മാർക്ക് സുക്കർബർഗ് തന്റെ വിസ്തൃതമായ എസ്റ്റേറ്റിൽ ഒരു പന്നിയെ അറുക്കുകയായിരുന്നു. അതിന്റെ ഉരുണ്ട ചെവികൾ, കുളമ്പുകൾ, പിങ്ക് നിറമുള്ള ചുരുണ്ട വാല്, ഇതൊക്കെ അയാൾ ഓരോന്നായി അറുത്തുമാറ്റി. പന്നിയുടെ പിൻകാല് അതിന്റെ സന്ധികളിൽ വെച്ച് കൃത്യമായി മുറിച്ചെടുക്കാൻ കത്തിയാഴ്ത്തുമ്പൊഴാണു എമിലി നടന്നുവന്നത്. അയാൾ പന്നിയെ വൃത്തിയായി അറുക്കുന്നത് നോക്കിക്കൊണ്ട് പന്നിക്കുഴിയുടെ ചുറ്റുമുള്ള അഴികളിൽപ്പിടിച്ച് അവൾ നിന്നു. പിന്നെ അലസമായി "മാർക്ക് - നാളെ രണ്ടായിരത്തി മുന്നൂറ്റിപ്പതിനാലുപേർ ആത്മഹത്യ ചെയ്യും" എന്നു പറഞ്ഞു.
സുക്കർബർഗ് പന്നിയെ അറുക്കുന്നത് തുടർന്നു. ബേക്കൺ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു. രുചിയോടെ ഇറച്ചി തിന്നുന്ന ഏതൊരാളും ഇറച്ചിക്കായി മൃഗത്തെ കൊല്ലാനും തയ്യാറായിരിക്കണം, അല്ലാതെ കെ.എഫ്.സി. തിന്നുകയും കോഴിയെ അറുക്കാൻ അറപ്പ് കാണിക്കുകയും ചെയ്യുന്നത് നൈതികമല്ല എന്നായിരുന്നു സുക്കർബർഗിന്റെ പ്രമാണം. താൻ മൃഗത്തെ അറുക്കുന്ന കാഴ്ച്ച എമിലി ആസ്വദിക്കുന്നുണ്ടോ എന്ന ചിന്ത അയാളെ പിടികൂടി. കഴുത്ത് തിരിച്ച് അവളെ നോക്കിയപ്പോൾ അവൾ കാര്യമാത്രപ്രസക്തമായി 'ചാവാൻ പോകുന്നവരുടെ പട്ടിക കാണണോ' എന്ന് ചോദിച്ചു. അയാൾ അതെ എന്ന് ആംഗ്യം കാണിച്ചപ്പോൾ അവൾ തന്റെ ഐപ്പാഡിൽ നിന്ന് സുക്കർബർഗിന്റെ കണ്ണടയിലേയ്ക്ക് മരണപ്പട്ടിക പ്രക്ഷേപിപ്പിച്ചു. സുക്കർബർഗ് സ്ക്രോൾ എന്ന് ചിന്തിച്ചപ്പൊഴേയ്ക്കും പട്ടിക മുകളിലേയ്ക്ക് ഓടിത്തുടങ്ങി. അതിൽ വെളിച്ചെണ്ണയിട്ട് മുടിചീകിയൊതുക്കിയ റജീന മുസ്തഫ എന്ന പെൺകുട്ടിയുടെ ചിത്രത്തിൽ സുക്കർബർഗിന്റെ കണ്ണുടക്കി.
എമിലി അയാളെ കളിയാക്കിക്കൊണ്ട് ചോദിച്ചു - 'അവളുടെ ശവമടക്കിനു കൂടുന്നോ?'
'അതിനു അവൾ മരിച്ചില്ലല്ലോ'. അയാൾ പിറുപിറുത്തു.
'ഞാൻ റജീനയുടെ വീട്ടിലേയ്ക്ക് പോകുന്നു. ഞാൻ എപ്പോൾ അവളുടെ വീട്ടിലെത്തും?' അയാൾ എമിലിയോടു ചോദിച്ചു.
'അത് പറ്റില്ല. അവളുടെ ശവമടക്കിനല്ല ഞാൻ പോകുന്നത്. 'എനിക്ക് പതിനാലു മണിക്കൂറിനകം അവളുടെ വീട്ടിലെത്തണം'. അയാൾ പന്നിക്കുഴിയിൽ നിന്ന് കയറി കൈയുറകൾ ഉരിഞ്ഞുകൊണ്ടു പറഞ്ഞു.
'ബോസ്, ഇവൾക്ക് മാത്രമെന്താ ഇത്ര പ്രത്യേകത? ദിവസവും എത്രപേർ ആത്മഹത്യ ചെയ്യുന്നു' - ഹെഡ്ഫോണിൽ എമിലിയുടെ ശബ്ദം മുഴങ്ങി.
'എന്തോ, എനിക്കിവളെ രക്ഷിക്കണമെന്ന് തോന്നുന്നു'.
'രക്ഷിച്ചിട്ട് എന്തുചെയ്യാനാണു'?.
'ഒന്നും ചെയ്യാനില്ല. നോക്കൂ എമിലി, ചിലപ്പോൾ നമ്മൾ കണ്ടുമുട്ടുന്ന ഒരാൾ, അയാളുടെ ഒരു നോട്ടം, ആർദ്രമായ പുഞ്ചിരി, കരുണയുള്ള ഒരു വാക്ക് - ഇതയൊക്കെ മതിയാകും ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പുഴ കടക്കാൻ. അല്ലേ?'
'ആണെന്ന് കൂട്ടിക്കോ. അവൾ ഇപ്പോൾ എന്തുചെയ്യുന്നു?'
'മാർക്ക്, കേരളത്തിൽ ഇപ്പോൾ രാവിലെ ഏഴുമണിയായി. അവൾ ഇന്നലെ ഒരുമണിക്കൂറും പത്തുമിനിട്ടും മാത്രമാണു ഉറങ്ങിയത്. അവളുടെ കൈയിലെ ഫിറ്റ്നസ് ബാൻഡ് പറയുന്നത് ഇപ്പോൾ അവൾ കിടക്കയിൽ കണ്ണുമിഴിച്ച് കിടക്കുകയാണെന്നാണു'.
'ശരി. ഇടയ്ക്കിടെ വിവരങ്ങൾ എന്നെ അറിയിച്ചുകൊണ്ടിരിക്കൂ'.
മെസ്സേജ്. പോസ്റ്റ് ചെയ്തത് 10 മണിക്കൂറുകൾക്ക് മുൻപ് - 'ഇരുണ്ട മുറികളെയും തുറക്കാനാവാത്ത വാതിലുകളെയും എനിക്ക് പേടിയില്ല. വെളിച്ചത്തിന്റെ വിത്തുകൾ വിതച്ച പൂന്തോട്ടങ്ങൾ എന്നെ കാത്തിരിക്കുന്നു' - അതിനടിയിൽ മലയാളികളുടെ ലൈക്കുകളും തമാശക്കമന്റുകളും. ഒരാൾക്കുപോലും അവൾ ശവപ്പെട്ടിയെപ്പറ്റിയാണു സംസാരിക്കുന്നത് എന്ന് മനസിലാവാത്തതെന്താ എന്ന് സുക്കർബർഗ് അൽഭുതപ്പെട്ടു.
മെസ്സേജ്. പോസ്റ്റ് ചെയ്തത് 6 മണിക്കൂറുകൾക്ക് മുൻപ് - 'ഞാൻ പോകുന്നു, ഒരു ശവംനാറിപ്പൂവായി പുനർജനിക്കുമോ' - ഇതിനടിയിൽ മലയാളികളുടെ ലൈക്കും ലവ് ചിഹ്നങ്ങളും. ഹായ് ഹൗ ആർ യൂ തുടങ്ങിയ അർത്ഥമില്ലാത്ത കമന്റുകൾ.
ഇടയ്ക്ക് ഇടുക്കിയിൽ നിന്ന് 54 വയസ്സുള്ള മത്തായി എന്നയാൾ ഭാര്യ ടിവി കണ്ടുകൊണ്ടിരിക്കേ അയാളുടെ ബാത്രൂമിൽ ഇരുന്ന് റജീനയ്ക്ക് അയച്ച അശ്ലീല മെസ്സേജുകൾ. എല്ലാ സ്ത്രീകളെയും ഫ്രണ്ട് ലിസ്റ്റിൽ ചേർക്കുകയും ഒരു പരിചയവും ഇല്ലെങ്കിലും അവർക്കെല്ലാം അശ്ളീലമെസ്സേജ് അയക്കുകയും ചെയ്യുന്ന മനുഷ്യൻ. മത്തായി കോപ്പി പേസ്റ്റ് ചെയ്ത അവളുടെ അവയവ വർണ്ണനകൾക്ക് മറുപടിയായി റജീന ഒരു സ്മൈലി അയച്ചിരിക്കുന്നു. മത്തായി - 'ഞാനങ്ങോട്ട് വരട്ടേ' എന്ന് ചോദിച്ചിരിക്കുന്നു. മറുപടിയായി റജീന - 'ദയവുചെയ്ത് വരൂ, ഇതാ എന്റെ വീട്ട് അഡ്രസ്' എന്നു പറഞ്ഞ് അഡ്രസും ഫോൺ നമ്പറും അയച്ചുകൊടുത്തിരിക്കുന്നു. മത്തായിയുടെ ലൊക്കേഷൻ സുക്കർ ബർഗ് നോക്കി. അയാൾ ഇപ്പോൾ വൈദ്യുതവകുപ്പിന്റെ ഓഫീസിലിരുന്ന് കമ്പ്യൂട്ടറിൽ മനോരമ സൈറ്റിലെ രാഷ്ട്രീയവാർത്തകൾ വായിക്കുകയാണു.
റജീനയുടെ സ്റ്റാറ്റസ്. 'നാളെ നിങ്ങളെ ഞാൻ ശല്യപ്പെടുത്തില്ല' . അതിനടിയിലും ലൈക്കുകൾ. പരിഹാസക്കമന്റുകൾ. 'ഇന്നത്തെ ശല്യം നിറുത്തുമോ', 'നാളെ ഞങ്ങളും ശല്യപ്പെടുത്തില്ല', 'ഹായ് ഹൗ ആർ യൂ', തുടങ്ങിയ കമന്റുകൾ. സുക്കർബർഗ് ലാപ്റ്റോപ്പ് മാറ്റിവെച്ചു. വീണ്ടും കണ്ണടച്ചുകിടന്നു. അറിയാതെ അയാൾ ഉറങ്ങിപ്പോയി.
പുലർച്ചെ - വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കു താഴുന്നു. കടൽ നീലം നിബിഢമായ തെങ്ങിൻതോപ്പുകളുടെ കടും പച്ചനിറത്തിലേയ്ക്ക് വേഷപ്പകർച്ച നടത്തുന്നു. വിമാനത്തിന്റെ സ്മൂത്ത് ലാൻഡിങ്ങ്. ചുവന്ന വെളിച്ചം ഘടിപ്പിച്ച കാറിനടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ സുക്കർബർഗിന്റെ പാസ്പോർട്ട് വാങ്ങി അതിൽ സ്റ്റാമ്പടിച്ചുകൊടുക്കുന്നു. ട്രാഫിക്കിനെ തോൽപ്പിക്കാൻ നേരെ ഒരു സ്വകാര്യ ഹെലിക്കോപ്റ്ററിലേയ്ക്ക്. കുളങ്ങൾക്കും ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ചന്തകൾക്കും നൂലുപോലെ നീളുന്ന ട്രാഫിക്കിനും രാഷ്ട്രീയജാഥകൾക്കും മീതേ പറന്ന് ഹെലിക്കോപ്റ്റർ ആര്യങ്കാവിലേയ്ക്ക്. സമയം ഇപ്പോൾ വൈകിട്ട് ആറുമണി. താൻ യാത്രതുടങ്ങിയിട്ട് കൃത്യം പന്ത്രണ്ടു മണിക്കൂർ. എമിലിയുടെ മിടുക്കിൽ അയാൾക്ക് മതിപ്പുതോന്നി. റജീനയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ, സർക്കാർ ഗസ്റ്റ് ഹൗസിൽ അയാൾ ഹെലിക്കോപ്റ്റർ നിറുത്തിച്ചു. ഇവിടെ അയാളെക്കാത്ത് നിന്ന സർക്കാരുദ്യോഗസ്ഥരും പോലീസുകാരും സുക്കർബർഗിനു കൈകൊടുത്തു. അവരോട് സംസാരിക്കാൻ നിൽക്കാതെ അയാൾ തന്റെ ഫോണിലെ മാപ്പ് പിന്തുടർന്ന് റജീനയുടെ വീട്ടിലേയ്ക്ക് നടന്നു. തന്നെ പിന്തുടർന്ന ആൾക്കൂട്ടത്തിനോട് പ്ളീസ് വരരുത് എന്ന് പറഞ്ഞു. എന്നിട്ടും കേൾക്കാതെ സുക്കർബർഗിന്റെ പിന്നാലെ നടന്ന ആൾക്കൂട്ടത്തെ പോലീസുകാർ തല്ലിയോടിച്ചു.
ഫോണിൽ റജീന മുസ്തഫയുടെ പുതിയ സ്റ്റാറ്റസ്. 'ദൈവമേ, ഞാനിതാ വരുന്നു. നിന്റെ വാതിലുകൾ തുറക്കൂ'.
സുക്കർബർഗ് തന്റെ നടത്തത്തിനു വേഗത കൂട്ടി, ഓട്ടം തുടങ്ങി. ചെമ്മൺപാതയിൽ കെട്ടിനിന്ന ചെളി തെറിച്ച് അയാളുടെ വെള്ളക്കോട്ടിലേയ്ക്കു പടർന്നു. ഇളം പച്ചനിറമടിച്ച ഓടിട്ട വീട്. കുരച്ചുകൊണ്ട് ഒരു ചെറിയ പട്ടി ഓടിവന്നു. സുക്കർബർഗ് അതിനെ താലോലിച്ചുകൊണ്ട് ഓടിച്ചെന്ന് റജീനയുടെ വീടിന്റെ കാളിങ്ങ് ബെൽ അടിച്ചു. പലതവണ അടിച്ചിട്ടും അനക്കമൊന്നുമില്ലാത്തതുകൊണ്ട് വാതിലിൽ മുട്ടിത്തുടങ്ങി. കിതച്ചുകൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചുകൊണ്ടിരിക്കവേ വാതിൽ തുറന്നു.
'ആരാണ്?' ഉറക്കം വരാതെ ചുറ്റും കറുപ്പു പടർന്ന കണ്ണുകളിൽ പരിഭ്രമവുമായി റജീന.
'പേടിക്കണ്ട, ഞാൻ സുക്കർബർഗാണു. മാർക്ക് സുക്കർബർഗ്'.
'എനിക്ക് മനസിലായില്ല' - റജീനയുടെ പരിഭ്രമത്തിനിടയിലും അവളുടെ ഇടതുകൈയിൽ പിടിച്ചിരുന്ന ബ്ളേഡ് അയാൾ കണ്ടു.കൈത്തണ്ടകളിലേയ്ക്ക് നോക്കി അവ മുറിഞ്ഞിട്ടില്ല എന്നുകണ്ട് ആശ്വസിച്ചു.
'ഞാനാണു ഫേസ്ബുക്ക് ഉണ്ടാക്കിയത്. എന്റെ പേരു കേട്ടിട്ടില്ലേ?. അതുപോട്ടെ, റജീനയെ കാണാൻ അമേരിക്കയിൽ നിന്നു വന്നതാണു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?'
'എന്തിനാണു എന്നെ കാണുന്നത്?'
'അതെല്ലാം പറയാം. എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാമോ? ഇവിടെ അടുത്ത് ഒരു താജ് ഹോട്ടലുണ്ട്. അവിടെയിരുന്ന് സംസാരിക്കാമോ?'
'ഇല്ല. ഉപ്പ ഇപ്പോൾ വരും. അതിനു മുൻപ് എനിക്ക് അരി കഴുകി അടുപ്പത്തിടണം'.
'ഉപ്പയെ വിളിച്ചുപറയൂ, അത്യാവശ്യമായി പുറത്തുപോയെന്ന്. പ്ളീസ് - ഞാൻ അത്ര ദൂരെനിന്ന് നിങ്ങളെ കാണാനായി മാത്രം വന്നതാണു'.
'എന്നെ എന്തിനാണു കാണുന്നത്? താജ് ഇവിടെ നിന്നും വളരെ ദൂരെയല്ലേ?'
'ശരി, താജിൽ പോകണ്ട. നമുക്ക് ഒന്നുകിൽ അകത്തിരുന്ന് സംസാരിക്കാം. അല്ലെങ്കിൽ പുറത്ത് നടന്നുകൊണ്ട് സംസാരിക്കാം'.
'അകത്തേയ്ക്കു വരണ്ട. ഞാൻ പുറത്തുവരാം - ഒരു മിനിട്ട് തരൂ, ഞാൻ ഈ ഉടുപ്പ് മാറ്റി ഒരു ചുരിദാർ ഇട്ടിട്ടുവരാം'.
'ശരി, ഞാൻ കാത്തുനിൽക്കാം' എന്ന് സുക്കർബർഗ് പറഞ്ഞുതീരും മുൻപേ റജീന അകത്തുകടന്ന് വാതിലടച്ചു. ഒരു വസ്ത്രം മാറാൻ എത്രസമയം ഒന്നര മിനിട്ട് മതിയാകും എന്ന് കണക്കുകൂട്ടിക്കൊണ്ട് സുക്കർബർഗ് നിന്നു. രണ്ടു മിനിട്ട് കഴിഞ്ഞിട്ടും മൂന്നുമിനിട്ട് കഴിഞ്ഞിട്ടും അവൾ വാതിൽ തുറന്നില്ല. സുക്കർബർഗ് 'റജീനാ' എന്ന് വിളിച്ചുകൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചുതുടങ്ങി. ചാഞ്ഞ് തോളുകൊണ്ട് വാതിലിൽ ഇടിച്ചപ്പോൾ വാതിൽ അതിന്റെ കൊളുത്തുകളിൽ നിന്ന് വേർപെട്ട് തുറന്നു. ചെറിയ പൂവുകളുള്ള ചുവന്ന ചുരിദാർ ഉടുത്ത റജീന സ്വീകരണമുറിയിൽ ഒരു ഖേതാൻ ഫാനിൽ തൂങ്ങിക്കൊണ്ട് കയറിന്റെ ബലത്തിൽ വായുവിൽ ഞാന്നുനിന്നു.
മറിഞ്ഞുകിടന്ന കസേര നിവർത്തിയിട്ട് അവളെ താഴെയിറക്കാൻ നോക്കവേ വീണ്ടും അൽഗോരിതം ജയിച്ചു എന്ന് സുക്കർബർഗ് നിരാശയോടെ ഓർത്തു.
