സിമിയുടെ ബ്ലോഗ്

9/10/2008

ബാച്ചിലര്‍

രഘൂ, നിന്നെ തൃപ്തിപ്പെടുത്താന്‍ ഈ ലോകത്ത് ആര്‍ക്കും പറ്റില്ല. നിനക്ക് ഒന്നിലും തൃപ്തിയില്ല.
എനിക്കു മടുത്തു.
എന്താണിത്ര മടുപ്പ്. ഞാനുണ്ടാക്കിത്തരുന്ന ആഹാരമോ? ഈ വീടോ? അതോ എന്നെയോ? നിനക്കത്ര മടുത്തെങ്കില്‍ ഇറങ്ങിപ്പോ.
...
ഇറങ്ങിപ്പോവാന്‍.

വീട്ടിലുണ്ടായത് ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഒരു പൊട്ടിത്തെറിയായിരുന്നെങ്കിലും അലസമായി കാറോടിക്കുന്നതിനിടയില്‍ അത് രഘുവിന്റെ മനസ്സിനെ കലുഷിതമാക്കിയില്ല. കാറോടിക്കവേ എന്തൊക്കെയാണ് തനിക്ക് മടുത്തത് എന്നതിന്റെ എണ്ണമെടുക്കുകയായിരുന്നു അയാള്‍. ഭാര്യയെ മടുത്തു എന്ന് വെറുതേ പറഞ്ഞ് ഒഴിഞ്ഞിട്ട് കാര്യമില്ല. മാത്രമല്ല, അത് ക്രൂരമായി പോവുകയും ചെയ്യും. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായിട്ടില്ല. പണ്ട് പുസ്തകം വായിക്കാന്‍ ഇഷ്ടമായിരുന്നു. എങ്ങനെയോ അതുമടുത്തു. കൂട്ടുകാരുമായി കറങ്ങാന്‍ ഇഷ്ടമായിരുന്നു. അതും മടുത്തു. യാത്രചെയ്യാന്‍ ഇഷ്ടമായിരുന്നു. വണ്ടിയോടിക്കാനിഷ്ടമായിരുന്നു. ടിവി. കാണാനിഷ്ടമായിരുന്നു. ബാസ്കറ്റ്ബാള്‍ കളിക്കാനിഷ്ടമായിരുന്നു. അതെല്ലാം മടുത്തു. ഇപ്പോള്‍ എന്താണ് അത്രയ്ക്കിഷ്ടം? ഒരു ആവേശം എന്നുപറയാന്‍ എന്തുണ്ട് ബാക്കി? എന്തോ, ജീവിതം മടുത്തു. ഇങ്ങനെ ജീവിക്കാതെ ജീവിക്കുന്നതിലും ഭേദം ചാവുന്നതാണ്.

ഇപ്പോള്‍ വിജനമായ റോഡിലൂടെയാണ് വണ്ടിയോടിക്കുന്നത്. രണ്ടുവരിപ്പാതയുടെ രണ്ട് അരികുകളിലും ക്രമമില്ലാതെ പൊങ്ങിയും താണും കിടക്കുന്ന മരുഭൂമിയാണ്. റോഡിന്റെ ചില ഭാഗങ്ങള്‍ മണല്‍ അടിച്ചുകയറി മറഞ്ഞുകിടന്നു. റോഡിലിറങ്ങിനിന്ന ഒരു ഒട്ടകത്തിനെ തട്ടാതിരിക്കാന്‍ രഘു വണ്ടി വെട്ടിച്ച് മണലിലേയ്ക്കു കയറ്റി. ഇതു കൊള്ളാം. ഡെസെര്‍ട്ട് ഡ്രൈവിങ്ങ്. ഒരുപാടുനാളത്തെ ആഗ്രഹമാണ്. അല്പം അകത്തേയ്ക്ക് പോയിനോക്കാം. രഘു വണ്ടി 4-വീല്‍ ഡ്രൈവിലാക്കി, പതുക്കെ, ശ്രദ്ധയോടെ, മരുഭൂമിയുടെ ഉള്ളിലേയ്ക്ക് ഓടിച്ചുതുടങ്ങി. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും. വണ്ടി ഇതുവരെ ചരിഞ്ഞിട്ടില്ലാത്ത കോണുകളില്‍ ചരിഞ്ഞോടുന്നു. മരുഭൂമിയില്‍ വണ്ടിയോടിക്കുന്നത് ആദ്യമായാണ്. സമയം നാലുമണിയാവുന്നു. അല്പം കൂടി മുന്നോട്ടുപോയിട്ട് തിരിച്ചുവന്നാല്‍ ഇരുട്ടുന്നതിനു മുന്‍പേ വീടെത്താം.

മരുഭൂമി, പതിവുപോലെ, വിജനമായിരുന്നു. മണലിലൂടെ വണ്ടിയോടിക്കവേ പെട്ടെന്ന് ലോകത്തിന്റെ അപാരതയും അതില്‍ ഒരു പുഴുവിനെപ്പോലെ അരിക്കുന്ന തന്റെ നിസ്സാരതയും രഘുവിന്റെ മനസ്സില്‍ അടിച്ചുകയറി. കണ്ണെത്താവുന്ന ദൂരത്തോളം മണല്‍ക്കുന്നുകളല്ലാതെ മറ്റൊന്നുമില്ല. ഒരു കുന്ന് സൂക്ഷത്തോടെ കയറുമ്പോള്‍ വണ്ടി ഇരമ്പിയിരമ്പി നിന്നു. താഴേയ്ക്കും മുകളിലേയ്ക്കും അനങ്ങുന്നില്ല. ടയറിന്റെ കാറ്റ് നേരത്തേ കുത്തിവിടേണ്ടതായിരുന്നു. രഘു വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. ടയറുകള്‍ മണലില്‍ നന്നായി പുതഞ്ഞിട്ടുണ്ട്. വണ്ടിയില്‍ നിന്നും അധികം അകലേയ്ക്കു പോകരുത്, മൊബൈലെടുത്ത് പോലീസിനെ വിളിക്കണം. എവിടെയാണെന്നു പറയും? അല്പം നടന്നുനോക്കാം. എന്തെങ്കിലും അടയാളം കാണും.

അധികം നടക്കേണ്ടിവന്നില്ല. മണല്‍പ്പരപ്പിന്റെ നടുവില്‍ ഒരു മരം. എണ്ണാ‍വുന്നത്ര ഇലകളുള്ള മരം രണ്ട് ചില്ലകള്‍ മാത്രം വിരിച്ച് നില്‍ക്കുന്നു. മരത്തിനു കീഴെ തണലില്ല. ഇങ്ങനെ എത്ര മരം കാണും? രഘുവിന് മരത്തിനെ വിട്ടുപോവാന്‍ തോന്നിയില്ല. തന്നെപ്പോലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ മരത്തോട് അല്പം സ്നേഹം തോന്നി. ഒരു ജീവനുള്ള വസ്തുവിനെയെങ്കിലും കണ്ടു എന്നതില്‍ അല്പം ആശ്വാസവും തോന്നി. എന്തോ, പോലീസിനെ വിളിക്കാന്‍ തോന്നിയില്ല. സമയമുണ്ടല്ലോ. എപ്പൊഴെങ്കിലും വിളിക്കാം.

കുറെ നേരം വെറുതേ മരവും ചാരിനിന്നപ്പോള്‍ എന്തെങ്കിലും മിണ്ടണം എന്നുതോന്നി. പണ്ടു വായിച്ച പുസ്തകങ്ങളിലും കണ്ട സിനിമകളിലും ഏകാന്തത മാറ്റാന്‍ വലിയ മത്സ്യത്തോട് സംസാരിക്കുന്ന കിഴവനുണ്ട്, ഒരു റഗ്ബി ബാളിനോട് സംസാരിക്കുന്ന നായകനുണ്ട്. നായകനൊന്നുമല്ല. എന്നാലും മരമേ, എനിക്കു ബോറടിക്കുന്നു.

വായിച്ചതിനും കണ്ടതിനും കേട്ടതിനുമൊക്കെ വിപരീതമായി മരം പ്രതിവചിച്ചു. ‘എനിക്കും ബോറടിക്കുന്നു’.

വായുംപൊളിച്ച് നിന്ന രഘു അല്പനേരം ഒന്നും മിണ്ടാത്തതിനാലാവാം, മരം തന്നെ വീണ്ടും സംസാരിച്ചുതുടങ്ങി. ഞാനും പണ്ട് നിങ്ങളെപ്പോലെയൊക്കെ ആയിരുന്നു. തട്ടിയും മുട്ടിയും ജീവിച്ച ഒരു സാധാരണ മനുഷ്യന്‍.

എന്നിട്ട്?

ഒരു ബാങ്കിലായിരുന്നു എനിക്ക് ജോലി. കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാന്‍ ധാരാളം സിനിമ കാണുമായിരുന്നു. ചില്ലി ചിക്കന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു.

എന്നിട്ട്?

എന്നിട്ട് ഒരു ദിവസം കൂട്ടുകാരുമൊത്ത് റെസ്റ്റാറന്റിലിരുന്ന് മൂക്കുമുട്ടെ തിന്നുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ചില്ലിച്ചിക്കന്‍ ബോറടിച്ചു. അതോടെ ഞാന്‍ ചിക്കന്‍ തീറ്റ നിറുത്തി. പിന്നെ ഒരു ദിവസം സിനിമ മടുത്തു. സിനിമ കാണാന്‍ പോവാതെയായ എനിക്ക് കൂട്ടുകാരും മടുത്തു. ജോലി, വീട്, ജോലി, വീട് എന്നിങ്ങനെ ജീവിച്ചുവരുമ്പോള്‍ ജോലിയും മടുത്തു. എല്ലാം മടുത്തപ്പോള്‍ ഞാന്‍ ഇറങ്ങിനടന്നു. അങ്ങനെ ഇവിടെയെത്തി.

എന്നിട്ട്?

എന്നിട്ടോ? ഇവിടെ എത്തിയപ്പോള്‍ എനിക്കു നടത്തവും മടുത്തു. ഞാനിവിടെ നില്‍പ്പായി. നിന്നുനിന്ന് വേരിറങ്ങി. ആഹാരം മടുത്തുകഴിഞ്ഞതുകൊണ്ട് വിശപ്പില്ലായിരുന്നു. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കൈകള്‍ വിരിച്ചുപിടിച്ചു. അതില്‍ ഇലകിളിര്‍ത്തു. ഇപ്പൊ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, അതുകൊണ്ട് മടുക്കാനായി അധികമൊന്നും ബാക്കിയില്ല.

അപ്പൊ ശ്വാസം വിടുന്നില്ലേ? അതും മടുത്താലോ?

മരം ചിരിച്ചു. ശ്വാസോച്ഛ്വാസം മടുത്തു തുടങ്ങിയിട്ടുണ്ട്. താമസിയാതെ അതും നിറുത്തും.

മരത്തിന്റെ ജീവിതം രഘുവിന് പെട്ടെന്ന് ആകര്‍ഷകമായിത്തോന്നി. ഭാര്യയില്ല, കുടുംബമില്ല, പണത്തെക്കുറിച്ചുള്ള ആവലാതികളില്ല, ഒന്നിലും ടെന്‍ഷനില്ല, വെറുതേ നില്‍ക്കുക, ജീവിക്കുക. ഞാനും ഇവിടെ നിന്നോട്ടേ? നിന്നുനിന്ന് എനിക്കും വേരിറങ്ങിയാലോ?

അല്പം മാറി നില്‍ക്കൂ. അടുത്തുനിന്നാല്‍ നിങ്ങള്‍ ഇടയ്ക്കിടെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും. എനിക്ക് നിങ്ങളോട് മിണ്ടുന്നതും മടുത്തുതുടങ്ങി.

രഘു ആവുന്നത്ര അകലത്തില്‍, എന്നാല്‍ മരത്തെ കാണാനാവുന്ന വിധം, നില്‍പ്പുറപ്പിച്ചു. സൂര്യന്‍ മരുഭൂമിയില്‍ മുങ്ങിമരിക്കാന്‍തുടങ്ങി. രഘു കൈകള്‍ വിടര്‍ത്തിപ്പിടിച്ചപ്പോള്‍ മരുഭൂമിയിലെ തണുത്തകാറ്റ് വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുപോയി. കാല്‍പ്പാദങ്ങള്‍ പൂഴിമണലടിച്ച് മറഞ്ഞു. തന്റെ പുതിയ അവസ്ഥ രഘുവിന് ഇഷ്ടപ്പെട്ടു. രാത്രി തുടങ്ങിയപ്പോള്‍ ഏതോ മാളത്തില്‍നിന്നിറങ്ങിയ ഒരു കരിന്തേള്‍ രഘുവിന്റെ കാലിലേയ്ക്ക് പതുക്കെ അരിച്ചുകയറി. രഘുവിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. തേള് വാലും വളച്ച് കാല്‍മുട്ടിന്റെ ഭാഗത്ത് ഇരിപ്പായി.

കുറച്ചുകഴിഞ്ഞ് മരുഭൂമിയും ഇരുട്ടും ഇനി അനന്തമായ ഭാവിയിലേയ്ക്കു നീളുന്ന തന്റെ അവസ്ഥയും രഘു ആസ്വദിച്ചുതുടങ്ങിയ നിമിഷത്തില്‍ ദൂരെനിന്ന്‍ ഏതാനും കാറുകളുടെ ബീം ലൈറ്റുകള്‍ തെളിഞ്ഞു. അവ രണ്ട് വശത്തുകൂടി വളഞ്ഞുപുളഞ്ഞ് രഘു നില്‍ക്കുന്നതിന് അല്പം അകലെ നിറുത്തി. വെളിച്ചമടിച്ച് അസ്വസ്ഥനായ തേള് കാല്‍മുട്ടുവിട്ട് താഴേയ്ക്ക് ഇറങ്ങിപ്പോയി. മുന്‍പിലെ പോലീസ് കാറില്‍നിന്നും ഭാര്യ ഓടിയിറങ്ങിവന്ന് രഘുവിനെ കെട്ടിപ്പിടിച്ചു. കുറ്റിത്താടിയുള്ള പോലീസുകാരന്‍ ഒരു കമ്പിളിപ്പുതപ്പുകൊണ്ട് രഘുവിനെ പുതപ്പിച്ചു. പോലീസുകാരന്റെ തോളില്‍ ചാരി നടക്കുന്നതിനിടയില്‍ ഒറ്റയ്ക്കുനില്‍ക്കുന്ന മരത്തെക്കണ്ട് രഘു പറഞ്ഞു.

‘സോറി, എന്റെ ഭാര്യ തിരക്കി വന്നു. എനിക്കു പോയേ തീരൂ’.

മരം ചിരിച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു. ‘പറയാന്‍ മറന്നു. ഞാന്‍ ബാച്ചിലറായിരുന്നു‘.

13 comments:

സജീവ് കടവനാട് said...

സിമിയും രഘുവും നല്ല തിരിച്ചുവരവിലാണല്ലോ...
അഭിനന്ദനംസ്...



പാവം രഘു...
(ഗൌതമബുദ്ധന്‍ ബാച്ചിയായിരുന്നില്ല) :)

Deepu said...

സിമി, അങ്ങനെ അവസാനം നിന്റെ ഒരു കഥ ഇഷ്ടപ്പെട്ടു.. നല്ല കഥ :)

Anonymous said...

പഴയ സിമി റ്റച്ച്.. തവളകള്‍ മുതല്‍ ഇങ്ങോട്ട്...

സന്തോഷം :)

ഉഗാണ്ട രണ്ടാമന്‍ said...

:)

Unknown said...

kathayil oru katha undu

നിരക്ഷരൻ said...

ഇഷ്ടായി ഈ കഥ.

കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല കഥ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

valare nalla katha!

ജിവി/JiVi said...

നല്ല കഥ.

നജൂസ്‌ said...

വായനയിലെ മടുപ്പ്‌ ഈ ഒരണ്ണം നിവര്‍ത്തി തന്നു.

പാമരന്‍ said...

ആഹാ!

Nachiketh said...

:)

മഴയുടെ മകള്‍ said...

kollam simi.. the great story.... kidilan.. madup oru avasthayanu..epol njan neridunna pole.. alla ellarum anubavikkunna pole

Google