സിമിയുടെ ബ്ലോഗ്

11/01/2009

നീ എന്ന മനുഷ്യന്‍

പണിതിട്ടും പണിതിട്ടും ഒരുവിധത്തിലും പിടിതരാത്ത കമ്പ്യൂട്ടര്‍ പ്രഹേളികയോടുള്ള മല്‍പ്പിടിത്തത്തിനിടയില്‍ രാവ് ചുറ്റും പരന്നതും ഓഫീസില്‍ താന്‍ ഒറ്റയ്ക്കായതും മിസ്റ്റര്‍ നീരജ് (സൌകര്യത്തിന് അദ്ദേഹത്തെ നമുക്ക് മി. നീ എന്നു വിളിക്കാം) അറിഞ്ഞില്ല. വിശപ്പ് എപ്പൊഴോ വന്ന് മുരണ്ട് മടങ്ങിപ്പോയി. ഏറെനേരത്തെ വിഫലശ്രമങ്ങള്‍ക്കൊടുവില്‍ തലപെരുത്ത് മി. നീ തന്റെ കസാരയില്‍ നിന്നും എണീറ്റു. ലിഫ്റ്റില്‍ കയറുമ്പോഴും കെട്ടിടത്തിന് പുറത്തേയ്ക്കിറങ്ങുമ്പോഴും കാറിലേക്കു നടക്കുമ്പോഴും ഉത്തരം കിട്ടാത്ത സമസ്യയായിരുന്നു നീയുടെ മനസില്‍. കാറിന്റെ ചാവി തിരിക്കുമ്പോള്‍ പെട്ടെന്ന് വെളിച്ചം പോലെ അയാള്‍ക്ക് ഉത്തരം കിട്ടി. സന്തോഷത്തോടെ കാര്‍ ഓഫ് ചെയ്ത് നീ തിരിച്ച് ഓഫീസിലേക്കു നടന്നു. പതിവായി കാണുന്ന രാത്രികാവല്‍ക്കാരനോട് അഭിവാദ്യം പറഞ്ഞു, എങ്കിലും കാവല്‍ക്കാരന്‍ അയാളെ അറിയാത്തതുപോലെ പകച്ചുനോക്കിയതേയുള്ളൂ. ലിഫ്റ്റ് കയറിയിറങ്ങി ഇലക്ട്രോണിക്ക് വാതില്‍ തുറക്കാനുള്ള സൂത്രത്തില്‍ ബാഡ്ജ് വീശി, എന്നാല്‍ വാതില്‍ തുറന്നില്ല. നീ വാതില്‍ തുറക്കാനായി ബാഡ്ജ് പലരീതിയില്‍ ചലിപ്പിച്ചുകൊണ്ട് പലതവണ ശ്രമിച്ചു. ഒടുവില്‍ നീ താഴത്തെ നിലയിലേക്കു പോയി. സെക്യൂരിറ്റി വിഭാഗം അടച്ചുകിടക്കുകയാണ്. പുറത്തുനിന്ന അതേ (ഉറക്കച്ചടവോടെ വാതില്‍ ചാരിനിന്ന, പൊക്കമുള്ള, അല്പം വെളുത്ത, മെലിഞ്ഞ, കവിളില്‍ വടുവുള്ള) കാവല്‍ക്കാരനോട് ‘എന്റെ ബാഡ്ജ് പ്രവര്‍ത്തിക്കുന്നില്ല, ഒന്നു തുറന്നുതരാമോ’ എന്ന് ചോദിച്ചു. ‘പറ്റില്ല, നാളെ വരൂ’ എന്ന് അയാള്‍ അപരിചിതനെപ്പോലെ മറുപടിപറഞ്ഞു. അത്യാവശ്യമുള്ള ജോലിയാണ്, നമ്മള്‍ എത്രനാളായി കാണുന്നതാണ് - മുറുമുറുത്തുകൊണ്ട് നീ കാറിനടുത്തേയ്ക്കു നടന്നു. കാര്‍ തുറക്കുന്നില്ല - കാറിന്റെ താക്കോലും തിരിയുന്നില്ല. കാവല്‍ക്കാരന്‍ പുറത്തേയ്ക്കു വന്ന് നീ കാര്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയോടെ നോക്കുന്നു. സമയം ഒന്നരയായി. നെറ്റിയില്‍ വിയര്‍പ്പ്. ‘മിസ്റ്റര്‍, ഹേയ്, മിസ്റ്റര്‍‘ - നീ തിരിഞ്ഞുനോക്കുന്നു - ‘ഇത് നിങ്ങളുടെ കാറാണോ?’ - നീ കാവല്‍ക്കാരനുനേരെ പൊട്ടിത്തെറിക്കുന്നു, അയാള്‍ പകച്ചുനില്‍ക്കുന്നു, നീ വീണ്ടും ശ്രമിക്കുന്നു, ബാഗും തൂക്കി ഇരുട്ടിലേക്കിറങ്ങുന്നു.

പട്ടികള്‍! രാത്രി പതിനൊന്നു മണികഴിഞ്ഞാല്‍ നഗരം ഇവറ്റയുടേതാണ്. ഓടകളില്‍ നിന്നും ചവറ്റുകൊട്ടകളില്‍ നിന്നും ഭൂമിയിലെ വിള്ളലുകളില്‍ നിന്നും അവ പൊട്ടിവരും. എന്നിട്ട് കാട്ടുനായ്ക്കള്‍ ഇരതേടുന്നതുപോലെ പറ്റം ചേര്‍ന്ന് കുരച്ച്, മുരണ്ട്, കൂര്‍ത്ത പല്ലിളിച്ച്, ഒറ്റയ്ക്കുനടക്കുന്ന മനുഷ്യനു ചുറ്റും കൂടി, കടിക്കാന്‍ തക്കം നോക്കി, ഭയപ്പെടുത്തി, ഓരിയിട്ട്, കണ്ണുകള്‍ തിളക്കി, തുറിച്ചുനോക്കി - നീ അവയ്ക്കുനേരെ ബാഡ്ജ് ചുഴറ്റിവീശുന്നു, നിലത്തുകിടക്കുന്ന കല്ലുപെറുക്കാന്‍ കുനിയുന്നു, പട്ടികള്‍ക്കു നേരെ കല്ലോങ്ങുന്നു - അവ ചിതറുന്നില്ല, വിരണ്ടോടുന്നില്ല, അനങ്ങാതെനിന്നു മുരളുകയാണ്. കല്ലെറിഞ്ഞാല്‍ ഏതെങ്കിലും ഒന്നിന് ഏറുകൊള്ളും, കല്ലുകൊണ്ട് നെഞ്ചുകലങ്ങിയിട്ടും വാപിളര്‍ന്ന് അണപൊട്ടിയതുപോലെ ഇരച്ചുവരുന്ന പട്ടി - നീ എറിയുന്നില്ല, എറിയാന്‍ വീണ്ടും ഓങ്ങുന്നതേയുള്ളൂ, കാല് വലിച്ചുവെച്ച് നടക്കുന്നതേയുള്ളൂ - പട്ടികളുടെ പറ്റം വളരുന്നു, പത്ത് പട്ടികള്‍, ഇരുപത് പട്ടികള്‍, ഇരുപത്തഞ്ച് പട്ടികള്‍, ഒരായിരം പട്ടികള്‍, എണ്ണമില്ലാത്ത പട്ടികള്‍ ഇരുട്ടില്‍ നിന്നുയിര്‍ത്തുവരുന്നു - നീ നടക്കുന്നു, ഇടയ്ക്ക് തിരിഞ്ഞുനോക്കുന്നു, കല്ലോങ്ങുന്നു, വീണ്ടും നടക്കുന്നു - ഫ്ലാറ്റിന്റെ മുന്നിലെത്തുന്നു, വിജയത്തോടെ ഗേറ്റ് തുറക്കുന്നു, ആയിരം പട്ടികള്‍ കടിക്കാന്‍ തക്കമില്ലാതെ നീയെനോക്കി ഓരിയിടുന്നു, കാവല്‍ക്കാരന്‍ ഇരുന്നുറങ്ങുന്നു. മേശപ്പുറത്തേയ്ക്ക് ചാഞ്ഞ തലയിലെ കടവായില്‍ നിന്നും തുപ്പലൊലിക്കുന്നു. താളത്തില്‍ കൂര്‍ക്കം വലിക്കുന്നു, നീ രണ്ടാം നിലയിലെ 204-ആം ഫ്ലാറ്റിലേയ്ക്കു പടികള്‍ കയറുന്നു.

മിസ്റ്റര്‍ നീയുടെ ഭാര്യ സുന്ദരിയാണ്. ദിയ എന്നാണ് പേരെങ്കിലും നീ അവരെ ദയ എന്നാണ് വിളിക്കുക. അവര്‍ സുന്ദരിയായതിനു കാരണം നീ അവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. നാളെ രാവിലെ അഞ്ചേമുക്കാലിന് എണീറ്റ് റെഡിയായി സ്കൂളില്‍പ്പോവാനുള്ള രണ്ട് മക്കള്‍ (പത്തുവയസ്സുള്ള ഒരാണ്‍കുട്ടിയും പന്ത്രണ്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയും) ഉണ്ടായിട്ടും നീയ്ക്ക് അവരെ മടുത്തില്ല, അവര്‍ ഇപ്പോള്‍ കട്ടിലിന്റെ ഇടതുവശം ചേര്‍ന്ന് കിടക്കുകയാണ്, വലതുവശം നിയ്ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. തലയിണയിലേക്കു മുഖംപൂഴ്ത്തി കമഴ്ന്നുകിടക്കുന്ന അവര്‍ ഇടതുകൈകൊണ്ട് മറ്റൊരു തലയിണയെ അമര്‍ത്തിപ്പിടിച്ചിട്ടുണ്ട്, ആ കൈ നീയുടെ നെഞ്ചില്‍ അമരേണ്ടതാണ്, എന്നാല്‍ മിസ്റ്റര്‍ നീയ്ക്ക് വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. അയാള്‍ താക്കോല്‍ ബലമായി തിരിക്കുന്നു, അകത്തേക്കും പുറത്തേക്കും കടത്തുന്നു, ഞെരിക്കുന്നു, ഒടുവില്‍ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്നു. ഇരുട്ടാണ്.

സ്വീകരണമുറിയില്‍ മൂന്നു സ്വിച്ചുകളുണ്ട്. അതെല്ലാം അമര്‍ത്തിയാല്‍ മുറിയില്‍ വെളിച്ചം നിറയും. കുഞ്ഞുങ്ങള്‍ ഉണരും, അച്ചന്‍ വന്നോ എന്ന് കണ്ണുതിരുമ്മിച്ചോദിക്കും. ഭാര്യ എഴുന്നേറ്റ് എന്തേ വൈകിയത് എന്നു പരിഭവിക്കും, ഭക്ഷണം വിളമ്പും. വേണ്ട - ഒരു സ്വിച്ച് അമര്‍ത്തി, അരണ്ടവെളിച്ചം. മേശപ്പുറത്ത് അടച്ചുവെച്ച ഭക്ഷണം. നീയ്ക്കു വിശക്കുന്നില്ല. കടലാസുകള്‍. ആരുടെ കയ്യക്ഷരമാണ്? -നീ- എന്ന് ഇനിഷ്യല്‍ ചെയ്തിരിക്കുന്നു. നീ പുസ്തകം അടച്ചുവെച്ചു, ലൈറ്റ് അണച്ചു, കിടപ്പുമുറിയിലെ അരണ്ട വെളിച്ചം തെളിച്ചു. ഭാര്യ ഒരു കവിതപോലെ കിടന്നുറങ്ങുന്നു. ഉറക്കത്തില്‍ തിരിയുന്നു, അവളുടെ ചുണ്ടുകള്‍ ശബ്ദമില്ലാതെ എന്തോ പറയുന്നു - ഉള്ളില്‍ സ്നേഹം തള്ളിവന്നപ്പോള്‍ നീ ചിരിച്ചുകൊണ്ട്, ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചുകൊണ്ട്, പതുക്കെ കുനിയുന്നു, സിഗരറ്റ് കരിച്ച നീയുടെ ചുണ്ടുകള്‍ അവളുടെ നനുത്ത കവിളിനുനേര്‍ക്ക് വളരുമ്പോള്‍ - അമ്മേ - അവള്‍ അലറിവിളിക്കുന്നു - ദയേ, ദിയേ - നോക്കൂ, ഇത് ഞാനാണ്, ഞാനാണ് - അവള്‍ വീണ്ടും അലറുന്നു, അയ്യോ കള്ളന്‍ എന്നു നിലവിളിക്കുന്നു - സ്വപ്നം - സ്വപ്നമല്ല, അലറല്‍, നിര്‍ത്താതെ അലറുന്നു, ശരീരം വിറയ്ക്കുന്നു, മുഖം വലിയുന്നു - ദിയേ - കള്ളന്‍ കള്ളന്‍ - കുട്ടികള്‍ കരയുന്നു - മക്കളേ പേടിക്കല്ലേ - ചുറ്റും വെളിച്ചം നിറയുന്നു, റോഡില്‍ പോലീസ് വണ്ടികള്‍ സൈറണ്‍ മുഴക്കുന്നു, അവ പാഞ്ഞുവരുന്നു, മുകളില്‍ നിന്നും ആരോ പടികള്‍ ഓടിയിറങ്ങുന്നു, താഴെനിന്നും ഓടിക്കയറുന്നു - മക്കളേ അച്ഛനാണ് - അമ്മേ കള്ളന്‍ - നീ ഓടുന്നു എന്ന് നീ അറിയുന്നു, പടികള്‍ പാഞ്ഞിറങ്ങുന്നു, ഉറക്കമില്ലാത്ത, കടവായില്‍ തുപ്പലില്ലാത്ത, കൊമ്പന്മീശക്കാരന്‍ കാവല്‍ക്കാരന്‍ നീയെ വട്ടം പിടിക്കുന്നു, നീ കുതറുന്നു, ഓടുന്നു, വിടരുതവനെ - കൊല്ലവനെ - നീയുടെ ചെരിപ്പെവിടെ? തെരുവില്‍ വണ്ടികള്‍ സര്‍ച്ച് ലൈറ്റ് വീശുന്നു, തട്ടുകടയില്‍ നിന്നും ആളുകള്‍ ഓടിയിറങ്ങുന്നു - വിടരുതവനെ - നീ ചിറകുകള്‍ സ്വപ്നം കാണുന്നു, മുറിഞ്ഞുമാറുന്ന മേഘങ്ങള്‍ സ്വപ്നം കാണുന്നു, സ്വപ്നത്തിലെ കല്ലില്‍ നീ തട്ടിവീഴുന്നു, പിടഞ്ഞെഴുന്നേല്‍ക്കുന്നു, നീ ഓടുന്നു, ഓടുന്നു, കടത്തിണ്ണയില്‍ കിടന്നുറങ്ങിയ യാചകര്‍ ചാടിയെഴുന്നേറ്റ് പിച്ചാത്തിയുമായി - ബാറില്‍നിന്നിറങ്ങിയ കുടിയന്മാര്‍ കുപ്പിച്ചില്ലുകളുമായി - പട്ടികള്‍ കോമ്പല്ലുകളുമായി - തെരുവിളക്കുകള്‍ ചുവന്ന വെളിച്ചവുമായി - നീ പാലത്തിലേക്ക് ഓടിക്കയറുന്നു, നദി കുത്തിയൊഴുകുന്നു, പാലം വളഞ്ഞുവരുന്നു, ചുറ്റും കയമാണ്, ഇരുളാ‍ണ്, ഇതു ഞാനാണ്, ഞാനാണ് - നീ കള്ളനാണ്, ഓടൂ, ഓടൂ, നിന്നെ പിടിക്കും, ഓടൂ, തട്ടിവീഴരുത്, തളരരുത്, കാലിലെ നോവ് നോവല്ല, കിതപ്പ് കിതപ്പല്ല, വീഴരുത്, വീഴരുത്, വീഴരുത്, വേഗത്തില്‍, ഓഹ്

നീ വീണുപോയി.


(The Scream, Edvard Munch)


സാരമില്ല. അടികൊള്ളുമ്പോള്‍ നോവും, സാരമില്ല. മരത്തില്‍ വരിഞ്ഞുകെട്ടിയ കയറുകള്‍ മുറുകുന്നുണ്ട്, സാരമില്ല, വെയില്‍ കൊണ്ട് നെറ്റി തിളക്കുന്നുണ്ട്, അടിക്കുന്നുണ്ട്, അടിക്കുന്നുണ്ട് - സാരമില്ല, സാരമില്ല. കൊമ്പന്‍മീശയും ലാത്തിയുമായി പോലീസുകാ‍രന്‍ വരുന്നു. നോക്കൂ, എത്രപേരാ‍ണ്. സ്വപ്നം കാണുന്ന ഒരു പൂച്ചയെപ്പോലെ ആള്‍ക്കൂട്ടം പുളയുന്നു, പൂച്ച വാപൊളിക്കുന്നതുപോലെ അവര്‍ വകഞ്ഞുമാറുന്നു, പൂച്ചയുടെ നാവു നീയാണ്, നീയെ കെട്ടിയിട്ടിരിക്കുകയാണ്, കഴുത്തില്‍ കള്ളന്‍ എന്ന് കെട്ടിത്തൂക്കിയിട്ടുണ്ട്, സാരമില്ല. നീയെ അവര്‍ക്കറിയില്ല, നീയെ ആര്‍ക്കും അറിയില്ല. പോലീസുകാരന്‍ വരുന്നു, നീ‍യുടെ ചെവിടത്ത് അടിക്കുന്നു, നീ തല പൊക്കുന്നില്ല - തല തൂങ്ങിപ്പോയി. വീണ്ടും അടിക്കുന്നു, അറിയുന്നില്ല. വിലങ്ങെടുക്കുന്നു, വിലങ്ങിന്റെ താക്കോലെവിടെ? താക്കോല്‍ നഷ്ടപ്പെട്ട പോലീസുകാരന്‍ തിരിച്ചുപോവുന്നു, ആള്‍ക്കൂട്ടം അടുക്കുന്നു. അവര്‍ ഒരുമിച്ചു ചിരിക്കുന്നു. മഞ്ഞപ്പല്ലുകളുടെ പ്രളയം. ആള്‍ക്കൂട്ടം പെരുമ്പാമ്പാവുന്നു, പാമ്പ് തലയുയര്‍ത്തുന്നു, മരത്തിലേയ്ക്ക് ഇഴഞ്ഞുകയറുന്നു, കയറ് ഞാത്തുന്നു, കുരുക്കിടുന്നു - വേണ്ട, വേണ്ട - നനഞ്ഞ നാവുനീട്ടി പെരുമ്പാമ്പ് രഹസ്യം പറയുന്നു - വേണ്ടാത്ത പൊല്ലാപ്പിനു പോണ്ട, പോലീസു കൈകാര്യം ചെയ്തോളും - ആള്‍ക്കൂട്ടം മുരളുന്നു, വീണ്ടും വകയുന്നു, രണ്ട് മതിലുകളായി പകുത്തുമാറുന്നു.

ഒരു മല്ലന്‍ നടന്നുവരുന്നതുപോലെ, കയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നടുവിലൂടെ, കുഞ്ഞുനെഞ്ചുവിരിച്ച്, ഒരു രാജാവിനെപ്പോലെ ഒരു പയ്യന്‍ വരുന്നു, ആരോ കെട്ടഴിക്കുന്നു, നീ മരത്തില്‍ ചാരിക്കൊണ്ട്, വീഴാ‍തെ, വാത്സല്യത്തോടെ, മകന്റെ മുഖത്തുനോക്കുന്നു, ‘അവന്‍ തിരിച്ചറിയരുതേ‘ എന്നു പ്രാര്‍ത്ഥിക്കുന്നു. മകന്‍ നീയെ നോക്കുന്നു, നീയുടെ പകുതിമാത്രം പൊക്കമുള്ള അവന്‍ ചാടി മുഖത്തടിക്കുന്നു, ആള്‍ക്കൂട്ടം മുരളുന്നു. നീ സ്നേഹത്തോടെ, കൊതിയോടെ, ആര്‍ത്തിയോടെ, ഞാന്നുകിടക്കുന്ന കുരുക്കിലേയ്ക്കു നോക്കുന്നു.

9/21/2009

വാരണമായിരം

വാരണമായിരം എന്ന തമിഴ് സിനിമയില്‍ സുന്ദരനായ നായകന്‍ അതിസുന്ദരിയാ‍യ നായികയില്‍ ആദ്യദര്‍ശനത്തില്‍ത്തന്നെ അനുരാഗത്തിലാഴുന്നു. ഇതേ അളവില്‍ വികാരങ്ങള്‍ തിരിച്ചു തോന്നാത്ത നായിക ഉപരിപഠനത്തിനായി വിദേശത്തു പോവുന്നു. നായികയെ സ്വന്തമാക്കണം എന്ന ഉദ്ദേശത്തോടെ നായകന്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി അവളെ പിന്തുടരാന്‍ തീരുമാനിക്കുന്നു. വിദേശരാജ്യത്തേയ്ക്ക് വിസ ലഭിക്കാന്‍ യോഗ്യതയൊന്നും തന്നെ ഇല്ലാതിരുന്നിട്ടും എംബസിയിലെ ഉദ്യോഗസ്ഥന്‍ നായകന്റെ പ്രണയകഥയിലലിഞ്ഞ് വിസ നല്‍കുന്നു. പലയിടങ്ങളിലും തിരഞ്ഞ് അയാള്‍ ഒടുവില്‍ അവളെ കണ്ടെത്തുന്നു. തന്നെ തിരക്കി ഇത്രയും ദൂരം നായകന്‍ വന്നതില്‍ ആശ്ചര്യപ്പെട്ടും ആഹ്ലാദിച്ചും നായിക സന്ദര്‍ശനവിസയിലെ ശിഷ്ടകാലം തന്റെ മുറിയില്‍ താമസിക്കാന്‍ നായകനെ ക്ഷണിക്കുന്നു. രമണീയമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ അവര്‍ സന്തോഷത്തോടെ ചുറ്റിനടക്കുന്നു, താന്‍ നായകനുമായി ഗാഢമായ പ്രണയത്തിലാണെന്ന് നായിക മനസിലാക്കുന്നു, അവര്‍ ഇരുവരും ഒരു ബസ്സില്‍ കയറി നായികയ്ക്ക് പഠനത്തിന്റെ ഭാഗമായി പ്രോജക്ട് ചെയ്യാനുള്ള നഗരത്തിലേയ്ക്ക് പോവുന്നു.
---
കിട്ടിയ ശമ്പളം വീട്ടുവാടക, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന്, പാല്‍, മലക്കറി, തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കായി വിഭജിച്ച് കണക്കെഴുതി ഭാര്യയെ ഏല്‍പ്പിച്ച് സുഗീഷ് എന്ന പോലീസുകാരന്‍ ഇരുന്നൂറുരൂപ മിച്ചം പിടിക്കുന്നു, മക്കളെയും ഭാര്യയെയും പുതിയ തമിഴ് സിനിമ കാണാന്‍ കൊണ്ടുപോകുന്നു. തന്റെ സ്റ്റേഷനിലെ എസ്.ഐ.യുടെ അഭിപ്രായം പരിഗണിച്ചാണ് സുഗീഷ് ആ സിനിമ തന്നെ തിരഞ്ഞെടുത്തത്. മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പോപ്കോണ്‍ വാങ്ങിക്കൊടുക്കുന്നു, ബാല്‍ക്കണി ടിക്കറ്റെടുക്കുന്നു. സിനിമ കഴിഞ്ഞ് ഇന്ത്യന്‍ കോഫി ഹൌസില്‍ നിന്നും മക്കള്‍ക്ക് മസാലദോശ വാങ്ങിക്കൊടുക്കാമെന്നും പിന്നീട് പച്ചക്കറിച്ചന്തയില്‍ നിന്നും ഒരാഴ്ച്ചത്തേയ്ക്ക് ആ‍വശ്യമുള്ള പച്ചക്കറികള്‍ വാങ്ങാം എന്നും അയാളും ഭാര്യയും തീരുമാനിച്ചിരുന്നു.

മിക്ക കാണികളെയും പോലെ നായകന്റെ പ്രണയരംഗം പോലീസുകാരന് വളരെ ഇഷ്ടപ്പെട്ടു. പെണ്‍കുട്ടിയെ കണ്ടയുടനെ നായകന്‍ ട്രെയിനിന്റെ വാതിലിനടുത്തുനിന്ന് പാട്ടുപാടുന്നതും ഗിറ്റാറടിക്കുന്നതും, ആ ഭാഗത്തേയ്ക്കു വന്ന പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറയാന്‍ നായകന്‍ കഷ്ടപ്പെടുന്നതും അയാള്‍ സീറ്റിന്റെ അറ്റത്തിരുന്ന് തല മുന്നോട്ടാക്കി കൈകള്‍ പിണച്ച് കണ്ടുകൊണ്ടിരുന്നു. നായകന് അവളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞത് പോലീസുകാരന്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്. പെണ്‍കുട്ടിയ്ക്ക് ആദ്യദര്‍ശനാനുരാഗത്തില്‍ വിശ്വാസമില്ല എന്നു പറഞ്ഞപ്പോള്‍ പോലീസുകാരന്‍ അസ്വസ്ഥനായി. ട്രെയിനിറങ്ങി അവര്‍ പിരിഞ്ഞപ്പോള്‍ ഇനി എന്താവും എന്ന് അയാള്‍ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു. ‘കാണട്ടെ’ എന്ന് ഒഴുക്കന്‍ മട്ടില്‍ മറുപടിപറഞ്ഞ് ഭാര്യ തിരശ്ശീലയിലേക്കു ശ്രദ്ധയൂന്നി. നായകന്റെ ജീവിതത്തിലെ മറ്റു പ്രാരാബ്ധങ്ങള്‍ പോലീസുകാരന്റെ തലയില്‍ കയറിയില്ല. നായകന്‍ (സൂര്യ) അവളെ പിന്തുടര്‍ന്ന് വിദേശത്തുപോയപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇനി അവര്‍ ഒന്നിക്കും എന്ന തോന്നലില്‍ അയാള്‍ തിയ്യറ്ററിലെ ഇരുട്ടില്‍ ചിരിച്ചു. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് നായകന്‍ അവളെ തിരക്കിയെത്തിയപ്പോള്‍ അഥവാ നായിക അവിടെ ഇല്ലെങ്കിലോ എന്ന ചിന്ത അയാളെ എന്തെന്നില്ലാത്ത ഉദ്വേഗത്തിലാഴ്ത്തി. നായിക പുറത്തിറങ്ങിവന്നപ്പോള്‍ അയാളുടെ ഹൃദയം സന്തോഷം കൊണ്ട് ഉച്ചത്തില്‍ മിടിച്ചു. നായിക നായകനെ തന്റെ കൂടെ താമസിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ക്ക് നാണം വന്നു, ഭാര്യയെ ഒന്നു തൊടാന്‍ തോന്നി, കൈ ത്തണ്ടകൊണ്ട് കസാരയുടെ കൈവരിയില്‍ കയറ്റിവെച്ചിരുന്ന അവളുടെ കയ്യില്‍ തട്ടി. ഭാര്യ അതു ശ്രദ്ധിക്കാതെ സിനിമ കാണുന്നത് തുടര്‍ന്നു.

നായകനും നായികയും മനോഹരമായി പ്രണയിക്കുമ്പൊഴും പാട്ടുപാടുമ്പൊഴും ഒരുമിച്ച് കൈകള്‍ കോര്‍ത്ത് നടക്കുമ്പൊഴും പോലീസുകാരന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചുവന്നു. ഒരു സിനിമയും നേര്‍‌രേഖയില്‍ പോവാറില്ലെന്നും, എന്തെങ്കിലും ഒരു കുഴമറിച്ചില്‍ വരുമെന്നും, അവര്‍ തമ്മില്‍ പിരിയുമെന്നും അയാള്‍ക്ക് തോന്നിത്തുടങ്ങി. അവരുടെ പ്രണയം വിശുദ്ധവും സുന്ദരവുമായിരുന്നു. അത്രയും സുന്ദരമായ ഒന്ന് തന്റെ നെഞ്ചില്‍ കുരുങ്ങിപ്പോയതുപോലെ അയാള്‍ക്കു തോന്നി. പെട്ടെന്ന് ഇരച്ചുവന്ന സന്തോഷത്തിന്റെ പാരമ്യത്തില്‍ ആദ്യമായി നായികയെ നായകന്‍ വാരിപ്പുണരുകയും ആ ആലിംഗനത്തില്‍ നിന്നും സങ്കോചത്തോടെ സ്വയം മുക്തനാവുകയും ചെയ്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാല്‍ അടുത്ത നിമിഷം തന്നെ ഇനിയെന്താവും എന്ന ചിന്തയില്‍ അയാള്‍ വിഷാദിയായി.

മുന്‍പും കണ്ടിട്ടുള്ള സിനിമകളില്‍ സംവിധായകര്‍ പ്രേക്ഷകരെ ഉദ്വേഗത്തിലാഴ്ത്താനായി അതിമനോഹരമായ പ്രണയങ്ങള്‍ തകര്‍ക്കുന്നതും, നായികയുടെ കണ്ണീരു വീഴ്ത്തുന്നതും, നേര്‍‌രേഖയില്‍ പൊയ്ക്കൊണ്ടിരിക്കുന്ന വിശുദ്ധ പ്രണയങ്ങള്‍ തകര്‍ക്കുന്നതും കണ്ടിട്ടുള്ളതുകൊണ്ടാവണം, ദുരന്തം വരാന്‍ പോവുന്നു എന്ന് പോലീസുകാരന്‍ നടുക്കത്തോടെ ഓര്‍ത്തത്. ജീവിതത്തില്‍ ഇതുവരെ ഒരാളോടും തോന്നാത്ത വികാരത്തില്‍ നായിക കരയുമ്പോള്‍ അയാള്‍ സീറ്റില്‍ ഇരുന്നു വിറച്ചു, ഭാര്യയെ തട്ടിവിളിച്ച് മതി, നമുക്കു പോവാം എന്നു പറഞ്ഞു. ‘മനുഷ്യാ, നിങ്ങള്‍ക്കു വട്ടുണ്ടോ’ എന്നു പറഞ്ഞ് ഭാര്യ വീണ്ടും സിനിമയില്‍ ലയിച്ചു. നായിക പ്രോജക്ട് ചെയ്യാനായി മറ്റൊരു പട്ടണത്തിലേയ്ക്കു പോവുന്നു, നായകന് കൂടെപ്പോവാന്‍ അനുമതിയില്ല, നായകന്റെ കയ്യില്‍ നിന്നും നായിക ദു:ഖത്തോടെ കൈ വിടര്‍ത്തുന്ന മാത്രയില്‍ പോലീസുകാ‍രന്‍ ഇരിക്കപ്പൊറുതിയില്ലാതെ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേയ്ക്കു പോവുന്നു. ഇരുട്ടില്‍ ഭാര്യ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും എന്നു ചിന്തിച്ച് അവള്‍ ഇരിക്കുന്ന ദിക്കിലേയ്ക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്തി ആംഗ്യം കാണിക്കുന്നു.

തിയ്യറ്ററിനുള്ളില്‍ ചായ വില്‍ക്കുന്നയാള്‍ക്ക് സുഗീഷ് വളരെനേരമെടുത്ത് ചായകുടിക്കുന്നത് എന്തിനെന്നും തന്റെ ഇരിപ്പിടത്തിലേയ്ക്ക് തിരിച്ചുപോയി ബാക്കി സിനിമ കാണാ‍ത്തതെന്തെന്നും മനസിലാവുന്നില്ല. ‘സാര്‍, നല്ല സിനിമയല്ലേ’ എന്ന ചോദ്യത്തിന് സുഗീഷ് ‘അതെ‘ എന്ന് ഉത്തരം പറയുന്നു. ‘സിനിമ പകുതിപോലുമായില്ല‘ എന്ന കമന്റിന് അയാള്‍ മറുപടി പറയുന്നില്ല. ഇന്റര്‍വെലിന് ഇറങ്ങിയ ജനത്തിരക്കില്‍ സുഗീഷിനെ കാണാതാവുന്നു, എന്നാല്‍ തിരക്കൊഴിയുമ്പോള്‍ സുഗീഷ് വീണ്ടും ഒരു ചായയ്ക്കുകൂടി പറഞ്ഞ് ഇടനാഴിയില്‍ത്തന്നെ നില്‍ക്കുന്നു, നായികയും നായകനും തങ്ങളുടെ അനശ്വര പ്രേമത്തില്‍ ജീവിക്കുന്നതും കൊച്ചുകൊച്ചു വിഷമങ്ങള്‍ അവര്‍ പരസ്പരം ചാരിക്കൊണ്ട് മറികടക്കുന്നതും സുഗീഷ് സ്വപ്നം കാണുന്നു, അവരുടെ പ്രണയത്തില്‍ മൊട്ടുകള്‍ വിടരുന്നതും അവ വിരിഞ്ഞ് കുഞ്ഞുങ്ങളായി പൂമുറ്റങ്ങളില്‍ ഓടിനടക്കുന്നതും അവര്‍ ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നതും ഊഞ്ഞാലാടുന്നതും ശാന്തമായ നദിയില്‍ വഞ്ചിയില്‍ യാത്രചെയ്യുന്നതും സുഗീഷ് കാണുന്നു. ചുവന്ന ചക്രവാളത്തില്‍ വളരെ പതുക്കെ നീങ്ങുന്ന കപ്പലുകളെ നോക്കിക്കൊണ്ട് കടല്‍ത്തീരത്ത് തന്റെ മടിയില്‍ കിടക്കുന്ന നായികയുടെ മുടിയില്‍ക്കൂടി നായകന്‍ വിരലോടിക്കുന്നു. ചായക്കടക്കാരന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്തരം പറയുന്നില്ല, ചാ‍യക്കടക്കാരന്‍ തന്റെ ഏകാന്തതയിലേക്ക് തിരിച്ചുപോവുന്നു, നായകന്റെയും നായികയുടെയും അനശ്വര പ്രേമത്തെ സ്വപ്നം കണ്ട് സുഗീഷ് ചിരിക്കുന്നു, പുറത്ത് ഒരു കസേരയിലിരുന്ന് ക്ഷമയോടെ സിനിമ തീരാന്‍ കാത്തിരിക്കുന്നു.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഭാര്യ ‘ഇങ്ങനെയാണെങ്കില്‍ സിനിമകാണാന്‍ വരാതിരിക്കുന്നതാണ് ഭേദം‘ എന്നുപറഞ്ഞ് അയാളെ ദേഷ്യത്തോടെ നോക്കുന്നു. ‘അച്ചാ, നല്ല സിനിമയായിരുന്നു‘ എന്ന് മകള്‍ വിളിച്ചു പറയുന്നു. അപ്പൊഴും പുഞ്ചിരിക്കുന്ന അയാളെ നോക്കി ‘അച്ചന് കഥ കേള്‍ക്കണോ?’ എന്ന മകന്റെ ചോദ്യത്തിന് ‘വേണ്ട മോനേ, അച്ചന്‍ കണ്ടല്ലോ‘ എന്ന് അയാള്‍ മറുപടി പറയുന്നു. സിനിമയിലെ സുഗീഷ് കാണാ‍ന്‍ കൂട്ടാക്കാത്ത പാതിയില്‍ നായിക ഒരു ബോംബ് സ്ഫോടനത്തില്‍ മരിക്കുകയും, നായകന്‍ ദു:ഖം കൊണ്ട് മയക്കുമരുന്നിന് അടിമയാവുകയും, ഒരു പട്ടാളക്കാരനാവുകയും ഒടുവില്‍ പെങ്ങളുടെ കൂട്ടുകാരിയെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഒരു മകനുണ്ടാവുകയും നായകന്റെ അച്ഛന്‍ മരിച്ചുപോവുകയും നായകന്‍ തീവ്രവാദികളെ കൊല്ലുകയും ചെയ്യുന്നു, ‘നല്ല സിനിമയായിരുന്നു‘ എന്ന് ഭാര്യ ഒരാത്മഗതം പോലെ പറയുന്നു, ‘അതെ, നല്ല സിനിമയായിരുന്നു’ എന്ന് സുഗീഷും പറയുന്നു. അവര്‍ സിനിമാക്കൊട്ടകയ്ക്ക് അടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറുന്നു.

9/12/2009

പത്തു പച്ചത്തത്ത

ഒച്ചകള്‍ എന്തൊരു ശല്യമാണ്. ഈ വീട്ടില്‍ ശബ്ദങ്ങളില്ല. മുറ്റത്ത് ഇലകള്‍ വീഴുന്ന ശബ്ദം ഒഴിവാക്കാനായി ചെടികളെല്ലാം വെട്ടിനിരത്തിയിരിക്കുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടി കലമ്പാറില്ല. ഒഴിഞ്ഞുകിടക്കുന്ന പത്ത് കിളിക്കൂടുകളില്‍ നിന്നും പക്ഷികളുടെ പ്രേതങ്ങള്‍ പോലും ചിലയ്ക്കാറില്ല, പട്ടി പൂച്ച മുതലായവ ഇല്ലേയില്ല. ടെലിവിഷന്‍ നിശബ്ദമായിട്ട് കാലങ്ങള്‍ കഴിഞ്ഞു, കമ്പ്യൂട്ടറും മിണ്ടാറില്ല. അയല്‍ക്കാര്‍ ഇങ്ങോട്ടു വരാറില്ല. അവര്‍ എന്തുപറയുന്നെന്ന് ഞാന്‍ നോക്കാറില്ല. ഇപ്പോള്‍ ഒച്ചകളില്ല; ഒച്ചകളുടെ ഓര്‍മ്മകളേയുള്ളൂ. ഭാര്യയും മകളും എന്നോടു മിണ്ടിയിട്ട് എത്ര നാളുകളായി - വാസ്തവത്തില്‍ അവര്‍ മുന്‍പ് സംസാരിച്ചിരുന്നോ?

ഉവ്വ്, പണ്ട് എല്ലാം ശബ്ദമയമായിരുന്നു, കലായക്കോട്ട, ഒച്ചകളുടെ തമ്പ്. പഴയ വീടാണ്. പല മുറികള്‍ക്കും വാതിലില്ല. പഴയ മരത്തൂണുകളുള്ള കോലായയിലിരുന്ന് പറയുന്നത് അടുക്കളയില്‍ കേള്‍ക്കാം. അതിലേയ്ക്ക് കൂടുതല്‍ കലമ്പലുണ്ടാക്കിക്കൊണ്ടാണ് മകള്‍ തത്തയെ വാങ്ങിക്കൊണ്ടു വന്നത്. ആഴ്ച്ചച്ചന്തയില്‍ നിന്നും വാങ്ങിയതാണ്, സഹ്യന്റെ ഏതോ മലയില്‍ നിന്നും കിളിയെപ്പിടിച്ച് തടിക്കൂട്ടിലടച്ച് വയറുവിശന്ന് ചന്തയിലിരുന്ന ഒരു വേടന്‍ വിറ്റത്. അമ്മാ കിളി ഭൂതം ഭാവി വര്‍ത്തമാനം പറയും പാറുങ്കോ എന്ന് നിലവിളിച്ചുകൊണ്ടിരുന്ന അയാളോട് “ഭൂതവും ഭാവിയുമൊന്നും പറയണ്ടാ, കിളി വര്‍ത്തമാനം പറഞ്ഞാല്‍ മതി“ എന്ന് കളി പറഞ്ഞ്, ഇരുന്നൂറു രൂപ കൊടുത്ത് അവള്‍ വാങ്ങിയ പഞ്ചവര്‍ണ്ണത്തത്ത. അയാള്‍ക്കു വില്‍ക്കാന്‍ മനസില്ലായിരുന്നത്രേ. അഞ്ചുരൂപ തന്നാല്‍ മതി, കിളിയെക്കൊണ്ട് ഭാവി പറയിക്കാം - അയാള്‍ കിളിയെ കൂട്ടില്‍ നിന്നും പുറത്തിറക്കി. തത്ത മിണ്ടിയില്ല. സാധാരണ തത്തകളെക്കാള്‍ വളരെ വലിപ്പമുണ്ടായിരുന്നു ഇതിന്. കഴുത്തിനു മുകളിലേക്ക്, തലയാകെ നീലനിറം. ചുവന്ന ചുണ്ടുകള്‍, പച്ചക്കണ്ണുകള്‍, അതിനു നടുവില്‍ വലിയ കറുത്ത കൃഷ്ണമണി, ഓറഞ്ചും ചുവപ്പും കുഴഞ്ഞ ചിറകുകള്‍, അടിവയറിന് നീലനിറം, പല നിറങ്ങളിലുള്ള നീണ്ട വാല്‍ തത്ത നടക്കുമ്പോള്‍ നിലത്തിഴഞ്ഞു. പറന്നുപോകാതിരിക്കാനായി അതിന്റെ ചിറകുകള്‍ വെട്ടിയിരുന്നു. വേടന്‍ ഒരു ഡപ്പി തുറന്ന് കിളിയുടെ മുന്നിലേക്ക് ഒരു മണ്ണിരയെ ഇട്ടുനോക്കി, സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ തത്ത പകച്ചുനിന്നു. അയാള്‍ അതിന്റെ കണ്ണില്‍ കമ്പിട്ട് കുത്തിനോക്കി, സഞ്ചിയില്‍ നിന്ന് ചളുങ്ങിയ അലൂമിനിയം പാത്രമെടുത്ത് അതിന്റെ തലയ്ക്കു മോടി നോക്കി, കിളി മിണ്ടിയില്ല. “ജീവന്‍ വേണേല്‍ മിണ്ടിക്കോ, കൊന്നുകളയും” എന്നുപറഞ്ഞ് വേടന്‍ പിശ്ശാങ്കത്തി പുറത്തെടുത്തപ്പോള്‍ കിളി തലകുമ്പിട്ട് കൂട്ടിനകത്തേയ്ക്ക് തത്തിക്കയറി മുനിയെപ്പോലെ കണ്ണടച്ചിരുന്നു. അയാള്‍ ഇനിയെങ്ങനെ അതിനെ ദ്രോഹിക്കും എന്ന് ആലോചിച്ച് നിലത്തുകുത്തിയിരിക്കുമ്പൊഴാണ് ഇരുന്നൂറു രൂപ മുന്നിലിട്ടു കൊടുത്ത് കിളിക്കൂട് വാരിയെടുത്ത് മകള്‍ നടന്നത് - അങ്ങനെ ആയിരുന്നത്രേ, അവള്‍ പറഞ്ഞതാണ്, സത്യം ആര്‍ക്കറിയാം - കിളി പ്രശസ്തനായിക്കഴിഞ്ഞപ്പോള്‍ വീട്ടില്‍ വന്ന ഒരു ഊമക്കത്തില്‍ പറഞ്ഞിരുനത് “വിദേശിയാണ്, അതിന്റെ നിറങ്ങള്‍ കണ്ടാലറിയാം എന്നാണ്. എന്തായാലും അവള്‍ കിളിക്കൂടുമായി വീട്ടിലെത്തുമ്പോള്‍ അതിന്റെ വാല് കൂട്ടിലൊതുങ്ങാതെ പുറത്തേയ്ക്ക് തള്ളിനിന്നിരുന്നു. നീലയും ചുവപ്പും പച്ചയും നിറത്തിലുള്ള ചില പൊട്ടിയ തൂവലുകള്‍ കൂടിന്റെ അഴികള്‍ക്കിടയിലൂടെ ചിതറിനിന്നു. കൂട്ടില്‍ കാലുകള്‍ തത്തി തിരിഞ്ഞ് വലിയ പച്ചക്കണ്ണുള്ള തത്ത എന്നെ നോക്കി. കണ്ണില്‍ നിന്നും കണ്ണെടുക്കാതെ ഉണ്ടക്കണ്ണന്റെ നോട്ടം. ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ അതിനായി ഒരു പുതിയ കൂടുപണിയിച്ചു.

രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന്: ഈ കിളി വീട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പൊഴേയ്ക്കും ഒന്‍പതു കിളികളും കൂടെ വീട്ടിലെത്തി, ഒരു ദിവസം വൈകിട്ട് പടികടന്നു വരുമ്പോള്‍ കാണുന്നത് ഈ കിളിയുടെ കൂടിനു ചുറ്റും വരാന്തയിലെ അരമതിലില്‍ നിരന്നിരിക്കുന്ന ഒന്‍പത് കിളികളെയാണ്. ഒരു കിളി പോലും മിണ്ടുന്നില്ല, അടുത്തെത്തിയിട്ടും അനങ്ങുന്നുമില്ല. ചത്ത കിളികളാണോ എന്ന് സംശയിച്ചു, പക്ഷേ പതിനെട്ട് പച്ചക്കണ്ണുകള്‍ എന്റെ ഓരോ നീക്കത്തെയും ചാരന്മാരെപ്പോലെ പിന്തുടരുന്നുണ്ടായിരുന്നു. ഇവ എവിടെനിന്ന് പറന്നുവന്നെന്ന് അറിയില്ല. ഞാന്‍ ഒന്‍പത് കൂടുകള്‍ കൂടി പണിയിച്ചു. ഇപ്പോള്‍ വീടിനു മുന്നില്‍ തുക്കിയിട്ട കൂടുകളില്‍ മിണ്ടാത്ത പത്തുകിളികള്‍. പത്ത് കിളികളുള്ള വീട്! ഒരു വീടിനും പത്ത് കിളികള്‍ ആവശ്യമില്ല. ഒരു കിളിയുടെ ആ‍വശ്യം തന്നെയില്ല. പറഞ്ഞാല്‍ അനുസരിക്കുന്നതാണെങ്കില്‍, വിധേയത്വമുള്ളതാണെങ്കില്‍, കൂടിപ്പോയാല്‍ ഒരു പക്ഷി ആവാം. അല്പം കലമ്പല്‍, കുറുകല്‍, സംസാ‍രം, അച്ചടക്കമുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ - ഇതൊക്കെ ആകാവുന്നതേയുള്ളൂ, പക്ഷേ പത്തു കലമ്പല്‍ - മകളുടെ പിടിവാശികളാണ്, അവളെ പറഞ്ഞു മനസിലാക്കണം, ഒന്‍പതെണ്ണത്തെയും കൊടുത്തുകളയണം.

രണ്ടാമത്തെ പ്രധാന കാര്യം: കിളി(കള്‍) സംസാരിച്ചു തുടങ്ങി എന്നതാണ്. ചിട്ടിയടിച്ച കാശ് അലമാരയില്‍ വെച്ച് പൂട്ടി സ്വപ്നങ്ങളില്ലാതെ കിടന്നുറങ്ങുമ്പോഴാണ് പട്ടികള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടത്. വീട്ടിന്റെ മുറ്റത്തുനിന്ന് നിന്ന് കൂട്ടത്തോടെയുള്ള കുര. പുറത്തിറങ്ങി നോക്കുമ്പോള്‍ മച്ചിലേയ്ക്ക് ചാരിവെച്ച ഒരു കോണി, ആരോ തട്ടിപ്പിടഞ്ഞു വീണതിന്റെ പാടുകള്‍. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടി. ഒന്‍പത് തത്തകള്‍ ചുറ്റുമതിലിലേക്കു നോക്കി ഡോബര്‍മാന്റെ ശബ്ദത്തില്‍ കുരയ്ക്കുന്നു, ഒന്നാമത്തെ തത്ത മാത്രം തിരിഞ്ഞ് എന്നെ നോക്കുന്നു, എന്നിട്ട് ശാന്തനായി പറയുന്നു, “ഫല്‍ഗുണാ, രണ്ട് കള്ളന്മാരുണ്ടായിരുന്നു. നമുക്ക് അവരെ ക്രൂശിക്കണ്ടേ?”

രാവിലെ മകളോടും ഭാര്യയോടും ഈ കഥപറഞ്ഞപ്പോള്‍ മകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഭാര്യ മൂക്കത്തു വിരല്‍ വെച്ചു, പത്തു തത്തകളും സംസാരിക്കുന്നു! തത്തകള്‍ കള്ളനെ ഓടിച്ചു എന്നതിനെക്കാള്‍ ഇതായിരുന്നു മകളെ കൂടുതല്‍ സന്തോഷിപ്പിച്ചത്. മകള്‍ തത്തകളോട് കൂട്ടുകൂടാന്‍ പോയപ്പോള്‍ ഭാര്യ എന്നെ കയ്യില്‍പ്പിടിച്ചുവലിച്ച് മുറിക്കകത്തേയ്ക്കു കയറി. അടക്കാനാവാത്ത തലവേദന വരുമ്പൊഴെന്ന പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിനിന്നു.

“ഇത് അപകടമാണ്, സംസാരിക്കുന്ന തത്തകളെ നമുക്കു വേണ്ട”.
“ഹേയ്, തത്തകളല്ലേ. എന്തപകടം. അവയ്ക്കെന്തറിയാം”
“എന്നാലും വേണ്ട”
“ഒന്നു ചുമ്മാതിരിയെടീ. അവറ്റയുള്ളതുകൊണ്ട് കള്ളന്മാരില്‍ നിന്നും രക്ഷപെട്ടു”
“ദേ മനുഷ്യാ, ഇവ ഇനി ഈ വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ വിളിച്ചു കൂവും. വെറുതേ കുടുംബ ജീവിതം അങ്ങാടിപ്പാട്ടാവും. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാത്ത മനുഷ്യന്‍. സംസാരിക്കുന്ന ഒന്നിനെയും ഇവിടെ വേണ്ട, നമ്മള്‍ മാത്രം മതി. പറഞ്ഞേക്കാം”
“എന്തെങ്കിലും വളര്‍ത്തുമൃഗങ്ങള്‍ വേണ്ടേ? ഒരു സന്തോഷമല്ലേ?”
“എന്നാല്‍ ഒരു പട്ടിയെ വാങ്ങിക്ക്, അതാവുമ്പൊ കുരയ്ക്കത്തല്ലേയുള്ളൂ, പട്ടി സംസാരിച്ച ചരിത്രമില്ലല്ലോ”.

ഭാര്യ പറഞ്ഞത് കാര്യമാണ്. തത്തകള്‍ ഇപ്പോള്‍ വന്നു കേറിയവയാണ്. സ്വഭാവം അറിയാന്‍ വയ്യ, അല്ലെങ്കില്‍ത്തന്നെ അവ നമ്മെപ്പോലെയല്ല, നമ്മെപ്പോലെ ആവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. മനുഷ്യനും തത്തകളും രണ്ട് ജാതിയാണ്. മനുഷ്യര്‍ ചിന്തിക്കുന്നതുപോലെയല്ല തത്തകള്‍ ചിന്തിക്കുന്നത്. മനുഷ്യരുടെ വിചാരങ്ങള്‍ക്ക് നിയതമായ ഒരു ചിട്ടയുണ്ട്. തത്തകള്‍ക്ക് അതുണ്ടാവണമെന്നില്ല. മനുഷ്യരുടെ നീതിശാസ്ത്രങ്ങള്‍ തത്തകള്‍ക്കു ബാധകമാവണമെന്നില്ല. ശരിയും തെറ്റും തമ്മില്‍ ഉള്ള അന്തരം തത്തകള്‍ക്കും മനുഷ്യര്‍ക്കും ഒരേപോലെയാണോ? തത്തകളെ സംസ്കാരം പഠിപ്പിക്കാമെന്നു വെച്ചാല്‍ നടപ്പുള്ള കാര്യമല്ല, രണ്ട് മാര്‍ഗ്ഗങ്ങളേയുള്ളൂ - ഒന്ന്, നമുക്കു വേണ്ടതു മാത്രം തത്തകളെക്കൊണ്ടു പറയിക്കണം. രണ്ട്, തത്തകളെ മിണ്ടാതെയാക്കണം. സാമദാനഭേദദണ്ഡങ്ങളില്‍ ഏതിനാണ് പഞ്ചവര്‍ണ്ണത്തത്തകള്‍ വഴങ്ങുക?

ഞാന്‍ വെള്ള ഷര്‍ട്ടിന്റെ കുടുക്കുകളിട്ട് പുറത്തിറങ്ങിയപ്പൊഴേയ്ക്കും മകളും കൂട്ടുകാരിയും തത്തകള്‍ക്കു മുന്നില്‍ സ്ഥാനം പിടിച്ചിരുന്നു, ഇന്നലെ രാത്രിനടന്ന കഥയറിഞ്ഞ് ഒരുപറ്റം നാട്ടുകാരും മുറ്റത്ത് കൂടിനില്‍ക്കുന്നുണ്ട്. ഇവരെങ്ങനെ അറിഞ്ഞു? ഒരുപക്ഷേ കള്ളന്‍ തന്നെ നടന്നു പറഞ്ഞതാവണം, എന്റെ സുന്ദരിയായ മകളെക്കാണാനാണോ അതോ തത്തകളെ കാണാനാണോ നാട്ടുകാര്‍ തടിച്ചുകൂടിയത് എന്ന് ചിന്തിച്ച് ഞാന്‍ വിഹ്വലനാകവേ മകള്‍ തത്തയെ കൊഞ്ചിക്കുകയായിരുന്നു.

“പഞ്ചാരപ്പനന്തത്തേ, നിന്റെ പേരുപറ”
ഉത്തരമില്ല, തത്ത അതിന്റെ കുറുകിയ പച്ചക്കണ്ണുകള്‍ കൊണ്ട് അവളെ നോക്കുന്നു.
“എന്തെങ്കിലും പറ തത്തേ, എത്ര പേരാ നിന്നെ കാണാന്‍ വന്നത്”
തത്ത ഒന്നും മിണ്ടുന്നില്ല,
“അച്ഛാ, ഈ തത്ത മിണ്ടാന്‍ പറ” - മകള്‍ എന്നോടാണ്.

ഇത്രയും നാട്ടുകാരുടെ മുന്നില്‍ വെച്ച് ഞാന്‍ തത്തയോട് മിണ്ടാന്‍ പറയുകയും അത് അനുസരിക്കാതിരിക്കുകയും ചെയ്താല്‍ അത് എനിക്കു കുറച്ചിലാകും. എന്നാല്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ നാട്ടുകാര്‍ അക്ഷമരാകുകയും ചെയ്യും. “നിങ്ങള്‍ കേട്ടതെല്ലാം കള്ളമാണ്, ഈ തത്ത മിണ്ടാറില്ല“ എന്നു പറഞ്ഞാലോ എന്നു ചിന്തിച്ചപ്പൊഴേയ്ക്കും ഒന്നാമത്തെ തത്ത - കൂട്ടത്തില്‍ തലയെടുപ്പുള്ള, വേടന്റെ കയ്യില്‍ നിന്നും വന്ന പഞ്ചവര്‍ണ്ണത്തത്ത - പറഞ്ഞു, “ഹാ, സവ്യസാചി വന്നല്ലോ“ - എന്നെയാണ് ഉദ്ദേശിച്ചത്. നാട്ടുകാര്‍ക്കിടയില്‍ നിന്നും സന്തോഷത്തിന്റെ ഒരു ശബ്ദം ഉയരവേ തത്തകള്‍ ഒരേ കണ്ഠത്തില്‍, ഈണത്തില്‍ “ബലികുടീരങ്ങളേ” എന്ന ഗാ‍നം പാടിത്തുടങ്ങി. കൂട്ടത്തില്‍ രണ്ട് തത്തകള്‍ വാദ്യങ്ങളുടെ ശബ്ദങ്ങളും കലമ്പിത്തുടങ്ങി. തത്തകള്‍ ഗംഭീരമായി പാടി എന്ന് വാതിനു പിന്നില്‍ മറഞ്ഞുനിന്ന ഭാര്യ ആംഗ്യം കാണിച്ചു. പിന്നാലെ നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏതാനും സിനിമാപ്പാട്ടുകളും അവ പാടി. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, വാസന്ത പഞ്ചമിനാളില്‍, തുടങ്ങിയ പഴയ പാട്ടുകളാണ് കൂടുതലും പാടിയത്. എന്നാല്‍ അവയ്ക്ക് ഇന്നത്തെ പുത്തന്‍ പാട്ടുകളും അറിയാം എന്ന് വ്യക്തമായിരുന്നു. ലജ്ജാവതിയേ എന്ന പാട്ടുപാടിയത് മകളെ നോക്കിക്കൊണ്ടാണ്. അവള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല, എന്നാല്‍ കാണികള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ആരാന്റെ വീട്ടില്‍ പ്രാന്തുവരുമ്പോള്‍ നാട്ടുകാര്‍ക്കു വരുന്ന ആ സന്തോഷമുണ്ടല്ലോ - “ഇന്നത്തെ പരിപാടി കഴിഞ്ഞു, നിങ്ങളെല്ലാം വീട്ടില്‍ പോ” എന്ന് ഞാന്‍ ഉച്ചയുയര്‍ത്തി. അതോടെ തത്തയും ഏറ്റുപറഞ്ഞു, “പരിപാടി കഴിഞ്ഞു, വീട്ടീപ്പോ, വീട്ടീപ്പോ“.

പിന്നീടുള്ള ദിവസങ്ങളില്‍ നടന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസമുള്ള കാര്യങ്ങളായിരുന്നു. കാലത്തെ ഏഴുമണിക്കേ ആപ്പീസിലും സ്കൂളിലും ചന്തയിലും പോവുന്ന നാട്ടുകാര്‍ വീടിനു മുന്നില്‍ കൂട്ടം കൂടിനില്‍ക്കും, പിന്നെ തത്തപ്രസംഗമാണ്. മതം, ആദ്ധ്യാത്മികം, രാഷ്ട്രീയം, സിനിമ, കൊച്ചുവര്‍ത്തമാനങ്ങള്‍, സദാചാരോപദേശങ്ങള്‍ - തത്തയുടെ അറിവുകണ്ട് ജനങ്ങള്‍ അമ്പരന്നു. തത്ത കാണാതെ പഠിച്ച് പറയുന്നതാണെന്ന് ഇവര്‍ക്കറിയില്ലല്ലോ. അരമുക്കാല്‍ മണിക്കൂര്‍ കൊണ്ട് തത്തപ്രസംഗം തീരും, ജനക്കൂട്ടം പിരിഞ്ഞുപോവും. ആള്‍ക്കൂട്ടം കണ്ട് എനിക്ക് (എന്റെ സ്വന്തം തത്തകള്‍ എന്ന) സ്വല്പം അഭിമാനവും, എന്നാല്‍ തത്തയുടെ പോക്ക് എങ്ങോട്ടാണെന്ന് പേടിയും തോന്നിത്തുടങ്ങി. പക്ഷേ തത്തകള്‍ക്ക് പുതുതായി ഒന്നും അറിയില്ല, ആരോ കാണാതെ പഠിപ്പിച്ച കാര്യങ്ങള്‍ - അവ എത്ര ഗഹനം തന്നെയായാലും - വീണ്ടും ഉരുവിടാന്‍ മാത്രമേ അവയ്ക്കറിയൂ, എന്ന ചിന്ത എനെ ധൈര്യപ്പെടുത്തി. ഇത് പരീക്ഷിച്ചറിയാന്‍ ഞാന്‍ തന്നെ ഒരു ദിവസം രാത്രിയില്‍ തത്തകളുടെ കൂടിനടുത്തെത്തി. തത്തകള്‍ ഉറങ്ങാതെ അടക്കം പിടിച്ച് പരസ്പരം സംസാരിക്കുന്നു എന്നു തോന്നി, പക്ഷേ തോന്നലായിരുന്നു; രാത്രി നമ്മെ എന്തൊക്കെ മായക്കാഴ്ച്ചകളാണ് കാണിക്കുന്നത്, ഞാന്‍ അടുത്തെത്തിയപ്പോള്‍ തത്തകള്‍ ഉറക്കമായിരുന്നു. അതിന്റെ കൂ‍ട്ടില്‍ ഞാന്‍ കൈകൊണ്ടു തട്ടി. പാതിയുണര്‍ന്ന തത്തയോട് “നിനക്ക് രാഷ്ട്രീയം അറിയാമോ“ എന്നു ചോദിച്ചു. “എനിക്കു ദാഹിക്കുന്നു” എന്ന് അത് ഉറക്കം തൂങ്ങിയ ശബ്ദത്തില്‍ മറുപടി പറഞ്ഞു. ചരിത്രം, ദൈവശാസ്ത്രം, ആഗോളതാപനം, ജൈവവ്യവസ്ഥ, ഉല്‍ക്കകള്‍, അഗ്നിപര്‍വ്വതങ്ങള്‍, ദിനോസറുകള്‍, കന്യാവനങ്ങള്‍, ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചും ഞാന്‍ ചോദിച്ചു. തത്തയ്ക്ക് ചിലതൊക്കെ അറിയാമായിരുന്നു, അറിയാവുന്നവയ്ക്ക് കാണാതെ പഠിച്ചതുപോലെ അത് ഉത്തരം പറഞ്ഞു, അറിയാത്തതില്‍ ചിലതിന് തെറ്റായ ഉത്തരങ്ങള്‍ പറഞ്ഞു, ബാക്കി ചോദ്യങ്ങള്‍ക്ക് “എനിക്കു ദാഹിക്കുന്നു” എന്നുമാത്രം ആ പാവം ജീവി മറുപടി പറഞ്ഞു. ഞാന്‍ അതിന്റെ പിഞ്ഞാണത്തില്‍ വെള്ളമൊഴിച്ചു കൊടുത്തു, തിരിച്ച് കട്ടിലില്‍ വന്നു കിടന്ന് സുഖമായി ഉറങ്ങി. പിറ്റേന്ന് മോള്‍ക്ക് ഞാനൊരു സ്കൂട്ടര്‍ വാങ്ങിച്ചുകൊടുത്തു.

തത്തകള്‍ സുന്ദരികളും സുന്ദരന്മാരുമാണ്, വൃത്തിയുള്ള ജീവികളാണ്. എന്നാല്‍ അവ സംസ്കാരമില്ലാത്ത വഹകളുമാണെന്നു ഞാന്‍ പറയാന്‍ കാരണം - ഒരു ദിവസം ഞാന്‍ വീട്ടില്‍ കയറിവന്നപ്പോള്‍ മകള്‍ തത്തക്കൂടിനോടു ചേര്‍ന്നു നില്‍ക്കുന്നു. ഒന്‍പത് തത്തകളും തലതിരിച്ച് ഒന്നാമത്തെ തത്തയെ ആകാംഷയോടെ നോക്കുന്നു. അത് ചിറകുകള്‍ കൊണ്ട് അംഗവിക്ഷേപങ്ങള്‍ കാട്ടി തല വെട്ടിച്ച് വികാരത്തോടെ കഥപറയുന്നു. “അപ്പോള്‍ ജോയിച്ചായന്‍ ഇടതുകൈകൊണ്ട് രാഘവന്റെ മുഖത്തടിച്ചു, എന്നിട്ട് തന്റെ ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ മാറിനോട് രശ്മിയെ ചേര്‍ത്തുനിര്‍ത്തി. അവളുടെ കൊഴുത്ത ശരീരം ജോയിച്ചായന്റെ നെഞ്ചില്‍ ഒരു നിശ്വാസത്തോടെ അമരുമ്പോള്‍, വീണ നിലത്തുനിന്നും അയാള്‍ കൈകുത്തി എഴുന്നേറ്റ്, അടുത്തുകിടന്ന ” - എന്നെ കണ്ടപ്പോള്‍ തത്ത കഥ പറച്ചില്‍ നിര്‍ത്തി, മകള്‍ അക്ഷമയോടെ “എന്നിട്ട്” എന്നു ചോദിച്ചു, മ വാരികകളിലെ കഥകള്‍ മകള്‍ക്ക് വള്ളിപുള്ളിവിടാതെ പറഞ്ഞുകൊടുക്കുന്നതിലല്ല, എന്നെ കണ്ടപ്പോള്‍ അവന്‍ കഥപറച്ചില്‍ നിര്‍ത്തിയതിലാണ് എനിക്കു ദേഷ്യം വന്നത്. എന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നത്? അല്പം ദേഷ്യത്തോടെ ഞാന്‍ “കഥ തുടരട്ടെ” എന്നു പറഞ്ഞു, എന്നാല്‍ തത്ത മിണ്ടാതിരുന്നതേയുള്ളൂ. തൂവലുകള്‍ വിടര്‍ത്തി സുന്ദരനായി, മാന്യനായി കൂട്ടിലെ വളയത്തില്‍ കയറി ഒതുങ്ങിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞ് വാതിലിലേയ്ക്കു നടന്നപ്പോള്‍ അവന്‍ ഒരു നീണ്ട ചൂളമടിച്ചു. ഞാന്‍ തിരിച്ചുവന്ന് മകളെ അകത്തേയ്ക്കു പറഞ്ഞുവിട്ടു. തത്തയുടെ വട്ടക്കണ്ണിലേക്കു നോക്കി. “ഇനി നീ കഥ പറയുമോ“. “ഇല്ല” - അവന്‍ അര നിമിഷം പോലും ചിന്തിക്കാതെ മറുപടി പറഞ്ഞു, “അതെന്താ പറഞ്ഞാല്‍“ എന്ന് മറ്റൊരു തത്ത തര്‍ക്കുത്തരം പറഞ്ഞു. “കൂമ്പിടിച്ച് വാട്ടും” എന്ന് മറ്റൊരു തത്തയും, “വേണ്ട, ഇനി മിണ്ടില്ല” എന്ന് ഒന്നാം തത്തയും പറഞ്ഞു. തത്തകള്‍ നിശബ്ദരായി. അസുഖകരമായ ആ അന്തരീക്ഷത്തില്‍ നിന്നും ഞാന്‍ അകത്തേക്കു കയറിപ്പോയി.

പിറ്റേ ദിവസം ഞാന്‍ തിരികെ വന്നപ്പോള്‍ മകള്‍ തത്തകള്‍ക്ക് ഒരു കിണ്ണത്തില്‍ പാ‍ലും ഒരു പടല പഴങ്ങളും കൊടുത്ത് പൊന്നു തത്തയല്ലേ, പഞ്ചാരത്തത്തയല്ലേ, ഒരു കഥ പറ എന്നു കെഞ്ചുകയായിരുന്നു, ഇല്ല, സാറു പറയാതെ ഞാന്‍ ഒന്നും പറയില്ല എന്ന് പഞ്ചവര്‍ണ്ണനും, “ഇല്ല, ഇല്ല, ഇല്ല“ എന്ന് ബാക്കി തത്തകളും. എനിക്ക് സന്തോഷം തോന്നി - തത്തകള്‍ക്ക് യജമാനന്‍ ആരെന്നറിയാം, എങ്കിലും അവറ്റയോട് ഒരക്ഷരം മിണ്ടാതെ ഗൌരവത്തില്‍ ഞാന്‍ അകത്തേയ്ക്കു പോയി. ഒരുപക്ഷേ അവ പറ്റിക്കുകയായിരിക്കും, അവയ്ക്ക് ഞാന്‍ പുറത്തുപോവുന്നതും വരുന്നതും എപ്പോഴെന്നറിയാം. ഞാനില്ലാത്തപ്പോള്‍ ഇവ തീര്‍ച്ചയായും സംസാരിക്കും. തത്തകളോട് ഞാന്‍ സംസാരം നിര്‍ത്തി, എന്നാല്‍ ഞാന്‍ അവയുടെ മുന്നില്‍ക്കൂടി കടന്നുപോവുമ്പൊഴൊക്കെ അവ എന്നെ പ്രീതിപ്പെടുത്താന്‍ നോക്കിക്കൊണ്ടിരുന്നു. ചിലത് യുഗ്മഗാനങ്ങള്‍ പാടി, ചിലത് കൂട്ടിലെ വളയത്തില്‍ തലകുത്തിമറിഞ്ഞു, ഒരു തത്ത സിഗരറ്റു വലിച്ചു, ഒന്നാം തത്ത മാത്രം ധനഞ്ജയാ, ഫല്‍ഗുണാ, “എനിക്കൊരു കാര്യം പറയാനുണ്ട്, രഹസ്യമാണ്“ എന്നു ചിലമ്പിക്കൊണ്ടിരുന്നു. ചിലപ്പൊഴൊക്കെ അത് ചിറകുകളുയര്‍ത്തി സ്വന്തം തലയില്‍ തല്ലി.

മറ്റ് തത്തകളുടെ വിദ്യകള്‍ ഞാന്‍ അവഗണിച്ചു. ഒന്നാം തത്ത രഹസ്യം പറയണം എന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഭാര്യയും മകളും പുറത്തുപോയിരുന്ന സമയത്ത് ഞാന്‍ തത്തയെ കൂടോടെ എടുത്ത് അകത്തേയ്ക്കു കൊണ്ടുപോയി. മുറിയുടെ സാക്ഷയിട്ട് അതിനെ ഇറക്കി മേശപ്പുറത്തുവെച്ച് അതിന്റെ മുന്നിലിരുന്നു. ആകാംഷ ഒരു വല്ലാത്റ്റ വികാരമാണ്. വേണ്ടായിരുന്നു, ഒന്നും കേള്‍ക്കാതെ രഹസ്യങ്ങളൊക്കെ വിഴുങ്ങാന്‍ പറഞ്ഞാല്‍ മതിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു - തത്ത പറഞ്ഞ കാര്യങ്ങള്‍ മൂന്നാംകിടയും അറപ്പുളവാക്കുന്നവയുമായിരുന്നു. എന്റെ ബോസ് ഭാര്യമാത്രം വീട്ടിലുള്ള സമയത്ത് വന്നു പോവാറുണ്ടെന്നും, മകള്‍ക്ക് ഒരു കാമുകനുണ്ടെന്നും അവര്‍ വരുന്ന ഞായറാഴ്ച്ച അലമാരയില്‍ നിന്നും കാശുമെടുത്ത് ഒളിച്ചോടാന്‍ പോവുകയാണെന്നും ബോസിനെ കാണുന്നതേ തത്തയ്ക്ക് അറപ്പാണെന്നും, മകള്‍ക്ക് ഇതിലും നല്ല ആരെയും കിട്ടിയില്ലേ ഒളിച്ചോടാന്‍ എന്നും മറ്റും തത്ത പരിഭവത്തിന്റെ ശബ്ദത്തിലും, ചിലപ്പോള്‍ രഹസ്യം പോലെയും പറഞ്ഞുകൊണ്ടിരുന്നു.

ഇതു കേട്ട് ഭാര്യയുടെ മുടിക്കുകുത്തിപ്പിടിച്ച് അവളുടെ നാഭിക്കു തൊഴിക്കുന്നതും ബോസിനെ കുത്താന്‍ പോവുന്നതും മകളെ മുറിക്കകത്തു പൂട്ടിയിടുന്നതുമൊക്കെ പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിരസമാക്കിയ അനുഷ്ഠാനങ്ങളാണ്. ഒന്നാമതേ വീടും സ്ഥലവും ഭാര്യയുടെ പേരിലാണ്. ബോസിനെ പിണക്കിയാല്‍ ജോലിയും പോവും. നാക്കിന്റെ ബലം കൊണ്ട് പിടിച്ചുനില്‍ക്കാമെങ്കിലും വെറുതേ ഒരു കുടുംബ ജീവിതം തകര്‍ക്കുന്നതില്‍ കാര്യമില്ല. ഇന്നത്തെക്കാലത്ത് ഏതൊരു വീ‍ട്ടിലാണ് ഇത്തരം അസാന്മാര്‍ഗിക ബന്ധങ്ങളില്ലാത്തത്? അസാന്മാര്‍ഗികം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പൊയ്പ്പോയിരിക്കുന്നു, തത്തയോട് ഈ കാര്യം ഇനി മിണ്ടരുത് എന്നു പറഞ്ഞു, അതിനെ വീട്ടിന്റെ മുന്നില്‍ക്കൊണ്ടു തൂക്കി. അത് ഒന്നും മനസിലാവാത്തതുപോലെ കൂട്ടില്‍ കണ്ണുമിഴിച്ചിരുന്നു.

ഭാര്യ വന്നപ്പോള്‍ മകളുടെ ഒളിച്ചോടാനുള്ള പദ്ധതികള്‍ അവളോട് പറഞ്ഞു, കൂര്‍മ്മബുദ്ധിയായ ഭാര്യ ആദ്യം ചെയ്തത് അലമാരയില്‍ നിന്നും സ്വര്‍ണ്ണവും പണവുമെടുത്ത് പൊതിഞ്ഞ് ബാങ്കില്‍ കൊണ്ടുവെക്കാന്‍ എന്നെ ഏല്‍പ്പിക്കുകയാണ്. കാല്‍ക്കാശില്ലാതെ മകള്‍ ഒളിച്ചോടുകയില്ലെന്ന് അവള്‍ക്കറിയാം. ബാങ്കില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ മകളുടെ പദ്ധതികള്‍ എങ്ങനെ അറിഞ്ഞു എന്ന് ഭാ‍ര്യയ്ക്കറിയണം. വീട്ടിലെ രഹസ്യങ്ങളറിയാന്‍ തനിക്കുള്ള മാര്‍ഗ്ഗമാണ് തത്തകള്‍, ഞാനൊന്നും പറഞ്ഞില്ലെങ്കിലും ഭാര്യ ഊഹിക്കും, ഒരുപക്ഷേ അവള്‍ക്ക് ഇപ്പോള്‍ത്തന്നെ അറിയാമായിരിക്കും, തത്തകളാണ് മകളെ (അവളെയും) ഒറ്റിയതെന്ന്. തത്ത പറഞ്ഞിട്ടാണെന്നു പറഞ്ഞപ്പൊഴേ ഭാര്യ ചിരിച്ചു. ക്രൂരമായ ഒരു ചിരി. “മനുഷ്യാ, നിങ്ങളെക്കുറിച്ച് തത്തകള്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് അറിയാമോ?, നാണക്കേടോര്‍ത്ത് ഞാനതൊന്നും നിങ്ങളോട് പറഞ്ഞില്ല എന്നേയുള്ളൂ” - എന്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി. തത്തയ്ക്ക് വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല, പുറത്ത് നടക്കുന്നതും അറിയാമോ? ഇവയ്ക്കെന്താ, ദിവ്യദൃഷ്ടിയുണ്ടോ? എന്തൊക്കെയാണ് ഇവറ്റ കണ്ടിരിക്കുക? എന്തൊക്കെയാണ് ഭാര്യയോട്, മകളോട്, വഴിയേ പോവുന്ന നാട്ടുകാരോട് അവ വിളിച്ചു പറഞ്ഞിരിക്കുക? ഞാന്‍ വിളറുന്നതുകണ്ട് ഭാര്യ ചിരിച്ചു. അവള്‍ തടിച്ച ശരീരവും കുലുക്കി തോര്‍ത്തുമെടുത്ത് കുളിക്കാനായി മുറിയിലേക്കു കയറി.

അധികം ആലോചിക്കേണ്ടി വന്നില്ല, ഞാന്‍ വെളുത്ത ഒരുപിടി ധാന്യമണികള്‍ വാരിക്കൊണ്ട് തത്തകളുടെ കൂടുകളിലേക്കു നടന്നു. ഒന്‍പത് തത്തകളും എന്റെ മുഖത്തേക്ക് വിഷാദത്തോടെ നോക്കി, ഒരക്ഷരം മറുത്തു പറയാതെ കൂട്ടിലേക്കിട്ടുകൊടുത്ത ധാന്യമണികള്‍ കൊറിച്ചു. പത്താമത്തെ തത്ത - പഞ്ചവര്‍ണ്ണത്തത്ത മാത്രം - “ഇത്, ഞാന്‍ തിന്നേ പറ്റൂ, എന്റെ വിധിയാണ്, അല്ലേ?“ എന്നു ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാത്തതുകണ്ട് അതും വിഷാദത്തോടെ എന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് ധാന്യമണികള്‍ കൊത്തിപ്പെറുക്കി. അടുത്തിരുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു.

മൌനത്തിന് ഒരു സുഖമുണ്ട്. ഒന്നും അറിയാത്തതിന്റെ, അറിയിക്കാത്തതിന്റെ സുഖം. ചിന്തിക്കേണ്ടാത്തതിന്റെ സുഖം, ഇപ്പോള്‍ എന്തൊരു ശാന്തതയാണ്. അവറ്റയുടെ ചിലമ്പലില്ല, മകളുടെ കളിതമാശകളില്ല, നാട്ടുകാരുടെ സുഖാന്വേഷണങ്ങളില്ല, ഭാര്യയുടെ പരാതികളില്ല, മറുത്ത് ഒരു വാക്കുപോലുമില്ല, ജീവിതം സ്വഛമായി, ചോദ്യങ്ങളില്ലാതെ, മൌനത്തിന്റെ നദിയായി നേര്‍‌വരയിലൊഴുകുന്നു.

കിളി ഉണ്ടായിരുന്നെങ്കില്‍ അത് (കക്കാടിന്റെ) പോത്ത് എന്ന കവിത പാടുമായിരുന്നോ? “ഹാ പോത്തേ, നിന്നിലഴുകിയ ഭാഗ്യമേ ഭാഗ്യം” എന്ന് നെടുവീര്‍പ്പിടുമായിരുന്നോ? അറിയില്ല. കിളി ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമില്ല, കിളി ഇല്ല.

9/09/2009

മുക്കുവനും പൂതവും

ദേര ദുബൈ ഫിഷ് മാര്‍ക്കറ്റില്‍ കാദര്‍ എന്നു പേരായ ഒരു മുക്കുവനുണ്ടായിരുന്നു. വലിയ ട്രോളര്‍ വഞ്ചിയില്‍ പോയി രണ്ടോ മൂന്നോ ആഴ്ച്ചയിലൊരിക്കല്‍ കരയ്ക്കു വന്ന് മീന്‍ വില്‍ക്കുന്ന മുക്കുവന്‍. അയാള്‍ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് പോയി ആമിന എന്ന പൂതത്തെക്കെട്ടി.

ആമിനയെ വീട്ടില്‍ കെട്ടിയിട്ട് കാദര്‍ ദേര ദുബൈ ഫിഷിങ്ങ് ട്രോളറില്‍ തിരിച്ചെത്തി, വല്ലപ്പോഴും പൂതം കെട്ടിലുണ്ടോ എന്ന് തിരക്കിപ്പോന്നു.

ആദ്യത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നെങ്കില്‍ താന്‍ കാദരിന് നെയ് ബിരിയാണി വെച്ചുകൊടുക്കും, എന്നും രാത്രി പാലുകാച്ചിക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല

രണ്ടാമത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നെങ്കില്‍ താന്‍ കാ‍ദരിനെ ശരീരം കൊണ്ട് ചൂടുപിടിപ്പിക്കും, ചുംബനം കൊണ്ട് കുളിപ്പിക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല.

മൂന്നാമത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നാല്‍ കാദരിന് ചന്ദ്രന്റെ നിറമുള്ള മോനെക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല.

നാലാമത്തെ വര്‍ഷവും കാദര്‍ വന്നില്ല. ഇനി കാദര്‍ വന്നാല്‍ രാത്രി പാലില്‍ വിഷം കലക്കിക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. ഫൂരിഡാന്‍ എന്ന വിഷം പൂതം സംഘടിപ്പിച്ചു. വിഷം കുടിച്ച് ചത്തില്ലെങ്കില്‍ കാദരിനെ കുത്താന്‍ പ്രത്യേകം കത്തി വാങ്ങിച്ചു. കാദര്‍ മരിച്ചുകഴിഞ്ഞാല്‍ നാടുനീളെ വ്യഭിചരിക്കും എന്നും പ്രതിജ്ഞചെയ്തു.

കാദര്‍ വന്നു.

പൂതം കാദരിനെ ചുംബനം കൊണ്ട് കുളിപ്പിച്ചു. ശരീരം കൊണ്ട് പൊതിഞ്ഞ് ചൂടുപിടിപ്പിച്ചു. കുടിക്കാന്‍ പശുവിന്‍ പാലും കഴിക്കാന്‍ നെയ്ച്ചോറും കോഴിബിരിയാണിയും കൊടുത്തു. കാദരിന്റെ വിത്ത് വയറ്റില്‍ ചുമന്നു. കടലും മണലും കാദറിനെ വിളിച്ചു, കാദര്‍ പൂതത്തെ മറന്നു, പൂതം കരഞ്ഞു. പൂതത്തെ കെട്ടിയിട്ട് കാദര്‍ ദേര ദുബൈയിലേയ്ക്ക് വണ്ടികയറി.

പൂതം പടിക്കലിരുന്ന് ആഴക്കിണറിന്റെ തൊടിയിലേയ്ക്കു നോക്കി.

8/31/2009

വാ‍യനക്കാരാ, എന്നെ വിശ്വസിക്കൂ

ആമുഖം: മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു പയ്യന്മാര്‍ക്ക് എളുപ്പത്തില്‍ കല്യാണം കഴിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് എന്നെ ഈ കഥ തുടങ്ങാന്‍ സഹായിക്കുന്നത്.

ജുമാനയും സഹപാഠിയായ രഘുവും തമ്മില്‍ മുടിഞ്ഞ പ്രേമത്തിലാണ്. (പേരില്‍ നിന്നുതന്നെ അവരുടെ ജാതി മനസിലായിക്കാണുമല്ലോ) പ്രേമം ഇത്ര അഗാധമാകാന്‍ കാരണം അവര്‍ തമ്മില്‍ ശാരീരികമായി അടുത്തിട്ടില്ല എന്നതാണ് (രഘുവിന് ആഗ്രഹമില്ലാത്തതല്ല, ജുമാനയുടെ സാന്മാര്‍ഗ്ഗിക കാഴ്ച്ചപ്പാടുകള്‍, അതിനുള്ള അവസരം) എന്നു പറയാം - എങ്കിലും അവര്‍ കൈകള്‍ കോര്‍ത്ത് കടല്‍ത്തീരത്തു നടന്നു, (കടലിലിറങ്ങിയില്ല, രണ്ടുപേര്‍ക്കും നീന്താനറിഞ്ഞുകൂടായിരുന്നു, കുതിച്ചുയര്‍ന്ന് തീരത്തേക്കു കുഴഞ്ഞുവീണ് വിഷാദത്തോടെ പരന്നുപോവുന്ന തിരയുടെ വെളുത്ത പതയില്‍ അവര്‍ കാല്‍ നനച്ചു) നഗരമദ്ധ്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്തൂപത്തിന്റെ പടവിലിരുന്ന് നിരത്തിലൂടെ നീങ്ങുന്ന വാഹനങ്ങളെയും മനുഷ്യരെയും നോക്കിക്കാണ്ടു, വായിച്ച പുസ്തകങ്ങളെയും സിനിമകളെയും പറ്റി ചര്‍ച്ചചെയ്തു. എന്നും മൊബൈല്‍ ഫോണിലൂടെ പരസ്പരം വിളിച്ചുണര്‍ത്തുകയും നേരിട്ടു കാണാന്‍ പറ്റാത്തപ്പോള്‍ വീണ്ടും പലതവണ വിളിക്കുകയും ഫോണ്‍ വിളിച്ചാല്‍ കിട്ടാത്തപ്പോള്‍ പരിഭ്രാന്തരാവുകയും സന്ദേശങ്ങള്‍ എസ്.എം.എസ്. രൂപത്തില്‍ കൈമാറുകയും ശുഭരാത്രിപറയുകയും നാളെക്കാണാമെന്ന പ്രതീക്ഷയോടെയും വിരഹത്തോടെയും മധുരസ്വപ്നങ്ങള്‍ കണ്ട് ഇരുവരും ഉറങ്ങിപ്പോവുകയും ചെയ്തു.

കുറിപ്പ്: ഇതുവരെ പുതുതായി ഒന്നും ഇല്ല. എത്ര പ്രണയങ്ങള്‍, അല്ലേ? തന്നെയുമല്ല, വായനക്കാരന്‍ / കാരി ഇപ്പൊഴേയ്ക്കും കഥയിലെ “റ്റ്വിസ്റ്റ്“ പ്രതീക്ഷിച്ചും സങ്കല്‍പ്പിച്ചും കാണും. ഒരു തെറ്റിദ്ധാരണയുടെ മേല്‍ പ്രണയം ഉലയുന്നു / അല്ലെങ്കില്‍ അവള്‍ / അവന്‍ മറ്റൊരാളെ പ്രേമിച്ചുപോവുന്നു / അവന്‍ ക്രൂരമായി ചതിച്ച് അവളെ നശിപ്പിക്കുന്നു / ആശയപരമായി ചേരാത്തതുകൊണ്ട് അവര്‍ പരസ്പരം പിരിയാന്‍ തീരുമാനിക്കുന്നു / അവളുടെ വിവാഹം - അതെ, ഈ സാദ്ധ്യതയാണ് സംഭവിച്ചത്. അവളുടെ വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുന്നു. (ഹൊ, ഓരോ പ്രണയത്തിലും എന്തെല്ലാം സാദ്ധ്യതകളാണ്).

അവള്‍ അവധിക്ക് വീട്ടിലുള്ള സമയത്താണ് പെണ്ണുകാണാ‍ന്‍ വിരുന്നുകാര്‍ വന്നത്. അവര്‍ക്ക് ചായകൊണ്ടു കൊടുത്തത് ജുമാ‍ന തന്നെയായിരുന്നു. പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരന്‍ സുന്ദരനും അതിമനോഹരമായി പുഞ്ചിരിക്കുന്നവനുമായിരുന്നു. അയാളുമായി സംസാരിച്ചു എങ്കിലും - അവള്‍ക്ക് വീട്ടുകാരോട് തന്റെ പ്രണയം തുറന്നുപറയാനുള്ള ധൈര്യം വന്നില്ല, കല്യാണം ഇപ്പൊഴേ വേണ്ട, പഠിച്ചുതീരട്ടെ, തുടങ്ങിയ മുട്ടാപ്പോക്കുകള്‍ വിലപ്പോയതുമില്ല - അയാളുമായി സംസാരിച്ചെങ്കിലും, ഭാവി ഭര്‍ത്താവിനുള്ള ഒരു സാദ്ധ്യത എന്ന നിലയില്‍ അയാളെ ഇഷ്ടപ്പെട്ടു എങ്കിലും അവള്‍ക്ക് രഘുവിനെത്തന്നെ കല്യാ‍ണം കഴിക്കണമെന്നായിരുന്നു.

അവധികഴിഞ്ഞ് കോളെജിലെത്തിയ ജുമാനയ്ക്ക് പഴയ ഉത്സാഹം ഇല്ലാത്തത് തനിക്കു തടയാന്‍ പറ്റാത്ത പെണ്ണുകാണല്‍ കൊണ്ടാണെന്ന് രഘു മനസിലാക്കി. രഘുവിനോട് എന്തോ ആത്മവഞ്ചന ചെയ്തുപോയി എന്നതുകൊണ്ടാണ് എന്തെന്നില്ലാത്ത വിഷാദം എന്ന് അവളും മനസിലാക്കി. സ്നേഹം കൊണ്ടും കുറ്റബോധം കൊണ്ടും തന്റെ ജീവിതത്തില്‍ ഒരു പുരുഷനേയുള്ളൂ, അത് രഘുവാണ് എന്ന് ഉറപ്പിച്ചു. എന്നാല്‍ എന്തുകൊണ്ടോ, ഇത് മനസില്‍ പലതവണ പറഞ്ഞ് ഉറപ്പിക്കേണ്ടിവന്നു. ഒന്നാം നിലയിലെ തന്റെ ഹോസ്റ്റല്‍ മുറിയിലിരുന്ന് നിര്‍ന്നിമേഷയായി മുറ്റത്തെ പൂന്തോട്ടത്തിലെ നീലപ്പൂക്കളിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന ജുമാനയ്ക്ക് ജീവിതം തന്റെ പിടിയില്‍ നില്‍ക്കുന്നില്ല എന്നു തോന്നി.

കുറിപ്പ് (വീണ്ടും): ഇവിടെ രണ്ടു കാര്യങ്ങള്‍ പറയേണ്ടതുണ്ട്. 1) പത്തുനൂറ് കഥകളില്‍ പ്രണയം എഴുതി ബോറടിച്ച് എനിക്ക് ഇപ്പോള്‍ എഴുതാനേ പറ്റുന്നില്ല. പഴയ കുറെ കഥകള്‍ വായിച്ചുനോക്കിയിട്ടാണ് അല്പമെങ്കിലും ഊര്‍ജ്ജമൊക്കെ വന്നത്. 2) പ്രണയം സാധാരണയായി വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ടോപ്പിക്കാണ്. “തന്മയീഭാവം“ എന്ന ടെക്നിക്ക് കൊണ്ടാണ് ഇത് (വായനക്കാര്‍ രഘുവിന്റെയും ജുമാനയുടെയും സ്ഥാനത്ത് സ്വയം കയറി പ്രതിഷ്ഠിക്കും, എഴുതാത്തതൊക്കെ നിരൂപിക്കും, കഥയ്ക്ക് നിറം കൊടുക്കും - അതൊന്നും വേണ്ട എന്ന് ഞാന്‍ പറയുന്നില്ല, ആയിക്കോളൂ, എന്നാലും തുടര്‍ന്നു വായിക്കൂ.)

ഉറങ്ങുന്നതിനു മുന്‍പ് ജുമാന അവളുടെ ഹോസ്റ്റലിലും രഘു അവന്റെ വീട്ടിലെ കട്ടിലിലും കിടക്കുകയാണ്. അരണ്ട വെളിച്ചം രണ്ടിടത്തും. ജുമാന സുന്ദരിയാണ് (വര്‍ണ്ണിക്കാന്‍ വയ്യ - അതിസുന്ദരിയാണ് എന്നുമാത്രം മനസിലാക്കൂ, അല്പം തടിച്ചിട്ടാണ്), രഘു ഉയരമുള്ള, മെലിഞ്ഞ, ചുരുണ്ടമുടിക്കാരന്‍. രഘുവിന് കൂര്‍ത്ത കണ്ണുകളുണ്ട്. കള്ളിലുങ്കിയും ഡൈ എന്നെഴുതിയ ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഒരു കൈ തലയ്ക്കു കീഴേ മടക്കിവെച്ച് മറുകയ്യില്‍ മൊബൈല്‍ പിടിച്ച് അവളുടെ ചിരിക്കുന്ന ചിത്രത്തിലേക്കു നോക്കിക്കൊണ്ടു കിടന്നപ്പൊഴാണ് ജുമാനയുടെ എസ്.എം.എസ്. വന്നത്.

“എന്റെ നെഞ്ചില്‍ സുഖകരമായ ഒരു വിഷാദം വന്നു നിറയുന്നു“.

ജുമാനയുടെ നിറഞ്ഞ നെഞ്ചില്‍ വിഷാദം ഉരുണ്ടുകൂടുന്നത് സങ്കല്‍പ്പിച്ചുകൊണ്ട് രഘു മറുപടിയയച്ചു. “കണ്ണേ”
“എന്താഡാ”
“നമുക്ക് ഓടിപ്പോവാം”

“പോവാം” എന്ന് മറുപടിവന്നു. പ്രതീക്ഷിക്കാത്ത മറുപടി കിട്ടിയതുകൊണ്ടാവണം, രഘുവിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി പടര്‍ന്നത്. “നാളെ?” എന്ന് മറുപടിയയച്ചപ്പൊഴേക്കും, “യെസ്, എവിടെ, എത്രമണിക്ക്?” എന്നു മറുപടിയെത്തി. നെഞ്ചിടിപ്പുകൂടിക്കൊണ്ട്, “അമ്മച്ചിപ്ലാവ് ബസ് സ്റ്റോപ്പില്‍, രാവിലെ 6 മണിക്ക്“ എന്ന് മറുപടി അയച്ചു. “ഞാന്‍ കാത്തുനില്‍ക്കും, പറ്റിക്കരുത്“ എന്നു മറുപടിവന്നു. ഇല്ല, അവന്‍ ചിരിച്ചു. കോളെജില്‍ ചേരുമ്പോള്‍ കൊണ്ടുവന്ന ഷോള്‍ഡര്‍ ബാഗിലേക്ക് രഘു രണ്ടുജോഡി വസ്ത്രങ്ങള്‍ എടുത്തുവെച്ചു. കുറ്റിത്താടിയില്‍ തടവിക്കൊണ്ട് ഷേവിങ്ങ് സെറ്റ് എടുക്കണ്ടാ എന്നു നിശ്ചയിച്ചു. (അവള്‍ വന്നില്ലെങ്കില്‍ സന്യസിക്കാം). രാവിലെ 6.20-നു പാലക്കാട്ടേയ്ക്ക് ഫാസ്റ്റ് പാസഞ്ചറുണ്ട്. ഷെല്ഫിലിരുന്ന പുസ്തകം തുറന്ന് അതിലടച്ചുവെച്ചിരുന്ന 2000 രൂപയെടുത്തു. സെമെസ്റ്റര്‍ ഫീസ് കെട്ടാനുള്ള കാശാണ്. ഫീസുകെട്ടണ്ട, അവളെക്കെട്ടാം എന്ന് തനിയേ തമാശപറഞ്ഞുചിരിച്ചു. അഞ്ചുമണിക്ക് അലാറം വെച്ച് സുഖമായി ഉറങ്ങി.

(കഥയുടെ അവസാന ഭാഗം: ഇവിടെയാണ് വായനക്കാരന് സര്‍പ്രൈസ് വരുന്നത്. പഴമയില്‍, നമ്മുടെ പൂര്‍വ്വികരില്‍, മരുന്നില്‍, മന്ത്രത്തില്‍, ദൈവത്തിന്റെ അനന്തലീലയില്‍ വിശ്വസിക്കുന്ന വായനക്കാരനാണ് / കാരിയാണ് നിങ്ങളെങ്കില്‍ അധികം സര്‍പ്രൈസ് വരില്ല, എങ്കിലും സര്‍പ്രൈസിലാണ് ഒരു കഥയുടെ വിജയം എന്ന് ബിയറടിക്കാന്‍ കമ്പനിതരുന്ന കൂട്ടുകാരന്‍ പറയുന്നു).

രാവിലെ അഞ്ചേ മുക്കാലിന് ജുമാന ബസ് സ്റ്റോപ്പില്‍ എത്തി. ആരും കാണരുതേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി നടന്നത്. വീണ്ടും ഒരുദിവസം കൂടി ഉദിക്കേണ്ടിവന്ന മുഷിവില്‍ സൂര്യന്‍ വഴിയില്‍ ചുവന്ന വെളിച്ചം വിതറാന്‍ തുടങ്ങി. രഘു നേരത്തേ വരേണ്ടതാണ്. വന്നിട്ടില്ല. അവ്ന്റെ മൊബൈലില്‍ വിളിച്ചു. മൊബൈല്‍ അടിക്കുന്നുണ്ട്, പക്ഷേ ഫോണെടുക്കുന്നില്ല. ബസ് സ്റ്റോപ്പില്‍ അവളും കുറച്ച് മീന്‍‌കാരികളും മാത്രമേയുള്ളൂ. ധൃതിയില്‍ ഒളിച്ചോടാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയുടെ വിചാരങ്ങള്‍ ജുമാനയെ ശല്യപ്പെടുത്താന്‍ തുടങ്ങി (ഒരു രെജിസ്റ്റര്‍ വിവാഹത്തിന് രണ്ട് സാക്ഷികളെപ്പോലും തയ്യാറാക്കിയില്ല, എത്ര നാളത്തേയ്ക്ക് ഒളിച്ചോടും, ഇനി വീട്ടിലേയ്ക്കും കോളെജിലേക്കും തിരിച്ചുവരില്ലെ? തുടര്‍ന്നു പഠിക്കണ്ടേ? എങ്ങനെ ജീവിക്കും,) അപ്പൊഴാണ് ബസ് സ്റ്റാപ്പിന് എതിര്‍വശത്തെ ചവറ്റുകൂന മെതിച്ചുകൊണ്ട് ഒരു കൂറ്റന്‍ പോത്ത് അവളുടെ നേര്‍ക്ക് കുതിച്ചുവരുന്നത്. ചാ‍രനിറമുള്ള അതിന്റെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന വിയര്‍പ്പുതുള്ളികള്‍ അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്നുണ്ട്. ഭൂമി കുലുങ്ങുന്ന ശബ്ദം, അതിന്റെ കാല്‍ക്കീഴില്‍ നിന്ന് പൊടിയും മൂക്കില്‍ നിന്ന് നീരാവിയും തെറിക്കുന്നു. ജുമാന ഭയന്ന് തിരിഞ്ഞോടി അടുത്ത് ഒരു വീട്ടിന്റെ പറമ്പിലേക്ക് ഓടിക്കയറി. പോത്ത് ഗേറ്റു കടക്കാതെ വഴിയില്‍ നിന്നു. അത് അവളെത്തന്നെ നോക്കുന്നുണ്ട്. പോത്തിന്റെ പേശികളില്‍ ഞരമ്പുകള്‍ പിടയ്ക്കുന്നു. ഓട്ടം നിര്‍ത്തി അത് വഴിമുടക്കി നില്‍ക്കുന്നു. പറമ്പിലേക്ക് ആരോ ഓടിക്കയറിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിവന്ന ഗൃഹനാഥന്‍ പേടിച്ചുവിരണ്ട് കിതയ്ക്കുന്ന അവളെയും വഴിമുടക്കിനില്‍ക്കുന്ന പോത്തിനെയും ഒരു നോക്കുനോക്കി, പറമ്പില്‍ നിന്നും ഒരു മടലെടുത്ത് പോത്തിനെ ഓങ്ങി. അത് അനങ്ങാതെ നിന്നു. ഒരു വലിയ കല്ലെടുത്ത് പോത്തിന്റെ പള്ളയെക്കെറിഞ്ഞു. അത് ഒരുപക്ഷേ തന്നെ കുത്താനോടിച്ചേക്കും എന്ന് അയാള്‍ ഭയന്നെങ്കിലും എറികൊണ്ട വേദനയിലും പോത്ത് അനങ്ങാതെ നിന്നതേയുള്ളൂ. പറമ്പില്‍ നിന്നും വീണ്ടും മൂന്നാല് പാറക്കല്ലുകള്‍ പെറുക്കി എറിഞ്ഞപ്പോള്‍ - അതിലേതെങ്കിലും ഒന്ന് മര്‍മ്മത്തില്‍ കൊണ്ടിട്ടാവണം - പോത്ത് അമറിക്കൊണ്ട് എതിര്‍ ദിശയിലേക്കോടി. വീട്ടുകാരന്‍ അവളെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടാക്കി.

അവസാനത്തെ രംഗം. (പ്രിയപ്പെട്ട വായനക്കാരാ / വായനക്കാരീ, വിശ്വാസമാണ് പ്രധാനം. മതത്തില്‍ മരുന്നില്‍ മന്ത്രത്തില്‍ - എഴുത്തുകാരനില്‍ വിശ്വസിക്കൂ, തുടര്‍ന്നു വായിക്കൂ)

ദൂരെനിന്ന് നമ്മുടെ ഒളിച്ചോട്ടത്തിന്റെ വാഹനം എന്നു കരുതിയബസ്സ് വരുന്നത് ജുമാന കണ്ടു. ഒരുപക്ഷേ ബസ്സ് നിറുത്തുമ്പൊഴെങ്കിലും രഘു വരും എന്ന് അവള്‍ പ്രതീക്ഷിച്ചു. അവളെ പോത്ത് ഓടിച്ചത് പരസ്പരം ചര്‍ച്ചചെയ്തുകൊണ്ടു നിന്ന മീ‍ന്‍കാരികള്‍ ബസ്സില്‍ കയറി. എണ്ണക്കറുപ്പ് ശരീരത്തില്‍ ഷര്‍ട്ടിടാതെ, ഒരു തോര്‍ത്തുമാത്രം ധരിച്ച ഒരു കിഴവനും ബസ്സില്‍ കയറി. കണ്ടക്ടറിനോട് ഒരു നിമിഷം നില്‍ക്കൂ, ഒരാള്‍ കൂടി വരാനുണ്ട് എന്ന് കരയുന്ന ശബ്ദത്തില്‍ ജുമാന പറഞ്ഞു, എങ്കിലും അയാള്‍ ഗൌനിക്കാതെ ബെല്ലടിക്കുകയാണുണ്ടായത്. രഘുവിന് വേണ്ടി തിരിഞ്ഞുനോക്കിയ ജുമാന വീണ്ടും മുക്രയിട്ടുകൊണ്ട് കുതിച്ചുവരുന്ന പോത്തിനെയാണു കണ്ടത്. നീങ്ങാന്‍ തുടങ്ങിയ ബസ്സിലേക്കു അവള്‍ ചാടിക്കയറി. സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും ഒരു കമ്പിയില്‍ തൂങ്ങി നിന്ന കിഴവന്റെ മെലിഞ്ഞ ശരീരത്തിലെ വിയര്‍പ്പു തട്ടാതെ ജുമാന ഒരു സീറ്റിലേക്ക് ചാഞ്ഞു. കിഴവനും അവളും ഒരേ നിമിഷം ബസ്സിന്റെ പിന്നാലെ കുതിക്കുന്ന പോത്തിനുനേര്‍ക്ക് തിരിഞ്ഞുനോക്കി - എങ്കിലും അടുത്ത സ്റ്റോപ്പ് വളരെ അകലെയായതുകൊണ്ടും ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്ക് നാട്ടില്‍ നല്ല വേഗതയുള്ളതിനാലും പോത്ത് പതുക്കെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞു.

കുറിപ്പ് (രഘു വന്നില്ല എന്ന് ജുമാനയ്ക്ക് തോന്നാന്‍ കാരണം): രഘു അഞ്ചേകാലിനു തന്നെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയിരുന്നു. വരുന്ന വഴി വിജനമായിരുന്നു. ബസ് സ്റ്റോപ്പില്‍ അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാന്‍ഡിലെ തടി ബെഞ്ചില്‍ ചെന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഒരു മെലിഞ്ഞ കിഴവന്‍ കിടന്നുകൊണ്ട് അവനെ സൂക്ഷിച്ചുനോക്കുന്നതുകണ്ടു. രഘുവിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ കിഴവന്‍ (പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ) ഒരു ഒടിമന്ത്രം ചൊല്ലുകയും, രഘു ഒരു പോത്തായി മാറുകയും ചെയ്തു. നേരത്തേ ബസ്സുകയറിപ്പോയ കിഴവന്‍ ഒടിയനായിരുന്നെന്ന് പ്രിയവായനക്കാര്‍ക്ക് മനസിലായിക്കാണുമല്ലോ. ജുമാനയ്ക്ക് രഘുവിനെ തിരിച്ചറിയാന്‍ പറ്റാഞ്ഞത് അവളുടെ തെറ്റല്ല. സ്ത്രീസഹജമായ ചാപല്യം കൊണ്ടല്ല അത്. അവനെ ആരും തിരിച്ചറിഞ്ഞില്ല. രഘു ഇല്ലാത്ത ദു:ഖകരമായ ജീവിതത്തിലേക്കും ദാമ്പത്യത്തിലേയ്ക്കും വാര്‍ദ്ധക്യത്തിലേക്കും ജുമാനയും, മറ്റ് പല ബസ് സ്റ്റോപ്പുകളിലും അസമയത്ത് ഒടിമന്ത്രം പ്രയോഗിക്കുന്നതിലേക്കും വെയിലിലേക്കും തണുപ്പിലേക്കും ആരും ശ്രദ്ധിക്കാത്ത മരണത്തിലേക്കും കിഴവനും (നാട്ടില്‍ എത്ര പോത്തുകളാണ് അനാഥമായി നടക്കുന്നത്), ഒരു പോത്തിന്റെ ചെളിപുരണ്ട ജീവിതത്തിലേക്കും അറവുശാലയിലേക്കും രഘുവും താന്താങ്ങളുടെ ജീവിതങ്ങളെ നയിച്ചു. ശുഭം.

8/29/2009

ഓണപ്പതിപ്പ്, ഓണക്കഥ

ഓണത്തിന് ബൂലോകകവിതയുടെ കുടക്കീഴില്‍ ഒരക്ഷരസദ്യ ഒരുക്കിയിട്ടുണ്ട്, ഞാനും ഒരു ഓണക്കഥ എഴുതിയിട്ടിട്ടുണ്ട്,

ഇവിടെ വായിക്കാം

ഹാപ്പി ഓണം,
-സിമി

8/08/2009

പിടിച്ചുപറിക്കാര്‍

പട്ടണത്തിലെ റെയില്‍‌വേ നടപ്പാലത്തിനു മുകളില്‍ കമ്പിവരിയില്‍ കൈയ്യൂന്നിക്കൊണ്ട് കീഴേ പോകുന്ന തീവണ്ടിയിലേക്ക് കാര്‍ക്കിച്ചു നീട്ടിത്തുപ്പുന്ന ആ ചുരുണ്ടമുടിക്കാരനാണ് അനില്‍. വെള്ളിനിറംപൂശിയ കൈവരിയിലേക്ക് ചാഞ്ഞുകിടന്ന് പിന്നോട്ടോടുന്ന കാലം പോലെ നീങ്ങുന്ന തീവണ്ടിയിലേക്ക് നോക്കുന്നത് ഒരു രസമാണ്. അനിലിന് കഴിയുമെങ്കില്‍ അതിനു മുകളിലേക്ക് മൂത്രമൊഴിക്കണമെന്നുണ്ട്. പക്ഷേ പാലത്തിലൂടെ പലരും നടക്കുന്നുണ്ട്. സൂര്യന്‍ താണുവരുന്നതേയുള്ളൂ. മുട്ടുകീറിയ നരച്ച ജീന്‍സും കൈ മടക്കിവെച്ച കള്ളിഷര്‍ട്ടും കണ്ടാല്‍ അടുത്തുള്ള ഏതെങ്കിലും കോളെജിലെ, അല്ലെങ്കില്‍ പാരലല്‍ കോളെജിലെ വിദ്യാര്‍ത്ഥി എന്നു തോന്നാം, പക്ഷേ സൂക്ഷിച്ചുനോക്കിയാല്‍ അയാള്‍ക്ക് മുപ്പതുവയസ്സോളം പ്രായമുണ്ടെന്ന് മനസിലാവും. മുന്‍‌വശത്തെ ഒരു പല്ല് പകുതിവെച്ച് ഒടിഞ്ഞിട്ടുണ്ട്.അടുത്ത പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒരു ഭയങ്കരനാണ്. കണ്ണില്‍ ചോരയില്ലാത്ത ഇടിയാണ് ഇടിക്കുക. അനിലിന് പ്രത്യേകിച്ച് പണിയൊന്നുമില്ല. കുറച്ചുനാള്‍ ഒരു കടയില്‍ നിന്നിട്ടുണ്ട്, പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി ഓടിയിട്ടുണ്ട്, വര്‍ക്ക്ഷാപ്പില്‍ നിന്നിട്ടുണ്ട്, ചെറിയതോതില്‍ ഗുണ്ടാപ്പരിപാടികളൊക്കെ നോക്കിയിട്ടുണ്ട്. അനിലിന്റെ കൂടെ സ്കൂളിലും, പിന്നെ ജയിലിലുമൊക്കെ ഒന്നിച്ചുണ്ടായിരുന്നയാളാണ് ഇപ്പോള്‍ പാലത്തിന്റെ എതിര്‍‌വശത്തുനിന്നും അലസമായി നടന്നുവരുന്ന ഡേവിഡ്. ഡേവിഡിന്റെ ജീവിതവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ. വലിയ വട്ടത്തില്‍ ജ്വലിക്കുന്ന ചുവന്ന സൂര്യനിലേക്കുനോക്കിയാണ് ഡേവിഡിന്റെ നടത്ത. അടുത്തെത്തി ഡേവിഡ് അനിലിന്റെ തോളില്‍ കയ്യിട്ടപ്പൊഴേക്കും കാല്‍ക്കീഴില്‍ നിന്നും തീവണ്ടി പോയിക്കഴിഞ്ഞിരുന്നു.

“അളിയാ, പത്തുരൂപയുണ്ടോ? വിശക്കുന്നു.”
“ഇല്ല, പോടാ”
“നീയും പിച്ചയാണോ. തിന്നണ്ടേ അളിയാ”
അനില്‍ ഒന്നും മിണ്ടിയില്ല.
“പാലത്തിന്റെ താഴെ ഒരു കോള് നിക്കുന്നുണ്ട്, ഒരു പയ്യന്‍. ഉച്ചതൊട്ടേ ചുറ്റിപ്പറ്റി നില്‍ക്കുന്നു. നമുക്കവനെയങ്ങ് തിന്നാലോ?”

അനിലിന് വലിയ താല്പര്യമില്ലായിരുന്നു. ഒന്നാമതേ നേരം ഇരുട്ടിയിട്ടില്ല. പിന്നെ കാശോ മാലയോ പിടിച്ചുപറിച്ച് ഓടാനൊന്നും വയ്യ, എവിടെനിന്നെങ്കിലും ബൈക്ക് ഒപ്പിച്ചിട്ടാണെങ്കില്‍ പിന്നെയും നോക്കാമായിരുന്നു. എങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അനില്‍ ഡേവിഡിന്റെ കൂടെപ്പോയി. പറഞ്ഞതു നേരായിരുന്നു. സാമാന്യം കാശുള്ള വീട്ടിലെ എന്നുതോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ - വിലകൂടിയ വാച്ചും കഴുത്തില്‍ തെളിഞ്ഞുകാണാവുന്ന സ്വര്‍ണ്ണച്ചെയിനും നല്ല വസ്ത്രങ്ങളും ധരിച്ച, ഇരുപത്തഞ്ചിനും മുപ്പതിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്നയാള്‍, ഒരു മരത്തിനു താഴെ സിഗരറ്റും പുകച്ച് നില്‍ക്കുന്നു. എതിരേ കാലന്‍കുടയും പിടിച്ച് ഒരു മദ്ധ്യവയസ്കനും, പിന്നാലെ ഏതാനും കോളെജ് വിദ്യാര്‍ത്ഥിനികളും നടന്നുവരുന്നു. ഇവര്‍ ഈ യുവാവിനെ കടന്ന് മുന്നോട്ടുനടന്നു. അല്പം അകലെ അടച്ചുകിടന്ന ഒരു പീടികത്തിണ്ണയില്‍ കയറിയിരുന്ന് ഒരു ബീഡി കത്തിച്ച് പരസ്പരം കൈമാറി വലിച്ചു. വീണ്ടും അയാള്‍ക്കുനേരെ നടന്നുതുടങ്ങിയപ്പൊഴാണ് ഒരു പോലീസ് വണ്ടി പിന്നില്‍നിന്നും വന്നത്. അനിലിനെയും ഡേവിഡിനെയും എന്തോ നോട്ടപ്പിഴകൊണ്ട് കാണാതെപോയ പോലീസുകാര്‍ മരത്തണലില്‍ നില്‍ക്കുന്ന യുവാവിനു മുന്നില്‍ വണ്ടി നിറുത്തി. പോലീസുകാര്‍ ചീത്തപറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, യുവാവ് കാത്തുനില്‍പ്പ് നിറുത്തി ഡേവിഡിന്റെയും അനിലിന്റെയും ദിശയിലേക്ക് നടന്നുതുടങ്ങി.

ചെറുപ്പക്കാ‍രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ പിടിച്ചുപറിക്കുള്ള സാദ്ധ്യതകള്‍ മങ്ങുന്നത് ദീര്‍ഘകാലത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് ഡേവിഡ് മനസിലാ‍ക്കി. ഇനി മെയിന്‍ റോഡാണ്. ഇവന്റെ പിന്നാലെ പോയി വീട് മനസിലാക്കി വെക്കാം, ഒത്താല്‍ ഇന്നോ നടന്നില്ലെങ്കില്‍ വരുന്ന ദിവസങ്ങളിലോ ഒറ്റയ്ക്കു കിട്ടിയാല്‍ കാശുതട്ടിപ്പറിക്കാം എന്ന് ഡേവിഡ് സൂചിപ്പിച്ചു. നാളത്തെക്കാര്യത്തില്‍ അനിലിന് പ്രത്യേകിച്ച് താല്പര്യമൊന്നും തോന്നിയില്ല. വഴിവക്കിലെ ഒരു കടയില്‍ കയറിനിന്ന് ചെറുപ്പക്കാരനെ മുന്നേ കടന്നുപോവാനനുവദിച്ച്, ഇരുവരും പിന്നാലെ അകലം പാലിച്ചു നടന്നു. ഇടയ്ക്കിടെ വാച്ചില്‍ നോക്കിക്കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ പെട്ടെന്ന് തിരിഞ്ഞ് വീണ്ടും ഇവര്‍ക്കു നേരെ വന്നു, ഇരുവരെയും കടന്ന്, മുഖത്തുനോക്കാതെ വന്നവഴിയേ തിരിച്ചുപോയി. “നമ്മളെ അവന്‍ കണ്ടെന്നുതോന്നുന്നു, സംഗതി പിശകാണ്, വിട്ടുകള” - ഡേവിഡ് പറഞ്ഞു. ഇനി രണ്ടുപേരും പിന്തുടര്‍ന്നിട്ട് കാര്യമില്ല എന്ന് അനിലിനും മനസിലായി.
“നീ ഏതെങ്കിലും ചായക്കടയില്‍ കയറിയിരിക്ക്, ഞാന്‍ പോയി നോക്കിയിട്ടുവരാം”.
“അളിയാ, പറ്റിക്കരുത്, പൌതിക്കാശു തരണം”
“തരാമെടാ, നീ പോ”

അനില്‍ അയാളുടെ പിന്നാലെ പോയി. ചെറുപ്പക്കാരന്‍ നടന്ന് പഴയ മരത്തിനു ചുവട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഇനിയും തന്നെക്കണ്ടാല്‍ അയാള്‍ ഒരുപക്ഷേ ഓടിത്തുടങ്ങിയേക്കും. അനില്‍ സാമാന്യം അകലെ, അയാള്‍ കാണാത്തവിധത്തില്‍ മറഞ്ഞുനിന്നു. ചെറുപ്പക്കാരന്‍ ഇടക്കിടെ വാച്ചില്‍ നോക്കുന്നുണ്ടായിരുന്നു, തലയുയര്‍ത്തി റെയില്‍പാലത്തിന്റെ പടികളുടെ പൊക്കത്തേക്ക് നോക്കുന്നുണ്ടായിരുന്നു, മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, വീണ്ടും സിഗരറ്റ് കത്തിച്ച് വലിക്കുന്നുണ്ടായിരുന്നു.

കുറെയേറെനേരം കഴിഞ്ഞ് താഴേക്കു നോക്കിക്കൊണ്ട് അയാള്‍ അനിലിന്റെ മുന്നിലൂടെ നടന്നുപോയി. അനില്‍ “ശ്ശ്” എന്ന ശബ്ദമുണ്ടാക്കി അയാളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ ഒന്നുകില്‍ അയാള്‍ കേട്ടില്ല, അല്ലെങ്കില്‍ കേട്ടതായി നടിച്ചില്ല. വഴി ഏകദേശം വിജനമാണെങ്കിലും പിടിച്ചുപറിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയില്ല. പോലീസിന്റെ ഇടിയും ജയിലിലെ ബോറടിയുമോര്‍ക്കുമ്പോള്‍ വേണ്ടാത്ത റിസ്ക് എടുക്കാന്‍ തോന്നിയതുമില്ല. കുറെ അകലം വിട്ട് അനില്‍ പിന്നാലെ നടന്നു. മെയിന്‍ റോഡിലൂടെ കുറെ ദൂരം മുന്നോട്ടുനടന്ന ചെറുപ്പക്കാരന്‍ ഒരിക്കല്‍പ്പോലും തലയുയര്‍ത്തിയില്ല, തിരിഞ്ഞുനോക്കിയില്ല. റോഡ് വളഞ്ഞ് കയറ്റം തുടങ്ങി. ഇടയ്ക്ക് പതറി റോഡിനു നടുക്കോട്ടു നീങ്ങിപ്പോയ ചെറുപ്പക്കാരനു പിന്നില്‍നിന്നും ചെവിപൊട്ടിക്കുന്നതരത്തില്‍ ഹോണടിച്ചുകൊണ്ട് ഒരു കാര്‍ വെട്ടിച്ചു കടന്നുപോയി. പെട്ടെന്ന് ഞെട്ടിയ അയാള്‍ നടത്തം നേരെയാക്കി ഇരുവശവും നോക്കി റോഡ് മുറിച്ചുകടന്ന് ഒരു ഇടവഴിയിലേക്ക് ഇറങ്ങി. കാഴ്ച്ചയില്‍ നിന്നും അയാള്‍ നഷ്ടപ്പെടാതിരിക്കാന്‍ അനില്‍ പെട്ടെന്ന് റോഡ് മുറിച്ചുകടന്നു, നടത്തത്തിന്റെ വേഗതകൂട്ടി.

മെയിന്‍ റോഡില്‍ നിന്നും ഇടവഴിയിലേക്ക് അനില്‍ പ്രവേശിച്ചപ്പോള്‍ അയാള്‍ അല്പമകലെ ഒരു വീടിന്റെ ഗേറ്റ് തുറക്കുകയായിരുന്നു - ഒരു നിമിഷം വൈകിയെങ്കില്‍ അയാള്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞേനെ. അനില്‍ നടത്തം പതുക്കെയാക്കി. വീടിനു മുന്നില്‍ ഒരു നിമിഷം നിന്ന് ചെറുപ്പക്കാരന്‍ ചാരിയിട്ട ഗേറ്റ് ശബ്ദമില്ലാതെ തുറന്നു. ചെരുപ്പ് ഊരി കയ്യില്‍പ്പിടിച്ച് ശബ്ദമുണ്ടാക്കാതെ വീടിന്റെ വശത്തേക്കു മാറി. എതിര്‍വശത്തെ വീടിന്റെ ജനാല തുറന്നാല്‍ തന്നെ കാണാം എന്നുമനസിലാക്കി മതിലിനോടുചേര്‍ന്ന് കുന്തിച്ചിരുന്നു. അകത്തുനിന്നും ശബ്ദമൊന്നും കേട്ടില്ല. തനിക്കു നേര്‍ക്കുള്ള മുറിയില്‍ ലൈറ്റ് തെളിയുന്നതും ജനാല അടയുന്നതും അയാള്‍ അറിഞ്ഞു. വീട്ടില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് മനസിലാക്കണം. കൂടുതല്‍ ആള്‍ക്കാരുണ്ടെങ്കില്‍ നേരം ഇരുട്ടുന്നതുവരെ കാക്കണം. ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ - അനില്‍ തലപൊക്കി ജനാലയിലേക്കു നോക്കി. കര്‍ട്ടന്റെ തുണികള്‍ നടുക്ക് വലിച്ചുചേര്‍ത്തതിലെ വിടവിലൂടെ മുറിക്കകം കാണാമായിരുന്നു.

അയാള്‍ മുറിയുടെ നടുക്ക് അനങ്ങാതെനില്‍ക്കുന്നു. ഒരു നീളമുള്ള വെളുത്ത ബെഡ്ഷീറ്റ് കഴുത്തില്‍ ഒരു ഷാള്‍ പോലെ മുന്നോട്ടിട്ടിരിക്കുന്നു. അയാളുടെ കണ്ണുകള്‍ ചുവന്നുകിടക്കുന്നു. പിന്നീട് മുറിക്കു പുറത്തേക്കുപോയ അയാള്‍ ഒരു പ്ലാസ്റ്റിക്ക് കസേരയും വലിച്ചുകൊണ്ടു വന്നു. മുറിയുടെ നടുവില്‍ കസേരയിട്ട് അതില്‍ കയറിനിന്ന് സീലിങ്ങ് ഫാനിലേയ്ക്ക് എത്തിപ്പിടിച്ചു. ബെഡ് ഷീറ്റ് ചുരുട്ടി ഫാനില്‍ കുരുക്കിടാന്‍ തുടങ്ങി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഒരു കെട്ടിടാന്‍ അയാള്‍ ഏറെ പ്രയാസപ്പെട്ടു. പിന്നീട് കെട്ട് മുകളിലേക്കും താഴേക്കും ഞാത്തിനോക്കി. രണ്ടുകൈകൊണ്ടും വലിച്ച് ഷീറ്റിന്റെ ഉറപ്പുപരിശോധിച്ചു. പെട്ടെന്ന് വിതുമ്പിത്തുടങ്ങിയ അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങി. മുറിയില്‍ക്കിടന്ന നോട്ടുപുസ്തകത്തില്‍ നിന്നും ഒരു വെള്ളക്കടലാസ് കീറിയെടുത്ത് നിലത്തിരുന്ന്, കടലാസ് കസേരയില്‍ വെച്ച് എഴുതാന്‍ തുടങ്ങി. ഒരുപാടുനേരമെടുത്ത് എഴുതിയത് പലതായി മടക്കി പോക്കറ്റിലിട്ടു. വീണ്ടും കസേരയ്ക്കു മുകളില്‍ കയറി. നിമിഷങ്ങളോളം കുരുക്കില്‍ പിടിച്ചുകൊണ്ടുനിന്നു. അയാളുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ ഒഴുകി. ചുണ്ടുകള്‍ കടിച്ചുപിടിച്ചിട്ടുണ്ട്, മുഖം വലിഞ്ഞുമുറുകിനില്‍ക്കുന്നു. അയാള്‍ ഇടതുകൈകൊണ്ട് കുരുക്ക് കഴുത്തിനു നേര്‍ക്ക് താഴ്ത്തി.

അനില്‍ ശബ്ദമുണ്ടാക്കാതെ വീടിനു മുന്‍‌വശത്തേക്കു നീങ്ങി വാതിലില്‍ മുട്ടിത്തുടങ്ങി.
“ആരാണ്?” ചെറുപ്പക്കാരന്റെ വിഹ്വലമായ ശബ്ദവും അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങുന്ന ശബ്ദവും കാലടിയൊച്ചകളും കേട്ടു. പിന്നെ വാതില്‍ തുറന്ന് വിരണ്ട കണ്ണുകളോടെ “ആരാണ്” എന്ന് ചെറുപ്പക്കാരന്‍ വീണ്ടും ചോദിച്ചു.
“ഞാന്‍ കുറച്ചു നേരമായി നിങ്ങളുടെ പിറകേയുണ്ട്. എന്തായാലും ചാവാന്‍ പോകുവല്ലേ, മാലയും കാശും വാച്ചുമൊക്കെ ഇങ്ങു തന്നിട്ടു ചാവ്. എനിക്ക് കാശിനു കുറച്ച് ആവശ്യമുണ്ടായിരുന്നു”.

പൊടുന്നനെ “ചേച്ചീ, ഓടിവായോ” എന്ന് വലിയവായില്‍ നിലവിളിച്ച്, ഇടതുകൈകൊണ്ട് തന്റെ കഴുത്തിലെ സ്വര്‍ണ്ണമാല പൊത്തിപ്പിടിച്ചുകൊണ്ടും വലതുകൈകൊണ്ട് അനിലിനെ തള്ളിമാറ്റിക്കൊണ്ടും ചെറുപ്പക്കാ‍രന്‍ പുറത്തേക്കിറങ്ങിയോടി. ശബ്ദം കേട്ട് അടുത്ത വീട്ടിനുള്ളില്‍ ആരോക്കെയോ മുന്‍‌വാതിലിനു നേര്‍ക്ക് ഓടുന്നത് അനിലിനു കേള്‍ക്കാമായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അനില്‍ ഗേറ്റിനു പുറത്തിറങ്ങി ചെറുപ്പക്കാരന്‍ ഓടിയതിന് എതിര്‍ദിശയിലേക്ക് വേഗത്തില്‍ നടന്നുതുടങ്ങി.

8/04/2009

വര്‍ഗ്ഗീസ് - റീലോഡഡ്

ആശുപത്രിയിലെ നിറമടര്‍ന്ന ജനാലയില്‍ ഞാത്തിയിട്ടിരുന്ന വെളുത്ത കര്‍ട്ടന്‍ ഇളംകാറ്റത്ത് മാലാഖയുടെ ചിറകുപോലെ പിടച്ചതുകൊണ്ടാണോ, തറ വെളുക്കെ തുടച്ചിട്ടിരുന്ന അണുനാശിനിയുടെ മണം മൂക്കിലടിച്ചുകയറിയതുകൊണ്ടാണോ, ശ്രീ എം. വര്‍ഗ്ഗീസ്, 54 വയസ്സ് തന്റെ ഒരു വര്‍ഷം നീണ്ട കോമയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത് എന്നറിയില്ല. (വീട്ടിലേക്ക് മലക്കറിയും മീനും വാങ്ങി വരുന്നവഴി) വണ്ടിയിടിച്ച് കിടപ്പായതാണ്. ഡോക്ടര്‍മാര്‍ മരിച്ചുപോവുമെന്ന് വിധിയെഴുതിയതാണ്, മരിക്കരുതേ എന്ന് മക്കളും സ്നേഹമുള്ളവരും പ്രാര്‍ത്ഥിച്ചതാണ്, മരിക്കാനായി കൂട്ടിരുന്നതാണ്, ഇരുന്നുമടുത്ത് അവര്‍ ഈ നരച്ചുപഴകിയ ആശുപത്രിയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ചുരുക്കിയതാണ് (ശ്രീ. അന്നാമ്മ വര്‍ഗ്ഗീസ് ദിവസവും, മക്കള്‍ ഇടവിട്ടും സന്ദര്‍ശിച്ചുകൊണ്ടിരുന്നു, ഒന്നും കേള്‍ക്കില്ല എന്നറിയാമായിരുന്നിട്ടും അന്നാമ്മ വര്‍ഗ്ഗീസ് തന്റെ ഭര്‍ത്താവിനോട് പരിഭവങ്ങളും വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു), പക്ഷേ വര്‍ഗ്ഗീസ് മരിച്ചില്ല. ഉറങ്ങിപ്പോയതേയുള്ളൂ. ഉറക്കമുണര്‍ന്നപ്പോള്‍ പഞ്ഞിച്ചിറകുകളും വെള്ളയലുക്കുവസ്ത്രങ്ങളുമുള്ള ഒരു മാലാഖ “വരൂ സമയമായി” എന്നുമന്ത്രിച്ചുകൊണ്ട് മേഘങ്ങളിലേക്ക് വലിക്കുന്നത് അയാള്‍ സ്വപ്നം കാണുകയായിരുന്നു. സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തില്‍ സൂചികളും ഗുളികകളുമടുക്കിവെച്ച് മാലാഖ മുറിവിട്ടുപോയി. അയാള്‍ കണ്ണുതുറക്കാന്‍ പിന്നെയും അല്പം സമയമെടുത്തു. മുറിയില്‍ മറ്റാരുമില്ല. ഏറെനാളത്തെ കിടപ്പുകൊണ്ട് കൈകാലുകള്‍ മരച്ചുപോയിരുന്നു. ശ്രദ്ധയോടെ, എന്നാല്‍ അവിദഗ്ധമായി സ്വയം വേദനിപ്പിച്ചുകൊണ്ട്, അയാള്‍ കൈത്തണ്ടയില്‍ ഞരമ്പിലേക്ക് കുത്തിയിരുന്ന ഡ്രിപ്പിന്റെ നാളി ഊരിമാറ്റി. കഴുത്തുചരിച്ച് തന്റെ ശുഷ്കിച്ച ശരീരത്തിലേക്കുനോക്കി വിഷാദപ്പെട്ട്, പ്രയാസപ്പെട്ട് ജനലഴികളില്‍ കൈകൊരുത്ത്, നടുവളച്ച്, കട്ടിലിന്റെ വക്കില്‍പ്പിടിച്ച് പിച്ചവെച്ച്, വര്‍ഗ്ഗീസ് ചുമരലമാര തുറന്നു. അവിടെ ഒരു പ്ലാസ്റ്റിക്ക് കൂടില്‍ അലക്കി മടക്കിയ മുണ്ടും ഷര്‍ട്ടും ഒരു പൊതിയില്‍ മരുന്നുകളും മുഷിഞ്ഞ ഒരു കൈലേസുകെട്ടിനകത്ത് കുറച്ച് നോട്ടുകളും വെച്ചിരുന്നു. വസ്ത്രം മാറി, കാശെടുത്ത് പോക്കറ്റിലിട്ടു, മുടിചീകി, റബ്ബര്‍ ചെരുപ്പുമിട്ട് അയാള്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് ചാരി. ആശുപത്രി വൃത്തിയോടെ തിളങ്ങുന്നു. വര്‍ഗ്ഗീസ് എതിരേവന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യം പറഞ്ഞ് പുറത്തെ വെയിലിലേക്കിറങ്ങി. ഉച്ചയും ഉഷ്ണവുമായിരുന്നു‍. പെട്ടന്നുതന്നെ ക്ഷീണിച്ചുപോയ അയാള്‍ ആശുപത്രിയുടെ പുറത്തെ ഹോട്ടലിലിരുന്ന് ഒരു ചായ പറഞ്ഞു, കുറെ ശ്രമിച്ചിട്ടാണ് ഒരു കവിള്‍ ചായ വിഴുങ്ങാന്‍ പറ്റിയത്. ചുമരില്‍ തൂക്കിയിട്ട കലണ്ടറില്‍ നിന്നും എത്രനാള്‍ ഉറങ്ങിയെന്ന് വര്‍ഗ്ഗീസ് കണക്കുകൂട്ടാന്‍ നോക്കിയെങ്കിലും എന്നാണ് കിടയതെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. അയാള്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അവിടെ അല്പം തടിച്ച ഒരു വീട്ടമ്മയുടെ വയറില്‍ നിന്നും സ്ഥാനം തെറ്റിക്കിടന്ന സാരിത്തുമ്പിനിടയിലെ വെളുത്ത മാംസത്തില്‍ കണ്ണുകൊളുത്തി വര്‍ഗ്ഗീസ് തന്റെ ഭൂതകാ‍ലം ഓര്‍ക്കാന്‍ ശ്രമിച്ചു. അവര്‍ സാരിത്തുമ്പുനേരെയാക്കി, വര്‍ഗ്ഗീസിനുനേര്‍ക്ക് ചിരിച്ചു.

അയാള്‍ നല്ല മനുഷ്യനായിരുന്നു. ആരെയും ദ്രോഹിക്കാ‍ത്ത, കള്ളം ചെയ്യാത്ത മനുഷ്യന്‍. വര്‍ഗ്ഗീസ് ഒരിക്കലും മദ്യപിച്ചില്ല, ഭാര്യ അറിയാതെ ഒന്നും ചെയ്തില്ല, സൌമ്യനും ശാന്തനുമായ വര്‍ഗ്ഗീസ് ആരോടും ദേഷ്യപ്പെട്ടില്ല, ഒരു രൂപ പോലും വെറുതേ കളഞ്ഞില്ല - ഇതയാള്‍ ആലോചിച്ചത് “സാര്‍ ഒരുരൂപ താ” എന്നുപറഞ്ഞ് ഒരു തെണ്ടിച്ചെക്കന്‍ ഷര്‍ട്ടിന്റെ തുമ്പില്‍പ്പിടിച്ച് താഴോട്ടുവിളിച്ചപ്പൊഴാണ്. നല്ലവനായ വര്‍ഗ്ഗീസ്, തന്റെ ഓര്‍മ്മകളെ അതിശയിപ്പിച്ചുകൊണ്ട്, പത്തുവയസ്സിനു താഴെ പ്രായവും അഞ്ചുവയസ്സിന്റെ വളര്‍ച്ചയുമുള്ള ആ കുളിക്കാത്ത പയ്യനുനേരെ “പോടാ” എന്നലറി. പയ്യന്‍ ഞെട്ടി പിന്നോട്ടുമാറി. ബസ് സ്റ്റോപ്പില്‍ നിന്ന വീട്ടമ്മ പേടിച്ചുപോയ തന്റെ മുഖം തിരിച്ചു. നാശം എന്നുപ്രാകിക്കൊണ്ട് വര്‍ഗ്ഗീസ് ഒരു ഓട്ടോറിക്ഷ കൈകാണിച്ചുനിറുത്തി.

പുളിച്ച യീസ്റ്റിന്റെ മണമുള്ള കുരീപ്പുഴ ഷാപ്പിലിരുന്ന് രണ്ടാമത്തെക്കുപ്പി കള്ളുകുടിച്ചുകൊണ്ടിരുന്നപ്പൊഴാണ് ഒട്ടും ഭംഗിയില്ലാത്ത ഒരു കുറ്റിത്താടി വര്‍ഗ്ഗീസിന് എതിരേ വന്നിരുന്നത്. കൊടമ്പുളിയിട്ട മീന്‍‌ചാറ് തൊട്ടുനക്കി തണുത്തകള്ള് ഒരുകവിള്‍ കുടിച്ച്, ആ രുചിയുടെ മീതേ വഴറ്റിയ ഞണ്ടിന്‍കാല്‍ കടിച്ച് ശ്രദ്ധയോടെ ഉറിഞ്ചിക്കൊണ്ടിരുന്നപ്പൊഴാണ് കുറ്റിത്താടി കറകറാശബ്ദത്തില്‍ പാടിത്തുടങ്ങിയത്. ഗതകാല സ്മരണകളുണര്‍ത്തുന്ന മനോഹരമായ ഗാനം ഒട്ടും ഭംഗിയില്ലാതെ പാടിനശിപ്പിച്ചതുകൊണ്ടാണ് “നിര്‍ത്തഡാ“ എന്ന് വര്‍ഗ്ഗീസ് അലറിയത്. അതുവരെ കോഴിക്കൂടുപോലെ ചിലച്ചും ഡെസ്കില്‍ താളം പിടിച്ചുമിരുന്ന ബാര്‍ നിശബ്ദമായി. കുറ്റിത്താടി പാട്ടുനിറുത്തി, പതുക്കെ എണീറ്റു. വര്‍ഗ്ഗീസിനു മുന്നേ വന്ന് നെട്ടനെനിന്നു. വര്‍ഗ്ഗീസ് എഴുന്നേറ്റ് കൈ ചുരുട്ടി ആയമെടുത്തപ്പൊഴേക്കും കുറ്റിത്താടി പിടിച്ചു തള്ളിക്കഴിഞ്ഞിരുന്നു. വര്‍ഗ്ഗീസ് ബെഞ്ചിലേക്ക് കമഴ്ന്നുവീണു, എങ്കിലും പിടഞ്ഞെഴുന്നേറ്റ് കുറ്റിത്താടിയുടെ നെഞ്ചത്തിടിച്ചു. ഇടികൊണ്ട് നിമിഷങ്ങളോളം അയാള്‍ അമ്പരന്നുനിന്നു, പിന്നെ ചുണ്ടുതുറക്കാതെ മെലിഞ്ഞ ഒരു ചിരിചിരിച്ചുകൊണ്ട് സ്വന്തം ബെഞ്ചില്‍ പോയിരുന്ന് വര്‍ഗ്ഗീസിനെ ചൂണ്ടി “അയാക്കു കഴിക്കാനെന്തെങ്കിലും കൊട്” എന്ന് മുരടന്‍ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു. ബാര്‍ പൊട്ടിച്ചിരിച്ചു. വര്‍ഗ്ഗീസിന് കുപ്പിയെടുത്ത് അയാളുടെ തലയടിച്ചുപൊളിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന കുറ്റിത്താടിയെ നോക്കിയപ്പോള്‍ വര്‍ഗ്ഗീസും ചിരിച്ചുപോയി. അയാള്‍ കാശുകൊടുത്ത് പുറത്തിറങ്ങി. പുറത്തപ്പൊഴും നല്ലചൂടായിരുന്നു.

ആരെ പ്രതീക്ഷിച്ചാണോ വര്‍ഗ്ഗീസ് വികാസ് നഗര്‍ സെക്കന്‍ഡ് സ്ട്രീ‍റ്റിലൂടെ നടന്നത്, അവര്‍ - കമലമ്മ, ഒരു പ്ലാസ്റ്റിക്ക് കൂടയും തൂക്കി എതിരേ വന്നു. വര്‍ഗ്ഗീസ് ചിരിച്ചു, അവര്‍ ആദ്യം തിരിച്ചറിഞ്ഞില്ല. “കമലമ്മേ“ എന്നു വിളിച്ചപ്പോള്‍ ആശ്ചര്യത്തോടെ, സന്തോഷത്തോടെ, “അല്ലാ, സാറോ, എത്ര വര്‍ഷമായി“ എന്നുമൊഴിഞ്ഞു. പ്രായം കമലമ്മയുടെ ശബ്ദമാധുര്യം കവര്‍ന്നില്ല. പോസ്റ്റോഫീസിലെ ഉദ്യോഗസ്ഥയായ അവരെ പഠിക്കുന്ന കാലത്ത് വര്‍ഗ്ഗീസ് ആഴത്തില്‍ പ്രേമിച്ചിരുന്നെങ്കിലും അത് തുറന്നുപറയാന്‍ പറ്റിയിരുന്നില്ല, പിന്നീട് വിവാഹശേഷം പലപ്പൊഴും പരസ്പരം കണ്ടിട്ടുണ്ടെങ്കിലും അധികം സംസാരിച്ചിട്ടില്ല. “നീ എത്ര മാറിപ്പോയി” എന്നുകേട്ട് കമലമ്മ അമ്പരന്നുനിന്നു.

“സാറ് വീട്ടിലേക്കു വരൂ, ചായകുടിച്ചിട്ടുപോവാം”.
വര്‍ഗ്ഗീസിന് അവരുടെ - അവളുടെ വീട്ടിലേക്കുപോയി അവളുടെ ശരീരമാസകലം ചുംബിക്കണമെന്നും വിവസ്ത്രയാക്കണമെന്നും ആ വലിയ മുലകളില്‍ കടിക്കണമെന്നും തോന്നി. പക്ഷേ - “കമലയുടെ ഭര്‍ത്താവ് എപ്പോള്‍ വരും?”
“സാറ് ചായകുടിച്ചുകഴിയുമ്പൊഴേക്കും അദ്ദേഹമെത്തും, വരൂ”.
“നീയെന്നെ സാറെന്നു വിളിക്കണ്ട”.
കമലമ്മ ഒരുനിമിഷം അമ്പരന്നുനിന്നു. പിന്നെ ഒരുപാട് വര്‍ഷങ്ങളായി ചിരിക്കാത്ത ഒരു ചിരി ചിരിച്ചുകൊണ്ട്, ഏറ്റവും വലിയ സ്നേഹത്തോടെയും വാത്സല്യത്തോടെയും “മോനേ, വര്‍ഗ്ഗീസേ“ എന്നുവിളിച്ചു. ചിരിച്ചുകൊണ്ട് മുന്നോട്ട് രണ്ടുകാല്‍ വെച്ചു, തന്റെ വലിയ ശരീരം തിരിച്ച് വരുന്നില്ലേ എന്നുചോദിച്ചു. താന്‍ പിടിക്കപ്പെടുമോ എന്ന ഉദ്വേഗത്തോടെ കാമിനിയെപ്പുണരുന്ന ജാരനെപ്പോലെ അയാളുടെ ചോരതിളച്ചു, രോമങ്ങള്‍ എഴുന്നുനിന്നു. “ഇല്ല, ഇനിയൊരിക്കല്‍.” വര്‍ഗ്ഗീസ് തിരിഞ്ഞുനടന്നു. വളവിലെത്തിയപ്പോള്‍ കമലമ്മയുടെ ഭര്‍ത്താവ് എതിരേ വരുന്നു.

“എന്താ വര്‍ഗ്ഗീസേ, വലിയ സന്തോഷത്തിലാണല്ലോ?”
“പിന്നല്ലാതെ, ഇന്ന് എന്റെ ദിവസമാണ്”
“ആഹാ, കണ്ടിട്ട് കുറെയേറെ ആയല്ലോ?, ആശുപത്രിയിലായിരുന്നെന്നു കേട്ടു”
“അതെ, പുറത്തിറങ്ങിയിട്ട് കുറച്ചേ ആയുള്ളൂ”.
“വീട്ടിലേക്കുവരൂ, ചായ കുടിച്ചിട്ടുപോവാം”.
“ഇല്ല, പിന്നൊരിക്കലാവട്ടെ”.
“പിന്നെ, തീര്‍ച്ചയായും വീട്ടില്‍ വരണം”
“വരും, തീര്‍ച്ച”.

അടുത്ത ഓട്ടോപിടിച്ച് വര്‍ഗ്ഗീസ് അര്‍ച്ചന തിയ്യെറ്ററിലിറങ്ങി. സുരേഷ് ഗോപിയുടെ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആണ്. ക്യൂവില്‍ നിന്ന് ഒരുപാടു തള്ളുകൊണ്ടിട്ടും ടിക്കറ്റുകിട്ടിയില്ല. ബ്ലാക്കില്‍ ടിക്കറ്റെടുത്ത് തലയുയര്‍ത്തുമ്പൊഴാണ് “അപ്പാ” എന്ന് ആശ്ചര്യത്തോടെ വിളിച്ചുകൊണ്ട് വിഹ്വലനായ തന്റെ മകന്‍ മുന്നില്‍ നില്‍ക്കുന്നത്.

“എവിടെയെല്ലാം അന്വേഷിച്ചു. ഇതെന്തുകോലമാണ്. എങ്ങനെ ഇറങ്ങിപ്പോയി. ദൈവമേ, അമ്മച്ചി അള്‍ത്താരക്കുമുന്നില്‍ മുട്ടിപ്പായി കരയുകയാണ്, എന്നാലും അപ്പനെ ജീവനോടെ തിരിച്ചുകിട്ടിയല്ലോ, ആശുപത്രിയിലേക്കുവരൂ. അവിടെ എല്ലാവരും വെപ്രാളത്തിലാണ് - അപ്പന്‍ എവിടെയെങ്കിലും മരിച്ചുകിടക്കുന്നെന്നാണ് - മകന്‍ പറഞ്ഞുകൊണ്ടിരുന്നത് പകുതിയില്‍ നിറുത്തി”. പടം കണ്ടിട്ടുപോവാം എന്ന് വര്‍ഗ്ഗീസ് വിഷാദത്തോടെ പറഞ്ഞതു ഗൌനിക്കാതെ അയാളെ ശ്രദ്ധയോടെ പിടിച്ച് കാറില്‍ കയറ്റി.

ടാക്സിയുടെ പിന്‍‌സീറ്റിലിരുന്ന് വര്‍ഗ്ഗീസ് ക്ഷീണിച്ചു, അല്പം കിടക്കണമെന്നുപറഞ്ഞു. മകന്റെ തോളിലേക്ക് ചാഞ്ഞിരുന്നുറങ്ങി.

ആശുപത്രിയിലെത്തി പുറത്തിറങ്ങാനായി മകന്‍ കുലുക്കിവിളിച്ചപ്പൊഴേക്കും വര്‍ഗ്ഗീസ് മരിച്ചുപോയിരുന്നു. ശവശരീരത്തിന്റെ മുഖത്ത് വിടര്‍ന്നുനിന്ന ചിരിനിവര്‍ത്തി ഗൌരവഭാവം വരുത്താന്‍ അവര്‍ ഏറെ പാടുപെട്ടു.

4/20/2009

ഒരുതുള്ളി കണ്ണീര്‍


ശ്രീലങ്കയില്‍ സൈന്യത്തിനും പുലികള്‍ക്കും ഇടയില്‍പ്പെട്ട് ചത്തൊടുങ്ങുന്ന ആയിരങ്ങള്‍ക്കായി, കയ്യും കാലും നഷ്ടപ്പെട്ട, കുടുംബം നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്കായി.

ഓര്‍ക്കുക, അവരും നമ്മെപ്പോലെയായിരുന്നു.

---
photo: copyright AP (from bbc website)

3/31/2009

വോഡ്ക ഡ്രിങ്കേഴ്സ് - ഒരു നിരൂപണം

പ്രശസ്ത റഷ്യന്‍ സംവിധായകനായ അലക്സീ റുബായേവിന്റെ മൂന്നാമത്തെ ചിത്രമാണ് “വോഡ്ക ഡ്രിങ്കേഴ്സ്” എന്ന (തെല്ലു വിചിത്രമാ‍യ) പേരില്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്ത “ഒക്രൂഷ്ക” (2005). റഷ്യന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന “നികാ“ പുരസ്കാരം ലഭിച്ച ഈ സിനിമ കാന്‍, മോണ്രിയാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശനത്തിനു വന്നു. വോഡ്കാ ഡ്രിങ്കേഴ്സ് 2007-ലെ ഗോവന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടു, എങ്കിലും ഇന്ത്യയില്‍ അധികം ആരവങ്ങളുണ്ടാക്കാതെ പോയി. ഈ സിനിമയിലെ ചില ലൈംഗിക രംഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ / മലയാള പത്രങ്ങളില്‍ ഒഴുക്കന്‍ മട്ടിലെങ്കിലും പ്രതിപാദിക്കപ്പെട്ടത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും വിക്കിപീഡിയയിലും ഐ.എം.ഡി.ബി.യിലും ഈ ചലച്ചിത്രത്തിന്റെ കഥയുടെ ചുരുക്കെഴുത്ത് മാത്രമേ ലഭ്യമായിട്ടുള്ളൂ‍. അവിസ്മരണീയമായ ഈ ദൃശ്യ-ശ്രവ്യാനുഭവത്തിന് വേണ്ടത്ര നിരൂപകശ്രദ്ധ കിട്ടാതെപോയതിലുള്ള പരിഭവമാണ് ഈ കുറിപ്പിലേയ്ക്ക് നയിച്ചത്.

“റ്റൈം വാച്ച്”, “ഡെലോ സുഖോവോ ഡോളിബിന”, എന്നീ റഷ്യന്‍ സിനിമകളിലൂടെ പ്രശസ്തനായ ആന്ദ്രേ ഇവാനോവ് ആണ് സിനിമയുടെ കേന്ദ്രബിന്ദുവായ “സാക്ക്” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യത്തെ ഷോട്ടില്‍ കാണുന്നത് കാമറയ്ക്ക് അഭിമുഖമായി താടിക്കു കൈകൊടുത്തിരിക്കുന്ന സാക്കിനെയാണ്. ട്രെയിനിന്റെ കുലുക്കത്തില്‍ നിന്നും തുറന്നുകിടക്കുന്ന ജനലിലൂടെ തെന്നിനീങ്ങുന്ന സ്റ്റെപ്പികളുടെ ദൃശ്യം നമുക്ക് സാക്ക് തീവണ്ടിയില്‍ ഇരിക്കുകയാണെന്ന് മനസിലാക്കിത്തരുന്നു. അയാളുടെ പച്ചക്കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിക്കുന്ന കാമറ കണ്ണിനുള്ളിലേയ്ക്കു പോവുന്നു, അതിവേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന തീവണ്ടിയും സ്റ്റെപ്പികളും* കടന്ന് കടന്ന് ഒരു വൈക്കോല്‍ത്തുറുവിന്റെ മുന്നില്‍ നില്‍ക്കുന്ന കാമറ സാക്കിനെയും എലീന എന്ന സുന്ദരിയായ സാക്കിന്റെ കാ‍മുകിയെയും കാണിക്കുന്നു (ആന്ദ്രിയ ജോണ്‍സണ്‍ - ഗ്ലാഡിയേറ്റര്‍, സൈഡ് വൈസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ അല്പപ്രധാനമായ രംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്). തീവ്രപ്രണയത്തിനുശേഷമുള്ള ആലസ്യത്തില്‍ വൈക്കോല്‍ കൊണ്ടു ശരീരംമൂടിക്കിടക്കുന്ന എലീന പോവരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ രംഗം മങ്ങി പശ്ചാത്തലത്തിലേയ്ക്ക് മറയുന്നു. വീണ്ടും ഉയര്‍ന്നുവരുന്ന പോവരുത്, പോവരുത്, എന്ന ശബ്ദത്തില്‍ തീവണ്ടിയുടെ താളം കലരുന്നു. കാമറ തീവണ്ടിയിലിരിക്കുന്ന സാക്കിന്റെ മുഖത്ത് കേന്ദ്രീകരിക്കുന്നു. ഒരു സംഘട്ടനം നടക്കുന്ന ശബ്ദം ഉയര്‍ന്നുവരുന്നു. സാക്ക് എഴുന്നേറ്റ് അടുത്ത കാബിനിലേയ്ക്കു പോവുമ്പോള്‍ കാണുന്നത് സാമാന്യം തടിച്ച തന്റെ ഭാര്യയെ മര്‍ദ്ദിക്കുന്ന നരച്ച വട്ടമുഖമുള്ള മദ്ധ്യവയസ്കനെയാണ്. സാക്കിനെ കണ്ട് അയാള്‍ അമ്പരന്നുനോക്കുന്നു. അയാളെ തടുക്കാന്‍ അലറിക്കൊണ്ട് മുന്നോട്ടായുന്ന സാക്ക് തടിയന്‍ കൈവീശിയുള്ള അടികൊണ്ട് വീഴുന്നു. ഈ രംഗത്തിലെ ശബ്ദസമന്വയം മികച്ചതാണ്.

വീണുകിടക്കുന്ന സാക്കിന്റെ കൈ തന്റെ അടിവയറ്റിലേയ്ക്കു പോവുന്നു, അടിവയറ്റില്‍ മുഴച്ചുനില്‍ക്കുന്ന ഒരു കൈത്തോക്ക് അപ്പൊഴാണ് പ്രേക്ഷകനു വെളിപ്പെടുന്നത്. അവന്റെ കൈ തോക്കിനുമേല്‍ ഒരു നിമിഷം തങ്ങിനില്‍ക്കുമ്പോള്‍ സിനിമയില്‍ പൂര്‍ണ്ണ നിശബ്ദതയാണ് (നിശബ്ദതയെ സമയത്തിന് ദൈര്‍ഖ്യം കൂട്ടുവാനും പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുവാനുമുള്ള ഉപകരണമായി റുബായേവ് വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു). സാക്കിനെ താങ്ങി എഴുന്നേല്‍പ്പിക്കുന്ന ഭാര്യയും ഭര്‍ത്താവും അയാളെ ചാരി ഇരുത്തുന്നു. സാരമില്ല എന്നുപറഞ്ഞ് അടികൊടുത്തയാള്‍ സാക്കിന് എതിരേ ഇരിക്കുന്നു. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു ഫ്ലാസ്ക് വോഡ്ക പുറത്തെടുക്കുന്നു. കാമറയുടെ നേരെ നീണ്ടുവരുന്ന വോഡ്കയുടെ നേര്‍ക്ക് അടിവയറ്റിലെ പിടിത്തം വിട്ട് അവന്‍ കൈ നീട്ടുന്നു, സാക്ക് എങ്ങോട്ടാണെന്ന് അവര്‍ തിരക്കുന്നു - അവന്‍ രണ്ട് ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവുകയാണ്. തടിച്ച സ്ത്രീ “ആരും രണ്ടു ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവാറില്ല, ഒരു ജീവിതകാലത്തേയ്ക്കേ പോവാറുള്ളൂ” എന്ന് അലസമായി പറയുന്നു. “അവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ” എന്നുപറഞ്ഞ് ഫോണ്‍ നമ്പര്‍ ഒരു പഴയ കടലാസുകഷണത്തില്‍ അവര്‍ എഴുതി നല്‍കുന്നു.

സിനിമയില്‍ വരാനിരിക്കുന്ന അനുഭവങ്ങളുടെ പ്രതീകവും ആവര്‍ത്തിക്കുന്ന ഒരു ബിംബവുമാണ് വോഡ്ക എന്നു കാണാം - സ്നേഹത്തിന്റെ - ഒരുതരം വരണ്ട സ്നേഹത്തിന്റെ ബിംബമായാണ് റുബായേവ് വോഡ്കയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് തുടര്‍ന്നുവരുന്ന സീനുകളിലൂടെ പ്രേക്ഷകനു മനസിലാവുന്നു. ഉദാഹരണത്തിന് രാത്രി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി സാക്കിന്റെ നെഞ്ചിലേയ്ക്ക് തോക്കുചൂണ്ടി പണവും പാസ്പോര്‍ട്ടും ടിക്കറ്റും കൊള്ളയടിക്കുന്ന കള്ളനും കൊള്ളകഴിഞ്ഞ് മിണ്ടാതെ സാക്കിന്റെ വായിലേയ്ക്ക് വോഡ്ക ഇറ്റിക്കുന്നു. ടിക്കറ്റ് ഇല്ല എന്ന കുറ്റത്തിന് സാക്കിനെ അറസ്റ്റ് ചെയ്യുന്നത് ഒരു റഷ്യന്‍ പട്ടാളക്കാരനാണ്. തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിനായി ട്രെയിനിന്റെ ടോയ്ലെറ്റില്‍ സ്വവര്‍ഗ്ഗരതിയ്ക്ക് സാക്കിനെ വിധേയനാക്കുന്ന (ഏതാനും കൂര്‍മ്മമായ സൂചനകളിലൂടെയാണ് ഈ രംഗം റുബായേവ് വിദഗ്ധമായി സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്) അയാളും അവനോട് ഒപ്പമിരുന്ന് വോഡ്ക കുടിക്കുന്നു, കൈ കുലുക്കി യാത്രപറയുന്നു. ഇത്തരം രംഗങ്ങളില്‍ പലപ്പൊഴും സാക്ക് അരയിലെ തോക്കിലേയ്ക്ക് കൈകള്‍ നീട്ടുന്നെങ്കിലും തോക്ക് പുറത്തെടുക്കുകയോ വെടിവെയ്ക്കുകയോ ചെയ്യുന്നില്ല.

തീവണ്ടി അനുഭവങ്ങളുടെ തീവണ്ടിയാണെന്നു പറയാം. സിനിമ കണ്ടുകൊണ്ടിരിക്കുന്നയാള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത തീവണ്ടിയാത്രയാണ് ഇതെന്ന് തോന്നിയാല്‍ തെറ്റില്ല, എങ്കിലും പിന്നിലേയ്ക്കു നീളുന്ന ഓര്‍മ്മകളിലൂടെ (ഓര്‍മ്മകളുടെ പശ്ചാത്തലസംഗീതവും തീവണ്ടിയുടെ കടകട ശബ്ദമാണ്!!) യാത്രയുടെ പശ്ചാത്തലവും ലക്ഷ്യവും സംവിധായകന്‍ വെളിവാക്കുന്നു. സന്തുഷ്ടമായ ഒരു ലോകമാണ് സാക്ക് തന്റെ ലക്ഷ്യത്തിനുവേണ്ടി ഉപേക്ഷിച്ചുവരുന്നതെന്ന് പില്‍ക്കാഴ്ച്ചകള്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ള പ്രിയപ്പെട്ട ലോകം വിട്ടുപോവാന്‍ മാത്രം ശക്തമായ കാരണങ്ങള്‍ കൊണ്ടാണ് സാക്ക് വീടുവിട്ടിറങ്ങുന്നത്. മുന്‍പെന്നോ നാടുവിട്ടുപോയ സാക്കിന്റെ ജ്യേഷ്ഠന്‍ മോസ്കോയില്‍ ഗുണ്ടാസംഘത്തില്‍ അംഗമാകുന്നു, സംഘത്തലവനുമായി തെറ്റി വെടികൊണ്ട് മരിക്കുന്നു, അവന്റെ കുഴിമാടം തിരക്കിയാണ് താന്‍ പോവുന്നതെന്ന് തന്നെക്കാള്‍ പത്തുവയസിനെങ്കിലും മുതിര്‍ന്ന സഹയാത്രികയോട് പറയുമ്പോള്‍ സാക്കിന്റെ കൈകള്‍ അറിയാതെ തന്റെ അടിവയറിലേയ്ക്ക് (കൈത്തോക്ക് വെച്ചിരിക്കുന്നയിടത്തേയ്ക്ക്) പോവുന്നതിലേയ്ക്ക് കാമറ തിരിയുന്നു. ജ്യേഷ്ഠന്‍ വെടികൊണ്ടു വീഴുന്ന രംഗം സാക്കിന്റെ ഭാവനയിലാണ്. ഇതേ രംഗം സാക്ക് പലതവണ സങ്കല്‍പ്പിക്കുന്നു. ജ്യേഷ്ഠനെ കൊല്ലുന്ന സംഘത്തലവന്റെ മുഖവും സാക്ക് സങ്കല്പിക്കുന്നതാണ്. എന്നാല്‍ ഓരോ തവണയും ഓരോ രീതിയിലാണ് മരണം സംഭവിക്കുന്നത്, വ്യത്യസ്ത സാഹചര്യ്യങ്ങളിലാണ് ജ്യേഷ്ഠന്‍ മരിച്ചുവീഴുന്നത് - സങ്കല്പത്തിന്റെ മായികലോകത്തുമാത്രമേ അവന്റെ ജ്യേഷ്ഠന്‍ മരിക്കുന്നുള്ളൂ എന്നുവരെ പ്രേക്ഷകനു തോന്നിപ്പോവുന്നു. അവന്റെ ജ്യേഷ്ഠന്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് റുബായേവ് ഒരിക്കലും നമ്മളോട് പറയുന്നില്ല.

ജ്യേഷ്ഠന്റെ അലമാര പരിശോധിക്കുമ്പോള്‍ കിട്ടുന്ന തോക്ക്, മോസ്കോയിലെ ഒരു വിലാസം, എന്നിവയും കൊണ്ടാണ് സാക്ക് യാത്രതിരിക്കുന്നത്. തോക്ക് പരിശോധിക്കുമ്പോള്‍ അതില്‍ ഒരു തിരയേ ഉള്ളൂ എന്ന് അവന്‍ കാണുന്നു. ഒരു തിര ചേട്ടന്‍ ബാക്കിവെച്ചത് തനിക്ക് അത് ഉപയോഗിക്കാനാണ് എന്ന് അവന്‍ വിശ്വസിക്കുന്നു, സാക്കിന്റെ യാത്രയുടെ ആരംഭമായി റുബായേവ് കാണിക്കുന്ന രംഗം ഇതാണ്. പലതവണ തോക്ക് ന്യായമായും ഉപയോഗിക്കേണ്ട അവസരം വന്നിട്ടും സാക്ക് അത് ഉപയോഗിക്കാത്തത് ഒരു തിരമാത്രം ഉള്ളതുകൊണ്ടും ആ തിരയ്ക്ക് കൃത്യമായ ഒരു ലക്ഷ്യം ഉള്ളതുകൊണ്ടുമാണെന്ന് ട്രെയിനില്‍ എതിരേ വന്നിരിക്കുന്ന മദ്ധ്യവയസ്കയോട് സാക്ക് പറയുന്നുണ്ട്.

അവന്റെ കഥ കേട്ട് ഒറ്റയ്ക്കു കിടക്കണ്ട, അപകടമാണ് എന്ന് പറയുന്ന അവരോട് “നിങ്ങളോടൊത്തുകിടക്കണമെങ്കില്‍ എനിക്ക് നൂറു റൂബിള്‍ തരണം” എന്ന് എടുത്തടിച്ചതുപോലെയാണ് സാക്ക് പറയുന്നത്. “ഞാന്‍ അതല്ല പറഞ്ഞത്” എന്നുപറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മദ്ധ്യവയസ്കയുടെ ചിരി ഈ സിനിമയിലെ ആകെയുള്ള ചിരിയാണെന്നു പറയാം. അടുത്ത സീനില്‍ ഉറക്കമുണരുന്ന സ്ത്രീ അവളെച്ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കൈകളില്‍ നൂറുറൂബിള്‍ വെച്ചുകൊടുക്കുന്നു.

മോസ്കോ നഗരഭംഗി ഒരു ടാക്സിയുടെ റിയര്‍വ്യൂ മിററിലൂടെയാണ് റുബായേവ് കാണിച്ചുതരുന്നത്. തീവണ്ടിയില്‍ പിന്നോട്ടോടുന്ന ഭൂപ്രകൃതിയുടെ പ്രതീതി ഈ ദൃശ്യങ്ങളും തരുന്നു. കല്ലുപാകിയ തെരുവോരത്ത് ഇരുമ്പഴികളിട്ട ഒരു ഫ്ലാറ്റിനു മുന്നില്‍ നിന്ന് കാളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തുന്ന സാക്കിനു മുന്നില്‍ വാതില്‍ തുറക്കുന്നത് ആജാനബാഹുവായ ഒരു മനുഷ്യനാണ്. സാക്കിന്റെ ശരീരത്തില്‍ ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കുന്ന അയാള്‍ എന്തുകൊണ്ടോ അടിവയറ്റില്‍ പതിയിരിക്കുന്ന തോക്കില്‍ കയ്യോടിക്കുന്നില്ല. ഈ അസംഭാവ്യത സിനിമയിലെ ഒരു ന്യൂനതയാണെന്നും പറയാം, എന്നാല്‍ കഥയെ മുന്നോട്ട് ചലിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള ചുരുക്കം ന്യൂനതകളില്ലാതെ സാദ്ധ്യമല്ല എന്നും വരാം. ഫ്ലാറ്റിനുള്ളില്‍ വിശാലമായ മുന്‍‌മുറിയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങാന്‍ പോകുന്ന ഗുണ്ടാസംഘത്തലവന്‍ - ഇയാളുടെ കറുത്തകുറ്റിത്താടിയുള്ള പരുക്കന്‍ മുഖം മുന്‍പ് സാക്കിന്റെ ജ്യേഷ്ഠനെ കൊല്ലുന്ന സങ്കല്പരംഗത്തില്‍ പലതവണ ക്ലോസപ്പില്‍ കാണിക്കുന്നതാണ് - അവനെക്കണ്ട് പെട്ടെന്നു നില്‍ക്കുന്നു. “ആഹാ, നീ ആന്ദ്രേയുടെ സഹോദരനാണോ? എന്റെ ആന്ദ്രേയെപ്പോലെ തന്നെ” - അയാള്‍ സാക്കിന്റെ തോളില്‍ തട്ടുന്നു. ഒരു നിമിഷത്തെ ആശ്ചര്യത്തിനു ശേഷം അടിവയറ്റിലേയ്ക്ക് കൈ നീട്ടുന്ന സാക്കിനു നേരെ “ആന്ദ്രേയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു” എന്നുപറഞ്ഞ് ഗുണ്ടാത്തലവന്‍ ഒരു കുപ്പി വോഡ്ക നീട്ടുന്നു. ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങള്‍ക്കു ശേഷം - ഗുണ്ടാത്തലവനു പിന്നില്‍ ചുമരിലെ വലിയ പഴഞ്ചന്‍ ക്ലോക്കില്‍ നിമിഷ സൂചി നിശ്ചലമെന്നു തോന്നിപ്പിച്ച് വളരെ പതുക്കെയാണ് സംവിധായകന്‍ ചലിപ്പിക്കുന്നത് - തലയുയര്‍ത്തുന്ന സാക്കിനു പിന്നിലേയ്ക്ക് നീളുന്ന കാമറയില്‍ നിറയുന്നത് പുറത്തെ സൂര്യപ്രകാശത്തിന്റെ കണ്ണുകഴപ്പിക്കുന്ന കടുംമഞ്ഞനിറമാണ്.

സാക്ക് ഗുണ്ടാത്തലവനെ വെടിവെയ്ക്കുമോ ഇല്ലയോ എന്ന് കാണിക്കാതെ സിനിമ അവസാനിക്കുന്നു. എന്നാല്‍ വോഡ്കയുടെ നേര്‍ക്ക് കൈ നീട്ടുന്നതില്‍ നിന്നും അവന്‍ ആരെയും കൊല്ലുന്നില്ല എന്ന് ചലച്ചിത്രത്തിലെ പാറ്റേണ്‍ അനുസരിച്ച് ന്നമുക്ക് അനുമാനിക്കാം.

ഒരേ ലക്ഷ്യത്തിനു നേര്‍ക്ക് പരിശ്രമിച്ചാല്‍ ഒടുവില്‍ തീര്‍ച്ചയായും അതു നേടാനാവും എന്ന സാമാന്യവിശ്വാസം സിനിമയുടെ അന്ത്യത്തില്‍ തലകുത്തിവീഴുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെയാണ് അലക്സീ റുബായേവ് ഈ സിനിമയിലൂടെ കാണിക്കുന്നതെന്നും, അതല്ല, സ്നേഹത്തിന്റെ ഭോഷത്തം ആണെന്നും പറയാം. എന്നാല്‍ ലോഹം പോലെ തിളങ്ങുന്ന മോസ്കോ നഗരത്തിന്റെ കൂര്‍ത്ത തെരുവുകളിലും സാക്ക് സ്നേഹത്തിന്റെ തുരുമ്പുകള്‍ കണ്ടെത്തുന്നു എന്ന് പ്രേക്ഷകന് ആശ്വസിക്കുകയും ചെയ്യാം. സിനിമയുടെ അവസാനത്തില്‍ നിറയുന്ന മഞ്ഞവെളിച്ചം, പക്ഷേ നിരാശയുടെ നിറമാണ്.

പല കലാമൂല്യമുള്ള റഷ്യന്‍ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായ ബദായേവ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉന്നതമായ ഒരു കലാമൂല്യമുള്ള ചിത്രം എങ്ങനെ സാധാരണക്കാരനായ പ്രേക്ഷകനുപോലും നയനാനന്ദകരമാക്കാം എന്ന് ബദായേവ് നമുക്കു കാണിച്ചുതരുന്നു. ഈ ചിത്രത്തിന് ന്യൂനതകള്‍ ഇല്ലെന്നല്ല; - ഒറ്റത്തിരയുള്ള തോക്കുമായി ഇതുവരെ പോയിട്ടില്ലാത്ത നഗരത്തിലേയ്ക്ക് ശത്രുവിനെ നേരിടാന്‍ പോകുന്ന യുവാവിനെ വിഡ്ഢിയും അഹംഭാവിയുമായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം, എന്നാല്‍ സുഗമമായി ഒഴുകിനീങ്ങുന്ന കഥയും ശക്തമായ കഥാപാത്രവും ഇത്തരം ന്യൂനതകളെ മറയ്ക്കുന്നു. ഒരു അഭിനേതാവിനെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തില്‍ ഇവാനോവ് ശക്തമാ‍യ അഭിനയം ആണ് കാഴ്ച്ചവയ്ക്കുന്നത്. അത്യുക്തികളില്ലാത്ത, subtle ആയ ഭാവപ്രകടനങ്ങളാണ് മിക്ക കഥാ‍പാത്രങ്ങളുടേതും. ലളിതമായ പ്രമേയവും ചുരുങ്ങിയ സം‌വിധാനങ്ങളുമുപയോഗിച്ച് (സിനിമയുടെ ഭൂരിഭാഗവും തീവണ്ടിമുറികളാണെന്ന് ഓര്‍ക്കുക) അതിസുന്ദരമായ ഒരു സിനിമ രചിക്കുന്നതെങ്ങനെ എന്ന് റുബായേവ് നമുക്കു കാണിച്ചുതരുന്നു.

---
സ്റ്റെപ്പികള്‍ -റഷ്യന്‍ പുല്‍‌മേടുകള്‍.

Google