സിമിയുടെ ബ്ലോഗ്

10/20/2007

ആണെഴുത്ത്

സുജിത്തിന് ഒരു പക്ഷിയുടെ മുഖമാണ്. അല്പം വലിയ വളഞ്ഞുകൂര്‍ത്ത മൂക്കും ഒട്ടിയ കവിളുകളും കൂര്‍ത്ത താടിയും എല്ലാം കൂടി മനുഷ്യനെക്കാള്‍ ഒരു പെലിക്കന്‍ പക്ഷിയോടാണ് അവനു സാമ്യം. തടിച്ചുകൂര്‍ത്ത പിരികങ്ങളുള്ള, അസാധാരണമായി തിളങ്ങുന്ന കണ്ണുകള്‍ സുജിത്തിന് പൌ‍രുഷവും സൌന്ദര്യവും കലര്‍ന്ന ഒരു മുഖം കൊടുത്തിരുന്നു. ഒരു നല്ല ബാസ്കറ്റ്ബാള്‍ കളിക്കാരനായ സുജിത്ത് സുദൃഢമായ ശരീരത്തിന്റെ ഉടമയും ആയിരുന്നു. ജീവിതത്തില്‍ മധുരമുള്ള ഓര്‍മ്മകളായി പിന്നീട് കടന്നുവരുന്ന പല യാദൃച്ഛികതകളും സുജിത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു. അങ്ങനെ ഒന്നായിരുന്നു സുജിത്ത് അഞ്ജലിയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. അതുപോലെ മറ്റൊരു യാദൃച്ഛികതയായിരുന്നു സുജിത്ത് പഠനവിഷയമായി ജന്തുശാസ്ത്രം തിരത്ത് കേരള സര്‍ക്കാരില്‍ പരിസ്ഥിതിശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചതും. യാത്രയും ഛായാഗ്രഹണവും പരിസ്ഥിതി മാസികകളിലെ ഇടയ്ക്കുള്ള എഴുത്തുമെല്ലാം ഇടകലര്‍ന്ന് ശാന്തസുന്ദരമായ ജീവിതമായിരുന്നു സുജിത്തിന്റേത് എന്നുപറയാം. എന്നാല്‍ ഇന്നുരാവിലെ നടന്ന സംഭവങ്ങള്‍ ആ ജീവിതത്തില്‍ അല്പം കോളിളക്കമുണ്ടാക്കി.

കൊല്ലത്ത് അഞ്ജലിയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ രാവിലെ ഒരു ബഹളം. പാമ്പ് പാമ്പ്! ഓടിയിറങ്ങിച്ചെന്നപ്പൊഴേയ്ക്കും അയലത്തെ വീട്ടില്‍ ഇരുമ്പുഗേറ്റിനോടുചേര്‍ന്ന് ഒരു ആള്‍ക്കൂട്ടം. ഗേറ്റ് പിന്നോട്ടുതുറക്കാതെ തടഞ്ഞുനിറുത്തിയിരുന്ന പാറക്കല്ലിനോടുചേര്‍ന്ന് ഒരു മൂര്‍ഖന്‍ ചീറിനില്‍ക്കുന്നു. പത്തിയും വിടര്‍ത്തി തന്റെ നേര്‍ക്ക് അടിവരുന്ന കൈകളില്‍ നിന്ന് കൈകളിലേയ്ക്ക് തലവെട്ടിച്ച് ശ്രദ്ധയോടെ നോക്കിനില്‍ക്കുകയായിരുന്നു മൂര്‍ഖന്‍. അതിന്റെ പിറകുവശത്ത് കണ്ണാടിയുടെ രൂപത്തില്‍ ഫണം കറുപ്പും പച്ചയും നിറങ്ങളില്‍ തിളങ്ങി. നല്ല മിനുസമുള്ള, സുന്ദരമായ ഉടല്‍. കടുംപച്ച ശരീരത്തില്‍ ഇടവിട്ട് വെള്ള വരകള്‍. വെള്ളിക്കെട്ടനാണ്. കേരളത്തില്‍ അത്ര സാധാരണമല്ലാത്ത ഇനം. സുജിത്ത് എത്തുമ്പോള്‍ നടുവിന് ഒന്നുരണ്ട് അടികൊണ്ട് അധികം ഇഴയാന്‍ പറ്റാത്ത പരിവത്തിലായിരുന്നു മൂര്‍ഖന്‍. എന്നാലും പത്തിവിടര്‍ത്തി ആടിയാടിനിന്നുള്ള ആ ചീറ്റലിനു ശൌര്യം ഒട്ടും കുറവില്ലായിരുന്നു. കൈലിയും മടക്കിക്കുത്തി വലിയ വേലിപ്പത്തലും ഒടിച്ച് പാമ്പിനെ തല്ലാനാഞ്ഞുനില്‍ക്കുന്ന കവലയിലെ ചെറുപ്പക്കാരെ തള്ളിമാറ്റി അരുത് അതിനെ കൊല്ലരുത് എന്ന് സുജിത്ത് ഉറക്കെപ്പറഞ്ഞു. ആളുകള്‍ എന്തോ അബദ്ധം കേട്ടതുപോലെ സുജിത്തിനെ തുറിച്ചുനോക്കി. വീട്ടിലേക്ക് ഓടിക്കയറി ഒരു അരിച്ചാക്ക് എടുത്തുകൊണ്ടുവന്ന് സുജിത്ത് വെള്ളിക്കെട്ടന്റെ മുന്‍പില്‍ പതുക്കെ താ‍ളത്തില്‍ ചാക്ക് വെട്ടിച്ചുനീക്കി. ചാക്കിന്റെ വാമുഖത്തോടൊപ്പം പാമ്പിന്റെ ഫണവും വെട്ടിവെട്ടി നീങ്ങവേ സുജിത്ത് മറ്റേ കൈകൊണ്ട് പാമ്പിന്റെ കഴുത്തില്‍ പത്തിയോടുചേര്‍ന്ന് ഒരു മിന്നലിടകൊണ്ടു പിടിച്ചു. കയ്യില്‍ ചുറ്റിക്കയറിയ വെള്ളിക്കെട്ടനെ വൈദഗ്ധ്യത്തോടെ മറുകൈ കൊണ്ട് നിവര്‍ത്തി ചാക്കിനകത്താക്കി ചാക്കിന്റെ വാ മുറുക്കിക്കെട്ടി. ഭാര്യയുടെ വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകളെല്ലാം അവഗണിച്ച് പാമ്പിനെ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കൊടുക്കുവാന്‍ രാവിലെതന്നെ വണ്ടികയറി. പാമ്പിനെ, പ്രത്യേകിച്ചും ഒരു മൂര്‍ഖനെ കണ്ടാല്‍ കൊല്ലാതെ വിടുന്നത് കൊല്ലം ജില്ലയില്‍ പതിവുള്ള കാര്യമല്ല. മനുഷ്യനും പാമ്പും ഭയമില്ലാതെ മുഖാമുഖം നോക്കിയ ചരിത്രമില്ലല്ലോ.

കൊല്ലത്തുനിന്നും കണ്ണൂരേയ്ക്കുള്ള ട്രെയിന്‍ യാത്ര നല്ല രസമാണ്. പത്തുമണിക്കൂറോളം ട്രെയിനില്‍ ഇരുന്ന് എണീക്കുമ്പോള്‍ പല പുതിയ സുഹൃത്തുക്കളെയും ഉണ്ടാക്കിക്കഴിയും. കൊല്ലം റെയില്‍‌വേ സ്റ്റേഷനിലെ ഹിഗ്ഗിന്‍ബോഥംസില്‍ നിന്ന് അഞ്ചാറു വാരികകളും വാങ്ങിയായിരിക്കും യാത്ര തുടങ്ങുക. വണ്ടി എത്താറാവുമ്പൊഴേയ്ക്ക് പുസ്തകങ്ങള്‍ ഒക്കെ അഞ്ചാറുകൈകളിലായിരിക്കും. ഇങ്ങനെയുള്ള യാത്രകളിലെ ചിരിച്ച് സന്തോഷത്തോടെ പിരിയുന്ന പല പരിചയങ്ങളും നീണ്ടുനിന്നിട്ടുമുണ്ട്.

ട്രെയിനില്‍ ആളൊഴിഞ്ഞ മുറിയില്‍ മുകളിലത്തെ തട്ടില്‍ ചാക്കുകെട്ട് വെച്ച് സുജിത്ത് ഒരു പരിസ്ഥിതി മാസികയില്‍ വായനയില്‍ മുഴുകി. അഞ്ജലി വാരികകളില്‍ ഒന്നുതുറന്ന് വായനതുടങ്ങി. അഞ്ജലിയുടെ എതിരായി ഇരുന്ന ഏകദേശം നാല്‍പ്പതുവയസ്സോളം പ്രായമുള്ള സ്ത്രീ അഞ്ജലിയെ സാകൂതം നോക്കുന്നുണ്ടായിരുന്നു. നെറ്റിയില്‍ വലിയ ചുവന്ന പൊട്ടും ഇട്ട് വെള്ളയും പച്ചയും നിറങ്ങള്‍ ഇടകലര്‍ന്ന ഒരു സല്‍‌വാറും ധരിച്ച് ഇരുന്ന അവര്‍ സുന്ദരിയായിരുന്നു. കയ്യിലും കഴുത്തിലും അവര്‍ ആഭരണങ്ങളൊന്നും അണിഞ്ഞിരുന്നില്ല. മുടി അല്പം നരച്ചുതുടങ്ങിയിരുന്നു. എങ്കിലും കുട്ടിത്തം തുടിക്കുന്ന മുഖമായിരുന്നു അവരുടേത്. അവരുടെ മുഖത്തുനിന്നും നോട്ടം മാറ്റി അഞ്ജലിയുടെ പുസ്തകത്തിലേയ്ക്ക് നോക്കി. മുന്‍പില്‍ ഇരിക്കുന്ന സ്ത്രീയുടെ ചിത്രമുള്ള ഒരു കഥയായിരുന്നു അഞ്ജലി വായിക്കുന്നത്. മുന്‍പിലിരുന്ന സ്ത്രീ അതുതന്നെ കണ്ട് പതുക്കെ മന്ദഹസിക്കുന്നുമുണ്ടായിരുന്നു. പയ്യെ അഞ്ജലിയെ തട്ടി ചിത്രവും മുന്‍പിലിരിക്കുന്ന സ്ത്രീയെയും കാണിച്ചു.
കൊട്ടാരക്കര കഴിഞ്ഞതോടെ അഞ്ജലിയും മുന്‍പിലിരിക്കുന്ന എഴുത്തുകാരിയും നല്ല ചങ്ങാതിമാരായി മാറിയിരുന്നു. സുജിത്തിനു കഥകളെയോ കഥാകാരന്മാരെയോ അത്ര ഇഷ്ടമല്ലായിരുന്നു. എങ്കിലും മുന്‍പില്‍ നടക്കുന്ന സംഭാഷണത്തില്‍ ഇടയ്ക്കെങ്കിലും പങ്കുചേരാതിരിക്കാന്‍ കഴിയുമായിരുന്നില്ല. തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന മകളെ കാണാന്‍ ചെന്നിട്ട് തിരിച്ചു കോഴിക്കോട്ടേയ്ക്ക് യാത്രചെയ്യുകയായിരുന്നു എഴുത്തുകാരി. മകള്‍ പന്ത്രണ്ടാംക്ലാസില്‍ പെണ്‍കുട്ടികള്‍ക്കായി ഉള്ള ഒരു സ്കൂളില്‍ പഠിക്കുന്നു. അടുത്ത കൊല്ലം തിരുവനന്തപുരം വിമന്‍സ് കോളെജില്‍ ഇംഗ്ലീഷ് ബിരുദത്തിനു ചേരണമെന്നാണ് മകളുടെ ആഗ്രഹം. ഭര്‍ത്താവ് ദില്ലിയില്‍ കേന്ദ്രസര്‍ക്കാരില്‍ ഉദ്യോഗസ്ഥന്‍. മാസത്തില്‍ ഒന്നോ രണ്ടോ തവണ വന്നുപോവും. ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് അഞ്ജലിയെയും കഥാകാരിയെയും ചേര്‍ത്ത് ചിത്രം എടുക്കണം എന്ന് സുജിത്ത് മനസില്‍ കണക്കുകൂട്ടി. ഇതിനിടയ്ക്ക് മുകള്‍ത്തട്ടില്‍ എന്തെങ്കിലും അനങ്ങുന്നുണ്ടോ എന്നും ശ്രദ്ധിക്കാതെയിരുന്നില്ല. അടികൊണ്ട് അവന്‍ അവശനായി ചുരുണ്ടുകിടക്കുകയായിരിക്കും എന്ന് സുജിത്ത് മനസില്‍ കണക്കുകൂട്ടി. ജാലകത്തിനപ്പുറം മനോഹരങ്ങളായ നെല്‍‌വയലുകളും തെങ്ങിന്‍‌തോപ്പുകളും പിന്നിലേക്ക് ഓടിമറയുന്നുണ്ടായിരുന്നു.

തിരുവല്ല കഴിഞ്ഞപ്പൊഴേയ്ക്കും രണ്ടു സ്ത്രീകളും കൂടിച്ചേര്‍ന്ന് സംസാരം പുരുഷന്മാരുടെ കുറ്റങ്ങളെക്കുറിച്ചായി. ഒടുവില്‍ കേരളത്തിലെ ഞരമ്പുരോഗികളായ പുരുഷന്മാരില്‍ എത്തി. സ്ത്രീകളെ കണ്ടിട്ടില്ലാത്തതുപോലെ പെരുമാറുന്ന പുരുഷന്മാര്‍. ഏതെങ്കിലും വിധത്തില്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആര്‍ത്തിപൂണ്ടുനടക്കുന്നവര്‍. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പറ്റാത്തവര്‍, ബസ്സില്‍ ഒരു പെണ്‍കുട്ടിയെ തക്കത്തിനു കിട്ടിയാല്‍ എങ്ങനെയും തിക്കിയും തിരക്കിയും അവളെ മാനഭംഗപ്പെടുത്തുന്നവര്‍. രാത്രികളില്‍ സ്ത്രീകളെ വഴിനടക്കാന്‍ സമ്മതിക്കാത്തവര്‍. ഒരു സ്ത്രീയുമായി മാനസിക തലത്തില്‍ മാത്രം സൌഹൃദം വെച്ചുപുലര്‍ത്താന്‍ പറ്റാത്തവര്‍. ഒരു പെണ്‍കുട്ടി മിണ്ടിയാല്‍ത്തന്നെ ഹൃദയമിടിപ്പു കൂടുന്ന സമൂഹം. ഞരമ്പുരോഗികളുടെ ഒരു കൂട്ടം. കേരളത്തില്‍ പകുതിയോളം സ്ത്രീകളുണ്ടായിട്ടും സ്ത്രീകളെ കാണാത്ത വര്‍ഗ്ഗം. അങ്ങനെ സംസാരം നീണ്ടു. ആദ്യമൊക്കെ സംസാരം ശ്രദ്ധിക്കാതെ ഇരുന്ന സുജിത്ത് എഴുത്തുകാരിയുടെ കണ്ണുകള്‍ ചോദ്യശരങ്ങളായി തന്നെ ചൂഴുന്നതുകണ്ടു. മുറിയിലെ മൂന്നുപേരില്‍ ആകെയുള്ള പുരുഷനായ താന്‍ ഉത്തരം പറയണമെന്നായിരിക്കും. പാമ്പ് അനങ്ങാതെ കിടക്കണേ എന്നുമാത്രമായിരുന്നു സുജിത്തിന്റെ പ്രാര്‍ത്ഥന. എന്താണ് കേരളത്തിലെ പുരുഷന്മാരുടെ പ്രശ്നം എന്നായി ചോദ്യം. വടക്കേ ഇന്ത്യയിലോ ഇന്ത്യയിലെ വന്‍ നഗരങ്ങളിലോ ഇല്ലാത്ത വിധം കേരളത്തില്‍ അക്രമങ്ങള്‍ കൂടുന്നത് എന്തുകൊണ്ട്? ഒരുപാടുനേരം മിണ്ടാതെ ഇരുന്നെങ്കിലും ഒടുവില്‍ സഹികെട്ട് സുജിത്ത് പറഞ്ഞുതുടങ്ങി. സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത വിഷയങ്ങളാണെങ്കിലും തന്റെ ഭാഗം ന്യായീകരിക്കാതെ ഇരിക്കുന്നത് പുരുഷന്മാര്‍ക്ക് മാനക്കേടാണ്. ഈ നിയമത്തിനു സുജിത്തും അപവാദമായിരുന്നില്ല.
“ആണ്‍കുട്ടികള്‍ മാത്രമുള്ള ഒരു വിദ്യാലയത്തിലായിരുന്നു ഞാന്‍ പഠിച്ചത്. ട്യൂഷന്‍ ക്ലാസില്‍ പോലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ക്ലാസുകള്‍ വേറെ വേറെയായിരുന്നു. സ്ത്രീകളെക്കുറിച്ചുള്ള വികലമായ സങ്കല്‍പ്പങ്ങളുമായി സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ പിന്നീടു പോയതും ആണ്‍കുട്ടികള്‍ക്കായി മാത്രമുള്ള ഒരു കലാലയത്തിലേയ്ക്ക്. ബിരുദം വരെ അവിടെ പഠനം. അപ്പോള്‍ ട്യൂഷന്‍ ക്ലാസുകളിലും മറ്റും പല പെണ്‍കുട്ടികളെയും കണ്ടെങ്കിലും ആരുമായും മിണ്ടാനുള്ള ധൈര്യം ഉണ്ടായില്ല. ജീവിതത്തിന്റെ നല്ല കാലം പെണ്‍കുട്ടികളെ ദൂരെനിന്നും മാത്രം കണ്ട് കഴിച്ചുകൂട്ടി. അതും കഴിഞ്ഞ് പ്രകൃതിശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി ബാംഗ്ലൂരിലേയ്ക്ക്. അവിടെ സ്ഥിതി വിഭിന്നമായിരുന്നു. എന്നാല്‍ അതുവരെ പെണ്‍കുട്ടികളുമായി അല്പം മാത്രം മിണ്ടി പരിചയമുള്ള തനിക്ക് അവരുടെ കൂട്ടത്തില്‍ ഒരുവനാവാന്‍ പറ്റിയില്ല“. എഴുത്തുകാരിയുടെ മുഖത്തെ മുനയുള്ള ചോദ്യങ്ങള്‍ മാഞ്ഞ് അല്പം ഒരു പരിഭ്രമം പോലെ ഒരു വികാരം കണ്ടുതുടങ്ങി. മകളെ ഗേള്‍സ് സ്കൂളില്‍ പഠിപ്പിച്ചതും പിന്നീട് വിമന്‍സ് കോളെജില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതും പറയണ്ടായിരുന്നു എന്ന് എഴുത്തുകാരി ആലോചിച്ചുകാണണം. അഞ്ജലിയും സുജിത്ത് അടുത്തതെന്താ പറയാന്‍ പോവുന്നത് എന്ന ഭാവത്തില്‍ അവനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

ബാംഗ്ലൂരില്‍ പ്രശസ്തമായ ഒരു സംഗീത ട്രൂപ്പിന്റെ സംഗീതമേള നടക്കുന്ന സമയം. കാസറ്റുകളില്‍മാത്രം കേട്ട് പരിചയമുള്ളവരെ നേരിട്ടുകാണാം എന്ന പ്രതീക്ഷയില്‍ സുജിത്തും ഒരു കൂട്ടുകാരനും കൂടിയ വിലയുള്ള ടിക്കറ്റ് എടുത്ത് പാലസ് മൈതാനത്തില്‍ എത്തി. ആളുകളുടെ നീണ്ട നിര. ആകാശത്ത് കഞ്ചാവിന്റെ മണം കട്ടിയായി കെട്ടിനിന്നു. സുജിത്തിന്റെ കയ്യിലും ഒരു കഞ്ചാവുബീഡി ഉണ്ടായിരുന്നു. രാത്രി ആറരയായപ്പോള്‍ സംഗീത പരിപാടി തുടങ്ങി.

ഇതുപറഞ്ഞപ്പോള്‍ അഞ്ജലി ഹീലുള്ള ചെരുപ്പുകൊണ്ട് അവനെ ചവിട്ടി. ചവിട്ട് അവഗണിച്ച് സുജിത്ത് കഥ തുടര്‍ന്നു.
സംഗീതപരിപാടി കാണാന്‍ ജനസമുദ്രം. നല്ല തിക്കും തിരക്കും. മുന്‍പില്‍ നില്‍ക്കുന്ന ആളുകളുടെ തല അല്ലാതെ മറ്റൊന്നും കാണാന്‍ വയ്യ. എങ്ങനെയോ തിക്കിയും തിരക്കിയും ഒരുവിധത്തില്‍ മുന്‍പോട്ടെത്തി. മുന്‍പില്‍ കമ്പിയില്‍ പിടിച്ച് മുടി തോളുയരത്തില്‍ വെട്ടിയ, അല്പം തടിച്ച ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു. തിരക്കില്‍ ഒരുനിമിഷം അവളോട് ഒട്ടിച്ചേര്‍ന്നുപോയി. പെട്ടെന്ന് കയ്യിലെ രോമങ്ങളെല്ലാം പൊങ്ങിവന്നു. വീണ്ടും ജനക്കൂട്ടം പാട്ടിന്റെ താളത്തില്‍ പിന്നോട്ടാഞ്ഞപ്പോള്‍ അവളില്‍ നിന്നും വിട്ടുമാറി പിന്നോട്ട്. വീണ്ടും മുന്നോട്ടായുന്ന ജനക്കൂട്ടത്തോടൊപ്പം മുന്നോട്ട്.. ആദ്യമായി ആയിരുന്നു ഒരു പെണ്‍കുട്ടിയെ അത്ര അടുത്ത് മറ്റൊരു വിചാരത്തോടെ തൊടുന്നത്.

ഒരു പാട്ടുകൂടെ കഴിഞ്ഞതോടെ പെണ്‍കുട്ടിയോട് ഒട്ടിച്ചേര്‍ന്നതില്‍ നിന്നും സുജിത്ത് പിന്നോട്ടു നീങ്ങാതെയായി. അവള്‍ കമ്പിയില്‍ നിന്നും കുതറിമാറാന്‍ ഒരു അയഞ്ഞ ശ്രമം നടത്തി. പക്ഷേ രണ്ടുവശത്തും ഇടിച്ചുനില്‍ക്കുന്ന ജനക്കൂട്ടത്തിനിടയില്‍ അതു സാദ്ധ്യമല്ലായിരുന്നു. മണിക്കൂറുകള്‍ എന്നുതോന്നിച്ച പത്തുമിനിട്ടിനുശേഷം സുജിത്ത് പതുക്കെ അവളുടെ തോളില്‍ കൈവെച്ചു. വെട്ടിയിട്ടിരിക്കുന്ന കുറ്റിമുടി അവളുടെ തോളില്‍നിന്നും പതിയെ നീക്കി. പെണ്‍കുട്ടി അത് അവഗണിച്ചു. കയ്യുടെ പിടിത്തം അവളുടെ തോളില്‍ മുറുക്കി. അവള്‍ ഒന്നും പറഞ്ഞില്ല.

ഒരു മണിക്കൂറോളം ഒരു പെണ്‍കുട്ടിയുടെ പൂര്‍ണ്ണസമ്മതമില്ലാതെ അവളെ ചേര്‍ത്തുപിടിച്ചും അവളുടെ തോളില്‍ തലോടിയും സുജിത്ത് സംഗീത പരിപാടി കണ്ടു. പരിപാടിതീര്‍ന്ന് അവള്‍ എതിര്‍ത്തില്ലല എന്ന തെല്ലൊരഹങ്കാരത്തോടെ തന്റെ പുരുഷത്വത്തില്‍ ഊറ്റം കൊണ്ട് തിരിഞ്ഞുനടക്കാനാഞ്ഞ സുജിത്തിനെ അവള്‍ കയ്യില്‍ പിടിച്ചുനിറുത്തി. “മൊബൈല്‍ നമ്പര്‍ എന്താ?“ അവന്റെ അല്പം വിവരങ്ങളുമായി അവള്‍ ആള്‍ക്കൂട്ടത്തിലേക്കു പിന്‍‌വാങ്ങി. അവളെ തിരക്കി ആള്‍ക്കൂട്ടത്തില്‍ നിന്നും ചുരുണ്ട മുടിയും അയഞ്ഞ ജീന്‍സും ധരിച്ച ഒരു മെല്ലിച്ച പയ്യന്‍ വരുന്നത് സുജിത്ത് കണ്ടു. കൂട്ടംതെറ്റിപ്പോയ അവളുടെ ബോയ്ഫ്രണ്ട് ആയിരിക്കണം.
അഞ്ജലി ശക്തിയായി കാലില്‍ ചവിട്ടി. സുജിത്തിന്റെ കണ്ണുകള്‍ ഒരുനിമിഷം മുകളിലുള്ള ചാക്കിലേക്കു പോയി. അനക്കമൊന്നുമില്ല. അഞ്ജലിയെ തീര്‍ത്തും അവഗണിച്ച് സുജിത്ത് കഥതുടര്‍ന്നു.

ഒരാഴ്ച്ചയ്ക്കുശേഷം അപ്രതീക്ഷിതമായി ഒരു അപരിചിതയുടേ ഫോണ്‍കാള്‍. ആ പെണ്‍കുട്ടിയാണ്, ദേ എന്നെ ഒട്ടി ഇവിടെ ഇരിക്കുന്നത്. എന്റെ ഭാര്യ, അഞ്ജലി. ഞരമ്പുരോഗത്തിന്റെ പരിണതഭലം.

എഴുത്തുകാരിയുടെ മുഖം കൂര്‍ത്തു. തീതുപ്പുന്നതുപോലെ അവരുടെ കണ്ണുകള്‍ സുജിത്തിനെ നോക്കി. ആരും ഒന്നും മിണ്ടിയില്ല. മുറിയില്‍ ചൂടുള്ള മൌനം കനത്തു. കിടപ്പുമുറിയില്‍ മാത്രം അയവിറക്കേണ്ട സ്വകാര്യതകള്‍ ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണിനോട് വിളിച്ചുപറഞ്ഞതുകൊണ്ടായിരിക്കണം, അഞ്ജലിയുടെ മുഖവും ഇരുണ്ടിരുന്നു. പാളം പണിനടക്കുന്നതുകൊണ്ട് തീവണ്ടിയുടെ വേഗത വളരെ കുറഞ്ഞു. തീവണ്ടി ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയ്ക്കുള്ള തുരങ്കത്തോട് അടുക്കുന്നുണ്ടായിരുന്നു.

സാധാരണ ഈ തുരങ്കത്തില്‍ എത്തുമ്പോള്‍ അഞ്ജലിയുടെ കൈകള്‍ തന്റെ ഷര്‍ട്ടിനുള്ളിലൂടെ കടന്ന് ചുരുണ്ട മുടികളുള്ള തന്റെ മാറിടത്തില്‍ തിരിഞ്ഞ് തന്റെ മുലക്കണ്ണുകളെ ഞെരിക്കുന്നതാണ്. ഇരുട്ടത്ത് ട്രെയിനിലെ മറ്റ് ആളുകള്‍ അറിയും എന്നു കൂസാതെ അവളുടെ തണുത്ത കൈകള്‍ തന്റെ ശരീരത്തില്‍ അരിക്കുന്നതിന്റെ സുഖവും രോമാഞ്ചവും ഒടുവില്‍ തുരങ്കത്തില്‍ നിന്നും ട്രെയിന്‍ പുറത്തെത്തുന്നതിനു മുന്‍പേ കൈ മാറ്റുന്ന കാട്ടുപെണ്ണിന്റെ ചടുലതയും ഇന്ന് നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് സുജിത്ത് മനസ്സുകൊണ്ട് കഥാകാരിയെ പഴിച്ചു. വേണ്ടാത്ത സമയത്തുതന്നെ ജീവിതകഥയുടെ കെട്ട് ആര്‍ക്കാനും വേണ്ടി അഴിക്കാന്‍ തോന്നിയ തന്റെ മനസ്സിനെയും സുജിത്ത് മിണ്ടാതെ പ്രാകി.

തീവണ്ടി മെല്ലെ തുരങ്കത്തില്‍ കടന്നു. ബോഗിയുടെ ഉള്ളം ഇരുണ്ടപ്പോള്‍ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അഞ്ജലിയുടെ സ്വര്‍ണ്ണവളകള്‍ അവന്റെ നെഞ്ചിലൂടെ ഇഴഞ്ഞു. അതിലും അവിചാരിതമായിരുന്നു വളയിടാത്ത ഒരു മെലിഞ്ഞ കൈ അവന്റെ തുടകളില്‍ക്കൂടി അരിച്ചരിച്ച് മുകളിലേക്കു കയറിയത്. ചാക്കിനുള്ളില്‍ പൊടുന്നനെ ഉണര്‍ന്ന് പാമ്പ് വീര്യത്തോടെ പത്തിവിടര്‍ത്തി നെട്ടനെ എഴുന്നുനില്‍ക്കുന്നത് ആ ഇരുട്ടിലും സുജിത്ത് അറിയുന്നുണ്ടായിരുന്നു.

6 comments:

കണ്ണൂസ്‌ said...

ഇത് "ആണെഴുത്ത്".

എന്തു കൊണ്ടാണ്‌ ഈ കഥ ഇഷ്ടമായത് എന്നറിയില്ല. വേറിട്ട ശബ്ദം കൊണ്ടാവണം. എന്തായാലും പെണ്ണെഴുത്തിന്‌ വിപരീതമായ ആണെഴുത്ത് കൊണ്ടല്ല.

പറശ്ശിനിക്കടവില്‍ പാമ്പിനെ ഏല്പ്പിച്ച് തിരിച്ചു വരാന്‍ പറയൂ സുജിത്തിനോട്. മൂര്‍ഖനും വെള്ളിക്കെട്ടനുമായി വേറെയും പാമ്പുകള്‍ ഇഷ്ടം പോലുണ്ട് ലോകത്ത്. :-) (ഓ.ടോ: - വെള്ളിക്കെട്ടന്‍ എന്ന് പറഞ്ഞാല്‍ ശംഖുവരയന്‍, കെട്ടു വരിയന്‍ എന്നൊക്കെ അറിയപ്പെടുന്ന പടമില്ലാത്ത ഒരു പാമ്പല്ലേ? )

Raji Chandrasekhar said...

ങും..

Sethunath UN said...

മുഖ‌ം‌‌മൂടി വലിച്ചു കീറുന്നതിന് ഒരു ശക്തിയുണ്ട്.
അവ‌സാന ഖണ്ഡികയിലെ പ്രതീകവല്‍ക്കര‌ണ‌ം ന‌ന്നായി ഇഷ്ടപ്പെട്ടു. കഥ എന്ന രീതിയില്‍. ല‌ളിതമായ എന്നാല്‍ മൂര്‍ച്ചയുള്ള ക്രാഫ്റ്റ്.

സുരേഷ് ഐക്കര said...

ആണെഴുത്ത്.കഥാന്ത്യം തീരെ പ്രതീക്ഷിക്കാത്തത്.സിംപോളിസം വളരെ നന്നായി.മുകളില്‍ ചാക്കില്‍ പാമ്പ് ഉള്ളതുകൊണ്ട്‌ അവസാനവരികള്‍ അശ്ലീലമായില്ല.

ഭ്രാന്തന്‍ ( അംജത് ) said...

സദാചാരക്കാരന്റെ ഇരുട്ടും വടിയും ....!

Pradeep Kumar said...

സദാചാരവാദിണികൾക്കു നേരെ തുറന്ന ആണെഴുത്ത് - ഇഷ്ടമായി സുഹൃത്തെ

Google