സിമിയുടെ ബ്ലോഗ്

9/21/2011

വള്ളംകളി


രാഷ്ട്രപതി ഹോട്ടലിന്റെ മട്ടുപ്പാവിൽ നിന്നും അഷ്ടമുടിക്കായലിലേയ്ക്കു നോക്കി.  ചാക്കുകയറ്റിയ ഒരു കെട്ടുവള്ളം ജാലകക്കാഴ്ച്ചയുടെ ഇടത്തേ അതിരിൽ നിന്നും നീങ്ങിവന്നു. പുതിയത് എന്നു തോന്നിച്ച ബനിയനും കൈലിയുമുടുത്ത ഒരു മെലിഞ്ഞ മനുഷ്യൻ നീണ്ട മുളവടി കുത്തി വള്ളമുന്തുന്നു. അയാൾ തലയുയർത്തി ജനാലയിലേയ്ക്കു നോക്കി. രാഷ്ട്രപതി തന്നെ നോക്കുന്നതുകണ്ട് ആഹ്ലാദത്തോടെ കൈ വീശി. രാഷ്ട്രപതി ചിരിച്ചുകൊണ്ട് തിരിച്ചു കൈവീശി. ആ വള്ളത്തിൽ ത്രിവർണ്ണ പതാകയുടെ നിറങ്ങൾ പൂശിയിരുന്നു. കായലിന്റെ അകലങ്ങളിൽ സുരക്ഷാ സേനയുടെ സ്പീഡ് ബോട്ടുകൾ മാഞ്ഞുപോകുന്ന വൃത്തങ്ങൾ വരച്ചു. രാഷ്ട്രപതി തന്റെ മുറിയിലേയ്ക്ക് തിരിഞ്ഞു. പരിചാരകൻ വാതിലിൽ മൃദുവായി മുട്ടി. മേം, അത്താഴത്തിനു എന്തൊക്കെയാണ് വേണ്ടത്?

ഇന്നു രാത്രി നിനക്കെന്താണ് കഴിക്കാൻ വേണ്ടത്? പേരറിവാളൻ ആ ചോദ്യത്തിനു മുന്നിൽ പകച്ചുനിന്നു.  നീണ്ട പതിനൊന്നു വർഷമായി ഈ ചോദ്യവും അതിനുള്ള ഉത്തരവും അയാൾ സങ്കൽപ്പിച്ചുകൊണ്ടിരുന്നതാണ്. പേരറിവാളൻ തൂക്കിക്കൊലയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയാണ്. നിയമത്തിന്റെ നീണ്ട കയർ വാസുകിയുടെ വാലുപോലെ അന്തമില്ലാതെ തോന്നിക്കുമെങ്കിലും ഒടുവിൽ കഴുത്തുതിരഞ്ഞ് എത്തും. പേരറിവാളൻ ചെറുപ്പമാണ്. തൂക്കിക്കൊലയ്ക്ക് വിധിക്കപ്പെട്ടിട്ടു വര്‍ഷങ്ങളായി. സ്വന്തം മരണത്തിനു വേണ്ടിയുള്ള ഈ നീണ്ട കാത്തിരിപ്പിനിടയിൽ മാരക രോഗങ്ങളൊന്നും വന്നില്ലെങ്കിൽ, അവിചാരിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ, താൻ കയറിൽത്തൂങ്ങും എന്നത് അയാള്‍ക്ക്‌ പണ്ടേ അറിയാം. പിന്നെ ചെയ്യാനുള്ളത് സ്വന്തം മരണത്തെ സങ്കൽപ്പിക്കുകയാണ്. താൻ മരിക്കുന്ന ദിവസം എങ്ങനെയായിരിക്കണം? അതാണ് അയാൾ ഇത്രനാൾ സങ്കൽപ്പിച്ചുകൊണ്ടിരുന്നത്.

തന്റെ മരണം ഒരു സ്വകാര്യ അനുഭവം ആകണം എന്ന ആഗ്രഹം പേരറിവാളന്റെ കഴിവിനപ്പുറമായിരുന്നു. അടച്ചിട്ട മുറിയിൽ ആരും കാണാനില്ലാതെ ഒരു സ്വച്ഛമരണം, ആരും ശ്രദ്ധിക്കപ്പെടാതെ ഒരു കുഴിയിലേയ്ക്കു മറിഞ്ഞ് മരിച്ചുവീണ് അവിടെത്തന്നെ മണ്ണായിത്തീരുന്നത്, ഒന്നോ രണ്ടോ അടുത്തവർ മാത്രം അരികെനിൽക്കെ ആശുപത്രിക്കിടക്കയിൽ അന്ത്യശ്വാസം വലിക്കുക, തുടങ്ങിയ സ്വകാര്യ മരണങ്ങളെ അയാള്‍ സ്വപ്നം കണ്ടു. പക്ഷേ പ്രദര്‍ശനപരത നിറഞ്ഞ ഒരു മരണമാണ് പേരറിവാളനു വിധിച്ചിട്ടുള്ളത്. മറ്റൊരു പ്രശ്നം വൃത്തിയുടേതാണ്. ദിവസവും പലതവണ കൈ കഴുകുന്ന പ്രകൃതമായിരുന്നു പേരറിവാളന്റേത്. ജയിലിൽ വരുന്നതിനു മുൻപ് കുളിക്കാൻ അയാൾ ധാരാളം സമയം ചിലവഴിച്ചിരുന്നു. ജയിലിൽ കിട്ടുന്ന അലവൻസിൽ ഒരു പങ്ക് ചിലവഴിച്ചിരുന്നത്  സോപ്പ് വാങ്ങുന്നതിനാണ്. മരണം വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം എന്ന് അയാൾ ആഗ്രഹിച്ചു. തൂക്കിക്കൊല, അല്ലെങ്കിൽ ഒരു കയറിലോ ഷാളിലോ തൂങ്ങിയുള്ള മരണം, വൃത്തികെട്ട മരണമാണ്. അതായത് - തൂങ്ങുന്ന മാത്രയിൽ ഒരാൾ മരിക്കുന്നില്ല. ശരീരത്തിൽ പിടിവിടാതെ കടിച്ചു തൂങ്ങിക്കിടക്കുന്ന ജീവൻ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം കൂടുതൽ ജീവിക്കാൻ ശ്രമിക്കും. മരണത്തെ തോൽപ്പിക്കാനുള്ള ജീവന്റെ കുതിപ്പ് ശരീരത്തിനുള്ളിൽ വിങ്ങിപ്പൊട്ടും. മരണവും ജീവിതവും ശരീരത്തിനുള്ളിൽക്കിടന്ന് കെട്ടിമറിയും. കൈവിരലുകൾ ഭ്രാന്തമായി ശരീരം മാന്തിപ്പൊളിക്കും. മൂത്രവും മലവും ശുക്ലവും പുറത്തുചാടും. ഈ നാറ്റത്തിലേയ്ക്കാണ്, വൃത്തികെട്ട ഈ ദൃശ്യത്തിലേയ്ക്കാണ്,  തൂക്കുകയറിൽ നിന്നും ശവത്തെ ഇറക്കാൻ വരുന്നവർ നടന്നടുക്കുന്നത്. ഇങ്ങനെ അറയ്ക്കുന്ന മരണം പേരറിവാളനു താല്പര്യമില്ലായിരുന്നു. വയറൊഴിഞ്ഞുകിടന്നാൽ അത്രയും കുറവ് മലവും മൂത്രവുമേ പുറത്തുചാടൂ, ഒരുപക്ഷേ ശരീരം വൃത്തിയായിത്തന്നെ ഇരുന്നെന്നും വരാം, മാന്യമായി മരിക്കാൻ കഴിഞ്ഞേക്കും - "ഇന്ന് ഒന്നും കഴിക്കാൻ വേണ്ട", അയാൾ പറഞ്ഞു.

അവസാനത്തെ അത്താഴമാണ്, വേണ്ടെന്നു പറയരുത് എന്ന് പറയാൻ തുടങ്ങിയെങ്കിലും പാറാവുകാരൻ ഒന്നും പറഞ്ഞില്ല. സെല്ലിലെ കമ്പിയഴികളിൽ പിടിച്ചുനിന്ന പേരറിവാളന്റെ കൈവിരലുകൾക്കു മുകളിൽ തന്റെ കൈപ്പത്തികള്‍ വെച്ച് അല്പനേരം നിന്നതിനു ശേഷം അയാൾ തിരിച്ചുപോയി.

ഭക്ഷണത്തിനുള്ള  ഓർഡർ എടുത്ത് പരിചാരകൻ വാതിലടച്ചു. മൃദുവായ ചവിട്ടുവിരിയിൽ നടന്നുകൊണ്ട് രാഷ്ട്രപതി പ്രസിഡൻഷ്യൽ സ്വീട്ടിന്റെ അലങ്കാരങ്ങൾ ശ്രദ്ധിച്ചു. വീട്ടിത്തടിയിൽ നിർമ്മിച്ച മേശയിൽ ചെറിയതെങ്കിലും സുന്ദരമായ ഫ്ലവർ വേസിൽ വെളുപ്പും മഞ്ഞയും  ഓർക്കിഡ് പുഷ്പങ്ങൾ ക്രമമായി അടുക്കിവെച്ചിരിക്കുന്നു. വലിയ കട്ടിലിനു പിന്നിൽ മോഹിനിയാട്ടത്തിന്റെ ലാസ്യചിത്രങ്ങൾ. അതിനു എതിർവശത്തായി ചുവരിനെ അലങ്കരിക്കുന്ന ആറന്മുളക്കണ്ണാടിയിൽ നെറ്റിയിൽ ഒരു വലിയ പൊട്ടു കുത്തിയ തന്റെ മുഖം പ്രതിഫലിക്കുന്നത് രാഷ്ട്രപതി കണ്ടു. പ്രായം തന്റെ മുഖത്തെയും മുടിയിഴകളെയും ആക്രമിക്കുന്ന ചിരപരിചിതദൃശ്യം അവർ താല്പര്യമില്ലാതെ വീക്ഷിച്ചു. മേശപ്പുറത്ത് ഒരു നോട്ട്ബുക്കും മഷിപ്പേനയും ഒതുക്കിവെച്ചിരിക്കുന്നു. അവർ ആ നോട്ട്ബുക്ക് കൈയിലെടുത്തു.

പേരറിവാളൻ വീണ്ടും തന്റെ മരണം സ്വപ്നം കണ്ടു. ആരാച്ചാർ ലിവർ വലിക്കുന്നതും തൂക്കുകയർ പൊട്ടി താൻ നിലത്തുവീഴുന്നതും ഉരുണ്ടുപിരണ്ട് നിലത്തുനിന്നും കുതറിയെഴുന്നേറ്റു മുഖംമൂടി  അഴിച്ചുകളഞ്ഞ് കൈകൾ വിരിച്ചുപിടിച്ച് ജയിലിന്റെ വാതിലിനടുത്തേയ്ക്ക് ഓടുന്നതും പ്രധാനവാതിൽ മലക്കെ തുറന്നുകിടക്കുന്നതും ഗേറ്റു കടക്കുമ്പോൾ താൻ സന്തോഷം കൊണ്ട് ഉയർന്നുചാടുന്നതും ചാട്ടത്തിൽ താൻ പൂർണ്ണമായി തങ്ങിനിൽക്കുന്ന മാത്രയിൽ പാറാവുകാരൻ ഒരു പറവയെ വെടിവെയ്ക്കുന്നതുപോലെ തന്നെ പിന്നിൽ നിന്നും വെടിവെച്ചിടുന്നതും അയാൾ സ്വപ്നം കണ്ടു. സ്വപ്നം കണ്ടുകൊണ്ട് അയാൾ സെല്ലിലെ സീറോവാട്ട് ബൾബിലേയ്ക്കും കുമ്മായം പൂശാത്ത ചുമരിലേയ്ക്കും നിലത്ത് ഒരരികിൽ ഒതുക്കിവെച്ചിരിക്കുന്ന മൂത്രത്തിനുള്ള പാനിലേയ്ക്കും വളഞ്ഞു നില്‍ക്കുന്ന  ഇരുമ്പഴികളിലേയ്ക്കും നോക്കി.

മോൾസ്കീൻ കമ്പനിയുടെ നോട്ട്ബുക്കിന്റെ മൃദുത്വമുള്ള താളുകൾ. പണ്ട് ഹെമിങ്ങ്‌വേ ഇതേ കമ്പനിയുടെ നോട്ടുപുസ്തകങ്ങളിലാണ് എഴുതിയത്. രാഷ്ട്രപതി പേന കയ്യിലെടുത്തു, കസാരയിലിരുന്നുകൊണ്ട് വലിയ കൈപ്പടയില്‍ ഒപ്പിട്ടു. ഭംഗിയുള്ള ഒപ്പ്. അതിനു കീഴെ സ്വന്തം പേരെഴുതി. ഒരു ദിവസം പല കടലാസുകളിൽ ഒപ്പിടുന്നു. വായിച്ചും വായിക്കാതെയും ഒപ്പിടുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ജോലി പ്രധാനമായും ഒപ്പിടലാണെന്നു തോന്നിപ്പോകും. ഭരണം നടത്താൻ പ്രധാനമന്ത്രിയും കെട്ടുകാഴ്ച്ചയ്ക്ക് രാഷ്ട്രപതിയും. എന്നാൽ എല്ലാ ഒപ്പിടലും യാന്ത്രികമല്ല. മനസ്സറിഞ്ഞ്, മനസാക്ഷിക്കനുസരിച്ച്, ഒപ്പിടുന്നവയുണ്ട്, ഒപ്പിടാതെ തിരിച്ചയയ്ക്കുന്നവയുണ്ട്, വർഷങ്ങളോളം ഒപ്പിടാതെ ഫയലുകളിൽ പൂഴ്ത്തിവെയ്ക്കുന്നവയുണ്ട്. എന്നാണ് മനസാക്ഷിയുടെ വിളികേൾക്കാതെ ഒപ്പിട്ടത്? അവർ ഓർക്കാൻ ശ്രമിച്ചു. ഒരുപാട് സംഭവങ്ങൾ ഓർമ്മയിലേയ്ക്കു വന്നു, ഒന്നും ശ്രദ്ധേയമായി തോന്നിയില്ല. പരിചാരകൻ വീണ്ടും വാതിലിൽ മുട്ടി.

പേരറിവാളൻ കൈനഖങ്ങൾ കടിച്ച് അവയുടെ മൂർച്ച കളയാൻ ശ്രമിച്ചു.  വധശിക്ഷ വിധിച്ചതിനു പിന്നാലെ അവർ നഖംവെട്ടി എടുത്തുകൊണ്ടുപോയി. തൂങ്ങിക്കിടക്കുമ്പോൾശരീരം മാന്തിപ്പൊളിക്കാൻ നഖങ്ങളുണ്ടാകരുത് എന്ന് അയാൾക്കു നിർബന്ധമായിരുന്നു.  മോനേ, നിന്റെ പേരെന്താ? പേർ, പേര്, പേരറിയാത്? പേരറിയാളൻ, പേരറിവാളൻ. വാക്കുകളിൽ സംഗീതമൊളിപ്പിച്ച ഭാഷയിലെ സ്വയമറിയാത്ത പേര്. ഉറങ്ങണം. നീ കുറ്റം ചെയ്തോ? അറിയില്ല. നിന്നെ കൊല്ലുന്നത് എന്തിനാണ്? അറിയില്ല. നീ ആരാണ്? അറിയില്ല. നിനക്കെന്തെങ്കിലും പറയാനുണ്ടോ? അറിയില്ല. നിനക്കെന്നെ ഇഷ്ടമാണോ? അറിയില്ല. നിനക്കീ പൂവ് മണക്കണോ? അറിയില്ല. എന്താ നിന്റെ പേര്? പേര്, പേര്, പേരറിയില്ല. പേരറിയാളൻ, പേരറിവാ.. ഉറക്കം ഒരു കയമായിരുന്നു, അയാൾ അതിലേയ്ക്ക് ഉരുണ്ടുവീണു.

യാത്രകൾ തളർത്തിയ രാഷ്ട്രപതിയുടെ ശരീരം ഏറെനാളുകൾക്കു ശേഷം ഉറക്കഗുളികയുടെ സഹായമില്ലാതെ സുഖകരമായ ഉറക്കത്തിലേയ്ക്കു താഴ്ന്നു. നാളെ വള്ളംകളിയാണ്. സന്തോഷം കൊണ്ട് നെഹ്രുവിനെ വള്ളത്തിലേയ്ക്കു ചാടിച്ച കായികവിനോദം. രാഷ്ട്രപതി ആദ്യമായി വള്ളംകളി നേരിൽക്കാണുന്നു.

കമ്പിയഴികളിൽ മുട്ടിക്കൊണ്ട് വാർഡൻ അയാളെ നേരത്തേ എഴുന്നേൽപ്പിച്ചു. തൂക്കിക്കൊല പതിനൊന്നു മണിക്കാണ്. വാര്‍ഡന്‍ അയാളെ ജയിലിലെ പൂന്തോട്ടത്തിൽ നടത്തിച്ചു. പൂക്കളുടെ സുഗന്ധം അയാളറിഞ്ഞില്ല. വാർഡന്റെ സഹതാപം അയാൾ കേട്ടില്ല. പേരറിവാളൻ പാലൊഴിക്കാത്ത ഒരു ചായ കുടിച്ചു. കക്കൂസിൽ അയാൾ പതിവിലും കൂടുതൽ സമയം ഇരുന്നു. തലയുയർത്തി നോക്കിയപ്പോൾ കക്കൂസിന്റെ മുകളിലെ കണ്ണാടിപ്പാളിയിലൂടെ അയാളെ നോക്കുന്ന വാർഡന്റെ കണ്ണുകൾ. പ്രതിയുടെ ജീവൻ പതിനൊന്നു മണിവരെ നിലനിർത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അതിനു പത്തുമിനിട്ടു മുൻപ് മരിക്കാൻ പോലും അനുവദിച്ചുകൂടാ. കൊല്ലാനുള്ള അവകാശം സർക്കാരിന്റേതാണ്, അത് മറ്റാരും കവർന്നെടുക്കാൻ സമ്മതിക്കാതെ നിതാന്തജാഗരൂഗമായ സർക്കാരിന്റെ കണ്ണുകൾ പേരറിവാളന്റെ ശൗചം നോക്കിനിന്നു.

രാഷ്ട്രപതി ഉൽസവത്തിനു ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിച്ചു. കടുംപച്ച നിറത്തിലുള്ള സാരി അവരുടെ പ്രായത്തിനും പ്രകൃതത്തിനും യോജിച്ചു. കായൽപ്പരപ്പു കാണാവുന്ന കണ്ണാടിച്ചുമരുകളുള്ള റസ്റ്റാറന്റിലിരുന്ന് അവർ ഭക്ഷണം കഴിച്ചു.

അവർ വീണ്ടും അയാളെ  മുറിയിലിട്ടു പൂട്ടി. പത്തരയ്ക്കു വിളിക്കാൻ വരും. പതിനൊന്നു മണിക്കു മുൻപ് നീ മരിച്ചുകൂടാ. പതിനൊന്നു മണികഴിഞ്ഞ് നീ ജീവിച്ചുകൂടാ എന്നിങ്ങനെ ഒരു കുഞ്ഞിനെപ്പോലെ സർക്കാർ വാശിപിടിക്കുന്നു. പേരറിവാളനു ചിരി വന്നു. പ്രാതൽ കൊണ്ടുവെച്ചത് അയാൾ കഴിച്ചില്ല. തന്റെ മെത്തയിൽ കയറിക്കിടന്ന് അയാൾ തലവഴിയേ പുതച്ചു. പേരറിവാളൻ ഓർക്കാൻ ശ്രമിച്ചു.

ടി.വി. കാമറകൾക്കു മുൻപിൽ കൈ കൂപ്പിക്കൊണ്ട് രാഷ്ട്രപതി തന്റെ ഇരിപ്പിടത്തിലേയ്ക്കു നടന്നു. സെപ്റ്റംബർ മാസത്തിന്റെ ചൂടകറ്റാൻ രാഷ്ട്രപതിയുടെ ഇരിപ്പിടത്തിനു ഇരുവശവും രണ്ട് കൂളറുകൾ പ്രവർത്തിച്ചു. രാഷ്ട്രീയരംഗത്തെ പ്രമുഖരും ജനങ്ങളും വള്ളംകളി കാണാൻ തിങ്ങിക്കൂടി. കാമറകൾ രാഷ്ട്രപതിയുടെ ഓരോ ചലനവും ഒപ്പിയെടുത്തു.  വേദിക്ക് അല്പം അകലെനിന്ന് പഞ്ചാരിമേളക്കാർ അരങ്ങുകൊഴുപ്പിച്ചു.   മുത്തുക്കുടകൾ ചൂടിക്കൊണ്ട് വള്ളങ്ങൾ കായലിനു കുറുകെ തെന്നിനീങ്ങി. വള്ളങ്ങൾ ഓരോന്നായി രാഷ്ട്രപതിയുടെ മുന്നിലൂടെ അഭിവാദ്യമർപ്പിച്ചുകൊണ്ട് കടന്നുപോയി. പായിപ്പാട് ചുണ്ടൻ. ചമ്പക്കുളം ചുണ്ടൻ. ജീസസ് ചുണ്ടൻ,  കാരിച്ചാൽ - വള്ളക്കാർ താളത്തിൽ തുഴകൾ തല്ലി. രാഷ്ട്രപതി മന്ദഹസിച്ചുകൊണ്ട് അവർക്കുനേരെ കൈ വീശി.

പേരറിവാളൻ തന്റെ മരണം വീണ്ടും കാണാൻ തുടങ്ങി. മൂന്നുവശവും ഉയർന്ന ചുമരുകൾ നിറഞ്ഞ ജയിലിന്റെ ഭാഗം. അവിടെ അല്പം ഉയർത്തിനിർത്തിയ കൊലമരം. കൊലമരത്തിലേയ്ക്കു പടവുകൾ. ആരാച്ചാർ ലിവർ വലിക്കുമ്പോൾ പിളർന്നു താഴെയ്ക്കു വീഴുന്ന തട്ട്. അവയ്ക്ക് അല്പം അകലെയായി കസേരകൾ. അതിൽ മരിച്ചവരുടെ ബന്ധുക്കൾ. അവർ ഒന്നും മിണ്ടുന്നില്ല. പേരറിവാളന്റെ അമ്മ. അമ്മ ഒന്നും മിണ്ടുന്നില്ല. അവരെല്ലാം മിണ്ടാതെ കരയുന്നു. അവർക്കു നടുവിൽ രാഷ്ട്രപതി. രാഷ്ട്രപതി ചിരിക്കുന്നില്ല, കരയുന്നുമില്ല, നിർവ്വികാരമായി മുന്നോട്ടുനോക്കിക്കൊണ്ട് ഇരിക്കുന്നു. രാഷ്ട്രപതിയുടെ കൈയിൽ ഒരു ത്രാസ്. ജനിയും മരണവും അതിന്റെ രണ്ടുതട്ടുകളിൽ തൂങ്ങിനിൽക്കുന്നു. രാഷ്ട്രപതി ഒരു ജാറിൽ നിന്നും പളുങ്കുഗോലികളെടുക്കുന്നു. ഒന്ന് വലത്തേ തട്ടിലേയ്ക്ക് - പേരറിവാളനു മാപ്പുകിട്ടി, അയാൾ സ്വതന്ത്രനാണ്! അടുത്തത് ഇടത്തേത്തട്ടിലേയ്ക്ക്, അതു താഴുന്നു. പേരറിവാളൻ മരിക്കട്ടെ. വീണ്ടും ഗോട്ടികൾ, ജനിയും മൃതിയും മാറിമറയുന്നു. അവസാനത്തെ ഗോട്ടി എവിടെയാണ്? ഇടതോ വലതോ?   രാഷ്ട്രപതിയ്ക്കു ചുറ്റും ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ. അവർ അസ്വസ്ഥരായി ശബ്ദമുണ്ടാക്കുന്നു.  ഒരു ഫുഡ്ബോൾ കളിക്കാരൻ പെനാൾട്ടി കിക്ക് എടുക്കാൻ നടക്കുന്നതുപോലെ കാലടികൾ അളന്നുമുറിച്ച് പേരറിവാളൻ മുന്നോട്ടു നടക്കുന്നു. ഓരോ ചുവടുവെയ്പ്പിലും ജനക്കൂട്ടം ഉച്ചത്തിൽ 'ഹൊയ്' വിളിക്കുന്നു. ആരാച്ചാർ തടഞ്ഞുനിർത്തുന്നു. അവസാനത്തെ ആഗ്രഹമെന്താണ്? ചോക്കളേറ്റ് ഐസ്ക്രീം? ഇഷ്ടപ്പെട്ട പെണ്ണിന്റെ നനവാർന്ന ചുംബനം? അവളുടെ കൂമ്പുന്ന കൺകോണുകളുടെ കാമം കലർന്ന നോട്ടം? തമിഴ് സിനിമ? പുതിയ വസ്ത്രം? ഒന്നും വേണ്ടെന്ന് പേരറിവാളൻ തലയാട്ടുന്നു. പേരറിവാളൻ കൊലമരത്തിനു മുന്നിൽ നിൽക്കുന്നു.  മുൻനിരയിൽ ഒരു സുന്ദരിയായ പെൺകുട്ടി. പേരറിവാളൻ അവളെനോക്കി ചിരിക്കുന്നു. അവൾ മുഖം ചുളിക്കുന്നു, ഒരു ഉരുളൻ കല്ലെടുത്ത് അയാൾക്കുനേർക്കെറിയുന്നു. ആൾക്കൂട്ടം കല്ലോങ്ങുന്നു, കറുത്ത മുഖം മൂടിയിട്ടു മൂടി ആരാച്ചാർ അയാളെ സംരക്ഷിക്കുന്നു, കൊലമരത്തിലേയ്ക്കു നടത്തുന്നു.

പാറാവുകാരൻ പകൽസ്വപ്നത്തിൽ നിന്നും തട്ടിവിളിച്ചു. സമയമായി. പേരറിവാളൻ മിണ്ടാതെ പിറകേ നടന്നു. തൂക്കുമരം ഒരുക്കിയ അതിരിൽ ജയിലിന്റെ ചുമരുകൾ സ്വപ്നം പോലെ മൂന്നുവശത്തും പൊക്കത്തിൽ വളർന്നു നിൽക്കുന്നു. കാണികളായി ജയിൽ സൂപ്രണ്ടും മറ്റ് രണ്ടുപേരും മാത്രം. അമ്മയോട് എന്തെങ്കിലും പറയണോ? 'ഇല്ല'. പേരറിവാളന്റെ കൈകൾ പിന്നിൽ പിണച്ചുകെട്ടുന്നു. അയാളെ പടികൾക്കു മുകളിലെ പ്ലാറ്റ്ഫോമിലേയ്ക്കു നടത്തുന്നു. ആരാച്ചാർ ഒരു കറുത്ത ചാക്കുകൊണ്ട് പേരറിവാളന്റെ മുഖം മൂടുന്നു.

മൽസരത്തിനായി വള്ളങ്ങൾ നിരന്നു. ജനക്കൂട്ടം ആരവം മുഴക്കി. ചെണ്ടമേളം ഉച്ചസ്ഥായിലെത്തുന്നു. ആകാംഷനിറഞ്ഞ അന്തരീക്ഷത്തിൽ വെടിപൊട്ടി, തോക്കിൽ നിന്നും ചിതറിയ  വെടിയുണ്ടപോലെ വള്ളങ്ങൾ മുന്നോട്ടു കുതിക്കുന്നു. കുചേലവൃത്തം പാടിക്കൊണ്ട് കൊഴുപ്പുകൂട്ടുന്ന അമരക്കാർ. വാശിയോടെ തുഴയെറിയുന്ന തുഴക്കാർ. വെള്ളത്തിൽ തെന്നിനീങ്ങുന്ന വള്ളങ്ങൾ. കാരിച്ചാൽച്ചുണ്ടൻ മറ്റു വള്ളങ്ങളെ വകഞ്ഞുകൊണ്ട് മുന്നോട്ടു കുതിക്കുന്നു. ജവഹർ തായങ്കരി തൊട്ടുപിന്നാലെ. ഇനി നൂറുവാര മാത്രം, ജനക്കൂട്ടത്തിന്റെ ആരവം ഉയർന്നുയർന്നുപോകുന്നു, ആളുകൾ എഴുന്നേറ്റ് വിരൽത്തുമ്പത്തുനിൽക്കുന്നു, ഉദ്വേഗം അടക്കാനാകാതെ രാഷ്ട്രപതി കസേരക്കൈയിൽ മുറുകെപ്പിടിച്ചു. ഇനി ഏതാനും വാരകൾ മാത്രം, കാരിച്ചാലും ജവഹർ തായങ്കരിയും ഒപ്പത്തിനൊപ്പം, ഒരു തുഴയെറിഞ്ഞാൽ ജവഹർ തായങ്കരി മുന്നിലെത്തും, ഇനി പത്തു വാരകൾ മാത്രം, അഞ്ച്, നാല്, അവസാനത്തെ കുതിപ്പിൽ ജവഹർ തായങ്കരി മുന്നിലേയ്ക്ക്. ജവഹർ തായങ്കരി ഒന്നാം സ്ഥാനത്ത്. അപ്പൊഴേയ്ക്കും അറിയാതെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ രാഷ്ട്രപതി ഒരുതവണ കൈയടിച്ചുകൊണ്ട് പറഞ്ഞു, ഹൊ!.

ആ നിമിഷത്തിൽ കാൽക്കീഴിലെ ഭൂമി രണ്ടായി പിളർന്ന് പേരറിവാളൻ താഴേയ്ക്കു വീണു. കാലുകൾ നിലത്തു തട്ടും മുൻപേ കഴുത്തിൽ കുരുങ്ങിയ കയർ അയാളെ താങ്ങി. ഒരു പെൻഡുലം പോലെ പേരറിവാളൻ തൂങ്ങിനിന്നാടി.

4/13/2011

മണിപ്പൂർ - ഉണങ്ങാത്ത മുറിവുകൾ

2000 നവംബർ 4-നു ആണ് ഇറോം ചാനു ഷർമ്മിള എന്ന യുവതി മണിപ്പൂരിൽ നിന്നും സായുധസേനാ പ്രത്യേകാധികാര നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയത്. അത്മഹത്യാ ശ്രമത്തിനു തുടർച്ചയായി അറസ്റ്റ് ചെയ്ത് സർക്കാർ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂക്കിലൂടെ ദ്രാവകാഹാരം ഇറക്കി ജീവൻ നിലനിർത്തുന്നു. അറസ്റ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോളുടനെ വീണ്ടും ആത്മഹത്യാശ്രമത്തിനു അറസ്റ്റ് ചെയ്യും. ഓരോ വർഷവും ഈ അസംബന്ധമെന്നു തോന്നിക്കുന്ന അറസ്റ്റ് നാടകം തുടരുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ചരിത്രത്തിൽ ഇറോം ചാനു ഷർമ്മിളയുടെ പോരാട്ടത്തിനു സമാനതകളില്ല.

കേന്ദ്ര സർക്കാരിന്റെ അർദ്ധസൈനിക വിഭാഗങ്ങളിലൊന്നായ ആസാം റൈഫിൾസ്, 2000 മെയ് 1-നു മണിപ്പൂരിലെ മാലോം എന്ന പട്ടണത്തിൽ ബസ്സ് കാത്തുനിന്ന പത്തുപേരെ വെടിവെച്ചുകൊന്നു. ആസാം റൈഫിൾസ് പറയുന്നത് തീവ്രവാദികളുമായുള്ള വെടിവെയ്പ്പിനു ഇടയിൽപ്പെട്ടാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ്. എന്നാൽ ദൃക്സാക്ഷി വിവരണങ്ങൾ ഇതിനു എതിരാണ്. ഈ സംഭവത്തിനു നേർക്ക് സർക്കാരിന്റെ പ്രതികരണമില്ലായ്മയാണ് ഇറോം ഷർമ്മിളയെ നിരാഹാരത്തിന്റെ മാർഗ്ഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

1958-ൽ ആണ് സായുധ സേനാ പ്രത്യേകാധികാര നിയമം (armed forces special powers act - AFSPA) കേന്ദ്ര സർക്കാർ പാസാക്കിയത് . അരുണാചൽ, മണിപ്പൂർ, ആസാം, ത്രിപുര, മേഖാലയ, നാഗാലാൻഡ്, കശ്മീർ, തുടങ്ങിയ സ്ഥലങ്ങളിൽ സൈന്യം പ്രവർത്തിക്കുന്നത് ഈ നിയമത്തിന്റെ പരിരക്ഷയിലാണ്.

ഈ നിയമ പ്രകാരം ചില പ്രത്യേക കുറ്റങ്ങൾ ചെയ്ത ഒരാളെ, അല്ലെങ്കിൽ അങ്ങനെ കുറ്റം ചെയ്തു എന്ന് സംശയിക്കുന്ന ഒരാളെ, വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് നടത്തുന്നതിന് എവിടെയും കയറി സെർച്ച് ചെയ്യാം. ഈ നിയമത്തിന്റെ പരിരക്ഷയിൽ പ്രവർത്തിക്കുന്ന ഓഫീസർമാർക്കെതിരെ കേസെടുക്കാൻ പറ്റില്ല. മണിപ്പൂരിൽ AFSPA നിലവിൽ വന്നത് 1980-ൽ ആണ്.

2004-ൽ താങ്ങ്‌ജം മനോരമ എന്ന സ്ത്രീയെ ആസാം റൈഫിൾസ് ജവാന്മാർ അറസ്റ്റ് ചെയ്തു. കുറച്ചുനാളുകൾക്കു ശേഷം അവരുടെ മുറിവുകളേറ്റ ശവം കിട്ടി.

മണിപ്പൂർ സർക്കാർ ഈ സംഭവം അന്വേഷിക്കാൻ 2004-ൽ ഒരു ഏകാംഗ കമ്മീഷനെ വെച്ചു. (ജസ്റ്റിസ് ഉപേന്ദ്രസിങ്ങ് കമ്മിറ്റി). ഈ കമ്മീഷന്റെ റിപ്പോട്ട് 2010 ഒക്ടോബറിൽ പുറത്തുവന്നു. റിപ്പോർട്ട് ആസാം റൈഫിൾസിനെ കുറ്റക്കാരായി കണ്ടെത്തി. ഈ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തി നടപടികളെടുക്കാൻ മണിപ്പൂർ ഹൈക്കോടതി സർക്കാരിനെ ചുമതലപ്പെടുത്തി.

പോസ്റ്റ് മോർട്ടം റിപ്പോട്ട് പറയുന്നത് റേപ്പ് നടന്നിട്ടില്ല എന്നാണ്. ആസാം റൈഫിൾസിന്റെ അഭിപ്രായ പ്രകാരം മനോരമ 1997 മുതലേ തീവ്രവാദ സംഘടനയായ പി.എൽ.എ.യിലെ അംഗമാണ്. ഈ സംഭവത്തെത്തുടർന്ന് 6 സൈനികരെ ആർമി ചുമതലയിൽ നിന്നും നീക്കി. മനോരമയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ശുക്ലവുമായി ഒത്തുനോക്കാനായി സംഭവവുമായി ബന്ധം ആരോപിക്കുന്ന മുപ്പത്തിരണ്ട് സൈനികരുടെ ഡി.എൻ.എ. സാമ്പിളുകൾ നൽകാൻ ആർമി തയ്യാറായിരുന്നു, എന്നാൽ കോടതി ഇത് തങ്ങളുടെ നിയമപരിധിയിൽ വരുന്ന കാര്യമല്ല എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു.

ആസാം റൈഫിൾസ് പറയുന്നത് അവർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച മനോരമ രക്ഷപെടാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടതാണെന്നാണ്. ഈ സംഭവത്തിനു പിന്നാലെയുള്ള പ്രക്ഷോഭത്തെത്തുടർന്ന് മന്മോഹൻ സിങ്ങും അന്നത്തെ ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടിലും മണിപ്പൂർ സന്ദർശിച്ചു. കേന്ദ്രസർക്കാർ AFSPA പുനപരിശോധിക്കുന്നതിനു വേണ്ടി ജസ്റ്റിസ് ജീവൻ റെഡ്ഡി കമ്മീഷനെ നിയമിച്ചു. 2005-ൽ നൽകിയ റിപ്പോർട്ടിൽ AFSPA എടുത്തുകളയണം എന്ന് ജസ്റ്റിസ് ജീവൻ റെഡ്ഡി നിർദ്ദേശിച്ചു. (ഈ റിപ്പോർട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല)

മനോരമയെ റേപ്പ് ചെയ്ത പട്ടാളക്കാരോട്, ഇതാ, ഞങ്ങളെയും റേപ്പ് ചെയ്യൂ എന്ന് ആക്രോശിച്ച് മണിപ്പൂരിലെ പന്ത്രണ്ട് സ്ത്രീകൾ തുണിയുരിഞ്ഞ് ആസാം റൈഫിൾസ് ആസ്ഥാനത്തിനു മുന്നിൽ പ്രകടനം നടത്തി.

മണിപ്പൂരിൽ ഇപ്പോഴും AFSPA നിലവിലുണ്ട്. ഈ നിയമം മണിപ്പൂർ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും മാറ്റുന്നതു വരെ നിരാഹാരം തുടരുമെന്നാണ് ഇറോം ഷർമ്മിളയുടെ തീരുമാനം.

1. മണിപ്പൂരിലെ തീവ്രവാദം - അല്പം ചരിത്രം
---------------------------------------------------------
ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളെ എന്നപോലെ മണിപ്പൂരിനെയും ബലം പ്രയോഗിച്ച് ലയിപ്പിക്കുകയായിരുന്നു. (ചർച്ചയ്ക്കായി വിളിച്ച മണിപ്പൂർ രാജാവിനെ രണ്ടു ദിവസം പൂട്ടിയിട്ട് ലയന ഉടമ്പടിയിൽ ഒപ്പുവെയ്പ്പിക്കുകയായിരുന്നു), എന്നാൽ പല നാട്ടുരാജ്യങ്ങളെയും ഇന്ത്യയിൽ ലയിപ്പിച്ചത് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ആദ്യ വർഷങ്ങളിൽ മണിപ്പൂരിൽ തീവ്രവാദ-വിഘടനവാദ പ്രവർത്തനങ്ങൾ നന്നേ വിരളമായിരുന്നു. 1950-കളിലാണ് മണിപ്പൂരിൽ തീവ്രവാദത്തിന്റെ ആരംഭം.

മണിപ്പൂരിൽ വിവിധ ഗോത്രങ്ങളിൽപ്പെട്ട ജനങ്ങളുണ്ട്, ഭൂമിശാസ്ത്ര പരമായി താഴ്വാരം, മലമ്പ്രദേശം എന്നിങ്ങനെ മണിപ്പൂരിനെ തിരിക്കാം. താഴ്വാരത്തു വസിക്കുന്ന മെയ്ത്തികൾ, മലകളിൽ വസിക്കുന്ന കുക്കികൾ, നാഗർ, തുടങ്ങിയ വിവിധ ഗോത്രങ്ങൾ എന്നിവ മണിപ്പൂരിലുണ്ട്. ഇന്ന് മിക്ക ഗോത്രങ്ങളിൽ നിന്നും ഗോത്ര പശ്ചാത്തലമുള്ള സായുധ ഗ്രൂപ്പുകൾ മണിപ്പൂരിൽ പ്രവർത്തിക്കുന്നു.

1.1 ജനങ്ങളുടെ അതൃപ്തി
---------------------------
ഇന്ത്യയിൽ ലയിപ്പിച്ചതിനു ശേഷം മണിപ്പൂർ ഒരു യൂണിയൻ ടെറിട്ടറിയായി (അന്നത്തെ ക്ലാസ് സി-സംസ്ഥാനം) തുടർന്നു. യൂണിയൻ ടെറിട്ടറികളുടെ ഭരണത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അംഗങ്ങൾക്ക് ഉപദേശക അധികാരമേ ഉണ്ടായിരുന്നുള്ളൂ - ദില്ലിയിൽ നിന്നുള്ള (പ്രതിനിധി വഴിയുള്ള) ഭരണം ജനങ്ങളുടെ അതൃപ്തിയ്ക്കു കാരണമായി. മണിപ്പൂരിൽ സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടന്നു. 1972-ൽ ആണ് മണിപ്പൂർ ഒരു സംസ്ഥാനമായത്.

മണിപ്പൂരിലെ മിക്ക ഗോത്രങ്ങൾക്കും പരസ്പരം സംവദിക്കാൻ പറ്റുന്ന ഭാഷയായ മെയ്റ്റെയ്ലോൺ (മണിപ്പൂരി) ഒരു ഔദ്യോഗിക ഭാഷയാക്കിക്കിട്ടാനും പ്രക്ഷോഭമുണ്ടായി. മണിപ്പൂരിയെക്കാൾ കുറച്ചുപേർ സംസാരിക്കുന്ന സിന്ധി ഔദ്യോഗിക ഭാഷയാക്കിയിട്ടും മണിപ്പൂരിയെ തഴഞ്ഞതും ജനരോഷത്തിനു കാരണമായി. ഒടുവിൽ 1992-ൽ ആണ് മെയ്റ്റെയ്ലോൺ ഔദ്യോഗിക ഭാഷയായത്.

മണിപ്പൂർ സംസ്ഥാനം രൂപവൽക്കരിച്ചതിനു ശേഷവും സർക്കാർ സംവിധാനങ്ങളിൽ അടിമുടിയുള്ള സ്വജനപക്ഷപാതവും അഴിമതിയും തുടർന്നു. ഇത് സർക്കാരിനെയും നിയമവ്യവസ്ഥയെയും ജനങ്ങൾ, പ്രത്യേകിച്ചും യുവാക്കൾ പുച്ഛത്തോടെ കാണാൻ കാരണമായി. ജനങ്ങൾ തീവ്രവാദികളോട് അനുഭാവം പ്രകടിപ്പിച്ചുതുടങ്ങി. 1978-ൽ രണ്ടുമാസത്തേയ്ക്ക് മണിപ്പൂർ പ്രസിഡന്റ് ഭരണത്തിൻ കീഴിലായി. എന്നാൽ ഭീകര പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ രണ്ടുമാസം വളരെ അപര്യാപ്തമായിരുന്നു., ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചുവന്നു. 1979-ൽ സി.പി.ഐ. നേതാവും സ്ഥാനാർത്ഥിയുമായ തോക്‌ചോം ബിരാ സിങ്ങിനെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ബാങ്ക് കൊള്ളകളും പോലീസ് സ്റ്റേഷൻ ആക്രമണങ്ങളും പോലീസിന്റെ ആയുധങ്ങൾ പിടിച്ചെടുക്കലും വ്യാപകമായി.

മണിപ്പൂരിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും വളരെ പരിതാപകരമായിരുന്നു. മണിപ്പൂരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാർഗ്ഗങ്ങൾ കുറവാണ്. മണിപ്പൂരിൽ ഫാക്ടറികളും വലിയതോതിൽ തൊഴിൽ നൽകുന്ന സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും വിരളമാണ്. ഇതുകൊണ്ടു തന്നെ, പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വളരെ പരിമിതമാണ്. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം വളരെ കൂടിയത് യുവാക്കളുടെ നിരാശാബോധത്തിനു കാരണമായി. മായങ്കികളെ (പുറം നാട്ടിൽ നിന്നുള്ളവരെ) മണിപ്പൂരിൽ നിന്നും പുറം തള്ളാനുള്ള (മറാത്താവാദ മോഡൽ) പ്രക്ഷോഭങ്ങൾ നടന്നു.

മണിപ്പൂരിന്റെ വരുമാനത്തിൽ സിംഹഭാഗവും വരുന്നത് കേന്ദ്ര അലൊക്കേഷനിൽ നിന്നാണ്. എന്നാൽ ഇത് അർഹതപ്പെട്ടവർക്ക് എത്തുന്നില്ല എന്ന് തീവ്രവാദികൾ പരാതിപ്പെടുന്നു.

1.2 സ്വത്വരാഷ്ട്രീയം / സ്വത്വ തീവ്രവാദം
--------------------------------------------------
മണിപ്പൂരിൽ സ്വത്വ രാഷ്ട്രീയത്തിന്റെ തുടക്കം ഒരുപക്ഷേ മിസോ യൂണിയൻ, മണിപ്പൂരിലെ മിസോകൾ താമസിക്കുന്ന പ്രദേശങ്ങൾ ആസാമിലെ ലുഷായി ജില്ലയുമായി (ഇന്ന് മിസോറം) ലയിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതോടെയാവാം.

1956 മുതൽ മണിപ്പൂരിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ നാഗ നാഷണൽ കൗൺസിലിന്റെ ഉദ്ദേശം മണിപ്പൂരിലെയും നാഗാലാൻഡിലെയും മറ്റ് സമീപ സംസ്ഥാനങ്ങളിലെയും നാഗർ താമസിക്കുന്ന പ്രദേശങ്ങൾ ഒന്നുചേർത്ത് ഒരു സ്വതന്ത്ര നാഗാ രാഷ്ട്രം നിർമ്മിക്കുക എന്നതാണ്. 1950-കളും 60-കളും മണിപ്പൂരിൽ മലമ്പ്രദേശങ്ങൾ രക്തരൂക്ഷിതമായിരുന്നു. നാഗാലാൻഡിലെ തീവ്രവാദികൾക്കെതിരെ കേന്ദ്രസർക്കാർ ആക്രമണം ശക്തമാക്കിയപ്പോൾ അവർ മണിപ്പൂരിൽ അഭയം തേടി.

തിരഞ്ഞെടുപ്പുകളോടെ തങ്ങളുടെ പരമ്പരാഗത ശക്തി നഷ്ടപ്പെട്ട കുക്കി ഗോത്രതലവന്മാരുടെ നിരാശയും തീവ്രവാദത്തിനു കാരണമായി. മിസോറത്തിൽ നിന്നും മണിപ്പൂർ വഴി ചൈനയിലേക്കു പോകുന്ന മിസോ തീവ്രവാദികളുമായും, നാഗാലാൻഡിൽ നിന്നും ബംഗ്ലാദേശിലേയ്ക്കു പോകുന്ന നാഗാ തീവ്രവാദികളുമായും ഉള്ള ബന്ധവും തീവ്രവാദ ചിന്തകൾക്കു കാരണമായി. എന്നാൽ പ്രധാനമായും നാഗാ തീവ്രവാദത്തിന്റെ ചുവടുപിടിച്ചായിരുന്നു മണിപ്പൂരിലെ മലമ്പ്രദേശത്തെ മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ശക്തമായത്. 1975-ൽ ഷില്ലോങ്ങ് ഉടമ്പടി ഒപ്പുവെച്ചതോടെ മണിപ്പൂരിലെ നാഗാ തീവ്രവാദവും കുറഞ്ഞു.

മലമ്പ്രദേശങ്ങളിലുള്ള കുക്കികളും നാഗരും കേന്ദ്രസർക്കാരിന്റെ പ്രതിനിധികളായി കണ്ടിരുന്നതിൽ താഴ്വാരത്തിലെ ജനതയായ മെയ്റ്റികളും ഉൾപ്പെട്ടു, ഇതിനു കാരണം മെയ്റ്റികൾ ഹിന്ദുക്കളായതായിരുന്നു. എന്നാൽ ഇന്ത്യയുമായി ഇത്തരം ബന്ധം ആരോപിക്കപ്പെടുന്നതുകൊണ്ട് മെയ്റ്റികൾക്ക് സാമ്പത്തിക ഗുണങ്ങളുണ്ടായതുമില്ല. കേന്ദ്രസർക്കാർ, മണിപ്പൂരിലെ തീവ്രവാദം കുറയ്ക്കാൻ വികസന പ്രവർത്തനങ്ങൾ നടത്തിയത് പ്രധാനമായും മലമ്പ്രദേശങ്ങളിലായിരുന്നു. തത്ഭലമായി മെയ്റ്റികൾ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞു. മെയ്റ്റികൾ നാഗരും മിസോകളുമായി ബന്ധം സ്ഥാപിച്ച് പാൻ-മംഗ്ലോയിഡ് വാദം ഉന്നയിച്ചു തുടങ്ങി.

1.3 മാവോയിസം
------------------
താഴ്വാരത്തിലാണ് ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) എന്ന തീവ്രവാദ സംഘടന കേന്ദ്രീകരിച്ചിരിക്കുന്നത് (ദില്ലി കൊള്ളക്കാരുടെ പ്രധാന ഏജന്റായി ഇവർ കാണുന്നത് സി.പി.ഐ.യെ ആണ് എന്നത് രസകരമാണ്). മാവോയുടെ "യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും ഉന്നതമായ സംഘട്ടനമാണ് യുദ്ധം" എന്ന വാദമാണ് ഇവരുടേത്.

ഇന്ന് മണിപ്പൂരിൽ 12-ഓളം തീവ്രവാദ സംഘടനകൾ ശക്തമായി പ്രവർത്തിക്കുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ 2005 മെയ് മാസത്തിലെ കണക്കനുസരിച്ച് മണിപ്പൂരിൽ വിവിധ തീവ്രവാദ സംഘടനകളിലായി 12,650 കേഡർമാരുണ്ട്. വിവിധ ഗോത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ രൂപീകരിച്ചതുപോലെ, തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് മണിപ്പൂരിലെ ഇസ്ലാമിക തീവ്രവാദവും. വിവിധ ഗോത്രങ്ങൾ / വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും, വെടിനിറുത്തലുകളും മണിപ്പൂരിൽ നടക്കാറുണ്ട്.

1.4 അന്താരാഷ്ട്ര ഇടപെടൽ
---------------------------------
മണിപ്പൂർ തീവ്രവാദികൾ (പ്രത്യേകിച്ചും പി.എൽ.എ) ടിബറ്റിൽ പോയി സായുധ ട്രെയിനിങ്ങ് നേടി. ഇവർ ഭൂട്ടാനിൽ താവളങ്ങൾ സ്ഥാപിച്ച് ഭൂട്ടാനെ പ്രവർത്തനകേന്ദ്രമാക്കി, എങ്കിലും 2003-ൽ ഭൂട്ടാൻ സർക്കാർ പി.എൽ.എ.യ്ക്കെതിരെ ശക്തമായ സൈനികനടപടിയെടുത്തു. മ്യാന്മാറിലും മണിപ്പൂർ തീവ്രവാദികൾ കാമ്പുകൾ സ്ഥാപിച്ചിരുന്നു, എന്നാൽ മ്യാന്മാർ സർക്കാർ പല ഘട്ടങ്ങളിലും ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചു. ബംഗ്ലാദേശിലും മണിപ്പൂർ തീവ്രവാദികളുടെ താവളങ്ങൾ ഉണ്ടെന്ന് ഇന്ത്യൻ സർക്കാർ പരാതിപ്പെടുന്നു. എന്നാൽ തങ്ങളുടെ മണ്ണിൽ മണിപ്പൂർ തീവ്രവാദികൾ ഇല്ല എന്നാണ് ബംഗ്ലാദേശിന്റെ വാദം. എന്നാൽ പലതവണ ഒളിഞ്ഞും തെളിഞ്ഞും ബംഗ്ലാദേശ് തീവ്രവാദികൾക്കു നേരെ നടപടികളെടുത്തിട്ടുണ്ട്. കംബോഡിയ, തായ്‌ലാൻഡ് എന്നിവ തീവ്രവാദികൾ കൂടുതൽ സുരക്ഷിതമായ താവളങ്ങളായി കരുതുന്നു.

1.5 സ്വാർത്ഥ-വാണിജ്യ താല്പര്യങ്ങൾ
---------------------------------------------
മണിപ്പൂരിലെ തീവ്രവാദത്തിനുള്ള കാരണങ്ങളിൽ മേൽപ്പറഞ്ഞതു കൂട്ടാതെ മയക്കുമരുന്ന്-ടെററിസവും ഉണ്ട് - മ്യാന്മാർ - ഇന്ത്യ ബോർഡറിൽ ഹെറോയിൻ കടത്തുന്നവർക്ക് തീവ്രവാദികൾ സംരക്ഷണം നൽകുന്നു. ഇങ്ങനെ പണം ഉണ്ടാക്കാനായി മാത്രം രൂപീകരിച്ച തീവ്രവാദ ഗ്രൂപ്പുകളും ഉണ്ട്.

1.6 ഇന്ന്
-------
മലകളിലുള്ള പല കുക്കി ഗോത്ര-തീവ്രവാദ ഗ്രൂപ്പുകളുമായി സർക്കാർ വെടിനിർത്തൽ നിലവിലുണ്ട്, എന്നാൽ പി.എൽ.എ. പോലുള്ള പ്രബല ഗ്രൂപ്പുകൾ മണിപ്പൂരിന്റെ സ്വാതന്ത്ര്യത്തിനായി പ്ലെബിസിറ്റ് നടത്തണമെന്നും, യു.എൻ. ഇടപെടണം എന്നും ആവശ്യപ്പെടുന്നു. ഇന്ന് മണിപ്പൂർ താഴ്വരയിലെ രാഷ്ട്രീയക്കാർ, ബിസിനസുകാർ, തുടങ്ങി പലരും തീവ്രവാദികൾക്ക് പണം നൽകുന്നതായും മറ്റ് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. മണിപ്പൂർ അസംബ്ലിയിലെ മൂന്ന് എം.എൽ.എ. മാരുടെ വസതികളിൽ നടത്തിയ റെയ്‌ഡിൽ 12 തീവ്രവാദികളെ പിടികൂടിയിരുന്നു. ഇന്നത്തെ മുഖ്യമന്ത്രിയായ ഒക്രം ഇബോബി സിങ്ങ്, മുൻപ് മുഖ്യമന്ത്രിയായിരുന്ന റിഷാങ്ങ് കൈഷിങ്ങ്, തുടങ്ങിയവർ തീവ്രവാദ സംഘടനകൾക്ക് ഡൊണേഷൻ നൽകി എന്ന ആരോപണമുണ്ട്. തീവ്രവാദികളും രാഷ്ട്രീയക്കാരും തമ്മിലുള്ള പരസ്പര സഹായ-സംരക്ഷണ ഇടപാടുകൾ മണിപ്പൂരിൽ പ്രബലമാണ്.

2. AFSPA പിൻവലിക്കാവുന്ന ഒന്നാണോ?
-------------------------------------------------------

AFSPA നിയമം നീക്കാൻ ആവശ്യപ്പെടുന്ന പ്രമുഖരിൽ (ജ്ഞാനപീഠം ജേതാവായ) മഹാശ്വേത ദേവി, നോബൽ സമ്മാന ജേതാവായ ഷെറീൻ എബാദി, തുടങ്ങിയവരുണ്ട്. മണിപ്പൂരിലെ ജനതയിൽ ബഹുഭൂരിപക്ഷവും AFPSA പിൻവലിക്കണം എന്ന ആവശ്യക്കാരാണ്.

ഓരോ വർഷവും AFSPA വീണ്ടും ഒരു വർഷം കൂടി നീട്ടുന്നതാണ് പതിവ്, 2010 ഡിസംബർ 10-നു ഈ നിയമം മണിപ്പൂർ സർക്കാർ ഒരു കൊല്ലത്തേയ്ക്കു കൂടി നീട്ടി.

മണിപ്പൂരിലെ സർക്കാരും വാണിജ്യവും തീവ്രവാദവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നും, മണിപ്പൂർ താഴ്വരയിൽ തീവ്രവാദം സർവ്വസാധാരണമാണ് എന്നും മുന്നേ പറഞ്ഞതാണ്. എന്നാൽ - തീവ്രവാദ ബാധിതമായ മറ്റ് പ്രദേശങ്ങളെപ്പോലെ, മണിപ്പൂരിലെ ജനങ്ങളും തീവ്രവാദികളെ തങ്ങളുടെ കഷ്ടപ്പാടുകൾക്ക് മുഖ്യകാരണമായി കാണുന്നില്ല, (അല്ലെങ്കിൽ അങ്ങനെ തുറന്നുപറയാൻ തയ്യാറാകുന്നില്ല). പകരം ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയുമാണ് ഇവർ തങ്ങളുടെ കഷ്ടതകൾക്ക് ഉത്തരവാദിയായി കാണുന്നത്.

കശ്മീരിൽ, ഷോപ്പിയൻ സംഭവത്തിനു ശേഷം (ഒരു പെൺകുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച് കണ്ടെത്തിയ സംഭവം) വൻതോതിൽ ആർമിയ്ക്കെതിരെ പ്രക്ഷോഭവും കല്ലേറും നടന്നിരുന്നു. എന്നാൽ അതിനു മാസങ്ങൾക്കു ശേഷം - തീവ്രവാദികൾ രണ്ട് സ്ത്രീകളെ വീട്ടിൽ കയറി വെടിവെച്ചു കൊന്നപ്പോൾ പൊതുസമൂഹത്തിന്റെ പ്രതികരണം വളരെ മൃദുവായിരുന്നു. മുൻപ് സൈന്യത്തിനു നേരെ പ്രതിഷേധിച്ചവരുടെ നാവിറങ്ങിപ്പോയോ, തീവ്രവാദികൾക്കെതിരെ പ്രതികരിക്കാത്തതെന്ത്? എന്നായിരുന്നു ഒമാർ അബ്ദുള്ള ചോദിച്ചത്. ഒരുപക്ഷേ ജനക്കൂട്ടത്തിനു നിർഭയമായി പ്രതികരിക്കാൻ പറ്റുന്നതും, എളുപ്പത്തിൽ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നതുമായ ശത്രു സൈന്യം ആയതുകൊണ്ടാവാം. സൈനികർ പലതും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരായതുകൊണ്ട് - അവരെ തങ്ങളുടെ ഭാഗമായി കാണാനാവാത്തതും കാരണമാകാം.

മണിപ്പൂരിൽ പ്രധാനമായും വിന്യസിച്ചിരിക്കുന്നത് ആസാം റൈഫിൾസ് എന്ന അർദ്ധസൈനിക വിഭാഗത്തെയാണ്. സാധാരണയായി, സൈന്യത്തെ പരിശീലിപ്പിക്കുന്നത് കൊല്ലാനും തകർക്കാനുമാണ്, അതുകൊണ്ട് സിവിലിയൻ ഓപ്പറേഷനുകളിൽ സൈന്യം പരാജയമാണ്. എന്നാൽ അർദ്ധസൈനിക വിഭാഗങ്ങളുടെ ജോലിയുടെയും പരിശീലനത്തിന്റെയും ഭാഗമാണ് സിവിലിയൻ പ്രവർത്തനങ്ങൾ. മണിപ്പൂരിൽ പല റോഡുകൾ നന്നാക്കുന്നതും നേത്ര പരിശോധനാ ക്ലിനിക്കുകൾ നടത്തുന്നതും രക്ഷാ പ്രവർത്തനം നടത്തുന്നതുമൊക്കെ ആസാം റൈഫിൾസ് ആണ്.

എന്നാൽ - AFSPA പോലൊരു പ്രത്യേക നിയമം ഇല്ലെങ്കിൽ ആസാം റൈഫിൾസിനു പ്രവർത്തിക്കാൻ കഴിയില്ല എന്ന് ആസാം റൈഫിൾസ് പരാതിപ്പെടുന്നു. ഇംഫാലിലെ മുൻസിപ്പൽ പ്രദേശങ്ങളിൽ നിന്നും AFSPA പിൻവലിച്ചിട്ടുണ്ട്, ഇവിടെ തീവ്രവാദ അക്രമങ്ങൾ വർദ്ധിച്ചത് ഈ നിയമത്തിന്റെ ആവശ്യകതയായി ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ആസാം റൈഫിൾസ് പല ക്രൂരതകളും നടത്തിയിട്ടുണ്ട്. രാത്രികളിൽ വീടുകളിൽ വന്ന് പുരുഷന്മാരെ പിടിച്ചുകൊണ്ടു പോകുക, തീവ്രവാദികളെ പുകച്ചു ചാടിക്കാനായി ഒരു ഗ്രാമത്തെ ആകെ ഉപരോധിച്ച് പട്ടിണിക്കിടുക, തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ ഗ്രാമത്തിലെ ജനതയെ ഒന്നാകെ അവരുടെ ഗ്രാമങ്ങളിൽ നിന്നും പിഴുതുമാറ്റി മാസങ്ങളോളം കാമ്പുകളിൽ പാർപ്പിക്കുക, ഭവനങ്ങൾക്ക് തീയിടുക തുടങ്ങിയ പ്രവർത്തനങ്ങളും, വിവിധ ബലാൽസംഗങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയവയും ഇവർക്കു മേൽ ആരോപിക്കുന്നുണ്ട്. പക്ഷേ AFSPA നിലവിലുള്ളതുകൊണ്ട് ഒട്ടുമിക്ക പരാതികളിലും കേസ് എടുക്കാൻ പറ്റില്ല.

AFSPA അനുവദിക്കുന്നതുപോലെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ആർമി തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ വാറന്റ് തേടി പോകേണ്ടിവരും. വാറന്റ് പ്രൊഡ്യൂസ് ചെയ്യണം എന്ന ബുദ്ധിമുട്ടുകൊണ്ട് സംശയത്തിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാൻ പറ്റില്ല. വീടുകളിൽ കയറി സർച്ച് നടത്തണമെങ്കിൽ വാറന്റ് വേണ്ടിവരും, പോലീസ് സ്റ്റേഷനിൽ നിന്നും വാറന്റ് ലഭ്യമാക്കാൻ പോവുകയാണെങ്കിൽ പോലീസ് തന്നെ തീവ്രവാദികൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കാം. ആർമിയുടെ പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയ്തു തുടങ്ങിയാൽ ആർമിയുടെ മനോവീര്യവും തകരും. ആർമി അവരുടെ ഓരോ ആക്ഷനും ഉത്തരവാദിയാകും, എന്നാൽ ആർമിയെയും പൊതു സമൂഹത്തെയും ആക്രമിക്കുന്ന തീവ്രവാദികൾക്ക് ഇത്തരം ഉത്തരവാദിത്വങ്ങളില്ല. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് - തീവ്രവാദം രൂക്ഷമായ സ്ഥലങ്ങളിൽ AFSPA ഇല്ലാതെ പ്രവർത്തിക്കാൻ ആസാം റൈഫിൾസ് വിമുഖത കാണിക്കുന്നത്.

പക്ഷേ ഇന്ന് മണിപ്പൂരിലെ ജനങ്ങളുടെ പ്രധാന ആവശ്യം AFSPA പിൻവലിക്കണം എന്നതാണ്. AFSPA പിൻവലിക്കുകയും ആസാം റൈഫിൾസിനെയോ അവർക്കു പകരം BSF പോലുള്ള മറ്റൊരു അർദ്ധ സൈനിക വിഭാഗത്തെയോ കൊണ്ടുവന്നാലും - നിയമപരമായ പരിരക്ഷയില്ലാത്തതുകൊണ്ട് ആർമിയുടെ തീവ്രവാദികൾക്കെതിരെയുള്ള നടപടികൾ വിരളമായിരിക്കും. ചുരുങ്ങിയ കാലത്തേയ്കെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കും.

AFSPA-യോടുള്ള എതിർപ്പു കൊണ്ടു തന്നെ മണിപ്പൂരിൽ നാൾക്കുനാൾ തീവ്രവാദ ഗ്രൂപ്പുകൾ മുളച്ചുവരുന്നു. ഇന്ത്യൻ ഭരണകൂടത്തോടുള്ള അസംതൃപ്തിയും ശത്രുതയും വർദ്ധിപ്പിക്കാനേ ഇന്നത്തെ സാഹചര്യത്തിനു കഴിയുന്നുള്ളൂ.

ചുരുക്കത്തിൽ - ഇതൊരു രാവണൻ കോട്ടയാണ്. ഇതിൽ നിന്നും പുറത്തുകടക്കണമെങ്കിൽ കേന്ദ്രസർക്കാർ വളരെ ശ്രദ്ധാപൂർവ്വം വളരെ പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മണിപ്പൂരിലേയ്ക്ക് റെയിൽ‌ ലൈൻ, പൊതുമേഖലാ തൊഴിലവസരങ്ങൾ, മണിപ്പൂരിനു പരമാവധി അധികാരങ്ങൾ കൈമാറൽ, തുടങ്ങി ദീർഘകാലാടിസ്ഥാനത്തിലുള്ളതും ശ്രമകരവുമായ പദ്ധതികൾ സ്ഥിരതയോടെ നടപ്പാക്കേണ്ടതുണ്ട്.

ഒരുപക്ഷേ തീവ്രവാദം ചുരുങ്ങിയ കാലത്തേയ്ക്കു കൂടട്ടെ എന്ന റിസ്ക് എടുത്ത് കേന്ദ്രസർക്കാരിനു AFSPA പിൻവലിക്കാം, പക്ഷേ സംസ്ഥാനത്ത് നിയമവാഴ്ച്ചയുടെ അവസാന കണികയും ഇല്ലാത്തവിധം അരാജകത്വം നടമാടും എന്ന് കേന്ദ്രം ഭയക്കുന്നുമുണ്ട്.

ഇന്ന് കേന്ദ്രം പണം അലൊക്കേറ്റ് ചെയ്യുന്നെങ്കിലും മണിപ്പൂരിനെ ഒരു പ്രാധാന്യമുള്ള വിഷയമായി കാണുന്നില്ല. കശ്മീരിൽ പാക്കിസ്ഥാന്റെ ഇടപെടലും താല്പര്യവും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു, അരുണാചലിൽ ചൈനയുടെ താല്പര്യവും അരുണാചൽ പ്രദേശന്നെ ഒരു പ്രാധാന്യമുള്ള വിഷയമാക്കുന്നു, എന്നാൽ മണിപ്പൂരിൽ അങ്ങനെ ദേശീയ-അന്തർദ്ദേശീയ ശ്രദ്ധ നൽകാൻ മാത്രമുള്ള വൈദേശിക ഇടപെടലുകളില്ല. മാദ്ധ്യമങ്ങളും മണിപ്പൂരിനെ ഏകദേശം അവഗണിക്കുന്നു. മണിപ്പൂരിലെ പ്രശ്നങ്ങളുടെ നേർക്ക് പൊതുജനങ്ങളുടെ അവബോധവും മാദ്ധ്യമ ശ്രദ്ധയും ഉയരുമ്പോൾ മാത്രമേ കേന്ദ്രസർക്കാരിനു മണിപ്പൂർ ഒരു പ്രധാന വിഷയമാകൂ. ഇന്ന് മണിപ്പൂരിലെ പ്രശ്നങ്ങൾ ഏകദേശം ഒരു afterthought ആണ്. അങ്ങനെ അതിയായ ശ്രദ്ധ കൊടുത്തെങ്കിൽ മാത്രമേ ഇന്നത്തെ അവസ്ഥയിൽ നിന്നും മണിപ്പൂരിലെ ജനങ്ങളുടെ മനോഭാവം മാറി ഇത് തീവ്രവാദത്തിനു വളക്കൂറില്ലാത്ത ഒരു മണ്ണായി മാറുകയുള്ളൂ - മണിപ്പൂർ പ്രശ്നത്തിനു ഒറ്റമൂലികളില്ല. ഇറോം ഷർമ്മിളയുടെ നിരാഹാരം അവസാനിപ്പിക്കുന്നതിനും ഒറ്റമൂലികളില്ല.

നമുക്കു ചെയ്യാവുന്നത് - കൂടുതൽ വായിക്കുക, ചർച്ചചെയ്യുക, എഴുതുക എന്നതാണ്.

Google