വാഗതം പറഞ്ഞു, മനു ഗോപാൽ ആശംസകളർപ്പിച്ച് ഒരു കഥ വായിച്ചു. ഞാൻ നന്ദി പറഞ്ഞു.

പുസ്തകം വാങ്ങേണ്ടവർക്ക് മോബ് ചാനലിൽ നിന്നോ സ്മാർട്ട് നീ‍ഡ്സിൽ നിന്നോ വാങ്ങാവുന്നതാണ്. റെയ്ൻബോയുടെ ചെങ്ങന്നൂരുള്ള ഓഫീസിൽ നിന്നും പുസ്തകം വാങ്ങാം. യു.എ.ഇ-ഇൽ പുസ്തകം ആവശ്യമുള്ളവർ എനിക്ക് ഒരു മെയിൽ അയയ്ക്കൂ.

10/26/2008

കക്കയം

കോഴിക്കോട് നഗരത്തില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. ഡാമിലേയ്ക്ക് പോകുന്ന വഴി കാടാണ്. ഇടതുവശത്തായി ആ‍കാശം മറച്ചുനില്‍ക്കുന്ന വന്മരങ്ങളുടെ ഇടയില്‍ അല്പം അകത്തേയ്ക്കു ചെന്നാല്‍ ഒരു ചെറിയ കെട്ടിടം കാണാം. അതാണ് കക്കയം കാമ്പ്. ആളനക്കം കുറഞ്ഞ ഒരു പഴയ കെട്ടിടം. അത്രയേ ഉള്ളൂ.

തുരുമ്പുപിടിച്ച ഗേറ്റ് കടക്കുമ്പോള്‍ ചീഞ്ഞ ഇലകളുടെ പതുപതുപ്പും മണവുമുള്ള ഇടവഴി കെട്ടിടത്തിലേയ്ക്കു നീളുന്നു. വലിയ വളപ്പില്‍ ഉയര്‍നുനിന്ന മഹോഗണിമരങ്ങളുടെ പുറമ്പട്ടകളില്‍ മുറിവടയാളങ്ങളില്ല. പാതയില്‍ പൊട്ടിയ ചെരുപ്പുകളോ തുരുമ്പിച്ച വാക്കത്തികളോ കിടക്കുന്നില്ല. കെട്ടിടത്തിന്റെ വിളറിയ മഞ്ഞച്ചായമടിച്ച ചുമരില്‍ ചുമരില്‍ ചോര പുരണ്ടിട്ടില്ല. ചുറ്റും സൌന്ദര്യമാണ്. സ്റ്റേഷനു മുന്‍പിലെ പൂന്തോട്ടത്തില്‍ മനോഹരമായ റോസാപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു. അല്പം ദൂരെയായി ചക്രങ്ങളില്ലാതെ തുരുമ്പിച്ചുകിടക്കുന്ന പോലീസ് വാഹനത്തിന്റെ അസ്ഥികൂടത്തില്‍ പടര്‍ന്നുകയറിയ മുല്ലവള്ളികള്‍ പൂത്തുനില്‍ക്കുന്നു. മഞ്ഞ് മേഘം പോലെ കെട്ടിടത്തെ ചൂഴ്ന്നുനില്‍ക്കുന്നു. ഇന്‍സ്പെക്ടറുടെ മുറി പുറത്തുനിന്നും താഴിട്ട് പൂട്ടിയിരിക്കുന്നു. അതിനു മുന്‍പില്‍ ഒരു പീഠത്തില്‍ പാറാവുകാരന്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നു.

ക്രമമായ ശ്വാസോച്ഛ്വാസത്തില്‍ പാറാവുകാരന്റെ കൊമ്പന്മീശ വിറയ്ക്കുന്നുണ്ടായിരുന്നു. സുനില്‍ ചുമച്ചു. ഞങ്ങളെ നോക്കാന്‍ തുറന്ന പാറാവുകാരന്റെ കണ്ണുകള്‍ അകത്തേയ്ക്ക് കുഴിഞ്ഞ് പീളകെട്ടിയിരുന്നു. തുരുമ്പുപിടിച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ഏമാന്‍ സ്ഥലത്തില്ല. നാളെ വാ”.
“സര്‍, ഞങ്ങള്‍ പത്രത്തില്‍ നിന്നാണ്. ക്യാമ്പ് ഒന്നു ചുറ്റി കണ്ടോട്ടേ?”.
“നാളേ വരൂ, ഇന്ന് പറ്റില്ല”.
സുനില്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ നിന്നും വിത്സ് പാക്കറ്റ് പുറത്തെടുത്തു. പോലീസുകാരന് നേരേ നീട്ടിയ സിഗരറ്റ് അയാള്‍ വാങ്ങിയെങ്കിലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചതേയുള്ളൂ. സിഗരറ്റ് കത്തിക്കാന്‍ ലൈറ്ററില്ല. “സര്‍, തീപ്പട്ടി കാണുമോ?”

പോലീസുകാരന്‍ അലോസരത്തോടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. പാന്‍സിന്റെ മുന്‍പോക്കറ്റില്‍ നിന്നും മഞ്ഞ ലേബലൊട്ടിച്ച തീപ്പട്ടി പുറത്തെടുത്തു. അത് തുറന്ന് കത്തിക്കാനായി കൊള്ളിയെടുത്ത നിമിഷത്തില്‍ എല്ലുദ്രവിപ്പിക്കുന്ന നീണ്ട നിലവിളി കെട്ടിടത്തിനുള്ളില്‍ നിന്നുയര്‍ന്നു. അതിന്റെ ആവൃത്തിയില്‍ കെട്ടിടത്തിന്റെ ചുമരില്‍ തൂങ്ങിനിന്ന പഴയ കലണ്ടര്‍ വിറച്ചു. തുടങ്ങിയതുപോലെതന്നെ നിലവിളി പൊടുന്നനെ നിന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ പോലീസുകാരന്‍ സിഗരറ്റിനു തീ കൊളുത്തി, കത്തുന്ന കൊള്ളി സുനിലിന് നേര്‍ക്കുനീട്ടി. മരവിച്ചുനിന്ന സുനില്‍ ഞെട്ടിയതുപോലെ പെട്ടെന്ന് സിഗരറ്റ് കത്തിച്ചു. “അതാരുടെ ശബ്ദമാണ്?”. “ആ, ചത്തുപോയ ഏതോ ഒരു - നിങ്ങള്‍ പോണം”. സുനിലിന്റെ കണ്ണുകള്‍ ശൂന്യമായി. പോലീസുകാരന്‍ സിഗരറ്റ് ചുണ്ടുകൊണ്ട് കടിച്ചുപിടിച്ച് സാവധാനത്തില്‍ അകത്തേയ്ക്കു വലിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും പുക ഒഴുകി തണുത്ത അന്തരീക്ഷത്തില്‍ കെട്ടിനിന്നു. “ആരാണ് സര്‍?”. “ആ, ഏതോ ഒരുത്തന്‍. അവനൊന്നും തന്തയുമില്ല, തള്ളയുമില്ല, പേരുമില്ല. പോണം മിസ്റ്റര്‍”.

ഗേറ്റു കടന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ പാറാവുകാരന്‍ ചുമരില്‍ ചാഞ്ഞിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. മഞ്ഞും മരങ്ങളും കെട്ടിടവും ഉറങ്ങുന്നുണ്ടായിരുന്നു.

10/22/2008

മരണത്തിന്റെ വക്കില്‍ നിന്നും ഒരു യുവതി രക്ഷപെടുന്നു

കഴിഞ്ഞ ഈദ് അവധിയ്ക്ക് ഞങ്ങള്‍ രണ്ടുപേര്‍ ഒമാനില്‍ പോയി. മസ്കറ്റില്‍ താമസിക്കുന്ന കൂട്ടുകാരനുമൊത്ത് ഒമാനിലെ ഒരു വലിയ പ്രദേശമാകെ മൂന്നു ദിവസം ഞങ്ങള്‍ ഡ്രൈവ് ചെയ്തു. തിവി എന്ന കടലോര ഗ്രാമം, സൂര്‍ എന്ന പുരാതന തുറമുഖനഗരം, വലിയ കടലാമകള്‍ മുട്ടയിടാന്‍ വരുന്ന റാസ് അല്‍-ജിന്‍സ് എന്ന സംരക്ഷിത തീരം, വാദി അല്‍-കബീര്‍ എന്ന സുന്ദരമാ‍യ കാട്ടുറവ, വാദി ബനി-ഖാലിദ്, നിസ്വ എന്ന പഴയ നഗരവും കോട്ടയും, ഇതെല്ലാം ആസ്വദിച്ച് ഒടുവില്‍ ജബല്‍-ഷംസ് എന്ന മലയുടെ അടിവാരത്തിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 2900 മീറ്റര്‍ ഉയരമുള്ള ഈ മല ഒമാനിലെ ഏറ്റവും ഉയരം കൂടിയ ഭൂ‍പ്രദേശമാണ്. 4-വീല്‍ ഡ്രൈവ് വാഹനങ്ങളെ മാത്രമേ മുകളിലേയ്ക്ക് കടത്തിവിടുകയുള്ളൂ. അത്രയും ചരിവു കൂടിയ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. ഞങ്ങള്‍ മലമുടിയിലേയ്ക്ക് വണ്ടിയോടിച്ചു. മുകളില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തിട്ട് നടന്നുതുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ കൂട്ടുകാരെക്കാള്‍ പിറകിലായി. മലയിടുക്കുകളില്‍ പഴയ നാഗരികതയുടെ അവശിഷ്ടങ്ങള്‍, ചെങ്കല്‍ വീടുകള്‍, കാട്ടാടുകള്‍, ഇവയ്ക്കിടയിലൂടെ നടന്ന് ഒരു കൊക്കയുടെ അടുത്തെത്തി. ഒരു ചെറിയ കരച്ചില്‍ കേള്‍ക്കുന്നതുപോലെ.

ഞാന്‍ ശബ്ദം കേട്ട ദിക്കിലേയ്ക്ക് നടന്നു. ഒരു യുവതി കൊക്കയുടെ വക്കില്‍ നിന്ന് കരയുകയാണ്. ആത്മഹത്യ ചെയ്യാന്‍ വന്നതാവണം. ധൈര്യമില്ലാതെ ചാടാനും വയ്യ, തിരിയാനും വയ്യ എന്ന അവസ്ഥയിലാണ്. എനിക്കു വിചിത്രമായി തോന്നിയത് അല്പം വട്ടമുഖമുള്ള ഈ പെണ്‍കുട്ടി ഒരു കസവുസാരി ഉടുത്തിരിക്കുന്നു എന്നതാണ്. കയ്യിലും കാതിലും അലങ്കാരങ്ങള്‍ അണിഞ്ഞിട്ടുണ്ട്, സുന്ദരിയാണ് - ഈ പ്രവാസഭൂമിയില്‍, വരണ്ട ലോകത്തിന്റെ ഒരു കോണില്‍, ഓണം കേറാമൂലയില്‍ ഒരു മലയാളി യുവതി - ഈശ്വരാ, ആരെങ്കിലും ചതിച്ചിട്ടുപോയതാവണം. പല ക്രൂരകഥകളും എന്റെ മനസിലെത്തി. ഇവള്‍ ഈ കൊക്കയില്‍ നിന്ന് - നിമിഷങ്ങള്‍ മാത്രം അകലമുള്ള ദുരന്തം മനസില്‍ കണ്ട് ഞാന്‍ നടുങ്ങി.

“എന്താ ഈ കാണിക്കുന്നത്? അബദ്ധം കാണിക്കാതെ, തിരിച്ചുവരൂ”.
കരച്ചില്‍ കൂടിയതേ ഉള്ളൂ.

ഞാന്‍ കുറെ നേരം എന്തൊക്കെയോ പറഞ്ഞു. പെണ്‍കുട്ടികളെ പറഞ്ഞുമയക്കുന്നതിന് ഒരു മര്‍മ്മം ഉണ്ട്. അതെനിക്കറിയാം. എന്നിട്ടും അവള്‍ മനസു തുറക്കുന്നില്ല; ഞാന്‍ പറയുന്നതെല്ലാം നിശബ്ദം കേട്ടുകൊണ്ട് നില്‍ക്കുന്നതേയുള്ളൂ. കുറെ നേരത്തിനു ശേഷം ഇമ്പമുള്ള സ്വരത്തില്‍ ഇത്രമാത്രം ചോദിച്ചു. “നിങ്ങള്‍ ആരാണ്?”

“ഞാനോ? ഞാനാരുമല്ല - അല്ല, ഞാനൊരു കഥാകൃത്താണ്”.

ഇതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ക്ക് കഥകള്‍ ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളിലെവിടെയോ പൊള്ളി. തോള്‍സഞ്ചിയില്‍ നിന്നും ഞാനെന്റെ പുസ്തകം പുറത്തെടുത്തു. “താഴെ വരൂ, ഞാനെഴുതിയ കഥകള്‍ വായിച്ചുതരാം”.

അവള്‍ മടിച്ചുനിന്നു. ഒടുവില്‍ നീട്ടിക്കൊടുത്ത വിരല്‍ത്തുമ്പുപിടിച്ച് താഴെയിറങ്ങി. മലഞ്ചരുവിലിരുന്ന് ഞാനവള്‍ക്കു കഥകള്‍ വായിച്ചുകൊടുത്തു.

സുഹൃത്തുക്കളേ, ഞാന്‍ പുസ്തകം ഇറക്കിയതുകൊണ്ടു മാത്രം രക്ഷപെട്ട ആ പെണ്‍കുട്ടി മറ്റാരുമല്ല, മലയാള സാഹിത്യമായിരുന്നു.

10/21/2008

കാമം (ആമുഖം)

വീടിനു പിറകില്‍ ആകെ എട്ടുസെന്റ് സ്ഥലമേയുള്ളൂ. മൂന്നുചുറ്റും ചുടുകട്ട കെട്ടി തിരിച്ച വളപ്പ് മൊത്തം കാടാണ്. രണ്ട് മാവും ആറ് തെങ്ങുകളും നില്‍പ്പുണ്ടെങ്കിലും ഒന്നിനും അടുത്തെത്താന്‍ വയ്യാതെ കാടുപിടിച്ചു കിടന്നതുകൊണ്ടാണ് വെട്ടിത്തെളിക്കാന്‍ ആളെ വിളിച്ചത്.

രാജീവിന് വേണമെങ്കില്‍ തനിയേ വെട്ടിത്തെളിക്കാവുന്നതേ ഉള്ളൂ. പക്ഷേ പറയുന്നത് അവിടൊക്കെ പാമ്പ് കാണുമെന്നാണ് - കള്ളനാണ്; അധികം മേലനങ്ങുന്ന ജോലിയൊന്നും രാജീവ് ചെയ്യാറില്ല. അവധി ദിവസങ്ങള്‍ ഉറങ്ങിയും മാസിക വാ‍യിച്ചും ടി.വി. കണ്ടും തീര്‍ക്കാനുള്ളതാണെന്നാണ് മൂപ്പരുടെ വിചാരം. മുപ്പത്തിനാലു വയസ്സിലേ വയറ് കുടം പോലെയായി. നിധിയ്ക്ക് മോനെ നോക്കണം. വീട്ടിലെ ജോലികള്‍ ചെയ്യണം. എന്നിട്ടും തടിവെച്ചിട്ടുണ്ട് - കൊഴുത്തിട്ടുണ്ട് എന്നു പറയുന്നതാവും ശരി. കണ്ണാടിക്കു മുന്നില്‍ നിന്ന് വലിപ്പം വര്‍ദ്ധിച്ച കവിളുകളിലും മുലകളിലും ഇടുപ്പിലും തുടകളിലും പഴയ സൌന്ദര്യം തിരയുമ്പോള്‍ അവള്‍ക്ക് വിഷമമാണ് - രാജീവേട്ടന്‍ പെണ്ണുകാണാന്‍ വന്ന് ഒന്നേ നോക്കിയുള്ളൂ - ഇല്ല, ഇന്നും സൌന്ദര്യം അത്ര കുറഞ്ഞിട്ടില്ല.

അവള്‍ ഒരു കപ്പ് ചായ രാജീവിനു കൊടുത്തു. ട്രേയില്‍ പണിക്കാര്‍ക്കു കൊടുക്കാന്‍ മോളെ വിട്ടതാണ്. അവള്‍ പണിക്കാരുടെ അടുത്ത് കളിച്ചുകൊണ്ടു നില്‍ക്കുന്നു. “സുന്നരിക്കോതേ” - പോച്ച വെട്ടിക്കൊണ്ടിരുന്നയാളുടെ കയ്യില്‍ മോള്‍ തൂങ്ങി ഊഞ്ഞാലാടുന്നു. മുഷ്ടിചുരുട്ടി നീട്ടിപ്പിടിച്ച കയ്യില്‍ ഞരമ്പുകള്‍ തെറിച്ചു നില്‍ക്കുന്നു. അരയില്‍ ഞാത്തിയിട്ടിരിക്കുന്ന കത്താളിന്റെ വായ്ത്തല വെയിലടിച്ച് തിളങ്ങുന്നു. വടിവൊത്ത കഴുത്തില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന വിയര്‍പ്പുതുള്ളികള്‍ തോളെല്ലില്‍ ഉരുളുന്ന പേശികള്‍ കടന്ന് കൊത്തിയെടുത്ത ഉരുക്കുകൈകളിലൂടെ - വിയര്‍പ്പിറ്റുന്ന മുതുകിലെ ഉയര്‍ന്നുതാഴുന്ന കുഴികളിലൂടെ, ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ് വിരിഞ്ഞുയര്‍ന്ന മാറിലൂടെ, എണ്ണിയെടുക്കാവുന്ന വാരിയെല്ലുകളിലൂടെ, പേശികള്‍ തെറിച്ച വയറിലൂടെ ഒതുങ്ങിയ അരക്കെട്ടില്‍ - അയാള്‍ തിരിഞ്ഞുനോക്കി. കുറ്റിത്താടി വടിക്കാത്ത കവിളിനും മെലിഞ്ഞ കൊമ്പന്‍ മീശയ്ക്കും ഇടയ്ക്ക് വരണ്ട ചുണ്ടുകള്‍ ഭവ്യതയോടെ ചിരിച്ചു. “വാ” - അവള്‍ മോളെയും വിളിച്ച് അകത്തേയ്ക്കു പോയി. പണിക്കാര്‍ പുല്ലുവെട്ട് തുടര്‍ന്നു.

ടി.വി. പരിപാടികള്‍ മിക്കതും ചവറാണ്. നിധി ചാനലുകള്‍ മാറ്റി - കാണാന്‍ കൊള്ളാവുന്നത് ഒന്നുമില്ല. കറങ്ങി പഴയ ചാനലില്‍ തന്നെ തിരിച്ചെത്തി.

“എടീ, അവര്‍ക്ക് ഈ കാശെടുത്തു കൊടുക്കൂ” - ഇരുന്നൂറു രൂപ ഊണുമേശപ്പുറത്തുവെച്ച് രാജീവ് കുളിക്കാന്‍ കയറി. അഞ്ചുമിനിട്ട് കഴിഞ്ഞില്ല, പണിക്കാരന്‍ മുന്നില്‍ വന്നു. മുന്‍പ് മരത്തില്‍ ഞാത്തിയിട്ടിരുന്ന ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. “എത്രയായി”? “ഇരുന്നൂറ് ചേച്ചീ”. “ഇരുന്നൂറോ? ഇത്രയും പോച്ച വെട്ടിയതിനോ? നൂറു രൂപയുടെ പണിയില്ല. ഇതാ, നൂറ്റി ഇരുപതുണ്ട്”. അയാള്‍ ഇടതുകൈ കൊണ്ട് ചുരുണ്ട തലമുടി ചൊറിഞ്ഞു. “എന്നു പറഞ്ഞാലെങ്ങനെയാ ചേച്ചീ. ഞാന്‍ സാറിന്റടുത്ത് പറഞ്ഞിരുന്നതാണല്ലോ. കൂടെ വന്ന പയ്യനുതന്നെ എഴുപതു രൂപാ കൊടുക്കണം” - അയാള്‍ക്ക് തന്നെക്കാളും പ്രായം കാണും. എന്നിട്ടും ചേച്ചീ എന്ന് വിളിക്കുന്നു. ക്ഷോഭമില്ലാത്ത സ്വരത്തില്‍ ഭവ്യതയോടെ, കാലിലെ റബര്‍ ചെരുപ്പില്‍ നോക്കിയാണ് - “ഇല്ല, നൂറ്റിയിരുപത് രൂപയേ പറ്റൂ” - അയാള്‍ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ നിധി വിയര്‍ക്കുന്നു. അവളുടെ നെറ്റിയില്‍ തിളങ്ങുന്ന വിയര്‍പ്പുതുള്ളികള്‍. കഴുത്തില്‍ നനവ് - അവള്‍ കയ്യുയര്‍ത്തി കഴുത്തു തുടച്ചു. - “നൂറ്റിയിരുപത്” എന്ന് ശബ്ദം ഉയര്‍ന്നപ്പോള്‍ ചുണ്ടുകള്‍ വിറച്ചു, അയാളുടെ മുഖത്ത് ഒരു പുഞ്ചിരിപോലെ എന്തോ ഒരു നിമിഷം മാത്രം മിന്നിമറഞ്ഞു, വീണ്ടും ഭവ്യതയോടെ “ഓ” എന്നുപറഞ്ഞ് അയാള്‍ കാശ് കൈനീട്ടിവാങ്ങിച്ച് പടിയിറങ്ങി. അവള്‍ വാതിലടച്ചു.

“മോളേ, ഇന്നു വന്ന പണിക്കാരനെ ഇനി വിളിക്കരുതെന്ന് അച്ഛനോടു പറയണം”.
“എന്താ അമ്മേ, നല്ല അങ്കിളായിരുന്നു”.
“ഛി, അസത്തേ, പറയുന്നത് കേട്ടാല്‍ മതി” - നിധി ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു.

10/19/2008

ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്?

ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്? സമയം ഇതാ, കാലത്തേ 5.17 ആയിരിക്കുന്നു. ഞാന്‍ ഇതുവരെ ഉറങ്ങിയിട്ടില്ല. ഇന്നലെവരെ നന്നായി ഉറങ്ങിക്കൊണ്ടിരുന്നതാണ്. സന്തോഷത്തോടെ ഇരുന്നതാണ്. ഇന്ന് രാവിലെ എനിക്കൊരു കസ്റ്റമറിന്റെ അടുത്ത് പോവേണ്ടതാണ്. 10 മണിക്ക്. ഓഫീസില്‍ പോവാന്‍ 28 കിലോമീറ്റര്‍ കാറോടിക്കണം. കസ്റ്റമറിന്റെ അടുത്തേയ്ക്ക് പിന്നെയും ഓടിക്കണം. വൈകിട്ട് 5 മണിവരെ ഓഫീസില്‍ ഇരുന്ന് വീണ്ടും തിരിച്ച് കാറോടിക്കണം. കാര്‍ എവിടെയെങ്കിലും ഇടിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷേ പുതിയ കാറാണ്, 8 മാസമേ ആയുള്ളൂ. ഞാന്‍ ഇതുവരെ ഈ കാര്‍ ഒരിടത്തും കൊണ്ടിടിച്ചില്ല. അങ്ങനെ ഒരു വിഷമമേ ഉള്ളൂ. ആരെങ്കിലും ആഭിചാരം ചെയ്യാതെ ഉറക്കം പോവില്ല. ആരാണ്?

ഞാന്‍ ബ്ലോഗില്‍ അധികം ആരെയും ദ്രോഹിച്ചിട്ടില്ല. ഒരു യുവ കവിയെ കുറെയൊക്കെ ദ്രോഹിച്ചിട്ടും കളിയാക്കിയിട്ടും ഉണ്ട്. അദ്ദേഹം അല്ല. അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ല. രാജീവ് ചേലനാട്ടിനെയും മാരീചനെയും നമതിനെയും ഒക്കെ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ദേഷ്യമുണ്ടാവാന്‍ വഴിയില്ല. പിന്നെ ആരാണ്. എന്തിനാണ്. പുസ്തകം ഇറക്കുന്നതിലുള്ള കണ്ണുകടിയാണോ? അതില്‍ വല്യ കാര്യമില്ല. ഞാന്‍ അഹങ്കാരിയും കൂട്ടുകൂടാത്തവനും ആയതാണോ? അഹങ്കാരം ഒട്ടൊക്കെ ഉണ്ട്, അത് സത്യമാണ്, പക്ഷേ എനിക്കു പുതിയ കൂട്ടുകാരെ പേടിയാണ്. സ്ഥിരം സംസാരിക്കുന്ന നാലോ അഞ്ചോ കൂട്ടുകാരുണ്ട്. പിന്നെ ബി.ടെക്കിനു കൂടെപ്പഠിച്ച കുറച്ച് കൂട്ടുകാരും ഉണ്ട്. അവരെ മാത്രമേ വിശ്വാസമുള്ളൂ. എന്റെ സ്വഭാവം കാരണമാണ്. ഞാന്‍ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. തോന്നുന്നതൊക്കെ വിളിച്ചു പറയും. അതിലും നല്ലത് അധികം കൂട്ടുകൂടാത്തതാണ്. ഏകാന്തത സാരമില്ല. ഞാന്‍ അതുമായി യൂസ്ഡ് ആയി. സ്വന്തം കൂട്ട് ആസ്വദിക്കാന്‍ പഠിച്ചു.

സ്ഥിരം കിടക്കുന്ന കട്ടിലില്‍ മൂന്നു വരികള്‍ക്കു മീതേ ഒരു പ്ലൈവുഡ് പലക വെച്ചിട്ടാണ്. അതില്‍ ഒരു വരി ഇളകി. ഇന്നലെ മെത്തവിരിച്ച് തറയില്‍ കിടന്നതാണ്. ഉറക്കം വന്നില്ല. കമ്പ്യൂട്ടര്‍ ഇടയ്ക്കിടെ തനിയെ സ്ലീപ്പ് മോഡിലേക്ക് പോയും വീണ്ടും എഴുന്നേറ്റ് ബഹളമുണ്ടാക്കിയും ഇരുന്നു. ഞാന്‍ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു കഥ തുടക്കം മുതല്‍ അവസാനം വരെ സ്വപ്നം കണ്ടു - quite depressing one. 4 മണി ആ‍യപ്പോള്‍ സോഫയില്‍ വന്നു കിടന്നു. എന്നിട്ടും ഉറങ്ങിയില്ല. അകത്തെ മുറിയില്‍ ഒരു വലിയ കട്ടിലുണ്ട്. അവിടെയും കിടന്നുനോക്കി. അതല്ല - എനിക്കറിയാം.

ആരോ എന്റെ ഒരു നൂല്‍പ്പാവ ഉണ്ടാക്കിയിട്ട് അത് തിരിച്ചും മറിച്ചും കളിക്കുവാണ്. ഞാന്‍ ഉറങ്ങിത്തുടങ്ങുമ്പോള്‍ ഒന്നു കുടയും, തിരിച്ചിടും, മറിച്ചിടും, കാലില്‍ നിന്നും പുതപ്പുവലിക്കും. നീളമുള്ള കമ്പിളിപ്പുതപ്പാണ്. ഇന്നലെമാത്രമെന്താ നീളമെത്താത്തത്?

നോക്കിക്കോ, നിങ്ങള്‍ എവിടെയായാലും ഞാന്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കും. എനിക്ക് നിങ്ങളെ ദ്രോഹിക്കണമെന്നില്ല. പക്ഷേ പോലീസ് ഈ നൂല്‍പ്പാവ നിങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങിക്കും. അതിനെ ഒരു കണ്ണാടിക്കൂട്ടില്‍ കിടത്തി തലവഴിയേ പുതപ്പിക്കും. അനക്കാന്‍ സമ്മതിക്കില്ല. ഞാന്‍ സുഖമായി ഉറങ്ങും.

ആരായാലും എന്നെ എന്തിനാണിങ്ങനെ ദ്രോഹിക്കുന്നത്? എനിക്ക് ഉറങ്ങണം.

അവകാശികളുണ്ടോ?

വഴിയില്‍ക്കിടന്ന് ഒരു സ്വപ്നം കളഞ്ഞുകിട്ടി. ഉടമസ്ഥന്‍ തെളിവുസഹിതം അവകാശപ്പെട്ടാല്‍ തിരിച്ചുനല്‍കുന്നതാണ്.

---
എന്റെ പൊന്നേ, ജീവിതം എന്തൊരു സാധനമാണ്. Life seems suddenly good. I'm starting to DREAM again!

10/18/2008

100-ആം പോസ്റ്റ് - ശില്പി

കൊല്ലം ജവഹര്‍ ബാലഭവനും പബ്ലിക് ലൈബ്രറിയും വീട്ടിന് അടുത്താണ്. അഞ്ഞൂറു മീറ്റര്‍ നടന്ന് കര്‍ബല ജങ്ങ്ഷന്‍ കഴിഞ്ഞ് റെയില്‍‌വേ നടപ്പാലം കടന്നാല്‍ ബാലഭവന്‍ എത്തും. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ അവിടെ കുറച്ചുനാള്‍ വരപ്പും പിന്നീട് രണ്ടു വര്‍ഷത്തോളം ക്ലേ മോഡലിങ്ങും പഠിക്കാന്‍ പോയിരുന്നു.

തിരക്കുപിടിച്ച സ്ഥലത്താണെങ്കിലും ബാലഭവന്‍ വളരെ ശാന്തമാണ്. ഓടിട്ട കെട്ടിടം. അതിന്റെ വശത്തായി ബേക്കര്‍ മാതൃകയില്‍ നിര്‍മ്മിച്ച ഒരു വലിയ ആഡിറ്റോറിയം ഉണ്ട്. കെട്ടിടത്തിനു മുന്‍പില്‍ ഒരു പഴയ റ്റൂ-സീറ്റര്‍ പ്ലെയിന്‍. (അതിലൊക്കെ കയറിയിരുന്ന് സീറ്റിനു മുകളിലെ കണ്ണാടിക്കൂടു വലിച്ചിട്ട് വിമാനം പറപ്പിക്കുന്നതുപോലെ അഭിനയിക്കാം). ബാലഭവനില്‍ ശാസ്ത്രീയസംഗീതം, ഗിറ്റാര്‍, വയലിന്‍, തബല, വര, യോഗാഭ്യാസം, ക്ലേ മോഡലിങ്ങ്, തുടങ്ങിയ കോഴ്സുകളും മുതിര്‍ന്നവര്‍ക്കായി കമ്പ്യൂട്ടര്‍ ക്ലാസുകളും നടത്തിയിരുന്നു‍. (ഇപ്പൊഴും മിക്ക കോഴ്സുകളും കാണണം).

എന്നെ ക്ലേ മോഡലിങ്ങ് പഠിപ്പിച്ചിരുന്നത് മോഹന്‍‌രാജ് എന്ന സര്‍ ആയിരുന്നു. മദ്രാസ് ഫൈന്‍ ആട്ട്സ് കോളെജില്‍ നിന്നും പഠിച്ചിറങ്ങിയ ആള്‍. മറ്റ് കുട്ടികള്‍ കുറവാണ്. മിക്കപ്പൊഴും ക്ലാസിന് ഞാനും സാറുമേ കാണൂ. ചിലപ്പോള്‍ എന്റെ അനിയത്തിയും കാണും. മറ്റ് മൂന്നുനാല് പേര്‍ തോന്നുമ്പോള്‍ വരും, തോന്നുമ്പോള്‍ പോവും. അന്ന് ബാലഭവനിലെ ശമ്പളം വളരെ കുറവായിരുന്നു. (ഇന്നെങ്ങനെയാണെന്ന് അറിയില്ല). ശില്പികള്‍ എന്നു കേള്‍ക്കുമ്പോള്‍ എം.വി. ദേവനെയും കാനായി കുഞ്ഞിരാമനെയുമൊക്കെയേ നമുക്ക് സാധാരണ ഓര്‍മ്മവരാറുള്ളൂ. പക്ഷേ ഇങ്ങനെ ശില്പകല പഠിച്ചിറങ്ങി വളരെ കഷ്ടപ്പെട്ടു ജീവിക്കുന്ന പലരും ഉണ്ടെന്ന് സാറിനെ പരിചയപ്പെട്ടപ്പൊഴാണ് അറിഞ്ഞത്. (രണ്ട് വര്‍ഷത്തിനു ശേഷം സാറും കുടുംബവും ബോംബെയിലേയ്ക്കു പോയി - സാറിന് ഏതോ ഒരു പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനിയില്‍ ജോലികിട്ടി). സര്‍ ഒരിക്കല്‍ മനോഹരമാ‍യ ശില്പം ഉണ്ടാക്കിയതും, അതുകണ്ട് ബാലഭവന്‍ അധികൃതര്‍ “നിങ്ങള്‍ ശില്പം ഉണ്ടാക്കുകയല്ല, കുട്ടികളെക്കൊണ്ട് ഉണ്ടാക്കിക്കുയാണ് വേണ്ടത്” എന്നു പരാതിപ്പെട്ടതും, സര്‍ പിന്നീട് സ്വന്തമായി ഒന്നും ഉണ്ടാക്കാത്തതും ഓര്‍മ്മവരുന്നു. ഒരു ബാലഭവന്‍ കാമ്പിന് കാനായി കുഞ്ഞിരാമന്‍ ക്ലാസെടുക്കാന്‍ വന്നിരുന്നു. കാമ്പുകള്‍ കലാപരിപാടികളുടെ മേളമായിരുന്നു.

ഒരിക്കല്‍ റോട്ടറി ക്ലബ്ബുകാര്‍ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ക്ലേ മോഡലിങ്ങ് മത്സരം നടത്തി. ഒരുപാട് സ്കൂളുകളിലെ കുട്ടികള്‍ മത്സരത്തിന് വന്നു. ബാലഭവനു മുന്‍പിലെ ആഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം നറത്തിയത്. ‘അമ്മയും കുഞ്ഞും’ ആയിരുന്നു വിഷയം. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രണ്ടു മണിക്കൂര്‍ മത്സര സമയം.

ഞാന്‍ സാമാന്യം നന്നായി ചെയ്തു എന്നാണ് ഓര്‍മ്മ. പിയാത്തയുടെ മോഡലില്‍, കൊച്ചു കുഞ്ഞിനെ മടിയില്‍ കിടത്തി അവന്റെ മുഖത്തേയ്ക്ക് നോക്കുന്ന അമ്മ. കളിമണ്ണ്‍ ഉരുട്ടിവെയ്ച്ച് ഹാക്സോ ബ്ലേഡ് കൊണ്ടും ഈര്‍ക്കിലികൊണ്ടും രാകി രൂപവടിവ് ഒപ്പിക്കണം. അഞ്ചുമണിയോടെ ഭലം പ്രഖ്യാപിച്ചു. എനിക്ക് രണ്ടാം സമ്മാനം കിട്ടി.

സമ്മാനം കിട്ടാത്ത ശില്പങ്ങളുടെ കൂട്ടത്തില്‍ അല്പം വലിയ ഒരു ശില്പവുമുണ്ടായിരുന്നു. അമ്മ കുഞ്ഞിനെ രണ്ടുകൈകള്‍ കൊണ്ടും ആകാശത്ത് ഉയര്‍ത്തിനില്‍ക്കുന്ന അര്‍ദ്ധകായ പ്രതിമ. ഒരടിയോളം വലിപ്പമുണ്ടായിരുന്നു അതിന്. ഒരു ഫിനിഷും ഇല്ലാത്തതുകൊണ്ടാവാം, അതിന് സമ്മാനമൊന്നും കിട്ടിയില്ല. അമ്മയുടെയോ കുഞ്ഞിന്റെയോ മുഖം കൊത്തിയുണ്ടാക്കിയിട്ടില്ല. വെറുതേ നീണ്ട ഗോളങ്ങള്‍ മാത്രം. ശരീരത്തിനു പോലും നേരേ രൂപം കൊടുത്തിട്ടില്ല. സത്യത്തില്‍, മത്സരം തീരേണ്ട സമയം ആയപ്പൊഴും അതുണ്ടാക്കിയ പയ്യന്‍ - പ്രത്യേകിച്ച് ഒന്നും എടുത്തുപറയാനില്ലാത്ത, മുടി ചീവാത്ത ഒരു പൊക്കമില്ലാത്ത കറുത്ത പയ്യന്‍ - പണിതു തീര്‍ന്നിട്ടുണ്ടായിരുന്നില്ല. മത്സരം തീര്‍ന്നു എന്നു പറഞ്ഞിട്ടും അവന്‍ ശില്പം മിനുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ മാര്‍ക്കിടാന്‍ വന്ന സാറന്മാര്‍ വന്ന് ‘മോനേ, മത്സരം തീര്‍ന്നു, മതി, വീട്ടില്‍ പോവൂ’ എന്നു പറയേണ്ടി വന്നു, അവനെ എഴുന്നേല്‍പ്പിച്ചു വിടാന്‍.

സമ്മാനദാനം പിന്നെയും ഒരാഴ്ച്ച കഴിഞ്ഞാണ്. മത്സരത്തിനുണ്ടാക്കിയ ശില്പങ്ങളെല്ലാം ഉടച്ച് വീണ്ടും ചെളിയാക്കി മാറ്റുമായിരുന്നു. ബാലഭവനില്‍ ഉണ്ടാക്കുന്ന ശില്പങ്ങളുടെയും ഗതി അതുതന്നെയാണ്. ശില്പങ്ങള്‍ വീട്ടില്‍ കൊണ്ടുപോവാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പിറ്റേ ദിവസം ക്ലേ മോഡലിങ്ങ് ക്ലാസിന് ഞാനും സാറും ഇരിക്കുമ്പൊഴാണ്, ആഡിറ്റോറിയം വൃത്തിയാക്കാന്‍ വന്ന രാജമ്മ വന്ന് “സാറേ‍, നല്ലൊരു ശില്പം, തൂത്തുവാരാന്‍ തോന്നുന്നില്ല, ഒന്നു വന്ന് നോക്കണം” എന്നു പറഞ്ഞത്.

സാര്‍ പോയി, പിന്നാലെ ഞാനും. ആഡിറ്റോറിയത്തിലതാ, അതുവരെ കണ്ടിട്ടില്ലാത്തത്ര മനോഹരമായ ശില്പം. ജീവനുണ്ടെന്നു തോന്നുന്ന കുഞ്ഞിനെ വായുവില്‍ രണ്ടു കൈകൊണ്ടും ഉയര്‍ത്തിപ്പിടിച്ച് അവന്റെ മുഖത്തേയ്ക്കു നോക്കിനില്‍ക്കുന്ന അമ്മ. അമ്മയുടെ കൈകളിലെ വളകള്‍ പോലും യഥാര്‍ത്ഥം പോലെ. അവരുടെ മുഖത്ത് കരുണ. മന്ദഹസിക്കുന്ന ചുണ്ടുകള്‍. ഒരു കണ്ണിലെ കൃഷ്ണമണി നേര്‍ത്ത വൃത്തംപോലെ കാണാം. ഒരു കണ്ണുമാത്രം പണിതീരാതെ മൂടിക്കിടക്കുന്നു. മറ്റെന്തുകൊണ്ടും പരിപൂര്‍ണ്ണം, ഉജ്വലം, മനോഹരം.

ഇന്നലെ ഇങ്ങനെ ഒരു ശില്പമില്ലായിരുന്നു. അത് ഉറപ്പാണ്. സാര്‍ പോയി ബാലഭവന്റെ ഡയറക്ടറെ വിളിച്ചുകൊണ്ടു വന്നു. മൂക്കിലും ചെവിയിലും വെള്ളിരോമങ്ങളുള്ള കണ്ണടവെച്ച മനുഷ്യനാണ് ഡയറക്ടര്‍. ചിത്രരചനയും സംഗീതവും മൃദംഗവും പഠിപ്പിക്കുന്ന അദ്ധ്യാപകരും എത്തി. ആര്‍ക്കും ഈ ശില്പം ആര് ചെയ്തു എന്ന് അറിയില്ല. ആഡിറ്റോറിയം രാത്രി അടച്ചിടുന്നതാണ്.

ആഡിറ്റോറിയത്തിന്റെ വാച്ചറായ തോമാച്ചേട്ടനെ ഒരു കുട്ടിയെ പറഞ്ഞുവിട്ട് വിളിപ്പിച്ചു. തോമാച്ചേട്ടന് ഒരു കണ്ണില്ല. പണ്ട് പാമ്പുകടിച്ചതാണ്. കൃഷ്ണമണിയുടെ സ്ഥാനത്ത് മഞ്ഞനിറം പരന്നുകിടക്കും. തോമാച്ചേട്ടന്‍ എപ്പൊഴും ഷര്‍ട്ട് ഇല്ലാതെ ഒരു തോര്‍ത്തും ഉടുത്ത് നടക്കും. രാത്രി വാച്ച്മാനായി കിടക്കുന്നതു കൂടാതെ തോമാച്ചേട്ടന്‍ രണ്ട് എരുമകളെയും വളര്‍ത്തുന്നുണ്ട്. കൂലിപ്പണിയും ചെയ്യും. കുട്ടികള്‍ക്ക് തോമാച്ചേട്ടനെ പേടിയാണ്.

“സാറെ, എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍ ഏഴരമണിക്കാണ് ഞാന്‍ വന്നത്. ഇത്തിരി താമസിച്ചുപോയി. ബാലഭവന്‍ പൂട്ടിക്കഴിഞ്ഞ് ആഡിറ്റോറിയത്തിലെ കതകടയ്ക്കാന്‍ വന്നപ്പോള്‍ ഒരു പയ്യന്‍ ഇരുന്ന് കൊത്തുന്നു. പൊക്കമില്ലാത്ത കറുത്ത പയ്യന്‍. ഞാന്‍ അവനെ എണീപ്പിച്ചു വിടാന്‍ ചെന്നു. “ഇവിടെ പൂട്ടണം, വീട്ടീപ്പോടാ”, എന്നു പറഞ്ഞിട്ടും അവന്‍ കേട്ടതുകൂടിയില്ല. അത്രയും ശ്രദ്ധയോടെ തലയും കുനിച്ച് ഇരുന്നു കൊത്തുന്നു. ഞാന്‍ തട്ടിവിളിച്ചപ്പൊഴാണ് അവന്‍ എണീറ്റത്”.

“ചേട്ടാ, അല്പനേരം കൂടി, ഇത് ഇപ്പൊ തീരും, എന്ന് അവന്‍ കെഞ്ചിയപ്പോള്‍ ഞാന്‍ സമ്മതിച്ചു. എനിക്ക് കുറച്ചുനേരമെങ്കിലും കൂട്ടായല്ലോ. പിന്നെ ഒന്നു ചുറ്റിയടിച്ച് ഞാന്‍ എട്ടരയ്ക്കു വന്നപ്പൊഴും ഇവന്‍ കൊത്തിത്തീര്‍ന്നിട്ടില്ല. പക്ഷേ ഉണ്ടാക്കുന്ന ശില്പത്തിന് വല്ലാത്ത ഭംഗി. എന്നാലും കൊച്ചു പയ്യനല്ലേ. അവനു വീട്ടില്‍ പോവണ്ടേ? അവന്റെ വീട്ടുകാര് വിഷമിക്കില്ലേ? എന്റെ നെഞ്ച് ആളി. ഞാന്‍ അവനെ വീണ്ടും വിളിച്ചു. വിളി കേട്ടില്ല. തട്ടിവിളിച്ചു. കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി. വലിച്ചുപൊക്കിയപ്പോള്‍ അവന്റെ കയ്യിലെ ബ്ലേഡ് കൊണ്ട് ശില്പത്തില്‍ അല്പം വര വീണു. അവനു വേദനിച്ചു. അതുകണ്ട് എനിക്കും വിഷമമായി. സാറേ, ഇതേ പ്രായത്തിലുള്ള ഒരു മോന്‍ എനിക്കും ഒള്ളതാ”.

“രാത്രി പത്തുമണിക്ക് ഒരു കാലിച്ചായയും മൂന്നു ചപ്പാത്തിയുമാ സാറേ എന്റെ അത്താഴം. പ്രമേഹം കൂടിയതില്‍പ്പിന്നെ ചോറു തിന്നാറില്ല. ഞാന്‍ ഒരു ചപ്പാത്തിയും അര ഗ്ലാസ് ചായവും അവന്റെ മേശയ്ക്കടുത്തു കൊണ്ടുവെച്ചു. തട്ടിവിളിച്ച് മോന്‍ ഇതും തിന്ന് വീട്ടീപ്പോ എന്നു പറഞ്ഞു. അവന്‍ ദൈന്യം പിടിച്ച ഒരു നോട്ടം നോക്കിയിട്ട് വീണ്ടും കൊത്തു തുടര്‍ന്നു. ഞാന്‍ എന്തു ചെയ്യാനാ സാറേ. ബാക്കി ചപ്പാത്തിയും ചായയും കഴിച്ച് ഞാന്‍ അവനു കൂട്ടിരുന്നു. പന്ത്രണ്ടു മണിയായിട്ടും അവന്‍ തലയുയര്‍ത്തി നോക്കിയില്ല, കഴിക്കാന്‍ കൊടുത്ത ഭക്ഷണം തൊട്ടുപോലുമില്ല. രാവിലെ തൊട്ട് പണിചെയ്തതുകൊണ്ട് എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. ഞാന്‍ രണ്ട് ബെഞ്ച് പിടിച്ചിട്ട് കിടക്കാന്‍ പുതപ്പുവിരിച്ചു. ലൈറ്റ് അണച്ചിട്ട് കിടന്നോണം എന്നും പറഞ്ഞ് ഞാന്‍ കിടന്നു”.

“രാവിലെ ഒരു ബഹളം കേട്ടാ സാറേ ഞാന്‍ എണീറ്റത്. ഒരു സ്ത്രീ നിന്ന് എന്റെ മോനേ എന്നുവിളിച്ച് കരയുന്നു. കൂടെ വന്ന രണ്ട് പുരുഷന്മാരില്‍ ഒരാള്‍ അവനെ ഇരുന്ന ബെഞ്ചില്‍ നിന്നും വലിച്ചുമാറ്റി ഒരു വടിയെടുത്ത് അടിക്കുന്നു. അവന്റെ കണ്ണ് അപ്പോഴും ശില്‍പ്പത്തിലാണ്. അവര് എന്നെ നോക്കി ചീറുന്നു, “നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ? ഇവനെ വീട്ടില്‍ പറഞ്ഞുവിടേണ്ടതിനു പകരം കിടന്നുറങ്ങുന്നു” എന്നുപറഞ്ഞ്. അടികൊണ്ടിട്ടും അവന് പോവാന്‍ മനസ്സില്ലായിരുന്നു. തുടയും തടവിക്കൊണ്ട് അവന്‍ ശില്‍പ്പത്തില്‍ നോക്കി നില്‍ക്കുവാണ്. രാത്രി മുഴുവന്‍ അവന്‍ ഇരുന്ന് പണിതുകാണണം.കയ്യില്‍ പിടിച്ചുവലിച്ച് അവര്‍ അവനെ കൊണ്ടുപോയി”.

തോമാച്ചേട്ടനും ശില്‍പ്പത്തെ നോക്കിനിന്നു. ആരു കണ്ടാലും കണ്ണെടുക്കാത്തത്ര സുന്ദരമായിരുന്നു അത്. അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം “ഈ കുട്ടി ഏതു സ്കൂളില്‍ നിന്ന്‍?” എന്ന് ഡയറക്ടര്‍ ചോദിച്ചു. കണ്ടുപിടിക്കുക എളുപ്പമല്ലായിരുന്നു. “അവനെ കണ്ടെത്തിയാല്‍ അവന് ഒരു പ്രത്യേക സമ്മാനം കൊടുക്കണം. ഇങ്ങനെയുള്ള പ്രതിഭകള്‍ വിരളമാണ്. അവരെ പാഴായിപ്പോകാന്‍ അനുവദിക്കരുത്” - ഡയറക്ടര്‍ പറഞ്ഞു.

ഞങ്ങള്‍ അവിടെ കൂടിനിന്ന് സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു പയ്യന്‍ - അതേ പയ്യന്‍ - സ്കൂള്‍ ബാഗും പിടിച്ച് ഓടിവരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ ആരെയും ഗൌനിക്കാതെ ശില്‍പ്പത്തിനു മുന്നില്‍ ചെന്നിരുന്നു. ബാഗില്‍ നിന്നും രണ്ട് ഈര്‍ക്കിലിക്കമ്പുകളും ഒടിഞ്ഞ ഒരു ബ്ലേഡും ഒരു കുപ്പി വെള്ളവുമെടുത്ത് പണിതുടങ്ങി. വെള്ളം തൊട്ട് ശില്‍പത്തിന്റെ പണിതീരാത്ത കണ്ണ് നനച്ചപ്പൊഴേയ്ക്കും അവന്റെ അമ്മ ഓടിവന്നു.

“എന്റെ സാറന്മാരേ, ഇവന്‍ ഇവിടത്തന്നെ കാണുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ മോന് എന്തു പറ്റിയോ ദൈവമേ”. കരഞ്ഞുകൊണ്ട് അവനെ വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ച അമ്മയെ ഡയറക്ടര്‍ സമാധാനിപ്പിച്ചു. ഒരു കസാര നീക്കിയിട്ട് അല്പനേരം കൂടി കാത്തുനില്‍ക്കാന്‍ പറഞ്ഞു. അരമണിക്കൂര്‍ കൊണ്ട് അവന്‍ ജീവനുള്ള ഒരു കണ്ണും ശില്‍പ്പത്തില്‍ മറ്റാരും ശ്രദ്ധിക്കാത്ത ചില കുറവുകളും തീര്‍ത്തു. ശില്‍പ്പത്തിന്റെ കണ്ണുകള്‍ വായുവില്‍ ഉയര്‍ത്തിപ്പിടിച്ച കുഞ്ഞിനെനോക്കി നിറഞ്ഞുനില്‍ക്കുന്നു. പണിനിറുത്തി വല്ലാത്തൊരു മുഖഭാവത്തോടെ അല്പം മാറിനിന്ന് ശില്പത്തെ നോക്കിക്കൊണ്ടു നിന്ന അവന്റെ തോളത്ത് ഡയറക്ടര്‍ ഇടംകൈ ചുറ്റി.

“മിടുക്കന്‍, മോന്‍ വലുതായി വരും. മോന്റെ സ്കൂളിലും ഞങ്ങള്‍ ഇത് അറിയിക്കുന്നുണ്ട്. ഇപ്പോള്‍ ഈ ശില്പമെടുത്ത് ഞങ്ങള്‍ അനക്കാതെ അകത്തുകൊണ്ടു വയ്ക്കട്ടെ. ഇതിനെ ഒരു കണ്ണാടിക്കൂട്ടില്‍ സ്ഥാപിച്ച് ഒരു മുറിയില്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും! മിടുമിടുക്കന്‍”.

മറ്റ് സാറന്മാരും വന്ന് അവനെ അഭിനന്ദിച്ചു. പക്ഷേ പ്രോത്സാഹനമോ സമ്മാനങ്ങളോ അവനെ സ്പര്‍ശിച്ചെന്നു തോന്നിയില്ല. അവന്‍ അതു കേട്ടെന്നു പോലും തോന്നിയില്ല. ശില്പത്തില്‍ നിന്നും കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. “സാറേ, ഞാന്‍ കുറച്ചുനേരം കൂടി ശില്പം നോക്കിക്കോട്ടെ”.

അനങ്ങാതെ നിന്ന അവന്റെ അമ്മയോടും ഡയറക്ടര്‍ മോനെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. ആ സ്ത്രീയുടെ കണ്ണുനിറഞ്ഞു. നേരം ഇരുട്ടിത്തുടങ്ങി. എല്ലാവരോടും നന്ദിപറഞ്ഞ് ചിരിച്ച് ഭവ്യമായ മുഖത്തോടെ അവര്‍ മകനെ വിളിച്ചു. അപ്പൊഴും ശില്പത്തില്‍ നിന്നും കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. “അമ്മേ, ഞാന്‍ കുറച്ചു നേരം കൂടി ഇതു നോക്കിക്കോട്ടെ”.

ഇടയ്ക്കിടെ ശില്പത്തെ തിരിഞ്ഞുനോക്കിക്കൊണ്ട് നടക്കുന്ന അവനെ കയ്യില്‍ പിടിച്ചു നടത്തിക്കൊണ്ട് ആ അമ്മ നടന്നുപോയി.

10/17/2008

കഥപുസ്തകം വെളിച്ചംകാണുന്നു.

പ്രിയപ്പെട്ടവരെ,

എന്റെ കഥപുസ്തകം ഇറങ്ങുന്നു. "ചിലന്തി" എന്ന പേരില്‍, 28 ചെറുകഥകള്‍.

കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ചതിരിഞ്ഞ് 4-നു കാക്കനാടന്‍ പുസ്തകം പ്രകാശിപ്പിക്കും. ഡി. വിനയചന്ദ്രനും ബി. മുരളിയും ചടങ്ങിനു വരും. ദീപാവലി ആയതുകൊണ്ട് അന്ന് അവധി ആയിരിക്കും. കഴിയുമെങ്കില്‍ ചടങ്ങിനു വരൂ.

റെയ്ന്‍ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.



ഉന്മേഷ് ദസ്താക്കിര്‍ വരച്ച പുസ്തകത്തിന്റെ കവര്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

പുസ്തകം വാങ്ങാന്‍

പുസ്തകം എവിടെനിന്നും ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മോബ് ചാനലില്‍ നിന്നോ സ്മാര്‍ട്ട് നീഡ്സില്‍ നിന്നോ വാങ്ങാവുന്നതാണ്.

പുസ്തകം ആവശ്യമുള്ളവര്‍ക്ക് (ഇന്ത്യയില്‍) റെയിന്‍ബോ ബുക്സിനെ ഇപ്പൊഴേ ബന്ധപ്പെടാവുന്നതാണ്. പുസ്തകം റെയിന്‍ബോയുടെ കടയില്‍ നിന്നും നേരിട്ടു വാങ്ങാവുന്നതാണ്.

Rainbow Book Publishers,
Kallissery PO
Chengannur
PIN: 689124,
Kerala.

പുസ്തകം വി.പി.പി. വഴി ലഭിക്കാന്‍ ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ മതിയാവും. റെയിന്‍ബോ ബുക്സിന്റെ ഉടമസ്ഥനായ രാജേഷിനെ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Phone (office): 0479 2426427
Phone (mobile): Rajesh : +91 98460 95624

75.ക ആണ് പുസ്തകത്തിന്റെ വില.

യു.എ.ഇ. ഇല്‍ പുസ്തകം ആവശ്യമുള്ളവര്‍ എനിക്ക് ഒരു ഇ-മെയില്‍ അയച്ചാലോ ഫോണ്‍ വിളിച്ചാലോ (+050 2722184) മതിയാവും. ഞാന്‍ ഹോം ഡെലിവറി ചെയ്യാം.(വെള്ളിയാഴ്ച്ചകളില്‍, ഒരു പുസ്തകത്തിനു 8 ദിര്‍ഹം നിരക്കില്‍).

എഴുത്തിന്റെ വഴി

ബ്ലോഗില്‍ വന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്. അല്ലെങ്കില്‍ വല്ലപ്പോഴും ഒരു കഥ എഴുതി കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമായീരുന്നു.

ബ്ലോഗിലെ ആദ്യ കഥയ്ക്ക് കമന്റിട്ടത് സി.കെ. ബാബു ആയിരുന്നു.

വിഷ്ണുമാഷിന്റെ പ്രോത്സാഹനം ആദ്യകാലങ്ങളില്‍ വളരെ വിലപ്പെട്ടതായിരുന്നു. ഞാന്‍ എഴുതുന്നത് നല്ലതാണ് എന്ന ആത്മവിശ്വാസം കിട്ടിയത് വിഷ്ണുമാഷിന്റെ പ്രോത്സാഹനം കൊണ്ടാണ്.

കഥകള്‍ പുസ്തകമാക്കാനും, പല കഥകളും തിരുത്തിത്തരാനും ഹാരോള്‍ഡ് ജെയിംസ് വളരെ ഉത്സാഹിച്ചു. എഴുത്തില്‍ എപ്പോഴും ഹാരോള്‍ഡ് ജെയിംസിന്റെ പ്രോത്സാഹനങ്ങള്‍ ഉണ്ടായിരുന്നു.

പുസ്തകത്തിലേയ്ക്കുള്ള പ്രധാന കഥകള്‍ തിരഞ്ഞെടുത്തുതന്നത് സനാതനന്‍ ആണ്.

പുസ്തകത്തിന്റെ കവര്‍ വരച്ചുതന്നത് ഉന്മേഷ് (പേരക്ക) ആണ്.

കഥകള്‍ ആദ്യം ഡി.സി. ബുക്സിന് അയച്ചുകൊടുത്തിരുന്നു. അവര്‍ നിരസിച്ചു. അതുകഴിഞ്ഞ് റെയിന്‍‌ബോയെ ബന്ധപ്പെടാന്‍ എന്നെ നിരന്തരം നിര്‍ബന്ധിച്ചത് കുറുമാന്‍ ആണ്. വിശാലന്റെയും ഉപദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു.

എഴുത്തില്‍ ഗുപ്തന്‍, ശ്രീ, സിജി, ബാജി, തുടങ്ങിയവര്‍ എപ്പൊഴും ഒരു താങ്ങായിരുന്നു.

ആരും കമന്റിട്ടില്ലെങ്കില്‍ ഞാന്‍ പണ്ടേ ബ്ലോഗെഴുത്തുനിറുത്തുമായിരുന്നു.

ഈ പുസ്തകം പുറത്തിറക്കാന്‍ സഹായിച്ച എല്ലാര്‍ക്കും എന്റെ നന്ദി.

സ്നേഹത്തോടെ,
ഫ്രാന്‍സിസ് സിമി നസ്രത്ത്.
+971 50 2722184

10/11/2008

റോഡപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്ക്.

ട്രാഫിക്ക് വിളക്ക് പച്ചയായതു കണ്ട് റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങുമ്പോള്‍ ഇടതുവശത്ത് അല്പം ദൂരെനിന്നും വേഗത്തില്‍ വന്ന വലിയ ലോറി ബ്രേക്ക് ചവിട്ടുന്ന ശബ്ദം കേട്ട് നീ ഒരു നിമിഷം പകച്ചു നോക്കിയപ്പോള്‍ ബ്രേക്ക് കിട്ടാതെ അലറിക്കൊണ്ട് വണ്ടി ഉരുണ്ടുവരുന്നതു കണ്ട് മിന്നല്‍ പിണര്‍ പോലെ ഇടത്തേയ്ക്കു ചാടൂ എന്ന് നിന്റെ മനസ്സ് അലറിവിളിച്ചെങ്കിലും, ഇരുകൈകളിലും വളയം പിടിച്ച് ബ്രേക്കില്‍ ചവിട്ടി എഴുന്നേറ്റുനിന്ന ഡ്രൈവറുടെ വിളറിയ നെറ്റിയില്‍ നിമിഷാര്‍ദ്ധം കൊണ്ട് വിയര്‍പ്പുപൊടിഞ്ഞത് കൌതുകത്തോടെ നോക്കിക്കൊണ്ട് അതേ നിമിഷം തന്നെ ‘ഓ, എന്തിനാ’ എന്ന്‍ അലസമായി ചിന്തിച്ച് നീ ചിരിച്ചുകൊണ്ട് റോഡിനു നടുവില്‍ത്തന്നെ നിന്നുകൊടുത്തതുകൊണ്ടല്ലേ - എന്റെ പൊന്നേ, നിനക്ക് മരണത്തെ അത്രയ്ക്കിഷ്ടമായിരുന്നോ?

10/08/2008

രാഗ ബൈരാഗി

1908, ആഗസ്റ്റ് 10, ഹോട്ടല്‍ ഫെയര്‍ലാണ്‍, കല്‍ക്കട്ട. ഇവിടെ തണുപ്പാണ്. പുറംലോകം നനഞ്ഞുകിടക്കുന്നു. തെരുവുകളില്‍ ഇപ്പോള്‍ ചെളിനിറഞ്ഞുകാണണം. മണ്ണിന്റെ നനഞ്ഞ മണം ഹോട്ടലിനകത്തേയ്ക്കും കയറിവരുന്നുണ്ട്. ആകാശം ഇരുണ്ടുമൂടിയിരിക്കുന്നു. ചുമരില്‍ കത്തിച്ച പന്തങ്ങളുടെ മഞ്ഞ വെളിച്ചത്തില്‍ വിശാലമായ സ്വീകരണമുറിയിലെ ഭീമാകാരമായ തൂണുകളും അവയില്‍ തൂക്കിയിരിക്കുന്ന സുന്ദരിമാരെയും കാണാം. ലോബിയില്‍ നില്‍ക്കുന്ന മദ്ധ്യവയസ്കന്റെ മുഖം കര്‍ക്കശമാണ്. കൊമ്പന്‍ മീശയും കുഴിഞ്ഞ കുറുക്കന്‍ കണ്ണുകളുമുള്ള ആ മെലിഞ്ഞ മനുഷ്യന്‍ - ലഖന്‍ സിങ്ങ് - കൈകള്‍ പിണച്ച് കെട്ടിയിരിക്കുന്നു. ലഖന്‍ സിങ്ങിന്റെ തലയ്ക്കു മുകളില്‍ വായ തുറന്ന് കൂര്‍ത്ത കോമ്പല്ലുകള്‍ കാട്ടി മീശരോമങ്ങള്‍ തെറിച്ചുനില്‍ക്കുന്ന ഒരു വലിയ കടുവാത്തല സ്റ്റഫ് ചെയ്ത് തൂക്കിയിരിക്കുന്നു. അതേ കടുവയുടെ തോലാവണം ഹാളിന്റെ മദ്ധ്യത്തില്‍ വിരിച്ചിരിക്കുന്നത്. കറുപ്പും ചുവപ്പും വരകള്‍ വീണ മങ്ങിയ കടുവത്തോലില്‍ ഞാന്‍ കാലമര്‍ത്തിനോക്കി. പതുപതുപ്പ്. ലഖന്‍ ചിരിച്ചു. അപ്പോള്‍ ഇറുക്കിയടച്ച ചുണ്ടിന്റെ നേര്‍‌രേഖ ചെറുതായി വശത്തേയ്ക്കു വളഞ്ഞു. അയാള്‍ പതുക്കെ തല മുന്‍പോട്ടു കുനിച്ചു. ലഖന്‍ സിങ്ങ് ബാറിലെ ഹെഡ് വെയ്റ്ററാണ്.

ബാറില്‍ വെളിച്ചം വിശേഷമാണ്. മദ്യം എടുത്തുതരുന്ന മേശയ്ക്കു പിന്നിലാണ് പന്തങ്ങള്‍ മുഴുവന്‍. മഹാഗണിയില്‍ തീര്‍ത്ത കൂറ്റന്‍ മേശ വെളിച്ചത്തില്‍ കുളിച്ചുകിടക്കുന്നു. ഞാന്‍ എന്റെ മേശപ്പുറത്ത് ശബ്ദാലേഖന യന്ത്രം കറക്കിവച്ചു. അതില്‍ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ എന്ന് ആലേഖനം ചെയ്ത, പട്ടിയുടെ പടമുള്ള റെക്കാഡ് എടുത്തുവച്ചു. മെഴുകു പുരട്ടിയ റെക്കോഡില്‍ സൂചി ശരിപ്പെടുത്തി. ഇന്ത്യയില്‍ ഗ്രാമഫോണ്‍ റെക്കോഡിങ്ങ് തുടങ്ങുന്നതേയുള്ളൂ. ഇന്ത്യയുടെ തനതു ശബ്ദങ്ങളും വാദ്യങ്ങളും സംഗീതവും പാശ്ചാത്യലോകം ഇതുവരെ കേട്ടിട്ടില്ല. അവിടെ പാമ്പാട്ടി മകുടിയൂതുന്നില്ല, വെള്ളിച്ചിലങ്കകള്‍ കിലുങ്ങുന്നില്ല, സിതാര്‍ വായുവില്‍ പരന്നൊഴുകുന്നില്ല. ഞാന്‍ ജോലിചെയ്യുന്ന സ്ഥാ‍പനം - ഗ്രാമഫോണ്‍ കമ്പനി - ബ്രിട്ടനും മറ്റ് വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ തനതു ശബ്ദങ്ങളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ തേങ്ങയും പുതിനയിലയും കലര്‍ത്തിയ കോക്ക്ടെയ്ല്‍ ചോദിച്ചു. വലിയ തലപ്പാവുവച്ച ലഖന്‍ സിങ്ങ് പരിചയം പുതുക്കി. മധുശാലയ്ക്കു മുന്‍പിലെ വേദിയില്‍, ഒരു വശത്തായി തബലയും സിതാറും വാദകര്‍ നാദം ശരിപ്പെടുത്തുന്നു. സംഗീതം നീചസ്ഥായിയില്‍ തുടങ്ങി പതുക്കെ മുറുകിവരുന്നു, വീണ്ടും അയയുന്നു. ഗ്രാമഫോണ്‍ റെക്കോഡ് മെല്ലെ കറങ്ങി സംഗീതം ഒപ്പിയെടുത്തു.

ലഖന്‍ സിങ്ങ് നിശബ്ദമായി ഹിത്സയും ചോറും വിളമ്പി. മൂന്നാമതും മദ്യം നിറയ്ക്കുമ്പോള്‍ സംഗീതം പെട്ടെന്ന് ഉയര്‍ന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ എല്ലാ തലകളും ആകാംഷയോടെ ഇടതുവശത്തെ തിളങ്ങുന്ന പടുതയിട്ട് മറച്ചിരിക്കുന്ന വാതിലിനുനേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. മറ്റ് വാദ്യങ്ങള്‍ നിലച്ചു. തബലയിലെ കൊട്ട് മാത്രം മുറുകി മുറുകി ശബ്ദം ഉയര്‍ന്നുവരുന്നു. പെട്ടെന്ന് വാതില്‍ തുറന്ന് അഭൌമമായ ഒരു നദി ഒഴുകിവരുന്നതുപോലെ, മഴ പോലെ, പ്രകാശം പോലെ, വസന്തം പോലെ, പരാഗം പോലെ, മുറിയിലേയ്ക്ക് അവള്‍ തെന്നിവന്നു. അവളോടൊപ്പം വാദ്യഘോഷകരുടെയും നര്‍ത്തകരുടെയും ഒരു സംഘവും മുറിയില്‍ നിറഞ്ഞു. എന്തൊരു സൌന്ദര്യം! കണ്ണുകള്‍ - ആദ്യം നിങ്ങള്‍ ശ്രദ്ധിക്കുക പിടയ്ക്കുന്ന കണ്ണുകളാണ്. കൈകള്‍ വിടര്‍ത്തി മുഖം മറച്ച് ഇടയ്ക്ക് വിരലുകള്‍ മാറ്റുമ്പോള്‍ ഇന്ദ്രനീലം ജ്വലിക്കുന്ന കണ്ണുകള്‍. അവളുടെ തിളക്കം പിടിപ്പിച്ച പാവാട വായുവില്‍ ഉയര്‍ന്ന് വൃത്തത്തില്‍ കറങ്ങുന്നു. പാദങ്ങള്‍ ദ്രുതഗതിയില്‍ ചലിക്കുന്നു. ഇടയ്ക്ക് അവള്‍ എന്റെ നേര്‍ക്ക് ഒരു പ്രതിമപോലെ നില്‍ക്കുന്നു. വീണ്ടും നൃത്തം തുടരുന്നു. വാദ്യ സംഗീതം പരക്കുന്നു. കുയിലിലും മധുരമായ ശബ്ദത്തില്‍ അവള്‍ പാടുന്നു.

‘കൃഷ്ണാ നിന്റെ ചിരിയില്‍ മയങ്ങുവാന്‍
കൃഷ്ണാ നിന്റെ മാറില്‍ പടരുവാന്‍
രാധയെവിടെ?‘

രാഗ ബൈരാഗി. ഹിന്ദുസ്ഥാനി രാഗം. സംഗീതം ആഴങ്ങളില്‍ നിന്ന് ഒഴുകി, ചുമരുകളില്‍ നിന്നു കത്തി, തോര്‍ന്നുപെയ്തു, ഗ്രാമഫോണ്‍ റെക്കോഡിലേയ്ക്ക് വീണുകൊണ്ടിരുന്നു. പക്ഷേ കണ്ണുകള്‍! ഹാ, കണ്ണുകള്‍. അവ എന്റെ നേര്‍ക്കു തിളങ്ങി. ഞാന്‍ നശിച്ചവനാണ്. മധുപാത്രം ചരിഞ്ഞതെപ്പോഴാണ് - ഞാന്‍ ഒരുപാട് കുടിച്ചുകാണണം. എപ്പൊഴോ സംഗീതം നിലച്ചു. അവള്‍ നിശ്ചലയായി. വടിവൊത്ത സൌന്ദര്യം സദസ്സിനെ വണങ്ങിക്കൊണ്ട് മൊഴിഞ്ഞു. “നമസ്കാരം, ഞാന്‍ ഗൌഹര്‍ ജാന്‍”.

അരങ്ങൊഴിഞ്ഞു. കാണികളൊഴിഞ്ഞു. ഞാന്‍ സ്വനലേഖി യന്ത്രവും റെക്കോഡുകളും പെട്ടിക്കകത്താക്കി. മദ്യം എന്നെ നടത്തി. ഹോട്ടലിനു പുറത്ത് വിരിച്ചുകെട്ടിയിരിക്കുന്ന റ്റെന്റുകള്‍. അതിനു കാവല്‍ നില്‍ക്കുന്ന ആജാനബാഹു. “ഗൌഹര്‍ ജാന്‍ എവിടെ?” “ഹുസൂര്‍, നിങ്ങള്‍ ആരാണ്?” “എനിക്ക് ഗൌഹര്‍ ജാനിനെ കാണണം. എനിക്കവളെ അത്രയ്ക്കിഷ്ടപ്പെട്ടു”. അയാളുടെ മൌനത്തിനു നേര്‍ക്ക് ഞാന്‍ ഒരുരൂപാ നോട്ട് നിവര്‍ത്തിപ്പിടിച്ചു. അയാളെ കവച്ചു നടന്ന് ഏതൊക്കെയോ റ്റെന്റുകള്‍ക്കു മുന്നില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു. “ഗൌഹര്‍ ജാന്‍, എനിക്കു നിന്നെ അത്രയ്ക്കിഷ്ടപ്പെട്ടു”. ഒരിടത്ത് വിളക്കുകള്‍ തെളിഞ്ഞു. റ്റെന്റിന്റെ വിരിപ്പുകള്‍ മാറി. കിണറുകളുടെ ആഴമുള്ള ശബ്ദം പ്രതിവചിച്ചു. “ഞാന്‍ നിങ്ങളെ അറിയില്ലല്ലോ”. “കള്ളം. നീ എന്നെ സ്നേഹിക്കുന്നു. നാം പരസ്പരം സ്നേഹിക്കുന്നു”. ഉള്ളില്‍ നിന്നും ഇമ്പമുള്ള ചിരി. വിരിപ്പുകള്‍ക്കിടയില്‍ നിന്നും മൈലാഞ്ചിയെഴുതിയ കൈകള്‍ പുറത്തുവന്നു. സൌന്ദര്യധാമം പുറത്തുവന്നു. “ഹുസൂര്‍, സ്നേഹമോ? നമ്മള്‍ ആദ്യമായി കണ്ടത് ഇന്നാണല്ലോ”. അവള്‍ വീണ്ടും ചിരിച്ചു. “ഗൌഹര്‍, നീ എന്നെ സ്നേഹിക്കുന്നില്ലേ? ഇത്രയും ഗാഢമായി ഞാനാരെയും സ്നേഹിച്ചിട്ടില്ല. ഒരാളെയും സ്നേഹിച്ചിട്ടില്ല. സ്നേഹത്തെ ഞാന്‍ അറിഞ്ഞിട്ടില്ല”. അവള്‍ വീണ്ടും പുഞ്ചിരിച്ചു. എന്റെ മുഖത്തുനോക്കിക്കൊണ്ട് നദികളുടെ ശബ്ദത്തില്‍ കുലുങ്ങിച്ചിരിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു. “ഗൌഹര്‍, നിന്നെ ഞാനൊന്നു തൊട്ടോട്ടെ? നിന്റെ കവിളില്‍, കണ്ണില്‍, ചുണ്ടില്‍‍, കഴുത്തില്‍ - ഹാ, ഞാനൊന്നു തൊട്ടോട്ടെ?”

എന്റെ നീണ്ടുവന്ന കൈത്തണ്ടയില്‍ കയറിപ്പിടിച്ച് അവള്‍ പറഞ്ഞു. “ഹുസൂര്‍, നിങ്ങള്‍ വല്ലാതെ മദ്യപിച്ചിരിക്കുന്നു. ഇതാണോ പ്രണയം? ആദ്യമായി കാണുന്ന ഗൌഹറിനോട് പ്രണയം. ഇല്ല ഹുസൂര്‍, ഞാനാരെയും പ്രേമിച്ചിട്ടില്ല”. എന്റെ മുഖം മങ്ങിയതു കണ്ട് അവള്‍ തുടര്‍ന്നു. “കാരണമെന്തെന്നോ? എന്റെ സംഗീതം കേള്‍ക്കൂ - രാഗ ബൈരാഗി. അതു നിറയെ സന്തോഷമാണ്. സന്തോഷം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞ് അത് തുളുമ്പുകയാണ്. പ്രണയം വിരഹമാണ്. വിരഹത്തിന്റെ ഗാനങ്ങള്‍ എനിക്കുവേണ്ടാ, ഈ ഗൌഹറിന് സന്തോഷത്തിന്റെ ഗാനങ്ങള്‍ മതി”. ഇതു പറയുമ്പോള്‍ അവള്‍ എന്റെ വിരല്‍ത്തുമ്പില്‍ മുറുകെപ്പിടിച്ചു. പ്രണയത്തിന്റെ ലഹരിയിലും എന്റെ ചെറുവിരല്‍ത്തുമ്പ് വേദനിച്ചു. “ഗൌഹര്‍, ഞാന്‍ നിന്നെ പ്രണയിക്കുന്നു, ഹാ, പ്രണയിക്കുന്നു”. “ഹുസൂര്‍, പ്രണയം മഴപോലെയാണ്, പെയ്തു തീരും. വിഷമിക്കരുത്. നിങ്ങളുടെ മുറിയിലേയ്ക്കു പോകൂ, സുഖമായി ഉറങ്ങൂ”. ഞാന്‍ നടന്നു. അവള്‍ പിന്നില്‍ നിന്നും പതുക്കെപ്പറഞ്ഞു. “ഹുസൂര്‍, നാളെയും വരില്ലേ?, ആരും കേള്‍ക്കാത്ത രാഗങ്ങളാണ് നാളെ, ആരും കാണാത്ത നൃത്തങ്ങളാണു നാളെ.”

കോണിപ്പടികള്‍ കയറി ഞാന്‍ എങ്ങനെ മുറിയിലെത്തി എന്നറിയില്ല. പുറത്ത് മഴ. ചെവിയില്‍ സംഗീതം. കണ്ണുകളില്‍ ഗൌഹര്‍. ഘടികാരം ഒറ്റമണിനാദം മുഴക്കുന്നു. ഗൌഹര്‍. തെറിച്ചുപോവുന്ന ചുവടുകള്‍. പറക്കുന്ന വസ്ത്രങ്ങള്‍, മണിനാഗശരീരം. ഗൌഹര്‍. ഘടികാരം രണ്ടുമണി മുഴക്കുന്നു. ലാസ്യമായി ഒഴുകുന്ന വിരല്‍ത്തുമ്പുകള്‍, മെലിഞ്ഞ വെണ്ണക്കല്‍ കൈകള്‍. വിയര്‍പ്പ് വേര്‍പെടാന്‍ മടിക്കുന്ന കഴുത്ത്, വിവരിക്കാന്‍ പറ്റാത്ത കണ്ണുകള്‍, നാലുമണി. സംഗീതം, ഹാ, ഒഴുകിപ്പരക്കുന്ന സംഗീതം. തലയ്ക്കുള്ളില്‍ സംഗീതം മുഴങ്ങുന്നു. ഇല്ല ഗൌഹര്‍, ഞാന്‍ ഉറങ്ങില്ല.

1908, ആഗസ്റ്റ് 11: ഗൌഹര്‍ ജാന്‍ ഒരു സ്വപ്നമായിരുന്നോ? വിരല്‍ത്തുമ്പ് നീലിച്ചുകിടക്കുന്നു. എനിക്ക് പനിക്കുന്നു. ഹോട്ടലിലെ പരിചാരകര്‍ എന്നെ കമ്പിളികൊണ്ടു പുതപ്പിച്ചു. എപ്പൊഴോ അവര്‍ കൊണ്ടുവന്ന പ്രാതല്‍ കാത്തിരുന്നു തണുത്തുപോയി. രാത്രിയാവാന്‍ ഇനി പത്തുമണിക്കൂര്‍.

ഉച്ച കഴിഞ്ഞു. ഏതോ ചവര്‍പ്പുള്ള മരുന്നു കഴിച്ചു. പനി കൂടുന്നതേയുള്ളൂ. കിടുങ്ങുന്നു. കമ്പിളിപ്പുതപ്പിന് അകത്തും തണുപ്പ്. ഞാന്‍ എന്റെ വസ്ത്രസഞ്ചിയുടെ രഹസ്യ അറ തുറന്ന് പണമെടുത്തു. മൂടിപ്പുതച്ച് മുറിക്കു പുറത്തിറങ്ങി. കോണിപ്പടികള്‍ പിടിച്ചുപിടിച്ച് ഇറങ്ങേണ്ടിവന്നു. ലഖന്‍ സിങ്ങ് വാതില്‍ക്കല്‍ നില്‍ക്കുന്നു. “സര്‍ക്കാര്‍, എവിടേയ്ക്കാണു പോവുന്നത്? പുറത്ത് ഇപ്പോഴും മഴയാണ്. ഈ പനിയും കൊണ്ട് പുറത്തിറങ്ങിയാല്‍ താങ്കള്‍ ചത്തുപോവും”. പാവം ലഖന്‍ സിങ്ങ്. എന്റെ മനസ്സില്‍ എന്തെന്ന് അയാള്‍ക്കറിയില്ല. “എനിക്കു പോണമല്ലോ”. “സര്‍ക്കാര്‍ നില്‍ക്കൂ, ഒരു നിമിഷം.” - അയാള്‍ മഴയിലേയ്ക്ക് ഓടിപ്പോയി. നനഞ്ഞ തലപ്പാവും ചൂടി ഒരു ജഢ്കയില്‍ കയറിവന്നു. “ക്ഷമിക്കണം സര്‍ക്കാര്‍, ഇതേ കിട്ടിയുള്ളൂ”. ഞാന്‍ ചിരിച്ച് ലഖന്‍ സിങ്ങിനെ താണുവണങ്ങി. അയാള്‍ നാണിച്ച് ചിരിച്ചു, തിരികെ വണങ്ങി. ജഢ്ക വലിക്കുന്നത് പ്രായമായ ഒരു മനുഷ്യനാണ്. ജഢ്ക വലിക്കുന്ന എല്ലാവരെയും പോലെ മെലിഞ്ഞ കാലുകളും എല്ലുന്തിയ നെഞ്ചിന്‍ കൂടും വളഞ്ഞ മുതുകുമുള്ള മനുഷ്യന്‍. “ഹുസൂര്‍, എങ്ങോട്ടാണ് പോവേണ്ടത്?” “കാളി ബസാര്‍, വണ്ടി വലിക്കൂ, ഞാന്‍ പറയാം“. ജഢ്കയുടെ മേല്‍ക്കൂര ടാര്‍പ്പാളിന്‍ വലിച്ചുകെട്ടിയതാണ്. മഴ അതിന്റെ വിള്ളലുകളിലൂടെ ഊര്‍ന്ന് അകത്തെത്തി. മഴവെള്ളം ധാരയായി തലമുടിയില്‍ വീണപ്പോള്‍ ഐസ് പോലെ തണുത്ത് ഞാന്‍ വിറച്ചു. പുതച്ചിരുന്ന കമ്പിളിയൂരി തലതുവര്‍ത്തി. കമ്പിളിയും തണുക്കുന്നു. “നശിച്ച മഴ അല്ലേ സര്‍ക്കാര്‍” . അയാള്‍ തലയില്‍ ഒരു പാള വെച്ചു കെട്ടിയിട്ടുണ്ട്. ഷര്‍ട്ടിടാത്ത മുതുകത്ത് മഴത്തുള്ളികള്‍ ചിത്രം വരയ്ക്കുന്നു. കല്‍ക്കത്തയിലെ ചെളിയിലൂടെ അയാള്‍ വേഗത്തിലോടി. വഴിക്കു കുറുക്കുചാടിയ പശുക്കളെയും കഴുതകളെയും മനുഷ്യരെയും അയാള്‍ നാക്കുവളച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ആട്ടിയകറ്റി. എല്ലുമാത്രമായ ഈ മനുഷ്യനെക്കണ്ടാല്‍ ഒരിക്കലും ഇത്ര വേഗത്തില്‍ വണ്ടിവലിക്കും എന്നു പറയില്ല.

പാതയുടെ ഇരുവശങ്ങളിലും കല്‍ക്കട്ട നനഞ്ഞുനിന്നു. പുകയില വില്‍ക്കുന്ന കടകളും വെടിക്കോപ്പുകള്‍ വില്‍ക്കുന്ന കടകളും സുഗന്ധദ്രവ്യ ശാലകളും മൂടിക്കിടന്നു. തെരുവുകള്‍ മഴയില്‍ കുതിര്‍ന്നു. വഴിവക്കില്‍ നിരത്തിവച്ചിരുന്ന തക്കാളിയും പഴവര്‍ഗ്ഗങ്ങളും മഴയില്‍ നനഞ്ഞുകിടന്നു. കൂട്ടിയിട്ടിരുന്ന നദീമത്സ്യങ്ങളില്‍ ചിലത് പിടച്ചുപിടച്ച് ചെളിവെള്ളത്തിലേയ്ക്കു ചാടിപ്പോയി. വില്‍പ്പനക്കാര്‍ വിഷാദത്തോടെ ജഢ്കയിലേയ്ക്കു നോക്കി. കാളി ബസാറില്‍ ഞങ്ങള്‍ വലതുവശത്തായി ഒരു ചെറിയ ഇടവഴിയിലേയ്ക്കു തിരിഞ്ഞു. ഞാന്‍ പറഞ്ഞുകൊടുത്തത് അനുസരിച്ച് അയാള്‍ വണ്ടി പലവഴികളിലും തിരിച്ചു. ഒടുവില്‍ ഒരു ചെറിയ ഒറ്റമുറിക്കടയുടെ മുന്‍പിലെത്തി. അതിനകത്തിരുന്ന വൃദ്ധ എന്നെനോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. അവരുടെ കാതില്‍ നിന്നും വലിയ കടുക്കനുകള്‍ തുങ്ങിക്കിടന്നു. വിധവയുടെ വെളുത്ത വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. വണ്ടിവലിച്ചയാള്‍ക്ക് നാലണ കൊടുത്ത് ഞാനയാളെ പറഞ്ഞുവിട്ടു. വൃദ്ധയുടെ കടയ്ക്കകത്ത് ചില്ലലമാരകളില്‍ല്‍ പലതരം മോതിരങ്ങള്‍ നിരത്തിവെച്ചിരുന്നു. രത്നമോതിരങ്ങളാ‍ണ് അവയെന്ന് ഒറ്റനോട്ടത്തില്‍ പറയില്ല. അവരെന്നെ ഒരു പഴകിയ പീഠത്തില്‍ ഇരുത്തി. “എന്റെ മോതിരം വിരലില്‍ ഇറുകിപ്പോയി. നിങ്ങള്‍ ഇതൊന്ന് ഊരി പകരം ഒരു നല്ല മോതിരം തരണം”. വൃദ്ധ വീണ്ടും മോണകാട്ടി ചിരിച്ചു.

“ഇതത്ര ഇറുകിയിട്ടില്ലല്ലോ ഹുസൂര്‍, വേണമെങ്കില്‍ വലുതാക്കിത്തരാം.” ആവശ്യക്കാര്‍ക്ക് എന്താണു വേണ്ടതെന്ന് വൃദ്ധയ്ക്ക് പെട്ടെന്നു മനസിലാവും. “ഇല്ല, ഇതു പഴയതായി. എനിക്ക് ഇതിനു പകരം വേറൊരു മോതിരം തരൂ”. “നോക്കട്ടെ”. വൃദ്ധ ഒരു പഴയ പഞ്ഞിക്കഷണം രാസലായനിയില്‍ കുതിര്‍ത്ത് വിരലില്‍ തടവി. ഒരു കൈകൊണ്ട് തൊലിയില്‍ അമര്‍ത്തിപ്പിടിച്ച് വിദഗ്ധമായി മോതിരം വലിച്ചൂരി. മഴനൂലില്‍ ഒലിച്ചുവന്ന സൂര്യകിരണങ്ങള്‍ തട്ടി അതിലെ നീലക്കല്ല് തിലങ്ങി. അവര്‍ മോതിരം തിരിച്ചും മറിച്ചും നോക്കി. “ആഹാ, ഇതാരുടെ പേരാ ഇതില്‍ കൊത്തിവെച്ചിരിക്കുന്നത്? വിവാഹമോതിരമാണല്ലേ.” ഞാന്‍ ഒന്നും മിണ്ടാതെ ചില്ലലമാരയിലിരുന്ന ഒരു മോതിരത്തിലെയ്ക്ക് ചൂണ്ടിക്കാട്ടി. ചുവന്ന രത്നം പതിച്ച ഒരു മോതിരം. ഞാന്‍ ഊരിക്കൊടുത്തതിനോളം മാറ്റ് വരില്ല, പക്ഷേ സുന്ദരം. “എനിക്ക് ആ മോതിരം തരൂ. അതിന്റെ ലോഹത്തില്‍ ഗൌഹര്‍ എന്ന് കൊത്തിത്തരൂ”. “അതിനു വിലക്കുടുതലാണ് ഹുസൂര്‍. നിങ്ങള്‍ തരുന്നത് പഴയ മോതിരമാണ്. പണവും തരേണ്ടിവരും” - വൃദ്ധ ചില‍മ്പിച്ച ശബ്ദത്തില്‍ പറഞ്ഞു. “എന്റെ മോതിരത്തിന് അധികം പഴക്കമില്ല, മൂന്നു വര്‍ഷം പോലും പഴക്കമില്ല”. “ഹുസൂര്‍, എനിക്കു പ്രായമായി, അധികം തര്‍ക്കിക്കാന്‍ വയ്യ. അന്‍പതു രൂപാ അധികം തരേണ്ടിവരും”. “അന്‍പതോ? അത് വളരെ കൂടുതലാണ്”. അവര്‍ മുറുക്കിക്കൊണ്ടിരുന്ന വെറ്റില നീലച്ചായം പുരട്ടിയ കോളാമ്പിയിലേയ്ക്കു തുപ്പി. ചുണ്ടില്‍ നിന്നും ചുവപ്പു നിറം പുറംകൈകൊണ്ടു തുടച്ച് പരിഹാസവും വിഷാദവും കലര്‍ന്ന ഒരു ചിരി ചിരിച്ചു. തെല്ലുനേരം മിണ്ടാതെയിരുന്നിട്ട് അവര്‍ പറഞ്ഞു. “പ്രണയത്തിനു വിലപേശുന്നോ?”.

തിരിച്ച് ജഢ്കയിലിരുന്നു കിടുങ്ങുന്നവഴി കയ്യില്‍ ബാക്കിയുള്ള കാശ് കഷ്ടിയാണെന്നു കണക്കുകൂട്ടി. ഏറിയാല്‍ ഒരാഴ്ച്ചകൂടി ഹോട്ടലില്‍ തങ്ങാനാവും. തിരിച്ചുപോണം. ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് മോതിരം ഞെരിച്ചു. ഹോട്ടലിന്റെ വാതില്‍ക്കല്‍ തന്നെ ലഖന്‍ സിങ്ങ് നില്‍ക്കുന്നുണ്ടാ‍യിരുന്നു.

മഴതോര്‍ന്നു. നേരം ഇരുണ്ടു. ഞാന്‍ നേരത്തേ തന്നെ ബാറിലേയ്ക്കു നടന്നു. വേദിക്കു മുന്നിലെ ഒരു കസാരയില്‍ ഇരിപ്പുറപ്പിച്ചു. കുരുമുളകും ഇഞ്ചിയും ഇട്ട് തണുപ്പില്ലാതെ ബ്രാന്‍ഡി കഴിച്ചു. തബല വായിക്കുന്നവരുടെ സംഗീതം മുറുകുന്നില്ല - മഴ നനഞ്ഞ സംഗീതം പോലെ. മേശകള്‍ക്കു ചുറ്റും കാണികള്‍ നിറഞ്ഞു.

സമയം ഇഴയുന്നു. മറ്റു മേശകള്‍ക്കു ചുറ്റും ഇരിക്കുന്നവരും അക്ഷമരാവുന്നു. എല്ലാവരും ഗൌഹറിനെ കാത്തിരിക്കുകയാണ്. പക്ഷേ അവള്‍ വരുന്നത് എനിക്കുവേണ്ടി മാത്രമാണ്. മൂന്നാമത്തെ ഗ്ലാസ് മദ്യം പതിയെ കുടിച്ചു. കുറെ പേര്‍ എഴുന്നേറ്റു പോയി.

എത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കുന്നില്ല. നേരം എത്രയായെന്ന് ഒരൂഹവുമില്ല. പന്തങ്ങള്‍ മുനിഞ്ഞുകത്തുന്നു. അവസാനത്തെ കാഴ്ച്ചക്കാരനും എഴുന്നേറ്റു. ഗൌഹര്‍ വന്നില്ല. ഞാന്‍ ഒറ്റയ്ക്കായി.

ലഖന്‍ സിങ്ങ് വന്നു. “ഹുസൂര്‍, അവളെ കാണുന്നില്ല. അവള്‍ വിട്ടുപോയി”.

ഞാന്‍ ഒന്നും പറഞ്ഞില്ല.

“ഹുസൂര്‍, ആട്ടക്കാരികള്‍ അങ്ങനെയാണ്. വിശ്വസിക്കാന്‍ പറ്റാത്ത വര്‍ഗ്ഗം. വാക്കിനു വിലയില്ലാത്തവര്‍. വരൂ, ഞാന്‍ താങ്കളെ മുറിയിലേയ്ക്ക് നടത്തിക്കാം”.

എന്തു പറയാനാണ്. പ്രണയം വേദനയാണ്. വേദനയില്‍ അവള്‍ക്കു പാടാനാവില്ല. ഞാനവളെ പ്രണയിക്കുന്നതുപോലെ - അതിലും ആഴത്തില്‍ - ഗൌഹര്‍ എന്നെ സ്നേഹിക്കുന്നു. അവള്‍ വരില്ല. പാവം ലഖന്‍ സിങ്ങ്. അയാള്‍ക്കെന്തറിയാം. ഞാന്‍ നീലിച്ച വിരലുകള്‍ കൊണ്ട് മോതിരം തിരുമ്മി. എനിക്കവളെ കാണണം. ഞാന്‍ കസേരയില്‍ ഇടതുകൈകുത്തി എഴുന്നേറ്റു. അവള്‍ വേദനിക്കുന്നുണ്ടാവും. “ലഖന്‍, നിങ്ങള്‍ എന്റെ കൂടെ വരുന്നോ? നമുക്ക് അവളെ കണ്ടുപിടിക്കാം”.

മെലിഞ്ഞതെങ്കിലും ശക്തമായ കൈകള്‍ കൊണ്ട് തോളില്‍പ്പിടിച്ച് ലഖന്‍സിങ്ങ് എന്നെ കസാരയില്‍ ഇരുത്തി. കുപ്പി തുറന്ന് ബ്രാന്‍ഡി ഒഴിച്ചുതന്നു. ഹുസൂര്‍, കുടിക്കൂ. അവള്‍ പോട്ടെ. ഷബാബ് ഓര്‍ ഷരാബ് തോ ഏക് ഹീ ജൈസേ ഹേ (കാമുകിയും മദ്യവും ഒരേപോലെയാണ്). പോയവര്‍ പോകട്ടെ, കുപ്പി ഒഴിഞ്ഞിട്ടില്ല. നിങ്ങള്‍ കുടിക്കൂ.

ഞാന്‍ കസാരയുടെ പിന്നിലേയ്ക്കു ചാഞ്ഞു.

-----

കല്‍ക്കത്തയുടെ ‘ഡാന്‍സിങ്ങ് ഗേള്‍’ എന്ന് അറിയപ്പെട്ട ഗൌഹര്‍ ജാന്റെ സ്വനലേഖി ഇന്ത്യയിലെ ആദ്യ ഗ്രാമഫോണ്‍ റെക്കോഡിങ്ങുകളില്‍ ഒന്നാണ്. ഈ കഥ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നില്ല.

*ആ പാട്ട് റെക്കോഡിങ്ങ് ഇവിടെ കേള്‍ക്കാം.

10/06/2008

കറുത്ത പെണ്ണുങ്ങളോ?

ഞാന്‍ കറുത്ത പെണ്ണുങ്ങളെ കണ്ടിട്ടില്ല.

Google