സിമിയുടെ ബ്ലോഗ്

12/08/2007

വീണ്ടും ഒരു പ്രണയകഥ

==1==
പ്രണയത്തെക്കുറിച്ച് ആവശ്യത്തിലധികം എഴുതിക്കഴിഞ്ഞു. സത്യത്തില്‍ ഒരുപാട് ഒരുപാട് എഴുതി. പ്രണയം, പ്രണയനൈരാശ്യം ഒക്കെ എഴുതി മടുത്തില്ലേ എന്ന് കൂട്ടുകാര്‍ ചാറ്റിലും മെയിലിലും ഒക്കെ ചോദിച്ചു തുടങ്ങി. എന്നിട്ടും...

എന്നിട്ടും നടുക്കമുള്ള ചില ഓര്‍മ്മകള്‍ പറയാതെ വയ്യ. പറഞ്ഞില്ലെങ്കില്‍ മരിച്ചുപോയ ചിലരോടു ചെയ്യുന്ന അപരാധമാവും. ഇപ്പോള്‍ പറഞ്ഞില്ലെങ്കിലും മുള്ളുകള്‍ നിറഞ്ഞ ഓര്‍മ്മകള്‍ തലച്ചോറില്‍ കുത്തിക്കയറുമ്പോള്‍ എവിടെയെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞുപോവും. കൊഴുപ്പടിഞ്ഞുകേറി രക്തം കിതച്ചുതുപ്പുന്ന ഹൃദയം തണുപ്പിക്കാന്‍ കുടിക്കുന്ന ചുവന്ന വീഞ്ഞിന്റെ ബലത്തിലെങ്കിലും വരികള്‍ കുറിച്ചില്ലെങ്കില്‍ ഉറക്കമില്ലാത്ത രാവുകളില്‍ പതുക്കെ മുരളുന്ന ശീതീകരണിയുടെ കുളിരിലും ഞാന്‍ വിയര്‍ത്തൊലിക്കും. പ്രണയത്തെക്കുറിച്ച് എനിക്കിത്രയേ പറയാനുള്ളൂ. പ്രണയം എന്ന ആശയം കൊണ്ടുവന്നവനെ തൂക്കിലേറ്റണം. പ്രണയത്തെക്കുറിച്ച് എഴുതിയതെല്ലാം കത്തിക്കണം. പ്രണയിക്കുന്നവരെ തല്ലണം. മക്കള്‍ ആരെയെങ്കിലും പ്രണയിക്കുന്നു എന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ വാവിട്ടു കരയണം. പ്രണയം അത്രയും ശപ്തമായ വികാരമാണ്. മാലാഖമാരുടെ ചോര പുരണ്ട വികാരം.

പ്രണയത്തെ വെറുക്കാന്‍മാത്രം ഞാന്‍ പ്രണയിച്ചിരുന്നു. ഇത്രയും വെറുക്കാന്‍ അത്രമാത്രം സ്നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മ്മയില്‍ നിന്ന് എഴുതുമ്പൊഴും നെറ്റിയില്‍ വിയര്‍പ്പു ചോരയായി പൊടിയുന്ന വിധത്തില്‍. അത്രയും ആഴത്തില്‍ അവളെ ഞാന്‍ പ്രേമിച്ചിരുന്നു.

==2==

റിനി സുന്ദരിയായിരുന്നു. അല്പം വെളുത്തു തടിച്ച പെണ്‍കുട്ടി. പൂച്ചക്കണ്ണുകള്‍. ക്ലാസിലെ കൈനോട്ടക്കാരി എന്നായിരുന്നു റിനി അറിയപ്പെട്ടത്. അധികം മിണ്ടാത്ത പ്രകൃതം. ഒന്നുരണ്ടുപേരുടെ കൈനോക്കി ഭാവി പറഞ്ഞുതുടങ്ങിയ കൌതുകം. സാധാരണയായി ആണ്‍കുട്ടികളായിരുന്നു ഏറെനേരം പെണ്‍കുട്ടികളുടെ കൈപിടിച്ച് കൈനോക്കുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടി ആദ്യം കൂട്ടുകാരികളുടെ കൈനോക്കിത്തുടങ്ങിയതാണ്. പിന്നെ വരുന്ന എല്ലാവരുടെയും കൈനോക്കുന്നതിലും ഇണക്കുരുവികളുടെ കൈനോക്കി കുലുങ്ങിച്ചിരിക്കുന്നതിലും മറ്റു ചിലരുടെ കൈനോക്കി ഒരുപാട് വിഷമിച്ച് കുമ്മായമടിച്ച ചുമരില്‍ കണ്ണും നട്ട് ഇരിക്കുന്നതിലും എന്തോ പന്തികേട് അന്നേ ഞങ്ങളില്‍ ചിലര്‍ക്കു തോന്നിയിരുന്നു. എന്റെ കൈനോക്കിപ്പറയാന്‍ അവള്‍ക്കെതിരേയിരുന്നപ്പോള്‍ എനിക്കിതിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു. ‘ബാസ്കറ്റ് ബാള്‍ കളിക്കും അല്ലേ?’ (അവള്‍ ഞാന്‍ കളിക്കുന്നതു കോളെജ് വിട്ട് നടന്നുപോവുമ്പോള്‍ കണ്ടുകാണും). ‘നാ‍ളെ മറ്റൊരു ക്ലാസുമായി മത്സരം ഉണ്ട് അല്ലേ?‘ (ഇത് കുറെപ്പേര്‍ക്ക് അറിയാവുന്നതാണല്ലോ). ‘അനിലിന് നാളെ നല്ല ദിവസമല്ല’ (ഒരു പൊതു പ്രസ്ഥാവന. അല്ലെങ്കില്‍ എന്നാണ് ഇത്ര നല്ല ദിവസം). ‘നാളത്തെ കളിയില്‍ അനില്‍ ഇടുന്ന ഷോട്ട് ഒന്നും വീഴില്ല. കാല് ഉളുക്കി കളി മുഴുമിക്കാതെ പുറത്തിരിക്കേണ്ടിയും വരും‘ (ആഹാ, കാണാമല്ലോ. ഞാന്‍ കൈനോട്ടക്കാരിയെ തുറിച്ചുനോക്കി).

കളി തുടങ്ങി പത്തുമിനിട്ടുനേരം കൊണ്ട് ഞാന്‍ എറിഞ്ഞു പുറത്തുകളഞ്ഞ പന്തുകള്‍ ടീമിനെ നാണിപ്പിക്കുന്ന തരത്തിലായിരുന്നു. കുറച്ചുകഴിഞ്ഞ് പന്തുപിടിക്കാന്‍ ഉയര്‍ന്നുചാടിയപ്പോള്‍ ആരോ തള്ളിയിട്ട് കാലുമുളുക്കി പുറത്ത് ഇരിപ്പുമായി. ആകെ മോശം ദിവസം എന്നുപറഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് പിന്നിലെ സിമന്റു കട്ടയില്‍ ഇരിപ്പുണ്ടായിരുന്നു. ആകെ ദേഷ്യം വന്നു. ചിലപ്പോള്‍ അവള്‍ ഇന്നലെ പറഞ്ഞതു മനസ്സില്‍ കിടന്ന് കളി മോശമായതാവാം. പക്ഷേ കളിക്കളത്തില്‍ ഓടിനടന്നപ്പോള്‍ അവള്‍ പറഞ്ഞതൊന്നും തന്നെ ഓര്‍ത്തിരുന്നില്ല. അവളെ തിരിഞ്ഞുപോലും നോക്കാതെ ടീമിന്റെ കളിയും നോക്കി ബെഞ്ചില്‍ ഇരുന്നു. എന്റെ ക്ലാസ് കളിയില്‍ ജയിച്ചു. ഞാന്‍ ബെഞ്ചിലിരുന്ന് വയ്യാത്ത കാലുമായി ടീമിന്റെ വിജയം ആഘോഷിച്ചു.

ദിവസവും അവളെക്കൊണ്ട് കൈനോക്കിക്കാന്‍ മറ്റു ക്ലാസില്‍ നിന്നും വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അവള്‍ പറയുന്നതെല്ലാം സത്യമായിക്കൊണ്ടിരുന്നു. ചിലരുടെ മുഖം നോക്കിയും നെറ്റിയിലെ വരകള്‍ നോക്കിയും അവള്‍ വരാന്‍ പോവുന്ന കാര്യങ്ങള്‍ പറയും. പരീക്ഷയില്‍ ജയിക്കുമോ ഇല്ലയോ എന്നുപറയും. അടുത്ത പിരിയഡില്‍ സാറ് ക്ലാസില്‍ വരുമോ ഇല്ലയോ എന്നുപറയും. മുതിര്‍ന്ന ക്ലാസില്‍ നിന്നും അവളെ തിരഞ്ഞുവന്ന പെണ്‍കുട്ടിയുടെ കല്യാ‍ണം ഉടനെ നടക്കുമോ എന്നു പറയും. ഇംഗ്ലീഷ് ടീച്ചറിന്റെ വീടിന്റെ അതിര്‍ത്തി തര്‍ക്കത്തിന്റെ കേസ് എന്നു തീര്‍പ്പാവും എന്നുപറയും. രാഷ്ട്രീയം കളിച്ചുനടക്കുന്ന ചേട്ടന്മാര്‍ക്ക് പി.എസ്.സി. ടെസ്റ്റ് കിട്ടുമോ ഇല്ലയോ എന്നുപറയും. നടക്കാത്ത കാര്യങ്ങള്‍ നടത്താന്‍ അവള്‍ പരിഹാരം ഒന്നും നിര്‍ദ്ദേശിച്ചു കൊടുക്കില്ല. പറയുന്ന കാര്യങ്ങളില്‍ അവള്‍ക്ക് അത്രയ്ക്കും വിശ്വാസമായിരുന്നു. ഒരിക്കല്‍ പോലും അവള്‍ പറഞ്ഞകാര്യങ്ങള്‍ തെറ്റിയില്ല.

ഒരുദിവസം ക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍ മൂന്നുകൂട്ടുകാരികളോട് “ഇപ്പോള്‍ പോവല്ലേ, പ്ലീസ് ഒരു അരമണിക്കൂര്‍ കഴിഞ്ഞുപോവൂ” എന്നുപറഞ്ഞ് കരഞ്ഞു. അവര്‍ അവളെ വകവെയ്ക്കാതെ ആരുടെയോ കൂടെ നടന്നുപോയി. ക്ലാസില്‍ ഒറ്റയ്ക്ക് കരഞ്ഞുകൊണ്ടിരിക്കുന്നതുകണ്ട് പാവം തോന്നി ആശ്വസിപ്പിക്കാന്‍ ഞാന്‍ ചെന്ന് അടുത്തിരുന്നു. അവള്‍ നിറുത്താതെ കരയുന്നുണ്ടായിരുന്നു. “റിനീ, പോട്ടെന്നേ“ എന്നുപറയുമ്പോള്‍ അവള്‍ വിതുമ്പിക്കൊണ്ട് എന്റെ കൈത്തണ്ടയില്‍ കയറിപ്പിടിച്ചു. “കൈവിടൂ“ എന്നുപറഞ്ഞിട്ടും കൂര്‍ത്ത നഖങ്ങളുള്ള വലത്തേക്കൈകൊണ്ട് ഇറുക്കി നോവിക്കുന്ന തരത്തില്‍ എന്റെ കൈയ്യില്‍ പിടിച്ച് വിതുമ്പിക്കൊണ്ട് റിനി ഏറെനേരം ഇരുന്നു. പലതും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. താഴെ കോളെജ് കാന്റീനില്‍ പോയി ചായ വാങ്ങിക്കൊടുത്തു. അവളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ബസ്സുമറിഞ്ഞ് ശങ്കേഴ്സ് ആശുപത്രിയില്‍ കിടക്കുന്ന കൂട്ടുകാരികളെ കാണാന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോയത്. ഓട്ടോറിക്ഷായില്‍ ഇരിക്കുമ്പോള്‍ “ഇങ്ങനെ ഭാവി എങ്ങനെ അറിയാന്‍ പറ്റുന്നു“ എന്ന് ഞാന്‍ ചോദിച്ചു. അവള്‍ അല്പം വിഷാദത്തോടെ ചിരിച്ചു. “ഓട്ടോ ഡ്രൈവര്‍ ഭാര്യയെ ദിവസവും കുടിച്ചിട്ട് തല്ലും“ എന്ന് എന്റെ ചെവിയില്‍ രഹസ്യം പറഞ്ഞു. ആശുപത്രിയുടെ മുന്‍പിലെ പെട്ടിക്കടയില്‍ ഒരു നാരങ്ങാ വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ കടയിലെ അപ്പൂപ്പനെ കണ്ട് റിനി പേടിച്ച് വീണ്ടും എന്റെ കയ്യില്‍ ഇറുക്കിപ്പിടിച്ചു. കൊല്ലത്ത് ഒരുപാടുപേര്‍ക്ക് എന്നെയും എന്റെ കുടുംബക്കാരെയും അറിയാവുന്നതാണ്. എങ്ങനെയും പെട്ടെന്ന് നാരങ്ങാവെള്ളവും കുടിച്ച് അവളെയും വലിച്ച് ആശുപത്രിക്ക് അകത്തുകയറി. കൂട്ടുകാരികളില്‍ ഒരാളുടെ മാത്രം പരിക്ക് അല്പം ഗുരുതരമായിരുന്നു. ഭാഗ്യത്തിനു മൂന്നുമാസം കൊണ്ട് എല്ലാവരും ആശുപത്രിയില്‍ നിന്നും ഇറങ്ങി. ഒഴിവുള്ള ദിവസങ്ങളിലെല്ലാം ഞങ്ങള്‍ അവരെ കാണാന്‍ വരുമായിരുന്നു. പക്ഷേ പിന്നീടു വന്നപ്പൊഴെല്ലാം ആശുപത്രിയുടെ മുന്‍പിലെ മുറുക്കാന്‍ കട എന്തോ, അടഞ്ഞുകിടന്നു.

ഒരുപക്ഷേ ഏതെങ്കിലും പെണ്‍കുട്ടി ഒരളവില്‍ കൂടുതല്‍ കൂട്ടാവുമ്പോള്‍ പുരുഷന്മാര്‍ക്ക് പ്രണയം തോന്നുമായിരിക്കാം. അവള്‍ക്കു മറ്റാരുമില്ല, വീട്ടുകാരുമായി ഒരു മാനസിക അടുപ്പവുമില്ല, അവള്‍ക്കു ഞാനേയുള്ളൂ എന്ന തോന്നലുകൊണ്ടായിരിക്കാം ഇങ്ങനെ. ഒരുപാടു ദിവസങ്ങളില്‍ കഴിഞ്ഞകാലത്തെ ദു:ഖങ്ങളും അതിലും ഒരുപാടു ദിവസങ്ങളില്‍ ഇനിയും വരാന്‍ പോവുന്ന ദു:ഖങ്ങളും പറഞ്ഞ് അവള്‍ കരഞ്ഞതുകൊണ്ടാവാം. ചിലപ്പോള്‍ എല്ലാവരും ഒരു തുണ, ഒരു കൈത്താങ്ങ്, ഒരു സഖിയെ കൊതിക്കുന്നുണ്ടാവാം. എന്തോ, എനിക്ക് റിനിയെ ഓര്‍ക്കാത്ത മണിക്കൂറുകള്‍ ഇല്ലാതെയായി. ഇല്ല, പ്രണയത്തെക്കുറിച്ച് അധികമൊന്നും വര്‍ണ്ണിക്കാനില്ല. ഇതു വായിക്കുന്നവരെല്ലാം ജീവിതത്തില്‍ ഒരുതവണയെങ്കിലും പ്രണയിച്ചിട്ടുണ്ടാവണം. ഒളിഞ്ഞോ തെളിഞ്ഞോ ആരെയെങ്കിലും സ്നേഹിക്കാത്തവര്‍ ആരുമില്ല. പ്രണയം അങ്ങനെയാണ്. എത്ര കനമുള്ള അണകെട്ടിയിട്ടും തടുത്തുനിറുത്താനാവാത്ത നദി. ഹൃദയത്തിന്റെ കനമുള്ള ഭിത്തികളില്‍ തുരന്നുകയറുന്ന ആല്‍മരം. എന്നിട്ടും ഞാനെന്റെ ഹൃദയം കൊടുത്തപ്പോള്‍ അവള്‍ അരുതെന്നു പറഞ്ഞു. അവളുടെ കണ്ണുകളില്‍ നിന്ന്, എന്റെ കൈത്തണ്ടയില്‍ ഇറുകുന്ന പിടിത്തത്തില്‍ നിന്ന്, ഉയര്‍ന്നുതാഴുന്ന അവളുടെ നിശ്വാസത്തില്‍ നിന്ന്, ചുവന്നുതുടുക്കുന്ന കവിളില്‍നിന്ന്, അതില്‍നിന്നെല്ലാം എനിക്കറിയാം അവള്‍ക്കെന്നെ ജീവനോളം ഇഷ്ടമാണേന്ന്. എന്നിട്ടും ആരെത്തോല്‍പ്പിക്കാന്‍, എന്തിനുവേണ്ടി, അവളുടെ ചുണ്ടുകള്‍ മാത്രം മാസങ്ങളോളം മറുത്തു പറഞ്ഞു - എന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ലെന്ന്. ഒരു നല്ല സുഹൃത്തില്‍ കൂടുതല്‍ ഒന്നുമില്ലെന്ന്. എങ്കിലും അവള്‍ എന്നെ കാണുന്നതു നിറുത്തിയില്ല. ചിന്നക്കടയിലെ ഇന്ത്യന്‍ കോഫിഹൌസിന്റെ പഴയ മതിലുകള്‍ക്കുള്ളില്‍ തലപ്പാവുവെച്ച വെയ്റ്റര്‍മാര്‍ക്കു നടുവിലും തങ്കശ്ശേരി കടല്‍ത്തിട്ടയുടെ ആളൊഴിഞ്ഞ, നാലുപാടും കടല്‍ നിറഞ്ഞ മുനമ്പിലെ കൂറ്റന്‍ പാറക്കല്ലുകളിലും വൈകും വരെ എന്നോടു സംസാരിച്ചിരിക്കുന്നതു നിറുത്തിയില്ല. തിരുമുല്ലവാരത്തെ കടല്‍ത്തീരത്ത് മണ്ണുകൂട്ടി വീടുണ്ടാക്കുന്നതും കാലുകള്‍ നനഞ്ഞ മണ്ണില്‍ പൂഴ്ത്തിവെയ്ക്കുന്നതും നിറുത്തിയില്ല. രാത്രി ഉറങ്ങുന്നതിനു മുന്‍പ് എന്നെവിളിച്ച് “നാളെക്കാണാംട്ടോ“ എന്നുപറയുന്നതു നിറുത്തിയില്ല. എന്നെ ദൂരെനിന്നു കാണുമ്പൊഴേ മുഖം സന്തോഷം കൊണ്ടു വിടരുന്നതു നിറുത്തിയില്ല.

ജോലികിട്ടി ഞാന്‍ ബാംഗ്ലൂരിലേയ്ക്കു പോവുന്നതുവരെ ഇതു തുടര്‍ന്നു. പക്ഷേ ബാംഗ്ലൂരില്‍ പോയതോടെ എനിക്കു വാശിയായി. അവള്‍ക്ക് എന്നോടു സ്നേഹം ഇല്ല, ഞാന്‍ കൊടുക്കുന്നതൊന്നും എനിക്കു തിരിച്ചുകിട്ടുന്നില്ല എന്ന് എനിക്കു തോന്നിത്തുടങ്ങി. അവള്‍ എന്നെ ജീവനെക്കാള്‍ സ്നേഹിക്കുന്നില്ലെങ്കില്‍, എന്നെ കല്യാണം കഴിക്കില്ലെങ്കില്‍, ഞാന്‍ നാട്ടില്‍ തിരിച്ചുവരില്ല എന്നുപറഞ്ഞു കത്തെഴുതി. ഫോണ്‍ വിളിച്ച് “എന്നെ നിര്‍ബന്ധിക്കല്ലേ” എന്നുപറഞ്ഞ് അവള്‍ ഒരുപാടു കരഞ്ഞു. അവളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ എനിക്കു വാശി കൂടിയതേയുള്ളൂ. ഒരുപക്ഷേ എന്നെ പ്രേമിക്കാന്‍ അവള്‍ക്കു തോന്നില്ല, അവളുടെ സ്വപ്നത്തിലെ ഭര്‍ത്താവു ഞാനല്ല, എന്നൊരപകര്‍ഷതാബോധമായിരിക്കാം, അല്ലെങ്കില്‍ ആശിച്ചതെന്തും കിട്ടണം എന്ന കുട്ടിക്കാ‍ലം മുതല്‍ക്കുള്ള പിടിവാശിയായിരിക്കാം, മാസങ്ങളോളം ഞാന്‍ ബാംഗ്ലൂരില്‍ നിന്നും വരാതെയായി. വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ വല്ലപ്പൊഴും കൊല്ലത്തുവന്നാല്‍ത്തന്നെ അവളെ അറിയിക്കാതെ, വിളിക്കാതെ, കാ‍ണാതെ തിരിച്ചുപോയിത്തുടങ്ങി.

വാ‍ക്കുകള്‍ കൊണ്ടു പറയുന്നതല്ല പ്രണയം. വാക്കുകള്‍ പൊള്ളയാണ്. കണ്ണുകള്‍ കൊണ്ടും ഒരു നിശ്വാ‍സം കൊണ്ടും ഒരുനിമിഷാര്‍ദ്ധത്തില്‍ മിന്നിമറയുന്ന പുഞ്ചിരികൊണ്ടും നിനച്ചിരിക്കാതെ വന്നെത്തുന്ന ഒരു സ്പര്‍ശംകൊണ്ടുമാണ് പ്രണയം പ്രകാശിക്കുന്നത്, വെറും വാക്കുകള്‍ കൊണ്ടല്ല. വെട്ടിപ്പിടിച്ചു സ്വന്തമാക്കുന്ന ഒന്നല്ല പ്രണയം, നഷ്ടപ്പെടുന്നതിന്റെ വേദനയിലും മനസ്സില്‍ കുളിരുകോരുന്ന ഒരു വികാരമാണത്. എങ്കിലും പിടിവാശിയുടെ മൂഢത്വത്തില്‍, സ്വന്തം മനസ്സിന്റെ അപകര്‍ഷതാബോധത്തിലും വിഹ്വലതകളിലും, വിട്ടുപോകാതെ, എന്നെന്നേയ്ക്കുമായി അവളെ എന്റെ സ്വന്തമാക്കാനായി, എന്റെ ബോധത്തോടുതന്നെ ജയിക്കാ‍നായി, ഞാനവളെ വിവാഹത്തിനു നിര്‍ബന്ധിച്ചു. ഒരുപാടു കരഞ്ഞുകലങ്ങിയ ഒരു ദിവസം ഒട്ടേറെ പൊട്ടിത്തെറികള്‍ക്കുശേഷം അവള്‍ വിവാഹത്തിനു സമ്മതിച്ചു.

വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞു. വിചാരിച്ചത്ര എതിര്‍പ്പുകള്‍ രണ്ടുവീട്ടില്‍ നിന്നും വന്നില്ല. ഒരേ ജാതിയും മതവും. നല്ല രണ്ടു കുടുബങ്ങള്‍. നല്ല ജോലി. പോരെങ്കില്‍ രണ്ടു വീട്ടുകാര്‍ക്കും വളരെനാളായി ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. കൊല്ലത്ത് ഞങ്ങളെ പരിചയമുള്ള മിക്കവാറും എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നുപറയാം. വിവാഹ നിശ്ചയത്തിനു തീയതി ഉറപ്പിച്ചു. അവള്‍ ഫോണില്‍ക്കൂടി കരച്ചില്‍ മാത്രം. എന്തിനാണ് വിവാഹത്തെ ഇത്ര പേടിക്കുന്നത്? എന്നെ ഇഷ്ടമല്ലെങ്കില്‍ ഇട്ടിട്ടുപോവാന്‍ ഞാന്‍ പലവെട്ടം പറഞ്ഞു. “ഇല്ല, സമ്മതമാണ്“ - എങ്കിലും കരച്ചില്‍ മാത്രം. പാവം പെണ്‍കുട്ടി. എന്റെ റിനി. ഞാനവള്‍ക്ക് സന്തോഷത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ നല്‍കും. ആരും കാണാത്തത്ര ഉയരങ്ങള്‍ നല്‍കും.

==3==

അവളുടെ വീട്ടില്‍ വിവാഹമുറപ്പിക്കാന്‍ സ്വന്തക്കാരുമൊത്ത് സന്തോഷത്തോടെ വന്നിറങ്ങുമ്പോള്‍ മുറ്റത്തൊരാള്‍ക്കൂട്ടം. ഇത്രയും പേര്‍ വരുമെന്ന് അവള്‍ പറഞ്ഞില്ലല്ലോ. ഞാന്‍ വിടര്‍ന്നു പുഞ്ചിരിച്ചുകൊണ്ട് കാറില്‍ നിന്നിറങ്ങുമ്പോള്‍ മുറ്റത്തുകൂടിനിന്ന പുരുഷന്മാരുടെ കണ്ണുകള്‍ നനഞ്ഞു. ഉള്ളില്‍ നിന്നും സ്ത്രീകളുടെ നിലവിളി ഉച്ചത്തിലായി. പുഞ്ചിരിച്ചുകൊണ്ട് മുകളില്‍ നിന്നും താഴേയ്ക്ക് ഓടിയിറങ്ങിവരേണ്ട നീ, എന്റെ അച്ഛനമ്മമാരെ കൈപിടിച്ചെതിരേല്‍ക്കേണ്ട നീ, വെറുതേ ഒരു വെള്ളപ്പുതപ്പും പുതച്ചു വരാന്തയില്‍ കിടക്കുന്നു. തലയ്ക്കുമുകളില്‍ ഒരു പീഠത്തില്‍ വേദപുസ്തകത്തിനു ഇരുവശവും മെഴുകുതിരികള്‍ കത്തുന്നു. മുറിയില്‍ കുന്തിരിക്കത്തിന്റെ കട്ടിയുള്ള ഗന്ധം നിറയുന്നു. തുരുമ്പിച്ച ബ്ലേഡുകൊണ്ടു വരഞ്ഞ് ഞരമ്പുമുറിച്ച നിന്റെ കൈകള്‍ നീലിച്ചിരിക്കുന്നു. കൈത്തണ്ടകളില്‍ ചുറ്റിയ വെളുത്ത തുണിയില്‍ ചുവപ്പുനിറം പടര്‍ന്നിരിക്കുന്നു. മുഖത്തുനിന്നും ചോരവാര്‍ന്ന് നീ വിളറിയിരിക്കുന്നു. എന്റെ നേരെ കണ്ണുകളുയര്‍ത്താനാവാതെ നീ കണ്ണുകള്‍ പൂട്ടിക്കിടക്കുന്നു. എന്തിന്? ഇല്ല, ഞാന്‍ കരയില്ല. നിന്ന നില്‍പ്പില്‍, നിമിഷങ്ങള്‍ കൊണ്ട് എന്റെ ലോകം മാറിമറയുന്നതും കണ്ണുകള്‍ക്കുമുന്‍പില്‍ കത്തിനിന്ന പൂത്തിരികള്‍ ഒരുമാത്രയില്‍ മറഞ്ഞ് ഇരുട്ടുപരക്കുന്നതും ഞാനറിയുന്നു. ഇരുട്ടില്‍ ഒന്നും കാണാനാവാതെ പതറുന്ന എന്റെ കൈയ്യില്‍ നിന്നും നിന്റെ ഇറുകിയ പിടിത്തം അയയുന്നതും പെട്ടെന്ന് നനുത്തവായുവില്‍ എന്നെവിട്ടു നിന്റെ സാന്നിദ്ധ്യം മറയുന്നതും ഞാനറിയുന്നു. ഇല്ല, ഞാന്‍ കരയില്ല. പക്ഷേ എന്തിന്? നമ്മുടെ പ്രണയത്തിന്റെ അവസാനം മരണമാണെന്ന് ആരാണു നിന്നെ പഠിപ്പിച്ചത്? നിന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുവരുമെന്നും സന്തോഷത്തിന്റെ ഒരുപിടി ദിനങ്ങള്‍ വാരിത്തരുമെന്നും ഒടുവില്‍ ജീവിതത്തിന്റെ വാതിലുകള്‍ക്കുമുന്‍പില്‍ നമ്മള്‍ കൈപിടിച്ച്, പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ നിനക്ക് എന്നെ വിട്ടുപോവേണ്ടിവരുമെന്നുമാണോ നീ നിന്റെ ഭാവിയില്‍ കണ്ടത്? അതാണോ നിന്റെ നിലക്കണ്ണാടിയും മഷിവിരിച്ച പളുങ്കുപാത്രവും പറഞ്ഞത്? അതിനുവേണ്ടിയാണോ നീ എന്നെ പ്രണയിച്ചത്? ആരാണു നിന്നെ ഭാവി നോക്കാന്‍ പഠിപ്പിച്ചത്? നീ പഠിച്ചതെല്ലാം തെറ്റാണ്. ഭാവിയെപ്പറ്റി നിനക്കൊരു ചുക്കും അറിഞ്ഞുകൂടാ. പറയൂ, ആരാണെടീ നിന്നെ ഇതൊക്കെ പഠിപ്പിച്ചത്. വാ തുറന്നു മിണ്ടെടീ എന്നോട്. നിനക്കൊന്നും അറിഞ്ഞുകൂടാ. എന്തിനാണ് ഇതെല്ലാം?

ഒരു കറുത്ത പെട്ടിയില്‍ വെളുത്ത കയ്യുറയും തൂവെള്ള വസ്ത്രങ്ങളും ധരിച്ച് നീണ്ട നീലക്കണ്ണുകളടച്ച് ഒരു മെഴുകുതിരിയും പിടിച്ച് ഒരു മണവാട്ടിയെപ്പോലെ അവള്‍ കിടന്നതെന്തിന്?. ചോരവാര്‍ന്ന കവിളുകള്‍ എന്റെ ചുണ്ടുകള്‍ തൊടുമ്പോള്‍ വീണ്ടും ചുവക്കുമെന്നറിഞ്ഞിട്ടും അവളുടെ അടുത്തേയ്ക്കു പോവാന്‍ അലറിവിളിക്കുന്ന എന്നെ കൂട്ടുകാര്‍ പിടിച്ചുനിറുത്തിയതെന്തിന്. പ്രണയത്തിനു ശക്തിയുണ്ടെങ്കില്‍, എന്റെ ആത്മാവിനു സത്യമുണ്ടെങ്കില്‍, ആ കിടപ്പില്‍ നിന്നും പുഞ്ചിരിച്ചുകൊണ്ട് അവള്‍ എഴുന്നേറ്റു വരാത്തതെന്ത്?. നിലത്തുവെട്ടിയിട്ടിരുന്ന ചൂ‍ടുള്ള മണ്ണും ചുവന്ന റോസാപ്പൂക്കളും വാരി അവളെ മൂടുമ്പോള്‍ ഒരു കുതിപ്പിനു അവളോടൊപ്പം വീണ് അവളെക്കെട്ടിപ്പിടിക്കാന്‍ എന്നെ അനുവദിക്കാത്തതെന്ത്? കണ്ണില്‍ച്ചോരയില്ലാതെ ഈ സുന്ദരമായ ലോകത്തില്‍ നിന്ന്, പൂക്കളും ചെടികളും സംഗീതവും പ്രണയവും നിറഞ്ഞ ഈ ലോകത്തു നിന്ന്, അവളെ കുഴിച്ചുമൂടിയതെന്തിന്? എന്നെ തനിച്ചാക്കിയതെന്തിന്? ദൈവമേ, എന്റെ ലോകം നീ തകര്‍ത്തതെന്തിന്? ചവിട്ടിനില്‍ക്കുന്ന ഈ ഭൂമിതകര്‍ത്ത് നീ എന്നെ വിഴുങ്ങാത്തതെന്ത്?

ഇവിടെ ഇതെഴുതുമ്പോള്‍ പനി എന്നെപ്പിടിച്ചു കുലുക്കുന്നു. സന്നിപാതം പോലെ വിരലുകള്‍ വിറയ്ക്കുന്നു. കട്ടിക്കണ്ണാ‍ടിയിട്ട ജനാലയില്‍ പുറത്തുനിന്നും ഒരു മണല്‍ക്കാറ്റ് ആഞ്ഞടിക്കുന്നു. ജനാല തുറക്കൂ എന്നു മുട്ടിവിളിച്ചു കരയുന്ന നിന്നെപ്പോലെ കാറ്റ് ശബ്ദമുണ്ടാക്കുന്നു. ഞാനിത് എഴുതുന്നതു നീ കാണുന്നുണ്ടെന്ന് എനിക്കറിയാം. നീ വന്നു മുട്ടിവിളിക്കുന്നതാണെന്ന് എനിക്കറിയാം. നിനക്ക് ഒരു മണല്‍ക്കാറ്റായി എന്റെമേല്‍ പാറിവീണ് എന്നെപ്പുണരണം എന്നെനിക്കറിയാം. പക്ഷേ എനിക്കു പേടിയാണ്. ജനാലതുറന്നാല്‍ നിന്റെ മുടിയിലെ നല്ലെണ്ണയുടെ മണം എന്റെ ചുറ്റും നിറയും. മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ എന്റെ മുഖത്തുകൂടി ഇഴയും. നിന്റെ മണവും സ്പര്‍ശവുമേറ്റ് അവ കഴുകിക്കളയാനാവാതെ എന്റെ ഇനിയുള്ള രാവുകളും പകലുകളും ഞാന്‍ വിയര്‍പ്പില്‍ കുളിക്കും. ഇല്ല, ജനാലതുറക്കാന്‍ എനിക്കാവില്ല.

27 comments:

G.MANU said...

വാ‍ക്കുകള്‍ കൊണ്ടു പറയുന്നതല്ല പ്രണയം. വാക്കുകള്‍ പൊള്ളയാണ്. കണ്ണുകള്‍ കൊണ്ടും ഒരു നിശ്വാ‍സം കൊണ്ടും ഒരുനിമിഷാര്‍ദ്ധത്തില്‍ തെളിഞ്ഞുമറയുന്ന ഒരു പുഞ്ചിരികൊണ്ടും നിനച്ചിരിക്കാതെ വന്നെത്തുന്ന ഒരു സ്പര്‍ശംകൊണ്ടുമാണ് പ്രണയം പ്രകാശിക്കുന്നത്, വെറും വാക്കുകള്‍ കൊണ്ടല്ല. വെട്ടിപ്പിടിച്ചു സ്വന്തമാക്കുന്ന ഒന്നല്ല പ്രണയം, നഷ്ടപ്പെടുന്നതിന്റെ വേദനയിലും മനസ്സില്‍ കുളിരുകോരുന്ന ഒരു വികാരമാണത്

achayao....ithu kalakki

ബാജി ഓടംവേലി said...

അന്‍‌പതാം പോസ്‌റ്റിന് ആശംസകള്‍
ആയിരം പോസ്‌റ്റായാലും പ്രണയം മടുക്കില്ല..
സ്വപ്‌നത്തിലെ പ്രണയമാണ് ഏറ്റവും കളര്‍ഫുള്‍
ആശംസകള്‍
ബാജി

simy nazareth said...

താങ്ക്യു ബാജീ, തല്‍ക്കാലം പ്രണയമൊക്കെ സ്വപ്നത്തിലാണ് :-) പൂമ്പാറ്റകള്‍ക്കൊക്കെ നിറങ്ങളുണ്ട്. കഥ പൂര്‍ണ്ണമായും സാങ്കല്‍പ്പികമാണെന്നു പറയേണ്ടതില്ലല്ലോ.

കാവലാന്‍ said...

പൊന്നേ.. ഭര്‍തൃ നിഗ്രഹം ഭാവിയില്‍ സ്വയം നിയുക്തയായൊരു പ്രണയിനി, പ്രാണനെക്കാള്‍ പ്രണയത്തിനു വിലമതിക്കുന്നൊരു പ്രണയിനി...ഇതില്‍കുറഞ്ഞെന്തുചെയ്യും????.
എണ്ണപ്പെടുന്ന പ്രണയകഥ, നൂറുനൂറായിരമഭിനന്ദനങ്ങള്‍.

മന്‍സുര്‍ said...

സിമി...

പ്രണയത്തിന്റെ സ്നേഹവീഥിയില്‍ നൊമ്പരങ്ങളുടെ
ഓര്‍മ്മപൊട്ടുകള്‍.....ചിതറി വീഴുന്നു...

പ്രണയങ്ങള്‍ മധുരത്തില്‍ തുടങ്ങുന്നു
ഒരു നോവിന്‍ മേഘമായ്‌ ഓടിയകലുന്നു

അറിഞ്ഞപ്പോല്‍...അടുത്തപ്പോല്‍
നിന്നിലേക്ക്‌ ഓടിയണഞ്ഞു ഞാന്‍
നിന്‍ ഇളം കൈകള്‍ തണുത്തിരുന്നു
ചെറുപുഞ്ചിരി ആ പൂമുഖത്ത്‌
കാത്ത്‌ സൂക്ഷിച്ചത്‌ എനിക്കോ..

നിന്നരികില്‍ ഞാനുണ്ട്‌..ഓമലേ...
അറിഞ്ഞോ നീയെന്‍ സ്പര്‍ശം......പ്രിയേ.....

നന്‍മകള്‍ നേരുന്നു

നാടോടി said...

simi,
പ്രണയ നദി അവിഘ്‌നം ഒഴുകട്ടെ

Unknown said...

നായികയുടെ മനസ്സു പൂര്‍ണ്ണമായി കാണാന്‍ അനിയനുകഴിഞ്ഞില്ലെന്ന ഒരു പരാതി ഉണ്ടെങ്കിലും നന്നായിരിക്കുന്നു

ശ്രീവല്ലഭന്‍. said...

"ഇതു വായിക്കുന്നവരെല്ലാം ജീവിതത്തില്‍ ഒരുതവണയെങ്കിലും പ്രണയിച്ചിട്ടുണ്ടാവണം. ഒളിഞ്ഞോ തെളിഞ്ഞോ ആരെയെങ്കിലും സ്നേഹിക്കാത്തവര്‍ ആരുമില്ല. പ്രണയം അങ്ങനെയാണ്. എത്ര കനമുള്ള അണകെട്ടിയിട്ടും തടുത്തുനിറുത്താനാവാത്ത നദി. ഹൃദയത്തിന്റെ കനമുള്ള ഭിത്തികളില്‍ തുരന്നുകയറുന്ന ആല്‍മരം."

സിമി, നല്ല ഭാവന. കഥ വളരെ ഇഷ്ടപ്പെട്ടു.

ആഷ | Asha said...

വളരെ വളരെ ഇഷ്ടപ്പെട്ടു സിമി ഈ കഥ.
അത്രയ്ക്കും നന്ന്. :)

ഉപാസന || Upasana said...

nannaayi SIMi
:)
upaasana

Sherlock said...

സിമി ഇത് വല്ലാ‍തെ ഇഷ്ടപ്പെട്ടു..:)

തറവാടി said...

സിമി ,

കഥ (?) നന്നായി.വായനക്കാരനെ അവസാനം വരെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ശക്തി എഴുത്തിനുണ്ടെങ്കിലും , ഇടക്കും , അവസാനമുള്ളതുമായ എഴുത്തുകാരന്റെ വിഹ്വലതകളും , ചിന്തകളും ശക്തികുറച്ചെന്നു പറയാതെ വയ്യ :)

തറവാടി said...

സിമി ,

കഥ (?) നന്നായി.വായനക്കാരനെ അവസാനം വരെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ശക്തി എഴുത്തിനുണ്ടെങ്കിലും , ഇടക്കും , അവസാനമുള്ളതുമായ എഴുത്തുകാരന്റെ വിഹ്വലതകളും , ചിന്തകളും ശക്തികുറച്ചെന്നു പറയാതെ വയ്യ :)

അയ്യോ , പബ്ലീഷ് ആയോ :( , മുഴുവനായില്ല ,

ഇതൊരു കഥയെങ്കില്‍ , എവിടെയോ ഒരു പരിചയം തോന്നുന്നു , തോന്നലായിരിക്കാം :)
അനുഭവമെങ്കില്‍ , ഒന്നും പറയാനില്ല :)

simy nazareth said...

തറവാടി, ഇനി തിരുത്തി എഴുതാന്‍ വയ്യ :( അനുഭവം അല്ല, കഥ മാത്രം :-) എന്റെ ജീവിതവുമായി ഈ കഥയ്ക്കു യാതൊരു ബന്ധവുമില്ല.

പ്രയാസി said...

ആദ്യം കരുതി സിമി മനസ്സു തുറക്കുകയാണെന്ന്..
ആലോചിച്ചപ്പോള്‍.. സത്യമാകാന്‍ വഴിയില്ല..
കമന്റില്‍ കൂടിയാ മനസ്സിലായത് സങ്കല്‍പ്പമെന്ന്
അവള്‍ പോയത് നന്നായി..! അല്ലെങ്കില്‍ നായകന്‍ ജീവപര്യന്തം അനുഭവിക്കേണ്ടി വരില്ലായിരുന്നൊ!?

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായിട്ടുണ്ട് കഥ.

ഗുപ്തന്‍ said...

പ്രണയത്തെ പാലമരത്തില്‍ തറക്കുന്നകാര്യം എഴുതിയത് ലാപുഡയാണെന്ന് തോന്നുന്നു. കുരുതിച്ചോരയുടെ മണമില്ലാതെ അതിനെ തറയ്ക്കാനാവില്ലെന്ന് തോന്നുന്നുണ്ടോനിനക്കും...

ഹൃദയം.... കുന്തം.... കീറല്‍ ..... മുറിയല്‍ ..... ജ്വരം.....

ഈ ചെക്കനെ പെണ്ണുകെട്ടിക്കാ‍ാന്‍ നേരമായി... വീട്ടുകാരേ....

simy nazareth said...

ഗുപ്താ, പെണ്ണുകെട്ടിയാല്‍ ഇങ്ങനത്തെ കഥയൊക്കെ നില്‍ക്കൂല്ലേ?

കിട്ടാക്കനിക്കെന്തൊരുമധുരം :-)

സജീവ് കടവനാട് said...

പതുക്കെ തുടങ്ങി അവസാനമെത്തുമ്പോഴേക്ക് എന്തൊരു മുറുക്കം. കഥാകാരാ, അഭിനന്ദനങ്ങള്‍.

മനോജ് കെ.ഭാസ്കര്‍ said...

മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ എന്റെ മുഖത്തുകൂടി ഇഴയും. നിന്റെ മണവും സ്പര്‍ശവുമേറ്റ് അവ കഴുകിക്കളയാനാവാതെ എന്റെ ഇനിയുള്ള രാവുകളും പകലുകളും ഞാന്‍ വിയര്‍പ്പില്‍ കുളിക്കും...

ഇല്ല സിമി നിനക്കതിന് കഴിയില്ല.

കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് മനസ്സില്‍പ്പോലും പ്രണയിക്കാനാവില്ല.

അഭിനന്ദനങ്ങള്‍

asdfasdf asfdasdf said...

കഥ നന്നായി.

സാങ്കല്‍പ്പികമാണെങ്കിലും ഒരു നല്ല കഥാനുഭവമാക്കുന്നതില്‍ വിജയിച്ചോയെന്ന് സംശയമുണ്ട്.

annie said...

കൊള്ളത്തില്ല... വീണ്ടും സ്കൂള്‍ മാഗസീനില്‍ പിള്ളേര്‍ എഴുതുന്ന പോലത്തെ ഒരു കഥ..

സ്‌പന്ദനം said...

pranayam nilakkilla..ethra anakettiyalum....nannayittundu

ജോഷി രവി said...

ആനി ചുമ്മാ പറഞ്ഞതാ സിമി... ഒരിക്കലെങ്കിലും പ്രണയമെന്ന വികാരം മനസ്സില്‍ തൊട്ടറിഞ്ഞവര്‍ ഈ വരികളില്‍ ജീവിക്കും എനിക്കുറപ്പുണ്ട്‌.... വളരെ നന്നായിട്ടുണ്ട്‌.. കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല......

annie said...

ആനി ചുമ്മാ പറഞ്ഞതല്ല.. അലക്സാണ്ടര്‍ കുപ്രിന്‍ എന്നൊരു റഷ്യന്‍ എഴുത്തുകാരന്‍ ഉണ്ട്‌. പുള്ളിയുടെ 'ഒലേസ്യ' എന്നൊരു ചെറുകഥ എവിടുന്നേലും തേടിപ്പിടിചു വായിക്കൂ..(ഗാര്‍നെറ്റ്‌ ബ്രേസ്ലെറ്റ്‌ എന്ന കഥാസമാഹാരം ) സിമിലര്‍ ആയ തീം എത്ര സുന്ദരം ആയി എഴുതാം എന്നു കാണൂ...പിന്നെ സിമിക്കും വളരെ ഇഷ്ടമുള്ള ഒരു കഥയാണു അത്‌.. :)
http://en.wikipedia.org/wiki/Aleksandr_Kuprin

Unknown said...

"മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ എന്റെ മുഖത്തുകൂടി ഇഴയും. നിന്റെ മണവും സ്പര്‍ശവുമേറ്റ് അവ കഴുകിക്കളയാനാവാതെ എന്റെ ഇനിയുള്ള രാവുകളും പകലുകളും ഞാന്‍ വിയര്‍പ്പില്‍ കുളിക്കും. ഇല്ല, ജനാലതുറക്കാന്‍ എനിക്കാവില്ല."

I think this is the best part where the author describes intense love ‘he’ had. Trying to hold ‘her’ air knowing that it is impossible.
A situation where even a pessimistic will think like an optimistic

great work.... hats off....

idlethoughts said...

dis story haunted me.......

Google