സിമിയുടെ ബ്ലോഗ്

9/21/2011

വള്ളംകളി


രാഷ്ട്രപതി ഹോട്ടലിന്റെ മട്ടുപ്പാവിൽ നിന്നും അഷ്ടമുടിക്കായലിലേയ്ക്കു നോക്കി.  ചാക്കുകയറ്റിയ ഒരു കെട്ടുവള്ളം ജാലകക്കാഴ്ച്ചയുടെ ഇടത്തേ അതിരിൽ നിന്നും നീങ്ങിവന്നു. പുതിയത് എന്നു തോന്നിച്ച ബനിയനും കൈലിയുമുടുത്ത ഒരു മെലിഞ്ഞ മനുഷ്യൻ നീണ്ട മുളവടി കുത്തി വള്ളമുന്തുന്നു. അയാൾ തലയുയർത്തി ജനാലയിലേയ്ക്കു നോക്കി. രാഷ്ട്രപതി തന്നെ നോക്കുന്നതുകണ്ട് ആഹ്ലാദത്തോടെ കൈ വീശി. രാഷ്ട്രപതി ചിരിച്ചുകൊണ്ട് തിരിച്ചു കൈവീശി. ആ വള്ളത്തിൽ ത്രിവർണ്ണ പതാകയുടെ നിറങ്ങൾ പൂശിയിരുന്നു. കായലിന്റെ അകലങ്ങളിൽ സുരക്ഷാ സേനയുടെ സ്പീഡ് ബോട്ടുകൾ മാഞ്ഞുപോകുന്ന വൃത്തങ്ങൾ വരച്ചു. രാഷ്ട്രപതി തന്റെ മുറിയിലേയ്ക്ക് തിരിഞ്ഞു. പരിചാരകൻ വാതിലിൽ മൃദുവായി മുട്ടി. മേം, അത്താഴത്തിനു എന്തൊക്കെയാണ് വേണ്ടത്?

ഇന്നു രാത്രി നിനക്കെന്താണ് കഴിക്കാൻ വേണ്ടത്? പേരറിവാളൻ ആ ചോദ്യത്തിനു മുന്നിൽ പകച്ചുനിന്നു.  നീണ്ട പതിനൊന്നു വർഷമായി ഈ ചോദ്യവും അതിനുള്ള ഉത്തരവും അയാൾ സങ്കൽപ്പിച്ചുകൊണ്ടിരുന്നതാണ്. പേരറിവാളൻ തൂക്കിക്കൊലയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയാണ്. നിയമത്തിന്റെ നീണ്ട കയർ വാസുകിയുടെ വാലുപോലെ അന്തമില്ലാതെ തോന്നിക്കുമെങ്കിലും ഒടുവിൽ കഴുത്തുതിരഞ്ഞ് എത്തും. പേരറിവാളൻ ചെറുപ്പമാണ്. തൂക്കിക്കൊലയ്ക്ക് വിധിക്കപ്പെട്ടിട്ടു വര്‍ഷങ്ങളായി. സ്വന്തം മരണത്തിനു വേണ്ടിയുള്ള ഈ നീണ്ട കാത്തിരിപ്പിനിടയിൽ മാരക രോഗങ്ങളൊന്നും വന്നില്ലെങ്കിൽ, അവിചാരിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ, താൻ കയറിൽത്തൂങ്ങും എന്നത് അയാള്‍ക്ക്‌ പണ്ടേ അറിയാം. പിന്നെ ചെയ്യാനുള്ളത് സ്വന്തം മരണത്തെ സങ്കൽപ്പിക്കുകയാണ്. താൻ മരിക്കുന്ന ദിവസം എങ്ങനെയായിരിക്കണം? അതാണ് അയാൾ ഇത്രനാൾ സങ്കൽപ്പിച്ചുകൊണ്ടിരുന്നത്.

തന്റെ മരണം ഒരു സ്വകാര്യ അനുഭവം ആകണം എന്ന ആഗ്രഹം പേരറിവാളന്റെ കഴിവിനപ്പുറമായിരുന്നു. അടച്ചിട്ട മുറിയിൽ ആരും കാണാനില്ലാതെ ഒരു സ്വച്ഛമരണം, ആരും ശ്രദ്ധിക്കപ്പെടാതെ ഒരു കുഴിയിലേയ്ക്കു മറിഞ്ഞ് മരിച്ചുവീണ് അവിടെത്തന്നെ മണ്ണായിത്തീരുന്നത്, ഒന്നോ രണ്ടോ അടുത്തവർ മാത്രം അരികെനിൽക്കെ ആശുപത്രിക്കിടക്കയിൽ അന്ത്യശ്വാസം വലിക്കുക, തുടങ്ങിയ സ്വകാര്യ മരണങ്ങളെ അയാള്‍ സ്വപ്നം കണ്ടു. പക്ഷേ പ്രദര്‍ശനപരത നിറഞ്ഞ ഒരു മരണമാണ് പേരറിവാളനു വിധിച്ചിട്ടുള്ളത്. മറ്റൊരു പ്രശ്നം വൃത്തിയുടേതാണ്. ദിവസവും പലതവണ കൈ കഴുകുന്ന പ്രകൃതമായിരുന്നു പേരറിവാളന്റേത്. ജയിലിൽ വരുന്നതിനു മുൻപ് കുളിക്കാൻ അയാൾ ധാരാളം സമയം ചിലവഴിച്ചിരുന്നു. ജയിലിൽ കിട്ടുന്ന അലവൻസിൽ ഒരു പങ്ക് ചിലവഴിച്ചിരുന്നത്  സോപ്പ് വാങ്ങുന്നതിനാണ്. മരണം വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം എന്ന് അയാൾ ആഗ്രഹിച്ചു. തൂക്കിക്കൊല, അല്ലെങ്കിൽ ഒരു കയറിലോ ഷാളിലോ തൂങ്ങിയുള്ള മരണം, വൃത്തികെട്ട മരണമാണ്. അതായത് - തൂങ്ങുന്ന മാത്രയിൽ ഒരാൾ മരിക്കുന്നില്ല. ശരീരത്തിൽ പിടിവിടാതെ കടിച്ചു തൂങ്ങിക്കിടക്കുന്ന ജീവൻ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം കൂടുതൽ ജീവിക്കാൻ ശ്രമിക്കും. മരണത്തെ തോൽപ്പിക്കാനുള്ള ജീവന്റെ കുതിപ്പ് ശരീരത്തിനുള്ളിൽ വിങ്ങിപ്പൊട്ടും. മരണവും ജീവിതവും ശരീരത്തിനുള്ളിൽക്കിടന്ന് കെട്ടിമറിയും. കൈവിരലുകൾ ഭ്രാന്തമായി ശരീരം മാന്തിപ്പൊളിക്കും. മൂത്രവും മലവും ശുക്ലവും പുറത്തുചാടും. ഈ നാറ്റത്തിലേയ്ക്കാണ്, വൃത്തികെട്ട ഈ ദൃശ്യത്തിലേയ്ക്കാണ്,  തൂക്കുകയറിൽ നിന്നും ശവത്തെ ഇറക്കാൻ വരുന്നവർ നടന്നടുക്കുന്നത്. ഇങ്ങനെ അറയ്ക്കുന്ന മരണം പേരറിവാളനു താല്പര്യമില്ലായിരുന്നു. വയറൊഴിഞ്ഞുകിടന്നാൽ അത്രയും കുറവ് മലവും മൂത്രവുമേ പുറത്തുചാടൂ, ഒരുപക്ഷേ ശരീരം വൃത്തിയായിത്തന്നെ ഇരുന്നെന്നും വരാം, മാന്യമായി മരിക്കാൻ കഴിഞ്ഞേക്കും - "ഇന്ന് ഒന്നും കഴിക്കാൻ വേണ്ട", അയാൾ പറഞ്ഞു.

അവസാനത്തെ അത്താഴമാണ്, വേണ്ടെന്നു പറയരുത് എന്ന് പറയാൻ തുടങ്ങിയെങ്കിലും പാറാവുകാരൻ ഒന്നും പറഞ്ഞില്ല. സെല്ലിലെ കമ്പിയഴികളിൽ പിടിച്ചുനിന്ന പേരറിവാളന്റെ കൈവിരലുകൾക്കു മുകളിൽ തന്റെ കൈപ്പത്തികള്‍ വെച്ച് അല്പനേരം നിന്നതിനു ശേഷം അയാൾ തിരിച്ചുപോയി.

ഭക്ഷണത്തിനുള്ള  ഓർഡർ എടുത്ത് പരിചാരകൻ വാതിലടച്ചു. മൃദുവായ ചവിട്ടുവിരിയിൽ നടന്നുകൊണ്ട് രാഷ്ട്രപതി പ്രസിഡൻഷ്യൽ സ്വീട്ടിന്റെ അലങ്കാരങ്ങൾ ശ്രദ്ധിച്ചു. വീട്ടിത്തടിയിൽ നിർമ്മിച്ച മേശയിൽ ചെറിയതെങ്കിലും സുന്ദരമായ ഫ്ലവർ വേസിൽ വെളുപ്പും മഞ്ഞയും  ഓർക്കിഡ് പുഷ്പങ്ങൾ ക്രമമായി അടുക്കിവെച്ചിരിക്കുന്നു. വലിയ കട്ടിലിനു പിന്നിൽ മോഹിനിയാട്ടത്തിന്റെ ലാസ്യചിത്രങ്ങൾ. അതിനു എതിർവശത്തായി ചുവരിനെ അലങ്കരിക്കുന്ന ആറന്മുളക്കണ്ണാടിയിൽ നെറ്റിയിൽ ഒരു വലിയ പൊട്ടു കുത്തിയ തന്റെ മുഖം പ്രതിഫലിക്കുന്നത് രാഷ്ട്രപതി കണ്ടു. പ്രായം തന്റെ മുഖത്തെയും മുടിയിഴകളെയും ആക്രമിക്കുന്ന ചിരപരിചിതദൃശ്യം അവർ താല്പര്യമില്ലാതെ വീക്ഷിച്ചു. മേശപ്പുറത്ത് ഒരു നോട്ട്ബുക്കും മഷിപ്പേനയും ഒതുക്കിവെച്ചിരിക്കുന്നു. അവർ ആ നോട്ട്ബുക്ക് കൈയിലെടുത്തു.

പേരറിവാളൻ വീണ്ടും തന്റെ മരണം സ്വപ്നം കണ്ടു. ആരാച്ചാർ ലിവർ വലിക്കുന്നതും തൂക്കുകയർ പൊട്ടി താൻ നിലത്തുവീഴുന്നതും ഉരുണ്ടുപിരണ്ട് നിലത്തുനിന്നും കുതറിയെഴുന്നേറ്റു മുഖംമൂടി  അഴിച്ചുകളഞ്ഞ് കൈകൾ വിരിച്ചുപിടിച്ച് ജയിലിന്റെ വാതിലിനടുത്തേയ്ക്ക് ഓടുന്നതും പ്രധാനവാതിൽ മലക്കെ തുറന്നുകിടക്കുന്നതും ഗേറ്റു കടക്കുമ്പോൾ താൻ സന്തോഷം കൊണ്ട് ഉയർന്നുചാടുന്നതും ചാട്ടത്തിൽ താൻ പൂർണ്ണമായി തങ്ങിനിൽക്കുന്ന മാത്രയിൽ പാറാവുകാരൻ ഒരു പറവയെ വെടിവെയ്ക്കുന്നതുപോലെ തന്നെ പിന്നിൽ നിന്നും വെടിവെച്ചിടുന്നതും അയാൾ സ്വപ്നം കണ്ടു. സ്വപ്നം കണ്ടുകൊണ്ട് അയാൾ സെല്ലിലെ സീറോവാട്ട് ബൾബിലേയ്ക്കും കുമ്മായം പൂശാത്ത ചുമരിലേയ്ക്കും നിലത്ത് ഒരരികിൽ ഒതുക്കിവെച്ചിരിക്കുന്ന മൂത്രത്തിനുള്ള പാനിലേയ്ക്കും വളഞ്ഞു നില്‍ക്കുന്ന  ഇരുമ്പഴികളിലേയ്ക്കും നോക്കി.

മോൾസ്കീൻ കമ്പനിയുടെ നോട്ട്ബുക്കിന്റെ മൃദുത്വമുള്ള താളുകൾ. പണ്ട് ഹെമിങ്ങ്‌വേ ഇതേ കമ്പനിയുടെ നോട്ടുപുസ്തകങ്ങളിലാണ് എഴുതിയത്. രാഷ്ട്രപതി പേന കയ്യിലെടുത്തു, കസാരയിലിരുന്നുകൊണ്ട് വലിയ കൈപ്പടയില്‍ ഒപ്പിട്ടു. ഭംഗിയുള്ള ഒപ്പ്. അതിനു കീഴെ സ്വന്തം പേരെഴുതി. ഒരു ദിവസം പല കടലാസുകളിൽ ഒപ്പിടുന്നു. വായിച്ചും വായിക്കാതെയും ഒപ്പിടുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ജോലി പ്രധാനമായും ഒപ്പിടലാണെന്നു തോന്നിപ്പോകും. ഭരണം നടത്താൻ പ്രധാനമന്ത്രിയും കെട്ടുകാഴ്ച്ചയ്ക്ക് രാഷ്ട്രപതിയും. എന്നാൽ എല്ലാ ഒപ്പിടലും യാന്ത്രികമല്ല. മനസ്സറിഞ്ഞ്, മനസാക്ഷിക്കനുസരിച്ച്, ഒപ്പിടുന്നവയുണ്ട്, ഒപ്പിടാതെ തിരിച്ചയയ്ക്കുന്നവയുണ്ട്, വർഷങ്ങളോളം ഒപ്പിടാതെ ഫയലുകളിൽ പൂഴ്ത്തിവെയ്ക്കുന്നവയുണ്ട്. എന്നാണ് മനസാക്ഷിയുടെ വിളികേൾക്കാതെ ഒപ്പിട്ടത്? അവർ ഓർക്കാൻ ശ്രമിച്ചു. ഒരുപാട് സംഭവങ്ങൾ ഓർമ്മയിലേയ്ക്കു വന്നു, ഒന്നും ശ്രദ്ധേയമായി തോന്നിയില്ല. പരിചാരകൻ വീണ്ടും വാതിലിൽ മുട്ടി.

പേരറിവാളൻ കൈനഖങ്ങൾ കടിച്ച് അവയുടെ മൂർച്ച കളയാൻ ശ്രമിച്ചു.  വധശിക്ഷ വിധിച്ചതിനു പിന്നാലെ അവർ നഖംവെട്ടി എടുത്തുകൊണ്ടുപോയി. തൂങ്ങിക്കിടക്കുമ്പോൾശരീരം മാന്തിപ്പൊളിക്കാൻ നഖങ്ങളുണ്ടാകരുത് എന്ന് അയാൾക്കു നിർബന്ധമായിരുന്നു.  മോനേ, നിന്റെ പേരെന്താ? പേർ, പേര്, പേരറിയാത്? പേരറിയാളൻ, പേരറിവാളൻ. വാക്കുകളിൽ സംഗീതമൊളിപ്പിച്ച ഭാഷയിലെ സ്വയമറിയാത്ത പേര്. ഉറങ്ങണം. നീ കുറ്റം ചെയ്തോ? അറിയില്ല. നിന്നെ കൊല്ലുന്നത് എന്തിനാണ്? അറിയില്ല. നീ ആരാണ്? അറിയില്ല. നിനക്കെന്തെങ്കിലും പറയാനുണ്ടോ? അറിയില്ല. നിനക്കെന്നെ ഇഷ്ടമാണോ? അറിയില്ല. നിനക്കീ പൂവ് മണക്കണോ? അറിയില്ല. എന്താ നിന്റെ പേര്? പേര്, പേര്, പേരറിയില്ല. പേരറിയാളൻ, പേരറിവാ.. ഉറക്കം ഒരു കയമായിരുന്നു, അയാൾ അതിലേയ്ക്ക് ഉരുണ്ടുവീണു.

യാത്രകൾ തളർത്തിയ രാഷ്ട്രപതിയുടെ ശരീരം ഏറെനാളുകൾക്കു ശേഷം ഉറക്കഗുളികയുടെ സഹായമില്ലാതെ സുഖകരമായ ഉറക്കത്തിലേയ്ക്കു താഴ്ന്നു. നാളെ വള്ളംകളിയാണ്. സന്തോഷം കൊണ്ട് നെഹ്രുവിനെ വള്ളത്തിലേയ്ക്കു ചാടിച്ച കായികവിനോദം. രാഷ്ട്രപതി ആദ്യമായി വള്ളംകളി നേരിൽക്കാണുന്നു.

കമ്പിയഴികളിൽ മുട്ടിക്കൊണ്ട് വാർഡൻ അയാളെ നേരത്തേ എഴുന്നേൽപ്പിച്ചു. തൂക്കിക്കൊല പതിനൊന്നു മണിക്കാണ്. വാര്‍ഡന്‍ അയാളെ ജയിലിലെ പൂന്തോട്ടത്തിൽ നടത്തിച്ചു. പൂക്കളുടെ സുഗന്ധം അയാളറിഞ്ഞില്ല. വാർഡന്റെ സഹതാപം അയാൾ കേട്ടില്ല. പേരറിവാളൻ പാലൊഴിക്കാത്ത ഒരു ചായ കുടിച്ചു. കക്കൂസിൽ അയാൾ പതിവിലും കൂടുതൽ സമയം ഇരുന്നു. തലയുയർത്തി നോക്കിയപ്പോൾ കക്കൂസിന്റെ മുകളിലെ കണ്ണാടിപ്പാളിയിലൂടെ അയാളെ നോക്കുന്ന വാർഡന്റെ കണ്ണുകൾ. പ്രതിയുടെ ജീവൻ പതിനൊന്നു മണിവരെ നിലനിർത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അതിനു പത്തുമിനിട്ടു മുൻപ് മരിക്കാൻ പോലും അനുവദിച്ചുകൂടാ. കൊല്ലാനുള്ള അവകാശം സർക്കാരിന്റേതാണ്, അത് മറ്റാരും കവർന്നെടുക്കാൻ സമ്മതിക്കാതെ നിതാന്തജാഗരൂഗമായ സർക്കാരിന്റെ കണ്ണുകൾ പേരറിവാളന്റെ ശൗചം നോക്കിനിന്നു.

രാഷ്ട്രപതി ഉൽസവത്തിനു ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിച്ചു. കടുംപച്ച നിറത്തിലുള്ള സാരി അവരുടെ പ്രായത്തിനും പ്രകൃതത്തിനും യോജിച്ചു. കായൽപ്പരപ്പു കാണാവുന്ന കണ്ണാടിച്ചുമരുകളുള്ള റസ്റ്റാറന്റിലിരുന്ന് അവർ ഭക്ഷണം കഴിച്ചു.

അവർ വീണ്ടും അയാളെ  മുറിയിലിട്ടു പൂട്ടി. പത്തരയ്ക്കു വിളിക്കാൻ വരും. പതിനൊന്നു മണിക്കു മുൻപ് നീ മരിച്ചുകൂടാ. പതിനൊന്നു മണികഴിഞ്ഞ് നീ ജീവിച്ചുകൂടാ എന്നിങ്ങനെ ഒരു കുഞ്ഞിനെപ്പോലെ സർക്കാർ വാശിപിടിക്കുന്നു. പേരറിവാളനു ചിരി വന്നു. പ്രാതൽ കൊണ്ടുവെച്ചത് അയാൾ കഴിച്ചില്ല. തന്റെ മെത്തയിൽ കയറിക്കിടന്ന് അയാൾ തലവഴിയേ പുതച്ചു. പേരറിവാളൻ ഓർക്കാൻ ശ്രമിച്ചു.

ടി.വി. കാമറകൾക്കു മുൻപിൽ കൈ കൂപ്പിക്കൊണ്ട് രാഷ്ട്രപതി തന്റെ ഇരിപ്പിടത്തിലേയ്ക്കു നടന്നു. സെപ്റ്റംബർ മാസത്തിന്റെ ചൂടകറ്റാൻ രാഷ്ട്രപതിയുടെ ഇരിപ്പിടത്തിനു ഇരുവശവും രണ്ട് കൂളറുകൾ പ്രവർത്തിച്ചു. രാഷ്ട്രീയരംഗത്തെ പ്രമുഖരും ജനങ്ങളും വള്ളംകളി കാണാൻ തിങ്ങിക്കൂടി. കാമറകൾ രാഷ്ട്രപതിയുടെ ഓരോ ചലനവും ഒപ്പിയെടുത്തു.  വേദിക്ക് അല്പം അകലെനിന്ന് പഞ്ചാരിമേളക്കാർ അരങ്ങുകൊഴുപ്പിച്ചു.   മുത്തുക്കുടകൾ ചൂടിക്കൊണ്ട് വള്ളങ്ങൾ കായലിനു കുറുകെ തെന്നിനീങ്ങി. വള്ളങ്ങൾ ഓരോന്നായി രാഷ്ട്രപതിയുടെ മുന്നിലൂടെ അഭിവാദ്യമർപ്പിച്ചുകൊണ്ട് കടന്നുപോയി. പായിപ്പാട് ചുണ്ടൻ. ചമ്പക്കുളം ചുണ്ടൻ. ജീസസ് ചുണ്ടൻ,  കാരിച്ചാൽ - വള്ളക്കാർ താളത്തിൽ തുഴകൾ തല്ലി. രാഷ്ട്രപതി മന്ദഹസിച്ചുകൊണ്ട് അവർക്കുനേരെ കൈ വീശി.

പേരറിവാളൻ തന്റെ മരണം വീണ്ടും കാണാൻ തുടങ്ങി. മൂന്നുവശവും ഉയർന്ന ചുമരുകൾ നിറഞ്ഞ ജയിലിന്റെ ഭാഗം. അവിടെ അല്പം ഉയർത്തിനിർത്തിയ കൊലമരം. കൊലമരത്തിലേയ്ക്കു പടവുകൾ. ആരാച്ചാർ ലിവർ വലിക്കുമ്പോൾ പിളർന്നു താഴെയ്ക്കു വീഴുന്ന തട്ട്. അവയ്ക്ക് അല്പം അകലെയായി കസേരകൾ. അതിൽ മരിച്ചവരുടെ ബന്ധുക്കൾ. അവർ ഒന്നും മിണ്ടുന്നില്ല. പേരറിവാളന്റെ അമ്മ. അമ്മ ഒന്നും മിണ്ടുന്നില്ല. അവരെല്ലാം മിണ്ടാതെ കരയുന്നു. അവർക്കു നടുവിൽ രാഷ്ട്രപതി. രാഷ്ട്രപതി ചിരിക്കുന്നില്ല, കരയുന്നുമില്ല, നിർവ്വികാരമായി മുന്നോട്ടുനോക്കിക്കൊണ്ട് ഇരിക്കുന്നു. രാഷ്ട്രപതിയുടെ കൈയിൽ ഒരു ത്രാസ്. ജനിയും മരണവും അതിന്റെ രണ്ടുതട്ടുകളിൽ തൂങ്ങിനിൽക്കുന്നു. രാഷ്ട്രപതി ഒരു ജാറിൽ നിന്നും പളുങ്കുഗോലികളെടുക്കുന്നു. ഒന്ന് വലത്തേ തട്ടിലേയ്ക്ക് - പേരറിവാളനു മാപ്പുകിട്ടി, അയാൾ സ്വതന്ത്രനാണ്! അടുത്തത് ഇടത്തേത്തട്ടിലേയ്ക്ക്, അതു താഴുന്നു. പേരറിവാളൻ മരിക്കട്ടെ. വീണ്ടും ഗോട്ടികൾ, ജനിയും മൃതിയും മാറിമറയുന്നു. അവസാനത്തെ ഗോട്ടി എവിടെയാണ്? ഇടതോ വലതോ?   രാഷ്ട്രപതിയ്ക്കു ചുറ്റും ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ. അവർ അസ്വസ്ഥരായി ശബ്ദമുണ്ടാക്കുന്നു.  ഒരു ഫുഡ്ബോൾ കളിക്കാരൻ പെനാൾട്ടി കിക്ക് എടുക്കാൻ നടക്കുന്നതുപോലെ കാലടികൾ അളന്നുമുറിച്ച് പേരറിവാളൻ മുന്നോട്ടു നടക്കുന്നു. ഓരോ ചുവടുവെയ്പ്പിലും ജനക്കൂട്ടം ഉച്ചത്തിൽ 'ഹൊയ്' വിളിക്കുന്നു. ആരാച്ചാർ തടഞ്ഞുനിർത്തുന്നു. അവസാനത്തെ ആഗ്രഹമെന്താണ്? ചോക്കളേറ്റ് ഐസ്ക്രീം? ഇഷ്ടപ്പെട്ട പെണ്ണിന്റെ നനവാർന്ന ചുംബനം? അവളുടെ കൂമ്പുന്ന കൺകോണുകളുടെ കാമം കലർന്ന നോട്ടം? തമിഴ് സിനിമ? പുതിയ വസ്ത്രം? ഒന്നും വേണ്ടെന്ന് പേരറിവാളൻ തലയാട്ടുന്നു. പേരറിവാളൻ കൊലമരത്തിനു മുന്നിൽ നിൽക്കുന്നു.  മുൻനിരയിൽ ഒരു സുന്ദരിയായ പെൺകുട്ടി. പേരറിവാളൻ അവളെനോക്കി ചിരിക്കുന്നു. അവൾ മുഖം ചുളിക്കുന്നു, ഒരു ഉരുളൻ കല്ലെടുത്ത് അയാൾക്കുനേർക്കെറിയുന്നു. ആൾക്കൂട്ടം കല്ലോങ്ങുന്നു, കറുത്ത മുഖം മൂടിയിട്ടു മൂടി ആരാച്ചാർ അയാളെ സംരക്ഷിക്കുന്നു, കൊലമരത്തിലേയ്ക്കു നടത്തുന്നു.

പാറാവുകാരൻ പകൽസ്വപ്നത്തിൽ നിന്നും തട്ടിവിളിച്ചു. സമയമായി. പേരറിവാളൻ മിണ്ടാതെ പിറകേ നടന്നു. തൂക്കുമരം ഒരുക്കിയ അതിരിൽ ജയിലിന്റെ ചുമരുകൾ സ്വപ്നം പോലെ മൂന്നുവശത്തും പൊക്കത്തിൽ വളർന്നു നിൽക്കുന്നു. കാണികളായി ജയിൽ സൂപ്രണ്ടും മറ്റ് രണ്ടുപേരും മാത്രം. അമ്മയോട് എന്തെങ്കിലും പറയണോ? 'ഇല്ല'. പേരറിവാളന്റെ കൈകൾ പിന്നിൽ പിണച്ചുകെട്ടുന്നു. അയാളെ പടികൾക്കു മുകളിലെ പ്ലാറ്റ്ഫോമിലേയ്ക്കു നടത്തുന്നു. ആരാച്ചാർ ഒരു കറുത്ത ചാക്കുകൊണ്ട് പേരറിവാളന്റെ മുഖം മൂടുന്നു.

മൽസരത്തിനായി വള്ളങ്ങൾ നിരന്നു. ജനക്കൂട്ടം ആരവം മുഴക്കി. ചെണ്ടമേളം ഉച്ചസ്ഥായിലെത്തുന്നു. ആകാംഷനിറഞ്ഞ അന്തരീക്ഷത്തിൽ വെടിപൊട്ടി, തോക്കിൽ നിന്നും ചിതറിയ  വെടിയുണ്ടപോലെ വള്ളങ്ങൾ മുന്നോട്ടു കുതിക്കുന്നു. കുചേലവൃത്തം പാടിക്കൊണ്ട് കൊഴുപ്പുകൂട്ടുന്ന അമരക്കാർ. വാശിയോടെ തുഴയെറിയുന്ന തുഴക്കാർ. വെള്ളത്തിൽ തെന്നിനീങ്ങുന്ന വള്ളങ്ങൾ. കാരിച്ചാൽച്ചുണ്ടൻ മറ്റു വള്ളങ്ങളെ വകഞ്ഞുകൊണ്ട് മുന്നോട്ടു കുതിക്കുന്നു. ജവഹർ തായങ്കരി തൊട്ടുപിന്നാലെ. ഇനി നൂറുവാര മാത്രം, ജനക്കൂട്ടത്തിന്റെ ആരവം ഉയർന്നുയർന്നുപോകുന്നു, ആളുകൾ എഴുന്നേറ്റ് വിരൽത്തുമ്പത്തുനിൽക്കുന്നു, ഉദ്വേഗം അടക്കാനാകാതെ രാഷ്ട്രപതി കസേരക്കൈയിൽ മുറുകെപ്പിടിച്ചു. ഇനി ഏതാനും വാരകൾ മാത്രം, കാരിച്ചാലും ജവഹർ തായങ്കരിയും ഒപ്പത്തിനൊപ്പം, ഒരു തുഴയെറിഞ്ഞാൽ ജവഹർ തായങ്കരി മുന്നിലെത്തും, ഇനി പത്തു വാരകൾ മാത്രം, അഞ്ച്, നാല്, അവസാനത്തെ കുതിപ്പിൽ ജവഹർ തായങ്കരി മുന്നിലേയ്ക്ക്. ജവഹർ തായങ്കരി ഒന്നാം സ്ഥാനത്ത്. അപ്പൊഴേയ്ക്കും അറിയാതെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ രാഷ്ട്രപതി ഒരുതവണ കൈയടിച്ചുകൊണ്ട് പറഞ്ഞു, ഹൊ!.

ആ നിമിഷത്തിൽ കാൽക്കീഴിലെ ഭൂമി രണ്ടായി പിളർന്ന് പേരറിവാളൻ താഴേയ്ക്കു വീണു. കാലുകൾ നിലത്തു തട്ടും മുൻപേ കഴുത്തിൽ കുരുങ്ങിയ കയർ അയാളെ താങ്ങി. ഒരു പെൻഡുലം പോലെ പേരറിവാളൻ തൂങ്ങിനിന്നാടി.

4/13/2011

മണിപ്പൂർ - ഉണങ്ങാത്ത മുറിവുകൾ

2000 നവംബർ 4-നു ആണ് ഇറോം ചാനു ഷർമ്മിള എന്ന യുവതി മണിപ്പൂരിൽ നിന്നും സായുധസേനാ പ്രത്യേകാധികാര നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയത്. അത്മഹത്യാ ശ്രമത്തിനു തുടർച്ചയായി അറസ്റ്റ് ചെയ്ത് സർക്കാർ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂക്കിലൂടെ ദ്രാവകാഹാരം ഇറക്കി ജീവൻ നിലനിർത്തുന്നു. അറസ്റ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോളുടനെ വീണ്ടും ആത്മഹത്യാശ്രമത്തിനു അറസ്റ്റ് ചെയ്യും. ഓരോ വർഷവും ഈ അസംബന്ധമെന്നു തോന്നിക്കുന്ന അറസ്റ്റ് നാടകം തുടരുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ചരിത്രത്തിൽ ഇറോം ചാനു ഷർമ്മിളയുടെ പോരാട്ടത്തിനു സമാനതകളില്ല.

കേന്ദ്ര സർക്കാരിന്റെ അർദ്ധസൈനിക വിഭാഗങ്ങളിലൊന്നായ ആസാം റൈഫിൾസ്, 2000 മെയ് 1-നു മണിപ്പൂരിലെ മാലോം എന്ന പട്ടണത്തിൽ ബസ്സ് കാത്തുനിന്ന പത്തുപേരെ വെടിവെച്ചുകൊന്നു. ആസാം റൈഫിൾസ് പറയുന്നത് തീവ്രവാദികളുമായുള്ള വെടിവെയ്പ്പിനു ഇടയിൽപ്പെട്ടാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ്. എന്നാൽ ദൃക്സാക്ഷി വിവരണങ്ങൾ ഇതിനു എതിരാണ്. ഈ സംഭവത്തിനു നേർക്ക് സർക്കാരിന്റെ പ്രതികരണമില്ലായ്മയാണ് ഇറോം ഷർമ്മിളയെ നിരാഹാരത്തിന്റെ മാർഗ്ഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

1958-ൽ ആണ് സായുധ സേനാ പ്രത്യേകാധികാര നിയമം (armed forces special powers act - AFSPA) കേന്ദ്ര സർക്കാർ പാസാക്കിയത് . അരുണാചൽ, മണിപ്പൂർ, ആസാം, ത്രിപുര, മേഖാലയ, നാഗാലാൻഡ്, കശ്മീർ, തുടങ്ങിയ സ്ഥലങ്ങളിൽ സൈന്യം പ്രവർത്തിക്കുന്നത് ഈ നിയമത്തിന്റെ പരിരക്ഷയിലാണ്.

ഈ നിയമ പ്രകാരം ചില പ്രത്യേക കുറ്റങ്ങൾ ചെയ്ത ഒരാളെ, അല്ലെങ്കിൽ അങ്ങനെ കുറ്റം ചെയ്തു എന്ന് സംശയിക്കുന്ന ഒരാളെ, വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് നടത്തുന്നതിന് എവിടെയും കയറി സെർച്ച് ചെയ്യാം. ഈ നിയമത്തിന്റെ പരിരക്ഷയിൽ പ്രവർത്തിക്കുന്ന ഓഫീസർമാർക്കെതിരെ കേസെടുക്കാൻ പറ്റില്ല. മണിപ്പൂരിൽ AFSPA നിലവിൽ വന്നത് 1980-ൽ ആണ്.

2004-ൽ താങ്ങ്‌ജം മനോരമ എന്ന സ്ത്രീയെ ആസാം റൈഫിൾസ് ജവാന്മാർ അറസ്റ്റ് ചെയ്തു. കുറച്ചുനാളുകൾക്കു ശേഷം അവരുടെ മുറിവുകളേറ്റ ശവം കിട്ടി.

മണിപ്പൂർ സർക്കാർ ഈ സംഭവം അന്വേഷിക്കാൻ 2004-ൽ ഒരു ഏകാംഗ കമ്മീഷനെ വെച്ചു. (ജസ്റ്റിസ് ഉപേന്ദ്രസിങ്ങ് കമ്മിറ്റി). ഈ കമ്മീഷന്റെ റിപ്പോട്ട് 2010 ഒക്ടോബറിൽ പുറത്തുവന്നു. റിപ്പോർട്ട് ആസാം റൈഫിൾസിനെ കുറ്റക്കാരായി കണ്ടെത്തി. ഈ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തി നടപടികളെടുക്കാൻ മണിപ്പൂർ ഹൈക്കോടതി സർക്കാരിനെ ചുമതലപ്പെടുത്തി.

പോസ്റ്റ് മോർട്ടം റിപ്പോട്ട് പറയുന്നത് റേപ്പ് നടന്നിട്ടില്ല എന്നാണ്. ആസാം റൈഫിൾസിന്റെ അഭിപ്രായ പ്രകാരം മനോരമ 1997 മുതലേ തീവ്രവാദ സംഘടനയായ പി.എൽ.എ.യിലെ അംഗമാണ്. ഈ സംഭവത്തെത്തുടർന്ന് 6 സൈനികരെ ആർമി ചുമതലയിൽ നിന്നും നീക്കി. മനോരമയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ശുക്ലവുമായി ഒത്തുനോക്കാനായി സംഭവവുമായി ബന്ധം ആരോപിക്കുന്ന മുപ്പത്തിരണ്ട് സൈനികരുടെ ഡി.എൻ.എ. സാമ്പിളുകൾ നൽകാൻ ആർമി തയ്യാറായിരുന്നു, എന്നാൽ കോടതി ഇത് തങ്ങളുടെ നിയമപരിധിയിൽ വരുന്ന കാര്യമല്ല എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു.

ആസാം റൈഫിൾസ് പറയുന്നത് അവർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച മനോരമ രക്ഷപെടാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടതാണെന്നാണ്. ഈ സംഭവത്തിനു പിന്നാലെയുള്ള പ്രക്ഷോഭത്തെത്തുടർന്ന് മന്മോഹൻ സിങ്ങും അന്നത്തെ ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടിലും മണിപ്പൂർ സന്ദർശിച്ചു. കേന്ദ്രസർക്കാർ AFSPA പുനപരിശോധിക്കുന്നതിനു വേണ്ടി ജസ്റ്റിസ് ജീവൻ റെഡ്ഡി കമ്മീഷനെ നിയമിച്ചു. 2005-ൽ നൽകിയ റിപ്പോർട്ടിൽ AFSPA എടുത്തുകളയണം എന്ന് ജസ്റ്റിസ് ജീവൻ റെഡ്ഡി നിർദ്ദേശിച്ചു. (ഈ റിപ്പോർട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല)

മനോരമയെ റേപ്പ് ചെയ്ത പട്ടാളക്കാരോട്, ഇതാ, ഞങ്ങളെയും റേപ്പ് ചെയ്യൂ എന്ന് ആക്രോശിച്ച് മണിപ്പൂരിലെ പന്ത്രണ്ട് സ്ത്രീകൾ തുണിയുരിഞ്ഞ് ആസാം റൈഫിൾസ് ആസ്ഥാനത്തിനു മുന്നിൽ പ്രകടനം നടത്തി.

മണിപ്പൂരിൽ ഇപ്പോഴും AFSPA നിലവിലുണ്ട്. ഈ നിയമം മണിപ്പൂർ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും മാറ്റുന്നതു വരെ നിരാഹാരം തുടരുമെന്നാണ് ഇറോം ഷർമ്മിളയുടെ തീരുമാനം.

1. മണിപ്പൂരിലെ തീവ്രവാദം - അല്പം ചരിത്രം
---------------------------------------------------------
ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളെ എന്നപോലെ മണിപ്പൂരിനെയും ബലം പ്രയോഗിച്ച് ലയിപ്പിക്കുകയായിരുന്നു. (ചർച്ചയ്ക്കായി വിളിച്ച മണിപ്പൂർ രാജാവിനെ രണ്ടു ദിവസം പൂട്ടിയിട്ട് ലയന ഉടമ്പടിയിൽ ഒപ്പുവെയ്പ്പിക്കുകയായിരുന്നു), എന്നാൽ പല നാട്ടുരാജ്യങ്ങളെയും ഇന്ത്യയിൽ ലയിപ്പിച്ചത് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ആദ്യ വർഷങ്ങളിൽ മണിപ്പൂരിൽ തീവ്രവാദ-വിഘടനവാദ പ്രവർത്തനങ്ങൾ നന്നേ വിരളമായിരുന്നു. 1950-കളിലാണ് മണിപ്പൂരിൽ തീവ്രവാദത്തിന്റെ ആരംഭം.

മണിപ്പൂരിൽ വിവിധ ഗോത്രങ്ങളിൽപ്പെട്ട ജനങ്ങളുണ്ട്, ഭൂമിശാസ്ത്ര പരമായി താഴ്വാരം, മലമ്പ്രദേശം എന്നിങ്ങനെ മണിപ്പൂരിനെ തിരിക്കാം. താഴ്വാരത്തു വസിക്കുന്ന മെയ്ത്തികൾ, മലകളിൽ വസിക്കുന്ന കുക്കികൾ, നാഗർ, തുടങ്ങിയ വിവിധ ഗോത്രങ്ങൾ എന്നിവ മണിപ്പൂരിലുണ്ട്. ഇന്ന് മിക്ക ഗോത്രങ്ങളിൽ നിന്നും ഗോത്ര പശ്ചാത്തലമുള്ള സായുധ ഗ്രൂപ്പുകൾ മണിപ്പൂരിൽ പ്രവർത്തിക്കുന്നു.

1.1 ജനങ്ങളുടെ അതൃപ്തി
---------------------------
ഇന്ത്യയിൽ ലയിപ്പിച്ചതിനു ശേഷം മണിപ്പൂർ ഒരു യൂണിയൻ ടെറിട്ടറിയായി (അന്നത്തെ ക്ലാസ് സി-സംസ്ഥാനം) തുടർന്നു. യൂണിയൻ ടെറിട്ടറികളുടെ ഭരണത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അംഗങ്ങൾക്ക് ഉപദേശക അധികാരമേ ഉണ്ടായിരുന്നുള്ളൂ - ദില്ലിയിൽ നിന്നുള്ള (പ്രതിനിധി വഴിയുള്ള) ഭരണം ജനങ്ങളുടെ അതൃപ്തിയ്ക്കു കാരണമായി. മണിപ്പൂരിൽ സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടന്നു. 1972-ൽ ആണ് മണിപ്പൂർ ഒരു സംസ്ഥാനമായത്.

മണിപ്പൂരിലെ മിക്ക ഗോത്രങ്ങൾക്കും പരസ്പരം സംവദിക്കാൻ പറ്റുന്ന ഭാഷയായ മെയ്റ്റെയ്ലോൺ (മണിപ്പൂരി) ഒരു ഔദ്യോഗിക ഭാഷയാക്കിക്കിട്ടാനും പ്രക്ഷോഭമുണ്ടായി. മണിപ്പൂരിയെക്കാൾ കുറച്ചുപേർ സംസാരിക്കുന്ന സിന്ധി ഔദ്യോഗിക ഭാഷയാക്കിയിട്ടും മണിപ്പൂരിയെ തഴഞ്ഞതും ജനരോഷത്തിനു കാരണമായി. ഒടുവിൽ 1992-ൽ ആണ് മെയ്റ്റെയ്ലോൺ ഔദ്യോഗിക ഭാഷയായത്.

മണിപ്പൂർ സംസ്ഥാനം രൂപവൽക്കരിച്ചതിനു ശേഷവും സർക്കാർ സംവിധാനങ്ങളിൽ അടിമുടിയുള്ള സ്വജനപക്ഷപാതവും അഴിമതിയും തുടർന്നു. ഇത് സർക്കാരിനെയും നിയമവ്യവസ്ഥയെയും ജനങ്ങൾ, പ്രത്യേകിച്ചും യുവാക്കൾ പുച്ഛത്തോടെ കാണാൻ കാരണമായി. ജനങ്ങൾ തീവ്രവാദികളോട് അനുഭാവം പ്രകടിപ്പിച്ചുതുടങ്ങി. 1978-ൽ രണ്ടുമാസത്തേയ്ക്ക് മണിപ്പൂർ പ്രസിഡന്റ് ഭരണത്തിൻ കീഴിലായി. എന്നാൽ ഭീകര പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ രണ്ടുമാസം വളരെ അപര്യാപ്തമായിരുന്നു., ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചുവന്നു. 1979-ൽ സി.പി.ഐ. നേതാവും സ്ഥാനാർത്ഥിയുമായ തോക്‌ചോം ബിരാ സിങ്ങിനെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ബാങ്ക് കൊള്ളകളും പോലീസ് സ്റ്റേഷൻ ആക്രമണങ്ങളും പോലീസിന്റെ ആയുധങ്ങൾ പിടിച്ചെടുക്കലും വ്യാപകമായി.

മണിപ്പൂരിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും വളരെ പരിതാപകരമായിരുന്നു. മണിപ്പൂരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാർഗ്ഗങ്ങൾ കുറവാണ്. മണിപ്പൂരിൽ ഫാക്ടറികളും വലിയതോതിൽ തൊഴിൽ നൽകുന്ന സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും വിരളമാണ്. ഇതുകൊണ്ടു തന്നെ, പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വളരെ പരിമിതമാണ്. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം വളരെ കൂടിയത് യുവാക്കളുടെ നിരാശാബോധത്തിനു കാരണമായി. മായങ്കികളെ (പുറം നാട്ടിൽ നിന്നുള്ളവരെ) മണിപ്പൂരിൽ നിന്നും പുറം തള്ളാനുള്ള (മറാത്താവാദ മോഡൽ) പ്രക്ഷോഭങ്ങൾ നടന്നു.

മണിപ്പൂരിന്റെ വരുമാനത്തിൽ സിംഹഭാഗവും വരുന്നത് കേന്ദ്ര അലൊക്കേഷനിൽ നിന്നാണ്. എന്നാൽ ഇത് അർഹതപ്പെട്ടവർക്ക് എത്തുന്നില്ല എന്ന് തീവ്രവാദികൾ പരാതിപ്പെടുന്നു.

1.2 സ്വത്വരാഷ്ട്രീയം / സ്വത്വ തീവ്രവാദം
--------------------------------------------------
മണിപ്പൂരിൽ സ്വത്വ രാഷ്ട്രീയത്തിന്റെ തുടക്കം ഒരുപക്ഷേ മിസോ യൂണിയൻ, മണിപ്പൂരിലെ മിസോകൾ താമസിക്കുന്ന പ്രദേശങ്ങൾ ആസാമിലെ ലുഷായി ജില്ലയുമായി (ഇന്ന് മിസോറം) ലയിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതോടെയാവാം.

1956 മുതൽ മണിപ്പൂരിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ നാഗ നാഷണൽ കൗൺസിലിന്റെ ഉദ്ദേശം മണിപ്പൂരിലെയും നാഗാലാൻഡിലെയും മറ്റ് സമീപ സംസ്ഥാനങ്ങളിലെയും നാഗർ താമസിക്കുന്ന പ്രദേശങ്ങൾ ഒന്നുചേർത്ത് ഒരു സ്വതന്ത്ര നാഗാ രാഷ്ട്രം നിർമ്മിക്കുക എന്നതാണ്. 1950-കളും 60-കളും മണിപ്പൂരിൽ മലമ്പ്രദേശങ്ങൾ രക്തരൂക്ഷിതമായിരുന്നു. നാഗാലാൻഡിലെ തീവ്രവാദികൾക്കെതിരെ കേന്ദ്രസർക്കാർ ആക്രമണം ശക്തമാക്കിയപ്പോൾ അവർ മണിപ്പൂരിൽ അഭയം തേടി.

തിരഞ്ഞെടുപ്പുകളോടെ തങ്ങളുടെ പരമ്പരാഗത ശക്തി നഷ്ടപ്പെട്ട കുക്കി ഗോത്രതലവന്മാരുടെ നിരാശയും തീവ്രവാദത്തിനു കാരണമായി. മിസോറത്തിൽ നിന്നും മണിപ്പൂർ വഴി ചൈനയിലേക്കു പോകുന്ന മിസോ തീവ്രവാദികളുമായും, നാഗാലാൻഡിൽ നിന്നും ബംഗ്ലാദേശിലേയ്ക്കു പോകുന്ന നാഗാ തീവ്രവാദികളുമായും ഉള്ള ബന്ധവും തീവ്രവാദ ചിന്തകൾക്കു കാരണമായി. എന്നാൽ പ്രധാനമായും നാഗാ തീവ്രവാദത്തിന്റെ ചുവടുപിടിച്ചായിരുന്നു മണിപ്പൂരിലെ മലമ്പ്രദേശത്തെ മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ശക്തമായത്. 1975-ൽ ഷില്ലോങ്ങ് ഉടമ്പടി ഒപ്പുവെച്ചതോടെ മണിപ്പൂരിലെ നാഗാ തീവ്രവാദവും കുറഞ്ഞു.

മലമ്പ്രദേശങ്ങളിലുള്ള കുക്കികളും നാഗരും കേന്ദ്രസർക്കാരിന്റെ പ്രതിനിധികളായി കണ്ടിരുന്നതിൽ താഴ്വാരത്തിലെ ജനതയായ മെയ്റ്റികളും ഉൾപ്പെട്ടു, ഇതിനു കാരണം മെയ്റ്റികൾ ഹിന്ദുക്കളായതായിരുന്നു. എന്നാൽ ഇന്ത്യയുമായി ഇത്തരം ബന്ധം ആരോപിക്കപ്പെടുന്നതുകൊണ്ട് മെയ്റ്റികൾക്ക് സാമ്പത്തിക ഗുണങ്ങളുണ്ടായതുമില്ല. കേന്ദ്രസർക്കാർ, മണിപ്പൂരിലെ തീവ്രവാദം കുറയ്ക്കാൻ വികസന പ്രവർത്തനങ്ങൾ നടത്തിയത് പ്രധാനമായും മലമ്പ്രദേശങ്ങളിലായിരുന്നു. തത്ഭലമായി മെയ്റ്റികൾ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞു. മെയ്റ്റികൾ നാഗരും മിസോകളുമായി ബന്ധം സ്ഥാപിച്ച് പാൻ-മംഗ്ലോയിഡ് വാദം ഉന്നയിച്ചു തുടങ്ങി.

1.3 മാവോയിസം
------------------
താഴ്വാരത്തിലാണ് ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) എന്ന തീവ്രവാദ സംഘടന കേന്ദ്രീകരിച്ചിരിക്കുന്നത് (ദില്ലി കൊള്ളക്കാരുടെ പ്രധാന ഏജന്റായി ഇവർ കാണുന്നത് സി.പി.ഐ.യെ ആണ് എന്നത് രസകരമാണ്). മാവോയുടെ "യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും ഉന്നതമായ സംഘട്ടനമാണ് യുദ്ധം" എന്ന വാദമാണ് ഇവരുടേത്.

ഇന്ന് മണിപ്പൂരിൽ 12-ഓളം തീവ്രവാദ സംഘടനകൾ ശക്തമായി പ്രവർത്തിക്കുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ 2005 മെയ് മാസത്തിലെ കണക്കനുസരിച്ച് മണിപ്പൂരിൽ വിവിധ തീവ്രവാദ സംഘടനകളിലായി 12,650 കേഡർമാരുണ്ട്. വിവിധ ഗോത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ രൂപീകരിച്ചതുപോലെ, തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് മണിപ്പൂരിലെ ഇസ്ലാമിക തീവ്രവാദവും. വിവിധ ഗോത്രങ്ങൾ / വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും, വെടിനിറുത്തലുകളും മണിപ്പൂരിൽ നടക്കാറുണ്ട്.

1.4 അന്താരാഷ്ട്ര ഇടപെടൽ
---------------------------------
മണിപ്പൂർ തീവ്രവാദികൾ (പ്രത്യേകിച്ചും പി.എൽ.എ) ടിബറ്റിൽ പോയി സായുധ ട്രെയിനിങ്ങ് നേടി. ഇവർ ഭൂട്ടാനിൽ താവളങ്ങൾ സ്ഥാപിച്ച് ഭൂട്ടാനെ പ്രവർത്തനകേന്ദ്രമാക്കി, എങ്കിലും 2003-ൽ ഭൂട്ടാൻ സർക്കാർ പി.എൽ.എ.യ്ക്കെതിരെ ശക്തമായ സൈനികനടപടിയെടുത്തു. മ്യാന്മാറിലും മണിപ്പൂർ തീവ്രവാദികൾ കാമ്പുകൾ സ്ഥാപിച്ചിരുന്നു, എന്നാൽ മ്യാന്മാർ സർക്കാർ പല ഘട്ടങ്ങളിലും ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചു. ബംഗ്ലാദേശിലും മണിപ്പൂർ തീവ്രവാദികളുടെ താവളങ്ങൾ ഉണ്ടെന്ന് ഇന്ത്യൻ സർക്കാർ പരാതിപ്പെടുന്നു. എന്നാൽ തങ്ങളുടെ മണ്ണിൽ മണിപ്പൂർ തീവ്രവാദികൾ ഇല്ല എന്നാണ് ബംഗ്ലാദേശിന്റെ വാദം. എന്നാൽ പലതവണ ഒളിഞ്ഞും തെളിഞ്ഞും ബംഗ്ലാദേശ് തീവ്രവാദികൾക്കു നേരെ നടപടികളെടുത്തിട്ടുണ്ട്. കംബോഡിയ, തായ്‌ലാൻഡ് എന്നിവ തീവ്രവാദികൾ കൂടുതൽ സുരക്ഷിതമായ താവളങ്ങളായി കരുതുന്നു.

1.5 സ്വാർത്ഥ-വാണിജ്യ താല്പര്യങ്ങൾ
---------------------------------------------
മണിപ്പൂരിലെ തീവ്രവാദത്തിനുള്ള കാരണങ്ങളിൽ മേൽപ്പറഞ്ഞതു കൂട്ടാതെ മയക്കുമരുന്ന്-ടെററിസവും ഉണ്ട് - മ്യാന്മാർ - ഇന്ത്യ ബോർഡറിൽ ഹെറോയിൻ കടത്തുന്നവർക്ക് തീവ്രവാദികൾ സംരക്ഷണം നൽകുന്നു. ഇങ്ങനെ പണം ഉണ്ടാക്കാനായി മാത്രം രൂപീകരിച്ച തീവ്രവാദ ഗ്രൂപ്പുകളും ഉണ്ട്.

1.6 ഇന്ന്
-------
മലകളിലുള്ള പല കുക്കി ഗോത്ര-തീവ്രവാദ ഗ്രൂപ്പുകളുമായി സർക്കാർ വെടിനിർത്തൽ നിലവിലുണ്ട്, എന്നാൽ പി.എൽ.എ. പോലുള്ള പ്രബല ഗ്രൂപ്പുകൾ മണിപ്പൂരിന്റെ സ്വാതന്ത്ര്യത്തിനായി പ്ലെബിസിറ്റ് നടത്തണമെന്നും, യു.എൻ. ഇടപെടണം എന്നും ആവശ്യപ്പെടുന്നു. ഇന്ന് മണിപ്പൂർ താഴ്വരയിലെ രാഷ്ട്രീയക്കാർ, ബിസിനസുകാർ, തുടങ്ങി പലരും തീവ്രവാദികൾക്ക് പണം നൽകുന്നതായും മറ്റ് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. മണിപ്പൂർ അസംബ്ലിയിലെ മൂന്ന് എം.എൽ.എ. മാരുടെ വസതികളിൽ നടത്തിയ റെയ്‌ഡിൽ 12 തീവ്രവാദികളെ പിടികൂടിയിരുന്നു. ഇന്നത്തെ മുഖ്യമന്ത്രിയായ ഒക്രം ഇബോബി സിങ്ങ്, മുൻപ് മുഖ്യമന്ത്രിയായിരുന്ന റിഷാങ്ങ് കൈഷിങ്ങ്, തുടങ്ങിയവർ തീവ്രവാദ സംഘടനകൾക്ക് ഡൊണേഷൻ നൽകി എന്ന ആരോപണമുണ്ട്. തീവ്രവാദികളും രാഷ്ട്രീയക്കാരും തമ്മിലുള്ള പരസ്പര സഹായ-സംരക്ഷണ ഇടപാടുകൾ മണിപ്പൂരിൽ പ്രബലമാണ്.

2. AFSPA പിൻവലിക്കാവുന്ന ഒന്നാണോ?
-------------------------------------------------------

AFSPA നിയമം നീക്കാൻ ആവശ്യപ്പെടുന്ന പ്രമുഖരിൽ (ജ്ഞാനപീഠം ജേതാവായ) മഹാശ്വേത ദേവി, നോബൽ സമ്മാന ജേതാവായ ഷെറീൻ എബാദി, തുടങ്ങിയവരുണ്ട്. മണിപ്പൂരിലെ ജനതയിൽ ബഹുഭൂരിപക്ഷവും AFPSA പിൻവലിക്കണം എന്ന ആവശ്യക്കാരാണ്.

ഓരോ വർഷവും AFSPA വീണ്ടും ഒരു വർഷം കൂടി നീട്ടുന്നതാണ് പതിവ്, 2010 ഡിസംബർ 10-നു ഈ നിയമം മണിപ്പൂർ സർക്കാർ ഒരു കൊല്ലത്തേയ്ക്കു കൂടി നീട്ടി.

മണിപ്പൂരിലെ സർക്കാരും വാണിജ്യവും തീവ്രവാദവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നും, മണിപ്പൂർ താഴ്വരയിൽ തീവ്രവാദം സർവ്വസാധാരണമാണ് എന്നും മുന്നേ പറഞ്ഞതാണ്. എന്നാൽ - തീവ്രവാദ ബാധിതമായ മറ്റ് പ്രദേശങ്ങളെപ്പോലെ, മണിപ്പൂരിലെ ജനങ്ങളും തീവ്രവാദികളെ തങ്ങളുടെ കഷ്ടപ്പാടുകൾക്ക് മുഖ്യകാരണമായി കാണുന്നില്ല, (അല്ലെങ്കിൽ അങ്ങനെ തുറന്നുപറയാൻ തയ്യാറാകുന്നില്ല). പകരം ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയുമാണ് ഇവർ തങ്ങളുടെ കഷ്ടതകൾക്ക് ഉത്തരവാദിയായി കാണുന്നത്.

കശ്മീരിൽ, ഷോപ്പിയൻ സംഭവത്തിനു ശേഷം (ഒരു പെൺകുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച് കണ്ടെത്തിയ സംഭവം) വൻതോതിൽ ആർമിയ്ക്കെതിരെ പ്രക്ഷോഭവും കല്ലേറും നടന്നിരുന്നു. എന്നാൽ അതിനു മാസങ്ങൾക്കു ശേഷം - തീവ്രവാദികൾ രണ്ട് സ്ത്രീകളെ വീട്ടിൽ കയറി വെടിവെച്ചു കൊന്നപ്പോൾ പൊതുസമൂഹത്തിന്റെ പ്രതികരണം വളരെ മൃദുവായിരുന്നു. മുൻപ് സൈന്യത്തിനു നേരെ പ്രതിഷേധിച്ചവരുടെ നാവിറങ്ങിപ്പോയോ, തീവ്രവാദികൾക്കെതിരെ പ്രതികരിക്കാത്തതെന്ത്? എന്നായിരുന്നു ഒമാർ അബ്ദുള്ള ചോദിച്ചത്. ഒരുപക്ഷേ ജനക്കൂട്ടത്തിനു നിർഭയമായി പ്രതികരിക്കാൻ പറ്റുന്നതും, എളുപ്പത്തിൽ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നതുമായ ശത്രു സൈന്യം ആയതുകൊണ്ടാവാം. സൈനികർ പലതും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരായതുകൊണ്ട് - അവരെ തങ്ങളുടെ ഭാഗമായി കാണാനാവാത്തതും കാരണമാകാം.

മണിപ്പൂരിൽ പ്രധാനമായും വിന്യസിച്ചിരിക്കുന്നത് ആസാം റൈഫിൾസ് എന്ന അർദ്ധസൈനിക വിഭാഗത്തെയാണ്. സാധാരണയായി, സൈന്യത്തെ പരിശീലിപ്പിക്കുന്നത് കൊല്ലാനും തകർക്കാനുമാണ്, അതുകൊണ്ട് സിവിലിയൻ ഓപ്പറേഷനുകളിൽ സൈന്യം പരാജയമാണ്. എന്നാൽ അർദ്ധസൈനിക വിഭാഗങ്ങളുടെ ജോലിയുടെയും പരിശീലനത്തിന്റെയും ഭാഗമാണ് സിവിലിയൻ പ്രവർത്തനങ്ങൾ. മണിപ്പൂരിൽ പല റോഡുകൾ നന്നാക്കുന്നതും നേത്ര പരിശോധനാ ക്ലിനിക്കുകൾ നടത്തുന്നതും രക്ഷാ പ്രവർത്തനം നടത്തുന്നതുമൊക്കെ ആസാം റൈഫിൾസ് ആണ്.

എന്നാൽ - AFSPA പോലൊരു പ്രത്യേക നിയമം ഇല്ലെങ്കിൽ ആസാം റൈഫിൾസിനു പ്രവർത്തിക്കാൻ കഴിയില്ല എന്ന് ആസാം റൈഫിൾസ് പരാതിപ്പെടുന്നു. ഇംഫാലിലെ മുൻസിപ്പൽ പ്രദേശങ്ങളിൽ നിന്നും AFSPA പിൻവലിച്ചിട്ടുണ്ട്, ഇവിടെ തീവ്രവാദ അക്രമങ്ങൾ വർദ്ധിച്ചത് ഈ നിയമത്തിന്റെ ആവശ്യകതയായി ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ആസാം റൈഫിൾസ് പല ക്രൂരതകളും നടത്തിയിട്ടുണ്ട്. രാത്രികളിൽ വീടുകളിൽ വന്ന് പുരുഷന്മാരെ പിടിച്ചുകൊണ്ടു പോകുക, തീവ്രവാദികളെ പുകച്ചു ചാടിക്കാനായി ഒരു ഗ്രാമത്തെ ആകെ ഉപരോധിച്ച് പട്ടിണിക്കിടുക, തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ ഗ്രാമത്തിലെ ജനതയെ ഒന്നാകെ അവരുടെ ഗ്രാമങ്ങളിൽ നിന്നും പിഴുതുമാറ്റി മാസങ്ങളോളം കാമ്പുകളിൽ പാർപ്പിക്കുക, ഭവനങ്ങൾക്ക് തീയിടുക തുടങ്ങിയ പ്രവർത്തനങ്ങളും, വിവിധ ബലാൽസംഗങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയവയും ഇവർക്കു മേൽ ആരോപിക്കുന്നുണ്ട്. പക്ഷേ AFSPA നിലവിലുള്ളതുകൊണ്ട് ഒട്ടുമിക്ക പരാതികളിലും കേസ് എടുക്കാൻ പറ്റില്ല.

AFSPA അനുവദിക്കുന്നതുപോലെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ആർമി തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ വാറന്റ് തേടി പോകേണ്ടിവരും. വാറന്റ് പ്രൊഡ്യൂസ് ചെയ്യണം എന്ന ബുദ്ധിമുട്ടുകൊണ്ട് സംശയത്തിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാൻ പറ്റില്ല. വീടുകളിൽ കയറി സർച്ച് നടത്തണമെങ്കിൽ വാറന്റ് വേണ്ടിവരും, പോലീസ് സ്റ്റേഷനിൽ നിന്നും വാറന്റ് ലഭ്യമാക്കാൻ പോവുകയാണെങ്കിൽ പോലീസ് തന്നെ തീവ്രവാദികൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കാം. ആർമിയുടെ പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയ്തു തുടങ്ങിയാൽ ആർമിയുടെ മനോവീര്യവും തകരും. ആർമി അവരുടെ ഓരോ ആക്ഷനും ഉത്തരവാദിയാകും, എന്നാൽ ആർമിയെയും പൊതു സമൂഹത്തെയും ആക്രമിക്കുന്ന തീവ്രവാദികൾക്ക് ഇത്തരം ഉത്തരവാദിത്വങ്ങളില്ല. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് - തീവ്രവാദം രൂക്ഷമായ സ്ഥലങ്ങളിൽ AFSPA ഇല്ലാതെ പ്രവർത്തിക്കാൻ ആസാം റൈഫിൾസ് വിമുഖത കാണിക്കുന്നത്.

പക്ഷേ ഇന്ന് മണിപ്പൂരിലെ ജനങ്ങളുടെ പ്രധാന ആവശ്യം AFSPA പിൻവലിക്കണം എന്നതാണ്. AFSPA പിൻവലിക്കുകയും ആസാം റൈഫിൾസിനെയോ അവർക്കു പകരം BSF പോലുള്ള മറ്റൊരു അർദ്ധ സൈനിക വിഭാഗത്തെയോ കൊണ്ടുവന്നാലും - നിയമപരമായ പരിരക്ഷയില്ലാത്തതുകൊണ്ട് ആർമിയുടെ തീവ്രവാദികൾക്കെതിരെയുള്ള നടപടികൾ വിരളമായിരിക്കും. ചുരുങ്ങിയ കാലത്തേയ്കെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കും.

AFSPA-യോടുള്ള എതിർപ്പു കൊണ്ടു തന്നെ മണിപ്പൂരിൽ നാൾക്കുനാൾ തീവ്രവാദ ഗ്രൂപ്പുകൾ മുളച്ചുവരുന്നു. ഇന്ത്യൻ ഭരണകൂടത്തോടുള്ള അസംതൃപ്തിയും ശത്രുതയും വർദ്ധിപ്പിക്കാനേ ഇന്നത്തെ സാഹചര്യത്തിനു കഴിയുന്നുള്ളൂ.

ചുരുക്കത്തിൽ - ഇതൊരു രാവണൻ കോട്ടയാണ്. ഇതിൽ നിന്നും പുറത്തുകടക്കണമെങ്കിൽ കേന്ദ്രസർക്കാർ വളരെ ശ്രദ്ധാപൂർവ്വം വളരെ പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മണിപ്പൂരിലേയ്ക്ക് റെയിൽ‌ ലൈൻ, പൊതുമേഖലാ തൊഴിലവസരങ്ങൾ, മണിപ്പൂരിനു പരമാവധി അധികാരങ്ങൾ കൈമാറൽ, തുടങ്ങി ദീർഘകാലാടിസ്ഥാനത്തിലുള്ളതും ശ്രമകരവുമായ പദ്ധതികൾ സ്ഥിരതയോടെ നടപ്പാക്കേണ്ടതുണ്ട്.

ഒരുപക്ഷേ തീവ്രവാദം ചുരുങ്ങിയ കാലത്തേയ്ക്കു കൂടട്ടെ എന്ന റിസ്ക് എടുത്ത് കേന്ദ്രസർക്കാരിനു AFSPA പിൻവലിക്കാം, പക്ഷേ സംസ്ഥാനത്ത് നിയമവാഴ്ച്ചയുടെ അവസാന കണികയും ഇല്ലാത്തവിധം അരാജകത്വം നടമാടും എന്ന് കേന്ദ്രം ഭയക്കുന്നുമുണ്ട്.

ഇന്ന് കേന്ദ്രം പണം അലൊക്കേറ്റ് ചെയ്യുന്നെങ്കിലും മണിപ്പൂരിനെ ഒരു പ്രാധാന്യമുള്ള വിഷയമായി കാണുന്നില്ല. കശ്മീരിൽ പാക്കിസ്ഥാന്റെ ഇടപെടലും താല്പര്യവും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു, അരുണാചലിൽ ചൈനയുടെ താല്പര്യവും അരുണാചൽ പ്രദേശന്നെ ഒരു പ്രാധാന്യമുള്ള വിഷയമാക്കുന്നു, എന്നാൽ മണിപ്പൂരിൽ അങ്ങനെ ദേശീയ-അന്തർദ്ദേശീയ ശ്രദ്ധ നൽകാൻ മാത്രമുള്ള വൈദേശിക ഇടപെടലുകളില്ല. മാദ്ധ്യമങ്ങളും മണിപ്പൂരിനെ ഏകദേശം അവഗണിക്കുന്നു. മണിപ്പൂരിലെ പ്രശ്നങ്ങളുടെ നേർക്ക് പൊതുജനങ്ങളുടെ അവബോധവും മാദ്ധ്യമ ശ്രദ്ധയും ഉയരുമ്പോൾ മാത്രമേ കേന്ദ്രസർക്കാരിനു മണിപ്പൂർ ഒരു പ്രധാന വിഷയമാകൂ. ഇന്ന് മണിപ്പൂരിലെ പ്രശ്നങ്ങൾ ഏകദേശം ഒരു afterthought ആണ്. അങ്ങനെ അതിയായ ശ്രദ്ധ കൊടുത്തെങ്കിൽ മാത്രമേ ഇന്നത്തെ അവസ്ഥയിൽ നിന്നും മണിപ്പൂരിലെ ജനങ്ങളുടെ മനോഭാവം മാറി ഇത് തീവ്രവാദത്തിനു വളക്കൂറില്ലാത്ത ഒരു മണ്ണായി മാറുകയുള്ളൂ - മണിപ്പൂർ പ്രശ്നത്തിനു ഒറ്റമൂലികളില്ല. ഇറോം ഷർമ്മിളയുടെ നിരാഹാരം അവസാനിപ്പിക്കുന്നതിനും ഒറ്റമൂലികളില്ല.

നമുക്കു ചെയ്യാവുന്നത് - കൂടുതൽ വായിക്കുക, ചർച്ചചെയ്യുക, എഴുതുക എന്നതാണ്.

11/18/2010

യശോദര, രാഹുലൻ എന്നിവരെക്കുറിച്ച്

1. പുറപ്പാട്
---------

ഉറക്കം തൂങ്ങിയ ആന ചങ്ങലവലിച്ചുകൊണ്ട് നടക്കുന്നതുപോലെയോ, തളകൾ കിലുക്കിക്കൊണ്ട് സ്വപ്നത്തിലൂടെ ഒരു യക്ഷി നടക്കുന്നതുപോലെയോ ആണ് ലുംബിനിയിലെ ഇനിയും ഉറക്കമുണരാത്ത, പൊടിമൂടിയ തെരുവുകളിലൂടെ ചങ്ങലകളും വലിച്ചുകൊണ്ട് ഒരു മനുഷ്യൻ നടന്നത്. ആൽമരത്തിനു കീഴിൽ ഉറങ്ങിക്കിടന്ന കുഷ്ടരോഗി കിലുക്കം കേട്ട് കണ്ണുതുറക്കുകയും, കറപ്പല്ലുകൾക്കിടയിലൂടെ ‘പ്രാന്തൻ‘ എന്ന വാക്കിനെ തുറന്നുവിട്ടുകൊണ്ട് വീണ്ടും കണ്ണടക്കുകയും ചെയ്തു. താടിയും മുടിയും വളർന്ന ഈ മനുഷ്യൻ നിലത്തുകൂടി ഇഴച്ചുകൊണ്ടുപോയ ചങ്ങലപ്പാടും പൊടിപടലങ്ങളും ശബ്ദങ്ങളും ചെന്നുനിന്നത് കൊട്ടാര ഗോപുരത്തിനു മുന്നിലാണ്. അയാളുടെ മുന്നിൽ കൊട്ടാരവാതിൽ താനേ തുറക്കുകയും ശോകതേജസ്സിൽ തിളങ്ങിയ റാണി യശോദര നിലം മുട്ടുംവരെ കുമ്പിടുകയും ചെയ്തു.

മുറ്റത്ത് സ്വാമിയെ സ്വീകരിച്ചിരുത്തിയ യശോദര അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചു തിരക്കി. ആശ്രമവും പരിവാരവും കുടുംബവുമില്ലാത്തവനോട് എന്ത് സുഖാന്വേഷണം നടത്തും എന്ന് ആശങ്കപ്പെട്ടു. സ്വാമിക്കു കുടിക്കാനും കിടക്കാനും വട്ടങ്ങളൊരുക്കി. യശോദരയുടെ പക്കൽ, നമ്രമുഖധാരിയായി നാളെയുടെ രാജാവ്, രാഹുലൻ വന്നുനിന്നു. അമ്മയുടെ കണ്ണുകളിൽ പരിഭ്രമവും വിഷാദവും വന്നുനിറയുന്നതും അവ പിന്നിലേക്കൊളിക്കുന്നതും സ്വാമി നിരീക്ഷിച്ചു.

രാഹുലൻ ഉപചാരങ്ങളർപ്പിച്ച് തിരികെപ്പോയി. ഒരു കൈ നിലത്തുകുത്തി പിന്നിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് സന്യാസി ചോദിച്ചു, ‘എന്തിന് രാഹുലനെക്കുറിച്ചോർത്ത് വിഷമിക്കുന്നു?’
വിഷമമല്ല സ്വാമീ. അച്ഛന്റെ സ്നേഹം കിട്ടാതെ വളർന്ന കുഞ്ഞാണ്. വിളിക്കാതെ പടർന്നുകയറുന്ന കാലം എന്റെ ബുദ്ധിയെ ദ്രവിപ്പിക്കുന്നു. രാജ്യഭാരം അവനെ ഏൽ‌പ്പിക്കണം.
സ്വാമി ചിരിച്ചു.
പക്ഷേ അതിനുമുൻപ് അവനീ നാടിനെ അറിയണം. ഇതിന്റെ മണ്ണും നിറവും മണവും ദ്രവവും വായുവും അവന്റെ ഉള്ളിൽനിറയണം. എന്റെ മകൻ ശുദ്ധാത്മാവാണ്. അവൻ ശ്രമിക്കുന്നുണ്ട്. ഇടയ്ക്കിടെ അവൻ യാത്രകൾ നടത്തുന്നു. ഗ്രാമീണരുടെ കുടിലുകളിൽ അന്തിയുറങ്ങുന്നു, അവരുടെ കിണറുകളിൽ നിന്നും കുളിക്കുന്നു, കാളവണ്ടികളിൽ സഞ്ചരിക്കുന്നു, അവരോടു സല്ലപിക്കുന്നു.
റാണി എന്തു പറയുന്നു? ഇതൊക്കെത്തന്നെയല്ലേ വേണ്ടത്?
എനിക്കു തൃപ്തിവരുന്നില്ല സ്വമീ. മകനെക്കുറിച്ച് അമ്മയ്ക്ക് എന്നും ആശങ്കകളാണ്. അങ്ങ് അവനെ പഠിപ്പിക്കണം. ഇവിടെ താമസിക്കൂ. ഇവിടം ആശ്രമവും ഗുരുകുലവുമാക്കി എന്റെ മകനെ ജീവിതം പഠിപ്പിക്കൂ.
ജീവിതം എങ്ങനെ പഠിപ്പിക്കും? ജീവിതത്തിലും നല്ല ഗുരുനാഥനില്ല. അവൻ രാജാവാകട്ടെ, ഭരണജയപരാജയങ്ങൾ അവനെ പഠിപ്പിക്കട്ടെ.
അതുപോരാ സ്വാമി
സ്വാമി ഇതിനുത്തരമൊന്നും പറഞ്ഞില്ല. സൂര്യൻ ചക്രവാളം ചുറ്റി തലയ്ക്കു മുകളിലാവുന്നതും പക്ഷികൾ പറക്കുന്നതും വൃക്ഷങ്ങൾ തമ്മിൽ സംസാരിക്കുന്നതും ഉറുമ്പുകൾ നടക്കുന്നതും യശോദര കേട്ടു. സായംസന്ധ്യയിൽ സ്വാമി കണ്ണുതുറന്നു. ‘ഞാൻ പഠിപ്പിക്കാം, പക്ഷേ ദിവസങ്ങൾ പോരാ, വർഷങ്ങൾ വേണം. പഠനം ഇവിടെയല്ല. അവനെ എന്റെകൂടെ വിടൂ’.
ഇത്തവണ മൌനത്തിലാണ്ടത് യശോദരയായിരുന്നു. സിദ്ധാർത്ഥന്റെ വിയോഗത്തിലും വീണുപോവാതെ അവർ ചാരിനിന്നിരുന്നത് മകന്റെ ചുമലിലായിരുന്നു. പക്ഷേ വികാരങ്ങളെ അടക്കിക്കൊണ്ട് പക്വമതിയായ അവർ തലകുലുക്കി. ‘അങ്ങ് അവനെ കൊണ്ടുപൊയ്ക്കൊള്ളൂ’.
ഇതുമാത്രം പോരാ. അവൻ എവിടെയാണ് എന്നു തിരക്കരുത്. എവിടെയാണെന്നറിഞ്ഞാലും തിരഞ്ഞുവരരുത്. അവിചാരിതമായി അമ്മ അവനെ കാണുന്ന നിമിഷം പഠനം അവസാനിച്ചു എന്നു കൂട്ടിയാൽ മതി. ഇതും സമ്മതമാണോ?.
രാവിന്റെ മറവിൽ, ഉറഞ്ഞുപോയ അമ്മയുടെ കണ്ണിലുറഞ്ഞ കണ്ണീർത്തുള്ളിയല്ലാതെ മറ്റ് യാത്രയയപ്പുകളില്ലാതെ, ഭാണ്ഢവും പണവുമില്ലാതെ, രഥവും പരിചാരകരുമില്ലാതെ, രാഹുലൻ തനിക്കപരിചിതനായ സ്വാമിയുടെ പിന്നാലെ നടന്നു.

2. വിദ്യാരംഭം
----------

കാടുകൾ, മലകൾ, അരുവികൾ, പുൽ‌മേടുകൾ, നദികൾ, മരുഭൂമികൾ എന്നിവ കടന്ന് സ്വാമിയും രാഹുലനും നടന്നു. ഉണങ്ങിപ്പോയ ഗ്രാമങ്ങളിലൊന്നിൽ അവർ യാത്ര മതിയാക്കി. കവിളുകൾ കുഴിഞ്ഞൊട്ടിയ, രണ്ട് കുഴികളിൽ നിന്ന് തീനാളങ്ങൾ പോലെ കണ്ണുകളുള്ള ഗ്രാമമുഖ്യൻ സ്വാമിയെ സ്വീകരിച്ചിരുത്തി. സ്വാമിയും ഗ്രാമമുഖ്യനുമായി രാഹുലനു പരിചിതമല്ലാത്ത ഭാഷയിൽ സംസാരിച്ചു. രാഹുലനെ ഏകനായി അവിടെ ഉപേക്ഷിച്ച് സ്വാമി നടന്നു.

രാഹുലൻ ഒരു കുടിലിലെ പുൽ‌പ്പായിൽ അന്തിയുറങ്ങി. ചേമ്പിലകളുടെ മറവിൽ പാടത്തും പറമ്പത്തും കുന്തിച്ചിരുന്ന് വെളിക്കിറങ്ങാൻ രാഹുലൻ പഠിച്ചു. സ്വാമി തിരിച്ചുവന്ന് തന്നെ പഠിപ്പിച്ചുതുടങ്ങുന്നത് കാത്തിരിക്കുകയല്ലാതെ അവന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാൽ ദിവസങ്ങൾ ആഴ്ച്ചകളിലേക്കു നീണ്ടിട്ടും സ്വാമി തിരഞ്ഞുവന്നില്ല. അവിടെ ഒരമ്മ പാചകം ചെയ്തുകൊടുത്ത എണ്ണയില്ലാത്ത റൊട്ടിയും ചുട്ട കായ്കളും ദിവസങ്ങളോളം തിന്ന് രാഹുലന് അതിസാരം പിടിപെട്ടു.

അതിസാരം മാറിയപ്പോൾ രാഹുലൻ മടിപിടിച്ച തന്റെ മെത്തയിൽ നിന്നും എഴുന്നേറ്റു. പാറപോലെ ഉറച്ച മണ്ണ് കർഷകരും മെലിഞ്ഞ കാളകളും മാറിമാറി നുകം വലിച്ച് പൊട്ടിക്കുന്നതുകണ്ടു. വയലുകളിൽ കൊറ്റികൾ പുഴുക്കളെ കൊത്തുന്നതുകണ്ടു. വയലിൽ നിന്നും ചിലർ അവനെനോക്കിച്ചിരിച്ചു.

വെയിലടിച്ച് രാഹുലന്റെ ശരീരത്തിലെ സ്വർണ്ണനിറം ചെമ്പിച്ചുതുടങ്ങി. രാഹുലൻ പാടത്തിറങ്ങി നിലം ഉഴുതു. ഗോതമ്പ് നടാനും അവയ്ക്ക് വളമിടാനും ചാണകം കോരാനും അവൻ പഠിച്ചു. കാളയെ കുളിപ്പിക്കാനും മർമ്മം നോക്കി തല്ലാനും അതിന്റെ വാലിൽ കടിക്കാനും പഠിച്ചു. പാറപൊട്ടിക്കാനും ചാലുവെട്ടി വെള്ളം കീറാനും പഠിച്ചു.

മഴവന്നു. രാഹുലൻ നനഞ്ഞു. ഇരുട്ടിന്റെ മറവിൽ ഇറങ്ങിനടന്നപ്പോൾ ‘രമ‘ എന്ന പെൺകുട്ടിയെ കണ്ടു. അവളുടെ കണ്ണിലെ തിളക്കവും വസ്ത്രത്തിൽ ഉയർന്നുനിൽക്കുന്ന മാറിടവും ഒട്ടിയ വയറും കണങ്കാലുകളും കണ്ടു. അവർ ചിരിച്ചു.

വിളവെടുപ്പു വന്നു. കൊയ്ത് കൂട്ടിയിട്ട കറ്റകളിൽ ഭൂരിഭാഗവും ജന്മിവന്ന് എടുത്തുകൊണ്ടുപോയി. താൻ രാജകുമാ‍രനാണ്‌ എന്നുപറഞ്ഞ് എതിർക്കാൻ ചെന്ന രാഹുലന്റെ ചെകിടത്ത് അടികിട്ടി. നിലത്തുവീണുപോയ അവനെ പിടിച്ചെഴുന്നേൽ‌പ്പിച്ച് ജന്മി വീണ്ടും വീണ്ടും അടിച്ചു. കർഷകർ നിസ്സംഗതയോടെ ആ കാഴ്ച്ച നോക്കിനിന്നു.

രാവും പകലും വന്നു. രാഹുലൻ പെരുച്ചാഴിയെ കെണിവെച്ചു പിടിക്കാനും അതിനെ ചുട്ടുതിന്നാനും പഠിച്ചു. അവന്റെ ശരീരം ശുഷ്കിച്ചു, അവശേഷിച്ച ശരീരത്തിനു കാരിരുമ്പിന്റെ കരുത്തായി. രാഹുലൻ ഒരു പെണ്ണിനെ സ്നേഹിക്കാൻ പഠിച്ചു. ഗ്രാമത്തിൽ, കൊയ്തുകഴിഞ്ഞ പാടത്ത്, വട്ടം കൂടിയ ഗ്രാമീണരുടെ ആർപ്പുവിളികൾക്കു നടുവിൽ, രാഹുലൻ രമയെ വിവാഹം ചെയ്തു. രാവുകൾ നാഗങ്ങളെപ്പോലെ പുളഞ്ഞു. അവർക്ക് ഒരു പെൺകുഞ്ഞുണ്ടായി. സീത എന്ന് അവൾക്കു പേരിട്ടു.

സീതയ്ക്ക് പൊള്ളുന്ന പനിവന്നപ്പോൾ രാഹുലൻ അവളെയുമെടുത്ത് ഗ്രാമവൈദ്യന്റെ വീട്ടിലേയ്ക്കോടി. അയാൾ കതകുതുറക്കാത്തതുകൊണ്ട് അടുത്ത ഗ്രാമത്തിലേയ്ക്കോടി. അവിടെയും കതകുതുറക്കാത്തതുകൊണ്ട് കരഞ്ഞുകൊണ്ട് തന്റെ വീട്ടിലേയ്ക്കോടി. ഭാഗ്യത്തിന് കുഞ്ഞ് രക്ഷപെട്ടു. പനിമാറി. അവൾ തുമ്പികൾക്കും പൂമ്പാറ്റകൾക്കും പിന്നാലെ ഓടിത്തുടങ്ങി.

വിത്തിടലും വിളവെടുപ്പുകളും മഴയും വരൾച്ചയും മാറിമാറിവന്നു. രാഹുലൻ ജന്മിയെ എതിർക്കാതിരിക്കാൻ പഠിച്ചു. തല്ലുകൊള്ളാനും നടുവുവളച്ച് നിൽക്കാനും ഓച്ഛാനിക്കാനും പഠിച്ചു. തന്റെ ഭാര്യയെ കേറിപ്പിടിച്ച ജന്മിയുടെ മകനെ ദൈന്യത്തോടെ നോക്കാൻ പഠിച്ചു. രാത്രി അവളുടെ മടിയിൽക്കിടന്ന് കരയാതിരിക്കാൻ പഠിച്ചു.

3. വിദ്യാവസാനം
-------------

വർഷങ്ങൾ എണ്ണാൻ രാഹുലൻ മറന്നുപോയിരുന്നു. ഒരിക്കൽ ഗ്രാമത്തിലെ പൊടിപടലങ്ങളെ കീറിക്കൊണ്ട് സ്വർണ്ണനിറമുള്ള ഒരു തേരുവന്നു. അതിൽ നിന്നും സർ‌വ്വാഭരണവിഭൂഷിതയായ മഹാറാണി പുറത്തിറങ്ങി. പ്രായം കൊണ്ട് അസ്ഥിയായ ഒരു സന്യാസിയും പുറത്തിറങ്ങി. ഇവർക്കു ചുറ്റും രക്ഷാഭടന്മാർ നിരന്നു. ഗ്രാമവാസികൾ അസുലഭമാ‍യ ഈ കാഴ്ച്ചകാണാൻ ഓടിക്കൂടി. രാഹുലന്റെ കുഞ്ഞ് ഈ ബഹളങ്ങൾ കണ്ട് പേടിച്ച് അച്ഛന്റെ പിന്നിലൊളിച്ചു. രാഹുലൻ പരിഭ്രമിച്ച് പുതിയ അധികാരികളെ താണുകുമ്പിട്ടു. മകനേ എന്ന വിളി ആ‍ പേടിയിലും അവൻ തിരിച്ചറിഞ്ഞു. പരിഭ്രമത്തോടെ മുഖമുയർത്തി തന്റെ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു.

എത്ര നിർബന്ധിച്ചിട്ടും രമ ഗ്രാമമുപേക്ഷിച്ച് രാജധാനിയിലേക്കു പോവാൻ തയ്യാറായില്ല. കുഞ്ഞും അമ്മയെപ്പറ്റി ചൂളിനിന്നു. പോവില്ലെന്നുറപ്പിച്ച് നിന്ന രാഹുലനെ റാണിയും ഭടന്മാരും ബലാൽക്കാരമായി വലിച്ചുകൊണ്ടു പോയി. ആഴത്തിൽ വേരുകളിറങ്ങിയ ഒരു മരം പോലെ രമ നിന്നു.

അവന്റെ വിദ്യാഭ്യാസം പൂർത്തിയായെന്ന സംതൃപ്തിയോടെ മഹർഷി മടങ്ങി. പരിചാരികമാർ രാഹുലനെ സുഗന്ധദ്രവ്യങ്ങൾ പൂശി കുളിപ്പിച്ചു. അവന്റെ മുറിവുകളിൽ വിശിഷ്ടലേപനങ്ങൾ പുരട്ടി. പരിചിതമല്ലാത്ത മധുരങ്ങൾ കഴിച്ച് രാഹുലനു വയറിളകി. കൊട്ടാരത്തിന്റെ ആഢംബരങ്ങൾ അവനെ പരിഭ്രമിപ്പിച്ചു. അമ്മ അവനെ ഒരു പൊടിക്കുഞ്ഞിനെയെന്നപോലെ മാറോടുചേർത്ത് ആശ്വസിപ്പിച്ചു. രാജ്യവും അധികാരങ്ങളും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഏറ്റെടുക്കണം എന്ന് മന്ത്രിമാർ അവനെ ഉപദേശിച്ചുതുടങ്ങി.

പകലും രാത്രിയും കഴിഞ്ഞു. കൊട്ടാരത്തിൽ നിന്നും ഇറങ്ങിയോടിയ രാഹുലനെ ഭടന്മാർ പിടിച്ച് പല്ലക്കിലേറ്റിവന്നു. താഴുകളിട്ട പല്ലക്കിൽ നിന്ന് ഒരു വിചിത്രമൃഗത്തെപ്പോലെ അമ്പരന്ന് രാഹുലൻ തന്റെ രാജ്യത്തെ നോക്കിക്കണ്ടു.

വീണ്ടും പകലായി, രാത്രിയായി. കൊട്ടാരത്തിലെ പനിനീർ തെളിച്ച പട്ടുമെത്തയിൽ, നിറയെ ജനാലകളുള്ള മുറിയിൽ, അനുഭവങ്ങളുടെ തളർച്ചയിൽ രാഹുലൻ ഉറങ്ങി.

രാവിൽ വലിയ കാറ്റോടുകൂടി പേമാരിവന്നു. മഴ കൊട്ടാരത്തെയും പൂന്തോട്ടത്തെയും കുളിപ്പിച്ചു. മഴയുടെ ശബ്ദം കേട്ട് രാഹുലൻ ഞെട്ടിയുണർന്നു. തന്റെ വയലിൽ വെള്ളം കേറുമെന്നും ഞാറുകൾ ഒലിച്ചുപോവുമെന്നും ഭയന്ന്, അവയെ സംരക്ഷിക്കാനാവാതെ അവൻ ഉറക്കെ നിലവിളിച്ചു. അമ്മമഹാറാണി നെറ്റിതടവിക്കൊണ്ട് ഒരമ്മയുടെ ക്ഷമയോടെ മകനെ ആശ്വസിപ്പിച്ചു.

11/16/2010

An internet forward invites politician's wrath, results in arrest.

Perceptions about the freedom of speech in India is taking a sharp turn for wrong. The latest incident is from the state of Kerala.

In Kerala, an ordinary citizen, (Mr. Moithu) was arrested because he forwarded an email containing a poster. The poster had the picture of a popular politician (Mr. Pinarayi Vijayan) with a dialogue from an old Malayalam movie 'Sandesham'. The alleged cyber crime was that Moithu edited out the part that mentioned "this is a joke" from the subject line, and forwarded this picture to his few friends through email.

Upon a direct complaint from Mr. Pinarayi Vijayan, who is the secretary of ruling CPM (Communist Party-Marxist) party, police were swift to act, and arrested Mr. Moithu. Hard disk of his computer was confiscated. He was released on bail, but the case proceedings are set to continue as of now, as there is no news that the complaint is withdrawn.

"What did I do wrong? all that I did was forward a comic email that came to my inbox", contests Mr. Moithu. Apparently, the ruling party is not impressed. Many in the party are of the opinion that this cannot be treated as a joke, and has to be treated as libel.

The dangerous side of this legal action is that it scares cyber citizens into not forwarding any internet joke. Actions like this would lead to a situation where people will be scared to criticize politicians. According to amendments in Indian cyber law (2008), anything that causes annoyance or inconvenience to another person can be grounds for criminal proceedings. These clauses have been put to use in the above mentioned case. The implications of using this law for legal action from a leading politician is far reaching. One can only hope that other politicians does not emulate his model, and not use this law as a tool to suppress satire and dissent against them in Internet.

Indian cyber law, like other laws which are introduced around the world in the name of combating terrorism, is in serious violation of individual freedom. There is a dire need to amend the law. At the same time, politicians should be more responsible in their approach to dissent and satire. Politicians should desist from using this law as a tool to silence the masses.

9/18/2010

പുലപ്പേടി

പുലപ്പേടി (സെൻസേർഡ്, പാതി-മറോട്ടിക്ക്, 2-ആം പതിപ്പ്)

*മാളു*: ഞാൻ നങ്ങേത്തെ മാളുവമ്മ. മാളൂ എന്നു വിളിച്ചോളൂ. ഇപ്പോൾ ഞാനൊരു കുട്ടിച്ചാത്തനെ വായിലാക്കുകയാണ്.

മാളം മുമ്പോട്ടുവന്ന് പാമ്പിനെ വിഴുങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇടുങ്ങിവന്നു പാമ്പിന്റെ കഴുത്തിൽക്കടിച്ച് ശ്വാസം മുട്ടിക്കുന്നത്? പുളഞ്ഞുപുളഞ്ഞ് വിറച്ച് പാമ്പ് ശ്ശ്ശ് എന്ന ശബ്ദത്തോടെ മാളത്തിനകത്താകുന്നത്? പാമ്പിനെ ഉള്ളിലാക്കുമ്പോൾ മാളം നൊട്ടിനുണയുന്നത്? കുട്ടിച്ചാത്തനെ ഉള്ളിലെടുത്തപ്പോൾ ഇവിടെ അങ്ങനെയാണു തോന്നിയത്. പാമ്പ് പഴയ രൂപകമാണ്. നസ്രാണികളുളുടെ മുത്തച്ഛനായ ആദാം സ്വർഗ്ഗത്തിലായിരുന്നത്രേ. അവിടെ ആദാമിന്റെ പാമ്പാണ് ചതിപറ്റിക്കുന്നതെന്നാണ് വട്ടിക്കാരി നാണിയമ്മ പറഞ്ഞത്. മാർഗ്ഗം കൂടി നസ്രാണികളായതീപ്പിന്നെയാണ് നാണിയമ്മ മുറം വിറ്റുതുടങ്ങിയത്. അതിനും മുന്നേ അവർക്കു തൊടിയുടെ അയലത്തു കേറിക്കൂടായിരുന്നു. മിടുക്കിയാണ്. അതല്ലേ ചാടിക്കേറി നസ്രാണിച്ചിയായത്. അവർക്കറിയാത്തതൊന്നുമില്ല. അടുക്കളക്കാരി നീലിപ്പെണ്ണ് സർപ്പക്കാവില് ചെമപ്പു വരയൻ പാമ്പിനെക്കണ്ട് മോഹാലസ്യപ്പെട്ടുവീണൂന്നു കേട്ടപ്പൊഴേ നാണിയമ്മ പറഞ്ഞു പച്ചപ്പൊളിയാന്ന്. അവളു ബോധം കെട്ടത് ആ പാമ്പിനെക്കണ്ടല്ലാത്രേ. പറഞ്ഞിട്ടെന്താ, പെണ്ണിനു വയറുപൊങ്ങി. പിന്നെ അപ്ഫൻ മന്ത്രവാദിയെക്കൊണ്ടു തല്ലിച്ചു, വൈദ്യരെക്കൊണ്ടുവന്നു, മരുന്നുകൊടുവിച്ചു, അവള് വയറുപൊട്ടിച്ചത്തുപോയി. നീലിപ്പെണ്ണിനെ കത്തിച്ചില്ല, പറമ്പിന്റെ മൂലയ്ക്ക് കുഴിച്ചിട്ടു. രാത്രി ഇറങ്ങിനടന്നാൽ നീലിപ്പെണ്ണ് അവളുടെ നീലപ്പുള്ളിനാക്കുനീട്ടി ഹിസ്സ് എന്നു പറയുമത്രേ. എന്നാലും പാമ്പുകളെനെപ്പറ്റി ഇനി മാളു പറയൂല്ല.

*ചാത്തൻ*: ഏമാ, അടിയൻ ചാത്തൻ. ചാത്തമ്പൊലയൻ. അടിയനെ കുരങ്ങിട്ട തള്ളേടെ പേര് നാണി. അടിയന്റെ തത്തക്കിടാത്തന്റെ പേര് അറിയില്ല. കൃത്യം പറഞ്ഞാ രണ്ടു ചാത്തന്മാരുണ്ട്. ചാത്തനും കുട്ടിച്ചാത്തനും. ഏമാ, ഇപ്പൊ കുട്ടിച്ചാത്തൻ കെണിയിലാണ്. ചെന്നു തലവെച്ചുകൊടുത്തതാണ്. ചാത്തനെ കൊല്ലാമ്പറ്റൂല്ല. തല്ലിയാലും കരിങ്കല്ലെടുത്തു കല്ലെടുത്തു തച്ചാലും ചാത്തൻ ചാവൂല്ല. എത്ര തല്ലുകൊണ്ടതാന്നറിയാമോ ഏമാ. പക്ഷേങ്കില് എന്താ ചാത്തൻ ചാവാത്തെ എന്ന് ഇപ്പൊഴാ അടിയന്റെ പഴബുദ്ധിയില് തെളിഞ്ഞുവന്നത്. ചാത്തന്റെ ജീവനിരിക്കുന്നത് കുട്ടിച്ചാത്തന്റെ തുമ്പത്താ ഏമാ. അതിപ്പൊഴാ ചാത്തനു മനസിലായെ ഏമാ.

ഏമാ, ഇപ്പൊ ചാത്തനെ കെട്ടിയിട്ടേക്കണ്. ചാത്തന്റെ മാളുവമ്മ കെട്ടിയിട്ടേക്കണ്. ഏമാനു വേണേൽ ഇപ്പൊ അവളെ തൊടാം. പക്ഷേങ്കില് കെട്ടഴിയുമ്പൊ ഏമാന്റെ കൊരവള്ളി ചാത്തനെടുക്കും. മാളു ചാത്തന്റെ പെണ്ണാ ഏമാ. അവളെ നോക്കുന്നതേ അപകടമാ. ചാത്തൻ പെശകാ ഏമാ, പക്ഷേ അവള് ചാത്തനെ കെട്ടിയിട്ടു. എണ്ണ മണക്കുന്ന അവളുടെ മുടിയില് ഇറുക്കിപ്പിടിക്കാന് ഏന്റെ കൈ വെറയ്ക്കുന്നു ഏമാ. ചാത്തനെ അവള് തെങ്ങില് കെട്ടിയിട്ടേക്കണ്. അടിയന്റെ കൈകള് വളച്ച് കെട്ടിയേക്കണ്. കാലെടുത്ത് ചാത്തൻ അവളുടെ തോളേല് കേറ്റിവെച്ചതാ. അവള് കാലുപിടിച്ചു വിടർത്തി. ഏന്റെ പ്രാണൻ ഇറങ്ങിപ്പോവുന്നേമാ. എന്റെ ചങ്ക് കുട്ടിച്ചാത്തന്റെ ഉള്ളിലിരുന്ന് പെടയ്ക്കുന്ന്. എന്നെ തുറന്നുവിടേമാ. അവളെന്റെ വാരിയെല്ലു കടിക്കുന്നു. പാടത്തെ വിയർപ്പ് നക്കിയെടുക്കുന്നു, രോമങ്ങള് ഉരുട്ടിക്കളിക്കുന്നു. നില്ലേമാ, നില്ല്, അവള് ചിരിക്കുന്നു. എന്തോ ചോദിക്കുന്നു. അവളുടെ നുണക്കുഴി വിടരുന്ന കണ്ടോ ഏമാ? കൊളത്തില് താമരവിരിയുന്നപോലല്ലേമാ?

*ചാത്തനും മാളുവും നിൽക്കുന്ന പൊന്തക്കാട്ടിനു ഏകദേശം രണ്ടുവാര അകലെക്കിടക്കുന്ന മൂർഖൻ പാമ്പിന്റെ ദൃക്‌സാക്ഷി വിവരണം*: തന്റെ തടിച്ച ചുണ്ടുകൾ വിടർത്തി, സുന്ദരമായ കവിളുകളിൽ നാണത്തിന്റെ നുണക്കുഴികൾ വിരിയിച്ചുകൊണ്ട് , ഒരു നായത്തിയുടെ എല്ലാ ആഭിജാത്യത്തോടെയും വിനയത്തോടെയും കാമത്തോടും കൂടി മാളു പറയുന്നു. (നായത്തിയടക്കം എല്ലാ മനുഷ്യന്റെയും ആഭിജാത്യവും വിനയവും നാണവും കാ‍മവും പൊളിയാണ്. വിശ്വസിക്കാൻ കൊള്ളാത്ത വഹ. അല്പം പാലുതരുന്നതു മാത്രമുണ്ട് മേന്മ. ഇനി ഇത്തരം വർണ്ണനകൾ എനിക്കുവയ്യ. ഞാൻ പത്തിതാഴ്ത്തി കിടക്കാൻ പോവുന്നു. മണ്ണിലൂടെ കേൾക്കുന്നതു മാത്രം എഴുതാം).

ചാത്തോ
“ആഹ്”
എന്റെ ചാത്തോ
ഊഉയ്,
ചാത്തനെന്നെ മുന്നേ കണ്ടിട്ടുണ്ടോ?
ഉമ്മ്മ്മ്
എപ്പൊഴാ ചാത്തനെന്നെ കണ്ടേ?
മുണ്ടാണ്ട് @#$% (ഒരു വഷളൻ തെറിയാണ് ആ മനുഷ്യൻ പറഞ്ഞത്. കേൾക്കുന്ന തെറികളൊക്കെ ആവർത്തിക്കാൻ എനിക്കു മനസ്സില്ല. സ്സ്)

*ചാത്തൻ*: ഏനൊരു പാവമാ ഏമാ. എന്തൊരു ആവേശത്തോടെയാ ഏനതു പറഞ്ഞെ, എന്നിട്ടും തമ്പ്രാട്ടിക്കുട്ടീന്റെ പൂമൊകം അരണ്ടുവന്നു. അടിയന്റെ വയറ്റീന്നു തലപൊക്കി അവള് വിരിഞ്ഞുനിന്നോണ്ടു ചീറി തമ്പ്രാ. അവളെന്നെ തെറിവിളിച്ചമ്പ്രാ. തെറിവിളിക്കുന്ന കേൾക്കാന്തന്നെ എന്തൊരു സുഖമാമ്പ്രാ. ചാത്തങ്കേക്കാത്ത തെറികളില്ലേമാ. എന്റെ മാളു പറയുന്ന് ഏനൊന്നും മിണ്ടണില്ലേൽ കളഞ്ഞിട്ടു പോവാന്. അവളു ചോദിക്കുന്നു ഓളെ മുന്നേ കണ്ടോ, സ്നേഹിച്ചോ, കാമിച്ചോന്ന്. എങ്ങനെ കാമിക്കാതിരിക്കുമെന്റമ്പ്രാ. അതും ചോദിച്ച് അവളു കടിച്ച കടിയില് അട്യൻ മുറിഞ്ഞുപോയീമ്പ്രാ.

*മൂർഖൻ പാമ്പ്*: അപ്പോൾ സംഭാഷണം ഏകദേശം ഇങ്ങനെയായിരുന്നു. ഒരെലി വന്ന് നമ്മുടെ ശ്രദ്ധ തിരിച്ചതുകൊണ്ട് അവരുടേ ഭാവഹാവാദികൾ പകർത്താൻ നിർവ്വാഹമില്ല. എങ്കിലും ഞാനൊന്നു തുമ്മിയപ്പോൾ ആ എലി ഭയന്നു മരിച്ചുവീണു എന്ന് സന്ദർഭവശാൽ പറഞ്ഞുകൊള്ളട്ടെ, വിവരണത്തിലേക്കു കടക്കുന്നു.

ഊയ് തമ്പ്രാട്ടീ
ഉം...
അടിയനെ അന്ന് യശമാൻ പിടിച്ചു കെട്ടിയില്ലേ?
ഉം..
തമ്പ്രാട്ടിക്ക് ഓർമ്മയുണ്ടോ? പറമ്പിലെ പടിഞ്ഞാറുനിൽക്കുന്ന പൊട്ടന്തെങ്ങില്, കയ്യും കാലും കെട്ടി ചാത്തനെ വരിഞ്ഞിട്ടത്? ചാട്ട പൊട്ടിച്ച് ചാത്തന്റെ പുറം തല്ലിപ്പൊളിച്ചത്, ചാത്തൻ മിണ്ടാതെ നിന്നു തല്ലുകൊണ്ടത്?
ഉം...
അപ്പൊ തമ്പ്രാട്ടി മറപ്പൊരേലെ ഓലേക്കൂടെ മുഖം പുറത്തേക്കിട്ട് കൂയ് എന്നു കൂവീണ്ടാ
ഉം....
അപ്പൊ അട്യൻ..
അടിയനല്ല, ചാത്തൻ.
അതേമ്പ്രാട്ടീ, ചാത്തൻ നെന്റെ മൊഖം കണ്ടു. വാനത്ത് അമ്പിളി വിരിഞ്ഞുവരണപോലെ. അട്യന്റെ നെഞ്ചുപിടഞ്ഞുപോയീന്റമ്പ്രാട്ടീ
(ഇപ്പോൾ അല്പനേരം മൌനമാണ്. രണ്ടുപേരുടെയും ശ്വാസം മാത്രം കേൾക്കാം).
ചാത്താ,
എന്താമ്പ്രാട്ടീ?
അന്ന് ഞാൻ കൂവീല്ലെങ്കി രാമ്പദ്രൻ നായര് ചാത്തനെ..
ഛി, പൊലയാടി. കടിക്കടീ എന്നെ, ഉമ്മവെക്കടീ എന്നെ. നെന്നെ ഞാൻ..
മാളു ഇതിനു എങ്ങനെയാണ് പ്രതികരിച്ചത് എന്നു പറയാൻ നിർവ്വാഹമില്ല. കാമം വർണ്ണിക്കാൻ മറ്റാരെയെങ്കിലും നോക്കിക്കോണം. ഒത്ത പുരുഷനായ ചാത്തൻ ശ്വാ‍സം കിട്ടാൻ പാടുപെട്ടു എന്നുമാത്രം മനസിലാക്കിയാൽമതി. ഹിസ്സ്.

*മൂർഖൻ പാമ്പ് (തുടരുന്നു)*: ഇപ്പോൾ അവർ മുട്ടോളം വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽ, കൊന്നത്തെങ്ങിന്റെ കീഴേ കിടക്കുകയാണ്. വിവരണം സമയക്രമം അനുസരിച്ചല്ല. പാമ്പിന്റെ സമയക്രമം മനുഷ്യന്റെ സമയക്രമം പോലെയല്ല. ഇത്രയും വർഷം നാഗം മാണിക്യത്തിനു കാവൽനിൽക്കുന്നു എന്നാണ് ഭോഷന്മാരായ മനുഷ്യർ ധരിക്കുന്നത്. മുന്നേ മാണിക്യവും അതിനു കാവലായി പാമ്പ് പിന്നാലെയുമാണ് വരുന്നതെന്ന് മനുഷ്യർ വിചാരിക്കുമ്പോൾ, പത്തിവിടർത്തി നിൽക്കുന്ന നാഗം മുന്നേയും നാഗത്തെത്തിരഞ്ഞ് മാണിക്യം പിന്നാലെയും വരുന്നു എന്നാണ് പാമ്പുകൾ മനസിലാക്കുന്നത്. ഇതു മനസിലായില്ലെങ്കിൽ - പാമ്പുകൾ മനുഷ്യരെ കടിച്ചുകൊല്ലുന്നത് എന്തിനെന്ന് ആലോചിച്ചുനോക്കൂ. തീർച്ചയായും ഭക്ഷിക്കാനല്ല. പിന്നെ എന്തിനാണ്? ചില മനുഷ്യരെക്കാണുമ്പോൾ - അവർ മരിച്ചുകിടക്കുന്നതാണ് പാമ്പ് ആദ്യം കാണുക. അങ്ങനെ മരിച്ചുകിടക്കുന്ന കാഴ്ച്ച കണ്ടുകഴിഞ്ഞാൽ പിന്നെ കടിച്ചുകൊല്ലുക എന്നത് ഭൂതകാലത്തിൽ പാമ്പ് ചെയ്യുന്ന കർമ്മം മാത്രമാണ്. വിശ്വാസം വരുന്നില്ലേ? നിങ്ങൾക്കു വേണമെങ്കിൽ
എന്നെ ചോദ്യം ചെയ്യാം, ഒന്നോർത്തോ, അങ്ങനെ ചോദ്യം ചെയ്യുന്നവർക്ക് അധികം ആയുസ്സില്ല.

നമ്മൾ വഴുതിപ്പോവുന്നു. പറഞ്ഞുവന്നത്, ആ സ്ത്രീ അയാളുടെ മുകളിൽക്കിടക്കുകയാണ് എന്നാണ്. അവർ എന്തോ ചെയ്യുന്നുണ്ട്, അവ വർണ്ണിക്കാൻ നിർവ്വാഹമില്ല. ഇടയ്ക്കിടെ മനുഷ്യർ ചിരിക്കുന്ന വികൃതസ്വരം കേൾക്കാം എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

*ചാത്തനെ കെട്ടിയിട്ട തെങ്ങ്*: പാമ്പിനു വെറുപ്പായതിനു കാരണം ജീവിതത്തിന്റെ നല്ലപങ്കും എന്റെ ചുവടിൽ ഒരു മാളത്തിൽ ഒറ്റയ്ക്കിരുന്നു കഴിച്ചുകൂട്ടിയതുകൊണ്ടാണ്. ഏകാന്തതകൊണ്ട് പല അസുഖങ്ങളും വരും, അതിലൊന്നാണ് വിഷാദരോഗവും പിന്നാലെ വരുന്ന എല്ലാത്തിനോടുമുള്ള വെറുപ്പും. ഇത്രയും കാലം മാണിക്യത്തിനു കാവലിരിക്കുന്നു, നിധികാക്കുന്നു എന്നൊക്കെപ്പറഞ്ഞാണ് പാമ്പ് ഏകാന്തനായി മാളത്തിലിരുന്നത്. മാണിക്യം തിരഞ്ഞുവരുന്ന കൈപ്പത്തിക്കു കൊത്താൻ വർഷങ്ങളോളം ചീറിനിന്നു. നിർഭാഗ്യവശാൽ ആരും പൊത്തിൽ കൈയിട്ടില്ല. ആ മാണിക്യം ഒരു വെള്ളാരംകല്ലായിരുന്നു എന്ന് മനസിലാക്കിയപ്പൊഴേക്കും പാമ്പിന്റെ നല്ലകാലം കഴിഞ്ഞിരുന്നു. എന്തായാലും നിങ്ങൾ അവനോടു ദയകാണിക്കണം, അവനെ മനസിലാക്കാൻ ശ്രമിക്കണം.

*രാമഭദ്രൻ*: നിയ്യെന്നെ ചതിച്ചല്ലോ പുലയാടീ. നിന്നെ ഞാൻ നോക്കിയില്ലേ? നിനക്കു വിളക്കു വെപ്പിച്ചില്ലേ നിന്റെ ഉത്സവം നടത്തിച്ചില്ലേ കാവു തെളിയിച്ചില്ലേ? എന്നിട്ടും എന്നോട് എന്തിനീച്ചതി? നിരത്തും ഞാൻ. അമ്പലവും വേണ്ട, ദേവിയും വേണ്ട, വിഗ്രഹവും വേണ്ട, എല്ലാം നിരത്തും ഞാൻ. എന്റെ മോളെപ്പിടിച്ചോണ്ടു പോയതു നിന്റെ മുന്നിൽ വെച്ചല്ലേടീ, ഒരു ചെറുവിരലനക്കിയോ നിയ്യ്? ഞാൻ തന്നെ അനുഭവിക്കണം. എന്റെ പൊന്നുമോളെയാ ആ നായ കൊണ്ടുപോയത്. അറിയില്ല രാമഭദ്രൻ ആരാന്ന്. എന്റെ ദേവീ, എന്റെ മോള്. ദേവീ, നിന്റെ സന്നിധിയിൽത്തന്നെ ഈ മഹാപാപം - ദേവീ, എനിക്കിനി അവൾ മകളല്ല. പക്ഷേ അവനെ എത്രയും പെട്ടെന്ന് എന്റെ മുന്നിലേക്കിട്ടുതരണേ. ഒരു വെട്ടിനു ഞാനവന്റെ..

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ചേച്ചി പോയി. ചേച്ചിയെ മാടൻ കൊണ്ടുപോയി. തിങ്കളാഴ്ച്ചപൂജയ്ക്ക് അമ്മയും ഞാനും ചേച്ചിയും അപ്ഫനും നടയടയ്ക്കുന്നതിനുമുന്പേ തിരക്കിട്ടു നടന്നതാണ്. എന്തുപെട്ടെന്നാണ് ആ ക്രൂരൻ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രനടയിൽ കടക്കാൻ അവന് എങ്ങനെ ധൈര്യം വന്നു? പുലപ്പേടിപോലും. ഓരോ ദുരാചാരങ്ങള്. ചുമ്മാതല്ല നാടുമുടിയുന്നത്. ആ മുഠാളൻ അലറിവിളിച്ചാൽ എങ്ങനെ തിരിഞ്ഞുനോക്കാതിരിക്കും? ചേച്ചി നോക്കി, പക്ഷേ നോട്ടംകൊണ്ടെന്നും ഭ്രഷ്ടുവരില്ല. ചേച്ചിയെ അവൻ കല്ലെടുത്തെറിഞ്ഞു. അതും ഒരു വലിയ ഉരുളങ്കല്ല്. അതു കൊണ്ടോൾ പുലച്ചിയായി. ഇനിയെനിക്കു ചേച്ചിയില്ല. ഇന്നുമാറി നാളെ തൊഴാൻ പോയെങ്കിൽ - നാളെ പുലപ്പേടിയില്ല. ചേച്ചി പോയി. അവളെ ആ കാട്ടാളൻ - എന്റെ ദേവ്യേ, അവളെ അവൻ..

*ചാത്തൻ*: ചാത്തമ്പ്രത്യക്ഷപ്പെട്ടതല്ല തമ്പ്രാ, കാടും പടലും ചവിട്ടിത്തള്ളിയാ അടിയൻ രാവു വെളുക്കും മുന്നേ മരത്തിന്റെ പൊക്കത്തിൽക്കയറി ഇരുന്നത്. തമ്പ്രാട്ടിക്കുട്ടികള് തൊഴാൻ വരുമെന്ന് അട്യനറിയാരുന്ന്. എമ്പ്രാ, കാത്തിരുന്ന് ചാത്തന്റെ കണ്ണുകഴച്ച്. കുറെ തമ്പ്രാന്മാരും തമ്പ്രാട്ടികളും കീഴേ പോയി. ചാത്തനനങ്ങീല്ല. അമ്പലത്തിനു അകത്തുവരെ മരത്തിന്റെ പൊക്കത്തിലിരുന്ന് ചാത്തനു കാണാരുന്ന്‌. ഏമാന്മാര് അമ്പലത്തിനകത്ത് ചുറ്റി നടക്കണ്. ചാത്തൻ കണ്ടെന്നറിഞ്ഞെങ്കി അവര് ചാത്തനെ കൊന്നേനെ. കാണാനൊന്നൂല്ല തമ്പ്രാ. എന്നാലും തൈവം ഒണ്ട് തമ്പ്രാ. അതല്ലേ മാളുക്കുട്ടിയെ ചാത്തനുതന്നെ കിട്ടിയത്. മാളൂട്ടി മരം കടന്നതും ചാത്തൻ ചാടി നിലത്തുവീണ് തമ്പ്രാ. മാളു പറയുന്നത് ആരെയോ കൊന്നപോലാ ചാത്തങ്കൂവിയതെന്നാ തമ്പ്രാ. അത്രയ്ക്കു മദപ്പാ‍ടായിരുന്നമ്പ്രാ എനിക്ക്. ചാത്തനൊരു ആണായ പോലെ തോന്നീമ്പ്രാ അപ്പൊഴെനിക്ക്. അതുവരെ ചാത്തങ്കാളയാരുന്നമ്പ്രാ. തമ്പ്രാന്റെ പാടത്തെക്കാള. തമ്പ്രാന്റെ തെങ്ങിലെ കൊരങ്ങൻ. തമ്പ്രാന്റെ മുറ്റത്തെ പട്ടിയാരുന്നമ്പ്രാ, പക്ഷേങ്കില് വെട്ടത്തു വരാമ്പാടില്ലാരുന്ന്. അട്യൻ കൂവീപ്പൊ രാമഭദ്രനും തമ്പ്രാട്ടിക്കുട്ട്യോളും അമ്പലത്തിനകത്തുള്ളോരും ഞെട്ടിപ്പോയീമ്പ്രാ. അട്യന്റെ മാളൂന്റെ മേത്താ അടിയൻ കല്ലെറിഞ്ഞേമ്പ്രാ. ചാത്തമ്പെലയന്റെ പാവം മാളു, പക്ഷേങ്കില് കല്ലുവീണ് അവളു നീലിച്ചില്ലമ്പ്രാ. പൂവീണപോലെ തോന്നീന്നാ മാളു പറേന്നേമ്പ്രാ.കല്ലെവീണേടേന്ന് ഓളു പറയുന്നില്ലേമ്പ്രാ.

*സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായ ദേവി (വെളിച്ചപ്പാടിന്റെ നാവിലൂടെ)*: എന്നെത്തൊട്ടോളാ. മക്കളേ.ചാത്തൻ പെറുക്കീയിട്ട കല്ല് മാളുവമ്മയുടെ മേൽ വീണതുകണ്ടാണ് രാമഭദ്രൻ അവനെ തല്ലാൻ മുന്നോട്ടോടുകയും പെണ്ണുങ്ങൾ വലിയവായിൽ നിലവിളിക്കുകയും ചെയ്തത്. മാളുവമ്മ എന്റെ മോളാണ്, എന്നും എനിക്കു വിളക്കുവെക്കുന്നവൾ. എന്നാൽ പുരാതനമായ നമ്മുടെ ആചാരമനുസരിച്ച് അവളിനി മാളുവമ്മയല്ല. അവൾക്കിനി പേരില്ല. പുലയന്റെ കല്ലുവീണപ്പോൾ സമുദായത്തിൽ നിന്നും പുറത്തായ ആ പുലച്ചി അലറിക്കരഞ്ഞു, പക്ഷേ കുലസ്ത്രീകളെപ്പോലെ മോഹാലസ്യപ്പെട്ടു വീഴുന്നതിനു പകരം അവൾ ചാത്തനുനേർക്ക് കുതിച്ചോടുകയായിരുന്നു. അവളെ ചാത്തൻ വാരിയെടുക്കുന്നതു കണ്ടാണോ അതോ മകൾ നഷ്ടമായെന്ന തിരിച്ചറിവാണോ രാമഭദ്രനെ നിലത്തിരുത്തിക്കളഞ്ഞത് എന്നു ദേവിക്കറിയാം, പക്ഷേ പറയില്ല. രാമഭദ്രൻ ഇരുന്നുപോയ ആ നിമിഷങ്ങൾ കൊണ്ട് ഓടിയടുക്കുന്ന പുലച്ചിയെ വാരിയെടുത്ത് തന്റെ തോളിലിട്ട് ചാത്തൻ കാടും പടലും ചാടിമറഞ്ഞു. എന്നാൽ രാമഭദ്രൻ സിംഹമാണ്, അമ്മയുടെ മകനാണ്, അയാൾ വടിയും കൊണ്ട് പിറകേ കുതിച്ചതാണ്. എന്നാൽ ദുഷ്ടൻ രക്ഷപെട്ടു. ഞാൻ പുലയനെ രാമഭദ്രന്റെ ചവിട്ടടിയിൽ കൊണ്ടുവരും, കട്ടായം. ഹ്രീ‍ീ‍ീം.

*ചാത്തൻ*: മാളൂനെ ചാത്തങ്കാക്കും തമ്പ്രാ. ഒരു തമ്പ്രാനും എന്റെ കുടീല് തഴപ്പാ വിരിക്കില്ല. നേരത്തും നേരങ്കെട്ടും കുടീല് ഞരങ്ങിവരുന്ന തമ്പ്രാന്റെ കൊടല് ചാത്തനെടുക്കും. അവര് ചാത്തനെപ്പിടിക്കും, കൊല്ലും, പക്ഷേങ്കില് എന്റെ മാളൂട്ടിയെ ചാത്തങ്കാക്കും തമ്പ്രാ.

*മാളു*: മനസ്സിൽ സത്യമുണ്ടെങ്കിൽ, വിശ്വാസമുണ്ടെങ്കിൽ, തിളച്ച നെയ്യിൽ കൈ മുക്കിയാലും ഒരു രോമം പോലും കരിയില്ല. ഉരുളങ്കല്ലു വീണാലും നോവില്ല. പക്ഷേ അപരിചിതരുടെ നടുവിൽ നിന്ന് നെയ്യിൽ കൈമുക്കുന്നവളുടെ ഉള്ളു പൊള്ളിപ്പോവും. കല്ലുവീണ ചതവ് ചാത്തനു കാണണമെന്ന് - എന്റെ അകം ചതഞ്ഞത് എങ്ങനെ കാട്ടും ചാത്താ. ചാത്തനെ കാണുന്നതിനു മുൻപ് എനിക്കയാളെ അറിയില്ലായിരുന്നു. പേടിച്ച് സമനിലതെറ്റി ഓടിയത് അയാളുടെ നേർക്കായിരുന്നു. പക്ഷേ ഇന്നാണ് മാളുവമ്മയുടെ ഏറ്റവും സന്തുഷ്ട ദിവസം. അതിലേറ്റവും ആഹ്ലാദമുള്ള നാഴിക ഇപ്പൊഴാണ്, അതിലേറ്റവും ആഹ്ലാദമുള്ള നിമിഷം - ഹാ, ഹാ, ഹാ‍ാ, എന്റെ ചാത്താ, ഹാ, ഹാ‍ാ, ഇപ്പൊഴാണ്, ഇപ്പൊഴാണ്!.

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ചേച്ചി പോയില്ലായിരുന്നെങ്കിൽ, ആ ക്രൂരൻ കല്ലേറിഞ്ഞില്ലെങ്കിൽ, മാളുവമ്മയ്ക്ക് പുടവകൊടുക്കാനും ഒരാൾ വന്നേനെ. രാത്രി വിളക്കും കത്തിച്ച് ചെരിപ്പും കുടയും പുറത്തുവെച്ച് ഒരാൾ അറ തുറന്ന് അകത്തുവന്നേനെ. നേരം വെളുക്കുന്നതിനുമുന്നേ പോവുന്ന ഒരാൾ. ചേച്ചി ഒരിടത്തും പോവില്ലായിരുന്നു, പോണ്ടായിരുന്നു.

*ചാത്തൻ*: അരയറ്റം ചേറിൽ കുളിച്ചുനിൽക്കുമ്പോൾ, ഞാറുകുത്തുമ്പോൾ, കറ്റകെട്ടുമ്പോൾ, ഈ നെല്ലെല്ലാം എന്റേതാന്നു തോന്നും തമ്പ്രാ. ചാത്തനുകീഴിൽ സ്വർണ്ണവയൽ വിളഞ്ഞുകിടക്കുന്നു, കതിരുകൾ എന്നെ ഇക്കിളിയിടുന്നു, ചാത്തനനങ്ങുമ്പോൾ വയൽ പുളയുന്നു. ഉഴുതുമറിക്കുമ്പോൾ ഉന്മാദത്തോടെ വഴങ്ങിത്തരുന്നു. മാളു എന്റേതാ തമ്പ്രാ.

*മാളുവിനെ എടുത്ത് ചാത്തൻ ഓടിയ വഴിയിലെ മരങ്ങൾ*: കൊഴുത്ത തമ്പ്രാട്ടിയുടെ ഭാരം ചാത്തന് ഒരു ഭാരമേയല്ലായിരുന്നു. പിന്നാലെ ഓടിവരുന്ന കാലടിശബ്ദങ്ങളും അലർച്ചകളും അവന്റെ തോളിൽക്കിടന്ന് മാളുക്കുട്ടി പേടിയോടെ കേട്ടു. കരച്ചിലിന്റെ ഒച്ചപൊങ്ങിയപ്പോൾ ചാത്തൻ വായിൽ വിരൽകടത്തി അവളെ നിശബ്ദയാക്കി. കടിച്ച് അവൾ കൈമുറിച്ചിട്ടും അവൻ കൈ വായിൽ നിന്നും മാറ്റിയില്ല. പിന്നാലെ വരുന്ന ഒച്ചകൾ കുറഞ്ഞപ്പോൾ മാളുവമ്മയുടെ വിതുമ്പലും കുറഞ്ഞു, കാട്ടുചോലയുടെ അരികിൽ കിടത്തിയപ്പോൾ വിതുമ്പൽ ചിണുങ്ങലായി. ചാത്തൻ അവളെ തൊട്ടുനോക്കി. അവളുടെ നെറ്റിയിലും കവിളിലും തൊട്ടു, അവളുടെ കൈയിലും കഴുത്തിലും തൊട്ടു,

*പാമ്പ്‌*: മതി, അറയ്ക്കുന്നു. വർണ്ണന നിർത്തൂ, ഹുശ്‌ശ്.

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ഞാൻ കണ്ടതാണ്, ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാണ്. ദേവിയാണെ, അമ്മയാണെ, മരിച്ചുപോയ മുത്തശ്ശിയാണെ, ഞാങ്കണ്ടതാണ്. പെലയൻ എറിഞ്ഞ കല്ല് എന്റെ മാളുവേടത്തീടെ മേത്തു കൊണ്ടില്ല. വഴിയരികിലെ പുളിമരത്തിൽക്കൊണ്ട് ശബ്ദം കേട്ടു. എന്നിട്ടും മാളുവേടത്തി അലറിക്കരഞ്ഞുകൊണ്ട് ആ കറുമ്പന്റെനേർക്കോടി. ഞാങ്കണ്ടതാണ്.

*വെളിച്ചപ്പാട്:* ഹും, ദേവിയോടാ കളി? ദേവി കള്ളം പറഞ്ഞൂന്നോ. ദേവിയൊന്നു കണ്ണുതുറന്നാലുണ്ടല്ലോ. ദേവി ഒരു പൊടി വാരിയിട്ടാലുണ്ടല്ലൊ, തിണർത്തുപൊങ്ങും. ദേവിയെ അവിശ്വസിക്കുന്നോര്, ലതയമ്മയായാലും നിങ്ങളായാലും, ചെവീല് നുള്ളിക്കോ.

*പാമ്പ്*: കാടുചവിട്ടിത്തെളിച്ച് ഒരു പെണ്ണിനെ തോളിലിട്ട് ഒരാൾ ഓടിവരുന്നു. അയാൾ കിതയ്ക്കുന്നു, തിരിഞ്ഞുനോക്കുന്നു, ചെവിവട്ടം പിടിക്കുന്നു, പെണ്ണിനെ നിലത്തുകിടത്തുന്നു. പുഴയിൽ നിന്നും വെള്ളം കൊണ്ടുവന്ന് അവളെ നനയ്ക്കുന്നു. അവരിലൊരാളെ എനിക്കു കൊത്തണം. പെണ്ണിനെ കൊത്തണോ? പുരുഷനെ കൊത്തണോ? ഞാൻ ഇഴഞ്ഞുതുടങ്ങട്ടെ. ചെയ്യാനുള്ളതു ചെയ്തുതീർക്കട്ടെ.

8/12/2010

ഭീകരത എന്ന പേരിൽ ഒരശ്ലീലഫലിതം

രംഗം ഒന്ന്.

നാടകത്തിന്റെ പശ്ചാത്തലം ഒരു പൊലീസ് സ്റ്റേഷനാണ്. പുറത്ത് നീലനിറമടിച്ച ജീപ്പ്, (തെരുവുനാടകമായി അവതരിപ്പിക്കുകയാണെങ്കിൽ ജീപ്പ് വേണമെന്നില്ല; വെള്ളത്തുണിയിൽ ജീപ്പിന്റെ ചിത്രം വരച്ചുവെച്ചാൽ മതി), വൃത്തിയുള്ള ചെറിയ പൂന്തൊട്ടത്തിൽ കുറച്ച് നീലപ്പൂക്കൾ. സ്റ്റേഷനുമുന്നിൽ സന്ദർശകർക്കിരിക്കാനുള്ള ഒഴിഞ്ഞ ബെഞ്ച്, വാതിലോടു ചേർന്ന് തോക്കും പിടിച്ച് പാറാവുനിന്നുനിന്ന് കാലുകഴയ്ക്കുന്ന കോൺസ്റ്റബിൾ. അകത്തേയ്ക്കുള്ള വാതിൽ കടക്കുമ്പോൾ മുറി. ആ മുറിയുടെ ചുമരിൽ ഗാന്ധിയുടെ പല്ലില്ലാപ്പുഞ്ചിരിപ്പടം, നെഞ്ചിൽ റോസാപ്പൂ കുത്തിയ നെഹ്രുവിന്റെ ചിത്രം, വി.എസ്. അച്യുതാനന്ദന്റെ ചിത്രം എന്നിവ തൂങ്ങുന്നു. പണ്ടെന്നോ പൂശിയ സ്നോസെം പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. നീളൻ പെൻഡുലമുള്ള പഴയ ക്ലോക്ക് - അതിന്റെ കൈകൾ പതിനൊന്നു മണി കാണിക്കുന്നു. തൂങ്ങിക്കിടക്കുന്ന വൈദ്യുതവയറിന്റെ അറ്റത്ത് അറുപതുവാട്ട് ബൾബ് മുനിഞ്ഞുകത്തുന്നു. ഏറ്റവും പ്രധാനം, മച്ചിന്റെ ഒത്ത നടുവിൽ നിന്ന്, രണ്ട് ചങ്ങല തൂങ്ങിക്കിടക്കുന്നുണ്ട്, അതിന്റെ കീഴെ രണ്ടു വളയങ്ങളിൽ ഒരു മനുഷ്യനെ ഞാത്തിയിട്ടിട്ടുണ്ട് എന്നതാണ് (തെരുവുനാടകമാക്കുകയാണെങ്കിൽ ഏതെങ്കിലും മരച്ചുവട്ടിൽ വേണം നാടകം അവതരിപ്പിക്കാൻ, രണ്ട് കയറോ ചങ്ങലയോ ഞാത്തിയിടാനും ബൾബിനുപകരം ഒരു പെട്രോമാക്സ് ഞാത്തിയിടാനും, ഗാന്ധിയുടെയും നെഹ്രുവിന്റെയും ചിത്രങ്ങൾ ഞാത്താനുമൊക്കെ മരച്ചില്ലകൾ ഉപകാരപ്പെടും) - ഏഴോ എട്ടോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയാണ് ഞാന്നുനിൽക്കുന്നത്. നാടകം തുടങ്ങുന്നത് ഇവന്റെ കരച്ചിലോടെയാണ്. ഈണത്തിൽ, പതിഞ്ഞ ശബ്ദത്തിൽ, നീളത്തിലാവണം കരച്ചിൽ. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഈ കുഞ്ഞിനു ചുറ്റും പോലീസുകാരന്റെ മേശ, രണ്ട് കസാരകൾ, കസാ‍രകളിൽ രണ്ട് പോലീസുകാർ, അവരുടെ മുഖത്ത് ഗൌരവം, കയ്യിൽ വടി, അരയിൽ തോക്ക്, നിലത്ത് മൂത്രം, തുടങ്ങിയവ കാണാം. പയ്യന് ഷർട്ടില്ല. അവന്റെ കാലുകൾ നിലത്ത് തൊടുന്നുണ്ട്, കൈകൾ മുകളിലേക്ക് ഞാത്തിയിരിക്കുന്നു. മുറിക്ക് അരണ്ട വെളിച്ചമാണ്. പയ്യന്റെ കരച്ചിൽ നേർത്തുനേർത്തുവരുന്നു.

ഒരു പോലീസുകാരൻ ലാത്തി തടവിക്കൊണ്ട് എഴുന്നേറ്റുനിൽക്കുന്നു.നിറയെ മുഖക്കുരു പൊട്ടിയ പാടുകളുള്ള ഇയാൾക്ക് മീശയില്ല, ചുളിവുകൾ വീണ വലിയ നെറ്റിയുണ്ട്, പൂച്ചയുടേതുപോലെ അകത്തേക്കു കുഴിഞ്ഞ കണ്ണുകളുണ്ട്.

(തെരുവുനാടകമാണെങ്കിൽ പോലീസ് വേഷങ്ങൾ വേണമെന്നില്ല, പോലീസുകാരുടെ തൊപ്പിയും രൂപഭാവങ്ങളും വരച്ചുചേർത്ത രണ്ട് മുഖം‌മൂടികൾ മതിയാവും.)

ഒന്നാം പോലീസുകാരൻ, ഉറക്കെ: “നീ എവിടെയാഡാ ബോംബുവെക്കാൻ പോയത്?“

വരാന്തയിൽ കാവൽ നിന്ന പോലീസുകാരൻ (അയാൾ തന്നെയാണ് അവതാരകനും): “ഈ ചോദ്യത്തിൽ നിന്നും നമുക്ക് വളരെക്കാര്യങ്ങൾ മനസിലാക്കാം. പയ്യനെ (തീവ്രവാദിയെ) അറസ്റ്റ് ചെയ്തത് തീവ്രവാദക്കുറ്റത്തിനാണ്. ഒരുപാടുപേരെ കൊല്ലാൻ പദ്ധതിയിട്ട രാജ്യദ്രോഹിയാണ് ഈ തീവ്രവാദി. ഒന്നും അറിഞ്ഞുകൂടാ എന്ന് അഭിനയിക്കുന്നതാണ്, തീർച്ചയായും തീവ്രവാദിയാണ്. നിങ്ങൾ ഇതുവരെ മനസിലാക്കിയില്ലെങ്കിൽ അവൻ മുസ്ലീം ആണ് എന്നും മനസിലാക്കണം. അവനു വിദേശത്തു പരിശീലനം ലഭിച്ചിട്ടുണ്ട്, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകൾ അറിയാം, അവനെ കണ്ടാൽ ഏഴോ എട്ടോ പ്രായം തോന്നിക്കുമെങ്കിലും യഥാർത്ഥ പ്രായം ഇരുപത്തേഴിനും മുപ്പത്തഞ്ചിനും ഇടയ്ക്കാണ്‌, ഒരുപക്ഷേ കൂടുതലും ആവാം. ഇങ്ങനെ വളരെക്കാര്യങ്ങൾ ഒരു ചോദ്യത്തിൽ നിന്നും തന്നെ നമുക്ക് മനസിലാക്കാം“.

(ഈ സംഭാഷണത്തോടൊപ്പം ചെണ്ട താളത്തിൽ മുഴക്കണം).

അവതാരകൻ പറഞ്ഞുനിർത്തുമ്പോൾ പോലീസുകാരൻ ലാത്തികൊണ്ട് പയ്യന്റെ കാലിൽ ഒന്നടിച്ചു, (അടിയുടെ ശബ്ദം കൂട്ടാൻ ചെണ്ട ആഞ്ഞടിക്കുക). അവൻ പെട്ടെന്നു ഞെട്ടി, കരച്ചിലിന്റെ ശബ്ദം കൂടി, പുറത്തേക്കു നോക്കി മറ്റെന്തോ ആലോചിച്ചുകൊണ്ടിരുന്ന രണ്ടാം പോലീസുകാരനും ഞെട്ടി. എന്നിട്ട് അയാൾ എഴുന്നേറ്റ് അവന്റെ ചുമലിൽ പതുക്കെ തലോടി. “മോൻ പറ, എല്ലാം പറഞ്ഞാൽ അങ്കിൾ മോനെ വീട്ടിൽക്കൊണ്ടാക്കാം”.

“അങ്കിൾ...”

അയാൾ വീണ്ടും തടവുന്നു. (അല്പം മൌനം), മൌനത്തിനൊടുവിൽ അവൻ പതുക്കെപ്പറഞ്ഞു - “ഞാൻ ബോംബ് എടുത്തില്ല”
ഒന്നാമൻ: കള്ളം - നീ ബസ്സിൽ ബോംബുവെക്കാൻ പോവുന്നു എന്നു പറഞ്ഞത് കേട്ട സാക്ഷികളുണ്ട്.
കുട്ടി: ഞാൻ ബോംബെന്നല്ല പറഞ്ഞെ.
ഒന്നാമൻ: അല്ലേ?
കുട്ടി: ബസ്സിലിരുന്ന് എന്റെ ബം നൊന്തു എന്നാ പറഞ്ഞെ.
ഒന്നാം പോലീസുകാരൻ പയ്യന്റെ മുഖത്ത് അടിക്കുന്നു, (അടികൊള്ളുന്നതിനോടൊപ്പം ഉച്ചത്തിൽ ചെണ്ട മുഴങ്ങുന്നു).
ഒന്നാമൻ: ഇന്നലെ നീ എവിടെയായിരുന്നു?
കുട്ടി: സ്കൂളിൽ...
ഒന്നാമൻ: കള്ളം. നീ ഇന്നലെ ബോംബ് എടുക്കാൻ പോയിരുന്നു.
കുട്ടി: ഇല്ല, ടീച്ചർ കണ്ടല്ലോ.. എന്റെ ഹോം വർക്ക് നോക്കിയല്ലോ.. ഞാൻ ഫ്രണ്ട്സുമായി കളിച്ചല്ലോ, വിശാഖ് എന്റെ അടുത്താ ക്ലാസിൽ ഇരിക്കുന്നെ.
ഒന്നാമൻ: ഇല്ല, നീ ഇന്നലെ സ്കൂളിൽ പോയിട്ടില്ല.
രണ്ടാമൻ: അറ്റൻഡൻസ് രെജിസ്റ്റർ നോക്കിയോ?
ഒന്നാമൻ: അതിന്റെ കാര്യമില്ല. മറ്റ് തെളിവുകൾ കൊണ്ടു കാര്യമില്ല. ഇവൻ സ്കൂളിൽ പോയിട്ടില്ല; സ്കൂളിൽ പോവാതെ ബോംബ് നിർമ്മാണമാണ് ഇവന്റെ പണി.
രണ്ടാമൻ: അതെങ്ങനെ ശരിയാവും? സ്കൂളിൽ പോയതിന് ഇവന്റെ ടീച്ചർമാരും കൂടെപ്പഠിക്കുന്ന കുട്ടികളും സ്കൂൾ ബസ്സിന്റെ ഡ്രൈവറും സാക്ഷികളല്ലേ?
ഒന്നാമൻ: അതിൽ കാര്യമില്ല. ഒരു തെളിവിലും കാര്യമില്ല. ഇവൻ ബോംബ് വിദഗ്ധനാണ്, കട്ടായം.
രണ്ടാമൻ: ഇവന്റെ വീട്ടുകാർ സാക്ഷിയല്ലേ?
ഒന്നാമൻ: കൊള്ളാം, തീവ്രവാദിക്കും സാക്ഷിയോ. ഇവൻ ബസ്സിലിരുന്ന് ബോംബ് എന്നു പറഞ്ഞതിന് സാക്ഷിമൊഴിയുണ്ട്, അത്രയും മതി അകത്താക്കാൻ.
രണ്ടാമൻ: ഇനി എന്തു ചെയ്യണം? കോടതിയിൽ ഹാജരാക്കണോ?
ഒന്നാമൻ: അതിനെന്താ, വഴിയേ ഹാജരാക്കാം. ജാമ്യവും കോമ്യവുമൊന്നുമില്ല. ഭീകരവാദക്കുറ്റമാണ്. ബസ്സിൽ ഇവന്റെ അടുത്തിരുന്ന കുട്ടി തെളിവു പറഞ്ഞോളും.
രണ്ടാമൻ: ആ പെൺകുട്ടി ബം എന്നാണു കേട്ടത് - അവൾ മാറ്റിപ്പറഞ്ഞിട്ടുണ്ട്
ഒന്നാമൻ: സാരമില്ല, അവൾ ബം എന്നു തന്നെ പറഞ്ഞാൽ മതി, കോടതി ബോംബ് എന്നു കേട്ടുകൊള്ളും.
രണ്ടാമൻ: ഇവനെ അറസ്റ്റ് ചെയ്യാൻ പറ്റുമോ? ബാലനാണ്. ജുവനൈൽ കോടതിയിൽ കാണിക്കണ്ടേ?
ഒന്നാമൻ: ഇവൻ കുട്ടിയൊന്നുമല്ല. കണ്ടാൽ തോന്നുന്നതാണ് കുട്ടിയാണെന്ന്. ഇവന്റെ പ്രായം ഡി.എൻ.എ ടെസ്റ്റ് ചെയ്യണം.
രണ്ടാമൻ: ജനന സർട്ടിഫിക്കറ്റ് നോക്കിയാൽ‌പ്പോരേ?
ഒന്നാമൻ: പോരാ, ഒക്കെക്കളവാണ്. കൊടും ഭീകരനാണ്.
രണ്ടാമൻ: ഡി.എൻ.എ. ടെസ്റ്റൊക്കെ നമ്മളിനി എവിടെച്ചെയ്യാനാണ്?
ഒന്നാമൻ: എന്താ ഇത്ര ധൃതി? അതിനൊക്കെ ഇനിയും എത്രയോ സമയമുണ്ട്. തൽക്കാലം ഇവനെ അതീവസുരക്ഷാജയിലിലേക്കു മാറ്റണം. എന്തായാലും ജാമ്യം കിട്ടില്ല, രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഡി.ൻ.ഏ റ്റെസ്റ്റു ചെയ്യാം. പത്തുപതിനഞ്ചു വർഷം കിടക്കട്ടഡോ അകത്ത്. രാജ്യത്തിന് അത്രയും അപകടമൊഴിഞ്ഞില്ലേ.
(കുട്ടി ഉറക്കെക്കരയുന്നു, നീണ്ടുനിൽക്കുന്ന ഒരു കരച്ചിൽ)
ഒന്നാമൻ: നാശം. ഞാനൊന്നു പുറത്തുപോയിട്ടു വരാം. അവൾക്കു ബിരിയാണി പാഴ്സൽ മേടിക്കണം.

(ഇപ്പോൾ സ്റ്റേഷനിൽ കുട്ടിയും ഒന്നാം പോലീസുകാരനും മാത്രം).
കുട്ടി: അങ്കിൾ, എന്റെ കൈ വേദനിക്കുന്നു.
രണ്ടാമൻ: സാരമില്ല, കുറച്ചുനേരം കഴിയട്ടെ, മറ്റേ അങ്കിൾ വന്ന് അഴിച്ചുവിടും. മോൻ ഉറങ്ങിക്കോ
കുട്ടി: അങ്കിൾ, കെട്ടഴിക്കാതെ ഞാൻ എങ്ങനെ ഉറങ്ങും?
രണ്ടാമൻ: കെട്ടഴിച്ചുകൂടാ. നിന്ന് ഉറങ്ങിയാൽ മതി. അങ്കിൾ പുറത്ത് തലോടിത്തരട്ടെ?
കുട്ടി: വേണ്ട,
രണ്ടാമൻ: ഒരു കഥ പറഞ്ഞുതരട്ടെ?
കുട്ടി: ഉം ഉം..

(ഇനിമുതൽ ഒരു ഉപകഥയാണ്. ആട്ടിങ്കുട്ടിയുടെയും ചെന്നായയുടെയും കഥ. ഈ കഥ അവതരിപ്പിക്കാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. ഒന്ന്‌: പോലീസുകാരൻ കഥ കുട്ടിക്കു പറഞ്ഞുകൊടുക്കുക. രണ്ട്: ഉപകഥ അഭിനയിക്കുക. ഇതിന് രണ്ട് നടന്മാരാണു വേണ്ടത്. തെരുവുനാടകമാക്കുകയാണെങ്കിൽ ഇതേ പോലീസുകാരനും മുറ്റത്ത് നിൽക്കുന്ന പാറാവുകാരനും ഒരു ചെന്നായയുടെയും ആടിന്റെയും മുഖം‌മൂടികൾ അണിഞ്ഞാൽ മതിയാവും. അഭിനയിക്കുന്നതാണ് കൂടുതൽ ഇഫക്ടീവ് എങ്കിലും ഇത് അവതരിപ്പിക്കുന്നവരുടെ സ്വാതന്ത്ര്യത്തിനു വിടുന്നു).

രണ്ടാമൻ: ഒരിടത്തൊരിടത്ത് ഒരു ആട്ടിങ്കുട്ടിയുണ്ടായിരുന്നു
ഉം, ഉം.
ആ ആട്ടിങ്കുട്ടി ഒരു ദിവസം കുളത്തിൽ വെള്ളം കുടിക്കാൻ പോയി.
ഉം..
അപ്പോൾ അതിലേ വിശന്നുവലഞ്ഞ ഒരു ചെന്നായ വന്നു. ആട്ടിങ്കുട്ടിയെക്കണ്ട് ചെന്നായ ചോദിച്ചു, ആരാഡാ എന്റെ കുളത്തിലെ വെള്ളം കലക്കിയത്?
കുട്ടി: അയ്യോ
ആട്ടിങ്കുട്ടി പറഞ്ഞു, ഞാനല്ല, ഞാൻ ഇത്ര ദൂരെനിന്ന് ഇത്തിരി വെള്ളം കുടിച്ചതേയുള്ളൂ.
കള്ളം പറയുന്നോ? കഴിഞ്ഞ വർഷം, ആഗസ്റ്റ് 20-ആം തിയ്യതി, 12 മണിക്ക്, നീ എന്നെപ്പറ്റി പൊളി പറഞ്ഞില്ലേ?
ആട്ടിങ്കുട്ടി പറഞ്ഞു, അയ്യോ ഇല്ല, അപ്പോ ഞാൻ ജനിച്ചിട്ടുപോലുമില്ല.
ചെന്നായ പറഞ്ഞു: ആ‍ഹാ, എന്നാ നിന്റെ ചേട്ടനായിരിക്കും
ആട്ടിങ്കുട്ടി പറഞ്ഞു: അയ്യോ അല്ല, എനിക്കു ചേട്ടനില്ല.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിന്റെ വാപ്പയായിരിക്കും
ആട്ടിങ്കുട്ടി പറഞ്ഞു: എനിക്കു വാപ്പയില്ല, ഉമ്മയില്ല, ആരുമില്ല.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിനക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. അല്ലെങ്കിൽ അവർക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. ആരായാലും മതി, ആരായാലും മതി
പയ്യൻ: അയ്യോ
അങ്ങനെ ചെന്നായ ആട്ടിങ്കുട്ടിയെ പിടിച്ചുതിന്നു. ആട്ടിറച്ചിയുടെ രുചി മോന് അറിയാമോ?
ഉം ഉം..
മോൻ തന്നെ പറ. ആടുകൾ കുളം കലക്കിയിട്ടില്ലെന്ന് എങ്ങനെ പറയാൻ പറ്റും?
ഉം ഉം..

കതകുതുറന്ന് ഒന്നാം പോലീസ് കടന്നുവരുന്നു. ഇരുവരെയും നോക്കി ചിരിക്കുന്നു. കഥ തെറ്റിപ്പോയല്ലോ. ഞാൻ പറഞ്ഞുതരാം കഥ.
രണ്ടാമൻ: എങ്ങനെ?
ഒന്നാമൻ: ഒരിടത്തൊരിടത്ത് ഒരു ആട്ടിങ്കുട്ടിയുണ്ടായിരുന്നു
(വീണ്ടും: ഈ ഉപകഥയും രണ്ട് നടന്മാരോ, പോലീസുകാർ തന്നെ ചെന്നായയുടെയും ആട്ടിങ്കുട്ടിയുടെയും മുഖംമൂടിവെച്ച് അഭിനയിക്കുന്നതോ ആവും മിഴിവേകുന്നത്).
കുട്ടി: ഉം..
അപ്പോൾ അതിലേ വിശന്നുവലഞ്ഞ ഒരു ചെന്നായ വന്നു. ആട്ടിങ്കുട്ടിയെക്കണ്ട് ചെന്നായ ചോദിച്ചു, ആരാഡാ എന്റെ കുളത്തിലെ വെള്ളം കലക്കിയത്?
കുട്ടി: അയ്യോ
ആട്ടിങ്കുട്ടി പറഞ്ഞു, ഞാനല്ല. (ഇത് പറയുമ്പോൾ ആട്ടിങ്കുട്ടിയുടെ സ്വരം കടുത്തിട്ടാണ്).
കള്ളം പറയുന്നോ? കഴിഞ്ഞ വർഷം, ആഗസ്റ്റ് 20-ആം തിയ്യതി, 12 മണിക്ക്, നീ എന്നെപ്പറ്റി പൊളി പറഞ്ഞില്ലേ?
ആട്ടിങ്കുട്ടി: ഇല്ല, ഞാനപ്പോൾ ജനിച്ചിട്ടില്ല.
ചെന്നായ: ആ‍ഹാ, എന്നാ നിന്റെ ചേട്ടനായിരിക്കും
ആട്ടിങ്കുട്ടി: എന്റെ ചേട്ടൻ മരിച്ചുപോയി.
ചെന്നായ: എന്നാ നിന്റെ വാപ്പയായിരിക്കും
ആട്ടിങ്കുട്ടി: എന്റെ വാപ്പ മരിച്ചുപോയി, ഉമ്മ മരിച്ചുപോയി. ഇത്രയും പറഞ്ഞ് കൈകൾ അരയിൽ എടുത്തുകുത്തിക്കൊണ്ട് ആട്ടിങ്കുട്ടി ചെന്നായയുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിനക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. ഓർത്തുനോക്കൂ. നിന്റെ വാപ്പയും ഉമ്മയും ചേട്ടനും എങ്ങനെയാണ് മരിച്ചത്?
“അവരെ ഒരു ചെന്നായ കടിച്ചുകൊന്നു“ എന്നു പറഞ്ഞതും ആട്ടിങ്കുട്ടി പൊട്ടിത്തെറിച്ചു. ചെന്നായയും കുളവും ആട്ടിങ്കുട്ടിയും വലിയശബ്ദത്തോടെ ചിതറിപ്പോയി.

കുറിപ്പ്: നാടകത്തിൽ, എത്ര ചിലവേറിയ അവതരണമാണെങ്കിലും, പൊട്ടിത്തെറി കാണിക്കുന്നതിനു പരിമിതികളുണ്ട്. പുകയും മറ്റും കാണിക്കാം. ഒരു പടക്കവും പൊട്ടിക്കാം. തെരുവുനാടകത്തിൽ, ആട്ടിങ്കുട്ടിയായി അഭിനയിക്കുന്നയാൾ ചെന്നായയായി അഭിനയിക്കുന്നയാളുടെ മേൽ ചാടിവീഴണം, രണ്ടുപേരും നിലത്തുവീണ് മരിച്ചതുപോലെ കിടക്കണം, പടക്കവും പൊട്ടിക്കണം. എന്നാൽ ഇതിൽ പ്രധാന പ്രശ്നം, നാടകത്തിനുവേണ്ടി പടക്കം കരുതുമ്പോൾ, നമ്മുടെ പോലീസ്, അത് ഒരു ബോംബ് ആണെന്നു വരുത്തിത്തീർക്കാനും നാടകം അവതരിപ്പിക്കുന്ന നിങ്ങളെ ഒരു തീവ്രവാദിയാക്കി ചിത്രീകരിക്കാനും സാദ്ധ്യതയുണ്ട് എന്നതാണ്. നാടകം അഭിനയിക്കാൻ ഇറങ്ങുന്നവർ ജയിലിലാവുന്നത് കഥാകൃത്തായ എനിക്കും വിഷമമാണ് - പടക്കം പൊട്ടിക്കുന്നതിനു പകരം രംഗത്തുള്ളവർ എല്ലാവരും ഒരേ സമയം ‘ട്ടൊ’ എന്നു പറഞ്ഞാൽ മതിയാവും.

ഒന്നാമൻ: മോന് കഥ മനസിലായോ?
(കുട്ടി പകച്ചുനോക്കുന്നു, ചുമരിലെ ക്ലോക്കിൽ മണിയടിക്കുന്നു).

രണ്ടാമൻ: പാവം, അവനെ എത്ര നേരമാണ് കെട്ടിയിട്ടിരിക്കുന്നത്, അഴിച്ചുവിടൂ
ഒന്നാമൻ: ഈ ഭീകരനെയോ? ഹ. മണ്ടത്തരം പറയാതെ.
രണ്ടാമൻ: ഞാൻ അഴിച്ചുവിടാൻ പോവുകയാണ്, എനിക്കും ഒരു മോനുണ്ട്
ഒന്നാമൻ: രാജ്യസുരക്ഷയ്ക്കെതിരായാണു നിങ്ങൾ പ്രവർത്തിക്കുന്നത്, അഴിക്കരുത്.
രണ്ടാമൻ: ഇല്ല, അഴിക്കും.
(കെട്ടഴിക്കാൻ പോവുന്ന രണ്ടാമനും ഒന്നാമനുമായി പിടിവലി നടക്കുന്നു, (പിടിവലി നടക്കുന്നത് ഒരു നൃത്തത്തിന്റെ ശൈലിയിലാണെങ്കിൽ നല്ലതായിരിക്കും, കഥകളിയിലെ ഭീമ-കീചകയുദ്ധം പോലെ), അലറുന്നു (കഥകളിയിലെ വായ്ത്താരിമോഡൽ), ചെണ്ട മുഴങ്ങുന്നു. ഇതിനിടെ ഒന്നാമന്റെ കൈ പയ്യന്റെ മുഖത്തു തട്ടുന്നു, അവൻ ഊക്കോടെ കയ്യിൽ കടിക്കുന്നു)

പോലീസുകാരൻ കൈ കുടയുന്നു. ഹൌ.. ഞാൻ പറഞ്ഞില്ലേ, ഇവൻ ഭീകരനാണെന്ന് - വധശ്രമം. നിങ്ങളാണ് ഇതിനുത്തരവാദി.
രണ്ടാമൻ തല കുനിക്കുന്നു.
ഒന്നാമൻ: ഇനി എന്താണു വേണ്ടതെന്നറിയാമോ?
രണ്ടാമൻ:(തലയുയർത്താതെതന്നെ) അറിയാം.
ഒന്നാമൻ: അറിയാമെങ്കിൽ പറയൂ, ഭീകരനെ തുറന്നുവിടാൻ പോയ മിടുക്കനല്ലേ. നിങ്ങളുടെ വായിൽ നിന്നും തന്നെ കേൾക്കട്ടെ
രണ്ടാമൻ: പോലീസിനെ ആക്രമിച്ചു മുറിവേൽ‌പ്പിച്ച ഭീകരൻ പോലീസുകാരുടെ വെടിയേറ്റു മരിച്ചു; എൻ‌കൌണ്ടർ കില്ലിങ്ങ്.
ഒന്നാമൻ: മിടുക്കൻ. ഭീകരനെ വെടിവെപ്പിൽ ആരു കൊല്ലും? നീയോ ഞാനോ?
(ഇപ്പോൾ കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലാവുന്നു. എനിക്കു വീട്ടിൽ പോണം എന്ന് അവൻ നീട്ടിവിളിക്കുന്നു).
രണ്ടാമൻ: ഞാൻ, ഞാൻ.
ഒന്നാമൻ: മെഡലുകൾ വേണം അല്ലേ. വീരശൃംഘല.
രണ്ടാമൻ വെളുത്ത ഒരു ചിരി ചിരിക്കുന്നു.
ഒന്നാമൻ: ഒരു പ്രൊമോഷനും കൂടെ ആയാലോ? വാർത്താചാനലുകൾക്കൊക്കെ അഭിമുഖം കൊടുക്കണ്ടേ? നീ ഏതെങ്കിലും ബ്യൂട്ടിപാർലറിൽ കേറി സുന്ദരനാവണം. അതൊക്കെപ്പോട്ടെ. ഇവൻ ഭീകരനാണെന്നതിന് തെളിവുകളെവിടെ?
രണ്ടാമൻ: തെളിവുകൾ വരും.
ഒന്നാമൻ: നമ്മൾ വരുത്തും, പിന്നല്ലാതെ. (ഒരു വെടലച്ചിരി ചിരിക്കുന്നു)
രണ്ടാമൻ, ആശങ്കയോടെ: പത്രങ്ങൾ പരാതി പറയില്ലേ, ഭീകരൻ ജുവനൈൽ ആണെന്ന്.
ഒന്നാമൻ (ചിരിച്ചുകൊണ്ട്): പത്രങ്ങളോ, കൊടുംഭീകരനെ ന്യായീകരിക്കാനോ? കൊള്ളാം.

(നാടകത്തിൽ ഇവിടെ ബ്രേക്ക് എടുക്കാം. തിരശ്ശീലയിടാം. തെരുവുനാടകക്കാർക്ക് വെള്ളമോ മറ്റോ കുടിക്കാനും ഈ ബ്രേക്ക് ഉപയോഗപ്പെടും).

രംഗം രണ്ട്: ഇതേ പോലീസ് സ്റ്റേഷന്റെ അകം. ചുമരിൽ ഗാന്ധി, നെഹ്രു, അച്യുതാനന്ദൻ തുടങ്ങിയവരുടെ ചിത്രം. കുട്ടിയുടെ കെട്ടഴിച്ചിരിക്കുന്നു. അവന്റെ തലയിൽക്കൂടി ഒരു ചാക്കിട്ടു മൂടിയിട്ടുണ്ട്. ചാക്ക് വളരെ വലുതാണ്, അവന് ഒട്ടും പാകമാവുന്നില്ല. അവൻ തലകുടയുമ്പോൾ അത് ഊരിപ്പോവുന്നു. കണ്ടാൽത്തന്നെ വിലകുറഞ്ഞ കളിത്തോക്കാണെന്നു തോന്നിക്കുന്ന ഒരു തോക്ക് അവന്റെ കയ്യിൽ പിടിപ്പിച്ചിട്ടുണ്ട്.

ഒന്നാമൻ: പുറത്തേക്കിറങ്ങി ഓടെടാ.
കുട്ടി: എനിക്കു ചാവണ്ടാ
ഒന്നാമൻ: മോൻ വീടുവരെ ഓടുന്നോ? അച്ചനേം അമ്മയേം കാണണ്ടേ?
കുട്ടി: വേണ്ടാ, എന്നെക്കൊല്ലല്ലേ.
രണ്ടാമൻ: മോനേ, അങ്കിൾ വൺ, ടൂ, ത്രീ എന്നു പറയുമ്പൊ മോൻ ഓടണം. ഓടിപ്പോയി ഒളിച്ചിരിക്കണം. നമുക്കു സാറ്റ് കളിക്കണ്ടേ?
കുട്ടി: വേണ്ടാ, എനിക്കു വീട്ടിൽ പോയാ മതി.
ഒന്നാമൻ: ഒന്ന്, രണ്ട്, ഓടിക്കോ.ഛി, ഓടെടാ. (അയാൾ തോക്കുചൂണ്ടുന്നു).

(ചെണ്ട പതുക്കെ കൊട്ടിത്തുടങ്ങുന്നു. കുട്ടി വേദിക്കു ചുറ്റും ഓടുന്നു, ഓരോ ഇടത്തായി ഒളിച്ചിരിക്കാൻ നോക്കുന്നു, കൈകൊണ്ടു മുഖം മറയ്ക്കുന്നു, കുന്തിച്ചിരിക്കുന്നു. പോലീസുകാരൻ, നീളമുള്ള തോക്കിനു മുകളിൽ പിടിപ്പിച്ചിരിക്കുന്ന ലെൻസിലൂടെ നോക്കിക്കൊണ്ട്, കണ്ടേ, കണ്ടേ എന്നു വിളിക്കുന്നു, കുട്ടി വീണ്ടും ഓടുന്നു, കുന്തിച്ചിരിക്കുന്നു, ചെണ്ടയുടെ പെരുക്കൽ കൂടിവരുന്നു, പോലീസുകാരൻ അടുത്തെത്തി തോക്കുചൂണ്ടുന്നു, കുട്ടി ചൂളുന്നു, കൈകൾ കൊണ്ട് തല മൂടുന്നു. തോക്കിൻ കുഴൽ അവന്റെ നെറ്റിയിൽ തട്ടുന്നു, ചെണ്ട ഉച്ചത്തിലാവുന്നു)

രണ്ടാമൻ തോക്കിന്റെ കുഴൽ പിടിച്ചുമാറ്റിക്കൊണ്ട്: നിൽക്കു, ഇവന്റെ വിവരങ്ങൾ കുറിച്ചെടുക്കണം. നാളെ പത്രത്തിൽ കൊടുക്കാനുള്ളതാണ്. മോനേ, മോനെത്ര വയസ്സായി?
കുട്ടി: എന്നെ കൊല്ലല്ലേ
രണ്ടാമൻ: ഛി, എത്ര വയസ്സായെഡാ?
കുട്ടി: എട്ട്
രണ്ടാമൻ: മിടുക്കൻ, ഇരുപത്തെട്ടെന്നെഴുതിക്കോ. മോന്റെ പേരെന്താ?
കുട്ടി: എനിക്കു ചാവണ്ടാ
ഒന്നാമൻ: ഛി, റാസ്കൽ, നിന്റെ പേരെന്താന്ന്‌
കുട്ടി: ബാൽ താക്കറെ
ഒന്നാമനും രണ്ടാമനും ഒന്നിച്ച്, ആശ്ചര്യത്തോടെ: എന്ത്?
കുട്ടി: ബാലാസാഹിബ് താക്കറെ.
പോലീസുകാർ ഇരുവരും അവന്റെ കാൽക്കൽ വീഴുന്നു. സാർ, വീട്ടിലേക്ക് ഞങ്ങൾ കൊണ്ടാക്കാം. ഞങ്ങളെ വെറുതേ വിടണം, ഞങ്ങളോടു ക്ഷമിക്കണം.
കുട്ടി, അമ്പരപ്പോടെ: എനിക്കു വീട്ടീപ്പോണം..
പോലീസുകാർ: കേസൊന്നുമില്ല, സാർ, ടാക്സി വിളിക്കട്ടേ? ദൈവത്തെയോർത്ത് സാറിതാരോടും പറയരുത്. എടോ കുട്ടൻപിള്ളേ, സാറിനു ചായയോ ജ്യൂസോ എന്താന്നുവെച്ചാൽ വാങ്ങിച്ചോണ്ടുവാ. സാറിനെ ഞങ്ങൾ വീട്ടിൽക്കൊണ്ടാക്കാം.
കുട്ടി: എന്റെ ഡാഡിയും മമ്മിയും വരും.. അവരു വന്ന് എന്നെ കൊണ്ടുപൊയ്ക്കോളും. ഡാഡി നിങ്ങൾക്ക് നല്ല അടി തരും.
പോലീസുകാർ വീണ്ടും കാൽക്കൽ വീഴുന്നു, “ഞങ്ങളെ ഡാഡിയെക്കൊണ്ടു തല്ലിക്കല്ലേ”. പോലീസുകാർ കരയുന്നു, മാപ്പുപറയുന്നു. രണ്ടുപേരും ചേർന്ന് അവനെ തോളിലിരുത്തി ഹൊയ് ഹൊയ് എന്നുവിളിച്ച് രംഗത്തുനിന്നും മറയുന്നു.

--ശുഭം--

1/16/2010

ഫാ. മഥേയൂസിന്റെ ജീവിതത്തിലെ രണ്ട് അത്ഭുതങ്ങള്‍


ചിത്രം: പരിശുദ്ധഹൃദയത്തിന്റെ കൊലപാതകം, സ്പെയിന്‍. (വിക്കിപീഡിയയില്‍ നിന്ന്)


സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ജനറല്‍ ഫ്രാങ്കോയുടെ (തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ എനിക്ക് ജനറല്‍ ഫ്രാങ്കോയോട് ഒരു തരത്തിലും മതിപ്പില്ല എന്നു പറഞ്ഞുകൊള്ളട്ടെ) സൈന്യം ഒരു ഭാഗത്തും ഇടതുപക്ഷത്തെ വിവിധ പാര്‍ട്ടികള്‍ എതിര്‍പക്ഷത്തുമായിരുന്നപ്പോള്‍ കത്തോലിക്കാ സഭ ഫ്രാങ്കോയുടെ പക്ഷത്തായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പള്ളിയെ എതിര്‍ത്തു, ചുവന്ന ഭീകരത എന്ന് അറിയപ്പെട്ട ആ കാലഘട്ടത്തില്‍ 6832 കത്തോലിക്കാ പുരോഹിതന്മാരെ വിവിധ കമ്യൂണിസ്റ്റ് സംഘടനകള്‍ കശാപ്പുചെയ്തു, നിരവധി പള്ളികളും സെമിനാരികളും തീയിട്ടു (ഇതൊക്കെ ന്യായമായും ഒരു കത്തോലിക്കാ മത വിശ്വാസിയായ എനിക്ക് ദഹിക്കാവുന്നതിനപ്പുറമാണെങ്കിലും കമ്യൂണിസ്റ്റുകാരെ ചീത്തപറയുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. കമ്യൂണിസ്റ്റുകാര്‍ ഈ ലേഖനത്തിന്റെ പശ്ചാത്തലം മാത്രമാണ്). എന്നാല്‍ ഫ്രാങ്കോ ഒരു ദുഷ്ടനായിരുന്നു എന്നും ഫാഷിസ്റ്റ് ആയിരുന്നു എന്നും നമുക്കറിയാം. ആദര്‍ശങ്ങള്‍ക്കു വേണ്ടി പോരാടിയ കമ്യൂണിസ്റ്റുകാരുടെയും ഗ്രാമീണരുടെയും ത്യാഗോജ്വലത ഏണസ്റ്റ് ഹെമിങ്ങ്‌വേയുടെ “For whom the bell tolls" എന്ന അനുപമമായ നോവലിന് കഥാപാത്രമായിട്ടുണ്ട്. For whom the bell tolls എന്ന തലക്കെട്ട് ഞാന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യാത്തത് തര്‍ജ്ജിമ ചെയ്ത പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്. പല നല്ല ഇംഗ്ലീഷ് നോവലുകളെയും തര്‍ജ്ജിമ ചെയ്ത് നശിപ്പിക്കുന്നത് ഇന്ന് ഡി.സി. ബുക്സിനും മറ്റ് മലയാളം പ്രസാധകര്‍ക്കും ഒരു ഫാഷനായിട്ടുണ്ട്. ഇതേ സമയം (സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത്) വേട്ടയാടപ്പെട്ട, ഒളിജീവിതം നയിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതന്റെ കഥ Graham Green തന്റെ The Power and the Glory എന്ന പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിട്ടുണ്ട്. The Power and the Glory എന്ന പുസ്തകത്തിലെ കഥാപുരുഷനായ വികാരി, കമ്യൂണിസ്റ്റുകാരില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയും, ഒളിവില്‍ ജീ‍വിക്കുകയും, അതിനിടയില്‍ രഹസ്യമായി പൂജ ചൊല്ലുകയും ചെയ്യുമ്പൊഴും, കുറ്റബോധം കൊണ്ട് നീറുന്നു. ഒളിജീവിതത്തിനിടയ്ക്ക് രഹസ്യമായി ഇദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടാവുന്നു. ധൈര്യസമേതം മുന്നോട്ടു വരാനും ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറാവുന്നില്ല. ഒടുവില്‍ എതിരാളികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ പിടികൊടുക്കുന്ന കഥാപുരുഷന്‍ കൊല്ലപ്പെടുകയാണ്. മുകളില്‍ പറഞ്ഞ രണ്ടു പുസ്തകങ്ങളും വായ്ക്കേണ്ടതാണ്.

ഇതേ കാലഘട്ടത്തില്‍ സ്പെയിനില്‍ ജീവിച്ചിരുന്ന മറ്റൊരു വികാരിയച്ചന്‍ - ഫാ. മഥേയൂസ് ഹാന്‍സ് - ഇത്തരത്തിലുള്ള ഒരാളായിരുന്നില്ല; തികച്ചും വിശുദ്ധനും നല്ലവനും കര്‍ത്താവിന് പ്രിയങ്കരനുമായിരുന്നു എന്നുള്ളത് നിങ്ങള്‍ അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി മനസിലാക്കാനാണ് ഇത്രയും ചരിത്ര പശ്ചാത്തലം പറഞ്ഞത്. ഫാ മഥേയൂസ് വിശുദ്ധനും നല്ലവനുമായിരുന്നു എന്ന് ഞാന്‍ പറയുന്നത് നിങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കണമെന്നില്ല. എന്നാല്‍ താഴെക്കൊടുത്തിരിക്കുന്ന ഒരു സംഭവം മതിയാകും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രത്നച്ചുരുക്കം നിങ്ങളെപ്പോലെയുള്ള ഒരു നല്ല വായനക്കാരന്‍ ഗ്രഹിക്കാന്‍. ഒരുപക്ഷേ നിങ്ങള്‍ക്ക് താഴെപ്പറയുന്ന സംഭവങ്ങള്‍ കര്‍ത്താവിന്റെ കൃപകൊണ്ട് സംഭവിക്കുന്ന അത്ഭുതങ്ങളായി തോന്നാം. എന്നാല്‍ കര്‍ത്താവിന് അസാദ്ധ്യമായി ഒന്നുമില്ല, നിങ്ങള്‍ക്ക് അത്ഭുതങ്ങളായി തോന്നുന്നത് വിശുദ്ധരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ മാത്രമാണ്. ആകാംഷ നീട്ടുന്നില്ല, അത്ഭുതങ്ങളിലേക്കു കടക്കാം.

അത്ഭുതം 1: ദൈവം നീതിമാനെ വഴിനടത്തുന്നു

ഒരുപക്ഷേ അത്ഭുതം എന്ന് ഞാന്‍ തെറ്റിവായിക്കുന്നതായിരിക്കാം. ഓരോ സംഭവത്തെയും നമ്മള്‍ നോക്കിക്കാണുന്നത് നമ്മുടെ അനുഭവങ്ങളുടെയും സ്വഭാവത്തിന്റെയും പശ്ചാത്തലത്തിലാണ്. ഇനി പറയാന്‍ പോവുന്ന സംഭവത്തില്‍ നിങ്ങള്‍ക്ക് അത്ഭുതമായി തോന്നണമെന്നില്ല. ഇത്രയും ജാമ്യത്തോടെ 1934 ജനുവരി 14, രാത്രി 11 മണിക്ക് സ്പെയിനിലെ പിറനീസ് മലനിരകളുടെ താഴ്വാരത്തില്‍ മഞ്ഞുപുതച്ചുനില്‍ക്കുന്ന ലാ ഹെവില്ല എന്ന ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ ആനയിക്കുകയാണ്. ജനുവരി യൂറോപ്പില്‍ വളരെ തണുത്ത മാസമാണെന്ന് നമുക്കെല്ലാം അറിയാമെങ്കിലും 1934-ലെ ശൈത്യം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് അതികഠിനമായിരുന്നു. ഗ്രാമം (മറ്റ് എല്ലാ ഗ്രാമങ്ങളെപ്പോലെയും) അവികസിതവും സുന്ദരവുമായിരുന്നു (അവികസിതമായതുകൊണ്ടായിരിക്കാം സുന്ദരമായത്). ലോകമെമ്പാടുമുള്ള നിഷ്കളങ്കഹൃദയരായ ഗ്രാമീണരെപ്പോലെ ഈ ഗ്രാമീ‍ണരും നല്ലവരും വിശ്വാസികളുമായിരുന്നു, എന്നാല്‍ വിപ്ലവത്തിന് മേല്‍ക്കോയ്മനേടാനായ ഒരു കഠോരരാത്രിയില്‍, ഫ്രാങ്കോയുടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും പലായനം ചെയ്ത, മരണത്തിന്റെ വക്കില്‍ നിന്നും കഷ്ടിച്ചുമാത്രം രക്ഷപെട്ട ഒരു വിപ്ലവകാരി ഈ ഗ്രാമം വഴി ഓടിവരികയും (പിറനീസ് കടന്ന് ഇറ്റലിയിലേയ്ക്കു പോവുകയായിരിക്കണം താടിയും മുടിയും നീട്ടിവളര്‍ത്തിയ, പട്ടാളക്കാരെപ്പോലെ കാക്കിച്ചട്ടയിട്ട അയാളുടെ വിഫലോദ്ദേശം) പള്ളിമേടയില്‍ ശത്രുക്കളില്‍ നിന്നും തണുപ്പില്‍ നിന്നും അഭയം തേടുകയും അപകടമൊഴിഞ്ഞപ്പോള്‍ തന്റെ കീറിത്തുടങ്ങിയ ചാക്കുസഞ്ചിയില്‍ നിന്നും ഒരു നാടന്‍ ബോംബ് എടുത്ത് പള്ളിയുടെ അള്‍ത്താരയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് ഓടിയിറങ്ങുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയായതിനാലാവണം, ആ കാളരാത്രിയില്‍ പള്ളിമേട നിന്നു കത്തി, തീപിടിത്തത്തിനിടയില്‍ (തീകെടുത്താനുള്ള നാട്ടുകാരുടെ വൃഥാശ്രമങ്ങള്‍ക്കിടയില്‍) തകര്‍ന്നുവീണു. എന്നാല്‍ (ദൈവം ശക്തനാണ്) വിശ്വാസികളുടെ ആലയത്തെ തകര്‍ത്ത ആ‍നന്ദത്തില്‍ മുന്നോട്ടുകുതിച്ച ആ വിപ്ലവകാരി മഞ്ഞുമൂടിക്കിടന്ന ഒരു തടാകത്തിനുമുകളിലൂടെ ഉരുണ്ടുവീണും വീണ്ടും എഴുന്നേറ്റും ഓടുമ്പോള്‍, ഒരു മഞ്ഞുപാളി തകര്‍ന്ന് തണുത്തുറഞ്ഞ വെള്ളത്തില്‍ വീഴുകയും ഉടന്‍ തന്നെ മുങ്ങിമരിക്കുകയുമായിരുന്നു. ഇതു കണ്ടുകൊണ്ടുനിന്ന ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് മരണത്തിനു മുന്‍പ് ആ തണുപ്പിനെ മുറിച്ചുകൊണ്ട് അയാള്‍ അലറിവിളിക്കുകയും വലതുകൈവിരല്‍ കൊണ്ട് നെറ്റിയില്‍ കുരിശുവരച്ച് ദൈവമേ, ദൈവമേ എന്ന് നിലവിളിക്കുകയും ചെയ്തു. (അയാളുടെ ആത്മാവിന് ശാന്തികിട്ടട്ടെ), പറഞ്ഞുവന്നത് പ്രാര്‍ത്ഥിക്കാന്‍ ഒരാലയമില്ലാതെ, നിരാലംബരും ഹഠാശരുമായ ഗ്രാമീണരുടെ ഇടയില്‍, ഒട്ടൊക്കെ പരസ്യമായ ഒരു തദ്ദേശീയ രഹസ്യമായി ആണ് തേജസ്വിയായ ഫാ. മഥേയൂസ് ഇവിടെ, കൃത്യമായി പറഞ്ഞാല്‍ നിക്കൊലായുടെയും മരീയുടെയും (മറീ എന്നും ഉച്ചരിക്കാം) കൊച്ചുവീട്ടില്‍, ഒളിച്ചു താമസിച്ചിരുന്നത്. ഏതു നിമിഷവും പിടിക്കപ്പെടാവുന്ന സാഹചര്യത്തില്‍, കമ്യൂണിസ്റ്റുകാര്‍ നിരന്തരം ഗ്രാമത്തില്‍ റെയ്ഡുകളും സര്‍ച്ചുകളും നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലും, കണ്ണിലെ കൃഷ്ണമണി പോലെയും മറ്റ് പല ഉപമകള്‍ പോലെയും മരീയും നിക്കൊലായും ഫാ. മഥേയൂസിനെ സംരക്ഷിച്ചുപോന്നു. ഒരിക്കല്‍ കമ്യൂണിസ്റ്റുകാര്‍ നാടന്‍ തോക്കുകളുമായി അവരുടെ വീട് വളയുകയും മരീയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും തട്ടിന്റെ മുകളില്‍ കയറാന്‍ തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍ ഏണിയുടെ മുകളില്‍ നിന്ന് തട്ടിലേക്ക് സൂക്ഷ്മം ടോര്‍ച്ചടിച്ചു നോക്കിയ കമ്യൂണിസ്റ്റ് നേതാവ് ഇരുട്ടല്ലാതെ മറ്റൊന്നും കണ്ടില്ല. കര്‍ത്താവ് ഇരുട്ടിന്റെ ഒരു മേലങ്കികൊണ്ടു പുതപ്പിച്ച് ഫാ. മഥേയൂസിനെ സംരക്ഷിച്ചു. വീണ്ടും വരുമെന്ന താക്കീതോടെ കമ്യൂണിസ്റ്റുകാര്‍ പടിയിറങ്ങി. ഇരുട്ടില്‍ നിന്നും വെള്ള വസ്ത്രങ്ങളുമണിഞ്ഞ് പുറത്തേയ്ക്കു വന്ന ഫാ. മഥേയൂസിനെക്കണ്ട് മരീയും നിക്കൊലായും നിലത്ത് മുട്ടുകുത്തുകയും കുരിശ് വരയ്ക്കുകയും ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും ചെയ്തു.

നിക്കൊലായുടെ അനുജനായ ആന്രി (മലയാളത്തില്‍ ഹെന്രി എന്ന് വായിക്കാം) സന്നിവാതം പിടിച്ച് ല മൊന്‍സോയില്‍ കിടപ്പിലായി. മരിച്ചുപോകും എന്നു തോന്നിച്ച ഘട്ടത്തില്‍ നിന്നും പ്രാര്‍ത്ഥനയുടെ ശക്തികൊണ്ട് ആന്രി സുഖം പ്രാപിച്ചു. ആഹ്ലാദം പങ്കുവെയ്ക്കാനും പൊന്നനുജനെ സന്ദര്‍ശിക്കുവാനുമായി നിക്കൊലാ യാത്രതിരിച്ചു. ല മൊന്‍സോയിലേയ്ക്കുള്ള യാത്ര വളരെ ദുര്‍ഘടമാണ്. ലുവേ എന്ന അനുസരണയില്ലാത്ത കഴുതയുടെ മേല്‍ കയറിയാണ് നിക്കൊലാ യാത്രതിരിച്ചത്. ദൂരയാത്രയ്ക്ക് കഴുതയോളം നല്ല ഒരു വാഹനമില്ല - മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കുവാനുള്ള പണം അവരുടെ കൈവശം ഇല്ലായിരുന്നു. ഒരു ദിവസം കൊണ്ട് നടന്നെത്താവുന്ന ദൂരമേയുള്ളൂതാനും.

ലാ ഹെവില്ല എന്ന ഗ്രാമത്തിന്റെ പേരില്‍ എന്തെങ്കിലും അസ്വഭാവികമായി, അപകടകരമായി, നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഹെവില്ല എന്ന പദം ഡെവിള്‍ എന്ന പദവുമായി സമാനമാണ്. അതെ, പിശാച് അന്നു രാത്രി ആ ഗ്രാമത്തില്‍ വിരുന്നുവന്നു. തണുപ്പിലും കുലച്ചുനിന്ന ഒരാപ്പിള്‍മരം അവന്‍ വേരോടെ പിഴുത് തെരുവിലിട്ടു. നല്ല മനസുകളില്‍ പാപത്തിന്റെ വിത്തുവിതച്ചു. മനുഷ്യന്റെ പാതകള്‍ ചതിക്കുഴികള്‍ നിറഞ്ഞതും അന്ധകാരനിബിഢവുമാണെന്ന് ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരേണ്ടതില്ലല്ലൊ. അത്താഴം കഴിഞ്ഞ് കൊന്തപഠിച്ചുകൊണ്ടിരിക്കുമ്പൊഴാണ് ഫാ. മഥേയൂസ് മരീയുടെ കണ്ണുകളില്‍ ഒരു തിളക്കം ശ്രദ്ധിച്ചത്. വിശ്വാ‍സത്താല്‍ ദീപ്തമായ ഹൃദയം ശുദ്ധമായി പ്രകാശിച്ച് കണ്ണുകളിലൂടെ പ്രഭചൊരിയുന്നതാവും എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാല്‍ മരിച്ചവിശ്വാസികള്‍ക്കായുള്ള പ്രാര്‍ത്ഥനയുടെ അവസാനത്തില്‍, അവളുടെ കഴുത്തില്‍ നിന്നും വിയര്‍പ്പു പൊടിയുന്നത് (വിയര്‍ക്കുക എന്നത് ആ അന്തരീക്ഷത്തില്‍ അസ്വഭാവികമായിരുന്നു) അദ്ദേഹം ശ്രദ്ധിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ അവളുടെ മാറിടം ഉയര്‍ന്നുതാഴുന്നത് പിശാചിന്റെ പ്രേരണ കൊണ്ട് അദ്ദേഹം നോക്കിപ്പോയി, എങ്കിലും അടുത്ത നിമിഷം കര്‍ത്താവിന്റെ പീഢാസഹനത്തില്‍ ശ്രദ്ധയൂന്നുകയും തന്റെ പാപചിന്തകളെ (പിശാചിനെയും) ആട്ടിപ്പുറത്താക്കുകയും ചെയ്തു. മരീ ഭക്തിയോടെയും സ്നേഹത്തോടെയും മഥേയൂസിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കേ, അദ്ദേഹം കുരിശുവരച്ച് ഏണിചാരി തട്ടിനു മുകളിലേക്ക് കയറിപ്പോയി.

അപ്പോള്‍ സമയം ഒന്‍പതരയായിരുന്നു. മഥേയൂസിന് (എന്നത്തെയുമെന്ന പോലെ) അതും ഒരു കാളരാത്രിയായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴിയറിയാതെ ഒരേ കവലയില്‍ക്കൂടി പലതവണ വഴിതെറ്റി കടന്നുപോവുന്ന ഒരു കുടിയനെപ്പോലെ കര്‍ത്താവിന്റെ ജീവിതത്തിലും വചനങ്ങളിലും കൂടെ അദ്ദേഹത്തിന്റെ മനസ് വീണ്ടും വീണ്ടും ഉഴറിനടന്നു. മഗ്ദലീനാ മറിയത്തിന്റെ ഓര്‍മ്മകള്‍ വന്നപ്പോള്‍, മറിയത്തിന്റെ മുഖത്തിനു പകരം ഫാ. മഥേയൂസിന്റെ മനസില്‍ ഓടിയെത്തിയത് മരീയുടെ മുഖമായിരുന്നു. താഴെ, കിടപ്പുമുറിയില്‍ നിന്നും, ഇമ്പം പോലെ ഉയരുന്ന ശബ്ദത്തില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു. ആദ്യം മധുരവും താളാത്മകവുമായ ഒരു മൂളിപ്പാട്ടുപോലെ തോന്നിച്ച ആ ശബ്ദം മരീയുടെ വിലാപമാണ് എന്ന് തെല്ലൊരുള്‍ക്കിടിലത്തോടെയും അമ്പരപ്പോടെയും ഫാദര്‍ മഥേയൂസ് തിരിച്ചറിഞ്ഞു.

ഒരു യുവതിക്ക് വിലപിക്കുവാന്‍ ഒരുപാട് കാരണങ്ങളുണ്ടാവാം, അത് അവളുടെ സ്വകാര്യതയാണ്, ഇങ്ങോട്ട് കുമ്പസാരിക്കുമ്പോഴല്ലാതെ താന്‍ അതില്‍ തലയിടരുത് എന്ന് ഫാ. മഥേയൂസിന് നന്നായി അറിയാമായിരുന്നു. എന്നാല്‍ കരയുന്ന ഒരാളെ ആശ്വസിപ്പിക്കേണ്ടത് തന്റെ കടമയാണേന്ന് മഥേയൂസിനു തോന്നി. ഒരു കാരണവശാലും സാഹചര്യവശാല്‍ ഏകാന്തയാക്കപ്പെട്ട ഒരു യുവതിയുടെ മുറിയിലേക്ക് അര്‍ദ്ധരാത്രിയില്‍ താന്‍ കടന്നുചെല്ലരുത് എന്നും, അത് പാപത്തിലേക്കുള്ള ചിത്രപ്പണികള്‍ കൊത്തിയ വാതിലാണെന്നും അദ്ദേഹത്തിനു തോന്നി. എന്നാല്‍ നിനക്കുഞാന്‍ അഭയം തന്നു, നിനക്കുവേണ്ടി ഞാന്‍ അക്രമികളെ പ്രതിരോധിച്ചു, അവര്‍ ഉപദ്രവിച്ചിട്ടും ഞാന്‍ നിന്നെ ഒറ്റുകൊടുത്തില്ല; എന്നിട്ടും ഞാന്‍ കരഞ്ഞപ്പോള്‍ നീയെന്റെ കണ്ണീരൊപ്പിയില്ല എന്ന് നാളെ അവളുടെ മുഖം തന്നോടു പറയുമെന്ന് മഥേയൂസ് ഭയപ്പെട്ടു. ചെയ്യാന്‍ പോകുന്നത് പാപമാണ്, പാപമാണ് പാപമാണ് എന്ന് ഒരു ശബ്ദം അദ്ദേഹത്തിന്റെ ചെവിയില്‍ മുഴങ്ങി. ഒരു ചാക്കുതുണികൊണ്ട് അദ്ദേഹം തന്റെ ചെവികളെ മൂടി, കണ്ണുകള്‍ ഇറുക്കിയടച്ചു, കര്‍ത്താവിന്റെ പ്രാര്‍ത്ഥന നിര്‍ത്താതെ ഇരുവിടാന്‍ തുടങ്ങി. പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടുതന്നെ ഫാ. മഥേയൂസ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുകയും ശബ്ദമുണ്ടാക്കാതെ തട്ടിന്റെ അരികിലേക്കു നടക്കുകയും ചാരിവെച്ച കോണിയില്‍ക്കൂടി താഴെ ഇറങ്ങുകയും ചെയ്തു. തന്റെ ഹൃദയമിടിപ്പിന്റെ ഉച്ചത്തില്‍ അദ്ദേഹം ശ്രദ്ധിക്കാതെ പോയ ഒരു കാര്യം, കോണിയുടെ ആദ്യത്തെ പടിയില്‍ കാല്‍ വെച്ചപ്പോള്‍ താന്‍ തട്ടിവീഴാന്‍ പോയതും, വീണ് കാലൊടിയാതെ പിശാച് അദ്ദേഹത്തെ താങ്ങിയതുമാണ്.

കണ്ണുനീരിന്റെ മുഖപടത്തിലൂടെ മങ്ങിയ ഇരുട്ടിലേക്കു നോക്കിയ മരീ തന്റെ കിടപ്പറ വാതില്‍ക്കല്‍ ഫാ. മഥേയൂസിനെ കണ്ടപ്പോള്‍ അമ്പരന്നില്ല. “മകളേ, നീ എന്തിനു കരയുന്നു? നിന്റെ ദുഖങ്ങള്‍ കര്‍ത്താവിലര്‍പ്പിക്കൂ” എന്ന് ഫാ. മഥേയൂസ് വിറയ്ക്കുന്ന ശബ്ദത്തില്‍ പറയുന്നത് കേട്ടുകൊണ്ട്, ഒരു പാമ്പ് എന്നവണ്ണം, ഘനീഭവിച്ച നിമിഷങ്ങളിലൂടെ മന്ദമായി ഇഴഞ്ഞുകൊണ്ട്, അവള്‍ തന്റെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുകയും ഫാ. മഥേയൂസിന് അരികിലെത്തുകയും, പിതാവേ, ഞാന്‍ പാപിയാണ് എന്ന വളരെ ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കാവുന്ന മന്ത്രണത്തോടെ, അദ്ദേഹത്തിന്റെ കവിളുകളില്‍ ചുംബിക്കുകയും ചെയ്തു. എന്നിട്ട്, അദ്ദേഹത്തില്‍ നിന്നും വേര്‍പെട്ട്, സ്പര്‍ശിക്കാതെ, പാപത്തിന്റെയും നിത്യജീ‍വിതത്തിന്റെയും ഇടയിലെ നൂല്‍പ്പാലമെന്നു തോന്നിക്കുന്ന ആ നിമിഷത്തില്‍, അവള്‍ ആ ചകിതമായ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു നിന്നു. എന്നാല്‍, ഹാ, ശരീരങ്ങളുടെ അകല്‍ച്ച നീണ്ടുനിന്നില്ല. താന്‍ ചെയ്യുന്നത് എന്താണെന്ന് അറിയാതെ ശങ്കിച്ചുനിന്ന ആ സുന്ദരിയായ യുവതിയെ പിശാച് പിന്നില്‍ നിന്നും ശക്തിയായി തള്ളുകയും അവള്‍ ഒരു നിശ്വാസത്തോടെ ഫാ. മഥേയൂസിന്റെ ശരീരത്തിലേക്ക് വീഴുകയും അദ്ദേഹത്തിന്റ് കവിളുകളും വിരിഞ്ഞ നെറ്റിയും വിറയ്ക്കുന്ന ചുണ്ടുകളും കുഴിഞ്ഞ കഴുത്തും ചെവികളും കണ്ണുനീരിന്റെ ചൂടുള്ള ചുംബനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തു. മഥേയൂസിന്റെ ജീവിതത്തിലെ ആദ്യത്തെ ലൈംഗീകാനുഭവമായിരുന്നു അത്. കൊടുങ്കാറ്റിലകപ്പെട്ട ഒരു കപ്പലിനെപ്പോലെ, കാല്‍ക്കീഴില്‍നിന്നും വഴുതിപ്പൊയ്ക്കൊണ്ടിരിക്കുന്ന ഭൂമിയേത്, നരകമേത്, സ്വര്‍ഗ്ഗമേത് എന്നറിയാതെ അദ്ദേഹം വട്ടം തിരിഞ്ഞു. തിരിച്ചിലുകള്‍ക്കിടയില്‍ മരീ അദ്ദേഹത്തൈന്റെ നെഞ്ചില്‍ നിന്നും ചാക്കുവസ്ത്രം നീക്കുകയും ചുരുണ്ടരോമങ്ങള്‍ക്കിടയില്‍ പൂ‍മൊട്ടുപോലെയുള്ള ആണ്മുലകളില്‍ ചുംബിക്കുകയും ചെയ്തു. നോക്കൂ, ആദ്യഘട്ടത്തില്‍ ഉപ്പുതൂണുകള്‍ പോലെ ഉറച്ചുപോയ മഥേയൂസിന്റെ ശരീരം അയയുന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും വിരലുകള്‍ (അപ്പൊഴേയ്ക്കും അനാവൃതമായ) അവളുടെ വെണ്‍മുതുകിലൂടെ പോറലുകള്‍ വീ‍ഴ്ത്തിക്കൊണ്ട് ഇഴയുന്നതും കാണാം. വിവസ്ത്രനാക്കപ്പെടുന്ന ഒരു നിമിഷത്തില്‍, അവളുടെ വലിയ മുലകള്‍ക്കിടയില്‍ മുഖമമര്‍ത്തിക്കൊണ്ട്, തന്റെ അഭയമാണവള്‍ എന്ന് മഥേയൂസ് തിരിച്ചറിഞ്ഞു. എന്നാല്‍, ഹാ, ദൈവത്തിന്റെ ശക്തി എത്ര അപാരമാണ്, എത്ര അതുല്യമാണ്, എത്ര അത്ഭുതകരമാണ്, ആദ്യാനുഭവത്തിന്റെ സുഖവും ആനന്ദവും പാപത്തിന്റെ മത്തുപിടിപ്പിക്കുന്ന ചവര്‍പ്പും നിറഞ്ഞ ഈ നിമിഷത്തിലും - ദൈവം മഹാനാണ് - നോക്കൂ, ഫാ. മഥേയൂസിന്റെ ലിംഗം ഉയരുന്നില്ല. ചത്തുപോയ ഒരരണയെപ്പോലെ, നിരാശയോടെ, രോമങ്ങള്‍ക്കിടയില്‍ അത് തളര്‍ന്നുകിടന്നു.

ആശ്ചര്യത്തില്‍ നിന്നും മുക്തനായി നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മരീ വീണ്ടും കരഞ്ഞുതുടങ്ങുന്നതും, പിതാവേ ഞാന്‍ പാപിയാണ് എന്നു പറയുന്നതും, പരസ്പരം മുഖത്തുനോക്കാതെ ഇരുവരും വസ്ത്രം ധരിക്കുന്നതും, ഏതുനിമിഷവും താഴേയ്ക്ക് - അന്ധകാരത്തിലേക്കു വീണുപോവുമെന്ന് തോന്നിച്ചുകൊണ്ട് മഥേയൂസ് കോണിപ്പടികള്‍ കയറുന്നതും, മരീ പഴകിയതും അല്പം കീറിയതുമായ ഒരു തലയണയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് വിതുമ്പുമ്പോള്‍ അവളുടെ പിന്‍‌വശം ഉയര്‍ന്നു താഴുന്നതും കാ‍ണാന്‍ കഴിയും. എങ്കിലും അത് പ്രധാനമല്ല, ദൈവം നീതിമാനെ വഴിനടത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അത്ഭുതം*.

അത്ഭുതം 2: ദൈവം ശക്തനെ വാനോളം ഉയര്‍ത്തുന്നു


ഫാ. മഥേയൂസിന് കഴിഞ്ഞുപോയ രാത്രികള്‍ കാളരാത്രികളായിരുന്നു എന്നു പറഞ്ഞല്ലോ. എന്നാല്‍ അവ എത്ര സുഖകരമായിരുന്നു എന്ന്, ഈ രാത്രിയുടെ കത്തിമൂ‍ര്‍ച്ചയില്‍, നീലത്തീച്ചൂടില്‍, ഫാ. മഥേയൂസ് തിരിച്ചറിഞ്ഞു. പരാജിതന്റെ രാത്രി അത്ര കഠിനമായിരുന്നു, അത്ര വേദനാജനകമായിരുന്നു. കര്‍ത്താവേ, കര്‍ത്താവേ എന്ന് നോവിന്റെ ആഴങ്ങളില്‍ നിന്ന് ഫാ. മഥേയൂസിന്റെ ഹൃദയം അലറിവിളിച്ചു. ഇതാ നിന്റെ ദാസന്‍, എന്റെ ഹൃദയത്തെ കഴുകി വെടിപ്പാക്കണേ എന്ന് അദ്ദേഹത്തിന്റെ ഉള്ളം കേണു. സ്വയമറിയാതെ ദിവ്യമായ ഒരു പ്രാര്‍ത്ഥനയില്‍ ഫാ. മഥേയൂസിന്റെ ചുണ്ടുകള്‍ ചലിച്ചുതുടങ്ങി. ശരീരം ഒരു മെഴുകുതിരിപോലെ ഉരുകി. ആത്മശോധനയുടെ ആ ദിവ്യമായ നിമിഷത്തില്‍, അനഘമായ, വിശുദ്ധമായ, വെണ്മയേറിയ ഒരു പ്രകാശം തന്റെ ഹൃദയത്തില്‍ നിറയുന്നതായും മനസ്സ് ശാന്തമാവുന്നതായും ആത്മാവ് വിശുദ്ധമാവുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. അനന്തമായ ആഹ്ലാദത്തിന്റെ ആ നിമിഷത്തില്‍, അത്ഭുതമെന്നു പറയട്ടെ - എണ്ണമയക്കമുള്ള ഒരു കറുത്തകുതിരയുടെ ശക്തിയോടെ, മുന്‍പൊരിക്കലുമില്ലാത്ത വലിപ്പത്തോടെ, ഫാ. മഥേയൂസിന്റെ ലിംഗം ഉയര്‍ന്നുനിന്നു. വിജയിയായി ഉയര്‍ന്ന അതിന്റെ അഗ്രത്തില്‍ നിന്നും ഒരു തുള്ളി രേതസ്സ് പൊടിഞ്ഞു. ഗുരുത്വാകര്‍ഷണത്തെ ഉല്ലംഘിച്ച് വീഴാതെനിന്ന ആ ശ്വേതബിന്ദു ഇരുട്ടില്‍ ദിവ്യമായ പ്രഭചൊരിഞ്ഞു**.

---
*, ** - Cristo y mis años que ocultan (ക്രിസ്തുവും എന്റെ ഒളിജീവിതവും), Fr. Matheus Melas, Random Books, 1965. എന്ന പുസ്തകത്തില്‍ നിന്ന് എടുത്തെഴുതിയത്. ഭക്തിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും അത്ഭുതങ്ങളുടെയും മറ്റ് അനേകം ദൃഷ്ടാന്തങ്ങളും ഈ പുസ്തകത്തില്‍ കാണാം.

11/26/2009

കള്ളന്‍

രാത്രി. ചന്ദ്രന്റെയും ഏതാനും നക്ഷത്രങ്ങളുടെയും വെളിച്ചം നദിയില്‍ വീണുകിടപ്പുണ്ട്. വെള്ളത്തില്‍ ഒറ്റപ്പെട്ട മത്സ്യങ്ങള്‍ ചാടിമറിയുന്ന ശബ്ദവും ഏതോ ചെടിയിലിരുന്ന് ഇടയ്ക്കിടെ ചിലയ്ക്കുന്ന ചീവീടിന്റെ ശബ്ദവുമൊഴിച്ചാല്‍ അനക്കങ്ങളൊന്നുമില്ല. നദി ശാന്തമാണ്. തീരത്ത് കൂട്ടംകൂടിനില്‍ക്കുന്ന വീടുകളും ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും ഉറങ്ങിപ്പോയി. കടവില്‍ വഴുക്കുപിടിച്ച വലിയ വള്ളം കെട്ടിയിട്ടിരിക്കുന്നു. നദിക്ക് ഇപ്പോള്‍ ഇരുട്ടിന്റെ നിറമാണ്.

തീരത്ത് തെങ്ങിന്‍തോപ്പില്‍ നില്‍ക്കുന്ന വലിയ വീടിന്റെ ഒന്നാം നിലയില്‍ നിന്നാണ് വെളിച്ചം വരുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ നിന്ന്. നഗരത്തില്‍ ജോലിചെയ്യുന്ന രാമകൃഷ്ണന്റെ വീടാണിത്. കുട്ടിക്കാലത്ത് ഈ നദീതീരത്തെ സ്വച്ഛതയില്‍ നിന്നാണ് അയാളെ നഗരത്തിലേക്ക് പറിച്ചുനട്ടത്. രാമകൃഷ്ണന്‍ ഒരുപാട് ആശിച്ചാണ് ഈ വീടുവെച്ചത്. ഈ നിമിഷത്തില്‍ അയാള്‍ അങ്ങനെ ആഗ്രഹിക്കും എന്ന് തീര്‍ച്ചയില്ല. കാരണം രാമകൃഷ്ണന്‍ ഇപ്പോള്‍ വിറച്ചുനില്‍ക്കയാണ്. കമല കണ്ണുമിഴിച്ച് ഉറക്കെ നിലവിളിക്കുകയാണ്. ഇവരുടെ ഒറ്റമകനായ ദീപുവിന്റെ കഴുത്തില്‍ തിളങ്ങുന്ന കത്തി ഇറുക്കിപ്പിടിച്ചുകൊണ്ട് ഒരാള്‍ കസാരയില്‍ ഇരിക്കുന്നു. രാമകൃഷ്ണന്റെ കസേരയാണ്. ദീപു കരയുന്നില്ല, അയാളുടെ നെഞ്ചില്‍ ചാരി മടിയില്‍ ഇരിക്കുകയാണ്. ഉണങ്ങിപ്പിടിച്ച കണ്ണീര്‍ച്ചാലുകള്‍ അവന്റെ മുഖത്തുകാണാം. കമലയുടെ കരച്ചില്‍ ഉച്ചത്തിലാവുമ്പോള്‍ കള്ളന്‍ പൂച്ചക്കണ്ണുകള്‍ മിഴിച്ച് അവരെ നോക്കുന്നു. പകച്ച ആ നോട്ടം തിരിഞ്ഞ് രാമകൃഷ്ണന്റെ നേര്‍ക്കു നീളുന്നു. അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ ‘കമലം, നീ മിണ്ടാതിരിക്ക്’ എന്ന് ശാസിക്കുന്നു. അവരുടെ കരച്ചില്‍ പൊടുന്നനെ നിലയ്ക്കുന്നു. ‘നോക്കൂ, എന്റെ മകനെ വിടൂ, നിങ്ങള്‍ക്ക് ഞാന്‍ എന്തുവേണമെങ്കിലും തരാം’ - കള്ളന്‍ ഒന്നും പറയുന്നില്ല. രാമകൃഷ്ണന്‍ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, കമലത്തിന്റെ കരച്ചില്‍ പതിഞ്ഞ ഒരു വിതുമ്പലാവുന്നു. ‘കാശെട്’ - തല ചെരിച്ചുകൊണ്ട് കള്ളന്‍ രാമകൃഷ്ണന്റെ നേര്‍ക്ക് എഴുന്നേറ്റുപോവാന്‍ ആംഗ്യം കാണിക്കുന്നു. അടുക്കളയില്‍ നിന്നും കത്തിയെടുത്ത് ഇടുപ്പില്‍ ഒളിപ്പിച്ചുവെച്ചാലോ എന്നും ഒരു വിറകുകൊള്ളിയെടുത്ത് കള്ളന്റെ തലയ്ക്കടിച്ചാലോ എന്നും അയാളുടെ തലയിലൂടെ പോവുന്നു. കള്ളന്‍ എതുവഴിയാണ് കയറിവന്നത്. കള്ളന്‍ പൂച്ചയെപ്പോലെയാണ്. അത്ര പതുങ്ങി, അത്ര കണക്കുകൂട്ടി, അത്ര ആളറിയാതെ - പോലീസിനെ വിളിക്കണം. രാ‍മകൃഷ്ണന്‍ കറുത്ത ഫോണെടുക്കുന്നു. ഫോണ്‍ കട്ട് ചെയ്തിരിക്കുകയാണ്. മൊബൈലെവിടെ? ‘വേഗം’ - മുറിയില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നു. അയാള്‍ അലമാര തുറക്കുന്നു, തുണികള്‍ക്കിടയില്‍ പൊതിഞ്ഞുവെച്ചിരുന്ന കാശ് എണ്ണിനോക്കാതെ കള്ളന്റെ അരികില്‍ കട്ടിലിലേയ്ക്കിടുന്നു. കറന്റുബില്ലടയ്ക്കാനുള്ളതാണ്, പാലിനും പത്രക്കാരനും കൊടുക്കാനുള്ളതാണ്, മോന്റെ ഫീസുകെട്ടാനുള്ളതാണ്, മലക്കറിക്കടയില്‍ പറ്റുതീര്‍ക്കാനുള്ളതാണ് - ‘സ്വര്‍ണ്ണം’ - അനുസരണയുള്ള കുട്ടിയെപ്പോലെ രാമകൃഷ്ണന്‍ വീണ്ടും അടുത്ത മുറിയിലേക്കു പോവുകയും കുറച്ച് ആഭരണങ്ങളുമായി തിരിച്ചുവരികയും ചെയ്യുന്നു.

കള്ളന്‍ ഇങ്ങോട്ടു പറയാതെതന്നെ അയാള്‍ ഭാര്യയുടെ കയ്യിലെയും കാതിലെയും ആ‍ഭരണങ്ങള്‍ ഉരിയുന്നു. താലിയില്‍ തൊടുമ്പോള്‍ ഭാര്യ വീണ്ടും വിതുമ്പുന്നു. മാലയില്‍ തൂങ്ങിക്കിടക്കുന്ന ചെറിയ ഗണപതിയുടെ ലോക്കറ്റ് ഊഞ്ഞാലാടുന്നു. മോഷണത്തില്‍ ഒരു പങ്കാളിയെന്നപോലെ അയാള്‍ പണവും ആഭരണങ്ങളും ഒരു തോര്‍ത്തിനകത്താക്കുന്നു. തിരികെ കസാരയില്‍ ചെന്നിരിക്കാന്‍ തലകൊണ്ട് കള്ളന്‍ ആംഗ്യം കാണിക്കുന്നു. കമലത്തിനോട് കയറെടുത്തുകൊണ്ടുവരാന്‍ പറയുന്നു. അവള്‍ വിതുമ്പിക്കൊണ്ടുതന്നെ പോവുന്നു, തുണികള്‍ കെട്ടിയ അഴ അഴിച്ചുകൊണ്ടു വരുന്നു. ഭര്‍ത്താവിനെ കസാരയോടു ചേര്‍ത്ത് കെട്ടാന്‍ പറയുന്നു. കമലം പേടിച്ച മുഖം രണ്ടുകൈകൊണ്ടും പൊത്തിക്കൊണ്ട് പറ്റില്ല എന്ന് തലയാട്ടുന്നു. അപ്പോള്‍ ദീപുവിന്റെ കഴുത്തില്‍ കത്തിയമരുന്നു, അതുവരെ കള്ളന്റെ മടിയില്‍ കണ്ണുമിഴിച്ച് ചാഞ്ഞിരുന്ന അവന്‍ അവന്‍ പെട്ടെന്ന് അമ്മേ എന്ന് ഉറക്കെ വിളിക്കുന്നു. അവര്‍ കരഞ്ഞുകൊണ്ട് ഭര്‍ത്താവിന്റെ മുഖത്തുനോക്കാതെ അയാളെ ഇരിക്കുന്ന കസാരയോടു ചേര്‍ത്ത് മുറുക്കിത്തുടങ്ങുന്നു. കയര്‍ വേദനിപ്പിച്ചുകൊണ്ട് മുറുകുകയാണ്. രാമകൃഷ്ണന് ഈ നിമിഷം മകന്റെയും ഭാര്യയുടെയും ഈ അപരിചിതന്റെയും മുന്നില്‍ താന്‍ നഗ്നനാണ് എന്ന് അനുഭവപ്പെടുന്നു. മകനും ഭാര്യയും നോക്കുന്ന നോട്ടങ്ങള്‍ അയാളുടെ തൊലിപ്പുറത്തുകൂടി ഇഴഞ്ഞുകയറുന്നു. രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നു. കള്ളന്റെ നോട്ടങ്ങള്‍ അയാളെ തുളച്ച് ചുവരും കടന്നുപോവുന്നു. മുറിയിലെ ലൈറ്റ് അണഞ്ഞെങ്കില്‍ എന്ന് അയാള്‍ ആശിക്കുന്നു. മഞ്ഞവെളിച്ചത്തില്‍ ചുവരില്‍ തൂക്കിയ ദൈവങ്ങള്‍ ചിരിക്കുന്നു.

കള്ളന്‍ - കറുത്ത് പൊക്കമുള്ള ആ മനുഷ്യന്‍ നന്നേ മെലിഞ്ഞിട്ടാണ്. ചുരുട്ടിവെച്ച ഷര്‍ട്ടിന്റെ വിടവുകളിലൂടെ കൈകളിലെ എല്ലും ഉന്തിനില്‍ക്കുന്ന കഴുത്തും വാരിയെല്ലുകളുടെ നിര തുടങ്ങുന്നതും കാണാം - കള്ളന്‍ രാമകൃഷ്ണന്റെ ഭാര്യയുടെ നേര്‍ക്ക് നോക്കുകയാണ്. അവര്‍ ഇപ്പോള്‍ കരയുന്നില്ല. എന്തുചെയ്യണം എന്നറിയാതെ ചൂളി ഭര്‍ത്താവിനരികെ നില്‍ക്കുകയാണ്. ആ മുറിയില്‍ ഇപ്പോള്‍ ആണായിട്ട് ഒരാളേയുള്ളൂ എന്ന് രാമകൃഷ്ണന്‍ തിരിച്ചറിയുന്നു. തന്റെ മുന്നിലെ കട്ടിലില്‍ കള്ളന്‍ അവളെ വിവസ്ത്രയാക്കുന്നതും ബലാത്സംഗം ചെയ്യുന്നതും രാമകൃഷ്ണന്‍ നടുക്കത്തോടെ സങ്കല്‍പ്പിക്കുന്നു. ബലാത്സംഗത്തിലല്ല അയാളുടെ നടുക്കം, കള്ളനും ഭാര്യയുമൊത്തുള്ള വേഴ്ച്ചയ്ക്കിടയ്ക്ക് അവളുടെ കണ്ണുകള്‍ കൂമ്പുന്നതും കവിളുകള്‍ വിയര്‍ക്കുന്നതും അവളുടെ മുഖത്ത് ആനന്ദവും പുച്ഛവും കലര്‍ന്ന പുഞ്ചിരിവിടരുന്നതുമാണ്. കള്ളന്‍ അവളുടെ കൈകള്‍ പിന്നില്‍ കെട്ടുകയാണ്, അയാള്‍ അവരെ ഉപദ്രവിക്കുന്നില്ല. കമലം സുന്ദരിയാണ്, അയാള്‍ അവരുടെ സൌന്ദര്യത്തില്‍ നോക്കുന്നില്ല. ക്ഷമയോടെ കെട്ടുമുറുക്കി തലയുയര്‍ത്തുമ്പോള്‍ അവരുടെ എണ്ണമിനുക്കമുള്ള മുടിയില്‍ കുത്തിവെച്ചിരിക്കുന്ന പൂമ്പാറ്റ സ്ലൈഡില്‍ അയാളുടെ കണ്ണുടക്കുന്നു. പൂമ്പാറ്റയുടെ കല്ലുപതിച്ച കണ്ണുകള്‍ തിളങ്ങുന്നു. അത് ഊരിയെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുന്നു. എന്നിട്ട് മകന്റെ കൈകള്‍ പിന്നില്‍ കെട്ടാന്‍ തുടങ്ങുന്നു. അവന്റെ കാലുകള്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ മകന്‍ കാലുയര്‍ത്തി അയാളെ തൊഴിക്കുന്നു. കള്ളന്‍ കുഞ്ഞിന്റെ മുഖത്തടിക്കുന്നതുകണ്ട് രാമകൃഷ്ണന്റെ തൊണ്ടയില്‍ നിന്നും ഒരു ശബ്ദം പുറത്തുവന്ന് പാതിവഴിയില്‍ നില്‍ക്കുന്നു. ഭാര്യ കരയുന്നില്ല. കാശും സ്വര്‍ണ്ണവും പൊതിഞ്ഞുകെട്ടിയ തോര്‍ത്തെടുത്ത് തലയില്‍ക്കെട്ടി കള്ളന്‍ പോവുന്നു. പുറത്തുനിന്ന് വാതില്‍ പൂട്ടുന്ന ശബ്ദം കേള്‍ക്കുന്നു. രാമകൃഷ്ണനും ഭാര്യയും മകനും ബന്ധനങ്ങളില്‍ നിന്നും അഴിഞ്ഞുവരാനുള്ള ശ്രമം തുടങ്ങുന്നു.

പകലത്തെ വഴികളല്ല രാത്രിയിലെ വഴികള്‍. പകലത്തെ പോലീസുവണ്ടിയല്ല രാത്രിത്തെ പോലീസുവണ്ടി. പകലത്തെ പോച്ചയല്ല (തവളകള്‍ കരയുന്ന) രാത്രിയിലെ പോച്ച. പകല്‍ നടന്നു പോവുന്നതുപോലെയല്ല രാത്രി ഒളിച്ചുപോവുന്നത്. എതിരേ വരുന്നയാളെ അറിയാം, ജയിലില്‍ നിന്നേ അറിയാം. ഇരുട്ടിന്റെ നദിയാണ്. ദൂരമൊരു ദൂരമല്ല. മുങ്ങാങ്കുഴിയിട്ടാല്‍ പൊങ്ങുന്നത് നാണിയുടെ വീട്ടിലാണ്. പകലത്തെ നാരായണിയല്ല രാത്രിയിലെ നാണി. നാണീ.. നാണിയേയ്.

ഇരുണ്ടനിറമുള്ള നാണി. നാണിയുടെ വിയര്‍പ്പിന് പാലപ്പൂവിന്റെ മണമാണ്. നാണിയുടെ പല്ലിന് കൈതപ്പൂവിന്റെ നിറമാണ്. മുറുക്കുമ്പോള്‍ നാണി തെച്ചിപ്പൂ. നാണിയുടെ മടിക്കുത്തിന് കഞ്ഞിക്കലത്തിന്റെ ചൂടാണ്. നാണി ചടഞ്ഞിരിക്കുന്നത് തഴപ്പായിലാണ്. നാണിയുടെ വീടിന് മുറി രണ്ടാണ്. നാണിയുടെ കവിളില്‍ മറുകുണ്ട്. നാണിയുടെ മടിയില്‍ കിടക്കുന്നത് കള്ളന്‍ പപ്പനാണ്. നാണിയല്ല, നാണ്യേച്ചി. ഏച്ചീ
“എന്താ കുട്ടാ”
ഏച്ചീ കഥപറ
ചേച്ചിക്കിന്നു വയ്യ കുട്ടാ. ഒറക്കം വരുന്നു.
വേണ്ട. കഥ പറഞ്ഞിട്ട് ഉറങ്ങിയാ മതി
വയ്യ കുട്ടാ. വയ്യാഞ്ഞിട്ടാ.
ഒരു കഥ. എന്റെ പൊന്നു ചേച്ചിയല്ലേ
അല്ല. പോടാ.
ഒരു കുഞ്ഞുകഥ. എന്റെ നാണ്യേച്ചിയല്ലേ
പോടാ. നാണി ആരുടേം ചേച്ചിയല്ല.
കഥ പറഞ്ഞാ ചേച്ചിക്കൊരു സമ്മാനം തരാം
ആദ്യം സമ്മാനം, പിന്നെ കഥ
ആദ്യം കഥ
ഇല്ല. ആദ്യം സമ്മാനം. ഇല്ലെങ്കി സമ്മാനോം വേണ്ട കഥയും ഇല്ല.
ഇതെന്തൊരു ചേച്ചിയാ ഇത് - നാണിയുടെ മടിയിലെ ചൂടില്‍ നിന്നും പപ്പന്‍ ഉയര്‍ക്കുന്നു. മെലിഞ്ഞ പപ്പന്‍ നിവര്‍ന്നുവരുന്നു. പപ്പന്റെ മടിക്കുത്തില്‍ നിന്നും ഒരു പൂമ്പാറ്റ പറന്നുവന്ന് നാണിയുടെ തലയിലിരിക്കുന്നു. തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അത് നാണിയെ നോക്കുന്നു. നാണി പൂമ്പാറ്റയെ തൊട്ടുകൊണ്ട് ‘ഹായ്’ എന്നു പറയുന്നു. പപ്പന്‍ സന്തോഷത്തോടെ മടിയിലേക്കു ചുരുളുന്നു.
എടി നാണിയേയ്
ഊം
നെനക്ക് ഇഷ്ടപ്പെട്ടോ
ഊഹു, എന്റെ തലയില് കുത്തുന്നു
നാണിക്ക് ഇഷ്ടപ്പെട്ടു
ഇല്ലെങ്കിലോ?
നാണ്യേച്ചീ കഥ
ഒരിടത്തൊരിടത്ത് - നാണി തന്റെ തടിച്ച വിരലുകള്‍ കൊണ്ട് പപ്പന്റെ ചുരുണ്ട മുടി കോതിക്കൊണ്ട് കഥ പറഞ്ഞുതുടങ്ങി. അയാളുടെ മെലിഞ്ഞ ശരീരം അവളുടെ തുടയില്‍ ചുരുണ്ടുകിടന്നു. പൂച്ചക്കണ്ണുകള്‍ മുന്നിലെ ഇരുട്ടിലേക്കു നോക്കിക്കൊണ്ടിരുന്നു. നാണിയുടെ കൈപ്പത്തി പപ്പന്റെ മെലിഞ്ഞ കവിളിലും പൂച്ചക്കണ്‍കുഴികളിലും മീശരോമങ്ങളിലും കുറ്റിത്താടിയിലും കറപിടിച്ച ചുണ്ടുകളിലും ഓടിനടന്നു. ഒരിടത്തൊരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. അതിസുന്ദരിയായ രാജകുമാരി.
നാണിയെപ്പോലെ?
ഛി, കഥയ്ക്കിടെ ചോദ്യം ചോദിക്കരുത്. ഈ രാജകുമാരിയെ കെട്ടാന്‍ എത്രപേര്‍ ആഗ്രഹിച്ചുവന്നെന്നോ. അവള്‍ക്ക് ആരെയും വേണ്ട. കച്ചവടക്കാര്‍ വന്നു, അവരെ വേണ്ട. പ്രഭുകുമാരന്മാര്‍ വന്നു. അവരെയും വേണ്ട. മന്ത്രിപുത്രന്മാര്‍ വന്നു, വേണ്ട. രാജാക്കന്മാര്‍ വന്നു. അവരെയും വേണ്ട. ചക്രവര്‍ത്തി തിരുമനസ്സ് വന്നു. അയാളെയും രാജകുമാരിക്ക് വേണ്ടന്ന്. ഇതില്‍പ്പരം ഒരു അഹങ്കാരമുണ്ടോ?
എന്നിട്ട്?
എന്നിട്ടെന്താ? ചക്രവര്‍ത്തി രാജ്യം ചുട്ടുകളഞ്ഞു. രാജാവിനെ കൊന്നുകളഞ്ഞു. രാജകുമാരിയെ പിടിച്ചോണ്ടുപോയി, ഒരു വലിയ ഗോപുരത്തിന്റെ മുകളിലത്തെ നിലയിലിരുത്തി. ഒരാള്‍ പോലും രാജകുമാരിയോടു മിണ്ടരുതെന്ന് ചട്ടം കെട്ടി.
എന്നിട്ടോ?
കഥ തീര്‍ന്നു.
ഇല്ല. കഥ പറ.
ബാക്കി കഥ നാളെ.
നാണ്യേച്ചീ
ഇല്ല. ഞാനുറങ്ങാന്‍ പോന്നു.
എന്റെ പൊന്നു ചേച്ചിയല്ലേ. ചേച്ചി എന്തു സുന്ദരിയാന്ന് അറിയാവോ?. കള്ളന്‍ മടിയില്‍ നിന്നും ഗണപതിയുടെ ലോക്കറ്റുള്ള മാലയെടുത്ത് അവളുടെ കഴുത്തിലിട്ടു. അരണ്ട വെളിച്ചത്തില്‍ സ്വര്‍ണ്ണം മിന്നി.
എനിക്കു വേണ്ട. നീ കട്ടോണ്ടുവന്നതാ.
എന്റെ ചേച്ചിക്ക് ഞാന്‍ കൊണ്ടുവന്നതല്ലേ.
മോന്‍ വാ. ചേച്ചിക്കിതൊന്നും വേണ്ട. അവര്‍ അയാളെ മടിയില്‍ കിടത്തി, നെറ്റിയില്‍ തലോടിക്കൊണ്ട് കഥ തുടര്‍ന്നു.
ഗോപുരത്തിന് നൂറു പോലീസുകാരായിരുന്നു കാവല്‍. കൊമ്പന്‍ മീശയുള്ള പോലീസുകാര്‍ ലാത്തികൊണ്ട് ഗോപുരത്തിന്റെ വാതിലഴികളില്‍ തട്ടിക്കൊണ്ട് രാത്രി ഉലാത്തും. കടകട ശബ്ദം കേട്ട് രാജകുമാരി ഉറങ്ങിയില്ല. രാജകുമാരിയോട് ആരും മിണ്ടിയില്ല. ഒരാള്‍ മിണ്ടാതെ ആഹാരം കൊണ്ട് കൊടുത്തിട്ടുപോവും. ചിലപ്പൊ ഒരു ചുവന്ന കിളി പറന്നുവന്ന് മട്ടുപ്പാവിലിരിക്കും. പക്ഷേ അത് പാടത്തുമില്ല ഒന്നു ചിലയ്ക്കത്തുപോലുമില്ല. രാജകുമാരി ഒരു ചെരിപ്പെടുത്ത് കിളിയെ എറിഞ്ഞതില്‍പ്പിന്നെ അത് വന്നിട്ടില്ല. വല്ലപ്പോഴും അവളുടെ ശബ്ദം കേട്ട് അവള്‍ തന്നെ ഞെട്ടിപ്പോവും. ഇടയ്ക്കിടെ ചക്രവര്‍ത്തിയുടെ ദൂതന്‍ വന്ന് അവള്‍ക്കു സമ്മാനങ്ങള്‍ കൊടുക്കും. എന്നിട്ട് വിവാഹത്തിനു സമ്മതമാണോ എന്ന് ചോദിക്കും. അവള്‍ ചിലപ്പോള്‍ ചോദ്യം കേള്‍ക്കാത്തതുപോലെയിരിക്കും, ചിലപ്പോള്‍ മുഖം തിരിക്കും, ചിലപ്പോള്‍ ഇല്ല എന്ന് തലയാട്ടും. അപ്പോള്‍ അവളുടെ സങ്കടം നിറഞ്ഞ വലിയ കണ്ണുകള്‍ കണ്ട് ദൂതനു വിഷമമാവും. അയാള്‍ തിരികെപ്പോവും.
പതുക്കെ - എന്നുവെച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ - പോലീസുകാര്‍ക്ക് അവളെ ഇഷ്ടപ്പെട്ടു. അവളെ ഒരു അനുജത്തിയെപ്പോലെ അവര്‍ സ്നേഹിച്ചു. അവര്‍ അവള്‍ക്ക് കൊച്ചുകൊച്ച് സമ്മാനങ്ങള്‍ കൊടുത്തു. ചിലപ്പോള്‍ ഒരു റോസാപ്പൂ. ചിലപ്പൊ ഒരു പരുന്തിന്റെ തൂവല്‍, ചിലപ്പൊ ഒരു മന്ദാരം, ഒരു കുങ്കുമച്ചെപ്പ്. അവള്‍ ഒന്നും മിണ്ടിയില്ല, അവരെ നോക്കി സ്നേഹത്തോടെ ചിരിച്ചതേയുള്ളൂ.
എന്നിട്ട്?
എന്നിട്ടോ - ഒരു ദിവസം, അമാവാസി രാത്രിയില്‍ രാജ്യത്ത് ഉത്സവമായിരുന്നു. നിറയെ ആനകളും ചെണ്ടയും വെളിച്ചവും ബഹളവും. ഉത്സവത്തിന്റെ മറപറ്റി ഒരു കള്ളന്‍ പതുങ്ങിവന്നു. എന്തെങ്കിലും സ്വര്‍ണ്ണമോ വൈരമോ മോഷ്ടിക്കണമെന്നായിരുന്നു അയാളുടെ മനസിലിരുപ്പ്. ആളുകള്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് വലിയ വീടുകളില്‍ കയറാന്‍ പറ്റിയില്ല. അങ്ങനെ വലഞ്ഞ് നടക്കുമ്പോള്‍ ഒരു ഗോപുരത്തിന്റെ മുകളില്‍ വെളിച്ചംകണ്ട് കള്ളന്‍ അകത്ത് ആള്‍ത്താമസമുണ്ടെന്ന് ഉറപ്പിച്ചു. പൊക്കത്തില്‍ കെട്ടിയ മതില്‍ അയാള്‍ നിഷ്പ്രയാസം ചാടി. കള്ളന്‍ മതില്‍ക്കെട്ടിനകത്തുവീഴുന്ന ശബ്ദം കേട്ട് നൂറുപോലീസുകാരില്‍ ഒരാള്‍ ഉണര്‍ന്നു.
എന്നിട്ട്?
പോലീസുകാരന്‍ ഗോപുരത്തിനു നേരെ പതുങ്ങിവരുന്ന മനുഷ്യനെക്കണ്ടു. മറ്റ് പോലീസുകാരെ ഉണര്‍ത്തണമെന്നും ഒറ്റയടിക്ക് അവനെ അടിച്ചിടണമെന്നും പോലീസുകാരന്‍ ചിന്തിച്ചു. എന്നാല്‍ രാ‍ജകുമാരിയെ കാണാന്‍ ഇരുട്ടിന്റെ മറപറ്റി വേഷം മാറി വരുന്ന രാജകുമാരനാണെങ്കിലോ അതെന്ന് അയാള്‍ സങ്കല്പിച്ചു. പാവം രാജകുമാരി. എത്രനാളെന്നു പറഞ്ഞാണ് ഏകാന്തത. രാത്രിയാണ്, ഇരുട്ടാണ്. ഇരുട്ടിന് എന്തൊക്കെ സാദ്ധ്യതകളാണ്. അവര്‍ക്ക് മട്ടുപ്പാവിലിരുന്ന് കഥകള്‍ പറയാം, സുന്ദരിമാരുടെ ചിത്രം വരച്ച ചുവരില്‍ ചാരിനിന്ന് ഹൃദയം കൈമാറാം. കിടക്കവിരികള്‍ കോര്‍ത്ത് കയറുഞാത്തി താഴെയിറങ്ങാം, കറുത്ത കുതിരപ്പുറത്തുകയറി രക്ഷപെടാം, ദൂരെ കൊട്ടാരത്തില്‍ സുഖമായി ജീവിക്കാം - അയാള്‍ ശബ്ദം കേള്‍ക്കാത്തതുപോലെ കണ്ണടച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ഉറക്കം നടിച്ചുകിടന്നു.
എന്നിട്ട്?
ഉത്സവത്തിന്റെ പ്രദക്ഷിണം പെരുവഴിയിലൂടെ ഗോപുരത്തിനു മുന്നിലൂടെ വരികയായിരുന്നു. പെരുമ്പറ കൊട്ടുന്ന ശബ്ദം മുഴങ്ങുമ്പോള്‍ കള്ളന്‍ ഗോപുരത്തിന്റെ മച്ചില്‍ പിടിച്ചുകയറി. സമര്‍ത്ഥനാ‍യ കള്ളന്‍ പല്ലിയെപ്പോലെയാണ് മതിലില്‍ പറ്റിപ്പിടിച്ചു കയറുന്നത്. പ്രദക്ഷിണം അകലെയെത്തിയപ്പൊഴേക്കും കള്ളന്‍ മട്ടുപ്പാവിന്റെ ജാലകത്തിലെത്തിയിരുന്നു.
എന്നിട്ട്?
ഇരുട്ടില്‍നിന്നും കയറിവരുന്ന മനുഷ്യനെ രാജകുമാരി അമ്പരപ്പോടെ നോക്കി. അയാള്‍ ചുണ്ടില്‍ വിരല്‍ വെച്ച് “മിണ്ടരുത്” എന്നു കാണിച്ചു. അയാള്‍ അങ്ങനെ പറയേണ്ട ആവശ്യമില്ലായിരുന്നു. രാജകുമാരി മിണ്ടിയില്ല. അവളുടെ നെഞ്ച് ഉയര്‍ന്നുതാഴുന്നത് അവന്‍ കണ്ടു. അവള്‍ വളരെ സുന്ദരിയായിരുന്നു. അവളോട് ഒന്നും മിണ്ടാതെ, അവളെ തൊടാതെ കള്ളന്‍ അടുത്ത മുറിയിലേക്കു പോയി. ഓരോ മുറികളിലും അവന്‍ എന്തോ തിരയുന്ന ശബ്ദം രാജകുമാരി നിരാശയോടെ കേട്ടു. ഒടുവില്‍ കൈനിറയെ സ്വര്‍ണ്ണാഭരണങ്ങളുമായി കള്ളന്‍ അവളുടെ മുന്നിലെത്തി. അവള്‍ മനസിലാവാത്തതുപോലെ അവനെ നോക്കി. അവന്‍ അവളെ ചുംബിക്കുമോ?
ഇല്ല. എന്നിട്ട്?
എന്നിട്ടെന്താ, രാജകുമാരിയെ നോക്കിക്കൊണ്ട് കള്ളന്‍ നില്‍ക്കുമ്പോള്‍ അവള്‍ കഴുത്തില്‍ക്കിടന്ന സ്വര്‍ണ്ണമാലയൂരി അവനുകൊടുത്തു. അവന്‍ രാജകുമാരിയെ കടന്ന് മട്ടുപ്പാവില്‍ നിന്നും താഴേക്കു ചാടി. ഇരുട്ടിലേക്ക് അവന്‍ ആയമിട്ട് മുങ്ങുന്നത് രാജകുമാരി നോക്കിനിന്നു. വായുവില്‍ കൂപ്പുകുത്തുന്ന കള്ളനു പിന്നാലെ അവളുടെ കണ്ണില്‍ നിന്ന് ചൂടുള്ള ഒരു കണ്ണീര്‍ത്തുള്ളി താഴേക്കു പറന്നു.
എന്നിട്ടോ? പോലീസുകാര്‍ ഉണര്‍ന്നോ?
അതല്ലേ. രാജകുമാരിയില്ലാതെ കള്ളന്‍ നിലത്തുവീഴുന്നതും ഉരുണ്ടുപിടഞ്ഞെഴുന്നേല്‍ക്കുന്നതും നൂറുപോലീസുകാര്‍ അറിഞ്ഞു. അവര്‍ നൂറുവിസിലൂതി, നൂറുലാത്തി വീശി, നൂറലര്‍ച്ചകളലറിക്കൊണ്ട് കള്ളന്റെ പിന്നാലെ പാഞ്ഞു. കള്ളന്‍ ശരവേഗത്തിലോടി. മലയിടിഞ്ഞുവരുന്നതുപോലെ പോലീസുകാര്‍ പിന്നാലെ പറന്നു. മുന്നില്‍ മതിലാണ്. പരുന്തിനെപ്പോലെ അവന്‍ പറന്നുയരുമ്പോള്‍ കാക്കക്കൂട്ടമായി നൂറുപോലീസുകാര്‍ കുതിച്ചുപൊങ്ങി അവനെ വലിച്ചു താഴെയിട്ടു.
അയ്യോ - എന്നിട്ടോ?
എന്നിട്ട്.. എന്നിട്ട്..
അപ്പോള്‍ നാണിയുടെ വീടിന്റെ രണ്ടാമത്തെ മുറിയില്‍ നിന്നും ഇരുട്ടിന്റെ നിറമുള്ള നാല് പോലീസുകാര്‍ ചാടിയിറങ്ങുകയും പപ്പന് പിടഞ്ഞെഴുന്നേല്‍ക്കാന്‍ സമയം കിട്ടുന്നതിനു മുന്നേ അവന്റെ മുകളിലേക്കു വീഴുകയും അവനെ തൊഴിച്ചും ഇടിച്ചും തുടങ്ങുകയും അവനെ വലിച്ച് കയ്യില്‍ വിലങ്ങുവെക്കുകയും വീണ്ടും തൊഴിക്കുകയും പുറത്ത് ദൂരെ ഇരുട്ടില്‍ നിറുത്തിയിട്ടിരുന്ന രാത്രിയിലെ പോലീസ് ജീപ്പിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്തു. അതില്‍ നിന്ന് ഒരു പോലീസുകാരന്‍ തിരിച്ചുവന്നു. നാണിയുടെ കഴുത്തില്‍ക്കിടന്ന മാലയില്‍ പിടിച്ച് ഇതു തൊണ്ടിമുതലാണ് എന്നു പറഞ്ഞു. അവള്‍ മിണ്ടാതെ അത് ഊരിക്കൊടുത്തു.
'തലയിലിരിക്കുന്ന ഈ സ്ലൈഡ് അവന്‍ കുത്തിത്തന്നതല്ലേ. ഊര്'.
'എന്റെ മോന്‍ തന്നതാ. എന്റെ മോന്‍..' പോലീസുകാരന്‍ സ്ലൈഡ് ഊരി തന്റെ തൊപ്പിയില്‍ തിരുകിക്കൊണ്ട് കാത്തുനില്‍ക്കുന്ന രാത്രിജീപ്പിലേക്കു നടന്നു.

11/13/2009

എലി

ഒരിക്കല്‍ ഒരിടത്തൊരു യക്ഷിയുണ്ടായിരുന്നു.

അല്ലെങ്കില്‍ അതു വേണ്ട,
ഒരു രാക്ഷസനുണ്ടായിരുന്നു
ഒരു മനുഷ്യനുണ്ടായിരുന്നു
അതൊന്നും വേണ്ട
ഒരിക്കല്‍ ഒരിടത്തൊരു വീടുണ്ടായിരുന്നു
അവിടെ ഒരു ഫിഷ്‌ടാങ്കുണ്ടായിരുന്നു
വട്ടത്തിലുള്ള ഒരു കണ്ണാടിപ്പാത്രം
ഒരു മുറി,
(മുറിക്കു) നടുവില്‍ ഒരു മേശ
മേശയ്ക്കുമുകളില്‍ ഒരു പളുങ്കുപാത്രം
അതില്‍ ജലസസ്യങ്ങളോ പായലോ വെള്ളാരംകല്ലോ ഇല്ല. തെളിവെള്ളം.
അതില്‍ ഒരു സ്വര്‍ണ്ണമത്സ്യം
ഒറ്റമീന്‍
അത് വട്ടത്തില്‍, വട്ടത്തില്‍, വട്ടത്തിലോടി

അതല്ല പറഞ്ഞുവന്നത്,
ഒരു മുറി, ഒരു കസേര, ഒരു ടി.വി / കമ്പ്യൂട്ടര്‍ / പുസ്തകം, കസാരയില്‍ ചാഞ്ഞുകിടന്ന് അതിലേക്കു നോക്കുന്ന ഒരാള്‍. അയാളുടെ കയ്യില്‍ ഒരു സിഗരറ്റ്. ടി.വി / കമ്പ്യൂട്ടര്‍ / പുസ്തകം ചിലക്കുന്നു, രസിക്കുന്നു, പാടുന്നു, ആടുന്നു, പരിഭവിക്കുന്നു, മദിക്കുന്നു, അലറിവിളിക്കുന്നു. സിഗരറ്റ് കത്തിക്കത്തിത്തീരുന്നു.

..അപ്പോള്‍ അവള്‍ ചോദിച്ചു, നീയെന്നെ ഒറ്റയ്ക്കാക്കുമോ?
കറുത്ത ആകാശത്തില്‍ ചന്ദ്രന്‍ ഒറ്റക്കായി.
അപ്പോള്‍ പറഞ്ഞുവന്നത്..

എന്തിനാണ് ഈ ഫ്ലാറ്റിലേക്കു വന്നതെന്നാണ് നടകള്‍ കയറുമ്പോള്‍ യാമിനി ആലോചിച്ചത്. പഴയ പടികളാണ്. ചുവരുകളില്‍ കുട്ടികള്‍ നഖം കൊണ്ട് പോറിയിട്ട ചിത്രങ്ങള്‍. മൂലയ്ക്ക് സിഗരറ്റ് കുറ്റികള്‍, പൊടിപിടിച്ച കോണ്ടം. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. നാലാം നിലയില്‍ സാമാന്യം ഇരുട്ടുള്ള ഇടനാഴി, ഇരുവശത്തും അടഞ്ഞ വാതിലുകള്‍, 418, 420, 422, 424. വഴി അവസാനിക്കുന്നത് 430-ല്‍. അവള്‍ കാളിങ്ങ് ബെല്ലമര്‍ത്തി. വന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ കടലാസുകളില്‍ ഒപ്പിടുവിക്കാനാണ്. അകത്ത് ആരോ നടക്കുന്നു, കതകിന്റെ അപ്പുറത്തു കാത്തുനില്‍ക്കുന്നു, കതകിന്റെ കൊളുത്തുകള്‍ അഴിക്കുന്നു.

യാമിനി വന്നത് അവളുടെ കാമുകനെ കാണാനാണ്. യാമിനി മുന്‍പ് എത്രതവണ ഇവിടെ വന്നിട്ടുണ്ട് എന്നത് അവളുടെ സ്വകാര്യതയാണ്. വരൂ, അവളുടെ സ്വകാര്യതയിലേക്ക് നമുക്ക് ഒളിഞ്ഞുനോക്കാം. ടി.വി., അതിനു മുന്നില്‍ സോഫ, സോഫയില്‍ ഒരാള്‍, മെലിഞ്ഞ മനുഷ്യന്റെ കുറ്റിത്താടിയും കവിളും ഞെരിച്ചുകൊണ്ട് അയാളുടെ മടിയിലിരുന്ന് ടി.വി കണ്ട് ചിരിക്കുന്നത് യാമിനിയാണ്. അയാള്‍ ചിരിക്കുന്നുണ്ടോ - അറിയില്ല.

ജോണ്‍.
ജോണ്‍, ജോണ്‍, ജോണ്‍, ജോണ്‍
അവന്‍ കണ്ണു തുറന്നു.
അവന്‍ ഒറ്റയ്ക്കാണ്. കാരണം അവന്റെ ഡാഡിയും മമ്മിയും ഒരു വിമാനാപകടത്തില്‍, അവന്റെ പപ്പയും മമ്മയും ഒരു കാറപകടത്തില്‍, അവന്റെ അച്ഛന്‍ കാസരോഗം വന്നും അമ്മ കൂലിപ്പണിയെടുത്തും, അവന്റെ പപ്പയും മമ്മിയും -
ജോണ്‍ പറഞ്ഞു, ഒറ്റയ്ക്കിരിക്കാന്‍ രസമാണല്ലേ
അവള്‍ ചിരിച്ചു. ഒറ്റയ്ക്കല്ലല്ലോ
യെസ്...
പാവം ഗോള്‍ഡ്ഫിഷ്.. അതിനൊരു കൂട്ടു കൊടുക്കണം. ഞാന്‍ വരുമ്പൊ ഒരു ഗോള്‍ഡ്ഫിഷിനെക്കൂടി കൊണ്ടുവരട്ടെ?
എന്നിട്ട്?
ഞാന്‍ വരുമ്പൊ അതിനെ ടാങ്കിലിടും. തിരികെപ്പോവുമ്പൊ തിരികെക്കൊണ്ടുപോവും. സന്ദര്‍ശകയ്ക്കൊപ്പം ഒരു സന്ദര്‍ശകന്‍.
അതുവേണോ?
വേണം.
വേണ്ട. നമുക്കീ ഗോള്‍ഡ്ഫിഷിനെ പൊരിച്ചടിക്കാം.
വേണ്ട. നമുക്ക് പുറത്തുപോവാം.
എവിടെ?
പാര്‍ക്കില്‍, ലൈബ്രറിയില്‍, ഒരു സിനിമയ്ക്ക്, കോഫിഹൌസില്‍.. ജോണ്‍?
ജോണ്‍, ജോണ്‍, ജോണ്‍, ജോണ്‍.

ജനാല തുറന്നിട്ട ഒരുദിവസം പച്ചക്കണ്ണുകളുള്ള കറുത്ത പൂച്ച അതിന്റെ അഴികള്‍ക്കിടയിലൂടെ മിനുത്ത ദേഹം ഞെരിച്ചുകയറ്റി പതുങ്ങിവന്ന് മേശയില്‍ ആയാസരഹിതമായി ചാടിക്കയറി സ്വര്‍ണ്ണമത്സ്യത്തെ പേടിപ്പിക്കുകയും നഖങ്ങള്‍ നീണ്ട ഇടതുകൈ വെള്ളത്തിലിട്ട് അതിനെ വട്ടത്തില്‍ വേഗത്തിലോടിക്കുകയും മത്സ്യത്തിന്റെ മുന്നിലിരുന്ന് ശരീരം സാവധാനം നക്കിത്തോര്‍ത്തുകയും അല്പനേരം മേശപ്പുറത്ത് മലര്‍ന്നുകിടക്കുകയും ഇല്ലാത്ത ഈച്ചയെ നാലുകാലുകളും നീട്ടി വേട്ടയാടുകയും തിരിഞ്ഞ് മൂരിനിവര്‍ത്ത് ഒന്നും സംഭവിക്കാത്തതുപോലെ മുന്‍‌കാലുകള്‍ രണ്ടും ജാറിന്റെ മുകളിലേക്ക് ഉയര്‍ത്തിവെക്കുകയും പിന്‍‌കാലിലൂന്നി ജാര്‍ മറിച്ചിട്ട് പൊട്ടിക്കുകയും തറയില്‍ താ‍ളത്തില്‍ പിടഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ്ണമത്സ്യത്തെ കടിച്ചെടുത്ത് ജനാ‍ലയിലെ അഴികള്‍ക്കിടയിലൂടെ ഞെരിഞ്ഞിറങ്ങിപ്പോവുകയും ചെയ്തു. ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. പൂച്ച സന്തോഷത്തോടെ മീനെ തിന്നെങ്കിലും പിറ്റേദിവസവും അതിന് വിശക്കുകയും വീണ്ടും വന്നു നോക്കി വിഷണ്ണനായി തിരികെപ്പോവുകയും ചെയ്തു. മീനെ പൂച്ച തിന്നു എന്നത് എത്ര സ്വാഭാവികമാണ്. യാമിനിക്ക് സ്വാഭാവിക സംഭവങ്ങള്‍ വിശ്വസിക്കാന്‍ പറ്റിയില്ല. ജോണിനെ ചീത്തവിളിക്കുകയും അവനെക്കാണാന്‍ വരാതിരിക്കുകയും ചെയ്തു. അവള്‍ തിരികെവന്നപ്പോള്‍ - യെസ്, അവള്‍ തിരികെവന്നു. മേശ ഇല്ലായിരുന്നു.

ഇരുട്ടായിരുന്നു. ഇരുട്ടത്ത് ലൈറ്റിടാന്‍ ജോണ്‍ സമ്മതിച്ചില്ല, which was thrilling. മുറിയുടെ നടുവില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ കറുത്ത തകരത്തിന്റെ ഒരു മേല്‍ക്കൂര. അതിനടിയില്‍ ഒരടി പൊക്കത്തില്‍ ചുറ്റും കളിമണ്ണുകുഴച്ച് ഒരു വലിയ ചതുരം. സുഷിരങ്ങളൊന്നുമില്ല. യാമിനി, എനിക്കൊരു എലിയെക്കിട്ടി. എലികള്‍ക്ക് എത്ര ഓര്‍മ്മകാണും?
ഞാനെങ്ങനെ അറിയാന്‍?

ജോണ്‍ കിതപ്പോടെ, വേഗത്തില്‍ സംസാരിച്ചു. ഒരു മാസമായി എലി അകത്താണ്. അത് വെളിച്ചം കണ്ടിട്ടില്ല. വെളിച്ചം എന്താണെന്ന് അത് മറന്നുപോയിക്കാണുമോ?
അകത്ത് എന്താണ്?
രാ‍വണന്‍കോട്ടയാണ്. എലിക്കുഞ്ഞിനു വഴികാണിച്ചുകൊടുക്കുമോ? വഴികള്‍ ഒരുപാടുണ്ട്, ഒരു വഴിയും തിരിച്ചിറങ്ങാന്‍ പറ്റില്ല. ചുറ്റും ഡെഡ് എന്‍ഡുകള്‍. എന്നിട്ടും എലി ഓടിക്കൊണ്ടിരിക്കുന്നു.
ജോണ്‍, നീയും അകത്താണ്. you are sick.
എലിക്ക് മൂന്നുനേരം തീറ്റകൊടുക്കുന്നുണ്ട്. ഇരുട്ടത്താണ് തീറ്റകൊടുക്കുന്നത് - എലി എന്നെ മറന്നുകാണുമോ.
ഇപ്പൊ ഓര്‍ത്തിട്ടെന്താണ്? അത് നിനക്കുവേണ്ടി കൊന്തപടിക്കണോ?
ഓര്‍ക്കണ്ട
അവള്‍ക്ക് പാവം തോന്നി. ശരീരത്തോട് ഒട്ടിനിന്നുകൊണ്ട് ജോണ്‍, ജോണ്‍.
(വിളികേട്ട്) തകരം അനങ്ങി.

ഒരിക്കല്‍ ഒരു എലിയുണ്ടായിരുന്നു. ചാരനിറമുള്ള രോമങ്ങളും നീണ്ടുമെലിഞ്ഞ വാലും പേടിച്ച കണ്ണുകളുമുള്ള ചുണ്ടെലി വളരെ പരിശ്രമശാലിയായിരുന്നു. അതിന്റെ നെഞ്ചില്‍ വെള്ളിനിറമായിരുന്നു. ഒതുങ്ങിയ ശരീരമായിരുന്നു. ഓടിയോടി എവിടെയെങ്കിലും എത്തണമെന്നായിരുന്നു. പക്ഷേ എത്ര ഓടിയിട്ടും തുടങ്ങിയിടത്തുതന്നെ എത്തിയതേ ഉള്ളൂ. എന്നിട്ടും എലി ഓടിക്കൊണ്ടിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടോ മതിലുകള്‍ തകര്‍ന്നുവീഴുന്ന സ്വാതന്ത്ര്യത്തിന്റെ ദിനത്തില്‍ ഓടി രക്ഷപെടാന്‍ വ്യായാമം ചെയ്ത് പേശികള്‍ പിടച്ചുനില്‍ക്കണം എന്നതുകൊണ്ടോ തുടങ്ങിയിടത്തുതന്നെയാണ് എത്തിയത് എന്ന് അറിയാത്തതുകൊണ്ടോ അറിയാവുന്നതുകൊണ്ടോ വട്ടത്തിലോട്ടം ആസ്വദിച്ചതുകൊണ്ടോ ഓട്ടംനിര്‍ത്തിയാല്‍ എലി എലിയല്ല എന്നറിയാവുന്നതുകൊണ്ടോ അത് ഓടിക്കൊണ്ടിരുന്നു. ഓട്ടത്തിനിടയില്‍ വെളിച്ചമടിക്കാതെ അത് നരച്ചു. ചുണ്ടെലി വെള്ളെലിയായി. ഇരുട്ടുകൊണ്ട് കണ്ണുകളുടെ ഓട്ടയടഞ്ഞു. അടഞ്ഞുപോയ കണ്ണുകള്‍ കൊണ്ട് അത് അന്തമില്ലാത്ത വഴികളുടെ വക്കുകളില്‍ തുറക്കാത്ത വാതിലുകള്‍ 418, 420, 422, 424 എന്നിങ്ങനെ എണ്ണി. ഉറക്കത്തിന്റെ തൊടിയിലെ പടികളെണ്ണി. 922, 924, 926, ഞൊറികള്‍ വീണ വെള്ളപ്പാവാട വലിച്ചുപിടിച്ച് വായുവിലൂടെ ചൂരല്‍ മൂളിവരുന്നു, വഴിവക്കില്‍ മരങ്ങള്‍ നിരന്നുനില്‍ക്കുന്നു. കാണികള്‍ കയ്യടിക്കുന്നു. എലി ഓടിക്കൊണ്ടിരിക്കുന്നു. യാമിനി ഉറക്കത്തില്‍ തിരിയുന്നു, കിടക്കയ്ക്കു താഴെ വെള്ളം പരതുന്നു, ഉണരുന്നു, ഉറങ്ങുന്നു.

426, 428, 430-ന്റെ താക്കോല്‍ അവളുടെ പക്കലുണ്ടായിരുന്നു. ജോണ്‍ എവിടെയാണ്, എവിടെയായാലെന്താണ്. ലൈറ്റിട്ടു. മഞ്ഞവെളിച്ചത്തില്‍ ഒഴിഞ്ഞ മുറി, തകരപ്പാളി അവള്‍ തുറന്നു. അന്തമില്ലാത്ത വഴികള്‍ക്കിടയില്‍ എലി ഉറങ്ങുകയാണ്. പുറത്ത് തെരുവില്‍ ഇറക്കിവിടുമ്പോള്‍ സ്വാതന്ത്യം കണ്ട് അതിശയിച്ച്, ആഹ്ലാദിച്ച്, റോഡിനു കുറുകെ കുതിച്ചോടുന്ന നിമിഷത്തിനും ഏതെങ്കിലും വണ്ടിയുടെ ടയറുകയറി മരിക്കുന്ന നിമിഷത്തിനും ഇടയ്ക്കുള്ള ഏതാനും നിമിഷത്തെ ജീവിതമുണ്ടല്ലോ, അതാണ് ജീവിതം. അതിനുവേണ്ടിയായിരുന്നു ഈ ഓട്ടമത്രയും. അവള്‍ അതിനെ വാലില്‍പ്പിടിച്ച് തൂക്കിയെടുത്തു, നാലുനിലകള്‍ ഓടിയിറങ്ങി, തെരുവില്‍ കുന്തിച്ചിരുന്ന്, എലീ, ഇതാ നിന്റെ നാളെ - എലി അനങ്ങുന്നില്ല, രണ്ട് കൈകൊണ്ടും താങ്ങിക്കൊടുത്തിട്ടും ഉന്തിക്കൊടുത്തിട്ടും ചരിഞ്ഞ് വശത്തോട്ടുവീഴുന്നു. എലി തണുത്തിരിക്കുന്നു.

ജോണ്‍ ജയിച്ചു. കരിങ്കണ്ണുകളും ദംഷ്ട്രകളുമുള്ള ജോണ്‍. അവന്‍ നിന്നെ തിന്നുകളയും. കയ്യില്‍ കിട്ടിയാല്‍ വരിഞ്ഞുമുറുക്കും, സ്നേഹിക്കും, പിച്ചിച്ചീന്തും, ലാളിക്കും, ബലാത്സംഗം ചെയ്യും. കരയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അവള്‍ ഒരുപാട് കൊതിച്ചെങ്കിലും തലയ്ക്കകത്ത് എന്തോ മൂളിക്കൊണ്ടിരുന്നതേയുള്ളൂ. വഴിയുടെ അറ്റത്തേക്കു നോക്കൂ, സിഗരറ്റും വീശി നടന്നുവരുന്നത് ജോണ്‍. ബസ്സുകയറിപ്പോവുന്നത് ജോണ്‍. ആ‍കാശത്തുനിന്നും നൂലില്‍ത്തൂങ്ങി ഇറങ്ങിവരുന്നവന്‍ ജോണ്‍. തെരുവുകളുടെ നൂലുണ്ടയായ നഗരം കലങ്ങിക്കിടക്കുന്നു; എല്ലാ വഴികളും ജോണിലേക്കു നീളുന്നു. എലിയെ വഴിയിലിട്ട് നാലുനിലകള്‍ ഓടിക്കയറി 430-ആം നമ്പര്‍ ഫ്ലാറ്റില്‍ കയറി കതകടച്ച് ലൈറ്റണച്ച് മുറിക്കുനടുവില്‍ മുട്ടിനിടയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് അവള്‍ കുന്തിച്ചിരുന്നു.

Google