സിമിയുടെ ബ്ലോഗ്

11/10/2009

രാക്ഷസന്‍

ഉഗ്രന്‍ ഒരു സായാഹ്നമായിരുന്നു അത്. ചുവന്ന ആകാശത്തില്‍ വെളിച്ചത്തിന്റെ മഞ്ഞക്കീറുകള്‍. അവയെ മുറിച്ച് പറന്നുപോവുന്ന കറുത്തപക്ഷികള്‍. അകലെ വാനം ചുംബിച്ചുനില്‍ക്കുന്ന മലനിരകള്‍ക്ക് അധികം ഉയരം തോന്നില്ല. പിന്നില്‍ കാടാണ്. ഉള്ളിലെവിടെനിന്നോ കാട്ടുതീയുടെ തുടക്കം പോലെ പുകയുയരുന്നുണ്ട്. പുകക്കറുപ്പ് ആകാശത്തിന്റെ ചോപ്പില്‍ അലിഞ്ഞുപരക്കുന്നുണ്ട്. മുട്ടോളം വളര്‍ന്നുനില്‍ക്കുന്ന കറുകപ്പുല്ലുകള്‍ ഞെരിച്ചുകൊണ്ട് ഇതാ, നടന്നുവരുന്നത് ജോണും യാമിനിയുമാണ്. ജോണ്‍ ഒരുപാട് നാളായി ആഗ്രഹിച്ചതുപോലെ - യാമിനിയെ കണ്ടുമുട്ടിയ അന്നുമുതല്‍ക്ക് കൊതിച്ചതുപോലെ - കാടുകയറാന്‍ വന്ന സംഘത്തില്‍ നിന്നും അവര്‍ മാത്രം കൂട്ടം തെറ്റിപ്പോയിരിക്കുന്നു.

നീ അവരെ ഒന്നുകൂടി വിളിച്ചുനോക്ക്
ജോണ്‍ ഇല്ല എന്ന് തലയാട്ടി. അവന്റെ മുഖത്ത് എപ്പൊഴും കാണുന്ന വിഷാദം കുസൃതിയിലേക്കു മാറുന്നത് യാമിനി ശ്രദ്ധിച്ചു.
എന്താന്നേ, ഒന്നൂടെ വിളിക്കു
അവളുടെ സ്വരത്തിന്റെ ഇമ്പം ശ്രദ്ധിച്ചുകൊണ്ട് അവന്‍ പറഞ്ഞു, ‘ഇല്ല‘.

യാമിനി ഓരോന്നുചിന്തിച്ചുകൊണ്ട് തോളത്തെ ബാഗ് താഴെയിട്ടു. കാറ്റില്‍ പറക്കുന്ന വസ്ത്രം ഒതുക്കി പുല്ലിലേയ്ക്കിരുന്നു. ജോണ്‍ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ കുനിഞ്ഞ് നിലത്തിരുന്നു. യാമിനി വിയര്‍ത്തു. അവള്‍ അവന്റെ വശത്തേയ്ക്ക് ചരിഞ്ഞ് പുല്ലില്‍ക്കിടന്നു. കഴുത്തില്‍ നിന്നും അല്പം ഇറങ്ങിക്കിടന്ന ചുരിദാര്‍ നേരെയിടണോ എന്ന് അവള്‍ അലസമായി ചിന്തിച്ചു. വിയര്‍പ്പുതുള്ളികള്‍ ഉരുണ്ട് അവളുടെ വസ്ത്രത്തിനുള്ളിലേക്കു മുങ്ങാങ്കുഴിയിടുന്നതു നോക്കിക്കൊണ്ട് അവന്‍ വിളിച്ചു.

യാമിനീ
യെസ്
ഞാന്‍..
ഞാന്‍?
Can I kiss you?
അവള്‍ ഒന്നും പറഞ്ഞില്ല. അവന്‍ അവളുടെ കണ്ണുകളിലെ തിളക്കം കണ്ടു, ചുണ്ടുകളിലെ നനവു കണ്ടു, തുടുത്തുവരുന്ന കവിള്‍ത്തടങ്ങള്‍ കണ്ടു, ഒരു കൈകൊണ്ട് അവളുടെ ഇളംമേനിയെ ചുറ്റിപ്പിടിച്ച് വിടരുന്ന ചുണ്ടുകളിലേക്ക് ചുണ്ടുകളടുപ്പിച്ചു. സൂര്യന്‍ മറയുന്നു, താമരയിതളുകളായ അവളുടെ കണ്ണുകള്‍ കൂമ്പിവന്നു. അടുത്ത നിമിഷം അവള്‍ കണ്ണുമിഴിച്ച് ഭയപ്പെട്ട് അലറിവിളിച്ചു. അതിവേഗത്തില്‍, കാതടപ്പിക്കുന്ന ശബ്ദത്തില്‍, ഭീമാകാരമായ രണ്ട് കൈകള്‍ അവരെ വാരിയെടുത്തു, കൈകളില്‍ കിടന്ന് ഞെരിഞ്ഞ യാമിനിയെയും ജോണിനെയും നിലത്തേക്കെറിഞ്ഞു. അതെത്ര പെട്ടെന്നായിരുന്നു. ഒരു കൂര്‍ത്ത മുളങ്കമ്പ് ജോണിന്റെ വയറിലൂടെ തുളച്ച് അപ്പുറമിറങ്ങുന്നത് തന്റേതോ ജോണിന്റേതോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ആര്‍ത്തനാദങ്ങള്‍ക്കിടയിലൂടെ അവള്‍ കണ്ടു. ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിപ്പമുള്ള ഒരു സ്ത്രീയുടെ മുഖത്തേയ്ക്ക് ഞെട്ടിവിറച്ചുനോക്കിക്കൊണ്ട് അലറിവിളിക്കുമ്പോള്‍ മറ്റൊരു കൈ അവളെ വാരിയെടുക്കുകയും ഒരു മുളം തണ്ട് അവളുടെ നെഞ്ചിലൂടെ കുത്തിയിറക്കുകയും ചെയ്തു. ഈ രണ്ട് മുളകളിലും ഞാന്നുകിടന്ന് പിടയുന്ന മനുഷ്യരെ ആ വലിയ തീക്കുണ്ടിനു നടുവിലേക്ക് അവര്‍ നീക്കിവെച്ചു.

എല്ലുകടിച്ചുപൊട്ടിച്ച് തിന്നുമ്പോള്‍ രാക്ഷസക്കുഞ്ഞ് അമ്മയോടു ചോദിച്ചു. അമ്മേ ഇതിനെന്താ ഒരു രുചിയില്ലാത്തത്?
മോനേ, ഇത്തിരിക്കൂടെ കുരുമുളകുപൊടിയിട്. അമ്മ കുരുമുളകുപൊടി മൊരിഞ്ഞ മാംസത്തിലേക്ക് വാത്സല്യത്തോടെ തട്ടിക്കൊടുത്തു.

16 comments:

സുനീഷ് said...

ഹാ!

സാജന്‍| SAJAN said...

സിമി,
ഇതിന്റെ ലേബല്‍ വേഗനിസമോ, ലവ് ജിഹാദോ, ഇനി മറ്റ് വല്ലതുമോ?

(വായിച്ചു ചിന്തിക്കാന്‍ ഇപ്പൊ നല്ല മനസില്ല:) )

Sanal Kumar Sasidharan said...

"ഒരു കൂര്‍ത്ത മുളങ്കമ്പ് ആ കൈകള്‍ ജോണിന്റെ വയറിലൂടെ തുളച്ച് അപ്പുറമിറക്കുന്നത് തന്റേതോ ജോണിന്റേതോ എന്നറിയാത്ത ആര്‍ത്തനാദങ്ങള്‍ക്കിടയിലൂടെ അവള്‍ കണ്ടു.“

കൂർത്ത മുളങ്കമ്പ് ആ കൈകൾ വയറിലൂടെ തുളച്ച് അപ്പുറമിറക്കുന്നു എന്നോ. അതോ, ആ കൈകൾ ഒരു കൂർത്ത മുളങ്കമ്പ് വയറിലൂടെ തുളച്ച് അപ്പുറമിറക്കുന്നത് എന്നോ..രണ്ടാമത്തതല്ലേ സിമ്പിൾ..ഇതുപോലെ വേറെയുമുണ്ട് സിമീ..ദാ നോക്ക്
“ഭീമാകാരമായ ഒരു സ്ത്രീയുടെ തളികപോലുള്ള മുഖത്തേയ്ക്ക് ഞെട്ടിവിറച്ചുനോക്കിക്കൊണ്ട് അലറിവിളിക്കുമ്പോള്‍ മറ്റൊരു കൈ അവളെ വാരിയെടുക്കുകയും ഒരു മുളം തണ്ട് അവളുടെ നെഞ്ചിലൂടെ കുത്തിയിറക്കുകയും ചെയ്തു.“
ഈ വരിയും സങ്കീർണമാണ് സങ്കീർണത ഒട്ടും ആവശ്യമില്ലല്ലോ ഇവിടെ പിന്നെന്തിന് ഇങ്ങനെ വളച്ചെഴുതണം!!!

simy nazareth said...

നന്ദി സനലേ, തിരുത്തിയിട്ടുണ്ട്.

★ Shine said...

:-)

തൃശൂര്‍കാരന്‍ ..... said...

ഓഹ്‌...
:-(

Yamini said...

You were trying to write Surrealism, or just like that?!

Anonymous said...

കുന്നിന്മുകളിലെ ഒരു വലിയ വാച്ച് ടവറിൽ നിന്ന് താഴെ നിൽക്കുന്ന രണ്ട് കറുത്ത രൂപങ്ങളെ നോക്കി ഒന്നാമത്തെ കാവൽക്കാരൻ പറയുന്നു:

ഭാര്യയും ഭറ്ത്താവുമായിരിയ്ക്കണം. തുണിയുടുത്തിട്ടില്ല. ആദിവാസികളായിരിയ്ക്കണം.

ആയിരിയ്ക്കണം. രണ്ടാമത്തെ കാവൽക്കാരൻ പറഞ്ഞു: അവരെന്തായിരിയ്ക്കുമോ സംസാരിയ്ക്കുന്നത്?

ഒന്നാമത്തവന്റെ ഊഹം ഭാഗികമായി ശരിയായിരുന്നു. താഴെനിന്നിരുന്നത് ഭാര്യയും ഭറ്ത്താവും തന്നെയായിരുന്നു. എന്നാൽ ആദിവാസികളല്ല, അവറ് രാക്ഷസന്മാരായിരുന്നു.

ഭറ്ത്താവ് രാക്ഷസൻ ഭാര്യ രാക്ഷസിയോട് പറയുകയായിരുന്നു: കുനിഞ്ഞ് കുനിഞ്ഞ് അവറ്റ താഴോട്ടെങ്ങാനും വീണാൽ, തടിയനെ ഞാൻ തന്നെ തിന്നും. എലുമ്പനെയേ നിനക്ക് തരൂ.

vadavosky said...

സിമി
വീണ്ടും എഴുതിത്തുടങ്ങിയതില്‍ സന്തോഷം.

simy nazareth said...

യാമിനീ,

യാമിനി എന്ന പേരുള്ള ഒരു പെണ്‍കുട്ടി എന്റെ ഈ കഥ വായിച്ചതില്‍ ഒരുപാട് സന്തോഷം.. ഞാന്‍ സര്‍‌റിയലിസം എന്നൊന്നും ഉദ്ദേശിച്ചില്ല.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

രാക്ഷസന്‍മാരെ ക്രൂരന്‍മാരായി ചിത്രീക്കരിക്കരുത്‌. അവരുടെ ചുറ്റും മനുഷ്യാ(രാക്ഷസ ?)വകാശ പ്രവര്‍ത്തകരുടെകണ്ണുകളുണ്ട്‌. പറഞ്ഞേക്കാം.

ബാജി ഓടംവേലി said...

വായിച്ചു .....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇനി മേലാല്‍ ട്രക്കിങ്ങിനു പോവുമ്ബോ കൂട്ടം തെറ്റില്ലാ.. ഹമ്മോ... പേടിപ്പിച്ചൂ... ഹൌ...

Anonymous said...

ഹായ് സിമി,
കഥ വായിച്ചു. ആദ്യപക്ഷം തന്നെ, നന്നാ‍യിരിക്കുന്നു. ആത്മപരിശോദനയുടെ കനലിൽ നിലപാടുകൾ ചുട്ടെടുക്കുമ്പോൾ, ചിലപ്പോൾ രാക്ഷസരൂപാകാരി ആയ ചിന്ത അങ്ങനെയും പറയും.......അപ്പോൾ അത്യന്താധുനിക സങ്കേതത്തിന്റെ എരിവ് ചേർത്താൽ മതായാകും :)

Anonymous said...

അച്ചര തെറ്റിന് മാപ്പ് (മതിയാകും എന്ന് വായിക്കുക)

foolishgirl...... said...

story eniku eshtamayi....

Google