സിമിയുടെ ബ്ലോഗ്

10/20/2007

കഥാന്ത്യം

ബാംഗ്ലൂര്‍ മഹാനഗരത്തില്‍ രാത്രി പത്തുമണി ആയി. ക്രിക്കറ്റുകളി കണ്ട് സന്തോഷത്തോടെ രഘു പൂക്കളുടെ ചിത്രങ്ങളുള്ള തന്റെ പ്രിയപ്പെട്ട തലയണയും കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ രഘു ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ രഘു സ്ഥലകാല പരിമിതികള്‍ ഭേദിച്ച് സൂറിക്കിലെത്തി. അവിടെ നീലക്കണ്ണുകളുള്ള നല്ല ഉയരമുള്ള ഒരു സുന്ദരിയുടെ കയ്യും പിടിച്ച് രഘു മിണ്ടാതെ തടാകത്തിന്റെ തീരത്തുകൂടി നടക്കുകയായിരുന്നു. തടാകത്തിനു സമീപത്ത് കുറച്ച് സായിപ്പന്മാര്‍ മഞ്ഞ വസ്ത്രങ്ങളും അണിഞ്ഞ് ഹരേ രാമാ, ഹരേ കൃഷ്ണാ എന്ന് ഹാര്‍മോണിയവും വായിച്ച് പാടുന്നുണ്ടായിരുന്നു. കുറച്ചുപേര്‍ തടാകതീരത്തെ സിമന്റ് തിട്ടയില്‍ ഇരുന്ന് ഗിറ്റാര്‍ വായിച്ച് മധുരമായി പാട്ടുപാടുന്നുണ്ടായിരുന്നു. ആല്പ്സ് പര്‍വ്വതം ദൂരെ തടാകത്തിനെ അനന്തമായി ചുംബിക്കുന്നുണ്ടായിരുന്നു. രഘുവിനെയും സുന്ദരിയെയും പോലെ പലരും തടാകക്കരയില്‍ നടക്കുന്നുണ്ടായിരുന്നു. നടന്നുതളര്‍ന്ന് സുന്ദരി പാര്‍ക്കിലെ ആളൊഴിഞ്ഞ ഒരു ബെഞ്ചില്‍ ഇരുന്നു. രഘു സുന്ദരിയുടെ മടിയില്‍ തലവെച്ചുകിടന്ന് ഉറക്കമായി.

ഉറക്കത്തിലെ സ്വപ്നത്തില്‍ രഘു ഒരു വെള്ളക്കുതിരയായി. സുന്ദരിയായ രാജകുമാരിയെ തന്റെ ചുമലിലേറ്റിക്കൊണ്ട് വെള്ളിമേഖങ്ങളിലൂടെ രഘുകുതിച്ചുപാഞ്ഞു. കൂറ്റന്‍ മിനാരങ്ങളും മഴവില്ലിന്റെ നിറങ്ങളുള്ള വലിയ ജനാലകളുമുള്ള ഒരു കൊട്ടാരത്തിനുമുന്‍പില്‍ രഘു രാജകുമാരിയെ കൊണ്ടെത്തിച്ചു. അതിസുന്ദരനായ ഒരു രാജകുമാരന്‍ കൊട്ടാരത്തിന്റെ പടിവാതിലില്‍ രാജകുമാരിയെക്കാണാതെ ദു:ഖിതനായി നില്‍ക്കുന്നുണ്ടായിരുന്നു. രാജകുമാരിയെ കണ്ടയുടനെ അത്യാഹ്ലാദത്തോടെ രാജകുമാരന്‍ ഓടിയടുത്തു. രാജകുമാരി രാജകുമാരന്റെ കൈകളിലേയ്ക്ക് ചായുന്നതിനു മുന്‍പേ രഘുവിന്റെ കഴുത്തിലൂടെ കൈകള്‍ പിണച്ച് കുഞ്ചിരോമങ്ങളില്‍ തലോടി അവന്റെ നെറ്റിയില്‍ ഉമ്മവെച്ചു. വെള്ളത്തലപ്പാവും കറുത്ത വെട്ടിമിനുക്കിയ താടിയുമുള്ള ഒരു പടുകൂറ്റന്‍ ഭൃത്യന്‍ രഘുവിനെ അനേകതരത്തിലുള്ള കുതിരകളുള്ള ഒരു കുതിരലായത്തില്‍ കൊണ്ടുച്ചെന്ന് കെട്ടി. ലായത്തില്‍ കാത്തുനിന്ന് രഘു ഉറങ്ങിപ്പോയി.

ഉറക്കത്തിലെ സ്വപ്നത്തില്‍ രഘു വര്‍ണ്ണച്ചിറകുകളുള്ള ഒരു പൂമ്പാറ്റയായി പറന്നുനടന്നു. കണ്ണെത്താത്ത ദൂരത്തില്‍ പല വര്‍ണ്ണങ്ങളിലെ പൂക്കള്‍ വിടര്‍ന്ന ഒരു ഉദ്യാനത്തില്‍ രഘു തേന്‍ നുകര്‍ന്ന് പാറിനടന്നു. പൂന്തോട്ടത്തിലെ ഒരു പൂമരത്തിന്റെ കൊമ്പില്‍ അതിസുന്ദരിയായ ഒരു മാലാഖ വിഷമിച്ച് ഇരിക്കുന്നുണ്ടായിരുന്നു. ഒരു കൂട്ടുകാരും ഇല്ലാത്തതായിരുന്നു മാലാഖയുടെ ദു:ഖം. രഘു പറന്നുചെന്ന് മാലാഖയുടെ പൂവിതള്‍പോലെ നനുത്ത കൈകളിലിരുന്നു. നീലക്കടല്‍ പോലെ ആഴമുള്ള മാലാഖയുടെ കണ്ണുകള്‍ക്കു മുന്‍പില്‍ രഘു നൃത്തം ചെയ്തു. പിന്നെ വെണ്ണപോലെ മൃദുവായ മാലാഖയുടെ മൂക്കിലിരുന്നു. മഞ്ഞുപോലെ കുതിര്‍ന്ന മാലാഖയുടെ ചുണ്ടില്‍ പറന്നിരുന്ന് രഘു തന്റെ തേന്‍ചുണ്ടുകള്‍ കൊണ്ട് ചുംബിച്ചു. രഘു അവള്‍ക്ക് ഒരുപാടു കഥകള്‍ പറഞ്ഞുകൊടുത്തു. അനാദികാലം മുതല്‍ക്കുള്ള കഥകള്‍ മുതല്‍ ആധുനിക സാഹിത്യത്തിലെ രത്നങ്ങള്‍ വരെ രഘു വാരിക്കോരി ആ മാലാഖയുടെ മടിയിലിട്ടു. അവള്‍ വളരെ സന്തോഷിച്ചെങ്കിലും ആറുമണിയായപ്പോള്‍ രഘുവിനോട് അവള്‍ പറഞ്ഞു, രഘൂ, എനിക്ക് പോവാന്‍ സമയമായി. അതുമല്ല, നീ ഒരു സ്വപ്നത്തിലാണെന്ന് നിനക്കറിയാമോ? നീ ഒരു പൂമ്പാറ്റയല്ല. മറ്റെന്തോ ഒരു ജീവിയാണു നീ.

ഇത് കേട്ട് രഘു ഞെട്ടിപ്പോയി. പൂമ്പാറ്റ അതിന്റെ രണ്ടു ചിറകുകളും നഷ്ടപ്പെട്ട് ചോര വാര്‍ന്നൊലിച്ചു. കുതിരലായത്തില്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന രഘു രക്തം വിയര്‍ത്തു. പെട്ടെന്ന് കൊട്ടാരത്തിലെ ദീപങ്ങളെല്ലാം തെളിഞ്ഞു. കൊള്ളക്കാര്‍ കോട്ടമതിലും ചാടിക്കടന്ന് രാജകുമാരിയുമായി കുതിച്ചുപായുന്നുണ്ടായിരുന്നു. രാജകുമാരന്‍ അലറിവിളിച്ചുകൊണ്ട് രഘുവിന്റെ ചുമലില്‍ ചാടിക്കയറി അതിവേഗത്തില്‍ രഘുവിനെ കൊള്ളക്കാരുടെ പിന്നാലെ പായിച്ചു. വായുവിനെക്കാള്‍ വേഗത്തില്‍ കറുത്ത കുതിരകളെ ഓടിച്ച അന്‍പതു കള്ളന്മാര്‍ പെട്ടെന്ന് തിരിഞ്ഞുനിന്ന് രാജകുമാരനുനേരെ അമ്പെയ്തു തുടങ്ങി. രഘു അതിസമര്‍ത്ഥമായി ഒഴിഞ്ഞുമാറിയെങ്കിലും പല അമ്പുകളും രഘുവിന്റെ കുളമ്പിലും തുടകളിലും ഉടലിലും കഴുത്തിലും തറച്ചു. ഒടുവില്‍ ഹൃദയത്തില്‍ ഒരു തീയമ്പുകൊണ്ട് കുഴഞ്ഞുവീണുമരിക്കാന്‍ പോകവേ കുതിരയുടെ സ്വപ്നത്തില്‍ നിന്ന് രഘു ഞെട്ടിയുണര്‍ന്നു.

സൂറിക്കിലെ പാര്‍ക്കില്‍ സുന്ദരി പതുക്കെ രഘുവിന്റെ ചുണ്ടുകളില്‍ ചുംബിച്ചു. രഘൂ, നീ ഉറക്കത്തില്‍ വല്ലാതെ വിയര്‍ത്തുവല്ലോ. ഇന്ത്യയില്‍ നിന്ന് യാത്രചെയ്ത് നീ അത്ര ക്ഷീണിച്ചുകാണും. നിന്റെ കണ്ണുകള്‍ പിടയ്ക്കുന്നല്ലോ എന്നുപറഞ്ഞ് സുന്ദരി രഘുവിന്റെ കണ്ണുകളെ മാറിമാറി ഉമ്മവെച്ച് ശാന്തമാക്കി. നിന്റെ ചുണ്ടുകള്‍ വിറയ്ക്കുന്നല്ലോ എന്നുപറഞ്ഞ് സുന്ദരി രഘുവിന്റെ ചുണ്ടുകളെ ഒരു നീണ്ട ചുംബനം കൊണ്ട് നനച്ചു. അവളുടെ ഒരുതുള്ളി കണ്ണുനീര്‍ രഘുവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വീണു. ഇളംനീലനിറമുള്ള പോക്കറ്റും കടന്ന് ഷര്‍ട്ടിന്റെ തുണിയും കടന്ന് രഘുവിന്റെ നെഞ്ചിലെ രോമങ്ങളും കടന്ന് ഊത നിറമുള്ള തൊലിയും കടന്ന് അവന്റെ തുടിക്കുന്ന ഹൃദയത്തിന്റെ അറകളില്‍ പടര്‍ന്ന് കണ്ണുനീര്‍ അവന്റെ ഉള്ളത്തെ തണുപ്പിച്ചു. രഘൂ, നിന്റെ ജീവിതം ധന്യമായി, ഇത്രയും ജീവിതം പോരേ നിനക്ക് എന്നുചോദിച്ച് സുന്ദരി വിടര്‍ന്നുചിരിച്ചുകൊണ്ട് ഒരു തിളങ്ങുന്ന കത്തിയെടുത്ത് രഘുവിന്റെ ഹൃദയത്തില്‍ കുത്തിയിറക്കി. രഘു വിറച്ചുകൊണ്ട് സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.

രഘു ഉറക്കമുണര്‍ന്നപ്പോള്‍ അവന്‍ ബാംഗ്ലൂരില്‍ അല്ലായിരുന്നു. പൂവും ചന്ദനവും ചൂടിയ ഒരു മഞ്ചലില്‍ അവന്‍ കിടക്കുകയായിരുന്നു. രണ്ട് ആജാനബാഹുക്കളായിരുന്നു ശവമഞ്ചല്‍ ചുമന്നത്. ഇതും സ്വപ്നത്തിന്റെ അറകളാണോ എന്നറിയാന്‍ രഘു തന്റെ കൈകളില്‍ പിച്ചി. ഉറക്കെ അലറിവിളിച്ചു. അയ്യോ ഞാന്‍ മരിച്ചിട്ടില്ല എന്ന് മഞ്ചല്‍ വാഹകരോട് രഘു വിളിച്ചുപറഞ്ഞു. പലതവണ രഘു ഞെട്ടിയുണര്‍ന്നു. പക്ഷേ മഞ്ചല്‍ വാഹകര്‍ മഞ്ചല്‍ ചുമന്നുകൊണ്ട് നദീതീരത്തുകൂടി നടന്നുകൊണ്ടിരുന്നു. മഞ്ചല്‍ വാഹകരുടെ അരികില്‍ ഒന്നും മിണ്ടാതെ ഒരു നീല ജുബയും കാവിമുണ്ടും കൂളിങ്ങ് ഗ്ലാസും ധരിച്ചുകൊണ്ട് സിമി നടക്കുന്നുണ്ടായിരുന്നു.

രഘു: സിമീ, കഥാകൃത്തേ, കൂട്ടുകാരാ, എന്താണിത്? എന്നെ എങ്ങോട്ടാണു കൊണ്ടുപോവുന്നത്?
സിമി: രഘു, ഈ പല്ലക്കുചുമക്കുന്നത് ഭീമനും സുയോധനനുമാണ്. പ്രായമനുസരിച്ച് സുയോധനന്‍ മുന്‍പിലും ഭീമന്‍ പിന്നിലുമാണ്. ഈ നദി നോക്കൂ. ഇത് പുണ്യശിവഗംഗയാണ്. നമ്മളിപ്പോള്‍ കാശിയിലാണ്. നിന്റെ ജന്മം സഫലമായി. നിന്നെ ദഹിപ്പിക്കാന്‍ പോവുകയാണ്. ഈ പുണ്യതീരത്ത് ദഹിച്ച് പുഴയിലൊഴുകുന്നതിലും ധന്യമായ മരണം ഏതെങ്കിലുമൊരു കഥാപാത്രത്തിനു കിട്ടാനുണ്ടോ? മലയാള സാഹിത്യത്തില്‍ അങ്ങനെമരിച്ച ഒരു കഥാപാത്രമില്ല.

രഘു: ഇല്ല, എനിക്കു മരിക്കണ്ടാ, എനിക്കുമരിക്കണ്ടാ. ഭീമാ, ദുര്യോധനാ, എന്നെ താഴെയിറക്കൂ.
ഭീമന്‍, ദുര്യോധനന്‍: ഞങ്ങള്‍ കഥയിലെ കഥാപാത്രങ്ങള്‍ മാത്രം. സിമി പേനയുന്തുന്നതുപോലെയേ ഞങ്ങള്‍ക്ക് ചലിക്കാന്‍ കഴിയൂ.
സിമി: ഭീമാ, സുയോധനാ, മുന്നോട്ട്, മുന്നോട്ട്.
ഭീമന്‍, ദുര്യോധനന്‍: മുന്നോട്ട്, മുന്നോട്ട്.

രഘു: സിമീ, എന്നെനോക്കൂ, ഞാന്‍! നിന്റെ പ്രിയപ്പെട്ട കഥാപാത്രം. നിന്റെ കഥകളിലെ നായകന്‍. കുട്ടിക്കാലത്ത് നീയെനിക്കു നക്ഷത്രങ്ങളെ കളിക്കാന്‍ തന്നു. എന്നോട് കൂട്ടുകൂടാന്‍ സംസാരിക്കുന്ന പൂങ്കോഴിയെത്തന്നു. ഞാന്‍ വളര്‍ന്നപ്പോള്‍ നീ എന്നെ കഥകളില്‍ പട്ടിയും കുതിരയും ചിലന്തിയും സന്യാസിയുമാക്കി. ആകെ ഞാന്‍ ആശിച്ചത് ഒരിറ്റു പ്രേമത്തിനായിരുന്നു. അനശ്വരമായ ഒരുതുള്ളി പ്രണയത്തിന്. പക്ഷേ എല്ലാ കഥകളിലും നീ എന്റെ പ്രണയം എന്നില്‍നിന്ന് എടുത്തുകളഞ്ഞു. കാമുകിമാര്‍ എന്നെ ഉപേക്ഷിച്ച് ആര്‍ത്തുചിരിച്ചു. എത്രകഥകളില്‍ നീയെന്നെ കൊന്നു! ഞാന്‍ നിനക്ക് പ്രശസ്തിനല്‍കി. ഇന്ന് നിന്റെ കഥകള്‍ വായിക്കുവാന്‍ ആളുകള്‍ നിന്റെ വെബ് വിലാസത്തില്‍ വരുന്നു. അവര്‍ നിന്നെ അനുമോദിച്ച് കത്തുകളും പിന്മൊഴികളും എഴുതുന്നു. നിന്റെ കഥകള്‍ ഒരിക്കലും മറക്കില്ലെന്നുപോലും അവര്‍ പറയുന്നു. എല്ലാം ഞാന്‍ കാരണം! ആളുകള്‍ നിന്നില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നുവെങ്കില്‍ അതും ഞാന്‍ കാരണം!. നിനക്കുവേണ്ടി ഞാന്‍ തിരക്കുനിറഞ്ഞ പാതകളിലൂടെ അതിവേഗത്തില്‍ കാറോടിച്ചു. നിനക്കുവേണ്ടി ഞാന്‍ എന്റെ പ്രിയകാമിനിയെ തള്ളിപ്പുറത്താക്കി മുറിയില്‍ ദുര്‍ഗന്ധമുള്ള ചപ്പുചവറുകള്‍ വിതറി. ഞാന്‍ സുഖമായി ഉറങ്ങിയെന്നുപറഞ്ഞ് നീ കഥ അവസാനിപ്പിച്ചപ്പോള്‍ മുടിയും പറിച്ച് വിരഹവേദനയില്‍ ഞാന്‍ അലറിക്കരഞ്ഞത് നീ കണ്ടതല്ലേ? നിനക്കുവേണ്ടി ഞാന്‍ എന്റെ ഹൃദയം വെറുമൊരു മയില്‍പ്പീലിയിലൊളിപ്പിച്ചു. നിനക്കുവേണ്ടി ഞാന്‍ എന്റെ കാമുകിയുടെ ഗൂഢരതി വാതില്‍പ്പഴുതിലൂടെ നോക്കിക്കണ്ടു. എത്ര നികൃഷ്ടം! ഒരു പുരുഷനു ചേര്‍ന്നതാണോ അത്?. നിന്റെ സ്ത്രീവിദ്വേഷം വിഷമുള്ള കഥയായപ്പോള്‍ രാവണനാകാന്‍ കൊതിച്ച എന്നെ നീ രാഘവനാക്കി. നിനക്കുവേണ്ടി ഞാന്‍ കൊക്കയില്‍ വീണുമരിച്ചു. നിനക്കുവേണ്ടി ഞാന്‍ പെണ്ണുപിടിയനായ ചിലന്തിയായി. നിന്റെ കഥകളില്‍ നിറയാത്ത സമയത്ത് ഞാന്‍ കണ്ട സ്വപ്നങ്ങള്‍ എത്ര നിറമുള്ളവയായിരുന്നു. എത്ര ആഴമുള്ളവയായിരുന്നു. എന്നിട്ട് എനിക്കോ? എനിക്കുനീ എന്തുതന്നു? പരീക്ഷണശാലയിലെ ഗിനിപ്പന്നിക്കുപോലും ഒരു മരണമേയുള്ളൂ. കൂട്ടില്‍ കിടക്കുന്ന തത്തയ്ക്കുപോലും ഒരു പ്രണയവും ഒരു പ്രണയത്തകര്‍ച്ചയുമേയുള്ളൂ. എന്നിട്ട് എനിക്കോ? എത്ര തകര്‍ച്ചകള്‍. എത്ര പരാജയങ്ങള്‍. എത്രയെത്ര മരണങ്ങള്‍! നിന്റെ ഒരു കഥയിലെങ്കിലും ഞാന്‍ സമാധാനത്തോടെ, സന്തോഷത്തോടെയുറങ്ങിയോ? ഒരിറ്റ്, ഒരുതുള്ളി കരുണയെങ്കിലും നിന്റെ പേനയില്‍ നിന്ന് നീ എനിക്കായി ഇറ്റിയോ? ഈ എനിക്കായി! നിന്റെ പ്രിയപ്പെട്ട കഥാപാത്രത്തിനായി?

സിമി: രഘൂ, ഒരു കഥാപാത്രമെന്ന നിലയില്‍ നിന്നെക്കൊണ്ട് എഴുതാവുന്നതെല്ലാം ഞാന്‍ എഴുതിക്കഴിഞ്ഞു. ഒരു കഥാകാരന്റെ ഉപകരണം മാത്രമാണ് നീ. നിന്റെ ഉപയോഗം കഴിഞ്ഞു. ചില സത്യങ്ങള്‍ മനസിലാക്കാന്‍ പ്രയാസമാണ്. പക്ഷേ വേറെ നിവൃത്തിയില്ല. ഒരു കഥാപാത്രം കഥാകൃത്തിനെക്കാള്‍ വളരരുത്. ഭീമാ, സുയോധനാ, മുന്നോട്ട്, മുന്നോട്ട്.
ഭീമന്‍, ദുര്യോധനന്‍: മുന്നോട്ട്, മുന്നോട്ട്.

രഘു: സിമീ, നീ ഒന്നു മനസിലാക്കൂ. വായനക്കാരും ഇത് പതുക്കെ മനസിലാക്കും. ഞാന്‍ നിന്റെ പ്രതിപുരുഷനാണ്. നിന്റെ ആള്‍ട്ടര്‍ ഈഗോ. നിനക്കു നിന്റെ ജീവിതത്തില്‍ ആവാന്‍ കഴിയാത്ത നന്മകളുടെ പ്രതിരൂപം. നിന്റെ സ്വപ്നങ്ങളുടെ മൂര്‍ത്തിമദ്ഭാവം. നിന്റെ സ്വന്തം കാല്‍പ്പനികരൂപം. നിനക്കു ധൈര്യമില്ലാത്ത കാര്യങ്ങളെല്ലാം നെഞ്ചുവിരിച്ചുതന്നെ ഞാന്‍ ചെയ്തു. നീയൊരു ഭീരുവാണ്. ഞാനില്ലാതെ നിനക്കെന്തു നിലനില്‍പ്പ്? വാസ്തവത്തില്‍ ഞാനില്ലാതെ നീ എന്താണ്? മണലാരണ്യത്തിനു നടുവില്‍, ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ്, ഒരു കൂട്ടുകാരന്‍പോലുമില്ലാതെ, നീ കതകുമടച്ചിരുന്ന് കഥകളെഴുതുന്നു. നീയൊരു വിഷാദരോഗിയാണ്. കഠിന വിഷാദരോഗി. നീ ജോലിക്കുപോയിട്ട് എത്രനാളായി? നീ താടിവടിച്ചിട്ട് എത്രനാളായി? എത്ര കാമുകിമാര്‍ നിന്റെ ഉള്ളം കണ്ടപ്പോള്‍ ഭയന്നുഞെട്ടിവിറച്ച് നിന്നെക്കളഞ്ഞിട്ടുപോയി? നീ ഒരു ക്രൂരനാണ്. കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരന്‍. നിന്റെ മൊബൈല്‍ ഫോണ്‍ എടുത്തുനോക്കൂ. അതില്‍ എത്ര സുഹൃത്തുക്കളുണ്ട് നിനക്ക്? നിന്നെ ഇഷ്ടപ്പെടുന്ന ആള്‍ എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ പറ്റുന്ന ഒരു സുഹൃത്തെങ്കിലും നിനക്കുണ്ടോ? വ്യര്‍ത്ഥജന്മമാണ് നിന്റേത്. വ്യര്‍ത്ഥജന്മം. അതു നീ അറിയുന്നുണ്ടോ? സ്ത്രീകളെ നിനക്കു പേടിയും വെറുപ്പുമാണ്! പ്രണയം എന്നുകേള്‍ക്കുമ്പോള്‍ നീ വിറയ്ക്കുന്നു. നീ എന്നെ ഈ ശവമഞ്ചത്തില്‍ നിന്നും തുറന്നുവിടൂ. ഞാനെങ്കിലും ജീവിക്കട്ടെ. എനിക്കുവേണ്ടി ഹൃദയം തുടിക്കുന്ന ഒരു കഥയെങ്കിലും എഴുതൂ. അതുമില്ലെങ്കില്‍ നീയെന്നെ തുറന്നുവിടൂ. നിനക്ക് ഇനിയും രക്ഷയുണ്ട്. നീ കുമ്പസാരിച്ചിട്ട് ഇന്ന് ഏഴുവര്‍ഷം തികയുന്നു. ഇല്ല. നീ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ല. ജീവിതത്തില്‍ ഒരു നല്ല പ്രവര്‍ത്തിയെങ്കിലും നീ ചെയ്യൂ. കൊക്കയുടെ വക്കിലാണെങ്കിലും നീ അവസാന കാല്‍ മുന്നോട്ടുവെച്ചിട്ടില്ല. ഇനിയെങ്കിലും നീ അത് മനസിലാക്കൂ. എന്നെ തുറന്നുവിടൂ.

ഞാന്‍ ഇവിടെ അല്പനേരം പതറിപ്പോയി. പറഞ്ഞതെല്ലാം സത്യമായിരുന്നെങ്കിലും ഞാന്‍ ഗൂഗിള്‍ റ്റാക്ക് തുറന്നു.

peringz is busy. You may be interrupting.
simy: raj, i am reaching the end of my stories. i'm killing my protagonist for the last time. could you plz review it?
simy: raj, u t? please lemme know. i dont have much time. i'll give u 'great gatsby' and 'the stranger' to read.
simy: raj?
peringz: yes :-)

ഇപ്പോള്‍ ഞാനും ഭീമനും ദുര്യോധനനും ചിതയുടെ അടുത്തെത്തി. ഞാന്‍ പോക്കറ്റില്‍ നിന്ന്‍ ലൈറ്ററെടുത്ത് ചിതയുടെ തീകൊളുത്തി. കാശിയില്‍ രാത്രിയില്‍ നല്ല തണുപ്പാണ്. അല്പം മാറിനിന്നു കായുമ്പോള്‍ തീയ്ക്ക് ഇളംചൂടുണ്ടായിരുന്നു.

രഘു: സിമീ, ഞാന്‍ പറയുന്നത് കേള്‍ക്കൂ. നീ ഒരു ദുഷ്ടനും കണ്ണില്‍ ചോരയില്ലാത്തവനും ആയിരിക്കാം, പക്ഷേ ഞാന്‍ നിന്നെ രക്ഷിക്കാം. എന്റെ മനസില്‍ ഇനിയും ആയിരം കഥകളുണ്ട്. ഇങ്ങനെ ഞാന്‍ മരിച്ചാല്‍ അതൊരുത്തരാധുനിക കൃതിയാവും. ലോകത്തിലെ ഏറ്റവും നല്ല കഥകള്‍ ഈസോപ്പുകഥകളും ക്രിസ്തുദേവന്റെ ഉപമകളും ബുദ്ധന്റെ സാരോപദേശകഥകളും പഞ്ചതന്ത്ര കഥകളും ആയിരത്തൊന്നു രാവുകളുമാണെന്ന് ആര്‍ക്കാണറിയാത്തത്? ഉത്തരാധുനികതപോലും. ഉത്തരാധുനികത. ഇവയിലും നല്ല കഥകള്‍ എന്റെ മനസ്സിലുണ്ട്. അതു നിനക്കു ഞാന്‍ പറഞ്ഞുതരാം. നിനക്ക് ഞാന്‍ പുരസ്കാരങ്ങള്‍ വാങ്ങിത്തരാം. ഇതെല്ലാം എന്റെ കഥകളാണെന്ന്‍ ഒരക്ഷരം പോലും ഞാന്‍ ഉരിയാടുകയില്ല. പന്തീരായിരം കൊല്ലം ഞാന്‍ നിന്റെ ദാസനായിരിക്കാം. ഏതു കുടത്തിനുള്ളിലും പഴയ വിളക്കിനുള്ളിലും ഞാന്‍ ഒളിച്ചിരിക്കാം. നമുക്ക് ഒരുമിച്ചിരുന്ന് കഥകളെഴുതാം. തീകൊണ്ട് ഞാന്‍ നിന്നെ ജ്ഞാനസ്നാനപ്പെടുത്താം. ലോകത്തിന്റെ അറ്റത്തുനിന്നും മിനാരത്തിനു മുകളിലിരിക്കുന്ന രാജകുമാരിയെ ഞാന്‍ നിനക്കായി കൊണ്ടുവരാം. അവളുടെ അറിവില്‍ നീ വിസ്മയിക്കും. അവളുടെ ശാലീനതയില്‍ നീയുരുകും. അവളുടെ കണ്‍പീലികളെ നോക്കൂ. അവളുടെ ഉയര്‍ന്നുതാഴുന്ന മാറിടം നോക്കൂ. പട്ടുമെത്തയില്‍ നീയും അവളും ശയിക്കുമ്പോള്‍ വാളുമൂരി ഞാന്‍ നിങ്ങള്‍ക്കു കാവല്‍നില്‍ക്കാം. ഇതെന്റെ വാക്കാണ്. ഞാന്‍ നിന്നെപ്പോലെയല്ലെന്ന് നിനക്കറിയാമല്ലോ. അവളുടെ ചുണ്ടുകളെ നോക്കൂ. അതു തുടിക്കുന്നതുനോക്കൂ. എന്നെ തുറന്നുവിടൂ.

ഞാന്‍: ഭീമാ, സുയോധനാ, മതി. അവനെ കൊല്ലണ്ട. രഘു വാക്കുപാലിക്കുന്നവനാണ്. അവന്‍ നല്ലവനാണ്. അവനെ തുറന്നുവിടൂ.
ഭീമന്‍ ദുര്യോധനനെ നോക്കുന്നു. ജ്യേഷ്ഠാ, ധര്‍മ്മം എന്താണ്?
ദുര്യോധനന്‍: കഥാകാരന്‍ പറയുന്നതാണ് ധര്‍മ്മം. കാരണം അവനാണ് നമ്മുടെ സൃഷ്ടാവ്. അവനാണ് നമ്മുടെ ദൈവം. നമ്മള്‍ അതുകേട്ടേ പറ്റൂ.
ഭീമന്‍: അതുശരിയാണ്. നമ്മള്‍ വെറും കഥാകൃത്തിന്റെ ദാസന്മാര്‍.
ഭീമനും ദുര്യോധനനും താളത്തില്‍ ഒരു പാട്ടുപാടുന്നു. നമ്മള്‍ കഥാകൃത്തിന്റെ ദാസന്മാര്‍, തെയ് തെയ്, കഥാകൃത്തില്ലാതെ നമ്മള്‍ ഒന്നുമല്ല എന്ന് അര്‍ത്ഥമുള്ള പാട്ട്.

എനിക്ക് കവിതയെഴുതാന്‍ അറിയില്ല. അതുകൊണ്ട് ആ പാട്ടുഞാന്‍ എഴുതിച്ചേര്‍ക്കുന്നില്ല. എനിക്ക് അത്ര താ‍ളബോധമില്ല.

ഭീമനും ദുര്യോധനനും പുഞ്ചിരിച്ചുകൊണ്ട് രഘുവിന്റെ എടുത്ത് മഞ്ചലോടെ ആളിക്കത്തുന്ന ചിതയിലേയ്ക്കിടുന്നു.
രഘു: ആ‍ാ‍ആ ആ‍ാ ആ‍ാ‍ാ. തീ. തീ‍ീ. പൊള്ളുന്നു, പൊള്ളുന്നു. അയ്യോ അയ്യോ സിമീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ഭീമന്‍: സിമീ, ഞങ്ങള്‍ നീ പറഞ്ഞതുപോലെ ചെയ്തില്ലേ? പറയൂ, ഇനി എന്തുചെയ്യണം? നീ സന്തുഷ്ടനായോ?
ഞാന്‍: എന്നെ വെറുതേ വിടൂ, എനിക്ക് ഉറങ്ങണം.
ദുര്യോധനന്‍: കൃഷ്ണഭഗവാനെ വിളിക്കട്ടെ? നിനക്ക് ഗീത കേള്‍ക്കണോ?
ഞാന്‍: എന്നെ വെറുതേ വിടൂ, എനിക്ക് ഉറങ്ങണം.

1 comment:

Anonymous said...

വട്ടാണല്ലെ??

Google