സിമിയുടെ ബ്ലോഗ്

7/23/2008

ഇന്തോ-യു.എസ്. ആണവ കരാര്‍: ഒരു തിരിഞ്ഞുനോട്ടം

ബി. രാമന്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം

1. മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റൊണാള്‍ഡ് റീഗനെ ഒരു മോശം നയതന്ത്രജ്ഞന്‍, എന്നാല്‍ നല്ല സംവാദകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സംവാദന കഴിവുകള്‍ ഒരു മോശം നയത്തിനെ നല്ലതെന്നു ചിത്രീകരിക്കാനും നയപരമായ പരാജയത്തിനെ വിജയം എന്നു വരുത്തിത്തീര്‍ക്കാനും മാത്രം ശക്തമായിരുന്നു. റീഗനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചില അലിഖിത നിയമങ്ങള്‍ പാലിച്ചിരുന്നു: തെരുവിലെ സാധാരണ മനുഷ്യനു പോലും മനസിലാവുന്ന വിധത്തിലുള്ള ലളിതമായ ഭാഷ ഉപയോഗിക്കുക; കട്ടികൂടിയ വാക്കുകളും പ്രസംഗങ്ങളും ഉപേക്ഷിക്കുക; നിങ്ങളുടെ ദേശീയ വിമര്‍ശകരെ രാക്ഷസീകരിക്കാതിരിക്കുക; ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ലളിതമായ പ്രയോഗങ്ങള്‍ ഉപയോഗിക്കുക. തന്നോട് ഇടപഴകുന്ന തദ്ദേശീയ നേതാക്കള്‍ ഒരു മീറ്റിങ്ങിനു ശേഷം താനാണ് റെയ്ഗന്റെ ഏറ്റവും അടുത്ത വിശ്വസ്ഥന്‍ എന്നു തോന്നി തിരിച്ചു പോവുന്ന വിധത്തില്‍ അവരെ വിശ്വസിപ്പിക്കുവാനുള്ള കഴിവ് റീഗന് ഉണ്ടായിരുന്നു.

2. നമ്മുടെ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ്ങ് റീഗന്റെ വിപരീതമാണെന്നു പറയാം --- ഒരു നല്ല നയ രൂപകന്‍, എന്നാല്‍ മോശം സംവാദകന്‍. കഴിഞ്ഞ മൂന്നുവര്‍ഷക്കാലം കൊണ്ട് ഇന്തോ-യു.എസ്. ന്യൂക്ലിയര്‍ കരാറിന്റെവിമര്‍ശകരെ നിരായുധരാക്കുന്നതിനു പകരം അവരുടെ എണ്ണം കൂട്ടാനുതകുന്ന അത്ര മോശമാണ് മന്മോഹന്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളുടെയും സംവാദന കഴിവുകള്‍. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഭരണപരമായ കര്‍ത്തവ്യങ്ങള്‍ അനുഷ്ടിച്ചിരുന്ന കാലം മുതല്‍ക്കുള്ള, രഹസ്യാത്മാവായിരിക്കാനുള്ള മന്മോഹന്‍ സിങ്ങിന്റെ ചായ്‌വ് -- അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് മന്മോഹന്‍ സിങ്ങ് വളരെ കൌശലക്കാരന്‍ ആണെന്നു തോന്നിക്കുന്നു, എന്നാല്‍ അദ്ദേഹം അങ്ങനെയൊട്ടല്ലതാനും. മന്മോഹന്‍ സിങ്ങിന്റെ ഏറ്റവും വിശ്വസ്തനായ മന:സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നു ചൂണ്ടിക്കാണിക്കാന്‍ ദില്ലിയില്‍ ഇന്ന് ഒരാളെങ്കിലും ഉണ്ടോ? ഇല്ല. ആളുകളോട് കുമ്പസാരിക്കുക, അവരെ രസിപ്പിക്കുക, അവരെ സന്തോഷിപ്പിക്കുക, അവരോട് രഹസ്യങ്ങള്‍ പങ്കുവെയ്ച്ച് അവരുടെ ഈഗോയെ തലോടുക, ഇതൊന്നും മന്മോഹന്‍ സിങ്ങിന് സ്വതസിദ്ധമായി കഴിയുന്ന കാര്യങ്ങളല്ല.

3. ജോര്‍ജ്ജ് ബുഷ് നവംബര്‍ 2004-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആവുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് മന്മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആവുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യത്തെ നാലുവര്‍ഷത്തെ ഭരണകാലത്തെ പ്രവര്‍ത്തികള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള അവരുടെ ആകാംഷയാല്‍ സ്വാധീനിക്കപ്പെട്ടതാവാറുണ്ട്. അവര്‍ ഒരുപാട് ഭരണ ക്രിയാത്മകതകളില്‍ നിന്നും മാറിനില്‍ക്കുന്നു. നയ രൂപീകരണത്തിലെ ക്രിയാത്മകതകള്‍ സാധാരണയായി വരുന്നത് അവരുടെ രണ്ടാമത്തെ ഭരണകാലത്താണ് - ഇക്കാലത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള ആകാംഷ അവരുടെ നയ രൂപീകരണത്തെ സ്വാധീനിക്കുന്നില്ല.

4. ബുഷിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. 2005-2008-ഇലെ ബുഷ് 2001-2004-ലെ ബുഷില്‍ നിന്നും വ്യത്യസ്ഥനാണ്. ഒന്നാം ഭരണ കാലയളവില്‍ ബുഷിനെ വലയം ചെയ്ത കാബിനറ്റ് അംഗങ്ങള്‍ പഴയ ഭരണകാലങ്ങളിലെ ശേഷിപ്പുകളും ഇന്ത്യയെ പാക്കിസ്ഥാനിലെ അവരുടെ സുഹൃത്തുക്കളുടെ കണ്ണിലൂടെ കണ്ടവരും ആയിരുന്നു. ഒന്നാം ഭരണകാലത്ത് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ജെനറല്‍ കോളിന്‍ പവല്‍ ഇതിനു നല്ല ഒരു ഉദാഹരണമാണ്.

5. തന്റെ രണ്ടാം ഭരണകാലത്ത്, ബുഷിനെ വലയം ചെയ്ത കാബിനറ്റ് അംഗങ്ങളുടെ ഇന്ത്യാ വീക്ഷണത്തെ അവരുടെ പാക്കിസ്ഥാനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് സ്വാധീനിച്ചില്ല. അവര്‍ പാക്കിസ്ഥാനെ പരമ്പരാഗതമായി കിട്ടിയ പരിഹരിക്കാനാവാത്ത ഒരു പ്രശ്നമായും ഇന്ത്യയെ ഭാവിയുടെ ഒരു അവസരമായും കണ്ടു. ഇന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായ കോണ്ടല്ലീസ റൈസ് ഇതിനു നല്ല ഒരു ഉദാഹരണമാണ്.

6. ബുഷിന്റെ രണ്ടാം ഭരണകാലത്തെ രണ്ട് പ്രധാന വ്യാകുലതകള്‍ സ്വാധീനിച്ചു- ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക, സൈനിക ശക്തിയും പാക്കിസ്ഥാന്റെ ഗോത്ര പ്രദേശങ്ങളിലെ ജിഹാദി ശക്തിയും. അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ ബുഷ് പറഞ്ഞത് തന്റെ പ്രധാന കര്‍മ്മമേഖലകള്‍ ഇറാഖും അഫ്ഗാനിസ്ഥാനും ആയിരിക്കേ, തന്റെ പിന്‍‌ഗാമിയുടെ പ്രധാന തലവേദന പാക്കിസ്ഥാന്‍ ആയിരിക്കും എന്നാണ്. സത്യത്തില്‍ ബുഷിന്റെതന്നെ ഒരു പ്രധാന തലവേദനയായി പാക്കിസ്ഥാന്‍ മാറിക്കൊണ്ടിരിക്കുന്നു.

7. ഈ പശ്ചാത്തലത്തിലാണ് ബുഷും, റൈസും, ഒരേ ചിന്താഗതിയുള്ള മറ്റുള്ളവരും ഇന്ത്യയെ ചൈനയുമായി മാത്രമല്ല, പാക്കിസ്ഥാനുമായും ഇടപെടുന്നതില്‍ ഒരു ഭൌമ രാഷ്ട്രീയ മുതല്‍ക്കൂട്ടായി കരുതിത്തുടങ്ങിയത്. ഇന്ത്യയുടെ രണ്ട് സവിശേഷതകളാണ് അവരെ ആകര്‍ഷിച്ചത്. ഒന്ന്: ഒരു ജനാധിപത്യരാജ്യം എന്ന നിലയില്‍ അതിന്റെ ദീര്‍ഘകാലത്തെ വിജയം, ഇത് പ്രദേശത്തെ മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു ഫലപ്രദമായ മാതൃകയാവും. രണ്ട്: ചില ചെറിയ പോക്കറ്റുകള്‍ ഒഴിച്ചാല്‍ ഇന്ത്യന്‍ മുസ്ലീങ്ങളില്‍ എന്തെങ്കിലും സ്വാധീനമുണ്ടാക്കാന്‍ അല്‍-ഖയ്ദയ്ക്കും സഖ്യകക്ഷികള്‍ക്കും കഴിയാത്തത്. 2005 ജൂലൈയില്‍ മന്മോഹന്‍ സിങ്ങ് വാഷിങ്ങ്ടണ്‍ ഡിസി സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ട് സവിശേഷതകളും ബുഷ് എടുത്തുപറഞ്ഞു.

8. ഈ പശ്ചാത്തലത്തിലാണ് മന്മോഹന്‍ സിങ്ങുമായുള്ള ചര്‍ച്ചകള്‍ക്കിടയ്ക്ക് ബുഷിന്റെ ന്യൂക്ലിയര്‍ വാഗ്ദാനാം വന്നത്. ഇന്ത്യയുടെ ചാര സംഘടനയായ റിസര്‍ച്ച് & അനാലിസിസ് വിങ്ങിന്റെ (റോ) സ്ഥാപക-തലവനായിരുന്ന ആര്‍.എന്‍.കൌവിന്റെ അഭിപ്രായത്തില്‍, നയ നേതാക്കള്‍ക്കും നയതന്ത്രജ്ഞര്‍ക്കും ഈ കഴിവ് വേണം: ശക്തിയായി അടഞ്ഞുകിടക്കുന്ന ഒരു വാതില്‍, ചെറുതായി തുറക്കാനുള്ള പ്രവണത കാണിക്കുമ്പോള്‍, അവര്‍ക്ക് അത് അറിയാന്‍ സാധിക്കണം. അവര്‍ ഉടന്‍ തന്നെ വാതിലില്‍ സ്വന്തം കാല്‍ കടത്തി വാതില്‍ വീണ്ടും അടയുന്നത് തടയണം. വാതിലിനെ കൂടുതല്‍ കൂടുതല്‍ അവര്‍ തുറക്കണം.

9. ഒരു നല്ല നയ രൂപകര്‍ത്താവും കൂര്‍മ്മനായ ഒരു നയ വിചക്ഷണനുമായ മന്മോഹന്‍ സിങ്ങ് ഇന്തോ-യുഎസ് വാതില്‍ ചെറുതായി തുറക്കുന്നത് കണ്ടു, ഉടന്‍ തന്നെ ഈ ന്യൂക്ലിയര്‍ കരാര്‍ വാഗ്ദാനം സ്വീകരിച്ച് തന്റെ കാല്‍ കടത്തുകയും ചെയ്തു. അന്നുമുതല്‍, പരിഭ്രാന്തിയോടെ വാതില്‍ അടയാതെ തന്റെ കാല്‍ അവിടെത്തന്നെ വയ്ക്കുവാനും വീണ്ടും വാതിലിനെ കൂടുതല്‍ കൂടുതല്‍ തുറക്കുവാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശകരും മറ്റും ശക്തമായി ഈ കാല്‍ പിന്‍വലിയ്ക്കുവാന്‍ പ്രേരിപ്പിച്ച് വാതില്‍ വീണ്ടും ശക്തിയായി അടയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ടും ഇരുന്നു.

10. ന്യൂക്ലിയാര്‍ കരാര്‍ അതിന്റെ ഭൌമ-രാഷ്ട്രീയ കോണില്‍ നിന്നും ഇന്ത്യയുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയുടെ കോണില്‍ നിന്നും ഒരേ പോലെ പ്രധാനമാണ്. ഈ രണ്ടു ഘടകങ്ങളും ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് അവരുടെ വിശ്വാസം നേടുന്നതിനു പകരം മന്മോഹന്‍ സിങ്ങും അദ്ദേഹത്തിന്റെ ഉപദേഷ്ടകരും ഊര്‍ജ്ജ ലഭ്യ-സുരക്ഷ എന്ന ഭാഗത്തെ മാത്രം കൂടുതലായി എടുത്തുകാണിച്ചു. അക്കങ്ങള്‍ നിരത്തി അവരെ ബോറടിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്നും നമ്മുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയ്ക്കായി വീണുകിട്ടിയ ഒരു മന്ന എന്ന നിലയിലാണ് അവര്‍ ഈ കരാറിനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. കരാര്‍ അങ്ങനെയൊന്നല്ല. ഇതിന്റെ ഫലം: ഇവര്‍ നിലനിന്ന ആശങ്കകള്‍ക്ക് ആക്കം കൂട്ടിയതേയുള്ളൂ, അവ ദുരീകരിക്കുന്നതിനു പകരം.

11. ഊര്‍ജ്ജ ലഭ്യത സുരക്ഷ എന്ന നിലയിലുള്ള ഈ കരാറിന്റെ പ്രാധാന്യം പോലും വേണ്ടവിധത്തില്‍ വിശദീകരിക്കപ്പെട്ടില്ല. തമിഴ്നാട്ടിലെ കൂടംകുളത്ത് രണ്ട് ആണവ ഊര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ റഷ്യയുമായി ഒപ്പിട്ട കരാറാണ് ഇന്ത്യ അവസാനമായി ഒപ്പിട്ട കരാര്‍ - ഇത് ന്യൂക്ലിയാര്‍ സപ്ലയേഴ്സ് ഗ്രൂപ്പിന്റെ (എന്‍.എസ്.ജി) ഇന്ത്യയുമായി ആണവവ്യാപാരത്തിനുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ് ഒപ്പിട്ടതാണ്. റഷ്യക്കാര്‍ ഈ കരാര്‍ പൂര്‍ത്തിയാക്കുന്നതോടെ നമുക്ക് ലോകത്തിലെ ഒരു ശക്തിയുമായോ ഒരു കമ്പനിയുമായോ ഒരു പുതിയ കരാറിലും ഏര്‍പ്പെടാനാവില്ല - എന്‍.എസ്.ജി.യുടെ ഇന്ത്യയ്ക്കുനേരെയുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതു വരെ.

12. ബുഷിന്റെ ആണവ കരാറിനുള്ള നിര്‍ദ്ദേശം ഈ നിയന്ത്രണങ്ങളെ നീക്കുന്നതിനും പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതിനുമായി അവസരത്തിന്റെ ഒരു ചെറിയ വാതായനം തുറന്നു. മന്മോഹന്‍ സിങ്ങ് ഈ അവസരത്തെ ഉടനെ കരസ്ഥമാക്കി. ഇത് രാജ്യത്തിനു നല്ലതോ ചീത്തയോ എന്ന് നിശ്ചയിക്കുന്നതിനു മുന്‍പ് ഈ കരാറിന്റെ ഗുണങ്ങള്‍ രാഷ്ട്രീയവും സാങ്കേതികവുമായ കോണുകളില്‍ നിന്നും വിശകലനം ചെയ്യേണ്ടതാണ്.

13. സാങ്കേതികമായ പരിശോധനയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇവയാണ്: ഈ കരാര്‍ നമ്മുടെ ഇന്നത്തെ സൈനീക ആണവ ശേഷിയെ ബാധിക്കുമോ? ഇത് പിന്നീട് ചൈനയുമായോ പാക്കിസ്ഥാനുമായോ ഒരു സംഘട്ടനം ഉണ്ടാവുമെന്ന അവസരത്തില്‍ സൈന്യത്തിന്റെ ആണവശേഷിയെ പിന്നീട് വര്‍ധിപ്പിക്കുന്നതിനു വിഘാതമാകുമോ? തോറിയം അധിഷ്ഠിതമായ സാങ്കേതിക വിദ്യകളുടെയും ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെയും ഗവേഷണത്തിനും വികസനത്തിനും ഈ കരാര്‍ വിഘാതമാകുമോ? ഈ കരാര്‍ സത്യത്തില്‍ നമ്മുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയെ ശക്തമാക്കുമോ?

14. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍, ഒരാള്‍ ഇന്നത്തെ ശാസ്ത്രജ്ഞന്മാരുടെ പ്രൊഫഷണല്‍ ഉപദേശങ്ങള്‍ തേടേണ്ടതുണ്ട്. അവരില്‍ എല്ലാവരും തന്നെ, ഒന്നൊഴിയാതെ, ഈ കരാര്‍ ഇന്ത്യയ്ക്ക് മൊത്തത്തില്‍ ഗുണകരമാണെന്നും ഇന്നത്തെ അവസ്ഥയില്‍ ഇത് ആവശ്യമാണെന്നും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.

15. കരാറിന് എതിരായ ശബ്ദങ്ങള്‍ അമേരിക്കയുമായി ശീതയുദ്ധ സമയത്ത് നമ്മുടെ ആണവ ശാസ്ത്ര സമൂഹത്തിന്റെ തലപ്പത്തിരുന്ന ചില മുതിര്‍ന്നവരും പരക്കെ അംഗീകരിക്കപ്പെട്ടവരുമായ ശാസ്ത്രജ്ഞരില്‍ നിന്നുമാണ് വരുന്നത്. അന്ന് അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കയ്പ്പേറിയതായിരുന്നു. ഇന്നത്തെ ശാസ്ത്രജ്ഞരുടെ യുവ തലമുറ, ഇന്ന് നയങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, അമേരിക്കയ്ക്കുനേരെ കൂടുതല്‍ തുറന്ന മനസ്സുള്ളവരാണ്. പുരോഗമനപരമായ നയ മുന്നേറ്റങ്ങള്‍ക്ക് ഇടയ്ക്ക് കഴിഞ്ഞകാലത്തെ കയ്പ്പ് കടന്നുവരാന്‍ ഇവര്‍ അനുവദിക്കുന്നില്ല. ഇന്നലെയുടെ വിരമിച്ച ശാസ്ത്രജ്ഞര്‍ ഈ ചര്‍ച്ചയെ പ്രൊഫഷണല്‍ ആയി കാണുന്നതിനു പകരം വൈകാരികമായി കണ്ട്, പുരോഗമനപരമായ പുനര്‍വിചിന്തനത്തെ തടയാന്‍ ശ്രമിക്കണോ? അവര്‍ക്ക് ഇതിലെ വീഴ്ച്ചകളും കെണികളും എന്നു തോന്നുന്നവയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനുള്ള എല്ലാ അവകാശവും, കടമ വരെയും ഉണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ പരിഗണിച്ച് അതിനു ശേഷവും ഈ കരാര്‍ നടപ്പാക്കാന്‍ ശ്രമിക്കേണ്ടതാണ് എന്നു കരുതുമ്പോള്‍, വിരമിച്ച ശാസ്ത്രജ്ഞന്മാര്‍ വീണ്ടും ഇതിനെ ശക്തിയോടെ എതിര്‍ത്ത് ജനാഭിപ്രായം ഇതിനു എതിരാക്കി ഈ കരാര്‍ നിലവില്‍ വരുന്നത് തടയാന്‍ ശ്രമിക്കണോ?

16. അമേരിക്കയുമായി ജൂലൈ 2005-ല്‍ കരാര്‍ ഒപ്പുവെച്ചതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ് പറഞ്ഞു: “ഞാന്‍ ആണവ ഊര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാനോടു പറഞ്ഞു. താങ്കള്‍ക്ക് വീറ്റോ അധികാ‍രമുണ്ട്. താങ്കള്‍ ഒപ്പിടാന്‍ പറഞ്ഞാല്‍ ഞാന്‍ ഒപ്പിടും. താങ്കള്‍ ഒപ്പിടരുത് എന്നു പറഞ്ഞാല്‍ ഞാന്‍ ഒപ്പിടില്ല”. കരട് പരിശോധിച്ചതിനു ശേഷം ആണവ ഊര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാന്‍ പ്രധാനമന്ത്രിയെ ഒപ്പിടാന്‍ ഉപദേശിച്ചു, അദ്ദേഹം ഒപ്പിട്ടു. അന്നുമുതല്‍, ചെയര്‍മാന്‍ ഈ കരാറിനെ പിന്തുണയ്ക്കുന്നതില്‍ അചഞ്ചലമായി നിന്നു. അദ്ദേഹത്തിന്റെ സാങ്കേതിക തീരുമാനവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേതും രാജ്യം സ്വീകരിക്കേണ്ടതാണ് - ജനങ്ങളുടെ മനസ്സില്‍ ഇതിനെപ്പറ്റി സംശയങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കാതെ.

17. ഈ കരാറിന്റെ രാഷ്ട്രീയ വശം കൂടുതല്‍ സങ്കീര്‍ണ്ണമാണ്, പ്രധാനമായും പലരും -- പ്രത്യേകിച്ച് ഇടതു കക്ഷികള്‍ -- ഈ കരാര്‍ അമേരിക്കയ്ക്കു നേരെയുള്ള ഒറ്റപ്പെട്ട ഒരു നയ അടയാളമല്ല, മറിച്ച് അമേരിക്കയുമായുള്ള ഒരു തന്ത്രപ്രധാന ബന്ധ പാക്കേജിന്റെ ഭാഗമാണെന്നു കരുതുന്നതുകൊണ്ട്. ഇതിനു പിന്നാലെ വന്ന പല സംഭവവികാസങ്ങളും - ഇന്ത്യയും അമേരിക്കയും ജനാധിപത്യ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയെപ്പറ്റി സംസാരിച്ചത്, ഇരു സൈന്യങ്ങളും തമ്മിലുള്ള വളരുന്ന ബന്ധം, ഉഭയകക്ഷി, വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സൈനിക പരിശീലനങ്ങള്‍, ഇതെല്ലാം ഇന്ത്യ ചൈനയ്ക്കെതിരെ അമേരിക്കയുടെ ഒരു കക്ഷിയായി ചേരുന്നതിന്റെ ഭാഗമാണ് ഇതെന്നും അമേരിക്കയുടെ നയങ്ങളോടൊത്ത് ഇറാന്‍ തുടങ്ങിയ അമേരിക്കന്‍ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ നയരൂപീകരണത്തെ പരിമിതപ്പെടുത്തുന്നു എന്നും കരുതുന്നു.

18. ഹൈഡ് ആക്ടിന്റെ ദോഷ സ്വഭാവത്തെ അമിതമായി നാടകീയവല്‍ക്കരിക്കുന്നത് തെറ്റാണ്. ഹൈഡ് ആക്ട് ന്യൂക്ലിയര്‍ കരാര്‍ നടപ്പിലാക്കുന്ന അമേരിക്കന്‍ രാഷ്ട്രപതിയുടെ മേല്‍ പല നിബന്ധനകളും വെയ്ക്കുന്നു. എന്നാല്‍ അമേരിക്കയില്‍ പ്രസിഡന്റ് വിദേശ നയങ്ങളില്‍ ഊഹിക്കാനാവാത്തവിധം ശക്തനാണ്. ഒരു പ്രസിഡന്റ് ഹൈഡ് ആക്ടിലെ വ്യവസ്ഥകളോട് എത്രത്തോളം ബദ്ധനായിരിക്കുന്നു എന്നത് അദ്ദേഹം ഇന്ത്യയെ ഒരു നല്ല ശക്തിയായാണോ അതോ ചീത്ത ശക്തിയായാ‍ണോ കാണുന്നത് എന്നതും ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അപ്പൊഴത്തെ സ്ഥിതിയും കണക്കാക്കിയിരിക്കും. പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് തുടരുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല കാഴ്ച്ചപ്പാട് പുലര്‍ത്തുകയും ചെയ്താല്‍ ഹൈഡ് ആക്ടിനെ കവച്ചുവയ്ക്കുന്നതിന് അദ്ദേഹത്തിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബന്ധം മോശമാവുകയും ഒരു ഭാവി പ്രസിഡന്റിന് ഇന്ത്യയെ ഇഷ്ടമല്ലാതാവുകയും ചെയ്താല്‍ അതേ അനായാസതയോടെ അദ്ദേഹത്തിന് ഹൈഡ് ആക്ട് ഇല്ലെങ്കിലും ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നതിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും.

19. ഇതിന് ഒരു ഉദാഹരണം നമ്മള്‍ കണ്ടത് ഇന്നത്തെ പ്രസിഡന്റിന്റെ പിതാവ് ജോര്‍ജ്ജ് ബുഷ് കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രസ്ലര്‍ ഭേദഗതി പാക്കിസ്ഥാനെതിരെ നടപ്പാക്കുന്നത് ദീര്‍ഘകാലം തടഞ്ഞതിലാണ്. പ്രസ്ലര്‍ ഭേദഗതി പാക്കിസ്ഥാന്‍ ഒരു സൈനീക ആണവ പദ്ധതി ആരംഭിക്കുകയോ സൈനിക ആണവ ശക്തി നേടുകയോ ചെയ്താല്‍ പാക്കിസ്ഥാനെതിരേ സാമ്പത്തികവും സൈനികവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. സി.ഐ.എ പലതവണ പാക്കിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ ആണവശക്തി നേടുന്നു എന്നു പറഞ്ഞിട്ടും, അദ്ദേഹം പാക്കിസ്ഥാനെതിരെ എന്തെങ്കിലും നടപടി എടുക്കുന്നതില്‍ നിന്നും വിട്ടുനിന്നു. പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സൈന്യത്തിനെതിരെ പ്രോക്സി യുദ്ധത്തിന് അമേരിക്കയ്ക്ക് ആവശ്യമായിരുന്നതുകൊണ്ടാണ് ഇത്. 1990-ല്‍ - സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനു വളരെനാള്‍ ശേഷമാണ് അദ്ദേഹം പ്രസ്ലര്‍ ഭേദഗതി നടപ്പിലാക്കിയത്.

20. ഹൈഡ് ആക്ടിലെ പല ഭാഗങ്ങളെയും കുറിച്ച് നമ്മള്‍ ആശങ്കപ്പെടണം, അവ പ്രകടിപ്പിക്കണം, എന്നാല്‍ അവയെ പര്‍വ്വതീകരിച്ച് അവ ഇന്ത്യ-അമേരിക്ക വാതില്‍ കൂടുതല്‍ തുറക്കുന്നതിന്റെ വഴിയില്‍ വരാന്‍ നമ്മള്‍ അനുവദിച്ചുകൂടാ.

21. അതെ, സത്യത്തില്‍ ആണവകരാര്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയ്ക്കു നല്‍കുന്ന നിര്‍ലോഭമായ ഒരു ദാനമല്ല. അത് ഒരു തന്ത്രപരമായ (സ്ട്രാറ്റെജിക്ക്‌) പാക്കേജിന്റെ ഭാഗമാണ്. ഈ പാക്കേജിനെ നമ്മള്‍ പരിശോധിക്കുന്നത് നമ്മുടെ അമേരിക്കയുമായുള്ള ബന്ധത്തിന്റെ പഴയ ഓര്‍മ്മകളുടെ സ്വാധീനത്തില്‍ ആവരുത്, നമ്മുടെ ഇന്നത്തെ അനുഭവത്തിന്റെയും അതില്‍ നിന്നുള്ള നമ്മുടെ ഭാവി പ്രത്യാശകളുടെയും സ്വാധീനത്തിലാവണം. നാം വസ്തുതാപരമായി പരിശോധിച്ചാല്‍, അമേരിക്കയുമായി തന്ത്രപരമായ ബന്ധം, നാം തുടക്കത്തില്‍ താമസിച്ചെങ്കിലും ചൈനയുമായി സാമ്പത്തികമായി തുലനത്തിലെത്താന്‍ നമുക്ക് അത്യാവശ്യമായ ഒരു ത്വരകമാവുമെന്നും ചൈനയുടെ വമ്പിച്ച സൈനീക, വന്‍ ശക്തി ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിക്കുമെന്നും നമുക്ക് കാണാന്‍ കഴിയും.

22. നമുക്ക് അമേരിക്കയ്ക്കെതിരെ പല പരാതികളുമുണ്ട് --- പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഭീകരത ഉപയോഗിക്കുന്നത് തുടരുന്നതിലുള്ള അവരുടെ ഇരട്ടത്താപ്പ്, ഇന്ത്യ യു.എന്‍. സുരക്ഷാ സമിതിയില്‍ ഒരു സ്ഥിരാംഗമാവുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ വിമുഖത, ഇവ രണ്ട് ഉദാഹരണങ്ങള്‍ മാത്രം. ഈ പരാതികളെക്കുറിച്ച് വാചാലമായിരിക്കുമ്പോള്‍ തന്നെ, നമ്മള്‍ ഇവ ഇന്തോ-യു.എസ്. വാതില്‍ കൂടുതല്‍ കൂടുതല്‍ തുറക്കുന്നതിന് ഇടയ്ക്കുവരാന്‍ സമ്മതിക്കരുത്.

(12-7-08)

ബി. രാമന്‍ ഇന്ത്യാ സര്‍ക്കാരിന്റെ കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ചെന്നൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോപ്പിക്കല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആണ്. ചെന്നൈ സെന്റര്‍ ഫോര്‍ ചൈന സ്റ്റഡീസുമായും അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.
ഇ-മെയില്‍:seventyone2@gmai.com )

93 comments:

ഗുപ്തന്‍ said...

സിമി നല്ല ശ്രമം. നന്ദി. :)

Inji Pennu said...

great! നല്ലത് ഇങ്ങിനെ നല്ല ലേഖനങ്ങളുടെ തര്‍ജ്ജമകള്‍ പോ‍രട്ടെ.

N.J Joju said...

17 ല്‍ പറയുന്നതാണ് ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനു കാരണം. എല്ലാ സാധ്യതകളെയും ഭയത്തോടെ നോക്കുക എന്നത് ഇടതുപക്ഷത്തിന്റെ സ്വഭാവവുമാണ്.

15ല്‍ പറയുന്ന കാരണം എനിയ്ക്കും തോന്നിയിരുന്നു. ശീതകാലസമരത്തെ റഷ്യന്‍ പ്രേമവും അമേരിയ്ക്കന്‍ വിരോധവും ഇപ്പോഴും തുടരുന്നത് സാധ്യതകളെ ഇല്ലാതാ‍ക്കുകയേ ഉള്ളൂ.
ഏറ്റവും അധികം ആശയക്കുഴപ്പങ്ങള്‍ക്കു കാരണമായതും പഴയശാസ്ത്രജ്ഞരുടെ വാക്കുകള്‍ തന്നെയാണ്.

ഇടതുപാര്‍ട്ടികള്‍ അധികാരത്തിന്റെ ഭാഗമാവാതിരുന്നത് മറ്റൊരുകാരണമായി തോന്നുന്നു. അധികാരത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ക്രിയാത്മകമായി കരാറിനെ സമീപിയ്ക്കുവാന്‍ അവര്‍ക്കായേനേ. അമേരിയ്ക്കയുമായുള്ള മികച്ച നയതന്ത്രബന്ധങ്ങളുടെ ആവശ്യകതയും ബോധ്യപ്പെട്ടേനേ.

un said...

" ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍, ഒരാള്‍ ഇന്നത്തെ ശാസ്ത്രജ്ഞന്മാരുടെ പ്രൊഫഷണല്‍ ഉപദേശങ്ങള്‍ തേടേണ്ടതുണ്ട്. അവരില്‍ എല്ലാവരും തന്നെ, ഒന്നൊഴിയാതെ, ഈ കരാര്‍ ഇന്ത്യയ്ക്ക് മൊത്തത്തില്‍ ഗുണകരമാണെന്നും ഇന്നത്തെ അവസ്ഥയില്‍ ഇത് ആവശ്യമാണെന്നും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു."
സിമി,
ആപ്പറഞ്ഞതില്‍ എത്രമാത്രം സത്യമുണ്ട്? ഡോ.പി.കെ ഐയ്യങ്കാര്‍, ഡോ.എ. ഗോപാലകൃഷ്ണന്‍, എ.എന്‍.പ്രസാദ്, പ്ലാസിദ് റോഡ്രിക്സ് ഇവരൊന്നും ഈ പറഞ്ഞതില്‍ ഉള്‍പ്പെടില്ലേ ആവോ? ഇവരൊന്നും കരാര്‍ മൊത്തത്തില്‍ ഗുണകരമല്ല എന്നല്ലേ പറഞ്ഞത്?

കണ്ണൂസ്‌ said...

ഉന്മേഷ്, “ഇന്നത്തെ’ ശാസ്ത്രജ്ഞര്‍ എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അവരില്‍ കകോദ്‌കര്‍ മാത്രമാണ് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് എന്നത് വേറെ കാര്യം.

ലേഖനത്തിലേക്ക് : അധികം പക്ഷം പിടിക്കാതെ എഴുതിയത് എന്ന ഗുണമുണ്ട് ഇതിന്. പക്ഷേ, മന്‍‌മോഹന്‍ സിംഗിനെ ന്യായീകരിച്ചിരിക്കുന്നത് ചിരിപ്പിക്കും. ഇന്ത്യാ ഷൈനിംഗ് എന്ന ബി.ജെ.പി. ക്യാം‌പെയ്ന്‍ പൊളിച്ച കോണ്‍ഗ്രസ്സിന്റെ മീഡിയ / പി.ആര്‍ സെന്റര്‍ പെട്ടെന്ന് പൂട്ടിപ്പോയോ? ഇത്ര സീനിയര്‍ നേതാക്കളുള്ള കോണ്‍ഗ്രസ്സില്‍ മന്‍‌മോഹന്‍ സിംഗ് ഒരാള്‍ അന്തര്‍മുഖനായപ്പോഴേക്കും “സംവേദിക്കാന്‍” ആളില്ലാതെ പോയോ?

പിന്നെ മറ്റൊരു പ്രധാന കാര്യം. പ്രതിപക്ഷം ആണവകരാറിനല്ല, അതിലെ വ്യവസ്ഥകള്‍ക്കായിരുന്നു എതിര്. ഐ.എ.ഇ.എ ഡ്രാഫ്റ്റ് പ്രസിദ്ധീകരിക്കണം എന്നതുള്‍പ്പടെ പ്രധാന പോയന്റുകള്‍ ചര്‍ച്ചക്കെടുക്കണം എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന ആവശ്യം. ഐ.എ.ഇ.എ കരാര്‍ ഇടതുപക്ഷത്തിനോട് ചര്‍ച്ചക്ക് വെക്കാന്‍ പറ്റില്ല എന്ന് വാശി പിടിച്ച സര്‍ക്കാര്‍, അവര്‍ പിന്തുണ പിന്‍‌വലിച്ച് രണ്ടാം ദിവസം മുലയം സിംഗിന് ഡ്രാഫ്റ്റ് കാണിച്ചു കൊടുത്തതും നാലാം ദിവസം അത് നെറ്റില്‍ പ്രസിദ്ധീകരിച്ചതും നാം കണ്ടു. അപ്പോള്‍ സര്‍ക്കാരിന്റെ (അമേരിക്കയുടെ) പ്രശ്നം ഇടതുപക്ഷമായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. അമര്‍സിംഗിന്റെ അമേരിക്കാ സന്ദര്‍ശനവും, ഇന്നലത്തെ ലോക്‍സഭാ നാടകങ്ങളും ഒക്കെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു.

20,21,22 പോയന്റുകളില്‍ ലേഖകന്‍ തന്നെ പങ്കു വെക്കുന്ന ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്നതാണ് കാതലായ ചോദ്യം. ആശങ്കയല്ല, പ്രതീക്ഷയാണ് വേണ്ടത് എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ? പുലിപ്പുറത്തു കയറുമ്പോള്‍ പുലി പിടിക്കുമോ എന്ന ആശങ്കയാണ്, റൈഡ് തരമാവുമല്ലോ എന്ന പ്രതീക്ഷയല്ല സാധാരണക്കാരെ ഭരിക്കുക!

കണ്ണൂസ്‌ said...

പിന്നെ ഒരു കാര്യം ഉണ്ട് കേട്ടോ. മന്‍‌മോഹന്‍ സിംഗിന്റെ നയതന്ത്രജ്ഞതയെക്കുറിച്ച് ലേഖകന്‍ പറഞ്ഞതു കേട്ട് എനിക്ക് “ഹൌ ഹൌ രോമാഞ്ചം” വന്നു. അത് ഒറ്റ കാര്യം കൊണ്ടു മാത്രമാണല്ലോ അഞ്ചു കൊല്ലം മുന്‍പേ ജി-8, ജി-10 ആക്കി ഇന്ത്യ്യേയും ബ്രസീലിനേയും അംഗങ്ങളാക്കിയത്. അതു മാത്രമോ, ഇന്ത്യക്ക് യു.എന്‍.സെക്യൂരിറ്റി കൌണ്‍സിലില്‍ സ്ഥിരാംഗത്വം. പിന്നെ ശശി തരൂര്‍ മത്‌സരിക്കാന്‍ ഇറങ്ങിയ ഉടനെ ഒരു കൊറിയക്കാരന്‍ സ്ഥാനാര്‍ത്ഥിത്വം ഒക്കെ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. കളി നയതന്ത്രജ്ഞരോട് നടക്കില്ലല്ലോ. അതിനൊക്കെ പുറമേ ഡബ്ല്യു.ടി.ഓ ഇന്ത്യയുടെ സകല ആവശ്യങ്ങളും അംഗീകരിച്ചു കൊടുക്കുന്നു. അമേരിക്ക, ജര്‍മ്മനി, ഗള്‍ഫ്, ജപ്പാന്‍ എന്നിവരുമായുള്ള ഉഭയകക്ഷി വ്യാപാരതിലൊക്കെ നമ്മുടെ ഒന്നാം സ്ഥാനം തുടരുകയും ചെയ്യുന്നു. മിഗോ, മിറാഷോ, ജഗ്വാറോ, എഫ് സീരീസോ ഏതു വേണമെങ്കിലും ഉപയോഗിക്കാന്‍ ഇന്ത്യന്‍ വ്യോമസേനക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും. ഇതിലൊക്കെ കൂടുതല്‍ എന്താ ഒരാള്‍ക്ക് അഞ്ചു കൊല്ലത്തിനിടക്ക് ചെയ്യാന്‍ പറ്റുക?

simy nazareth said...

കണ്ണൂസ്: ഇടതുപക്ഷം ആണവ കരാറിനല്ല, അതിന്റെ വ്യവസ്ഥകള്‍ക്കായിരുന്നു എതിര്, ചര്‍ച്ചയ്ക്കു വെയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം - ഇതെല്ലാം തെറ്റാണ്. അവരുടെ ആവശ്യം അമേരിക്കയുമായി ഒരു സ്ട്രാറ്റെജിക്ക് ബന്ധം ഉടലെടുക്കരുത് എന്നതായിരുന്നു.

ഇടതുപക്ഷം എന്തുകൊണ്ട് ആണവ കരാറിനെ എതിര്‍ക്കുന്നു എന്ന് പ്രകാശ് കാരാട്ട് ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനം വായിക്കുക. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് എന്തിനോടൊക്കെയാണ് എന്ന് മനസിലാവും.

ഉന്മേഷ്: ശാസ്ത്രജ്ഞരുടെ എതിര്‍പ്പ് / പിന്തുണ - എനിക്ക് വലിയ ഗ്രാഹ്യമില്ലാത്ത കാര്യമാണ്. ബി. രാമനുതന്നെ ഒരു മെയില്‍ ഇടൂ. www.outlookindia.com-ല്‍ പുള്ളിയുടെ ലേഖനങ്ങള്‍ സ്ഥിരമായി വരാറുണ്ട്. indepth analysis ആണ്, സ്ഥിരമായി.

കണ്ണൂസ് രണ്ടാമത്തെ കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയില്ല. അവ ഈ ചര്‍ച്ചയില്‍ പ്രസക്തമല്ല എന്നു വിശ്വസിക്കുന്നു.

കണ്ണൂസ്‌ said...

സിമി, അമേരിക്കയുമായുള്ള സ്റ്റ്റാറ്റെജിക് ഡീലിന്‌ ഇടതു പക്ഷം എതിരാണ്‌ എന്നതൊരു രഹസ്യമല്ല. ആ ഡീലിനെത്തന്നെയാണ്‌ പുലിപ്പുറത്തെ യാത്ര എന്നു ഞാന്‍ വിശേഷിപ്പിച്ചതും. ഒരു സിവിലിയന്‍ ന്യൂക്ലിയര്‍ ഡീല്‍, മറ്റൊരു ഡോമിനന്റ് രാജ്യവുമായുള്ള സ്ട്രാറ്റെജിക് ഡീല്‍ ആവുമ്പോള്‍ എടുക്കേണ്ട മുന്‍‌കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്നു മാത്രമാണ്‌ ചോദ്യം. അല്ലെങ്കില്‍ അവ സുതാര്യമാണോ എന്ന്‌! ഒരു സര്‍ക്കാരിന്‌ ഈ കാര്യങ്ങള്‍ ജനങ്ങളോട് - അല്ലെങ്കില്‍ വേണ്ട അവരെ നാലു കൊല്ലം താങ്ങി നിര്‍ത്തിയ പാര്‍ട്ട്‌ണര്‍മാരോട് - പറയാന്‍ ബാധ്യതയില്ല എന്ന് തോന്നുന്നുണ്ടോ? എന്തു വില കൊടുത്തും ഒരു സ്ട്രാറ്റെജിക് ഡീല്‍ അമേരിക്കയുമായി നേടേണ്ട എന്ത് ആവശ്യമാണ്‌ നാം ഇപ്പോള്‍ കാണുന്നത്?

2008 ജൂണ്‍ 26 വരെ ഇടതുപക്ഷവും സര്‍ക്കാരും തമ്മില്‍ ആണവകരാറിനെച്ചൊല്ലിയുള്ള നെഗോസിയേഷന്‍ നടന്നിട്ടുണ്ട് എന്നിരിക്കേ, അമേരിക്കയുമായുള്ള ഒരു ഉഭയകക്ഷി കരാര്‍ ഒപ്പിടുന്നതു പോലും ഇടതുപക്ഷം സമ്മതിച്ചു കൊടുക്കുമായിരുന്നില്ല എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

പിന്തുണ പിന്‍‌വലിക്കുന്നതിനു ദിവസങ്ങള്‍ മുന്‍പ് സി.പി.എം ഈ വിഷയത്തില്‍ നടത്തിയ ഔദ്യോഗിക സ്റ്റേറ്റ്മെന്റ് ഇവിടെയുണ്ട്. അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസ്ക്തമല്ല എന്നു തോന്നുന്നുവെങ്കില്‍ എനിക്കൊന്നും പറയാനില്ല. ബി.രാമന്‍ പറയുന്ന പോലെ "പ്രതീക്ഷയര്‍പ്പിക്കൂ, ആശങ്കപ്പെടരുത്" എന്നു മാത്രം., പ്ലീസ്, പറയരുത്.

രണ്ടാമത്തെ കമന്റ് വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും, ഇതു വായിക്കുന്നവര്‍ക്ക് വിഷയം സ്വയം അസ്സെസ്സ് ചെയ്യാനുള്ളതാണ്‌. രാമന്‍ തന്റെ ലേഖനം തുടങ്ങുന്നതേ ആ എക്‌സ്യൂസ് ഉയര്‍ത്തിക്കാട്ടിയാണല്ലോ. സര്‍ക്കാരിന്റെ നയതന്ത്രജ്ഞത കൊണ്ട് നാം അഞ്ചു കൊല്ലത്തില്‍ എന്തു നേടി എന്ന് വായിക്കുന്നവര്‍ വിലയിരുത്തട്ടേ.

Inji Pennu said...

കരാര്‍ ഗുണകരമല്ലയെന്നല്ല തീര്‍ത്തും എതിര്‍ക്കുന്ന ശാസ്തഞ്ജര്‍ പറയുന്നത്. മിക്കവരും കോഷന്‍ ആണ് പറയുന്നത്.

കരാറുമായി ആദ്യം അമേരിക്ക വന്നപ്പോള്‍ 2005-ല്‍ കകോദ്കര്‍ തന്നെയാണ് ആദ്യം പബ്ലിക്കായി എതിര്‍ത്തത്. അതുകൊണ്ട് സര്‍വീസിലിരിക്കുന്ന സയന്റിസ്റ്റുകള്‍ക്ക് ഗവണ്‍‌മെന്റിന്റെ എതിര്‍ത്തൊന്നും പറയാനൊക്കില്ലയെന്നൊക്കെ പറയുന്നത് അറിവില്ലായ്മയാണ്. തോറിയം റിയാക്റ്ററുകള്‍ ഇദ്ദേഹത്തിന്റെ ബേബിയാണ്. പിന്നീട് മന്‍‌മോഹന്‍ വിളിച്ച് ശാസ്തഞ്ജരുമായി സംസാരിക്കുകയും അവരുടെ ആശങ്കള്‍ കേള്‍ക്കുകയും അതനുസരിച്ച് കരാറില്‍ മാറ്റം വരുത്തുമെന്ന്നും മറ്റും സംസാരിച്ചു. ഇത് 2006-ല്‍. 2005-ല്‍ ഗോപാലകൃഷ്ണന്‍ കരാറിനെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. പിന്നീടാണ് അദ്ദേഹം നിലപാട് മാറ്റിയത്. കകോദ്കര്‍ തന്നെയാണ് 123 എഗ്രീമെന്റിന്റെ നെഗോഷ്യേറ്റേര്‍സില്‍ ഒരാള്‍.

കരാറിനെ എതിര്‍ത്ത മൂന്ന് പ്രധാന എക്സ് ന്യൂക്ലിയര്‍ സയന്റിസ്റ്റുകളായ അയ്യങ്കാര്‍, സേത്ന, ശ്രീനിവാസന്‍ - ഇവരില്‍ ശ്രീനിവാസന്‍ ഇപ്പോള്‍ കരാറിനു അനുകൂലമാണ്, സേത്ന ന്യൂട്രലാണ്, അയ്യങ്കാര്‍ എതിര്‍പ്പാണ്. അയ്യങ്കാറിന്റെ പ്രധാന എതിര്‍പ്പു‍ ഇന്ത്യക്ക് സ്വ്യം പര്യാപ്തത നഷ്ടപ്പെടുമെന്നാണ്.

കകോദ്കര്‍ മാത്രമല്ല, വി.എസ് രാമന്‍ (പേര് കറക്റ്റ്?) തുടങ്ങിയവര്‍ കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അവര്‍ക്കൊന്നും അയ്യങ്കാറിന്റെ അത്ര
വാര്‍ത്താപ്രാധാന്യം കിട്ടിയില്ല എന്ന് മാത്രം.

ഇടതുപക്ഷം ഗോ എഹഡ് ഐ.എ.ഇ.എയുമായി സംസാരിക്കൂ എന്ന് ഗവണമെന്റിനോട് പറഞ്ഞിരുന്നതാണ്, പിന്നീടാണ് മേളം മുറുകിയപ്പോള്‍ ഡ്രാഫ്റ്റ് കാണണം അല്ലെങ്കില്‍ പോകും എന്നെല്ലാം തുടങ്ങിയത്. അതിനു മുന്‍പ് തന്നെ കോണ്‍‌ഗ്രസ്സും ഇടതുപക്ഷവും തമ്മില്‍ ഇടഞ്ഞുകഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡ്രാഫ്റ്റ് കാണിക്കാന്‍ കോണ്‍‌ഗ്രസ്സ് കൂട്ടാക്കിയില്ല എന്ന് വേണം കരുതാന്‍. അത് രാഷ്ട്രീയം മാത്രം.

Inji Pennu said...

‘എന്തു വില കൊടുത്തും ഒരു സ്ട്രാറ്റെജിക് ഡീല്‍ അമേരിക്കയുമായി നേടേണ്ട എന്ത് ആവശ്യമാണ്‌ നാം ഇപ്പോള്‍ കാണുന്നത്?’ - എന്തു വിലയാണ് കൊടുത്തത്? ഇടതുപക്ഷം പിന്മാറിയപ്പോള്‍ വിശ്വാസവോട്ടുമായി സര്‍ക്കാര്‍ വന്നു. വേറെ എന്തു വില കൊടുത്തു?

കുതിക്കച്ചവടമാണ് പ്രശ്നമെങ്കില്‍ രണ്ട് വിഭാഗവും അത് നടത്തി. ഇത് ആണവകരാറിനു വേണ്ടിയല്ലെങ്കിലും മറ്റൊരു പ്രശ്നത്തിന്റെ പേരിലും വിശ്വാസ-അവിശ്വാസ പ്രമേയങ്ങള്‍ക്ക് നടക്കുന്ന സര്‍ക്കസ്സാണ്.

കണ്ണൂസ്‌ said...

കോഷന്‍...ഇഞ്ചീ..കോഷന്‍.. അതു മാത്രമാണ്‌ ഒട്ടു മിക്ക ഇന്ത്യക്കാരുടേയും മനസ്സിലുണ്ടാവുക. അന്ധമായ അമേരിക്ക വിരോധം ഒന്നും ആയിരിക്കില്ല. ഈ കോഷന്‍ സര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ ഒരു പ്രികോഷന്‍ എടുത്തേനേ. ഭരണഘടന നിര്‍ബന്ധിക്കുന്നില്ലെങ്കിലും കരാറിന്റെ വിശദാംശങ്ങള്‍ (അമേരിക്കന്‍ സര്‍ക്കാര്‍ അവരുടെ കോണ്‍ഗ്രസ്സിന്റെ മുന്നില്‍ എന്ന പോലെ) പാര്‍ലമെന്റിനെ മുന്‍പില്‍ വെക്കുക എന്നത്. അതിലൂടെ ഉരുത്തിരിഞ്ഞു വരിക ഒരു സര്‍‌വസമ്മതിയാണ്‌. മീഡിയയും അതിനെ ചര്‍ച്ചക്കിടും. ജനങ്ങളില്‍ പലര്‍ക്കും ഉള്ള ആശങ്കകള്‍ അകറ്റപ്പെടും. അറ്റ് ലീസ്റ്റ്, അതെങ്കിലും ചെയ്യാമായിരുന്നില്ലേ?

ഐ.എ.ഇ.എ. ഡ്രാഫ്റ്റ് ഇടതിനെ കാണിക്കില്ല എന്നത് സര്‍ക്കാരിന്റെ ഈഗോ ആയിരുന്നുവെന്നാണോ ഇഞ്ചി പറയുന്നത്? സപ്പോര്‍ട്ട് പിന്‍‌വലിച്ച് നാലു ദിവസത്തിനുള്ളില്‍ ലോകത്തിനു മുഴുവന്‍ കാണാന്‍ വെച്ചല്ലോ അത്. ഈ അഡ്ജസ്റ്റ്മെന്റ് നേരത്തെ ചെയ്തിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാകുമായിരുന്നോ?

ഡീലിന്‌ കൊടുക്കുന്ന വില ഇന്ത്യയുടെ 14 റിയാക്റ്ററുകള്‍ സ്ഥിരമായി സേഫ്‌ഗാര്‍ഡിനു വിടുന്നു എന്നതാണ്‌. അമേരിക്ക യുറേനിയം സപ്ലൈ നിര്‍ത്തിയാലും, 123-ഇല്‍ നിന്ന് പിന്‍‌വാങ്ങിയാലും ഐ.എ.ഇ.എയുമായി ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കില്ലേ?

ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകതയെപ്പറ്റിയോ, യുറേനിയം കിട്ടിയാലുണ്ടാവുന്ന ഗുണത്തെപ്പറ്റിയോ തര്‍ക്കമൊന്നുമില്ല. പക്ഷേ, ഇതിനായി ഉണ്ടാക്കുന്ന ഒരു കരാര്‍ കുറേക്കൂടി സുതാര്യമാവാമായിരുന്നു എന്ന് മാത്രമാണ്‌ പറയുന്നത്. ഇടതുപക്ഷം എന്തു പറയുന്നു എന്നത് പൂര്‍ണ്ണമായി മറന്നിട്ട് ചിന്തിക്കുക. ഇതുപോലെ, ദൂരവ്യാപകമായുള്ള ഫലങ്ങളുള്ള, വളരെ നിര്‍ണ്ണായകമായ ഒരു കരാര്‍ പാര്‍ലമെന്റിനും ജനങ്ങള്‍ക്കും മുന്നില്‍ വെക്കുക എന്നതല്ലേ ജനാധിപത്യ മര്യാദ?

കണ്ണൂസ്‌ said...

ഒരു കാര്യം കൂടി എഴുതിക്കോട്ടേ. ഒരു പക്ഷേ വിഷയവുമായി വലിയ ബന്ധമുണ്ടാവില്ല. പക്ഷേ ദിവസേന നിരവധി പാകിസ്ഥാനികളുമായി ഇടപെടുന്ന ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇതെഴുതേണ്ടതാണ്‌ ഞാന്‍. ( വര്‍ക്ക് ചെയ്യുന്നത് ലാഹോറില്‍ ഉടലെടുത്ത ഒരു കമ്പനിയിലാണ്‌.)

മൂന്ന് ദിവസം മുന്‍പ് ജിയോ ടി.വി. ഒരു അഭിമുഖം കാണിച്ചിരുന്നു. ഷേക്ക് സാഈദ് എന്ന അല്‍-കൊയ്ദ നമ്പര്‍ ത്രീയുമായി അവരുടെ ഒരു ലേഖകന്റെ. ഈ ഈജിപ്ഷ്യന്‍ പൗരന്‍ അഭിമുഖം കൊടുത്തത് അഫ്ഗാനിസ്ഥാനിലെ ഏതോ മലനിരയിലിരുന്നാണത്രേ. ഇദ്ദേഹത്തെ പിടിക്കാന്‍ ഇതുവരെ അമേരിക്കക്കായിട്ടില്ല. 9/11 തങ്ങള്‍ ചെയ്തതാണെന്ന് ഏറ്റുപറയുമ്പോള്‍ ഇയാള്‍ ഒരു കാര്യം കൂടി പറയുന്നു. തങ്ങളെ പിടിക്കാന്‍ പാകിസ്ഥാനോ അമെരിക്കക്കോ ആവില്ല എന്നത്. പാകിസ്ഥാന്‌ ആവില്ല എന്നത് സമ്മതിക്കാം. പക്ഷേ അമേരിക്കക്ക്??? 16 മാസങ്ങള്‍ക്കുള്ളില്‍ ഇറാഖ് വിട്ട് അഫ്ഗാനിസ്ഥാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഒബാമയും മെക്കേയ്‌നും ഒരേ സ്വരത്തില്‍ പറയുമ്പോള്‍, അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഭൂമിശാസ്ത്രം കൂടി ശ്രദ്ധിക്കണം. റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ നാലു ന്യൂക്ലിയര്‍ ശക്തികളെ ഒരൊറ്റ കേന്ദ്രത്തില്‍ നിന്ന് മോണിറ്റര്‍ ചെയ്യാന്‍ കൂടി അത് സഹായിക്കുന്നു അമേരിക്കയെ. ബിന്‍ ലാദനോ, മുല്ലാ ഒമറോ, ഷേക്ക് സാഇദോ ഒരിക്കലും പിടിക്കപ്പെടില്ല എന്ന് ഒരു പാകിസ്ഥാനിയോ ഇന്ത്യനോ വിചാരിക്കുന്നതില്‍ തെറ്റുണ്ടോ? അഫ്ഗാന്‍ അമേരിക്കയുടെ സ്ഥിരം ബേസ് ആണ്‌.ആല്ലെങ്കില്‍ ആക്കും. കല്പ്പാന്ത കാലത്തോളം.

Inji Pennu said...

ഇതൊരു വിശ്വാസത്തിന്റെ പ്രശ്നമാണ് കണ്ണൂസേ. ഒട്ടുമിക്ക ഇന്ത്യക്കാര്‍ക്കും സര്‍ക്കാരില്‍ വിശ്വാസമുണ്ടാവും. അല്ലാതെ അമേരിക്കയുമായി അടിമത്തമെന്നോ അങ്ങിനെയുള്ള ഒരു കാര്യം ഇന്ത്യ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ ഒരു വാശിക്ക് കാരാട്ടും ചൈനീസും എന്നൊക്കെ ബ്ലോഗില്‍ പറയുമെങ്കിലും ഇന്‍ മൈ ഹാര്‍ട്ട്, ഞാന്‍ അങ്ങിനെയൊന്നും കരുതുന്നില്ല. ഇന്ത്യക്ക് ഇന്ത്യക്കാര‍നു ഒരു ഇന്റഗ്രിറ്റിയുണ്ട്. നമ്മുടെ രാഷ്ട്രത്തിനു ഒരു അഖണ്ഡതയുണ്ട്. അല്ലാതെ അത് അമേരിക്കക്കോ ചൈനക്കോ ഒന്നും നമ്മുടെ നേതാക്കള്‍ അങ്ങിനെ അടിയറവ് വെക്കില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. ഓര്‍ക്കുക അമേരിക്കയുമായി ഏറ്റവും അടുത്തു നിന്ന ബിജെപിയാണ് അമേരിക്ക അറിയാതെ ന്യൂക്ലിയര്‍ പരീക്ഷണം ഗംഭീരമായി നടത്തിയത്. അതുകൊണ്ട് ഇന്ത്യയെ എനിക്ക് വിശ്വാസമാണ്. ആ വിശ്വാസത്തിന്റെ പുറത്താണ് സര്‍ക്കാരു പറയുന്നത് വിശ്വസിക്കുന്നതും.

പക്ഷെ എന്തോ ഇടതുപക്ഷത്തിനു നെഹ്രു ഇന്ത്യ വാങ്ങി, ഇന്ദിര ഇന്ത്യ നശിപ്പിച്ചു, ഇപ്പോള്‍ മന്‍‌മോഹന്‍ അമേരിക്കന്‍ അടിമ -ഇങ്ങിനെയുള്ള വാചകങ്ങള്‍ ഓവര്‍ ബ്ലോണ്‍ ആക്കുകയും അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുമ്പോള്‍ നിരാശ തോന്നുന്നു. ഇടതുപക്ഷത്തിനു ഉത്തരവാദിത്വം ഇല്ലായെന്നു പറയുന്നതും ഇതുകൊണ്ട് തന്നെ.

ഒന്നാലോചിക്കുക, അരിക്ക് നാലിരട്ടി വില കൂടിയിരിക്കുന്ന ഇന്ത്യയില്‍ ആണവം എന്ന് പറഞ്ഞ് ചെന്നാല്‍ കോണ്‍‌ഗ്രസ്സിനു ഒരു പത്തുപൈസയ്ക്ക് വോട്ട് കിട്ടില്ല. ബംഗാളില്‍ ഉണ്ടായ ഫുഡ് റയറ്റ് പോലെ ആളുകള്‍ ഓടിച്ചിട്ട് തല്ലും. അത് മാത്രമല്ല, ഇന്ത്യയില്‍ കോള്‍ഡ്‌വാര്‍ സമയത്ത് ഡെവലപ്പ് ചെയ്തെടുത്ത അമേരിക്ക വിരോധവും (പണക്കാരനെ കല്ലെറിയല്‍) എല്ലാം കൂടി സര്‍ക്കാരിനു ഇതു മൊത്തത്തില്‍ നഷ്ടമാവുകയേ ഉള്ളൂ ഇലക്റ്റോറല്‍ പൊളിറ്റിക്സ് നോക്കുകയാണെങ്കില്‍. അടുത്ത കൊല്ലം കോണ്‍‌ഗ്രസ്സ് വന്നില്ലെങ്കിലും സാരമില്ല, ഇതുപോലെയൊരു നല്ല എഗ്രീമെന്റ് ചെയ്താല്‍ രാജ്യത്തിനു ഗുണം എന്ന് ഞാന്‍ വിചാരിക്കുന്നതും അതുകൊണ്ട് തന്നെ.

ജെനറല്‍ എഗ്രീമെന്റ് ഇന്റര്‍നെറ്റില്‍ വന്നതുകൊണ്ടല്ലേ പബ്ലിക്കാക്കിയത്, പക്ഷെ ആ എഗ്രീമെന്റ് ഇന്ത്യയുമായുള്ള ഉടമ്പടിയുടേതല്ല. അതിപ്പോഴും കോണ്‍‌ഫിഡന്‍ഷ്യലാണ്.

ഇടതുപക്ഷത്തെ ഈ എഗ്രീമെന്റ് കാണിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്ന് കണ്ണൂസ് കരുതുന്നുണ്ടോ? എനിക്ക് വിശ്വാസം ഒട്ടും പോരാ. അപ്പോള്‍ വേറെ വല്ലതും പറയും. ഇടതുപക്ഷം ഒരല്പം പോലും ഇതില്‍ സത്യസന്ധമായി പെരുമാറിയില്ല. അമേരിക്കയുമായി അലയന്‍സിനു ഇടതുപക്ഷം തയ്യാറല്ല എന്നുള്ളത് പ്രപഞ്ച സത്യമാണെങ്കില്‍ അതു തന്നെയാണ് എല്ലാവരും പറയുന്നത്, ജസ്റ്റ് ഐഡിയോളജിക്കല്‍ ഡിഫ്രന്‍സ് മാത്രമാണിതില്‍. മൂന്ന് ആഴ്ച മുന്‍പു വരെ മായാവതി പറഞ്ഞത് ന്യൂക്ലിയര്‍ എഗ്രീമെന്റോ അതെന്ത് എനിക്കറിയില്ല എന്നാണ്, ആ മായാവതി തന്നെ ഇന്ത്യന്‍ സുരക്ഷ എന്നൊക്കെ പറഞ്ഞ് തുടങ്ങിയതിലെ രാഷ്ട്രീയം എങ്ങിനെ കണ്ടില്ലെന്ന് നടിക്കാനാവും?

അതുകൊണ്ടാണ് കാരാട്ടിനോട് ഇത്ര വിരോധവും. വിലക്കയറ്റം, പെട്രോള്‍ വില, ഗവണ്‍‌മെന്റിന്റെ കാലാവധി - ഇതൊക്കെയും പിന്നെ ഇതില്‍ ഞങ്ങള്‍ കൂടെ നിന്ന ഗവണ്‍‌മെന്റുമായി ബന്ധമില്ല എന്ന് കാണിക്കുകയും വേണം. അത്രയേ ഞാന്‍ കരുതുന്നുള്ളൂ. അത് എന്റെ കാഴ്ചപ്പാട്. പക്ഷെ കാരാട്ടിന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. അത് മന്‍‌മോഹന്റെ മിടുക്ക്.

14 റിയാക്റ്ററുകള്‍ കൊടുക്കുകയല്ല, ആണവത്തിനു സുരക്ഷിതമാണോ എന്ന് മറ്റൊരു അന്താരാഷ്ട്ര ഏജന്‍സിയുടെ എഗ്രീമെന്റില്‍ സമ്മതിക്കുകയാണ്. അത് ഒരു പരിധി വരെ നല്ലതുമാണ്. ജപ്പാനില്‍ ഭൂകമ്പം ഉണ്ടയപ്പോള്‍ ഇതേ ഐ.എ.ഇ.എയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അതിനു കേട്പാട് പറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്തിയതും നല്ലത് തന്നെയല്ലേ?
അതില്‍ ഞാന്‍ അപകടം ഒന്നും കാണുന്നില്ല.
മറ്റു 12 റിയാക്റ്ററുകള്‍ മിലിട്ടറി യൂസിനുട്ണല്ലോ.
ഇത്രയധികം അണു ബോംബ് നമ്മള്‍ ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ?

ഐ.എ.ഇ.എയുമായി ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കില്ലേ? - ഇല്ല. ഫ്യൂല്‍ തരുന്നതുവരേയുള്ളൂ എന്നാണ് ഞാന്‍ വായിച്ചത്. നാളെ എല്ലാം കാറ്റില്‍ പറത്തി ഇന്ത്യക്ക് ഇവരെയെല്ലാം പുറത്താ‍ക്കാം. പിന്നേയും പഴയപോലെ ആണവത്തിനു സാംഗ്ഷനുകള്‍ കിട്ടുമെന്നേയുള്ളൂ.

പാര്‍ലിമെന്റില്‍ വെക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ ഒക്കുമോ ഇത് സൈന്‍ ചെയ്യുന്നതിനു മുന്‍പ്? ഇപ്പോള്‍ നമ്മള്‍ അവരുമായി പലതൂം സംസാരിക്കുകയല്ലേ, ഒരു നിശ്ചിത ഫോം ഇപ്പോഴും ഉണ്ടായിട്ടില്ലല്ലോ.

ഗുപ്തന്‍ said...

ഇഞ്ചിയോട്

വെറുതെ കാരണങ്ങള്‍ ഒന്നും അന്വേഷിച്ച് തല പുകയ്ക്കല്ലേ ഇഞ്ചീ. ആകെ കേരളത്തിലെയൂം പശ്ചിമബംഗാളിലെയും വോട്ട് കൊണ്ട് ദേശീയ രാഷ്ട്രീയം കളിക്കുന്ന പാര്‍ട്ടിക്ക് അഞ്ചുവര്‍ഷം ഒരു ഗവണ്മെന്റിനെ താങ്ങി നിറുത്തിയിട്ട് ഉടനെ ഇറങ്ങി അതേ ഗവണ്മെന്റിനെതിരെ വോട്ട് ചോദിക്കാന്‍ വിഷമം വരും. അതൊഴിവാക്കാന്‍ പിന്തുണപിന്‍‌വലിച്ച് എതിര്‍ഭാഗം കളിക്കേണ്ടിവരുന്നത് നിലനില്ല്പിന്റെ പ്രശ്നമാണ്. (ദ്വിമുന്നണി സംവിധാനമല്ലാത്തതുകൊണ്ട് ഈ വിഷയം അത്ര തീക്ഷ്ണമല്ലാത്ത ബംഗാളില്‍ ഇത്തവണ പാര്‍ട്ടി രണ്ടുതട്ടിലായത് ശ്രദ്ധിക്കൂ)


സര്‍വൈവല്‍ ഇന്‍സ്റ്റിംക്റ്റ്. അതിന് ആണവമല്ലെങ്കില്‍ മച്ചിന്‍പുറത്തെ മരപ്പട്ടിശല്യം ഒരു കാരണമായേനേ. :)

ഗുപ്തന്‍ said...

അനുബന്ധം: ഇനി വോട്ട് വാങ്ങുന്നത് ക്രിയാത്മകമായ നേത്ര^ത്വം രാജ്യത്തിനുകൊടുക്കാനാണെങ്കില്‍ പലതവണ അവസരം വന്നിട്ടും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാത്തതെന്തേ ഈ പാര്‍ട്ടി? ഊര്‍ജ കല്‍ക്കരിവകുപ്പ് മന്ത്രിയായിട്ടായിരുന്നു കാരാട്ട് ഈ പോലിസി മേക്കിംഗില്‍ പങ്കെടുത്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?

ഇത് പട്ടി തിന്നുകയുമില്ല തിറ്റിക്കുകയുമില്ല എന്ന് പറഞ്ഞതുപോലെ പതിവു പ്രതിപക്ഷം കളിച്ച് ഭരണത്തെ നിശ്ചലമാക്കിനിറുത്തി അത് തന്നെ അടുത്ത ഇലക്ഷനില്‍ ആയുധമാക്കി രണ്ടുസംസ്ഥാനങ്ങളിലെ കുട്ടിനേതാക്കന്മാര്‍ക്ക് പാര്‍ലമെന്റില്‍ പോയി സുഖിക്കാനുള്ള പ്രതിപക്ഷന്യായങ്ങള്‍ ഉണ്ടാക്കാനുള്ള പതിവ് അടവുനയം തന്നെ ദശാബ്ദങ്ങളായി കളിക്കുന്ന ഒരു പാര്‍ട്ടിയുടെ ഗതികേട് മാത്രമാണ്.

ജനാധിപത്യഭരണക്രമത്തിലെ സ്ഥാനങ്ങള്‍ ഐഡിയോളജിയെ സേവിക്കാന്‍ തടസ്സമാവുമെങ്കില്‍ ഈ എരപ്പകള്‍ ഇലക്ഷനു മത്സരിക്കരുത്. പാര്‍ലമെന്റില്‍ കാലുകുത്തുകയും അരുത്.. ജനത്തെ സേവിക്കാന്‍ വേറേയും മാര്‍ഗങ്ങളില്ലേ ?

Inji Pennu said...

“ജനാധിപത്യഭരണക്രമത്തിലെ സ്ഥാനങ്ങള്‍ ഐഡിയോളജിയെ സേവിക്കാന്‍ തടസ്സമാവുമെങ്കില്‍ ഈ എരപ്പകള്‍ ഇലക്ഷനു മത്സരിക്കരുത്. പാര്‍ലമെന്റില്‍ കാലുകുത്തുകയും അരുത്. ജനത്തെ സേവിക്കാന്‍ വേറേയും മാര്‍ഗങ്ങളില്ലേ ?”

-- ഈ പറഞ്ഞതിനു ഒരു ഫുള്‍ സല്യൂട്ട്!

ഇന്നലെ കരുണാകരന്‍ പറഞ്ഞതാണ് എനിക്കിഷ്ടപ്പെട്ടത്, “ഇടതുപക്ഷക്കാരു അല്ലെങ്കിലും സകലതും എതിര്‍ക്കും, സ്വാ‍തന്ത്ര്യസമരം പോലും അവരു എതിര്‍ത്തു” :)

ജയരാജന്‍ said...

ഇഞ്ചിയുടെ കമന്റിലെ ഈ ഭാഗം: "ഇന്ത്യക്ക് ഇന്ത്യക്കാര‍നു ഒരു ഇന്റഗ്രിറ്റിയുണ്ട്. നമ്മുടെ രാഷ്ട്രത്തിനു ഒരു അഖണ്ഡതയുണ്ട്. അല്ലാതെ അത് അമേരിക്കക്കോ ചൈനക്കോ ഒന്നും നമ്മുടെ നേതാക്കള്‍ അങ്ങിനെ അടിയറവ് വെക്കില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം". ആ ഒരു ശുഭാപ്തിവിശ്വാസം പുലര്‍ത്തുവാന്‍ എന്നെയും പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ഈ വാചകങ്ങളാണ്‌:"I have often said that I am a politician by accident. I have held many diverse
responsibilities. I have been a teacher, I have been an official of the Government of India,
I have been a member of this greatest of Parliaments, but I have never forgotten my life
as a young boy in a distant village.
Every day that I have been Prime Minister of India I have tried to remember that the first
ten years of my life were spent in a village with no drinking water supply, no electricity,
no hospital, no roads and nothing that we today associate with modern living. I had to
walk miles to school, I had to study in the dim light of a kerosene oil lamp. This nation
gave me the opportunity to ensure that such would not be the life of our children in the
foreseeable future.
Sir, my conscience is clear that on every day that I have occupied this high office, I have
tried to fulfill the dream of that young boy from that distant village."
ഇത് വെറുമൊരു വൈകാരിക പ്രകടനമല്ലെന്നും, ആത്മാര്‍ത്ഥമായി പറഞ്ഞതാണെന്നും പ്രതീക്ഷിക്കാം

അനോണിമാഷ് said...

ഓഫ്:
എനിക്കും ചിലസംശയങ്ങള്‍ ഉണ്ട്

മൂര്‍ത്തി said...

സിമി,

ഈ ലേഖനത്തിനു നന്ദി..

എങ്കിലും ചിലത് സൂചിപ്പിക്കണം എന്നു തോന്നുന്നു. ഇതിലെ മിക്കവാറും പോയിന്റുകളൊക്കെത്തന്നെ പല ലേഖനങ്ങളിലായി തെറ്റാണെന്നോ സത്യം മുഴുവനും പറയുന്നതല്ലെന്നോ ആണെന്ന് പലരും സ്ഥാപിച്ചിട്ടുണ്ട്. ഈ ലേഖനത്തില്‍ തന്നെ ഈ കരാറിന്റെ ദോഷമായി പറയുന്ന പല പോയിന്റുകളും കവര്‍ ചെയ്യുന്നില്ല താനും. 18 മുതലുള്ള പോയിന്റുകള്‍ ഇന്ത്യന്‍ വിദേശനയം അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് അനുസൃതമായില്ല എങ്കില്‍ പ്രസിഡന്റ് കോണ്‍ഗ്രസിനു സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്ന് ഇടത് പക്ഷം പ്രകടിപ്പിച്ചിരുന്ന ഭീതിയെ ശരിവെക്കുന്നവയാണ്. തന്ത്രപരമായ സഖ്യത്തിലേക്ക് അമേരിക്ക ഇന്ത്യയെ നയിക്കാന്‍ നോക്കുന്നു എന്നത് തന്നെയാണ് ഇതിലെ ഏറ്റവും അപകടകരമായ വശവും. ശരിയായ രീതിയില്‍ വിമര്‍ശനാത്മകമായി വായിച്ചാല്‍ ഈ ലേഖനം ഇടത് പക്ഷം മുന്നോട്ട് വെക്കുന്ന ഭീതിയെ ശരിവെക്കുന്നുണ്ട് എന്ന് തോന്നുന്നു.

പിന്നെ റിട്ടയര്‍ ചെയ്ത ശാസ്ത്രജ്ഞരെ ഒക്കെ വിമര്‍ശിക്കുന്ന ഇദ്ദേഹവും ഒരു റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്‍ തന്നെയാണ്. ഇദ്ദേഹം ഇതിനു മുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ The Manchurian candidates എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞതിനെക്കുറിച്ചുള്ള ഒരു ചെറു വിമര്‍ശനം ഇവിടെ ഉണ്ട്.

സീതാറാം യെച്ചൂരി അതില്‍ പറഞ്ഞത്

B Raman, a former senior officer of India’s intelligence apparatus, slanderously wrote on this page (The Manchurian candidates, August 21) that the Left’s campaign against India’s nuclear deal is “driven by China’s concerns”. He alleges that I, personally, had forced this government to order the issue of visas to 1,000 Chinese engineers. This allegation bears not an iota of substance, and nothing can be more preposterous. He further wrote how on the walls of Calcutta, the Marxists painted ‘China’s Chairman is our Chairman’ as graffiti. Now, everyone knows that it was the slogan of the Naxalites at the height of their campaign against the Marxists. With such disinformation guiding our intelligence apparatus in the past, it is no wonder that we lost two Prime Ministers to assassins and continue to pay a heavy price due to intelligence lapses, the latest being the recent terrorist blasts in Hyderabad. Thanks to small mercies, this gentleman has now retired.

എന്നാണ്.

കമന്റുകള്‍ ഓടിച്ച് വായിച്ചതേ ഉള്ളൂ...

Unknown said...

Simi,
Nice attempt, there are right wing articles too that can be translated :)


I 100% agree with what Guptan has said in his comments. Elections normally come once in 5 years and Left need reasons to face its voters in Kerala and Bengal and nuclear deal was made just a reason for that. Otherwise the leaders will have the trouble to answer a lot of difficult queries from the voters.They just want to secure their seats and are not interested in national progress. That is the main reason why they have communalised the issue.

Inji Pennu said...

'തന്ത്രപരമായ സഖ്യത്തിലേക്ക് അമേരിക്ക ഇന്ത്യയെ നയിക്കാന്‍ നോക്കുന്നു എന്നത് തന്നെയാണ് ഇതിലെ ഏറ്റവും അപകടകരമായ വശവും.'

എന്താണ് തന്ത്രപരമായ സഖ്യം? അമേരിക്കയും ഇന്ത്യയും തമ്മില്‍ പോസ്റ്റ് 9/11ല്‍ വളരെ കാര്യമായി തന്നെ ഇന്റലിജെന്‍സ് ഷേറിങ്ങ് ഉണ്ട്. അഫ്ഗാന്‍ പോലുള്ള ടെറൈനുകളില്‍ ഇന്ത്യന്‍ റോ ഏജന്റുകള്‍ക്കാണ് അമേരിക്കയേക്കാളും എക്സ്പീരിയന്‍സ്. പാകിസ്ഥാനുമായി അമേരിക്ക അല്ലെങ്കിലേ സഖ്യത്തിലാണ്. ഇന്ന് ഒബാമ പറയുന്നു, പാ‍കിസ്ഥാനുനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങള്‍ നല്ലതായേലേ തീവ്രവാദം കുറയുകയുള്ളൂയെന്നും. ഇത് പച്ച പരമാര്‍ത്ഥമാണ്. ഇന്ത്യയെ ഇന്ന് പുറകോട്ട് വലിക്കൂന്നത് തീവ്രവാദം തന്നെയാണ്.
ഇതിനു ആരുമായും ഇന്റലിജന്‍സ് ഷേറിങ്ങ്ഗിനും മറ്റും ഇന്ത്യ പണ്ടേ തയ്യാറുമാണ്.
ഇനി റഷ്യ, ചൈന സഖ്യം വളരുന്നതാണ് പ്രധാനമായ അമേരിക്കന്‍ ആശങ്ക. ഇതില്‍ ഇന്ത്യയും ആശങ്കപ്പെടേണ്ടതു തന്നെയാണ്. നമ്മള്‍ എല്ലാവരോടും സമദൂരം വെക്കണം എന്ന് തന്നെയാവും ഇനി മുതലുള്ള ഇന്ത്യയുടെ വിദേശകാര്യ നയം. പഴ്യ നയങ്ങളെല്ലാം പുതുക്കേണ്ടതായി വരുന്നില്ലേ? ഇതിനെയാണോ ഭയപ്പെടുന്നത്? ഇതണോ ഈ പറയുന്ന തന്ത്രപരമായ സഖ്യം? ഇതിലെവിടെയാണ് ഇത്ര അപകടം?

un said...

സപ്തവര്‍ണങ്ങള്‍,
"..That is the main reason why they have communalised the issue."

communalised എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്നു വ്യക്തമാക്കാമോ?

N.J Joju said...

"പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് തുടരുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല കാഴ്ച്ചപ്പാട് പുലര്‍ത്തുകയും ചെയ്താല്‍ ഹൈഡ് ആക്ടിനെ കവച്ചുവയ്ക്കുന്നതിന് അദ്ദേഹത്തിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബന്ധം മോശമാവുകയും ഒരു ഭാവി പ്രസിഡന്റിന് ഇന്ത്യയെ ഇഷ്ടമല്ലാതാവുകയും ചെയ്താല്‍ അതേ അനായാസതയോടെ അദ്ദേഹത്തിന് ഹൈഡ് ആക്ട് ഇല്ലെങ്കിലും ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നതിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും."

അമേരിയ്ക്കയുടെ വിദേശകാര്യനയത്തെ മേല്‍‌പറഞ്ഞ വാചകങ്ങളില്‍ ചുരുക്കാം.

അമേരിക്കയ്ക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കില്‍ കരാറ് ഒപ്പിട്ടാലും ഇല്ലെങ്കിലും ഉണ്ടാകാവുന്ന നടപടികള്‍ ഒരേ പോലെയായിരിയ്ക്കും. അതേ സമയം കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും ഇന്ത്യയ്ക്ക് ഉണ്ടാകാന്‍ പോകുന്ന ഗുണങ്ങളില്‍ കാര്യമായ വ്യത്യാസവുമുണ്ട്.

അമേരിയ്ക്കയുമായി എന്തെങ്കിലും വിധത്തിലുള്ള നയതന്ത്രകരാര്‍ ഒപ്പിട്ടതുകൊണ്ടാണോ അമേരിയ്ക്ക ഇറാനുമേല്‍ വാളോങ്ങി നില്‍ക്കുന്നത്? അല്ല.

simy nazareth said...

അനോണിമാഷിന്റെ സംശയങ്ങള്‍: (സി.പി.ഐ.എം. വെബ് വിലാസത്തില്‍ നിന്നും)

* അമേരിക്കയോ മറ്റ് എന്‍.എസ്.ജി. രാജ്യങ്ങളോ ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ക്ക് ഇന്ധനം നല്‍കാനുള്ള കരാറുകളില്‍ നിന്നും പിന്മാറിയാല്‍, നമുക്ക് ഈ റിയാക്ടറുകള്‍ ഐ.എ.ഇ.എ സുരക്ഷാ പരിശോധനകളില്‍ നിന്നും മാറ്റാനാവുമോ?

*അമേരിക്കയോ മറ്റ് എന്‍.എസ്.ജി. രാജ്യങ്ങളോ ഇന്ധനം നല്‍കാനുള്ള കരാറുകളില്‍ നിന്നും പിന്മാറിയാല്‍, നമ്മള്‍ നിര്‍മ്മിച്ച സൈനികേതര റിയാക്ടറുകള്‍ ഐ.എ.ഇ.എ സുരക്ഷാപരിശോധനകളില്‍ നിന്നും മാറ്റാനാവുമോ?

*ഇന്ധനം നല്‍കാനുള്ള കരാറുകള്‍ പാലിക്കാതിരിക്കുന്ന അവസ്ഥയില്‍, നമ്മള്‍ സൈനിക റിയാക്ടറുകളില്‍ നിന്നും ഇന്ധനം സൈനികേതര റിയാക്ടറുകളിലേയ്ക്കു പ്രദാനം ചെയ്താല്‍, നമുക്ക് ആ ഇന്ധനം തിരികെ എടുക്കാന്‍ കഴിയുമോ?

*അമേരിക്കയോ മറ്റ് എന്‍.എസ്.ജി. രാജ്യങ്ങളോ ഇന്ധന വിതരണം തടസ്സപ്പെടുത്തിയാല്‍ നമുക്ക് എന്തൊക്കെ തിരുത്തല്‍ നടപടികളാണ് എടുക്കാന്‍ കഴിയുക?

*ഈ തിരുത്തല്‍ നടപടികള്‍ എടുക്കാന്‍ ഇന്ത്യയ്ക്ക് എന്തൊക്കെ നിബന്ധനകള്‍ പാലിക്കേണ്ടി വരും?

കണ്ണൂസ്‌ said...

ഒരു രാജ്യത്തിന് രണ്ടു രീതിയിലുള്ള വിദേശ നയമാകാം.

ഒന്ന് എല്ലാവരുമായും സമദൂരം എന്നാല്‍ സൌഹൃദം പുലര്‍ത്തി നിര്‍ണ്ണായകമായ രാജ്യാന്തര വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം പറഞ്ഞ് അന്തസ്സായി നിലനില്‍ക്കുക. ഇതിന്റെ കുഴപ്പം ആരില്‍നിന്നും ഒരു പ്രത്യേക പരിഗണന നമുക് ലഭിക്കില്ല എന്നതാണ്. രണ്ട് ശക്തമായ ഒരു രാജ്യവുമായി “സ്ട്രാറ്റെജിക് ഡീലില്‍’ ഏര്‍പ്പെട്ട്, അവരുടെ ശീതളച്ഛായ ഉറപ്പു വരുത്തി അവരുമായ ബന്ധങ്ങളില്‍ മാക്സിമം മൈലേജ് ഉണ്ടാക്കുക. ഈ നയത്തിനുള്ള കുഴപ്പം തന്ത്രപരമായ പല കാര്യങ്ങളിലും നമുക്ക് നമ്മുടെ സുഹൃത്തിനെ വിട്ട് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നതാണ്.

പരമ്പരാഗതമായി ഇന്ത്യ പിന്തുടര്‍ന്ന് വന്നിരുന്നത് ആദ്യത്തെ നയമാണ്. അതിന്റെ ഗുണദോഷങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നും ഉണ്ട്. ഇപ്പോള്‍ ഈ ലേഖനത്തില്‍ പറയുന്നതും, സിമിയും ഇഞ്ചിയും വാദിക്കുന്നതും ഇന്ത്യ രണ്ടാമത്തെ രീതിയാണ് അവലംബിക്കേണ്ടത് എന്നാണ്. അതിനുള്ള സാഹചര്യം ഇന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ചൈനയില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ തീവ്രവാദികളില്‍ നിന്നോ ഒരു പാര്‍ട്ട്നറുടെ സഹായം കൂടാതെ രക്ഷപ്പെടാനാവാത്ത മിലിറ്ററി ഭീഷണിയോ, ഭക്ഷ്യ, വിദേശ നിക്ഷേപ, വികസന വിഷയങ്ങളില്‍ കൊടും റിസഷനോ ഇന്ന് ഇന്ത്യയിലുണ്ടോ?

അമേരിക്ക വാതില്‍ കുറച്ച് തുറന്നു. അവിടെ സിംഗ്സാബ് കാലു കടത്തിവെച്ചു എന്നൊക്കെ പറയുമ്പോള്‍ തോന്നുക, അമേരിക്ക നമുക്ക് അപ്രാപ്യമായ ഒരു മാര്‍ക്കറ്റ് ആയിരുന്നുവെന്നാണ്. അങ്ങിനെയല്ല എന്നത് എല്ലാവര്‍ക്കും അറിയാം. അമേരിക്കക്ക് ട്രേഡിംഗ് ഡെഫിസിറ്റ് ഉള്ള വളരെ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതായത് അമേരിക്കയുടേ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയാണ്, ഇന്ത്യയിലേക്കുള്ള കയറ്റുമതിയേക്കാള്‍ കൂടുതല്‍. അമേരിക്ക ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യയുടെ മേല്‍ കാര്യമായ ഒരു ഇമ്പാര്‍ഗോയും ചെലുത്തിയിട്ടില്ല. അപ്പോള്‍ രാമന്‍ പറയുന്ന വാതില്‍, അവരുമായുള്ള നേറ്റോ രാജ്യങ്ങളുടെ സഖ്യം പോലെ സര്‍വരംഗത്തും ഉള്ള ഒരു സഹകരണമാണ്. ഇങ്ങനെ ഒരു സഖ്യം വന്നാല്‍ യു.കെ, കാനഡ മുതലായ രാജ്യങ്ങള്‍ക്കുള്ള സ്റ്റേറ്റസ് ഇന്ത്യക്ക് അമേരിക്കയില്‍ നിന്ന് കിട്ടുമോ, അതോ മിക്ക യൂറോപ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ പോലെ അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു പാര്‍ട്ട്നര്‍ ആയി മാറുമോ ഇന്ത്യ എന്നതാണ് പലരേയും അലട്ടുന്ന പ്രശ്നം.

അതായത് സര്‍ക്കാരിനെ വിശ്വസിക്കണം എന്ന് ഇഞ്ചി പറയുന്നത് അംഗീകരിക്കുമ്പോള്‍ തന്നെ, സര്‍ക്കാര്‍ ഇങ്ങനെ ഒരു നയം മാറ്റത്തിനു മുന്‍പ് ജനങ്ങളേയും പാര്‍ലമെന്റിനേയും വിശ്വാസത്തിലെടുക്കണം എന്നതാണ് ഒരു വലിയ പക്ഷത്തിന്റെ ആവശ്യം.

ഗുപ്തന്‍, അലയന്‍‌സിലിരുന്നു കൊണ്ടല്ലേ അവര്‍ കേരളത്തിലേയും ബംഗാളിലേയും അസംബ്ലി എലക്ഷനുകള്‍ നേരിട്ടത്? അന്നവര്‍ക്ക് പറയാനുണ്ടായിരുന്ന ന്യായം ജനങ്ങള്‍ വിശ്വസിച്ചോ എന്നറിയാന്‍ ഇവിടങ്ങളിലെ ഫലം പരിശോധിക്കാം.

ഭരണത്തില്‍ അവര്‍ ഭാഗഭാക്കാവത്തത്, അവര്‍ ശരിയെന്ന് വിശ്വസിക്കുന്ന സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ അവര്‍ക്കാവില്ല എന്നതു കൊണ്ടു തന്നെയാണ്. അത് അവര്‍ പറയുകയും ചെയ്തിട്ടുണ്ട്. ഭരണത്തില്‍ ഇരുന്നിട്ട്, നയം മാറ്റുന്നതിനേക്കാള്‍ നല്ലതാണല്ലോ ഭരിക്കുന്നവരെ കഴിയുന്നതും അവനവന്റെ നയങ്ങളോട് അടുപ്പിക്കുന്നത്. ബാക് സീറ്റ് ഡ്രൈവിംഗ് തന്നെ. അത് വക വെച്ചു കൊടുക്കാന്‍ മനസ്സില്ലാത്തവര്‍ അവരുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ധൈര്യം കാണിക്കണം. (കുതിരക്കച്ചവടത്തിനു ന്യായീകരണവും ആയല്ലോ!)

N.J Joju said...

"പിന്നെ റിട്ടയര്‍ ചെയ്ത ശാസ്ത്രജ്ഞരെ ഒക്കെ വിമര്‍ശിക്കുന്ന ഇദ്ദേഹവും ഒരു റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്‍ തന്നെയാണ്."

മൂര്‍ത്തീ,

ശാസ്ത്രജ്ഞരെ വിമര്‍ശിയ്ക്കുകയാണോ എന്നതില്‍ സംശയമുണ്ട്. ശീതസമരകാലത്തും, യു.എസ്.എസ്.ആര്‍ ന്റെ പതനത്തിനു മുന്‍പും നമ്മുടെ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ യു.എസ്.എസ്.ആര്‍ ന് വലിയ ഒരു പങ്കുണ്ടായിരുന്നു. ഇപ്പോഴും BEL, BHEL, DRDO തുടങ്ങിയ സര്‍ക്കാര്‍ വക സ്ഥാപങ്ങള്‍ ആ ബന്ധം നിലനിര്‍ത്തുന്നുമുണ്ടെന്നാണ് മനസിലായിട്ടൂള്ളത്. അതുകൊണ്ടു തന്നെ അമേരിക്കന്‍ വിരുദ്ധ മനോഭാവവും റഷ്യന്‍ പ്രേമവും ഇവരിലുണ്ടാവുന്നത് മനസിലാക്കാവുന്നതേയുള്ളൂ. അമേരിയ്ക്കയുമായി അടുക്കുന്നത് സംശയത്തോടെ വീക്ഷിയ്ക്കാനേ അവര്‍ക്കാവൂ.

അതേ സമയം പുതിയ പ്രൊഫഷണല്‍‌സ് പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടവരായിരിയ്കും. അതുകൊണ്ടൂ തന്നെ അവരുടെ അഭിപ്രായങ്ങള്‍ക്ക് കാലികമായി പ്രസക്തിയുണ്ട്, പഴയ ശാസ്ത്രഞ്ജരുടെ അഭിപ്രായത്തേക്കാ‍ള്‍ പ്രസക്തിയുമുണ്ട്.

കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ലേഖകന് ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങളെക്കുറീച്ചും പുതിയ നയതന്ത്രബന്ധങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഒരു ശാസ്ത്രഞ്ജനില്‍ നിന്നും വിഭിന്നമായ അഭിപ്രായമാണ് ഉണ്ടാകുന്നതെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല

simy nazareth said...

അനോണിമാഷിന്റെ സംശയങ്ങള്‍ക്കു മറുപടി പറയുന്നത് ഐ.എ.ഇ.എ-ഉം ആയി ഉണ്ടാക്കിയ ന്യൂക്ലിയാര്‍ സേഫ്ഗാര്‍ഡ് ഡ്രാഫ്റ്റിന്റെ അടിസ്ഥാനത്തിലാവണം. ഡ്രാഫ്റ്റ് ഇവിടെ വായിക്കാം.

അതില്‍ പ്രസക്തമായ ഭാഗം ഇതാണ്:

India may take corrective measures to ensure uninterrupted operation of its civilian nuclear reactors in the event of disruption of foreign fuel supplies; WHEREAS India is desirous of expanding civil nuclear cooperation with other Member States of the Agency; WHEREAS the conclusion of this Agreement is intended to facilitate the broadest possible cooperation between India and Member States of the Agency in the peaceful uses of nuclear energy and ensure international participation in the further development of India's civilian nuclear programme on a sustained and long-term basis;

ഇനി ഏറ്റവും പ്രധാനമായ കാര്യം - ഐ.എ.ഇ.എ സുരക്ഷാ നടപടികള്‍ക്കു ശേഷം എന്‍.എസ്.ജി -ഉം ആയി കരാര്‍ ഒപ്പുവെയ്ക്കുമ്പൊഴേ ഇന്ത്യയ്ക്ക് പുറത്തുനിന്ന് (ഏതെങ്കിലും രാജ്യത്തുനിന്ന്) ആണവ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ കഴിയൂ എന്നതാണ്. അമേരിക്ക അല്ല, ആസ്ത്രേലിയ ആണ് ഏറ്റവും വലിയ ആണവ ഇന്ധന ദാതാവ്. എന്‍.എസ്.ജി. ഉടമ്പടി ഉണ്ടെങ്കിലേ ആസ്ത്രേലിയയില്‍ നിന്നും ഇന്ധനം വാങ്ങാന്‍ കഴിയൂ. ഇനി അഥവാ ആസ്ത്രേലിയ (അമേരിക്കന്‍ സഘ്യകക്ഷി ആണ് ആസ്ത്രേലിയ) ഇന്ധനം നല്‍കുന്നതു നിറുത്തിയാലും ഫ്രാന്‍സ്, റഷ്യ, തുടങ്ങിയ രാജ്യങ്ങള്‍ക്ക് തുടര്‍ന്നും ഇന്ധനവും റിയാക്ടറുകളും നല്‍കാം (എന്‍.എസ്.ജി. / ഐ.എ.ഇ.എ കരാറുകളുടെ അടിസ്ഥാനത്തില്‍)

ഥോറിയം റിയാക്ടറുകള്‍ ഉണ്ടാവുമ്പോള്‍ അതു പ്രവര്‍ത്തിപ്പിക്കാനും യുറാനിയം വേണമെന്ന് അറിയാമല്ലോ (ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍). ഇന്നത്തെ അവസ്ഥ ലോകത്ത് ഒരിടത്തുനിന്നും ഇന്ധനം വാങ്ങാന്‍ കഴിയാത്ത അവസ്ഥ ആണെന്നിരിക്കേ (എന്‍.പി.റ്റി ഒപ്പിടുന്നത് വളരെ നിബന്ധനകള്‍ വലിച്ചുവെയ്ക്കും) അതിനെ എന്‍.പി.റ്റി. ഒപ്പിടാതെ തന്നെ കവച്ചുവെയ്ച്ച് ന്യൂക്ലിയര്‍ സപ്ലൈയേഴ്സ് ഗ്രൂപ്പിലെ നാല്‍പ്പത്തഞ്ചു രാജ്യങ്ങളുമായും (അതില്‍ എല്ലാം സപ്ലൈയെഴ്സ് അല്ല) കരാര്‍ ഉണ്ടാക്കാവുന്ന ഒരു സംവിധാനത്തിനെ എതിര്‍ക്കുന്നത് എന്തിന്?

ആകെ ഇന്നത്തെ റിയാക്ടറുകള്‍ 22 ആണ്. അതില്‍ 14 എണ്ണം സുരക്ഷാ നിബന്ധനകള്‍ക്കു കീഴില്‍ സൈനികേതര റിയാക്ടറുകള്‍ ആവും. ബാക്കി 8 എണ്ണം പോരേ, വേണ്ട ബോംബുകള്‍ ഉണ്ടാക്കാന്‍?

ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റുകളുടെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയ്ക്ക് ഇപ്പോള്‍ തന്നെ 30-35 ആണവ ബോംബുകള്‍ ഉണ്ട്. 50-90 ബോംബുകള്‍ ഒരാഴ്ച്ചയ്ക്കകം അസെംബിള്‍ ചെയ്യാനുള്ള പ്ലൂട്ടോണിയം ഇന്ധനവും, അതിനെക്കാള്‍ കുറഞ്ഞ അളവില്‍, എന്നാല്‍ അജ്ഞേയമായ തോതില്‍ യുറേനിയവും ഉണ്ട്. ഇത്രയും പോരേ, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ ബോംബിടാന്‍? പോര എന്നുണ്ടെങ്കില്‍ ബാക്കി 8 റിയാക്ടറുകളില്‍ നിന്നും ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കാമല്ലോ :-)

ചുരുക്കത്തില്‍ - ഇന്നത്തെ ലോകത്ത് ഇരട്ടത്താപ്പ് ഉണ്ടെന്നത് ഒരു വസ്തുതയാണ്, ഇന്ത്യയ്ക്കെതിരെയുള്ള ന്യൂക്ലിയര്‍ അയിത്തം അവസാനിപ്പിക്കണമെങ്കില്‍ ഒന്നുകില്‍ എന്‍.പി.റ്റി / സി.റ്റി.ബി.റ്റി ഒപ്പിടണം, അല്ലെങ്കില്‍ അമേരിക്ക വിചാരിച്ച് ന്യൂക്ലിയര്‍ സപ്ലൈയേഴ്സ് ഗ്രൂപ്പിനെക്കൊണ്ട് ഇങ്ങനെ ഒരു കരാര്‍ സ്ഥാപിക്കണം. അതില്‍ രണ്ടാമത്തെ മാര്‍ഗ്ഗമല്ലേ നല്ലത്.

ഇടതിന്റെ എതിര്‍പ്പ് ആണവ റിയാക്ടറുകള്‍ക്കുനേരെയുള്ള നിബന്ധനയ്ക്കു നേരെയല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അമേരിക്കയുമായി സ്ട്രാറ്റെജിക്ക് ബന്ധം വരുന്നതിലാണ് അവര്‍ക്ക് എതിര്‍പ്പ്. ബാക്കി എല്ലാം അതിനെ മറയ്ക്കാനുള്ള വെറുതേ വാദമുഖങ്ങളും.

ഗുപ്തന്‍ said...

കണ്ണൂസേട്ടാ
കൊണ്‍ഗ്രസ് നയിക്കുന്ന ഗവണ്മെന്റിനെ പുറത്തുനിന്ന് സപ്പോര്‍ട്ട് ചെയ്തിട്ട് കേരളത്തില്‍ യു ഡി എഫിനെതിരെ വോട്ട് ചോദിക്കുന്നതും കേന്ദ്രഗവണ്മെന്റിനെ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ട് ഇലക്ഷന്‍ സമയത്ത് അതേ ഗവണ്മെന്റിനും അല്ലയന്‍സിനും എതിരെ വോട്ടുചോദിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്നോട് ചോദിച്ച് മനസ്സിലാക്കേണ്ട അവസ്ഥ കണ്ണൂസേട്ടനുണ്ടെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ട് മറുപടിയുമില്ല. സുര്‍ജിത്ത് മാറി കാരാട്ട് സെക്രട്ടറി ആയി ഒരു മാസം തികയൂന്നതിനുമുന്നേ യു പി എ ഏകോപനസമിതികള്‍ ബഹിഷ്കരിചുതുടങ്ങിരുന്നു പാര്‍ട്ടി എന്നുകൂടി വെറുതെ ഓര്‍ക്കുന്നു.

ബാക്ക് സീറ്റ് ഡ്രൈവിംഗിന്റെ കാര്യം. മുന്‍പ് പ്രഖ്യാപിത സോഷ്യലിസ്റ്റുകളുടെ അലയന്‍സില്‍ പങ്കുപ്റ്റിയില്ലേ ഈ പാര്‍ട്ടി? (സോഷ്യലിസ്റ്റുകള്‍ എന്ത് ലിസ്റ്റ് ആയിരുന്നു എന്ന് അധികാരം കിട്ടിയ ഉടനെ മനസ്സിലായി എന്നത് മറ്റൊരു വിഷയം. പാവം വി.പി..സിംഗ്: മരിച്ചോ അതോ ഇപ്പോഴും ഉണ്ടോ?) അപ്പോള്‍ ഐഡിയോളജി അല്ല വിഷയം. ബാക്ക്സീറ്റ് ഡ്രൈവിംഗിന്റെ സുഖം തന്നെയാണ്.

ഇനി ദേവഗൌഡയെയൂം മുലായത്തെയും ഒക്കെ ഉരച്ചുനോക്കിയാണ് അന്ന് ഭരിക്കണ്ട എന്ന് തീരുമാനിച്ചതെന്ന് ദയവ് ചെയ്ത് പറയരുത്. പാര്‍ട്ടി അന്നു കണ്ട കണിയാന്റെ പേര് അദ്വാനിക്ക് അയച്ചുകൊടുക്കൂ എന്നുമാത്രമേ അങ്ങനെ ഒരു മറുപടിക്കു തിര്യെ പറയാനുള്ളൂ.

കുതിരക്കച്ചവടം: എന്റെ നാട് ഒരുപാട് തെക്കാണ്. അവിടെ എന്റെ അമ്മാച്ചനുവേണ്ടി/അമ്മാച്ചന്‍ പിന്നിലുണ്ട് എന്ന ബലത്തില്‍ അമ്മായി കുതിരയെ വാങ്ങിയാലും കുതിരയെവാങ്ങി എന്ന് തന്നെയാണ് പറയുന്നത്. ഭാഷാപരമായ പ്രശ്നമായിരിക്കും. വിട്ടേരെ.

ചിലരുകാശുകൊടുത്താല്‍ കഴുതയെക്കിട്ടുന്നത് കുതിരക്കച്ചവടത്തില്‍ പറ്റുന്ന അബദ്ധമായിട്ട് കൂട്ടിയാല്‍ മതി. അതിന്റെ പേരല്ല ആദര്‍ശശുദ്ധി.

കണ്ണൂസ്‌ said...

സിമി, ബാക്ക് റ്റു സ്ക്വയര്‍ വണ്‍. പുലിപ്പുറത്തുള്ള യാത്രയിലേക്ക്.

അമേരിക്കയുമായുള്ള സ്ട്രാറ്റെജിക് അലയന്‍സ് തന്നെയാണ് ഇതിലെ പ്രധാന പ്രശ്നം.

എന്റെ മുകളിലുള്ള കമന്റ് ശ്രദ്ധിക്കൂ. ഒരു സ്ട്രാറ്റെജിക് അലയന്‍സ് ഇന്ത്യക്ക് എന്തു രീതിയില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്? അല്ലെങ്കില്‍ ഇപ്പോള്‍ അതിന്റെ ആവശ്യമെന്താണ്? അങ്ങിനെ അമേരിക്കയുടെ ഒരു ജൂനിയര്‍ പാര്‍ട്ട്നര്‍ ആയാല്‍, ഇന്ത്യയുടെ സ്വതന്ത്ര നയങ്ങള്‍ തുടര്‍ന്നും നടത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടോ? അമേരിക്കയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കും, പഴയ സോവിയറ്റ് ചേരിയിലുണ്ടായിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയുമുണ്ടാക്കിയ സൈനിക-സൈനികേതര ബന്ധങ്ങള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി ചൂണ്ടിക്കാണിക്കാമോ? (ഇറാന്‍ യുദ്ധമുണ്ടായാല്‍ അമേരിക്ക ഉപയോഗിക്കുന്നത് ഖത്തറിലേയും ബഹ്‌റൈനിലേയും എയര്‍ ബേസ് ആയിരിക്കും. അറബികള്‍ യുദ്ധത്തിനെതിരാണെങ്കിലും ബേസ് അവര്‍ ഉപയോഗിക്കാന്‍ പാടില്ല എന്നു പറയാന്‍ എത്രത്തോളം ഇച്ഛാശക്തി വേണമെന്ന് ഞാന്‍ പറയേണ്ടല്ലോ)

(പ്രതീക്ഷിക്കൂ, ആശങ്കപ്പെടരുത് എന്ന രാമന്‍ ലൈന്‍ ‍ വിശ്വസിക്കാന്‍ അമേരിക്ക എന്ന രാജ്യത്തിന്റെ ചരിത്രം അനുവദിക്കുന്നില്ല)

simy nazareth said...

കണ്ണൂസ് പറഞ്ഞത് ശരിയാണ്. ചേരിചേരാനയം ഇന്നത്തെ ലോകത്ത് പറ്റില്ല. ശാക്തിക ചേരികളില്‍ ഒന്നില്‍ നിന്നാലേ രാജ്യത്തിന്റെ നിലനില്‍പ്പ് പറ്റൂ.

1) ചേരിചേരാനയത്തിനു പകരം ഇന്ത്യ റഷ്യയുടെയോ അമേരിക്കയുടെയോ സൈനീക സഘ്യത്തിലായിരുന്നെങ്കില്‍ 1962-ല്‍ അക്സായ് ചിന്‍ നഷ്ടപ്പെടില്ലായിരുന്നു.

2) ഇന്ത്യയ്ക്ക് ഇന്ന് തക്കതായ സൈനിക ഭീഷണി ഇല്ല എന്നത് തെറ്റാണ്. സത്യത്തില്‍ ഏറ്റവും ഭീഷണിയുള്ള സമയത്തുകൂടെയാണ് നമ്മള്‍ കടന്നുപോവുന്നത് - ചില ഉദാഹരണങ്ങള്‍ തരാം.

സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവ ചൈനയുടെ ഭാഗമാണെന്ന് അവര്‍ അവകാശപ്പെടുന്നു. അരുണാചല്‍ പ്രദേശിലെ മുഖ്യമന്ത്രി വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ “താങ്കള്‍ ഇവിടത്തെ പൌരനാണ്, വിസ വേണ്ട” എന്നായിരുന്നു അവരുടെ മറുപടി. ഇത് കളക്ടര്‍മാരുടെ സംഘത്തെ അയയ്ക്കുന്നതിലും തുടര്‍ന്നു (ഒടുവില്‍ നമ്മള്‍ കളക്ടര്‍മാരുടെ സംഘത്തിന്റെ പര്യടനം കാന്‍സല്‍ ചെയ്തു).

ചൈന ഇന്ത്യയൊഴികെ മറ്റ് എല്ലാ രാജ്യങ്ങളുമായും വ്യക്തമായി അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. റഷ്യയുമായുള്ള കരാറിന് രണ്ടു ദിവസം മുന്‍പ് പരിസമാപ്തിയായി. ഇന്ത്യയുമായുള്ള കരാര്‍ എങ്ങും എത്തുന്നില്ല.

ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യയിലെ മിക്ക ഡിഫന്‍സ്, സര്‍ക്കാര്‍ വെബ് വിലാസങ്ങളും സ്ഥിരമായി ഹാക്ക് ചെയ്യുന്നു - ഒരു യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഇങ്ങനെ ഹാക്ക് ചെയ്യാനുള്ള കഴിവ് വളരെ പ്രധാനമാണ്.

ചൈന ഉപഗ്രഹവേധി മിസൈല്‍ പരീക്ഷിച്ചത് - ഇന്ത്യയുടെ സൈനിക / സൈനികേതര ഉപഗ്രഹങ്ങള്‍ക്കുനേരെ ഇത്തരം ഒരു ആക്രമണം ഉണ്ടായാല്‍ സൈനിക വാര്‍ത്താവിനിമയ സംവിധാനത്തെയും അത് ബാധിക്കും.

ചൈനയുടെ ടിബറ്റ് റെയില്‍‌വേ ലൈനിനു സൈനിക പ്രാധാന്യം വളരെയുണ്ട്. ഒരു യുദ്ധത്തിന്റെ അവസരത്തില്‍ വലിയ അളവ് സൈന്യത്തെ വളരെ വേഗം ടിബറ്റന്‍ അതിര്‍ത്തിയില്‍ എത്തിക്കാന്‍ അവര്‍ക്കു സാധിക്കും.

ചൈനയുടെ സൈനിക അത്യാഗ്രഹങ്ങളെക്കുറിച്ച് ഒരു നല്ല ലേഖനം ഇവിടെ.

ചൈന അതിര്‍ത്തിയിലെ 13 എയര്‍പ്പോര്‍ട്ടുകള്‍ നന്നാക്കുന്നു / നവവത്ക്കരിക്കുന്നു.

ചൈനയും മ്യാന്മാറുമാ‍യി ഉള്ള നല്ല ബന്ധം, ഒരു ആക്രമണത്തിന്റെ അവസരത്തില്‍ - മ്യാന്മാറിലെ എയര്‍പ്പോര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ അവരെ അനുവദിക്കും.

എന്തോ, ഞാന്‍ ചൈനയെപ്പറ്റി വളരെ paranoid ആണ്.

ഗുപ്തന്‍ said...

ഓഫ്. കണ്ണുസേട്ടനോട് മാത്രം

കക്ഷിതിരിഞ്ഞ് വോട്ട് ചെയ്ത 18 പേരും പണം വാങ്ങി എന്നോ അഴിമതി കാണിച്ചെന്നോ ഒക്കെ ഒരു സ്വീപ്പിംഗ്കമന്റ് കണ്ണൂസേട്ടന്റെതായി കണ്ടിരുന്നു. സ്പീക്കറെക്കുടി ചേര്‍ത്തോളൂ. ലിസ്റ്റ് പൂര്‍ണമാവും. :)

കണ്ണൂസ്‌ said...

കൊണ്‍ഗ്രസ് നയിക്കുന്ന ഗവണ്മെന്റിനെ പുറത്തുനിന്ന് സപ്പോര്‍ട്ട് ചെയ്തിട്ട് കേരളത്തില്‍ യു ഡി എഫിനെതിരെ വോട്ട് ചോദിക്കുന്നതും കേന്ദ്രഗവണ്മെന്റിനെ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ട് ഇലക്ഷന്‍ സമയത്ത് അതേ ഗവണ്മെന്റിനും അല്ലയന്‍സിനും എതിരെ വോട്ടുചോദിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്നോട് ചോദിച്ച് മനസ്സിലാക്കേണ്ട അവസ്ഥ കണ്ണൂസേട്ടനുണ്ടെന്ന് വിശ്വസിക്കുന്നില്ല

ഗുപ്താ, മൂന്ന് സ്റ്റേറ്റിലെ വേരുള്ളൂ എന്ന ഉര്‍‌വശീ ശാപമാണ് ഇവിടെ ഇടതിന് ഉപകാരമാകുന്നത്. പാരമ്പര്യമായി കോണ്‍ഗ്രസ്സിനേയും ബി.ജെ.പിയേയും എതിര്‍ക്കുന്ന വോട്ടര്‍മാരാണ് സി.പി.എം ഇന് ബംഗാളിലും കേരളത്തിലും. അതുകൊണ്ടു തന്നെ അല്‍പ്പം പോലും ബുദ്ധിമുട്ടേണ്ടി വരില്ല അവര്‍ക്ക് വോട്ടു ചോദിക്കാന്‍. മാത്രമല്ല, വീണ്ടും ഒരു നിര്‍ണ്ണായക ശക്തി ആവുകയാണെങ്കില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്സിനെ പിന്തുണക്കുമോ എന്ന വിഷമം പിടിച്ച ചോദ്യമായിരിക്കും ഇനി ഇടതിന് നേരിടേണ്ടി വരിക. നോക്കിക്കോളൂ, ഇലക്ഷന്‍ അടുത്താല്‍ ഏറ്റവും കൂടുതല്‍ ചോദിക്കപ്പെടുന്ന ചോദ്യമായിരിക്കും ഇത്.

വ്യക്തിപരമായി ബി.എസ്.പി, ജെ.ഡി ഒക്കെ ഉള്‍പ്പെടുന്ന മൂന്നാം മുന്നണി എന്ന ആശയത്തോട് തന്നെ എനിക്ക് എതിര്‍പ്പാണ്. ഇത് ഇടതുപക്ഷം ചെയ്യരുതായിരുന്നു എന്ന അഭിപ്രായവുമാണ്.

അച്ചാച്ചന്റെയും കുതിരയുടേയും കാര്യം ഒന്നും മനസ്സിലായില്ല. :(

കണ്ണൂസ്‌ said...

18 പേരില്‍ മമതാ ബാനര്‍ജി ഒഴിച്ച് മറ്റുള്ളവര്‍ കൂറു മാറിയത് കുതിരക്കച്ചവടം കാരണമല്ല എന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളൊന്നുമില്ല ഗുപ്താ. അതുകൊണ്ടാണ്.

simy nazareth said...

പറയാന്‍ വിട്ടുപോയി - ലഡാക്ക്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലേയ്ക്ക് ചൈനീസ് സൈന്യം ഇടയ്ക്കിടെ കടന്നുകയറുന്നുണ്ട് (intrusions).

നമ്മള്‍ ഇപ്പോള്‍ ലഡാക്കിലെ എയര്‍പ്പോര്‍ട്ട് പ്രവര്‍ത്തന സജ്ജമാക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ നമ്മള്‍ ഒരു വലിയ അളവ് സൈന്യത്തെ ചൈന - ഭൂട്ടാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു.

മറ്റൊരു കാര്യം - പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഒരു സൈനീക ഭീഷണിയല്ല എന്നതാണ്. ഇന്ത്യയോട് സൈനികമായി മത്സരിക്കാന്‍ പറ്റുന്ന ഒരു സാമ്പത്തിക സ്ഥിതി അല്ല അവരുടേത്. പാക്കിസ്ഥാന്‍ ഈ വര്‍ഷം തന്നെ അവരുടെ വാര്‍ഷിക സൈനിക ബഡ്ജറ്റ് കുറച്ചു, ഇന്ത്യയോടും ഇത് reciprocate ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇന്ത്യ ഈ ആവശ്യം നിരസിച്ചു (നമ്മുടെ ഭീഷണി പാക്കിസ്ഥാന്‍ അല്ല, ചൈന ആണ്. ഈ കാര്യത്തില്‍ ജോര്‍ജ്ജ് ഫെര്‍ണാന്റസിനു സലാം).

കണ്ണൂസ്‌ said...

സിമി,അപ്പോള്‍ നമ്മള്‍ തമ്മില്‍ അടിസ്ഥാനപരമായിത്തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.

അങ്ങിനെ രണ്ടു കൂട്ടം ജനവിഭാഗം വരുമ്പോള്‍, അവരിലെ ഭൂരിപക്ഷം വിജയിക്കുക എന്നതല്ലെ ജനാധിപത്യ മാര്‍ഗം? അപ്പോള്‍ ഈ വിഷയം പാര്‍ലമെന്റില്‍ വരണമായിരുന്നോ വേണ്ടയോ?

(ഇനി ഇത് പാര്‍ലമെന്റില്‍ അല്ല വെക്കേണ്ടത്. ജനങ്ങള്‍ക്ക് മുന്‍പിലാണ്. അടുത്ത തെരഞ്ഞെടുപ്പ് ജയിച്ചിട്ട് കരാര്‍ നടത്തണം കോണ്‍ഗ്രസ്സ്. ഒബാമക്കും മെക്കേയ്‌നും ഇതില്‍ വിരോധം ഒന്നും ഇതു വരെ പ്രകടിപ്പിച്ചിട്ടില്ലല്ലോ. മാത്രമല്ല, തയ്യാറാണെന്ന് പറഞ്ഞിട്ടുമുണ്ട്)

കണ്ണൂസ്‌ said...

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ എന്നല്ലാതെ ഇന്ത്യയുമായി ഒരു യുദ്ധത്തിനു ഒരുങ്ങുകയാണോ ചൈന? അങ്ങിനെ ഒരു തോന്നലോ സാഹചര്യമോ ഇതു വരെ ആരും പ്രൊജക്റ്റ് ചെയ്ത് കണ്ടില്ല.

അത് ഒരു ഗുരുതരമായ പ്രശ്നം തന്നെയാണ്. പക്ഷേ അരുണാചല്‍ പ്രദേശിനു മുകളില്‍ ചൈന ഒരു യുദ്ധത്തിനൊരുങ്ങിയാല്‍ അവര്‍ ലോകത്ത് ഒറ്റപ്പെടും. ആ വിഡ്ഡിത്തം അവര്‍ കാണിക്കുമെന്ന് തോന്നുന്നില്ല. (1962-ഇല്‍ നെഹ്‌റു വിശ്വസിച്ചതും ഇതാണെന്ന് പറയരുത്. ആ യുദ്ധത്തിന്റെ കഥയും ചരിത്രവും പറഞ്ഞു തുടങ്ങിയാല്‍ നാം വഴി തെറ്റും. ബ്ലോഗില്‍ തന്നെ ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് അതിനേ പറ്റി.)

simy nazareth said...

കണ്ണൂസ് - അടുത്ത തിരഞ്ഞെടുപ്പുവരെ - ഇന്ത്യ അണുപരീക്ഷണങ്ങള്‍ നടത്തിയത് ജനഹിതം അനുസരിച്ചല്ല. (1998, 1974)

ഒബാമ / മക്കെയ്ന്‍ - ഇരുവരും ഇതിന് എതിരല്ല. എന്നാല്‍ ഇത് അവരുടെ പ്രയോറിറ്റികളില്‍ എത്രാമതായിവരും എന്നത് അനുസരിച്ച് ഇരിക്കും ഇത് എത്ര വേഗം നടക്കും എന്നത്.

ബുഷിന് തന്റെ ഒരു ഭരണനേട്ടമായി ഇത് ഉയര്‍ത്തിക്കാട്ടണം എന്നുണ്ട്. അടുത്ത പ്രസിഡന്റിന് ഇതേ കാഴ്ച്ചപ്പാട് ആവണമെന്നുണ്ടോ എന്നത് ആശ്രയിച്ചിരിക്കും.

ഇന്ത്യയില്‍ അടുത്ത ഭരണം ആരുടെ കയ്യില്‍ ആണെന്നു കണക്കും ഇരിക്കും ഇതിന്റെ ഭാവി - ബി.ജെ.പി ആണെങ്കില്‍ ഉപരിപ്ലവമായ ചില മാറ്റങ്ങള്‍ വരുത്തി ഇത് നടപ്പില്‍ വരുത്തും എന്ന് വിശ്വസിക്കാം. മായാവതിയോ മറ്റൊരു ദേവഗൌഡ / ചന്ദ്രശേഖര്‍ പ്രധാ‍നമന്ത്രി ആയെങ്കിലോ? എന്തിന്, രാഹുല്‍ ഗാന്ധി ആണെങ്കില്‍ തന്നെ ഇതിനുള്ള ചങ്കുറപ്പ് ഉണ്ടാവുമോ?

ചൈന - ഒരു all out attack ഒരിക്കലും ഉണ്ടാവാന്‍ പോവുന്നില്ല. എന്നാല്‍ ഒരു മഞ്ഞുകാലത്ത് സൈന്യം 100 കിലോമീറ്റര്‍ കടന്നുകയറി ബങ്കറുകള്‍ സ്ഥാപിച്ചാലോ? അത് ഒരു (കാര്‍ഗില്‍ പോലെ) യുദ്ധത്തിലേയ്ക്കോ തര്‍ക്കത്തിലേയ്ക്കോ നയിക്കും. ഒളിമ്പിക്സിനു ശേഷം തന്നെ അവരുടെ ഇത്തരം സാഹസങ്ങള്‍ കൂടും, ഒളിമ്പിക്സ് വരെ അവര്‍ പത്തിചുരുട്ടിയിരിക്കുന്നു എന്നെല്ലാം അഭ്യൂഹങ്ങള്‍ (unsubstantiated claims) ഉണ്ട്.

ഇത്തരം അതിര്‍ത്തി സാഹസങ്ങളെ പ്രതിരോധിക്കാന്‍ രാജ്യം ഒരു സാമ്പത്തിക, സൈനിക ശക്തി ആവണം - ചൈനയ്ക്ക് തോളോടു തോള്‍ നില്‍ക്കണം. ചൈനയ്ക്ക് ഇപ്പോള്‍ത്തന്നെ ആസ്ത്രേലിയയില്‍ നിന്നും ആണവ ഇന്ധനം വാങ്ങാന്‍ കരാറുകളുണ്ട്, അവര്‍ വന്‍തോതില്‍ വാങ്ങുന്നുണ്ട് എന്നും ഓര്‍ക്കുക.

ആണവ isolation മാത്രമല്ല, നമ്മുടെ അണു പരീക്ഷണങ്ങളുടെ പ്രത്യാഘാതം. ആണവ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ള എല്ലാ military technology ഉം വിലക്കിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് എതിരായി technology denial വളരെ നാളുകളായി നിലവിലുണ്ട്. ഇന്ത്യന്‍ research, military technology എല്ലാം ഇതിനാല്‍ കഷ്ടത അനുഭവിക്കുന്നുണ്ട്. ഇതെല്ലാം നീക്കണമെങ്കില്‍ ഈ കരാറും അനുബന്ധ കരാറുകളും വേണം.

ചൈനയെ ഇന്ത്യയ്ക്ക് വിശ്വസിക്കാന്‍ പറ്റില്ല. അരുണാചല്‍, സിക്കിം അതിര്‍ത്തികള്‍ അവര്‍ അംഗീകരിക്കുന്നതു വരെ (രണ്ടു ഭാഗത്തും വിട്ടുവീഴ്ച്കകള്‍ വേണ്ടിവരും) ചൈന ഇന്ത്യയ്ക്ക് ഒരു ഭീഷണിതന്നെയാണ്. അതിനെ പ്രതിരോധിക്കാന്‍ അമേരിക്കയെ കൂട്ടുപിടിക്കണമെങ്കില്‍ അങ്ങനെ. ചേരിചേരാനയവും പറഞ്ഞുകൊണ്ടിരുന്നാല്‍ ഒരു സൈനീക കടന്നുകയറ്റത്തിന്റെ അവസരത്തില്‍ പലരും അനുഭവിച്ചത് (നമ്മളും, ഈജിപ്തും - 1967 ഇസ്രയേല്‍ യുദ്ധത്തില്‍) നമുക്ക് അനുഭവിക്കേണ്ടി വരില്ലേ?

കണ്ണൂസ്‌ said...

സിമി - അണുപരീക്ഷണവും, അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധവും ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടുകളാണ്. 96-ഇലെ തെരെഞ്ഞെടുപ്പില്‍ അവര്‍ പ്രഖ്യാപിച്ചിരുന്നു അണുപരീക്ഷണം നടത്തും എന്ന്. ഇപ്പോള്‍ വ്യക്തമായി പറയുന്നുണ്ട് അമേരികയുമായി തന്ത്രപരമായ അടുപ്പം സ്ഥാപിക്കുമെന്ന്.

കോണ്‍ഗ്രസ്സിന്റെ നയരേഖകളില്‍ ഇല്ലാത്തതാണ് ഈ കാര്യങ്ങള്‍. കോമണ്‍ മിനിമം പ്രോഗ്രാമിലും. ഇത് രണ്ടിലും ഇല്ലാത്ത പ്രധാന നയം മാറ്റം നടത്തുമ്പോള്‍ ജനഹിതത്തിന് നേരിട്ട് വിട്ടില്ലെങ്കിലും എല്ലാ പ്രതിപക്ഷത്തേയും വിശ്വാസത്തിലെടുക്കുക എന്നത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍ എന്താണ് ജനാധിപത്യവും ഏകാധിപത്യവും തമ്മില്‍ വ്യത്യാസം?

ചൈന ഭീഷണിയെപ്പറ്റി ഊഹത്തിലടിസ്ഥാനമാക്കി അഭിപ്രായം ഒന്നും പറയുന്നില്ല. പക്ഷേ, ഒരു തന്ത്രപരമായ ബന്ധം കൊണ്ട് മിലിറ്ററി ആക്സ‌സറികള്‍ കിട്ടും എന്നൊക്കെയുള്ള ഗുണങ്ങളിലുപരി പ്രകടമായി കാണുന്ന - ഞാന്‍ മുകളില്‍ പലവട്ടം ചോദിച്ച - ആശങ്കകളും കൂടി അഡ്രസ് ചെയ്യണം എന്ന് ഒരു അപേക്ഷയുണ്ട്.

Sanal Kumar Sasidharan said...

വളരെ നന്ദി സിമീ
ഒരു വശം മാത്രം കനംകൂടിയ ലേഖനങ്ങളും അവിടേയുണ്ടായ യെസ്,യെസ് വിളികളും കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയിരുന്നതാണ്.ഇതിപ്പോൾ കാര്യങ്ങൾക്ക് രണ്ട് വശങ്ങൾ ഉണ്ടെന്നെങ്കിലും ചിന്തിക്കാവുന്ന ഒരു പരുവത്തിലെത്തി.

"ജനാധിപത്യഭരണക്രമത്തിലെ സ്ഥാനങ്ങള്‍ ഐഡിയോളജിയെ സേവിക്കാന്‍ തടസ്സമാവുമെങ്കില്‍ ഈ എരപ്പകള്‍ ഇലക്ഷനു മത്സരിക്കരുത്. പാര്‍ലമെന്റില്‍ കാലുകുത്തുകയും അരുത്.. ജനത്തെ സേവിക്കാന്‍ വേറേയും മാര്‍ഗങ്ങളില്ലേ ?"

ഗുപ്തന്റെ ഈ വാചകം ഞാനും പിന്താങ്ങുന്നു.ചരിത്രപരമായ വിഢിത്തങ്ങളുണ്ടാക്കാൻ മാത്രമാണോ ഇവർക്ക് പാർലമെന്റ് ഇലക്ഷൻ?

കണ്ണൂസ്‌ said...

ചരിത്രപരമായ വിഡ്ഡിത്തം എന്ന വാക്കുപയോഗിച്ചത് ജ്യോതിബസു ആണ്. അധികാരത്തില്‍ ഭാഗഭാക്ക് ആവാതെ സര്‍ക്കാരിന്റെ പ്രധാന നയം മാറ്റങ്ങളെ ചെറുക്കുക എന്ന ഇടതുപക്ഷത്തിന്റെ നയം തെറ്റാണെന്നോ തെറ്റായിരുന്നെന്നോ ഭൂരിപക്ഷം അനുഭാവികളും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

ഗുപ്തന്‍ said...

അതുതന്നെയാ കണ്ണൂസേട്ടാ പ്രശ്നം. അതുവരെ ഉട്ടോപ്യയിലും ആന്റി അമേരിക്കന്‍ കോമ്പ്ലക്സിലും ഉറച്ച അടുപ്പില്‍കിടക്കുന്ന പട്ടിയുടെ നയം തുടര്‍ന്നുകൊണ്ടിരിക്കും.

Sanal Kumar Sasidharan said...

കണ്ണൂസേ ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രീകൃഷ്ണൻ ചമഞ്ഞുള്ള ഈ കളി അധികനാൾ അംഗീകരിക്കപ്പെടില്ല എന്ന് തന്നെ വിലയിരുത്തണം.അത്തരം തെറ്റായ ധാരണക്കേറ്റ ആദ്യത്തെ പ്രഹരമാണ് വിശ്വാസവോട്ടിന്റെ ഫലം.അവസാനം മായാവതിയെ വരെ പൊക്കിനടക്കേണ്ട ഗതികേടിലായി പാർട്ടി.

വിശ്വാസവോട്ടെടുപ്പ് കുതിരക്കച്ചവടമോ കഴുതക്കച്ചവടമോ ആകട്ടെ ആ കടമ്പകടക്കാൻ ഇത്രയും നാൾ ഇടതുപക്ഷം “ഞങ്ങളാണ് താങ്ങി നിർത്തുന്നത്”എന്ന് വീമ്പടിച്ചിരുന്ന സർക്കാരിനു സാധിച്ചു എന്നത് വിസ്മരിക്കരുത്.ഗ്രാഫ് താഴോട്ടാണ് ഓടുന്നത്.. :(

കണ്ണൂസ്‌ said...

ഗുപ്തന്‍, നാലു വര്‍ഷവും രണ്ട് മാസവുമാണ് ഇടതുപക്ഷം ഈ സര്‍ക്കാരിനെ പിന്തുണച്ചത്. പിന്തുണ പിന്‍‌വലിച്ചതാവട്ടേ, ഈ നാലു വര്‍ഷവും അവര്‍ ഉന്നയിച്ചു പോന്ന ഒരു വിഷയത്തില്‍ അവരുടെ നിലപാടിന് എതിരായ നയം സര്‍ക്കാര്‍ സ്വീകരിക്കാന്‍ തീരുമാനിച്ച വേളയിലും. ഇതില്‍ എന്താണ് ഇത്ര പുച്ഛിക്കാനുള്ളത്? മരപ്പട്ടി ഓടിയതിനോ കുളിമുറിയില്‍ എത്തിനോക്കിയതിനോ കണ്ടപ്പോള്‍ എണീറ്റു നില്‍ക്കാത്തതിനോ ഒന്നുമല്ലല്ലോ അവര്‍ ഇട്ടിട്ടു പോയത്?

ഗുപ്തന്‍ said...

സുര്‍ജിത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ കൊടുത്ത പിന്തുണയും കാരാട്ട് സെക്രട്ടറി ആയപ്പോള്‍ കൊടുത്ത ‘പിന്തുണ’യും എന്തായിരുന്നു എന്ന് നോക്കിയാല്‍ ഞാന്‍ പറഞ്ഞതെന്താണെന്ന് മനസ്സിലാവും കണ്ണൂസേട്ടാ... പിന്‍വലിച്ചത് മാത്രം അല്ല കാര്യം. പിന്നില്‍ നിന്ന് വലിച്ചതുകൂടിയാണ്.

കണ്ണൂസ്‌ said...

സനാതനാ, ഇടതുപക്ഷം എന്നും ആ പേരിനോട് നീതി പുലര്‍ത്തുന്ന പാര്‍ട്ടികളുമായേ സഖ്യമുണ്ടാക്കാവൂ എന്ന് കരുതുന്നവനാണ് ഞാന്‍. പക്ഷേ പ്രാക്റ്റിക്കല്‍ സാഹചര്യങ്ങളില്‍ തികഞ്ഞ ഒരു അധികാര കക്ഷിയുടെ ഗുണദോഷങ്ങളും അവര്‍ കാണിക്കാറുണ്ട്. അതില്‍ എനിക്കും തര്‍ക്കമൊന്നുമില്ല.

പിന്തുണ പിന്‍‌വലിച്ചു എന്ന കാരണം കൊണ്ട് എന്തു വില കൊടുത്തും കോണ്‍ഗ്രസ്സിനെ വിശ്വാസ വോട്ടില്‍ തോല്‍പ്പിക്കണമായിരുന്നു എന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ ഗ്രാഫ് താഴോട്ടാണെന്നും പക്ഷേ അല്‍പ്പം പോലും കരുതുന്നില്ല. “തങ്ങളാണ് തങ്ങി നിര്‍ത്തുന്നത്” എന്ന് വീമ്പടിച്ചിരുന്നതല്ല, അവര്‍ തന്നെയാണ് താങ്ങി നിര്‍ത്തിയിരുന്നത്. പി.എസ്.യു ഡിസ്‌ഇന്‍‌വെസ്റ്റ്മെന്റ്റ് തടഞ്ഞതും, ഇ.പി.എഫ് പലിശ നിയന്ത്രിച്ചതും, കാര്‍ഷിക കടം എഴുതിത്തള്ളിയതും ഉള്‍പ്പടെ അവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ മുതിരില്ലായിരുന്ന പല കാര്യങ്ങളും ചെയ്യിക്കാനും കഴിഞ്ഞു. ഇപ്പോള്‍ ഒരു ജനുയിന്‍ എന്ന് അവര്‍ കരുതുന്നതും, അതിനായി എപ്പോഴും നിലകൊണ്ടിട്ടുള്ളതുമായ ഒരു ഇഷ്യൂവിലാണ് അവര്‍ പിന്തുണ പിന്‍‌വലിച്ചത്. അതുകൊന്റ് ഗ്രാഫ് താഴോട്ടു പോവുന്നെങ്കില്‍ പുല്ലു പോലെ പോട്ടെ എന്ന് വെക്കണം.

കണ്ണൂസ്‌ said...

ഗുപ്താ ഒരിക്കല്‍ കൂടി, ഇടതുപക്ഷത്തിന്റെ പിന്തുണയൊടെ ആണവക്കരാര്‍ വഴി അമേരിക്കയുമായി ഒരു സ്ട്രാറ്റെജിക് ബന്ധം സ്ഥാപിക്കാം എന്ന് ആരെങ്കിലും വിശ്വസിച്ചിരിക്കുമോ?

കാരാട്ട് സെക്രട്ടറിയായതിനു ശേഷം കടല്‍ക്കിഴവന്‍ സുര്‍ജിതിനെപ്പോലെ (അയാളും വി.എസും ഇ.ബാലനന്ദനും ചത്താലെ പാര്‍ട്ടി നന്നാവൂ എന്ന് ഒരിക്കല്‍ ഞാന്‍ മലയാളവേദിയില്‍ എഴുതിയിരുന്നു) അങ്ങേര്‍ സോണിയാ മാഡത്തിനു മുന്നില്‍ കുനിഞ്ഞു നിന്നിട്ടില്ല എന്നത് ശരിയാണ്. സുര്‍ജിതിനു ശേഷം സെക്രട്ടറിയാവുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന യച്ചൂരി തഴയപ്പെട്ടതും ഈ സോണിയ പ്രേമം മൂലമാണ്.

Sanal Kumar Sasidharan said...

“പി.എസ്.യു ഡിസ്‌ഇന്‍‌വെസ്റ്റ്മെന്റ്റ് തടഞ്ഞതും, ഇ.പി.എഫ് പലിശ നിയന്ത്രിച്ചതും, കാര്‍ഷിക കടം എഴുതിത്തള്ളിയതും ഉള്‍പ്പടെ അവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ മുതിരില്ലായിരുന്ന പല കാര്യങ്ങളും ചെയ്യിക്കാനും കഴിഞ്ഞു“

കണ്ണൂസേ ഇതിനെയാണ് ഞാൻ ശ്രീകൃഷ്ണൻ കളി എന്ന് പറഞ്ഞത്.തികഞ്ഞ തന്ത്രം.വിജയിച്ചാൽ എല്ലാം മാധവൻ പരാജയപ്പെട്ടാൽ എല്ലാം മുജ്ജന്മപാപം.നല്ല കളി.
ഇതേ കാര്യങ്ങളൊക്കെ ഉള്ളിലിരുന്നു വേണമെങ്കിലും ചെയ്യാമായിരുന്നു.ഇല്ലേ.ഇതിലപ്പുറം ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അത് തങ്ങൾക്ക് അധികാരം ഒറ്റക്കില്ലാത്തതുകൊണ്ട് എന്ന് പറഞ്ഞാൽ നിങ്ങളും ഞാനും ഉൾപ്പെടെ വിശ്വസിക്കില്ലായിരുന്നോ?
അപ്പോൾ പിന്നെ എന്തിനായിരുന്നു ഈ കളി എന്ന് വ്യക്തമായിരുന്നില്ലേ.തങ്ങളാണ് താങ്ങി നിർത്തിയത് എന്ന മിഥ്യ പപ്പടം പോലെ പൊട്ടിയിട്ടും എന്തിനാ വെറുതേ കടിച്ചുതൂങ്ങുന്നത്?ഉണ്ടാക്കാൻ കൂട്ടുനിന്നു പങ്കുവഹിച്ചു ഒരു പരിധിവരെ കൊണ്ടുപോകാനും സഹായിച്ചു അതു കഴിഞ്ഞ് ഒരിക്കലും യോജിക്കാനാകാത്ത ഇഷ്യുവരെ ഉണ്ടായില്ലേ,എന്നിട്ടെന്തേ പിൻ‌വലിച്ചില്ല പിന്തുണ?ഇന്ന് നടന്നത് ഇന്നലെ നടക്കുമെന്ന് അറിയാമായിരുന്നു.അല്ലേ?ഇലക്ഷൻ രാഷ്ട്രീയം ചർച്ചചെയ്യാനാണെങ്കിൽ താല്പര്യമില്ല എനിക്ക്.

ഗുപ്തന്‍ said...

ഇക്കാര്യത്തില്‍ ചര്‍ച്ചചെയ്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല കണ്ണുസേട്ടാ. സമ്മര്‍ദ്ധ ഗ്രൂപ്പുകളുടെ രൂപീകരണം അത് ഏത് മാലാഖമാരുടെ നേതൃത്വത്തില്‍ ആണെങ്കിലും ഭരിക്കുന്ന ഗവണ്മെന്റിനെ പിന്നോട്ടേ വലിക്കൂ

നല്ലതെന്തെങ്കിലും ചെയ്താല്‍ അതു ഞാന്‍ പറഞ്ഞിട്ടാണ് എന്ന് ഭാവിക്കാം. തെറ്റിയാല്‍ ഞാനെത്ര പറഞ്ഞതാണെന്നും. നാറിയ് ഈ സ്സെല്‍ഫ്പ്രൊമോട്ടിംഗ് അല്ലാതെ ഈ ഗ്രൂപ്പുകള്‍ ഒന്നും ചെയ്യില്ല. ഒന്നുകില്‍ ക്രിയാത്മക പ്രതിപക്ഷമായി നില്‍ക്കുക. അല്ലെങ്കില്‍ ഏതെങ്കിലും മുന്നണിയില്‍ ചേര്‍ന്ന് ഭരണത്തിന്റെ പ്രായോഗിക വശങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അനുഭവിക്കാന്‍ തയ്യാറാവുക.

അതില്ലെങ്കില്‍ ആണും പെണ്ണും കെട്ട രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുക.

ഇതെന്റെ അഭിപ്രായം. ഇതേയുള്ളൂ പറയാന്‍. :)

simy nazareth said...

കണ്ണൂസ്, പറഞ്ഞതില്‍ ഞാനും യോജിക്കുന്നു - സര്‍ക്കാര്‍ മറ്റ് പ്രതിപക്ഷ കക്ഷികളെയും വിശ്വാസത്തിലെടുക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമായിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കരാറിന്റെ സാങ്കേതികവും ഊര്‍ജ്ജ-ലഭ്യത പരവും, സ്ട്രാറ്റെജിക്കും ആയ ഭാഗങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിക്കണമായിരുന്നു. കൂടുതല്‍ പരസ്യങ്ങള്‍, ചര്‍ച്ചകള്‍, വിദഗ്ദരും ശാസ്ത്രജ്ഞരുമായുള്ള അഭിമുഖങ്ങള്‍, ടി.വി പരിപാടികള്‍ തുടങ്ങിയവ നടത്തണമായിരുന്നു. ബി.ജെ.പി, ഇടത്, സമാജ് / ബഹുജന്‍ സമാജ്, തുടങ്ങിയ കക്ഷികളുമായി പൊതുജനമുന്‍പേ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്തണമായിരുന്നു.

ഇതുതന്നെയാണ് രാമന്റെ ലേഖനത്തിലും പറയുന്നത്.

എന്നാല്‍ ഇതുകൊണ്ട് കരാറിന്റെ ഗുണവശങ്ങള്‍ മനസിലാക്കി ഇടതുകക്ഷികള്‍ കരാറിനെ പിന്‍തുണച്ചേനെ എന്നു വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. ഇടതുകക്ഷികളുടെ എതിര്‍പ്പ് സാങ്കേതികമോ ധനശാസ്ത്രപരമോ സൈനീകമോ ആയ ന്യായങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്താവുന്നതല്ല. കരാറിന്റെ ഒരുവശത്ത് അമേരിക്കയ്ക്ക് വലിയ പങ്കാളിത്തം ഉള്ളിടത്തോളം അവര്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യും. (റഷ്യയ്ക്ക് ഇന്ന് ഇങ്ങനെ ഒരു കരാര്‍ കൊണ്ടുവരാന്‍ പറ്റില്ല. ചൈന ചെയ്യില്ല. ഫ്രാന്‍സ് അത്രയും വളര്‍ന്നിട്ടില്ല - we are in a unipolar world)

കണ്ണൂസ് പറഞ്ഞ സംശയങ്ങള്‍ ഇത് ദുരീകരിക്കും എന്ന് വിശ്വസിക്കുന്നു.

simy nazareth said...

കണ്ണൂസ് - അല്പം കൂടി - അമേരിക്കയുമായി തന്ത്രപ്രധാനമായ ബന്ധം സ്ഥാപിക്കും എന്നത് കോണ്‍ഗ്രസ് പൊതു മിനിമം പരിപാടിയില്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ചതാണ്. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകൊണ്ട് നടന്നില്ല.

ആണവ കരാര്‍ ചര്‍ച്ചകള്‍ എന്തായാലും പൊതു മിനിമം പരിപാടിയില്‍ ചേര്‍ക്കാന്‍ പറ്റില്ലായിരുന്നു - അത് സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം വന്ന സംഭവ വികാസങ്ങളാണ്. നാലു വര്‍ഷം എതിര്‍ത്തു എന്നു പറയരുത് - ആണവ കരാര്‍ എന്ന ആശയം വന്നിട്ട് മൂന്നു വര്‍ഷമേ ആയുള്ളൂ.

ഗുപ്തന്‍ / സനാതനന്‍ - ഇടതുപക്ഷം ഭരണത്തിനു പുറത്തുനിന്നു പിന്തുണ നല്‍കുന്നതോ ഇടതുപക്ഷത്തിന്റെ മറ്റു നയങ്ങളോ ചര്‍ച്ച ചെയ്യുന്നത് ഈ ചര്‍ച്ചയുടെ വഴിതെറ്റിക്കുകയേ ഉള്ളൂ.

simy nazareth said...

മൂര്‍ത്തി - ഇത്തരം കാര്യങ്ങളില്‍ യച്ചൂരിയെക്കാളും എനിക്ക് ബി. രാമനെയാണ് വിശ്വാസം. പുള്ളിയുടെ ലേഖനങ്ങള്‍ വര്‍ഷങ്ങളായി വായിക്കുന്നതു കൊണ്ടാവാം. ബി. രാമന്‍ എഴുതിയ ലേഖനങ്ങളുടെ ആര്‍ക്കൈവ്സ് ഇവിടെ.

Nachiketh said...

)-

കണ്ണൂസ്‌ said...

സിമി, പുറത്തു നിന്നുള്ള പിന്തുണയുടെ കാര്യത്തില്‍ ഞാന്‍ എഴുതിയിട്ട ഒരു കമന്റ് ചര്‍ച്ച വഴിമാറേണ്ട എന്നു കരുതി ഡിലീറ്റ് ചെയ്തിട്ടുണ്ട്. സനാ,ഗുപ്താ അത് മറുമൊഴി വഴി വായിക്കാന്‍ പറ്റിയേക്കും.

സിമി, എല്ലാം ചര്‍ച്ചക്കെടുത്തിരുന്നുവെങ്കില്‍ ഇടതുപക്ഷം സമ്മതിക്കുമായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ ഈ വിഷയത്തില്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് അവര്‍ തയ്യാറായിരുന്നു എന്ന് മറക്കരുത്. ജൂണ്‍ 26 വരെ ചര്‍ച്ച നടന്നിരുന്നു. അവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ കൊടുക്കാന്‍ തയ്യാറായില്ല. അതേ വിവരങ്ങള്‍ അവര്‍ മാറിയപ്പോള്‍ മുലായത്തിന് കാണിച്ചും കൊടുത്തു. ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?

സുതാര്യതയില്ലാതെ, തിരക്കു പിടിച്ചാണ് ഈ കരാര്‍ നടപ്പാക്കുന്നത് എന്നതാണ് ഇതിന്റെ കണ്‍ക്ലൂഷന്‍. ഇവിടെ ഇടതു നിലപാട് എന്ത് എന്നത് അപ്രസ്ക്തമാണ്. അവര്‍ സമ്മതിക്കുകയോ സമ്മതിക്കാതിരിക്കുകയോ ചെയ്യട്ടേ. സര്‍ക്കാര്‍ അതിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നു ആദ്യം. എന്നിട്ടും അവര്‍ പിന്തുണ പിന്‍‌വലിക്കുകയാണെങ്കില്‍ ഗ്രൌണ്ട് നഷ്ടപ്പെടുന്നത് അവര്‍ക്കാവും ആദ്യം.

simy nazareth said...

മൂര്‍ത്തി - രാമന്റെ വിശ്വാസ്യതയെക്കുറിച്ച്. രാമന്‍ റിപ്പോര്‍ട്ട് ചെയ്തത് Visa for Chinese nationals streamlined എന്ന തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയുടെ ഉള്ളുകള്ളികളാണ്. സീതാറാം യച്ചൂരി നിഷേധിച്ചതുകൊണ്ടും രാമനെ ചീത്തപറഞ്ഞതുകൊണ്ടും ഈ വാര്‍ത്ത വാര്‍ത്തയല്ലാതാകുമോ?

കണ്ണൂസ് - അന്താരാഷ്ട്ര കരാറുകള്‍ മിക്കപ്പോഴും സുതാര്യമാവാറില്ല. അങ്ങനെ ആവരുതു താനും. എത്ര അന്താരാഷ്ട്ര കരാറുകളുടെ റ്റെക്സ്റ്റ് ആണ് നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ളത്?

തിരക്കുപിടിച്ചു എന്നതിന്റെ ഉത്തരം ഞാന്‍ പറഞ്ഞുകഴിഞ്ഞു. അനുകൂല സാഹചര്യങ്ങളെ മുതലെടുക്കണം. അല്ലാതെ അതു നാളെയും വരണമെന്നില്ല.

simy nazareth said...

കണ്ണൂസ്, ഇത് ഒന്ന് മനസ്സിരുത്തി വായിക്കൂ - പ്രകാശ് കാരാട്ടിന്റെ അഭിപ്രായങ്ങളാണ്. ഇങ്ങനെ ഒരാള്‍ ആണവ കരാര്‍ വിഷയത്തില്‍ എത്രതവണ ചര്‍ച്ച നടത്തിയാലും അണുവിട മാറില്ല. ചര്‍ച്ചകള്‍ നീണ്ടു പോവുമ്പോള്‍ രണ്ട് വശത്തും സര്‍ക്കാര്‍ മാറും, ചര്‍ച്ചയും കരാറും ഒരു വഴിക്കാകും. ഇത് മണത്തുതന്നെയാണ് - സമയം അതിക്രമിച്ചു എന്നറിഞ്ഞുതന്നെയാണ്, മന്മോഹന്‍സിങ്ങ് ഇങ്ങനെ ഒരു നടപടി എടുത്തത്.

കണ്ണൂസ്‌ said...

സിമി, രണ്ടു കാര്യത്തിലും എന്റെ വശവും പറഞ്ഞു കഴിഞ്ഞു.

1. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയ/ ജന സമ്മതിയോടെ മാത്രമേ നടപ്പാക്കാവൂ.

2. ഈ അവസരം പോയാല്‍ ഇനി വരില്ല എന്ന രീതിയില്‍ ഊര്‍ജ്ജ രംഗത്തോ, സാമ്പത്തിക, സൈനിക രംഗത്തോ ഇന്ത്യ പ്രതിസന്ധി നേരിടുന്നില്ല.

കണ്ണൂസ്‌ said...

Some are paranoid against US, some against China and some against the left.

ഇതിനിടക്ക് എവിടെയോ ഉള്ള വഴി നഷ്ടമാവുന്നു നമുക്ക്. ഇന്ത്യക്ക് സ്ടാറ്റെജിക് അലയന്‍സ് കൊണ്ടുണ്ടാവുന്ന ഗുണ ദോഷങ്ങളെപ്പറ്റിയും വിദേശ നയത്തിന്റെ മാറ്റത്തെക്കുറിച്ചും ഒരു അഭിപ്രായ രൂപികരണമായിരിക്കും കൂടുതല്‍ അഭികാമ്യം എന്ന് തോന്നുന്നു. വെറുതെ വട്ടത്തില്‍ക്കൂടി വീണ്ടും വീണ്ടും ഓടിയിട്ടെന്തു കാര്യം?

Inji Pennu said...

വളരെ എന്തു നല്ല ചര്‍ച്ച. നന്ദി.

‘സനാതനാ, ഇടതുപക്ഷം എന്നും ആ പേരിനോട് നീതി പുലര്‍ത്തുന്ന പാര്‍ട്ടികളുമായേ സഖ്യമുണ്ടാക്കാവൂ എന്ന് കരുതുന്നവനാണ് ഞാന്‍. പക്ഷേ പ്രാക്റ്റിക്കല്‍ സാഹചര്യങ്ങളില്‍ തികഞ്ഞ ഒരു അധികാര കക്ഷിയുടെ ഗുണദോഷങ്ങളും അവര്‍ കാണിക്കാറുണ്ട്. അതില്‍ എനിക്കും തര്‍ക്കമൊന്നുമില്ല.’

കണ്ണൂസേ, ഇതും ഒരു കുതിക്കച്ചവടമാണ്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാണിക്കുമ്പോള്‍ മനസ്സിലാവുന്നതുപോലെ തന്നെ പത്തു പേര്‍ അപ്പറത്തോട്ട് വിശ്വാസ പ്രമേയത്തിനു കുത്തുമ്പോഴും മനസ്സിലാവേണ്ടതാണ്. അത്രേയുള്ളൂ. ഇന്ത്യന്‍ പാര്‍ലിമെന്ററി നയമനുസരിച്ച് പാര്‍ട്ടി വിപ്പിനെതിരായി സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ നിര്‍വ്വാഹമില്ലെന്നിരിക്കെ ഇതു ഇന്ത്യയില്‍ നടക്കും. അമേരിക്കയില്‍ ഏതു പാര്‍ട്ടിയാണെങ്കിലും ഓരോ സേനറ്ററിനും അവരുടേതായ നിലപാടെടുക്കാം ഓരോ ഇഷ്യൂവിനും. ഇങ്ങിനെയാണ് ഇന്നു നമ്മുടെ വിശ്വാസ വോട്ടെടുപ്പ് നടന്നതെങ്കില്‍ കോണ്‍‌ഗ്രസ്സിനു വന്‍ ഭൂരിപക്ഷത്തോടെ ഇതിന്റെയൊന്നും ആവശ്യമില്ലാതെ ജയിക്കാന്‍ കഴിഞ്ഞേനെ എന്നു ഞാന്‍ കരുതുന്നു. കാരണം ആണവകരാര്‍ നല്ലതെന്ന് തന്നെ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം. ബിജെപിയുള്‍പ്പടെ. അതില്ലാത്തിടത്തോളം കാലം ഇത് നടക്കും. കുതിക്കച്ചവടം നടത്തിയ മായാവതിയോട് ഇല്ലാത്ത അകല്‍ച്ച മുലായം സിംഗ് യാദവിനോട് ഉണ്ടാവുന്നത് വിശ്വാസ പ്രമേയത്തില്‍ ജയിച്ചതുകൊണ്ടാണ്. അത്രേ ഞാന്‍ വിശ്വസിക്കുന്നുള്ളൂ.


1. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയ/ ജന സമ്മതിയോടെ മാത്രമേ നടപ്പാക്കാവൂ.

തീര്‍ച്ചയായും. അതിനാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. രാഷ്ട്രീയ/ജന സമ്മതിയാണ് അത്. അതില്ലാതെ ഈ സര്‍ക്കാര്‍ മുന്നോട്ട് പോയില്ല. ന്യൂനപക്ഷ ഗവണ്‍‌മെന്റാണെങ്കിലും കരാറിനു കുഴപ്പമില്ല എന്ന് തന്നെ അമേരിക്ക പറഞ്ഞിരുന്ന സ്ഥിതിക്ക് അങ്ങിനെ സര്‍ക്കാര്‍ ചെയ്തെങ്കില്‍ മാത്രമേ ഇങ്ങിനെയൊരു പോയിന്റിനു വാലിഡിറ്റിയുള്ളൂ.

2. ഈ അവസരം പോയാല്‍ ഇനി വരില്ല എന്ന രീതിയില്‍ ഊര്‍ജ്ജ രംഗത്തോ, സാമ്പത്തിക, സൈനിക രംഗത്തോ ഇന്ത്യ പ്രതിസന്ധി നേരിടുന്നില്ല.

തീര്‍ച്ചയായും. ഇന്ത്യക്ക് ഇതേ ഗ്രോത് റേറ്റ് മെയിന്റെയിന്‍ ചെയ്യണമെങ്കില്‍ ഇന്നല്ല ഇന്നലെ സൈന്‍ ചെയ്യേണ്ട കരാറാണിത്. പൊക്കറാനു ശേഷം കിട്ടിയ സാംഷനുകള്‍, ഇപ്പോഴും 25% ശേഷിയില്‍ മാത്രം ഓടുന്ന നമ്മുടെ റിയാക്റ്ററുകള്‍, അങ്ങിനെ നമ്മുടെ കയ്യും കാലും കെട്ടപ്പെട്ടിരിക്കുകയാണ്, ജോജു ഒരു ലിസ്റ്റ് പോസ്റ്റിയിട്ടുണ്ടായിരുന്നു, ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം. ഇത്രമാത്രം ജനസംഖ്യ ഉള്ള രാജ്യത്തിന്റെ ഉപഭോഗം നില്‍ക്കുന്നത് ഫ്രാന്‍സ് ജെര്‍മനി അങ്ങിനെയുള്ള രാജ്യങ്ങളുടെ ഒപ്പമാണ്. അതില്‍ തന്നെ ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി എത്ര മാത്രം കടുത്തതാണെന്ന് മനസ്സിലാവും. എന്തുകൊണ്ട് ബുഷുമായി കരാര്‍? അടുത്ത പ്രസിഡന്റ് അമേരിക്കയില്‍ ഇതിനു മുന്‍‌തൂക്കം കൊടുക്കില്ല എന്നു തന്നെ. ആദ്യമായി പ്രഡിഡന്റാവുന്നവര്‍ അടുത്ത റീ എലക്ഷനു വേണ്ടിയുള്ളതാണ് പൊതുവേ ചെയ്യുക, അതില്‍ ഇതുപോലെയൊരു കരാര്‍ കൊണ്ടു വരില്ല.
രണ്ടാമത്തെ ടേമിലാണ് എപ്പോഴും പ്രസിഡന്റുകള്‍ ഒരു വിദേശ നയം പോളിസി ബിള്‍ഡ് ചെയ്യുക. ക്ലിന്റണും എല്ലം ഇതുപോലെ രണ്ടാം ടേമിലാണ് വിദേശ നയങ്ങളുമായി മുന്നോട്ട് പോകുക. ഇത് ലോകത്തില്‍ അവരുടെ ലെഗസി ബിള്‍ഡിങ്ങിനു വേണ്ടി. അതുകൊണ്ട് തന്നെ ഇതിനു അത്യാവശ്യമുണ്ട്. ഇനിയൊരു അഞ്ചു കൊല്ലം കാത്തിരിക്കാന്‍ പറ്റില്ല. മാത്രമല്ല, റഷ്യ ഇപ്പോള്‍ കുണ്ടൌംകുളത്തു നിര്‍മ്മിക്കുന്നതിന്റെ കരാറോടെ എല്ലാം തീരുകയാണ്. അതിനു ശേഷം എന്തെങ്കിലും പണിയണമെങ്കില്‍ നമ്മുടെ മേലുള്ള സാംഗഷനുകള്‍ ലിഫ്റ്റ് ചെയ്യണം.

കണ്ണൂസ്‌ said...

ഇഞ്ചീ നേരത്തെ പറഞ്ഞല്ലോ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൂറു മാറി വോട്ട് ചെയ്തവര്‍ അത് പൈസ മേടിച്ചല്ല ചെയ്തത് എന്ന് കരുതുക പ്രയാസം. മറ്റൊന്ന് 541 എം.പിമാര്‍ക്കിടയില്‍ പോലും കരാറിന്റെ ഗുണ-ദോഷ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. സാധാരണ വിശ്വാസ-അവിശ്വാ‍സപ്രമേയ ചര്‍ച്ചകളിലാണ് സഭയെ ത്രസിപ്പിക്കുന്ന പ്രസംഗങ്ങള്‍ കക്ണ്ടിട്ടുള്ളത്. നമ്മടെ പ്രഥമന്‍ കൊക്കിക്കുരച്ചു സംസാരിച്ചത് 4 1/2 മിനിറ്റ്!

ഈ സര്‍ക്കാര്‍ വിജയം, ഇത്രയും നാടകങ്ങള്‍ക്ക് ശേഷവും ആണവക്കരാറിന് അനുകൂലമായ പാര്‍ലമെന്റ് നിലപാട് ആണെന്ന് തോന്നൂന്നുണ്ടോ? കോഴക്കാര്യം വെറും ഗോസിപ്പ് ആണെന്ന്കില്‍ അങ്ങിനെ സമാധാനിക്കാമായിരുന്നു. എന്റ്തായാലും ടിവി ചിത്രങ്ങള്‍ കൂടി വരട്ടെ വെളിയില്‍.

ഊര്‍ജ്ജ പ്രതിസന്ധിയെപ്പറ്റി നാം നേരത്തെ സംസാരിച്ചതല്ലേ. അടുത്ത പത്തു കൊല്ലം ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ 40നു പകരം 80% മിഴിവിലോടുമെന്നതൊഴിച്ചാല്‍ കാര്യമായ വ്യത്യാസം ഉണ്ടാവില്ല കരാര്‍ കൊണ്ട്. പുതീയ റിയാ‍ക്റ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വരുമ്പോഴേക്കും ഇന്ത്യയുടെ സ്വന്തം ഗവേഷണം ഫലപ്രാപ്തിയുടെ അടുത്തെത്തും എന്നാണ് നമസ്‌ക്കാര്‍ തന്നെ മംനോജിന്റെ ബ്ലോഗില്‍ പറഞ്ഞത്.
കൂടാതെ കിട്ടാന്‍ പോകുന്ന റിയാക്റ്റ്രിനേയോ ടെക്‍നോളജിയേയോ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.

N.J Joju said...

കണ്ണൂസ്,

1. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയ/ ജന സമ്മതിയോടെ മാത്രമേ നടപ്പാക്കാവൂ.

ഇത് എത്രമാത്രം പ്രായോഗികമാണെന്ന് താങ്കള്‍ തന്നെ ആലോചിച്ചു നോക്കൂ. അഥാവാ ഇതിനു മുന്‍പുള്ള എത്ര നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയ/ജനസമ്മതിയോടെ നടന്നിട്ടൂണ്ട്. കോണ്‍ഗ്രസ് ഉദാരവത്കരണനയങ്ങള്‍ നടപ്പാക്കിയിട്ടൂണ്ടെങ്കില്‍ അത് കോണ്‍ഗ്രസ്സിനുള്ളിലെ തന്നെ എതിര്‍പ്പിനെ വകവയ്ക്കാതെയാ‍ണ്. അത് ഗുണമോ ദോഷമോ എന്നുള്ള ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല ഇപ്പോഴും. അത് അന്നെങ്കിലും നടപ്പായില്ലായിരുന്നെങ്കില്‍ നമ്മുടെ അവസ്ഥയെന്താകുമായിരുന്നു.
“ എണ്‍പതുകളുടെ അവസാനത്തില്‍ ഉദാരവത്‌കരണം താങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നമുക്കുണ്ടായിരുന്നില്ല. ഇപ്പോഴും മുഴുവനായും ഇല്ല, പക്ഷേ ഇപ്പോഴെങ്കിലും ചെയ്തില്ലെങ്കില്‍ നാം പിന്നിലായി പോവും.” എന്നു പറഞ്ഞത് കണ്ണൂസു തന്നെയാണെന്നാണ് ഓര്‍മ്മ.

2. ഈ അവസരം പോയാല്‍ ഇനി വരില്ല എന്ന രീതിയില്‍ ഊര്‍ജ്ജ രംഗത്തോ, സാമ്പത്തിക, സൈനിക രംഗത്തോ ഇന്ത്യ പ്രതിസന്ധി നേരിടുന്നില്ല.

ഊര്‍ജ്ജരംഗത്ത് പ്രതിസന്ധി ഇല്ല എന്നത് തെറ്റാണ്. കേരളത്തില്‍ പവര്‍കട്ട് ഇല്ലേ. കര്‍ണ്ണാടകയില്‍ അഞ്ചുമണിയ്ക്കൂര്‍ പവര്‍കട്ട് ആക്കാന്‍ പോവുന്നെന്നു കേട്ടു.
ഗാര്‍ഹിക ഉപയോഗങ്ങള്‍ വൈദ്യുതിയില്ലാതെയും കഴിയ്ക്കാം എന്നു കരുതുന്നയാളാണ് ഞാന്‍. എന്നാല്‍ വ്യവസായമേഖല അങ്ങിനെയല്ല. മഴയെ മാത്രം ആശ്രയിച്ച് ഒരു വ്യവസായ മേഖലയെ വളര്‍ത്താനാവില്ല. നമ്മുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സ് താപവൈദ്യുതനിലയങ്ങളാണ്‌.
രാജ്യാന്തര ക്രൂഡോയിലിന്റെ വിലവര്‍ദ്ധനയും ഭാവിയില്‍ നേരിട്ടേക്കാവുന്ന ദൌര്‍ലഭ്യവും ഇന്ത്യയിലെ തോറിയം നിക്ഷേപത്തിന്റെ സാധ്യതയും കണക്കിലെടുത്ത് നമുക്ക് ആണവ നിലയങ്ങളിലെക്കുറിച്ച് മാറിയേ മതിയാകൂ.

നമ്മുടെ ആണവപദ്ധതി രണ്ടാം സ്റ്റേജിന്റെ ആരംഭദശയിലേ എത്തിയിട്ടൂള്ളൂ. തോറിയം ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിന് നമ്മള്‍ സജ്ജമാകണമെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ആവശ്യത്തിന് യൂറേനിയം ലഭിച്ചേ മതിയാവൂ.

Inji Pennu said...

കണ്ണൂസെ എന്റെ കമന്റ് വായിച്ചില്ലേ?. കോഴക്കാര്യം ഗോസിപ്പ് ആണെന്നല്ല ഞാന്‍ പറഞ്ഞത്. മാ‍യാവതി കൊടുത്ത കോഴയോട് ഇല്ലാത്ത അകല്‍ച്ച മുലായമിനോട് ഉണ്ടാവുന്നത് സര്‍ക്കാര്‍ ജയിച്ചതുകൊണ്ട് മാത്രമാണ്. സോമനാഥ് പോലെയൊരു ആള്‍ കോഴ വാങ്ങിക്കാണുമോ? ഒന്നാലോചിക്കണം സിപി‌എം-ല്‍ നിന്ന് ഒരാളെ അങ്ങിനെ വ്യത്യസ്ഥമായി ചിന്തിപ്പിക്കാനുതകുന്ന സാഹചര്യം. ഇടതിനു ചില വിട്ടുവീഴ്ചകള്‍ പ്രാക്റ്റിക്കാലിറ്റിക്ക് വേണ്ടി ചെയ്യണമെന്ന് വാദിക്കുന്ന കണ്ണൂസ് അതേ വിട്ടുവീഴ്ച ആനുകൂല്യം കോണ്‍‌ഗ്രസ്സിനു കൊടുക്കുന്നില്ല.

നമസ്കാര്‍ പറഞ്ഞത് അങ്ങിനെയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ കരാറ് വഴിയുള്ള യൂറേനിയം കിട്ടിയാലേ പത്ത് വര്‍ഷം കഴിയുമ്പോഴേക്കും നമ്മള്‍ തോറിയം റിയാക്റ്ററുകളുടെ പ്രവര്‍ത്തനത്തില്‍ എത്തിച്ചേരുകയുള്ളൂ എന്നാണ്. ഇതില്ലെങ്കില്‍ ഇനിയും അത് സ്ലോ ഡൌണ്‍ ആവും.

പിന്നെ പത്ത് വര്ഷം അല്ല അടുത്ത അന്‍പതോ നൂറോ വര്ഷത്തിനാവണം ഒരു സര്‍ക്കാര് പ്ലാന് ചെയ്യേണ്ടത്. അതാണ്, ഇതു ഏറ്റവും കൂടുതല് ഉപകാരപ്പെടുക അടുത്ത തലമുറക്കാവും എന്ന് പറയുന്നത്. (91-ല് എക്കോണമി ഓപ്പണ്‍ ചെയ്തപ്പോള്‍ എനിക്ക് വോട്ടിങ്ങ് പ്രാ‍യം
എത്തിയിരുന്നില്ല. എന്നിട്ട് അതിന്റെ ഗുണങ്ങള്‍ അനുഭവിച്ചത് എന്റെ തലമുറയും അതിനു ശേഷവും)

അതുകൊണ്ട് തന്നെ കോണ്‍‌ഗ്രസ്സില് ഇതിനു അടുത്ത തിരഞ്ഞെടുപ്പിനുള്ള വോട്ട് ബാങ്ക് പൊളിറ്റിക്സ് ഇല്ല. മറിച്ച് സിപി‌എം-നു ഉണ്ട് താനും. 541-പേരേയും ചര്ച്ചക്കെടുത്ത എവിടേയും ഒരു കാര്യവും നടക്കില്ല. അതിനാണല്ലോ ഭൂരിപക്ഷം. (ഇപ്പോള് തന്നെ കേരളത്തില് സര്ക്കാറിനു വേണമെങ്കില് നടപ്പാക്കാമായിരുന്ന ഒരു നല്ല പാഠ്യപദ്ധതി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രതിപക്ഷം കാട്ടിക്കൂട്ടുന്നത് കണ്ടില്ലേ? അത് ഇന്ത്യന് രാഷ്ട്രീയം. സ്മോള് ഗെയിന്സ്, ഷോട്ട് ടേം ഗോള്സ് മാത്രം)

‘കൂടാതെ കിട്ടാന് പോകുന്ന റിയാക്റ്റ്രിനേയോ ടെക്‍നോളജിയേയോ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.’

അതിനു ഇതെല്ലാം പഴം പൊളിച്ച് കഴിക്കുന്നതുപോലെ എളുപ്പമാണോ? ആദ്യം കരാറുമായി എന്തെങ്കിലും നീക്ക് പോക്ക് ഉണ്ടായല്ലല്ലേ ഇനി ടെക്നോളജിയെക്കുറിച്ചുള്ള ചര്ച്ചകള് വരുക?
ഇതു നമുക്ക് തരുന്നത് അമേരിക്കന് കമ്പനീസിനോട് മാത്രമല്ല, ഫ്രാന്‍സ് പോലെയുള്ളവരോടൊക്കെയുള്ള ബാര്‍ഗേനിങ്ങ് പവറാണ്. അമേരിക്കന്
കമ്പനികളേക്കാളും ഇതു ഗുണം ചെയ്യുക ഫ്രെഞ്ച് കമ്പനികള്‍ക്കാവും.

ഇന്നു ഗവണ്മെന്റ് വീണ്ടും പറയുന്നു ന്യൂക്ലിയര് എഗ്രീമെന്റ് അമെന്റ് ചെയ്യും എന്ന്.
Government open to amending nuke law to scuttle Hyde Act


ദസ്ത്കിര് ചോദിച്ച സിപി‌എം-ന്റെ കമ്മ്യൂണലൈസേഷന് : മുസ്ലീങ്ങള്‍ക്ക്
ഇറാന് പൈപ്പ് ലൈന് ആവും ആണവ കരാറിനേക്കാളും ഇഷ്ടപ്പെടുക എന്നുള്ള പ്രസ്ഥാവന ശ്രദ്ധിക്കുക.

Inji Pennu said...

ഓഫ്:

കാരാ‍ട്ടിന്റെ അടുത്ത #$%$#!!

He[Karat] said the Left, UNPA and BSP would conduct a nation-wide campaign on five issues - price rise and inflation, agrarian crisis, campaign against communal forces, opposition to Indo-US nuclear deal and misuse of agencies like CBI to harass political opponents.

ഇതില്‍ നിന്ന് മനസ്സിലാക്കാം ആ #$% ആദര്‍ശം! ചെ! ഇനി മായവതിയെ പൊക്കിക്കൊണ്ട് നടക്കണം. മുസ്ലീങ്ങളുടെ അടുത്ത് നടക്കാത്ത നാടകം, ഇനി അടുത്തത് ദളിതന്മാ‍രുടെ മേലെ ആയിക്കോട്ടെ. കുറച്ച് ആട്ടിന് തോലിട്ട് രക്ഷകര്!!! #$%

Unknown said...

വിവര്‍ത്തനം വളരെ നന്നായിരിക്കുന്നു . കമന്റുകള്‍ ഒന്നും വായിക്കാനുള്ള ക്ഷമ കിട്ടിയില്ല . വായിച്ചിട്ടും വലിയ കാര്യമൊന്നുമില്ല . താന്താങ്ങളുടെ പാര്‍ട്ടി നേതാക്കളോ , മത പുരോഹിതന്മാരോ അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ പറയുന്നുവോ അതേ പോലെ വള്ളി പുള്ളി തെറ്റാതെ പറയാന്‍ ബാധ്യതപ്പെട്ടവരായിരിക്കുമല്ലോ അധികപക്ഷം കമന്റുകളും എഴുതിയിരിക്കുക .

നമ്മുടെ ജനാധിപത്യത്തിന്റെ ഒരു വികൃതരൂപമാണിത് . എല്ലാ പാര്‍ട്ടികളും അണികളും രാജ്യത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയുമാണ് പറയുന്നത് . എന്നാല്‍ ഏതാണ് രാജ്യം ? ആരാണ് ജനങ്ങള്‍ ? ഓരോ പാര്‍ട്ടിക്കും അതിന്റെ അണികള്‍ മാത്രമാണോ ജനങ്ങള്‍ ? ഭരണത്തിലില്ലാത്ത പാര്‍ട്ടി പറയുന്നു ഇത് ജനങ്ങള്‍ക്ക് എതിരാണെന്ന് . അപ്പോള്‍ ഭരണത്തിലുള്ള പാര്‍ട്ടിയുടെ അണികള്‍ ഈ ജനങ്ങളില്‍ പെടുന്നില്ലേ ?

ഈ ലേഖനത്തില്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ ജനങ്ങളോട് പറഞ്ഞിരുന്നുവെങ്കില്‍ എത്രയോ വ്യക്തത കിട്ടുമായിരുന്നു . പക്ഷെ അതൊക്കെ ആര് ചെയ്യും . മാധ്യമങ്ങള്‍ക്കും താല്പര്യങ്ങളുണ്ട് ,ഭയങ്ങളുമുണ്ട് . ഹൈഡ് ആക്റ്റിലെ വ്യവസ്ഥകളെയാണല്ലോ പരമാധികാരം പണയം വെക്കുന്നു എന്ന് പര്‍വ്വതീകരിച്ചു പ്രചരിപ്പിച്ചത് . അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് തുടരുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല കാഴ്ച്ചപ്പാട് പുലര്‍ത്തുകയും ചെയ്താല്‍ ഹൈഡ് ആക്ടിനെ കവച്ചുവയ്ക്കുന്നതിന് അദ്ദേഹത്തിന് അസംഖ്യം വഴികള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബന്ധം മോശമാവുകയും ഒരു ഭാവി പ്രസിഡന്റിന് ഇന്ത്യയെ ഇഷ്ടമല്ലാതാവുകയും ചെയ്താല്‍ അതേ അനായാസതയോടെ അദ്ദേഹത്തിന് ഹൈഡ് ആക്ട് ഇല്ലെങ്കിലും ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നതിന് അസംഖ്യം വഴികള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും. എന്ന വാക്യങ്ങളില്‍ എല്ലാം വ്യക്തമല്ലേ ?

ഇവിടെ ഇടത് പക്ഷങ്ങള്‍ സൃഷ്ടിച്ച ശബ്ദകോലഹലങ്ങളില്‍ പ്രതിരോധത്തിലായിപ്പോയി സര്‍ക്കാര്‍ എന്നതാണ് സത്യം . ഒച്ചപ്പാടുകളിലും ബഹളങ്ങളിലും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങളാണ് ഇടത് പക്ഷം . അല്ലാതെ മറ്റൊരു ദൌത്യവും ചരിത്രം അവരെ ഏല്‍പ്പിച്ചിട്ടില്ല.

കാലം മാറി , നെഹറുവിന്റെ കാലത്തെ ചേരിചേരാനയം കാലഹരണപ്പെട്ടു . സോഷ്യലിസവും വിപ്ലവും കമ്മ്യൂണിസവും ഒക്കെ മ്യൂസിയത്തില്‍ പോലും ഇടം കിട്ടാത്ത വണ്ണം അപ്രസക്തമായി . ഇനി ലോകത്ത് ശക്തിപ്പെടേണ്ട ചേരി ജനാധിപത്യച്ചേരിയാണ് . അതിന് നേതൃത്വം കൊടുക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് മുന്‍‌കൈ എടുക്കേണ്ടതുണ്ട് . ഒറ്റപ്പാര്‍ട്ടി ഭരണക്കുത്തകയും , രാജഭരണവും ഷെയ്ക്ക് ഭരണവും തുടങ്ങി ജനങ്ങളുടേതല്ലാത്ത മുഴുവന്‍ ഭരണസമ്പ്രദായങ്ങളും ഈ നൂറ്റാണ്ടില്‍ അവസാനിക്കണം . പാര്‍ട്ടിക്ക് , രാജാവിന് , മതത്തിന് , അടുത്ത നൂറ്റാണ്ടില്‍ ഭരണം കുത്തകയായി ലഭിച്ചുകൂട . ജനങ്ങള്‍ ഭൂരിപക്ഷപ്രകാരം തീരുമാനിക്കുന്ന ഭരണ സംവിധാനങ്ങള്‍ ലോകത്തില്‍ എവിടെയും വന്നേ പറ്റൂ . അതിന് നേതൃത്വം നല്‍കുക എന്ന ദൌത്യം നിര്‍വ്വഹിക്കാന്‍ അമേരിക്കയും ഇന്ത്യയും ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഒന്നിക്കേണ്ടതുണ്ട് എനതാണ് ഈ കാലത്തിന്റെ അനിഷേധ്യ സത്യം .


ആണവക്കരാര്‍ നടപ്പിലാവും എന്ന് ഞാന്‍ കഴിഞ്ഞ കൊല്ലം മുതലേ എന്റെ ബ്ലോഗില്‍ പറഞ്ഞു വരുന്നുണ്ട് . അതില്‍ മാറ്റമൊന്നുമില്ല . കാരണം ഇവിടെ ട്രാക്റ്ററും , സ്റ്റോണ്‍ ക്രഷറും, ടെലിക്കമ്മ്യൂണിക്കേഷനും, ടിവിയും, കമ്പ്യൂട്ടറും എല്ലാം വന്നല്ലോ . ഇനിയും ധാരാളം വരും . ശൂന്യാകാശത്ത് ടൂറിസ്റ്റ് ഹോട്ടലുകള്‍ പോലും വരും . അപ്പോഴും ഇടത് പക്ഷങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക് ജനങ്ങളുടെ പേരില്‍ എതിര്‍ക്കാനും ഒച്ച വെക്കാനും ധാരളം ന്യായീകരണങ്ങള്‍ ബാക്കിയുണ്ടാവും . സാര്‍ത്ഥകവാകസംഘം മുന്നോട്ട് !

കണ്ണൂസ്‌ said...

ജോജു, ഇതൊരു സെല്‍ഫ് ഗോള്‍ ആയി കണക്കാക്കി എന്നെ കോര്‍ണര്‍ ചെയ്യില്ലെങ്കില്‍ പറയാം.

ഉദാരവത്‌കരണം ഒരു നയമല്ല, അനിവാര്യതയാണ്. ഇടതു പക്ഷം സര്‍ക്കാരില്‍ ചേരാത്തതിന് ഒരു പ്രധാന കാരണവും അതാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഒരു സര്‍ക്കാരിനും പറ്റില്ല. അങ്ങിനെ ഒരു അനിവാര്യത ആയിട്ടില്ല ആണവ കാര്യങ്ങള്‍. ഊര്‍ജ്ജ കമ്മി ഉന്ടെന്നുള്ളത് സത്യം. പക്ഷേ ഈ ത്രെഡില്‍ ഞാന്‍ വന്നതിനു തന്നെയുള്ള പ്രധാന കാരണം ഇതുവരെ ആരും സംസാരിക്കാത്ത - സര്‍ക്കാര്‍ പോലും തുറന്ന് പറയാന്‍ ഇപ്പോഴും മടിക്കുന്ന - അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധമാണ് ആണവകരാറിന്റെ പുറകിലുള്ളത് എന്നത് ഈ ത്രെഡിന്റെ പ്രധാന വിഷയമായതു കൊണ്ടാണ്. ഊര്‍ജ്ജ കക്മ്മി നികത്താന്‍ ആണവ റിയാക്റ്ററുകള്‍ പോര എന്നത് ഒരു സത്യമാണ്. കാരണം 2050-ഇലും 40000 മെഗാവാട്ടിന്റെ പദ്ധതികളേ നമുക്ക് റിയലൈസ് ചെയ്യാന്‍ പറ്റൂ. അപ്പോള്‍ ആണവകരാറിന്റെ പേരിലുള്ള നയം മാറ്റം ആണ് പ്രധാന കാര്യം. അതിനുള്ള സാഹചര്യം ഉണ്ടോ എന്നത് എന്റെ ചോദ്യയ്‌വും.

യുറേനിയത്തിന്റെ ആവശ്യകത നിലവിലുള്ള പ്ലാന്റുകള്‍ മുഴുവന്‍ ക്ഷമതയില്‍ ഓടിക്കുന്നതിനു മാത്രമാണ് എന്നതാണ് സത്യം. അതിന് സത്യം പറഞ്ഞാല്‍ ഇന്ത്യക്ക് ഉള്ള യുറേനിയം മതി.പക്ഷേ ആണവാ‍യുധ ഗവേഷണങ്ങള്‍ക്ക് നമ്മുടെ യുറേനിയം റിസര്‍വ് ഉപയോഗിക്കുക എന്നതാണ് കലാം ഉള്‍പ്പടെയുള്ള പലരുടേയും വിഷന്‍. വൈദ്യുതിക്കായുള്ള യുറേനിയത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക. പക്ഷേ ഈ യുറെനിയം കിട്ടി പ്ലാന്റുകള്‍ മുഴുവന്‍ ക്ഷഹ്മതയില്‍ ഓടിയാലും, ഊര്‍ജ്ജ സ്വയം പര്യാപ്തത് ഇന്ത്യ ലക്ഷ്യമിടുന്നത് 2050-ഇല്‍ മാത്രം. അപ്പോള്‍ സന്ദേശം കൃത്യമല്ലേ? ഇതിനിടക്ക് തോറിയം റിയാക്റ്റര്‍ വികസിപ്പിച്ചേ മതിയാവൂ നമ്മള്‍. 40 കൊല്ലം വേണ്ടിവരും നമ്മുടെ തോറിയം റിയാക്റ്റര്‍ സഫലീകൃതമാവാന്‍ എന്ന് പെസിമിസ്റ്റുകള്‍ പോലും പറയുന്നുമില്ല. കാ‍രണം തോറിയം റിയാക്റ്റര്‍ ഗവേഷണത്തില്‍ ഏറ്റവും അഡ്‌വാന്‍സ്‌ഡ് സ്റ്റേജില്‍ ഇന്ത്യയാണുള്ളത്.

അതായത് ഒരു പത്തു കൊല്ലം കഴിഞ്ഞ് നമുക്ക് യുറേനിയം കിട്ടിത്തുടങ്ങിയാലും വലിയ വ്യത്യാസം ഒന്നും വരാന്‍ പോകുന്നില്ല ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍. വ്യത്യാസം വരുന്നത് ലോക രാഷ്ട്രീയത്തിലാണ്. ഇപ്പോള്‍ അമേരിക്കക്ക് അത്യന്താപേക്ഷിതമായിരിക്കുന്ന ഒരു പാര്‍ട്ട്നര്‍ ആണ് ഇന്ത്യ. നേരത്തെ ഞാന്‍ അഫ്ഗാന്‍ ഹബിന്റെ കാര്യം പറഞ്ഞിരുന്നല്ലോ. അവിടെ ഇന്ത്യയുടെ സഹായം കൂടിയുണ്ടെങ്കില്‍ ചൈനയും പാകിസ്ഥാനും മുഴുവനായി സൈഡ്‌ലൈന്‍ഡ് ആവും. ഇന്ത്യക്ക് വേന്ടതു തന്നെ അത്. പക്ഷേ അതിനുശേഷം, ഇന്ത്യയില്‍ ഒരു നേവല്‍ ബേസ്, അല്ലെങ്കില്‍ മറ്റൊരു ഇറാഖ് യുദ്ധത്തില്‍ സൈന്യസഹായം തുടങ്ങി ഒരുപാടു കാര്യങ്ങളില്‍ നമ്മള്‍ കോം‌പ്രമൈസ് ചെയ്യേണ്ടി വരുമോ എന്നതാണ് ഒരു സാധാരണക്കാരനെ അലട്ടുന്ന പ്രശ്നങ്ങള്‍.

മറുപടി ഇഞ്ചിക്കും കൂടിയാണേ.

കണ്ണൂസ്‌ said...

ഇഞ്ചീ, ഒരു കാര്യം കൂടി. 541 പേരെ ചര്‍ച്ചക്കെടുക്കുക എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് കാതലായ ഒരു നയം മാറ്റം അതു നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ പാര്‍ലമെന്റിന്റെ ചര്‍ച്ചക്ക് വിടുക എന്നതാണ്. ഉഭയകക്ഷി കരാര്‍ എന്ന സാങ്കേതികതയില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല എന്ന് പറഞ്ഞ സാധനം, ഒരു സ്ട്രാറ്റെജിക് ഡീല്‍ ആണ് എന്നതാണ് ഈ ത്രെഡിന്റെ വിഷയം എന്നതു കൊണ്ടാണ് ഞാന്‍ ഈ കാര്യം ഹൈലൈറ്റ് ചെയ്തത്.

Inji Pennu said...

കണ്ണൂസേ
ഇന്ത്യ ആണവോര്‍ജ്ജം മാത്രമല്ലല്ലോ ലക്ഷ്യമിടുന്നത്. 2030ലും ആണവം കൊണ്ട് ആറോ ഏഴോ ശതമാനം വൈദ്യുതിയെന്നാണ് കണക്കുകള്‍. പക്ഷെ അതുപോലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ഒരു മാറ്റമാണ്.

കണ്ണൂസ് പറയുന്നതുപോലെ നമ്മുടെ പ്ലാന്റുകള്‍ ലക്ഷ്യത്തിലോടിക്കാന്‍ നമ്മുടെ കയ്യിലുള്ള യുറേനിയം പോരാ.

1. പുതിയ യുറേനിയം മൈനുകള്‍ക്ക് ജനങ്ങള്‍ സമ്മതിക്കുന്നില്ല. 85നു ശേഷം ഒരു മൈനും തുറക്കാന്‍ ജനപ്രക്ഷോഭം കാരണം പറ്റിയിട്ടില്ല.
(പരിസ്ഥിതിപരമായ കാ‍രണങ്ങളില് പൂര്ണ്ണമായും ഞാനിതിനെ അനുകൂലിക്കുകയും ചെയ്യുന്നു)

2. ഇന്ത്യയുടെ അവശേഷിക്കുന്ന എഴുപതിനായിരം മെട്രിക്ക് ടണ് യുറേനിയം കൊണ്ടു ഏറിയാല് നാനൂറ് മെഗാവാട്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.

ramachandran said...

ചില ആളുകളുടെ മനസ്സില്‍ ഇടതു വിരോധം തിളയ്ക്കുകയാണ് .മന്മോഹന്‍ സര്‍ക്കാരിന്റെ വിശ്വാസപ്രമേയത്തിനെതിരായി
വീണ 256 വോട്ടുകളില്‍ കേവലം 61 വോട്ടുകള്‍ മാത്രമുള്ള ഇടതുപക്ഷതിനെതിരെ ഇത്ര സംഘടിതമായ ആക്രമണം
നടക്കുന്നതെന്തു കൊണ്ട്? എന്തേ ബീ ജേ പി യെ എല്ലാവരും ഒഴിവാക്കുന്നു...ആലോചിച്ചു നോക്കൂ.. കാരണം ഇതു മാത്രമാണ്...ഇടതു കക്ഷികള്‍ കാലാകാലങ്ങളായി പറഞ്ഞ്കൊണ്ടിരിന്നത് ഇങ്ങനെയാണ്, കുറച്ച് പാര്‍ട്ടികള്‍ ഒത്തുകൂടിയാല്‍ മൂന്നാം മുന്നണിയാവില്ല. പ്രശ്നാധിഷ്ഠിതമായിരിക്കണം (programme based) മുന്നണി രൂപപ്പെടേണ്ടത്. ഇങ്ങനെ ഒരു മുന്നണി രൂപപ്പെട്ടു വരുന്നത് പലരെയും അലോസരപ്പെടുത്തുന്നുണ്ട്.

ഇടതുപാര്‍ട്ടികള്‍ക്ക് അവരുടേതായ പരിപാടികളുണ്ട്, ആശയങ്ങളുണ്ട്. നിങ്ങള്‍ക്കവയോട് യോജിക്കാം വിയോജിക്കാം.
നിങ്ങള്‍ക്കവരെ എരപ്പാളികളെന്നും തെമ്മാടികളെന്നും ചൈനീസ് ചാരന്മാരെന്നും പിന്നെ കമ്പ്യൂട്ടര്‍
യുഗത്തില്‍ സ്പെഷ്യല്‍ ക്യാരക്ടേര്‍സ് ഇട്ടും സംബോധന ചെയ്യാന്‍ എല്ലാ സ്വാതന്ത്ര്യങ്ങളുമുണ്ട്. :)

എന്നാല്‍, ആദര്‍ശാത്മക രാഷ്ട്രീയപ്രവര്‍ത്തനം ഏതാണ്ട് നിലച്ച ഈ പുത്തന്‍ യുഗത്തിലും താരതമ്യേനെ (പൂര്‍ണമെന്ന് പറയുന്നില്ല) കളങ്കമേശാത്ത ചരിത്രമുള്ളവരാണ് ഇടതുപക്ഷം എന്നത് സത്യസന്ധമായി കാര്യങ്ങള്‍ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അപ്പോള്‍ അവരെ കരിവാരി തേയ്ക്കാന്‍ എന്താണ് മാര്‍ഗം? അവരുടെ കൂടെ നില്‍ക്കുന്നവരെ കുറ്റം പറയുക. ഇന്നലെ വരെ തങ്ങളെ സപ്പോര്‍ട്ട് ചെയ്തവര്‍ ഇടതു പക്ഷം ഉയര്‍ത്തുന്ന പ്രശ്നാധിഷ്ഠിത ക്യാമ്പയിനുകള്‍ പങ്കെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ മനസ്സില്‍ അടക്കിവച്ചിരിക്കുന്ന പക സ്പെഷ്യല്‍ ക്യാരക്ടറുകളായി പുറത്തു വരുന്നു. അടക്കി വച്ച ക്ഷോഭം പുറത്ത്പോകട്ടെ..അല്ലേല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകും...:)

ഇനി വാദങ്ങള്‍ ഓരോന്നായി പരിശോധിക്കാം

ഇടതു പക്ഷം കരാറിനെ എതിര്‍ത്തത് ചൈനയ്ക്കു വേണ്ടിയെന്ന പ്രചരണത്തില്‍ കഴമ്പുണ്ടോ?

ഈ വിഷയം എത്രയോ തവണ വളരെ വിശദമായി പരിശോധിച്ചതാണ്, എന്നാലും പലപ്പോഴായി വിശദീകരിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ഒന്നു കൂടി പരിശോധിച്ച് നോക്കാം.

ആണവ ഊര്‍ജം ഉപയോഗിച്ച് രാജ്യം വികസിക്കുന്നത് ചൈനയ്ക്ക് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് ഇടതുപക്ഷ
നിലപാടിനെ സ്വാധീനിക്കുന്ന ഘടകമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുരക്ഷാ കരാര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ അടുത്ത നടപടി ആണവ വിതരണഗ്രൂപ്പിനെ സമീപിക്കുകയാണ്. 1974ല്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണത്തിനുശേഷം രൂപംകൊണ്ട ഈ സംവിധാനത്തില്‍ ചൈന അംഗമാണ്. 45 അംഗങ്ങളുള്ള ഈ സംവിധാനം ഭൂരിപക്ഷ ന്യൂനപക്ഷാടിസ്ഥാനത്തിലല്ല തീരുമാനമെടുക്കുന്നത്; സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. ആണവവിതരണസംഘത്തില്‍ ചൈന ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയാല്‍ ആണവകരാറുമായി മുന്നോട്ടുപോകാന്‍ കഴിയില്ല.

ആണവകരാര്‍ പ്രാബല്യത്തില്‍ വരാതിരിക്കാന്‍ ചൈനയ്ക്ക് ആരുടെയും വക്കാലത്ത് ആവശ്യമുണ്ടോ? മുകളില്‍ സൂചിപ്പിച്ചപോലെ അവര്‍ക്ക് നേരിട്ടു ചെയ്യാവുന്ന കാര്യത്തിനു ഇന്ത്യയിലെ ഇടതുപക്ഷത്തെ പിന്‍വാതിലിലൂടെ സമീപിച്ചെന്നും പ്രചരിപ്പിക്കുന്നത് കടന്നകൈ അല്ലേ? ജി എട്ടിന്റെ പാര്‍ശ്വതല ചര്‍ച്ചകളില്‍ ഒന്ന് ഇന്ത്യയും ചൈനയുമായിട്ടുള്ളതായിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ ആണവ വിതരണ ഗ്രൂപ്പില്‍ എതിര്‍ക്കില്ലെന്ന ഉറപ്പ് ലഭിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ അവകാശപ്പെട്ടത് ഈ വിമര്‍ശകര്‍ കാണാത്തതാണോ? ചൈനയുടെ
പിന്തുണ തേടുന്ന മന്‍മോഹന്‍സിങ്ങിന്റെ സമീപനവും അവകാശവാദവും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയും ഇടത് പക്ഷത്തെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ആണവകരാറിലെ ദേശവിരുദ്ധനടപടി മറച്ചുവയ്ക്കുക തന്നെയാണ് ചെയ്യുന്നത്.

ചൈന ആണവായുധശക്തിയാണെന്നതും ഇന്ത്യക്ക് ഔദ്യോഗികമായി ഈ പദവി നല്‍കാന്‍ അമേരിക്ക ഇതുവരെയും തയ്യാറായിട്ടില്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്. ആണവശക്തികളുടെ കുത്തക ഉറപ്പുവരുത്തുകയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ സംവിധാനവും ചെയ്യുന്നത്. ചൈനയും ഇക്കൂട്ടത്തിലാണ് എന്നത് ഇത്തരം പ്രചാരവേലകളുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ്. ആണവകരാര്‍ വഴി ഇന്ത്യയെ ആണവശക്തിയായി അംഗീകരിക്കുമെന്ന പ്രചാരവേലയും സുരക്ഷാ കരാര്‍ പരസ്യമായതോടെ തുറന്നുകാട്ടപ്പെട്ടു.

ആണവപരീക്ഷണം നടത്തുന്നതിനുള്ള രാജ്യത്തിന്റെ അവകാശം പണയപ്പെടുത്തുകയാണ് ഈ കരാര്‍ ചെയ്യുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീഷണിയുമായി നില്‍ക്കുന്ന ചൈനക്ക് സൌകര്യപ്രദമല്ലേ ആണവായുധം ഉണ്ടാക്കുന്നതിനുള്ള ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടുന്നത്? അങ്ങിനെ വരുമ്പോള്‍ ചൈന ഇന്ത്യയെ ആ കരാറില്‍ ഉള്‍പ്പെടുത്താനല്ലേ ശ്രമിക്കൂ. അപ്പോള്‍ പിന്നെ കരാറിനെ എതിര്‍ക്കുന്നവരെയാണോ അനുകൂലിക്കുന്നവരെയാണോ ചൈനീസ് പക്ഷപാതികള്‍ എന്ന് ചൈനയുടെ ഭീഷണിയെക്കുറിച്ച് വിലപിക്കുന്നവര്‍ സ്വയം ചിന്തിച്ചു നോക്കട്ടെ.

ഇവിടുത്തെ ഇടത് കക്ഷികള്‍ അണുവായുധം നിര്‍മ്മിക്കുന്നതിന് എതിരാണെന്നത് എത്രയോ കാലമായി വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും അതിനുള്ള പരമാധികാരം ഇന്ത്യക്ക് തന്നെയായിരിക്കണം എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചൈന അമേരിക്കയുമായി 123 കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ ചെയ്യുന്ന കാര്യം ഇന്ത്യക്ക് ചെയ്യാന്‍ പാടില്ലെന്ന നിലപാട് ദേശസ്നേഹികള്‍ക്ക് യോജിച്ചതല്ലെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒപ്പുവച്ച ചൈന- അമേരിക്ക 123 കരാറില്‍ അവരുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെട്ടിട്ടുന്നുള്ളത് അമേരിക്ക- ചൈന 123 കരാറിലെ 2.1 വകുപ്പ് പരിശോധിച്ചാല്‍ വ്യക്തമാകും. ഇരുപാര്‍ടികള്‍ക്കും അന്താരാഷ്ട്ര നിയമമാണ് ബാധകമെന്ന് ഈ വകുപ്പ് എടുത്തുപറയുന്നു. ദേശീയ നിയമങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെ കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഇരുരാജ്യങ്ങള്‍ക്കും അവകാശമില്ലെന്നും ഉറപ്പിച്ചുപറയുന്നു.

എന്നാല്‍, ഇന്ത്യയുമായുളള കരാറില്‍ സമാനമായ വകുപ്പ് കാണാന്‍ കഴിയില്ല. അന്താരാഷ്ട്ര നിയമത്തിന്റെ പൊതുതത്വം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ദേശീയ നിയമത്തിനാണ് പ്രാധാന്യം. ഇതു യാദൃച്ഛികമല്ലെന്നതിന്റെ തെളിവാണ് ഹൈഡ് നിയമം.

പലരും പ്രചരിപ്പിക്കുന്നത് ഹൈഡ് നിയമത്തിനു പ്രസക്തിയില്ല; അമേരിക്കന്‍ ഭരണഘടനയുടെ 6.1 വകുപ്പ് അനുസരിച്ച് അന്താരാഷ്ട്ര കരാറുകള്‍ ദേശീയ നിയമത്തിനുതുല്യമാണെന്നാണ്. കോണ്‍ഗ്രസ് പാസാക്കിയ നിയമവും കരാറും താരതമ്യംചെയ്യുമ്പോള്‍ അവരുടെ നിയമത്തിനുതന്നെയാണ് മുന്‍തൂക്കമെന്നു തെളിയുന്നുണ്ട്. അമേരിക്കന്‍ കോഗ്രസിനു ഒരു പണിയുമില്ലാത്തതുകൊണ്ട് ഒരു നിയമം പാസാക്കിയതാണെന്നുവരെ തോന്നും ചിലരുടെ വാദം കേട്ടാല്‍. ഹൈഡ് നിയമത്തിന്റെ പശ്ചാത്തലത്തില്‍മാത്രമേ 123 കരാറിനെ നമുക്ക് കാണാന്‍ കഴിയൂ. ഇന്ത്യയുടെ വിദേശനയം അമേരിക്കയുമായി ചേര്‍ന്നുപോകണമെന്നും അതു സംബന്ധിച്ച് പ്രസിഡന്റ് കോണ്‍ഗ്രസില്‍ എല്ലാവര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള അപമാനകരമായ വ്യവസ്ഥകളുള്ള ഒരു നിയമവും ചൈനയുടെ കാര്യത്തില്‍ കാണാന്‍ കഴിയില്ല. ഇറാന്‍പ്രശ്നത്തിലും രാജ്യത്തിന്റെ നിലപാട് അമേരിക്കയുടേതിനു സമാനമായിരിക്കണമെന്നും അനുശാസിക്കുന്നു.

ജപ്പാനും അമേരിക്കയും തമ്മിലുള്ള 123 കരാറിലും മൂര്‍ത്തമായ വ്യവസ്ഥകളുണ്ട്. രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അതു പരിഹരിക്കുന്നതിനു പ്രത്യേകമായ അപ്പലേറ്റ് സംവിധാനമുണ്ട്. രണ്ടു രാജ്യങ്ങള്‍ക്കും പൊതുസമ്മതിയുള്ള ഈ സംവിധാനമായിരിക്കും തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുക. രണ്ടു വര്‍ഷത്തെ തര്‍ക്കത്തിനുശേഷമാണ് ഈ വകുപ്പ് ഉള്‍പ്പെടുത്താന്‍ ജപ്പാനു കഴിഞ്ഞത്. പല രാജ്യങ്ങളുമായി ഉണ്ടാക്കിയ 123 കരാറില്‍ ഇത്തരം വ്യവസ്ഥകള്‍ കാണാന്‍ കഴിയും.

അപ്പോള്‍ ചൈനയുടെ കരാറില്‍ തര്‍ക്കങ്ങള്‍ അന്താരാഷ്ട്രനിയമങ്ങള്‍ക്ക് അനുസരിച്ച് പരിഹരിക്കും, ജപ്പാന്റെ
കരാറില്‍ അപ്പലേറ്റ് സംവിധാനം പരിഹരിക്കും, നമ്മുടേതില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന അമൂര്‍ത്ത
വ്യവസ്ഥകളാണുള്ളത്.

യഥാര്‍ഥത്തില്‍ ഹൈഡ് നിയമമായിരിക്കും കാര്യങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുക. ജപ്പാനും ദക്ഷിണ കൊറിയയും അമേരിക്കയുമായി ഉണ്ടാക്കിയ 123 കരാറില്‍ സാങ്കേതിക സഹകരണത്തിന്റെ വ്യവസ്ഥയുണ്ട്. എന്നാല്‍, ഇന്ത്യയുടെ 123യില്‍ അതും കാണാന്‍ കഴിയില്ല. യുറേനിയം സമ്പുഷ്ടീകരണം, ഘനജല നിര്‍മാണം എന്നീ ഘട്ടങ്ങള്‍ക്കാവശ്യമായ സാങ്കേതികവിദ്യയോ ഉപകരണങ്ങളോ കൈമാറുന്നില്ല. ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് അമേരിക്കയുടെ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തിവയ്ക്കും. അമേരിക്ക മാത്രമല്ല ആണവ
വിതരണസംഘത്തിലെ മറ്റു രാജ്യങ്ങളും ഈ മാര്‍ഗം പിന്തുടരും. റിയാക്ടറുകളും ഇന്ധനവും അമേരിക്ക തിരിച്ചെടുക്കും.
ഒരുതരത്തിലും ഇന്ധനം സംഭരിച്ചുവയ്ക്കാന്‍ രാജ്യത്തെ അനുവദിക്കാതിരിക്കുന്ന കടുത്ത വ്യവസ്ഥകളും നിയമത്തിലുണ്ട്.

നല്‍കിയ ഇന്ധനം പുനഃസംസ്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യയും കൈമാറുന്നില്ല. വേണമെങ്കില്‍ ഇന്ത്യക്ക് അതിനുള്ള
സംവിധാനമുണ്ടാക്കാം.

ഇതിന്റെ ഡിസൈന്‍ തുടങ്ങി നിര്‍മാണത്തിന്റെ ഓരോ ഘട്ടവും അമേരിക്കയുടെ കൈയൊപ്പോടുകൂടിമാത്രമേ നടപ്പാക്കാന്‍
കഴിയുകയുള്ളു. ഇന്ത്യയുടെ പുരോഗതിക്ക് ഊര്‍ജ സ്വാശ്രയത്വം ആവശ്യമാണെന്ന കാര്യത്തില്‍ ഇടത് പക്ഷത്തിനു
തര്‍ക്കമില്ല. വൈദ്യുതി ഒഴിവാക്കിയുള്ള നമ്മുടെ ഊര്‍ജാവശ്യങ്ങളുടെ 40 ശതമാനവും എണ്ണയും പ്രകൃതിവാതകവുമാണ്.
ഇറാനുമായുള്ള വാതകക്കുഴലിനാണ് അടിയന്തരപ്രാധാന്യം നല്‍കേണ്ടത്. എന്തുകൊണ്ട് അതിനു തയ്യാറാകാതെ
ഊര്‍ജാവശ്യങ്ങളുടെ ഒരു ഭാഗമായ വൈദ്യുതിയുടെ മൂന്നുശതമാനത്തില്‍ താഴെമാത്രം ഇപ്പോള്‍ വിഹിതമുള്ള
ആണവോര്‍ജത്തിനു അമിതപ്രാധാന്യം നല്‍കുന്നു. ആണവോര്‍ജവും ആവശ്യംതന്നെ. എന്നാല്‍, നാടിന്റെ
പരമാധികാരത്തെപ്പോലും പണയപ്പെടുത്തുന്ന വ്യവസ്ഥകളോട് കീഴങ്ങേണ്ട അടിയന്തരാവശ്യം എന്താണ് എന്ന
സാമാന്യയുക്തിയുടെ ചോദ്യത്തിനു മറുപടി പറയാത്തവരാണ് ഇപ്പോള്‍ ചൈനയുടെ പേരില്‍ ഇടതുപക്ഷത്തിനുനേരെ കുതിര
കയറുന്നത്.

2) ഇന്ന് പലരും വാഴ്ത്തുന്ന ആദര്‍ശത്തിന്റെ ആള്‍രൂപമായ ഡോ. മന്മോഹന്‍സിംഗ് എന്ന വിഷണറി എന്തേ ഭാരതത്തിന്റെ യൂറേനിയം ഖനനത്തിന് ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കാതിരുന്നത്? ( http://workersforum.blogspot.com/2008/07/blog-post_21.html)

3) ഇടതുപക്ഷം എന്തെങ്കിലും വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടോ?

യുപിഎ സര്‍ക്കാര്‍ നിലവില്‍ വരണമെങ്കില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമായിരുന്നു. പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയ കോമണ്‍ മിനിമം പ്രോഗ്രാമിലുള്ള ഏതെങ്കിലും ഒരു പരിപാടി നടത്തുന്നതിനെ ഇടതുപക്ഷം എതിര്‍ത്തിട്ടില്ല എന്നു മാത്രമല്ല വനിതാ സംവരണം ഉള്‍പ്പെടെ ഇനിയും നടപ്പാക്കിയിട്ടില്ലാത്ത പരിപാടികള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നില്ലേ?

4) ഊര്‍ജം മുഖ്യമെങ്കില്‍ വാതകക്കുഴല്‍ പദ്ധതി അട്ടിമറിച്ചതെന്തിന്?

ഏഷ്യന്‍ എനര്‍ജി ഗ്രിഡ് രൂപംകൊണ്ടാല്‍ ഏഷ്യാ വന്‍കരയില്‍നിന്ന് പുറത്താകുമെന്ന ഭയക്കുന്ന അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഈ പദ്ധതി ഉപേക്ഷിച്ചതല്ലേ ഊര്‍ജസുരക്ഷ അവതാളത്തിലാക്കുന്നത് ?

5)ഏറ്റവും കൂടുതല്‍ എണ്ണയുള്ള ഗള്‍ഫ് മേഖല ഏഷ്യയിലാണ്. ഏറ്റവും വലിയ കമ്പോളവും ഏഷ്യയാണ്. പ്രധാനമായും ഇന്ത്യയും ചൈനയും. അതുകൊണ്ട് അമേരിക്കയ്ക്ക് ഈ മേഖലയില്‍ റോളില്ലാത്ത സ്ഥിതിവരും. ലോക എണ്ണയുടെ 73 ശതമാനവും അമേരിക്കയുടെ സ്വാധീനമേഖലയ്ക്ക് പുറത്താണ്. ഇതുകൊണ്ടാണ് ഇന്ത്യയെ തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാക്കാന്‍ അമേരിക്ക കിണഞ്ഞുശ്രമിക്കുന്നത്. ഇന്ത്യയെ കൂടെനിര്‍ത്തുകവഴി ഏഷ്യയില്‍ നഷ്ടപ്പെടുന്ന സ്വാധീനം തിരിച്ചുപിടിക്കാനാണ് അമേരിക്കയുടെ ശ്രമം. ആണവകരാര്‍ അതിനുള്ള ഉപകരണംമാത്രമല്ലേ? ലാറ്റിനമേരിക്കയിലും യൂറോപ്പിലും സ്വാധീനം നഷ്ടപ്പെട്ടപ്പോഴല്ലേ ഏഷ്യയിലേക്ക് അമേരിക്ക കണ്ണുവച്ചിരിക്കുന്നത്?

6) 1963ലും ഭാഗികമായ ഒരു 1 2 3 കരാറില്‍ ഇന്ത്യയും അമേരിക്കയും ഏര്‍പ്പെട്ടിരുന്നില്ലേ. 1974ല്‍ ഇന്ത്യ നടത്തിയ അണുബോംബ് വിസ്ഫോടനത്തെ തുടര്‍ന്ന് അമേരിക്ക അത് റദ്ദുചെയ്തില്ലേ? താരാപ്പൂര്‍ നിലയത്തിന് ഇന്ധനം നിഷേധിച്ചില്ലേ? ഈ അനുഭവം ഉള്ളപ്പോള്‍ വീണ്ടും തല വെച്ചുകൊടുക്കേണ്ടതുണ്ടോ?

7) 1968ല്‍ യു.എന്‍ അംഗീകരിച്ച എന്‍.പി.ടി(ആണവ നിര്‍വ്യാപന ഉടമ്പടി)യില്‍ ഒപ്പുവയ്ക്കതിരിക്കാന്‍ കാരണമായി ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയുമുള്‍പ്പെടെയുള്ള മുന്‍‌ഭര്‍ണാധികാരികള്‍ ചൂണ്ടിക്കാണിച്ചിരുന്ന വിവേചനം അവസാനിച്ചുവോ? മറ്റു രാജ്യങ്ങളിലെ വിവിധ ഘട്ടങ്ങളിലായിരുന്ന അണ്വായുധ നിര്‍മാണശ്രമങ്ങള്‍ ആണവ നിര്‍വ്യാപന ഉടമ്പടി വഴി തടഞ്ഞപ്പോള്‍ അമേരിക്കയടക്കമുള്ള അണ്വായുധരാജ്യങ്ങള്‍ തങ്ങളുടെ ആയുധശേഖരം കുറവു ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നീട്ടിക്കൊണ്ടുപോവുകല്ലേ ചെയ്യുന്നത്.

ആണവ കരാറിന്റെ കാണാപ്പുറങ്ങളെക്കുറിച്ച് എത്ര പറഞ്ഞലും തീരില്ല. എന്തായാലും സീതാറാം യച്ചൂരി ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഓപ്പണ്‍ ആയി എഴുതിയ കാര്യങ്ങളേക്കാള്‍ ശ്രീ ബി രാമന്‍ ആരോപിക്കപ്പെടുന്നതായി പറയുന്ന കാര്യങ്ങളാണ് സിമി വിശ്വസിക്കുന്നത്. അല്ലെങ്കില്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ താങ്കള്‍ തന്ന വാര്‍ത്തയിലൊന്നും മുകേഷ് അമ്പാനിക്ക് വേണ്ടി യച്ചൂരി ഇടപെട്ടതായി കാണുന്നില്ല. അങ്ങനെ ഉള്ളത് ശ്രീ രാമന്റെ അനാലിസിസില്‍ മാത്രം. എന്തായാലും സിമിയുടെ വിശ്വാസം സിമിയെ പൊറുപ്പിക്കട്ടെ എന്നേ ഇപ്പോള്‍ പറയുന്നുള്ളൂ.

amv said...

ഇതും വായിക്കാം.
http://media.barometer.orst.edu/media/storage/paper854/news/2008/07/23/News/Nuclear.Energy.Breakthroughs.Developed.At.Osu-3393597.shtml

N.J Joju said...

രാമചന്ദ്രന്‍,

ചൈന

എന്തു പറഞ്ഞാലും മന്‍‌മോഹന്‍സിംഗ് അമേരിക്കന്‍ ചാരന്മാരാണെന്നും, ബിജെപികാര്‍ സ്വാതന്ത്ര്യ സമരത്തെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചവരാണെന്നും ഒക്കെ ആരോപിയ്ക്കുമ്പോള്‍ ഇടതുപക്ഷം ചൈനീസ് ചാരന്മാര്‍ ആണെന്നും ആരോപിയ്ക്കേണ്ടീ വരും. അത്രതന്നെ. പകരത്തിനു പകരം.

ഹൈഡ് ആക്ട്

ഹൈഡ് ആക്ടിന് ഇന്ത്യയുമായുള്ള കരാറില്‍ പ്രസക്തിയുന്നും ഇല്ല എന്നല്ല. ഹൈഡ് ആക്ട് അമേരിയ്ക്കയുടെ ഇന്ത്യന്‍ സഹകരണത്തിന്റെ ചട്ടക്കൂടും നയരേഖയും നിയമങ്ങളും ഒക്കെയാണ്. അതിനെ അടിസ്ഥാനമാക്കിയേ അമേരിക്ക കരാറുകള്‍ ഉണ്ടാക്കുകയുള്ളൂ. പക്ഷേ അത് അവരുടെ ആഭ്യന്തരകാര്യമാണ്.

നാം ഒപ്പിട്ടിരിയ്ക്കുന്ന കരാറില്‍, അഥവാ ഒപ്പിടാന്‍ പോകുന്ന കരാറില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ ഹൈഡ് ആക്ടില്‍ ഉണ്ടെന്ന് ആരോപിച്ച് ആളുകളെ പരിഭ്രാന്തരാക്കേണ്ട കാര്യമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ട് ഇല്ല, കരാറു മാത്രമേയുള്ളൂ. കരാറിനോടേ നമുക്കു പ്രതിബദ്ധതയുള്ളൂ.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇതെല്ലാം വ്യക്തമാക്കിക്കഴിഞ്ഞതാണ്.
ഇന്ത്യയുടെ ന്യൂക്ലിയാര്‍ വെപണ്‍ പ്രോഗ്രാമോ 3 സ്റ്റേജ് ന്യൂക്ലിയര്‍ പവര്‍ പ്രോഗ്രാമോ ഇതു മൂലം ബാധിയ്ക്കപ്പെടില്ല എന്ന് ഉറപ്പു നല്‍കിയിട്ടൂണ്ട്. ഇന്ത്യയുടെ ഇറാനുമായോ മറ്റേതെങ്കിലും രാജ്യവുമായോ ഉള്ള ബന്ധങ്ങളെ ക്കുറിച്ച് 123 എഗ്രീമിന്റില്‍ ഒന്നും പറയുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതിന് പാര്‍ലമെന്റില്‍ ഉറപ്പും കൊടുത്തതാണ്. അങ്ങെനെയെങ്കില്‍ അന്ന് ഇക്കാ‍ര്യങ്ങളെക്കുറീച്ചുള്ള തര്‍ക്കങ്ങള്‍ അവസാനിയ്ക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ശങ്കരന്‍ പിന്നെം തെങ്ങുമ്മേല്‍ തന്നെ.

പ്രധാനമന്ത്രിയുടെ വെബ് സൈറ്റില്‍ നിന്നും ഇത് ഡൌണ്‍ലോഡു ചെയ്യാന്‍ കിട്ടൂം.

Anonymous said...

4) ഊര്‍ജം മുഖ്യമെങ്കില്‍ വാതകക്കുഴല്‍ പദ്ധതി അട്ടിമറിച്ചതെന്തിന്?


http://news.yahoo.com/s/afp/20080703/wl_sthasia_afp/indiairangasenergypipeline


അട്ടിമേരിയാ... അവളാര്?

Unknown said...

ഇന്തോ-യു.എസ്. ആണവക്കരാറിനെ ചൈന ആദരിക്കുന്നതായി ചിലര്‍ എഴുതിയത് കണ്ടു . എന്നാല്‍ ചൈന ഇക്കാര്യത്തില്‍ നമ്മെ നിരുപാധികം പിന്‍‌തുണക്കുമെന്ന് കരുതാന്‍ വയ്യ . ചൈനയെ സംബന്ധിച്ചെടുത്തോളം പാക്കിസ്ഥാന്‍ ആണ് അവരുടെ മിത്രം . ചൈന ഡ്രാഫ്റ്റ് പഠിച്ചുകൊണ്ടിരിക്കുകയാണ് പോലും

അനോണിമാഷ് said...

ഒരു ചെറിയ സംശയം ഉണ്ട്.മണ്ടത്തരമാണെങ്കില്‍ കളിയാക്കരുത്.
ഇന്‍ഡ്യ ആണുവായുധനിരോധനക്കരാറില്‍ ഒപ്പിട്ടാല്‍ ഈപ്പറഞ്ഞ കരാറിന്റേയും കൂട്ടിക്കൊടിപ്പിന്റേയും ലഹളയുടേയും ഒന്നും ആവശ്യമില്ലല്ലോ? യുറേനിയമോ റിയാക്ടറോ എന്തു വേണമെങ്കിലും എവിടെ നിന്നും വാങ്ങിക്കൂടേ?
മനുഷ്യനെക്കൊല്ലുന്ന ആണവായുധം നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഇടതും വലതും കാവിയും എല്ലാം ഒരേ തട്ടില്‍ തന്നെ. ഈ കൊടച്ചക്രം വേണ്ടാന്ന് വച്ചാ പോരേ??
നയതന്ത്രഞ്ജ വിജ്ഞാനമൊന്നുമില്ല എനിക്ക്. ഒരു കോമണ്‍ സെന്‍സ് ലോജിക്ക് വെച്ചുള്ള ചോദ്യമാണ്.

N.J Joju said...

"എന്തേ ഭാരതത്തിന്റെ യൂറേനിയം ഖനനത്തിന് ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കാതിരുന്നത്? "

ആവശ്യമായ ഫണ്ടൂ കൊടുത്തില്ല എന്നുള്ളതിനെക്കുറിച്ച് കുറച്ചു വിശദീകരണം തരാമോ?

എന്റെ അറിവില്‍ കഴിഞ്ഞ കൊല്ലം കൂടുതല്‍ ഫണ്ട് അനുവദിച്ചിരുന്നു. ഈ വര്‍ഷം പല ഡിപ്പാര്‍ട്ടുമെന്റിനും അനുവദിച്ച ഫണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞു. അതോടൊപ്പം ആണവ പരിപാടികള്‍ക്കുള്ള ഫണ്ടും കുറഞ്ഞു.
തന്നെയുമല്ല വിദ്യാഭ്യാസം തൊഴില്‍ മേഖലകളില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടിയും വന്നു. ബഡ്ജറ്റ് ഒരു വര്‍ഷത്തെയ്ക്കുള്ളതു മാത്രമാണല്ലോ.

When TOI sought his reaction to this development, Anil Kakodkar, chairman of the Atomic Energy Commission, said the cut in the budget would not affect any of the ongoing projects.

"Why only talk about our department? Similar cuts have been affected in other departments too," he said, while emphasizing that all the programmes were progressing satisfactorily. A spokesperson of DAE said the budget cut was done on the recommendation of the DAE itself.

simy nazareth said...

പ്രിയപ്പെട്ട രാമചന്ദ്രന്‍,

ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്തേണ്ട ബാദ്ധ്യത താങ്കള്‍ക്കുണ്ട്. അല്ലെങ്കില്‍ അവ പ്രൊപ്പഗാന്‍ഡ ആയിപ്പോവുന്നു.

1) പ്രകാശ് കാരാട്ടിന്റെ ഈ ഇന്റര്‍വ്യൂ വായിക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നുന്നു. ഇതില്‍ താങ്കളുടെ അഭിപ്രായം അറിഞ്ഞാല്‍ക്കൊള്ളാം.

2) ഹൈഡ് ആക്ട് ഇതാ. ഇതില്‍ ഏതൊക്കെ ബൈന്‍ഡിങ്ങ് ക്ലോസുകള്‍ ആണ് നമുക്ക് പ്രശ്നമാവുക? ഇവയെ എങ്ങനെ മറികടക്കാന്‍ കഴിയും?

3) വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിച്ചു / അട്ടിമറിച്ചു എന്നതിന് തെളിവുവേണം.

4) മന്മോഹന്‍സിങ്ങ് യുറേനിയം ഘനനത്തിന് ഫണ്ടുകള്‍ അനുവദിച്ചില്ല എന്നതിനു തെളിവു വേണം.

ഇതു രണ്ടും വാസ്തവമാണെങ്കില്‍ തെളിവുകള്‍ കണ്ടെത്താന്‍ എളുപ്പമാണ് - തന്ത്രപ്രധാനമായ ഈ കാര്യങ്ങള്‍ വാര്‍ത്തകളില്‍ വരേണ്ടതാണ്. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തിടത്തോളം കാലം അവ വെറുതേ ആരോപണങ്ങളാണ്.

ഇടതുപക്ഷത്തിന്റെ ആദര്‍ശരാഷ്ട്രീയം / മറ്റുള്ളവരുടെ ആദര്‍ശമില്ലായ്മ / - ഇതൊക്കെ ഈ ചര്‍ച്ചയില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇവയില്‍ വാദിക്കുന്നത് വഴിതെറ്റിക്കുകയേ ഉള്ളൂ.

ഏറ്റവും പ്രധാനമായ കാര്യം - മറ്റ് എന്‍.എസ്.ജി. രാഷ്ട്രങ്ങളുമായി വ്യാപാരം നടത്തുമ്പോള്‍ ഹൈഡ് ആക്ട് അല്ല, ആണവ സുരക്ഷാ ഏജന്‍സിയുമായി ഉണ്ടാക്കുന്ന കരാറും എന്‍.എസ്.ജി. രാജ്യങ്ങളുമായി ഉണ്ടാക്കുന്ന കരാറുമൊക്കെയാണ് പ്രധാനം. ഇതിനു മേല്‍ അമേരിക്കയ്ക്ക് തത്വത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കില്ല.

ഇറാനുമായുള്ള വാതകക്കുഴല്‍ യാഥാര്‍ത്ഥ്യമാവണമെന്നും ആണവ സഹകരണവും സാങ്കേതിക സഹകരണവും മറ്റ് രാജ്യങ്ങളുമായി നിലവില്‍ വരണം എന്നുമാണ് എന്റെ ആഗ്രഹം. കല്‍ക്കരി ഉണ്ടല്ലോ, ആണവം എന്തിനാ? എന്ന് ചോദിക്കരുത്.

simy nazareth said...

അനോണിമാഷേ,

ഇതിന്റെ കാരണങ്ങള്‍ സ്ട്രാറ്റെജിക്ക് ആണ്. ന്യൂക്ലിയാര്‍ ഡിറ്ററന്റ് ആണ് നമ്മള്‍ ഉദ്ദേശിക്കുന്നത് - നമ്മുടെ ആണവായുധങ്ങളുടെ പ്രഹരശേഷി കണ്ട് മറ്റ് സര്‍ക്കാരുകള്‍ നമ്മളെ ആക്രമിക്കാന്‍ ധൈര്യപ്പെടരുത്. ഇനി ഇരുപതോ അന്‍പതോ വര്‍ഷത്തിനു ശേഷം, മാറിയ ലോക സന്തുലനാവസ്ഥയില്‍, ഒരു യുദ്ധം വന്നാല്‍ ഇന്ത്യയ്ക്ക് തങ്ങളുടെ പ്രഹരശക്തിയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായ നിലപാട് എടുക്കാന്‍ കഴിയണം.

നമ്മള്‍ ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് ആയുധം സംഭരിച്ചു എന്നു തോന്നാം. എന്നാല്‍ ഒടുവിലത്തെ (1998) അണു പരീക്ഷണങ്ങളില്‍ ഒന്ന് തെര്‍മോ ന്യൂക്ലിയര്‍ അണുപരീക്ഷണമായിരുന്നു. ഒരു ഫിഷന്‍ സ്ഫോടനത്തിന്റെ ശക്തികൊണ്ട് രണ്ടാമത്തെ സ്റ്റേജ് ആയി ഫ്യൂഷന്‍ സ്ഫോടനം നടത്തുക. ഈ രണ്ടാം സ്റ്റേജ് പ്രവര്‍ത്തിച്ചില്ല, ഫ്യൂഷന്‍ സ്ഫോടനം നടന്നില്ല എന്നാണ് ഭൂഗര്‍ഭ തരംഗങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ സംഘടന പറയുന്നത് (ലിങ്ക് ഞാന്‍ മുന്‍പ് ഒരു മറുപടിയില്‍ കൊടുത്തിട്ടുണ്ട്).

അമേരിക്ക തന്നെ കഴിഞ്ഞ വര്‍ഷം വീണ്ടും അണുപരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറെടുത്തിരുന്നു എന്നും ഓര്‍ക്കുക.

ഇതിന്റെ ഒന്നും അര്‍ത്ഥം ആരെങ്കിലും മറ്റാരെയെങ്കിലും ആണവായുധം കൊണ്ട് ആക്രമിക്കാന്‍ പോകുന്നു എന്നല്ല. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാലും അത് ഒരു ഡിറ്ററന്റ് ആവുന്നതേയുള്ളൂ - ഒരിക്കലും ഇറാന്‍ അതുകൊണ്ട് ഇസ്രയേലിനെ ആക്രമിക്കാന്‍ പോവുന്നില്ല. എന്നാല്‍ ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ ഇസ്രയേലിനോ അമേരിക്കയ്ക്കോ മറ്റൊരു ഇറാഖ് ഒരിക്കലും ഇറാനില്‍ ആവര്‍ത്തിക്കാനും കഴിയില്ല.

ചുരുക്കത്തില്‍ - ഇനിയും അണുപരീക്ഷണം നടത്താനുള്ള കഴിവ് നഷ്ടപ്പെടുത്തരുത്, എന്‍.പി.ടി / സി.റ്റി.ബി.റ്റി-ഇല്‍ ഒപ്പിടരുത് എന്ന് ഏകദേശം ഒരു സമവായം നമ്മുടെ ശാസ്ത്ര / രാഷ്ട്രീയ നേതൃത്വത്തിനുണ്ട്.

Janaki said...

" തിരക്കു പിടിച്ചാണ് ഈ കരാര്‍ നടപ്പാക്കുന്നത് എന്നതാണ് ഇതിന്റെ കണ്‍ക്ലൂഷന്‍ "

CII protests industrial power cut in Kerala
Bangalore : Brace for 7-hour power cuts

ലിന്കുകള്‍ സാറുമ്മാര്‍ ഒന്നു വായിക്കണേ ...

അമേരിക്കയുടെ സഹായം കൊണ്ടു ഉണ്ടാക്കുന്ന കറന്റ് ഞങ്ങള്‍ക്ക് വേണ്ട എന്നൊരു പ്രഖ്യാപനവും കാരാട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നു :)

Inji Pennu said...

2. എന്തുകൊണ്ട് 85നു ശേഷം ഇന്ത്യയില്‍ യുറേനിയം ഖനനത്തിനു ജനങ്ങള്‍ സമ്മതികുന്നില്ല എന്നു വായിച്ചു നോക്കൂ രാമചന്ദ്രാ. അല്ലാതെ ഫണ്ടുകള്‍ കൊടുത്തില്ല എന്നുള്ള അയ്യങ്കാറുടെ തെറ്റായ വീക്ഷണം റിപീറ്റ് ചെയ്യല്ലേ.

3. ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമായിരുന്നതുപോലെ തന്നെ ഇടതുപക്ഷത്തിനും കോണ്‍‌ഗ്രസ്സിനെ അത്യാവശ്യമായിരുന്നു ബിജെപിയെ കേന്ദ്രത്തില്‍ നിന്ന് അകറ്റി നിറുത്താന്‍. ജെ‌എന്‍‌യുവില്‍ നിന്ന് ഇടതുപക്ഷക്കാരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്ന ബിജെപി സര്‍ക്കാരെ ഇടതുപക്ഷം കാര്യമായി തന്നെ ഭയന്നിരൂന്നു. അല്ലാതെ യുപി‌എക്ക് സഹായം ചെയ്തു കൊടുത്തതൊന്നുമല്ല ഇടതുപക്ഷം. അവരുടെ നിലനില്പിനു വേണ്ടി കൂടിയാണ് സര്‍ക്കാരിനെ പിന്താങ്ങിയത്.

ഇടതുപക്ഷം തീര്‍ച്ചയായും വഞ്ചിച്ചു. നന്ദിഗ്രാമിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍‌മെന്റിനോട് ഐഎഇഎയുമായി ഡിസ്കഷന്‍സ് തുടങ്ങിക്കോളൂ എന്ന് പറഞ്ഞ ഇടതുപക്ഷം അതൊന്നു ആറിത്തണുത്തപ്പോള്‍ പെട്ടെന്ന് കാലുമാറിയതും സത്യസന്ധമായി ഇതിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ജനങ്ങള്‍ക്ക് മനസ്സിലായതുമാണ്.

4) വാതകക്കുഴല്‍ ആരു അട്ടിമറിച്ചു? ഇങ്ങിനെ ഒരു നുണപ്രചരണം നടക്കുന്നുണ്ടെന്നല്ലാതെ ഇതില്‍ എന്തു കാര്യമുണ്ട്?

5) അമേരിക്ക സ്വന്തമായി ഡ്രില്‍ ചെയ്തു തുടങ്ങിയാല്‍? അമേരിക്കക്ക് എത്രയാണ് എണ്ണനിക്ഷേപമുള്ളതെന്ന് ഒരുത്തര്‍ക്കും അറിയില്ല. ഇന്നലത്തെ പോളുകളില്‍ മെക്കയിന്‍ മുന്നിലേക്ക് വരുകയാണ്, എന്നുവെച്ചാല് ജനങ്ങള് ഡ്രില് ചെയ്യാന് സമ്മതിക്കുന്നെര്‍ത്ഥം. ഒരു ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്ണ് കൊണ്ട് കാറോടുമോ എന്ന് കണ്ടറിയണം. തീര്‍ച്ചയായും അമേരിക്കക്ക് ഏഷ്യന്‍ മേഖലയില്‍ കണ്ണുണ്ട്? ചൈനക്കുണ്ട്, റഷ്യക്കുണ്ട്. അതിനു?

6)ആ താരാപൂര്‍ മുന്‍‌അനുഭവം ചൂണ്ടിക്കാണിക്കുന്നത് എന്താണ്? എത്ര ഹൈഡ് ആക്റ്റ് ഉണ്ടെങ്കിലും എത്ര കരാര് ഒപ്പിട്ടാലും അണുവായുധ പരീക്ഷണം ഇന്ത്യക്ക് വേണമെന്ന് തോന്നിയാല് ഇന്ത്യ ചെയ്തിരിക്കും. അതിനു ഒരു അമേരിക്കയുടേയോ റഷ്യയുടേയോ സമ്മതം നമ്മള്‍ക്കാവശ്യമില്ല.


ഓഫ്:
'എന്നാല്‍, ആദര്‍ശാത്മക രാഷ്ട്രീയപ്രവര്‍ത്തനം ഏതാണ്ട് നിലച്ച ഈ പുത്തന്‍ യുഗത്തിലും താരതമ്യേനെ (പൂര്‍ണമെന്ന് പറയുന്നില്ല) കളങ്കമേശാത്ത ചരിത്രമുള്ളവരാണ് ഇടതുപക്ഷം എന്നത് സത്യസന്ധമായി കാര്യങ്ങള്‍ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.'

ആര്‍ക്കും മനസ്സിലാവുന്നില്ല ഈ ‘ആദര്‍ശം’ ഇടതുപക്ഷക്കാര്‍ക്കൊഴികെ. ദേശീയ രാഷ്ട്രീയത്തില്‍ പൊളിറ്റിക്കല്‍ ഓപ്പര്‍ച്ച്യുണിസം മാത്രമാണ് ഇടതുപക്ഷത്തിന്റെ ആദര്‍ശം. കോള്‍ഡ് വാറില്‍ കുടുങ്ങിക്കിടക്കുകയാ‍ണ് ഇടതുപക്ഷം, ഐ.വി ശശി ഇപ്പോഴും എണ്‍‌പതുകളില്‍ കുടുങ്ങിക്കിടക്കുന്നതുപോലെ.

നാഷണല്‍ പോളുകളില്‍ യുവജനങ്ങള്‍ മിക്കവരും പ്രധാനമന്ത്രിയോടൊപ്പം ആണ്. ഇന്ത്യയിലെടുത്ത ഒപീനിയന്‍ പോളില്‍ 72% പേരാണ് കഴിഞ്ഞ വര്‍ഷം അമേരിക്കയുമായുള്ള നയത്രന്ത്രകരാറിനു അനുകൂലിച്ചുകൊണ്ട് പറഞ്ഞത്. അങ്ങിനെയെങ്കില്‍ ബാക്കിയാര്‍ക്കും സത്യസന്ധമായ നീരീക്ഷണം ഇല്ലേ?

വീര്‍ സാങ്ങീടെ ഒരു ലേഖനമുണ്ട്, എന്തുകൊണ്ട് ഇടതുപക്ഷത്തിനു വിശ്വാസ്യത ജനങ്ങളില്‍ പ്രത്യേകിച്ച് ഇടതുപക്ഷക്കാരെ ബഹുമാനിച്ചിരുന്ന ഒരു മിഡില്‍ ക്ലാസ് വിദ്യാസമ്പന്നരായ ഇന്ത്യക്കാരുടെ ഇടയില്‍ നഷ്ടപ്പെട്ടു എന്ന്. പറ്റുമെങ്കില്‍ തര്‍ജ്ജമിക്കാന്‍ നോക്കാം. ഇവിടെ മലയാളം ബ്ലോഗില്‍ കുറച്ചധികം ലേഖന തര്‍ജ്ജമകളുടെ അത്യാവശ്യമുണ്ട്. ഒരു ബാലന്‍സ് വേണമല്ലോ.

simy nazareth said...

പ്രിയപ്പെട്ട രാമചന്ദ്രന്‍,

ഇന്ത്യയിലെ യുറേനിയം ഖനനത്തെപ്പറ്റി തിരക്കിയപ്പോള്‍ കിട്ടിയത്:

1) India investing heavily (7000 crore) in uranium mining - DAE Chairman.

2) ഇന്ത്യയിലെ യുറേനിയം ഖനനം, സര്‍ക്കാര്‍ നയം, നിക്ഷേപങ്ങള്‍, മൈനുകള്‍, എന്നിവയെക്കുറിച്ച് വളരെ വിവരങ്ങള്‍ ഇവിടെ വായിക്കാം.

ഈ തലക്കെട്ടുകളിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

India to continue uranium mining, even if imports for civilian purposes would become possible

India investing "heavily" in uranium exploration, UCIL investing in new uranium mines and uranium exploration

India's nuclear generation stays behind due to uranium shortage

തുടങ്ങിയ തലക്കെട്ടുകള്‍ ശ്രദ്ധിക്കുക.

ramachandran said...

പ്രിയപ്പെട്ട സിമി,

താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്തേണ്ട ബാദ്ധ്യത ഉന്നയിക്കുന്ന ആള്‍ക്കുണ്ട്. എന്നാല്‍ ഞാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു എന്ന സ്വീപ്പിങ്ങ് കമന്റ് ദയവായി ഒഴിവാക്കുമല്ലോ. തിരിച്ചും പറയാവുന്ന ഒരു ന്യായീകരണമേ അതാവൂ. ഇവിടെ കണ്ട ചില പോയിന്റുകളിലെ എതിരഭിപ്രായം കുറിച്ചതായിരുന്നു. ഇടത് പക്ഷത്തെക്കുറിച്ച് പറയുമ്പോഴും ഈ പ്രോപ്പഗാന്‍ഡ മനസ്ഥിതി ഒഴിവാക്കാന്‍ ശ്രദ്ധിക്കണ്ടേ..:)

സിമിയുടെ പോയിന്റുകള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കാം

1) “പ്രകാശ് കാരാട്ടിന്റെ ഈ ഇന്റര്‍വ്യൂ വായിക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നുന്നു. ഇതില്‍ താങ്കളുടെ അഭിപ്രായം അറിഞ്ഞാല്‍ക്കൊള്ളാം”

ആദ്യമേ തന്നെ പറയട്ടെ, ഇത് പ്രകാശ് കാരാട്ടിന്റെ ഇന്റര്‍വ്യൂ അല്ല. കല്‍ക്കട്ടയില്‍ ഒരു സമ്മേളനത്തില്‍ സംസാരിച്ചതിന്റെ റിപ്പോര്‍ട്ട് ആണ്. ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്. മറ്റു പത്രങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെലിഗ്രാഫിലുള്‍പ്പെടെ. താങ്കള്‍ക്കിതില്‍ ഏതു വേണമെങ്കിലും വിശ്വസിക്കാം.

ഏതാണ്ടൊരു വര്‍ഷം മുമ്പ് മരീചന്‍ ഇവിടെ ഈ വിഷയത്തില്‍ ഒരു പോസ്റ്റിടുകയും വളരെ വിശദമായ ചര്‍ച്ച നടക്കുകയുമുണ്ടായി. ആ ചര്‍ച്ചകളില്‍ കണ്ണൂസ്, മൂര്‍ത്തി, നളന്‍ ഇവരൊക്കെ ഉയര്‍ത്തിയ വാദങ്ങളോട് ഞാന്‍ പൊതുവില്‍ യോജിക്കുകയാണ്. ഈ ചര്‍ച്ചയിലെന്ന പോലെ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മാത്രമേ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും എന്റെ അഭിപ്രായം ഞാന്‍ അവിടെ പറഞ്ഞിട്ടുണ്ട്.

2) ഹൈഡ് ആക്ട് ഇതാ. ഇതില്‍ ഏതൊക്കെ ബൈന്‍ഡിങ്ങ് ക്ലോസുകള്‍ ആണ് നമുക്ക് പ്രശ്നമാവുക? ഇവയെ എങ്ങനെ മറികടക്കാന്‍ കഴിയും?

താങ്കള്‍ തന്ന ലിങ്കില്‍ അമുക്കിയിട്ട് ഹൈഡ് ആക്ട് കിട്ടിയില്ല. എങ്കിലും എന്റെ അഭിപ്രായം ഇതാണ്

സെക്ഷന്‍ 104 ജി(2), ഇ(1) (http://www.mainstreamweekly.net/article305.html)

“ഇന്ത്യയുടെ വിദേശനയം യു.എസ്. വിദേശനയത്തോട് യോജിച്ച് പോകുന്നതും പ്രത്യേകിച്ച് ഇറാനെ ഒറ്റപ്പെറ്റുത്തുന്നതിലും ഇറാനെതിരായി ഉപരോധം ഏര്‍പ്പെറ്റുത്തുന്നതിലും ഇന്ത്യ അമേരിക്കയുടെ ശ്രമത്തില്‍ പങ്കാളിയാവുന്നതും ആയിരിക്കണം. ഈ കാര്യം വര്‍ഷം തോറും അമേരിക്കന്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്യണം.-

സെക്ഷന്‍ 104g(2) K

“ഏറെ വിവാദവിഷയമായ അമേരിക്കയുടെ ആണവ നിര്‍വ്യാപന സുരക്ഷാ സംവിധാനത്തിന് ഇന്ത്യ ഔപചാരികമായി പിന്തുണ നല്‍കുകയും അതില്‍ പങ്കാളിയാവുകയും വേണം. അന്താരാഷ്ട്ര സമുദ്രമേഖലകളില്‍ കപ്പലുകളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള യു.എസ്. എ യുടെ നിയമ വിരുദ്ധമായ നടപടി കൂടി ഇതില്‍ ഉള്‍പ്പെടുന്നു.“

അതിലെ കെ (i) പറയുന്നത് “full participation in the Proliferation Security Initiative“ എന്നാണ്. ഇവിടെ നാം PSIയിലെ വ്യവസ്ഥകള്‍ എന്ത് എന്നു കൂടി പരിശോധിക്കേണ്ടതല്ലേ?

2004ലെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ സമയത്ത് കോളിന്‍ പവല്‍ പറഞ്ഞത്

The US Secretary of State, General Collin Powell felt that India could play the role of a 'regional policeman' in this new nuclear regime aimed at countering the proliferation of weapons of mass destruction. The US expressed hopes that the Indian Navy and Indian Air force would disrupt international trafficking in nuclear weapons technology and materials that fuel proliferation concerns. എന്നാണ്.

ഈ PSI എന്താണെന്ന് പരിശോധിക്കുമ്പോള്‍ മറ്റു പല രേഖകളും നോക്കേണ്ടി വന്നേക്കാം. ഹിന്ദു ദിനപ്പത്രത്തില്‍ Prabir Purkayastha എഴുതിയ “Does the IAEA agreement hide us from the Hyde Act?“ എന്ന ലേഖനം IAEA safeguards ഡ്രാഫ്ടിലെ ആര്‍ട്ടിക്കിള്‍ 29നെക്കുറിച്ച് വിശദീകരിക്കവെ 1973 ലെ GOV/1621 എന്ന രേഖയെക്കുറിച്ച് പറയുന്നുണ്ട്. ഒന്നില്‍ നിന്നും ഒന്നിലേക്ക് ബന്ധപ്പെട്ട് നില്‍ക്കുന്ന നിരവധി കരാറുകളുടേയും, രേഖകളുടേയും പരിശോധന അവശ്യം എന്നു തന്നെ ഇതില്‍ നിന്നൊക്കെ ഉറപ്പിക്കാം. ഇതൊക്കെക്കൊണ്ട് തന്നെയാണ് എന്തിനീ ധൃതി എന്ന ചോദ്യം ഉയരുന്നതും. 123 കരാറിലെ കുറെ ഭാഗങ്ങള്‍ മാത്രം എടുത്ത് പരിശോധിക്കുന്നതില്‍ കഴമ്പില്ല എന്ന് ഇടത് പക്ഷം ആവര്‍ത്തിച്ചുപറയുന്ന കാര്യം ശരിയാണെന്ന് മുന്‍‌വിധികള്‍ മാറ്റിവെച്ചാല്‍ വ്യക്തമാകും.

സെക്ഷന്‍ 104c E,F,G]

അമേരിക്കയുടെ മിസൈല്‍ ടെക്നോളജി കണ്‍‌ട്രോള്‍ റെജീം, ആസ്ത്രെലിയ ഗ്രൂപ്പ് മുതലായ, ഇന്ത്യ ഇന്നു വരെ ഒപ്പു വെച്ചിട്ടില്ലാത്ത പല തരം കരാറുകളെ ഇന്ത്യ അനുകൂലിക്കണം.

ഇതിനെക്കുറിച്ചൊക്കെ വിശദമായി ഇവിടെ വിശദീകരിക്കുന്നുണ്ട്.

ഹൈഡ് ആക്ട് ഇല്ല, 123 കരാര്‍ മാത്രമേ ഉള്ളൂ എന്ന ജോജുവിന്റെ അഭിപ്രായം ജോജുവിന്റെ അഭിപ്രായം മാത്രമാണ്. ഹൈഡ് ആക്ട് അനുസരിച്ചു മാത്രം നീങ്ങാന്‍ കഴിയുന്ന രാജ്യവുമായി കരാര്‍ ഒപ്പിടുമ്പോള്‍ ആ രാജ്യം തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഇന്ത്യ ചെയ്താലും കരാര്‍ തുടരും എന്നാണോ ജോജു പറഞ്ഞുകൊണ്ട് വരുന്നത്? ഇന്ത്യയുടെ വിദേശനയം congruent to that of the United States ആയില്ലെങ്കില്‍ കൂടി അമേരിക്ക സമ്മതിക്കും അല്ലേ?

3) വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിച്ചു / അട്ടിമറിച്ചു എന്നതിന് തെളിവുവേണം.

അട്ടിമറിച്ചു ഉപേക്ഷിച്ചു എന്നതിനു എന്ത് തെളിവാണ് ഉദ്ദേശിക്കുന്നത്? ഒരു ദശകകത്തിലേറെ ആയില്ലേ ഇതിനെക്കുറിച്ചൊക്കെ ചര്‍ച്ച തുടങ്ങിയിട്ട്? ക്ര്ത്യമായി പ്പറഞ്ഞാല്‍ 1992. ഇതു നടപ്പാക്കാന്‍ എന്തുകൊണ്ട് ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നില്ല എന്ന് ആലോചിച്ചാല്‍പ്പോരെ? 123 കരാറിന്റെ ഭാഗമായുള്ള അമേരിക്കന്‍ ഹൈഡ് ആക്ടില്‍ ഇറാന്‍ പ്രശ്നത്തില്‍ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാട് വ്യക്തമാക്കുകയും, ഇറാന്‍ പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കയോടൊപ്പമാവണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുകയും ചെയ്യുന്ന അവസരത്തില്‍, 123 കരാറുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ വാതകക്കുഴലിന്റെ കാര്യത്തില്‍ തീരുമാനം വൈകിക്കും എന്നത് ഊഹിക്കാവുന്ന കാര്യമല്ലേയുള്ളൂ. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇറാനിയന്‍ പ്രസിഡന്റ് 45 ദിവസത്തെ ഒരു ഡെഡ്‌ലൈയിന്‍ തീരുമാനമെടുക്കുന്നതിനു നല്‍കിയിരുന്നു. അത് കഴിഞ്ഞു പോയി. ഈ കാലയളവില്‍ ഇന്ത്യ ഇറാനുമായി ഈ പൈപ്പ് ലയിനിനെക്കുറിച്ച് ചര്‍ച്ചകളൊന്നും തന്നെ നടത്തിയിട്ടില്ല. 2007 ആഗസ്റ്റ് മുതല്‍ തന്നെ ബോയ്ക്കോട്ട് തുടങ്ങിയിരുന്നു. പാക്കിസ്ഥാന്‍ ചോദിക്കുന്ന ഫീ ഇന്ത്യ നല്‍കാന്‍ തയ്യാറായതിന്റെ മൂന്നിരട്ടിയാണ് എന്നതാണ് കാരണമായി പറയുന്നത്. ചര്‍ച്ചയിലൂടെ മാത്രം പരിഹരിക്കാവുന്ന ഒരു കാര്യത്തിലെ അമാന്തമെന്ത്? പാക്കിസ്ഥാനും ഇറാനും തമ്മില്‍ യോജിപ്പിലെത്തിക്കഴിഞ്ഞിട്ടുമുണ്ട്.

അമേരിക്കന്‍ പ്രസിഡണ്ട് കോണ്‍ഗ്രസിന് നല്‍കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇറാന്‍ - പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്ന പരാമര്‍ശം ഉണ്ടാവാതെ നോക്കേണ്ടത് അമേരിക്കന്‍ സര്‍ക്കാരിന്റെ മാത്രമല്ല, ഇന്ത്യന്‍ സര്‍ക്കാരിന്റെയും ആവശ്യമായി മാറിയത് കൊണ്ട് തന്നെയല്ലേ ഇത്? ഈ പൈപ്പ് ലൈന്‍ വേണമെന്ന് ശക്തമായി വാദിച്ച മണിശങ്കര്‍ അയ്യരെ പുകച്ചുപുറത്ത് ചാടിച്ചതു വേഗം മറക്കണം അല്ലേ?

4) മന്മോഹന്‍സിങ്ങ് യുറേനിയം ഘനനത്തിന് ഫണ്ടുകള്‍ അനുവദിച്ചില്ല എന്നതിനു തെളിവു വേണം.

നരസിംഹറാവുവിന്റെ കാലത്താണ് മന്‍‌മോഹന്‍സിങ് അദ്ദേഹത്തിന്റെ കീഴില്‍ ധനമന്ത്രിയായത്. മന്‍മോഹന്‍സിങ്ങിന്റെ എല്‍പിജി(ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ളോബലൈസേഷന്‍) സംഘത്തില്‍പ്പെട്ട മൊണ്ടേക്ക് സിങ് അഹ്‌ലുവാലിയ, 1993 മുതല്‍ '98 വരെ ധനകാര്യ സെക്രട്ടറിയുമായിരുന്നു. (ഇപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനാണ്). ഇക്കാലത്ത് ഇന്ത്യന്‍ ആണവോര്‍ജമേഖല ഏറെ അവഗണിക്കപ്പെടുകയായിരുന്നു. 1999ല്‍ പുറത്തിറക്കിയ സിഎജി റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്നു നേടുകയെന്നതായിരുന്നു ആണവോര്‍ജ വകുപ്പിന്റെ (ഡിഎഇ) ലക്ഷ്യം. 1980കളിലാണ് ഈ ലക്ഷ്യമിട്ടത്. എന്നാല്‍, നേടിയതാകട്ടെ 2280 മെഗാവാട്ടും. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഡിഎഇ ക്ക് കഴിയാതിരുന്നത് സര്‍ക്കാര്‍ ആവശ്യത്തിനു പണം നല്‍കാത്തതു കൊണ്ടാണത്രേ. ഇതു ശരിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മന്‍മോഹന്‍സിങ് ധനമന്ത്രിയായി ചാര്‍ജെടുത്ത ആദ്യവര്‍ഷം ഡിഎഇ ക്ക് ആവശ്യമായിരുന്നതും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായ തുക 1476 കോടി രൂപയായിരുന്നു. എന്നാല്‍, സിങ് അനുവദിച്ചതാകട്ടെ വെറും 130.57 കോടി രൂപയും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതുതന്നെ ആവര്‍ത്തിക്കപ്പെട്ടു. അതായത് മന്‍മോഹന്‍സിങ് ധനമന്ത്രിയായിരുന്ന 1991-92 സാമ്പത്തികവര്‍ഷം മുതല്‍ 1995-96 സാമ്പത്തികവര്‍ഷംവരെ ഡിഎഇ മൊത്തം ആവശ്യപ്പെട്ടത് 9,488 കോടി രൂപയായിരുന്നു. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് എന്ന ലക്ഷ്യംനേടാനാണ് ഡിഎഇ ഈ തുക ആവശ്യപ്പെട്ടതെന്ന് പറയാനില്ലല്ലൊ. എന്നാല്‍, മന്‍മോഹന്‍സിങ് എന്ന ധനമന്ത്രി നല്‍കിയതാകട്ടെ വെറും 1097.30 കോടി രൂപ മാത്രം. ആവശ്യപ്പെട്ടതിന്റെ പത്തു ശതമാനം. 1987-88 മുതല്‍ 2000-01 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഈ അവഗണനയുടെ ചിത്രം കൂടുതല്‍ വ്യക്തമാകും. ഈ 14 വര്‍ഷത്തിനിടയില്‍ ഡിഎഇ ആവശ്യപ്പെട്ടത് 16661.50 കോടി രൂപയായിരുന്നു. നല്‍കിയതാകട്ടെ 2617.41 കോടി രൂപയും.

(http://workersforum.blogspot.com/2008/07/blog-post_15.html)

സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം ഇവിടെ

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട്. നോക്കുമല്ലോ.

ഇനിയും കൂടുതല്‍ തെളിവുകള്‍ വേണമെങ്കില്‍ ദയവായി ഈ link നോക്കുക

Inadequate funding

But this crunch is essentially a consequence of the inadequate funding throughout the 1990s when Manmohan Singh was Finance Minister and Montek Singh Ahluwalia, the present Deputy Chairman of the Planning Commission, Finance Secretary. This lack of funding prevented the DAE from expanding its uranium exploration, mining and processing activities. In fact, it forced the department to shut down some old mines in Jaduguda ( Jharkhand). In the other exploitable sites in Andhra Pradesh and Meghalaya, besides lack of funds, opposition on environmental grounds has been responsible.

കൂടാതെ അനില്‍ കക്കോദ്ക്കര്‍ പറയുന്നത് ശ്രദ്ധിക്കുക

“The present fuel demand-supply mismatch would not have arisen had these projects been pursued in the same spirit with which Dr. Bhabha started activities at Jaduguda … our uranium exploration programme has seen a paradigm shift in terms of far greater mobilisation of resources and technologies and we should not rule out a PHWR capacity much larger than 10,000 MWe, should we be successful in finding more uranium. Given the capability of our uranium geologists and the unprecedented programme thrust, I see no reason why this should not happen.” അതായത് ഡോക്ടര്‍ ഭാഭാ തുടങ്ങി വച്ച അതേ ആവേശത്തോടെ കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ വിഭവ ദൌര്‍ലഭ്യം അനുവദിച്ചില്ല എന്ന്.

link കുറച്ചുകൂടി വിവരങ്ങള്‍ നല്‍കുന്നുണ്ട്

Expressing its "serious concern" over curtailment of funds for the atomic energy sector as it could delay the attempt to increase the contribution of nuclear power in total power production, the panel wanted the DAE to take up the issue of "persistent reduction" in allocation with the Finance Ministry.

യഥാര്‍ത്ഥത്തില്‍ കൂടുതല്‍ മൂര്‍ത്തമായ തെളിവ് താങ്കള്‍ക്ക് ഇവിടെ കിട്ടും. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളെ ആധാരമാക്കി യുള്ള ഒരു ലേഖനമാണ്. താങ്കളുടെ സോര്‍സുകള്‍ ഉപയോഗിച്ച് ഇവയുടെ വസ്തു നിഷ്ഠത പരിശോധിക്കാവുന്നതാണ്.

രേഖ പറയുന്നു

“The committee observes that if our indigenously developed technology is not implemented the country will suffer a grave and near irreparable damage. The committee emphasises that fossil fuels including coal are finite and for energy independence, it is essential to harness nuclear power. Also for strategic and technical reasons, there is a need to develop a diversified energy resource base for electricity generation. By neglecting the field of nuclear power the government is guilty of having compromised the goal of energy independence for the country.”

“The committee was informed that the target was scaled down because of severe resource constraints. As a matter of fact, against an outlay of Rs 14,400 crore proposed for the Eighth Five Year Plan, the approved outlay was only Rs 4,119 crore.”

The government receiving the indictment was the undiluted Congress-led government of 1991 - 1996 period. Of course, the present prime minister Dr Manmohan Singh was the “path-breaking” finance minister in that government.

വിസ്താരഭയത്താല്‍ കൂടുതല്‍ ക്വോട്ട് ചെയ്യുന്നില്ല.. ആ ലേഖനം പൂര്‍ണ്ണമായും വായിക്കണമെന്ന് ഒരഭ്യര്‍ത്ഥനയുണ്ട്.

5. ഇടതുപക്ഷത്തിന്റെ ആദര്‍ശരാഷ്ട്രീയം / മറ്റുള്ളവരുടെ ആദര്‍ശമില്ലായ്മ / - ഇതൊക്കെ ഈ ചര്‍ച്ചയില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥന അതിന്റെ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നു. ഇനി കൊണ്ടു വരികയുമില്ല. എങ്കിലും ഇടതുപക്ഷത്തിനെതിരെ കാടടച്ചു വെടി വയ്ക്കുകയും അവര്‍ക്ക് ഡിഫെന്‍ഡ് ചെയ്യാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നതില്‍ സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ടെന്നു മാത്രം ചൂണ്ടിക്കാണിക്കട്ടെ.

6. ഏറ്റവും പ്രധാനമായ കാര്യം - മറ്റ് എന്‍.എസ്.ജി. രാഷ്ട്രങ്ങളുമായി വ്യാപാരം നടത്തുമ്പോള്‍ ഹൈഡ് ആക്ട് അല്ല, ആണവ സുരക്ഷാ ഏജന്‍സിയുമായി ഉണ്ടാക്കുന്ന കരാറും എന്‍.എസ്.ജി. രാജ്യങ്ങളുമായി ഉണ്ടാക്കുന്ന കരാറുമൊക്കെയാണ് പ്രധാനം. ഇതിനു മേല്‍ അമേരിക്കയ്ക്ക് തത്വത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കില്ല.

ഇത് ജോജുവിനു കൂടിയുള്ള മറുപടിയാണ്.

“ഏറ്റവും പ്രധാനമായ കാര്യം - മറ്റ് എന്‍.എസ്.ജി. രാഷ്ട്രങ്ങളുമായി വ്യാപാരം നടത്തുമ്പോള്‍ ഹൈഡ് ആക്ട് അല്ല, ആണവ സുരക്ഷാ ഏജന്‍സിയുമായി ഉണ്ടാക്കുന്ന കരാറും എന്‍.എസ്.ജി. രാജ്യങ്ങളുമായി ഉണ്ടാക്കുന്ന കരാറുമൊക്കെയാണ് പ്രധാനം. ഇതിനു മേല്‍ അമേരിക്കയ്ക്ക് തത്വത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കില്ല.“

ഇതിനു പി.കെ. അയ്യങ്കാരുടെ ലേഖനത്തില്‍ വന്ന ഒരു ചോദ്യവും ഉത്തരവും മറുപടി ആകും എന്ന് തോന്നുന്നു.

തെറ്റിദ്ധാരണ 9.

ഇന്ത്യ ആണവപരീക്ഷണം നടത്തിയാലും ഇന്ധനവിതരണം ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള മാനദണ്ഡ കരാറിന് കഴിയും.

വസ്തുത:

ഐഎഇഎക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അത്തരമൊരു ഉറപ്പും സുരക്ഷാ കരാറിലില്ല. ഇന്ധനലഭ്യത തടസ്സപ്പെട്ടാല്‍ മറ്റേതെങ്കിലും എന്‍എസ്‌ജി ഇതര രാഷ്ട്രത്തില്‍ നിന്ന് യുറേനിയം ഇറക്കുമതിചെയ്യാനുള്ള ഏത് നീക്കത്തെയും എന്‍എസ്‌ജി എതിര്‍ത്ത് തോല്‍പ്പിക്കും.

(http://workersforum.blogspot.com/2008/07/10.html)

അമേരിയ്ക്കക്ക് ഇഷ്ടമില്ലെങ്കില്‍ ഏത് എന്‍ എസ് ജി രാജ്യമാണ് കരാര്‍ മാനിക്കുവാന്‍ തയ്യാറായി മുന്നോട്ട് വരുക ഒരു ഏകധ്രുവ ലോകത്തില്‍? നമ്മളുടെ തന്നെ നന്മയെക്കരുതി ബഹുധ്രുവലോകത്തിനായി പരിശ്രമിക്കേണ്ടതില്ലേ?

ഇറാനുമായുള്ള വാതകക്കുഴല്‍ യാഥാര്‍ത്ഥ്യമാവണമെന്നും ആണവ സഹകരണവും സാങ്കേതിക സഹകരണവും എല്ലാ രാജ്യങ്ങളുമായി നിലവില്‍ വരണം എന്നു തന്നെയാണ് എന്റെയും ആഗ്രഹം. ആണുവായുധങ്ങള്‍ ഉള്ള രാജ്യങ്ങള്‍ക്ക് ഒരു നീതിയും ഇല്ലാത്തവര്‍ക്ക് മറ്റൊരു നീതിയും എന്ന വിവേചനം അവസാനിപ്പിക്കുക എന്നത് ഇതിന്റെ ഒരു മുന്നുപാധിയായി ഞാന്‍ കാണുന്നു എന്നു മാത്രം. കല്‍ക്കരി ഉണ്ടല്ലോ, ആണവം എന്തിനാ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല സിമീ.

പ്രിയ ജോജു,

മുകളിലെ കാര്യങ്ങളില്‍ ചിലത് ജോജുവിനു കൂടി ഉള്ള മറുപടിയാണ്.

ജോജു പറഞ്ഞു

“എന്തു പറഞ്ഞാലും മന്‍‌മോഹന്‍സിംഗ് അമേരിക്കന്‍ ചാരന്മാരാണെന്നും, ബിജെപികാര്‍ സ്വാതന്ത്ര്യ സമരത്തെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചവരാണെന്നും ഒക്കെ ആരോപിയ്ക്കുമ്പോള്‍ ഇടതുപക്ഷം ചൈനീസ് ചാരന്മാര്‍ ആണെന്നും ആരോപിയ്ക്കേണ്ടീ വരും. അത്രതന്നെ. പകരത്തിനു പകരം.“

അപ്പോ അത്രയേ ഉള്ളൂ കാര്യം...അല്ലാതെ സീരിയസ് ആയി പറയുന്നതല്ല...നന്ദി ജോജു...

എങ്കിലും ഇടത് പക്ഷത്തിന്റെ ഭാഗത്തു നിന്നും എഴുതിയ എത്ര ലേഖനത്തില്‍ വസ്തുതകള്‍ക്കപ്പുറത്ത് ആ ആരോപണമുണ്ടെന്നും, ഇടതിനെതിരെ ഉള്ള ലേഖനങ്ങളില്‍ എത്ര തവണ അവരെപ്പറ്റി ഈ ആരോപണം ഉണ്ട് എന്നതും തമ്മില്‍ ഒരു ചെറു താരതമ്യം ചെയ്യുക. ബൂലോകത്ത് തന്നെ എത്ര പോസ്റ്റുകള്‍ അത് പറയാന്‍ മാത്രമായി വന്നിരിക്കുന്നു എന്നും ജോജു തന്നെ പരിശോധിക്കുക..

മുകളില്‍ പറഞ്ഞതാണെങ്കിലും ഒന്നു കൂടി ആവര്‍ത്തിക്കട്ടെ. 123 കരാറിനെ ഹൈഡ് ആക്ടില്‍ നിന്നോ അതിനോടനുബന്ധിച്ച് വരുന്ന മറ്റു കരാറുകള്‍, രേഖകള്‍ എന്നിവയില്‍ നിന്നോ ഒക്കെ ഒറ്റ തിരിച്ച് നിര്‍ത്തി പരിശോധിക്കുന്നത് ഒരിക്കലും പൂര്‍ണ്ണമായിരിക്കുകയില്ല. വിദഗ്ദരുടെ ഇടയില്‍ തന്നെ ഇത്രയധികം അഭിപ്രായ വ്യത്യാസങ്ങള്‍ വരുന്നതും ഇതൊക്കെക്കൊണ്ട് തന്നെയാണ്. സംശയം പൂര്‍ണ്ണമായി തീര്‍ക്കുന്ന തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമങ്ങള്‍ ഉണ്ടായില്ല എന്നതും, രഹസ്യാത്മകത ഉണ്ടായി എന്നതുമൊക്കെ നിസ്സാരമായി തള്ളിക്കളയേണ്ടവയല്ല തന്നെ.

എന്തിനീ ധൃതി എന്ന ചോദ്യം വീണ്ടും ചോദിക്കാതിരിക്കാനാവുന്നില്ല.

simy nazareth said...

പ്രിയപ്പെട്ട രാമചന്ദ്രന്‍, ഒരുപാട് കാര്യങ്ങള്‍ക്കുള്ള മറുപടി ചുരുക്കി എഴുതാന്‍ നോക്കട്ടെ..

1) പ്രകാശ് കാരാട്ടിന്റെ ചൈനാ അനുഭാവ റിപ്പോര്‍ട്ട്. മാരീചന്റെ ലേഖനം വായിച്ചു. അതില്‍ പ്രകാശ് കാരാട്ട് പറഞ്ഞത് പത്രങ്ങള്‍ വളച്ചൊടിക്കുന്നതാണെന്നു സ്ഥാപിക്കുന്ന ഒന്നും തന്നെ താങ്കളോ മറ്റുള്ളവരോ നല്‍കിയില്ല. മാരീചനെതിരെ വ്യക്തിപരമായ ആക്രമണമായി അത് മാറി - സുരേഷ് ഗോപി/ പത്രപ്രവര്‍ത്തനത്തിന്റെ നിലവാരം / etc / etc. ചുരുക്കത്തില്‍ - പ്രകാശ് കാരാട്ട് പറഞ്ഞത് പറഞ്ഞതു തന്നെ.

2) മന്മോഹന്‍ സിങ്ങ് ഫണ്ടുകള്‍ വെട്ടിക്കുറച്ചു - അതേ സി.എ.ജി. റിപ്പോട്ടിന്റെ തലക്കെട്ടില്‍ തന്നെ ഇങ്ങനെ പറയുന്നു

While the availability of funds was a constraint, no effort was made to reduce the number of plants and their capacity to match with the available funds. As a result, the material had been procured for 10 plants whereas, civil works had not commenced for any of them. Consequently, the material worth Rs 1069.61 crore were lying unutilised for up to 10 years, part of which was not even properly stored.

Up to 1987-88. ആവശ്യമുള്ള ഫണ്ടുകള്‍:
466.50
അലോക്കേറ്റ് ചെയ്തത്:
185.92

എന്നും പറയുന്നു - ഫണ്ടുകള്‍ ഒരിക്കലും ആവശ്യമുള്ളത്ര ലഭ്യമായിരൂന്നില്ല - മന്മോഹനു മുന്‍പും എന്നല്ലേ ഇതിന്റെ അര്‍ത്ഥം? 94-95-ല്‍ ഇതേ മന്മോഹന്‍ തന്നെ കൂടുതല്‍ ഫണ്ട് അനുവദിച്ചിരിക്കുന്നതും, മന്മോഹനു ശേഷവും ഫണ്ട് അലൊക്കേഷന്‍ കുറവായിത്തന്നെ തുടര്‍ന്നതും കാണുക.

ചുരുക്കത്തില്‍ - മന്മോഹന്‍ /അലുവാലിയ ടീം ആണ് ഇന്ത്യയിലെ യുറേനിയം ഖനനത്തിനുള്ള ഫണ്ടുകള്‍ വെട്ടിക്കുറച്ചത് / അതിനു തുരങ്കം വെയ്ച്ചത് എന്ന തരത്തിലുള്ള പ്രചരണം വിവരങ്ങളെ വളച്ചൊടിക്കുന്നതും ദുഷ്ടലാക്കോടെയുള്ളതുമാണ്. റിപ്പോര്‍ട്ടിലെ അറ്റോമിക് എനര്‍ജി ഭാ‍ഗം പൂര്‍ണ്ണമായി വായിക്കാന്‍ താല്പര്യം.

അയ്യങ്കാരുടെ ചോദ്യോത്തരം - അതെ, ഇന്ത്യ ഇനി അണുപരീക്ഷണം നടത്തിയാല്‍ എന്‍.എസ്.ജി. രാജ്യങ്ങള്‍ ആ‍ണവ ഇന്ധനം / റിയാക്ടര്‍ വില്‍പ്പന പൂര്‍ണ്ണമായും നിറുത്തിയേക്കും. റഷ്യയോ ഫ്രാന്‍സോ ഇതിനെ കവച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്നിരിക്കും - അതും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി. ഇതിനെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ല.

ഹിന്ദു ദിനപ്പത്രത്തില്‍ വന്ന ലേഖനം - അതില്‍ ഇന്ത്യയിലെ യുറേനിയം ഖനനത്തെപ്പറ്റി പറയുന്ന കാര്യങ്ങള്‍ optimistic ആണ്. ഇന്ത്യയില്‍ വളരെ യുറേനിയം നിക്ഷേപങ്ങള്‍ ഉണ്ടായിരിക്കാം, എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് അവ വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ മറ്റു രാജ്യങ്ങള്‍ ഇപ്പൊഴേ ബുക്കിങ്ങ് തുടങ്ങിയേനെ. ഇന്ത്യ ആസ്ത്രേലിയയുടെ പിറകേ നടക്കുകയും ഇല്ലായിരുന്നു.

ഐ.എ.ഇ.എ ഡ്രാഫ്റ്റും ഹൈഡ് ആക്ടുമായി ബന്ധപ്പെടുത്തിയ ലേഖനം - മുഴുവന്‍ വായിച്ചു, ലേഖനത്തിലുടനീളം ഐ.എ.ഇ.എ. നിബന്ധനകളെക്കുറിച്ച് സംസാരിച്ചതിനു ശേഷം എങ്ങും തൊടാതെ, ഇനി എന്തെങ്കിലും അവ്യക്തതവന്നാല്‍ ഹൈഡ് ആക്ടിനു പ്രയോരിറ്റി ലഭിക്കും എന്നു പറയുന്നു.

ഇവിടെ പ്രശ്നം ഐ.എ.ഇ.എ സേഫ് ഗാര്‍ഡ്സ് ഒരു അന്താരാഷ്ട്ര ഉടമ്പടിയും, ഹൈഡ് ആക്ട് ഒരു രാജ്യത്തിന്റെ ആഭ്യന്തര നയവും ആണെന്നതാണ്. ഇത് തമ്മില്‍ എങ്ങനെയാണ് ബന്ധം വരിക? എന്‍.എസ്.ജി. രാജ്യങ്ങളുമായി ഉണ്ടാക്കുന്ന കരാര്‍ ഒരു അന്താരാഷ്ട്ര കരാറാണ്. 123 കരാര്‍ ഒരു അന്താരാഷ്ട്ര കരാറാണ്. ഐ.എ.ഇ.എ. കരാര്‍ ഒരു അന്താരാഷ്ട്ര കരാറാണ്. എന്നാല്‍ ഹൈഡ് ആക്ട് ഒരു രാജ്യത്തിന്റെ പ്രസിഡന്റിനും നിയമസഭയ്ക്കും മാത്രം ബാധകമായ ആഭ്യന്തര നയരേഖ / നിയമം മാത്രവും.

simy nazareth said...

രാമചന്ദ്രന്‍, മറ്റൊരു വിധത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കട്ടെ. ഇന്ത്യയ്ക്ക് ഇന്നത്തെ സ്ഥിതിയില്‍ അന്താരാഷ്ട്ര ആ‍ണവ വിപണിയില്‍ വിനിമയത്തിനു സാദ്ധ്യമല്ല. എന്‍.എസ്.ജി. അംഗമല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളുമായി പോലും ആണവ വിനിമയത്തിനു സാദ്ധ്യമല്ല.

ഇറാന്‍ വാതക പൈപ്പ്ലൈന്‍ വരണം, ഇന്ത്യയിലെ കല്‍ക്കരി നിക്ഷേപങ്ങള്‍ അനുയോജ്യമാം വിധം ഉപയോഗിക്കണം, ഇന്ത്യയിലെ യുറേനിയം / ഥോറിയം നിക്ഷേപങ്ങള്‍ അനുയോജ്യമാം വിധം ഉപയോഗിക്കണം, ഇന്ത്യയ്ക്ക് എന്‍.എസ്.ജി. രാജ്യങ്ങളുമായി ആണവ സാങ്കേതികവിദ്യ (റിയാക്ടറുകള്‍ ഉള്‍പ്പെടെ) വില്‍ക്കാനും വാങ്ങാനും കഴിയണം.

ഇതിനൊന്നും എതിരഭിപ്രായം ഉണ്ടാവില്ല എന്നു കരുതുന്നു.

നാളത്തെ (40-50 വര്‍ഷങ്ങള്‍ക്ക് ശേഷം) പ്രധാന ഊര്‍ജ്ജ സ്രോതസ്സ് ആണവോര്‍ജ്ജം ആവും എന്നതിലും തര്‍ക്കം ഇല്ല എന്നു കരുതുന്നു

ഇന്ത്യ ഇറാനെതിരെ ഐ.എ.ഇ.എ. ഇല്‍ വോട്ട് ചെയ്തത് എനിക്ക് വ്യക്തിപരമായി ലജ്ജാവഹമായ ഒരു ദിവസമായിരുന്നു - no one should push around our foreign policy എന്നതും ശക്തമായ ഒരു ആഗ്രഹമാണ്.

ഇത്രയും കാര്യങ്ങള്‍ എങ്ങനെ സാധിക്കും?

എന്‍.എസ്.ജി. കരാര്‍ സുപ്രധാനമാണ്. 123, ഐ.എ.ഇ.എ, എല്ലാം ഇതിനുള്ള കടമ്പകള്‍ മാത്രം. 123 കരാര്‍ അമേരിക്കയുമായി ആണവ വ്യാപാരത്തിനുള്ള കരാര്‍ എന്നേയുള്ളൂ (അമേരിക്കന്‍ റിയാക്ടറുകള്‍ / സാങ്കേതികവിദ്യ / എഞ്ജിനിയര്‍മാര്‍ / കമ്പനികള്‍). റഷ്യ/ ഫ്രാന്‍സ് / ആസ്ത്രേലിയന്‍ യുറേനിയം / ഇതെല്ലാം എന്‍.എസ്.ജി. കരാര്‍ പ്രകാരമാണ്.


ഓഫ്. 1.
ഇന്നത്തെ നിലയില്‍ - ചൈന എന്‍.എസ്.ജി. ഇല്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സമ്മതിക്കും എന്നു തോന്നുന്നില്ല. അവര്‍ പാക്കിസ്ഥാനും ഇതേ ആനുകൂല്യങ്ങള്‍ നല്‍കണം എന്നു പറഞ്ഞ് ഉടക്കിടാനുള്ള സാദ്ധ്യത വളരെയാണ്.

ഓഫ്. 2.
സി.പി.എം. വെബ് വിലാസത്തില്‍ വരുന്ന വാര്‍ത്തകളെ എനിക്കു വിശ്വാസം കുറവാണ്. എപ്പൊഴും വാര്‍ത്തകളില്‍ പാര്‍ട്ടി താല്പര്യത്തിനനുസരിച്ച് ഒരു സ്പിന്‍ അവര്‍ നല്‍കുന്നു എന്നതുകൊണ്ടാണ് ഇത്.

ഗുപ്തന്‍ said...

ആണവോര്‍ജത്തിന്റെ സാധ്യതകളെക്കുറിച്ച് മികച്ച ഒരു കുറിപ്പ് ഇവിടെയും.

http://keralanamaskar.blogspot.com/2008/07/blog-post_28.html

ramachandran said...

പ്രിയ സിമി,

താങ്കള്‍ എന്റെ വാദങ്ങള്‍ മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ എന്റെ വാദങ്ങള്‍ താങ്കളെപ്പോലുള്ള വായനക്കാരെ മനസ്സിലാക്കിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു.

ആ പോസ്റ്റിന്റെ കമന്റുകളില്‍ തുടക്കത്തില്‍ തന്നെ മൂര്‍ത്തി മൂന്നു ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടത്. ദി ഹിന്ദു, ദി ടെലിഗ്രാഫ്, എന്‍ ഡി ടി വി. അവയിലൊന്നും ഇന്‍ഡ്യന്‍ എക്സ്‌പ്രസ്സ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന പോലെ റിപ്പോര്‍ട്ട് വന്നിട്ടില്ല. ദി ടെലിഗ്രാഫ് കല്‍ക്കട്ടയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതും കമ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഒട്ടും മടി കാണിക്കാത്തതുമായ ഒരു പത്രമാണെന്ന് താങ്കള്‍ക്കറിയാമെന്ന് വിശ്വസിക്കുന്നു. ഒക്ടോബര്‍ വിപ്ലവ വാര്‍ഷിക സമ്മേളനത്തില്‍ പരസ്യമായി നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിന് അത്ര മഹത്വം നല്‍കിയാല്‍ മതി എന്നു തോന്നുന്നു.

രണ്ട് പത്രങ്ങളിലെ വാര്‍ത്തകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ മൂന്നാമതൊരു വാര്‍ത്തയാകും എന്ന് പറയേണ്ടല്ലോ. അങ്ങിനെ വ്യാഖ്യാനിക്കുന്നതിനെയാണ് എതിര്‍ത്തത്. നളന്റെ കമന്റില്‍ അതിന്റെ രത്നച്ചുരുക്കം ഉണ്ട്.

ദില്‍ബനോട് ഞാന്‍ ഇങ്ങനെ പറഞ്ഞു

“ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ ഒരു പാര്‍ട്ടിയുടെ കൊടിയും ഭാരതത്തില്‍ പാറണ്ട “. അതങ്ങനെ തന്നെ ആയിരിക്കയും വേണം. അങ്ങനെ വേണ്ടെന്നു ഞാന്‍ പറഞ്ഞതായി തോന്നിയോ? എന്തായാലും അതെന്റെ ഉദ്ദേശമല്ല.

പക്ഷെ ഒന്നുണ്ട്, യുദ്ധഭ്രാന്തിലൂടെ ഇനിയുള്ള നാളുകളില്‍ ഒരു ജനതയും രാഷ്ട്രവും ഒന്നും നേടുകയില്ല എന്നു പറയുന്നവരെ
രാജ്യദ്രോഹികളാക്കുന്നവര്‍ ചെയ്യുന്നതെന്തെന്നു അവരറിയുന്നില്ല.

എന്തിനാണ് ഇന്ത്യയുടെയും ചൈനയുമയുള്ള ബന്ധത്തെ വെറും 60 വര്‍ഷത്തെ ചരിത്രത്തില്‍ ഒതുക്കുന്നത് ?
ആ‍യിരക്കണക്കിന് വര്‍ഷങ്ങളായുള്ള ബന്ധമല്ലേ അത്? ഇന്ത്യയും ചൈനയും ചേര്‍ന്നാല്‍ ലോകജനസംഖ്യയുടെ
പകുതിയിലേറെ വരില്ലേ? ആര്‍ക്കാണവരെ തമ്മിലടിപ്പിച്ചാല്‍ പ്രയോജനം ലഭിക്കുക? അന്വേഷിക്കേണ്ടതല്ലേ?

പാക്കിസ്ഥാനുമായും ബന്ധം മെച്ചപ്പെടുത്തേണ്ടതല്ലേ? അതിന് യുദ്ധമാണോ സംഭാഷണമാണോ വേണ്ടത്?
ലാഹോറിലേക്കുള്ള ബസ്സും സമജൌത്ത എക്സ്പ്രസ്സും എന്തു മാത്രം പ്രതീക്ഷകളാണ് ഉണര്‍ത്തിയത്? മനുഷ്യനെ ജാതിയുടെയും വംശത്തിന്റെയും ദേശീയതയുടെയും പേരില്‍ തമ്മില്‍ അടിപ്പിക്കണോ? കാരാട്ടിനോടും ഇടതുപക്ഷപ്രസ്ഥാനങ്ങളോടുമുള്ള എതിര്‍പ്പ് ഇങ്ങനെ പ്രകടിപ്പിക്കണോ? ചൈന വിരോധം ഊതിപ്പെരുപ്പിക്കണോ?

അഗ്രസീവായി സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കുന്ന ഒരു ജനാധിപത്യ രാജ്യം എന്നതാവണം ഇന്ത്യയുടെ ഐഡന്റിന്റി എന്നു താങ്കള്‍ പറയുന്നുവല്ലോ . ചേരിചേരാ കെട്ടിപ്പിടിച്ചിരുന്നില്ലേലും ഒരു ബഹുധ്രുവലോകമായിരിക്കും ഇതിനുത്തമം എന്നത് പ്രകൃതി നിയമം. പിന്നെ പ്രത്യയ ശാസ്ത്രമില്ലാത്ത ഏതു ചര്‍ച്ചയും വെറും ശബ്ദഘോഷം മാത്രമായി ഒതുങ്ങുമെന്നു തോന്നുന്നു.”

ഈ വിശദീകരണത്തിനു ശേഷവും താങ്കള്‍ തുടര്‍ന്നും അങ്ങനെ കരുതുന്നുവെങ്കില്‍ ഒന്നും പറയാനില്ല. സര്‍ക്കാരിന്റെ വാദഗതികള്‍ എല്ലാം ശരിയാണെന്ന് വാദിക്കുന്ന താങ്കള്‍ കരാറിനെതിരെ പറയുന്നതില്‍ കാര്യമുണ്ട് എന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുള്ള കാര്യങ്ങള്‍ വരുമ്പോള്‍ വളച്ചൊടിക്കല്‍ എന്നിങ്ങനെയുള്ള വിശേഷണ പദങ്ങളെ ആശ്രയിക്കുമ്പോള്‍ പ്രൊപ്പഗാന്‍ഡ ചില മുഖം മൂടികളിലൂടെ പുറത്ത് വരികയാണോ ചെയ്യുന്നത്?കാരാട്ടിന്റെ വാക്കുകള്‍ക്ക് ഉദ്ദേശിക്കാത്ത അര്‍ത്ഥം നല്‍കിത്തന്നെയാണ് മിക്കവാറും വിമര്‍ശനങ്ങള്‍ നടക്കുന്നത്. കരാറിനെതിരായ വാദങ്ങളില്‍ എവിടെയെങ്കിലും പൊരുത്തക്കേടുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുന്ന പലരും സര്‍ക്കാര്‍ വാദങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നത് രസകരം തന്നെ. ആ സര്‍ക്കാര്‍ വാദങ്ങള്‍ക്കും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടേതായ രാഷ്ട്രീയവും താല്പര്യവും ഉണ്ട് എന്നതവര്‍ മറക്കുന്നു. പാര്‍ലിമെന്റിനെപ്പോലും വിശ്വാസത്തിലെടുക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഒരു കുഴപ്പവും കാണുന്നുമില്ല.

താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പോയിന്റ് ബൈ പോയിന്റ് മറുപടി പറയാന്‍ ആവുംവിധം ശ്രമിച്ചിട്ടുണ്ട്. ഹൈഡ് ആക്ടും 123 കരാറുമൊക്കെ എങ്ങിനെ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചും അത് എങ്ങിനെ ആയിരിക്കണം ഹൈഡ് ആക്ട് പ്രകാരം എന്നുമൊക്കെ പറയുന്ന ഭാഗം ഒന്നു കൂടി വായിക്കുക. ഒന്ന് അഭ്യന്തര കാര്യം ഒന്ന് അന്താ‍രാഷ്ട്രകരാര്‍ എന്ന രീതിയില്‍ തര്‍ക്കിക്കുകയാണെങ്കില്‍ ഒന്നും പറയാനില്ല. ജോജുവിനോടായി പറഞ്ഞത് ആവര്‍ത്തിക്കട്ടെ.

“ഹൈഡ് ആക്ട് അനുസരിച്ചു മാത്രം നീങ്ങാന്‍ കഴിയുന്ന രാജ്യവുമായി കരാര്‍ ഒപ്പിടുമ്പോള്‍ ആ രാജ്യം തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഇന്ത്യ ചെയ്താലും കരാര്‍ തുടരും എന്നാണോ ജോജു പറഞ്ഞുകൊണ്ട് വരുന്നത്? ഇന്ത്യയുടെ വിദേശനയം congruent to that of the United States ആയില്ലെങ്കില്‍ കൂടി അമേരിക്ക സമ്മതിക്കും അല്ലേ? “

ഇതിലെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ എന്നത് അണുപരീക്ഷണം മാത്രമല്ല. ഇറാനെതിരെ നാം എന്ത് ചെയ്യണം എന്ന് വ്യക്തമായിത്തന്നെ അതിലുണ്ടല്ലോ. രസകരമായ മറ്റൊരു കാര്യം ഹൈഡ് ആക്ടിനെ മറികടക്കുന്ന രീതിയിലുള്ള ഒരു ആഭ്യന്തര നിയമം സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. ഹൈഡ് ആക്ട് അമേരിക്കന്‍ ആഭ്യന്തരനിയമം, അത് ഇന്ത്യക്ക് ബാധകമല്ല എന്നു പ്രചരിപ്പിക്കപ്പെടുന്ന സമയത്ത് തന്നെയാണ് ഈ വാര്‍ത്തയും വരുന്നത്. ഹൈഡ് ആക്ട് എന്ന അമേരിക്കന്‍ ആഭ്യന്തരനിയമം നമുക്ക് ബാധകമല്ലാ എങ്കില്‍ ഈ പുതിയ നിയമം അമേരിക്കക്ക് എങ്ങനെ ബാധകമാവും എന്ന ക്രോസ് ചെക്കിങ്ങ് ചോദ്യം ആരും ചോദിക്കാത്തതും രസകരം.

അയ്യങ്കാരുടെ 10 ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്തേ വായിക്കാവൂ. ഒരെണ്ണം കോട്ട് ചെയ്തത് ആ ഒരു പോയിന്റിന്റെ ഉത്തരം എന്ന നിലക്കാണ്.

സിമി പറഞ്ഞു

“നാളത്തെ (40-50 വര്‍ഷങ്ങള്‍ക്ക് ശേഷം) പ്രധാന ഊര്‍ജ്ജ സ്രോതസ്സ് ആണവോര്‍ജ്ജം ആവും എന്നതിലും തര്‍ക്കം ഇല്ല എന്നു കരുതുന്നു“

തീര്‍ച്ചയായും തര്‍ക്കമുണ്ട്. സൌരോര്‍ജ്ജവും കാറ്റും തിരമാലയും ഒക്കെ പ്രധാന പങ്ക് വഹിച്ചേക്കാം. 2030ലെ ഏറ്റവും ഓപ്റ്റിമിസ്റ്റിക് ആയ കണക്ക് പോലും 7% ആണവോര്‍ജ്ജം എന്നതാണ്. സര്‍ക്കാരിന്റെ കണക്ക്. ജഗദീശ് എന്ന ബ്ലോഗര്‍ പങ്കു വെച്ച ചില വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

“ആഗോള തലത്തില്‍ 2006 ല്‍ ആണവ നിലയങ്ങള്‍ 1.4 ബില്ല്യണ്‍ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതൊരു വല്ല്യ സംഖ്യ ആണ്. എന്നാല്‍ അത് സോളാര്‍ പാനല്‍ നിലയങ്ങള്‍ ഉത്പാദിപ്പിച്ചതിനേക്കാള്‍ കുറവാണ്. പവനോര്‍ജ്ജത്തിന്റെ പത്തിലൊന്നാണ്. മൈക്രോ ഊര്‍ജ്ജത്തിന്റെ (Micropower) പതിമൂന്നിലൊന്നാണ്.

മൈക്രോഊര്‍ജ്ജം renewables ആണ്. വലിയ അണക്കെട്ട് അല്ലാത്ത renewables ആയ ഊര്‍ജ്ജം വീടുകളില്‍ നിന്നും ചെറു സമൂഹങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്നതിനെ ആണ് Micropower എന്നു പറയുന്നത്. 2006 ല്‍ ആദ്യമായി മൈക്രോഊര്‍ജ്ജം ആണവോര്‍ജ്ജത്തെ കടത്തിവെട്ടി. ഇപ്പോള്‍ ലോകത്തിന്റെ ആറിലൊന്ന് വൈദ്യുതി തരുന്നത് മൈക്രോഊര്‍ജ്ജം ആണ്. അതില്‍ മൂന്നിലൊന്ന് പുതിയ വൈദ്യുതിയാണ്. ധാരാളം വ്യാവസായിക രാജ്യങ്ങളില്‍ ആറിലൊന്നു മുതല്‍ പകുതി വൈദ്യുതി ഇപ്പോള്‍ Micropower ല്‍ നിന്ന് വരുന്നു.

ലോകത്തിലെ ഏറ്റവും ambitious ആയ ആണവ പരിപാടിയുള്ള ചൈനക്ക് 2006 ന്റെ അവസാനമയപ്പോള്‍ ആണവോര്‍ജ്ജത്തിന്റെ 7 മടങ്ങ് വികേന്ത്രീകൃത renewables ഊര്‍ജ്ജമുണ്ട്. അത് വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്നു. 2007 ല്‍ ലോകം മൊത്തത്തില്‍ ആണവോര്‍ജ്ജത്തില്‍ നിന്ന് നിര്‍മ്മിച്ച വൈദ്യുതിയേക്കാള്‍ അമേരിക്ക, സ്പെയിന്‍, ചൈന ഇവരൊക്കെ പവനോര്‍ജ്ജത്തുല്‍ നിന്ന് നിര്‍മ്മിച്ചു. അമേരിക്കയില്‍ തന്നെ കഴിഞ്ഞ 5 വര്‍ഷം കല്‍ക്കരി നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച വൈദ്യുതിയേക്കാള്‍ വൈദ്യുതി കഴിഞ്ഞ ഒരു വര്‍ഷം പവനോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിച്ചു. “

ഇറാനെതിരെ ഇന്ത്യ വോട്ട് ചെയ്തതില്‍(2 തവണ ചെയ്തു) ലജ്ജിക്കുന്ന താങ്കള്‍ ഹൈഡ് ആക്ടില്‍ ഇന്ത്യന്‍ വിദേശനയം ഇറാനെ “ഒതുക്കുന്ന” തരത്തിലായിരിക്കണം എന്നത് കാണാതിരിക്കുന്നതെന്തുകൊണ്ട് എന്ന് മനസ്സിലാവുന്നില്ല.

അവസാനമായി ആണവകരാറിന്റെ സാമ്പത്തിക ശാസ്ത്രം ഒന്നു ചൂണ്ടിക്കാണിച്ചോട്ടെ..ശ്രീ പി.ജെ. ജയിംസ് എഴുതിയ ലേഖനത്തില്‍ നിന്ന്

“ലോകവ്യാപകമായി ഓഹരി വിപണികള്‍ തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണിയും കരടികളുടെ പിടിയിലാണ്. 2008 ജനുവരി എട്ടിന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 21000 പോയന്റ് കവിഞ്ഞപ്പോള്‍ അത് മന്‍മോഹണോമിക്സിന്റെ വിജയഗാഥയായി നവ ഉദാരീകരണവാദികള്‍ കൊണ്ടാടിയിരുന്നു.

എന്നാല്‍, അമേരിക്കയിലെ കൂറ്റന്‍ ഭവന വായ്പാ ദാതാക്കള്‍ നേരിട്ട തിരിച്ചടിയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചികയായ ഡൌ ജോണ്‍സ് കുത്തനെ ഇടിഞ്ഞുതുടങ്ങിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ച്ചയെ നേരിടുകയായിരുന്നു. 2007 ഒക്ടോബറില്‍ 14,000 പോയന്റ് കവിഞ്ഞിരുന്ന ഡൌജോണ്‍സ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 3000ത്തിലേറെ പോയന്റ് നഷ്ടപ്പെട്ട് 2008 ജൂലൈ രണ്ടാംവാരം 11,000 പോയന്റിന് താഴെയെത്തുകയുണ്ടായി. ഇതിനു സമാന്തരമായി ജനുവരിയില്‍ 21,000 പോയന്റിന് മുകളിലെത്തിയ ഇന്ത്യയിലെ സെന്‍സെക്സ് 8000ത്തോളം പോയന്റ് നഷ്ടപ്പെട്ട് ജൂലൈ 12ന് അവസാനിച്ച വാരം 13,300 പോയന്റിന് താഴെയെത്തുകയുണ്ടായി.

ഓഹരിക്കുമിള ഏറ്റവും വീര്‍ത്തിരുന്ന 2008 ജനുവരിയില്‍ കണക്കാക്കിയ പണത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം 566830 കോടി രൂപയുടെ സമ്പത്തുമായി അംബാനി കുടുംബം ഇന്ത്യയിലെ പരമ്പരാഗത കുത്തകകളായ ടാറ്റയെയും ബിര്‍ളയെയുമെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്തെത്തുകയും ലോകസമ്പന്ന പട്ടികയില്‍ ബില്‍ഗേറ്റ്സിനൊപ്പം സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. എന്ന് മാത്രവുമല്ല, ഓഹരി വിപണിയിലെ ഊഹക്കച്ചവടം 522 ശതകോടീശ്വരന്മാരെ ഇന്ത്യയില്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍, സെന്‍സെക്സ് 13,000 ത്തിനടുത്തെത്തിയതോടെ അംബാനിയുടെ സാമ്രാജ്യം കാറ്റുപോയ ബലൂണ്‍ കണക്കെ ചുരുങ്ങിപ്പോകുകയാണുണ്ടായത്. വളരെ കൃത്യമായി പറഞ്ഞാല്‍, 2008 ജനുവരി എട്ടിന് 313263 കോടി രൂപയായി രേഖപ്പെടുത്തിയ മുകേഷ് അംബാനിയുടെയും 253567 കോടി രൂപയായി രേഖപ്പെടുത്തിയ അനില്‍ അംബാനിയുടെയും സ്വത്ത് യഥാക്രമം 215374 കോടി രൂപയും 115877 കോടി രൂപയുമായി ഇക്കഴിഞ്ഞ ജൂലൈ 12ന് രേഖപ്പെടുത്തി. അതേപോലെ, ഓഹരി വിപണിയിലൂടെ കുതിച്ചുപൊങ്ങിയ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം ജനുവരി എട്ടിന് 522 ആയിട്ടാണ് രേഖപ്പെടുത്തിയതെങ്കില്‍ ജൂലൈ 12ന് അത് 421 ആയി ചുരുങ്ങുകയാണുണ്ടായത്. 'അംബാനിമാരുടെ ലോക സമ്പന്ന പട്ടികയിലേക്കുള്ള ആരോഹണവും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യയിലുണ്ടായ വര്‍ധനയും ഈ വര്‍ഷാദ്യം വന്‍ വാര്‍ത്തയാക്കിയ കുത്തക മാധ്യമങ്ങള്‍ ലോക കുത്തക പട്ടികയില്‍നിന്നും അംബാനിമാര്‍ പുറത്തായതും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ ഇടിവും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അതോടൊപ്പം അതീവ ഗുരുതരമായ സാമ്പത്തിക മാന്ദ്യം നേരിടുന്ന അമേരിക്കന്‍ സമ്പദ് ഘടനയുമായി ഇന്ത്യയെ ഉദ്ഗ്രഥിച്ച മന്‍മോഹണോമിക്സിന്റെയും നവ ഉദാരീകരണ നയങ്ങളുടെയും പരിണതിയാണ് ഇതെന്ന് അംഗീകരിക്കാനും കമ്പോള മൌലികവാദികള്‍ തയാറായില്ല. മറിച്ച്, ഇന്ത്യന്‍ ഓഹരി വിപണിയെ ഏതുവിധേനയും വികസിപ്പിച്ച് നഷ്ടപ്പെട്ട തങ്ങളുടെ പ്രതാപം വീണ്ടെടുക്കാനാണ് ഊഹക്കുത്തകകള്‍ ശ്രമിക്കുന്നത്.

ഇവിടെയാണ്, പുത്തന്‍ തലമുറയില്‍പെട്ട ഇന്ത്യന്‍ കുത്തകകളായ അംബാനിമാരും രാജ്യദ്രോഹകരമായ ഇന്തോ^അമേരിക്കന്‍ ആണവകരാറും തമ്മിലുള്ള ബാന്ധവം മറനീക്കി പുറത്തുവരുന്നത്. ജൂലൈ 22ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ മന്‍മോഹന്‍ സിംഗ് വിജയിക്കുകയും ആണവകരാര്‍ യാഥാര്‍ഥ്യമാകുകയും ചെയ്താല്‍ മാത്രമെ ഓഹരി വിപണിക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയൂ എന്നാണ് രാജ്യമെമ്പാടുമുള്ള ഊഹ കുത്തകകള്‍ ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടാണ് 22ലേക്കാവശ്യമായ കുതിരക്കച്ചവടത്തിന് വിമത സമാജ്‌വാദി പാര്‍ട്ടി എം.പിയായ മുനവ്വര്‍ ഹസന്‍ സാക്ഷ്യപ്പെടുത്തിയതുപോലെ, എം.പിയൊന്നിന് 25 കോടി രൂപ വിലയിട്ട് അംബാനി നേരിട്ട് ഇറങ്ങിയിരിക്കുന്നത്. വാസ്തവത്തില്‍, ആണവകരാറിനുവേണ്ടിയുള്ള കരുനീക്കങ്ങള്‍ ശക്തിയാര്‍ജിച്ചത് ഓഹരിത്തകര്‍ച്ചയിലൂടെ തന്റെ സമ്പത്തിന്റെ 54 ശതമാനവും ചോര്‍ന്നുപോയെന്ന് മനസ്സിലാക്കിയ അനില്‍ അംബാനി അയാളുടെ രാഷ്ട്രീയ കങ്കാണിയായ അമര്‍സിംഗിനെ മന്‍മോഹന്‍ സിംഗുമായി ആലോചിച്ച് അമേരിക്കയിലേക്ക് പറഞ്ഞുവിട്ടത് മുതലാണ്. ഏറ്റവുമൊടുവില്‍ കണക്കാക്കിയതുപ്രകാരം ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നപക്ഷം 2020ഓടുകൂടി ഏകദേശം നാലു ലക്ഷം കോടി രൂപ വിലവരുന്ന കാലഹരണപ്പെട്ട ആണവ നിലയങ്ങള്‍ ഇന്ത്യയില്‍ അട്ടിയിടാന്‍ അമേരിക്കന്‍ ആണവ കുത്തകകള്‍ക്ക് കഴിയും. പുതിയ നിക്ഷേപസാധ്യതകളൊന്നുമില്ലാതെ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ ഊഹകുത്തകകള്‍ക്ക് ഇതൊരു ആശ്വാസമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്രകാരം ഇന്ത്യയിലേക്ക് കടന്നുവരുന്ന മൂലധന നിക്ഷേപം ഓഹരി വിപണിയിലേക്കും വന്‍തോതില്‍ അമേരിക്കന്‍ നിക്ഷേപം കടത്തിക്കൊണ്ടുവരുമെന്നും കാളകള്‍ വീണ്ടും വിപണിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് സഹായകരമാകുമെന്നും അംബാനി കണക്കുകൂട്ടുന്നു. ഇപ്രകാരം ഓഹരി വിപണിയിലൂടെ തന്നെ നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സമ്പദ് ഘടനക്ക് ഉത്തേജകമാകുമെന്ന് കരുതപ്പെടുന്ന ആണവ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റംവരെ പോകാനും അംബാനിയുടെ നേതൃത്വത്തില്‍ നവ ഉദാരവാദികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന ഘട്ടത്തില്‍ പ്രതിദിനം 20,000 കോടി രൂപ വീതമായിരുന്നു അംബാനിമാര്‍ കൈക്കലാക്കിയിരുന്നത്. അതിന്മേല്‍ രാജ്യതാല്‍പര്യത്തെ മുന്‍നിര്‍ത്തി ഒരു ചെറിയ നികുതി ചുമത്താന്‍പോലും മന്‍മോഹന്‍സിംഗ് തയാറായിരുന്നില്ല. ഇതുവഴി ഇന്ത്യയുടെ പണസമ്പത്തിന്റെ നാലിലൊന്നോളം അംബാനി കുടുംബം നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലുള്ള കഴുത്തറുപ്പന്‍ മല്‍സരം രൂക്ഷമാകുന്നതും സ്വത്തു തര്‍ക്കം വിവാദമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. എന്നാലിന്ന് ആണവകരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി നടക്കുന്ന അണിയറ നീക്കങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം അംബാനി സഹോദരന്മാരുടെ സ്വത്തുതര്‍ക്കം പറഞ്ഞ് പരിഹരിക്കുകയാണ്. ഇതിന് പരിഹാരമുണ്ടായാല്‍ അതും ഇന്ത്യയിലെ ഊഹ വിപണിക്ക് ഉത്തേജകമാകുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. എല്ലാറ്റിനുമുപരി, ആണവ കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ 2000 മെഗാ വാട്ട് ആണവോര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റ് (ഇപ്പോള്‍ ഇന്ത്യയില്‍ ആകെ ഉല്‍പാദിപ്പിക്കപ്പെടുന്ന ആണവോര്‍ജം 4000 മെഗാ വാട്ടാണ്) നിര്‍മിക്കുന്നതിന് 12,000 കോടി രൂപ റിലയന്‍സ് എനര്‍ജി മാറ്റിവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വളരെ ചുരുക്കിപ്പറഞ്ഞാല്‍, ഊഹ മൂലധനത്തിന്റെ ചലന നിയമങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലും ഇന്ത്യയിലും ഉണ്ടായിട്ടുള്ള 'സ്റ്റാഗ് ഫ്ലേഷന്‍' ഒരു പരിധിവരെ മറികടക്കാനുള്ള അവസാനത്തെ ആശ്രയമാണ് ഇന്തോ^ അമേരിക്കന്‍ ആണവകരാറെന്ന മട്ടിലാണ് കമ്പോള മൌലികവാദികളും ഓഹരി വിദഗ്ധരും വിശകലനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്വാസവോട്ടില്‍ ജയിക്കുകയും ഇടതിന്റെ 'ശല്യ'മില്ലാതെ കുറച്ചുനാളെങ്കിലും മന്‍മോഹന്‍സിംഗിന് സര്‍വതന്ത്ര സ്വതന്ത്രനായി ഭരിക്കാനാകുകയും ചെയ്താല്‍ ഏതാനും ദിവസങ്ങള്‍കൊണ്ടുതന്നെ സെന്‍സെക്സ് കുതിച്ചുയരുമെന്ന് ഏതാണ്ടെല്ലാ ഓഹരി വിദഗ്ധരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. അങ്ങനെയെങ്കില്‍ വിശ്വാസവോട്ടിന് ചെലവാക്കേണ്ടിവരുന്ന ഏതാനും കോടികളുടെ പല മടങ്ങായിരിക്കും ഓഹരി വിപണിയിലൂടെയും മറ്റ് ഊഹമേഖലകളിലൂടെയും തിരിച്ചുപിടിക്കാനാകുക. അംബാനിമാരും മറ്റും രംഗത്തിറങ്ങിയിരിക്കുന്നത് വെറുതെയല്ല.

ആണവ കരാറിനെ തുടര്‍ന്നുള്ള സാമ്പത്തിക രംഗം

ശതകോടികള്‍ ഒഴുകിയ കുതിരക്കച്ചവടത്തിലൂടെ ആണവ കരാര്‍ യാഥാര്‍ഥ്യമായതിനു തൊട്ടുപിറകെ ഇന്ത്യയുടെ സമ്പദ്ഘടനയും സാമ്പത്തിക ഇടപാടുകളും അമേരിക്കന്‍ നിയന്ത്രണത്തിലാകുന്നതിന്റെ സൂചനകളും പുറത്തുവന്നുകഴിഞ്ഞു. മന്‍മോഹന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടുന്നതിനോടടുത്ത ദിവസങ്ങളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി കാര്യാലയം അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മല്‍ഫോര്‍ഡിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഇതിനിടയില്‍ ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ ധാരണയായെന്നും
ഇപ്പോള്‍ വ്യക്തമായിരിക്കയാണ്.

ഇതിലേറ്റവും പ്രധാനപ്പെട്ടത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദോഹവട്ടം ലോകവ്യാപാര ചര്‍ച്ചകളില്‍ അമേരിക്കക്ക് അനുകൂലമായ സമീപനങ്ങള്‍ ഇന്ത്യ എടുത്തുകൊള്ളാമെന്ന തീരുമാനമാണ്. കാര്‍ഷികോല്‍പന്നങ്ങളുടെയും കാര്‍ഷികേതര വസ്തുക്കളുടെയും ലോകവ്യാപാരത്തില്‍ കൂടുതല്‍ ഉദാരീകരണത്തിനു ലക്ഷ്യമിട്ട ദോഹവട്ടം ചര്‍ച്ചകള്‍ രണ്ടുവര്‍ഷം മുമ്പേ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു.
എന്നാല്‍, അമേരിക്കയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇരുഭാഗത്തും സമ്പന്നരാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം മറ്റു ഭാഗത്തുമായി ചര്‍ച്ചകള്‍ അന്ത്യം കാണാതെ ഇഴയുകയായിരുന്നു. സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ദോഹവട്ടം ചര്‍ച്ചകള്‍ അടിയന്തരമായി തീര്‍ക്കുന്നതിന് ലോകവ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പാസ്കല്‍ ലാമി പ്രധാനപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളെ ജനീവയിലേക്ക് ക്ഷണിച്ചുവരുത്തിയിരിക്കയാണ്. അതിന്റെ ഭാഗമായി ഇന്ത്യയുടെ കമല്‍നാഥും ജനീവയിലെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജൂലൈ 24ന്, അതായത് വിശ്വാസവോട്ട് നേടി രണ്ടുദിവസം കഴിഞ്ഞ്, ജോര്‍ജ് ബുഷ് മന്‍മോഹന്‍ സിംഗിനെ ഫോണില്‍ വിളിച്ച് ജനീവ ചര്‍ച്ചകളില്‍ അമേരിക്കക്ക് അനുകൂലമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേതുടര്‍ന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ കൌണ്‍സില്‍ വക്താവ് ഗോര്‍ഡന്‍ ജോണ്‍ഡ്രോ പത്രക്കാരോടു പറഞ്ഞത് ദോഹവട്ടം ചര്‍ച്ചകളില്‍ ഇന്ത്യ അമേരിക്കക്ക് അനുകൂലമായ സമീപനമെടുക്കാമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നാണ്. കാര്‍ഷിക സബ്സിഡികള്‍ വേണ്ടത്ര കുറക്കാത്തതു സംബന്ധിച്ച് ബ്രസീലിനും ചൈനക്കുമൊപ്പം കഴിഞ്ഞ തവണത്തെ ചര്‍ച്ചകളില്‍ അമേരിക്കയെ വിമര്‍ശിച്ച ഇന്ത്യ ഇപ്പോള്‍ ഇപ്രകാരമൊരു മലക്കംമറിച്ചില്‍ നടത്തിയത് ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ ജൂനിയര്‍ പങ്കാളിയാക്കുന്ന ആണവ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

അതിന്‍പ്രകാരം ഇന്ത്യയുടെ കൃഷി-കൃഷിയേതര രംഗങ്ങളില്‍ അവശേഷിക്കുന്ന ഇറക്കുമതി നിയന്ത്രണങ്ങള്‍ പോലും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അനുകൂലമായി നീക്കംചെയ്യാമെന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ വാക്കുകൊടുത്തുകഴിഞ്ഞു. ചുരുക്കത്തില്‍, ഇപ്പോള്‍തന്നെ രൂക്ഷമായിട്ടുള്ള ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയും ആഭ്യന്തര വ്യവസായ തകര്‍ച്ചയും കൂടുതല്‍ രൂക്ഷമാകാന്‍ പോവുകയാണ്.

ഇന്ത്യയുടെ ഇന്‍ഷുറന്‍സ്, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയ രംഗങ്ങളില്‍ അമേരിക്കന്‍ ഊഹമൂലധന കുത്തകകള്‍ക്ക് യഥേഷ്ടം പ്രവേശിക്കാനാകുംവിധം അവ കമ്പോള തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ച് സ്വകാര്യവത്കരിക്കണമെന്ന ആവശ്യം ദീര്‍ഘകാലമായുള്ളതാണ്.

ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ ഇക്കാര്യത്തിലും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ആഗസ്റ്റ് 11ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഇപ്പോഴത്തെ 26 ശതമാനത്തില്‍നിന്നും 49 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള നിയമനിര്‍മാണം ഉണ്ടാകണമെന്ന് 'സാമ്പത്തികരംഗത്തെ കുഷ്ഠരോഗികള്‍' എന്നറിയപ്പെടുന്ന അമേരിക്കന്‍ ഇന്‍ഷുറന്‍സ് കുത്തകകള്‍ ആവശ്യപ്പെട്ടിരിക്കയാണ്. പെന്‍ഷന്‍ ഫണ്ട് സ്വകാര്യ മേഖലക്കുകൂടി ഉപയോഗിക്കാനാകുംവിധം പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കാനും പ്രോവിഡന്റ് ഫണ്ട് പണം ഊഹക്കുത്തകകള്‍ക്ക് ലഭ്യമാകത്തക്കവിധം ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും നയപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇടതുമുന്നണി എതിര്‍ത്താലും ബി.ജെ.പിക്കുകൂടി താല്‍പര്യമുള്ള ഉദാരീകരണ നടപടികളായതുകൊണ്ട് പാര്‍ലമെന്റില്‍ ഇവ പാസാക്കിയെടുക്കാമെന്നാണ് മന്‍മോഹന്‍ സിംഗും ചിദംബരവും കണക്കുകൂട്ടുന്നത്. ചുരുക്കത്തില്‍, കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി ശ്രമിച്ചിട്ടും നടപ്പാക്കാന്‍ കഴിയാതിരുന്ന പല ഉദാരീകരണ പരിപാടികളും ആണവ കരാറിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പൂര്‍ത്തീകരിക്കാമെന്നാണ് മന്‍മോഹന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ആണവ കരാര്‍ ഒപ്പിട്ട പശ്ചാത്തലത്തില്‍, സൈന്യത്തിനാവശ്യമുള്ള ആയുധസംഭരണത്തില്‍ സ്വകാര്യ
ആയുധക്കുത്തകകളെ പങ്കെടുപ്പിക്കാന്‍ ഇക്കഴിഞ്ഞ ദിവസം യു.പി.എ സര്‍ക്കാര്‍ എടുത്ത തീരുമാനം രാജ്യത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയും (സി.ഐ.ഐ) യന്ത്രവത്കൃത സൈന്യങ്ങളുടെ ഡയറക്ടറേറ്റ് ജനറലും (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെക്കാനൈസ്ഡ് ഫോഴ്സസ്) ഇക്കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ് ഈ ഗവണ്‍മെന്റ് തീരുമാനം അറിയിച്ചത്. പതിനൊന്നാം പദ്ധതിക്കാലത്ത് 1,35,000 കോടി
രൂപയുടെ ആയുധം വാങ്ങിക്കൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ ഈ സര്‍ക്കാര്‍ തീരുമാനം ഏറെ ഗൌരവമര്‍ഹിക്കുന്നു. ഇപ്പോള്‍തന്നെ ഇന്ത്യ സമാഹരിക്കുന്ന ആയുധങ്ങളുടെ സിംഹഭാഗവും അമേരിക്കയില്‍നിന്നും അമേരിക്കയുടെ പശ്ചിമേഷ്യന്‍ ഔട്ട്പോസ്റ്റ് ആയ ഇസ്രായേലില്‍നിന്നുമാണ്. ഈ ഇടപാടുകളില്‍തന്നെ ഉള്‍പ്പെട്ടിട്ടുള്ള ഇടനിലക്കാരും അവരുമായി ബന്ധപ്പെട്ട കമീഷന്‍/കൈക്കൂലി ഇടപാടുകളും കുപ്രസിദ്ധമാണ്. എന്നാല്‍, ഇടനിലക്കാരെന്ന നിലയില്‍നിന്ന് സൈന്യത്തിന് നേരിട്ട് ആയുധം സംഭരിക്കുന്നവരായി കുത്തകകള്‍ മാറുന്നതോടെ അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ആയുധക്കുത്തകകള്‍ കാലഹരണപ്പെട്ട ആയുധങ്ങള്‍ ഇന്ത്യയുടെ മേല്‍ കെട്ടിവെക്കുന്നതോടൊപ്പം
സൈനിക കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടുകയാണ്. അമേരിക്കയും ഇസ്രായേലുമായി 'തന്ത്രപരമായ' സഖ്യങ്ങളും സംയുക്ത സൈനികാഭ്യാസങ്ങളും സ്ഥാപിച്ചുകഴിഞ്ഞിട്ടുള്ള പശ്ചാത്തലത്തില്‍ ആയുധ സംഭരണത്തില്‍ സ്വകാര്യക്കുത്തകകള്‍ കടന്നുവരുന്നതോടെ രാജ്യസുരക്ഷിതത്വമാണ് അപകടത്തിലാവുകയെന്ന് ഗൌരവപൂര്‍വം ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

ഇതോടൊപ്പം അമേരിക്കന്‍ ബഹുരാഷ്ട്രക്കുത്തകകളായ ലോക്‍ഹീഡ് മാര്‍ട്ടിന്‍, ബോയിംഗ് എന്നീ കമ്പനികളില്‍നിന്ന് വിമാനം വാങ്ങുന്നതിനുള്ള കരാറിലും ഇന്ത്യ ഒപ്പുവെക്കാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ചയുടെ ഭാഗമായി അടുത്തകാലത്ത് വന്‍നഷ്ടം നേരിട്ട ഈ കമ്പനികള്‍ പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് വിമാനങ്ങള്‍ക്ക് ഓര്‍ഡറില്ല എന്ന കാരണം പറഞ്ഞ് പിരിച്ചുവിട്ടത്. വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മുമ്പ് റഷ്യയുമായി ഉണ്ടാക്കിയ കരാര്‍ വേണ്ടെന്നുവെച്ചുകൊണ്ടാണ് ഇപ്പോള്‍ ഉദാഹരണത്തിന് ലോക് ഹീഡ് മാര്‍ട്ടിനുമായി ഏകദേശം 4500 കോടി രൂപയുടെ വിമാന ഇടപാടിന് ധാരണയായിട്ടുള്ളത്. അമേരിക്കയിലെ ബോയിംഗ് കമ്പനിയുമായി ഇന്ത്യന്‍ നാവികസേന ഏകദേശം 10,000 കോടി രൂപയുടെ കരാറിനാണ്
കാര്യങ്ങള്‍ നീക്കുന്നത്. ആണവകരാറിന്റെ പശ്ചാത്തലത്തില്‍ വിവിധ അമേരിക്കന്‍ വിമാന കമ്പനികളുമായി
ഏകദേശം 45,000 കോടി രൂപയുടെ വിവിധ കരാറുകളിലാണ് മന്‍മോഹന്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഓര്‍ഡറുകള്‍ കിട്ടാന്‍ വിവിധ അമേരിക്കന്‍ കമ്പനികള്‍ക്കിടയില്‍
കഴുത്തറുപ്പന്‍ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാമായി ബന്ധപ്പെട്ട കമീഷന്‍ ഇനത്തില്‍ രാഷ്ട്രീയ പ്രമാണിമാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും കൈകളിലൂടെ ഒഴുകിയ അവിഹിത പണത്തിന്റെ ഒരു വിഹിതമാണ് വിശ്വാസ വോട്ടെടുപ്പു ദിവസം കുതിരക്കച്ചവടത്തിനായി വിന്യസിക്കപ്പെട്ടത്.

ഓഫ് 1

സി.പി.എം വെബ് വിലാസത്തില്‍ വരുന്ന വാര്‍ത്തകളെ താങ്കള്‍ വിശ്വസിക്കണം എന്നില്ല. അതിലെ വസ്തുതകള്‍ക്ക് നേരെ കണ്ണടക്കാതിരുന്നാല്‍ മതി. :)

ഓഫ് 2

സര്‍വ്വതന്ത്ര സ്വതന്ത്രം (ഒബ്ജെക്റ്റീവ്) എന്നു പറയാവുന്ന ഏതെങ്കിലും ഒരു സോര്‍സ് താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാനാവുമോ? സിപി എം വെബ്‌സൈറ്റ് എന്നതിനുള്ള ഡിസ്ക്കൌണ്ട് കൊടുത്ത ശേഷം വസ്തുതകളുടെ ആധികാരികത പരിശോധിക്കരുതോ?

ഓഫ് 3

പാര്‍ലിമെനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളെക്കുറിച്ചു താങ്കളൊന്നും പറഞ്ഞു കണ്ടില്ല.

Inji Pennu said...

ഇന്തോ-റഷ്യന്‍ ഡിഫന്‍സ് സ്കാണ്ടലുകളെക്കുറിച്ച് ജസ്റ്റ് ഒന്നു സേര്‍ച്ചിയാല്‍ മതി ഇഷ്ടം പോലെ വായിക്കാം. റഷ്യയുടെ ധാര്‍ഷ്ട്ര്യം സഹിക്ക വയ്യാതെയാണ് ഇന്ത്യ കരാറുകള്‍ കാന്‍സല്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്. പക്ഷെ നമുക്ക് അത് കണ്ണടക്കാം.

ജസ്റ്റ് ഒരു the centre of india russia defence scandals ലിങ്ക്. ഇവിടുന്ന് തുടങ്ങാം.

simy nazareth said...

പ്രിയപ്പെട്ട രാമചന്ദ്രന്‍,

എല്ലാ പോയിന്റുകള്‍ക്കും ഞാന്‍ മറുപടി പറയാന്‍ ശ്രമിക്കുന്നില്ല. എന്നാലും ചിലത് പറയട്ടെ.

സീതാറാം യെച്ചൂരി - വോള്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു മേല്‍ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാവര്‍ക്കും നേരെ അന്വേഷണം വേണം എന്ന് ആവശ്യപ്പെടുന്ന സമയത്ത് - മുകേഷ് അംബാനി സീതാറാം യെച്ചൂരിയെക്കണ്ടു. ഈ കൂടിക്കാഴ്ച അനുവദിക്കരുതായിരുന്നു. മുകേഷ് അംബാനി പലതവണ സി.പി.എം. ഓഫീസില്‍ വന്നിട്ടുണ്ടെന്ന് യെച്ചൂരി പറയുന്നു. - സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണ്ടേ? ഇതിനു പല ന്യായീകരണങ്ങളും പറയാം, അതേ ന്യായീകരണങ്ങള്‍ പി.എം.ഒ. ഓഫീസിനും നല്‍കൂ, മന്മോഹന്‍ സിങ്ങ് - മുകേഷ് അംബാനി കൂടിക്കാഴ്ച്ചയ്ക്കും.


W.T.O ചര്‍ച്ചകളില്‍ ഇന്ത്യ അമേരിക്കന്‍ താല്പര്യങ്ങള്‍ക്കൊത്തു തുഴയുന്നു - ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ഏതു പത്രവും വായിക്കൂ. ഒരു വാര്‍ത്ത ഇവിടെ.

ഏറ്റവും ഗുരുതരമായി എനിക്കു തോന്നിയത് - ഇസ്രയേല്‍, അമേരിക്കന്‍ ആയുധ കമ്പനികള്‍ എന്നിവയില്‍ നിന്നും ആയുധം വാങ്ങരുത് എന്ന താങ്കളുടെ ആരോപണമാണ്. there is no such thing as ethical war or fair war. ഇസ്രയേലിന്റെ സര്‍വ്വെയലന്‍സ് ഉപകരണങ്ങള്‍ കൊണ്ട് ഒരു ഇന്ത്യന്‍ ഭടന്റെ എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ - ഇസ്രയേലിന്റെ രാഷ്ട്രീയം നോക്കാതെ ഞാന്‍ ആ ആയുധം വാങ്ങലിനെ അനുകൂലിക്കും. രാജ്യസുരക്ഷയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്. അത് അപകടമാണ്.

വിമാനം വാങ്ങുന്നതിലെ കരാറുകള്‍ - താങ്കള്‍ പറയുന്ന കാര്യങ്ങള്‍ വീണ്ടും വസ്തുതയ്ക്ക് നിരക്കാത്തതാണ്. റഷ്യയുമായി മുന്‍പ് കരാര്‍ ഒപ്പിട്ടില്ല . ഇന്ത്യ 150-ല്‍ പരം പോര്‍വിമാനങ്ങള്‍ക്ക് ആഗോള ടെന്‍ഡര്‍ വിളിച്ചു. റഷ്യ, ഫ്രാന്‍സ്, സ്വീഡന്‍, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ഈ ടെന്‍ഡര്‍ കാന്‍സല്‍ ചെയ്തു (ഇ.എ.ഡി.എസ്. എന്ന ഫ്രഞ്ച് കമ്പനിയുടെ പേരില്‍ വന്ന ചില ലോബിയിങ്ങ് / അഴിമതി ആരോപണങ്ങള്‍ കൊണ്ടാണ് ഈ ടെന്‍ഡര്‍ കാന്‍സല്‍ ചെയ്തത് എന്ന് വായിച്ചതായി ഓര്‍ക്കുന്നു - വീണ്ടും പരതേണ്ടതുണ്ട്). പുതുതായി, ടെന്‍ഡര്‍, ടെക്നിക്കല്‍ ഇവാല്വേഷന്‍, എന്നിവ നടക്കുന്നു എന്നു മാത്രമേ എനിക്ക് അറിവുള്ളൂ. ഇത്തരം ഒരു വമ്പിച്ച കരാര്‍ അമേരിക്കന്‍ കമ്പനികളുമായി ഒപ്പിട്ടെങ്കില്‍ റഷ്യ, ഫ്രാന്‍സ്, സ്വീഡന്‍ എന്നിവര്‍ ബഹളം വെച്ചേനെ, സുതാര്യത ആവശ്യപ്പെട്ടേനെ. ഇങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന്‍ വിശ്വസിക്കൂ. അല്ലെങ്കില്‍ തെളിവുകള്‍ തിരക്കൂ.

ചൈനയുമായുള്ള ആയിരം വര്‍ഷത്തെ ബന്ധം, ഇന്ത്യക്കാരുടെ ചൈനയെക്കുറിച്ചുള്ള പെര്‍സെപ്ഷന്‍ - ഇതില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും വിശ്വാസത്തിലെടുക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. ഇതില്‍ ഇടതുപക്ഷത്തിന്റെ പരാജയം വന്നത് ചൈനയെ നേരിട്ടു വിമര്‍ശിക്കാന്‍ ഇടതുപക്ഷം ഒരിക്കലും തയ്യാറാവുന്നില്ല എന്നതിലാണ്. ചൈനയുടെ അതിര്‍ത്തി കടന്നുകയറ്റങ്ങളെ വിമര്‍ശിച്ച് ഇടതുപക്ഷത്തിന്റെ പ്രസ്താവനകള്‍ കാണുന്നില്ല. ചൈനയില്‍ ഇയ്യിടെ ഉയ്ഘര്‍ മുസ്ലീങ്ങളുടെ 500-ല്‍ പരം മോസ്കുകള്‍ തകര്‍ത്തു, ഇന്ത്യയിലെ ഇടതുപക്ഷം ഇതിലും കുറ്റകരമായ മൌനം പുലര്‍ത്തി. ചൈന ഇന്ത്യയുടെ സെക്യൂരിറ്റി കൌണ്‍സില്‍ പ്രവേശനത്തെ എതിര്‍ത്തു. 1962യുദ്ധകാലത്ത് ഇടതുപക്ഷം എടുത്ത നിലപാടുകള്‍ വിവാദമായിരുന്നല്ലോ (“നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന പ്രദേശം“ - അക്സായ് ചിന്‍). ഈ കറയില്‍ നിന്ന് ഇടതുപക്ഷം പുറത്തുവരേണ്ടതുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ചൈനയുടെ നീക്കങ്ങള്‍ ഐഡിയോളജിയ്ക്കോ ദേശതാല്പര്യത്തിനോ എതിരാണെന്നു തോന്നുമ്പോള്‍ അത് ഉറക്കെ വിളിച്ചുപറയാനുള്ള ധൈര്യം വേണം. അത് ഇതുവരെ കണ്ടിട്ടില്ല എന്ന് ഖേദപൂര്‍വ്വം പറയട്ടെ.

അമേരിക്കന്‍ വിരോധം - ഇന്നത്തെ ലോകവ്യവസ്ഥയില്‍ അമേരിക്കയുടെ പല നയങ്ങളെയും എതിര്‍ക്കാന്‍ തക്കതായ കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയിലെ യുവാക്കളില്‍ ഭൂരിഭാഗവും - എന്തിന്, കല്‍ക്കട്ടയില്‍ പോലും - ഈ അമേരിക്കന്‍ വിരുദ്ധ മെന്റാലിറ്റി വെച്ചുപുലര്‍ത്തുന്നില്ല. ഇന്ത്യയോടുള്ള അമേരിക്കന്‍ സമീപനത്തിലെ മാറ്റം, ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്ന മെച്ചപ്പെട്ട പൌരാവകാശങ്ങളും (ബോബി ജിന്‍ഡാലിനെ ഓര്‍ക്കുക) ജീവിത സാഹചര്യങ്ങളും, അമേരിക്കയുമായി പല തരത്തിലും മെച്ചപ്പെട്ട ജീവിത നിലവാരത്തെ താദാത്മ്യം ചെയ്യാനുള്ള യുവജനങ്ങളുടെ മനസ്ഥിതി, തുടങ്ങി പല കാരണങ്ങളും ഇതിനുണ്ട്. ഇതില്‍ ഒരു much nuanced, issue based സ്റ്റാന്‍ഡ് ആയിരുന്നു ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് വേണ്ടിയിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതല്ല. beastifying ആണ് നടക്കുന്നത്.

മറ്റ് വിഷയങ്ങളില്‍ നമ്മള്‍ ഒരിടത്തും എത്തുന്നില്ല. ഈ പറഞ്ഞതില്‍ ഓരോ വിഷയങ്ങളിലും നമുക്ക് അഭിപ്രായ സമന്വയത്തില്‍ എത്താന്‍ കഴിയും എന്ന് പ്രതീക്ഷയില്ല. എന്നാല്‍ ചര്‍ച്ച ചെയ്ത് വിരുദ്ധ വാദഗതികളെങ്കിലും പരിശോധിക്കാവുന്നതാണ്.

ramachandran said...

പ്രിയപ്പെട്ട സിമി

താങ്കള്‍ തന്ന ലിങ്കില്‍ തന്നെ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

”Barely days after CPI(M) leader Sitaram Yechury sought a probe into the role of his company in the Iraqi oil-for-food programme, Reliance chief Mukesh Ambani yesterday met him at the CPI(M) headquarters in New Delhi.
..................The meeting assumes significance since Yechury has been vociferous in demanding a probe into all deals mentioned in Volcker report. Sources said the Reliance chief is reported to have told Yechury that his company had nothing to worry about. This is Ambani’s second visit to CPM HQ.“

താങ്കള്‍ ഈ ലിങ്ക് (http://www.hinduonnet.com/2006/08/08/stories/2006080807181000.htm) ശ്രദ്ധിച്ചിട്ടുണ്ടാവുമോ?അതില്‍ പറയുന്നത്

“ Mr. Yechury said the Government should inform Parliament on the progress of its assurance that all beneficiaries, including Reliance Industries, named in the Volcker report on the oil-for-food scam, would be probed.” എന്നാണ്.

ആദ്യ റിപ്പോര്‍ട്ട് 2005 ഡിസംബര്‍ 8 നും രണ്ടാമത്തേത് 2006 ആഗസ്റ്റ് 8 നും. ശ്രീ മുകേഷ് അംബാനി തന്റെ ഭാഗം വിശദീകരിക്കാന്‍ വന്നതാണെന്ന് റിപ്പോര്‍ട്ടില്‍ തന്നെയുള്ളത് താങ്കള്‍ കണ്ടില്ലേ. എന്നിട്ടും ശ്രീ യച്ചൂരി തന്റെ ആവശ്യം പിന്‍‌വലിച്ചില്ല എന്നല്ലേ രണ്ടാമത്തെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്? അദ്ദേഹം തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നില്ല എങ്കില്‍ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണ്ടേ എന്ന താങ്കളുടെ ചോദ്യത്തിനു സാംഗത്യമുണ്ടാകുമായിരുന്നു.

മറ്റൊന്നു “അതേ ന്യായീകരണങ്ങള്‍ പി.എം.ഒ. ഓഫീസിനും നല്‍കൂ, മന്മോഹന്‍ സിങ്ങ് - മുകേഷ് അംബാനി കൂടിക്കാഴ്ച്ചയ്ക്കും”എന്ന താങ്കളുടെ വാദത്തിനടിസ്ഥാനമെന്താണെന്നു മനസ്സിലാവുന്നില്ല. ശ്രീ ജയിംസിന്റെ ലേഖനത്തില്‍ നിന്നും ഞാന്‍ ക്വോട്ട് ചെയ്തത് ഇതാണ് “മന്‍മോഹന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടുന്നതിനോടടുത്ത ദിവസങ്ങളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി കാര്യാലയം അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മല്‍ഫോര്‍ഡിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഇതിനിടയില്‍ ഒട്ടേറെ സാമ്പത്തിക ഇടപാടുകള്‍ ധാരണയായെന്നും ഇപ്പോള്‍ വ്യക്തമായിരിക്കയാണ്.” അമേരിക്കന്‍ അംബാസഡര്‍ ശ്രീ മുള്‍ഫോര്‍ഡ് ആണവകരാറിന്റെ കാര്യത്തില്‍ ഒന്നിലേറെ പ്രാവശ്യം ഒരു സ്ഥാനപതിക്കു യോജിക്കാത്ത രീതിയില്‍ ഇടപെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്.

മുകേഷ് അംബാനി മന്‍‌മോഹന്‍സിങ്ങിനെ കണ്ടതിനെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ എല്ലാ മാദ്ധ്യമങ്ങളിലും വന്നത് താങ്കള്‍ കണ്ടിട്ടില്ല എന്നു ഞാന്‍ കരുതുന്നില്ല. പെട്രോളിയം സെക്രട്ടറിയുടെ സ്ഥാനചലനവും, മുരളി ദേവ്‌രയെ മാറ്റണമെന്ന ആവശ്യവും എന്തിനേറെ രാജ്യരക്ഷാമന്ത്രിയെ തന്നെ മാറ്റണമെന്ന ആവശ്യവും ഒക്കെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ”

ഇന്നത്തെ വാ‍ര്‍ത്തയനുസരിച്ച് പ്രൊവിഡന്റ് ഫണ്ട് മാനേജ് ചെയ്യുവാനുള്ള മാനേജര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ ഒന്ന് റിലയന്‍സ് കാപിറ്റല്‍ ആണ്. ഇടത് പക്ഷം പിന്തുണ നല്‍കിയിരുന്ന സമയത്ത് പുറത്തായിരുന്നവര്‍ പതുക്കെ അകത്ത് കയറുന്നത് നോക്കുക. ഈ റിലയന്‍സ് കാപിറ്റലിനെത്തന്നെ ലിസ്റ്റിനു പുറത്ത് നിന്ന് കുത്തിക്കേറ്റിയതാണെന്ന ആരോപണവും ഉണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്ന് രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവും. എന്തായാലും നമുക്ക് സര്‍ക്കാരിന്റെ ഇനിയുള്ള നീക്കങ്ങള്‍ കൂടി നോക്കാം. ഏത് സീസറിന്റെ ഭാര്യയാണ് സംശയത്തിനതീതയല്ലാത്തത് എന്ന് മനസ്സിലാക്കാമല്ലോ. :)

W.T.O ചര്‍ച്ചകളില്‍ ഇന്ത്യ അമേരിക്കന്‍ താല്പര്യങ്ങള്‍ക്കൊത്തു തുഴയുന്നില്ല എന്നു പറഞ്ഞുകൊണ്ട് താങ്കള്‍ തന്ന ലിങ്കില്‍ തന്നെ ഇങ്ങനെയൊരു വാചകമുണ്ട്

“The US has accused India and China of blocking the deal by backtracking on their commitment given last Friday but India has said that US remains unyielding on core issues that could make global trade fairer, making a difference to the lives of millions in the developing world.”

ഈ ലാസ്റ്റ് ഫ്രൈഡേ എന്നാല്‍ 2008 ജൂല്ലായ് 25-ആം തീയതി ആണ്. ഇവിടെ എന്റെ കമന്റിലെ വാചകം ഞാന്‍ ഒന്നു കൂടി ആവര്‍ത്തിക്കുന്നു,

”ലോകവ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പാസ്കല്‍ ലാമി പ്രധാനപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളെ ജനീവയിലേക്ക് ക്ഷണിച്ചുവരുത്തിയിരിക്കയാണ്. അതിന്റെ ഭാഗമായി ഇന്ത്യയുടെ കമല്‍നാഥും ജനീവയിലെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജൂലൈ 25ന്, അതായത് വിശ്വാസവോട്ട് നേടി രണ്ടുദിവസം കഴിഞ്ഞ്, ജോര്‍ജ് ബുഷ് മന്‍മോഹന്‍ സിംഗിനെ ഫോണില്‍ വിളിച്ച് ജനീവ ചര്‍ച്ചകളില്‍ അമേരിക്കക്ക് അനുകൂലമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.“

ഇവിടെ കള്ളം പറയുന്നത് അമേരിക്കയോ ഇന്‍ഡ്യയോ? രാജ്യസ്നേഹിയായ ഞാന്‍ വിശ്വസിക്കുന്നത് , അല്ലെങ്കില്‍ വിശ്വസിക്കേണ്ടത് ഇന്ത്യ കള്ളം പറയില്ല എന്നാവണമല്ലോ? അങ്ങനെയെങ്കില്‍ കള്ളം പറയുന്ന, സമ്പന്ന രാഷ്ട്രമെങ്കിലും ഇനിയും ആര്‍ത്തിയടങ്ങിയിട്ടില്ലാത്ത, അമേരിക്കയെ വിശ്വസിക്കാനാവുമോ? വിശ്വസിക്കുന്നതെന്തിന്? പിന്നെ W.T.O ചര്‍ച്ചകളിലൂടെ നമുക്ക് ഉണ്ടായ നേട്ടങ്ങളേക്കാള്‍ ദുരന്തങ്ങളുടെ പട്ടികയാവും വലുത്. പതിനായിരക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്കും ചുറ്റുമുള്ള കാര്യങ്ങളോട് വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുന്ന താങ്കളെപ്പോലുള്ളവരുടെ പോലും കണ്ണു തുറപ്പിക്കാനായില്ല എന്നത് ദു:ഖകരമാണ്.

കമന്റില്‍ നിന്നും ഒരു ഭാഗം കൂടി ഉദ്ധരിക്കട്ടെ, “ഇന്ത്യയുടെ കൃഷി-കൃഷിയേതര രംഗങ്ങളില്‍ അവശേഷിക്കുന്ന ഇറക്കുമതി നിയന്ത്രണങ്ങള്‍ പോലും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അനുകൂലമായി നീക്കംചെയ്യാമെന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ വാക്കുകൊടുത്തുകഴിഞ്ഞു. ചുരുക്കത്തില്‍, ഇപ്പോള്‍തന്നെ രൂക്ഷമായിട്ടുള്ള ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയും ആഭ്യന്തര വ്യവസായ തകര്‍ച്ചയും കൂടുതല്‍ രൂക്ഷമാകാന്‍ പോവുകയാണ്.” നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയാണെങ്കില്‍ അത് ഇവിടുത്തെ കര്‍ഷക ജനസാമാന്യത്തിന്റെ നടുവൊടിക്കും എന്നതില്‍ തര്‍ക്കമില്ല. കാത്തിരുന്നു കാണാം.

ഇനി , വിമാനം വാങ്ങുന്നതിലെ കരാറുകളെപ്പറ്റി..ലേഖനത്തില്‍ നിന്നും ഉദ്ധരിക്കട്ടെ..

അമേരിക്കന്‍ വിമാന കമ്പനികളുമായി ഏകദേശം 45,000 കോടി രൂപയുടെ വിവിധ കരാറുകളിലാണ് മന്‍മോഹന്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഓര്‍ഡറുകള്‍ കിട്ടാന്‍ വിവിധ അമേരിക്കന്‍ കമ്പനികള്‍ക്കിടയില്‍ കഴുത്തറുപ്പന്‍ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നത്....link

ജേയ്ന്‍സ് ഡിഫന്‍സ് വീക്കിലിയിലെ രാഹുല്‍ ബേദി പറയുന്നു..”"Ultimately it is going to be not only an equipment-based decision, but it is also going to be a political decision, so India's increasing ties - strategic ties - with Washington are going to play a fairly significant role in deciding the outcome of this deal," he said.

അദ്ദേഹം തുടരുന്നു, “The Indian air force is quite exasperated and frustrated with Russia, because of back-up and supplies and logistics once the sales are made," he added. "There is a problem, so it is quite possible India may shift away from its traditional supplier, but again it is very difficult to say at this stage, because the Russian MIG-35 which is in competition with the other vendors is also very competent."

ഇനി സൈനിക കുത്തകകളുടെ കാര്യം , ശ്രീ ജയിംസിന്റെ ലേഖനത്തില്‍ ഇങ്ങനെയാണ് പറയുന്നത് “ആണവ കരാര്‍ ഒപ്പിട്ട പശ്ചാത്തലത്തില്‍, സൈന്യത്തിനാവശ്യമുള്ള ആയുധസംഭരണത്തില്‍ സ്വകാര്യ ആയുധക്കുത്തകകളെ പങ്കെടുപ്പിക്കാന്‍ ഇക്കഴിഞ്ഞ ദിവസം യു.പി.എ സര്‍ക്കാര്‍ എടുത്ത തീരുമാനം രാജ്യത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതാണ്. ” link

പിന്നെ താങ്കള്‍ ആരോപിക്കുന്ന പോലെ അമേരിക്കാ വിരോധമൊന്നും എനിക്കോ ഞാന്‍ അറിയുന്ന ഇടതു പക്ഷക്കാര്‍ക്കോ ഇല്ല. സാധാരണക്കാരായ അമേരിക്കന്‍ ജനതയെയും ബഹുരാഷ്ട്രകുത്തകകളുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ താല്‍പ്പര്യങ്ങളേയും വേറിട്ടു കാണാന്‍ എനിക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയില്‍ വളര്‍ന്നു വരുന്ന യുദ്ധ വിരുദ്ധ -സമാധാന പ്രസ്ഥാനങ്ങളുമായി ഐക്യദാര്‍ഢ്യപ്പെടുവാന്‍ യാതൊരു സങ്കോചവുമില്ല എന്നു പറയട്ടെ. എന്നാല്‍ താങ്കള്‍ പറയുന്ന അമേരിക്കന്‍ യുദ്ധോപകരണ ഫാക്ടറികളോട് അശേഷം മമതയില്ല, കാരണം അവര്‍ ലാഭം കുന്നു കൂട്ടുവാന്‍ ലോകം മുഴുവന്‍ ആയുധങ്ങള്‍ വിതറുകയാണ്. അതു പോലെ തന്നെയാണ് ഫൈനാന്‍സ് മൂലധനവും. അത് ലാഭം തേടി ഭൂഖണ്ഡങ്ങള്‍ താണ്ടുകയും ലോകം മുഴുവന്‍ ദുരിതങ്ങള്‍ വിതയ്ക്കുകയുമാണ്.

ഇനി ചൈനയുടെ കാര്യം...

ഇടതുപക്ഷക്കാര്‍ ചൈനാചാരന്മാര്‍ ആണെന്ന ആരോപണത്തിനു എത്രയോ തവണ പലരും മറുപടി പറഞ്ഞു കഴിഞ്ഞു. അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും പറയുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നു ഇ എം എസ് പറഞ്ഞത് ശരിയാണെന്ന് പിന്നീട് വന്ന വിവിധ കേന്ദ്ര സര്‍ക്കാരുകള്‍ തെളിയിച്ചിട്ടുണ്ട്. ഇന്നും ആ രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതും. ഇതിലെ ചര്‍ച്ചകള്‍ വായിച്ചാല്‍ ഒരു പക്ഷെ വേറൊരു വീക്ഷണം താങ്കള്‍ക്കു കിട്ടുമെന്ന് വിശ്വസിക്കുന്നു.ഈ വരികള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ കണ്ട ഒരു പോസ്റ്റ് ഇവിടെ

അവസാനമായി

“ഈ പറഞ്ഞതില്‍ ഓരോ വിഷയങ്ങളിലും നമുക്ക് അഭിപ്രായസമന്വയത്തില്‍ എത്താന്‍ കഴിയും എന്ന് പ്രതീക്ഷയില്ല. എന്നാല്‍ ചര്‍ച്ച ചെയ്ത് വിരുദ്ധ വാദഗതികളെങ്കിലും പരിശോധിക്കാവുന്നതാണ്.“ എന്ന താങ്കളുടെ വരികളിലെ ആര്‍ജ്ജവത്തെ ഉള്‍ക്കൊള്ളുന്നതു കൊണ്ടാണ് ഇത്രയും സമയമെടുത്ത് താങ്കള്‍ക്ക് മറുപടി തയ്യാറാക്കിയത്.

അമേരിക്കന്‍ അധിനിവേശ നയങ്ങളെ എതിര്‍ക്കുവാന്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കുന്ന സിമി ആ രീതിയില്‍ കൂടി അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്യുന്നതായാല്‍ നമുക്ക് കുറെ പോയിന്റുകളിലെങ്കിലും യോജിപ്പിലെത്തുവാന്‍ കഴിയും എന്നു തോന്നുന്നു.

Anonymous said...

സിമി സമയം കിട്ടൂമ്പോള്‍ ഈ രണ്ടു ബ്ലോഗും ഒന്നു നോക്കണെ,

1) http://anomani.blogspot.com/ 2008/07/blog-post.html

2) http://mljagadees.wordpress.com/2008/07/25/why-nuclear-power-is-not-an-option/

N.J Joju said...

"സാധാരണക്കാരായ അമേരിക്കന്‍ ജനതയെയും ബഹുരാഷ്ട്രകുത്തകകളുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ താല്‍പ്പര്യങ്ങളേയും...."

രാമചന്ദ്രാ,

ആണവകരാറിനു പിന്നില്‍ ബഹുരാഷ്ടകുത്തകകളുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ താത്പര്യമാണുള്ളത്, അതുകൊണ്ട് ആണവകരാറിനെ ഹൈഡ് ആക്ടിലെ നൂലാമാലകളില്ലെങ്കില്‍ തന്നെ എതിര്‍ക്കാണം എന്നൊരര്‍ത്ഥം താങ്കള്‍ പറയുന്നതിലുണ്ടോ?

Praveen payyanur said...

ആണവ കരാർ ഇന്‌ത്യൻ പരമാധികാരം അമേരിക്കയ്ക്ക്‌ പണയപ്പെടുത്തുന്നതാണ്‌.

1. ഭാവിയിൽ ഇന്‌ത്യ ഒരു ആണവ വിസ്ഫോടനം നടത്തിയാൽ കരാറിന്‌ സ്വാഭാവിക അന്ത്യം സംഭവിക്കും.
2. കരാറിലെ 14-വകുപ്പനുസരിച്ച്‌, ഇന്‌ത്യക്ക്‌ കൈമാറപ്പെട്ട ആണവ-ആണവേതര പദാർത്ഥങ്ങ്ലും യന്ത്രൊപകരണങ്ങളും ഇന്‌ത്യയുടെ അനുമതിയില്ല്ലാതെ നീക്കം ചെയ്യാൻ ബന്ധപ്പെട്ട രാജ്യത്തിന്‌ അധികാരം ഉണ്ടായിരിക്കും.

ramachandran said...

പ്രിയ സിമീ

വാഷിങ്‌ടണ്‍: ഹൈഡ്‌ ആക്‌ട്‌ ഇന്ത്യയ്‌ക്ക്‌ ബാധകമാണെന്ന്‌ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ്‌ ബേണ്‍സ്‌ പറഞ്ഞു.

123 കരാര്‍ ഹൈഡ്‌ ആക്‌ടുമായി ഒത്തുപോകുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ത്യ അണുപരീക്ഷണം നടത്തിയാല്‍ അമേരിക്ക കരാറില്‍ നിന്ന്‌ പിന്‍മാറുമെന്നും ബേണ്‍സ്‌ വ്യക്തമാക്കി.

അമേരിക്കയുടെ താല്‌പര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്ന്‌ ബേണ്‍സ്‌ പറഞ്ഞു.

ഇന്ത്യയുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട്‌ അമേരിക്ക നിയോഗിച്ച മധ്യസ്ഥനാണ്‌ നിക്കോളാസ്‌ ബേണ്‍സ്

എന്‍ഡിടിവി വാര്‍ത്ത താഴെ

Hyde Act binding on India, says Nicholas Burns

Former American pointsman of the Indo-US nuclear deal Nicholas Burns says the 123 Agreement is "absolutely" consistent with the controversial Hyde Act and that US can terminate the pact if India conducted atomic tests.

Burns' latest comments that Hyde Act was binding on India came on the eve of the crucial meeting of the IAEA Board of Governors in Vienna to consider the India-specific nuclear safeguards for approval.

Burns, who stepped down in March and was appointed as a special envoy to US Secretary of State Condoleezza Rice on the deal, also stressed that the US has in place "the right measures to protect" its interests by retaining the right to terminate the agreement.

Burns however said during a panel debate at Brookings institutions it was highly unlikely that India will conduct a nuclear test in future.

The remarks of the former US pointsman to the deal was immediately lapped up by the CPI-M which said it stood vindicated in opposing the deal.

"The utterances of Burns clearly shows that India cannot escape the provisions of the contentious Hyde Act of the US, linking suspension of nuclear fuel supply to future atomic tests by India," CPI politburo member Brinda Karat told reporters in Pune.

"When this agreement was negotiated, it was fully including the 123 Agreement consistent with all provisions of the Hyde Act. And the United States would retain, of course, under our law the right to implement every aspect of the Atomic Energy Act of 1954," Burns said in response to a query on corrective measures.

"What rights would the United States have under a hypothetical if India did x,y or z? All those rights are in place. We have the right to termination if we want to... if it comes to that. It probably would not," Burns said.

http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20080059569&ch=8/1/2008%201:04:00%20AM

simy nazareth said...

പ്രിയപ്പെട്ട രാമചന്ദ്രന്‍,

വാര്‍ത്ത ഞാനും കണ്ടു. നമ്മള്‍ ഇനിയും അണുപരീക്ഷണം നടത്തിയാല്‍ എന്‍.എസ്.ജി-അംഗങ്ങളായ ഒട്ടുമിക്ക രാജ്യങ്ങളും കരാറില്‍ നിന്നും പിന്മാറും. അമേരിക്കയും പിന്മാറും. അതില്‍ പുതിയ വാര്‍ത്തയില്ല.

നിക്കൊളാസ് ബേണ്‍സ് പറഞ്ഞത് അമേരിക്കയിലെ ശ്രോതാക്കള്‍ക്കു വേണ്ടിയാണ്. കരാറിനു പിന്തുണയ്ക്കായി അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ തിരിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ഇതിനു നിന്നുകൊടുക്കും എന്ന് കരുതേണ്ടതില്ല. ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം നടപ്പാക്കാന്‍ നിര്‍ബന്ധിതരല്ല. അതേസമയം 123 കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഇന്ത്യ ബാദ്ധ്യസ്ഥമാണ് (നമ്മള്‍ 123 കരാര്‍ ആണ് ഒപ്പുവെയ്ക്കുന്നത്, ഹൈഡ് ആക്ട് അല്ല).

ഉദാഹരണത്തിന്: അമേരിക്കയുടെ ഇറാന്‍ നയങ്ങളെ ഇന്ത്യ പിന്തുണയ്ക്കാത്തപക്ഷം അമേരിക്ക ഹൈഡ് ആക്ട് ഉയര്‍ത്തിക്കാട്ടി ഇന്ത്യയോട് പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട്. അതിനെ ശക്തമായ ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന് “അത് നിങ്ങളുടെ ആഭ്യന്തര നയമാണ്, ഇന്ത്യ അതില്‍ പങ്കാളിയല്ല” എന്നുപറഞ്ഞ് തള്ളിക്കളയാനും സാധിക്കും.

ഇത്രയും പറയുമ്പോള്‍ തന്നെ - ഇനി സുപ്രധാനമായ കാര്യം എന്‍.എസ്.ജി. കരാറിന്റെ രൂപമാണ്. അതിന്റെ അന്തിമരൂപത്തെപ്പറ്റി ഇപ്പോള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ തര്‍ക്കം നടക്കുന്നു. വ്യവസ്ഥകളോടുകൂടിയ എന്‍.എസ്.ജി. കരാര്‍ അംഗീകരിക്കില്ല എന്ന് ഇന്ത്യ പറയുന്നു. ഇതില്‍ ഒരു സമവായമുണ്ടാവുന്നതും അത് ഇന്ത്യയ്ക്ക് advantageous ആവുന്നതും സുപ്രധാനമാണ്.

1) hyde act

2) 123 agreement (US-India)

3) IAEA safeguards act

ramachandran said...

നിക്കോളാസ് ബേണ്‍സ് അമേരിക്കക്കാരെ പറ്റിക്കുകയാണെന്നാണോ സിമി പറഞ്ഞുകൊണ്ടു വരുന്നത്? ഇന്ത്യക്ക് ബാധമല്ലാത്ത ഒരു കാര്യം ബാധകമാണെന്ന് പറഞ്ഞ് അമേരിക്കയിലെ പൊതുജനാഭിപ്രായം തിരിക്കുന്ന കലാപരിപാടി? അത് ഇന്ത്യയില്‍ നടക്കാന്‍ ഇടയില്ല അല്ലേ? നമുക്ക് ബാധകമായ ഒരു ആക്ടിനെ ബാധകമല്ലെന്ന് പ്രചരിപ്പിച്ച് പൊതുജനാഭിപ്രായം തിരിക്കാനുള്ള കലാപരിപാടി.

ഇത്രയൊക്കെയേ ഇടത് പക്ഷവും പറഞ്ഞുള്ളൂ..സുതാര്യതയില്ലായ്മ..ജനങ്ങളെ പാര്‍ലിമെന്റിനെ ഒക്കെ വിശ്വാസത്തിലെടുക്കാതിരിക്കുന്ന നടപടി..അത് അമേരിക്കയിലും നടക്കുന്നു എന്ന സിമിയുടെ വാദത്തിനു നന്ദി...

സിമി തന്നെ മുന്‍പ് ഒരു കമന്റില്‍ ചോദിച്ചത് ഇങ്ങനെ ആയിരുന്നു

"ഇവിടെ പ്രശ്നം ഐ.എ.ഇ.എ സേഫ് ഗാര്‍ഡ്സ് ഒരു അന്താരാഷ്ട്ര ഉടമ്പടിയും, ഹൈഡ് ആക്ട് ഒരു രാജ്യത്തിന്റെ ആഭ്യന്തര നയവും ആണെന്നതാണ്. ഇത് തമ്മില്‍ എങ്ങനെയാണ് ബന്ധം വരിക?"

രാഷ്ട്രീയ നേതൃത്വം നാളെ കാണിച്ചേക്കാവുന്ന ധീരതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസപ്രകടനം ഇഷ്ടപ്പെട്ടു. വസ്തുതകളില്‍ നിന്ന് വിശ്വാസത്തിലേക്കുള്ള ഈ ചുവടുമാറ്റം കൊള്ളാം. പക്ഷെ, അതിന് ഉള്ളുറപ്പില്ലെന്ന് ഖേദപൂര്‍വം സൂചിപ്പിക്കട്ടെ.

simy nazareth said...

പ്രിയപ്പെട്ട രാമചന്ദ്രന്‍,

ലേഖനത്തിലെ പോയിന്റ് 19 വായിച്ചിരിക്കുമല്ലോ -

-----
18. ഹൈഡ് ആക്ടിന്റെ ദോഷ സ്വഭാവത്തെ അമിതമായി നാടകീയവല്‍ക്കരിക്കുന്നത് തെറ്റാണ്. ഹൈഡ് ആക്ട് ന്യൂക്ലിയര്‍ കരാര്‍ നടപ്പിലാക്കുന്ന അമേരിക്കന്‍ രാഷ്ട്രപതിയുടെ മേല്‍ പല നിബന്ധനകളും വെയ്ക്കുന്നു. എന്നാല്‍ അമേരിക്കയില്‍ പ്രസിഡന്റ് വിദേശ നയങ്ങളില്‍ ഊഹിക്കാനാവാത്തവിധം ശക്തനാണ്. ഒരു പ്രസിഡന്റ് ഹൈഡ് ആക്ടിലെ വ്യവസ്ഥകളോട് എത്രത്തോളം ബദ്ധനായിരിക്കുന്നു എന്നത് അദ്ദേഹം ഇന്ത്യയെ ഒരു നല്ല ശക്തിയായാണോ അതോ ചീത്ത ശക്തിയായാ‍ണോ കാണുന്നത് എന്നതും ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അപ്പൊഴത്തെ സ്ഥിതിയും കണക്കാക്കിയിരിക്കും. പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് തുടരുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല കാഴ്ച്ചപ്പാട് പുലര്‍ത്തുകയും ചെയ്താല്‍ ഹൈഡ് ആക്ടിനെ കവച്ചുവയ്ക്കുന്നതിന് അദ്ദേഹത്തിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബന്ധം മോശമാവുകയും ഒരു ഭാവി പ്രസിഡന്റിന് ഇന്ത്യയെ ഇഷ്ടമല്ലാതാവുകയും ചെയ്താല്‍ അതേ അനായാസതയോടെ അദ്ദേഹത്തിന് ഹൈഡ് ആക്ട് ഇല്ലെങ്കിലും ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നതിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും.
-----

ഹൈഡ് ആക്ട് എന്ന ആഭ്യന്തര നിയമവും 123 കരാര്‍ എന്ന അന്താരാഷ്ട്ര നിയമവും കണ്‍സിസ്റ്റന്റ് ആണെന്ന് സ്ഥാപിക്കാന്‍ ബേണ്‍സ് പറയുന്ന ന്യായം ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ നടത്തിയാല്‍ സഹകരണം നിറുത്തിവെയ്ക്കും എന്നതാണ്. ഇതിനിടയില്‍ കിടക്കുന്ന - ഇന്ത്യ അമേരിക്കന്‍ നയത്തെ പിന്തുണയ്ക്കണം, ഇറാന്‍ പ്രശ്നത്തില്‍ പിന്തുണയ്ക്കണം, തുടങ്ങിയ വസ്തുതകളിലൊന്നും പുള്ളി പെരുമ്പറ മുഴക്കുന്നുമില്ല. ഇതുകൊണ്ടാണ് അമേരിക്കന്‍ ആഡിയന്‍സിനെ ലക്ഷ്യമിട്ടാണ് ഇതെന്ന് എനിക്കു തോന്നിയത്.

ആണവ കരാര്‍ അമേരിക്കയുമായി മാത്രമല്ല എന്നും ഓര്‍ക്കുക. ഇപ്പോഴുള്ള അമേരിക്കയുടെ പ്രധാന ആശങ്ക എന്‍.എസ്.ജി. കരാര്‍ അംഗീകരിക്കുകയും അമേരിക്കന്‍ സെനറ്റില്‍ കരാര്‍ പാസാവാതിരിക്കുകയും ചെയ്താല്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇത് മുതലെടുത്ത് ഇന്ത്യയുമായി ആണവ ഉടമ്പടികളുണ്ടാക്കി റിയാക്ടറുകള്‍ വില്‍ക്കും, അമേരിക്കയ്ക്ക് വില്‍ക്കാന്‍ കഴിയില്ല എന്നതാണ്. ചുരുക്കത്തില്‍ - ഹൈഡ് ആക്ടില്‍ കെട്ടിയിടാന്‍ മാത്രം ആണവ കരാറുകള്‍ അമേരിക്കയുമായി മാത്രമാവില്ല. ഇന്ത്യയ്ക്ക് വാണിജ്യ താല്പര്യമുള്ള എന്‍.എസ്.ജി. രാഷ്ട്രങ്ങളുമായി ആണവ ഉഭയകക്ഷി ഉടമ്പടികള്‍ ഇന്ത്യ ഒപ്പുവെയ്ക്കും. ആ ഉടമ്പടികളുടെ ഭാവി സാധുത ഇന്ത്യ-അമേരിക്ക ബന്ധത്തെ ആശ്രയിച്ചിരിക്കാനുള്ള സാദ്ധ്യത - ചുരുങ്ങിയ പക്ഷം അത് ഏറിയും കുറഞ്ഞും ഇരിക്കും (ആസ്ത്രേലിയ അമേരിക്കന്‍ ലൈന്‍ മൂളാം. പക്ഷേ ഫ്രാന്‍സ് / റഷ്യയോ?)

Google