സിമിയുടെ ബ്ലോഗ്

9/21/2009

വാരണമായിരം

വാരണമായിരം എന്ന തമിഴ് സിനിമയില്‍ സുന്ദരനായ നായകന്‍ അതിസുന്ദരിയാ‍യ നായികയില്‍ ആദ്യദര്‍ശനത്തില്‍ത്തന്നെ അനുരാഗത്തിലാഴുന്നു. ഇതേ അളവില്‍ വികാരങ്ങള്‍ തിരിച്ചു തോന്നാത്ത നായിക ഉപരിപഠനത്തിനായി വിദേശത്തു പോവുന്നു. നായികയെ സ്വന്തമാക്കണം എന്ന ഉദ്ദേശത്തോടെ നായകന്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി അവളെ പിന്തുടരാന്‍ തീരുമാനിക്കുന്നു. വിദേശരാജ്യത്തേയ്ക്ക് വിസ ലഭിക്കാന്‍ യോഗ്യതയൊന്നും തന്നെ ഇല്ലാതിരുന്നിട്ടും എംബസിയിലെ ഉദ്യോഗസ്ഥന്‍ നായകന്റെ പ്രണയകഥയിലലിഞ്ഞ് വിസ നല്‍കുന്നു. പലയിടങ്ങളിലും തിരഞ്ഞ് അയാള്‍ ഒടുവില്‍ അവളെ കണ്ടെത്തുന്നു. തന്നെ തിരക്കി ഇത്രയും ദൂരം നായകന്‍ വന്നതില്‍ ആശ്ചര്യപ്പെട്ടും ആഹ്ലാദിച്ചും നായിക സന്ദര്‍ശനവിസയിലെ ശിഷ്ടകാലം തന്റെ മുറിയില്‍ താമസിക്കാന്‍ നായകനെ ക്ഷണിക്കുന്നു. രമണീയമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ അവര്‍ സന്തോഷത്തോടെ ചുറ്റിനടക്കുന്നു, താന്‍ നായകനുമായി ഗാഢമായ പ്രണയത്തിലാണെന്ന് നായിക മനസിലാക്കുന്നു, അവര്‍ ഇരുവരും ഒരു ബസ്സില്‍ കയറി നായികയ്ക്ക് പഠനത്തിന്റെ ഭാഗമായി പ്രോജക്ട് ചെയ്യാനുള്ള നഗരത്തിലേയ്ക്ക് പോവുന്നു.
---
കിട്ടിയ ശമ്പളം വീട്ടുവാടക, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന്, പാല്‍, മലക്കറി, തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കായി വിഭജിച്ച് കണക്കെഴുതി ഭാര്യയെ ഏല്‍പ്പിച്ച് സുഗീഷ് എന്ന പോലീസുകാരന്‍ ഇരുന്നൂറുരൂപ മിച്ചം പിടിക്കുന്നു, മക്കളെയും ഭാര്യയെയും പുതിയ തമിഴ് സിനിമ കാണാന്‍ കൊണ്ടുപോകുന്നു. തന്റെ സ്റ്റേഷനിലെ എസ്.ഐ.യുടെ അഭിപ്രായം പരിഗണിച്ചാണ് സുഗീഷ് ആ സിനിമ തന്നെ തിരഞ്ഞെടുത്തത്. മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പോപ്കോണ്‍ വാങ്ങിക്കൊടുക്കുന്നു, ബാല്‍ക്കണി ടിക്കറ്റെടുക്കുന്നു. സിനിമ കഴിഞ്ഞ് ഇന്ത്യന്‍ കോഫി ഹൌസില്‍ നിന്നും മക്കള്‍ക്ക് മസാലദോശ വാങ്ങിക്കൊടുക്കാമെന്നും പിന്നീട് പച്ചക്കറിച്ചന്തയില്‍ നിന്നും ഒരാഴ്ച്ചത്തേയ്ക്ക് ആ‍വശ്യമുള്ള പച്ചക്കറികള്‍ വാങ്ങാം എന്നും അയാളും ഭാര്യയും തീരുമാനിച്ചിരുന്നു.

മിക്ക കാണികളെയും പോലെ നായകന്റെ പ്രണയരംഗം പോലീസുകാരന് വളരെ ഇഷ്ടപ്പെട്ടു. പെണ്‍കുട്ടിയെ കണ്ടയുടനെ നായകന്‍ ട്രെയിനിന്റെ വാതിലിനടുത്തുനിന്ന് പാട്ടുപാടുന്നതും ഗിറ്റാറടിക്കുന്നതും, ആ ഭാഗത്തേയ്ക്കു വന്ന പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറയാന്‍ നായകന്‍ കഷ്ടപ്പെടുന്നതും അയാള്‍ സീറ്റിന്റെ അറ്റത്തിരുന്ന് തല മുന്നോട്ടാക്കി കൈകള്‍ പിണച്ച് കണ്ടുകൊണ്ടിരുന്നു. നായകന് അവളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞത് പോലീസുകാരന്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്. പെണ്‍കുട്ടിയ്ക്ക് ആദ്യദര്‍ശനാനുരാഗത്തില്‍ വിശ്വാസമില്ല എന്നു പറഞ്ഞപ്പോള്‍ പോലീസുകാരന്‍ അസ്വസ്ഥനായി. ട്രെയിനിറങ്ങി അവര്‍ പിരിഞ്ഞപ്പോള്‍ ഇനി എന്താവും എന്ന് അയാള്‍ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു. ‘കാണട്ടെ’ എന്ന് ഒഴുക്കന്‍ മട്ടില്‍ മറുപടിപറഞ്ഞ് ഭാര്യ തിരശ്ശീലയിലേക്കു ശ്രദ്ധയൂന്നി. നായകന്റെ ജീവിതത്തിലെ മറ്റു പ്രാരാബ്ധങ്ങള്‍ പോലീസുകാരന്റെ തലയില്‍ കയറിയില്ല. നായകന്‍ (സൂര്യ) അവളെ പിന്തുടര്‍ന്ന് വിദേശത്തുപോയപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇനി അവര്‍ ഒന്നിക്കും എന്ന തോന്നലില്‍ അയാള്‍ തിയ്യറ്ററിലെ ഇരുട്ടില്‍ ചിരിച്ചു. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് നായകന്‍ അവളെ തിരക്കിയെത്തിയപ്പോള്‍ അഥവാ നായിക അവിടെ ഇല്ലെങ്കിലോ എന്ന ചിന്ത അയാളെ എന്തെന്നില്ലാത്ത ഉദ്വേഗത്തിലാഴ്ത്തി. നായിക പുറത്തിറങ്ങിവന്നപ്പോള്‍ അയാളുടെ ഹൃദയം സന്തോഷം കൊണ്ട് ഉച്ചത്തില്‍ മിടിച്ചു. നായിക നായകനെ തന്റെ കൂടെ താമസിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ക്ക് നാണം വന്നു, ഭാര്യയെ ഒന്നു തൊടാന്‍ തോന്നി, കൈ ത്തണ്ടകൊണ്ട് കസാരയുടെ കൈവരിയില്‍ കയറ്റിവെച്ചിരുന്ന അവളുടെ കയ്യില്‍ തട്ടി. ഭാര്യ അതു ശ്രദ്ധിക്കാതെ സിനിമ കാണുന്നത് തുടര്‍ന്നു.

നായകനും നായികയും മനോഹരമായി പ്രണയിക്കുമ്പൊഴും പാട്ടുപാടുമ്പൊഴും ഒരുമിച്ച് കൈകള്‍ കോര്‍ത്ത് നടക്കുമ്പൊഴും പോലീസുകാരന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചുവന്നു. ഒരു സിനിമയും നേര്‍‌രേഖയില്‍ പോവാറില്ലെന്നും, എന്തെങ്കിലും ഒരു കുഴമറിച്ചില്‍ വരുമെന്നും, അവര്‍ തമ്മില്‍ പിരിയുമെന്നും അയാള്‍ക്ക് തോന്നിത്തുടങ്ങി. അവരുടെ പ്രണയം വിശുദ്ധവും സുന്ദരവുമായിരുന്നു. അത്രയും സുന്ദരമായ ഒന്ന് തന്റെ നെഞ്ചില്‍ കുരുങ്ങിപ്പോയതുപോലെ അയാള്‍ക്കു തോന്നി. പെട്ടെന്ന് ഇരച്ചുവന്ന സന്തോഷത്തിന്റെ പാരമ്യത്തില്‍ ആദ്യമായി നായികയെ നായകന്‍ വാരിപ്പുണരുകയും ആ ആലിംഗനത്തില്‍ നിന്നും സങ്കോചത്തോടെ സ്വയം മുക്തനാവുകയും ചെയ്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാല്‍ അടുത്ത നിമിഷം തന്നെ ഇനിയെന്താവും എന്ന ചിന്തയില്‍ അയാള്‍ വിഷാദിയായി.

മുന്‍പും കണ്ടിട്ടുള്ള സിനിമകളില്‍ സംവിധായകര്‍ പ്രേക്ഷകരെ ഉദ്വേഗത്തിലാഴ്ത്താനായി അതിമനോഹരമായ പ്രണയങ്ങള്‍ തകര്‍ക്കുന്നതും, നായികയുടെ കണ്ണീരു വീഴ്ത്തുന്നതും, നേര്‍‌രേഖയില്‍ പൊയ്ക്കൊണ്ടിരിക്കുന്ന വിശുദ്ധ പ്രണയങ്ങള്‍ തകര്‍ക്കുന്നതും കണ്ടിട്ടുള്ളതുകൊണ്ടാവണം, ദുരന്തം വരാന്‍ പോവുന്നു എന്ന് പോലീസുകാരന്‍ നടുക്കത്തോടെ ഓര്‍ത്തത്. ജീവിതത്തില്‍ ഇതുവരെ ഒരാളോടും തോന്നാത്ത വികാരത്തില്‍ നായിക കരയുമ്പോള്‍ അയാള്‍ സീറ്റില്‍ ഇരുന്നു വിറച്ചു, ഭാര്യയെ തട്ടിവിളിച്ച് മതി, നമുക്കു പോവാം എന്നു പറഞ്ഞു. ‘മനുഷ്യാ, നിങ്ങള്‍ക്കു വട്ടുണ്ടോ’ എന്നു പറഞ്ഞ് ഭാര്യ വീണ്ടും സിനിമയില്‍ ലയിച്ചു. നായിക പ്രോജക്ട് ചെയ്യാനായി മറ്റൊരു പട്ടണത്തിലേയ്ക്കു പോവുന്നു, നായകന് കൂടെപ്പോവാന്‍ അനുമതിയില്ല, നായകന്റെ കയ്യില്‍ നിന്നും നായിക ദു:ഖത്തോടെ കൈ വിടര്‍ത്തുന്ന മാത്രയില്‍ പോലീസുകാ‍രന്‍ ഇരിക്കപ്പൊറുതിയില്ലാതെ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേയ്ക്കു പോവുന്നു. ഇരുട്ടില്‍ ഭാര്യ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും എന്നു ചിന്തിച്ച് അവള്‍ ഇരിക്കുന്ന ദിക്കിലേയ്ക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്തി ആംഗ്യം കാണിക്കുന്നു.

തിയ്യറ്ററിനുള്ളില്‍ ചായ വില്‍ക്കുന്നയാള്‍ക്ക് സുഗീഷ് വളരെനേരമെടുത്ത് ചായകുടിക്കുന്നത് എന്തിനെന്നും തന്റെ ഇരിപ്പിടത്തിലേയ്ക്ക് തിരിച്ചുപോയി ബാക്കി സിനിമ കാണാ‍ത്തതെന്തെന്നും മനസിലാവുന്നില്ല. ‘സാര്‍, നല്ല സിനിമയല്ലേ’ എന്ന ചോദ്യത്തിന് സുഗീഷ് ‘അതെ‘ എന്ന് ഉത്തരം പറയുന്നു. ‘സിനിമ പകുതിപോലുമായില്ല‘ എന്ന കമന്റിന് അയാള്‍ മറുപടി പറയുന്നില്ല. ഇന്റര്‍വെലിന് ഇറങ്ങിയ ജനത്തിരക്കില്‍ സുഗീഷിനെ കാണാതാവുന്നു, എന്നാല്‍ തിരക്കൊഴിയുമ്പോള്‍ സുഗീഷ് വീണ്ടും ഒരു ചായയ്ക്കുകൂടി പറഞ്ഞ് ഇടനാഴിയില്‍ത്തന്നെ നില്‍ക്കുന്നു, നായികയും നായകനും തങ്ങളുടെ അനശ്വര പ്രേമത്തില്‍ ജീവിക്കുന്നതും കൊച്ചുകൊച്ചു വിഷമങ്ങള്‍ അവര്‍ പരസ്പരം ചാരിക്കൊണ്ട് മറികടക്കുന്നതും സുഗീഷ് സ്വപ്നം കാണുന്നു, അവരുടെ പ്രണയത്തില്‍ മൊട്ടുകള്‍ വിടരുന്നതും അവ വിരിഞ്ഞ് കുഞ്ഞുങ്ങളായി പൂമുറ്റങ്ങളില്‍ ഓടിനടക്കുന്നതും അവര്‍ ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നതും ഊഞ്ഞാലാടുന്നതും ശാന്തമായ നദിയില്‍ വഞ്ചിയില്‍ യാത്രചെയ്യുന്നതും സുഗീഷ് കാണുന്നു. ചുവന്ന ചക്രവാളത്തില്‍ വളരെ പതുക്കെ നീങ്ങുന്ന കപ്പലുകളെ നോക്കിക്കൊണ്ട് കടല്‍ത്തീരത്ത് തന്റെ മടിയില്‍ കിടക്കുന്ന നായികയുടെ മുടിയില്‍ക്കൂടി നായകന്‍ വിരലോടിക്കുന്നു. ചായക്കടക്കാരന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്തരം പറയുന്നില്ല, ചാ‍യക്കടക്കാരന്‍ തന്റെ ഏകാന്തതയിലേക്ക് തിരിച്ചുപോവുന്നു, നായകന്റെയും നായികയുടെയും അനശ്വര പ്രേമത്തെ സ്വപ്നം കണ്ട് സുഗീഷ് ചിരിക്കുന്നു, പുറത്ത് ഒരു കസേരയിലിരുന്ന് ക്ഷമയോടെ സിനിമ തീരാന്‍ കാത്തിരിക്കുന്നു.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഭാര്യ ‘ഇങ്ങനെയാണെങ്കില്‍ സിനിമകാണാന്‍ വരാതിരിക്കുന്നതാണ് ഭേദം‘ എന്നുപറഞ്ഞ് അയാളെ ദേഷ്യത്തോടെ നോക്കുന്നു. ‘അച്ചാ, നല്ല സിനിമയായിരുന്നു‘ എന്ന് മകള്‍ വിളിച്ചു പറയുന്നു. അപ്പൊഴും പുഞ്ചിരിക്കുന്ന അയാളെ നോക്കി ‘അച്ചന് കഥ കേള്‍ക്കണോ?’ എന്ന മകന്റെ ചോദ്യത്തിന് ‘വേണ്ട മോനേ, അച്ചന്‍ കണ്ടല്ലോ‘ എന്ന് അയാള്‍ മറുപടി പറയുന്നു. സിനിമയിലെ സുഗീഷ് കാണാ‍ന്‍ കൂട്ടാക്കാത്ത പാതിയില്‍ നായിക ഒരു ബോംബ് സ്ഫോടനത്തില്‍ മരിക്കുകയും, നായകന്‍ ദു:ഖം കൊണ്ട് മയക്കുമരുന്നിന് അടിമയാവുകയും, ഒരു പട്ടാളക്കാരനാവുകയും ഒടുവില്‍ പെങ്ങളുടെ കൂട്ടുകാരിയെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഒരു മകനുണ്ടാവുകയും നായകന്റെ അച്ഛന്‍ മരിച്ചുപോവുകയും നായകന്‍ തീവ്രവാദികളെ കൊല്ലുകയും ചെയ്യുന്നു, ‘നല്ല സിനിമയായിരുന്നു‘ എന്ന് ഭാര്യ ഒരാത്മഗതം പോലെ പറയുന്നു, ‘അതെ, നല്ല സിനിമയായിരുന്നു’ എന്ന് സുഗീഷും പറയുന്നു. അവര്‍ സിനിമാക്കൊട്ടകയ്ക്ക് അടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറുന്നു.

9/12/2009

പത്തു പച്ചത്തത്ത

ഒച്ചകള്‍ എന്തൊരു ശല്യമാണ്. ഈ വീട്ടില്‍ ശബ്ദങ്ങളില്ല. മുറ്റത്ത് ഇലകള്‍ വീഴുന്ന ശബ്ദം ഒഴിവാക്കാനായി ചെടികളെല്ലാം വെട്ടിനിരത്തിയിരിക്കുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടി കലമ്പാറില്ല. ഒഴിഞ്ഞുകിടക്കുന്ന പത്ത് കിളിക്കൂടുകളില്‍ നിന്നും പക്ഷികളുടെ പ്രേതങ്ങള്‍ പോലും ചിലയ്ക്കാറില്ല, പട്ടി പൂച്ച മുതലായവ ഇല്ലേയില്ല. ടെലിവിഷന്‍ നിശബ്ദമായിട്ട് കാലങ്ങള്‍ കഴിഞ്ഞു, കമ്പ്യൂട്ടറും മിണ്ടാറില്ല. അയല്‍ക്കാര്‍ ഇങ്ങോട്ടു വരാറില്ല. അവര്‍ എന്തുപറയുന്നെന്ന് ഞാന്‍ നോക്കാറില്ല. ഇപ്പോള്‍ ഒച്ചകളില്ല; ഒച്ചകളുടെ ഓര്‍മ്മകളേയുള്ളൂ. ഭാര്യയും മകളും എന്നോടു മിണ്ടിയിട്ട് എത്ര നാളുകളായി - വാസ്തവത്തില്‍ അവര്‍ മുന്‍പ് സംസാരിച്ചിരുന്നോ?

ഉവ്വ്, പണ്ട് എല്ലാം ശബ്ദമയമായിരുന്നു, കലായക്കോട്ട, ഒച്ചകളുടെ തമ്പ്. പഴയ വീടാണ്. പല മുറികള്‍ക്കും വാതിലില്ല. പഴയ മരത്തൂണുകളുള്ള കോലായയിലിരുന്ന് പറയുന്നത് അടുക്കളയില്‍ കേള്‍ക്കാം. അതിലേയ്ക്ക് കൂടുതല്‍ കലമ്പലുണ്ടാക്കിക്കൊണ്ടാണ് മകള്‍ തത്തയെ വാങ്ങിക്കൊണ്ടു വന്നത്. ആഴ്ച്ചച്ചന്തയില്‍ നിന്നും വാങ്ങിയതാണ്, സഹ്യന്റെ ഏതോ മലയില്‍ നിന്നും കിളിയെപ്പിടിച്ച് തടിക്കൂട്ടിലടച്ച് വയറുവിശന്ന് ചന്തയിലിരുന്ന ഒരു വേടന്‍ വിറ്റത്. അമ്മാ കിളി ഭൂതം ഭാവി വര്‍ത്തമാനം പറയും പാറുങ്കോ എന്ന് നിലവിളിച്ചുകൊണ്ടിരുന്ന അയാളോട് “ഭൂതവും ഭാവിയുമൊന്നും പറയണ്ടാ, കിളി വര്‍ത്തമാനം പറഞ്ഞാല്‍ മതി“ എന്ന് കളി പറഞ്ഞ്, ഇരുന്നൂറു രൂപ കൊടുത്ത് അവള്‍ വാങ്ങിയ പഞ്ചവര്‍ണ്ണത്തത്ത. അയാള്‍ക്കു വില്‍ക്കാന്‍ മനസില്ലായിരുന്നത്രേ. അഞ്ചുരൂപ തന്നാല്‍ മതി, കിളിയെക്കൊണ്ട് ഭാവി പറയിക്കാം - അയാള്‍ കിളിയെ കൂട്ടില്‍ നിന്നും പുറത്തിറക്കി. തത്ത മിണ്ടിയില്ല. സാധാരണ തത്തകളെക്കാള്‍ വളരെ വലിപ്പമുണ്ടായിരുന്നു ഇതിന്. കഴുത്തിനു മുകളിലേക്ക്, തലയാകെ നീലനിറം. ചുവന്ന ചുണ്ടുകള്‍, പച്ചക്കണ്ണുകള്‍, അതിനു നടുവില്‍ വലിയ കറുത്ത കൃഷ്ണമണി, ഓറഞ്ചും ചുവപ്പും കുഴഞ്ഞ ചിറകുകള്‍, അടിവയറിന് നീലനിറം, പല നിറങ്ങളിലുള്ള നീണ്ട വാല്‍ തത്ത നടക്കുമ്പോള്‍ നിലത്തിഴഞ്ഞു. പറന്നുപോകാതിരിക്കാനായി അതിന്റെ ചിറകുകള്‍ വെട്ടിയിരുന്നു. വേടന്‍ ഒരു ഡപ്പി തുറന്ന് കിളിയുടെ മുന്നിലേക്ക് ഒരു മണ്ണിരയെ ഇട്ടുനോക്കി, സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ തത്ത പകച്ചുനിന്നു. അയാള്‍ അതിന്റെ കണ്ണില്‍ കമ്പിട്ട് കുത്തിനോക്കി, സഞ്ചിയില്‍ നിന്ന് ചളുങ്ങിയ അലൂമിനിയം പാത്രമെടുത്ത് അതിന്റെ തലയ്ക്കു മോടി നോക്കി, കിളി മിണ്ടിയില്ല. “ജീവന്‍ വേണേല്‍ മിണ്ടിക്കോ, കൊന്നുകളയും” എന്നുപറഞ്ഞ് വേടന്‍ പിശ്ശാങ്കത്തി പുറത്തെടുത്തപ്പോള്‍ കിളി തലകുമ്പിട്ട് കൂട്ടിനകത്തേയ്ക്ക് തത്തിക്കയറി മുനിയെപ്പോലെ കണ്ണടച്ചിരുന്നു. അയാള്‍ ഇനിയെങ്ങനെ അതിനെ ദ്രോഹിക്കും എന്ന് ആലോചിച്ച് നിലത്തുകുത്തിയിരിക്കുമ്പൊഴാണ് ഇരുന്നൂറു രൂപ മുന്നിലിട്ടു കൊടുത്ത് കിളിക്കൂട് വാരിയെടുത്ത് മകള്‍ നടന്നത് - അങ്ങനെ ആയിരുന്നത്രേ, അവള്‍ പറഞ്ഞതാണ്, സത്യം ആര്‍ക്കറിയാം - കിളി പ്രശസ്തനായിക്കഴിഞ്ഞപ്പോള്‍ വീട്ടില്‍ വന്ന ഒരു ഊമക്കത്തില്‍ പറഞ്ഞിരുനത് “വിദേശിയാണ്, അതിന്റെ നിറങ്ങള്‍ കണ്ടാലറിയാം എന്നാണ്. എന്തായാലും അവള്‍ കിളിക്കൂടുമായി വീട്ടിലെത്തുമ്പോള്‍ അതിന്റെ വാല് കൂട്ടിലൊതുങ്ങാതെ പുറത്തേയ്ക്ക് തള്ളിനിന്നിരുന്നു. നീലയും ചുവപ്പും പച്ചയും നിറത്തിലുള്ള ചില പൊട്ടിയ തൂവലുകള്‍ കൂടിന്റെ അഴികള്‍ക്കിടയിലൂടെ ചിതറിനിന്നു. കൂട്ടില്‍ കാലുകള്‍ തത്തി തിരിഞ്ഞ് വലിയ പച്ചക്കണ്ണുള്ള തത്ത എന്നെ നോക്കി. കണ്ണില്‍ നിന്നും കണ്ണെടുക്കാതെ ഉണ്ടക്കണ്ണന്റെ നോട്ടം. ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ അതിനായി ഒരു പുതിയ കൂടുപണിയിച്ചു.

രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന്: ഈ കിളി വീട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പൊഴേയ്ക്കും ഒന്‍പതു കിളികളും കൂടെ വീട്ടിലെത്തി, ഒരു ദിവസം വൈകിട്ട് പടികടന്നു വരുമ്പോള്‍ കാണുന്നത് ഈ കിളിയുടെ കൂടിനു ചുറ്റും വരാന്തയിലെ അരമതിലില്‍ നിരന്നിരിക്കുന്ന ഒന്‍പത് കിളികളെയാണ്. ഒരു കിളി പോലും മിണ്ടുന്നില്ല, അടുത്തെത്തിയിട്ടും അനങ്ങുന്നുമില്ല. ചത്ത കിളികളാണോ എന്ന് സംശയിച്ചു, പക്ഷേ പതിനെട്ട് പച്ചക്കണ്ണുകള്‍ എന്റെ ഓരോ നീക്കത്തെയും ചാരന്മാരെപ്പോലെ പിന്തുടരുന്നുണ്ടായിരുന്നു. ഇവ എവിടെനിന്ന് പറന്നുവന്നെന്ന് അറിയില്ല. ഞാന്‍ ഒന്‍പത് കൂടുകള്‍ കൂടി പണിയിച്ചു. ഇപ്പോള്‍ വീടിനു മുന്നില്‍ തുക്കിയിട്ട കൂടുകളില്‍ മിണ്ടാത്ത പത്തുകിളികള്‍. പത്ത് കിളികളുള്ള വീട്! ഒരു വീടിനും പത്ത് കിളികള്‍ ആവശ്യമില്ല. ഒരു കിളിയുടെ ആ‍വശ്യം തന്നെയില്ല. പറഞ്ഞാല്‍ അനുസരിക്കുന്നതാണെങ്കില്‍, വിധേയത്വമുള്ളതാണെങ്കില്‍, കൂടിപ്പോയാല്‍ ഒരു പക്ഷി ആവാം. അല്പം കലമ്പല്‍, കുറുകല്‍, സംസാ‍രം, അച്ചടക്കമുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ - ഇതൊക്കെ ആകാവുന്നതേയുള്ളൂ, പക്ഷേ പത്തു കലമ്പല്‍ - മകളുടെ പിടിവാശികളാണ്, അവളെ പറഞ്ഞു മനസിലാക്കണം, ഒന്‍പതെണ്ണത്തെയും കൊടുത്തുകളയണം.

രണ്ടാമത്തെ പ്രധാന കാര്യം: കിളി(കള്‍) സംസാരിച്ചു തുടങ്ങി എന്നതാണ്. ചിട്ടിയടിച്ച കാശ് അലമാരയില്‍ വെച്ച് പൂട്ടി സ്വപ്നങ്ങളില്ലാതെ കിടന്നുറങ്ങുമ്പോഴാണ് പട്ടികള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടത്. വീട്ടിന്റെ മുറ്റത്തുനിന്ന് നിന്ന് കൂട്ടത്തോടെയുള്ള കുര. പുറത്തിറങ്ങി നോക്കുമ്പോള്‍ മച്ചിലേയ്ക്ക് ചാരിവെച്ച ഒരു കോണി, ആരോ തട്ടിപ്പിടഞ്ഞു വീണതിന്റെ പാടുകള്‍. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടി. ഒന്‍പത് തത്തകള്‍ ചുറ്റുമതിലിലേക്കു നോക്കി ഡോബര്‍മാന്റെ ശബ്ദത്തില്‍ കുരയ്ക്കുന്നു, ഒന്നാമത്തെ തത്ത മാത്രം തിരിഞ്ഞ് എന്നെ നോക്കുന്നു, എന്നിട്ട് ശാന്തനായി പറയുന്നു, “ഫല്‍ഗുണാ, രണ്ട് കള്ളന്മാരുണ്ടായിരുന്നു. നമുക്ക് അവരെ ക്രൂശിക്കണ്ടേ?”

രാവിലെ മകളോടും ഭാര്യയോടും ഈ കഥപറഞ്ഞപ്പോള്‍ മകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഭാര്യ മൂക്കത്തു വിരല്‍ വെച്ചു, പത്തു തത്തകളും സംസാരിക്കുന്നു! തത്തകള്‍ കള്ളനെ ഓടിച്ചു എന്നതിനെക്കാള്‍ ഇതായിരുന്നു മകളെ കൂടുതല്‍ സന്തോഷിപ്പിച്ചത്. മകള്‍ തത്തകളോട് കൂട്ടുകൂടാന്‍ പോയപ്പോള്‍ ഭാര്യ എന്നെ കയ്യില്‍പ്പിടിച്ചുവലിച്ച് മുറിക്കകത്തേയ്ക്കു കയറി. അടക്കാനാവാത്ത തലവേദന വരുമ്പൊഴെന്ന പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിനിന്നു.

“ഇത് അപകടമാണ്, സംസാരിക്കുന്ന തത്തകളെ നമുക്കു വേണ്ട”.
“ഹേയ്, തത്തകളല്ലേ. എന്തപകടം. അവയ്ക്കെന്തറിയാം”
“എന്നാലും വേണ്ട”
“ഒന്നു ചുമ്മാതിരിയെടീ. അവറ്റയുള്ളതുകൊണ്ട് കള്ളന്മാരില്‍ നിന്നും രക്ഷപെട്ടു”
“ദേ മനുഷ്യാ, ഇവ ഇനി ഈ വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ വിളിച്ചു കൂവും. വെറുതേ കുടുംബ ജീവിതം അങ്ങാടിപ്പാട്ടാവും. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാത്ത മനുഷ്യന്‍. സംസാരിക്കുന്ന ഒന്നിനെയും ഇവിടെ വേണ്ട, നമ്മള്‍ മാത്രം മതി. പറഞ്ഞേക്കാം”
“എന്തെങ്കിലും വളര്‍ത്തുമൃഗങ്ങള്‍ വേണ്ടേ? ഒരു സന്തോഷമല്ലേ?”
“എന്നാല്‍ ഒരു പട്ടിയെ വാങ്ങിക്ക്, അതാവുമ്പൊ കുരയ്ക്കത്തല്ലേയുള്ളൂ, പട്ടി സംസാരിച്ച ചരിത്രമില്ലല്ലോ”.

ഭാര്യ പറഞ്ഞത് കാര്യമാണ്. തത്തകള്‍ ഇപ്പോള്‍ വന്നു കേറിയവയാണ്. സ്വഭാവം അറിയാന്‍ വയ്യ, അല്ലെങ്കില്‍ത്തന്നെ അവ നമ്മെപ്പോലെയല്ല, നമ്മെപ്പോലെ ആവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. മനുഷ്യനും തത്തകളും രണ്ട് ജാതിയാണ്. മനുഷ്യര്‍ ചിന്തിക്കുന്നതുപോലെയല്ല തത്തകള്‍ ചിന്തിക്കുന്നത്. മനുഷ്യരുടെ വിചാരങ്ങള്‍ക്ക് നിയതമായ ഒരു ചിട്ടയുണ്ട്. തത്തകള്‍ക്ക് അതുണ്ടാവണമെന്നില്ല. മനുഷ്യരുടെ നീതിശാസ്ത്രങ്ങള്‍ തത്തകള്‍ക്കു ബാധകമാവണമെന്നില്ല. ശരിയും തെറ്റും തമ്മില്‍ ഉള്ള അന്തരം തത്തകള്‍ക്കും മനുഷ്യര്‍ക്കും ഒരേപോലെയാണോ? തത്തകളെ സംസ്കാരം പഠിപ്പിക്കാമെന്നു വെച്ചാല്‍ നടപ്പുള്ള കാര്യമല്ല, രണ്ട് മാര്‍ഗ്ഗങ്ങളേയുള്ളൂ - ഒന്ന്, നമുക്കു വേണ്ടതു മാത്രം തത്തകളെക്കൊണ്ടു പറയിക്കണം. രണ്ട്, തത്തകളെ മിണ്ടാതെയാക്കണം. സാമദാനഭേദദണ്ഡങ്ങളില്‍ ഏതിനാണ് പഞ്ചവര്‍ണ്ണത്തത്തകള്‍ വഴങ്ങുക?

ഞാന്‍ വെള്ള ഷര്‍ട്ടിന്റെ കുടുക്കുകളിട്ട് പുറത്തിറങ്ങിയപ്പൊഴേയ്ക്കും മകളും കൂട്ടുകാരിയും തത്തകള്‍ക്കു മുന്നില്‍ സ്ഥാനം പിടിച്ചിരുന്നു, ഇന്നലെ രാത്രിനടന്ന കഥയറിഞ്ഞ് ഒരുപറ്റം നാട്ടുകാരും മുറ്റത്ത് കൂടിനില്‍ക്കുന്നുണ്ട്. ഇവരെങ്ങനെ അറിഞ്ഞു? ഒരുപക്ഷേ കള്ളന്‍ തന്നെ നടന്നു പറഞ്ഞതാവണം, എന്റെ സുന്ദരിയായ മകളെക്കാണാനാണോ അതോ തത്തകളെ കാണാനാണോ നാട്ടുകാര്‍ തടിച്ചുകൂടിയത് എന്ന് ചിന്തിച്ച് ഞാന്‍ വിഹ്വലനാകവേ മകള്‍ തത്തയെ കൊഞ്ചിക്കുകയായിരുന്നു.

“പഞ്ചാരപ്പനന്തത്തേ, നിന്റെ പേരുപറ”
ഉത്തരമില്ല, തത്ത അതിന്റെ കുറുകിയ പച്ചക്കണ്ണുകള്‍ കൊണ്ട് അവളെ നോക്കുന്നു.
“എന്തെങ്കിലും പറ തത്തേ, എത്ര പേരാ നിന്നെ കാണാന്‍ വന്നത്”
തത്ത ഒന്നും മിണ്ടുന്നില്ല,
“അച്ഛാ, ഈ തത്ത മിണ്ടാന്‍ പറ” - മകള്‍ എന്നോടാണ്.

ഇത്രയും നാട്ടുകാരുടെ മുന്നില്‍ വെച്ച് ഞാന്‍ തത്തയോട് മിണ്ടാന്‍ പറയുകയും അത് അനുസരിക്കാതിരിക്കുകയും ചെയ്താല്‍ അത് എനിക്കു കുറച്ചിലാകും. എന്നാല്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ നാട്ടുകാര്‍ അക്ഷമരാകുകയും ചെയ്യും. “നിങ്ങള്‍ കേട്ടതെല്ലാം കള്ളമാണ്, ഈ തത്ത മിണ്ടാറില്ല“ എന്നു പറഞ്ഞാലോ എന്നു ചിന്തിച്ചപ്പൊഴേയ്ക്കും ഒന്നാമത്തെ തത്ത - കൂട്ടത്തില്‍ തലയെടുപ്പുള്ള, വേടന്റെ കയ്യില്‍ നിന്നും വന്ന പഞ്ചവര്‍ണ്ണത്തത്ത - പറഞ്ഞു, “ഹാ, സവ്യസാചി വന്നല്ലോ“ - എന്നെയാണ് ഉദ്ദേശിച്ചത്. നാട്ടുകാര്‍ക്കിടയില്‍ നിന്നും സന്തോഷത്തിന്റെ ഒരു ശബ്ദം ഉയരവേ തത്തകള്‍ ഒരേ കണ്ഠത്തില്‍, ഈണത്തില്‍ “ബലികുടീരങ്ങളേ” എന്ന ഗാ‍നം പാടിത്തുടങ്ങി. കൂട്ടത്തില്‍ രണ്ട് തത്തകള്‍ വാദ്യങ്ങളുടെ ശബ്ദങ്ങളും കലമ്പിത്തുടങ്ങി. തത്തകള്‍ ഗംഭീരമായി പാടി എന്ന് വാതിനു പിന്നില്‍ മറഞ്ഞുനിന്ന ഭാര്യ ആംഗ്യം കാണിച്ചു. പിന്നാലെ നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏതാനും സിനിമാപ്പാട്ടുകളും അവ പാടി. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, വാസന്ത പഞ്ചമിനാളില്‍, തുടങ്ങിയ പഴയ പാട്ടുകളാണ് കൂടുതലും പാടിയത്. എന്നാല്‍ അവയ്ക്ക് ഇന്നത്തെ പുത്തന്‍ പാട്ടുകളും അറിയാം എന്ന് വ്യക്തമായിരുന്നു. ലജ്ജാവതിയേ എന്ന പാട്ടുപാടിയത് മകളെ നോക്കിക്കൊണ്ടാണ്. അവള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല, എന്നാല്‍ കാണികള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ആരാന്റെ വീട്ടില്‍ പ്രാന്തുവരുമ്പോള്‍ നാട്ടുകാര്‍ക്കു വരുന്ന ആ സന്തോഷമുണ്ടല്ലോ - “ഇന്നത്തെ പരിപാടി കഴിഞ്ഞു, നിങ്ങളെല്ലാം വീട്ടില്‍ പോ” എന്ന് ഞാന്‍ ഉച്ചയുയര്‍ത്തി. അതോടെ തത്തയും ഏറ്റുപറഞ്ഞു, “പരിപാടി കഴിഞ്ഞു, വീട്ടീപ്പോ, വീട്ടീപ്പോ“.

പിന്നീടുള്ള ദിവസങ്ങളില്‍ നടന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസമുള്ള കാര്യങ്ങളായിരുന്നു. കാലത്തെ ഏഴുമണിക്കേ ആപ്പീസിലും സ്കൂളിലും ചന്തയിലും പോവുന്ന നാട്ടുകാര്‍ വീടിനു മുന്നില്‍ കൂട്ടം കൂടിനില്‍ക്കും, പിന്നെ തത്തപ്രസംഗമാണ്. മതം, ആദ്ധ്യാത്മികം, രാഷ്ട്രീയം, സിനിമ, കൊച്ചുവര്‍ത്തമാനങ്ങള്‍, സദാചാരോപദേശങ്ങള്‍ - തത്തയുടെ അറിവുകണ്ട് ജനങ്ങള്‍ അമ്പരന്നു. തത്ത കാണാതെ പഠിച്ച് പറയുന്നതാണെന്ന് ഇവര്‍ക്കറിയില്ലല്ലോ. അരമുക്കാല്‍ മണിക്കൂര്‍ കൊണ്ട് തത്തപ്രസംഗം തീരും, ജനക്കൂട്ടം പിരിഞ്ഞുപോവും. ആള്‍ക്കൂട്ടം കണ്ട് എനിക്ക് (എന്റെ സ്വന്തം തത്തകള്‍ എന്ന) സ്വല്പം അഭിമാനവും, എന്നാല്‍ തത്തയുടെ പോക്ക് എങ്ങോട്ടാണെന്ന് പേടിയും തോന്നിത്തുടങ്ങി. പക്ഷേ തത്തകള്‍ക്ക് പുതുതായി ഒന്നും അറിയില്ല, ആരോ കാണാതെ പഠിപ്പിച്ച കാര്യങ്ങള്‍ - അവ എത്ര ഗഹനം തന്നെയായാലും - വീണ്ടും ഉരുവിടാന്‍ മാത്രമേ അവയ്ക്കറിയൂ, എന്ന ചിന്ത എനെ ധൈര്യപ്പെടുത്തി. ഇത് പരീക്ഷിച്ചറിയാന്‍ ഞാന്‍ തന്നെ ഒരു ദിവസം രാത്രിയില്‍ തത്തകളുടെ കൂടിനടുത്തെത്തി. തത്തകള്‍ ഉറങ്ങാതെ അടക്കം പിടിച്ച് പരസ്പരം സംസാരിക്കുന്നു എന്നു തോന്നി, പക്ഷേ തോന്നലായിരുന്നു; രാത്രി നമ്മെ എന്തൊക്കെ മായക്കാഴ്ച്ചകളാണ് കാണിക്കുന്നത്, ഞാന്‍ അടുത്തെത്തിയപ്പോള്‍ തത്തകള്‍ ഉറക്കമായിരുന്നു. അതിന്റെ കൂ‍ട്ടില്‍ ഞാന്‍ കൈകൊണ്ടു തട്ടി. പാതിയുണര്‍ന്ന തത്തയോട് “നിനക്ക് രാഷ്ട്രീയം അറിയാമോ“ എന്നു ചോദിച്ചു. “എനിക്കു ദാഹിക്കുന്നു” എന്ന് അത് ഉറക്കം തൂങ്ങിയ ശബ്ദത്തില്‍ മറുപടി പറഞ്ഞു. ചരിത്രം, ദൈവശാസ്ത്രം, ആഗോളതാപനം, ജൈവവ്യവസ്ഥ, ഉല്‍ക്കകള്‍, അഗ്നിപര്‍വ്വതങ്ങള്‍, ദിനോസറുകള്‍, കന്യാവനങ്ങള്‍, ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചും ഞാന്‍ ചോദിച്ചു. തത്തയ്ക്ക് ചിലതൊക്കെ അറിയാമായിരുന്നു, അറിയാവുന്നവയ്ക്ക് കാണാതെ പഠിച്ചതുപോലെ അത് ഉത്തരം പറഞ്ഞു, അറിയാത്തതില്‍ ചിലതിന് തെറ്റായ ഉത്തരങ്ങള്‍ പറഞ്ഞു, ബാക്കി ചോദ്യങ്ങള്‍ക്ക് “എനിക്കു ദാഹിക്കുന്നു” എന്നുമാത്രം ആ പാവം ജീവി മറുപടി പറഞ്ഞു. ഞാന്‍ അതിന്റെ പിഞ്ഞാണത്തില്‍ വെള്ളമൊഴിച്ചു കൊടുത്തു, തിരിച്ച് കട്ടിലില്‍ വന്നു കിടന്ന് സുഖമായി ഉറങ്ങി. പിറ്റേന്ന് മോള്‍ക്ക് ഞാനൊരു സ്കൂട്ടര്‍ വാങ്ങിച്ചുകൊടുത്തു.

തത്തകള്‍ സുന്ദരികളും സുന്ദരന്മാരുമാണ്, വൃത്തിയുള്ള ജീവികളാണ്. എന്നാല്‍ അവ സംസ്കാരമില്ലാത്ത വഹകളുമാണെന്നു ഞാന്‍ പറയാന്‍ കാരണം - ഒരു ദിവസം ഞാന്‍ വീട്ടില്‍ കയറിവന്നപ്പോള്‍ മകള്‍ തത്തക്കൂടിനോടു ചേര്‍ന്നു നില്‍ക്കുന്നു. ഒന്‍പത് തത്തകളും തലതിരിച്ച് ഒന്നാമത്തെ തത്തയെ ആകാംഷയോടെ നോക്കുന്നു. അത് ചിറകുകള്‍ കൊണ്ട് അംഗവിക്ഷേപങ്ങള്‍ കാട്ടി തല വെട്ടിച്ച് വികാരത്തോടെ കഥപറയുന്നു. “അപ്പോള്‍ ജോയിച്ചായന്‍ ഇടതുകൈകൊണ്ട് രാഘവന്റെ മുഖത്തടിച്ചു, എന്നിട്ട് തന്റെ ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ മാറിനോട് രശ്മിയെ ചേര്‍ത്തുനിര്‍ത്തി. അവളുടെ കൊഴുത്ത ശരീരം ജോയിച്ചായന്റെ നെഞ്ചില്‍ ഒരു നിശ്വാസത്തോടെ അമരുമ്പോള്‍, വീണ നിലത്തുനിന്നും അയാള്‍ കൈകുത്തി എഴുന്നേറ്റ്, അടുത്തുകിടന്ന ” - എന്നെ കണ്ടപ്പോള്‍ തത്ത കഥ പറച്ചില്‍ നിര്‍ത്തി, മകള്‍ അക്ഷമയോടെ “എന്നിട്ട്” എന്നു ചോദിച്ചു, മ വാരികകളിലെ കഥകള്‍ മകള്‍ക്ക് വള്ളിപുള്ളിവിടാതെ പറഞ്ഞുകൊടുക്കുന്നതിലല്ല, എന്നെ കണ്ടപ്പോള്‍ അവന്‍ കഥപറച്ചില്‍ നിര്‍ത്തിയതിലാണ് എനിക്കു ദേഷ്യം വന്നത്. എന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നത്? അല്പം ദേഷ്യത്തോടെ ഞാന്‍ “കഥ തുടരട്ടെ” എന്നു പറഞ്ഞു, എന്നാല്‍ തത്ത മിണ്ടാതിരുന്നതേയുള്ളൂ. തൂവലുകള്‍ വിടര്‍ത്തി സുന്ദരനായി, മാന്യനായി കൂട്ടിലെ വളയത്തില്‍ കയറി ഒതുങ്ങിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞ് വാതിലിലേയ്ക്കു നടന്നപ്പോള്‍ അവന്‍ ഒരു നീണ്ട ചൂളമടിച്ചു. ഞാന്‍ തിരിച്ചുവന്ന് മകളെ അകത്തേയ്ക്കു പറഞ്ഞുവിട്ടു. തത്തയുടെ വട്ടക്കണ്ണിലേക്കു നോക്കി. “ഇനി നീ കഥ പറയുമോ“. “ഇല്ല” - അവന്‍ അര നിമിഷം പോലും ചിന്തിക്കാതെ മറുപടി പറഞ്ഞു, “അതെന്താ പറഞ്ഞാല്‍“ എന്ന് മറ്റൊരു തത്ത തര്‍ക്കുത്തരം പറഞ്ഞു. “കൂമ്പിടിച്ച് വാട്ടും” എന്ന് മറ്റൊരു തത്തയും, “വേണ്ട, ഇനി മിണ്ടില്ല” എന്ന് ഒന്നാം തത്തയും പറഞ്ഞു. തത്തകള്‍ നിശബ്ദരായി. അസുഖകരമായ ആ അന്തരീക്ഷത്തില്‍ നിന്നും ഞാന്‍ അകത്തേക്കു കയറിപ്പോയി.

പിറ്റേ ദിവസം ഞാന്‍ തിരികെ വന്നപ്പോള്‍ മകള്‍ തത്തകള്‍ക്ക് ഒരു കിണ്ണത്തില്‍ പാ‍ലും ഒരു പടല പഴങ്ങളും കൊടുത്ത് പൊന്നു തത്തയല്ലേ, പഞ്ചാരത്തത്തയല്ലേ, ഒരു കഥ പറ എന്നു കെഞ്ചുകയായിരുന്നു, ഇല്ല, സാറു പറയാതെ ഞാന്‍ ഒന്നും പറയില്ല എന്ന് പഞ്ചവര്‍ണ്ണനും, “ഇല്ല, ഇല്ല, ഇല്ല“ എന്ന് ബാക്കി തത്തകളും. എനിക്ക് സന്തോഷം തോന്നി - തത്തകള്‍ക്ക് യജമാനന്‍ ആരെന്നറിയാം, എങ്കിലും അവറ്റയോട് ഒരക്ഷരം മിണ്ടാതെ ഗൌരവത്തില്‍ ഞാന്‍ അകത്തേയ്ക്കു പോയി. ഒരുപക്ഷേ അവ പറ്റിക്കുകയായിരിക്കും, അവയ്ക്ക് ഞാന്‍ പുറത്തുപോവുന്നതും വരുന്നതും എപ്പോഴെന്നറിയാം. ഞാനില്ലാത്തപ്പോള്‍ ഇവ തീര്‍ച്ചയായും സംസാരിക്കും. തത്തകളോട് ഞാന്‍ സംസാരം നിര്‍ത്തി, എന്നാല്‍ ഞാന്‍ അവയുടെ മുന്നില്‍ക്കൂടി കടന്നുപോവുമ്പൊഴൊക്കെ അവ എന്നെ പ്രീതിപ്പെടുത്താന്‍ നോക്കിക്കൊണ്ടിരുന്നു. ചിലത് യുഗ്മഗാനങ്ങള്‍ പാടി, ചിലത് കൂട്ടിലെ വളയത്തില്‍ തലകുത്തിമറിഞ്ഞു, ഒരു തത്ത സിഗരറ്റു വലിച്ചു, ഒന്നാം തത്ത മാത്രം ധനഞ്ജയാ, ഫല്‍ഗുണാ, “എനിക്കൊരു കാര്യം പറയാനുണ്ട്, രഹസ്യമാണ്“ എന്നു ചിലമ്പിക്കൊണ്ടിരുന്നു. ചിലപ്പൊഴൊക്കെ അത് ചിറകുകളുയര്‍ത്തി സ്വന്തം തലയില്‍ തല്ലി.

മറ്റ് തത്തകളുടെ വിദ്യകള്‍ ഞാന്‍ അവഗണിച്ചു. ഒന്നാം തത്ത രഹസ്യം പറയണം എന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഭാര്യയും മകളും പുറത്തുപോയിരുന്ന സമയത്ത് ഞാന്‍ തത്തയെ കൂടോടെ എടുത്ത് അകത്തേയ്ക്കു കൊണ്ടുപോയി. മുറിയുടെ സാക്ഷയിട്ട് അതിനെ ഇറക്കി മേശപ്പുറത്തുവെച്ച് അതിന്റെ മുന്നിലിരുന്നു. ആകാംഷ ഒരു വല്ലാത്റ്റ വികാരമാണ്. വേണ്ടായിരുന്നു, ഒന്നും കേള്‍ക്കാതെ രഹസ്യങ്ങളൊക്കെ വിഴുങ്ങാന്‍ പറഞ്ഞാല്‍ മതിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു - തത്ത പറഞ്ഞ കാര്യങ്ങള്‍ മൂന്നാംകിടയും അറപ്പുളവാക്കുന്നവയുമായിരുന്നു. എന്റെ ബോസ് ഭാര്യമാത്രം വീട്ടിലുള്ള സമയത്ത് വന്നു പോവാറുണ്ടെന്നും, മകള്‍ക്ക് ഒരു കാമുകനുണ്ടെന്നും അവര്‍ വരുന്ന ഞായറാഴ്ച്ച അലമാരയില്‍ നിന്നും കാശുമെടുത്ത് ഒളിച്ചോടാന്‍ പോവുകയാണെന്നും ബോസിനെ കാണുന്നതേ തത്തയ്ക്ക് അറപ്പാണെന്നും, മകള്‍ക്ക് ഇതിലും നല്ല ആരെയും കിട്ടിയില്ലേ ഒളിച്ചോടാന്‍ എന്നും മറ്റും തത്ത പരിഭവത്തിന്റെ ശബ്ദത്തിലും, ചിലപ്പോള്‍ രഹസ്യം പോലെയും പറഞ്ഞുകൊണ്ടിരുന്നു.

ഇതു കേട്ട് ഭാര്യയുടെ മുടിക്കുകുത്തിപ്പിടിച്ച് അവളുടെ നാഭിക്കു തൊഴിക്കുന്നതും ബോസിനെ കുത്താന്‍ പോവുന്നതും മകളെ മുറിക്കകത്തു പൂട്ടിയിടുന്നതുമൊക്കെ പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിരസമാക്കിയ അനുഷ്ഠാനങ്ങളാണ്. ഒന്നാമതേ വീടും സ്ഥലവും ഭാര്യയുടെ പേരിലാണ്. ബോസിനെ പിണക്കിയാല്‍ ജോലിയും പോവും. നാക്കിന്റെ ബലം കൊണ്ട് പിടിച്ചുനില്‍ക്കാമെങ്കിലും വെറുതേ ഒരു കുടുംബ ജീവിതം തകര്‍ക്കുന്നതില്‍ കാര്യമില്ല. ഇന്നത്തെക്കാലത്ത് ഏതൊരു വീ‍ട്ടിലാണ് ഇത്തരം അസാന്മാര്‍ഗിക ബന്ധങ്ങളില്ലാത്തത്? അസാന്മാര്‍ഗികം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പൊയ്പ്പോയിരിക്കുന്നു, തത്തയോട് ഈ കാര്യം ഇനി മിണ്ടരുത് എന്നു പറഞ്ഞു, അതിനെ വീട്ടിന്റെ മുന്നില്‍ക്കൊണ്ടു തൂക്കി. അത് ഒന്നും മനസിലാവാത്തതുപോലെ കൂട്ടില്‍ കണ്ണുമിഴിച്ചിരുന്നു.

ഭാര്യ വന്നപ്പോള്‍ മകളുടെ ഒളിച്ചോടാനുള്ള പദ്ധതികള്‍ അവളോട് പറഞ്ഞു, കൂര്‍മ്മബുദ്ധിയായ ഭാര്യ ആദ്യം ചെയ്തത് അലമാരയില്‍ നിന്നും സ്വര്‍ണ്ണവും പണവുമെടുത്ത് പൊതിഞ്ഞ് ബാങ്കില്‍ കൊണ്ടുവെക്കാന്‍ എന്നെ ഏല്‍പ്പിക്കുകയാണ്. കാല്‍ക്കാശില്ലാതെ മകള്‍ ഒളിച്ചോടുകയില്ലെന്ന് അവള്‍ക്കറിയാം. ബാങ്കില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ മകളുടെ പദ്ധതികള്‍ എങ്ങനെ അറിഞ്ഞു എന്ന് ഭാ‍ര്യയ്ക്കറിയണം. വീട്ടിലെ രഹസ്യങ്ങളറിയാന്‍ തനിക്കുള്ള മാര്‍ഗ്ഗമാണ് തത്തകള്‍, ഞാനൊന്നും പറഞ്ഞില്ലെങ്കിലും ഭാര്യ ഊഹിക്കും, ഒരുപക്ഷേ അവള്‍ക്ക് ഇപ്പോള്‍ത്തന്നെ അറിയാമായിരിക്കും, തത്തകളാണ് മകളെ (അവളെയും) ഒറ്റിയതെന്ന്. തത്ത പറഞ്ഞിട്ടാണെന്നു പറഞ്ഞപ്പൊഴേ ഭാര്യ ചിരിച്ചു. ക്രൂരമായ ഒരു ചിരി. “മനുഷ്യാ, നിങ്ങളെക്കുറിച്ച് തത്തകള്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് അറിയാമോ?, നാണക്കേടോര്‍ത്ത് ഞാനതൊന്നും നിങ്ങളോട് പറഞ്ഞില്ല എന്നേയുള്ളൂ” - എന്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി. തത്തയ്ക്ക് വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല, പുറത്ത് നടക്കുന്നതും അറിയാമോ? ഇവയ്ക്കെന്താ, ദിവ്യദൃഷ്ടിയുണ്ടോ? എന്തൊക്കെയാണ് ഇവറ്റ കണ്ടിരിക്കുക? എന്തൊക്കെയാണ് ഭാര്യയോട്, മകളോട്, വഴിയേ പോവുന്ന നാട്ടുകാരോട് അവ വിളിച്ചു പറഞ്ഞിരിക്കുക? ഞാന്‍ വിളറുന്നതുകണ്ട് ഭാര്യ ചിരിച്ചു. അവള്‍ തടിച്ച ശരീരവും കുലുക്കി തോര്‍ത്തുമെടുത്ത് കുളിക്കാനായി മുറിയിലേക്കു കയറി.

അധികം ആലോചിക്കേണ്ടി വന്നില്ല, ഞാന്‍ വെളുത്ത ഒരുപിടി ധാന്യമണികള്‍ വാരിക്കൊണ്ട് തത്തകളുടെ കൂടുകളിലേക്കു നടന്നു. ഒന്‍പത് തത്തകളും എന്റെ മുഖത്തേക്ക് വിഷാദത്തോടെ നോക്കി, ഒരക്ഷരം മറുത്തു പറയാതെ കൂട്ടിലേക്കിട്ടുകൊടുത്ത ധാന്യമണികള്‍ കൊറിച്ചു. പത്താമത്തെ തത്ത - പഞ്ചവര്‍ണ്ണത്തത്ത മാത്രം - “ഇത്, ഞാന്‍ തിന്നേ പറ്റൂ, എന്റെ വിധിയാണ്, അല്ലേ?“ എന്നു ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാത്തതുകണ്ട് അതും വിഷാദത്തോടെ എന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് ധാന്യമണികള്‍ കൊത്തിപ്പെറുക്കി. അടുത്തിരുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു.

മൌനത്തിന് ഒരു സുഖമുണ്ട്. ഒന്നും അറിയാത്തതിന്റെ, അറിയിക്കാത്തതിന്റെ സുഖം. ചിന്തിക്കേണ്ടാത്തതിന്റെ സുഖം, ഇപ്പോള്‍ എന്തൊരു ശാന്തതയാണ്. അവറ്റയുടെ ചിലമ്പലില്ല, മകളുടെ കളിതമാശകളില്ല, നാട്ടുകാരുടെ സുഖാന്വേഷണങ്ങളില്ല, ഭാര്യയുടെ പരാതികളില്ല, മറുത്ത് ഒരു വാക്കുപോലുമില്ല, ജീവിതം സ്വഛമായി, ചോദ്യങ്ങളില്ലാതെ, മൌനത്തിന്റെ നദിയായി നേര്‍‌വരയിലൊഴുകുന്നു.

കിളി ഉണ്ടായിരുന്നെങ്കില്‍ അത് (കക്കാടിന്റെ) പോത്ത് എന്ന കവിത പാടുമായിരുന്നോ? “ഹാ പോത്തേ, നിന്നിലഴുകിയ ഭാഗ്യമേ ഭാഗ്യം” എന്ന് നെടുവീര്‍പ്പിടുമായിരുന്നോ? അറിയില്ല. കിളി ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമില്ല, കിളി ഇല്ല.

9/09/2009

മുക്കുവനും പൂതവും

ദേര ദുബൈ ഫിഷ് മാര്‍ക്കറ്റില്‍ കാദര്‍ എന്നു പേരായ ഒരു മുക്കുവനുണ്ടായിരുന്നു. വലിയ ട്രോളര്‍ വഞ്ചിയില്‍ പോയി രണ്ടോ മൂന്നോ ആഴ്ച്ചയിലൊരിക്കല്‍ കരയ്ക്കു വന്ന് മീന്‍ വില്‍ക്കുന്ന മുക്കുവന്‍. അയാള്‍ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് പോയി ആമിന എന്ന പൂതത്തെക്കെട്ടി.

ആമിനയെ വീട്ടില്‍ കെട്ടിയിട്ട് കാദര്‍ ദേര ദുബൈ ഫിഷിങ്ങ് ട്രോളറില്‍ തിരിച്ചെത്തി, വല്ലപ്പോഴും പൂതം കെട്ടിലുണ്ടോ എന്ന് തിരക്കിപ്പോന്നു.

ആദ്യത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നെങ്കില്‍ താന്‍ കാദരിന് നെയ് ബിരിയാണി വെച്ചുകൊടുക്കും, എന്നും രാത്രി പാലുകാച്ചിക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല

രണ്ടാമത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നെങ്കില്‍ താന്‍ കാ‍ദരിനെ ശരീരം കൊണ്ട് ചൂടുപിടിപ്പിക്കും, ചുംബനം കൊണ്ട് കുളിപ്പിക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല.

മൂന്നാമത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നാല്‍ കാദരിന് ചന്ദ്രന്റെ നിറമുള്ള മോനെക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല.

നാലാമത്തെ വര്‍ഷവും കാദര്‍ വന്നില്ല. ഇനി കാദര്‍ വന്നാല്‍ രാത്രി പാലില്‍ വിഷം കലക്കിക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. ഫൂരിഡാന്‍ എന്ന വിഷം പൂതം സംഘടിപ്പിച്ചു. വിഷം കുടിച്ച് ചത്തില്ലെങ്കില്‍ കാദരിനെ കുത്താന്‍ പ്രത്യേകം കത്തി വാങ്ങിച്ചു. കാദര്‍ മരിച്ചുകഴിഞ്ഞാല്‍ നാടുനീളെ വ്യഭിചരിക്കും എന്നും പ്രതിജ്ഞചെയ്തു.

കാദര്‍ വന്നു.

പൂതം കാദരിനെ ചുംബനം കൊണ്ട് കുളിപ്പിച്ചു. ശരീരം കൊണ്ട് പൊതിഞ്ഞ് ചൂടുപിടിപ്പിച്ചു. കുടിക്കാന്‍ പശുവിന്‍ പാലും കഴിക്കാന്‍ നെയ്ച്ചോറും കോഴിബിരിയാണിയും കൊടുത്തു. കാദരിന്റെ വിത്ത് വയറ്റില്‍ ചുമന്നു. കടലും മണലും കാദറിനെ വിളിച്ചു, കാദര്‍ പൂതത്തെ മറന്നു, പൂതം കരഞ്ഞു. പൂതത്തെ കെട്ടിയിട്ട് കാദര്‍ ദേര ദുബൈയിലേയ്ക്ക് വണ്ടികയറി.

പൂതം പടിക്കലിരുന്ന് ആഴക്കിണറിന്റെ തൊടിയിലേയ്ക്കു നോക്കി.

Google