സിമിയുടെ ബ്ലോഗ്

3/27/2008

അസഹിഷ്ണുതയുടെ കാലം

ക്രിസ്ത്യാനികളെപ്പറ്റി മോശമായി എന്തെങ്കിലും എഴുതിയാല്‍‍ എന്നെ പള്ളിയില്‍ കെട്ടിക്കില്ല.
ഹിന്ദുക്കളെ വിമര്‍ശിച്ചാല്‍ വീട്ടുകാര്‍ക്ക് അടികൊള്ളും.
മുസ്ലീങ്ങളെപ്പറ്റി മോശമായി എഴുതിയാപ്പിന്നെ പറയാനുണ്ടോ?
രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചാല്‍ പിന്നെ എവിടെന്നൊക്കെയാ വെട്ടുവരുന്നതെന്നു പറയാന്‍ പറ്റില്ല.
സ്ത്രീകളെപ്പറ്റി മോശമായി എഴുതിയാല്‍ ഫെമിനിസ്റ്റുകള്‍ ചീത്തവിളിക്കും.
താമസിക്കുന്ന രാജ്യത്തെ വിമര്‍ശിച്ചല് എന്താവും എന്ന് എനിക്കുതന്നെ അറിഞ്ഞൂടാ.
ഇന്ത്യയെ വിമര്‍ശിക്കാനോ, കൊള്ളാം. രാജ്യദ്രോഹിയാവും.
അവശരെ വിമര്‍ശിച്ചാല്‍ ഇന്‍സെന്‍സിറ്റീവ് ആവും.
കെട്ടിയ പെണ്ണിനെ വിമര്‍ശിച്ചാല്‍ അവളു കളഞ്ഞോണ്ടു പോവും
കൂട്ടുകാരനെ വിമര്‍ശിച്ചാല്‍ പിണങ്ങും, ഓഫീസില്‍ വിമര്‍ശിച്ചാല്‍ പണി പോവും.
ആകെക്കൂടി എനിക്കിപ്പൊ അല്പം സ്വാതന്ത്ര്യത്തോടെ വിമര്‍ശിക്കാനും ചീത്തവിളിക്കാനും പറ്റുന്നത് ദാ ഇപ്പൊ എന്നെയേ ഉള്ളൂ.

3/26/2008

കണ്ണൂര്‍

പണ്ടുപണ്ട്, ക്രിസ്ത്വബ്ദം 2020-ല്‍ നടന്ന കഥയാണ്.

==ചരിത്ര പശ്ചാത്തലം==

2020-ല്‍ നടന്ന കഥ പറയാന്‍ താനാരാ പ്രവാചകനാണോ എന്നായിരിക്കും ചോദ്യം. അതെ, ഇയ്യിടെയായി അല്പം പ്രവാചക സ്വഭാവം ഒക്കെ വരുന്നൊണ്ട്. നോസ്ത്രദാമസും നാഥാനും മറ്റ് പ്രവാചകന്മാരും ഒക്കെ മരിച്ചുപോയ കാര്യം കുഞ്ഞ് അറിഞ്ഞായിരിക്കുമല്ലോ അല്ലേ?.

പത്തന്‍പതു വര്‍ഷം കൊണ്ട് കണ്ണൂരില്‍ രണ്ടോ മൂന്നോ പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് വെട്ടിനിരത്തിയ (വെറുതേയല്ല, ആദര്‍ശങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും വേണ്ടിയാണ്. പ്രതിരോധാത്മകമായി ജനങ്ങള്‍ പ്രതികരിച്ചതാണ്, അതുപോട്ടെ) സമയത്താണ് ഗള്‍ഫിലും ചൈനയിലും ഒരു കണ്‍സ്ട്രക്ഷന്‍ ബൂം വരുന്നത്. ഈ ബൂമിനു ചരിത്രകാരന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. എണ്ണവില തകരപ്പാട്ടയ്ക്ക് അഞ്ഞൂറു ഡോളറായത്, ഒന്നരക്കിലോമീറ്റര്‍ പൊക്കമുള്ള ടവറുകള്‍ സൌദിയിലും ദുബൈയിലും കത്തറിലും ബഹ്രിനിലും ഉണ്ടാക്കാന്‍ തുടങ്ങിയത്, അറബിപ്പെണ്ണുങ്ങള്‍ നിറച്ചുപെറ്റ് ആള്‍ക്കാര്‍ക്കു താമസിക്കാന്‍ പാര്‍പ്പിടക്ഷാമം ഉണ്ടായത്, ഇങ്ങനെ പലതുമുണ്ട്. കൂട്ടത്തില്‍ പറയാന്‍ വിട്ടുപോയി. ഇതിനിടയില്‍ ചരിത്രം ഇന്ത്യയിലും ഒരു കളി കളിച്ചായിരുന്നു. ഇന്ത്യയിലും കണ്‍സ്ട്രക്ഷന്‍ ബൂം വന്നു (അറിഞ്ഞില്ലേ?). കൊച്ചി, ചാത്തന്നൂര്‍, കൂമങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ വലിയ ഫ്ലാറ്റുകളും ഫ്ലൈ ഓവറുകളും വന്നു. വയല്‍ നികത്തല്ലും എന്നുപറഞ്ഞ് ബഹളം വെച്ച് സമരംവിളിച്ചുനടന്ന ഒരു കെളവന്‍ ചത്തുപോയതില്‍പ്പിന്നെ ഉള്ള വയലൊക്കെ ഫ്ലാറ്റാക്കാന്‍ തുടങ്ങി. (സര്‍ക്കാരിന്റെ ജനസംഘ്യാ നിയന്ത്രണം ഒന്നും നടന്നില്ലാ ന്നു ചുരുക്കം. പണ്ട് സഞ്ജയ് ഗാന്ധി കൊറെ റേഡിയോയും കാശും കൊണ്ട് ഇറങ്ങിയപ്പൊഴേ പൊളിഞ്ഞതാ ആ പരിപാടി) ഇതൊക്കെ ഉണ്ടാക്കാനും മറ്റുമായി ഒള്ള കര്‍ഷകരൊക്കെ വേരും പറിച്ച് ചേരികളില്‍ച്ചെന്നു രാപ്പാര്‍ത്തു. (രാത്രികളില്‍ തകര്‍പ്പന്‍ ജീവിതമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ). ഇതല്ലാതെ ഇന്ത്യയുടെ പല ഭാഗങ്ങളിലും വലിയ വലിയ ഫ്ലാറ്റുകള്‍ പൊട്ടിമുളച്ചു. അതിനൊക്കെ വെള്ളമൊഴിക്കാനും വളമിടാനും കുറെപ്പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കെട്ടിയെടുത്തു. മൊത്തത്തില്‍ ഫ്ലാറ്റും റോഡും റെയില്‍‌വേയും കെട്ടിടങ്ങളും എല്ലാം കൂടെ കുറെപ്പേര്‍ക്കു പണികൊടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.

===2012===

കണ്ണൂരില്‍ വെട്ടും കുത്തുമല്ലാതെ വേറെ പണിയൊന്നുമില്ലാതിരുന്ന കുറെ അലവലാതികള്‍ ഇങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പോയി ജോലിചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പ്രത്യയശാസ്ത്രം അവരെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പിറകേ ചെന്നു വെട്ടി. കണ്ണൂരുകാര് വെട്ടുവരുമ്പൊ തിരിച്ചുവെട്ടാന്‍ (പ്രതിരോധിക്കാന്‍) കൊടുവാളും പാന്റിന്റെ അകത്ത് ഒളിപ്പിച്ച് ജോലിക്കു പോയിത്തുടങ്ങി. കട്ട ഇറക്കാനും സിമന്റു കോരാനും ഒക്കെ ഇതു ബുദ്ധിമുട്ടായി (മുട്ടായി മുട്ടായി ബുദ്ധിമുട്ടായി) എന്നു പറയണ്ടല്ലോ. എന്തായാലും ഇന്ത്യയില്‍ കണ്ണൂരുകാരെ പണിക്കെടുക്കുന്നതു നിറുത്തി (‘കണ്ണൂരുകാരെ കണ്ടാലറിയാം, തലയില്‍ മുണ്ടിട്ടുനടക്കുന്നവനെ നോക്കിയാല്‍ മതി‘ എന്നൊരു ആധുനിക കവിത അക്കാലത്തുണ്ടായി).

===2015===

ചൈനക്കാരും ബംഗ്ലാദേശികളും ചൈനയിലും ഇന്ത്യക്കാര് ഇന്ത്യയിലും കണ്‍സ്ട്രക്ഷന്‍ തകര്‍ക്കുന്ന കാരണം ഗള്‍ഫില്‍ കണ്‍സ്ട്രക്ഷനു ആളില്ലാതായി. അറബികള്‍ക്ക് കെട്ടിടം പണി വല്യ വശമില്ലായിരുന്നു. ആഫ്രിക്കയില്‍ നിന്നും ആളെ ഇറക്കാന്‍ നോക്കിയത് അടിയാവുകയും ചെയ്തു (ഒരു അടിമ ഹിസ്റ്ററി ഉള്ള സ്ഥലമാണേ ഈ ആഫ്രിക്ക). അങ്ങനെ അറബികള്‍ നമ്മുടെ കണ്ണൂ‍രില്‍ വന്ന് റ്റെന്റടിച്ചു. കണ്ണൂരു നിന്നും വന്‍‌തോതില്‍ ആളുകളെ മരുഭൂമിയിലേയ്ക്ക് കയറ്റി അയച്ചുതുടങ്ങി. കണ്ണൂരുകാര്‍ക്ക് ഇതുകണ്ട് പെരുത്തു സന്തോഷമായി. വെട്ടുകൊള്ളാതെ ജീവിക്കാമല്ലോ. എന്നും രാവിലെ എണീറ്റ് അവയവങ്ങളൊക്കെ യഥാസ്ഥാനത്ത് ഉണ്ടോ എന്ന് തപ്പിനോക്കണ്ടല്ലോ. “എന്റെ പൊന്നറബീ, കൂലിയൊന്നും തന്നില്ലേലും വേണ്ടീല്ല, റിട്ടേണ്‍ റ്റിക്കറ്റും വേണ്ട, എന്നെ ഒന്ന് കേറ്റിവിട്ടാ മതി” എന്നായി കണ്ണൂരുകാര്‍. അറബിറ്റെന്റിനു പുറത്തും കുറെ വെട്ടും കുത്തുമൊക്കെ ഉണ്ടായി. അറബി പാര്‍ട്ടിതിരിഞ്ഞ് ആളെ എടുക്കണം എന്നായി കുറെപ്പേര്‍. എന്തായാലും അറബി “യാള്ളാ, മാഫി മുഷ്കില്‍” എന്നൊക്കെ പറഞ്ഞപ്പോ കണ്ണൂരുകാര് വെട്ടും കുത്തുമൊക്കെ നിറുത്തി കുഞ്ഞാടുകളെപ്പോലെ പറ്റം പറ്റമായി വിമാനത്തില്‍ കയറിപ്പോയി.

===2020===

കണ്ണൂരില്‍ പുരുഷന്മാര്‍ ഇല്ലാതെയായി. കണ്ണൂരുള്ള പുരുഷന്മാരിലെ തൊണ്ണൂറ്റഞ്ചു ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ ചെന്ന് കൂലിവേല, വീട്ടുവേല, ഓഫീസ് വേല, തുടങ്ങിയ പലവിധം വേലകള്‍ ചെയ്തു. പെണ്ണുങ്ങള്‍ക്ക് മാസാമാസം അവര്‍ കാശയച്ചുകൊടുത്തു. അവിടെ വെട്ടും കുത്തും കാണിക്കാന്‍ ശ്രമിച്ച ചിലരെ അറബി കൈവെട്ടി. ചിലരുടെ തലവെട്ടി. ചില അറബ് രാജ്യങ്ങള്‍ അവന്മാരെ കണ്ണൂരോട്ട് ഡിപ്പോര്‍ട്ട് ചെയ്യും എന്നുപറഞ്ഞു. അവന്മാര്‍ കയ്യും കാലും പിടിച്ച് കരഞ്ഞു കണ്ണീര്‍ കാണിച്ച് മര്യാദയ്ക്കു ജോലിചെയ്തു തുടങ്ങി. കണ്ണൂരിലെ അഞ്ചുശതമാനം പുരുഷന്മാര്‍ എണ്‍പതു കഴിഞ്ഞ വല്യപ്പന്മാരും പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പയ്യന്മാരുമായിരുന്നു. (ഇവരും ഒരുപാട് കരഞ്ഞുനോക്കിയെങ്കിലും അറബി എന്തൊക്കെയോ നിയമവശം പറഞ്ഞ് ഇവരെ ഗള്‍ഫില്‍ കൊണ്ടുപോയില്ല).

(ഇത്രയും പറഞ്ഞത് നിങ്ങക്ക് അല്പം ചരിത്ര പശ്ചാത്തലം ഇല്ലെങ്കില്‍ ബാക്കി കഥയെ മൊത്തത്തില്‍ അങ്ങോട്ട് അപ്രീഷിയേറ്റ് ചെയ്യാന്‍ പറ്റില്ല എന്നതുകൊണ്ടാണ്. പിന്നെ ഈ ചരിത്രം അറിയാവുന്ന ആകെ ഒരാള്‍ ഞാന്‍ ആയതുകൊണ്ടുമാണ്. ഒവ്വ. ചരിത്രം ബോറാണ്. എന്തായാലും ബോറടിച്ച് ചരിത്രം വായിച്ചില്ലേ, ബാക്കിയും വായിര്).

==ബാക്കി കഥ==

കഥയുടെ നായകര്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ കണ്ടനും മറ്റേ പാര്‍ട്ടിയില്‍ പെട്ട തലശ്ശേരി കണ്ണനും ആയിരുന്നു (കണ്ടന്‍, കണ്ണന്‍ എന്നതൊക്കെ എന്തൊരു പേര് എന്നായിരിക്കും വിചാരിക്കുന്നത്. അവന്മാര്‍ അങ്ങോട്ടും ഇങ്ങോട്ടും (പ്രത്യയശാസ്ത്രത്തിനും ആദര്‍ശത്തിനും വേണ്ടി) വെട്ടി ചത്താല്‍ പിന്നെ എന്തൊരു പേര്? എന്തിനു പേര്? ചത്തവനെ എന്തു പേരില്‍ വിളിച്ചാല്‍ എന്താ? അവന്മാര്‍ വെട്ടിച്ചാവാതെ കേറി ഗള്‍ഫില്‍ പോയതുകൊണ്ട് തല്‍ക്കാലം കണ്ടനെന്നും കണ്ണനെന്നും പേരുമതി. അവന്മാര്‍ എതിര്‍പാര്‍ട്ടിക്കാരാണെന്ന് ഓര്‍മ്മവേണം).

കണ്ടനും കണ്ണനും താമസിച്ചിരുന്നത് ദുബൈക്ക് അടുത്ത് സോനാപ്പൂര്‍ എന്ന ലേബര്‍ കാമ്പിലായിരുന്നു. കണ്ണന്‍ കണ്ടന്റെ പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളവനായിരുന്നു. കണ്ടന്‍ കണ്ണന്റെയും പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റ്റില്‍ ആയിരുന്നു. നാട്ടില്‍ ആയിരുന്നെങ്കില്‍ കണ്ടന്‍ കണ്ണനെ വെട്ടിക്കൊന്നേനെ. അല്ലെങ്കില്‍ കണ്ണന്‍ കണ്ടനെ വെട്ടിക്കൊന്നേനെ. കൈയോ കാലോ വെട്ടിയെടുത്ത് വീണ്ടും തുന്നിച്ചേര്‍ക്കാതിരിക്കാന്‍ മുറിവായ റോഡിലിട്ടുരയ്ക്കുകയോ ടാറില്‍ മുക്കുകയോ ചെയ്തേനെ. കുറച്ച് കൊച്ചുപിള്ളേരുണ്ടെങ്കില്‍ അവരുടെ മുന്‍പിലിട്ടു വെട്ടിയേനെ. അല്ലെങ്കില്‍ കുറെ പെണ്ണുങ്ങളെ കിട്ടിയെങ്കില്‍ അവരുടെ മുന്‍പിലിട്ടു വെട്ടിയേനെ. ലേബര്‍ കാമ്പില്‍ കൊച്ചുകുട്ടികളില്ലായിരുന്നു. പെണ്ണുങ്ങളും ഇല്ലായിരുന്നു. അവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാന്‍ തോന്നിയില്ല.

ലേബര്‍ ക്യാമ്പില്‍ നല്ല ദുരിതമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അന്‍പതു ഡിഗ്രീ ചൂടത്ത് വേനല്‍ക്കാലത്ത് അംബരചുംബിയുടെ മുകളില്‍ കേറിനിന്ന് കട്ടയിറക്കിയും കയറ്റിയും പണിയുന്നതിന് പണ്ടത്തെപ്പോലെ 2020-ലും സമയത്തിനു ശമ്പളം കിട്ടിയിരുന്നില്ല. ദിവസവും കഴിക്കാന്‍ കിട്ടുന്നത് പൂത്ത കുബ്ബൂസും പഴയ സാമ്പാറുമായിരുന്നു. എന്നിട്ടും കണ്ടനും കണ്ണനും എല്ലുമുറിയെ പണിചെയ്തു. അവര്‍ തങ്ങളുടെ പാര്‍ട്ടികളുടെ ഉത്തമ പ്രവര്‍ത്തകരായിരുന്നതുകൊണ്ടും ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നതുകൊണ്ടും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയില്ല എന്നേ ഉള്ളൂ.

===ഉപകഥ (വേണേല്‍ വായിച്ചാല്‍ മതി. അല്ലേല്‍ സ്കിപ് ചെയ്ത് ബാക്കി വായിര്)===

ഇതിനിടയില്‍ ഗള്‍ഫില്‍ ഞാന്‍ സസുഖം ജീവിക്കുകയായിരുന്നു. ഞാന്‍ കൊല്ലം കാരനാണേ, എനിക്ക് അവിടെ കുടുംബവും കൊച്ചുമൊക്കെയുണ്ട്. (തെറ്റിദ്ധരിക്കരുത്, നാട്ടിലെ ഭാര്യയെത്തന്നെ ഗള്‍ഫില്‍ കൊണ്ടുപോയതാണ്. വേറെ കുടുംബമല്ല). എനിക്കു പെരുത്ത ശമ്പളവുമുണ്ട്. ഇവന്മാര്‍ ഒരു മാസം ഉണ്ടാക്കുന്നത് ഞാന്‍ വേണേല്‍ ഒരു ഡിന്നറിനു പൊടിക്കും. അങ്ങനെ എന്റെ എല്‍.സി.ഡി. ടിവ്വിയില്‍ ഞാനും മോനും വെള്ളിയാഴ്ച്ച കാര്‍ട്ടൂണ്‍ കണ്ടോണ്ടിരിക്കുന്നതിനു ഇടയ്ക്കാണ് കാ‍ളിങ്ങ് ബെല്‍ അടിച്ചത്. ഒരു തൈക്കിളവന്‍.

“എന്താ?“
“ഒരു ജോലിവേണം, എന്തു പണിവേണമെങ്കിലും ചെയ്യാം”.
“എവിടെന്നാ”
“കേരളത്തില്‍ നിന്നും”
“അതു മനസിലായി. കേരളാത്തില്‍ എവിടെന്നാന്നാ ചോദിച്ചത്”
....
“ചോദിച്ചതുകേട്ടില്ലേ. കേരളത്തില്‍ എവിടെന്നാന്ന്‍. ഉത്തരം പറഞ്ഞില്ലെങ്കില്‍ ഞാന്‍ കഴുത്തിനു പിടിച്ചു പുറത്താക്കും”.
“എന്റെ പൊന്നുസാറേ, എന്നെ രക്ഷിക്കണം. ഞാന്‍ കണ്ണൂരെന്നാ”.
“ഓഹോ”
“സാര്‍, കാശൊന്നും തരണ്ട, മൂന്നേരം തിന്നാന്‍ തന്നാ മതി. എന്തു പണിയും ചെയ്യാം”.
“നിങ്ങളു കാങ്ക്രസാണോ?”
“അല്ല സാറേ അല്ല”
“കമ്മ്യൂസ്റ്റാ?”
“അയ്യോ അല്ല സാറേ”
“ബീജേപ്പീ? ആറെസ്സെസ്സ്?”
“അല്ല സാറേ, എനിക്കു പാര്‍ട്ടിയില്ല. മുത്തപ്പനാണേ സത്യം”.
“കള്ളം പറഞ്ഞാല്‍ ഇടിച്ചു കൂമ്പുകലക്കും തിരുമാലി. നിങ്ങളെതുപാര്‍ട്ടിക്കാരനാ?”
“സത്യമായും സാറേ, എനിക്കു പാര്‍ട്ടിയില്ല. എന്തെങ്കിലും ജോലിതരണേ”.

കെളവന്‍ അവിടെനിന്നു കരയാന്‍ തുടങ്ങി. എനിക്കതുകണ്ട് അല്പം സെന്റിതോന്നി ഞാന്‍ കെളവനെ മോനെ നോക്കുന്ന ജോലി ഏപ്പിച്ചു. എന്റെ ഭാര്യയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. എന്തായാലും രണ്ടുമൂന്നു ദിവസം പ്രശ്നം ഒന്നും ഉണ്ടായില്ല.

ഞാനും ഭാര്യയും ഒരു ദിവസം ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ചുവരുമ്പൊ വീട്ടിനകത്തുനിന്ന് താളത്തില്‍ ടിന്‍, ടിങ്ങ് എന്ന ശബ്ദം. നോക്കുമ്പോഴതാ, കെളവനും മോനും നിന്ന് ഒരു കമ്പും പാത്രവും എടുത്ത് പരിചമുട്ടുകളിക്കുന്നു. മോന്‍ വീശി അടിക്കുന്നു, കെളവന്‍ തടുക്കുന്നു.

ഞാന്‍ കെളവനെ കഴുത്തിനു പിടിച്ചു പുറത്താക്കി. അങ്ങോരുടെ പാരമ്പര്യമാണു പോലും. കെളവനെ പുറത്താക്കി കതകടച്ചു. കെളവന്‍ കരഞ്ഞുകരഞ്ഞ് റോഡ് ക്രോസ് ചെയ്ത് നടക്കുമ്പൊ ഒരു അറബി ഒരു ഫോര്‍ വീലറില്‍ പാഞ്ഞുവന്ന് കെളവനെ ഇടിച്ചുകൊന്നു. അങ്ങോര് ആലിലപോലെയല്ലേ ഇടികൊണ്ട് പറന്നുപോയത്. ഇവിടത്തെ അറബികള്‍ക്കൊക്കെ വണ്ടിയോടിക്കുന്നതിനു നല്ല സ്പീഡാണേയ്, നോക്കി ക്രോസ് ചെയ്തില്ലെങ്കി പൊടിപോലും കിട്ടില്ല. എന്താ‍യാലും കെളവന്റെ ശല്യം തീര്‍ന്നു. (ഉപകഥയും തീര്‍ന്നു. മെയ്ന്‍ കഥ ബാക്കി വായിര്).

==കഥയുടെ ബാക്കി==

കണ്ണന്റെ കല്യാണം നിശ്ചയിച്ചിരിക്കുവായിരുന്നു. ആ സമയത്താണ് കണ്ണനു ഗള്‍ഫിലേയ്ക്കു വരേണ്ടി വരുന്നത്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണായിരുന്നു കണ്ണന്റെ ദീര്‍ഘകാ‍ല കാമുകി + പ്രതിശ്രുതവധു. പേര് നീലിമ (നല്ല പേര്, അല്ലേ?). നീണ്ട കണ്ണും നീണ്ട തലമുടിയും നിറഞ്ഞ മേനിയും ഉള്ള ഒരു സുന്ദരി (അതുപിന്നെ പറയാനുണ്ടോ?). അവള്‍ക്ക് കണ്ണനെ ഗള്‍ഫില്‍ വിടാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു. എന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കരഞ്ഞുകരഞ്ഞ് അവനെ ഗള്‍ഫില്‍ വിട്ടു.

കണ്ണന്‍ ഒരു ദിവസം പണിയ്ക്കിടയില്‍ അവളുടെ ഫോട്ടോ അരയില്‍ നിന്നുമെടുത്ത് നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുമ്പോള്‍ ഇജീപ്ഷ്യന്‍ ബോസ് വന്ന് അവന്റെ ചെള്ളയ്ക്ക് ആഞ്ഞാഞ്ഞടിച്ചു. ഗള്‍ഫ് ആയതുകൊണ്ട് അവന്‍ മിണ്ടാതെനിന്ന് അടികൊണ്ടു. ഈജിപ്ഷ്യന്‍ അറബികളുടെ രക്തത്തിലുള്ളതാണ് അടിമകള്‍ക്കും തൊഴിലാളികള്‍ക്കും അടികൊടുക്കുന്നത് (എല്ലാ ഇജിപ്ഷ്യന്മാരും അങ്ങനെ അല്ല കേട്ടോ. നല്ല ഈജിപ്ഷ്യന്മാരും ഉണ്ട്. എന്റെ ഓഫീസില്‍ ജോലിചെയ്യുന്ന അഷ്രഫ് ഗാഡ് നല്ലവനാണ്. ഞങ്ങള്‍ ഒരുമിച്ച് വെള്ളമടിക്കാനും വായുംനോക്കാനും ഒക്കെ പോവാറുണ്ട്). പണ്ട് ഈജിപ്തില്‍ അടിമകള്‍ക്ക് അടികൊടുത്ത് കുറെ പിരമിഡൊക്കെ ഉണ്ടാക്കിയത് ഇപ്പൊഴും നിക്കുന്ന കണ്ടിട്ടില്ലേ. എന്താ ഉയരം (എനിക്കു പോയി കാണണം എന്നുണ്ട്. ഇതുവരെ ഒത്തിട്ടില്ല). കണ്ണനു അടികൊടുക്കുന്നത് കണ്ടന്‍ കണ്ടു. ബാക്കി തൊഴിലാളികളും കണ്ടു. അവര്‍ക്കൊന്നും പ്രതികരിക്കാന്‍ തോന്നിയില്ല. (തോന്നിയെങ്കില്‍ തന്നെ പറ്റിയില്ല. ഗള്‍ഫല്ലേ).

ഇതിനിടയില്‍ കുറെ നേതാക്കന്മാരും ഗള്‍ഫില്‍ എത്തിയിരുന്നു. (എല്ലാ പുരുഷന്മാരും നാടുകടക്കുമ്പോള്‍ ചില നേതാക്കന്മാരും കൂട്ടത്തില്‍ കാണുമല്ലോ). അവര്‍ സോനാപ്പൂരിലെ ലേബര്‍ കാമ്പുകളെ രാത്രിയില്‍ ഒളിച്ചിരുന്ന് പച്ചയും ചുവപ്പും നിറമൊക്കെ അടിക്കാന്‍ നോക്കി. പാര്‍ട്ടി ലേബര്‍ കാമ്പുകള്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. അടുക്കളയിലെ തീന്മേശപ്പുറത്തു കയറിനിന്ന് പെട്ടിപ്രസംഗം തുടങ്ങി. ഇതു മണത്തറിഞ്ഞ അറബി സി.ഐ.ഡി.കള്‍ ഇവരെ തൂക്കിയെടുത്ത് ജയിലില്‍ക്കൊണ്ടിട്ടു. അവിടെക്കിടന്ന് അവര്‍ നൂറായിരം മാപ്പപേക്ഷ എഴുതിക്കൊടുത്തിട്ടും ഒരുത്തനെയും തുറന്നുവിട്ടില്ല.

അറബി മാനേജരിന്റെ ഭാര്യയും ഇടയ്ക്ക് ലേബര്‍ കാമ്പില്‍ അയാളെ വിളിയ്ക്കാന്‍ വരുമായിരുന്നു. ലെക്സസ് കാറില്‍ നിന്നും പര്‍ദ്ദയൊക്കെ മൂടി മുഖവും മറച്ച് അവര്‍ പുറത്തേയ്ക്കിറങ്ങുമ്പൊഴേയ്ക്കും അറബി കാറിനടുത്തെത്തും. അങ്ങനെ അവര്‍ ഒരുമിച്ച് ഡ്രൈവ് ചെയ്തു പോവും.

കണ്ണന്‍ കല്യാണത്തിനു ലീവ് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. നീലിമ അവനെ കാത്ത് നാളുകള്‍ എണ്ണിയെണ്ണിനീക്കി. അറബി അടികൊടുത്ത ദിവസം രാത്രി കണ്ടന്‍ കണ്ണന്റെ മുറിയിലെത്തി.

ആ സമയത്ത് അറബിപ്പെണ്ണിന്റെ വെളുത്ത കണങ്കാല്‍ കണ്ടതോര്‍ത്ത് കണ്ണന്‍ വാണമടിക്കുകയായിരുന്നു. (സാഹിത്യത്തിന്റെ ഭാഷയില്‍ അവന്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നോ മുഷ്ഠിമൈഥുനം ചെയ്യുകയായിരുന്നു എന്നോ ഒക്കെ പറയാം. കണ്ടനും കണ്ണനും നാട്ടിന്‍പുറത്തുകാരായിരുന്നേയ്, അവര്‍ക്കു സാഹിത്യം വല്യ പിടിയില്ലായിരുന്നു. അവന്റെ കോപ്പിലെ മുഷ്ഠിമൈഥുനം.) വാ‍ണമടിച്ച് അതിന്റെ ക്ലൈമാക്സില്‍ എത്താറായപ്പൊഴാണ് കണ്ടന്‍ കയറിവന്നത്. കണ്ണന്‍ പെട്ടെന്ന് മുണ്ടുതാഴേയ്ക്ക് ഇട്ടു എങ്കിലും കണ്ടന്‍ കണ്ടു. കണ്ടന്‍ കണ്ട ഭാവം നടിച്ചില്ല. പൊങ്ങിനിന്ന മുണ്ടിലേയ്ക്കു നോക്കിയില്ല.

“ഉം?”
“നീ പ്പൊ കണ്ണൂരേയ്ക്കു പോണ്ടാ”.
...
...
കണ്ടന്‍ തിരിഞ്ഞുനടന്നു. കണ്ണന്‍ കണ്ണൂരേയ്ക്കു പോയാല്‍ അവനെ വെട്ടിക്കൊല്ലാന്‍ പുറത്തുനിന്നും ആളുകള്‍ വരുന്നെന്ന് കണ്ടന് രഹസ്യവിവരം ലഭിച്ചിരുന്നു. (കണ്ണൂരുകാര്‍ ഉള്ളിന്റെയുള്ളില്‍ നല്ലവരാണ്).

==ഉപകഥ2 (വായിക്കൂ, പ്ലീസ്)==

ഈ സമയത്ത് കണ്ണൂരെത്തിയ രാജേന്ദ്രന്റെ (പത്രപ്രവര്‍ത്തകന്റെ) ഡയറി.

===മെയ് പതിനാല്, 2020===
തലശ്ശേരിയിലെയും പയ്യന്നൂരിലെയും വീട്ടമ്മമാരുമായി അഭിമുഖം നടത്താന്‍ എത്തിയതായിരുന്നു ഞാന്‍. ആദ്യം ഞാന്‍ പയ്യന്നൂരങ്ങാടിയിലെ കുറച്ചു വീടുകളില്‍ കയറി. അപ്പൂപ്പനും അമ്മൂമ്മയും ഉള്ള വീടുകളിലെ വീട്ടമ്മാമാരൊക്കെ ഏങ്ങലടിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് എന്തോ ഒരു പ്രത്യേകത.

ഞാന്‍ കയറിയ നാലാമത്തെ വീട്ടില്‍ അപ്പൂപ്പനോ അമ്മൂമ്മയോ ഇല്ലായിരുന്നു. അവിടെ മുപ്പത്തിരണ്ടു വയസ്സുള്ള വീട്ടമ്മയുടെ രണ്ടു മക്കളും സ്കൂളില്‍ പോയിരിക്കുകയായിരുന്നു. അവര്‍ ഇന്റര്‍വ്യൂവിന്റെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. കരഞ്ഞുകൊണ്ടുതന്നെ അവര്‍ അവരുടെ വസ്ത്രങ്ങള്‍ ഊരി. പേനയും കടലാസും തട്ടിത്തെറിപ്പിച്ച് അവര്‍ എന്നെ ബലാത്സംഗം ചെയ്തു. ഹൌ. എന്തൊരു സുഖം. തെറിച്ചുനില്‍ക്കുന്ന മുലകള്‍. ആറാമത്തെയും പന്ത്രണ്ടാമത്തെയും വീടുകളില്‍ ഇതേ സംഭവം ആവര്‍ത്തിച്ചു. ഇവരൊക്കെ ആണുങ്ങളെക്കണ്ടിട്ട് വര്‍ഷങ്ങളായെന്നു തോന്നുന്നു. കണ്ണൂരെ വീട്ടമ്മമാര്‍ പുലിക്കുട്ടികളാണ്.

==മെയ് പതിനഞ്ച്, 2020==
ഹയ്യോ, വയ്യ. ഇന്ന് ആറുസ്ത്രീകള്‍ എന്നെ ബലാത്സംഗം ചെയ്തു. എനിക്ക് എണീറ്റുനില്‍ക്കാന്‍ വയ്യ. എന്റെ ലിംഗം പൊങ്ങാത്തതുകൊണ്ട് (സാഹിത്യഭാഷ: ഉദ്ധരിക്കാത്തതുകൊണ്ട്) അവര്‍ സിറിഞ്ചുകൊണ്ട് എന്തോ ദ്രാവകം എന്റെ കാലുകള്‍ക്കിടയില്‍ കുത്തിവെച്ചു. ലിംഗം അപ്പോള്‍ പൂര്‍വ്വാധികം ഉയര്‍ന്നു. ബലാത്സംഗം തുടര്‍ന്നു. ഇപ്പോള്‍ സ്ത്രീകള്‍ കൂട്ടത്തോടെയാണ് എന്നെ ബലാത്സംഗം ചെയ്യുന്നത്. ഇരുപത്തിരണ്ടു മുതല്‍ അറുപതു വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ ഇതിലുണ്ട്.

==മെയ് പതിനാറ്, 2020==
ഹയ്യോ, അവര്‍ ഞാന്‍ താമസിക്കുന്ന ലോഡ്ജ് കണ്ടുപിടിച്ചു. പെണ്ണുങ്ങള്‍ വാതില്‍ തല്ലിപ്പൊളിക്കുന്നു. എനിക്കെണീറ്റു നില്‍ക്കാന്‍ പോയിട്ട് ഒന്നു ഞരങ്ങാന്‍ പോലും വയ്യ. ഇനിയും ബലാത്സംഗം ചെയ്താല്‍ ഞാന്‍ ചാവും

(മെയ് 17-നു ഡയറി ഇല്ല. സ്ത്രീകള്‍ വിലാപയാത്രയായി രാജേന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടു. നീലിമ ചാരിത്രവതിയായിരുന്നതുകൊണ്ട് ആ കൂട്ടത്തില്‍ ഇല്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ).

ഡോ നായരേ.

ഡോ, സദാചാരിയായ വായനക്കാരാ, തന്നെത്തന്നെയാ വിളിച്ചത്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യുന്നെന്നു കേട്ട് കണ്ണൊന്നും മിഴിക്കണ്ടാ. ബലാത്സംഗമെന്താ, ആണുങ്ങടെ മാത്രം കുത്തുകയാണെന്നു വിചാരിച്ചോ? താനൊക്കെ സ്ത്രീസമത്വം സ്ത്രീസമത്വം എന്ന് മുക്കിനു മുക്കിനു പറഞ്ഞോണ്ടു നടക്കുന്നുണ്ടല്ലോ. എന്നിട്ട് ഒരു ദിവസമെങ്കിലും തന്റെ ഭാര്യയെ തന്റെ മുകളില്‍ കയറ്റിയിരുത്തി രതി അനുഷ്ഠിച്ചിട്ടുണ്ടോ? (ഫൂ, ഹാവ് യൂ ഹാഡ് സെക്സ് വിത്ത് ഷീ ഓണ്‍ ടോപ്പ് എന്ന്. മലയാളം പോരാ. ഭാഷാപരമായ പരിമിതികളേയ്). പിന്നെ താനൊക്കെ എന്നാ സ്ത്രീസമത്വമാ പറഞ്ഞോണ്ടു വരുന്നത്. അവരു ബലാത്സംഗം ചെയ്തെങ്കി ചെയ്തു. രാജേന്ദ്രന്‍ ചത്തു. അത്രതന്നെ.

==മെയ്ന്‍ കഥ (ഉപകഥ തീര്‍ന്നു)==

കണ്ണന്റെ ഫോണ്‍ വിളികേട്ട് നീലിമ ആകെ തളര്‍ന്നു. അവള്‍ക്ക് ആകെ നിരാശയായി. അവളുടെ തുടകള്‍ക്കിടയില്‍ പെരുക്കാന്‍ തുടങ്ങി. (അവളുടെ വയറ്റില്‍ ഒരു കിളി പിടപിടച്ചു, അവളുടെ കരളില്‍ ഒരു വിങ്ങല്‍ എന്നൊക്കെ എഴുതണം എന്നുണ്ട്. പക്ഷേ സത്യത്തില്‍ അവളുടെ തുടകള്‍ക്കിടയിലാണു വേദനിച്ചത്. അവള്‍ അവനെ വാ തുറന്നു പ്രാകി)

“വിപ്ലവം. മൈര്. അവന്റെയൊക്കെ അമ്മേടെ വിപ്ലവം“.

ഇതിനിടയില്‍ കണ്ണനും കണ്ണനും നല്ല കൂട്ടുകാരായി. അവര്‍ എല്ലുനിറയെ പണിയെടുത്ത് കണ്ണൂരേയ്ക്ക് കാശയച്ചു. സ്ത്രീകള്‍ സ്വാശ്രയ സംഘങ്ങള്‍ തുടങ്ങി കണ്ണൂരില്‍ പൊടിപൊടിച്ചു. ബസ്സോടിക്കാനും നെല്ലുഴുതാനും വീടുണ്ടാക്കാനും അവര്‍ പഠിച്ചു. അവിടെ ആണുങ്ങള്‍ മാത്രം ഇല്ലായിരുന്നു.

ഒരു രാഷ്ട്രീയ നേതാവിന് അറബി മാപ്പുകൊടുത്തു. ഏതോ ഒരു കറുമ്പനു മാപ്പുകൊടുക്കാനുള്ളത് അറബിക്കു തെറ്റിപ്പോയതാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. മാപ്പുകിട്ടിയ രാഷ്ട്രീയ നേതാവ് കണ്ണൂരെത്തി. പുറത്തെ ജില്ലകളില്‍ നിന്നും പുരുഷാരവും അകമ്പടിയായി ഉണ്ടായിരുന്നു. പോലീസ് ബന്ദവസ്സ് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുകാലമായിരുന്നല്ലോ. രാഷ്ട്രീയ നേതാവ് അലങ്കരിച്ച വേദിയില്‍ കയറിനിന്നു.

വെള്ള ഷര്‍ട്ടും വെള്ള മുണ്ടും കട്ടിക്കണ്ണാടിയും ധരിച്ച (ഇതൊക്കെ പറയാനുണ്ടോ?) രാഷ്ട്രീയനേതാവ് ഗള്‍ഫ് ജയിലിലെ ഭക്ഷണം തിന്ന് ഒരു പന്നിക്കുട്ടിയെപ്പോലെ കൊഴുത്തു തടിച്ചിരുന്നു. അദ്ദേഹം മൈക്കില്‍ പിടിച്ച് പ്രസംഗിച്ചുതുടങ്ങി.

“കണ്ണൂരിലെ അക്രമങ്ങള്‍ പാരമ്പര്യമായുള്ള കുടിപ്പകയുടെയും കളരിയുടെയും പൊയ്ത്തിന്റെയും തുടര്‍ച്ചയാണ്. അക്രമം കണ്ണൂരുകാരുടെ രക്തത്തില്‍ ഉണ്ടായിരുന്നതാണ്. ഇതിനു രാഷ്ട്രീയ പാര്‍ട്ടികളെ പഴിചാരിയിട്ട് കാര്യമില്ല. അതു കണ്ണൂരിന്റെ പാരമ്പര്യമാണ്, സംസ്കാരമാണ്. കണ്ണൂരിന്റെ ചരി..”

ട്ടൊ

ഉന്നം തെറ്റിയില്ല. അയാളുടെ ഒത്ത നെഞ്ചത്തു തന്നെ കൊണ്ടു. അവള്‍ക്ക് മുന്‍പ് തോക്കുപയോഗിച്ച് പരിചയമില്ലെന്നു പറഞ്ഞിട്ടെന്താ, അവള്‍ ഉണ്ണിയാര്‍ച്ചയുടെ പിന്തലമുറക്കാരിയായിരുന്നല്ലോ. (പാരമ്പര്യമേയ്, അവള്‍ടമ്മേടെ പാരമ്പര്യം)

3/23/2008

പേടി

രാത്രി കാട്ടിനുനടുവില്‍ പേടിച്ചരണ്ട ഒരു മാന്‍ ഒരു ഗുഹയ്ക്കകത്ത് ഓടിക്കയറി. അങ്ങനെ ഗുഹയുടെ പേടിമാറി.

3/21/2008

പെണ്ണ്

സിഗരറ്റുവലി തുടങ്ങുന്നതുവരെ അതിന്റെ രുചിയറിയാതെ ഞാന്‍ സന്തോഷമായി ജീവിച്ചു.
സിഗരറ്റുവലി തുടങ്ങിയതില്പ്പിന്നെ അതില്ലാതെ ജീവിക്കുന്നത് ആലോചിക്കാനേ വയ്യ.

3/20/2008

ബലാല്സംഗം

ഇന്റര്നെറ്റില് വരുന്ന ബലാല്സംഗ വാര്ത്തകള് വായിക്കാന് എനിക്കെന്താ ഇത്ര താല്പര്യം എന്നു മനസ്സിലാവുന്നില്ല.

3/18/2008

പാമ്പ്

തെങ്കാശിയില്‍ നിന്ന് ആര്യങ്കാവിലേയ്ക്ക് കാട്ടിനുനടുവിലൂടെ ഒറ്റയടിപ്പാതയാണ്. വെള്ളികീറിയതുമുതല്‍ രാവേറുവോളം നിറുത്താതെ നടന്ന്‍ പാമ്പാട്ടിയുടെ പാദങ്ങള്‍ തളര്‍ന്നുകാണണം. നടന്നുതീര്‍ത്ത പാതയുടെ ദൈര്‍ഘ്യമോര്‍മ്മിപ്പിച്ചുകൊണ്ട് കാല്‍മുട്ടിനു മീതേ കയറ്റിക്കെട്ടിയ മുഷിഞ്ഞ മുണ്ടില്‍ ചെമ്മണ്ണു കട്ടപിടിച്ചിരുന്നു. കറുത്തുതിളങ്ങിയ ഒട്ടിയ വയറിനു മീതെ എല്ലുന്തിയ നെഞ്ചിന്‍‌‌കൂടിനെ മറച്ചുകിടന്ന കൂറത്തോര്‍ത്തില്‍നിന്ന് വിയര്‍പ്പുകണങ്ങള്‍ ആവിയായ്ക്കൊണ്ടിരുന്നു. നീണ്ട വടുവീണ മുഖത്ത് ഒട്ടിയ കവിളുകള്‍ക്കു കുറുകെ നരച്ച കൊമ്പന്മീശ ചിറകുവിടര്‍ത്തിയ പ്രാവിനെപ്പോലെ വിരിഞ്ഞുനിന്നു. കട്ടിയായി വളര്‍ന്ന്‍ പരസ്പരം കൂട്ടിമുട്ടിയ വെളുത്ത പുരികത്തിനു കീഴേ തളര്‍ന്ന് താഴേയ്ക്കുമാത്രം കൂമ്പിനിന്ന കണ്ണുകള്‍ വല്ലപ്പോഴും എതിരേ വരുന്നയാളുടെ മുഖത്തേയ്ക്കു നോക്കുമ്പോള്‍ ഒരു മൂങ്ങയുടെ കണ്ണുകളായി കൂര്‍ത്തുതിളങ്ങി. വരണ്ടൊട്ടിയ ചുണ്ടുകള്‍ക്കുള്ളില്‍നിന്നും വിരളമായ് മാത്രം പുറത്തുകാണുന്ന ഇടവീണ പല്ലുകളില്‍ ബീഡിക്കറ കട്ടിപിടിച്ചിരുന്നു. പാമ്പാട്ടിയുടെ ചെവിയില്‍ നിന്നും വെള്ളിരോമങ്ങള്‍ വളര്‍ന്നുനിന്നു. വീതിയില്‍ വിരിഞ്ഞ നെറ്റിയില്‍ ഇനിനിവരാത്ത ചുളിവുകള്‍ വീണിരുന്നു. പാമ്പാട്ടിയ്ക്ക് പ്രായമായിരുന്നു. പാമ്പാട്ടിയുടെ തലയുടെ മീതെ വീതിയുള്ള തൊപ്പിപോലെ ചൂടിയിരുന്ന വള്ളിക്കൂടയില്‍ ചുരുണ്ടുകിടന്ന കറുത്ത പാമ്പിനും പ്രായമേറെയായിരുന്നു. അവരില്‍ ആര്‍ക്കാണു പ്രായം കൂടുതല്‍ എന്ന് ആര്‍ക്കുമറിയില്ലായിരുന്നു.

പാമ്പാട്ടി ഇപ്പോള്‍ നടക്കുന്ന പാത ഒരുകാലത്ത് പാമ്പാട്ടിയുടെ കാലുകള്‍ക്ക് ചിരപരിചിതമായിരുന്നു. അന്ന് ഈ പാതയുടെ അറ്റത്ത് ഒരിലുമ്പി മരമുണ്ടായിരുന്നു. താണ ചില്ലകള്‍ നിറയെ പുളിയിലുമ്പികള്‍ വളര്‍ന്ന മരത്തില്‍ നിന്നും വലത്തോട്ടു നടക്കുമ്പോള്‍ കുഞ്ഞിനെയും ഒക്കത്തേന്തി മേനിവടിവൊത്ത അമ്മമാര്‍ വെള്ളംകോരുന്ന വലിയ വാവട്ടമുള്ള കിണറുണ്ടായിരുന്നു. കിണറിന്റെ ഒരു വശം പൊളിഞ്ഞുകിടന്നിരുന്നു. കിണറും കഴിഞ്ഞ് മുന്‍പോട്ടുനടക്കുമ്പോള്‍ ഇടത്തേയ്ക്ക് ഒരു കാവുണ്ടായിരുന്നു. പാമ്പുകളും കീരികളും തേരട്ടകളും പന്നിയെലികളും ആ സര്‍പ്പക്കാവില്‍ സ്വൈരം താമസിച്ചിരുന്നു. കാവും കടന്ന് മുന്‍പോട്ടുനടക്കുമ്പോള്‍ നടവഴിയുടെ അരികിലായി വേലന്റെ ചായക്കടയുണ്ടായിരുന്നു. ചായക്കടയില്‍ വെറുതേയിരുന്ന് പകലന്തിയോളം രാഷ്ട്രീയം പറയുന്ന പതിവുകാരുണ്ടായിരുന്നു. വേലന്‍ പാമ്പാട്ടിയെ മറന്നുകാണില്ല. അവിടെനിന്നും ഒരു കാലിച്ചായയും വാങ്ങിക്കുടിച്ച് മുന്‍പോട്ടുനടന്നാല്‍ ഇരുവശത്തും വേലിപ്പത്തലുകള്‍ വളര്‍ന്നുനില്‍ക്കുന്ന ഇടവഴിയിലെത്തും. ഒരാള്‍ക്കു നടക്കാന്‍ മാത്രം വീതിയുള്ള ചരലിടവഴിയുടെ അറ്റത്ത് നൂറുപറ കൃഷിയിറക്കാന്‍ വിസ്താരമുള്ള വലിയ മൈതാനമുണ്ടായിരുന്നു. അവിടെ എല്ലാ വെള്ളിയാഴ്ച്ചയും ചന്തയുണ്ടായിരുന്നു. ചന്തയിലേയ്ക്ക് ഇടവഴി വീഴുന്നിടത്ത് പാമ്പാട്ടിയിരിക്കുന്ന പരന്ന പാറക്കല്ലുണ്ടായിരുന്നു. അവിടിരുന്ന് മകുടിയൂതുമ്പോള്‍ പാമ്പ് കൊട്ടയില്‍ നിന്നിഴഞ്ഞ് ആടിയാടി പത്തിവിടര്‍ത്തുന്നതിനു മുന്‍പേ ഓടിക്കൂടുന്ന സ്ഥിരം കാണികളുണ്ടായിരുന്നു. ഇന്ന്‍ ഗ്രാമത്തിനു പാമ്പാട്ടിയെ മറന്നുപോയിക്കാണണം. പക്ഷേ പാമ്പും പാമ്പാട്ടിയും ഗ്രാമത്തെ ഒട്ടും മറന്നില്ല,

പാതയുടെ അറ്റത്ത് ഇലുമ്പിമരം പൂത്തുനിന്നു. കാലത്തെ കവച്ചുനിന്ന ഇലുമ്പിമരത്തില്‍ നിന്നും പാമ്പാട്ടി ഒരു ഇലുമ്പിക്കായ പൊട്ടിച്ച് കടിച്ചു. പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അതേ പുളിരസം നാക്കിലൂടെ ഊര്‍ന്നിറങ്ങി, മരത്തിന് അതേ യൌവനം. പാമ്പാട്ടി കുറച്ച് ഇലുമ്പിക്കായകള്‍ മടിയില്‍ പൊതിഞ്ഞു. ഇലുമ്പിമരവും കിണറും കടന്ന് ഇരുണ്ട കാവിനു മുന്‍പിലൂടെ നടക്കവേ ചിലരെമാത്രം പ്രായം തൊടാറില്ല എന്ന് പാമ്പാട്ടി വെറുതേ ഓര്‍ത്തു. ചന്തയിലേയ്ക്കുള്ള വഴിയിലേയ്ക്കു തിരിയാതെ പാമ്പാട്ടി ഒരു ചെറിയ ഊടുവഴിയിലേയ്ക്കു കടന്നു. വെളിച്ചം വീഴാത്ത ഇടവഴിയില്‍ അല്പം ദൂരെയായി അകത്തേയ്ക്കു മാറിനിന്ന ഓലക്കുടിലിലെ മറയ്ക്കു പിന്നില്‍ നിന്നും മണ്ണെണ്ണവിളക്കിന്റെ വെളിച്ചം പുറത്തേയ്ക്കു ചിതറുന്നുണ്ടായിരുന്നു. തന്റെ കൂമന്‍ കണ്ണുകള്‍ ഇരുവശത്തേയ്ക്കും വെട്ടിച്ച് വഴിയില്‍ ആരും വരുന്നില്ല എന്നുറപ്പുവരുത്തി പാമ്പാട്ടി കുടിലിന്റെ വാതില്‍ക്കലെത്തി, പതുക്കെ മുരടനക്കി.
“നാരായണീ”.

പതിനാറു വര്‍ഷങ്ങള്‍ക്കും മനസ്സില്‍ നിന്നും തരിമ്പുപോലും മായ്ക്കാനാവാത്ത ഒരു ശബ്ദം മുറിയ്ക്കുള്ളില്‍ നിന്നും പതിയെ വിളികേട്ടു. “എന്തോ”.

ഇലുമ്പിയെപ്പോലെ നാരായണിയെയും കാലം തൊട്ടിട്ടില്ലായിരുന്നു. പാമ്പാട്ടി തലയില്‍ നിന്നും കൊട്ടയെടുത്ത് വാതിലിനു മുന്‍പില്‍ ഇറക്കിവെച്ചു. മുറിയ്ക്കുള്ളിലേയ്ക്കു ശബ്ദമുണ്ടാക്കാതെ കടന്ന് പനമ്പട്ട ചാരി വാതിലടച്ചു. കുട്ട നിലത്തുവെച്ചപ്പോള്‍ അതിന്റെ മൂടി തുറന്നുപോയത് ധൃതിയിലും പരിഭ്രമത്തിലും പാമ്പാട്ടി ശ്രദ്ധിച്ചില്ല.

നാരായണിയുടെ തൊടിയിലെ പച്ചക്കറിത്തോട്ടത്തില്‍ ഒരു വാരവീതം അകലത്തില്‍ നാരായണി മരച്ചീനി നട്ടിരുന്നു. മരച്ചീനിത്തണ്ടിനു കീഴെ ഒരു മണ്‍പൊറ്റയില്‍ നിന്നും കോമ്പല്ലുകള്‍ കൊണ്ടു കിഴങ്ങുകാര്‍ന്ന് വയറുനിറച്ച് ഒരു പെരുച്ചാഴി പുറത്തേയ്ക്കിറങ്ങി. മുറ്റത്തിനു കുറുകെ ഓടിയ പെരുച്ചാഴി വാതില്‍ക്കല്‍ വിലങ്ങനെകിടക്കുന്ന ചൂരല്‍ക്കുട്ടകണ്ട് ഒന്നറച്ചുനിന്നു. എന്നിട്ട് വീണ്ടും കുട്ടയുടെ നേര്‍ക്കോടി വിടവിലൂടെ തല അകത്തേയ്ക്കിട്ടു. കുട്ടയിലെ ഇരുട്ടില്‍ നിന്ന് രണ്ടു പവിഴങ്ങള്‍ പ്രകാശം ചീറ്റി തിളങ്ങുന്നതുകണ്ട് പെരുച്ചാഴി പെട്ടെന്ന് പിന്നോട്ടുചാടി. ദൂരേയ്ക്കോടിയ പെരുച്ചാഴി വീണ്ടും എന്തോ കാന്തികപ്രേരണയാല്‍ കുട്ടയ്ക്കടുത്തേയ്ക്ക് മെല്ലെ ഓടിയും ഇരുന്നും പതുങ്ങിയും നീങ്ങിത്തുടങ്ങി. ചില ഇരകള്‍ അങ്ങനെയാണ്, വേട്ടയാടപ്പെടാനുള്ള കൊതി അവയുടെ ജനിതകഘടനയിലെവിടെയോ മറഞ്ഞിരിക്കും. വേട്ടക്കാരനെക്കാണുമ്പോള്‍ കാമം പോലെ അവ സ്വന്തം മരണാത്തെ തെടിയെത്തും. ഈ പെരുച്ചാഴി അത്തരത്തിലുള്ള ഒന്നായിരുന്നു.

എന്നാല്‍ പെരുച്ചാഴിയെക്കണ്ടിട്ടും മൂര്‍ഖന്റെ കറുത്തുതണുത്ത ഉടലിന്റെ ചുരുളുകളഴിഞ്ഞില്ല. പത്തിയില്‍ ‘ഋ‘ എന്ന അക്ഷരം പോലെ കറുത്തുകിടന്ന ഫണം വിടര്‍ന്നില്ല. പെരുച്ചാഴിയെക്കണ്ട് മൂര്‍ഖന്റെ വെട്ടുവീണ നാവിലും കൂര്‍ത്തിറുകിയ വായയിലും ഉമിനീര്‍ നിറഞ്ഞില്ല. കുട്ടയില്‍നിന്ന് ഉണര്‍ന്നുയര്‍ന്നു കുതിച്ചുചാടുന്നതിനു പകരം കരിമൂര്‍ഖന്‍ ഒരു സ്വപ്നം കാണുകയായിരുന്നു.

നിബിഢവനങ്ങളില്‍ പുളഞ്ഞ തന്റെ ബാല്യത്തെ കരിമൂര്‍ഖന്‍ സ്വപ്നം കണ്ടു. അന്ന് ഓരോ കാല്‍‌വെയ്പ്പിലും തന്നെഭയന്ന് പതുങ്ങിവരുന്ന ഇരയുടെ പേടിച്ചരണ്ട കണ്ണുകളെയും മിനുസമായ തൊലിവീണ ഒതുങ്ങിയ ശരീരത്തെയും അതിനു മീതേയ്ക്ക് വന്‍ മരച്ചില്ലകളില്‍ നിന്നും ഒരു ചാട്ടുളിപോലെ വായുവിലൂടെ നീന്തി വളഞ്ഞുവീഴുന്ന തന്റെ ശരീരത്തെയും മൂര്‍ഖന്‍ സ്വപ്നം കണ്ടു. ശക്തമായ മാംസപേശികള്‍ വരിഞ്ഞിറുക്കി ഇരയുടെ കഴുത്തില്‍ മുറുകുന്നതും‍, തന്നെക്കാള്‍ വലിപ്പമുള്ള ഇരയുടെ പ്രാണവെപ്രാളത്തില്‍ തന്റെ ഒടുങ്ങാത്ത വിശപ്പിന്റെ മോഹാവേശങ്ങള്‍ കെട്ടിമറിയുന്നതും‍, ഒടുവില്‍ ഇരയുടെ കുതര്‍ച്ചകള്‍ ഒതുങ്ങി ശ്വാസം അടങ്ങി ഇമ്പമുള്ള ഒരു മൂളലാവുന്നതും‍, പതിയെ വാലും കാലുകളും ഉടലും തന്റെ വായ്ക്കുള്ളിലാവുമ്പോള്‍ മുന്‍‌കാലുകളും ഒടുവില്‍ തലയും മാത്രം പുറത്തേയ്ക്കിട്ട് ഇര അവസാനത്തെ കുതറല്‍ കുതറുന്നതും, തന്റെ കഴുത്തിറുക്കി ഇരയുടെ അന്ത്യശ്വാസവും വിഴുങ്ങുന്നതും കരിമൂര്‍ഖന്‍ സ്വപ്നം കണ്ടു. അന്നായിരുന്നു യൌവനത്തിന്റെ മദോന്മത്തദിനങ്ങള്‍. ഒരിക്കല്‍ പിടിയില്‍ വീണ മാന്‍പേടയ്ക്കുവേണ്ടി കുതിച്ചുവന്ന മറ്റൊരു മൂര്‍ഖനുനേരെ ഇരയെവിട്ട് ആറടി പൊക്കത്തില്‍ വാലിലെഴുന്നുനിന്ന് ഫണമുയര്‍ത്തിയതും മൂര്‍ഖന് ഓര്‍മ്മവന്നു. പരസ്പരം കൊത്തിയും തെന്നിമാറിയും കെട്ടുപിണഞ്ഞും ഉഗ്രവിഷം ചീറ്റിയും കെട്ടിമറിഞ്ഞും നൃത്തം പോലെ യുദ്ധമാടിയതും ഓര്‍മ്മവന്നു. പൊത്തില്‍നിന്നിറങ്ങിവന്ന കൂറ്റന്‍ ചെങ്കീരിയോട് പോരാടിനിന്നത് ഓര്‍മ്മവന്നു. കഴുത്തിലും ഉടലിലിലും മുറിവേറ്റിട്ടും തളരാതെ നിന്നു പോരാടിയ നാള്‍ അനേകം സര്‍പ്പദംശങ്ങളേറ്റ് ചെങ്കീരി നിലത്തുവീണു ചുരുണ്ടുപോയത് ഓര്‍മ്മവന്നു. കുത്തൊഴുക്കുള്ള പുഴയില്‍ തടിച്ച മത്സ്യങ്ങളെവിഴുങ്ങി കുറുകേ നീന്തിനടന്നതോര്‍മ്മവന്നു. ഒരിക്കല്‍ ഒരു പൊത്തില്‍ക്കടന്ന് പെരുച്ചാഴികളുടെ ഒരു കുടുംബത്തെ വിഴുങ്ങിയത്. തന്റെ നേര്‍ക്കു ചീര്‍ത്തുവന്ന കടുവയുടെ കണങ്കാലില്‍ കടിച്ചത്. കാടുകുലുക്കി ചിന്നം വിളിച്ചുവന്ന ഒറ്റയാന്‍ വഴിമുടക്കിക്കിടന്ന തന്നെക്കണ്ട് വഴിമാറിപ്പോയത്. വന്യമായ ആവേശത്തില്‍ പെണ്മൂര്‍ഖനുമായി പത്തിവിടര്‍ത്തി ഇരുമെയ്കളും ഒരു കയര്‍പോലെ പിരിഞ്ഞ് പിണഞ്ഞാടിയത്. പൌര്‍ണ്ണമിരാവില്‍ ഒരു രാവുമുഴുവന്‍ വാലിലുയര്‍ന്നുനിന്ന് ഫണം ചീറ്റിയത്. ഉയരമുള്ള മരങ്ങളുടെ ശിഖിരങ്ങളില്‍ തൂങ്ങിയാടിയത്. തണുത്ത ഇലകള്‍ക്കടിയില്‍ ചുരുണ്ടുകിടന്ന് പടം പൊഴിച്ചത്. ഒടുവില്‍ പുതിയ ശരീരവുമായി തിളങ്ങിനിന്ന് സൂര്യനെനോക്കി പത്തിവിടര്‍ത്തിയത്. ഓര്‍മ്മകള്‍ക്ക് എന്നും വസന്തമാണ്.

കരിമൂര്‍ഖന്‍ സ്വപ്നങ്ങളുടെ ഘോഷയാത്രയില്‍ തളര്‍ന്ന് കണ്ണുകള്‍ മൂടിക്കിടക്കുമ്പോള്‍ ധൈര്യം പൂണ്ട പെരുച്ചാഴി വള്ളിക്കൂടിന്റെ ഉള്ളില്‍ക്കടന്നു. പെരുച്ചാഴിയുടെ മൂഷികരോമങ്ങള്‍ പാമ്പിന്റെ വാലില്‍ തൂവല്‍‌പോലെ തലോടി. എന്നിട്ടും പാമ്പ് തെല്ലും അനങ്ങിയില്ല്. പെരുച്ചാഴി കൂടിനുള്ളില്‍ പാമ്പിന്റെ തണുത്തുറഞ്ഞ ശരീരത്തിനു മീതേ ഓടിയിറങ്ങി. കൂടിന്റെ അറ്റത്ത് തെറിച്ചുനിന്ന ചൂരല്‍മുനമ്പില്‍ കരണ്ടു. പാമ്പിന്റെ വാല്‍ത്തുമ്പില്‍ പിന്‍‌കാലിലെ നഖങ്ങള്‍ കൊണ്ടു ചുരണ്ടു. പാമ്പിന്റെ വയറില്‍ പതുക്കെ തന്റെ തലകൊണ്ട് തള്ളിനീക്കി. പാമ്പിന്റെ നിശ്ചലതയില്‍ ചാഴിയുടെ ചലനങ്ങള്‍ക്ക് വേഗവും ധാര്‍ഷ്ട്യവും കൂടുകയായിരുന്നു. അപ്പോള്‍ പാമ്പ് എത്രവിഴുങ്ങിയാലും വിശപ്പുമാറാത്ത തന്റെ യൌവനത്തെ ഓര്‍ക്കുകയായിരുന്നു. ഒരിരയെക്കിട്ടാതെ വിശപ്പില്‍ തൊണ്ടവരണ്ട നാളുകളെ ഓര്‍ക്കുകയായിരുന്നു. വല്ലപ്പോഴും വീണുകിട്ടുന്ന ഇരയുടെ മേല്‍ ഉത്സവമായി പടന്നുകയറിയത് ഓര്‍ക്കുകയായിരുന്നു. ഇന്ന് സ്വാദേറിയ ഭക്ഷണം മുന്നില്‍ വന്നു നിറഞ്ഞിട്ടും വിശപ്പില്ലാതാവുന്നു. മനസ്സ് ഭക്ഷണത്തെ ആശിച്ചിട്ടും ശരീരത്തിനു വയ്യാതാവുന്നു. വാര്‍ദ്ധക്യം ഒരു വല്ലാത്ത അവസ്ഥയാണ്. ചില ജീവികള്‍ക്ക് എത്രവേഗമാണ് വയസ്സാവുന്നതെന്ന് പാമ്പ് വെറുതേ ചിന്തിച്ചു.

വാലുവളച്ച് പെരുച്ചാഴിയെ ഒരു ഞെക്കിനു കീഴ്പ്പെടുത്താമായിരുന്നിട്ടും പാമ്പ് അനങ്ങിയില്ല. പാമ്പിന്റെ മഞ്ഞുമൂടിയ പവിഴക്കണ്ണുകളില്‍ പ്രൌഢഗതകാലം നൃത്തം ചെയ്തു. അല്പനേരം കൂടി അവിടെ കരണ്ടുനിന്നിട്ട് പെരുച്ചാഴി കുട്ടയ്ക്കു പുറത്തിറങ്ങി വേഗത്തിലോടി മരച്ചീനിയുടെ പൊത്തില്‍ മറഞ്ഞു. പാമ്പ് അല്പം പോലുമനങ്ങിയില്ല. കീഴ്പ്പെടുത്താനാവാത്ത ഇരയ്ക്ക് വേട്ടക്കാരനോടു പുച്ഛമേ കാണൂ എന്ന് പാമ്പ് ചിന്തിച്ചു. എങ്കിലും കീഴ്പ്പെടലിന്റെയും കീഴ്പ്പെടുത്തലിന്റെയും കാലം കഴിഞ്ഞിരുന്നു.

“എടീ കൂത്തിച്ചീ“. പാമ്പാട്ടി നാരായണിയെ നിലത്തിട്ടുചവിട്ടി. ചവിട്ടുകൊണ്ട അടിവയര്‍ പൊത്തിപ്പിടിച്ച് മോണപൊട്ടിയ കവിളില്‍ നിന്നും ഉമിനീരും രക്തവും പുറത്തേയ്ക്കു ചീറ്റിക്കൊണ്ട് നാരായണിപറഞ്ഞു. നിങ്ങള്‍ക്കുണര്‍ച്ചയില്ലാത്തതിന് എന്നോടേര്‍ക്കുന്നോ. പ്രായം മുറ്റിയാലും കടി മാറാത്ത വര്‍ഗ്ഗം. ആണെന്നും പറഞ്ഞുനടക്കുന്നു. ഥൂ!.

പാമ്പാട്ടി മടിയില്‍ നിന്നും അഞ്ചുരൂപാ നോട്ടെടുത്ത് നിലത്തുവീണുകിടക്കുന്ന നാരായണിയുടെ മുഖത്തേയ്ക്കെറിഞ്ഞു. എന്നിട്ട് മുണ്ടുമുറുക്കിയുടുത്ത് പാമ്പിന്‍ കൂടും തലയിലേറ്റി നടന്നുമറഞ്ഞു.

3/10/2008

വെളിപാടിന്റെ പുസ്തകം, 23-ആം അധ്യായം.

ചന്ദ്രനും നക്ഷത്രങ്ങളും ഒഴിഞ്ഞ രാത്രിയില്‍ മറിയം ഏഴുദിവസം പേറ്റുനോവ് അനുഭവിച്ച് കണ്ണൂര്‍ എന്ന സ്ഥലത്ത് കാലിത്തൊഴുത്തില്‍ നൊന്തുപെറ്റു. ഇരട്ടക്കുട്ടികളായിരിക്കും എന്ന് വൈദ്യന്മാര്‍ പ്രവചിച്ചിരുന്നെങ്കിലും പ്രസവത്തില്‍ ഒരു കുഞ്ഞേ മനുഷ്യനായി പിറന്നുള്ളൂ. അവന് വായ, മൂക്ക്, കണ്ണ്, ചെവി എന്നിവ ഇല്ലായിരുന്നു. ജനനസമയത്ത് ചാപിള്ള എന്നുതോന്നിച്ച എന്തിനെയോ അവന്‍ തന്റെ കുഞ്ഞിക്കൈകള്‍ കൊണ്ട് ഇറുക്കിപ്പിടിച്ചിരുന്നു. ചോരയും ചലവും വയറ്റാട്ടികള്‍ തുടച്ചുമാറ്റിയപ്പോഴും അവന്‍ തന്റെ മുഷ്ടികള്‍ വിടര്‍ത്തിയില്ല. അവന്‍ ഇറുക്കിപ്പിടിച്ചിരുന്നത് ഒരു നാടന്‍ ബോംബായിരുന്നു. ജനിച്ചുവീണയുടനെ അവന്‍ പേറ്റുകട്ടിലില്‍ എഴുന്നേറ്റുനിന്ന് തന്റെ രണ്ടുകൈകളിലും ഇറുക്കിപ്പിടിച്ച് ഈ ബോംബ് തലയ്ക്കുമീതേ ഉയര്‍ത്തി. പുരുഷാരം ആരവങ്ങള്‍ മുഴക്കി അവന്റെ കാല്‍ക്കല്‍ വീണു. ജനതതികള്‍ അവനെ വിദൂരസംവേദന ഉപാധികളില്‍ കണ്ടും ശ്രവിച്ചും അവനു ജയാരവം മുഴക്കി. പച്ചയും ചുവപ്പും ശിരോവസ്ത്രങ്ങളണിഞ്ഞ ഗോത്രങ്ങള്‍ അവനു സ്തുതിപാടിക്കൊണ്ട് തപ്പും തുകിലുമേന്തി ഘോഷയാത്ര നടത്തി. വായില്ലാത്ത അവന്റെ മുഖത്തുനിന്നും ഹൂംകാര ശബ്ദം മുഴങ്ങിയപ്പോള്‍ നാടൊട്ടുക്ക് വിറച്ചു. സകല ജനാവലിയെയും സാക്ഷിനിറുത്തി അവന്‍ ബോംബ് വീണ്ടും തലയ്ക്കുമീതെ ഉയര്‍ത്തി. അപ്പോള്‍ സൂര്യന്‍ ഇരുണ്ടു. ആകാശത്തില്‍ അന്ധകാരം നിറഞ്ഞു. ജനലക്ഷങ്ങള്‍ കാണ്‍കേ ബോംബ് അവന്റെ കയ്യില്‍ നിന്നും കത്തിയുയര്‍ന്ന് വായുവില്‍ നിന്നു. ബോംബിന്റെ ഒരു പാളി കത്തിത്തെറിച്ച് മുഖമില്ലാത്ത പൈതല്‍ ആയിരം തുണ്ടുകളായി ചിതറിപ്പോയി. അത്ഭുതമെന്നോണം വായുവില്‍ കത്തിയുയര്‍ന്ന ബോംബിനു തേജസ്സ് കൂടിയതേയുള്ളൂ. ഈ പ്രഭാവലയത്തിനു മുന്‍പില്‍ ജനക്കൂട്ടം ഭക്തിപുരസ്സരം സാഷ്ടാംഗം വീണു. ജനങ്ങള്‍ ഒരു അരണയുടെ രൂപം പൂണ്ട് മുഖമില്ലാത്തവനെ മറന്നു. പൈതലിന്റെ അമ്മ മാത്രം അവനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരുന്നു.

Google