സിമിയുടെ ബ്ലോഗ്

12/15/2007

സ്വര്‍ണ്ണക്കലമാന്‍



വര: സനാതനന്‍.
------------


എനിക്ക് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലാണ് ജോലി. എസ്.ഐ. ഉദ്യോഗമാണ്. കരുണയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പേര് (സല്‍പ്പേരോ ദുഷ്പേരോ എന്നറിയില്ല) എങ്ങനെയോ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ ഇടിയും കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുന്ന പലരും “എന്റെ പൊന്നുസാറേ, എന്നെയൊന്നു രക്ഷിക്കൂ” എന്നും “ഞാനൊരു തെറ്റും ചെയ്തിട്ടില്ല” എന്നുമൊക്കെ നിലവിളിക്കാറുണ്ട്. എത്ര ഇടികൊണ്ടാലും ഒന്നും മിണ്ടാതെ കൂനിക്കൂടിയിരിക്കുന്ന കുറ്റവാളികളും ഒരുപാടുണ്ട്. നിറുത്താതെ കള്ളം പറയുന്നവരും ധാരാളം. നീണ്ട സര്‍വ്വീസുകൊണ്ട് കുറ്റവാളികളുടെ മന:ശാസ്ത്രം ഒട്ടൊക്കെ എനിക്കു വശമായിരുന്നു. സാധാരണ കുറ്റവാളികളുടെ പ്രതികരണങ്ങള്‍ നോക്കി അവന്‍ എന്തു തരക്കാരനാണെന്ന് പെട്ടെന്നു പറയാന്‍ പറ്റും. ഏതു പോലീസ് സ്റ്റേഷന്‍ എടുത്താലും കാര്യങ്ങള്‍ ഏറെക്കുറെ ഒരേപോലെയാണ്. കുറ്റം ചെയ്യുന്നവര്‍ ചിന്തിക്കുന്നത് എല്ലായിടത്തും ഒരേപോലെയാണ്. കള്ളനും പോലീസും കളി കുറെ കളിച്ചുകഴിയുമ്പോള്‍ ബോറടിക്കുന്ന കളിയാണ്. ഈ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. എന്നാല്‍ കൂനിക്കൂടിയിരിക്കുന്ന ഒരുവനെ ലാത്തികൊണ്ട് താടിയില്‍ തട്ടിയുയര്‍ത്തുമ്പോള്‍ “സാറിന്റെ ഭാര്യ സ്വപ്നം കാണാറുണ്ടോ” എന്ന ചോദ്യം ഞാന്‍ ഇത്രയും നീണ്ട കരിയറില്‍ ആദ്യമായായിരുന്നു കേള്‍ക്കുന്നത്. “ഡാ നിന്നെഞാന്‍” എന്നുപറഞ്ഞ് സഹപ്രവര്‍ത്തകനായ രാജേഷ് അവന്റെ കവിളില്‍ ഊക്കോടെ ഒന്നു പൊട്ടിച്ചു. പേടിച്ച് എന്നെനോക്കിയിരുന്നു വിറച്ച അവനെ ഞാനെന്റെ മുറിയിലേയ്ക്കു വിളിപ്പിച്ചു. അവന്റെ കേസ് ഫയലും എടുപ്പിച്ചു.

“നേരത്തേ ചോദിച്ച ചോദ്യം മനസിലായില്ലല്ലോഡാ”.
“സാറിന്റെ ഭാര്യ സ്വപ്നം കാണാറുണ്ടോ. ഉണ്ടെങ്കില്‍ എന്തുതരം സ്വപ്നമാണു സര്‍ അവര്‍ കാണുക”.
“എന്റെ കിടപ്പറ വിശേഷങ്ങളൊക്കെ നിങ്ങളുടെ അടുത്ത് ഞാന്‍ എന്തിനു വിവരിക്കണം മിസ്റ്റര്‍. എന്റെ ഭാര്യ എന്തു സ്വപ്നം കണ്ടാല്‍ തനിക്കെന്താടോ?”
“അവര്‍ ഒരു സ്വര്‍ണ്ണക്കലമാനെ സ്വപ്നം കാണാറുണ്ടോ സര്‍”.
“ഇല്ല. എന്തേ?”

അവന്‍ ആശ്വാസത്തോടെ ഒന്നു നെടുവീര്‍പ്പെട്ടു. കൌതുകം പുറത്തുകാണിക്കാതെ ഞാന്‍ അവന്റെ മുഖത്തേയ്ക്കു നോക്കി. രാജേഷിനെ വിളിച്ച് ഇയാള്‍ക്കെന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്നു ചോദിച്ചു.

“തോന്നുന്നില്ല സര്‍. കാണുന്നവരോടെല്ലാം അവരുടെ ഭാര്യ കാണുന്ന സ്വപ്നം തിരക്കുന്നു. വേറെ കുഴപ്പമൊന്നുമില്ല. വേണമെങ്കില്‍ മാനസികാശുപത്രിയിലേയ്ക്കു റെഫര്‍ ചെയ്യാം. പക്ഷേ സാര്‍ കേസ് നോക്കിയോ? കേസ് വേറെയാണു സാര്‍.“

“ഇല്ല, എനിക്കു മാ‍നസിക രോഗമൊന്നും ഇല്ല. എന്റെ കഥ കേട്ടുകഴിയുമ്പോള്‍ സാറിനു മനസിലാവും. ഞാന്‍ കുറ്റമൊന്നും ചെയ്തില്ലെന്നും സാധാരണ ഏതു ഭര്‍ത്താവും ചെയ്തുപോവുന്ന കാര്യങ്ങളേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നും സാറിനു മനസ്സിലാവും”.

രാജേഷും എന്റെ അടുത്ത് ഇരിപ്പായി. മുഖം കൊണ്ട് കഥ തുടരാന്‍ രാജേഷ് ആംഗ്യം കാണിച്ചു.

ഒരു സാധാരണ കുടുംബജീവിതമായിരുന്നു സര്‍ എന്റേത്. അഞ്ജലി മാര്‍ ഇവാനിയോസ് കോളെജില്‍ എന്റെ സഹപാഠിയായിരുന്നു. പ്രേമവിവാഹമായിരുന്നു ഞങ്ങളുടേത്. ഏഴു വര്‍ഷത്തെ പ്രണയം. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷങ്ങളായി. കുട്ടികള്‍ ഇല്ല. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കില്‍ ഒരു സ്ഥാപനത്തിലാണ് എന്റെ ജോലി. പട്ടത്തിനടുത്ത് രാജാജി നഗറില്‍ ഒരു വാടകവീട്ടില്‍ താമസം. സാറിനു ഗണപതി ലേന്‍ അറിയാമോ? അതില്‍ വഴിയുടെ അറ്റത്തുള്ള പതിനാലാം നമ്പര്‍ വീട്. വീട്ടിന്റെ മുന്‍പിലെ മുറിയിലെ ജനാലയില്‍ക്കൂടി നോക്കിയാല്‍ മെയ്ന്‍ റോഡ് വരെ കാണാം. ദൂരെനിന്നേ അവള്‍ക്കു ഞാന്‍ വരുന്നത് കാണാം. നല്ല വീട്. അഞ്ജലിയ്ക്ക് ജോലിയില്‍ താല്പര്യമില്ലായിരുന്നു. ഒരു നല്ല കലാകാരിയായിരുന്നു അവള്‍. വല്ലപ്പൊഴും ചിത്രങ്ങള്‍ വരച്ച് കരകൌശല കടകളില്‍ കൊടുക്കും. നിറമുള്ള ചിത്രങ്ങള്‍. ഒരുപാട് സ്വപ്നം കാണുന്ന പെണ്‍കുട്ടി. അല്ലെങ്കിലും രണ്ടുപേര്‍ ജോലിചെയ്യേണ്ട സാമ്പത്തിക ബാദ്ധ്യതകള്‍ ഞങ്ങള്‍ക്കില്ലായിരുന്നു. ഞാന്‍ വരുന്നതും കാത്ത് അവള്‍ ജനാലയുടെ കമ്പിയില്‍ പിടിച്ച് ദൂരേയ്ക്കു നോക്കി നില്‍ക്കും. എന്നെക്കാണുമ്പോള്‍ അവളുടെ മുഖം പുലരിപോലെ തെളിഞ്ഞു തെളിഞ്ഞുവരും. എന്റെ ഭാര്യയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു സര്‍. ഞാനവളെ ഒരുപാടു സ്നേഹിച്ചു. ഒരുപാടൊരുപാട് സ്നേഹിച്ചു സര്‍.

“ഇരുന്നു മോങ്ങാതെ ബാക്കി പറയെടോ. നിന്റെ ഭാര്യ ചത്തൊന്നും പോയില്ലല്ലൊ. നിര്‍ത്തെടാ നിന്റെ കരച്ചില്‍”.

ഒരു സാധാരണ ജീവിതത്തിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളുമായി ജീവിക്കുമ്പോള്‍, അന്നു രാത്രി - കഴിഞ്ഞ ഏപ്രില്‍ പതിനാലിനു രാത്രി രണ്ടുമണിക്കാണ് സര്‍ അവളാദ്യമായി ആ സ്വപ്നം കണ്ടത്. എന്നെ കെട്ടിപ്പിടിച്ചു കിടന്ന അവളുടെ കൈകള്‍ പെട്ടെന്ന് ഇറുകി. പതുക്കെ അവളുടെ വിരലുകള്‍ എന്റെ മൂക്കിലൂടെയും കണ്ണിലൂടെയും വരഞ്ഞു. ഉറക്കത്തില്‍ ഞെട്ടിയെണീറ്റ ഞാന്‍ അവള്‍ ഗാഢനിദ്രയിലാണെന്നു കണ്ടു. എന്റെ മുഖത്ത് വിരലുകള്‍ ഇറുക്കിക്കൊണ്ട് അവള്‍ പറഞ്ഞു. “എന്റെ സ്വര്‍ണ്ണക്കലമാന്‍”.

ഉറക്കത്തില്‍ നിന്നും ഞാനവളെ വിളിച്ചുണര്‍ത്തി. സ്വപ്നത്തിന്റെ പാതിയില്‍ എഴുന്നേറ്റതുകൊണ്ട് അവള്‍ക്ക് കണ്ടതെല്ലാം പകല്‍ പോലെ ഓര്‍മ്മയുണ്ടായിരുന്നു. കുറ്റാക്കുറ്റിരുട്ടില്‍, ഒരു കാട്ടിന്റെ നടുക്ക് അവള്‍ നില്‍ക്കുന്നു. മരങ്ങളുടെ വേരുകള്‍ ശിഖരങ്ങളില്‍ നിന്നും താഴേയ്ക്കു തൂങ്ങിയാടുന്നു. ദൂരെ ഒറ്റയടിപ്പാതയുടെ അറ്റത്ത്, പ്രകാശം പരത്തുന്ന സ്വര്‍ണ്ണക്കലമാന്‍ അവളെ നോക്കിക്കൊണ്ട് നില്‍ക്കുന്നു. മരച്ചില്ലകളെപ്പോലെ വിടര്‍ന്നു നില്‍ക്കുന്ന രണ്ട് സ്വര്‍ണ്ണക്കൊമ്പുകള്‍. ഇളംചുവപ്പു നിറമുള്ള ശരീരത്തില്‍ സ്വര്‍ണ്ണപ്പുള്ളികള്‍. മെലിഞ്ഞ കാലുകള്‍. ശില്‍പ്പം പോലെ ഒതുങ്ങിയ ഉടല്‍. മാറിമാറി നിലത്തു ചവിട്ടുന്ന സ്വര്‍ണ്ണക്കുളമ്പുകള്‍. ശരീരത്തില്‍ നിന്നും മഞ്ഞ വെളിച്ചം ഒറ്റയടിപ്പാതയിലേയ്ക്ക് ഒഴുകുന്നു. മാനിന്റെ കണ്ണുകള്‍ - മാനിന്റെ കണ്ണുകള്‍ മനുഷ്യന്റേതുപോലെ. സ്ത്രൈണമായ കണ്ണുകളല്ല, ഒരു പുരുഷന്റെ കണ്ണുകള്‍ പോലെ. പ്രണയാര്‍ദ്രമായ കണ്ണുകള്‍. ജ്വലിക്കുന്ന കണ്ണുകള്‍. അവളെ അടുത്തേയ്ക്കു വിളിക്കുന്ന കണ്ണുകള്‍. അവള്‍ അറിയാതെ മരങ്ങളുടെ വേരുകള്‍ വകഞ്ഞ് മാനിന്റെ അടുത്തേയ്ക്കു നടന്നു. മാന്‍ അവളുടെ നേര്‍ക്കു നോക്കിക്കൊണ്ട് അനങ്ങാതെ നിന്നു. അങ്ങനെ നടന്നു തുടങ്ങിയപ്പോഴായിരുന്നു, മാനിനു പത്തുവാര അകലത്തെത്തിയപ്പൊഴായിരുന്നു ഞാന്‍ സ്വപ്നത്തില്‍ നിന്ന് അവളെ വിളിച്ചെണീപ്പിച്ചതെന്ന് . ഞാന്‍ ഒന്നും മിണ്ടിയില്ല. ജഗ്ഗില്‍ നിന്നും ഒരു കവിള്‍ വെള്ളം കുടിച്ച് കോട്ടുവായിട്ട് അവള്‍ വീണ്ടും ഉറക്കത്തിലേയ്ക്കാഴ്ന്നു. മാനിന്റെ നേര്‍ക്കു നടന്നു തുടങ്ങിയ അവളുടെ കൈകള്‍ എങ്ങനെ സ്വര്‍ണ്ണക്കലമാനെന്നു വിളിച്ച് എന്റെ മുഖത്തു വരിഞ്ഞുമുറുകി എന്ന ചോദ്യം എന്റെ തൊണ്ടയില്‍ ചോദിക്കാതെ കിടന്നു. ഏറെനേരം ഉറങ്ങാതെ ഞാന്‍ കറങ്ങുന്ന ഫാനിലേയ്ക്കു നോക്കിക്കൊണ്ട് കിടന്നു. പിന്നീടെപ്പൊഴോ ഞാനും ഉറങ്ങിപ്പോയി. ഞങ്ങള്‍ പിന്നീട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല.

പിന്നീട് കുറെനാള്‍ അവള്‍ക്ക് ഇങ്ങനെ സ്വപ്നങ്ങളൊന്നും വന്നില്ല. ജൂണില്‍ ഒരു ദിവസം ഓഫീസില്‍ നിന്നും ഞാന്‍ വൈകി വീട്ടില്‍ വന്നപ്പോള്‍ മുന്‍പിലെ മുറി നിറയെ വരയ്ക്കുന്ന കാന്‍‌വാസ് പേപ്പറുകള്‍ ചിതറിക്കിടന്നിരുന്നു. മഞ്ഞയും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ത്തി അവള്‍ എല്ലാ പേപ്പറിലും സ്വര്‍ണ്ണക്കലമാന്റെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. നീലപ്പുല്‍മേടുകളില്‍ മേയുന്ന സ്വര്‍ണ്ണക്കലമാന്‍. മേഖങ്ങളില്‍ക്കൂടി ചിറകുകള്‍ വിടര്‍ത്തി കുതിച്ചുപായുന്ന സ്വര്‍ണ്ണക്കലമാന്‍. കടലില്‍ നീന്തുന്ന സ്വര്‍ണ്ണക്കലമാന്‍. പട്ടത്തെ ഞങ്ങളുടെ വീട്ടിന്റെ വഴിയില്‍, അടച്ചുകിടക്കുന്ന ഗേറ്റിനു മുന്‍പില്‍, അഴികളിലൂടെ തല അകത്തേയ്ക്കിട്ടു നില്‍ക്കുന്ന സ്വര്‍ണ്ണക്കലമാന്‍.

ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ തന്നെ അവള്‍ പറഞ്ഞു, “ഇന്നു ഉച്ചയുറക്കത്തില്‍ ഞാന്‍ സ്വര്‍ണ്ണക്കലമാനെ സ്വപ്നത്തില്‍ കണ്ടു. എന്തു രസമായിരുന്നു അതിനെ കാണാന്‍“. എന്റെ മുഖത്തെ മ്ലാനത കണ്ടതുകൊണ്ടാവാം, അവള്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. ഞാനും ചിത്രങ്ങളെക്കുറിച്ചോ സ്വപ്നത്തെക്കുറിച്ചോ ഒന്നും സംസാരിച്ചില്ല. ചിത്രങ്ങളെല്ലാം ഞാന്‍ അടുക്കിവെച്ചു. “അതു വിറ്റാലോ” എന്നു ഞാന്‍ അറിയാതെ ചോദിച്ചുപോയി. “വേണ്ട” എന്ന് അവള്‍ മറുപടി പറഞ്ഞു.

പിന്നെയും പല രാത്രികളില്‍ അവളുടെ സ്വപ്നത്തില്‍ സ്വര്‍ണ്ണക്കലമാന്‍ വന്നുതുടങ്ങി. ഉറക്കത്തില്‍ അവളുടെ കൈകള്‍ എന്നെ വരിയുന്നത് എനിക്ക് അസഹ്യമായിത്തുടങ്ങി. അവള്‍ എന്നെ സ്നേഹത്തോടെ തൊടുമ്പോള്‍ പോലും അവളുടെ ചുണ്ടുകള്‍ സ്വര്‍ണ്ണക്കലമാന്‍ എന്നു മന്ത്രിക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിക്കും. ചില രാത്രികളില്‍ അറിയാതെ അവള്‍ “എന്റെ സ്വര്‍ണ്ണക്കലമാന്‍“ എന്നു ഉറക്കെത്തന്നെ പറഞ്ഞുപോവുന്നുണ്ടായിരുന്നു. ഞാന്‍ അതുകേള്‍ക്കുമ്പോള്‍ വരാന്തയിലെ സോഫയില്‍ പോയിക്കിടന്നുറങ്ങും. പതിയെപ്പതിയെ ഞാന്‍ കിടപ്പ് വരാന്തയിലെ നിലത്തേയ്ക്കു മാറ്റി. ഒരു പായും തലയണയും വരാന്തയിലെ മൂലയില്‍ സ്ഥിരപ്രതിഷ്ഠയായി. അവള്‍ക്കും ഈ സ്ഥിതിയില്‍ വിഷമമുണ്ടായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. സ്വപ്നങ്ങളുടെ കടിഞ്ഞാണ് അവളുടെ കയ്യിലല്ലല്ലോ. സ്വര്‍ണ്ണക്കലമാനാണെങ്കില്‍, കടിഞ്ഞാണില്ലാത്ത ഒരു ജീവിയും.

ഒരു മന:ശാസ്ത്രജ്ഞനെ കണ്ടുകൂടേ എന്നായിരിക്കും സര്‍ ചോദിക്കാന്‍ വരുന്നത്. കണ്ടു സാര്‍. ഒന്നല്ല, രണ്ടു മന:ശാസ്ത്രജ്ഞരുടെ അടുത്ത് ഞങ്ങള്‍ പോയി. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. സ്വപ്നങ്ങളുടെ അപഗ്രഥനം പഴയ ശാസ്ത്രമാണ്. ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ ഇന്നത്തെ ശാസ്ത്രലോകം അംഗീകരിക്കുന്നില്ല. കുട്ടിക്കാലത്ത് വായിച്ച ഏതെങ്കിലും കഥകള്‍ അവള്‍ക്ക് ഓര്‍മ്മവരുന്നതായിരിക്കും എന്നും ഞാന്‍ അതില്‍ വിഹ്വലനാവേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ എനിക്കാണെന്നായിരുന്നു അവരുടെ അഭിപ്രായം. സാറിതില്‍ ചിരിക്കേണ്ട കാര്യമില്ല. അവള്‍ക്കും എനിക്കും അറിയാമായിരുന്നു, പ്രശ്നം എന്റേതല്ല എന്ന്. പ്രശ്നം അവളുടെ നിയന്ത്രണത്തിലുള്ളതും അല്ലെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ചുരുക്കത്തില്‍, എനിക്കും അവള്‍ക്കും ഇടയില്‍ ഒരു മതില്‍ പോലെ, ഞാന്‍ വെറുക്കുന്നതും അവളേറെ സ്നേഹിക്കുന്നതുമായ ഒരു വളര്‍ത്തുജീവി വളര്‍ന്നുവരുന്നു. എന്റെ ഉടലില്‍ വരിഞ്ഞിരുന്ന അവളുടെ കൈകള്‍ അഴിഞ്ഞ് ആ വളര്‍ത്തുജീവിയുടെ കഴുത്തില്‍ പടര്‍ന്നു. ഇല്ല സര്‍, ഈ വേദന സ്വന്തം വീട്ടില്‍ വരുമ്പൊഴേ അതു മനസിലാവൂ. അവളുടെ ലോകത്തു‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഞാന്‍ പതുക്കെ പുറത്താക്കപ്പെടുന്നതുപോലെ. പൂന്തോട്ടത്തിന്റെ വാതില്‍ എന്റെനേരെ കൊട്ടിയടച്ചതുപോലെ. ഞങ്ങളുടെ വിവാഹ ജീവിതത്തിന്റെ കുത്തഴിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. ദിവസവും പൊട്ടലും ചീറ്റലും വളര്‍ന്ന് അന്യോന്യം ചീത്തവിളിയും കരച്ചിലുമായി. കാര്യങ്ങള്‍ വളര്‍ന്ന് ഒരു വീട്ടില്‍ ഞങ്ങള്‍ക്കിരുവര്‍ക്കും താമസിക്കാന്‍ പറ്റാത്ത വിധമായി. ജോലിയില്‍ എന്റെ ശ്രദ്ധ പതറി. മേലുദ്യോഗസ്ഥര്‍ പലതവണ എന്നെവിളിച്ചു സംസാരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഞാന്‍ വീട്ടിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഭാര്യ വീട്ടിലില്ല. മൂന്നുമണിയോടെ വീണ്ടും വിളിച്ചു. അവള്‍ ഇല്ല. അവളുടെ മൊബൈല്‍ ഫോണിലേയ്ക്കു വിളിച്ചു. ആദ്യം അവള്‍ ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലാണെന്നു പറഞ്ഞു. അധികം സംസാരിക്കാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ബൈക്കുമെടുത്ത് മൃഗശാലയിലേയ്ക്കു പോയി.

അവളെ എവിടെത്തിരയണം എന്ന് എനിക്കു നല്ല ഉറപ്പായിരുന്നു. മാനുകളെ വളര്‍ത്തുന്ന വേലിക്കു പുറത്ത്, മൃഗങ്ങള്‍ക്കു തീറ്റകൊടുക്കരുത് എന്ന മുന്നറിയിപ്പ് അവഗണിച്ച് ഒരു കലമാനിനു തീറ്റകൊടുക്കുകയായിരുന്നു അവള്‍. നല്ല ഉയരമുള്ള ഒരു കലമാന്‍. ആ കൂട്ടിലെ ഏറ്റവും ആണത്തമുള്ള ജീവി അവനാണെന്നു തോന്നും. ചുവന്ന തോലില്‍ കറുത്ത പുള്ളികളും അറ്റം അല്പം പൊട്ടിയ കൊമ്പും ഉള്ള കലമാന്‍. മാന്‍ അവളുടെ കയ്യില്‍ നക്കിക്കൊണ്ട് നില്‍ക്കുമ്പൊഴായിരുന്നു ഞാന്‍ അടുത്തെത്തിയത്. എന്നെക്കണ്ടതോടെ ഭയപ്പെടേണ്ട എന്തിനെയോ കണ്ടതുപോലെ അവന്‍ കുതിച്ചോടി. അഞ്ജലി ദേഷ്യത്തോടെ എന്നെ നോക്കി. എന്തേ വന്നത് എന്നു ചോദിച്ചു. ഞാന്‍ അല്പം സ്വരമുയര്‍ത്തി “വാ, പോവാം” എന്നു പറഞ്ഞു. അവള്‍ക്ക് അഞ്ചുമിനിട്ടും കൂടി അവിടെ നില്‍ക്കണം എന്നായിരുന്നു. തെല്ലുദൂരെയായി മൃഗശാലയിലെ മാന്‍‌കൂടിന്റെ സൂക്ഷിപ്പുകാരന്‍ ആണെന്നു തോന്നുന്നു, മൃഗശാലയിലെ ജോലിക്കാരുടെ യൂണിഫോമുമിട്ട് വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഈ മാനിനെക്കുറിച്ച് ചോദിച്ചറിയണമല്ലോ. ഞാന്‍ അയാളുടെ അടുത്തേയ്ക്കു പോയി. ഞാന്‍ ദൂരേയ്ക്കു ചെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കലമാന്‍ ഓടി അവളുടെ അടുത്തെത്തിയിരുന്നു. അതിന്റെ കണ്ണുകളില്‍ അപ്പൊഴും എന്റെനേര്‍ക്കുള്ള ഭയവും ദേഷ്യവും തിളങ്ങിയിരുന്നു.

മൃഗശുശ്രൂഷകന്‍ കേരളത്തില്‍ നിന്നുള്ളയാളല്ല എന്നു ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി. ജോലിയുടെ ഭാഗമായി ഞാന്‍ ഒരുപാടു സ്ഥലങ്ങളില്‍ യാത്രചെയ്തിട്ടുണ്ട്. ഒരുപാടു മനുഷ്യരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇയാള്‍ അവരെയാരെയും പോലെ അല്ലായിരുന്നു. ഒരുപക്ഷേ റഷ്യയില്‍ എവിടെനിന്നെങ്കിലും ആവാം, പക്ഷേ റഷ്യക്കാരുടെ മുഖഭാവങ്ങളും അല്ലായിരുന്നു അയാള്‍ക്ക്. കൂര്‍ത്ത മൂക്കും ചെറിയ ചുണ്ടുകളും, നീണ്ടു കിടക്കുന്ന ചെമ്പിച്ച മുടിയുമുള്ള ഒരു ആരോഗ്യദൃഢഗാത്രന്‍.

“ഈ മാന്‍ എവിടെനിന്നാണ്“?
“വളരെ ദൂരെനിന്ന്”.
“ദൂരെ എന്നാല്‍ എവിടെ? ഏതു രാജ്യത്തുനിന്ന്? ഏതു മൃഗശാലയില്‍ നിന്ന്?
“വളരെ വളരെ ദൂരെനിന്ന്”

അയാള്‍ക്ക് എന്നെ ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും എന്നെ കളിയാക്കുകയാണെന്നും എനിക്കു തോന്നി. അയാളെ തുറിച്ചുനോക്കിക്കൊണ്ട് ഞാന്‍ തിരിച്ചുനടന്നു. അഞ്ജലിയുടെ അടുത്തെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ, മാന്‍ കുതറിയോടി. അവള്‍ ബൈക്കിലിരുന്ന് ഒന്നും മിണ്ടിയില്ല. വീട്ടിലെത്തിയിട്ടും ഒന്നും മിണ്ടിയില്ല. അവളുടേതായ ഒരു ലോകത്തായിരുന്നു അവള്‍. എന്റെ അഞ്ജലിയെ എനിക്കു പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതുപോലെ തോന്നി. എന്റെ മനസ്സില്‍ ഭ്രാന്തമായ ചിന്തകള്‍ ഉരുണ്ടുകൂടി. അവളെ വീട്ടിലാക്കി പുറത്തിറങ്ങിയപ്പോള്‍ നല്ല മഴ പെയ്തുതുടങ്ങി. ഓഫീസില്‍ നിന്ന് എന്റെ മൊബൈലിലേയ്ക്കുള്ള കാളുകള്‍ വകവെയ്ക്കാതെ ഞാന്‍ ചാല ചന്തയിലേയ്ക്കുപോയി ഒരു മീന്‍‌വല വാങ്ങിച്ചു. മറ്റൊരു കടയില്‍ നിന്നും മൂര്‍ച്ചയുള്ള ഒരു കത്തിവാങ്ങിച്ചു. വല ഒരു സഞ്ചിയ്ക്കകത്ത് ആക്കിയിട്ട് ഞാന്‍ വീണ്ടും മൃഗശാലയില്‍പ്പോയി. സിംഹങ്ങളുടെ കൂട്ടിനടുത്ത് ഞാന്‍ ചുറ്റിപ്പറ്റി നിന്നു. നേരം വൈകി സന്ദര്‍ശകര്‍ എല്ലാം ഒഴിഞ്ഞുപോയപ്പോള്‍ മൃഗശാലയിലെ ഒരു തോട്ടത്തില്‍ കുറ്റിച്ചെടികളുടെ ഇടയ്ക്ക് ഞാന്‍ ഒളിച്ചിരുന്നു. മൃഗ ശുശ്രൂഷകര്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു.

ഏകദേശം ഇരുട്ടായപ്പോള്‍ ഞാന്‍ മാന്‍‌കൂടിനു അടുത്തെത്തി. ആരും കാണുന്നില്ല എന്ന് ഉറപ്പായപ്പോള്‍ പതുക്കെ മാന്‍‌കൂടിന്റെ ഉയരമുള്ള വേലിയുടെ മുകളിലേയ്ക്കു പിടിച്ചു കയറി. വേലി ചാടി കൂട്ടിനകത്തെത്താന്‍ അത്ര പ്രയാ‍സമില്ലായിരുന്നു. മാനുകളെല്ലാം എന്നെക്കണ്ടപ്പോള്‍ കാലനെക്കണ്ടതുപോലെ കൂട്ടിന്റെ മറ്റേ അറ്റത്തേയ്ക്കോടി. അവയ്ക്കു നടുവില്‍, അവള്‍ താലോലിച്ച സ്വര്‍ണ്ണക്കലമാന്‍. ഇപ്പോള്‍, ഈ ഇരുട്ടത്ത്, അവന്റെ ശരീരത്തിലെ പുള്ളികള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. അവന്റെ കൊമ്പുകളില്‍ നിന്നും പ്രകാശം പരക്കുന്നു. കുളമ്പുകള്‍ സ്വര്‍ണ്ണപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. ഇതുപോലെ ഒരു മാനിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. മാനിന്റെ കണ്ണുകള്‍ ഒരു പുരുഷന്റേതുപോലെ. ഗാംഭീര്യമുള്ള കണ്ണുകള്‍. എന്നാല്‍ ആ കണ്ണുകളില്‍ പ്രാ‍ണഭയം നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവനു പിന്നാലെയോടി. കലമാന്‍ അതിവേഗത്തില്‍ കുതിച്ചോടുന്നുണ്ടായിരുന്നു. അവന്‍ ഓടുന്ന വഴികള്‍ പ്രകാശം മങ്ങുന്നതു വരെ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങി. കൂട്ടില്‍ പക്ഷേ മാനുകള്‍ക്ക് ഓടാന്‍ സ്ഥലം കുറവാണ്. ഉയരത്തിലുള്ള വേലിയ്ക്കു മീതേ അവന്‍ കുതിച്ചു ചാടാന്‍ നോക്കി. ഏകദേശം അവന്‍ അപ്പുറം എത്തിയതാണ്. പക്ഷേ വേലിയുടെ മുകളില്‍ തട്ടി കൂട്ടിനുള്ളിലേയ്ക്കു തന്നെ വീണു. വീണ്ടും അവന്‍ പിടഞ്ഞെണീക്കുമ്പൊഴേയ്ക്കും ഞാന്‍ വലവീശി അവന്റെ കഴുത്തിലേയ്ക്കിട്ടു. കുതറിയെണീക്കാന്‍ നോക്കുന്ന മാനിന്റെ മുകളിലേയ്ക്ക് ഞാന്‍ ചാടിവീണു. മാനിന്റെ ശരീരമേത്, കൊമ്പേത് എന്നറിയാതെ ആകെ സ്വര്‍ണ്ണനിറത്തില്‍ കുളിച്ചുനിന്നു. കത്തിയെടുത്ത് ഞാന്‍ എവിടെയോ കുത്തിയിറക്കി. അവന്റെ ശരീരത്തില്‍ നിന്നും സ്വര്‍ണ്ണനിറത്തിലുള്ള ഒരു ദ്രവം കത്തിയിലും എന്റെ കയ്യിലും വസ്ത്രങ്ങളിലും പടര്‍ന്നു. ചോര മണത്ത് കൂടുകളില്‍ നിന്നും സിംഹങ്ങളും കടുവകളും അപാരമായ ശബ്ദത്തില്‍ മുരണ്ടു. ഞാന്‍ പിടഞ്ഞെണീറ്റ് എങ്ങനെയോ കൂട്ടിനു പുറത്തേയ്ക്കു ചാടാന്‍ നോക്കി. മാനുകള്‍ ചാടിവന്ന് എന്നെ കുത്തുന്നുണ്ടായിരുന്നു. ഒരു തവണ നിലത്തുവീണെങ്കിലും ഞാന്‍ പിടഞ്ഞെണീറ്റ് വീണ്ടും കൂട്ടിന്റെ വേലി പിടിച്ചു കയറി. എങ്ങനെയോ അപ്പുറത്തു ചാടി കണ്ട വഴികളിലൂടെ ഓടി. മൃഗങ്ങളുടെ ശുശ്രൂഷകര്‍ ശബ്ദം കേട്ട് മൃഗശാലയ്ക്കുള്ളില്‍ ഓടിനടക്കുന്നുണ്ടായിരുന്നു. കുരങ്ങന്‍മാര്‍ അവരുടെ കൂട്ടില്‍ നിന്നും എന്നെ നോക്കി പഴങ്ങളും പാത്രങ്ങളും വലിച്ചെറിയുന്നുണ്ടായിരുന്നു. എവിടെയൊക്കെയോ പാമ്പുകള്‍ ചീറ്റുന്നുണ്ടായിരുന്നു. സ്വര്‍ണ്ണാരക്തം പുരണ്ട കത്തി ഞാന്‍ ഓടുന്ന വഴിയില്‍ എവിടെയോ വലിച്ചെറിഞ്ഞു. ഏതൊക്കെയോ വഴികളിലൂടെ ഞാന്‍ മൃഗശാലയുടെ പ്രവേശന കവാടത്തിനു മുന്നിലെത്തി. അവിടെ കാവല്‍ നിന്ന പോലീസുകാരെ തള്ളിമാറ്റി ഞാന്‍ ഇറങ്ങിയോടി. എതിലെയൊക്കെയോ ഓടി ഞാന്‍ ഏതോ ഓട്ടോറിക്ഷായില്‍ കയറി എന്റെ വീട്ടിലെത്തി. ഓട്ടോക്കാരന്‍ എന്റെ കൈകളിലെ സ്വര്‍ണ്ണനിറവും മുഖത്തെ പരിഭ്രമവും കിതപ്പും കണ്ട് അമ്പരന്നു കാണണം. ഇരുന്നൂറു രൂപായെടുത്തു കൊടുത്തപ്പോള്‍ അയാള്‍ ഒന്നും പറയാതെ വണ്ടിയോടിച്ചു.

അഞ്ജലി കാണാതെ വീട്ടിനുള്ളില്‍ കയറി കൈകളും വസ്ത്രവും കഴുകണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വീട്ടിന്റെ ഗേറ്റ് തുറന്നുകിടന്നു. അഞ്ജലി അകത്ത് ഇല്ലായിരുന്നു. വരാന്തയില്‍ മേശയില്‍ ഒരു കത്തുമാത്രം കിടന്നിരുന്നു.

“ഇപ്പോള്‍ സമയം അഞ്ചര. ഉണര്‍ന്നിരിക്കുമ്പൊഴും എന്റെ മനസ്സില്‍ സ്വര്‍ണ്ണക്കലമാന്‍ കടന്നുവരുന്നു എന്ന് നീ ശ്രദ്ധിച്ചുകാണുമല്ലോ. ഒരുപാടു നാളായി എന്റെ ഓര്‍മ്മകളില്‍ നീ ഇല്ല. കുറ്റബോധം കൊണ്ട് എന്റെ മനസ്സു മുറിയുന്നു. നിന്നോടുള്ള പ്രണയം അലിഞ്ഞ് ഇല്ലാതാവുന്നതുപോലെ. ഏതാനും മാസങ്ങള്‍ക്കു മുന്‍പുവരെ നീയില്ലാതെ ഒരു ജീവിതം എനിക്കു ചിന്തിക്കാന്‍ പോലുമായിരുന്നില്ല. നിന്നെ എനിക്കിനിയും എന്റെ സ്വപ്നങ്ങളില്‍ വേണം. നമ്മുടെ സ്വര്‍ഗ്ഗങ്ങള്‍ നമുക്കു തിരിച്ചുപിടിക്കണം. നിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ് ഞാനിതാ ജനലഴികളില്‍ പിടിച്ച് നിന്നെയും കാത്തു നില്‍ക്കുന്നു”.

ഇപ്പോള്‍ സമയം ആറരയാവുന്നു. ഇരുട്ട് നേരത്തേ വീണുതുടങ്ങുന്നതുപോലെ. അതാ, നമ്മുടെ വഴിയുടെ അറ്റത്ത് മൃഗശാലയിലെ ശുശ്രൂഷകന്‍ നില്‍ക്കുന്നു. അവന്റെ മുടിയിഴകള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. അവന്റെ ചുമലുകളില്‍ നിന്നും പ്രകാശം പൊഴിയുന്നു. ഞാന്‍ ഇതെഴുതുമ്പോള്‍ അവന്‍ നമ്മുടെ വീട്ടിലേയ്ക്കു പതിയെ നടക്കുകയാണ്. അവന്‍ ഇങ്ങോട്ടാണു വരുന്നതെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ഇല്ല, നീ കരുതുന്നതുപോലെ അയാളെ ഞാന്‍ മുന്‍‌പു കണ്ടിട്ടില്ല. അയാളെ ഞാന്‍ ആദ്യമായി കാണുന്നതുതന്നെ ഇന്നലെയാ‍ണ്. നിന്നെയല്ലാതെ ഒരു പുരുഷനെ ഞാന്‍ നോക്കിയിട്ടില്ല. ഒരു വാക്കുപോലും അയാളോടു ഞാന്‍ സംസാരിച്ചിട്ടില്ല. എങ്കിലും അയാളുടെ കാലടികള്‍ മാനിന്റെ കുളമ്പടികള്‍ പോലെ ശബ്ദമുണ്ടാക്കാതെ വഴിയിലെ ചരലില്‍ അലിയുന്നു. അയാളുടെ കണ്ണുകളിലെ നോട്ടം ഒരു കയറുപോലെ എന്റെ നേര്‍ക്കുനീളുന്നു. അയാള്‍ നമ്മുടെ ഗേറ്റിനു അടുത്തെത്തി. അയാള്‍ കതകില്‍ വന്നുമുട്ടിയാല്‍ എനിക്കു കതകു തുറന്നുകൊടുക്കാതിരിക്കാനാവില്ല. അവന്‍ വന്നു വിളിച്ചാല്‍ എനിക്കു പോവാതിരിക്കാനാവില്ല. അവന്‍ കൈകള്‍ നീട്ടിയാല്‍ എനിക്കതിലേയ്ക്കു ”

ഇന്‍സ്പെക്ടര്‍ രാജേഷ് നെറ്റിയിലെ വിയര്‍പ്പുതുടച്ചു. മൃഗശാലയില്‍ അതിക്രമിച്ചു കയറി ഒരു മൃഗത്തെ കൊന്നതിനാണു സര്‍ ഇയാളുടെ പേരില്‍ കേസ്. മൃഗശാലയില്‍ നിന്നും ഇയാള്‍ ഇറങ്ങി ഓടുന്നതു കണ്ടവരുണ്ട്. മൃഗശാലയില്‍ നിന്നും ഒരു മാനിന്റെ ചോരപുരണ്ട കത്തിയും കണ്ടുകിട്ടി. ഇയാളുടെ ഭാര്യയെ കാണാനില്ല. വീട്ടില്‍ പിടിവലി ഒന്നും നടന്ന ലക്ഷണമില്ല. അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വീട്ടില്‍ത്തന്നെയുണ്ട്. ഇയാള്‍ പറയുന്നതു സത്യമാണെന്നു തോന്നുന്നു - അവരുടെ കൈപ്പടയില്‍ അവര്‍ എഴുതിയ കത്തും വീട്ടില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. വരികള്‍ ഏകദേശം ഇതുപോലെത്തന്നെയാണ്. അയല്‍ക്കാരോടു തിരക്കി. അവരെക്കാണാന്‍ അങ്ങനെ ആരും വീട്ടില്‍ വന്നിട്ടില്ല. പുറത്ത് കറങ്ങാന്‍ പോവുന്ന പതിവും അവര്‍ക്കില്ല.

ഞാന്‍ മൃഗശാലയില്‍ വിളിച്ചു. അവിടെ മാന്‍‌കൂടിന്റെ ശുശ്രൂഷകനായി അങ്ങനെയൊരു ജോലിക്കാരനേ ഇല്ലായിരുന്നു. അവിടെനിന്നും ഒരു ജോലിക്കാരെയും കാണാതെയായിട്ടും ഇല്ല. മാനിന്റെ ശരീരം കുഴിച്ചിട്ടു എന്നും വേണമെങ്കില്‍ പുറത്തെടുക്കാം എന്നും അവര്‍ അറിയിച്ചു. ആ സ്ത്രീയുടെ രൂപഭാവങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. അയാള്‍ എനിക്കെതിരേ ഇരുന്നു കിതയ്ക്കുന്നുണ്ടായിരുന്നു. രാജേഷ് അയാള്‍ക്കു കുടിക്കാന്‍ ഒരു ചായപറഞ്ഞു. റെയില്‍‌വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും എയര്‍പ്പോര്‍ട്ടിലും വിളിച്ച് ചെറുപ്പക്കാരിയായ ഒരു മലയാളി സ്ത്രീയെയും വിദേശി എന്നു തോന്നുന്ന ഒരു പുരുഷനെയും കണ്ടാല്‍ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം കൊടുത്തു. എങ്കിലും അവളെ ഒരിക്കലും കണ്ടുകിട്ടില്ല എന്ന് എന്റെ മനസ്സു പറയുന്നുണ്ടായിരുന്നു.

25 comments:

lost world said...

ഫാന്റസിയുടെ സ്വര്‍ണക്കലമാന്‍ തന്നെ.

അലി said...

ആദ്യം കരുതി ഒരു പോലീസ് സ്റ്റോറിയെന്ന്...

പിന്നെ... ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ ആകാംക്ഷ നിറക്കുന്ന മായികരംഗങ്ങളീലൂടെ സ്വര്‍ണക്കലമാന്‍ കൊണ്ടുപോവുകയായിരുന്നു.
തികച്ചും വ്യത്യസ്തമായ ശൈലിയിലൂടെ പറഞ്ഞ പുതുമയുള്ള കഥ.
അവസാനം വരെ സസ്പെന്‍സിന്റ്റെ ചരട് പൊട്ടാതെ നിലനിറുത്താന്‍ കഴിഞ്ഞു.

സിമീ...
വളരെ നന്നായിരിക്കുന്നു
അഭിനന്ദങ്ങള്‍!

സു | Su said...

നല്ല കഥ. നല്ല വര. :)

മൂര്‍ത്തി said...

മാരീചനെ ഓര്‍മ്മ വന്നു...:)

തമ്പാനൂര്‍, രാജേഷ്, കേരളം, മാര്‍ ഇവാനിയോസ്, പട്ടം, അഞ്ജലി, വീടിന്റെ ലോക്കേഷന്‍ എന്നിവയൊക്കെ ഒഴിവാക്കിയിരുന്നെങ്കില്‍ കുറച്ച് കൂടി നന്നാവുമായിരുന്നില്ലേ എന്നൊരു തോന്നല്‍...കുറച്ച് കൂടി ഒരു നിഗൂഢത...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വിവരണം

സജീവ് കടവനാട് said...

കഥയും വരയും നന്നായി. അഭിനന്ദനങ്ങള്‍.

മൂര്‍ത്തിചേട്ടാ, മാജിക്കല്‍ റിയലിസം...

simy nazareth said...

മൂര്‍ത്തിച്ചേട്ടാ, ലോക്കല്‍ സ്ഥലപ്പേരുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക് കഥയുമായി കുറെക്കൂടെ റിലേറ്റ് ചെയ്യാന്‍ പറ്റും എന്നു കരുതി. “രാജേഷ്“ ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു. വേണ്ടാത്ത ഒരു കഥാപാത്രമായിപ്പോയി.

മയൂര said...

സ്വര്‍ണ്ണക്കലമാന്‍ ആകാംക്ഷാഭരിതമായ ഒരു വായന സമ്മാനിച്ചു, കഥയും വരയും നന്നായി:)

വേണു venu said...

സ്വര്‍ണ്ണക്കലമാനാണെങ്കില്‍, കടിഞ്ഞാണില്ലാത്ത ഒരു ജീവിയും.
സിമി, എന്തൊക്കെയോ എനിക്ക് മനാസ്സിലാവാതെ പോയതെന്‍റെ പോരായ്മയാവാം. ശ്രദ്ധിച്ച് വായിച്ചു. ഫാന്‍റസി ഉള്‍ക്കൊണ്ട് തന്നെ.:)ആശംസകള്‍‍.

ഗുപ്തന്‍ said...

യാഥര്‍ത്ഥ്യങ്ങള്‍ക്കുപുറത്തേക്ക് നീ ഞങ്ങളെ എടുത്തെറിയുമ്പോള്‍ ഭാരമില്ലാതെ പറക്കാന്‍.... കലമാനെപ്പോലെ സ്വപ്നങ്ങളില്‍ കുതിച്ചുചാടി നടക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതെന്താണ്....

സിമി മാജിക്ക് ഈസ് ബാക്ക്...

നാടോടി said...

മോനെ സിമി,
നല്ല കഥയും വരയും
അഭിനന്ദനങ്ങള്‍
ഞാന്‍ ( നിനക്കൂഹിക്കമോ ഞാനാരാണെന്ന് )

Unknown said...

എന്റെ ഒരു പോഴത്തരേ! ശിവ ശിവ!

എനിക്കു് ആദ്യം സ്വര്‍ണ്ണക്കാലമാടന്‍ന്നാ തിരിഞ്ഞേ!

പിന്നെ സ്വര്‍ണ്ണക്കല‍മാനാക്കീപ്പഴാ കഥേടെ ഗുട്ടന്‍സ് പിടികിട്ട്യേ!

നന്നായീട്ടോ!

simy nazareth said...

നാടോടി, ഞാനാരാ?
എനിക്കു സൌദിയില്‍ സനാതനനെ മാത്രമേ കുറെച്ചു ഓര്‍മ്മവരുന്നുള്ളൂ. സുല്‍ | സുനിലിനെയും കേട്ടറിയാം.

മൂര്‍ത്തി said...

ഒരു അര ഓഫ്

കഥയെഴുതിയ ആളും വായിച്ച ആളും ഞാനാരാ താനാരാ എന്ന കണ്‍ഫ്യൂഷനില്‍ ആയോ? :)കഥ വിജയിച്ചു എന്നു തന്നെ പറയാം..ഹഹഹ...:):)

aneel kumar said...

നല്ല കഥ.
നന്നായി റിലേറ്റ് ചെയ്യാനാണെങ്കില്‍ തമ്പാനൂരിനെക്കാളും പറ്റിയത് മ്യൂസിയം സര്‍ക്കിള്‍ തന്നെയായിരുന്നല്ലോ.

മന്‍സുര്‍ said...

പ്രിയ സ്നേഹിത...സിമി

കഥ പൂര്‍ണ്ണമായും വായിച്ചില്ല... കോപ്പി എടുക്കുന്നു

നല്ലൊരു കമന്റുമായി തിരിച്ച്‌ വരാം.... അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഹാരിസ് said...

ജോറായി...!

എതിരന്‍ കതിരവന്‍ said...

സിമിയുടേ മികച്ച കഥ ഇതു തന്നെ.

ഫ്രോയ്ഡ് പഴഞ്ചനാണെന്നു പറഞ്ഞിട്ട് അങ്ങോര്‍ കയറി വരുന്നുണ്ടല്ലൊ കഥയില്‍.

കഥാനായകന് കുട്ടികളില്ല എന്നത് ഒരു ക്ലു ആയി എടുക്കട്ടേ?

പണ്ട് സീത ഒരു സ്വര്‍ണക്കലമാനില്‍ ഭ്രമിച്ചതും ഭര്‍ത്താവിനു നാശമായി വന്നു. (അതെന്നാ ചേട്ടാ, എനിയ്ക്കുമില്ലേ അഭിലാഷങ്ങള് “എന്നാണോ സീത ചോദിച്ചത്?)

പോകട്ടെ. അല്ലെങ്കില്‍ എന്റെ ഭാര്യയും സ്വര്‍ണക്കലമാനിനെ സ്വപ്നം കണ്ടു തുടങ്ങും.

നാടോടി said...

മോനെ രാക്ഷസ്സാ,
ഞാന്‍ ബഹറിനിലായിരുന്നു
അവിടുത്തുകാര്‍ പിടിക്കുമെന്നായപ്പോള്‍
സൌദിയിലേക്ക് ചാടിയതാണ്
ഇനിയും ദുബായിലേക്ക് പോണം
ഞാന്‍ എവിടെപ്പോയാലും നിന്നോടുള്ള സ്‌നേഹത്തിന് ഒരു കുറവും വരില്ല...
നിന്റെ കഥകള്‍ എനിക്ക് വളരെ വളരെ ഇഷ്‌ടമാണ്.
നന്മകള്‍ നേരുന്നു

simy nazareth said...

എതിരാ,

കഥയുടെ ഉത്തരം പറയാന്‍ പറഞ്ഞാല്‍ ഞാന്‍ കുഴങ്ങിപ്പോവും. കഥയില്‍ ഇത്രയും ചോദ്യങ്ങള്‍ ബാക്കിവരും എന്ന് പോസ്റ്റ് ചെയ്തുകഴിഞ്ഞപ്പൊഴാ മനസിലായത് :-)

എതിരന്‍ കതിരവന്‍ said...

സിമി:
കഥയെഴുതുന്നയാള്‍ ഒരിക്കലും ഉത്തരം പറയാന്‍ ബാദ്ധ്യസ്തനല്ലല്ലൊ.
പലതും വായിച്ചെടുക്കാവുന്ന തരത്തില്‍ ഈ കഥ അവതരിപ്പിച്ചതാണ് സിമിയുടെ മിടുക്ക്. ഭ്രമാത്മകത ജോര്‍!
അവസാനത്തെ വാചകം ഒന്നാന്തരം.

ഇടമുറിയാത്ത ഒരു രേഖ കൊണ്ട് തന്നെയുള്ള ആ ചിത്രം! സനാതനാ കൊടു കൈ!
(പക്ഷെ കഥയില്‍ കലമാനാണ്-കൊമ്പുള്ള ആണ്‍ മാന്‍. ചിത്രത്തില്‍ രണ്ടു മുലകളല്ലെ കാണുന്നത്? അതോ കലമാന്‍ പെണ്ണിനെ ‘റൌണ്ട് അപ്’ ചെയ്തതാണോ?)‍

simy nazareth said...

പടത്തിന്റെ കഥ:

5:58 PM Sanal: ayachchu
6:03 PM me: kalamaan aanaanu
Sanal: athe athil pakuthi aanum pakuthi pennumaanu
me: :)
padam nannaayi
Sanal: arthhanaareesvaram
cherumenkil ittaal mathi

Anonymous said...

അസ്സലായിട്ടുണ്ട്. സനാതനന്റെ വരയും.

Anonymous said...

അങ്ങനെ ആണായി പിറന്ന മറ്റൊരു സിമിയെ കണ്ടെത്തി. നിങ്ങളെഴുതുന്നതു കണ്ടു ഞാനുമൊരു ബ്ലോഗ്‌ തുടങ്ങി. ഹെച്റ്റിറ്റിപി://ऽസിമിചാക്കൊ.ബ്ലൊഗ്‌സ്പൊട്‌.കോം/ എഴുതാന്‍ പ്രാക്റ്റിസ്‌ ചെയ്തു വരുന്നു.

1970 കളുടെ ഉത്തരാര്‍ധതില്‍ പിറന്ന കുറേ അധികം സിമികള്‍ ആണായുണ്ട്‌ എന്നു ഞാന്‍ അടുത്ത ഇടെ നടത്തിയ ഗവെക്ഷ്ണത്തില്‍ കണ്ടെത്തി. താങ്ങളെങ്ങിലും അതേപറ്റി പടിച്ചിട്ടുണ്ടോ, ഒരു പുതു ലേഖനം അതേപറ്റി പ്രതീക്ഷിക്കാവൊ ?

idlethoughts said...

i loved ur fantasy........

Google