സിമിയുടെ ബ്ലോഗ്

10/20/2007

തകര്‍ന്ന പ്രണയങ്ങള്‍

ബാംഗ്ലൂര്‍ മഹാനഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എം.ജി. റോഡിലെ ഇന്ത്യന്‍ കോഫി ഹൌസില്‍ ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ഓരോന്നുമാ‍ലോചിച്ച് കാപ്പിയും കട്ട്ലറ്റും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എതിരേ അവന്‍ വന്നിരുന്നത്. രഘു!. എന്റെ കഴിഞ്ഞകാലത്തിലെ പ്രിയപ്പെട്ട കൂട്ടുകാരന്‍. ഞങ്ങള്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിനിമ കാണാനും വെള്ളമടിക്കാനും ഞങ്ങള്‍ പോയിരുന്നതും ഒരുമിച്ചായിരുന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ഞങ്ങള്‍ ജോലിചെയ്തിരുന്നത്. ഒരുമിച്ചായിരുന്നു ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളെ പ്രേമിച്ചതും.

പ്രണയം വിടര്‍ന്നപ്പോള്‍ അവന്റെ വീട്ടില്‍ കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. നിലയ്ക്കാത്ത കരച്ചിലുകള്‍ക്കും മാനസികസംഘര്‍ഷങ്ങള്‍ക്കും കഠിനവിഷാദത്തിനും ശേഷം തണുത്തമഴയുള്ള ഒരു രാത്രിയില്‍ അവന്‍ ആത്മഹത്യ ചെയ്തു. അവന്റെ ചരമപൂജയ്ക്ക് ഞാനും പോയിരുന്നു. മുരുഗേഷ് പാളയയിലെ പൂക്കടയില്‍ നിന്നു വാങ്ങിയ മുള്ളുചെത്തിയ തണ്ടുള്ള രണ്ടു ചുവന്ന റോസാപ്പൂക്കള്‍ ശാന്തമായി ഉറങ്ങിയ അവന്റെ നെഞ്ചില്‍ വെച്ചത് ഞാനായിരുന്നല്ലോ. പിന്നീട് അവള്‍ ഭ്രാന്തിയായി ഒരുപാടുനാള്‍ കരഞ്ഞുനടന്നതും ഒടുവില്‍ ആരെയോ കെട്ടി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായതും ഇതൊന്നും കാണാന്‍ വയ്യാതെ ഞാന്‍ നാടുവിട്ട് മണലാരണ്യങ്ങളില്‍ അലഞ്ഞുനടന്നതുമെല്ലാം ഇന്നും നടുക്കുന്ന ഓര്‍മ്മകള്‍ മാത്രം. അതെല്ലാം കഴിഞ്ഞ് ഇന്ന് കാലിന്നടിയിലൂടെ കാലം ഏറെ ഒഴുകിപ്പോയിരിക്കുന്നു. എല്ലാം അടങ്ങി ഞാന്‍ വീണ്ടും എന്റെ നഗരത്തിലെത്തിയപ്പോള്‍ അവന്‍ ഇങ്ങനെ എതിരേ വന്നിരുന്നത് ഒരു വലിയ ഷോക്കായിരുന്നു. ശവക്കല്ലറകളില്‍ നിന്ന് ഇറങ്ങിവന്നതുപോലെ അവന്റെ മുഖം നിര്‍വ്വികാരമായിരുന്നു. കുഴിഞ്ഞ കണ്തടങ്ങളില്‍ ഇരുട്ട് കൂടുകെട്ടിയിരുന്നു. ചുരുണ്ടുനീണ്ട മുടി അലസമായി വഴിതെറ്റിക്കിടന്നിരുന്നു. ഇളംനീല ജീന്‍സിലും കൈ പാതി ചുരുട്ടിയ കള്ളിഷര്‍ട്ടിലും സ്പോര്‍ട്ട്‌സ് ഷൂസിലും ചെളിപുരണ്ടിരുന്നു. മുഖത്തിനു ചുറ്റും സിഗരറ്റിന്റെ കെട്ട മണം ചൂഴ്ന്നുനിന്നിരുന്നു.

“നീ മരിച്ചില്ലേ?”
“ഞാന്‍ പലതവണ മരിച്ചല്ലോ”

അധികം ഒന്നും മിണ്ടാതെ ഒരുകപ്പ് കാപ്പിയും കുടിച്ച് മഞ്ഞുപോലെ തണുത്ത കൈ എന്റെ കയ്യില്‍ പിടിച്ചുകുലുക്കി അവന്‍ എഴുന്നേറ്റുപോയി.

പിന്നീടെപ്പൊഴോ ഗള്‍ഫില്‍ സന്ദര്‍ശനത്തിനുവന്ന ഒരു കൂട്ടുകാരനുമൊത്ത് പഴയ കഥകള്‍ അയവിറക്കവേ കേട്ടറിഞ്ഞു, ഞാന്‍ നാടുവിട്ടതിനുപിന്നാലെ രഘുവിന് വീണ്ടും പല പ്രണയങ്ങളും ഉണ്ടായെന്നും അവയെല്ലാം പലരീതിയില്‍ പരാജയപ്പെട്ടെന്നും.

No comments:

Google